ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിടാന്‍ കഴിയാതെ ബി.ജെ.പി നേതൃത്വം. പത്തനംതിട്ട, തൃശൂര്‍ സീറ്റുകളെ സംബന്ധിച്ച് അതിരൂക്ഷമായ തര്‍ക്കം നിലനില്‍ക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാന സമിതി സമര്‍പ്പിച്ചിരിക്കുന്ന പട്ടിക ദേശീയ നേതൃത്വം കാര്യമായി അഴിച്ചുപണി നടത്തുമെന്നാണ് സൂചന. തിരുവനന്തപുരത്ത് മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കുന്നതൊഴിച്ചാല്‍ മറ്റുള്ള സീറ്റുകളെക്കുറിച്ചൊന്നും അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.
പത്തനംതിട്ടയില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ളയുടെ പേര് ഉയര്‍ന്നു കേള്‍ക്കുന്നുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ മുരളീധരപക്ഷം വിമുഖത പ്രകടപ്പിച്ചതായിട്ടാണ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് കേന്ദ്രനേതൃത്വവുമായി ശനിയാഴ്ച രണ്ടുവട്ടം ചര്‍ച്ചകള്‍ നടന്നു. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള, കുമ്മനം രാജശേഖരന്‍, വി. മുരളീധരന്‍ എം.പി. തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
പത്തനംതിട്ടയില്‍ അല്‍ഫോണ്‍സ് കണ്ണന്താനം മത്സരിക്കണം എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ താല്‍പ്പര്യം. എന്നാല്‍ സംസ്ഥാന നേതൃത്വം ഇക്കാര്യം ശക്തമായി എതിര്‍ത്തതായിട്ടാണ് സൂചന. പത്തനംതിട്ട തന്റെ പ്രവര്‍ത്തനകേന്ദ്രമാണന്നും അവിടെ മത്സരിക്കാനാണ് താത്പര്യമെന്നും കണ്ണന്താനം സംസ്ഥാന നേതാക്കളെയും നേരത്തെ അറിയിച്ചിരുന്നു. കെ. സുരേന്ദ്രനും പത്തനംതിട്ട സീറ്റിനായി അവകാശവാദമുന്നയിച്ചിരുന്നു. എന്നാല്‍ സമവായമെന്ന രീതിയില്‍ തൃശൂര്‍ സീറ്റ് സുരേന്ദ്രന് നല്‍കാനാവും നേതൃത്വം ശ്രമിക്കുക.
പ്രോട്ടോക്കോൾ ലംഘിച്ച് പത്മ പുരസ്കാരവേദിയിൽ രാഷ്ട്രപതിക്ക് അനുഗ്രഹം. 107 വയസുള്ള സാലുമർ തിമ്മക്ക രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്ന് പത്മശ്രീ പുരസ്കാരം സ്വീകരിച്ചപ്പോൾ രാജ്യം മുഴുവൻ ആ കാഴ്ച മനം നിറയെ കണ്ടു. പുരസ്ക്കാരം സ്വീകരിച്ച ശേഷം രാഷ്ട്രപതിയുടെ തലയിൽ കൈ വച്ച് സാലുമർദ അദ്ദേഹത്തെ അനുഗ്രഹിച്ചു. അനുസരണയുള്ള ശിഷ്യനെപ്പോലെ ചിരിതൂകി രാഷ്ട്രപതി അനുഗ്രഹം സ്വീകരിച്ചു.
പത്മശ്രീ സ്വീകരിക്കാനായി കൂപ്പുകൈകളോടെ നടന്നുവന്ന അവരുടെ മുഖത്ത് സൗമ്യമായ ഒരു പുഞ്ചിരിയുണ്ടായിരുന്നു. രാഷ്ട്രപതിയിൽ നിന്ന് പത്മശ്രീ സ്വീകരിച്ച ശേഷം തന്നെക്കാൾ 33 വയസു കുറഞ്ഞ രാംനാഥ് കോവിന്ദിന്റെ നെറുകയിൽ തൊട്ട് അനുഗ്രഹിച്ചപ്പോൾ ആ അമ്മയുടെ സ്നേഹത്തിനു മുന്നിൽ പ്രോട്ടോക്കോൾ കാറ്റിൽപറന്നു. പ്രധാനമന്ത്രിയുൾപ്പെടെ ഇതിന് സാക്ഷിയായി.
കർണാടകയിലെ പരിസ്ഥിതി പ്രവർത്തകയാണ് തിമ്മക്ക. ഇവർ ഒൗദ്യോഗിക വിദ്യാഭ്യാസം നേടിയിട്ടില്ല. 1991 ൽ തിമ്മക്കയുടെ ഭർത്താവ് മരിച്ചതിനു ശേഷം ഇവർ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരികയായിരുന്നു. നാലു കിലോമീറ്റളോളം ഇവർ ആൽ മരങ്ങൾ നട്ടുവളർത്തി.
തമിഴ്‌നാട്ടില്‍ ഇപ്പോള്‍ ലോക്‌സഭ തെരഞ്ഞെടുപ്പിനെക്കാള്‍ ആഞ്ഞടിക്കുന്നത് മറ്റൊരു വിഷയമാണ്. പൊള്ളാച്ചി പീഡനക്കേസും അതിന്റെ പിന്നാലെ പുറത്തു വന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളും. തമിഴ്‌നാടിനെ മാത്രമല്ല, ഇന്ത്യയെ ഒന്നാകെ ഈ സംഭവം തകര്‍ത്തിരിക്കുകയാണ്. തമിഴ് തെരുവുകള്‍ മുഴുവന്‍ ഇപ്പോള്‍ പ്രതിഷേധത്തിലാണ്. രാഷ്ട്രീയക്കാര്‍, സിനിമാക്കാര്‍, യുവജനപ്രസ്ഥാനങ്ങള്‍ എല്ലാം തങ്ങളുടെ പ്രതിഷേധങ്ങളും പ്രകടനങ്ങളും ഉയര്‍ത്തുകയാണ്.
ഒരു കേളേജ് വിദ്യാര്‍ത്ഥിനി താന്‍ ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയായെന്നും തന്നെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയെന്നും സഹോദരനോട് പറയുന്നതോടെയാണ് നാടിനെ നടുക്കിയ വലിയ ലൈംഗിക ചൂഷണ പരമ്പരയുടെ കഥകള്‍ പുറത്ത് അറിയുന്നത്. വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ പ്രതികളായ നാലുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തശേഷം അവരുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചപ്പോഴാണ് നിരവധി പെണ്‍കുട്ടികളെ ഇത്തരത്തില്‍ പീഡനത്തിന് ഇരയാക്കിയെന്ന വിവരം പുറത്തു വരുന്നത്. ഒരാളുടെ മൊബൈല്‍ ഫോണില്‍ മാത്രം അമ്പത് പെണ്‍കുട്ടികളുടെ പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടായിരുന്നു.
ശബരിരാജന്‍, വസന്തകുമാര്‍, സതീഷ്, തിരുനാവരശ് എന്നിവരാണ് ഈ കൊടും ക്രൂരത ചെയ്ത പ്രതികള്‍. എന്നാല്‍ ഇവര്‍ മാത്രമല്ല, ഈ പീഡനങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്നതും രാഷ്ട്രീയക്കാരടക്കം ഇതിനു പിന്നിലുണ്ടെന്നുമാണ് ഇപ്പോള്‍ പരാതികള്‍ ഉയരുന്നത്. സംഭവം വിവാദമായതോടെ കേസ് അന്വേഷണം സിബി സി ഐ ഡിയെ ഏല്‍പ്പിച്ചിട്ടുണ്ടെങ്കിലും അന്വേഷണം സിബിഐക്ക് കൈമാറണമെന്നാണ് പൊതുവില്‍ ഉയരുന്ന ആവശ്യം. സംസ്ഥാനം ഭരിക്കുന്ന എ ഐ എഡി എം കെ സര്‍ക്കാര്‍ വരെ ഈ സംഭവത്തില്‍ പ്രതികൂട്ടിലാണ്. പ്രതിപക്ഷമായ ഡിഎംകെ, കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മെയ്യം തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളും ഈ വിഷയത്തില്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. ഇന്ന് ചെന്നൈയില്‍ എത്തിയ കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഈ സംഭവത്തെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. നിരവധി സിനിമാപ്രവര്‍ത്തകരും തങ്ങളുടെ രോഷവും പ്രതിഷേധവും പ്രകടിപ്പിച്ച് രംഗത്തു വരുന്നുണ്ട്.
പീഡിപ്പിക്കപ്പെട്ട ഒരു പെണ്‍കുട്ടിയുടേതാണെന്ന തരത്തില്‍ പ്രചരിക്കുന്ന ഒരു വീഡിയോ ആണ് തമിഴ്‌നാടിന്റെ രോഷം ആളിക്കത്തിക്കുന്നത്. തന്നെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നവരോട് കരഞ്ഞ് അപേക്ഷിക്കുന്ന പെണ്‍കുട്ടിയുടെ ശബ്ദം വലിയ രോഷത്തിനാണ് ഇടയാക്കിയിരിക്കുന്നത്. എന്നെ വിട് അണ്ണാ എന്നു പറഞ്ഞാണ് കുറ്റവാളികളോട് പെണ്‍കുട്ടി കരഞ്ഞ് അപേക്ഷിക്കുന്നത്. ഇത്ര ദയനീയമായി ഒരു പെണ്‍കുട്ടി യാചിക്കുമ്പോഴും ക്രൂരമായ ചിരിയോടെ അവളെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്ന പ്രതികള്‍ക്കെതിരേ കടുത്ത ജനരോഷമാണ് ഉയരുന്നത്. ഇത്തരത്തിലുള്ള രണ്ടു വീഡിയോകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ഈ വീഡിയോകള്‍ ഈ കേസിലെ ഇരകളുടേതു തന്നെയാണോ എന്നു നിശ്ചയമില്ല. നക്കീരന്‍ മാസികയാണ് വീഡിയോ പുറത്തു വിട്ടതെന്നു പറയുന്നു. പ്രതികളില്‍ ഒരാള്‍ തന്നെ സോഷ്യല്‍ മീഡിയായില്‍ പ്രചരിപ്പിച്ച വീഡിയോകളാണിതെന്നും പറയുന്നുണ്ട്.
ഫെബ്രുവരിയിലാണ് പൊള്ളാച്ചിയില്‍ പ്രതികളുടെ കെണിയില്‍പ്പെട്ട പെണ്‍കുട്ടി പരാതി പൊലീസിന് കിട്ടുന്നത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മനസിലാകുന്നത് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഈ പ്രതികള്‍ ഏകദേശം 200 ഓളം പെണ്‍കുട്ടികളെ ഇത്തരത്തില്‍ ഇരകളാക്കിയിട്ടുണ്ടെന്നാണ്.
സോഷ്യല്‍ മീഡിയ വഴി പരിചയം ഉണ്ടാക്കിയാണ് പെണ്‍കുട്ടികളുമായി പ്രതികള്‍ അടുപ്പം ഉണ്ടാക്കിയിരുന്നത്. പിന്നീട് ഈ പരിചയത്തിനു പുറത്ത് തമ്മില്‍ കാണുകയും കെണിയില്‍ വീഴ്ത്തുകയുമായിരുന്നു. കൂട്ടമായി ചേര്‍ന്ന് പീഡിപ്പിക്കുകയും പീഡനദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്യും. പിന്നീട് ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയും പണം തട്ടുകയും ചെയ്തിരുന്നുവെന്നും പൊലീസ് പറയുന്നു. ചെന്നെ, സേലം, കോയമ്പത്തൂര്‍, പൊള്ളാച്ചി തുടങ്ങി തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതികളെ പെണ്‍കുട്ടികളെ ചതിയില്‍ വീഴ്ത്തിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. കോളേജ് വിദ്യാര്‍ത്ഥിനികള്‍, ജോലിക്കാരായ യുവതികള്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ എന്നിങ്ങനെ പല പ്രായക്കാരെ ഇവര്‍ ഉപദ്രവിച്ചിട്ടുണ്ട്. ഡോക്ടര്‍മാരായ ചില സ്ത്രീകള്‍ വരെ ഇവരുടെ ചതിയില്‍പ്പെട്ടു പോയിട്ടുണ്ടെന്നും പൊലീസിനെ ഉദ്ധരിച്ച് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
എന്നാല്‍ ഇത്തരത്തില്‍ ഉപദ്രവിക്കപ്പെട്ടവര്‍ പരാതി നല്‍കാന്‍ തയ്യാറാകാതിരുന്നതാണ് പൊലീസിനെ അത്ഭുതപ്പെടുത്തുന്നത്. പൊള്ളാച്ചിയില്‍ പെണ്‍കുട്ടിയും പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ലെങ്കില്‍ പ്രതികള്‍ ഇനിയും ഇത്തരം ചതിയുമായി മുന്നോട്ടു പോകുമായിരുന്നുവെന്നും മുന്‍പ് പീഡിപ്പിക്കപ്പെട്ടവര്‍ മൗനം പാലിച്ചതുകൊണ്ടാണ് കൂടുതല്‍ ഇരകള്‍ ഉണ്ടായിക്കൊണ്ടിരുന്നതെന്നും പൊലീസ് പറയുന്നുണ്ട്. പൊള്ളാച്ചിയിലെ പെണ്‍കുട്ടി പരാതി നല്‍കുകയും ഫെബ്രുവരി 24 ന് തന്നെ പൊലീസ് മൂന്നുപേരെ പിടികൂടുകയും തുടര്‍ന്നും നടത്തിയ അന്വേഷണത്തില്‍ മാര്‍ച്ച് 6 ന് നാലമാനെയും കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. കൂടുതല്‍ പേര് ഇവരുടെ സംഘത്തില്‍ ഉണ്ടാകുമെന്ന നിഗമനത്തിലാണ് ഇപ്പോള്‍ അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നതും
കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് ലിസ്റ്റ് പ്രഖ്യാപിച്ചപ്പോള്‍ അതിലെ ഏക സ്ത്രീ സാന്നിധ്യമായി രമ്യാ ഹരിദാസ്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ ഹരിദാസ് ആണ് ഏക വനിതാ സ്ഥാനാര്‍ത്ഥി. ആലത്തൂരില്‍ എല്‍ഡിഎഫിന്റെ സിറ്റിംഗ് എംപി പി.കെ ബിജുവിനെതിരെയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ രമ്യയുടെ കന്നി മത്സരം. 2013ല്‍ ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്തത്തില്‍ നടന്ന ടാലന്റ് ഹണ്ടിലൂടെയാണ് ബിഎ സംഗീത വിദ്യാര്‍ഥിയായ രമ്യ ശ്രദ്ധയാകര്‍ഷിക്കുന്നത്.
കോഴിക്കോട് കുറ്റിക്കാട്ടൂരിലെ കൂലിത്തൊഴിലാളി പി.പി. ഹരിദാസന്റെയും രാധയുടെയും മകളാണ് രമ്യ. യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ കോ-ഓര്‍ഡിനേറ്റര്‍മാരില്‍ ഒരാളാണ്. സംസ്‌കാര സാഹിതി വൈസ് ചെയര്‍മാന്‍, ജവഹര്‍ ബാലജനവേദി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ രമ്യ വഹിക്കുന്നുണ്ട്. കെഎസ്യു പെരുവയല്‍ മണ്ഡലം സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് പെരുവയല്‍ മണ്ഡലം സെക്രട്ടറി, കുന്നമംഗലം നിയോജമണ്ഡലം ജനറല്‍ സെക്രട്ടറി, രണ്ടു തവണ പാര്‍ലമെന്റ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗാന്ധിയന്‍ സംഘടനയായ ഏകതാ പരിഷത്തിന്റെ ആദിവാസി-ദളിത് സമൂഹങ്ങ ളുടെ ഭൂസമര നായികയായി പങ്കെടുത്തിരുന്നു.
കോൺഗ്രസ് നേതാവും എറണാകുളം സിറ്റിംഗ് എംപിയുമായ കെവി തോമസ് ബിജെപിയിലേക്കെന്ന് സൂചന. രാഷ്ട്രീയത്തിൽ നിന്നും പുറത്തുപോകാതെ ജനങ്ങൾക്കായി സേവനം നടത്തുമെന്ന കെവി തോമസിന്റെ വാക്കുകളിൽ ഒളിപ്പിച്ചത് ബിജെപിയിലേക്ക് ചേക്കേറുമെന്ന സൂചനയാണ് നൽകുന്നതെന്നാണ് റിപ്പോർട്ട്.
ബിജെപിയിലേക്ക് പോകാനാണോ ശ്രമിക്കുന്നതെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ ചോദ്യം പൂർണ്ണമായും തള്ളാതെ അത്തരമൊരു സാധ്യത തുറന്നുകിടക്കുന്നുവെന്ന സൂചനകൾ നൽകുന്നതായിരുന്നു പ്രതികരണം. ‘പാർട്ടിക്ക് വേണ്ടെങ്കിൽ എന്ത് ചെയ്യണമെന്ന് അറിയാമെന്ന്’ കെവി തോമസ് പ്രതികരിച്ചിരുന്നു.
എല്ലാ കാലത്തും അധികാര സ്ഥാനങ്ങളിൽ ഇരുന്നിട്ടുള്ള വ്യക്തിയാണ് കെവി തോമസ്. പാർട്ടി അദ്ദേഹത്തെ കൈകാര്യം ചെയ്ത രീതിയിലാണ് കെവി തോമസിന് അമർഷം. തന്നെയൊരു കറിവേപ്പിലയായി എടുത്തുമാറ്റിയെന്നാണ് കെവി തോമസ് പറഞ്ഞത്. ഇതൊരു സാധ്യതയായി ബിജെപി എടുക്കാം. പരമാവധി കോൺഗ്രസ് നേതാക്കളെ ബിജെപിയിലേക്ക് കൊണ്ടുവന്ന് കോൺഗ്രസിനെ മാനസീകമായി ദുർബലപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നത്.
കേരളത്തിലെ ചില കോൺഗ്രസ് നേതാക്കളുമായി നേരത്തെ തന്നെ ബിജെപി നേതൃത്വം ചർച്ചകൾ നടത്തിയിരുന്നുവെന്ന സൂചനകൾ ഡെൽഹിയിൽ പ്രചരിച്ചിരുന്നു. ആ പട്ടികയിൽ ഉൾപ്പെട്ട വ്യക്തികളിൽ ഒരാളായിരുന്നു കെവി തോമസ്. ബിജെപിയിലേക്ക് പോകുന്നുണ്ടോ എന്ന ചോദ്യത്തിന് ‘ഇല്ല’ എന്ന ഉത്തരം നൽകാതെയായിരുന്നു കെവി തോമസിന്റെ പ്രതികരണം.
മുമ്പ് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ള കോൺഗ്രസിൽ നിന്നും കൂടുതൽ ആളുകൾ ബിജെപിയലേക്ക് എത്തുമെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കെവി തോമസ് ബിജെപിയിലേക്കെന്ന സൂചനകൾ തരുന്നത്.
കെവി തോമസിനെ തഴഞ്ഞ നടപടിയെ അപലപിച്ച് ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയെ പ്രശംസിച്ചത് തോമസിന് തിരിച്ചടിയായെന്നും കോൺഗ്രസ് തീരുമാനം അപലപനീയമെന്നും ബിജെപി പ്രതികരിച്ചു.
അതേസമയം, കെവി തോമസിനെ അനുനയിപ്പിക്കാൻ മുകുൾ വാസ്‌നിക്ക് ശ്രമങ്ങൾ ആരംഭിച്ചുവെന്നാണ് റിപ്പോർട്ട് ചെയ്യുന്നത്.
നേരത്തെ എറണാകുളത്ത് ഹൈബി ഈഡനെ സ്ഥാനാർത്ഥിയാക്കിയതിൽ പരസ്യപ്രതിഷേധവുമായി കെവി തോമസ് രംഗത്തെത്തിയിരുന്നു. സീറ്റ് നഷ്ടപ്പെട്ടത്തിൽ ദുഃഖമുണ്ടെന്ന് കെവി തോമസ് പ്രതികരിച്ചു. താൻ എന്ത് തെറ്റ് ചെയ്‌തെന്ന് തോമസ് ചോദിക്കുന്നു. താൻ ആകാശത്ത് നിന്നും പൊട്ടിവീണതല്ലെന്നും പ്രായമായത് തന്റെ തെറ്റല്ലെന്നും കെവി തോമസ് പറഞ്ഞു.
അതേസമയം, കെവി തോമസ് എറണാകുളത്തിന്റെ വികസനത്തിന് ഏറ്റവും കൂടുതൽ സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ പരിപൂർണ്ണ നേതൃത്വത്തിലും അനുഗ്രഹത്തോടുകൂടിയുമായിരുക്കും താൻ തെരഞ്ഞെടുപ്പിന് ഇറങ്ങുകയെന്നും ഹൈബി ഈഡൻ പറഞ്ഞു.
മറ്റു ആപ്ലിക്കേഷനുകളിലെ അപ്‌ഡേറ്റുകൾക്കായി നാം കാത്തിരിക്കുന്നത് പോലെ ഗൂഗിൾ മാപ്പിലെ അപ്‌ഡേറ്റുകൾക്കായി നാമങ്ങനെ കാത്തിരിക്കാറില്ല. എന്നാൽ ഗൂഗിൾ മാപ്പിലെ പുതിയ അപ്‌ഡേറ്റ് കണ്ട് അമ്പരന്നിരിക്കുകയാണ് ടെക്ക് ലോകം. ആക്‌സിഡന്റ് റിപ്പോർട്ടിങ് ഓപ്ഷനാണ് ആപ്ലിക്കേഷനിൽ അവതരിപ്പിച്ചിരിക്കുന്നത്.

മാപ്പിൽ ‘ആഡ് എ റിപ്പോർട്ട്’ എന്ന ഓപ്ഷൻ കാണും. ഇതിൽ ക്ലിക്ക് ചെയ്യുന്നതോടെ താഴെ രണ്ട്
ഓപ്ഷനുകൾ വരും. ക്രാഷ് ആണോ സ്പീഡ് ട്രാപ്പ് ആണോ എന്ന് മാർക്ക് ചെയ്യണം. എന്നാൽ നാവിഗേഷനിൽ ആയിരിക്കുമ്പോൾ മാത്രമേ ഈ ഫീച്ചർ വരികയുള്ളു. ഫീച്ചർ ഔദ്യോഗികമായി ഗൂഗിൾ പ്രഖ്യാപിച്ചിട്ടില്ല.
കഴിഞ്ഞ വർഷം അവസാനത്തോടെ നിരവധി മാറ്റങ്ങൾ ആപ്പിൽ വന്നിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന വിപണിയായ ഇന്ത്യയെ ലക്ഷ്യമിട്ടായിരുന്നു ഗൂഗിൾ പുതിയ സംവിധാനം അവതരിപ്പിച്ചത്. പ്ലസ് കോഡുകൾ, പ്രാദേശിക ഭാഷ, തത്സമയ ഗതാഗത വിവരങ്ങൾ, ലൊക്കേഷനുകൾ പങ്കുവക്കാനുള്ള സംവിധാനം എന്നിവയാണ് പ്രധാനമായും ഉപഭോക്താക്കൾക്ക് ലഭ്യമായത്. കൂടാതെ യാത്രികർക്ക് ടൂറിസ്റ്റ്‌മേഖലകളുടെയും ഭക്ഷണശാലകളുടേയുമടക്കമുള്ള വിവരങ്ങൾ എളുപ്പത്തിൽ കണ്ടെത്താനും പങ്കുവെക്കാനും പുതിയ പതിപ്പിലൂടെ സാധിച്ചു.
നേരത്തെ ഇംഗ്ലീഷ് മാത്രം പറഞ്ഞിരുന്ന ഗൂഗിൾ മാപ്പ് അടുത്തിടെ മലയാളവും പറഞ്ഞുതുടങ്ങിയിരുന്നു. ഗുജറാത്തി, കന്നട, തെലുങ്ക്, തമിഴ് എന്നീ ഭാഷകൾക്കൊപ്പമാണ് മലയാളവും ഗൂഗിൾ മാപ്പിൽ ഇടം പിടിച്ചിരിക്കുന്നത്. അടുത്തിടെ ഗൂഗിൾ മാപ്പ് ഇരുചക്ര വാഹനയാത്രക്കാർക്കായി പ്രത്യേകം വഴി കാണിച്ചു തുടങ്ങിയിരുന്നു.
മലയാളത്തിലെ പ്രമുഖ സംവിധായകന് തന്റെ വനിത അസിസ്റ്റന്റ് ഡയറക്ടറോട് കടുത്ത പ്രേമം ഷൂട്ടിംഗ് വേളയില്‍ മറ്റും പല ഹോട്ടലുകളിലും ഉല്ലാസ കേന്ദ്രങ്ങളിലും ഉള്ള ഇവരുടെ വിഹാരം സിനിമാവൃത്തങ്ങളില്‍ അങ്ങാടിപ്പാട്ടായിരുന്നു. ഈ അടുത്ത കാലത്ത് പുറത്തിറങ്ങിയ സൂപ്പര്‍താരം അഭിനയിച്ച ചരിത്ര സിനിമയുടെ സംവിധായകന് ഒടുവില്‍ സംശയരോഗം മൂത്തു. തന്റെ സ്വന്തമെന്ന് കരുതുന്ന സുഹൃത്തിന് മറ്റാരെങ്കിലുമായി ബന്ധമുണ്ടോ എന്ന് സംശയം അദ്ദേഹത്തെ അലട്ടികൊണ്ടിരുന്നു അതിനാല്‍ കൂടെ ജോലി ചെയ്തിരുന്ന അസിസ്റ്റന്റുമാരായി ജോലിചെയ്തിരുന്ന മൂന്ന് പേരെയും അദ്ദേഹം പറഞ്ഞു വിട്ടു.
ഒടുവില്‍ ചെന്നെത്തിയത് ഗുണ്ടാ വിളയാട്ടത്തില്‍. കൊച്ചി സ്വദേശിയായ മലയാളത്തിലെ പ്രമുഖ നിര്‍മ്മാതാവിന്റെ മകന് ഈ സുഹൃത്തുമായി ബന്ധമുണ്ടെന്ന് സംശയിച്ച് പതിനഞ്ചോളം ഗുണ്ടകളുമായി നിര്‍മ്മാതാവിന്റെ വീട്ടിലെത്തി നിര്‍മ്മാതാവിന്റെ ഭാര്യയെയും മകനേയും മകന്റെ സുഹൃത്തിനെയും ക്രൂരമായി മര്‍ദ്ദിച്ചു. ഭാര്യയോട് അപമര്യാദയായി പെരുമാറുകയും ചെയ്തു. അതുപോലെതന്നെ മകനെയും സുഹൃത്തിനെയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. തനിക്ക് അടുപ്പമുള്ള പെണ്ണിന്റെ പുറകെ നടക്കുന്നു എന്നു പറഞ്ഞായിരുന്നു മര്‍ദ്ദനം. നിര്‍മ്മാതാവ് കേസുമായി മുന്നോട്ടുപോകാനാണ് തീരുമാനമെടുത്തിരിക്കുന്നത്.
മകന്റെ സുഹൃത്ത് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്ന് നിര്‍മ്മാതാവ് പറഞ്ഞു. ക്രിമിനല്‍ സ്വഭാവമുള്ള ഡയറക്ടര്‍ക്ക് എറണാകുളത്തെ ഗുണ്ടാ സംഘങ്ങളുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളത് അവസാനമായി ഡയറക്ട് ചെയ്ത ചരിത്ര സിനിമയിലെ രണ്ട് അസിസ്റ്റന്റ് മാരെയും ഇതേ സംശയരോഗം മൂലം അന്ന് പറഞ്ഞുവിട്ടു. നിര്‍മ്മാതാവിനെ മകന് അസിസ്റ്റന്റ് ഡയറക്ടര്‍ ആയ സംവിധായകന്റെ സുഹൃത്തിനോട് സൗഹൃദം മാത്രമേ ഉണ്ടായിരുന്നുള്ളൂ. സിനിമാവൃത്തങ്ങള്‍ നടുക്കം ഉണ്ടാക്കിയ ഈ സംഭവം വരും ദിവസങ്ങളില്‍ വലിയ വാര്‍ത്തയായി മാറും.
പത്തനംതിട്ട സീറ്റിനായി പിടിമുറുക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. പത്തനംതിട്ടയിൽ ഏറെ സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന കെ സുരേന്ദ്രൻ തൃശൂരിൽ നിന്ന് മൽസരിച്ചേക്കും. കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളിലെ സ്ഥാനാർഥിപ്പട്ടികയ്ക്ക് അന്തിമ രൂപം നൽകാൻ ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ഡൽഹിയിൽ ചേരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തിൽ പങ്കെടുക്കുന്നു.
കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം മൽസരിക്കണമെന്നാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ നിർദേശം. എന്നാൽ പത്തനംതിട്ട വേണമെന്ന കണ്ണന്താനത്തിന്റെ ആവശ്യം കേന്ദ്ര നേതൃത്വം അംഗീകരിച്ചിട്ടില്ല. സംസ്ഥാന നേതൃത്വത്തിന്റെ സാധ്യതാപ്പട്ടികയിൽ ഉൾപ്പെടുത്താതിരുന്ന ടോം വടക്കനെ കേന്ദ്ര നേതൃത്വം പരിഗണിക്കുന്നുണ്ട്. ബിഡിജെഎസുമായി ബിജെപി ചില സീറ്റുകൾ വെച്ചുമാറും. തുഷാർ വെള്ളാപ്പള്ളി ഡൽഹിയിൽ ബിജെപി ദേശീയ നേതൃത്വവുമായി ചർച്ച നടത്തും
തുഷാര്‍ വെള്ളാപ്പള്ളി ബിജെപി ദേശീയ നേതൃത്വവുമായി ഇന്ന് ചര്‍ച്ച നടത്തും. ബിജെപി സ്ഥാനാര്‍ഥിപ്പട്ടിക വൈകിട്ട് പ്രഖ്യാപിക്കും. തൃശൂരില്‍ മല്‍സരിക്കാന്‍ തുഷാര്‍ വെള്ളാപ്പള്ളിയോട് ബി.ജെ.പി ദേശീയനേതൃത്വം നിര്‍ബന്ധിക്കും. സീറ്റുകള്‍ വച്ചുമാറുന്ന കാര്യവും ബി.ഡി.ജെ.എസുമായി ചര്‍ച്ച നടത്തും. പത്തനംതിട്ടയും തൃശൂരും നഷ്ടമായ കെ.സുരേന്ദ്രന് ഏത് സീറ്റു നല്‍കുമെന്നതാണ് ചര്‍ച്ചകളില്‍ കീറാമുട്ടിയായി തുടരുന്നത്. പാലക്കാട് ശോഭ സുരേന്ദ്രന്‍ മല്‍സരിക്കാനിടയില്ല
ചരിത്രത്തിലേക്കുള്ള തിരഞ്ഞെടുപ്പിനാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നത്. അക്കൂട്ടത്തിൽ പുതുചരിത്രം എഴുതി മാറ്റത്തിനൊപ്പം നിൽക്കുകയാണ് കോൺഗ്രസ്. ഇത്തവണ ആദ്യമായൊരു ട്രാന്‍സ് വുമണ്‍ സ്ഥാനാര്‍ഥിയെ മൽസരരംഗത്തിറക്കുകയാണ് കോൺഗ്രസ്. മഹിളാ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ അപ്സരാ റെഡ്ഢി തമിഴ്നാട്ടിലെ പാര്‍ട്ടി ഓഫീസിലെത്തി മത്സരിക്കാനുള്ള അപേക്ഷ സമർപ്പിച്ചു.
കഴിഞ്ഞ ജനുവരിയിലാണ് രാഹുല്‍ഗാന്ധി മുന്‍കൈ എടുത്ത് അപ്‍സര റെഡ്ഡിയെ എഐസിസി ജനറൽ സെക്രട്ടറിയായി നിയമിച്ചത്. കോൺഗ്രസിന്റെ ചരിത്രത്തില്‍ ആദ്യമായായിരുന്നു ട്രാൻസ്ജെൻഡർ വിഭാഗത്തിൽനിന്നൊരാൾ ഇൗ പദവിയിലെത്തുന്നത്. ഇതിന് പിന്നാലെ മൽസരിക്കാനുള്ള ടിക്കറ്റും നൽകുമെന്നാണ് ലഭിക്കുന്ന സൂചനകൾ. അണ്ണാ ഡിഎംകെ പ്രവർത്തകയായിരുന്ന അപ്സര പാർട്ടിയിലെ പുതിയ നിലപാടുകളോട് കലഹിച്ചാണ് രാജി വച്ച് കോൺഗ്രസിൽ ചേർന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 13 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. നാലിടത്ത് തീരുമാനമായില്ല. വയനാട്, വടകര, ആലപ്പുഴ, ആറ്റിങ്ങല്‍ സീറ്റുകളിലാണ് പ്രഖ്യാപനം വൈകുന്നത്.
എറണാകുളത്ത് കെ.വി. തോമസിനെ ഒഴിവാക്കി ഹൈബി ഈഡന്‍ എം.എല്‍.എയെ ലോക്സഭയിലേക്ക് മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു.
ഡീന്‍ കുര്യാക്കോസ് (ഇടുക്കി), ബെന്നി ബെഹനാന്‍ (ചാലക്കുടി), ആന്റോ ആന്റണി (പത്തനംതിട്ട), ടി.എന്‍.പ്രതാപന്‍ (തൃശൂര്‍), കൊടിക്കുന്നില്‍ സുരേഷ് (മാവേലിക്കര), ശശി തരൂര്‍ (തിരുവനന്തപുരം), എം.കെ രാഘവന്‍ (കോഴിക്കോട്), വി.കെ ശ്രീകണ്ഠന്‍ (പാലക്കാട്), രമ്യ ഹരിദാസ്(ആലത്തൂര്‍), രാജ്മോഹൻ ഉണ്ണിത്താൻ (കോസർകോട്) ,രമ്യ ഹരിദാസ്(ആലത്തൂര്‍) എന്നിങ്ങനെയാണ് 13 മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ.
നാലിടത്തു തീരുമാനമായില്ല. വയനാട്, ആലപ്പുഴ, ആറ്റിങ്ങല്‍, വടകര മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ തീരുമാനിച്ചില്ലെന്ന് മുല്ലപ്പളളി പറഞ്ഞു. ഇവിടങ്ങളിൽ പ്രഖ്യാപനം ഞായറാഴ്ച ഉണ്ടാകും. തര്‍ക്കം മൂലമല്ല മൂന്നിടത്ത് വൈകുന്നത്. കൂടുതല്‍ ചര്‍ച്ച ആവശ്യമായതിനാലാണ്. ഉമ്മന്‍ ചാണ്ടിയുമായി അഭിപ്രായവ്യത്യാസമില്ലെന്നും ചെന്നിത്തല ഡൽഹിയിൽ മാധ്യമങ്ങളോടു പറഞ്ഞു. വയനാട്ടില്‍ അഞ്ച് പേരുകള്‍ പരിഗണനയിലുണ്ട്. ആലപ്പുഴയിലും ആറ്റിങ്ങലിലും മൂന്നുവീതം പേരുകളും പരിഗണനയിലുണ്ട്
ലോക്സഭാ തിരഞ്ഞെടുപ്പിൽ എറണാകുളത്ത് തനിക്കു സീറ്റ് നിഷേധിച്ചതിൽ ദുഃഖമുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ.വി തോമസ്. തന്നെ ഒഴിവാക്കിയത് ഞെട്ടലുണ്ടാക്കി.
ഒഴിവാക്കുമെന്ന സൂചനകളൊന്നും നല്‍കിയില്ല. പറയാത്തതിലാണ് ഏറെ ദുഃഖം. എന്റെ അയോഗ്യത എന്താണെന്ന് പാര്‍ട്ടി പറയണം. താന്‍ ഒരുഗ്രൂപ്പിന്റെയും ഭാഗമല്ല. പ്രായമായത് തന്റെ തെറ്റല്ല. ആകാശത്തുനിന്ന് പൊട്ടിവീണ ആളല്ല താന്‍. പാര്‍ട്ടിക്ക് തന്നെ വേണ്ടെങ്കില്‍ സാമൂഹികസേവനവുമായി മുന്നോട്ടുപോകും. ഹൈബിയെ പിന്തുണയ്ക്കുമോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല.
സുഹൃത്തുക്കളുമായി ആലോചിച്ച് തുടര്‍തീരുമാനമെടുക്കുമെന്നും കെ.വി. തോമസ് മാധ്യമങ്ങളോടു പറഞ്ഞു. എറണാകുളത്തു തനിക്കു പകരം ഹൈബി ഈഡനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച വാർത്തയോടു പ്രതികരിക്കുകയായിരുന്നു കെ.വി. തോമസ്. ഇതിനിടെ കെ.വി. തോമസിനെ അനുനയിപ്പിക്കാന്‍ നീക്കങ്ങൾ തുടങ്ങി. കെ.വി.തോമസ് ഞായറാഴ്ച സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. മന്‍മോഹന്‍ സിങ്ങും മുകുള്‍വാസ്നികും കെ.വി.തോമസുമായി ഫോണില്‍ സംസാരിച്ചു.
പാര്‍ട്ടി ഏല്‍പിച്ച ദൗത്യം ആത്മാര്‍ഥതയോടെ നിറവേറ്റുമെന്ന് എറണാകുളം സ്ഥാനാർഥി ഹൈബി ഈഡന്‍. കെ.വി. തോമസ് പക്വതയുളള നേതാവാണ്. അദേഹം പിന്തുണയ്ക്കും.
കെവി തോമസിന്റെ ഗൈഡന്‍സിന് കീഴിലാകും താന്‍ മല്‍സരിക്കുക. ഹൈക്കമാന്‍ഡ് അദേഹത്തിന് വലിയ ചുമതല നല്‍കുമെന്നും ഹൈബി പറഞ്ഞു. കെ.വി. തോമസിനെ ഒഴിവാക്കിയതല്ലെന്നു യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ പറഞ്ഞു. കെ.വി.തോമസിന് പാര്‍ട്ടി വലിയ സ്ഥാനം നല്‍കുമെന്നും ബെന്നി ബെഹനാന്‍ കൂട്ടിച്ചേർത്തു.
കാസര്‍കോട് യു.ഡി.എഫിന് ബാലികേറാമലയല്ലെന്ന് കോൺഗ്രസ് സ്ഥാനാർഥി രാജ്മോഹന്‍ ഉണ്ണിത്താന്‍. തികഞ്ഞ വിജയപ്രതീക്ഷയാണ് കാസർകോടുള്ളത്. അക്രമരാഷ്ട്രീയത്തിനെതിരായ വിധിയെഴുത്തായിരിക്കും മണ്ഡലത്തിൽ. കാസർകോടിനു തന്നെ നന്നായറിയാം. മലബാറിന്റെ സ്നേഹം ആവോളം അനുഭവിച്ച വ്യക്തിയാണ് താൻ. വിജയിച്ച് എംപിയായി താൻ പാർലമെന്റിൽ പോയിരിക്കും. രാഹുൽ ഗാന്ധിയുടെ സന്ദർശനം കാസർകോടിനെ ഇളക്കി മറിച്ചിരിക്കുകയാണ്. 50 വർഷത്തെ തന്റെ രാഷ്ട്രീയപ്രവർത്തനത്തിന് ലഭിച്ച അംഗീകാരമാണിതെന്നും രാജ്മോഹൻ ഉണ്ണിത്താൻ മാധ്യമങ്ങളോടു പറഞ്ഞു.