ശൂരനാട് സ്കൂളിന് സമീപം കാമുകിയുടെ വീടിന് മുമ്പിൽ യുവാവ് ആത്മഹത്യ ചെയ്തു. ശൂരനാട് സ്വദേശി നിഖില്‍ ആണ് കഴിഞ്ഞ ദിവസം കാമുകിയുടെ വീടിന് മുമ്പിൽ ആത്മഹത്യ ചെയ്തത്. ഹിന്ദു സമുദായത്തില്‍ പെട്ട നിഖിൽ ശൂരനാട് സ്‌ക്കൂളിന് കിഴക്ക് ഭാഗത്തുള്ള ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു.
ഇരുവരും സ്കൂൾ കാലഘട്ടം മുതൽ പ്രണയത്തിലായിരുന്നു. നിഖിൽ മൈസൂരില്‍ ഒരു കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടയിൽ പെൺകുട്ടിക്ക് വീട്ടുകാർ മറ്റൊരു വിവാഹം ഉറപ്പിച്ചു. ഇതറിഞ്ഞ് നിഖില്‍ പെണ്‍കുട്ടിയെ വിളിച്ചിറക്കി കൊണ്ട് പോകാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി ഒപ്പം പോകാന്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്നായിരുന്നു നിൽഹിൽ ആത്മഹത്യ ചെയ്തത്.
പെണ്‍കുട്ടിയുടെ വിവാഹം അടുത്ത തിങ്കളാഴ്ചയായിരുന്നു വീട്ടുകാർ നടത്താൻ തീരുമാനിച്ചിരുന്നത്. പെണ്‍കുട്ടി ഒപ്പം ഇറങ്ങി വരാതിരുന്നതിനെ തുടര്‍ന്ന് ഏറെ മാനസിക വിഷമത്തിലായ നിഖില്‍ രാത്രിയില്‍ ഇവരുടെ വീടിന് മുന്നില്‍ എത്തി. വീടിന് എതിര്‍ വശമുള്ള കടമുറിയുടെ ഭിത്തിയില്‍ ആത്മഹത്യാ കുറിപ്പും എഴുതി വച്ച് തൂങ്ങി മരിക്കുകയായിരുന്നു.
വാവയ്ക്ക് ചേട്ടന്റെ വിവാഹ സമ്മാനമാണ്. മറക്കാന്‍ പറ്റുന്നില്ല വാവേ… അതോണ്ടാ പോകുന്നത്.. നീ മറ്റൊരാളുടെ കൂടെ പോകുന്നത് കാണാന്‍ വയ്യ.. സ്നേഹം ഞാന്‍ അഭിനയിച്ചിട്ടില്ല.. ഇഷ്ടമാരുന്നു ഒരുപാട്… സജിന്റെ കൂടെ ജീവിക്കണം സുഖമായി… ഞാന്‍ പോകുവാ..Love You Vave.. എന്ന് വാവയുടെ ചേട്ടന്‍ നിഖില്‍.. എല്ലാവരും എന്നോട് ക്ഷമിക്കണം. ചെയ്യുന്നത് തെറ്റാണ് എന്ന് അറിയാം.. എന്നിങ്ങനെയായിരുന്നു കടയുടെ ഭിത്തിയില്‍ കുറിച്ച വരികള്‍.
രാവിലെ റോഡിലൂടെ പോയ വഴിപോക്കരാണ് മൃതദേഹം മൃതദേഹം തൂങ്ങി നില്‍ക്കുന്നത് കണ്ടത്. ഇവരാണ് വിവരം പൊലീസില്‍ അറിയിച്ചത്. സംഭവമറിഞ്ഞ് ശൂരനാട് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചിരിക്കുന്നത് അടൂര്‍ ഭാഗത്തുള്ള യുവാവുമായിട്ടാണ്.
വിവാഹം ഉറപ്പിച്ചതോടെ പെൺകുട്ടി കാമുകനെ ഒഴിവാക്കാൻ ശ്രമിക്കുകയായിരുന്നു. വിവാഹ നിശ്ചയം കഴിഞ്ഞപ്പോള്‍ നിഖിലിനൊപ്പം ഇറങ്ങിചെല്ലാം എന്ന് പെണ്‍കുട്ടി നിഖിലിനോട് പറഞ്ഞിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. എന്നാല്‍ നിഖില്‍ വിളിച്ചിട്ട് ഇറങ്ങി ചെല്ലാൻ പെൺകുട്ടി കൂട്ടാക്കിരുന്നില്ല. പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം യുവാവിന്റെ മൃതദേഹം സംസ്‌ക്കരിച്ചു.
ബോളിവുഡിൽ മീ ടൂ ആരോപണ വിവാദങ്ങളിൽ പുതിയ തലത്തിലേക്ക്. സംവിധായകരായ സാജിദ് ഖാൻ, സംവിധായകൻ സുഭാഷ് ഗായ്, നിർമാതാവ് കരിം മൊറാനി എന്നിവർക്കെതിരെയാണ് പുതിയ ആരോപണങ്ങൾ. നടി സലോനി ചോപ്രയാണ് നടനും തിരക്കഥാകൃത്തുമായ സാജിദ് ഖാൻ മോശമായി പെരുമാറിയെന്ന ആരോപണവുമായി രംഗത്തെത്തിയത്. 2011മുതൽ സാജിദിന്റെ അസിസ്റ്റന്റായി സിനിമയിൽ പ്രവർത്തിക്കുമ്പോഴാണ് ദുരനുഭവം ഉണ്ടായത്. മാനസികമായും ശാരീരികമായും തന്നെ പീഡിപ്പിച്ചിരുന്നതായി അവർ പറഞ്ഞു. ഷാരൂഖ് ഖാന്റെ സുഹൃത്തും സിനിമ നിർമാതാവുമായ കരിം മൊറാനി തന്നെ നിരന്തരം പീഡിപ്പിച്ചതായി മറ്റൊരു നടിയും വെളിപ്പെടുത്തി. ഡൽഹി സ്വദേശിയായ നടിയാണ് ഒരു മാധ്യമത്തിന് മുന്നിൽ പീഡനം തുറന്നുപറഞ്ഞത്.
ഷാരൂഖ് ഖാന് നായകനായ രാവൺ, ചെന്നൈ എക്സ്പ്രസ് എന്നീ ചിത്രങ്ങളുടെ നിർമ്മാതാവായ മെറാനി മദ്യം നൽകി ബോധരഹിതയാക്കിയാണ് തന്നെ കീഴ്പ്പെടുത്തിയതെന്ന് ഇവർ ആരോപിക്കുന്നു. സിനിമയുടെ ബന്ധപ്പെട്ട് ഹോട്ടൽമുറിയിൽ താമസിക്കുകയായിരുന്നു ഞാൻ. മദ്യകുപ്പിയുമായി മൊറാനി എന്റെ മുറിയിലേയ്ക്ക് കയറി വന്നു. മദ്യം ഉപയോഗിക്കുന്നയാളല്ല ഞാൻ. പക്ഷേ മൊറാനി ബലപ്രയോഗത്തിലൂടെ എന്നെ കുടിപ്പിച്ചു. മദ്യലഹരിയിൽ ബോധരഹിതയായ എന്നെ അയാള്‍ മതിവരുവോളം ഉപയോഗിച്ചു. ഉറക്കമുണർന്നപ്പോൾ സഹിക്കാൻ വയ്യാത്ത വേദയോടോപ്പം എന്റെ ശരീരത്തിൽ മുഴുവൻ ക്ഷതങ്ങളായിരുന്നു. 21 വയസ് മാത്രമായിരുന്നു എന്റെ പ്രായം. അച്ഛനോളം പ്രായമുളള ഒരു മനുഷ്യന്റെ ക്രൂരവിനോദത്തിന് ഇരയാകുകയായിരുന്നു ഞാൻ. മാനസികവും ശാരീരികവുമായി ഞാൻ തളർന്നു.
മൊറാനിയോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ അയാൾ പൊട്ടിച്ചിരിച്ചു. ആ ചിരി ഇപ്പോഴും എന്റെ കാതിൽ മുഴുങ്ങുന്നുണ്ട്. സംഭവിച്ച കാര്യങ്ങളെ കുറിച്ച് ആരെങ്കിലും അറിഞ്ഞാൽ എന്റെ നഗ്നചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് അയാൾ എന്നെ ഭീഷണിപ്പെടുത്തി. അതിനുശേഷം സിനിമയിൽ നിന്ന് ഞാൻ വിട്ടു നിന്നു. മറ്റുളളരോട് സംസാരിക്കാൻ പോലും എനിക്ക് ഭയമായിരുന്നു. പുറംലോകം കാണാതെ ജീവിക്കുകയായിരുന്നു ഞാൻ.
2015 സെപ്തംബർ 12 ന് അയാൾ എന്നെ വീണ്ടും വിളിപ്പിച്ചു. ഹൈദരാബാദിലെ ഫിലിംസിറ്റിയിൽ ഗത്യന്തരമില്ലാതെ എനിക്ക് ചെല്ലേണ്ടി വന്നു. ചെന്നില്ലെങ്കിൽ എന്റെ കുടുംബാംഗങ്ങളുടെ ഫോണിൽ എന്റെ നഗ്നചിത്രമെത്തുമെന്ന് അയാൾ ഭീഷണിപ്പെടുത്തി. നഗ്നചിത്രങ്ങൾ കാണിച്ച് എന്നെ വീണ്ടും ഭീഷണിപ്പെടുത്തി. വീണ്ടും എന്നെ അയാൾ പീഡിപ്പിച്ചു. തൊട്ടടുത്ത മുറികളിൽ ഷാരുഖ് ഖാനും വരുൺ ധവാനും രോഹിത് ഷെട്ടിയുമുണ്ടെന്ന് അയാൾ എന്നോട് പറഞ്ഞു. എന്നെ പുറത്തുവിടാതെ മണിക്കൂറുകൾ തടഞ്ഞുവെച്ച് പീഡിപ്പിച്ചു. നിർവാഹമില്ലാതെയാണ് ഞാൻ ഒടുവിൽ അയാളുടെ ഭാര്യയോടും മകളോടും കാര്യം പറഞ്ഞു.ഹൈദരാബാദ് പൊലീസിൽ പരാതി നൽകിയെങ്കിലും ആരും ഗൗനിച്ചില്ല.
അയാൾ വലിയ നിർമ്മാതാവാണ്. ഉന്നതങ്ങളിൽ പിടിയുളളയാൾ. അതുകൊണ്ടാകാം അന്വേഷണത്തിന്റെ ഭാഗമായിട്ടുള്ള ദേഹപരിശോധനയ്ക്ക് പോലും ആശുപത്രി അധികൃതർ തയ്യാറാകാതിരുന്നത്. എത്രമാത്രം ഭീകരമായിരുന്നു ആ ദിനങ്ങൾ എന്നു പോലും എനിക്കു ഓർത്തെടുക്കാൻ കഴിഞ്ഞില്ല. എന്റെ ഭാഗം വാദിക്കാൻ ഒരു വക്കീൽ പോലും തയ്യാറായില്ല. പബ്ലിക് പ്രോസിക്യൂട്ടർ മാത്രമായിരുന്നു ആശ്രയം. അവരും അയാളുടെ സ്വാധീനവലയത്തിലാണെന്ന് എനിക്കു തോന്നി. എന്നോട് സംസാരിക്കാൻ സമയമില്ലെന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടറുടെ മറുപടി. ജില്ലാ കോടതിയിൽ ; വച്ച് ജഡ്ജി എന്നോട് പുറത്ത് പോകാനായി ആവശ്യപ്പെട്ടു. കോടതിയിൽ മനോവ്യഥയോടെ ഒറ്റയ്ക്കിരുന്ന് പൊട്ടിക്കരഞ്ഞിട്ടുണ്ട് ഞാൻ. നഗ്നചിത്രവുമായി ബന്ധപ്പെട്ട ആരോപണത്തിൽ ഫോണിൽ കൃതിമത്വം കാട്ടിയാണ് മൊറാനി രക്ഷപ്പെട്ടത്. കോടതി അയാൾക്ക് മുൻകൂർജാമ്യം നൽകി.
ഷാരൂഖ് ഖാനെ സഹപ്രവർത്തകയെന്ന നിലയ്ക്കപ്പുറം ഏറെ പരിചയമില്ല. അദ്ദേഹത്തെ ഈ വിവാദത്തിലേയ്ക്ക് വലിച്ചിഴയ്ക്കണമെന്ന് ആഗ്രഹവുമില്ല. ഷാരൂഖ് ഖാനെ പോലെയുളള ഒരു താരത്തിന് എങ്ങനെയാണ് മൊറാനിയെ പോലെയുളള ഒരാൾക്കൊപ്പം പ്രവർത്തിക്കാൻ സാധിക്കുകയെന്ന് ഞാൻ അദ്ഭുതപ്പെട്ടിട്ടുണ്ട്. 2 ജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് മൊറാനിക്കെതിരെ കേസുണ്ട്. അഴിമതി ആരോപണമുളള പീഡനക്കേസിൽ പ്രതിയായിട്ടുളള ഒരാൾക്കൊപ്പം ഷാരൂഖിനെ പോലെയൊരാൾ പ്രവർത്തിക്കുന്നതെന്ന കാര്യം ഓർക്കുമ്പോൾ ലജ്ജ തോന്നുന്നു– നടി പറയുന്നു.
നിരവധി പേരാണ് ബോളിവുഡിൽ മീ ടൂവിൽ കുടുങ്ങിയത്. ഇതിനിടെയാണ് തനുശ്രീയുടെ പരാതിയിൽ നാനാ പടേക്കർക്കെതിരെയുള്ള കേസ് ജാമ്യംലഭിക്കാവുന്ന വകുപ്പുകൾപ്രകാരമെന്ന് പൊലീസ് ഉന്നതർ സൂചനനൽകിയത്. ഐപിസി 354, 509 വകുപ്പുകൾ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണെന്നും 2013ൽ ഈ വകുപ്പുകളിൽവരുത്തിയ ഭേദഗതി പടേക്കറിനു അനുകൂലമായേക്കാമെന്നും പറയുന്നു. അതിനാൽ 7 വർഷം വരെ തടവ് ഉൾപ്പെടെ കടുത്ത ശിക്ഷ പടേക്കർ നേരിടേണ്ടിവന്നേക്കില്ല. പടേക്കറിനെ കൂടാതെ, സംവിധായകൻ രാകേഷ് സാരംഗ്, നിർമാതാവ് സമീ സിദ്ദിഖി, കൊറിയോഗ്രാഫർ ഗണേഷ് ആചാര്യ എന്നിവരാണ് മീടുവിൽ കുടുങ്ങിയത്.
അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്കെതിരെ തുറന്ന യുദ്ധത്തിനൊരുങ്ങി ഡബ്ല്യുസിസി. നടിമാരായ രേവതി, പത്മപ്രിയ തുടങ്ങിയവര്‍ വൈകിട്ട് നാലിന് കൊച്ചിയില്‍ മാധ്യമങ്ങളെ കാണും. കൂടുതല്‍ നടിമാര്‍ അമ്മയില്‍ നിന്ന് രാജിവയ്ക്കുന്നതടക്കം ശക്തമായ നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന. ഇതിനിടെ നടിമാരുടെ ’മീ ടൂ’ വെളിപ്പെടുത്തല്‍ സാധ്യത സൂചിപ്പിച്ച എന്‍.എസ്.മാധവന്‍റെ ട്വീറ്റും വൈറലാണ്.
നടി ആക്രമിക്കപ്പെട്ട കേസില്‍ മലയാള സിനിമാ സംഘടനകളുടെ നിലപാടിനെതിരെ സംവിധായിക അഞ്ജലി മേനോന്‍. ശക്തരായ നടന്‍മാരും എഴുത്തുകാരും ചലച്ചിത്രകാരന്‍മാരും ഉണ്ടായിട്ടും ആക്രമണത്തിനിരയായ നടിക്ക് പിന്തുണ നല്‍കി ഒപ്പം നില്‍ക്കാന്‍ ആരും മുതിര്‍ന്നില്ല. കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കാനുള്ള നടപടികളുമായി നടി മുന്നോട്ടുപോകുമ്പോഴും ഇതാണ് സ്ഥിതി. അസ്വസ്ഥതയുണ്ടാക്കുന്ന പ്രവണതയാണ് ഇതെന്നും അഞ്ജലി മേനോന്‍ ട്വിറ്ററില്‍ കുറിച്ചു.
മീ ടു ക്യാംപെയിനിന് ബോളിവുഡ് നല്‍കുന്ന പിന്തുണ വലുതാണ്. ആരോപണവിധേയര്‍ ഉള്‍പ്പെട്ട പരിപാടികള്‍ ഒഴുവാക്കിയും സിനിമകള്‍ വേണ്ടെന്നുവെച്ചും സംഘടനകളിലെ അംഗത്വം റദ്ദാക്കിയുമെല്ലാം ഇത്തരം അതിക്രമങ്ങള്‍ ഒരുവിധത്തിലും അനുവദിച്ചുകൊടുക്കില്ലെന്ന ശക്തമായ നിലപാടെടുത്തിരിക്കുകയാണ് മുംബൈ സിനിമാമേഖലയെന്നും അഞ്ജലി മേനോന്‍ ട്വിറ്ററില്‍ കുറിച്ചു.
നേരത്തെ ദിലീപുമായി ബന്ധപ്പെട്ട വിഷയങ്ങളിലടക്കം അമ്മയുടെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടല്‍ ആവശ്യപ്പെട്ട് നടിമാര്‍ കത്ത് നല്‍കിയിരുന്നു. എന്നാല്‍ അമ്മ എക്സിക്യൂട്ടിവ് യോഗത്തിലടക്കം അനുകൂലമായ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് കൂടുതല്‍ ശക്തമായ പ്രതികരണങ്ങളിലേക്ക് കടക്കുന്നതെന്ന് ഡബ്ല്യുസിസി വ്യക്തമാക്കി
തിരുവനന്തപുരം: പ്രളയക്കെടുതി നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ച ഗ്ലോബല്‍ സാലറി ചലഞ്ച് പ്രതിസന്ധിയില്‍. ധനസമാഹരണത്തിനായി മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയില്ല. മുഖ്യമന്ത്രിയും 17 മന്ത്രിമാരും വിവിധ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി സഹായം സ്വീകരിക്കാനായിരുന്നു പരിപാടി. മുഖ്യമന്ത്രിയുടെ യാത്രയ്ക്കു മാത്രം കര്‍ശന നിബന്ധനകളോടെ അനുമതി നല്‍കിയെങ്കിലും മറ്റു മന്ത്രിമാരുടെയും യാത്രയ്ക്ക് അനുമതിയായില്ല. അതോടൊപ്പം തന്നെ കേരളത്തിനുള്ള പരിധി ഉയര്‍ത്തുന്നതിലും കേന്ദ്രം ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രയ്ക്കുള്ള അപേക്ഷ ഒരുമിച്ചായിരുന്നു കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നത്. രണ്ടാഴ്ച മുന്‍പാണ് അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ മുഖ്യമന്ത്രി ഒഴികെ മറ്റാര്‍ക്കും ഇതുവരെ കേന്ദ്രസര്‍ക്കാര്‍ വിദേശയാത്രയ്ക്ക് അനുമതി നല്‍കിയിട്ടില്ല. മുഖ്യമന്ത്രിക്കാകട്ടെ കര്‍ശന നിബന്ധനകളോടെയാണ് ദുബായ് യാത്രയ്ക്ക് അനുമതി നല്‍കിയത്. ഔദ്യോഗിക കൂടിക്കാഴ്ചകള്‍ പാടില്ലെന്നും ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മാത്രമേ പാടൂള്ളൂവെന്നും നിബന്ധനയില്‍ പറയുന്നു. വിദേശഫണ്ട് സ്വീകരിക്കരുത്. വിദേശ പ്രതിനിധികളുമായി ചര്‍ച്ച നടത്തരുത് എന്നും കേന്ദ്രം നിര്‍ദേശിക്കുന്നു.
ഈ മാസം 18 മുതലാണ് സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. മന്ത്രിമാര്‍ക്ക് പുറമേ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും യാത്രയ്ക്ക് പദ്ധതിയിട്ടിരുന്നു. മുഖ്യമന്ത്രി ഈ മാസം 17 മുതല്‍ 20 വരെ അബുദാബി, ദുബായ്. ഷാര്‍ജ എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്താന്‍ നിശ്ചയിച്ചിരുന്നത്.
നവകേരള സൃഷ്ടിക്ക് 30,000 കോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണ് കണക്ക്. വിദേശത്തുനിന്നുള്ള പിരിവിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനു പിന്നാലെ വായ്പാ പരിധിയും അനിശ്ചിതത്വത്തിലാണ്. കടമെടുപ്പ് പരിധി സംബന്ധിച്ച് കേന്ദ്രം തീരുമാനം എടുക്കാത്തതാണ് കാരണം. ലോകബാങ്ക്, എ.ഡി.ബി വായ്പകളും ഇതോടെ അനിശ്ചിതത്വത്തിലായി. ലോകബാങ്ക്, എ.ഡി.ബി പ്രതിനിധികള്‍ കേരളത്തിലെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് ഒരു മാസം പിന്നിട്ടുകഴിഞ്ഞു.
മധ്യകേരളത്തിലെ എടിഎമ്മുകള്‍ കൊള്ളയടിച്ച സംഘത്തില്‍ ഏഴുപേര്‍. ഇവര്‍ കവര്‍ച്ചയ്ക്കു ശേഷം ട്രെയിനില്‍ കേരളം വിട്ടു. ഏഴംഗ കവര്‍ച്ചാ സംഘം രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പ്രമുഖ മാധ്യമം പുറത്തു വിട്ടു.
കവര്‍ച്ചാസംഘത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. കവര്‍ച്ച നടത്തി ഏഴംഗ സംഘം ചാലക്കുടിയില്‍ നിന്ന് തിടുക്കത്തില്‍ മടങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്. കോട്ടയത്തു നിന്ന് മോഷ്ടിച്ച വാഹനം ചാലക്കുടിയില്‍ ഉപേക്ഷിച്ച ശേഷം ഇവര്‍ തൊട്ടടുത്തുള്ള സ്കൂളില്‍ എത്തി വസ്ത്രം മാറി. അവിടെ നിന്ന് ചാലക്കുടി റയില്‍വേ സ്റ്റേഷനിലേക്ക് നടന്നു. പാസഞ്ചര്‍ ട്രെയിനില്‍ തൃശൂരില്‍ എത്തി. പിന്നെ, ധന്‍ബാദ് എക്സ്പ്രസില്‍ കേരളം വിട്ടു. ഉത്തരേന്ത്യക്കാരായ സംഘം കേരളത്തില്‍ എത്തി എ.ടി.എം. കൊള്ളയടിച്ചു മടങ്ങിയെന്ന് ഇതോടെ വ്യക്തമായി.
ഇവരുടെ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി. ഫോണ്‍ ഉപയോഗിക്കാന്‍ സാധ്യതയില്ലെന്ന നിഗമനത്തിലാണ് പൊലീസ്. കാരണം, ഇത്തരം കവര്‍ച്ചയ്ക്കായി ഇവര്‍ ഇറങ്ങുന്പോള്‍ സാധാരണ ഫോണുകള്‍ ഉപയോഗിക്കാറില്ല. പൊലീസ് പിന്‍തുടരുമെന്ന കാരണത്താലാണിത്. ഇവരുടെ ചിത്രങ്ങളും വിരലടയാളങ്ങളും നാഷനല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയിലേക്ക് കൈമാറി. ഡല്‍ഹി , തമിഴ്നാട് പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. പ്രാദേശികമായി ഇവര്‍ക്ക് എന്തെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഗ്യാസ് കട്ടറും സിലിണ്ടറും കോട്ടയത്തു നിന്ന് വാങ്ങിയിരിക്കാമെന്ന നിഗമനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ഇനി, കവര്‍ച്ചാ സംഘത്തിലേക്ക് എത്താന്‍ ഇതരസംസ്ഥാനത്തെ അന്വേഷണ ഏജന്‍സികളുടെ സഹായം കൂടി കേരള പൊലീസിന് വേണ്ടി വരും. ഡി.ജി.പി. തലത്തില്‍ അത്തരത്തിലുള്ള ഏകോപനം വേണ്ടി വരും.
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന് ചത്തീസ്ഗഢില്‍ കനത്ത തിരിച്ചടി. പിസിസി വര്‍ക്കിങ് പ്രസിഡന്റും എംഎല്‍എയുമായ രാംദയാല്‍ ഉയികി ബിജെപിയില്‍ ചേര്‍ന്നു. ശനിയാഴ്ചയാണ് പാലിതനാക്കര്‍ എംഎല്‍എയായ രാംദയാല്‍ ബിജെപിയില്‍ ചേര്‍ന്നത്.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെയും മുഖ്യമന്ത്രി രമണ്‍സിങ്ങിന്റെയും സാന്നിധ്യത്തില്‍ രാംദയാലിന് പാര്‍ട്ടി മെമ്പര്‍ഷിപ്പ് നല്‍കി. നാല് ദിവസത്തെ സന്ദര്‍ശനത്തിനായി അമിത് ഷാ ചത്തീഗഢിലെത്തിയതിന് പിന്നാലെയാണ് രാം ദയാല്‍ ബിജെപിയിലെത്തിയത്.
2013ലെ തെരഞ്ഞെടുപ്പില്‍ 28,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാംദയാല്‍ വിജയിച്ചത്. ഈ വര്‍ഷം ജനുവരിയിലാണ് അദ്ദേഹത്തെ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റാക്കിയത്.
ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രവേശിക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകയായ തൃപ്തി ദേശായി. ദര്‍ശനത്തിനെത്തുന്ന സമയത്ത് സമരം ചെയ്യുന്നതും ക്രമസമാധാന പ്രശ്‌നമുണ്ടാക്കുന്നതും ശരിയല്ല. ദര്‍ശനം തടയാന്‍ ശ്രമിക്കുന്നത് കോടതി അലക്ഷ്യമാകും. ഭരണഘടന അംഗീകരിക്കുന്നുണ്ടോയെന്ന് കോണ്‍ഗ്രസും ബിജെപിയും വ്യക്തമാക്കണമെന്നും തൃപ്തി ദേശായി വ്യക്തമാക്കി.
മനുഷ്യാവകാശ പ്രവര്‍ത്തകയും ഇന്ത്യയിലെ സ്ത്രീ വിമോചന പോരാളികളില്‍ ഒരാളുമായ തൃപ്തി ദേശായി നേരത്തെ വനിതകള്‍ക്ക് പ്രവേശനം നിരോധിച്ചിരുന്ന വിവിധ ക്ഷേത്രങ്ങളില്‍ പ്രവേശിച്ചിരുന്നു. ഹാജി അലി ദര്‍ഗ, ത്രൈയംബകേശ്വര്‍ ക്ഷേത്രം, ശനി ശിംഘനാപൂര്‍ ക്ഷേത്രം എന്നിവിടങ്ങളിലാണ് തൃപ്തി ദേശായി പ്രവേശിച്ചത്. ഭൂമാതാ ബ്രിഗേഡ് എന്ന സംഘടനയുടെ നേതാവാണ് ഇവര്‍.
അതേസമയം സ്ത്രീകള്‍ ശബരിമലയില്‍ സന്ദര്‍ശനം നടത്താനെത്തിയാല്‍ തടയുമെന്നാണ് പ്രതിഷേധം നടത്തുന്നവരുടെ നിലപാട്. ആര്‍ത്തവ ‘വിശുദ്ധിയുള്ള’ സ്ത്രീകളെ യാതൊരു കാരണവശാലും ശബരിമലയില്‍ കയറാന്‍ അനുവദിക്കില്ലെന്ന് നേരത്തെ വിവിധ ഹൈന്ദവ സംഘടനകള്‍ പ്രഖ്യാപിച്ചിരുന്നു. സ്ത്രീകള്‍ ദര്‍ശനത്തിനെത്തിയാല്‍ വലിയ സുരക്ഷ ഒരുക്കാനായിരിക്കും സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുക.
ബൈക്കപകടത്തിൽ മരിച്ച നെല്ലിക്കോട് സ്വദേശി വിഷ്ണുവിന്റെ(23) ഹൃദയം ഇനി മടവൂർ ചക്കാലക്കൽ കെ.പി. സിദ്ദീഖ് – ഷെറീന ദമ്പതികളുടെ മകൾ ഫിനു ഷെറിനിൽ മിടിക്കും. 4 മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിലാണ് വിഷ്ണുവിന്റെ ഹൃദയം മെട്രോ കാർഡിയാക് സെന്ററിൽ ഫിനുവിന്റെ ശരീരത്തിൽ വച്ചു പിടിപ്പിച്ചത്. ഒരു കൂട്ടം ഡോക്ടർമാരുടെയും സന്നദ്ധപ്രവർത്തകരുടെയും പൊലീസിന്റെയും കഠിനാധ്വാനത്തിന് ഇതോടെ ഫലമായി. കാസർകോട്ടുകാരൻ ഹനീഫയുടെ ഡ്രൈവിങ് വൈദഗ്ധ്യമാണ് പതിനാറുകാരിയെ ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടു വന്നത്.
അപകടത്തിൽ മരിച്ച യുവാവിന്റെ ഹൃദയം മാറ്റിവയ്ക്കുന്നതിന്, ബെംഗളൂരുവിൽ ചികിൽസയിലായിരുന്ന പെൺകുട്ടിയെ ആംബുലൻസിൽ നാലര മണിക്കൂർ കൊണ്ടാണ് ഹനീഫ കോഴിക്കോട്ടെത്തിച്ചത്. ബുധനാഴ്ച രാത്രി മാത്തറയിൽ ബൈക്കിൽ കാറിടിച്ച് അപകടത്തിൽ പെട്ട വിഷ്ണുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മസ്തിഷ്ക മരണം സംഭവിച്ചു. തുടർന്ന് പിതാവ് സുനിൽ മകന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
ഗുരുതരമായ ഹൃദ്രോഗം ബാധിച്ച് 11 മാസത്തോളം കോഴിക്കോട് മെട്രോ കാർഡിയാക് സെന്ററിൽ ചികിൽസയിലായിരുന്ന ഫിനു ഷെറിനെ സംസ്ഥാനത്ത് അവയവദാനത്തിനുള്ള സങ്കീർണതയെ തുടർന്ന് ബെംഗളൂരു നാരായണ ഹൃദയാലയയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. നാല് മാസത്തോളം കാത്തിരുന്നുവെങ്കിലും അനുയോജ്യമായ ഹൃദയം കണ്ടെത്താനായില്ല. വിഷ്ണുവിന്റെ ഹൃദയം ദാനം ചെയ്യുന്നതിന് ബന്ധുക്കൾ തീരുമാനിച്ചതോടെ മെഡിക്കൽ കോളജ് അധികൃതർ ഫിനു ഷെറിൻ ചികിൽസാ സഹായ കമ്മിറ്റി ഭാരവാഹികളെ അറിയിക്കുകയായിരുന്നു. ഫിനുവിനെ വേഗത്തിൽ കോഴിക്കോട്ട് എത്തിക്കുന്നതിന് ഹെലികോപ്റ്റർ അടക്കമുള്ളവയ്ക്കു ശ്രമിച്ചെങ്കിലും ലഭ്യമായില്ല.
തുടർന്ന് ബെംഗളൂരു കെഎംസിസിയുടെ ആംബുലൻസിൽ കൊണ്ടുവരാൻ തീരുമാനിച്ചു. പുലർച്ചെ 1.55ന് ബെംഗളൂരുവിൽ നിന്നു പുറപ്പെട്ട ആംബുലൻസ് 6.25ന് കോഴിക്കോട് മെട്രോ കാർഡിയാക് സെന്ററിലെത്തിച്ചത് ഡ്രൈവർ ഹനീഫയുടെ ധൈര്യമായിരുന്നു. ഗുണ്ടൽപേട്ട് ചെക്പോസ്റ്റിലുണ്ടായ ഗതാഗതക്കുരുക്കു മൂലം അരമണിക്കൂർ വൈകി. ആംബുലൻസ് സംസ്ഥാന അതിർത്തി കടന്നതോടെ കേരള പൊലീസിന്റെ നേതൃത്വത്തിൽ റോഡിൽ തടസ്സമില്ലാതെ സഞ്ചരിക്കുന്നതിനു വഴിയൊരുക്കി. തുടർന്ന് മെട്രോ കാർഡിയാക് സെന്ററിലെ ഡോ. വി. നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മെഡി. കോളജിലെത്തി വിഷ്ണുവിന്റെ ഹൃദയവുമായി ഉച്ചയ്ക്ക് ഒരു മണിയോടെ ആശുപത്രിയിൽ തിരിച്ചെത്തി. ഉച്ചയ്ക്കു ശേഷം 3ന് ആരംഭിച്ച ഹൃദയമാറ്റ ശസ്ത്രക്രിയ രാത്രി ഏഴോടെയാണ് അവസാനിച്ചത്. ഷിനുവിനു ഹൃദയം ദാനം നൽകിയതിനു പുറമേ, വിഷ്ണുവിന്റെ മറ്റ് അവയവങ്ങൾ മറ്റ് 5 രോഗികൾക്കു കൈമാറി. ഒരു വൃക്ക മെഡി. കോളജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന രോഗിക്കും കരളും മറ്റൊരു വൃക്കയും മിംസ് ആശുപത്രിയിലെ രോഗികൾക്കും കണ്ണുകൾ പിവിഎസ് ആശുപത്രിയിലെ രോഗികൾക്കും കൈമാറി. ബുധനാഴ്ച രാത്രി അപകടത്തിൽപ്പെട്ട വിഷ്ണുവിന്റെ മസ്തിഷ്കമരണം ഇന്നലെയാണു സ്ഥിരീകരിച്ചത്. നെല്ലിക്കോട് വഴിപോക്കിൽ പൂതംകുഴിമേത്തൽ സുനിൽകുമാർ– ബീന ദമ്പതികളുടെ മകനാണ് വിഷ്ണു. സഹോദരി: ലക്ഷ്മി.
മീ ടൂ ക്യാംപെയ്ന്‍ ശക്തമായ തരംഗം സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ്. അതേസമയം നടിയും അവതാരകയുമായ റോസിന്‍ ജോളിയാണ് ഇപ്പോൾ മീ ടൂവുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ഇത് രസകരമായൊരു ക്യാംപെയ്ന്‍ ആണ്. ‘പണം കടം വാങ്ങിയിട്ട് തിരിച്ച് തരാം എന്ന ഉറപ്പ് പാലിക്കാന്‍ പറ്റാത്തവര്‍ക്കെതിരെ മീ ടൂ ക്യാംപെയ്ന്‍ തുടക്കമിടുന്നതിനെ പറ്റിയാണ് റോസിന്‍ ജോളി പറയുന്നത്.
തിരിച്ചു തരാം എന്ന് ഉറപ്പ് നല്‍കി നമ്മളില്‍ നിന്നും പണം കടം വാങ്ങി എല്ലാം ശരിയായതിന് ശേഷവും ആ വാക്ക് പാലിക്കാന്‍ പറ്റാത്തവര്‍ക്ക് എതിരേ ഒരു മീ ടൂ മൂവ്മെന്റ് തുടങ്ങിയാലെന്താണെന്ന് ആലോചിക്കുകയാണ്’. പണം കൊടുത്തവരെല്ലാം സെറ്റില്‍ഡ് ആയി കഴിഞ്ഞു.
ഞാന്‍ സമയം തരാം , അതിനുള്ളില്‍ തിരികെ തരാനുള്ളവര്‍ക്ക് പണം എന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയോ കൂടുതല്‍ വിവരങ്ങള്‍ക്ക് എന്നെ ഫോണില്‍ ബന്ധപ്പെടുകയോ ആകാം. അല്ലെങ്കില്‍ ഇനിയുള്ള ദിവസങ്ങളില്‍ ഓരോരുത്തരുടെയും പേര് പുറത്ത് വിടും.’ റോസിന്‍ മുന്നറിയിപ്പ് നല്‍കുന്നു.
ചാത്തന്നൂര്‍ ഇത്തിക്കര കൊച്ചുപാലത്തില്‍ നിന്നും ബുധനാഴ്ച ആറ്റില്‍ ചാടിയ കമിതാക്കളുടെ മൃതദേഹങ്ങള്‍ പാലത്തിന് സമീപത്ത് നിന്നും ഫയര്‍ഫോഴ്സും സ്‌കൂബ സ്‌ക്വാഡും ചേര്‍ന്ന് കരയ്ക്കെടുത്തു. പരവൂര്‍ കോട്ടപ്പുറം കൊഞ്ചിന്റഴികം വീട്ടില്‍ മോഹനന്‍ പിള്ളയുടെയും ലീലയുടെയും മകന്‍ മനു (26), പരവൂര്‍ പുക്കുളം സുനാമി ഫ്ളാറ്റില്‍ ഷംസുദീന്‍-ഷെമീമ ദമ്പതികളുടെ മകളും പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ച പരേതനായ വിഷ്ണുവിന്റെ ഭാര്യയുമായ സുറുമി (23) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ ഇത്തിക്കരയാറ്റില്‍ നിന്നും കണ്ടെടുത്തത്.
പുറ്റിങ്ങല്‍ വെടിക്കെട്ടില്‍ മരിച്ച വിഷ്ണുവിന്റെ ഭാര്യയാണ് സുറുമി. വിഷ്ണുവിന്റെ സുഹൃത്തായിരുന്നു മനു. വിഷ്ണുവിന്റെ മരണശേഷം മനുവും സുറുമിയും അടുപ്പത്തിലായി. ഇരു മതവിഭാഗങ്ങളില്‍പ്പെട്ടവരായതില്‍ ഒന്നിച്ചുള്ള ജീവിതം സാധ്യമാകുമോയെന്ന സംശയം ഇവര്‍ക്കുണ്ടായിരുന്നു. ബന്ധുക്കളുടെ എതിര്‍പ്പും ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതായാണു പോലീസ് നല്‍കുന്ന സൂചന. ബുധനാഴ്ച രാത്രി ഒമ്പതേമുക്കാലോടെ ഇത്തിക്കര കൊച്ചു പാലത്തിനടുത്തു നിന്നാണ് ഇവര്‍ ഇത്തിക്കരയാറ്റിലേക്ക് ചാടിയത്.
പാലത്തിനടുത്ത് ഒരു സ്‌കൂട്ടറും, മൊബൈല്‍ ഫോണും, പാസ്പോര്‍ട്ടും, തിരിച്ചറിയല്‍ രേഖകളും വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനായി പണം അടച്ചതിന്റെ രസീതും, മൂവായിരത്തോളം രുപയും വച്ചിട്ടുണ്ടായിരുന്നു. പാലത്തില്‍ നിന്നും ആരോ ആറ്റില്‍ ചാടിയിട്ടുണ്ടെന്ന സംശയത്തില്‍ പ്രദേശവാസികള്‍ ചാത്തന്നൂര്‍ പോലിസിനെ വിവരം അറിയിക്കുകയായിരുന്നു. ഇന്നലെ രാവിലെ എട്ടരയോടെ ചാത്തന്നൂര്‍ പോലിസും പരവൂര്‍ ഫയര്‍ഫോഴ്സും സ്‌ക്യൂബ സ്‌ക്വാഡും ചേര്‍ന്ന് തെരച്ചില്‍ നടത്തി. പെയിന്റിംഗ് തൊഴിലാളിയായ മനുവും സുറുമിയും പ്രണയത്തിലായിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
ബുധനാഴ്ച രാവിലെ വീട്ടില്‍ നിന്നും പുറത്തു പോയ സുറുമി ഉച്ചയോടെ തിരികെയെത്തി സര്‍ട്ടിഫിക്കറ്റുകള്‍ എടുത്തു കൊണ്ടുപോയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. സുറുമിയുടെ മകന്‍ വൈഷ്ണവ് (നാല്). ബിനുവാണ് മനുവിന്റെ സഹോദരന്‍. ചാത്തന്നൂര്‍ അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ ജവഹര്‍ ജനാര്‍ദ്, എസ്‌ഐ എ.സരിന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ചാത്തന്നൂര്‍ പോലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു.