അമേരിക്കയിലെ ഹൂസ്റ്റണില്‍ മലയാളി എന്‍ജിനീയര്‍ വെടിയേറ്റു മരിച്ചു. മുപ്പത്തേഴുകാരനായ ചാള്‍സ് കോതേരിത്തറയാണ് ഞായറാഴ്ച രാത്രി എട്ടരയോടെ സെന്റ് തോമസ് മൂര്‍ പള്ളിയുടെ പാര്‍ക്കിങ് സ്ഥലത്ത് വെടിയേറ്റ് മരിച്ചത്. കവര്‍ച്ചാശ്രമത്തിനിടെ അക്രമി വെടിവയ്ക്കുകയായിരുന്നെന്നാണ് നിഗമനം. ബോസ്റ്റണില്‍ താമസിക്കുന്ന എറണാകുളം സ്വദേശികളായ റാഫി കോതേരിത്തറയുടെയും ആലീസിന്റെയും മകനാണ് മരിച്ച ചാള്‍സ്.
തിരുവനന്തപുരം: പ്രളയക്കെടുതി മൂലം ബുദ്ധിമുട്ടുന്ന കേരളത്തില്‍ ട്രെയിന്‍ ഗതാഗതം പൂര്‍വ്വ സ്ഥിതിയിലേക്ക് മടങ്ങുന്നു. തിരുവനന്തപുരം മുതല്‍ മംഗളൂരു വരെയുള്ള റെയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. എന്നാല്‍ വേഗനിയന്ത്രണമുള്ളതിനാല്‍ ട്രെയിനുകള്‍ വൈകാന്‍ സാധ്യതയുണ്ട്. കെ.എസ്.ആര്‍.ടി ദീര്‍ഘദൂര സര്‍വ്വീസകള്‍ ഭാഗികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പ്രധാന പാതകളെല്ലാം രണ്ട് ദിവസത്തിനകം പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
അതേസമയം തൃശൂര്‍ഗുരുവായൂര്‍ പാതയിലും കൊല്ലംചെങ്കോട്ട പാതയിലും ഇതു വരെ സര്‍വീസ് തുടങ്ങാനായിട്ടില്ല. പാലക്കാട് ഡിവിഷനു കീഴിലെ എല്ലാ ട്രാക്കുകളും ഗതാഗതയോഗ്യമാക്കി കഴിഞ്ഞു. ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളാണ് സംസ്ഥാനം വിടാനായി ട്രെയിന്‍ കാത്ത് സ്റ്റേഷനുകളിലെത്തിയിരിക്കുന്നത്. നോര്‍ത്തിലേക്ക് യാത്ര ചെയ്യുന്ന പരിമിതമായ ട്രെയിനുകള്‍ മാത്രമെ നിലവിലുള്ളു. ഇവയെല്ലാം തിങ്ങി നിറഞ്ഞാണ് ഓടുന്നത്. ചെന്നൈമംഗളൂരു അടക്കമുള്ള ദീര്‍ഘദൂര ട്രെയിനുകള്‍ തിങ്കളാഴ്ച ആരംഭിച്ചെങ്കിലും ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്.
കൊച്ചുവേളിയില്‍ നിന്നു ചെന്നൈയിലേക്കും ഭുവനേശ്വറിലേക്കും സ്‌പെഷല്‍ ട്രെയിനുകളുണ്ട്. എറണാകുളംഷൊര്‍ണൂര്‍ റൂട്ടില്‍ ഞായര്‍ രാത്രി 11 മണിയോടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി. ട്രയല്‍ റണ്ണിന് ശേഷം പാത സജ്ജമാണെന്ന് അധികൃതര്‍ അറിയിച്ചു. കുതിരാന്‍, താമരശേരി ചുരം തുടങ്ങിയ സംസ്ഥാനത്തെ നിര്‍ണായക റോഡുകള്‍ പൂര്‍ണമായും രണ്ട് ദിവസത്തിനകം പ്രവര്‍ത്തന സജ്ജമാകും. ചരക്ക് നീക്കം ദ്രുതഗതിയിലാക്കാനാണ് അധികൃതരുടെ പദ്ധതി. സംസ്ഥാനത്തേക്ക് അവശ്യ സാധനങ്ങളെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കൊച്ചി നേവല്‍ ബേസില്‍ നിന്നും ആഭ്യന്തര വിമാന സര്‍വീസുകള്‍ നടക്കുന്നുണ്ട്. നെടുമ്പാശേരി വിമാനതാവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
പ്രളയക്കെടുതിയില്‍ വലയുന്ന കേരളീയരെ ഫെയ്‌സ്ബുക്കിലൂടെ അപമാനിച്ച യുവാവിനെ ലുലു ഗ്രൂപ്പ് ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. മസ്‌ക്കറ്റിലെ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലില്‍ ജോലി ചെയ്യുന്ന കോഴിക്കോട് നരിക്കുനി സ്വദേശി സ്വദേശി രാഹുല്‍ സി.പി പുത്തലാത്തിനെയാണു പിരിച്ചുവിട്ടത്. ക്യാമ്പുകളിലുള്ളവര്‍ക്ക് സാനിട്ടറി നാപ്കിന്‍ ആവശ്യപ്പെട്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ കീഴെയാണ് ഗര്‍ഭനിരോധന ഉറ കൂടി തരാം എന്ന രാഹുലിന്റെ കമന്റ് പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരേ സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ പ്രതികരണമാണുണ്ടായത്.
കമ്പനി വിശദീകരണം ചോദിക്കുക കൂടി ചെയ്തതോടെ രാഹുല്‍ മാപ്പ് പറഞ്ഞ് രംഗത്ത് എത്തിയിരുന്നു. മദ്യപിച്ച് സ്വബോധത്തില്‍ അല്ലാതായ സമയത്തായിരുന്നു കമന്റിട്ടതെന്നും അറിവില്ലായ്മ കൊണ്ട് പറ്റിപ്പോയ തെറ്റിന് ക്ഷമ ചോദിക്കുന്നുവെന്നുമായിരുന്നു വിശദീകരണം. ലുലു ഗ്രൂപ്പിന്റെയും ചെയര്‍മാന്‍ യൂസഫലിയുടെയും ഫെയ്‌സ്ബുക്ക് പേജുകളില്‍ ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി പേര്‍ കമന്റുമായി രംഗത്ത് എത്തിയിയിരുന്നു.
കേരളത്തിലെ വെള്ളപ്പൊക്ക സാഹചര്യത്തില്‍ തീര്‍ത്തും അപകീര്‍ത്തിപരമായ കമന്റാണ് ഇയാളുടേതെന്നും ഇത്തരം പെരുമാറ്റങ്ങള്‍ ഒരിക്കലും വെച്ചുപൊറുപ്പിക്കില്ലെന്നും ലുലു ഗ്രൂപ്പ് രാഹുലിനെ പുറത്താക്കിക്കൊണ്ടുള്ള കുറിപ്പില്‍ അറിയിച്ചു.
ദില്ലി: കേരളത്തിലെ പ്രളയക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിലുറച്ചു കോൺഗ്രസ്. 5000 കോടി രൂപയ്ക്കു പരസ്യം ചെയ്യുന്ന മോദി കേരളത്തിനുള്ള അടിയന്തര സഹായം 500 കോടിയായി ചുരുക്കിയത് എന്തുകൊണ്ടാണെന്നു വ്യക്തമാക്കണം. ഫണ്ടുകൾ സ്വന്തം പ്രചാരണത്തിന് ഉപയോഗിക്കാനാണ് മോദിക്കു താൽപര്യമെന്നും കോൺഗ്രസ് ആരോപിച്ചു.
നവ്ജ്യോത് സിങ് സിദ്ദു പാക്കിസ്ഥാനിലേക്കു പോയത് പഞ്ചാബ് മന്ത്രിയെന്ന നിലയിലോ കോൺഗ്രസ് പ്രവർത്തകനെന്ന നിലയിലോ അല്ലെന്നും കോൺഗ്രസ് വക്താവ് ജയ്‌വീർ ഷേർഗിൽ പറഞ്ഞു. ക്രിക്കറ്റ് സുഹൃത്തെന്ന നിലയിലാണ് ഇമ്രാൻ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ സിദ്ദു പോയതെന്നും ഇക്കാര്യത്തിൽ കോൺഗ്രസിനു പറയാനുള്ളതു പഞ്ചാബ് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും ഷേർഗിൽ പറഞ്ഞു.
തിരുവനന്തപുരം: പ്രളയക്കെടുതിയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലേക്ക് അടുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയത്തിൽ ഒറ്റപ്പെട്ട അവസാന ആളെയും രക്ഷപ്പെടുത്തുന്നതുവരെ രക്ഷാപ്രവർത്തനം തുടരുമെന്നും ദുരിതശ്വാസ ക്യാന്പുകളിൽനിന്നു വീടുകളിലേക്കു മടങ്ങുന്നവർക്ക് അതിജീവനത്തിന് തത്കാലത്തേക്ക് ആവശ്യമായ കിറ്റുകൾ നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദുരിതാശ്വാസക്യാന്പുകളിൽ കഴിയുന്നവർക്ക് നേരിട്ടു സഹായങ്ങൾ നൽകുന്നതു വിലക്കിയ മുഖ്യമന്ത്രി, ചില സംഘടനകൾ പ്രത്യേക ചിഹ്നങ്ങളും മുദ്രകളും ധരിക്കണമെന്ന് ആവശ്യപ്പെടുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത് അനുവദിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി.
സംസ്ഥാനത്താകെ 3214 ക്യാന്പുകളിലായി 10,78,073 പേരാണ് കഴിയുന്നത്. 2,12,735 സ്ത്രീകൾ, 2,23,847 പുരുഷൻമാർ, 12 വയസിൽ താഴെയുള്ള 1,00,491 കുട്ടികൾ എന്നിങ്ങനെയാണ് ഇവരുടെ കണക്ക്. ദുരിതാശ്വാസ ക്യാന്പുകളിൽ ആവശ്യത്തിനു ഭക്ഷണവും മരുന്നും എത്തിക്കുന്നുണ്ട്. വീടുകളിലേക്കു മടങ്ങിയെത്താവുന്ന സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. വീടുകൾ വാസയോഗ്യമാക്കുന്ന പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടത്തും. അതുവരെ ദുരിതാശ്വാസ ക്യാന്പുകൾ തുടരും- മുഖ്യമന്ത്രി പറഞ്ഞു.
ഒഴിഞ്ഞുപോയ വീടുകളിലേക്ക് തനിയെ ചെന്നുകയറുന്നത് ഒഴിവാക്കണം. മറിച്ചായാൽ അപകടങ്ങൾക്കു അത് വഴിവയ്ക്കും. വൈദ്യുതി ബന്ധം തകർന്നയിടങ്ങളിൽ കണക്ഷൻ ലഭ്യമാക്കാൻ കഐസ്ഇബിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സൗജന്യമായി വയറിംഗ്, പ്ലംബിംഗ് ചെയ്തു നൽകാൻ ഇതുമായി ബന്ധപ്പെട്ട സംഘടനകൾ പിന്തുണ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഡോക്ടർമാരുടെ സംഘം കേരളത്തിലേക്ക് എത്തുന്നുണ്ട്. ചികിത്സാ ആവശ്യങ്ങളിൽ ഐഎംഎയുടെ സഹകരണം ലഭിക്കുന്നു- മുഖ്യമന്ത്രി പറഞ്ഞു.
ദുരിതാശ്വാസ ക്യാന്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് സന്നദ്ധ സംഘടനകൾ ഉൾപ്പെടെയുള്ളവർ സഹായങ്ങൾ കൈമാറേണ്ടത്. അത് അദ്ദേഹം വിതരണം ചെയ്യും. ക്യാന്പിൽ കഴിയുന്നവർക്കു നേരിട്ടു സഹായം നൽകകേണ്ടതില്ല. ഒരു കുടുംബംപോലെ കഴിയുന്നവർക്ക് ഒരേപോലെ സാധനങ്ങൾ ലഭിക്കണം. ചില സംഘടനകൾ അവരുടെ അടയാളങ്ങൾ ധരിക്കാൻ ആവശ്യപ്പെടുന്നായി ശ്രദ്ധയിൽപ്പെട്ടു. അത് അനുവദിക്കാൻ കഴിയില്ല. സർക്കാർ സംസ്ഥാനത്തെ ഓണാഘോഷം ഒഴിവാക്കിയിട്ടുണ്ട്. പ്രളയസാഹചര്യത്തിൽ ആർഭാടകരമായ ചടങ്ങുകൾ ഒഴിവാക്കണമെന്നാണു സർക്കാർ അഭ്യർഥനയെന്നും മുഖ്യമന്ത്രി പറഞ്ഞു.
രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത മത്സ്യത്തൊഴിലാളികളെ ആദരിക്കുമെന്നും ഇതിനായി 29-ാം തിയതി തിരുവനന്തപുരത്തു ചടങ്ങ് സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത യുവതീയുവാക്കളെ മുഖ്യമന്ത്രി അകമഴിഞ്ഞു പ്രശംസിച്ചു. പ്രളയത്തിൽ മുങ്ങിയ വീടുകളിൽ ഉൾപ്പെട്ടു നനഞ്ഞുപോയ നോട്ടുകൾ മാറ്റിനൽകണമെന്ന് റിസർവ് ബാങ്കിനോട് ആവശ്യപ്പെട്ടെന്നും ഇക്കാര്യം ചെയ്തു നൽകാമെന്നു റിസർവ് ബാങ്ക് അറിയിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
കൊച്ചി: പ്രളയ ദുരിത മേഖലകളിൽ പാന്പ് ശല്യം രൂക്ഷമാവുന്നു. ദുരിതാശ്വാസ ക്യാന്പുകളിൽനിന്ന് ആളുകൾ വീടുകളിലേക്കു മടങ്ങിയെത്തുന്ന അങ്കമാലി, പറവൂർ, കാലടി മേഖലകളിലാണ് ഇഴ ജന്തു ശല്യം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ഇവിടെ 50 പേരാണ് പാന്പുകടിയേറ്റു ചികിത്സ തേടിയത്.
അണലി, ഇരുതലമൂരി, മൂർഖൻ, ചേര എന്നീ പാന്പുകളിലാണ് വെള്ളത്തിൽ ഒഴുകിയെത്തിയത്. പാന്പുകടിയേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.
നോട്ടിംഗ്ഹാം: ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ തകർപ്പൻ സെഞ്ചുറിയുടെ കരുത്തിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യ കൂറ്റൻ ലീഡിലേക്ക്. മൂന്നാം ദിനം ചായയ്ക്ക് പിന്നാലെ കോഹ്‌ലി പരന്പരയിലെ രണ്ടാം സെഞ്ചുറി നേടി. ഒടുവിൽ വിവരം ലഭിക്കുന്പോൾ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 281/3 എന്ന ശക്തമായ നിലയിലാണ്. ഏഴ് വിക്കറ്റ് ശേഷിക്കേ ഇന്ത്യക്ക് നിലവിൽ 449 റണ്‍സിന്‍റെ ലീഡുണ്ട്.
ബിജോ തോമസ് അടവിച്ചിറ
വെള്ളപ്പൊക്കത്തെ തുടർന്ന് പലായനം ചെയ്തെത്തുന്ന കുട്ടനാട്ടുകാർക്ക് അഭയമൊരുക്കി ചങ്ങനാശേരി. നാടിന്റെ നാനാതുറകളിൽ നിന്നുള്ളവർ നൽകുന്ന നിർലോഭമായ സഹായത്തിന്റെ ബലത്തിലാണ് ക്യാംപുകൾ പ്രവർത്തിക്കുന്നത്.
കുട്ടനാട്ടിൽനിന്ന് പലായനം ചെയ്ത് അരലക്ഷത്തോളം പേർ ആണ് ചങ്ങനാശ്ശേരി ഭാഗത്തെത്തിയത്. ആളുകളുടെ വരവേറിയതോടെ പുതിയ ക്യാംപുകൾ തുടങ്ങി. പല ക്യാംപുകളിലെയും അംഗസംഖ്യ ക്രമാതീതമായപ്പോൾ തൊട്ടടുത്ത സ്ഥലങ്ങളിൽ ക്യാംപ് തുടങ്ങി. ചങ്ങനാശേരിയിലെ വീടുകളിൽവരെ കുട്ടനാട്ടുകാർക്ക് അഭയമൊരുക്കി. ദുരിതത്തിൽ പകച്ചു പോയ കുട്ടനാട്ടുകാർക്ക് അഭയമൊരുക്കി അഞ്ചു വിളക്കിന്റെ നാട്; ചങ്ങനാശേരി കൂടെയുണ്ടെന്ന് തെളിയിച്ചു…… എ സി റോഡിൽകൂടി മനക്കച്ചിറ ഭാഗത്തും, ചങ്ങനാശേരി ബോട്ട് ജെട്ടി വഴിയും കൈനടി വഴി കുറിച്ചിയിലേക്കും കുട്ടനാട്ടുകാരുടെ ജന പ്രളയം തന്നെ ആയിരുന്നു. ഒരു മുന്നൊരുക്കങ്ങളും ഇല്ലാതെ ഇരുന്നത് കൊണ്ട് ആദ്യ മണിക്കൂറുകളിൽ ചെറിയ തോതിൽ അങ്കലാപ്പുണ്ടായെങ്കിലും, തുടർന്നങ്ങോട്ട് നാട് കൂടെയുണ്ടെന്ന് തെളിയിച്ചു. സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ സഹായവുമായി ഓടി എത്തി.
പിന്നീട് കണ്ടത് എന്നുവരെ നാടുകാണാത്ത രക്ഷ പ്രവർത്തനം. രക്ഷാപ്രവർത്തനത്തിന് കുട്ടനാടിന്റെ ഉൾഭാഗങ്ങളിലേക്കു പോകുന്ന ബോട്ടുകളിൽ പോലും ചങ്ങനാശേരിയിലെ ജാതി മത രാഷ്ട്രീയ അതീനമായി യുവാക്കൾ ജീവൻ പണയം വച്ചും മുന്നോട്ടു ഇറങ്ങി. മുഖ്യ അഭയാർത്ഥി ക്യാമ്പുകളായി നിമിഷ നേരം കൊണ്ട് ചങ്ങനാശേറി എസ് ബി കോളേജിൽ തുടങ്ങി നീണ്ട നിരതന്നെ ഒരുങ്ങി. കുറിച്ചി സ്കൂളുകൾ, മലർക്കുന്നം സ്കൂൾ, കുറിച്ചി എസ്എൻഡിപി ഹാൾ, തുടങ്ങി പായിപ്പാട് സ്കൂളുകളിൽ വരെ കുട്ടനാട്ടുകാരെ കൊണ്ട് നിറഞ്ഞു.സർക്കാർ സേവനങ്ങൾക്ക് പുറമേ പല ഫേസ് ബുക്ക് കൂട്ടായ്‍മകളും, സാമൂഹ്യ സംഘടനകളും വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവർ പലവിധ സഹായങ്ങളുമായി ചങ്ങനാശേരിയിലേക്കും, മറ്റ് പ്രളയബാധിത മേഖലകളിലെ ദുരിതാശ്വാസ ക്യാംപുകളിലേക്കും ഒഴുകിയെത്തുകയാണ്. കാരുണ്യത്തിന്റെ സഹായവുമായി വസ്ത്രവും ഭക്ഷണവും മറ്റു സഹായങ്ങളുമായി കക്ഷി രാഷ്ട്രീയത്തിന് അതീനമായി ചങ്ങനാശേരിയുടെ നാതുറകളിലുള്ള പ്രബുദ്ധരായ ജനങ്ങൾ ഉണർന്നു പ്രവർത്തിച്ചു. ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ ഇപ്പോഴും എല്ലാവിധ സഹായങ്ങളും ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നു
ഒരേസമയം രണ്ടു ജീവൻ രക്ഷിക്കുക മാത്രമാണ് അന്ന് മനസിലുണ്ടായിരുന്നത്. പ്രളയത്തിൽ പെട്ട് ആലുവ ചെങ്ങമനാട്ടു കെട്ടിട്ടിന്റെ മുകളിൽ അഭയം തേടിയ ഗർഭിണിയെ രക്ഷിച്ച നാവവികസേനയിലെ മലയാളി കമാൻഡർവിജയ് വർമയ്ക്ക് ആ നിമിഷങ്ങൾ മറക്കാൻ കഴിയുന്നില്ല. വിജയ് വർമയുടെ നേതൃത്വത്തിൽ കഴിഞ്ഞ പതിനേഴിനു രാവിലെ കളത്തിങ്ങൽ സാജിദ ജബീലിനെ ഹെലികോപ്ടറിൽ രക്ഷിച്ച് നേവൽബേസിലെ ആശുപത്രിയിലെത്തിച്ചിരുന്നു. അന്ന് ഉച്ചയോടെ സാജിദ ആൺകുഞ്ഞിന് ജന്മം നൽകി.
പ്രളയ രക്ഷാപ്രവർത്തനത്തിലായിരുന്നു വിജയ് വർമയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ സമ്മാനങ്ങളുമായി നേവൽബേലിസെ ആശുപത്രിയിലെത്തി കുഞ്ഞിനെ സന്ദർശിച്ചു.
സാജിദ കുടുങ്ങിപ്പോയ കെട്ടിടം കണ്ടെത്താൻ ഏറെ പണിപ്പെട്ടിരുന്നു.. ചുറ്റുപാടും വെള്ളവും മരങ്ങളും മാത്രം. ഡോ. മഹേഷിനെ ആദ്യം താഴെയിറക്കി. ഉടൻ ആശുപത്രിയിലേക്കു മാറ്റണമെന്നു ഡോക്ടർ ആവശ്യപ്പെട്ടു. പൂർണ ഗർഭിണിയെ ഹെലികോപ്ടറിലേക്കേ് ഉയർത്തുന്നതിൽ അൽപം അപകട സാധ്യതയുണ്ടായിരുന്നു. എങ്കിലും രണ്ടുജീവൻ രക്ഷിക്കേണ്ട സാഹചര്യമായതിനാൽ മറ്റൊനുന്നും ആലോചിച്ചില്ല.
സാജിദ ധൈര്യപൂർവം തയ്യാറാകുകകയും നിർദേശങ്ങളെല്ലാംഅക്ഷരം പ്രതി അനുസരിക്കുകയും ചെയ്തു. അന്ന് ഹെലികോപ്ടർ പകർത്തിയ വിജയ് വർമ പറയഞ്ഞു. മൂന്നാമത്തെ പ്രസവമായിരുന്നതിനാൽ സുഖപ്രസവമായിരിക്കുമെന്നുറപ്പായിരുന്നുവെന്ന് സാജിദയെ പരിചരിച്ച ഡോ. തമന്ന പറയുന്നു.
പറവൂര്‍ കുത്തിയതോടില്‍ നിന്ന് നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. കെട്ടിടം ഇടിഞ്ഞുവീണ് വെള്ളത്തില്‍പ്പെട്ടവരാണ് മരിച്ചത്. ആറുപേരാണ് വെള്ളത്തിൽ വീണത്. കഴിഞ്ഞദിവസം രണ്ടുമൃതദേഹങ്ങൾ കണ്ടെത്തി. മരിച്ചത് ആരൊക്കെയാണ് മരിച്ചതെന്ന് തിരിച്ചറിയാനില്ല. ആയിരത്തോളംപേർ കയറിക്കൂടിയ പള്ളികെട്ടിടമാണ് ഇടിഞ്ഞുവീണത്. ഇവർ അവിടെ കുടുങ്ങിയെന്ന് അറിഞ്ഞിരുന്നങ്കിലും രക്ഷപെടുത്താൻ സാധിച്ചിരുന്നില്ല.
പെരിയാറും ചാലക്കുടിപ്പുഴയും സംഗമിക്കുന്ന സ്ഥലമാണ് കുത്തിയതോട്. അതുകൊണ്ട് ഒഴുക്കും വെള്ളവും സാവകാശമാണ് ഇറങ്ങുന്നത്. മൃതദേഹങ്ങൾ മൂന്നാംദിവസം വെള്ളത്തിൽപ്പൊങ്ങി ഒഴുകാൻ തുടങ്ങിയതോടെയാണ് കണ്ടെത്തിയത്.