പ്രളയക്കെടുതിയിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്താനുളള ദൗത്യം സൈന്യത്തെ ഏൽപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഇനിയെങ്കിലും ദുരഭിമാനം വെടിഞ്ഞ് രക്ഷാദൗത്യം സൈന്യത്തെ ഏൽപ്പിക്കണം. മൂന്നു ദിവസങ്ങൾക്കു മുൻപ് മുഖ്യമന്ത്രിയോട് ഇക്കാര്യം പറഞ്ഞപ്പോൾ അദ്ദേഹം പുച്ഛിച്ചു തളളി. എന്നെ പുച്ഛിച്ചോട്ടെ. എന്നെ പുച്ഛിക്കുന്നതിൽ കുഴപ്പമില്ലെന്നും ജനങ്ങളെ രക്ഷിച്ചാൽ മതിയെന്നും ചെന്നിത്തല പറഞ്ഞു.
സർക്കാരിന്റെ പ്രവർത്തനത്തെ കുറ്റപ്പെടുത്തുകയല്ല. പക്ഷേ നിലവിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്. അത് സൈന്യത്തെ ഏൽപ്പിക്കണം. തിരുവല്ല, പന്തളം, റാന്നി, ആറൻമുള, പറവൂർ, അങ്കമാലി, ആലുവ, ചാലക്കുടി തുടങ്ങിയ മേഖലകളിലെല്ലാം സ്ഥിതിഗതികൾ രൂക്ഷമാണ്. കേരളം ഒന്നിച്ചു കൈകോർത്തിട്ടും എല്ലാവരെയും രക്ഷിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്നും ചെന്നിത്തല ചോദിച്ചു.
കുടിവെളളവും മരുന്നും കിട്ടാതെ നിരവധി പേർ പലയിടങ്ങളിൽ കഴിയുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ സൈന്യത്തിന് മാത്രമേ എന്തെങ്കിലും ചെയ്യാൻ സാധിക്കൂ. നേരത്തെ അസമിന്റെ ചുമതലയുണ്ടായിരുന്ന സമയത്ത് അവിടെ പ്രളയം ബാധിച്ചപ്പോൾ സൈന്യം നടത്തിയ രക്ഷാപ്രവർത്തനം ഞാൻ നേരിട്ട് കണ്ടതാണ്. ദുരഭിമാനം വെടിഞ്ഞ് ഇനിയെങ്കിലും സേനയെ വിളിക്കാൻ സർക്കാർ തയ്യാറാവണം.
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനെ നേരിൽ കണ്ടും ഫോണിലും ഇക്കാര്യം ആവശ്യപ്പെട്ടു. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടും ഇക്കാര്യം ആവർത്തിച്ചു. ഇതിലൊന്നും രാഷ്ട്രീയമില്ല. ജനങ്ങൾ പ്രയാസപ്പെടുന്ന സാഹചര്യത്തിൽ രാഷ്ട്രീയം മാറ്റിവച്ചാണ് ഇതൊക്കെ ആവശ്യപ്പെടുന്നതെന്നും ചെന്നിത്തല പറഞ്ഞു. ജനങ്ങളുടെ ജീവനുകളാണ് പൊലിയുന്നതെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
മൈക്രോസോഫ്റ്റ് ചെയർമാനും അമേരിക്കൻ വ്യവസായിയുമായ ബിൽ ഗേറ്റ്സിന്റെ പേജിലും കേരളത്തിന് വേണ്ടി സഹായം അപേക്ഷിച്ച് നിരവധി പേർ. ഇക്കൂട്ടത്തിൽ മലയാളികൾ മാത്രമല്ല ഉള്ളത്. കേരളത്തിന്റെ ദുരിതം മാധ്യമങ്ങളിലൂടെ കണ്ടും കേട്ടുമറിയുന്ന വിവിധ സംസ്ഥാനങ്ങളിലെ ധാരാളം പേരാണ് കേരളത്തെ സഹായിക്കണനെന്ന അപേക്ഷയുമായി എത്തിയിരിക്കുന്നത്. ‘കേരള നീഡ്സ് യുവർ സപ്പോർട്ട്, സ്റ്റാൻഡ് വിത്ത് കേരള, കേരള ഫ്ലഡ്സ്, നീഡ് യുവർ ഹെൽപ്’ എന്നീ ഹാഷ്ടാഗുകളുമായാണ് സഹായാഭ്യർത്ഥന.
”സർ ഇന്ത്യയിലെ കേരള സംസ്ഥാനം പ്രളയക്കെടുതിയിലാണ്. ഞങ്ങൾക്ക് താങ്കളുടെ സഹായം ആവശ്യമുണ്ട്. കേരളത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ താങ്കൾക്ക് സാധിക്കുമോ? നിരവധി ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. ഞങ്ങളുടെ സർക്കാരിന് സാമ്പത്തിക സഹായവും അവശ്യവസ്തുക്കളുടെ സഹായവും ആവശ്യമുണ്ട്.” എന്നിങ്ങനെ സഹായ അഭ്യർത്ഥനയുടെ പ്രവാഹമാണ് ബിൽ ഗേറ്റ്സിന്റെ പേജുകളിൽ.
സാമൂഹ്യപ്രവർത്തകൻ കൂടിയാണ് ബിൽഗേറ്റ്സ്. 1995 മുതൽ 2009 വരെയുള്ള കാലയളവിൽ, 2008 ഒഴികെയുള്ള വർഷങ്ങളിൽ ലോകത്തെ ഏറ്റവും വലിയ ധനികനായിരുന്നു.[4] 2011-ൽ ഏറ്റവും ധനികനായ അമേരിക്കക്കാരനും ലോകത്തെ രണ്ടാം സ്ഥാനക്കാരനുമായിരുന്നു ബിൽ ഗേറ്റ്സ്. ബിൽ ഗേറ്റ്സ് ഈ മെസ്സേജ് കാണുമെന്നും സഹായം നൽകുമെന്നുള്ള ശുഭപ്രതീക്ഷയിലാണ് ഓരോരുത്തരും ഈ പേജിൽ വന്ന് സഹായം ചോദിക്കുന്നത്.
കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് എട്ട് ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് കാലാവസ്ഥ അല്‍പം മെച്ചപ്പെട്ടതിനെ തുടര്‍ന്ന് പന്ത്രണ്ട് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചിരുന്നു. എന്നാല്‍ 24 മണിക്കൂര്‍ കൂടി കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയായിരുന്നു.
കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്.
ഒഡിഷ-ബംഗാള്‍ തീരത്ത് ബംഗാള്‍ ഉള്‍ക്കടലിലെ അന്തരീക്ഷച്ചുഴി ന്യൂനമര്‍ദ്ദമായി മാറാനുള്ള സാധ്യത കണക്കിലെടുത്താണ് കനത്ത മഴയുണ്ടാകുമെന്ന പ്രവചനം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നടത്തിയിരിക്കുന്നത്.
കേരളം നേരിട്ട പ്രളയക്കെടുതിയില്‍ മരിച്ചവരുടെ ബന്ധുക്കൾക്ക് കേന്ദ്രസഹായമായി 2 ലക്ഷം രൂപയും, പരിക്കേറ്റവർക്ക് 50,000 രൂപയും നല്‍കാന്‍ തീരുമാനമായി. ഇൻഷുറൻസ് കമ്പനികളോട് കേരളത്തിൽ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കാൻ കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്. കാർഷിക നഷ്ടം വിലയിരുത്താനും അതിനുള്ള നഷ്ടപരിഹാരം നൽകാനും പ്രത്യേക നിർദ്ദേശവും കേന്ദ്രം നല്‍കി.
തകർന്ന റോഡുകൾ പുനർനിർമ്മിക്കാൻ ദേശീയ പാത അതോറിറ്റിക്ക് പ്രത്യേക നിർദ്ദേശം നൽകിയ കേന്ദ്രം കേരളത്തിലെ റോഡുകൾക്ക് പ്രത്യേക പരിഗണന നൽകണമെന്നും വ്യക്തമാക്കി. വൈദ്യുതി വിതരണം പുനസ്ഥാപിക്കാൻ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ കേരളത്തിലെത്തണം. തകർന്ന വീടുകൾ പുനർനിർമ്മിക്കാനും നടപടി എടുക്കുമെന്നും കേന്ദ്രം വിശദമാക്കി.
പ്രളയക്കെടുതിയില്‍ വലഞ്ഞ കേരളത്തിന് 500 കോടി രൂപയുടെ ഇടക്കാലാശ്വാസമാണ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ഇത്രയും തുക അനുവദിച്ചത്. കേരളത്തിലുണ്ടായ ജീവനാശത്തിൽ പ്രധാനമന്ത്രി അതിയായ ദുഖം രേഖപ്പെടുത്തി . കേന്ദ്രആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ് പ്രഖ്യാപിച്ച 100 കോടിക്ക് പുറമെയാണ് 500 കോടി രൂപ കൂടി അനുവദിച്ചിരിക്കുന്നത് . രാജ്യത്തിന്‍റെ മറ്റ് മേഖലകളിൽ നിന്ന് ഭക്ഷ്യധാന്യം , മരുന്നുകൾ എന്നിവ എത്തിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കുട്ടനാട്ടിൽ ഭക്ഷണക്ഷാമം അതിരൂക്ഷം. വീടുകൾ വെള്ളത്തിലായതിനെത്തുടർന്ന് ടെറസിലും പാലങ്ങളും അഭയം തേടിയിരിക്കുന്ന ആയിരക്കണക്കിനു കുടുംബങ്ങളാണ് ഭക്ഷണത്തിനായി സഹായം തേടുന്നത്. സർക്കാർ സംവിധാനവും സന്നദ്ധ സംഘടനകളുടെ സഹായങ്ങളും ഒന്നുമാകുന്നില്ല. റോഡും തോടും പാടവും ഒന്നായി ഇവിടെ കുത്തൊഴുക്കാണ്. വയോധികരും കുഞ്ഞുങ്ങളും സ്ത്രീകളും തുള്ളി വെള്ളം കിട്ടാതെ വിലപിക്കുന്നു. തെങ്ങുകളെ മൂടുംവിധം ഉയരത്തിൽ വെള്ളം കുത്തി ഒഴുകുന്നതിനാൽ ഇവർക്ക് ചങ്ങനാശേരിയിലോ മറ്റിടങ്ങളിലോ എത്തിപ്പെടാനാകുന്നില്ല. മരുന്നും ഭക്ഷണവും അടിയന്തിരമായി ഇവർക്ക് ലഭ്യമാക്കേണ്ടതുണ്ട്. ഇന്ധനക്ഷാമത്തെത്തുടർന്ന് ബോട്ടുകളും വളളങ്ങളും മുൻദിവസങ്ങളിലേതുപോലെ ചങ്ങനാശേരിയിൽ എത്തുന്നില്ല. അടിയന്തിരമായ സഹായമാണ് കുട്ടനാട്ടിലെ ഓരോ ഗ്രാമങ്ങളിൽ നിന്നും ഉയരുന്നത്. ഹെലികോപ്ടർ നിരീക്ഷണവും അടിയന്തിര രക്ഷാപ്രവർത്തനങ്ങളും കുട്ടനാട്ടിൽ അടിയന്തിരമായി നടത്തണം.
കര്‍ണാടകയിലെ കുടക് ജില്ലയിലെ മടിക്കേരി സംപാ ജയിലില്‍ ഉരുള്‍പൊട്ടി. ജനവാസ മേഖലയായ ഇവിടെ 180 പേരെ രക്ഷപെടുത്തി. പുലര്‍ച്ചയുണ്ടായ ഉരുള്‍പൊട്ടലില്‍ നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. രണ്ട് ദിവസമായി തുടര്‍ന്ന കനത്ത മഴയ്ക്ക് പിന്നാലെയാണ് ഉരുള്‍പൊട്ടല്‍. കാസര്‍ഗോഡ് ജില്ലയോട് ഏറെ അടുത്ത കിടക്കുന്ന സ്ഥലമാണ് സംപാ ജയില്‍.
പ്രളയം ദുരിതം വിതച്ച കേരളത്തിന് പിന്തുണ പ്രഖ്യാപിച്ച് ഐക്യരാഷ്ട്രസഭ. കേരളത്തിലെ സംഭവങ്ങള്‍ സൂക്ഷമമായി നിരീക്ഷിച്ച് വരികയാണെന്നും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അറിയിച്ചു.
‘കേരളത്തില്‍ എത്ര ജീവനുകളാണ് പൊലിഞ്ഞിരിക്കുന്നത്. ഐക്യരാഷ്ട്രസഭ ഇക്കാര്യത്തിലുള്ള ദുഖം അറിയിക്കുകയാണ്. എന്നാല്‍ ഇതുവരെ ഇന്ത്യ ദുരന്തം സംബന്ധിച്ച് ഒരു സഹായവും ആവശ്യപ്പെട്ടില്ല.’- ഗുട്ടറസ് അറിയിച്ചു.
ഇന്ത്യ സഹായമാവശ്യപ്പെട്ടിട്ടില്ലെങ്കിലും ഇന്ത്യയിലുള്ള യു.എന്‍ പ്രതിനിധികള്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രക്ഷാപ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടത്തിയതിന് കേരളത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ കഴിഞ്ഞ ദിവസം രാത്രിയോടെ കേരളത്തിലെത്തിയ മോദി, ഇന്ന് സംസ്ഥാനത്തെ ഉന്നതതല സംഘവുമായി ചര്‍ച്ച നടത്തിയിരുന്നു.തുടര്‍ന്ന് 500 കോടി രൂപയുടെ ഇടക്കാല ആശ്വാസം പ്രഖ്യാപിച്ച് ശേഷമാണ് കേരളത്തിന്റെ രക്ഷാപ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചത്.
ഇടക്കാല ആശ്വാസത്തിന് പുറമെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ വീടുകള്‍ തകര്‍ന്നവര്‍ക്ക് ഗ്രാമീണര്‍ക്ക് പ്രധാനമന്ത്രി ആവാസ യോജന പ്രകാരം വീടുകള്‍ അനുവദിക്കും. തകര്‍ന്ന റോഡുകള്‍ നന്നാക്കാന്‍ ദേശീയപാതാ അതോറിറ്റിക്ക് അടിയന്തര നിര്‍ദ്ദേശവും പ്രധാനമന്ത്രി നല്‍കിയിട്ടുണ്ട്.
പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് 500 കോടി രൂപ ഇടക്കാലാശ്വാസമായി പ്രധാനമന്ത്രി നരേന്ദ്രമോദി അനുവദിച്ചു. പ്രളയക്കെടുതി വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം. ഗവർണർ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, മന്ത്രിമാർ, ചീഫ് സെക്രട്ടറി, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രധാനമന്ത്രിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തി.
രാവിലെ പ്രളയബാധിത മേഖലകൾ കാണുന്നതിന് പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ പുറപ്പെട്ടെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടർന്നു യാത്ര റദ്ധാക്കി തുടർന്ന് കാലാവസ്ഥ അനുകൂലമായപ്പോൾ അദ്ദേഹം മുഖ്യ മന്ത്രി പിണറായി വിജയനും ഗവർണ്ണർ സദാശിവനും ഒപ്പം ദുരിത ബാധിത പ്രദേശങ്ങളായ ആലുവ , എറണാകുളം ഭാഗങ്ങൾ വീക്ഷിച്ചു
ഇതിനിടെ, ദുരിതത്തിന് നേരിയ ആശ്വാസമായി ആലുവയിൽ ജലനിരപ്പ് താഴ്ന്നു തുടങ്ങി. ചില ഭാഗങ്ങളിൽ റോഡ് ഗതാഗതം ആരംഭിച്ചു. ഭക്ഷണവിതരണം ആരംഭിച്ചു. പത്തനംതിട്ട റാന്നി മേഖലയിൽനിന്നു ജനങ്ങളെ പൂർണമായി ഒഴിപ്പിച്ചു. എന്നാൽ വെള്ളക്കെട്ട് മാറിയിട്ടില്ല.
അതേസമയം, പന്തളത്ത് വെള്ളം ഒഴിയുന്നില്ല. ഒഴുക്കും തുടരുകയാണെന്നാണ് റിപ്പോർട്ട്. ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തനത്തിന് ഇതും തടസമാകുന്നു. ചെങ്ങന്നൂരിൽ 50 അംഗ നാവികസേന രക്ഷാപ്രവർത്തനത്തിനിറങ്ങി. ചാലക്കുടിയിലും ആയിരങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. ഭക്ഷണവും വെള്ളവുമില്ലാതെ മൂന്നാംദിവസമാണ് ഇവരിവിടെ കുടുങ്ങിയിരിക്കുന്നത്. ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഒരടിയോളം താഴ്ന്നു. ഡാമുകളില്‍ സ്ഥിതി നിയന്ത്രണവിധേയമാണ്
തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ മഴയ്ക്കും കാറ്റിനും സാധ്യത. ചെങ്ങന്നൂരിലും തിരുവല്ലയിലും ആറന്മുളയിലും കുത്തൊഴുക്കും രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നു. പ്രളയത്തിൽ ചെങ്ങന്നൂര്‍, തിരുവല്ല, ആറന്മുള മേഖലകളില്‍ സ്ഥിതി അതീവഗുരുതരം. ഭക്ഷണമില്ലാതെ ആയിരങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. രോഗികളും ഗര്‍ഭിണികളും മരുന്നുപോലുമില്ലാത്ത അവസ്ഥയിലാണ്. ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തനത്തിനു സൈന്യം ഇറങ്ങണമെന്ന് മന്ത്രി ജി.സുധാകരന്‍ ആവശ്യപ്പെട്ടു. സ്ഥിതി ഗുരുതരമാണ്. പരിഭ്രാന്തി വേണ്ട. സജി ചെറിയാന്‍ പ്രകടിപ്പിച്ചത് ജനവികാരമാണ്. ചെയ്യാമായിരുന്ന കാര്യങ്ങള്‍ പോലും ചെയ്തില്ലെന്നും പി.സി. വിഷ്ണുനാഥ് പരാതിപ്പെട്ടു.
കോട്ടയത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലും ആലപ്പുഴ നഗരത്തിലും വെള്ളപ്പൊക്കം. എ.സി. റോഡിലെ കിടങ്ങറ പാലത്തില്‍ 300 പേര്‍ കുടുങ്ങി. സ്വകാര്യബോട്ടുകള്‍ സഹായിക്കുന്നില്ലെന്നു പരാതിയുണ്ട്.
വേമ്പനാട്ട് കായലില്‍ ജലനിരപ്പുയര്‍ന്ന് പുന്നമട വെള്ളത്തിനടിയിലായി. കുമരകം മുതല്‍ വൈക്കം വരെ വെള്ളത്തിനടിയിലാണ്. പതിനായിരത്തിലധികം വീടുകള്‍ മുങ്ങി. ചെങ്ങന്നൂര്‍, തിരുവല്ല, ആറന്മുള മേഖലകളില്‍ സ്ഥിതി അതീവഗുരുതരമാണ്.
വെണ്‍മണി, ആല, ചെറിയനാട്, പുല്ലൂര്‍ പഞ്ചായത്തുകളിലും വെള്ളം കയറി. മംഗലം,പുത്തന്‍കാവ്, ആറാട്ടുപുഴ, മാന്നാര്‍ പ്രദേശങ്ങള്‍ ഒറ്റപ്പെട്ടിട്ട് അഞ്ചാംദിവസം പിന്നിടുന്നു. ഇടനാട്, പാണ്ടനാട്, തിരുവന്‍വണ്ടൂര്‍,നാക്കട മേഖലകളില്‍ സ്ഥിതി അതീവഗുരുതരമാണ്. സൈന്യം പൂര്‍ണചുമതലയേല്‍ക്കണമെന്ന് കക്ഷിഭേദമില്ലാതെ ജനപ്രതിനിധികള്‍ ആവശ്യപ്പെടുന്നു. എറണാകുളം പറവൂര്‍ താലൂക്ക് ആശുപത്രി ഒഴിപ്പിച്ചു
പന്തളത്ത് വെള്ളം ഒഴിയുന്നില്ല. ഒഴുക്കും തുടരുകയാണെന്നാണ് റിപ്പോർട്ട്. ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തനത്തിന് ഇതും തടസമാകുന്നു. ചെങ്ങന്നൂരിൽ 50 അംഗ നാവികസേന രക്ഷാപ്രവർത്തനത്തിനിറങ്ങി. ചാലക്കുടിയിലും ആയിരങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. ഭക്ഷണവും വെള്ളവുമില്ലാതെ മൂന്നാംദിവസമാണ് ഇവരിവിടെ കുടുങ്ങിയിരിക്കുന്നത്. ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഒരടിയോളം താഴ്ന്നു. ഡാമുകളില്‍ സ്ഥിതി നിയന്ത്രണവിധേയമാണ്
തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ മഴയ്ക്കും കാറ്റിനും സാധ്യത. ചെങ്ങന്നൂരിലും തിരുവല്ലയിലും ആറന്മുളയിലും കുത്തൊഴുക്കും രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നു. പ്രളയത്തിൽ ചെങ്ങന്നൂര്‍, തിരുവല്ല, ആറന്മുള മേഖലകളില്‍ സ്ഥിതി അതീവഗുരുതരം. ഭക്ഷണമില്ലാതെ ആയിരങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. രോഗികളും ഗര്‍ഭിണികളും മരുന്നുപോലുമില്ലാത്ത അവസ്ഥയിലാണ്. ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തനത്തിനു സൈന്യം ഇറങ്ങണമെന്ന് മന്ത്രി ജി.സുധാകരന്‍ ആവശ്യപ്പെട്ടു. സ്ഥിതി ഗുരുതരമാണ്. പരിഭ്രാന്തി വേണ്ട. സജി ചെറിയാന്‍ പ്രകടിപ്പിച്ചത് ജനവികാരമാണ്. ചെയ്യാമായിരുന്ന കാര്യങ്ങള്‍ പോലും ചെയ്തില്ലെന്നും പി.സി. വിഷ്ണുനാഥ് പരാതിപ്പെട്ടു.