Latest News

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ ജീവനക്കാരുടെ ജനുവരി മാസത്തെ ശമ്പള വിതരണത്തിനായി സര്‍ക്കാര്‍ 70 കോടി അനുവദിച്ചു. ധനമന്ത്രി തോമസ് ഐസക്കാണ് ഇക്കാര്യം സഭയില്‍ അറിയിച്ചത്. സര്‍ക്കാര്‍ സഹായം ലഭിക്കുന്നതോടെ ഉടന്‍ തന്നെ ശമ്പളം വിതരണം ചെയ്യാന്‍ കോര്‍പ്പറേഷന് സാധിക്കും.

പ്രതിസന്ധി രൂക്ഷമായതോടെയാണു ശമ്പളം പോലും നല്‍കാനാകാതെ കെ.എസ്.ആര്‍.ടി.സി വലഞ്ഞത്. കഴിഞ്ഞ മാസവും സര്‍ക്കാര്‍ നല്‍കിയ പണം ഉപയോഗിച്ചായിരുന്നു ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയത്. ഈ മാസത്തിലും അതേ സാഹചര്യം തന്നെയാണ് നിലവിലുള്ളത്.

പെന്‍ഷന്‍ വിതരണത്തിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. 2017 ജൂണ്‍, സെപ്റ്റംബര്‍ മാസങ്ങളിലെ പെന്‍ഷന്‍ ഭാഗികമായും 2017 ഡിസംബര്‍, 2018 ജനുവരി മാസങ്ങളിലെ പെന്‍ഷന്‍ പൂര്‍ണമായും കൊടുത്തുതീര്‍ക്കാനുണ്ട്. മാര്‍ച്ച് മാസത്തിനുള്ളില്‍ തന്നെ പെന്‍ഷന്‍ പൂര്‍ണമായും കൊടുത്തു തീര്‍ക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. 164 കോടി രൂപയാണ് പെന്‍ഷന്‍ കുടിശിക തീര്‍ക്കാന്‍ വേണ്ടത്.

 

ഡെല്‍ഹി : ഗാസിയബാദില്‍ നിന്നും തട്ടിക്കൊണ്ടുപോയ വിഹാന്‍ ഗുപ്തയെ അക്രമികളില്‍ നിന്നും രക്ഷപ്പെടുത്തിയത് ഡല്‍ഹി പൊലീസിന്റെ കൃത്യമായ ഓപ്പറേഷനിലൂടെ. ഒരിടത്തും പാളിച്ച പറ്റരുതെന്ന് ഉറപ്പു വരുത്തിയാണ് ക്രൈബ്രാഞ്ച് സംഘം അന്വേഷണത്തിന് ഇറങ്ങിയത്. മൂന്നു തവണ പരാജയപ്പെട്ടിട്ടും പോരാട്ട വീര്യം നഷ്ടപ്പെടാതെ വീണ്ടും വിഹാനു വേണ്ടി ശ്രമം തുടരുകയായിരുന്നു. തുടര്‍ന്നാണ് സംഘം സി-റിവര്‍ എന്ന പുതിയ ഓപ്പറേഷന്‍ പ്ലാന്‍ ചെയ്തത്. ഇതിലൂടെ സാഹസികമായാണ് പൊലീസ് സംഘം അക്രമികളെ കീഴടക്കി കുട്ടിയെ രക്ഷിച്ചത്.

അഞ്ചു വയസുകാരനായ വിഹാന്‍ ഗുപ്തയെ ഗാസിയാബാദില്‍ നിന്നും തട്ടിക്കൊണ്ടു പോയത് കഴിഞ്ഞ ചൊവ്വാഴ്ചയാണ്. ജനുവരി 25ന് രാവിലെ ഏഴു മണിക്കാണ് ട്രാഫിക്ക് സിഗ്നലില്‍ നിര്‍ത്തിയിട്ട സ്കൂള്‍ വാഹനത്തില്‍ നിന്ന് വിഹാനെ മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ടംഗ സംഘം തോക്കുചൂണ്ടി തട്ടിക്കൊണ്ടു പോയത്. വാന്‍ ഡ്രൈവര്‍ വിഹാനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അക്രമികളില്‍ ഒരാള്‍ കാലില്‍ വെടിവെച്ചതിനാല്‍ രക്ഷപ്പെടുത്താന്‍ സാധിച്ചില്ല.

തട്ടിക്കൊണ്ടു പോയവരുടെ ആദ്യത്തെ ഫോണ്‍ വിളി വന്നത് ജനുവരി 28ന് രാത്രി 12 മണിക്കായിരുന്നു. 60 ലക്ഷം രൂപയാണ് മോചനദ്രവ്യമായി സംഘം ആവശ്യപ്പെട്ടത്. ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി വിഹാന്റെ മാതാപിതാക്കളെ വിളിച്ച ഫോണ്‍കോളുകള്‍ കൈകാര്യം ചെയ്യുന്നത് ഒരാളാണെന്ന് കണ്ടെത്തുകയായിരുന്നു പൊലീസ് ആദ്യം ചെയ്തത്.

സൈബര്‍ സെല്ലിന്റേയും വിദഗ്ധരുടേയും സഹായത്തോടെ നീങ്ങിയ പൊലീസ് സംഘം ഫോണ്‍ കോളിന്റെ ലൊക്കേഷന്‍ കണ്ടെത്തുകയായിരുന്നു. ഡല്‍ഹി ഷാഹിദാബാദിനടത്തു നിന്നാണ് സംഘം വിളിക്കുന്നതെന്നു മനസിലാക്കി പൊലീസ് തുടര്‍ന്ന് വിഹാനെ രക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയായിരുന്നു.

കുട്ടിയെ തട്ടിക്കൊണ്ടുപോയത് നിതിന്‍ ശര്‍മ്മ എന്നൊരാളാണെന്ന് തിങ്കളാഴ്ച ഉച്ചയോടെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. കിഴക്കന്‍ ഡല്‍ഹിയില്‍ വിവേക് വിഹാറില്‍ ഇയാളുമായി ബന്ധപ്പെട്ടവരുണ്ടെന്ന് പൊലീസ് സംഘം മനസിലാക്കിയതോടെ ഇവര്‍ക്കായി കാത്തിരിക്കുകയായിരുന്നു. കുട്ടിക്ക് ഭക്ഷണം വാങ്ങാന്‍ സംഘം പുറത്തിറങ്ങുമെന്ന് പൊലീസിന് ഉറപ്പുണ്ടായിരുന്നു. 18 പേരടങ്ങിയ പൊലീസ് സംഘം നാലു കാറിലും , രണ്ടു മോട്ടോര്‍ സൈക്കിളിലുമായാണ് അക്രമികളെ കാത്തിരുന്നത്.

ഭക്ഷണം വാങ്ങാനെത്തിയ സംഘത്തെ പൊലീസ് പിന്തുടര്‍ന്നത് 90 മിനുട്ട് , സംശയം തോന്നിയ സംഘം പൊലീസിനു നേരെ വെടിയുതിര്‍ത്തതോടെ പൊലീസ് ഏറ്റുമുട്ടലിലേക്ക് വഴിമാറുകയായിരുന്നു. ഏറ്റുമുട്ടലില്‍ അക്രമി സംഘത്തിലെ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. അതിനിടയില്‍ ഉണ്ടായ ട്രാഫിക് കുരുക്കില്‍ സംഘത്തിലുണ്ടായിരുന്ന ഒരാള്‍ രക്ഷപ്പെടുകയും ചെയ്തു.

അതേസമയം , മോട്ടോര്‍ സൈക്കിളല്‍ പിന്തുടര്‍ന്ന പൊലീസുകാര്‍ സംഘത്തിന്റെ ഒളിത്താവളം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അക്രമികളുടെ താവളത്തില്‍ പൊലീസ് നടത്തിയ ഏറ്റുമുട്ടലില്‍ സംഘത്തിലുള്ളവരെ പിടികൂടുകയായിരുന്നു. ഏറ്റുമുട്ടലും വെടിയൊച്ചയും ഭയപ്പെടുത്തിയ വിഹാനെ കുഴപ്പമൊന്നും കൂടാതെ പൊലീസ് വീട്ടിലെത്തിച്ചു. അക്രമികള്‍ രക്ഷപ്പടാന്‍ ശ്രമിച്ചിരുന്നെങ്കിലും പൊലീസ് സംഘം അവരെ കീഴ്ടുപ്പെത്തുകയായിരുന്നു.

മനില: നാല് വര്‍ഷം മുന്‍പ് കടലില്‍ കാണാതായ മലേഷ്യന്‍ വിമാനത്തെ അന്വേഷിച്ചു പോയ കപ്പല്‍ കാണാതായി. സീബെഡ് കണ്‍സ്ട്രക്ടര്‍ എന്ന കപ്പലാണ് ദുരൂഹ സാഹചര്യത്തില്‍ കാണാതായിരിക്കുന്നത്. കപ്പല്‍ റഡാറില്‍ നിന്നും അപ്രത്യക്ഷമായതായി വിദേശ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജനുവരി 31 മുതല്‍ കപ്പലില്‍ നിന്നുള്ള ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം ലഭ്യമല്ലെന്നാണ് റിപ്പോര്‍ട്ട്. കപ്പലിന്റെ തിരോധാനത്തില്‍ അന്വേഷണം ആരംഭിച്ചു.

ജനുവരി 31നു മുന്‍പ് കപ്പലുമായി ബന്ധപ്പെടാന്‍ സാധിച്ചിരുന്നു. എന്നാല്‍ അതിനു ശേഷം കപ്പലുമായുള്ള ബന്ധം നഷ്ട്ടപ്പെട്ടതിന് കാരണമെന്തെന്ന് വ്യക്തമല്ല. കാണാതായ വിമാനത്തിനായി മൂന്നാഴ്ച്ച നീണ്ട തിരച്ചിലിനു ശേഷമാണ് കപ്പലുമായുള്ള ആശയവിനിമയം തകരാറിലാകുന്നത്. തെരച്ചില്‍ നടത്തുന്ന മലേഷ്യന്‍ വിമാനത്തിലേതു പോലെ സീബെഡ് കണ്‍സ്ട്രക്ടര്‍ കപ്പലും അപകടത്തിലാണെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.

നിരവധി യാത്രക്കാരുമായി അപ്രത്യക്ഷമായ മലേഷ്യന്‍ യാത്രാവിമാനത്തെ കണ്ടെത്താനുള്ള ദൗത്യമാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്. കഴിഞ്ഞ മാസം 22 നാണ് സീബെഡ് കണ്‍സ്ട്രക്ടര്‍ എന്ന കപ്പല്‍ വിമാനം കണ്ടെത്തുന്നതിനായുള്ള ദൗത്യം ആരംഭിക്കുന്നത്. കടലിന്റെ ആറ് കിലോമീറ്റര്‍ ഉള്‍ത്തട്ടില്‍ വരെ പരിശോധന നടത്താന്‍ സീബെഡ് കണ്‍സ്ട്രക്ടറിനാകും. വരും ദിവസങ്ങളില്‍ കപ്പലിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന് തിരച്ചിലിനു നേതൃത്വം നല്‍കുന്ന കമ്പനി വക്താവ് അറിയിച്ചു.

കൊല്ലം: കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ കേസെടുക്കാനാകില്ലെന്ന് പോലീസ്. മതസ്പര്‍ദ്ദയുണ്ടാക്കുന്ന വിധത്തില്‍ പ്രസംഗിച്ചെന്ന പരാതിയിലാണ് പോലീസ് നിലപാട് അറിയിച്ചത്. ബിജെപി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ തെളിവില്ലെന്ന് പോലീസ് അറിയിച്ചു.

കൊല്ലം അഞ്ചല്‍ കോട്ടുകാലില്‍ ഗ്രന്ഥശാലയുടെ പരിപാടിയില്‍ നടത്തിയ പ്രസംഗത്തിനിടെ വടയമ്പാടി വിഷയത്തെക്കുറിച്ചും അശാന്തന്റെ മൃതദേഹത്തോട് കാട്ടിയ അനാദരവിനെക്കുറിച്ചും കുരീപ്പുഴ സംസാരിച്ചിരുന്നു. പ്രസംഗത്തിനു ശേഷം പോകാന്‍ തയ്യാറെടുത്തപ്പോളായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുരീപ്പുഴയെ ആക്രമിച്ചത്.

സംഭവം വിവാദമായതോടെയാണ് കുരീപ്പുഴ ഹിന്ദു ദൈവങ്ങളെ അവഹേളിച്ചുവെന്ന വാദവുമായി ബിജെപി രംഗത്തെത്തിയത്. ഇേവര്‍ നല്‍കിയ പരാതിയിലാണ് കേസെടുക്കാനാകില്ലെന്ന് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്.

കുരീപ്പുഴയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. കടയ്ക്കല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. ആര്‍എസ്എസ് പ്രവര്‍ത്തകരായ മനു, ദീപു, ലൈജു, ശ്യാം, കിരണ്‍, വിഷ്ണു, സുജിത്ത് എന്നിവരെയാണ് പുനലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഗ്ലാമറസായ വേഷം ധരിച്ച് പൊതു ചടങ്ങിനെത്തിയ മകള്‍ ജാന്‍വി കപൂറിനെ പരസ്യമായി ശകാരിച്ച് ബോളിവുഡ് നടി ശ്രീദേവി. ലാക്‌മെ ഫാഷന്‍ വീക്ക് സംഘടിപ്പിച്ച ഫോട്ടോഷൂട്ടിനിടെയായിരുന്നു സംഭവം. മകള്‍ ഗ്ലാമറസായി വസ്ത്രം ധരിച്ചതാണ് ശ്രീദേവിയെ പ്രോകോപിപ്പിച്ചെതെന്നാണ് സൂചന. ശ്രീദേവിയും ജാന്‍വിയും ഒന്നിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തതിനു ശേഷം ശ്രീദേവി ഒറ്റയ്ക്ക് കാമറയ്ക്ക് മുന്നിലെത്തി, തുടര്‍ന്ന് ഒറ്റയ്ക്ക് പോസ് ചെയ്യാനൊരുങ്ങിയ ജാന്‍വിയെ ശ്രീദേവി തടയുകയായിരുന്നു.

ഒറ്റയ്ക്ക് ഫോട്ടോയ്ക്ക് പോസ് ചെയ്യാനൊരുങ്ങിയ മകളെ ശകാരിച്ച ശേഷം ജാന്‍വിയുടെ കൈയിലുണ്ടായിരുന്ന മൈാബൈല്‍ ഫോണുകള്‍ ശ്രീദേവി വാങ്ങുകയായിരുന്നു. തുടര്‍ന്ന് ഇരുവരും വേദി വിട്ടു. പരിപാടിയുടെ ഇടയില്‍ താന്‍ ധരിച്ചിരുന്ന കഴുത്തിറക്കം കൂടിയ വസ്ത്രം ജാന്‍വി ഇടയ്ക്കിടയ്ക്ക് അഡ്ജസ്റ്റ് ചെയ്യുന്നത് ശ്രീദേവിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. കഴുത്തിറക്കം കൂടിയ ജാക്കറ്റാണ് ശ്രീദേവിയെ പ്രകോപിപ്പിച്ചെതെന്നാണ് വാര്‍ത്തകള്‍.

ജാന്‍വി കപൂര്‍ ബോളിവുഡില്‍ അരങ്ങേറാനിരിക്കുന്നതിനിടെയാണ് അമ്മയുടെ പരസ്യ ശകാരം. ധഡക് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് ജാന്‍വി ബോളിവുഡ് ലോകത്തെത്താനിരിക്കുന്നത്. ഷാഹിദ് കപൂറിന്റെ സഹോദരന്‍ ഇഷാന്‍ ചിത്രത്തില്‍ നായക വേഷത്തിലെത്തും.

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സര്‍ദാര്‍ പട്ടേല്‍ ആദ്യത്തെ പ്രധാനമന്ത്രി ആയിരുന്നെങ്കില്‍ പാക് അദീന കാശ്മീര്‍ ഇപ്പോഴും ഇന്ത്യക്കൊപ്പമുണ്ടാകുമായിരുന്നുവെന്ന് മോഡി പറഞ്ഞു. വോട്ട് ലഭിച്ചിട്ടും പ്രധാനമന്ത്രിയാകുന്നതില്‍നിന്ന് സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലിനെ തടഞ്ഞത് എന്ത് ജനാധിപത്യമായിരുന്നെന്നും മോഡി ചോദിച്ചു.

ആന്ധ്രാപ്രദേശിനെ വിഭജിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത് വോട്ട് ബാങ്ക് ലക്ഷ്യമാക്കിയാണ്. മുമ്പ് കോണ്‍ഗ്രസ് ചെയ്ത പാപങ്ങളുടെ ഫലമാണ് ഇന്ന് രാജ്യം അനുഭവിച്ചു കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ് ഉത്തരവാദിത്തത്തോടെ ഭരിച്ചിരുന്നുവെങ്കില്‍ രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാമായിരുന്നു.

നെഹ്റുവോ കോണ്‍ഗ്രസോ അല്ല ഇന്ത്യക്ക് ജനാധിപത്യം നല്‍കിയത്. ലിച്ഛ്വി സാമ്രാജ്യത്തിന്റെയും ഗൗതമബുദ്ധന്റെയും സമയം മുതല്‍ രാജ്യത്ത് ജനാധിപത്യമുണ്ടായിരുന്നു. എന്ത് ജനാധിപത്യത്തെ കുറിച്ചാണ് കോണ്‍ഗ്രസ് സംസാരിക്കുന്നതെന്നും മോദി ആരാഞ്ഞു.

ശരിയായ ഉദ്ദേശത്തോടെ ശരിയായ ദിശകള്‍ തിരഞ്ഞെടുത്തിരുന്നെങ്കില്‍ നിലവിലെ സ്ഥിതിയെക്കാള്‍ കൂടുതല്‍ മെച്ചപ്പെട്ട സ്ഥിതിയില്‍ രാജ്യം എത്തുമായിരുന്നു. ജവാഹര്‍ലാല്‍ നെഹ്റുവാണ് ഇന്ത്യയില്‍ ജനാധിപത്യം കൊണ്ടുവന്നതെന്ന് കേള്‍ക്കുമ്പോള്‍ അതിനെ ധാര്‍ഷ്ട്യമെന്നാണോ അതോ അറിവില്ലായ്മയെന്നാണോ വിളിക്കേണ്ടതെന്ന് അറിയില്ലെന്നും മോദി പറഞ്ഞു.

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ പ്രസംഗത്തിനിടെയായിരുന്നു മോദി കോണ്‍ഗ്രസിനെതിരെ വിമര്‍ശനമുന്നയിച്ചത്. രാജ്യത്തെ വിഭജിച്ചത് കോണ്‍ഗ്രസാണെന്നും മോഡി കുറ്ര

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഭാര്യ യശോദാ ബെന്നിന് വാഹനാപകടത്തില്‍ പരിക്ക്. ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം. യശോദ സഞ്ചരിച്ച വാഹനം രാജസ്ഥാനിലെ കോട്ട-ചിറ്റൂര്‍ ദേശീയപാതയില്‍ വച്ച് അപകടത്തില്‍ പെടുകയായിരുന്നു. കോട്ടയില്‍ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു യശോദ. പരിക്കേറ്റ യശോദയെ ചിറ്റോര്‍ഗഢിലെ ആശുപത്രിയില്‍ ഉടന്‍ പ്രവേശിപ്പിച്ചു. അപകടകാരണം വ്യക്തമായിട്ടില്ല. അപകടത്തില്‍ ഒരാള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻറെ മകൻ ബിനീഷ് കോടിയേരി പിടികിട്ടാപ്പുള്ളിയെന്ന് ദുബായ് പൊലീസ്. ബിനീഷ് യുഎഇയിലെത്തിയാൽ ഉടൻ അറസ്റ്റിലാകും. വായ്പ തിരിച്ചടയ്ക്കാത്ത കേസിലാണ് ബിനീഷിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുന്നത്. സൗദി കേന്ദ്രമായി പ്രവർത്തിക്കുന്ന സാംബാ ഫിനാൻസിയേഴ്സിൻറെ ദുബായ് ശാഖയിൽ നിന്ന് എടുത്ത ലോൺ തിരിച്ചടയ്ക്കാത്ത കേസിൽ ദുബായ് കോടതി ബിനീഷിനെ രണ്ട് മാസം തടവിന് ശിക്ഷിച്ചിരുന്നു. ബിനീഷിൻറെ അസാന്നിധ്യത്തിൽ കഴിഞ്ഞ വർഷം ഡിസംബർ പത്തിനായിരുന്നു ഈ വിധി.

സാംബ ഫിനാൻസിൻറെ പരാതിയിൽ 2015 ഓഗസ്റ്റ് ആറിനാണ് ബിനിഷ് കോടിയേരിക്കെതിരെ ഖിസൈസ് പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തത്. പൊലീസിൽനിന്നു ദുബായ് പ്രോസിക്യൂഷനിലേക്കും പിന്നീട് കേസ് കോടതിയിലുമെത്തുകയായിരുന്നു. രണ്ടേകാൽ ലക്ഷം ദിർഹം ബിനീഷ് വായ്പ എടുത്തതെന്നാണ് സൂചന. പണം തിരിച്ചു പിടിക്കാൻ ബാങ്ക് റിക്കവറി ഏജൻസിയെ നിയോഗിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രതി കേരളത്തിലെ ഉന്നതനായ രാഷ്ട്രീയ നേതാവിന്റെ മകനെന്നാണു ബാങ്കിനു ലഭിച്ച റിപ്പോർട്ട്. ദുബായ് പൊലീസ് ബിനീഷിനെ പിടികിട്ടാപുള്ളിയായി രേഖപ്പെടുത്തിയിരിക്കുന്നതിനാൽ രാജ്യത്ത് പ്രവേശിച്ച ഉടൻ അറസ്റ്റിലാകും.

ബിനീഷ് യുഎഇയിലെത്തിയാൽ വിമാനത്താവളത്തിൽ ഇമിഗ്രേഷൻ സിഐഡി വിഭാഗം അറസ്റ്റു രേഖപ്പെടുത്തുകയും പൊലീസ് ആസ്ഥാനത്തേയ്ക്കു കൈമാറുകയും ചെയ്യും. പിന്നീട് കോടതിക്കുള്ളിൽ പ്രവർത്തിക്കുന്ന സിഐഡി ഓഫിസിനു കൈമാറും. ശേഷം, വിധി പ്രഖ്യാപിച്ച ജഡ്ജിക്കു മുമ്പാകെ ഹാജരാക്കും. പ്രതി വിധി അംഗീകരിക്കുന്നില്ലെങ്കിൽ കേസ് റീ ഓപ്പൺ ചെയ്യാൻ അവസരമുണ്ട്. വിധി അംഗീകരിക്കുകയാണങ്കിൽ ജയിലിൽ അടയ്ക്കും. യുഎഇയിലെ നിയമപ്രകാരം ശിക്ഷ വിധിച്ചുകഴിഞ്ഞാലും കേസിൽ പറഞ്ഞിരിക്കുന്ന തുക വാദിക്ക് നൽകി ഒത്തുതീർപ്പാക്കാൻ സാധിക്കും. വാദി നൽകിയ മോചന കത്ത് ശിക്ഷ റദ്ദാക്കുകയും ചെയ്യും.

ഒരു രാജ്യത്തെയും സംഘാടകരെയും ഒരുപോലെ കബളിപ്പിച്ച ഒരു യുവാവിന്റെ വെളിപ്പെടുത്തൽ. നാലായിരം സുന്ദരികളെ പിന്നിലാക്കി മിസ് കസാഖ് പട്ടത്തിനുള്ള ഫൈനലിൽ എത്തിയപ്പോൾ അവള്‍പറഞ്ഞു… താനൊരു പുരുഷനാണ് എന്ന സത്യം. കസാഖിസ്ഥാനിലാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. സൗന്ദര്യമത്സരങ്ങളുടെ പൊള്ളത്തരം തുറന്ന് കാട്ടി രംഗത്തെത്തിയിരിക്കുകയാണ് കസാഖിസ്ഥാന്‍ യുവാവായ ഇലേയ് ഡ്യാഗിലേവ് എന്ന 22 കാരന്‍. അലിന അയിലേവ എന്ന പേരില്‍ സുന്ദരീ പട്ടത്തിനുള്ള മത്സരത്തില്‍ പങ്കെടുക്കുകയും 4000ത്തോളം സുന്ദരികളെ പിന്നിലാക്കി മിസ് കസാഖിസ്ഥാന്‍ മത്സരത്തിന്റെ ഫൈനൽ പദത്തിലെത്തുകയും ചെയ്ത യുവാവാണ് ഇലേയ് . സുന്ദരീ പട്ടത്തിനുള്ള ഫൈനൽ റൗണ്ട് ഉറപ്പായപ്പോള്‍ താന്‍ സ്ത്രീയല്ല പുരുഷനാണെന്ന് പ്രഖ്യാപിച്ച് ഏവരെയും ഞെട്ടിക്കുകയായിരുന്നു യുവാവായ ഇലേയ്. 142 പേരുണ്ടായിരുന്ന സെമിഫൈനലിൽ നിന്നും പതിനാറ് പേരാണ് ഫൈനലിൽ എത്തിച്ചേർന്നത്. അതിന് ശേഷമായിരുന്നു യുവാവിന്റെ വെളിപ്പെടുത്തൽ.

സൗന്ദര്യത്തെ സംബന്ധിച്ച് കൂട്ടുകാരുമായുള്ള ഒരു തര്‍ക്കത്തെ തുടര്‍ന്നാണ് താനീ മത്സരത്തില്‍ സ്ത്രീയായി ചമഞ്ഞ് പങ്കെടുത്തതെന്ന് ഈ യുവാവ് കുറ്റസമ്മതം നടത്തുകയായിരുന്നു. ഇത്തരം മൽസരങ്ങളുടെ വിശ്വാസിതയെ തന്നെ ഇല്ലാതാക്കിയാണ് ഈ യുവാവിന്റെ ഫൈനൽ പ്രവേശം. തനിക്ക് സ്വാഭാവികമായ സൗന്ദര്യമുണ്ടെന്നാണ് ഇലേയ് അവകാശപ്പെടുന്നത്. സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കുന്ന മിക്ക സ്ത്രീകളും ഒരേ മെയ്ക്കപ്പിട്ട്, ഒരേ സ്‌റ്റൈലില്‍ നടക്കുന്നതിനാല്‍ അവരെല്ലാം ഒരേ പോലെയാണിരിക്കുന്നതെന്നും ട്രെന്‍ഡുകളെ പിന്തുടര്‍ന്നാല്‍ തങ്ങള്‍ക്ക് സൗന്ദര്യം വരുമെന്നാണ് അവര്‍ വിശ്വസിക്കുന്നതെന്നും എന്നാല്‍ താന്‍ അങ്ങനെ ചിന്തിക്കുന്നില്ലെന്നും യുവാവ് പറയുന്നു. സംഘാടകരെ താന്‍ കബളിപ്പിച്ചുവെന്ന് ഈ യുവാവ് അവസാനം വെട്ടിത്തുറന്ന് പറയുകയായിരുന്നു. കസാഖിസ്ഥാനിലുടനീളമുള്ള നിരവധി പേര്‍ ഓണ്‍ലൈനില്‍ ഈ യുവാവിനെ ‘ സൗന്ദര്യറാണി’ യാക്കാന്‍ വോട്ട് ചെയ്തിരുന്നു.

സൗന്ദര്യകിരീടത്തിനുള്ള ഫൈനലിൽ എത്തിയപ്പോൾ തന്റെ ഐഡന്ററ്റി വെളിപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു വെന്നാണ് യുവാവ് പറയുന്നത്. തുടക്കത്തില്‍ കസാഖിസ്ഥാനിലെമ്പാട് നിന്നും 4000ത്തോളം പേരായിരുന്നു ഈ സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കാന്‍ അപേക്ഷ അയച്ചിരുന്നത്. ഫൈനൽ റൗണ്ടിൽ എത്തിയ സുന്ദരി പുരുഷനാണെന്ന് പ്രഖ്യാപിച്ചപ്പോള്‍ തങ്ങള്‍ ഞെട്ടിപ്പോയെന്നാണ് സംഘാടകര്‍ പ്രതികരിച്ചിരിക്കുന്നത്.

ഇദ്ദേഹം പുരുഷനാണെന്ന് വെളിപ്പെടുത്തയതിനെ തുടര്‍ന്ന് ഉടനടി മത്സരത്തില്‍ നിന്നും നീക്കം ചെയ്യുകയും സെമിഫൈനലിൽ 1975 വോട്ട് നേടി രണ്ടാം സ്ഥാനത്തു എത്തിയ 18കാരിയായ അയ്‌കെറിം ടെമിര്‍ഖനോവയെ ഫൈനലിലേക്ക് ചേർക്കുകയാണ് ഉണ്ടായത്. അലിന അയിലേവക്ക് 2012 വോട്ടുകളായിരുന്നു ലഭിച്ചത്. സ്വന്തം കാമുകിയുടെ വസ്ത്രങ്ങളാണ് മത്സരത്തിൽ പങ്കെടുക്കാൻ വേണ്ടി യുവാവ് ഉപയോഗിച്ചത്.

 

തെലുങ്കിലെ പ്രശസ്ത ടിവി അവതാരകയും നടിയുമാണ് അനസൂയ. എന്നാല്‍ നടി ഇപ്പോള്‍ വലിയൊരു വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ്. സെല്‍ഫിയെടുക്കാന്‍ അരികിലെത്തിയ പത്തുവയസ്സുകാരന്റെ ഫോണ്‍ നിലത്തെറിഞ്ഞ് ഉടച്ചു എന്നതാണ് നടിക്കെതിരെയുള്ള പരാതി.

കുട്ടിയുടെ അമ്മ പൊട്ടിയ ഫോണുമായി എത്തി നടന്ന സംഭവം വിവരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറി. മാത്രമല്ല നടിക്കെതിരെ കേസ് കൊടുക്കുകയും ചെയ്തു.

നടി തന്റെ അമ്മ വീട്ടില്‍ എത്തിയതായിരുന്നു. അതിനിടെയാണ് കൊച്ചുകുട്ടി നടിയുടെ അരികിലേക്ക് ഫോണുമായി ഓടിയെത്തിയത്. എന്നാല്‍ ധൃതിയില്‍ കാറലിേക്ക് കയറാന്‍ ഓടിയ നടി പെട്ടന്നുള്ള വികാരം കൊണ്ട് ഫോണ്‍ നിലത്ത് എറിയുകയായിരുന്നു.

എന്നാല്‍ സ്ത്രീ പറയുന്നത് ശരിയല്ലെന്നും ഫോണ്‍ എറിഞ്ഞ് ഉടച്ചിട്ടില്ലെന്നും നടി പറയുന്നു. സെല്‍ഫി എടുക്കാനുള്ള സാഹചര്യമല്ലായിരുന്നു അപ്പോഴെന്നും സ്‌നേഹത്തോെട നിരസിക്കുക മാത്രമാണ് ചെയ്തതെന്നും അനസൂയ വ്യക്തമാക്കി.

Image result for anchor anasuya

‘ഞാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്ന വഴി ഈ സ്ത്രീയും കുട്ടിയും എന്റെ വീഡിയോ എടുക്കുകയായിരുന്നു. പെട്ടന്ന് എന്റെ അരികിലെത്തി സെല്‍ഫി വേണമെന്ന് ആവശ്യപ്പെട്ടു. ഞാന്‍ ആകെ അവശയായിരുന്നു. സ്‌നേഹത്തോടെ അവരുടെ ആവശ്യം നിരസിച്ചു. പക്ഷേ അവര്‍ കൂടുതല്‍ അരികിലെത്താന്‍ നോക്കി. ഞാന്‍ മുഖം മറച്ചു. അവരോട് മാറിപ്പോകാന്‍ ആവശ്യപ്പെട്ടു. പെട്ടന്ന് തന്നെ ഞാന്‍ കാറില്‍ കയറിപ്പോകുകയും ചെയ്തു. അതിനിടെ അവരുടെ ഫോണിന് എന്തെങ്കിലും പറ്റിയോയെന്ന് അറിയില്ല.’-നടി പറഞ്ഞു.

‘എന്റെ അടുത്ത് വരുന്ന ആര്‍ക്കൊപ്പം കൂടെ നിന്ന് സെല്‍ഫി എടുക്കുന്നതെന്തിനാണെന്ന് സുഹൃത്തുക്കള്‍ ചോദിക്കാറുണ്ട്. പക്ഷേ ഞാന്‍ അവരെ നിരാശരാക്കാറില്ല. എന്നാല്‍ കഴിഞ്ഞ ദിവസം അങ്ങനെയല്ലായിരുന്നു. എന്റെ സ്വകാര്യത കൂടി മാനിക്കേണ്ടേ.’-അനസൂയ ചോദിക്കുന്നു.

എന്തായാലും സംഭവം തെലുങ്കില്‍ വലിയ വാര്‍ത്തയായി മാറിക്കഴിഞ്ഞു. സമൂഹമാധ്യമങ്ങളിലെല്ലാം നടിക്കെതിരെ ആളുകള്‍ രംഗത്തെത്തി. കാര്യങ്ങള്‍ കൈവിട്ടുപോയെന്നറിഞ്ഞ നടി തന്റെ ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ഡിആക്ടിവേറ്റ് ചെയ്തിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ക്ഷണം എന്ന സിനിമയില്‍ നെഗറ്റീവ് റോളില്‍ അനസൂയ പ്രത്യക്ഷപ്പെട്ടിരുന്നു. രാം ചരണ്‍ നായകനാകുന്ന പുതിയ ചിത്രത്തിലാണ് നടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

RECENT POSTS
Copyright © . All rights reserved