Latest News

ലോകത്തെമ്പാടുമുള്ള ഇന്ത്യക്കാരും ഇന്നലെ കാത്തിരുന്നത് തങ്ങളുടെ സൈനിനെ പാകിസ്താൻ മോചിപ്പിച്ചെന്ന വാർത്തകൾക്കായാണ്. വെള്ളിയാഴ്ച രാത്രി 9.20 ഓടെയാണ് മോചനം സാധ്യമായത്. ഇന്ത്യൻ മാധ്യമങ്ങളെ അതിർത്തിയിൽ നിന്നും അധികൃതർ അകറ്റി നിർത്തിയിരുന്നു, പക്ഷേ പാകിസ്താൻ കൈമാറ്റത്തിന്റെ ദൃശ്യങ്ങൾ തല്‍സമയം പുറത്തുവിട്ടു. ഇതിനിടെ അഭിനന്ദന്റെ കൈമാറൽ ചടങ്ങലിൽ ശ്രദ്ധപിടിച്ച് പറ്റിയത് പക്ഷേ ഒരു വനിതയായിരുന്നു. ഇന്ത്യയുടെ വീര നായകൻ വിങ് കമാൻഡർ അഭിനന്ദനെ ഇന്ത്യൻ സേനാ ഉദ്യോഗസ്ഥർക്കു കൈമാറാനെത്തിയ വനിത ആരാണ്? ഇന്നലെ രാജ്യത്തെ സോഷ്യൽ മീഡിയ ഉൾപ്പെടെ ഉത്തരം തേടിയ ചോദ്യങ്ങളിൽ ഒന്ന് ഇതായിരുന്നു.

അവർ ഡോ.ഫരീഖ ബുഗ്തി. പാക്കിസ്ഥാൻ വിദേശകാര്യ ഓഫിസിലെ ഇന്ത്യാ കാര്യങ്ങൾക്കുള്ള ഡയറക്ടറാണ് ഡോ.ഫരീഖ ബുഗ്തി. പാക്കിസ്ഥാനിലുള്ള ഫോറിൻ സർവീസ് ഓഫ് പാക്കിസ്ഥാൻ (എഫ്എസ്.പി) ഉദ്യോഗസ്ഥയാണ് ഡോ.ഫരീഖ. 2005 ലാണ് പാക്കിസ്ഥാൻ വിദേശകാര്യ ഓഫിസിൽ ഫരീഖ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 2007 ൽ വിദേശകാര്യ ഓഫിസ് വക്താവായും പ്രവർത്തിച്ചിട്ടുണ്ട്.

ഇന്ത്യയുമായുള്ള നയതന്ത്ര ഇടപാടുകളിൽ സജീവ സാന്നിധ്യമാണ് ഇവരുടേത്. ചാരൻ എന്ന് ആരോപിക്കപ്പട്ട് പാകിസ്താനിൽ തടവിൽ കഴിയുന്ന ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിന്റെ കേസ് ഉൾപ്പെടെ കൈകാര്യം ചെയ്യുന്ന പ്രധാന ഉദ്യോഗസ്ഥരിൽ ഒരാളാണ് ഡോ.ഫരീഖ. ഇസ്‌ലാമാബാദിൽ 2017 ൽ മാതാവും ഭാര്യയുമായി ജാദവിന് കൂടിക്കാഴ്ചയ്ക്ക് അവസരം നൽകിയപ്പോൾ ഫരീഖയും അവിടെ സന്നിഹിതയായിരുന്നു. കുൽഭൂഷൺ ജാദവിന്റെ കേസ് കഴിഞ്ഞ മാസം ഹേഗിലെ രാജ്യാന്തര കോടതിയിൽ പരിഗണിച്ചപ്പോഴും ഫരീഖയുടെ സാന്നിധ്യമുണ്ടായിരുന്നു.

 

വരുന്ന ദിവസങ്ങളിൽ കേരളത്തില്‍ കടുത്ത ചൂടിന് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തൃശ്ശൂര്‍ മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളില്‍ കൊടും ചൂടും അനുഭവപ്പെടാം. അതീവ ജാഗ്രതപാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.

സംസ്ഥാനത്ത് ആകമാനം രണ്ട് മുതല്‍ നാല് ഡിഗ്രിവരെ ചൂട് ഉയരാമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇപ്പോള്‍ ഏറ്റവും ചൂട് അനുഭവപ്പെടുന്നത് പാലക്കാടാണ് , 37 ഡിഗ്രി സെല്‍സ്യസ്. തിരുവനന്തപുരം നഗരത്തില്‍ 36, കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ 35 ഡിഗ്രി സെല്‍സ്യ‌സ് വീതം രേഖപ്പെടുത്തി. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ എട്ട് ഡിഗ്രിയോളം ചൂട് കൂടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുണ്ട്.

ഈ സാഹചര്യത്തില്‍ സൂര്യാഘാതം ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 11 മണി മുതല്‍ മൂന്ന് മണി വരെ കഴിയുന്നതും വെയിലത്ത് പോകുന്നത് ഒഴിവാക്കണം. പുറത്ത് ജോലിചെയ്യുന്നവരും യാത്രചെയ്യുന്നവരും എപ്പോഴും കുടിവെള്ളം കരുതണം. നിര്‍ജലീകരണം ഒഴിവാക്കാന്‍ നിശ്ചിത ഇടവേളകളില്‍വെള്ളം കുടിക്കണം. സ്്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് കുടിവെള്ളം ലഭ്യമാക്കണമെന്നും അതേറിറ്റി നിര്‍ദ്ദേശിച്ചു. പുറംജോലികള്‍ചെയ്യുന്നവരുടെ തൊഴില്‍സമയം സര്‍ക്കാര്‍ക്രമീകരിച്ചിട്ടുണ്ട്. 11 മുതല്‍മൂന്നുമണി വരെ ചൂട് ഏറ്റവും കൂടിയ സമയത്ത് പുറം ജോലികളില്‍ നിന്ന് തൊഴിലാളികളെ ഒഴിവാക്കണം. ഈ നിര്‍ദ്ദേശം എല്ലാ തൊഴില്‍ദാതാക്കളും കര്‍ശനമായി പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

കൊല്ലം തേവലക്കരയിലെ വിദ്യാർഥിയുടെ മരണം ക്ഷതംമൂലം തലച്ചോറിലുണ്ടായ അമിത രക്തസ്രാവമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പെൺകുട്ടിയെ ശല്യം ചെയ്തെന്ന് ആരോപിച്ച് വിദ്യാർഥിയെ വീടുകയറി മർദിച്ചതിൽ സി പി എം ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവരുടെ പങ്കിനെക്കുറിച്ച് പൊലീസ് പരിശോധിക്കും. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ജയിൽ വാർഡർ വിനീതിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി .

പെൺകുട്ടിയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ച് ചന്ദനത്തോപ്പ് ഐടിഐ വിദ്യാർഥിയായ രഞ്ജിത്തിനെ സി പി എം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ മാസം പതിനാലാം തീയതി രാത്രിയാണ് വീട്ടിൽ കയറി മർദിച്ചത്. പെൺകുട്ടിയുടെ ബന്ധുവായ ജയിൽ വാർഡർ വിനീതിന്റെ ആദ്യ അടിയിൽ തന്നെ ജൻമനാ രോഗിയായ രഞ്ജിത്ത് ബോധരഹിതനായി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കേ വ്യാഴാഴ്ച്ച ഉച്ചയോടെ മരണപ്പെട്ടു.

പിന്നാലെ ഇന്നലെ അർധരാത്രിയോടെ കേസിലെ ഏക പ്രതിയായ വിനീതിനെ പിടികൂടിയിരുന്നു. നരഹത്യ അടക്കമുള്ള വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. നാലംഗസംഘമാണ് രഞ്ജിത്തിനെ മർദിച്ചതെന്ന മാതാപിതാക്കളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കൊലപാതകത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ പങ്കിനെ കുറിച്ച് അന്വേഷിക്കാൻ പൊലീസ് തീരുമാനിച്ചു. അതേസമയം യഥാർത്ഥ പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്ന് കോൺഗ്രസ് ജില്ലാ നേതൃത്വം ആരോപിച്ചു.

ലോക്സഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കൊലപാതകത്തെ കോൺഗ്രസ് രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നാണ് സി പി എമ്മിന്റെ വിശദീകരണം. പ്രശ്നങ്ങൾ വ്യക്തിപരമാണെന്നും കൊലപാതകത്തിൽ പങ്കുള്ള ആരെയും സംരക്ഷിക്കില്ലെന്നും സിപിഎം ജില്ലാനേതൃത്വം വ്യക്തമാക്കി

പുല്‍വാമ ആക്രമണത്തില്‍ ജെയ്ഷെ മുഹമ്മദിന് പങ്കില്ലെന്ന് പാക്കിസ്ഥാന്‍. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം മസൂദ് അസ്ഹറിന്‍റെ സംഘടന ഏറ്റെടുത്തിട്ടില്ലെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹമ്മുദ് ഖുറേഷി പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ ജയ്ഷെയാണെന്ന ലോകരാജ്യങ്ങളുടെ നിലപാടിനെയും തള്ളിപ്പറയുകയാണ് ഇസ്ലമാബാദ്. ഭീകരവാദത്തോടുള്ള സമീപനം മാറാതെ പാക്കിസ്ഥാനുമായി ചര്‍ച്ചകള്‍ക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഡല്‍ഹി.

ജെയ്ഷെ മുഹമ്മദ് തലവന്‍ മസ്ഹൂദ് അസ്ഹര്‍ പാക്കിസ്ഥാനിലുണ്ടെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പുല്‍വാമ ആക്രമണത്തില്‍ ജെയ്ഷെ മുഹമ്മദിന് പങ്കില്ലെന്ന് ഷാ മഹമ്മുദ് ഖുറേഷി അവകാശപ്പെട്ടത്. ജെയ്ഷെ നേതൃത്വവുമായി ബന്ധപ്പെട്ടെഭങ്കിലും പുല്‍വാമ സംഭവത്തില്‍ പങ്കില്ലെന്ന് അവര്‍ പറഞ്ഞു. ഇതില്‍ ആശയക്കുഴപ്പമുണ്ട്, വിദേശമാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പാക് വിദേശകാര്യമന്ത്രി പറഞ്ഞു.

പുല്‍വാമ ആക്രമണത്തില്‍ ജെയ്ഷെയുടെ പങ്ക് വ്യക്തമാക്കുന്ന രേഖകള്‍ ഇന്ത്യ പാക്കിസ്ഥാന് കൈമാറിയിരുന്നു. വിവിധ ജെയ്ഷെ പരിശീലനകേന്ദ്രങ്ങളെക്കുറിച്ചും ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് രണ്ടു വര്‍ഷമായി നടത്തിയ ആക്രമണങ്ങളുടെ വിവരങ്ങളും ഈ രേഖയില്‍ ഉണ്ടെന്നാണ് സൂചന. പുല്‍വാമയില്‍ സൈനിക വാഹനം തകര്‍ത്ത ചാവേര്‍ ആദില്‍ അഹമ്മദ് ധറിന് ജെയ്ഷുമായുള്ള ബന്ധവും രേഖകളിലുണ്ട്. എന്നാല്‍ ഈ തെളിവുകളൊന്നും സ്വീകരിക്കാന്‍ പാക്കിസ്ഥാന്‍ തയാറല്ല എന്നാണ് ഖുറേഷിയുടെ വാക്കുകളിലൂടെ വ്യക്തമാവുന്നത്.

പുല്‍വാമ ആക്രമണത്തെ അപലപിച്ചുള്ള യുഎന്‍ പ്രമേയത്തിലും ആക്രമണത്തില്‍ ജെയ്ഷെയുടെ പങ്ക് എടുത്തു പറഞ്ഞിരുന്നു. 2002 മുതല്‍ പാക്കിസ്ഥാനില്‍ നിരോധനമുള്ള സംഘടനയുമായി സര്‍ക്കാര്‍ ബന്ധം പുലര്‍ത്തുന്നു എന്ന് പറയുന്നതിലും ഇസ്ലമാബാദിന്‍റെ ഇരട്ടത്താപ്പ് വ്യക്തം. ചര്‍ച്ചകള്‍ക്ക് ഇന്ത്യ തയാറാവണമെന്ന് പാക് വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു. അതേസമയം, ഭീകരസംഘടനകളോടുള്ള നിലപാട് മാറാതെ പാക്കിസ്ഥാനുമായി ഒരു തരത്തിലുമുള്ള സമാധാന ചര്‍ച്ചകള്‍ക്ക് തയാറല്ല എന്ന നിലപാട് ഇന്ത്യ ആവര്‍ത്തിച്ചു.

ജമ്മു കാശ്മീരില്‍ ശ്രീനഗറിന് സമീപം ബഡ്ഗാമില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന കൊല്ലപ്പെട്ട ആറ് സൈനികരില്‍ ഒരാള്‍ സ്‌ക്വാഡ്രണ്‍ ലീഡര്‍ സിദ്ധാര്‍ത്ഥ് വസിഷ്ഠ് ആണ്. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ പ്രളയമുണ്ടായ സമയത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തയാളാണ് സിദ്ധാര്‍ത്ഥ് വസിഷ്ഠ്.

ഭാര്യ ആരതിയും വ്യോമസേനയില്‍ സ്‌ക്വാഡ്രണ്‍ ലീഡറാണ്. 31 കാരനായ സിദ്ധാര്‍ത്ഥിന്റെ കുടുംബം ഛണ്ഡിഗഡിലാണ് താമസം. ഹരിയാനയിലെ നാരായണ്‍ഗഡ് സ്വദേശിയാണ്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് സിദ്ധാര്‍ത്ഥിനും ആരതിയ്ക്കും ശ്രീനഗറില്‍ പോസ്റ്റിംഗ് ലഭിച്ചത്. ഇവര്‍ക്ക് രണ്ട് വയസുള്ള ഒരു മകനുണ്ട്.

Shiv Aroor

@ShivAroor

Squadron Leader Siddharth Vashisht, pilot of the Mi-17 that crashed in Budgam on Wednesday, had received commendation for his role in rescue ops in Kerala floods last year. Leaves behind his wife (a serving officer) and infant child. RIP Siddharth & his crew.

1,202 people are talking about this

എംഐ 17 ഹെലികോപ്റ്റര്‍ തകര്‍ന്ന് സിദ്ധാര്‍ത്ഥിന് പുറമെ മരിച്ചത് സ്‌ക്വാഡ്രണ്‍ ലീഡര്‍ നിനനാദ് മാണ്ഡവ്ഗാനെ, സെര്‍ജന്റ് വിക്രാന്ത് സെഹ്രാവത്, കോര്‍പറല്‍ പങ്കജ് കുമാര്‍, കോര്‍പ്പേല്‍ ദീപക് പാണ്ഡെ, കുമാര്‍ പാണ്ഡെ എന്നിവരാണ്. നിയന്ത്രണ രേഖ കടന്ന് ജമ്മു കാശ്മീരില്‍ പാകിസ്താന്‍ വ്യോമാക്രമണം നടത്തുകയും ഇരു സേനനകളും പരസ്പരം വിമാനങ്ങള്‍ വെടിവച്ചിടുകയും ഇന്ത്യന്‍ പൈലറ്റ് ആയ വിംഗ് കമാന്‍ഡന്‍ അഭിനന്ദന്‍ വര്‍ത്തമാനെ പാകിസ്താന്‍ അറസ്റ്റ് ചെയ്യുകയും ചെയ്ത് സംഘര്‍ഷം മൂര്‍ച്ഛിച്ചിരിക്കുന്നതിന് ഇടയിലാണ് ഹെലികോപ്റ്റര്‍ അപകടമുണ്ടായത്. പാകിസ്താന്റെ നിയന്ത്രണരേഖ ലംഘനവുമായി ഹെലികോപ്റ്റര്‍ അപകടത്തിന് യാതൊരു ബന്ധമില്ലെന്ന് സൈന്യം പറയുന്നു.

പുൽവാമ ആക്രമണത്തിൽ വീര മൃത്യു വരിച്ച സിആര്‍പിഎഫ് ജവാൻ എച്ച്‌ ഗുരുവിന്റെ ഭാര്യ കലാവതിയെ ഭർത്താവിന്റെ സഹോദരനെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ നിർബന്ധിപ്പിക്കു ന്നുവെന്ന വാർത്തയാണ് ദേശിയ മാധ്യമം പുറത്തുവിടുന്നത്. സര്‍ക്കാര്‍ സഹായങ്ങള്‍ കുടുംബത്തിന് പുറത്ത് പോകാതിരിക്കാന്‍ വേണ്ടിയാണ് എച്ച്‌ ഗുരുവിന്‍റെ കുടുംബം കലാവതിയെ ഭര്‍ത്താവിന്‍റെ സഹോദരനെ കൊണ്ട് വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നതെന്നാണ് ആ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.

അന്തരിച്ച നടന്‍ അംബരീഷിന്‍റെ ഭാര്യ സുമലത അരയേക്കര്‍ ഭൂമിയും കലാവതിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഗുരുവിന്‍റെ കുടുംബം താമസിക്കുന്നതിന് മൂന്ന് കിലോമീറ്ററിനുള്ളിലാണ് സ്ഥലം വാഗ്ദാനം ചെയ്തിരിക്കുന്നത്.

കലാവതി ഇത് സംബന്ധിച്ച്‌ മാണ്ഡ്യ പൊലീസില്‍ സഹായം തേടി. ഇത് സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അതിനാല്‍ പ്രശ്നം പരിഹരിക്കണമെന്നും പൊലീസ് ഗുരുവിന്‍റെ കുടുംബത്തെ അറിയിച്ചു. അതേസമയം, സംഭവത്തില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.

പ്രധാനമന്ത്രിയെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തതിനു മുന്‍പേ കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയയുടെ ചുമതല വഹിക്കുന്ന ദിവ്യ സ്പന്ദന പുലിവാലുപിടിച്ചിരുന്നു. വീണ്ടും മോദിയെ പരിഹസിച്ച് ദിവ്യ രംഗത്തുവന്നു.

കാണാതായ സൈനികനെ സംബന്ധിച്ച കാര്യങ്ങള്‍ ഒന്നും തന്നെ പറയാതെ മൗനം അവലംബിക്കുന്ന മോദിയുടെ നടപടിയെ വിമര്‍ശിച്ചാണ് ദിവ്യ സ്പന്ദന രംഗത്ത് വന്നിരിക്കുന്നത്. നമ്മുടെ വിംഗ് കമാന്ററെ ഇന്നലെ മുതല്‍ കാണാതായി, ബിജെപി ഇപ്പോള്‍ തിരഞ്ഞെടുപ്പിനെ കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. തങ്ങള്‍ ഈ യുദ്ധം കാരണം തിരഞ്ഞെടുപ്പ് ജയിക്കുമെന്നാണ് യെദിയൂരപ്പ പറയുന്നത്. വാക്കുകള്‍ കൊണ്ട് ഈ അരോചകമായ പ്രസ്താവനയെ കുറിച്ച് വിവരിക്കാന്‍ സാധിക്കില്ല. ഇന്ത്യയിലെ ജനങ്ങള്‍ ഇത് മറക്കില്ലയെന്നും ദിവ്യ സ്പന്ദന ട്വിറ്ററിലെഴുതി.

‘നിങ്ങള്‍ പല്ല് തേച്ചോ, ഉറങ്ങിയോ, ഭക്ഷണം കഴിച്ചോ തുടങ്ങിയവ ഞങ്ങള്‍ക്ക് അറിയാന്‍ താത്പര്യമില്ല. രാജ്യത്തിന് അറിയാന്‍ താത്പര്യമുള്ളത് എപ്പോള്‍ വിംഗ് കമാന്ററെ സുരക്ഷിതമായി തിരികയെത്തിക്കുമെന്നാണ്. ആരോഗ്യശീലങ്ങള്‍ പോലും വിവരിക്കാന്‍ ട്വിറ്ററില്‍ അടിക്കടി പ്രത്യക്ഷപ്പെടുന്ന പ്രധാനമന്ത്രി ഇന്നലെ കാണാതായ സൈനികനെ കുറിച്ച് ഒന്നും മിണ്ടാന്‍ തയ്യാറായിട്ടില്ല. തിരിച്ചടിച്ച സൈന്യത്തെ മോദി അഭിനന്ദിച്ചു. അതേസമയം ആക്രമണത്തില്‍ രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞവരെ കുറിച്ച് ഒന്നും പറഞ്ഞില്ലെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ വ്യോമസേനയുടെ വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ അതിര്‍ത്തി ലംഘിച്ചതിന്റെ പേരില്‍ പാകിസ്ഥാന്‍ പിടികൂടിയിരുന്നു. ഇദ്ദേഹത്തിന്റെ കൂടെയുള്ള മറ്റൊരു സൈനികനെ കാണാതായിട്ടുണ്ട്.

കൊല്ലത്ത് വിദ്യാര്‍ഥിയെ മര്‍ദിച്ചു കൊന്ന കേസില്‍ ജില്ലാ ജയില്‍ വാര്‍ഡര്‍ പിടിയില്‍. തേവലക്കര സ്വദേശി വിനീതാണ് പിടിയിലായത്. പെണ്‍കുട്ടിയെ കളിയാക്കിയെന്ന് ആരോപിച്ച് വിനീതും ബന്ധുക്കളും ചേര്‍ന്ന് കഴിഞ്ഞ 14ന് മര്‍ദിച്ച അരിനല്ലൂരിലെ ഐടിഐ വിദ്യാര്‍ഥി രഞ്ജിത് ഇന്നലെ വൈകിട്ടാണ് മരിച്ചത്. ആളുമാറിയാണ് മർദ്ധിച്ചതെന്ന് ബന്ധുക്കൾ അന്ന് തന്നെ പറഞ്ഞിരുന്നു.

കൊല്ലം ചവറയിൽ വച്ചായിരുന്നു സംഭവം.ഐടിഐ വിദ്യാർത്ഥിയായ രജ്ഞിത് ജയിൽ വാർഡന്റെ ബന്ധുവിനെ ശല്യം ചെയ്തു എന്നാരോപിച്ചാണ് ജയിൽ വാർഡൻ വിനീതും മറ്റൊരു ബന്ധുവും രഞ്ജിത്തിനെ ചോദ്യം ചെയ്തിരുന്നു. ഇതിനിടയിൽ വിനീത് രഞ്ജിത്തിനെ മർദിക്കുകയും ചെയ്തു. തുടർന്ന് രഞ്ജിത്ത് ബോധരഹിതനായി വീണു. കൊല്ലം ജില്ലാ ആശുപത്രിയിലും അവിടുന്ന് തിരുവനതപുരം സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്നലെ മരണപ്പെടുകയായിരുന്നു

ഒസാമ ബിൻലാദന്റെ മകൻ ഹംസയ്ക്ക് വലവിരിച്ച് യുഎസ്. അൽക്വയ്ദ തലവനായിരുന്ന ബിൻലാദിന്റെ മകന്റെ തലയ്ക്ക് ഏഴര കോടി രൂപയാണ് അമേരിക്ക ഇട്ടിരിക്കുന്ന വില. ഹംസയെ സംബന്ധിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 10 ലക്ഷം യുഎസ് ഡോളര്‍ (ഏകദേശം 70800000 രൂപ) തുകയാണ് വാഗ്ദാനം.

പാകിസ്ഥാൻ– അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ ഹംസ ഒളിത്താവളത്തിലാണെന്നാണ് യുഎസിന്റെ നിഗമനം. അവിടെ നിന്നും ഇറാനിലേക്ക് കടന്നതായും യുഎസ് നയതന്ത്ര സുരക്ഷാ അസിസ്റ്റന്റ് സെക്രട്ടറി മൈക്കല്‍ ടി. ഇവാനോഫ് ആശങ്ക പ്രകടിപ്പിച്ചു.

അമേരിക്കയ്ക്ക് നേരെ വളർന്നുവരുന്ന ഭീഷണിയാണ് ഹംസ. അൽക്വയ്ദ നേതാവായി ഹംസ വളർന്നുവരുന്നത് തടയിടാനാണ് യുഎസിന്റെ നീക്കം. യുഎസിനും സഖ്യകക്ഷികള്‍ക്കും നേരെ ഹംസ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന വിഡിയോ ടേപ്പുകൾ പുറത്തുവന്നിരുന്നു. ഇതോടെ ഹംസയെ ആഗോള ഭീകരനായി അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്.

തന്റെ പിന്‍ഗാമിയായി ലാദന്‍ കരുതിയിരുന്നത് ഹംസയെയാണ്. ഇത് സംബന്ധിച്ച കത്തുകള്‍ യുഎസിന് ലഭിച്ചിരുന്നു. അബോട്ടാബാദില്‍ കൊല്ലപ്പെടുമ്പോള്‍ ഹംസയും അമ്മയും ലാദന്‍ ഒപ്പം താമസിച്ചിരുന്നതായി യുഎസ് കണ്ടെത്തിയതാണ്.

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ സ്വീകരിക്കാനൊരുങ്ങി രാജ്യം. പാക് തടവിലുളള അഭിനന്ദനെ ഉച്ചയോടെ വാഗാ അതിര്‍ത്തിയില്‍ ഇന്ത്യയ്ക്ക് കൈമാറും. കൃത്യമായ സമയം അടക്കമുളള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്തുനിന്നും അഭിനന്ദനെ പ്രത്യേക വിമാനത്തില്‍ ലാഹോറിലും അവിടെ നിന്ന് വാഗയിലും എത്തിക്കും.

റെഡ് ക്രോസിനാകും അഭിനന്ദനെ കൈമാറുക. തുടര്‍ന്ന് ഇന്ത്യന്‍ വ്യോമസേനയുടെയും ബി.എസ്.എഫിന്റെയും ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് അഭിനന്ദനെ സ്വീകരിക്കും. അഭിനന്ദന്റെ മാതാപിതാക്കളടക്കമുളളവര്‍ വാഗയില്‍ എത്തുന്നുണ്ട്. രാവിലെ മുതല്‍ ആളുകള്‍ ഇന്ത്യന്‍ പതാകയുമായി വാഗാ അതിര്‍ത്തിയിലെത്തുന്നുണ്ട്.

പാക് സൈന്യത്തിന്റെ കൈകളിൽ അകപ്പെട്ടിട്ടും അഭിനന്ദൻ പ്രകടപ്പിക്കുന്ന ധൈര്യവും രാജ്യസ്നേഹവും ലോകത്തെ അമ്പരപ്പിക്കുകയാണ്. പിടിയിലാകുന്നതിനു മുൻപ് അഭിനന്ദൻ പ്രദർശിപ്പിച്ച ധീരതയേയും ചങ്കുറ്റത്തെയും പുകഴ്ത്തുകയാണ് പാക് മാധ്യമങ്ങൾ.
അഭിനന്ദന്‍ പാക് ഭൂപ്രദേശത്ത് വീണപ്പോള്‍ പിടികൂടിയ പാക്കിസ്ഥാന്‍കാരെ അഭിമുഖം നടത്തി പാക് മാധ്യമം ഡോൺ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് അഭിനന്ദന്റെ ധൈര്യത്തില്‍ ഡോണ്‍ ആശ്ചര്യം പ്രകടിപ്പിച്ചിരിക്കുന്നത്. വിമാനത്തില്‍ നിന്ന് പാക് പ്രദേശത്ത് പാരച്യൂട്ടില്‍ ഇറങ്ങിയ അഭിനന്ദനെ റസാഖ് എന്ന പ്രദേശവാസിയാണ് ആദ്യം കാണുന്നത്. ഉടന്‍തന്നെ അദ്ദേഹം ചെറുപ്പക്കാരെ കൂട്ടി അങ്ങോട്ടേക്ക് പുറപ്പെട്ടെങ്കിലും കീഴടങ്ങാന്‍ അഭിനന്ദന്‍ കൂട്ടാക്കിയില്ല.

ഓടിക്കൂടിയ യുവാക്കളോട് ഇത് ഇന്ത്യയാണോ പാക്കിസ്ഥാനാണോ എന്ന് അഭിനന്ദന്‍ ചോദിച്ചു. പാക്കിസ്ഥാൻ ആണെന്ന് മനസിലായതോടെ അഭിനന്ദൻ ഇന്ത്യയ്ക്ക് അനുകൂല മുദ്രാവാക്യം മുഴക്കി. ഉടനെ യുവാക്കള്‍ പാക്ക് സേനയ്ക്ക് അനുകൂല മുദ്രാവാക്യം വിളിച്ചു. ഇതോടെ കൈയ്യിലുണ്ടായിരുന്ന പിസ്റ്റളില്‍ നിന്നും അഭിനന്ദന്‍ ആകാശത്തേക്ക് വെടി ഉതിര്‍ത്തു.
ആള്‍ക്കൂട്ടത്തെ വിരട്ടിയോടിച്ച ശേഷം തിരിച്ച് ഇന്ത്യയിലേക്ക് ഓടാന്‍ ശ്രമിച്ചതായും, കൈവശമുണ്ടായിരുന്ന രേഖകള്‍ വലിച്ചുകീറി കളയാനും, വെള്ളത്തില്‍ ഒഴുക്കിക്കളയാനും ശ്രമിച്ചതായും ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനിടയിൽ ആള്‍ക്കുട്ടത്തില്‍ നിന്നൊരാള്‍ അഭിനന്ദന്റെ കാലില്‍ വെടിവയ്ച്ചതായും റിപ്പോർട്ടുണ്ട്. ഇതിന് ശേഷമാണ് സൈന്യമെത്തി അഭിനന്ദന്‍ വര്‍ദ്ധമാനെ കസ്റ്റഡിയിലെടുക്കുന്നത്.

പാക്കിസ്ഥാന്‍റെ ചോദ്യം ചെയ്യലിലും തന്റെ പേരല്ലാതെ മറ്റ് വിവരങ്ങളൊന്നും വിങ്ങ് കമാൻ‍ഡർ അഭിനന്ദന്‍ വര്‍ദ്ധമാന്‍ പങ്കുവയ്ക്കുന്നുമില്ല. വിങ്ങ് കമാന്ററുടെ മിഗ് 21 വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ എന്ന പേരിലാണ് കഴിഞ്ഞ ദിവസം പാക്ക് അധീന കശ്മീരില്‍ നിന്നുള്ള ചിത്രം പാക്കിസ്ഥാന്‍ പുറത്തുവിട്ടത്. എന്നാല്‍ ഇത് ഇന്ത്യ വെടിവച്ചിട്ട പാക് പോര്‍ വിമാനമായ മിഗ് 16 ന്‍റേതാണെന്നതിന്‍റെ തെളിവും പുറത്തു വന്നു.

 

Copyright © . All rights reserved