എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് പരിപാടിയില്‍ താന്‍ ക്ഷണിക്കാതെ കയറിച്ചെന്നതാണെന്ന വാദം തളളി പി.പി ദിവ്യ. കണ്ണൂര്‍ കളക്ടര്‍ മറ്റൊരു പരിപാടിയില്‍ വെച്ചാണ് യോഗ വിവരം പറഞ്ഞതെന്നും തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും ദിവ്യ പറഞ്ഞു. സംസാരം സദുദ്ദേശപരമായിരുന്നുവെന്നും അവര്‍ പറയുന്നു. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയതിന് പിന്നാലെ മുന്‍കൂര്‍ ജാമ്യത്തിന് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പി.പി ദിവ്യ അപേക്ഷ നല്‍കിയിട്ടുണ്ട്.
മുന്‍കൂട്ടി സംസാരിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. ഡെപ്യൂട്ടി കളക്ടര്‍ ശ്രുതി ക്ഷണിച്ചപ്രകാരം ആണ് സംസാരിച്ചത്. ഉത്തരവാദിത്തപ്പെട്ട വ്യക്തികള്‍ ഇരിക്കുന്ന പരിപാടി എന്ന നിലയിലാണ് അഴിമതിക്കാര്യം സംസാരിച്ചതെന്നും ദിവ്യ പറഞ്ഞു.
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നല്‍കിയ വിവരപ്രകാരം കണ്ണൂര്‍ ജില്ലാകളക്ടറും സംശയത്തിന്റെ നിഴലിലാണ്. ക്ഷണിക്കാതെ പോയതോ മറ്റ് ഉദ്ദേശങ്ങളോടെ പോയതോ അല്ല എന്ന് ദിവ്യ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്ന സാഹചര്യത്തില്‍ പരിപാടിയുമായി ബന്ധമില്ലാത്ത ഒരാളെ എന്തിന് ക്ഷണിച്ചു എന്ന കാര്യത്തില്‍ കളക്ടറും വിശദീകരണം നല്‍കേണ്ടി വരും.
യാത്രയയപ്പ് നല്‍കിയ ദിവസം രാവിലെ കളക്ടറേറ്റില്‍ നടന്ന പരിപാടിയിലാണ് ജില്ലാ കളക്ടര്‍ യാത്രയയപ്പ് വിവരം ദിവ്യയോട് പറഞ്ഞത്. അഴിമതിയുടെ കാര്യം കളക്ടറുമായി സംസാരിച്ചിരുന്നോ എന്ന കാര്യവും കളക്ടര്‍ ഇതോടെ വ്യക്തമാക്കേണ്ടി വരും.
എന്നാല്‍ ‘ഇതുവഴിയെ പോയപ്പോള്‍ ഇങ്ങനെ ഒരു പരിപാടി നടക്കുന്നു എന്ന് അറിഞ്ഞാണ് വന്നത്’ എന്നായിരുന്നു പ്രസംഗത്തിലെ വാക്കുകള്‍. ഇതിന് വിപരീതമാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലെ വാദം. ആത്മഹത്യയിലേക്ക് തള്ളി വിടാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അന്വേഷണത്തില്‍ നിന്നും ഒളിച്ചോടില്ലെന്നും ഗുരുതരമായ രോഗാവസ്ഥയുള്ള പിതാവ് ഉള്‍പ്പെടെ വീട്ടില്‍ ഉണ്ടെന്നും അറസ്റ്റ് തടയണം എന്നും പി.പി ദിവ്യ ജാമ്യാപേക്ഷയില്‍ പറയുന്നു.
നവീന്‍ ബാബുവിനെതിരെയും ജാമ്യാപേക്ഷയില്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. ഫയലുകള്‍ വൈകിപ്പിച്ചെന്ന ആരോപണം നവീനെതിരെ നേരത്തെയും ഉണ്ടെന്നും ഗംഗാധരന്‍ എന്ന വ്യക്തിയും പരാതി പറഞ്ഞിരുന്നു എന്നും ദിവ്യ ആവര്‍ത്തിക്കുന്നു. ഫയല്‍ നീക്കം വേഗത്തിലാക്കണം എന്ന കാര്യമേ ഈ സംസാരം കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളൂ എന്നും ദിവ്യ പറഞ്ഞു. പ്രസംഗത്തിന്റെ മുഴുവന്‍ കോപ്പിയും ഹാജരാക്കിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യാപേക്ഷ ശനിയാഴ്ച കോടതി പരിഗണിക്കും.
കണ്ണൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് നവീന്‍ ബാബുവിനെ ചൊവ്വാഴ്ച രാവിലെയാണ് കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പി.പി ദിവ്യയുടെ അഴിമതിയാരോപണത്തിനു പിന്നാലെയായിരുന്നു മരണം. കഴിഞ്ഞ ദിവസം നടന്ന യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു പ്രസിഡന്റിന്റെ ആരോപണം. പെട്രോള്‍ പമ്പിന് എന്‍.ഒ.സി. നല്‍കാന്‍ എ.ഡി.എം. വഴിവിട്ട നീക്കങ്ങള്‍ നടത്തിയെന്നാണ് പി.പി. ദിവ്യ ആരോപിച്ചിരിക്കുന്നത്. ഇതിന്റെ വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ പുറത്തുവിടുമെന്നുമായിരുന്നു അവര്‍ പറഞ്ഞത്. നവീന്‍ ബാബുവിന്റെ ആത്മഹത്യയെത്തുടര്‍ന്ന് ദിവ്യയെ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തുനിന്നും സി.പി.എം നീക്കിയിരുന്നു.
നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവില്‍ സ്വപ്‌ന വിജയം കൈപ്പിടിയിലൊതുക്കി പാകിസ്താന്‍. 1338 ദിവസങ്ങള്‍ക്കുശേഷം സ്വന്തം മണ്ണില്‍ പാകിസ്താന്‍ ടെസ്റ്റ് വിജയം ആഘോഷിച്ചു. പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 152 റണ്‍സിനാണ് പാകിസ്താന്‍ തോല്‍പ്പിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി. 2021-ലാണ് പാകിസ്താന്‍ സ്വന്തം മണ്ണില്‍ അവസാനമായി ടെസ്റ്റ് വിജയിച്ചത്.
297 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാമിന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ 144 റണ്‍സിന് ആതിഥേയര്‍ പുറത്താക്കി. നൊമാന്‍ അലിയുടേയും സാജിദ് ഖാന്റേയും ബൗളിങ് മികവാണ് പാകിസ്താന് വിജയം സമ്മാനിച്ചത്. രണ്ടാമിന്നിങ്‌സില്‍ 16 ഓവറില്‍ 48 റണ്‍സ് മാത്രം വഴങ്ങി നൊമാന്‍ എട്ട് ഇംഗ്ലീഷ് ബാറ്റര്‍മാരെയാണ് പുറത്താക്കിയത്. ആദ്യ ഇന്നിങ്‌സില്‍ നൊമാന്‍ മൂന്ന് വിക്കറ്റെടുത്തിരുന്നു. രണ്ടിന്നിങ്‌സുകളിലുമായി ഒമ്പത് വിക്കറ്റുകളാണ് സാജിദ് ഖാന്‍ വീഴ്ത്തിയത്. കളിയിലെ താരവും സാജിദ് ഖാനാണ്. ഒന്നാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ യുവതാരം കമ്രാന്‍ ഗുലാമിന്റെ പാകിസ്താന്റെ വിജയത്തില്‍ നിര്‍ണായകമായി.
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ പാകിസ്താന്‍ ഇന്നിങ്‌സിനും 47 റണ്‍സിനും തോറ്റിരുന്നു. ഇതിന് പിന്നാലെ ടീം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് ബാബര്‍ അസം, ഷഹീന്‍ ഷാ അഫ്രീദി, സര്‍ഫറാസ് അഹമ്മദ് തുടങ്ങിയ താരങ്ങളെ മാറ്റിയാണ് രണ്ടാം ടെസ്റ്റിനുള്ള ടീം പ്രഖ്യാപിച്ചത്. ആ നീക്കം തെറ്റിയില്ല.
കമ്രാന്‍ ഗുലാമിന്റെ സെഞ്ചുറി മികവിൽ ആദ്യ ഇന്നിങ്‌സില്‍ പാകിസ്താന്‍ 366 റണ്‍സാണ് അടിച്ചെടുത്തത്. 77 റണ്‍സുമായി സയിം അയ്യൂബും 41 റണ്‍സോടെ മുഹമ്മദ് റിസ്‌വാനും കമ്രാന് പിന്തുണ നല്‍കി. ജാക്ക് ലീച്ച് നാലും ബ്രൈഡന്‍ കാഴ്‌സ് മൂന്നും വിക്കറ്റെടുത്തു.
മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ് 291 റണ്‍സിന് അവസാനിച്ചു. സെഞ്ചുറി നേടിയ ബെന്‍ ഡെക്കറ്റിനൊഴികെ മറ്റാര്‍ക്കും ഇംഗ്ലീഷ് നിരയില്‍ തിളങ്ങാനായില്ല. സാജിദിന്റേയും നൊമാന്റേയും ബൗളിങ്ങിന് മുന്നില്‍ ഇംഗ്ലണ്ടിന് അടി പതറുകയായിരുന്നു. ഇതോടെ പാകിസ്താന്‍ 75 റണ്‍സിന്റെ നിര്‍ണായക ലീഡ് സ്വന്തമാക്കി.
രണ്ടാം ഇന്നിങ്‌സില്‍ സല്‍മാന്‍ അലി ആഗയുടെ ബാറ്റിങ് കരുത്തില്‍ പാകിസ്താന്‍ 221 റണ്‍സ് അടിച്ചു. മറ്റുള്ളവരെല്ലാം നിലയുറപ്പിക്കാന്‍ പരാജയപ്പെട്ടപ്പോള്‍ സല്‍മാന്‍ 89 പന്തില്‍ 63 റണ്‍സ് അടിച്ചെടുത്തു. നാല് വിക്കറ്റെടുത്ത ഷുഐബ് ബഷീറും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജാക്ക് ലീച്ചുമാണ് ഇംഗ്ലണ്ടിനായി മികച്ച ബൗളിങ് കാഴ്ച്ചവെച്ചത്.
യുകെയിലെ പുരോഗമന കലാ സാംസ്കാരിക സംഘടനയായ സമീക്ഷ ഏഴാമത് ദേശീയ സമ്മേളനത്തിനൊരുങ്ങുന്നു. അടുത്ത മാസം (നവംബർ) 30ന് ബെർമിംഗ്ഹാമിലാണ് ദേശീയ സമ്മേളനം. വിവിധ ഏരിയ കമ്മിറ്റികളില്‍ നിന്നായി ഇരുന്നൂറോളം പ്രതിനിധികള്‍ പങ്കെടുക്കും. സമീക്ഷയുടെ കഴിഞ്ഞ കാല പ്രവർത്തനങ്ങള്‍ സമ്മേളനം വിലയിരുത്തും. ഭാവി പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കും. ചെലവ് ചുരുക്കുന്നതിന് ഇത്തവണ സമ്മേളനം ഒരു ദിവസമായി വെട്ടിച്ചുരുക്കിയിട്ടുണ്ട്.
ഉരുൾപ്പൊട്ടലിൽ തകർന്ന വയനാട് ചൂരൽമലയുടെ പുനർനിർമ്മാണത്തിന് പണം സ്വരൂപിക്കുന്നതിൻ്റെ ഭാഗമായാണിത്. ദേശീയ സമ്മേളനത്തിന് മുന്നോടിയായി യൂണിറ്റ് സമ്മേളനങ്ങള്‍ വിവിധ നഗരങ്ങളില്‍ പുരോഗമിക്കുകയാണ്. ഈ ആഴ്ച മാത്രം അഞ്ചിടങ്ങളിലാണ് യൂണിറ്റ് സമ്മേളനം നടക്കുന്നത്. കെറ്ററിംഗ്, കോവെൻട്രി, കേംബ്രിഡ്ജ്, എക്സിറ്റെർ, സൌത്ത് വെയില്‍സ് & കാർഡിഫ് എന്നിവിടങ്ങളിലെ സമ്മേളനം ഈ വരുന്ന ശനി ഞായർ ദിവസങ്ങളില്‍ ചേരും. പ്രദേശത്തെ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് യൂണിറ്റ് സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നത്.

യുകെയുടെ പൊതുമണ്ഡലങ്ങളില്‍ ആഴത്തില്‍ ഇടപെടുന്നതിന്‍റെ ആവശ്യകതയെ കുറിച്ച് പ്രതിനിധികള്‍ സംസാരിച്ചു. സംഘടനയുടെ മുന്നോട്ടുപോക്കിന് ശക്തിപകരുന്ന ക്രിയാത്മകമായ നിർദേശങ്ങളും ഉയർന്നുവന്നു. ഊർജ്ജ്വസ്വലരായ നേതൃത്വത്തെയും യൂണിറ്റ് സമ്മേളനങ്ങള്‍ തെരഞ്ഞെടുത്തു. ബ്രിട്ടനില്‍ സമീക്ഷയ്ക്ക് ആകെ 33 യൂണിറ്റുകളുണ്ട്. ഇത്തവണത്തെ ആദ്യ യൂണിറ്റ് സമ്മേളനം ജൂലൈ 31ന് നോർത്താംപ്റ്റണിലായിരുന്നു. അടുത്ത മാസം ആദ്യവാരത്തോടെ യൂണിറ്റ് സമ്മേളനങ്ങള്‍ പൂർത്തിയാക്കി ഏരിയാ സമ്മേളനങ്ങളിലേക്ക് കടക്കും.
യു കെ : മാഞ്ചസ്റ്റർ മഹനിയം ചർച്ച് ഓഫ് ഗോഡ് ഒരുക്കുന്ന 19 – മത് മാഞ്ചസ്റ്റർ കൺവെൻഷൻ ഒക്ടോബർ 18, 19 ,20 തീയതികളിൽ സ്റ്റോക്‌പോർട്ട് ജെയിൻ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് നടത്തപ്പെടുന്നു. പ്രസ്തുത മീറ്റിംഗ് ചർച്ച് ഓഫ് ഗോഡ് യുകെ & ഇ യു ജനറൽ സെക്രെട്ടറിയും , മഹനിയം സഭാ സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ബിജു ചെറിയാൻ പ്രാർത്ഥിച്ച് ഉത്ഘാടനം ചെയ്യും. പ്രസ്തുത മീറ്റിംഗിൽ പാസ്റ്റർ സുരേഷ് ബാബു മുഖ്യ പ്രഭാഷകൻ ആയിരിക്കും. പാസ്റ്റർ ലോർഡ്‌സൺ ആൻ്റണിയുടെ നേതൃത്വത്തിൽ മഹനിയം സഭ കോയർ ഗാനങ്ങൾക്ക് നേതൃത്വം നൽകും.
19 വർഷങ്ങൾക്ക് മുമ്പ് ഓൾഡാം എന്ന പട്ടണത്തിൽ പ്രാർത്ഥിച്ച് ആരംഭിച്ചതാണ് മഹനിയം ചർച്ച് ഓഫ് ഗോഡ് . മഹനിയം മാഞ്ചസ്റ്റർ , ടെൽഫോർഡ് , കീതലി, ക്രൂ , പ്രെസ്റ്റൻ, ബോൾട്ടൻ , ഷ്രൂസ്ബറി , ബർൺലി , ബ്രാഡ്ഫോർഡ് , ലഡ്‌ലോ , ഹെരിഫോർഡ് എന്നീ സഭകൾ കൺവൻഷന് നേതൃത്വം നൽകുന്നു.

ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി ദിവ്യ ഇന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയേക്കും. എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത സാഹചര്യത്തിലാണ് നീക്കം.
നവീന്‍ ബാബുവിന്റെ സഹോദരന്‍ നല്‍കിയ പരാതിയില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് ദിവ്യയ്ക്കെതിരെ കേസെടുത്തത്. പത്ത് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ദിവ്യയ്ക്കും പമ്പിന് അപേക്ഷിച്ച പ്രശാന്തനുമെതിരായ പരാതിയില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് നവീന്റെ കുടുംബം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്നലെ പൊലീസ് പത്തനംതിട്ടയിലെത്തി ഇവരുടെ മൊഴിയെടുത്തു.
കേസില്‍ ദിവ്യയെ ഇന്ന് പൊലീസ് ചോദ്യം ചെയ്തേക്കും. കൂടാതെ പ്രശാന്തന്റെ മൊഴിയും രേഖപ്പെടുത്തും. പെട്രോള്‍ പമ്പ് കോഴ ആരോപണത്തെ സംബന്ധിച്ചുള്ള അന്വേഷണം വിജിലന്‍സ് ഇന്ന് ആരംഭിക്കും. മുസ്ലീംലീഗ് നേതാവിന്റെ അടക്കം രണ്ട് പരാതികളിലാണ് വിജിലന്‍സ് അന്വേഷണം.
ദിവ്യയെ ഇന്നലെ രാത്രിയോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സിപിഎം നീക്കിയിരുന്നു. തുടര്‍ന്ന് അവര്‍ രാജി നല്‍കുകയായിരുന്നു. അഡ്വ. കെ.കെ രത്‌നകുമാരിയാണ് പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിലെ ദിവ്യയുടെ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു എന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തിയതിന് പിന്നാലെയാണ് സ്ഥാനത്ത് നിന്ന് നീക്കിയത്.
വണ്‍ ഡയറക്ഷന്‍ എന്ന ബ്രിട്ടീഷ് ബോയ് ബാന്‍ഡിലൂടെ പ്രശസ്തനായ ഗായകന്‍ ലിയാം പെയിനിനെ (31) മരിച്ച നിലയില്‍ കണ്ടെത്തി. അര്‍ജന്റീനന്‍ തലസ്ഥാനമായ ബ്യൂണസ് ഐറിസിലുള്ള ഒരു ഹോട്ടലിന്റെ മൂന്നാംനിലയില്‍ നിന്ന് വീണ് മരിച്ച നിലയിലാണ് കണ്ടെത്തിയത്.
ലിയാം പെയിന്‍ മുറിയുടെ ബാല്‍ക്കണിയില്‍നിന്ന് പുറത്തേക്ക് ചാടിയതാണെന്നാണ് പ്രാഥമിക വിവരം. ഇയാള്‍ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചിരുന്നതായും അധികൃതര്‍ അറിയിച്ചു.
കാസ സര്‍ എന്ന ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്നും ലിയാം പെയിന്‍ എടുത്തുചാടുകയും മാരകമായി പരിക്കേറ്റതിനെ തുടര്‍ന്ന് അവിടെ വെച്ച് തന്നെ മരണപ്പെടുകയും ചെയ്തുവെന്നാണ് ബ്യൂണസ് അയേഴ്സ് പൊലീസ് അറിയിച്ചിരിക്കുന്നത്.
ലിയാം പെയിനും കാമുകി കെയിറ്റ് കാസിഡിയും സെപ്റ്റംബര്‍ 30-നാണ് അര്‍ജന്റീനയില്‍ അവധിക്കാലം ചെലവഴിക്കാനെത്തിയതെന്നാണ് വിവരം. തുടര്‍ന്ന് ഈ മാസം 14-ന് കാമുകി തിരിച്ച് പോകുകയും ലിയാം അര്‍ജന്റീനയില്‍ തന്നെ തുടരുകയുമായിരുന്നു.
ഹമാസ് തലവന്‍ യഹിയ സിന്‍വാര്‍ കൊല്ലപ്പെട്ടതായി സൂചന. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് ഗാസയില്‍ നടത്തിയ ഏറ്റുമുട്ടലില്‍ തിരിച്ചറിയപ്പെടാത്ത മൂന്നുപേരെ വധിച്ചുവെന്നും അതില്‍ ഒരാള്‍ ഹമാസ് തലവന്‍ യഹിയ സിന്‍വാര്‍ ആണെന്നുമുള്ള അഭ്യൂഹം ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സില്‍ നിന്നും ലഭിക്കുന്നുണ്ട്. ഈ അവസരത്തില്‍ കൊല്ലപ്പെട്ടവരെ തിരിച്ചറിയുക എളുപ്പമല്ല എന്നും സ്ഥിരീകരണത്തിനായി പരിശോധന നടത്തുമെന്നും ഫോഴ്‌സ് പറയുന്നു.
2023 ഒക്ടോബര്‍ ഏഴിന് ഹമാസ്, ഇസ്രയേലില്‍ നടത്തിയ ആക്രമണങ്ങളുടെ മുഖ്യസൂത്രധാരന്‍ യഹിയ സിന്‍വാര്‍ ആയിരുന്നു. ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യ 2024-ല്‍ ടെഹ്‌റാനില്‍ വെച്ച് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ പിന്‍ഗാമിയായിട്ടാണ് ഹമാസ്, യഹിയയെ അവരോധിച്ചത്.
ഇന്ത്യൻ എയർഫോഴ്സ് ഫ്ലൈറ്റ് ലെഫ്റ്റനൻ്റ് ആഗ്രയിൽ ആത്മഹത്യ ചെയ്തെന്ന വാർത്തയുടെ ഞെട്ടൽ മാറുന്നതിന് മുൻപ് കുടുംബത്തെ ദുഃഖത്തിലാഴ്ത്തി മറ്റൊരു മരണ വാർത്തകൂടി. പ്രിയപ്പെട്ടവൻ്റെ മരണം അറിഞ്ഞ ഞെട്ടൽ താങ്ങാനാവാതെ അദ്ദേഹത്തിൻ്റെ സൈനിക ഉദ്യോഗസ്ഥനായ ഭാര്യയും ഡൽഹി കൻ്റോൺമെൻ്റിലെ ഗസ്റ്റ് ഹൗസിൽ തൂങ്ങിമരിച്ചു.
ഭർത്താവ് ദീൻദയാൽ ദീപിനൊപ്പം തൻ്റെ മൃതദേഹവും “ഒരുമിച്ച് സംസ്‌കരിക്കാൻ” അഭ്യർത്ഥിച്ച ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ബീഹാർ സ്വദേശിയായ ദീൻദയാൽ ആഗ്രയിലെ എയർഫോഴ്‌സ് സ്‌റ്റേഷനിലും ഭാര്യ രേണു ഡൽഹി കൻ്റോൺമെൻ്റിലെ ഓഫീസേഴ്‌സ് ഗസ്റ്റ് ഹൗസിലുമാണ് താമസിച്ചിരുന്നത്. 2022-ൽ ആയിരുന്നു ഇരുവരുടെയും പ്രണയ വിവാഹം.
ബുധനാഴ്ചയാണ് ഡൽഹി പോലീസിന് സംഭവത്തിൻ്റെ വിവരം ലഭിച്ചത്. പോലീസ് പറയുന്നതനുസരിച്ച്, തിങ്കളാഴ്ച രാത്രി ദീൻദയാൽ തൻ്റെ ജീവിതം അവസാനിപ്പിക്കാനുള്ള കടുത്ത നടപടി സ്വീകരിച്ചു, ഒരു ദിവസത്തിന് ശേഷം രേണുവും അദ്ദേഹത്തിനൊപ്പം ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു.
ചൊവ്വാഴ്ച രാത്രിയാണ് ഗസ്റ്റ് ഹൗസിനുള്ളിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ രേണുവിൻ്റെ മൃതദേഹം പോലീസ് കണ്ടെത്തിയത്. ദീൻദയാൽ ആത്മഹത്യ ചെയ്യാനുള്ള കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. രണ്ട് മരണങ്ങൾക്കും തമ്മിൽ മറ്റെന്തെങ്കിലും കാരണമോ ബന്ധമോ ഉണ്ടോയെന്നും പോലീസ് അന്വേഷിക്കും.
സണ്ണിമോൻ മത്തായി
പകിട കളിയുടെയും,നാടൻ പാട്ടുകൾകൊണ്ടും ആരവ മുഖരിതമാക്കിയ അന്തരിക്ഷത്തിൽ പതിനൊന്നാമതു പുതുപ്പള്ളി മണ്ഡലം സംഗമത്തിന് ആവേശകരമായ പരിസമാപ്തി. പുതുപ്പള്ളി മണ്ഡലംകാരൻ എന്ന വികാരത്തെ ആഘോഷിക്കുവാനും, നാട്ടുകാരുമായി സൗഹൃദം പങ്കുവക്കുവാനുമായി യുകെയിൽ അങ്ങോളമിങ്ങോളമുള്ള സംഗമ നിവസികൾ പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് കുടുബത്തോടൊപ്പം ബ്രിസ്റ്റോളിലെ സെന്റ് ജോൺസ് ഹാളിലേയ്ക്ക് ആവേശപൂർവ്വം കടന്നുവന്നത്.

എല്ലാവിധ സൗകരൃങ്ങളോട് കൂടിയ ഹാളും മനോഹരമായി അലങ്കരിച്ച വേദിയും അടുക്കും ചിട്ടയോടു കൂടിയുള്ള ഒരുക്കങ്ങളുമായി സംഘാടകർ ആയ റോണിയും, ലിസയും ഇപ്രാവിശൃത്തെ സംഗമ വിജയത്തിനായി ഒരുക്കിയിരുന്നത്. രാവിലെ 9AM നുതന്നെ രജിട്രേഷൻ ആരംഭിച്ചു. വിരുന്നുകാരില്ലാതെ എല്ലാവരും വീട്ടുകാരായി ഏകമനസ്സോടെ സന്തോഷത്തോടും സമാധാനത്തോടും നാടിന്റെ ഓർമ്മകളും പങ്കുവച്ച് നാടിന്റെ കായിക രൂപമായ പകിടകളി. പകിട ,പകിട,പകിട പന്ത്രണ്ട് എന്ന വിളിയിൽ ഹാളും പരിസരവും പ്രകമ്പനം കൊണ്ടു. ആവേശകരമായ മത്സരത്തിൽ ബിജൂ ഇപ്സിച്ച് ട്രോഫി കരസ്ഥമാക്കി. 10AM ന് തന്നെ ഗെയിമുകൾ ആരംഭിച്ചു.

ആബാല വൃദ്ധജനങ്ങൾക്ക് ആസ്വദിക്കാനും,കാണികളെയും പങ്കെടുത്തവരേയും ഒരുപോലെ സന്തോഷിപ്പിക്കുകയും ത്രസിപ്പിക്കുകയും ചെയ്ത് ഗെയിമുകൾ നടത്തിയ ലിസയെ എത്ര അഭിനന്ദിച്ചാലും കുടുതൽ അല്ല. പുതുപ്പളളി മണ്ഡലത്തിന്റെ സ്വന്തം മങ്കമാരുടെ പ്രാർത്ഥനാ ഗാനത്തോട് യോഗം ആരംഭിച്ചു. സണ്ണിമോൻ മത്തായി അദ്ധൃഷത വഹിച്ച സമ്മേളനത്തിൽ ബഹുമാനപ്പെട്ട പുതുപ്പള്ളി മണ്ഡലം എം.എൽ.എ ചാണ്ടി ഉമ്മൻ ഓൺലൈൻ വഴി ഉത്ഘാടനം ചെയ്തു. റോണി,ലിസാ,ബിജൂ ഇപ്സിച്ച്, എബ്രാഹാം കുരൃൻ, മാത്തുകുട്ടി എന്നിവർ തിരി തെളിച്ച് ഉത്ഘാടനത്തിൽ പങ്കുചേർന്നു. പിന്നിട് സംഗമ പ്രതിഭകളുടെ ഡാൻസ്,പാട്ട്,നാടൻ പാട്ട് എന്നിവ ഇടതടവില്ലാത് നാലുമണി വരെ തുടർന്നു.

നാലുമണിയോട് നാടൻ പന്തുകളി രാജാക്കൻമ്മാർ ഒത്തുകൂടി മത്സരം ആരംഭിച്ചു. വീറും, വാശിയും നിറഞ്ഞുനിന്ന മത്സരത്തിൽ ജെയിന്റെ നേതൃതത്തിലുള്ള ടീം കപ്പ് ഉയർത്തി. പുതിയ ഭാരവാഹികളായി ബിജോയ്,അനിൽ മർക്കോസ്, എബ്രാഹാം കുരൃൻ, രാജു എബ്രാഹാം എന്നിവർ ചുമതലയേറ്റു. മൂന്നുനേരവും തനി നാടൻ വിഭവങ്ങൾ കൊണ്ടുള്ള പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, വൈകുന്നേരത്തെ ഭക്ഷണം എല്ലാം നാടിന്റെ പൈതൃകവും ഗൃഹാതുരത്വ ചിന്തകളും തൊട്ടുണർത്തി. പുതുപ്പള്ളിയുടെ ആസ്ഥാന ഗായകനായ ബിജു തമ്പിയുടെ നേതൃതത്തിലുള്ള ശ്രൂതി വോയ്സ് എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റി. സംഗമം ഏറ്റവും മികച്ചതാക്കി തീർക്കാൻ വേണ്ടി കഠിന പ്രയ്ത്നം ചെയ്ത റോണി,ലിസ എന്നിവരെ എല്ലാവരും അഭിനന്ദിച്ചു.

സ്ത്രീകൾ മാത്രം താമസിക്കുന്ന വീടുകളുടെ കിടപ്പുമുറികളിൽ ഒളിഞ്ഞു നോക്കുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത യുവാവിനെ പോലീസ് പിടികൂടി.
കോയിപ്രം കുന്നത്തുങ്കര കണ്ണേകോണിൽ വീട്ടിൽ കെ.ജി. ബിനിൽ (39) ആണ് പിടിയിലായത്. ഭർത്താവ് വിദേശത്തുള്ള ഓതറ സ്വദേശിനിയായ യുവതിയുടെ വീടിന്റെ കിടപ്പുമുറിയിൽ ഒളിഞ്ഞു നോക്കാനുള്ള ശ്രമത്തിനിടെ ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് ഇയാൾ പിടിയിലായത്.
വീടിന്റെ മതിൽ ചാടി കടക്കുന്നത് കണ്ട യുവതിയുടെ ബന്ധുവും സമീപവാസികളും ചേർന്ന് ബിനിലിനെ തടഞ്ഞു വെച്ച് തിരുവല്ല പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ സി.ഐ ബി.കെ. സുനിൽ കൃഷ്ണൻ, എ.എസ്.ഐ ബിനു കുമാർ, സീനിയർ സി.പി.ഒമാരായ വിജയൻ, മഹേഷ് കൃഷ്ണ എന്നിവർ അടങ്ങുന്ന സംഘം പ്രതിയെ കസ്റ്റഡിയിൽ എടുത്തു.
ഇയാൾക്കെതിരെ മുമ്പും സമാനമായ പരാതികൾ ലഭിച്ചിരുന്നതായി പോലീസ് പറഞ്ഞു. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കും.