കോഴിക്കോട് നന്മണ്ടയില് യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് ബന്ധുക്കള്‍. കെടുങ്ങോന്‍കണ്ടിയില്‍ രാജേഷിനെയാണ് കഴിഞ്ഞദിവസം വീടിന് സമീപത്തായി തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. പിതൃസഹോദരനും മകനുമുള്‍പ്പെടുന്ന സംഘം വീട്ടില്‍ കയറി മര്‍ദിച്ച ശേഷം കൊലപ്പെടുത്തി കെട്ടിത്തൂക്കിയെന്നാണ് മാതാവും സഹാദരിയും ആരോപിക്കുന്നത്.
കഴിഞ്ഞദിവസം രാത്രിയിലാണ് പിതൃസഹോദരനും മകനുമുള്‍പ്പെടുന്ന ആറംഗസംഘം രാജേഷിനെ വീട് കയറി ആക്രമിച്ചത്. ജനലും, വാതിലും നിര്‍ത്തിയിട്ടിരുന്ന വാഹനവുമുള്‍പ്പെടെ തല്ലിത്തകര്‍ത്തു. മുറിപൂട്ടി രാജേഷിനെ ക്രൂരമായി മര്‍ദിച്ചു. തടയാനെത്തിയ രാജേഷിന്റെ മാതാവിനും സഹോദരിയ്ക്കും ആക്രമണത്തില്‍ പരുക്കേറ്റു. ആക്രമിച്ചവര്‍ നേരത്തെയും രാജേഷിനെ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി സഹോദരി.
സമീപത്തെ വീട്ടുകാര്‍ രക്ഷിക്കാനെത്തിയെങ്കിലും കത്തികാട്ടി സംഘം ഭീഷണിപ്പെടുത്തുകയായിരുന്നു. ഒരു മണിക്കൂറിലധികം സംഘര്‍ഷം തുടര്‍ന്നു. വീടിന് പുറത്തിറക്കി വലിച്ചിഴച്ച് കൊണ്ടുപോയി വീണ്ടും രാജേഷിനെ മര്‍ദിച്ചു. പതിനൊന്നരയോടെയെത്തിയ സംഘം ഒരു മണിയോടെയാണ് മടങ്ങിയത്. പിന്നീട് പലയിടത്തും രാജേഷിനെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
വീട്ടില്‍ നിന്ന് അരക്കിലോമീറ്റര്‍ അകലെയുള്ള പുരയിടത്തില്‍ പുലര്‍ച്ചെ രാജേഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശരീരത്തിന്റെ പലഭാഗങ്ങളിലും മുറിവുണ്ട്. കാലൊടിഞ്ഞ് തൂങ്ങിയ നിലയിലായിരുന്നു. ഇതാണ് കൊലപാതകമെന്ന സംശയം ബലപ്പെടുത്തുന്നത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും വിശദമായി പരിശോധിക്കുകയാണെന്നും ബാലുശേരി പൊലീസ് അറിയിച്ചു.
അതേസമയം, കോഴിക്കോട് നന്മണ്ടയില് യുവാവിനെ ആക്രമിക്കുന്നത് പൊലീസിനെ അറിയിച്ചെങ്കിലും ഇടപെടാന്‍ വൈകി. ബാലുശേരി പൊലീസ് രാജേഷിനെ ആക്രമിച്ച പിതൃസഹോദരന്റെ വീട്ടിലെത്തി സംസാരിച്ച് മടങ്ങിയെന്നാണ് ആക്ഷേപം. രാഷ്ട്രീയ സമ്മര്‍ദ്ധമുണ്ടെന്നും നീതിപൂര്‍വമായ അന്വേഷണം വേണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടു.
രാത്രി പതിനൊന്നരയ്ക്കാണ് ആറംഗ സംഘം രാജേഷിന്റെ വീട്ടിലെത്തുന്നത്. ആക്രമണം തുടങ്ങിയ ഉടന്‍ സഹോദരി ബാലുശേരി പൊലീസില്‍ വിവരമറിയിച്ചു. നാട്ടുകാരില്‍ ചിലരും പൊലീസിനെ ബന്ധപ്പെട്ടെങ്കിലും വരാന്‍ ഒന്നരമണിക്കൂറിലധികം വൈകിയെന്നാണ് പറയുന്നത്. ആക്രമണം നടത്തിയതിന് ശേഷം രാജേഷിന്റെ പിതൃസഹോദരനും മകനും സമീപത്തെ വീട്ടിലേക്ക് മടങ്ങി. പിന്നാലെയെത്തിയ പൊലീസ് ഇവരോട് രഹസ്യമായി വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് പിന്‍വാങ്ങിയെന്നാണ് പരാതി. വ്യക്തമായ തെളിവുകള്‍ നല്‍കിയിട്ടും ഇവരെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുന്നതിന് തയാറായില്ല. ആക്രമണ വിവരം ഇവര്‍ നേരത്തെ തന്നെ പൊലീസിനെ അറിയിച്ചിരുന്നതായും മൃദുസമീപനം സംശയം ബലപ്പെടുത്തുന്നതായും ആക്ഷേപമുണ്ട്.
രാജേഷിനായുള്ള തെരച്ചിലിനിടെ രാത്രിയില്‍ പലതവണ ബന്ധുക്കളും സുഹൃത്തുക്കളും മൊബൈല്‍ ഫോണില്‍ വിളിച്ചു. ബെല്ല് കേട്ടയുടന്‍ ഫോണ്‍ നിശ്ചലമാക്കുകയായിരുന്നു. ഇത് അക്രമി സംഘത്തിലെ ആളുകളാണെന്ന സംശയമാണ് ബലപ്പെടുത്തുന്നത്. അങ്ങനെയെങ്കില്‍ രാജേഷും ഇവര്‍ക്കൊപ്പമുണ്ടായിരിന്നിരിക്കാം. എന്നാല്‍ ഈ നമ്പര്‍ പിന്തുടര്ന്നുള്ള അന്വേഷണത്തിന് പൊലീസ് ശ്രമിച്ചില്ല. രാഷ്ട്രീയ സമ്മര്‍ദ്ധമാണ് പൊലീസ് അന്വേഷണത്തിന് തടസമിടുന്നതെന്നാണ് ബന്ധുക്കളുടെ സംശയം.
ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തിൽ വിരാട് കോഹ്ലിയുടെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ ആറ് റൺസിന് തകർത്ത് രോഹിത് ശർമയുടെ മുംബൈ ഇന്ത്യൻസ്. 188 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂരിന് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ഡിവില്ലിയേഴ്സ് 70 റൺസുമായി പുറത്താവാതെ നിന്നു. കോഹ്ലി 46 റൺസെടുത്ത് പുറത്തായി. റോയൽ ചാലഞ്ചേഴ്സ് നിരയിൽ മറ്റ് ബാറ്റ്സ്മാൻ മാർക്ക് കാര്യമായ സംഭാവന നൽകാൻ കഴിഞ്ഞില്ല. ലസിത് മലിങ്കയെറിഞ്ഞ അവസാന ഓവറിലെ അവസാന പന്ത് നോബോളായിരുന്നത് അംപയറുടെ ശ്രദ്ധയിൽപ്പെടാതിരുന്നതും വിവാദമായി. അംപയറുടെ അശ്രദ്ധയ്ക്കെതിരെ നായകന് കോഹ്ലി പൊട്ടിത്തെറിച്ചു.
മറുപടി ബാറ്റിങ്ങില്‍ തുടക്കത്തിലേ വിക്കറ്റുകള്‍ വീണെങ്കിലും കോഹ്ലിയും ഡി വില്ലിയേഴ്സും ആര്‍സിബിയെ രക്ഷിക്കാന്‍ പരമാവധിശ്രമിച്ചു. 46 റണ്‍െസടുത്ത കോഹ്ലി ഐപിഎല്ലില്‍ 5000 റണ്‍സ് ക്ലബിലെത്തുന്ന രണ്ടാമത്തെ താരമായി. അവസാന പന്തില്‍ 7 ജയിക്കാന്‍ വേണ്ടിയിരുന്നത് ഏഴ് റണ്‍സ്. എന്നാല്‍ മലിങ്ക എറിഞ്ഞ പന്ത് നോബോള്‍ ആയിരുന്നെങ്കിലും അംപയര്‍ ശ്രദ്ധിച്ചില്ല. അതോടെ ജയം മുംബൈയ്ക്ക്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 187 റൺസെടുത്തത്. 33 പന്തിൽ എട്ടു ബൗണ്ടറിയും ഒരു സിക്സും സഹിതം 48 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയാണ് മുംബൈയുടെ ടോപ് സ്കോറർ. ബാംഗ്ലൂരിനായി യുസ്വേന്ദ്ര ചാഹൽ നാല് ഓവറിൽ 38 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി.
മുംബൈയ്ക്ക് ഓപ്പണിങ് വിക്കറ്റിൽ രോഹിത് ശർമ – ക്വിൻണ്‍ ഡികോക്ക് സഖ്യം പടുത്തുയർത്തിയ അർധസെഞ്ചുറി കൂട്ടുകെട്ടാണ് കരുത്തായത്. 6.3 ഓവറിൽ 54 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. ഡികോക്ക് 20 പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സും സഹിതം 23 റൺസെടുത്തു. സൂര്യകുമാർ യാദവ് (24 പന്തിൽ 38), യുവരാജ് സിങ് (12 പന്തിൽ 23) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. അവസാന ഓവറുകളിൽ തകർത്തടിച്ച് 14 പന്തിൽ രണ്ടു ബൗണ്ടറിയും മൂന്നു സിക്സും സഹിതം 32 റൺസെടുത്ത ഹാർദിക് പാണ്ഡ്യയാണ് മുംബൈയെ 180 കടത്തിയത്. കീറൻ പൊള്ളാർഡ് (ആറു പന്തിൽ അഞ്ച്), ക്രുനാൽ പാണ്ഡ്യ (രണ്ടു പന്തിൽ ഒന്ന്), മായങ്ക് മാർക്കണ്ഡെ (അഞ്ചു പന്തിൽ ആറ്) എന്നിവർ നിരാശപ്പെടുത്തി.
മികച്ച തുടക്കം സമ്മാനിച്ച് ഓപ്പണർമാരായ രോഹിത് ശർമയും ക്വിന്റൺ ഡികോക്കും. യുസ്വേന്ദ്ര ചാഹലിനെതിരായ ഹാട്രിക് സിക്സ് ഉൾപ്പെടെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന വെടിക്കെട്ടു ബാറ്റിങ്ങുമായി യുവരാജ് സിങ്, ഫോമിലേക്കു മടങ്ങുന്നതിന്റെ സൂചനകൾ സമ്മാനിച്ച് സൂര്യകുമാർ യാദവ്, എല്ലാറ്റിനുമൊടുവിൽ ബാറ്റിങ് വെടിക്കെട്ടുമായി വിസ്മയം തീർത്ത് ഹാർദിക് പാണ്ഡ്യയും. ഇത്രയുമായിരുന്നു മുംബൈ ഇന്നിങ്സ്.
ഓപ്പണിങ് വിക്കറ്റിൽ 39 പന്തിൽ 54 റൺസാണ് രോഹിത്–ഡികോക്ക് സഖ്യം ചേർത്തത്. സ്കോർ 54ൽ നിൽക്കെ ചാഹലിന്റെ പന്തിൽ കുറ്റിതെറിച്ച് പുറത്താകുമ്പോൾ 20 പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സും സഹിതം 23 റൺസായിരുന്നു സമ്പാദ്യം. സ്കോർ 87ൽ നിൽക്കെ അർധസെഞ്ചുറിക്ക് തൊട്ടരികെ രോഹിത് ശർമയും വീണു. 33 പന്തിൽ എട്ടു ബൗണ്ടറിയും ഒരു സിക്സും സഹിതം 48 റൺസെടുത്ത രോഹിത്തിനെ ഉമേഷ് യാദവിന്റെ പന്തിൽ മുഹമ്മദ് സിറാജാണ് ക്യാച്ചെടുത്തു മടക്കിയത്.
മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന സൂര്യകുമാർ യാദവ് – യുവരാജ് സഖ്യം നിലയുറപ്പിക്കാൻ കുറച്ചു സമയമെടുത്തെങ്കിലും പിന്നീട് തകർത്തടിച്ചു. യുസ്വേന്ദ്ര ചാഹലിന്റെ ഒരു ഓവറിലെ ആദ്യ മൂന്നു പന്തും സിക്സറിനു പറത്തിയ യുവരാജ് ചിന്നസ്വാമിയിലെ ബാംഗ്ലൂർ ആരാധരെ ആവേശത്തിലാഴ്ത്തി. എന്നാൽ നാലാം സിക്സിനുള്ള ശ്രമത്തിൽ ബൗണ്ടറി ലൈനിനു സമീപം മുഹമ്മദ് സിറാജിന്റെ ഉജ്വല ക്യാച്ചിൽ പുറത്തായി. 12 പന്തിൽ മൂന്നു സിക്സ് സഹിതം സമ്പാദ്യം 23 റൺസ്.
സ്കോറുയർത്താനുള്ള ശ്രമത്തിൽ സൂര്യകുമാർ യാദവും പുറത്തായി. ചാഹലിന്റെ പന്തിൽ മോയിൻ അലിക്കു ക്യാച്ച് സമ്മാനിച്ചു മടങ്ങുമ്പോൾ 24 പന്തിൽ നാലു ബൗണ്ടറിയും ഒരു സിക്സും സഹിതം 38 റൺസായിരുന്നു സമ്പാദ്യം. കീറൻ പൊള്ളാർഡ് (ആറു പന്തിൽ അഞ്ച്), ക്രുനാൽ പാണ്ഡ്യ (രണ്ടു പന്തിൽ ഒന്ന്), മായങ്ക് മാർക്കണ്ഡെ ( അഞ്ചു പന്തിൽ ആറ്) എന്നിവർ കാര്യമായ സംഭാവന കൂടാതെ മടങ്ങിയത് മുംബൈയുടെ സ്കോറിങ്ങിനെ ബാധിച്ചു. എന്നാൽ, അവസാന ഓവറുകളിൽ തകർത്തടിച്ച ഹാർദിക് പാണ്ഡ്യ മുംബൈയെ 180 കടത്തി. 14 പന്തിൽ രണ്ടു ബൗണ്ടറിയും മൂന്നു സിക്സും സഹിതം 32 റൺസുമായി പാണ്ഡ്യ പുറത്താകാതെ നിന്നു.
ലീഡ്സ് സെന്റ് മേരീസ് സീറോ മലബാര്‍ മിഷനില്‍ വലിയ നോമ്പിനോട് അനുബന്ധിച്ച് വാര്‍ഷിക ധ്യാനം നാളെ വെള്ളിയാഴ്ച ആരംഭിക്കും. ലീഡ്സ് സെന്റ് വില്‍ഫ്രിഡ്സ് ദേവാലയത്തില്‍ വൈകുന്നേരം അഞ്ചു മണിക്ക് ആരംഭിക്കുന്ന വാര്‍ഷിക ധ്യാനം റവ. ഫാ.

ഫാ. ടോം ഓലിക്കരോട്ട്
ടോം ഓലിക്കരോട്ട് (തലശ്ശേരി അതിരൂപത) നയിക്കും. ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ധ്യാനത്തില്‍ പങ്കെടുക്കും. ധ്യാനത്തിന്റെ ക്രമീകരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ആരംഭിച്ച് രാത്രി ഒമ്പത് മണിക്ക് അവസാനിക്കും. തുടര്‍ന്ന് ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ പത്തു മണിക്കാരംഭിച്ച് വൈകിട്ട് അഞ്ചു മണിക്ക് അവസാനിക്കും. ധ്യാനത്തിനോട് അനുബന്ധിച്ച് വെള്ളിയാഴ്ചയും ശനിയാഴ്ച ഉച്ചവരെയും കുമ്പസാരിക്കുന്നതിനുള്ള അവസരം

ഫാ. മാത്യൂ മുളയോലില്‍
ഉണ്ടായിരിക്കും. ധ്യാനം നടക്കുന്ന സമയങ്ങളില്‍ കുട്ടികള്‍ക്കായി സെഹിയോന്‍ യുകെ ടീമിന്റെ ധ്യാനവും പ്രത്യേക ശുശ്രൂഷകളും നടക്കും. ധ്യാനം നടക്കുന്ന ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. വലിയ നോമ്പുകാലത്ത് നടക്കുന്ന ധ്യാനത്തിലും ശുശ്രൂഷകളിലും പങ്കെടുത്ത് ആത്മീയമായി വളരാനും അനുഗ്രഹം പ്രാപിക്കാനും എല്ലാ കുടുംബങ്ങളേയും പ്രാര്‍ത്ഥനയില്‍ സ്വാഗതം ചെയ്യുന്നതായി ലീഡ്സ് സെന്റ് മേരീസ് സീറോ മലബാര്‍ മിഷന് ചെയര്മാന് റവ. ഫാ. മാത്യൂ മുളയോലില്‍ അറിയ്ച്ചു.
ആലപ്പുഴയിൽ തീരദേശ പാതയിലുണ്ടായ വാഹന അപകടത്തില്‍ അദ്ധ്യാപിക മരിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 3 വാർഡിൽ അറയ്ക്കൽ പയസിന്റെ ഭാര്യ അനിത 53 ആണ് മരിച്ചത്.
ഇന്ന് രാവിലെ 6.30 ന് പെരുന്നോർ മംഗലം സെന്റ് ആന്റണീസ് ദേവാലയത്തിലെ കുർബാനയിൽ പങ്കെടുക്കാൻ പോകുന്ന വഴി പനയ്ക്കൽ ജംങ്ങ്ഷന് തെക്ക് വശത്ത് കലിങ്കിന് സമീപമാണ് അപകടം നടന്നത്. അമിത വേഗതയിൽ അർത്തുങ്കൽ ഭാഗത്ത് നിന്നും ബ്രോയിലർ ചിക്കൻ കയറ്റി വരികയായിരുന്ന പിക്കപ്പ് വാൻ അനിതയെ ഇടിച്ച ശേഷം കലിങ്കിൽ ഇടിച്ച് മറിയുകയായിരുന്നു. അന്യസംസ്ഥാന തൊഴിലാളിയായ ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
കണക്ക് ടീച്ചറുടെ മരണം എസ്എസ്എൽസി കണക്ക് പരീക്ഷാദിവസം
‘രാത്രിയിൽ ഇരുന്നു പഠിക്കണം. സംശയങ്ങളുണ്ടെങ്കിൽ രാവിലെ വിളിച്ചോളൂ…’ – എസ്എസ്എൽസി കണക്ക് പരീക്ഷയുടെ തലേന്ന് അനിത ടീച്ചർ വിദ്യാർഥികളോട് ഇങ്ങനെ പറഞ്ഞതാണ്. പക്ഷേ, കുട്ടികളുടെ വിളിയെത്തുന്നതിനു മുൻപേ ടീച്ചർ എന്നന്നേക്കുമായി യാത്ര പറഞ്ഞുകഴിഞ്ഞിരുന്നു.
ആലപ്പുഴ സെന്റ് ജോസഫ്സ് സ്കൂളിലെ കണക്ക് അധ്യാപിക അനിത ജോസ്(53) അപകടത്തിൽ മരിച്ചത് ഇന്നലെ അതിരാവിലെയാണ്. ചൊവ്വാഴ്ച പരീക്ഷയില്ലാഞ്ഞതിനാൽ അനിത, വിദ്യാർഥികൾക്കു പ്രത്യേക ക്ലാസ് നടത്തിയിരുന്നു.
ടീച്ചറുടെ മരണം അറിയാതെയാണു സെന്റ് ജോസഫ്സിലെ പല വിദ്യാർഥികളും ഇന്നലെ പരീക്ഷയെഴുതിയത്. രാവിലെ ആറരയോടെയുണ്ടായ അപകടത്തിൽ അനിത മരിച്ചെന്നു വിദ്യാർഥികളെ അറിയിക്കാതെ ശ്രദ്ധിച്ചിരുന്നു.
സംസ്കാരം ഇന്നു വൈകിട്ടു 4നു ചേന്നവേലി സെന്റ് ആന്റണീസ് പള്ളിയിൽ.
രാവിലെ 9ന് ആലപ്പുഴ സെന്റ് ജോസഫ്സ് സ്കൂളിൽ മൃതദേഹം പൊതുദർശനത്തിനു വച്ച ശേഷം വീട്ടിലെത്തിക്കും. അർത്തുങ്കൽ കാട്ടിപ്പറമ്പിൽ അച്ചപിള്ളയുടെയും പരേതയായ മോളിക്കുട്ടിയുടെയും മകളാണ് അനിത.
കാത്തിരിപ്പിനൊടുവില്‍ ലൂസിഫര്‍ എത്തി. യങ് സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം, ‘ഒടിയനു’ശേഷം മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രം കൂടെ വമ്പന്‍ താരനിര. ഇത്രയുമൊക്കെ മതി മലയാളി സിനിമാ ആരാധകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ എത്തിക്കാന്‍. പുലർച്ചെ മുതലേ ഫാൻസ് ഷോകൾ ആരംഭിച്ചിരുന്നു.

View this post on Instagram
With the heroes of the hour! #Achan’sBlessings#God’sGrace#Gratitude & 💖 #LuciferIsHere
മോഹന്‍ലാല്‍ നായകനാകുന്ന മുരളി ഗോപി രചിച്ച ചിത്രത്തില്‍ മഞ്ജു വാര്യര്‍, ടോവിനോ തോമസ്, ബോളിവുഡ് താരം വിവേക് ഒബ്രോയ് തുടങ്ങി ഒരു വലിയ താരനിര തന്നെയുണ്ട്.
പൊളിറ്റിക്കല്‍ ത്രില്ലെര്‍ ഗണത്തില്‍പ്പെടുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുംപുള്ളി എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. രു വലിയ രാഷ്ട്രീയ നേതാവിന്റെ മരണവും തുടര്‍ന്നുണ്ടാകുന്ന രാഷ്ട്രീയ സാഹചര്യങ്ങളും സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ഉദയവുമെല്ലാമാണ് ചിത്രത്തിന്റെ കഥയെന്ന സൂചനകളാണ് ട്രെയിലര്‍ നല്‍കുന്നത്.
സായ്കുമാർ, ഇന്ദ്രജിത്ത്, കലാഭവൻ ഷാജോൺ, സച്ചിൻ കടേക്കർ, ശിവജി ഗുരുവായൂർ, ജോണി വിജയ്, സുനിൽ സുഖദ, ആദിൽ ഇബ്രാഹിം, നന്ദു, ബാല, വി.കെ. പ്രകാശ്, അനീഷ് ജി. മേനോൻ, ബാബുരാജ്, സാനിയ അയ്യപ്പൻ, ഷോൺ റോമി, മാലാ പാർവതി, ശ്രേയാ രമേശ്, താരാ കല്യാൺ, കൈനകരി തങ്കരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.
തന്റെ അഭിനയ ജീവിതത്തിന്റെ അര്‍ത്ഥവത്തായ അനുഭവങ്ങളില്‍ ഒന്നായിരുന്നു പ്രിഥ്വിരാജ് എന്ന സംവിധായകനുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചപ്പോള്‍ ഉണ്ടായത് എന്ന് മോഹന്‍ലാല്‍ ലൂസിഫറുമായി ബന്ധപ്പെട്ട അഭിമുഖ സംഭാഷങ്ങളില്‍ വ്യക്തമാക്കിയിരുന്നു.
06.45 AM: പാലക്കാട് പ്രിയ തിയേറ്ററിൽ പ്രദർശനം ആരംഭിച്ചു
07.00 AM: പബ്ലിക്കിനായുള്ള ‘ലൂസിഫർ’ പ്രദർശനം ആരംഭിച്ചു
07.15 AM: മോഹൻലാൽ, പൃഥ്വിരാജ്, സുചിത്ര, സുപ്രിയ, ആന്റണി പെരുമ്പാവൂർ തുടങ്ങിയവർ സിനിമ കാണാൻ തിയേറ്ററിലെത്തി. കാലങ്ങൾക്ക് ശേഷം മോഹൻലാൽ ആരാധകർക്കൊപ്പം കാണുന്ന ചിത്രം.
08.14 AM: ആരാധകർക്കൊപ്പം മോഹൻലാലും തിയേറ്ററിൽ ലൂസിഫർ കാണുന്നു

10.30 AM: ആദ്യ പ്രദർശനത്തിനു ശേഷം തിയേറ്ററുകൾക്ക് മുമ്പിൽ ആഘോഷിച്ച് ആരാധകർ
10:13 AM: മികച്ച പ്രതികരണങ്ങളോടെ ആദ്യ പ്രദർശനം അവസാനിച്ചു. ആഘോഷത്തിനൊരുങ്ങി ആരാധകർ
8.18 AM: ആദ്യ പകുതി തീരുമ്പോൾ ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് വരുന്നത്
8.17 AM: കോഴിക്കോട് കോറണേഷൻ തിയേറ്ററിൽ രാവിലെ 10.30നുള്ള ആദ്യ ഷോ കാണാൻ രാവിലെ മുതലേ ആരാധകരുടെ ബഹളം
Finally the day has arrived..!! Long wait of 2.5 years..!! Shows started at few centres of Kerala. Heavy croud at every centres.. #LuciferMovie will cover 312 shows in Kerala by 9.30 AM. 🙏🏻
All the best team #Lucifer, #Lalettan & @PrithviOfficial🤞🏻 pic.twitter.com/N2R8PgDEMM
— Snehasallapam (@SSTweeps) March 28, 2019
പാട്ടുപാടി തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ താരമാകുകയാണ് പി.ജെ. ജോസഫ് എംഎല്‍എ. ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴാണ് പി.ജെ. ജോസഫ് പാട്ടുപാടി പാര്‍ട്ടി പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തിയത്. ‘താരാര…താര പോടടാ…ഇഡ്ലി മേലെ ചട്നി പോടടാ…’എന്ന ഗാനമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് പി.ജെ. ജോസഫ് ആലപിച്ചത്. ഡീന്‍ കുര്യാക്കോസ് ഇതിന്റെ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ആലത്തൂര്‍ മാത്രമല്ല, ഇടുക്കിയിലും ഞങ്ങള്‍ പാടുമെന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനായുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിലും പി.ജെ. ജോസഫ് പാട്ടുപാടിയിരുന്നു. ഇതിന്റെ വീഡിയോയും കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായി. സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെ ഒപ്പം നിര്‍ത്തിയാണ് ‘താരാര…താര പോടടാ….ഇഡ്ലി മേലെ ചട്നി പോടടാ…’ എന്ന പാട്ട് പി.ജെ ജോസഫ് പാടിയത്.
കോട്ടയം സീറ്റുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ത്തിയ പി.ജെ. ജോസഫ് മുന്നണിയിലെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയത്. കോട്ടയത്ത് തോമസ് ചാഴികാടനായി പ്രചാരണം നടത്തുമെന്നും പി.ജെ. ജോസഫ് പറഞ്ഞിരുന്നു. കോട്ടയം സീറ്റ് തനിക്ക് നല്‍കാതെ കെ.എം. മാണി തന്നോട് വിവേചനം കാണിച്ചെന്ന് ആരോപിച്ചാണ് പി.ജെ. ജോസഫ് പാര്‍ട്ടിക്കെതിരെ രംഗത്തുവന്നത്.
ജെയ്ഷെ ഇ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ അമേരിക്കയുടെ നീക്കം. മസൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍പ്പെടുത്താനുള്ള പുതിയ പ്രമേയവുമായി അമേരിക്ക യുഎന്‍ രക്ഷാ സമിതിയില്‍. രണ്ടാഴ്ച മുന്‍പ് യുഎന്‍ രക്ഷാ സമിതിയില്‍ ഈ ആവശ്യം ഉന്നയിക്കപ്പെട്ടെങ്കിലും ചൈന എതിര്‍ക്കുകയായിരുന്നു. അതിനു പിന്നാലെയാണ് അമേരിക്കയുടെ പുതിയ നീക്കം. ഫ്രാന്‍സ്, ബ്രിട്ടന് എന്നിവരുടെ പിന്തുണയോടെ അമേരിക്ക പുതിയ കരട് പ്രമേയം യുഎന്‍ രക്ഷാസമിതിയില്‍ അവതരിപ്പിക്കും. യുഎന്‍ രക്ഷാസമിതിയില്‍ 15 അംഗങ്ങളാണ് ഉള്ളത്.
മസൂദ് അസ്ഹറിന്റെ ആസ്തികള്‍ മരവിപ്പിക്കുക, യാത്രാ വിലക്ക് ഏര്‍പ്പെടുത്തുക, ആയുധങ്ങള്‍ വിലക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാകും കരട് പ്രമേയം. ചൈനയുടെ എതിര്‍പ്പാണ് മുന്‍പും ഈ ആവശ്യത്തിന് തിരിച്ചടിയായത്. പ്രമേയത്തിന്റെ കരട് ബ്രിട്ടന്, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്ക് യുഎസ് കൈമാറിയിട്ടുണ്ട്. ചൈന മുസ്ലീം ഭീകരവാദികളെ സഹായിക്കുകയാണെന്ന് അമേരിക്ക ആരോപിച്ചു.
യുഎന്‍ രക്ഷാസമിതിയില്‍ വീണ്ടും ഈ ആവശ്യം ഉന്നയിക്കുമ്പോള്‍ ചൈന എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല. ഏകപക്ഷീയമായി ജെയ്ഷെ ഇ മുഹമ്മദിനെ കരിമ്പട്ടികയില്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം എടുക്കാന്‍ പറ്റില്ലെന്നും പാകിസ്ഥാന്റെ വാദം കൂടി പരിഗണിക്കണമെന്നും പറഞ്ഞാണ് കഴിഞ്ഞ തവണ ചൈന ഈ ആവശ്യത്തെ എതിര്‍ത്തത്.
തെന്നിന്ത്യയിലെ പ്രശസ്ത നടന് വിശാലിന് ഷൂട്ടിങ്ങിനിടയില്‍ പരിക്കേറ്റതായി റിപ്പോര്‍ട്ട്. തുര്‍ക്കിയില്‍ വെച്ച് നടന്ന ഷൂട്ടിംഗില്‍ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ബൈക്ക് മറിഞ്ഞ് താരത്തിന് പരിക്കേറ്റത്.
കൈക്കും കാലിനും പരിക്കേറ്റ വിശാലിനെ ആശുപത്രിയില്‍ പ്രവേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സുന്ദര്‍ സി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയായിരുന്നു അപകടം.
മലയാളത്തില്‍ നിന്നും ഐശ്വര്യ ലക്ഷ്മി വിശാലിനൊപ്പം അഭിനയിക്കുന്ന സിനിമയാണിത്. സണ്ടക്കോഴി 2 വിന് ശേഷം വിശാലിന്റേതായി വരുന്ന മറ്റൊരു സിനിമയാണ് അയോഗ്യ. വിശാലിന്റെ ആരാധകരാണ് അപകടവിവരം ട്വീറ്റ് ചെയ്തിരിക്കുന്നത്.
#PuratchiThalapathi #Vishal na got injured in the shooting spot of while doing action sequence chase .Get well soon Thaliva @VishalKOfficial @khushsundar Example for hard-working @rameshlaus @PROThiyagu @johnsoncinepro pic.twitter.com/zLY9qcc1oB
— Vishal Fans 24×7 (@VishalFans24x7) March 28, 2019
ഉള്‍ക്കടലില്‍ മാത്രം കണ്ടുവരുന്ന സണ്‍ഫിഷ് ഗണത്തില്‍പെട്ട മല്‍സ്യം ലോകത്തിന്റെ തന്നെ അമ്പരപ്പ് നേടി തെക്കന്‍ ഓസ്ട്രേലിയന്‍ തീരമായ മുറായ് നദീമുഖത്ത് കരയ്ക്കടിഞ്ഞിരിക്കുന്നു.
പാതി ശരീരം തിരണ്ടിയെ പോലെയും മറുപാതി സാധാരണ മല്‍സ്യങ്ങളെയും പോലെയാണ്. അത്തരത്തില്‍ കൂറ്റന്‍ മൂന്നു മല്‍സ്യങ്ങളെയാണ് കണ്ടെത്തിയിരിക്കുന്നത്.
ഏഴടിയോളം നീളം വരുന്ന മല്‍സ്യത്തിന് ആറടിയിലധികം വീതിയുണ്ട് .ലോകത്തിലെ ഏറ്റവും ഭാരമുള്ളതും എല്ലുകളുള്ളതുമായ മത്സ്യങ്ങളിലൊന്നായാണ് സണ്‍ഫിഷുകള്‍ അറിയപ്പെടുന്നത്. ഓസ്ട്രേലിയന്‍ തീരത്തു നിന്ന് ലഭിച്ച ഏറ്റവും വലുപ്പമേറിയ സണ്‍ഫിഷാണ് മുറായ് നദീമുഖത്ത് നിന്നു ലഭിച്ചതെന്നാണു സൂചന.
മനുഷ്യര്‍ക്ക് ഒട്ടും അപകടം ഉണ്ടാക്കില്ല എന്നതും സണ്‍ഫിഷുകളുടെ പ്രത്യേകതയാണ്. എന്നാല്‍ ഇത്തരം അപൂര്‍വ മല്‍സ്യങ്ങള്‍ എങ്ങനെ കരയിലെക്കെത്തി എന്നത് അമ്പരപ്പിക്കുന്നതാണ്. ചത്ത് കരയ്ക്കടിഞ്ഞ മല്‍സ്യത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ ഈ വിചിത്രരൂപത്തിലുള്ള മല്‍സ്യം വൈറലായിരിക്കുകയാണ്.
മത്സ്യത്തെ കൂടുതല്‍ പഠനങ്ങള്‍ക്കായി സൗത്ത് ഓസ്ട്രേലിയന്‍ മറൈന്‍ മ്യൂസിയത്തിലേക്കു മാറ്റിയിരിക്കുകയാണ്.
ടോം ജോസ് തടിയംപാട്
ലിവര്‍പൂളില്‍ ക്യാഷ് മെഷീന് തട്ടിപ്പില്‍ മലയാളിക്ക് പണം നഷ്ടമായി. അലെര്‍ട്ടന്‍ ഭാഗത്തു താമസിക്കുന്ന സോജി ജെയിംസിനാണു ക്യാഷ് മെഷീന് തട്ടിപ്പിലൂടെ പണം നഷ്ടമായത്. ലിവര്‍പൂള്‍ മോസ്ലിഹില്‍, ഗ്രീന്‍ ഹില്‍ റോഡിലുള്ള ക്യാഷ് മെഷീനില്‍ പണം എടുക്കുന്നതിനു വേണ്ടി കാര്‍ഡ് ഇട്ട് പിന് നമ്പരും നല്കി പണത്തിനു വേണ്ടി കാത്തുനില്ക്കുമ്പോള് The transaction cannot be completed എന്നൊരു നോട്ടിഫിക്കേഷന്‍ കണ്ടു. ക്യാഷ് മെഷീന്റെ തകരാറാകും എന്നു വിചാരിച്ചു തിരിഞ്ഞു നടന്നപ്പോള്‍ ഒരാള്‍ പെട്ടെന്ന് വന്നു കാര്‍ഡ് ഇട്ട് പണം എടുത്തു പോകുന്നതു കണ്ടു. സോജി ഉടന്‍തന്നെ തന്നെ ക്യാഷ് മെഷീന് കമ്പനിയുമായി ബന്ധപ്പെട്ടു. താങ്കളുടെ ബാങ്കിനെകൂടി അറിയിക്കാന്‍ അവര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ബാങ്കിനെയും വിവരം അറിയിച്ചു.
ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ അപ്പോള്‍ പണം ബാങ്കില്‍ നിന്നും പോയിരുന്നില്ല. എന്നാല്‍ പിറ്റേ ദിവസം പണം ബാങ്കില്‍ നിന്നും പോവുകയും വിവരം ബാങ്കിനെ അറിയിക്കുകയും ചെയ്തു. ബാങ്ക് പണം തിരിച്ചു നല്‍കാമെന്നും അറിയിച്ചിട്ടുണ്ട്,. ഇങ്ങനെ ഏതെങ്കിലും സാഹചര്യത്തില്‍ നിങ്ങള്‍ക്ക് പണം ക്യാഷ് മെഷീനില്‍ നിന്നും കിട്ടാതെ വന്നാല്‍ അക്കൗണ്ട് പരിശോധിക്കുകയും വിവരം എത്രയും പെട്ടെന്ന് ബാങ്കിനെ അറിയിക്കുകയും ചെയ്യുക.
ഷോപ്പിംഗ് കോംപ്ലെക്സില്‍ നിന്നോ സ്ഥാപനങ്ങള്‍ക്ക് അകത്തു സ്ഥാപിച്ചിരിക്കുന്ന ക്യാഷ് മെഷീനില്‍ നിന്നോ പണം എടുക്കുന്നതാണ് സുരക്ഷിതം. കാരണം അത്തരം ക്യാഷ് മെഷീനില്‍ മാനിപ്പുലേഷന് നടത്താനുള്ള സാധ്യത കുറവാണ്. റോഡ് സൈഡില്‍ സ്ഥാപിച്ചിട്ടുള്ള മെഷീനിലാണ് ഇത്തരം തട്ടിപ്പുകള്‍ നടത്താന്‍ കള്ളന്മാര്ക്ക് എളുപ്പം കഴിയുന്നത്.
കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഇറ്റലിയിലെ മിലാനില്‍ വച്ച് ലണ്ടനില്‍ താമസിക്കുന്ന ജോണി കുന്നശേരിക്കും ഇതിനു സമാനമായ ഒരു അനുഭവം ഉണ്ടായത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് അദ്ദേഹം പറഞ്ഞത് നമ്മള് വിദേശത്ത് പോയി പണം എടുക്കുകയാണെങ്കില്‍ ആദൃം ഒരു ചെറിയ തുക എടുത്തതിനു ശേഷം ക്യാഷ് മെഷീന് ശരിയായി വര്‍ക്ക് ചെയ്യുന്നു എന്ന് ഉറപ്പാക്കിയതിനു ശേഷമേ വലിയ തുക എടുക്കാവു എന്നാണ്. ക്യാഷ് മിഷ്യനില്‍ ഒരുപാടു രീതിയില്‍ ഇത്തരത്തില്‍ മാനിപ്പുലെഷന്‍ നടത്താനുള്ള സാധ്യത ഉണ്ടെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.