പ്രധാനമന്ത്രി നരേന്ദ്രമോദി പ്രളയബാധിത പ്രദേശങ്ങളിൽ വ്യോമനിരീക്ഷണം നടത്തി. സ്ഥിതികൾ നേരിൽ കണ്ട് വിലയിരുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, അൽഫോൻസ് കണ്ണന്താനം എന്നിവരും കൂടെയുണ്ടായിരുന്നു. രാവിലെ കാലാവസ്ഥ മോശമായതിനാൽ മോദി കയറിയ ഹെലികോപ്റ്റർ തിരിച്ചിറക്കിയിരുന്നു. കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ കനത്ത മഴയാണ് പെയ്തത്.
പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് 500 കോടി രൂപ ഇടക്കാലാശ്വാസമായി പ്രധാനമന്ത്രി നരേന്ദ്രമോദി അനുവദിച്ചു. പ്രളയക്കെടുതി വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം. ഗവർണർ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, മന്ത്രിമാർ, ചീഫ് സെക്രട്ടറി, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രധാനമന്ത്രിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തി.
ഇതിനിടെ, ദുരിതത്തിന് നേരിയ ആശ്വാസമായി ആലുവയിൽ ജലനിരപ്പ് താഴ്ന്നു തുടങ്ങി. ചില ഭാഗങ്ങളിൽ റോഡ് ഗതാഗതം ആരംഭിച്ചു. ഭക്ഷണവിതരണം ആരംഭിച്ചു. പത്തനംതിട്ട റാന്നി മേഖലയിൽനിന്നു ജനങ്ങളെ പൂർണമായി ഒഴിപ്പിച്ചു. എന്നാൽ വെള്ളക്കെട്ട് മാറിയിട്ടില്ല.
അതേസമയം, പന്തളത്ത് വെള്ളം ഒഴിയുന്നില്ല. ഒഴുക്കും തുടരുകയാണെന്നാണ് റിപ്പോർട്ട്. ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തനത്തിന് ഇതും തടസമാകുന്നു. ചെങ്ങന്നൂരിൽ 50 അംഗ നാവികസേന രക്ഷാപ്രവർത്തനത്തിനിറങ്ങി. ചാലക്കുടിയിലും ആയിരങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. ഭക്ഷണവും വെള്ളവുമില്ലാതെ മൂന്നാംദിവസമാണ് ഇവരിവിടെ കുടുങ്ങിയിരിക്കുന്നത്. ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഒരടിയോളം താഴ്ന്നു. ഡാമുകളില്‍ സ്ഥിതി നിയന്ത്രണവിധേയമാണ്
തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ മഴയ്ക്കും കാറ്റിനും സാധ്യത. ചെങ്ങന്നൂരിലും തിരുവല്ലയിലും ആറന്മുളയിലും കുത്തൊഴുക്കും രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നു. പ്രളയത്തിൽ ചെങ്ങന്നൂര്‍, തിരുവല്ല, ആറന്മുള മേഖലകളില്‍ സ്ഥിതി അതീവഗുരുതരം. ഭക്ഷണമില്ലാതെ ആയിരങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. രോഗികളും ഗര്‍ഭിണികളും മരുന്നുപോലുമില്ലാത്ത അവസ്ഥയിലാണ്. ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തനത്തിനു സൈന്യം ഇറങ്ങണമെന്ന് മന്ത്രി ജി.സുധാകരന്‍ ആവശ്യപ്പെട്ടു. സ്ഥിതി ഗുരുതരമാണ്. പരിഭ്രാന്തി വേണ്ട. സജി ചെറിയാന്‍ പ്രകടിപ്പിച്ചത് ജനവികാരമാണ്. ചെയ്യാമായിരുന്ന കാര്യങ്ങള്‍ പോലും ചെയ്തില്ലെന്നും പി.സി. വിഷ്ണുനാഥ് പരാതിപ്പെട്ടു.
മഹാപ്രളയത്തിന്‍റെ കെടുതികവെ അതിജീവിക്കാന്‍ പാടുപെടുന്നതിനിടെ, പാണ്ടനാട് ഇല്ലിക്കൽ പാലത്തിനു സമീപത്ത് നാലു മൃതദേഹങ്ങൾ. ചെങ്ങന്നൂരിലും പരിസരപ്രദേശങ്ങളിലും സ്ഥിതി ഗുരുതരമാണെന്ന സൂചനകളെ ശക്തിപ്പെടുത്തിയാണ് അമ്പരപ്പിക്കുന്ന വാര്‍ത്തയെത്തിയത്. ഇതോടെ ഇന്നുമാത്രം മരിച്ചവരുടെ എണ്ണം 14 ആയി. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണ്. അഞ്ച് ദിവസമായിട്ടും ഒരു സഹായവും എത്താത്ത സ്ഥലങ്ങളും ഇവിടങ്ങളിലുണ്ടെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.
ഇടുക്കി ചെറുതോണിയില്‍ ഉരുള്‍പൊട്ടലില്‍ നാലുപേര്‍ മരിച്ചു. അയ്യന്‍കുന്നേല്‍ മാത്യുവും രണ്ട് കുടുംബാംഗങ്ങളുമാണ് മരിച്ചത്.
കൊച്ചി: കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനത്തിന്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലക്ഷകണക്കിന് പേരെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരിക്കുന്നത്. നേവി, ആര്‍മി, വ്യോമസേന, അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍, ദേശീയ ദുരന്തനിവാരണ സേന, കേരള ഫയര്‍ ഫോഴ്സ്, പോലീസ് എന്നിവരെ കൂടാതെ മത്സ്യത്തൊഴിലാളികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്നുണ്ട്. ഇടുക്കി, എറണാകുളം, വയനാട്, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നത്.
എറണാകുളം ജില്ലയില്‍ ഇതുവരെ 71633 പേരെ രക്ഷപ്പെടുത്തി. നഗര പ്രദേശത്ത് നിന്നും ബോട്ട് വഴി 7064 പേരെയും ഹെലികോപ്ടര്‍ മാര്‍ഗം 20 പേരെയും മറ്റു വാഹനമാര്‍ഗങ്ങളുപയോഗിച്ച് 37976 പേരെയും രക്ഷപെടുത്തിയതായി ദുരന്തനിവാരണ സേന അറിയിച്ചു. ഗ്രാമ പ്രദേശങ്ങളില്‍ നിന്ന് ബോട്ട് വഴി 346 പേരെയും ഹെലികോപ്ടര്‍ മാര്‍ഗം 261 പേരെയും മറ്റു വാഹന മാര്‍ഗങ്ങളുപയോഗിച്ച് 25966 പേരെയും രക്ഷപെടുത്തിയതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മത്സ്യബന്ധന ബോട്ടുകള്‍ എത്തിച്ചതാണ് രക്ഷാദൗത്യത്തിന്റെ വേഗം കൂട്ടിയത്. തീരപ്രദേശത്ത് നിന്ന് തൊഴിലാളികള്‍ കൂട്ടമായി എത്തി ദൗത്യസേനക്കൊപ്പം ചേര്‍ന്നു. ഇതോടെ കുടുങ്ങിക്കിടന്ന പല മേഖലകളിലേക്കും എത്തിപ്പെടാന്‍ സേനയ്ക്കായി. ഇന്ന് രാവിലെ 23 ഹെലികോപ്റ്ററുകള്‍ കൂടി എത്തിച്ചിരുന്നു.
ആലുവയില്‍ ജലനിരപ്പ് താഴ്ന്നു തുടങ്ങിയിട്ടുണ്ട്. ചില ഭാഗങ്ങളില്‍ റോഡ് ഗതാഗതം ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം പന്തളം, ചെങ്ങന്നൂര്‍ ഭാഗങ്ങളില്‍ ഇപ്പോഴും വെള്ളം ഇറങ്ങിയിട്ടില്ല. ചെങ്ങന്നൂരില്‍ 50 അംഗ നാവികസേന ട്രൂപ്പാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. പലയിടങ്ങളിലും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ചാലക്കുടിയിലും ആയിരങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. ഭക്ഷണവും വെള്ളവുമില്ലാതെ മൂന്നാംദിവസമാണ് ഇവരിവിടെ കുടുങ്ങിയിരിക്കുന്നത്. ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഒരടിയോളം താഴ്ന്നു. എന്നാല്‍ ഡാമുകളില്‍ സ്ഥിതി നിയന്ത്രണവിധേയമാണ്.
ന്യൂസ് ഡെസ്ക്
സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ വികാരി ജനറാളായ മോൺ. മാത്യു ചൂരപ്പൊയ്കയിലിന്റെ പിതാവ് സി.ജെ ചാക്കോ ചൂരപ്പൊയ്കയിൽ (95 വയസ്) ഇന്ന് നിര്യാതനായി. സംസ്കാരം 19- 08- 2018 ഞായറാഴ്ച രണ്ടു മണിക്ക് താമരശേരി രൂപതയിൽപ്പെട്ട കോഴിക്കോട് കുറ്റ്യാടിക്കടുത്തുള്ള വിലങ്ങാട് സെന്റ് ജോർജ് ഫൊറോനാ ചർച്ചിൽ നടക്കും. ബഹു. സി.ജെ ചാക്കോ ചൂരപ്പൊയ്കയിലിന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസ് ടീമിന്റെ അനുശോചനം രേഖപ്പെടുത്തുന്നു.
കാലവർഷകെടുതിയിൽ ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കാൻ 200 മത്സ്യബന്ധനബോട്ടുകൾ കൂടി അധികമായി വിന്യസിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞത്തു നിന്നുള്ള 19 ബോട്ടുകൾ തിരുവല്ല മേഖലയിലേക്ക് രക്ഷാപ്രവർത്തനത്തിന് എത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഞ്ചുതെങ്ങിൽ നിന്നുള്ളവ പത്തനംതിട്ടയിലും , പൂവാറിൽ നിന്നുള്ള ബോട്ടുകൾ പന്തളത്തും എത്തിച്ചേർന്നു. കൊല്ലം നീണ്ടകരയിൽ നിന്നുള്ള 15 ബോട്ടുകൾ തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
പൊന്നാനിയിൽ നിന്നുള്ള 30 ബോട്ടുകളിൽ 15 എണ്ണം വീതം തൃശൂരിലും, എറണാകുളത്തും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നു. കണ്ണൂർ അഴീക്കലിൽ നിന്നുള്ള 15 ബോട്ടുകളും തലശ്ശേരിയിൽ നിന്നുള്ള 33 ബോട്ടുകളും ചാലക്കുടിയിൽ രക്ഷാപ്രവർത്തനത്തിൽ പങ്കുചേരും. നീന്തൽ വിദഗ്ധർ കൂടിയായ മത്സ്യത്തൊഴിലാളികളും ഈ സംഘത്തിനൊപ്പമുണ്ടെന്നും ആവശ്യത്തിനനുസരിച്ച് രക്ഷാപ്രവർത്തനത്തിനായി 62 ബോട്ടുകൾകൂടി സജ്ജമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പ്രളയം വിഴുങ്ങിയ പ്രദേശങ്ങളിലെ ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി ക്രിക്കറ്റ് താരം സഞ്ജു സാംസൺ 15 ലക്ഷം രൂപ സംഭാവന നൽകി. സഞ്ജുവിന്റെ പിതാവ് വിശ്വനാഥ് സാംസണും സഹോദരൻ സാലി സാംസണും ചേർന്നാണ് തുക മുഖ്യമന്ത്രിക്ക് കൈമാറിയത്.
ഇന്ത്യ എ ടീമിന്റെ മത്സരങ്ങൾക്കായി സഞ്ജു വിജയവാഡയിലാണ്. കുട്ടനാട്ടിലെ ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി സഞ്ജു കഴിഞ്ഞയാഴ്ച ഒരു ലക്ഷം രൂപ സംഭാവന നൽകിയിരുന്നു.
മഴക്കെടുതിൽ സംസ്ഥാനത്ത് ഇന്ന് അഞ്ച് മരണം.
മലപ്പുറം ജില്ലയിൽ രണ്ടും ഇടുക്കി, പത്തനംതിട്ട, തൃശൂർ ജില്ലകളിൽ ഓരോ മരണവുമാണ് റിപ്പോർട്ട് ചെയ്തത്.
മലപ്പുറം – 2 കൊണ്ടോട്ടിക്ക് സമീപം ഒഴുക്കിൽപെട്ട ചക്കാലക്കുന്ന് സ്വദേശി ഹക്കീമി (23) ന്‍റെ മൃതദേഹം കണ്ടെത്തി. ഒതുക്കുങ്ങൽ മോതിയിൽ കാളിക്കുട്ടി (72) എന്ന സ്ത്രീ മരിച്ചു.
പത്തനംതിട്ട – 1 സീതത്തോടിൽ ഉരുൾപൊട്ടലിൽ കാണാതായ രാജമ്മയുടെ മൃതദേഹം കണ്ടെത്തി
തൃശൂർ- 1 റാഞ്ചേരി ഉരുൾപൊട്ടലിൽപെട്ട മുണ്ടപ്ലാക്കൽ ഷാജിയുടെ മൃതദേഹം ഇന്ന് കണ്ടെത്തി
ഇടുക്കി – 1 പെരിയാറിൽ ഒഴുക്കിൽപെട്ട് പൂണ്ടിക്കുളം സ്വദേശി തങ്കമ്മ (55) മരിച്ചു
13 ജില്ലകളിൽ ഇന്നും റെഡ് അലർട്ട്. മുഖ്യമന്ത്രി അറിയിച്ചതാണ് ഇക്കാര്യം. ഇടുക്കി ജില്ല പൂർണമായും ഒറ്റപ്പെടുന്ന അവസ്ഥയിലേക്കാണ്. ഇടുക്കിയിൽ ഭൂരിഭാഗം ഭാഗങ്ങളിലും വൈദ്യുതിയില്ല. അതേസമയം, പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന കേരളം സന്ദർശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നെത്തും. സംസ്ഥാനത്ത് മഴ തുടരുന്നു. വടക്കൻ ജില്ലകളിലും മധ്യകേരളത്തിലും പല സ്ഥലങ്ങളും ഒറ്റപ്പെട്ടു.
പതിനായിരക്കണക്കിന് ആളുകൾ വിവിധ ഇടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. തൃശൂർ ജില്ലയിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. ചാലക്കുടി ടൗൺ പൂർണമായും വെള്ളത്തിൽ മുങ്ങി. ഇടുക്കി ഡാമിൽ ജലനിരപ്പ് 2402.20 അടിയിലേക്ക് ഉയർന്നു. പെരിയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. മുല്ലപ്പെരിയാറിൽ 141.6 ആണ് ജലനിരപ്പ്. അതേസമയം, ദുരിതപ്പെയ്ത്തിൽ സംസ്ഥാനത്ത് വ്യാഴാഴ്ച മാത്രം മരിച്ചത് 54 പേർ.
നെഞ്ചടിക്കിപ്പിടിച്ച് നടത്തിയൊരു രക്ഷാപ്രവര്‍ത്തനം വലിയ വിജയമായതിന്‍റെ ആശാവസത്തിലാണ് സേന ഇപ്പോള്‍. കൊച്ചിയില്‍ പ്രസവവേദന തുടങ്ങിയ യുവതിയെ ഹെലികോപ്റ്റര്‍ വഴി രക്ഷപ്പെടുത്തി.
ആശുപത്രിയിലെത്തിച്ച ഉടന്‍ യുവതി പ്രസവിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. രക്ഷാപ്രവര്‍ത്തകരുടെ സൂക്ഷ്മതയ്ക്കൊപ്പം യുവതി കാട്ടിയ മനഃസ്സാന്നിധ്യത്തിനും നല്ലത് പറയുകയാണ് നേവിയും നാടും. വിഡിയോ.
A pregnant lady with water bag leaking has been airlifted and evacuated to Sanjivani. Doctor was lowered to assess the lady. Operation successful #OpMadad #KeralaFloodRelief #KeralaFloods2018 pic.twitter.com/bycGXEBV8q
— SpokespersonNavy (@indiannavy) August 17, 2018
പ്രളയദുരത്തിൽ കഷ്ടപ്പെടുന്നവർക്ക് സഹായം നീട്ടി നടൻ ടൊവിനോയും സംഘവും വീണ്ടും. ആവശ്യമുള്ളതെല്ലാം നൽകാനല്ല അത്യാവശ്യത്തിനുള്ളതെല്ലാം ഒരുക്കാനാണ് താരത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഇരിങ്ങാലക്കുടയിൽ ക്യാംപ് ഒരുക്കിയത്. ഇരിങ്ങാലക്കുടയിൽ ദുരിതാശ്വാസ ക്യാംപിൽ ആവശ്യമായ വസ്തുക്കൾ ഇന്നലെ എത്തിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ഭക്ഷണങ്ങളും വസ്ത്രങ്ങളും സാനിറ്ററി നാപ്കിനുകളും അടങ്ങിയ ഒരു കൗണ്ടർ ഇരിങ്ങാലക്കുട ക്രെസ്റ്റ് കോളജ് ഒാഡിറ്റോറിയത്തിൽ താരത്തിന്റെ നേതൃത്വത്തിൽ ക്രമീകരിച്ചിരിക്കുന്നത്. ഇവിടെ ഭക്ഷണവും വസ്ത്രങ്ങളും ശേഖരിച്ച് ക്യാംപുകളിൽ എത്തിക്കാനുള്ള നീക്കവും സജീവമാണ്. ബിസ്ക്കറ്റ്, കുടിവെള്ളം, ലുങ്കി, നൈറ്റി, സാനിറ്ററി നാപ്കിൻ തുടങ്ങിയ സാധനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ആവശ്യക്കാർക്ക് ഇത് ഇവിടെ നിന്നും ശേഖരിക്കുകയും ചെയ്യാം.
രക്ഷാപ്രവർത്തനത്തിന് സംസ്ഥാന സർക്കാരിനൊപ്പം തോളോട്തോൾ ചേർന്ന് പ്രവർത്തിക്കണമെന്നും താരം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറയുന്നു. ദുരിതബാധിതരെ ഇന്നലെ വീട്ടിലേക്ക് ക്ഷണിച്ച് താരം ഫെയ്സ്ബുക്കിൽ കുറിപ്പിട്ടിരുന്നു.