പി. സരിൻ്റെ രാഷ്ട്രീയ നിലപാടുകളുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സരിൻ്റെ ഭാര്യയും ശിശുരോഗവിദഗ്ദ്ധയുമായ ഡോ.സൗമ്യ സരിൻ. സരിൻ പാർട്ടി വിട്ടതിനുപിന്നാലെ സൗമ്യയ്ക്ക് നേരെയും സൈബർ ആക്രമണമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിൽ ഒരു പോസ്റ്റ് സൗമ്യ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ സൗമ്യ ഇരവാദം ഉയർത്തുകയാണെന്ന രീതിയിൽ വിമർശനം ഉയർന്നു. ഇതിനുള്ള മറുപടിയായാണ് പുതിയ വീഡിയോ സൗമ്യ ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്. സൈബർ ബുള്ളിയിങ് തനിക്ക് പുതിയ കാര്യമല്ലെന്നും സരിനും താനും രണ്ട് പൊതുജീവിതമുള്ള വ്യക്തികളാണെന്നും ഇരുവർക്കും സ്വന്തം താത്പര്യത്തിനനുസരിച്ച് തീരുമാനമെടുക്കാനുള്ള വ്യക്തിസ്വാതന്ത്ര്യം അന്യോന്യം നൽകുന്നവരാണെന്നും സൗമ്യ വ്യക്തമാക്കി. സരിൻ്റെ ഇടതുപക്ഷത്തേക്കുള്ള മാറ്റവുമായി ബന്ധപ്പെട്ട് തന്നോട് നിലപാട് ചോദിച്ച മാധ്യമങ്ങളടക്കമുള്ളവർക്കുള്ളവരോട് മറുപടി പറയുകയാണ് വീഡിയോയിലെന്നും സൗമ്യ വ്യക്തമാക്കി.
സൗമ്യ പങ്കുവെച്ച വീഡിയോയിൽ നിന്ന്
കേരളത്തിലെ രാഷ്ട്രീയസാഹചര്യങ്ങളാകെ കലങ്ങിമറിഞ്ഞുകൊണ്ടിരിക്കുകയാണ്. പാലക്കാട്,വയനാട്,ചേലക്കര ഉപതിരഞ്ഞെടുപ്പുകളൊക്കെ വളരെ ചൂട് പിടിച്ചുകൊണ്ടിരിക്കുകയാണ്. അതുമായി ബന്ധപ്പെട്ട് നേരിട്ടല്ലെങ്കില്‍ പോലും ഞാനും ചര്‍ച്ചകളുടെ ഭാഗമാകുകയാണ്. ഡോ.പി.സരിന്‍ എന്റെ ജീവിതപങ്കാളിയായതുകൊണ്ടു തന്നെ രാഷ്ട്രീയത്തിലില്ലെങ്കില്‍ പോലും എന്റെ പേരും ഇതിന്റെയിടയില്‍ വന്നു. അതുമായി ബന്ധപ്പെട്ട് ഞാനൊരു പോസ്റ്റുമിട്ടിരുന്നു. അതിനുശേഷം സരിന്റെ ഭാര്യ എന്ന നിലയില്‍ സൈബര്‍ ബുള്ളിയിങ്ങിനെ കുറിച്ച് പ്രതികരണം വേണമെന്നാവശ്യപ്പെട്ട് മാധ്യമങ്ങള്‍ വിളിക്കുകയും ചെയ്തിരുന്നു. അന്ന് ആ പോസ്റ്റില്‍ പറഞ്ഞതേ പറയാനുള്ളൂ എന്ന് അവരോട് വ്യക്തമാക്കിയതുമാണ്. പക്ഷേ പി.സരിന്‍ മീഡിയയുടെ മുന്നില്‍ നില്‍ക്കുന്ന ആളായത് കൊണ്ട് അദ്ദേഹവും ഈ ചോദ്യത്തിന് മറുപടി പറയാന്‍ നിര്‍ബന്ധിതനാകുമല്ലോ.അപ്പോള്‍ ആളുകള്‍ പറഞ്ഞു സൈബര്‍ ബുള്ളിയിങ് നേരിടുകയാണ് എന്ന് പറഞ്ഞ് ഞാന്‍ ഇരവാദം ഉയര്‍ത്തുകയാണ് എന്ന്.
സൈബര്‍ ബുള്ളിയിങ് എന്നത് പ്രത്യേകിച്ച് സൈബര്‍ ലോകത്ത് നില്‍ക്കുമ്പോള്‍. എന്റെ പേജില്‍ പല കാര്യങ്ങളെകുറിച്ചും എന്റെ അഭിപ്രായങ്ങള്‍ ഒരു ചായ്വുമില്ലാതെ പറയുന്നയാളാണ്. അതുകൊണ്ടുതന്നെ സൈബര്‍ ബുള്ളിയിങ് നേരത്തെയും നേരിടേണ്ടിവന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ എനിക്ക് സൈബര്‍ ബുള്ളിയിങ് ഒരു പുതിയകാര്യമോ പുത്തരിയോ ഒന്നുമല്ല. ഞാന്‍ അത് എങ്ങനെ നേരിടേണമെന്ന് കാലക്രമേണ, സാമൂഹിക മാധ്യമത്തില്‍ നില്‍ക്കാമെന്ന് ഞാന്‍ തീരുമാനമെടുത്തപ്പോള്‍ മുതല്‍ ഞാനുണ്ടാക്കിയെടുത്ത ഒരു പ്രതിരോധമാണെന്ന് പറയാം. അത് എനിക്കുണ്ട്. സൈബര്‍ ബുള്ളിയിങ് വന്നതുകൊണ്ട് ഞാന്‍ കരയുകയോ സങ്കടപ്പെടുകയോ ഒന്നും ഇല്ല. പിന്നെ ഈ പറയുന്ന ഇരവാദം. ഇര എന്നുപറയുന്ന വാക്കിനോട് തന്നെ എനിക്ക് അമര്‍ഷവും പ്രതിഷേധവുമുണ്ട്. സ്ത്രീകള്‍ പീഡനം നേരിടേണ്ടിവരികയാണ്, ഇവിടെയൊക്കെ പറയുന്ന വാക്കാണ് ഇര. ഇര എന്നുപറഞ്ഞാല്‍ വേട്ടക്ക് നിന്നുകൊടുക്കുന്ന നിസ്സഹായായ ഒരു മൃഗമാണ്. നിസ്സഹായതയുടെ പ്രതീകമായാണ് ഇര എന്ന വാക്ക് കാണുന്നത്. അതൊരു കാരണവശാലും സ്ത്രീകളെ ഇര എന്ന് പറഞ്ഞ് നിസ്സാരവത്കരിക്കുന്നതിനോട് എനിക്ക് താത്പര്യമില്ല. ഞാന്‍ എവിടെയും പോയി കരയില്ല.
നന്മയും തിന്മയും എല്ലാ വിഭാഗങ്ങളിലുമുണ്ട്. ഇടതാണെങ്കിലും വലതാണെങ്കിലും ബിജെപിയിലുമുണ്ട്. പാര്‍ട്ടിയുണ്ടാക്കിയത് ആളുകളാണ്. അപ്പോള്‍ അവരുടെ സ്വഭാവസവിശേഷതകള്‍ അവരുടെ പ്രതികരണത്തിലും വരും. ഒരു പാര്‍ട്ടിയേ മാത്രം വിമര്‍ശിക്കുന്നതില്‍ അര്‍ഥം ഇല്ലെന്ന് എനിക്കറിയാം. മൂന്നു നാലു ദിവസം മുന്‍പ് വരെ എന്റെ ഭര്‍ത്താവ് കോണ്‍ഗ്രസിലായിരുന്ന സമയത്ത് ഇടതുപക്ഷത്തിന്റെ സൈബര്‍ ബുള്ളിയിങ് ആയിരുന്നു നേരിട്ടത്. ഇപ്പോള്‍ നേരിടുന്നത് വലതുപക്ഷത്തില്‍ നിന്നുള്ളതാണ് എന്ന് പറയാം. ഇതിനിടയില്‍ കോമണായിട്ട് ബിജെപിക്കാരും. ഇതൊക്കെ എനിക്ക ശീലമാണ്. ഇതിന്റെയൊക്കെ അസ്ഥിരത എനിക്കറിയാം. ഞാന്‍ നിന്നിട്ടല്ല, എന്റെ ഭര്‍ത്താവ് ഒരു ഭാഗത്ത് നില്‍ക്കുന്നത് കൊണ്ടാണ് എന്നെ കല്ലെറിയുന്നതെന്നും എനിക്കറിയാം. എനിക്ക് നേരിട്ട് ബന്ധം പോലുമില്ല. പക്ഷേ ഇങ്ങനെ വരുന്ന വെറുപ്പിനും സ്‌നേഹത്തിനുമൊക്കെ അത്ര ആയുസ്സേ ഉള്ളൂ. നാലുദിവസം മുമ്പ് വരെ സ്‌നേഹിച്ചവരും പിന്തുണച്ചവരുമാണ് ഇന്ന് വെറുപ്പ് കാണിക്കുന്നത്. നാലുദിവസം മുമ്പ് വരെ വെറുപ്പ് കാണിച്ചവരാണ് ഇന്ന് സ്‌നേഹിക്കുന്നത്. ഇതില്‍ സ്ഥിരതയില്ല എന്നത് മനസ്സിലാക്കിയ ആളാണ് ഞാന്‍. ഈ സ്‌നേഹത്തില്‍ എനിക്ക് സന്തോഷവുമില്ല, വെറുപ്പില്‍ സങ്കടവുമില്ല. സോഷ്യല്‍ മീഡിയ എന്റെ ജീവിതത്തിന്റെ ഭാഗമല്ലായെന്ന് വ്യക്തമായി അറിയാം. നാലുദിവസം മുമ്പ് വരെ ഇടതുപക്ഷത്തെ സൈബര്‍ലോകത്തുള്ളവര്‍ എന്നെ വിളിക്കുന്ന ഒരു ഇരട്ടപേരുണ്ടായിരുന്നു. യുഡിസി കുമാരി എന്നായിരുന്നു. എന്റെ സൗഹൃദവലയത്തില്‍ എല്ലാ പാര്‍ട്ടിയില്‍ നിന്നുള്ളവരുമുണ്ട്. കൊടിയുടെ നിറം നോക്കിയല്ല ഞങ്ങള്‍ കാണുന്നത്. ഇങ്ങനെയുള്ള ട്രോളുകളൊക്കെ ഇടതുസുഹൃത്തുക്കളായി ഇരുന്ന് ചിരിക്കാറുണ്ട്. ഇതൊക്കെ ആസ്വദിക്കുന്നയാളാണ് ഞാന്‍ ദയവു ചെയ്ത് ഇരവാദം എന്നത് എന്റേ മേല്‍ ചാരരുത്. എനിക്കിതില്‍ യാതൊരു സങ്കടവുമില്ല. നിര്‍ധനരായ 50 കുട്ടികള്‍ക്ക് സൗജന്യ ഹൃദയശസ്ത്രക്രിയ നല്‍കുന്നു എന്ന വിവരം പങ്കുവെച്ച് കൊണ്ടുള്ള വീഡിയോയുടെ താഴെയാണ് ഇത്തരം മോശം കമന്റുകളിട്ടത്. അതുകൊണ്ട് മാത്രമാണ് ആ പോസ്റ്റിട്ടത്.
വിഷമം പറയുന്ന പ്രതിഷേധം അറിയിക്കുന്നവരും ഉണ്ട്. കോണ്‍ഗ്രസ് അനുഭാവികളായിരിക്കും. സ്‌നേഹം കൊണ്ടും കരുതല്‍ കൊണ്ടും പറയുന്നവരുണ്ട്. ഞങ്ങള്‍ ജീവിതപങ്കാളികളാണ് 2009 മുതല്‍ ഒന്നിച്ച് ജീവിക്കുന്നവരാണ്. എന്റെയും സരിന്റെയും കുടുംബം എന്ന് പറയുന്നത്, ഞങ്ങള്‍ തമ്മിലുള്ള ഡീല്‍ എന്ന് തന്നെ പറയാം വ്യത്യസ്തമായിട്ടുള്ളതാണ്. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും സൗകാര്യജീവിതം പോലെ തന്നെ പൊതുജീവിതവുമുണ്ട്. സരിനെ ഉപദേശിച്ചുകൂടെ എന്ന് എന്നോട് ചോദിച്ചവരുമുണ്ട്. ഞങ്ങളുടെ ജോലിയും വേഷവും നിലപാടുമൊക്കെ വൈരുദ്ധ്യമുള്ളതാണ്. രണ്ട് വ്യത്യസ്ത കാര്യങ്ങള്‍ ഞങ്ങള്‍ക്കിടയിലുണ്ട്. ഡോ.സൗമ്യ സരിന്‍ എന്നൊരു വാല് എനിക്കുണ്ടെങ്കിലും ഞാന്‍ ഡോ സൗമ്യയും അവിടെ ഡോ സരിനുമാണ്. എന്റെ താത്പര്യങ്ങളില്‍ സരിന് അഭിപ്രായം പറയാം പക്ഷേ തീരുമാനം എടുക്കാന്‍ കഴിയില്ല. തിരിച്ചും അങ്ങനെ തന്നെ. അന്തിമതീരുമാനം അത് എടുക്കുന്ന വ്യക്തിയുടേതാണ്. ഞങ്ങള്‍ പ്രാധാന്യം കൊടുക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിനാണ്. ആ തീരുമാനം എടുത്താല്‍ അത് മുന്നോട്ട് കൊണ്ടുപോവാനും അതിലെ തെറ്റും ശരിയും വിലയിരുത്തേണ്ടതും അതേ ആള്‍ തന്നെയാണ്. സരിന്‍ രാഷ്ട്രീയത്തില്‍ ഒരു തീരുമാനം എടുത്തിട്ടുണ്ടെങ്കില്‍ അത് ആലോചിച്ചിട്ടല്ലേ എടുക്കൂ. അത് ഞാന്‍ ബഹുമാനിക്കും. തെറ്റോ ശരിയോ എന്നത് കാലം തെളിയിക്കട്ടെ. എനിക്ക് ഇതാണ് പറയാനുള്ളത്.
ലഹരി കലര്‍ത്തിയ പ്രസാദം നല്‍കി ക്ഷേത്രപൂജാരി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിയുടെ പരാതി. രാജസ്ഥാനിലെ സീക്കര്‍ ജില്ലയിലെ കോളേജ് വിദ്യാര്‍ഥിയാണ് തന്നെ പൂജാരി പിഡീപ്പിച്ചെന്നും പുറത്തുപറഞ്ഞാല്‍ തന്നെയും കുടുംബത്തെയും കൊല്ലുമെന്ന് പൂജാരിയുടെ ഡ്രൈവര്‍ ഭീഷണിപ്പെടുത്തിയതായും പോലീസിനോട് പറഞ്ഞു.
കുറച്ചു മാസങ്ങള്‍ക്ക് മുമ്പാണ് പെണ്‍കുട്ടി ക്ഷേത്രദര്‍ശനം നടത്തിയത്. രാജേഷ് എന്നയാളാണ് പൂജാരിയായ ബാബാ ബാലക്‌നാഥിനെ പെണ്‍കുട്ടിക്ക് പരിചയപ്പെടുത്തുന്നത്. അന്നിയാള്‍ പെണ്‍കുട്ടിക്ക് പ്രസാദം നല്‍കി. പിന്നീട് ഏപ്രിലില്‍ ജയ്പുരിലെ ഒരു കോളേജില്‍ പരീക്ഷയെഴുതാന്‍ പോയി. കോളേജിനു മുന്നില്‍ നില്‍ക്കുമ്പോള്‍ ബാലക്‌നാഥ് അതുവഴി വന്നു. തന്റെ കാറില്‍ ഗ്രാമത്തിലിറക്കാമെന്ന് പെണ്‍കുട്ടിയോട് പറയുകയും ചെയ്തു. കാറില്‍ വെച്ച് തനിക്ക് പ്രസാദം നല്‍കിയെന്നും ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമുണ്ടാകുമെന്നും പറഞ്ഞു. അത് കഴിച്ചയുടനെ തനിക്ക് ബോധക്ഷയം അനുഭവപ്പെട്ടെന്ന് പെണ്‍കുട്ടി പറയുന്നു. മൂന്ന് തവണ തന്നെ പീഡിപ്പിച്ചുവെന്നും ലഹരിമരുന്നിന്റെ മയക്കത്തില്‍ തനിക്ക് പ്രതികരിക്കാനായില്ലെന്നും പെണ്‍കുട്ടി പറയുന്നു. ബഹളമുണ്ടാക്കിയപ്പോള്‍ ഇയാള്‍ വായപൊത്തിപിടിച്ചുവെന്നും പെണ്‍കുട്ടി ആരോപിക്കുന്നു.
പീഡന ദൃശ്യങ്ങള്‍ പൂജാരിയുടെ ഡ്രൈവര്‍ പകര്‍ത്തിയതായും പെണ്‍കുട്ടിയുടെ പരാതിയിലുണ്ട്. പിന്നീട് ഇയാളും കൂട്ടാളികളും തന്നെ ഭീഷണിപ്പെടുത്താനാരംഭിച്ചുവെന്നും അയാളെ വീണ്ടും കാണണമെന്ന് ആവശ്യപ്പെട്ടതായും പെണ്‍കുട്ടി പറയുന്നു. വീഡിയോ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിക്കുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പെണ്‍കുട്ടി പരാതിപ്പെട്ടതിനു പിന്നാലെ പ്രതികള്‍ പീഡനദൃശ്യത്തിന്റെ ഒരു ഭാഗം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു.
ആഗോള തലത്തില്‍ കത്തോലിക്കാ വിശ്വാസികളുടെ എണ്ണം കൂടുന്നതായുള്ള വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ മറ്റൊരു സന്തോഷ വാര്‍ത്ത കൂടി. ആഗോള കത്തോലിക്കാ വിശ്വാസികളുടെ എണ്ണത്തില്‍ സീറോ മലബാര്‍ സഭ ഉക്രേനിയന്‍ സഭയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി.
നേരത്തെ രണ്ടാം സ്ഥാനത്ത് ആയിരുന്ന ഉക്രേനിയന്‍ സഭ ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ്. ഉക്രേനിയന്‍ സഭയെക്കാള്‍ മൂന്നു ലക്ഷത്തിനടുത്ത് വിശ്വാസികളുടെ വര്‍ധനവാണ് സീറോ മലബാര്‍ സഭയ്ക്കുള്ളത്. 2023 ലെ കണക്ക് പ്രകാരമാണിത്. വത്തിക്കാനില്‍ നിന്നും ഇറങ്ങുന്ന പൊന്തിഫിക്കല്‍ ഇയര്‍ ബുക്ക് 2023 ലാണ് ഈ കണക്കുകളുള്ളത്.
ഇന്ത്യയില്‍ നിന്നു തന്നെയുള്ള മറ്റൊരു സുറിയാനി സഭയായ സീറോ മലങ്കര സഭ വിശ്വാസികളുടെ എണ്ണത്തില്‍ എട്ടാം സ്ഥാനത്തുണ്ട്. എല്ലാ ഭൂഖണ്ഡങ്ങളിലും സീറോ മലബാര്‍ സഭയ്ക്ക് വിശ്വാസികളുടെ സാന്നിധ്യമുണ്ട്.
വലിയ കുടുംബങ്ങള്‍ക്ക് പ്രോത്സാഹനം കൊടുക്കുന്ന സീറോ മലബാര്‍ സഭ, ആഗോള കത്തോലിക്കാ സഭയില്‍ ലത്തീന്‍ സഭയിലേക്കും, ഭാരതത്തില്‍ സീറോ മലങ്കര സഭയിലേക്കും അനേകം വൈദികരെയും സന്യസ്ഥരെയും സംഭാവന ചെയ്തിട്ടുണ്ട്.
പൊന്തിഫിക്കല്‍ ഇയര്‍ ബുക്ക് 2023 ലെ കണക്കുകള്‍ പ്രകാരം വിവിധ സഭകളിലെ വിശ്വാസികളുടെ എണ്ണം:
ലത്തീന്‍: 100,05,11,567
സീറോ മലബാര്‍: 45,37,342
ഉക്രേനിയന്‍: 42,95,581
മറോണൈറ്റ്: 35,43,796
മെല്‍കൈറ്റ്: 15,45,990
അര്‍മേനിയന്‍: 7,53,945
കല്‍ദായന്‍: 6,46,581
സീറോ മലങ്കര: 4,87,247
റൊമാനിയന്‍: 4,73,710
റുഥേനിയന്‍: 3,65,883
എഫാര്‍ക്കി ഓഫ് മുകാഷെവോ: 3,14,560
ഹംഗേറിയന്‍: 2,96,830
കോപ്റ്റിക്: 2,53,100
സ്ലൊവാക്യന്‍: 2,10,061
എറിട്രിയന്‍: 1,73,251
സിറിയന്‍: 1,20,679
എത്യോപ്യന്‍: 80,568
മെട്രോപോളിസ് ഓഫ് പിറ്റ്‌സ്ബര്‍ഗ്: 34,323
പ്രാഗയുടെ എക്‌സാര്‍ക്കേറ്റ്: 17,000
ഏകീകൃത സിനഡുകളില്ലാത്ത സഭാ സ്ഥാപനങ്ങള്‍:
ബൈസന്റൈന്‍ കാത്തലിക് ചര്‍ച്ച് ഓഫ് ഇറ്റലി (ഇറ്റലോ-അല്‍ബേനിയന്‍): 55,909
ക്രൊയേഷ്യയിലെയും സെര്‍ബിയയിലെയും ബൈസന്റൈന്‍ കാത്തലിക് ചര്‍ച്ച് (44,300)
എഫാര്‍ക്കി ഓഫ് ലങ്‌ഗ്രോ: 32,500
പിയാന ഡെഗ്ലി അല്‍ബനേസിയുടെ എഫാര്‍ക്കി: 23,400
ക്രിസെവ്സി, ക്രൊയേഷ്യ (സ്ലോവേനിയ, ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിന) എഫാര്‍ക്കി: 23,000
എഫാര്‍ക്കി ഓഫ് റസ്‌കി ക്രിസ്റ്റൂര്‍, സെര്‍ബിയ: 21,300
ബൈസന്റൈന്‍സ് കാത്തലിക് ചര്‍ച്ച് ഓഫ് മാസിഡോണിയ: 11,419
ബൈസന്റൈന്‍ കാത്തലിക് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസാക്കിസ്ഥാന്‍, മധ്യേഷ്യ: 10,400
ബള്‍ഗേറിയ സോഫിയയിലെ സെന്റ് ജോണ്‍ ഇരുപത്തിമൂന്നാമന്റെ എഫാര്‍ക്കി: 10,000
ഗ്രീസിലെ ബൈസന്റൈന്‍ കാത്തലിക് ചര്‍ച്ച്: 6,017
ഗ്രീസിലെ ഏഥന്‍സ് അപ്പസ്‌തോലിക് എക്‌സാര്‍ക്കേറ്റ്: 6,000
ബെലാറസിന്റെ ബൈസന്റൈന്‍ കാത്തലിക് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേഷന്‍: 5,000
ബൈസന്റൈന്‍ കാത്തലിക് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സതേണ്‍ അല്‍ബേനിയ: 1,921
മറ്റുള്ളവര്‍
കിഴക്കന്‍ യൂറോപ്പിലെ അര്‍മേനിയന്‍ ഓര്‍ഡിനേറിയറ്റ്: 6,18,000
സ്‌പെയിനിലെ ഈസ്റ്റേണ്‍ ഓര്‍ഡിനേറിയറ്റ്: 75,900
ഫ്രാന്‍സിലെ ഈസ്റ്റേണ്‍ ഓര്‍ഡിനേറിയറ്റ്: 25,300
ബ്രസീലിലെ ഈസ്റ്റേണ്‍ ഓര്‍ഡിനേറിയറ്റ്: 10,540
ഓസ്ട്രിയയിലെ ബൈസന്റൈന്‍ ഓര്‍ഡിനേറിയറ്റ്: 10,080
അര്‍ജന്റീനയിലെ ഈസ്റ്റേണ്‍ ഓര്‍ഡിനേറിയറ്റ്: 2,020
പോളണ്ടിലെ ഈസ്റ്റേണ്‍ ഓര്‍ഡിനേറിയറ്റ്: 682
ഷാനോ എം കുമരൻ
കഥയുടെ കഥാ തന്തു അതങ്ങനെയാണെങ്കിലും കഥ ഇങ്ങനെയാണ്.
പണ്ട് മുതലേ ഒരു പായയിലുണ്ടുറങ്ങിയ രാവുണ്ണിയും മത്തായിച്ചനും ഇപ്പൊ കണ്ടാൽ മിണ്ടാറില്ല. നാട്ടു വഴിയിലെ കലിങ്കുകൾ അങ്ങുമിങ്ങും ചോദിച്ചു , ‘എന്തേ അവരു മിണ്ടാത്തത് ‘ ?
കലുങ്കുകളിൽ കുത്തിയിരുന്ന അയൽക്കൂട്ട നിരീക്ഷണ യന്ത്രങ്ങൾ തലങ്ങും വിലങ്ങും പരതി. വന്നവരോടും പോയവരോടും വഴി തെറ്റി വന്നവരെ പിടിച്ചു നിറുത്തിയും ചോദിച്ചു ” നിങ്ങൾക്കറിയാമോ മാളോരേ രാവുണ്ണിയും മത്തായിച്ചനും എന്തേ മിണ്ടാത്തേ”?
ആവോ ആർക്കറിയാം. ആർക്കുമറിയില്ല. എന്നാൽ എല്ലാ അവന്മാർക്കും അറിയുകയും വേണം, അവളുമാർക്കും അറിയണം. അന്തി ചർച്ചയിൽ ഉത്തരം കിട്ടിയാൽ പിന്നെ അടി സക്കേ …. അന്തി പായയിൽ അതെത്തിക്കൊള്ളും. പ്രതീക്ഷകൾ അങ്ങനങ്ങനെ നീളെ നീളെ.
‘ എന്തേ നിങ്ങള് തമ്മില് മിണ്ടാത്തെ ‘ രാവുണ്ണിയുടെ വാമഭാഗം അത്താഴ പാത്രത്തിനു മുന്നിലിരുന്നു ചോദിച്ചു. കുഞ്ഞു കാലം മുതൽക്കേ ഉറ്റവരായി വളർന്നു വന്ന ആ ചങ്ങാതിമാർ മിണ്ടാത്തതിൽ ഏറ്റവും ആധി രാവുണ്ണിയുടെ സുമതിക്കും മത്തായിച്ചന്റെ അച്ചായത്തി സാറാമ്മയ്ക്കുമായിരുന്നു.
‘എന്നാലും അവനെന്നോടിങ്ങനെ ഒക്കെ ചെയ്യാൻ കൊള്ളാമോ’? എരിയുന്ന ബീഡിക്കുറ്റിയുടെ ഇടയിലൂടെ രാവുണ്ണിയുടെ ചുണ്ടുകൾ പായാരം പറഞ്ഞു.
‘ ആര് എങ്ങനെയൊക്കെ ചെയ്തെന്നാ ‘ കാരണം കാത്തിരുന്ന സുമതിയുടെ മുന്നിൽ എരിഞ്ഞ ബീഡിക്കുറ്റി കെട്ടു പോയി. ‘ ആവോ ആർക്കറിയാം ‘. നാട്ടുവരമ്പിലെ ആത്മഗതം സുമതിയും ഏറ്റുപറഞ്ഞു.
” രാവുണ്ണിയമ്മാച്ചനെ കണ്ടിട്ട് കുറെ നാളായല്ലോ ”
മത്തായിച്ചന്റെ മകൻ സണ്ണി കുട്ടി സൈക്കിളും തള്ളി പോകുന്ന രാവുണ്ണിയോട് ചോദിച്ചു.
“നീയെന്തിനാ എന്നെ കാണുന്നെ ? കാണാൻ മുട്ടി നിൽക്കുവാണേൽ ആ ചായക്കട കുട്ടൻ നായരേ പോയി കാണേടാ നീയും നിന്റപ്പനും ”
മിണ്ടില്ലെന്നറിഞ്ഞിട്ടും കുശലം ചോദിച്ച സണ്ണിക്കുട്ടിയോടു രാവുണ്ണി ചാടിക്കടിച്ചു.
രാവുണ്ണിയമ്മാച്ചന്റെ സൈക്കിളിനേക്കാൾ വേഗത്തിൽ സണ്ണിക്കുട്ടി ഓടി. ഓടിയോടി സണ്ണിക്കുട്ടി സ്വന്തം പെൺപിറന്നോത്തി ലില്ലിയുടെ അടുത്തെത്തി. പെണ്ണൊരുമ്പെട്ടാൽ. …….. എന്തേലുമൊക്കെ നടക്കുമെന്നാ നാട്ടു നടപ്പു. പെണ്ണൊരുമ്പെട്ടു. …. ലില്ലിക്കുട്ടി ഒരുമ്പെട്ടിറങ്ങി. നാട്ടാർക്കറിയാത്ത കഥയുടെ കാര്യം അറിയണമല്ലോ. കൂട്ടിനു അമ്മായി അമ്മയും ചട്ട വാല് മുറുക്കി കെട്ടി. നേരെ പോയി രാവുണ്ണിയുടെ വീട്ടിലേക്കു. സുമതിയെ കണ്ടു , മിണ്ടാതിരുന്ന രാവുണ്ണിയമ്മാച്ചനെ ചിരിപ്പിച്ചു. കാര്യങ്ങൾ അന്യോന്യം ബോധ്യപ്പെട്ടു. വഴക്കു തീർന്നു. വാനവും മാനവും തെളിഞ്ഞു. ആഹ്ളാദം ആഹാ ….
” അയ്യോടാ ഇവന്മാര് ജോയിന്റായോ , ഇതെപ്പോ “?
നാട്ടുവഴിയിലെ കലിങ്കുകൾക്കു മുകളിൽ വളഞ്ഞു കുത്തിയിരുന്ന വേലയില്ലാത്ത നേരമ്പോക്കുകൾ അന്യോന്യം നോക്കി പുരികം വളച്ചു. ‘ ഇതെപ്പോ ‘
‘ ആവോ ആർക്കറിയാം ‘
അറിഞ്ഞു എല്ലാരുമറിഞ്ഞു. ലില്ലിക്കുട്ടിയുടെ ബുദ്ധി . സാറാമ്മ ചട്ട മുറുക്കിപ്പോയില്ലേ. നാട്ടു വാർത്തകൾക്കു അയൽക്കൂട്ടം നല്ലതാ.
പെണ്ണുങ്ങൾ പറഞ്ഞു. പാടത്തും വരമ്പത്തും അടുക്കളപുറത്തുമെല്ലാം പെണ്ണുങ്ങൾ പറഞ്ഞു നടന്നു. സാറാമ്മയും ലില്ലിക്കുട്ടിയും ചുമ്മാ ചിരിച്ചു. ആശ്വാസം. ആളുകൾ വീണ്ടും പറഞ്ഞു. ‘ ഇപ്പളാ രാവുണ്ണിയും മത്തായിച്ചനും സ്വരുമപെട്ടതു. തോളിൽ കയ്യിട്ടു രണ്ടാളും പോകൂന്നെ കണ്ടോ ! കരളിൽ കുളിരു കോരണ് ! .
‘ എന്തിനാ അവര് തമ്മില് മിണ്ടാതിരുന്നേ ‘ അറിയാത്തവർ ചോദിച്ചു.
‘ എനിക്കറിയാം എനിക്കറിയാം ‘
അറിഞ്ഞവർ അറിഞ്ഞവർ ഒരുമിച്ചു പറഞ്ഞു.
എന്നാൽ പറ എന്താ കാര്യം ?
‘ അതോ മ്മടെ മത്തായിച്ചന്റെ മോൻ സണ്ണിക്കുട്ടിയില്ലേ ഓന്റെ കൊച്ചു ചെറുക്കന്റെ പിറന്നാളായിരുന്നു. പരിഷ്‌കാരം ……..സണ്ണിക്കുട്ടിയുടെ കൂടെ പട്ടണത്തിൽ പണിയെടുക്കണ ചങ്ങാതിമാർ കൊച്ചു ചെറുക്കനു സമ്മാനവുമായി വന്നു. ഓർക്കാപ്പുറത്തു വന്നതല്ലേ വിരുന്നുകാർ. സാറാമ്മ കൊച്ചു ചെറുക്കനെ കുട്ടൻ നായരുടെ ചായക്കടയിലേക്ക് ഓടിച്ചു വിട്ടു. വറ കടികൾ വാങ്ങി വരുവാൻ. ചെറുകടികൾ എണ്ണയിൽ കുളിക്കുയായിരുന്നത് കൊണ്ട് ‘ നീ പോയീനെടാ ചെറുക്കാ എണ്ണ കോരി ഞാൻ അങ്ങെത്തിച്ചേക്കാമെന്നു
കുട്ടൻ നായർ.
വട്ടിയിലെടുത്ത എണ്ണയിൽ വറുത്ത ചെറു കടികളുമായി മത്തായിച്ചന്റെ വീട്ടിലെത്തിയ കുട്ടൻ നായർ കേട്ടു ഇംഗ്ലീഷ് പാട്ട് ” ഹാപ്പി ബർത്ഡേയ് ടു യു … ഹാപ്പി ബർത്ഡേയ് ടു യു … ഹാപ്പി ബർത്ഡേയ് ഡിയർ …….”
നായരും കഴിച്ചു കേക്ക്. നല്ല സ്വാദ് . അത് കൊള്ളാം. പട്ടണത്തിൽ കടയിടണം.
” നിങ്ങളീ കടയും തുറന്നു വെച്ചേച്ചു എങ്ങോട്ടെഴുന്നള്ളിയതാ നായരേ “? കടി കൊണ്ടുപോയ
വട്ടിയും കൊണ്ട് വന്ന കുട്ടൻ നായരോട് കടത്തിണ്ണയിൽ കാത്തിരുന്ന രാവുണ്ണി ചോദിച്ചു.
” ആഹാ അത് നല്ല തമാശ ചങ്ങാതിയുടെ വീട്ടില് വിശേഷം നടക്കുമ്പോൾ നീയെന്നാ രാവുണ്ണി എന്റെ കടത്തിണ്ണയിൽ കുത്തിയിരിക്കുന്നെ. ”
” വിശേഷമോ ” ആരെടെ ?
“പുറന്നാളു, കൊച്ചു ചെറുക്കന്റെ എന്നെ വിളിച്ചായിരുന്നു ഞാനിപ്പോ അവിടെ പോയേച്ചും വരുവല്ലേ വടയും വെട്ടുകേക്കും സമ്മാനവും കൊടുത്തു. പട്ടണക്കാരുമുണ്ടായിരുന്നു നിന്നെ വിളിച്ചില്ലേ നിങ്ങള് വല്ല്യ മച്ചാനും മച്ചമ്പിയുമല്ലാരുന്നോ എന്നിട്ടെന്നാ
നിന്നെ വിളിക്കാത്തതു. വിളിക്കാത്തിടത്തു പോണത് മോശമാ നീ പോകണ്ടാട്ടോടാ രാവുണ്ണിയെ”.
മാനം കപ്പലിലേറി കടല് കടന്നു പോയ രാവുണ്ണി തോർത്തിലെ പൊടി തട്ടി തോളിലിട്ട് ഉശിരോടെ നടകൊണ്ടു. വെടി കൊണ്ട പന്നിയെ പോലെ പാഞ്ഞു പോകുന്ന രാവുണ്ണിയെ നോക്കി നായര് പാടി ഹാപ്പി ബർത്ഡേ ടു യു … ബർത്ഡേ ടു യു … ബർത്ഡേ ടു യു … ബർത്ഡേ ടു യു … …………
” അയ്യാൾക്കിത് സ്ഥിരം ഏർപ്പാടാല്ലിയോ ” കഥ കേട്ട് നിന്ന കാർത്യായനി മൂക്കത്തു വിരൽ വച്ചു ഇന്നാളിതു പോലെ വടക്കു പുറത്തെ പൗലോച്ചേട്ടന്റെ മകള് പട്ടണത്തിൽ പഠിക്കാൻ പോയവള് വേലി ചാടി പ്രേമിച്ചവന്റെ കൂടെ പോയി. പൗലോച്ചേട്ടന്റെ വല്യപ്പന്റെ മകനെ പട്ടണത്തീ വച്ച് കണ്ടപ്പോൾ നായര് പറഞ്ഞുവത്രേ വേലി ചാടിയവളുടെ കല്ല്യാണം പൊടി പൊടിച്ചാ നടത്തിയെന്ന്. കല്ല്യാണം വിളിക്കാത്തതിന് വല്യപ്പനും മകൻ മാണിക്കുഞ്ഞും കൂടെ പൗലോച്ചേട്ടന്റെ വീട്ടിൽ വന്നു തെറി വിളിച്ചേച്ചും പോയി. ”
” കല്ല്യാണം മുടക്കലുമുണ്ടെന്നാ കേട്ടത് ” കേട്ട് നിന്ന പെണ്ണുങ്ങളിലാരോ പറഞ്ഞു “. ആവോ ആർക്കറിയാം.
കുട്ടൻ നായരുടെ കഥകൾ പറയുവാൻ മൈൽകുറ്റികൾ പോലും മുന്നോട്ടു വന്നെന്നാ കണ്ടവരും കേട്ടവരുമൊക്കെ പറഞ്ഞത്. നായരുടെ ചായക്കോപ്പയിൽ കഥകളൊത്തിരി അടിച്ചു നുരഞ്ഞു പൊന്തി .
ചായക്കടയിലെത്തുന്ന ചെറു വാല്യക്കാർ കളിയായി പറയും ‘ നയരേട്ടാ ഇവിടൊരു ചായേം അവിടെയൊരു കേക്കും ”
വഴിയേ പോണ പള്ളിക്കൂടം പിള്ളേർ നായരുടെ കടയുടെ മുന്നിലെത്തുമ്പോൾ എന്തിനെന്നറിയില്ല ചുമ്മാ പാടും
‘ഹാപ്പി ബർത്ഡേ ടു യു … ഹാപ്പി ബർത്ഡേ ടു യു … ഹാപ്പി ബർത്ഡേ ടു യു … ഹാപ്പി ബർത്ഡേ ടു യു … ഹാപ്പി ബർത്ഡേ ടു യു … …………..ഹാപ്പി ബർത്ഡേ ടു യു … ………………………………..ശുഭം
ഷാനോ എം കുമരൻ: കോട്ടയം ജില്ലയിൽ പെരുവ സ്വദേശിയാണ്. സാഹിത്യ രംഗത്ത് ഷാനോയുടെ സംഭാവനകൾ നിരവധിയാണ്. യുകെയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. കുടുംബം : ഭാര്യ കീർത്തി എൻഎച്ച്എസ് ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. മകൾ വേദശങ്കരി രണ്ടാം വർഷ വിദ്യാർത്ഥിനി.
ചരിത്രം നായകനായി വാഴ്ത്തുന്നതിന് മുമ്പ് നടൻ സിദ്ദിഖിന്റെ കള്ളി വെളിച്ചത് കൊണ്ട് വരേണ്ടത് ആവശ്യമാണെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. അല്ലെങ്കിൽ വരുംതലമുറ സിദ്ദിഖിനെ സർവ്വാദരണീയനായി വാഴ്ത്തുന്ന സാഹചര്യം ഉണ്ടാകും. സിദ്ദിഖിന്റെ യഥാർഥ സ്വഭാവം വെളിച്ചത്ത് കൊണ്ട് വരേണ്ടതാണെന്നും സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ബലാത്സംഗ കേസിൽ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിക്ക് കൈമാറിയ റിപ്പോർട്ടിലാണ് സർക്കാർ ഈ ആവശ്യം ഉന്നയിച്ചത്.
ബലാത്സംഗ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷ്ണർ അജി ചന്ദ്രൻ നായരാണ് സുപ്രീം കോടതിയിൽ റിപ്പോർട്ട് ഫയൽ ചെയ്തത്. സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ച ശേഷം സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അന്വേഷണം പ്രാഥമികഘട്ടത്തിലാണെങ്കിലും നിരവധി തെളിവുകൾ പ്രതിക്കെതിരെ ലഭിച്ചിട്ടുണ്ട്. സുപ്രീം കോടതി സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ചാൽ പരാതിക്കാരി കേസിൽ നിന്ന് പിന്മാറാൻ സാധ്യതയുണ്ടെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ബലാത്സംഗത്തെ കുറിച്ച് പരാതി നൽകാൻ എട്ട് വർഷം വൈകിയത് എന്ത് കൊണ്ടാണ് എന്ന് നേരത്തെ കേസ് പരിഗണിച്ചിരുന്ന വേളയിൽ സുപ്രീം കോടതി ആരാഞ്ഞിരുന്നു. സംഭവം നടക്കുമ്പോൾ പരാതിക്കാരിക്ക് 21 വയസ്സ് മാത്രമായിരുന്നു പ്രായമെന്നും, സിദ്ദിഖ് അക്കാലത്ത് സിനിമ മേഖലയിലെ ശക്തനായിരുന്നുവെന്നുമാണ് റിപ്പോർട്ടിൽ സർക്കാർ വിശദീകരിച്ചത്. മീ ടൂ വിവാദം ഉണ്ടായ കാലയളവിൽ തന്റെ അനുഭവത്തിന്റെ ഒരു ചെറിയ ഭാഗം സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തിയെന്നും എന്നാൽ സൈബർ ആക്രമണം കാരണം പിന്നീട് നിശബ്ദയായെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ സാഹചര്യത്തിൽ പരാതി നൽകാൻ വൈകിയത് അനുഭാവപൂർവ്വം പരിഗണിക്കണമെന്നും സർക്കാർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
കേസിന്റെ അന്വേഷണം പൂർത്തിയാകുന്നതുവരേയും സമൂഹമാധ്യമങ്ങളിൽ നിന്ന് തെളിവുകൾ ശേഖരിക്കുന്നത് വരേയും സിദ്ദിഖിനെ കസ്റ്റഡിയിൽ വേണമെന്നാണ് സ്റ്റാന്റിങ് കോൺസൽ നിഷേ രാജൻ ഷൊങ്കർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത റിപ്പോർട്ടിൽ പറയുന്നത്. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി 22-ന് പരിഗണിക്കും.
നഴ്‌സിങ് വിദ്യാര്‍ഥിനിയെ ബെംഗളൂരു ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി കീരിത്തോട് കിഴക്കേപ്പോത്തിക്കല്‍ അനഘ ഹരിയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബെംഗളൂരുവിലെ സ്വകാര്യ നഴ്‌സിങ് കോളേജില്‍ ബിഎസ്‌സി നഴ്‌സിങ്ങിന് പഠിക്കുകയായിരുന്നു അനഘ.
കോളേജ് ഹോസ്റ്റലില്‍ വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ടിന് ശേഷം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. ബന്ധുക്കള്‍ ബെംഗളൂരുവിലേക്ക് തിരിച്ചു. മാതാവ് രാധ. അനന്തു, അതുല്‍ എന്നിവരാണ് സഹോദരങ്ങള്‍. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യയ്‌ക്കെതിരേ പാര്‍ട്ടി നടപടി വേണ്ടെന്ന് തീരുമാനിച്ച് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. ഭരണതലത്തില്‍ അന്വേഷണം നടക്കുന്നതിനാല്‍ തല്‍ക്കാലം സംഘടനാ നടപടി വേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തുനിന്നും പുറത്താക്കിയത് കൃത്യമായ നടപടിയാണെന്നും പാര്‍ട്ടി വിലയിരുത്തി.
എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പി.പി.ദിവ്യയെ പിന്തുണച്ച് ഡി.വൈ.എഫ്.ഐയും എതിര്‍ത്ത് സി.പി.എമ്മും പത്തനംതിട്ട ജില്ലാ കമ്മിറ്റിയും നേരത്തേ രംഗത്തെത്തിയിരുന്നു. ദിവ്യയെ അവിശ്വസിക്കേണ്ട ആവശ്യമില്ലെന്നാണ് ഡി.വൈ.എഫ്.ഐ. സ്വീകരിച്ച നിലപാട്. എന്നാല്‍, പാര്‍ട്ടിക്ക് ഒറ്റ നിലപാടേയുള്ളൂവെന്നാണ് സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പറഞ്ഞത്. എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും പാര്‍ട്ടി എ.ഡി.എമ്മിന്റെ കുടുംബത്തിനൊപ്പമാണെന്നും കെ.പി. ഉദയഭാനു പറയുകയുണ്ടായി.
നവീന്റെ മരണത്തിനുപിന്നാലെ പി.പി ദിവ്യക്കെതിരേ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് നിലപാട് സ്വീകരിച്ചിരുന്നു. യാത്രയയപ്പ് ചടങ്ങില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നെന്നും ആരോപണങ്ങളില്‍ അന്വേഷണം വേണമെന്നും വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
നവീന്‍ ബാബുവിന്റെ വേര്‍പാടില്‍ ദുഃഖവും അനുശോചനവും രേഖപ്പെടുത്തിയ ജില്ലാ സെക്രട്ടേറിയറ്റ് ദുഃഖമനുഭവിക്കുന്ന കുടുംബത്തോടൊപ്പം പങ്കുചേരുന്നതായും പ്രസ്താവനയില്‍ പറഞ്ഞു. തികച്ചും ദൗര്‍ഭാഗ്യകരവും അപ്രതീക്ഷിതവുമായ മരണമാണിത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യാത്രയയപ്പ് യോഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അഴിമതിക്കെതിരായ സദുദ്ദേശപരമായ വിമര്‍ശനം മാത്രമാണ്. തെറ്റായ പ്രവണതകള്‍ അനുഭവത്തില്‍ ഉണ്ടായാല്‍ പലരും ജനപ്രതിനിധികളോട് അവരുടെ സങ്കടങ്ങള്‍ വിവരിക്കാറുണ്ട്. അത്തരം ജനങ്ങളുടെ സങ്കടങ്ങള്‍ കേട്ടുകൊണ്ടുള്ള പ്രതികരണമാണെങ്കിലും യാത്രയയപ്പ് യോഗത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഒഴിവാക്കേണ്ടതായിരുന്നുവെന്നും ഉയര്‍ന്നു വന്ന പരാതികളെക്കുറിച്ചെല്ലാം സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.
കണ്ണൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് നവീന്‍ ബാബുവിനെ കഴിഞ്ഞ ചൊവ്വാഴ്ച കാലത്താണ് കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ അഴിമതിയാരോപണത്തിനു പിന്നാലെയായിരുന്നു മരണം. കഴിഞ്ഞ ദിവസം നടന്ന യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു പ്രസിഡന്റിന്റെ ആരോപണം. പെട്രോള്‍ പമ്പിന് എന്‍.ഒ.സി. നല്‍കാന്‍ എ.ഡി.എം. വഴിവിട്ട നീക്കങ്ങള്‍ നടത്തിയെന്നാണ് പി.പി. ദിവ്യ ആരോപിച്ചിരുന്നത്.
നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. നേപ്പാൾ സ്വദേശിനി അമൃതയാണ് പൂർണ്ണ വളർച്ചയെത്താത്ത കുട്ടിയെ പ്രസവിച്ചശേഷം കുഴിച്ചിട്ടത്.
പോത്തൻകോട് വാവറ അമ്പലത്ത് കന്നുകാലികൾക്കായി വളർത്തുന്ന തീറ്റപ്പുൽ കൃഷിയിടത്തിൽ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. പ്രസവശേഷം അമിത രക്തസ്രാവത്തെ തുടർന്ന് എസ് എ ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്.
എസ് എ ടി ആശുപത്രിയിലെ ഡോക്ടർമാരാണ് പോത്തൻകോട് പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് പോത്തൻകോട് പോലീസും പോത്തൻകോട് പഞ്ചായത്ത് അധികൃതരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 35 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മലപ്പുറം പൂക്കോട്ടുംപാടം തോട്ടുങ്കൽ സ്വദേശി രാജൻ (50)നെയാണ് കോടതി ശിക്ഷിച്ചത്.
2023 ജനുവരിയിലാണ് കേസിന്നാസ്പദമായ സംഭവം. ഏഴ് വയസ്സുകാരിയെ രണ്ട് തവണ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു പ്രതി. കുട്ടി താമസിക്കുന്ന വീട്ടിൽ വെച്ചും തട്ടിക്കൊണ്ടുപോയുമാണ് ബലാത്സംഗം ചെയ്തത്.
കേസിൽ അറസ്റ്റിലായ പ്രതിയ്ക്ക് ഒരു വർഷം നീണ്ടുനിന്ന വിചാരണക്കൊടുവിലാണ് നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.
വിദേശത്തേക്കുള്ള അനധികൃത റിക്രൂട്ട്മെന്റും വീസ തട്ടിപ്പുകളും തടയുന്നതിന് ശക്തമായ നടപടിയുമായി സംസ്ഥാന സർക്കാർ. ഇത്തരം തട്ടിപ്പുകൾ തടയുന്നതിന് ഫലപ്രദമായ നടപടി ഉറപ്പുവരുത്തുന്നതിനായി നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലെ പ്രൊട്ടക്ടർ ഓഫ് ഇമിഗ്രന്റ്സ് ഉദ്യോഗസ്ഥർ, എൻആർഐ സെൽ പോലീസ് സൂപ്രണ്ട് എന്നിവർ അംഗങ്ങളായി ടാസ്‌ക്ഫോഴ്സ് രൂപീകരിച്ച് പ്രവാസികാര്യ വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി ഉത്തരവായി.റിക്രൂട്ട്മെന്റ് സംബന്ധിച്ച പരാതികളിൽ കർശനമായ നടപടികൾ സ്വീകരിക്കാൻ ലക്ഷ്യമിട്ടുള്ള നോർക്കയുടെ ഓപ്പറേഷൻ ശുഭയാത്രയുടെ ഭാഗമായാണ് ശക്തമായ ഈ നീക്കം. റിക്രൂട്ട്മെന്റിന് അംഗീകാരമുള്ളവരും ഇല്ലാത്തവരും വിവിധ തൊഴിലുകളുടെ പേരിൽ പണം വാങ്ങി ആളുകളെ വിദേശത്തേക്ക് കടത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിക്കുന്നുണ്ട്. ഇത്തരം പരാതികളുടെ അന്വേഷണ പുരോഗതി ടാസ്‌ക്ഫോഴ്സ് എല്ലാ മാസവും യോഗം ചേർന്നു വിലയിരുത്തും.
കൂടാതെ എൻജിഒ ആയ പ്രവാസി ലീഗൽ സെൽ സമർപ്പിച്ച ശുപാർശകൾ പ്രകാരം റിക്രൂട്ട്‌മെന്റ് തട്ടിപ്പുകൾ തടയുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തോട് അഭ്യർഥിക്കും. എൻആർഐ സെല്ലിനെ ശക്തിപ്പെടുത്തുന്നതിനും എൻആർഐ സെല്ലിന് മാത്രമായി ഒരു സൈബർ സെൽ രൂപീകരിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവിക്കും എൻആർഐ സെല്ലിലെ പോലീസ് സൂപ്രണ്ടിനും നിർദേശം നൽകി.വിദ്യാർഥികളുടെ കുടിയേറ്റത്തിൽ ഏർപ്പെട്ടിരിക്കുന്ന റിക്രൂട്ട്‌മെന്റ് ഏജൻസികളെ നിയന്ത്രിക്കുന്നതിന് നിയമനിർമാണം / നിയമ ചട്ടക്കൂട് ഉണ്ടാക്കുന്നതിനുള്ള സാധ്യത പരിശോധിക്കാൻ നിയമ വകുപ്പിനോട് ആവശ്യപ്പെട്ടു. റിക്രൂട്ട്‌മെന്റ് ഫീസുമായി ബന്ധപ്പെട്ട ഇടപാടുകൾ നിരീക്ഷിക്കുന്നതിന് ബാങ്കുകളുമായും ധനകാര്യ സ്ഥാപനങ്ങളുമായും സഹകരിച്ച് അസാധാരണമോ, സംശയാസ്പദമായതോ ആയ ഇടപാടുകൾ ബാങ്കുകൾക്ക് അധികൃതരെ അറിയിക്കാൻ കഴിയുമോയെന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ പ്ലാനിംഗ് ആൻഡ് ഇക്കണോമിക് അഫയേഴ്സ് ഡിപ്പാർട്ട്മെന്റിന് നിർദേശം നൽകി.