കോഴിക്കോട്: വടകര ലോക്സഭ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും മുന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായിരുന്ന പി ജയരാജനെതിരെ രണ്ട് കൊലപാതക കേസടക്കം പത്ത് കേസുകള്‍. നാമനിര്‍ദേശ പത്രികക്കൊപ്പം ജയരാജന് നല്കിയ സത്യവാങ് മൂലത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ അക്രമ രാഷ്ട്രീയത്തിനെതിരെ ജനങ്ങള്‍ നിലപാട് സ്വീകരിക്കുമെന്നും ജയരാജനെ തോല്‍പ്പിക്കുമെന്നും യു.ഡി.എഫ് വ്യക്തമാക്കിയിരുന്നു. കേസുകളുടെ വിവരങ്ങള്‍ കൂടി പുറത്തുവന്നതോടെ സിപിഎം പാളയത്തില്‍ പുതിയ തലവേദനയാണുണ്ടായിരിക്കുന്നത്.
സംഘപരിവാര്‍ നേതാവായിരുന്ന കതിരൂര്‍ മനോജ്, മുസ്ലിം ലീഗ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂര്‍ എന്നിവരെ കൊലപ്പെടുത്തിയ കേസുകളിലാണ് ജയരാജന് പ്രതിയായിട്ടുള്ളത്. മനോജിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയത് ജയരാജന്റെ നേതൃത്വത്തിലാണെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമാനം. ഷൂക്കൂറിനെ കൊല്ലാനുള്ള പദ്ധതിയെക്കുറിച്ച് വിവരം ഉണ്ടായിട്ടും ഇക്കാര്യം മറച്ചുവെച്ചു എന്നതാണ് മറ്റൊരു കേസ്. ഈ രണ്ട് കേസുകളും ഉയര്‍ത്തി കാണിച്ചാവും യു.ഡി.എഫ് പ്രചാരണം. ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ ജയരാജന് പങ്കുണ്ടെന്ന് നേരത്തെ ആര്.എം.പി ആരോപിച്ചിരുന്നു. ഇതും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും.
അന്യായമായി സംഘം ചേര്‍ന്നതിനും ഗതാഗതം തടസ്സപ്പെടുക തുടങ്ങിയ കേസുകളും ജയരാജനെതിരെയുണ്ട്. ഈ കേസില്‍ ഒരെണ്ണത്തില്‍ അദ്ദേഹം ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അന്യായമായി സംഘം ചേര്‍ന്ന് പൊതുമുതല്‍ നശിപ്പിച്ച കേസില്‍ കൂത്തുപറമ്പ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷിച്ചത്. വിവിധ വകുപ്പുകള്‍ പ്രകാരം രണ്ടര വര്‍ഷം തടവിനും പിഴ അടക്കാനുമാണ് ശിക്ഷിച്ചത്. ഇതിനെതിരെ നല്കിയ അപ്പീലില്‍ തീരുമാനമാവുന്നതുവരെ വിധി നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്.
ഐപിഎല്‍ 12-ാം എഡിഷനിലെ ആദ്യ സൂപ്പര്‍ ഓവര്‍ പോരാട്ടത്തില്‍ വിജയം ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം. സൂപ്പര്‍ ഓവറില്‍ ജയിക്കാന്‍ 11 റണ്‍സ് വേണ്ടിയിരുന്ന കൊല്‍ക്കത്തയെ പേസര്‍ റബാഡ ചുരുട്ടിക്കെട്ടുകയായിരുന്നു. മൂന്ന് റണ്‍സിനാണ് ഡല്‍ഹിയുടെ ജയം. റസലും കാര്‍ത്തികും ഉത്തപ്പയും അടക്കുള്ള വമ്പന്മാര്ക്ക് കൊല്‍ക്കത്തയെ ജയിപ്പിക്കാനായില്ല. സൂപ്പര്‍ ഓവറില്‍ ഡല്‍ഹിയെ പേസര്‍ പ്രസിദ് കൃഷ്ണ 10 റണ്‍സിലൊതുക്കിയിരുന്നു. പന്ത്, ശ്രേയാസ്, ഷാ നിരയാണ് ക്രീസിലിറങ്ങിയത്.
നേരത്തെ 186 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി അവസാന പന്തില്‍ സമനില പിടിച്ചതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് പ്രവേശിക്കുകയായിരുന്നു. പൃഥ്വി ഷായുടെ വമ്പന്‍ ഇന്നിംഗ്സും ഡല്‍ഹിയെ ജയിപ്പിച്ചില്ല. ഇതേസമയം അവസാന ഓവറില്‍ കുല്‍ദീപിന്റെ മാസ്മരിക ബൗളിംഗ് കൊല്‍ക്കത്തയ്ക്ക് രക്ഷയായി. സ്കോര്‍: കൊല്‍ക്കത്ത 185-8, ഡല്‍ഹി 185-6നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത റസല്‍ വെടിക്കെട്ടില്‍ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റിന് 185 റണ്‍സെടുത്തു. തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം കാര്‍ത്തിക്- റസല്‍ സഖ്യമാണ് കൊല്‍ക്കത്തയെ മികച്ച സ്കോറിലെത്തിച്ചത്. കൊല്‍ക്കത്തയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സന്ദര്‍ശകര്‍ക്ക് 44 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായി. നിഖില്‍(7), ക്രിസ് ലിന്(20), ഉത്തപ്പ(11), റാണ(1) എന്നിവരാണ് പുറത്തായത്. ഹര്‍ഷാല്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ റബാഡയും ലമിച്ചാനെയും ഓരോ വിക്കറ്റ് വീഴ്ത്തി. നാല് റണ്‍സെടുത്ത ഗില്‍ റണ്‍ഔട്ടായതോടെ കൊല്‍ക്കത്ത 13 ഓവറില്‍ 96-5.
എന്നാല്‍ ക്രീസില്‍ ഒന്നിച്ച കാര്‍ത്തിക്കും റസലും കൊല്‍ക്കത്തയെ കരകയറ്റി. കാര്‍ത്തിക് കരുതലോടെ കളിച്ചപ്പോള്‍ റസല്‍ കഴിഞ്ഞ മത്സരങ്ങളിലെ വെടിക്കെട്ട് മൂഡിലായിരുന്നു. 23 പന്തില്‍ റസലിന്റെ സൂപ്പര്‍ അര്‍ദ്ധ സെഞ്ചുറി. 18-ാം ഓവറിലെ അഞ്ചാം പന്തില്‍ മോറിസ് പുറത്താക്കുമ്പോള്‍ 28 പന്തില്‍ 62 റണ്‍സെടുത്തിരുന്നു റസല്‍. റസലും കാര്‍ത്തിക്കും കൂട്ടിച്ചേര്‍ത്ത് 95 റണ്‍സ്. റസല്‍ പുറത്തായ ശേഷം ഹിറ്റ് ചെയ്ത് കളിച്ച കാര്‍ത്തിക് 36 പന്തില്‍ 50 റണ്‍സെടുത്തു. 19-ാം ഓവറില്‍ മിശ്രക്കായിരുന്നു വിക്കറ്റ്. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ചൗളയും(5 പന്തില്‍ 12) കുല്‍ദീപും(5 പന്തില്‍ 10) കൊല്‍ക്കത്തയെ മികച്ച സ്കോറിലെത്തിച്ചു.
മറുപടി ബാറ്റിംഗില്‍ ഡല്‍ഹിക്ക് ഓപ്പണര്‍ ശിഖര്‍ ധവാനെ തുടക്കത്തിലെ നഷ്ടമായി. ചൗള എറിഞ്ഞ മൂന്നാം ഓവറില്‍ ധവാന്, റസലിന്റെ കൈകളില്‍ ഒതുങ്ങി. പുറത്താകുമ്പോള്‍ ധവാന്റെ അക്കൗണ്ടില്‍ 8 പന്തില്‍ 16 റണ്‍സ്. മറ്റൊരു ഓപ്പണറായ പൃഥ്വി ഷായും നായകന് ശ്രേയാസ് അയ്യരും ക്രീസില്‍ ഒന്നിച്ചതോടെ കണ്ടത് യുവ താരങ്ങളുടെ കളിയഴക്. ഇരുവരും മികച്ച ഷോട്ടുകളുമായി ഡല്‍ഹിയെ 100 കടത്തി. എന്നാല്‍ 12-ാം ഓവറില്‍ റസലിന്റെ പന്ത് ഈ കൂട്ടുകെട്ട് പൊളിച്ചു. ബൗണ്ടറിലൈനില്‍ ഗില്ലിന്റെ തകര്‍പ്പന്‍ ക്യാച്ചില്‍ അയ്യര്‍(32 പന്തില്‍ 43) അപ്രതീക്ഷിതമായി മടങ്ങി.
അവിടംകൊണ്ട് അടി നിര്‍ത്താന്‍ ഉദേശിച്ചിരുന്നില്ല പൃഥ്വി ഷാ. 30 പന്തില്‍ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറി. അയ്യര്‍ പുറത്തായ ശേഷമെത്തിയ ഋഷഭ് പന്ത് വേഗം മടങ്ങി. 15 പന്തില്‍ 11 റണ്‍സെടുത്ത ഋഷഭ് പന്തിനെ 18-ാം ഓവറില്‍ കുല്‍ദീപ് പറഞ്ഞയച്ചു. അവസാന രണ്ട് ഓവറില്‍ 15 റണ്‍സായിരുന്നു ഡല്‍ഹിക്ക് വേണ്ടിയിരുന്നത്. എന്നാല്‍ ആദ്യ ഐപിഎല്‍ സെഞ്ചുറിക്ക് ഒരു റണ്‍ അകലെ ഷാ വീണു. ഫെര്‍ഗൂസന്റെ 19.3 ഓവറില്‍ കാര്‍ത്തിക്കിന് ക്യാച്ച്. 55 പന്തില്‍ മൂന്ന് സിക്സും 12 ഫോറും അടങ്ങിയ ഇന്നിംഗ്സിന് വിരാമം. കളിതീരാന്‍ ഒരു ബോള്‍ ബാക്കിനില്‍ക്കേ വിഹാരിയെ(2) കുല്‍ദീപ് മടക്കി. അവസാന പന്തില്‍ ഡല്‍ഹിക്ക് രണ്ട് റണ്‍ നേടാനാകാതെ വന്നതോടെ കളി സമനിലയില്‍. പിന്നെ കണ്ടത് സൂപ്പര്‍ ഓവര്‍ യുദ്ധം.
മറ്റൊരു മത്സരത്തിൽ കിങ്സ് ഇലവന് പഞ്ചാബിനോട് മുംബൈ എട്ട് വിക്കറ്റിന് തോറ്റു. കെ.എല്‍.രാഹുൽ അര്‍ധസെഞ്ചുറി നേടി. ഈ സീസണിൽ പഞ്ചാബിന്റെ രണ്ടാം ജയമാണിത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 176 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിൽ പഞ്ചാബിനായി കളത്തിലിറങ്ങിയവരെല്ലാം റൺസ് കണ്ടെത്തിയതോടെ 12 പന്തുകൾ ബാക്കിനിൽക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ പഞ്ചാബ് വിജയത്തിലെത്തി. ഓപ്പണറായിറങ്ങിയ രാഹുൽ 55 പന്തിൽ അഞ്ചു ബൗണ്ടറിയും ഒരു സിക്സും സഹിതം 66 റൺസുമായി പുറത്താകാതെ നിന്നു.
ക്രിസ് ഗെയ്ൽ (24 പന്തിൽ മൂന്നു ബൗണ്ടറിയും നാലു സിക്സും സഹിതം 40), മായങ്ക് അഗർവാൾ (21 പന്തിൽ നാലു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 43), ഡേവിഡ് മില്ലർ (എട്ടു പന്തിൽ രണ്ടു ബൗണ്ടറി സഹിതം പുറത്താകാതെ 14) എന്നിങ്ങനെയാണ് പഞ്ചാബ് താരങ്ങളുടെ പ്രകടനം.
177 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ പഞ്ചാബ് മൂന്ന് അർധസെഞ്ചുറി കൂട്ടുകെട്ടുകളുടെ കരുത്തിലാണ് വിജയത്തിലെത്തിയതെന്ന പ്രത്യേകതയുമുണ്ട്. ഓപ്പണിങ് വിക്കറ്റിൽ രാഹുൽ–ഗെയ്ൽ (7.2 ഓവറിൽ 53), രണ്ടാം വിക്കറ്റിൽ രാഹുൽ–അഗർവാൾ (6.1 ഓവറിൽ 64), പിരിയാത്ത മൂന്നാം വിക്കറ്റിൽ രാഹുൽ–ഡേവിഡ് മില്ലർ (5.1 ഓവറിൽ 50) എന്നിങ്ങനെയാണ് പഞ്ചാബ് ഇന്നിങ്സിലെ കൂട്ടുകെട്ടുകൾ. മുംബൈയ്ക്കായി ക്രുനാൽ പാണ്ഡ്യ നാല് ഓവറിൽ 43 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി.
ചുറ്റും മരങ്ങള്‍ നിറഞ്ഞ ഒറ്റപ്പെട്ട റോഡ്. സമയം അര്‍ദ്ധരാത്രി. പേടിപ്പെടുത്തുന്ന ശബ്ദങ്ങള്‍. ഇരുട്ടിനെ വകഞ്ഞുമാറ്റി റോഡിലൂടെ നീങ്ങുകയാണ് ഒരു കാര്‍. പെട്ടെന്നാണ് അത് സംഭവിച്ചത്. നടുറോഡില്‍ പൊടുന്നനെ ഒരു രൂപം പ്രത്യക്ഷപ്പെട്ടു. സഡന്‍ ബ്രേക്കിട്ട കാറിനു നേരെ വെളുത്ത വസ്ത്രമിട്ട ആ രൂപം പതിയെ നടന്നടുക്കുന്നു. കാറിന്റെ ഡോര്‍ ആ ഭീകര രൂപം വലിച്ചുതുറന്നു. പക്ഷേ അകത്തേക്ക് നോക്കിയ ആ പ്രേതരൂപത്തിന്റെ മുഖത്ത് ഭയം നിറഞ്ഞു. ഡ്രൈവിങ്ങ് സീറ്റില്‍ ആരുമില്ല. പേടിച്ച് വിരണ്ട പ്രേതം നിലവിളിച്ച് തിരിഞ്ഞ് ഒരൊറ്റ ഓട്ടം!
കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി യൂട്യൂബിലും സോഷ്യല്‍ മീഡിയയിലും വൈറലായിക്കൊണ്ടിരിക്കുന്ന ഒരു പരസ്യചിത്രമാണിത്. ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു ഓട്ടോണമസ് കാറിന്റെ പരസ്യമാണിത്. ഓട്ടോണമസ് ഡ്രൈവിങ്ങില്‍ പേടിക്കാനൊന്നുമില്ല എന്ന ടാഗ് ലൈനോടെയാണ് രസകരമായ വീഡിയോ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ കുറച്ചുകാലമായി ഓട്ടോണമസ് കാറുകളുടെ കണ്‍സെപ്റ്റ് മോഡലുകളുടെ പരീക്ഷണത്തിലാണ് കമ്പനി. എത്രയും പെട്ടെന്ന് തന്നെ ഇത്തരം കാറുകള്‍ കമ്പനി നിരത്തിലെത്തിക്കുമെന്നാണ് വാഹന ലോകത്തിന്റെ പ്രതീക്ഷ.
യുവതിയുടെ നഗ്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സമുദായ സംഘടനാ ഭാരവാഹിയെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട പഴകുളം സ്വദേശി മനീഷ് ആണ് അറസ്റ്റിലായത്.
സംഘനടയുടെ മുന്‍ ഭാരവാഹിയായ യുവതിയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടി. സംഘടനയ്ക്ക് അപകീര്‍ത്തിയുണ്ടാക്കിയെന്ന് കാണിച്ച് മനീഷിനെതിരെ ട്രസ്റ്റ് അംഗവും പൊലീസില്‍ പരാതി നല്കി.
വീഡിയോ കോള്‍ ചെയ്യുന്നതിനിടെ അബദ്ധത്തില്‍ നഗ്ന ദൃശ്യം പ്രതിയുടെ പക്കലെത്തിയതാണെന്നാണ് യുവതിയുടെ മൊഴി. ഇന്‍സ്പെക്ടര്‍ ടി ഡി സുനില്‍ കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്റ് ചെയ്തു.
തിരുപ്പൂരിൽ കെഎസ്ആർടിസി ബസ് അപകടം. പത്തനംതിട്ട ബാംഗ്ലൂർ ബസ് ആണ് അപകടത്തിൽ പെട്ടത്. ഓവർ ബ്രിഡ്ജിൽ നിന്നും ബസ് താഴേയ്ക്ക് വീണാണ് അപകടമുണ്ടായത്. 23 പേർക്ക് പരിക്ക് പറ്റി. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. മുപ്പത് യാത്രക്കാരാണ് ബസ്സിൽ ഉണ്ടായിരുന്നത്.
കെഎസ്ആർടിസി സ്കാനിയ ബസ്സാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ പെട്ടവരെ വിവിധ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്ന് പേരെ ദീപ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
പ്രിയങ്കയും നിക്കും വിവാഹമോചനത്തിന് തയ്യാറാകുന്നു എന്നുള്ള റിപ്പോർട്ടുകളാണ് പ്രചരിക്കുന്നത്. ഒരു മാസികയാണ് ഇതു സംബന്ധമായ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. പ്രിയങ്കയും നിക്കും പരസപരം മനസ്സിലാക്കാൻ തുടങ്ങിയതിനു ശേഷമാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തതത്രേ. അതേസമയം താരങ്ങളോ ഇവരുമായി അടുത്തു നിൽക്കുന്ന വൃത്തങ്ങളോ ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.
2018 ഡിസംബറിലായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിനു ശേഷം രൂക്ഷ വിമർശനങ്ങളായിരുന്നു താരങ്ങൾക്ക് കേൾക്കണ്ടി വന്നത്. നിക്കിനേക്കാൾ 10 വയസ് കൂടുതലാണ് പ്രിയങ്കയ്ക്ക്. ഇതായിരുന്നു വിമർശനങ്ങളുടെ അടിസ്ഥാനം.
കൂടാതെ നിക്കിന്റെ കുടുംബവും വിവാഹ മോചനത്തിന് മുൻകൈ എടുത്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. പ്രിയങ്കയും നിക്കും കൃത്യമായ തയ്യാറെടുപ്പുകളോടെയല്ല വിവാഹിതരായത്. ജോലിയിലും ഒന്നിച്ചു ചെലവഴിക്കുന്ന സമയങ്ങളിലെല്ലാം അഭിപ്രായഭിന്നത ഉയരുന്നുണ്ടത്രേ. പ്രിയങ്ക നിക്കിനേക്കാലും 10 വയസ് മുതിർന്നതാണെങ്കിലും നടിയ്ക്ക് പ്രായത്തിനൊത്ത പക്വതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഏഴു വയസുകാരനെ മൃഗീയമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്ത തിരുവനന്തപുരം നന്തൻകോട് കടവത്തൂർ കാസിൽ അരുണ്‍ ആനന്ദി(36) നെതിരെ കുട്ടികൾക്കെതിരേയുള്ള ലൈംഗിക അതിക്രമക്കേസും ചുമത്തി. മൂത്തകുട്ടിയെ മർദിച്ചതിനു പുറമെ ഇളയകുട്ടിയെ ഇയാൾ ലൈംഗികാതിക്രമത്തിനും വിധേയമാക്കിയിട്ടുള്ളതായി ഡോക്ടർമാർ നൽകിയ മൊഴിയെത്തുടർന്നാണ് വധശ്രമത്തിനു പുറമേ പോക്സോ വകുപ്പനുസരിച്ചുള്ള കുറ്റവും ചുമത്തിയത്. തെളിവെടുപ്പിനു ശേഷം മുട്ടം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ മുട്ടം സബ്ജയിലിൽ റിമാൻഡ് ചെയ്തു. മൂത്തകുട്ടിയെ ലൈംഗികാതിക്രമത്തിനു വിധേയമാക്കിയിട്ടുണ്ടോയെന്നു കൂടുതൽ പരിശോധനകൾക്കു ശേഷമെ വ്യക്തമാകൂ. ഇളയ കുട്ടിയുടെ ശരീരത്തിലേറ്റ പരിക്കുകൾക്കു പുറമെ ജനനേന്ദ്രിയത്തിലേറ്റ മുറിവുകൾ പരിശോധിച്ചപ്പോഴാണ് കുട്ടിയെ ലൈംഗിക അതിക്രമത്തിനു വിധേയമാക്കിയതെന്ന കാര്യം വ്യക്തമായതെന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.ബി.വേണുഗോപാൽ പറഞ്ഞു.
ഇത്തരം സ്വഭാവ വൈകൃതത്തിനടിമയാണ് പ്രതി. പ്രതി ബ്രൗണ്‍ഷുഗർ ഉൾപ്പെടെയുള്ള ലഹരിപദാർഥങ്ങൾ പതിവായി ഉപയോഗിച്ചിരുന്നയാളാണെന്നും പോലീസ് പറഞ്ഞു. കുറ്റസമ്മത മൊഴിക്കു പുറമെ സാഹചര്യത്തെളിവുകളും ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടുകളും അടിസ്ഥാനമാക്കിയാണു പ്രതിക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിരിക്കുന്നത്. ഇളയ കുട്ടിയെ മർദിച്ചതിന്റെ പേരിൽ വേറെ കേസും ഇതിനൊപ്പം ഉൾപ്പെടുത്തും. കുട്ടിയുടെ മാതാവിനു മർദനത്തിൽ പങ്കുണ്ടോയെന്നതു സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. അരുണിനെ ഭയന്നാണ് ഇവർ നേരത്തെ വിവരങ്ങൾ പുറത്തു പറയാതിരുന്നതെന്നും പോലീസ് പറഞ്ഞു.
അരുണ്‍ ആനന്ദിനെ മർദനം നടന്ന വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തിയപ്പോൾ പോലീസുകാരുടെ പോലും മനസ് ചഞ്ചലമായി. ഇവിടെ നടന്ന കാര്യങ്ങൾ പ്രതി വിവരിച്ചപ്പോൾ കേട്ടവർ നടുങ്ങിനിന്നു. ഇന്നലെ രാവിലെ 11 ഓടെയാണ് കുമാരമംഗലം വില്ലേജ് ഓഫീസിനു പിന്നിലുള്ള ഇരുനില വാടകവീട്ടിൽ പ്രതിയെ എത്തിച്ചത്. തൊടുപുഴ ഡിവൈഎസ്പി കെ.പി.ജോസ്, സിഐ അഭിലാഷ് ഡേവിഡ്, എസ്ഐ എം.പി.സാഗർ എന്നിവരുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘത്തിന്റെ കന്പടിയോടെയാണു പ്രതിയെ തെളിവെടുപ്പിനെത്തിച്ചത്. ഈ സമയം വീടിനു സമീപം കാത്തുനിന്നിരുന്ന അയൽവാസികളും നാട്ടുകാരും പ്രതിയെ കൂകി വിളിച്ചു. അരമണിക്കൂറോളം നേരം നീണ്ടു നിന്ന തെളിവെടുപ്പിൽ മുറിക്കുള്ളിൽ കുട്ടിയെ മൃഗീയമായി മർദിച്ച വിവരങ്ങൾ പ്രതി പോലീസിനോടു വിവരിച്ചു. കുട്ടികളെ പതിവായി മർദിക്കാറുണ്ടായിരുന്ന വടിയും ഇയാൾ പോലീസിനു കാണിച്ചു കൊടുത്തു.
ചിതറിത്തെറിച്ച ചോരയും രക്തം തുടച്ചുകളയാനുപയോഗിച്ച തുണിയും മുറിയിൽനിന്നു കണ്ടെത്തി. വീട് ആകെ അലങ്കോലമായ നിലയിലായിരുന്നു. തെളിവെടുപ്പിനു ശേഷം വീടിനു പുറത്തിറക്കിയ അരുണിനെ ആക്രമിക്കാനായി തടിച്ചുകൂടിയ ജനക്കൂട്ടം പോലീസ് വാഹനം വളഞ്ഞു. സ്ത്രീകളടക്കമുള്ളവർ രോഷത്തോടെ പ്രതിയെ കൈയേറ്റം ചെയ്യാൻ ചുറ്റും കൂടിയെങ്കിലും പോലീസ് വലയം തീർത്ത് ഒരുവിധം വാഹനത്തിൽ കയറ്റി തിരികെ കൊണ്ടുപോയി.
മ്യൂണിക്: ജർമനിയിലെ മ്യൂണിക്കിൽ ഇന്ത്യൻ പൗരൻ കുത്തേറ്റു മരിച്ചു. എൻജിനീയറായ കർണാടക സ്വദേശി പ്രശാന്ത് ബാസാറൂറാണ് കുത്തേറ്റ് മരിച്ചത്. ഡൊനോവർത്തിൽ എർബസ് ഹെലികോപ്റ്റർ കമ്പനിയിലെ ജീവനക്കാരനായിരുന്നു പ്രശാന്ത്. ബാസാറൂറിനെയും ഭാര്യ സ്മിതയെയും ഒരു കുടിയേറ്റക്കാരൻ ആക്രമിക്കുകയായിരുന്നെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിൽ അറിയിച്ചു. പരിക്കേറ്റ സ്മിതയുടെ ആരോഗ്യനില തൃപ്തികരമാണ്. എന്നാൽ ആക്രമിക്കാനുള്ള കാരണം അറിവായിട്ടില്ല. സ്മിതയുടെ സഹോദരൻ പ്രശാന്തിന് ജർമനിയിൽ എത്താനുള്ള സൗകര്യം ചെയ്യുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്
സ്ലോവാക്യയുടെ പ്രഥമ വനിതാ പ്രസിഡന്റായി സൂസന കാപുതോവ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ ഉന്നത നയതന്ത്രജ്ഞനും ഭരണപക്ഷ പാർട്ടി സ്ഥാനാർഥിയുമായ മാറോസ് സെഫ്കോവികിനെ പരാജയപ്പെടുത്തി. രാഷ്ട്രീയത്തിൽ മുൻ പരിചയം പോലുമില്ലാതെയാണ് അഴിമതി വിരുദ്ധ സ്ഥാനാർഥിയും അഭിഭാഷകയുമായ കാപുതോവയുടെ വിജയം. കാപുതോവ 58 ശതമാനം വോട്ട് നേടിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. അതേസമയം, സെഫ്കോവികിന് 42 ശതമാനം വോട്ടുകളാണ് ലഭിച്ചത്.
നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമെന്നായിരുന്നു തെരഞ്ഞെടുപ്പിനെ കാപുതോവ വിശേഷിപ്പിച്ചിരുന്നത്. അന്വേണാത്മക മാധ്യമപ്രവര്ത്തകൻ ജാന്‍ കു സിയാക്കിന്റെയും വനിതാ സുഹൃത്തിന്റെയും കൊലപാതകമായിരുന്നു കാപുതോവയുടെ പ്രചാരണായുധം. 2018 ഫെബ്രുവരിയിൽ നടന്ന കൊലപാതകം സ്ലോവാക്യ വലിയ പ്രതിഷേധം അലയടിച്ചിരുന്നു. കൊലപാതകത്തിന് കാരണക്കാരിൽ ഒരാൾ സെഫ്കോവാണെന്ന് ആരോപിച്ചാണ് സെഫ്കോവികിനെതിരെ യൂറോപ്യൻ കമ്മീഷൻ വൈസ് പ്രസിഡന്റ് കൂടിയായ കാപുതോവ രംഗത്തിറങ്ങിയത്.
ഭരണപക്ഷമായ സ്മെർ എസ്ഡി പാർട്ടിയുടെ പിന്തുണയോടെയാണ് സെഫ്കോവിക് മത്സരിച്ചത്. സ്മെർ-എസ്ഡി പാർട്ടിയുടെ നേതാവാണ് റോബർട്ട് റിക്കോ. കുസിയാക്കിന്റെയും കൊലപാതകം പ്രധാനമന്ത്രിയായിരുന്ന റോബർട്ട് ഫിക്കോയുടെ രാജിയിൽ കലാശിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം സെഫ്കോവികിന് തിരിച്ചടിയാകുകയായിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെടുപ്പിൽ കാപുതോവ 40 ശതമാനം വോട്ട് നേടിയിരുന്നു. സെഫ്കോവികിന് 19 ശതമാനത്തിൽ താഴെ വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
സ്ലോവാക്യൻ പാർലമെന്റിൽ ഒരു സീറ്റു പോലുമില്ലാത്ത ലിബറൽ പ്രോഗ്രസീവ് സ്ലോവാക്യ പാർട്ടിയുടെ അംഗമാണ് കാപുതോവ. 14 വർഷത്തോളം നീണ്ട അനധികൃത ലാൻഡ്ഫിൽ കേസിലൂടെ ശ്രദ്ധനേടിയ അഭിഭാഷകയാണ് കാപുതോവ. വിവാഹ ബന്ധം വേർപെടുത്തിയ അവർ രണ്ടു കുട്ടികളുടെ അമ്മയുമാണ്.
കറുത്ത നിറമുള്ള കുരിശ് ധരിച്ചുള്ള എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ചിത്രത്തിനൊപ്പുമുണ്ടായിരുന്ന കുറിപ്പ് ഇങ്ങനെ: ”ജനോധരി ദത്താത്രേയ ബ്രാഹ്മണൻ ആയ രാഹുൽ ഗാന്ധിയുടെ സഹോദരി പ്രിയങ്ക മംഗൾസൂത്രക്ക് പകരം കുരിശ് കഴുത്തിലണിഞ്ഞിരിക്കുന്നു. ഗംഗയുടെ മകളാണെന്നാണ് ഇവരുടെ അവകാശവാദം.” ഒന്നാം നമ്പർ വ്യാജ കുടുംബം എന്നാണ് ഗാന്ധി കുടുംബത്തെ ഈ പോസ്റ്റിൽ വിശേഷിപ്പിക്കുന്നത്.നിരവധി പേരാണീ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഈ ചിത്രത്തിന് പിന്നിലെ യാഥാർഥ്യം എന്താണ്?

2017ൽ ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് റായ്ബറേലിയിൽ നിന്ന് പകർത്തിയ ചിത്രമാണിത്. ഗെറ്റി ഇമേജസിന് വേണ്ടി സഞ്ജയ് ഖനോജിയ എന്നയാളാണ് ചിത്രം പകർത്തിയത്. യഥാർഥ ചിത്രത്തിൽ വെള്ളിനിറത്തിലുള്ള ലോക്കറ്റാണ് പ്രിയങ്ക ധരിച്ചിരിക്കുന്നത്. ഈ ചിത്രത്തിനൊപ്പം കുരിശ് ചേർത്ത് എഡിറ്റ് ചെയ്തതാണ് ഈ വ്യാജ ചിത്രം.
പ്രിയങ്ക ഗാന്ധി ക്രിസ്ത്യാനിയാണെന്നും ഹിന്ദുവായി അഭിനയിക്കുകയാണെന്നും സോഷ്യൽ മീഡിയയിൽ ഇപ്പോഴും പ്രചരിക്കുന്ന ചിത്രത്തിനൊപ്പമുള്ള അടിക്കുറിപ്പുകൾ പറയുന്നു. ബിജെപി അനുകൂല ഗ്രൂപ്പുകളിലടക്കം ചിത്രങ്ങളെത്തിയതോടെ പ്രിയങ്ക ഗാന്ധിക്കെതിരെ സൈബർ ആക്രമണവും തുടങ്ങി.
जनेऊधारी दत्तात्रेय ब्राह्मण की जनेऊधारी बहन के गले मे मंगलसूत्र की जगह क्रॉस लटका हुआ है, और बोलती है मे गंगा की बेटी हूं, एक नम्बर की फर्जी चोरी करके बेल पे रहने वाली फैमिली!@priyankagandhi pic.twitter.com/jfXIHrXJZj
— विиαу शुкℓα (@iVinayShukla_) March 29, 2019