ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ടൈംസ് നൗ–വിഎംആർ പ്രീപോൾ അഭിപ്രായ സർവ്വേ ഫലം. സംസ്ഥാനത്ത് യുഡിഎഫ് മുന്നേറ്റമുണ്ടാകുമെന്നും സർവ്വേ പ്രവചിക്കുന്നു. ഇരുപതിൽ 17 സീറ്റിൽ യുഡിഎഫ് വിജയിക്കും. എൽഡിഎഫ് രണ്ട് സീറ്റിലൊതുങ്ങും. എൻഡിഎ ഒരിടത്ത് വിജയിക്കുമെന്നാണ് പ്രവചനം.
46.97 ശതമാനമായിരിക്കും കേരളത്തില്‍ യുഡിഎഫിന്റെ വോട്ട് വിഹിതം. എല്‍ഡിഎഫ് 28.11 ശതമാനം വോട്ട് നേടും. എന്‍ഡിഎ വോട്ട് വിഹിതം 20.85 ശതമാനമാണ്. മറ്റുള്ളവര്‍ 4.07 ശതമാനം വോട്ട് നേടുമെന്നും ടൈംസ് നൗ- വിഎംആര്‍ സര്‍വ്വേഫലം പ്രവചിക്കുന്നു. വയനാട്ടില്‍ മത്സരിക്കാനുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനം പാര്‍ട്ടിയുടെ വിജയത്തിന് ഏറെ ഗുണകരമാകുമെന്നാണ് അഭിപ്രായസര്‍വ്വേ പറയുന്നത്.
തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് സഖ്യം 33 സീറ്റുകളിലും ബിജെപി ആറ് സീറ്റുകളിലും വിജയിക്കുമെന്നാണ് പ്രവചനം. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യം 12 സീറ്റ് നേടും. ബിജെപി ഇവിടെ 16 സീറ്റുകളില്‍ വിജയിക്കുമെന്നും സര്‍വ്വേഫലം പ്രവചിക്കുന്നു.ഇന്ത്യയൊട്ടാകെ 960 ഇടങ്ങളിലായി 14,301 വോട്ടര്‍മാരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്.
തൊടുപുഴയില്‍ ഏഴുവയസുകാരനെ മര്‍ദിച്ചുകൊലപ്പെടുത്തിയ കേസില്‍ പ്രതി അരുണ്‍ ആനന്ദിനെ പൊലീസ് ചൊവ്വാഴ്ച കസ്റ്റഡിയില്‍ വാങ്ങും. കുട്ടികള്‍ക്കൊപ്പം അമ്മയേയും അരുണ്‍ ആനന്ദ് മര്‍ദിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ അടിയേറ്റതിന്‍റേയും തൊഴിയേറ്റതിന്‍റേയും പാടുകള്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. എന്നാല്‍ ക്രൂരകൃത്യങ്ങള്‍ക്ക് കൂട്ടുനിന്നതിന് കുട്ടിയുടെ അമ്മയെ പ്രതിചേര്‍ക്കാനുള്ള നടപടികള്‍ പൊലീസ് തുടങ്ങി.
യുവതിയെ വൈദ്യപരിശോധനക്ക ്വിധേയമാക്കിയപ്പോഴാണ് അടിയേറ്റതിന്‍റെ പാടുകള്‍ കണ്ടെത്തിയത്. വടികൊണ്ട് അടിയേറ്റതിന്‍റേയും തൊഴിയേറ്റതിന്‍റേയും പാടുകള്‍ ശരീരത്തിലുണ്ട്. ദീര്‍ഘകാലമായി മര്‍ദനമേറ്റതിന്‍റെ ചതവുകളും യുവതിയുടെ ശരീരത്തിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളജിലും ചൊവ്വാഴ്ച യുവതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കും.
കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ പീഡനം മറച്ചുവെച്ചതിന് ഇവര്‍ക്കെതിരെ കേസെടുക്കാനാണ് പൊലീസ് ആലോചന. പരാതിക്കാരിയാണ് നിലവില്‍ അമ്മ. എന്നാല്‍ ആശുപത്രിയിലെത്തിക്കുമ്പോഴും ശേഷവും കുട്ടിയുടെ അമ്മ ചികില്‍സയുമായി സഹകരിച്ചില്ലെന്ന് ഡോക്ടര്‍മാരുടെ മൊഴിയും പൊലീസ് ശേഖരിച്ചിട്ടുണ്ട്. യുവതിയുടെ രഹസ്യമൊഴി ഇതുവരെ കോടതി രേഖപ്പെടുത്തിയിട്ടില്ല. കുട്ടിയെ മര്‍ദിച്ച കേസില്‍ പ്രതി അരുണ്‍ ആനന്ദിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തിയിരുന്നു.
കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസിന്‍റെ ആവശ്യം നാളെ കോടതി പരിഗണിക്കും. റിമാൻഡിലായ അരുൺ ഇപ്പോൾ മുട്ടം ജില്ലാ ജയിലിലാണ്. ഇവിടത്തെ തടവുകാരിൽ നിന്ന് ആക്രമണ ഭീഷണിയുണ്ടെന്നും മറ്റേതെങ്കിലും ജയിലിലേക്ക് മാറ്റണമെന്നും അരുൺ ജയിൽ അധികൃതരോട് ആവശ്യപ്പെട്ടു. ഇളയ കുട്ടിയുടെ സംരക്ഷണച്ചുമതല ആവശ്യപ്പെട്ട് യുവതിയുടെ ഭര്‍തൃപിതാവ് നല്‍കിയ അപേക്ഷയില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.
അരുൺ ആനന്ദിന്റെ രാത്രികാല യാത്രകളെപ്പറ്റി സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. ലഹരി മാഫിയ സംഘങ്ങളുമായി അടുത്ത ബന്ധമുള്ള അരുൺ ആനന്ദ്, ലഹരി വസ്തുക്കൾ കൈമാറുന്നതിനു യുവതിയെ മറയാക്കിയിരുന്നോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അരുണിന്റെ കാറിനുള്ളിൽ നിന്നു കണ്ടെടുത്ത വസ്തുക്കളും വിശദമായി പരിശോധിക്കും.
യുവതിയുടെ പേരിലുള്ള ചുവന്ന കാറിലായിരുന്നു അരുണിന്റെയും യുവതിയുടെയും രാത്രികാല യാത്രകൾ. രണ്ടു മക്കളെയും രാത്രി വീട്ടിൽ തനിച്ചാക്കി, വീടു പൂട്ടിയ ശേഷം രാത്രി 11 മണിയോടെയാണ് യുവതി, അരുണിനൊപ്പം പുറത്തിറങ്ങുക. പുലർച്ചെ 5 മണിയോടെയാണു ഇരുവരും തിരിച്ചെത്തുക. ഈ സമയം അരുൺ മദ്യപിച്ച് അവശനായ നിലയിലായിരിക്കും. യുവതിയാണു വാഹനമോടിച്ചിരുന്നത്. തൊടുപുഴ പൊലീസിന്റെ നേതൃത്വത്തിൽ രാത്രികാലങ്ങളിൽ നഗരത്തിൽ നടത്തിയ പട്രോളിങിനിടെ പലപ്പോഴും ഇവരെ കണ്ടിരുന്നു. സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.
കാറിനുള്ളിൽ നിന്നു പുതിയ മഴുവും മദ്യക്കുപ്പിയും, ഡിക്കിയിൽ നിന്നു 2 വലിയ പ്രഷർ കുക്കറും ബക്കറ്റും പാറക്കല്ലുകളും പൊലീസ് കണ്ടെടുത്തിരുന്നു. കാറിനുള്ളിൽ മഴു സൂക്ഷിച്ചിരുന്നതിനെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. കാറിനുള്ളിൽ കണ്ടെത്തിയ രക്തക്കറ ഫൊറൻസിക് വിഭാഗം ശേഖരിച്ചിട്ടുണ്ട്. തൊടുപുഴ പൊലീസിന്റെ കസ്റ്റഡിയിലാണു കാർ. തൊടുപുഴയിൽ അരുൺ ആനന്ദുമായി അടുപ്പം പുലർത്തിയിരുന്നവരും പൊലീസിന്റെ നിരീക്ഷണത്തിലാണ്. അരുണും യുവതിയും നഗരത്തിലെ ഒരു ബാർ ഹോട്ടലിൽ രാത്രികാലങ്ങളിൽ സ്ഥിരമായി എത്തിയിരുന്നതായും ഇവിടെ വച്ച് പലതവണ വഴക്കിട്ടിരുന്നതായും പൊലീസിനു വിവരം ലഭിച്ചു.
മലപ്പുറം കാളികാവില്‍ വീട്ടുകാരുടെ ക്രൂരമര്‍ദനത്തിന് ഇരയായി മൂന്നരവയസുകാരി. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി കുട്ടിയെ ഏറ്റെടുത്തു. പട്ടിണിക്ക് ഇട്ടതിനാല്‍ കുട്ടിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ബാധിച്ചിട്ടുണ്ടെന്നാണ് നിഗമനം.
കുഞ്ഞുങ്ങളോടുള്ള ക്രൂരതയ്ക്ക് അറുതിയില്ല. പൂങ്ങോട് കോളനിയില്‍ മൂന്നരവയസുകാരിയെ ക്രൂരമര്‍ദനത്തിന് ഇരയാക്കിയത് സ്വന്തം അമ്മയുടെ അമ്മ. ദിവസങ്ങളോളം പട്ടിണിക്കിട്ടു. ശരീരമാസകലം മര്‍ദനമേറ്റതിന്റെ പാടുകളാണ്. മെലിഞ്ഞ് എല്ലുംതോലുമായ നിലയിലാണ് പെണ്‍കുട്ടി. പോഷകാഹാരക്കുറവിന്റെ ലക്ഷണങ്ങള്‍ പ്രകടം. വാരിയെല്ലുകള്‍ ഉന്തി കാലിന്റെ അസ്ഥി വളഞ്ഞ നിലയിലാണ്. രാത്രികാലങ്ങളില്‍ മൂന്നരവയസുകാരിയെ മാത്രം കട്ടിലിനുതാഴെ വെറുംനിലത്താണ് കിടത്തുന്നത്.
നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത്. കുട്ടിയേയും അമ്മയേയും സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. അമ്മയുടെ രണ്ടാംവിവാഹത്തിലെ മൂത്ത കുട്ടിയ്ക്കാണ് മര്‍ദനമേറ്റത്. താഴെ രണ്ട് പെണ്‍കുട്ടികള്‍ കൂടിയുണ്ട്. പൊലീസിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അറിയിച്ചു.
വിദ്യാര്‍ത്ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. സുഹൃത്തുക്കള്‍ക്കൊപ്പം വയനാട്ടില്‍ വിനോദയാത്രയ്ക്ക് പോയ വിദ്യാര്‍ത്ഥിയാണ് മരിച്ചത്. നരിക്കുനി സ്വദേശിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
കെട്ടിടത്തിനു മുകളില്‍ നിന്ന് വീണു മരിച്ച നിലയിലായിരുന്നു. കോഴിക്കോട് നരിക്കുനി സ്വദേശി റിഷാദ് നബീലാണ് പഴയ വൈത്തിരിയിലെ കെട്ടിടത്തിനു മുകളില്‍ നിന്ന് വീണത്. രക്തം വാര്‍ന്ന് മരിച്ച നിലയിലാണ് മൃതദേഹം ലഭിച്ചത്.
മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പം ഞായറാഴ്ച വൈകീട്ടാണ് നബീല്‍ വയനാട്ടിലേക്ക് പോയത്. കെട്ടിടത്തിനുമുകളില്‍ നിന്ന് വീണതാണോ, ആത്മഹത്യ ചെയ്തതാണോ എന്ന് വ്യക്തമല്ല. പോലീസ് അന്വേഷിച്ചു വരികയാണ്.
ശബരിമലയുടെയും അയ്യപ്പന്റെയും പേരില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതിനെതിരെ തൃശ്ശൂരിലെ എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ച തൃശൂര്‍ കലക്ടര്‍ ടി.വി അനുപമ ഐഎഎസ് ആണെന്നു കരുതി ഒരുകൂട്ടം ആളുകള്‍, നടി അനുപമയുടെ ഫെയ്‌സ്ബുക്ക് പേജിലെ പോസ്റ്റുകളില്‍ ചീത്തവിളി നടത്തുന്നു.
രാക്ഷസന്‍ എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ ഫസ്റ്റ്‌ലുക്ക് അനുപമ പരമേശ്വരന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ചിരുന്നു. ഇതിനു താഴെയാണ് പലരും ചീത്തവിളി നടത്തിയിരിക്കുന്നത്.
പാക്കിസ്ഥാന്‍റെ എഫ്-16 പോര്‍വിമാനം തകര്‍ത്തതിന് തെളിവുണ്ടെന്ന് വ്യോമസേന. ആകാശത്തെ ഏറ്റുമുട്ടലിന്‍റെ ഇ– സിഗ്നേച്ചര്‍ പുറത്തുവിട്ടു.
പാക്കിസ്ഥാന്റെ പക്കലുള്ള മുഴുവൻ എഫ്–16 വിമാനങ്ങളും ഇപ്പോഴും അവരുടെ കൈവശമുണ്ടെന്ന് 2 യുഎസ് പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു അമേരിക്കൻ മാധ്യമമായ ‘ഫോറിൻ പോളിസി’ റിപ്പോർട്ട് െചയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇക്കാര്യത്തിൽ വ്യോമസേന വ്യക്തത വരുത്തിയത്. വിഷയത്തിൽ പാക്കിസ്ഥാനും ഇന്ത്യയുടെ പ്രതികരണം തേടിയിരുന്നു.
പാക്ക് അധിനിവേശ കശ്മീരിലെ നൗഷേര മേഖലയിലാണ് എഫ് 16നെ വീഴ്ത്തിയതെന്ന് എയർ സ്റ്റാഫ് (ഓപറേഷൻസ്) അസിസ്റ്റന്റ് ചീഫ് എയർ വൈസ് മാർഷൽ ആർ.ജി.കെ. കപൂർ അറിയിച്ചു. വ്യോമാക്രമണം നടന്ന ഫെബ്രുവരി 27ന് അവരുടെ വിമാനം തിരിച്ചെത്തിയില്ലെന്ന കാര്യം പാക്ക് വ്യോമസേനയുടെ റേഡിയോ ആശയവിനിമയത്തിലും വ്യക‌്തമായിരുന്നു. വിമാനങ്ങളിൽ നിന്നുള്ള ‘ഇജക്‌ഷൻ’ സംബന്ധിച്ച ഇലക്ട്രോണിക് സിഗ്നേച്ചറുകളിലും പാക്കിസ്ഥാന്റേത് എഫ്–16 ആണെന്ന സൂചനയുണ്ടായിരുന്നതായി അദ്ദേഹം വ്യക്തമാക്കി.
പാക്കിസ്ഥാൻ എഫ്–16 ഉപയോഗിച്ചത് റഡാർ സിഗ്നേച്ചറും അംറാം മിസൈലിന്റെ അവശിഷ്ടങ്ങളും കാട്ടി ഇന്ത്യ അന്നേ സ്ഥിരീകരിച്ചിരുന്നു. ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രതിരോധ മന്ത്രി നിർമല സീതാരാമൻ ഇക്കാര്യം അവകാശപ്പെട്ടിരുന്നെങ്കിലും ഇതാദ്യമായാണു എഫ്16 വെടിവച്ചിട്ടെന്നു വ്യോമസേന ഔദ്യോഗികമായി വ്യക്തമാക്കുന്നത്.
കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഒന്നരമാസം മുമ്പാണ് ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് അദ്ദേഹം ചികിത്സ തേടുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് കെഎം മാണി.
മുതിര്‍ന്ന ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ തീവ്ര പരിചരണവിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ദീര്‍ഘകാലമായി ആസ്മക്ക് ചികിത്സയിലായിരുന്നു. ആശുപത്രിയിലെത്തുമ്പോള്‍ ശ്വാസകോശ അണുബാധയും ഉണ്ടായിരുന്നു.
നിലവില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് കെ എം മാണിയെന്ന് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുളളറ്റിനിലൂടെ അറിയിച്ചു. അണുബാധയുണ്ടാകാതിരിക്കാന്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നതിനാല്‍ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിലും കെ എം മാണി പങ്കെടുത്തിരുന്നില്ല. അദ്ദേഹത്തിന്റെ മകളും അടുത്ത ബന്ധുക്കളും ഇപ്പോള്‍ ആശുപത്രിയിലുണ്ട്.
സഡൻ ബ്രേക്കിന്റെ ശബ്ദമാണ് ആദ്യം കേട്ടത്. സ്ഥലത്തെ കാഴ്ച ദാരുണമായിരുന്നു. കരണം മറിഞ്ഞു കിടക്കുന്ന കാർ, ചിതറിത്തെറിച്ചതു പോലെ പലയിടത്തായി കിടക്കുന്ന മനുഷ്യർ. ആരാണ് എന്താണ് സംഭവിച്ചത് എന്നൊന്നും മനസ്സിലാക്കാൻ കഴിഞ്ഞില്ല. തെറിച്ചുവീണു രക്തത്തിൽ കുളിച്ചു കിടന്നവരെ ഉടൻ തന്നെ റോഡിൽ നിന്നു നീക്കിക്കിടത്തി.
ആർക്കും അനക്കം ഉണ്ടായിരുന്നില്ല. മൂന്നു പേർ കാറിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നു മനസിലായതോടെ കമ്പിപ്പാര ഉപയോഗിച്ച് കാർ കുത്തിപ്പൊളിക്കാൻ ശ്രമിച്ചു. അൽപനേരത്തിനകം തന്നെ മൂവരെയും പുറത്തെത്തിക്കാൻ കഴിഞ്ഞു. തുടർന്നു പിന്നാലെ വന്ന വാഹനങ്ങളിലാണ് ഓരോരുത്തരെയായി ആശുപത്രിയിലേക്കു കയറ്റിവിട്ടത്. മൂന്നു പേർക്കു മാത്രമാണ് ശ്വാസമുണ്ടായിരുന്നത്. ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ജോബിൻസിന്റെ (ടോണി) പിതാവ് ജോയി ജനറൽ ആശുപത്രിയിലെത്തി വിങ്ങിപ്പൊട്ടുന്ന കാഴ്ച കണ്ടു നിന്നവരുടെ കണ്ണുകളെപ്പോലും ഇൗറനണിയിച്ചു. 5 വർഷം മുൻപാണ് ഇവർ കടനാട്ടിൽ നിന്ന് വെള്ളിലാപ്പിള്ളിയിലെത്തിയത്.
ജോബിൻസിന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. ജോയിയെ പാലായിൽ ധ്യാനം കൂടാൻ 6ന് രാവിലെ കൊണ്ടുവിട്ടത് ജോബിൻസായിരുന്നു. മാതാവ് ലീലാമ്മയും ഒപ്പമുണ്ടായിരുന്നു. ജോബിൻസ് വീട്ടിൽ തനിച്ചായതിനാൽ വൈകിട്ട് ലീലാമ്മ മടങ്ങിപ്പോയി. ഇന്നലെ രാവിലെ ജോബിൻസിന് ഭക്ഷണം ഉണ്ടാക്കിയ ശേഷം ലീലാമ്മ ധ്യാനത്തിൽ പങ്കെടുക്കാൻ വീണ്ടും പോയി. വൈകിട്ട് അപകടവിവരം അറിഞ്ഞതോടെ ഇരുവരും തളർന്നുവീഴുകയായിരുന്നു.
അയ്യപ്പന്റെ പേരിൽ വോട്ട് ചോദിച്ച സംഭവത്തിൽ നോട്ടിസ് നൽകിയതിനു പിന്നിൽ രാഷ്ട്രീയപ്രേരണ എന്തെങ്കിലും ഉണ്ടോയെന്ന് ജില്ലാ കലക്ടർ ടി.വി.അനുപമ പറയട്ടേയെന്ന് തൃശൂരിലെ എന്‍ഡിഎ സ്ഥാനാർഥി സുരേഷ് ഗോപി. അനുപമ അവരുടെ ജോലിയാണു കൃത്യമായി ചെയ്തത്. അതു ചെയ്തില്ലെങ്കിൽ രാഷ്ട്രീയ ആരോപണം വരാം. വിഷയത്തിൽ പ്രതികരണം ഔദ്യോഗികമായ മറുപടിയിലുണ്ടാകും. മറുപടി നൽകി അതു പരിശോധിക്കുന്നതുവരെ പറയാൻ പാടില്ലെന്നതു മര്യാദയാണെന്നും സുരേഷ് ഗോപി പറഞ്ഞു.
അയ്യപ്പന്റെ പേരിൽ വോട്ട് ചോദിച്ചെന്നു കാട്ടിയാണ് ജില്ലാ കലക്ടർ സ്ഥാനാർഥിക്കു നോട്ടിസ് നൽകിയത്. കലക്ടർ മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി ദാസ്യപ്പണി ചെയ്യുകയാണെന്നു ബിജെപി ആരോപിച്ചിരുന്നു. എംപി ഫണ്ട് വിനിയോഗത്തിന്റെ കാര്യത്തിൽ തന്നെ ഒരുപാട് പിന്തുണച്ചിട്ടുള്ള കലക്ടറാണു അനുപമയെന്നു സുരേഷ് ഗോപി പറഞ്ഞു. അവരുടെ ആത്മാർഥതയെക്കുറിച്ച് തനിക്ക് അറിയാം. അതിനകത്ത് കലക്ടർ എന്റെയോ എതിർത്തവരുടെയോ രാഷ്ട്രീയം നോക്കിയിട്ടില്ലെന്നതാണു നിലപാട്. നീക്കത്തിനു പിന്നിൽ രാഷ്ട്രീയം ആണെങ്കിൽ തിരഞ്ഞെടുപ്പു കഴിഞ്ഞ ശേഷമെങ്കിലും അവർ പറയുമല്ലോ? ഇല്ലെങ്കിൽ വേണ്ട– സുരേഷ് ഗോപി വ്യക്തമാക്കി.
15 ലക്ഷം അണ്ണാക്കിലേക്കു തള്ളിത്തരുമോയെന്നു പറഞ്ഞത് പൊള്ളത്തരം വിളിച്ചുപറഞ്ഞ വർഗത്തിനുള്ള തന്റെ മറുപടിയാണ്. അവർ ഒരുപാടു പേരെ വഴി തെറ്റിക്കുന്നുണ്ട്. അതിന്റെ സത്യാവസ്ഥയ്ക്ക് അവർ പറഞ്ഞ ഭാഷയിൽതന്നെ മറുപടി നൽകേണ്ടതുണ്ട്. അത്രയും ഹൃദയവിശാലത എനിക്കുണ്ട്– അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രനെ വേദിയിലിരുത്തിയായിരുന്നു കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുടെ വിവാദ പ്രസംഗം.
സ്വിസ് ബാങ്കിൽ കൊണ്ടു ചെന്ന് അവിടെ കൂമ്പാരം കൂട്ടിയ പണം കൊണ്ടുവന്നാല്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഓരോരുത്തര്‍ക്കും 15 ലക്ഷം വച്ചു പങ്കുവയ്ക്കാനുള്ള പണമുണ്ടാകും എന്ന് പറഞ്ഞതിന്, മോദി ഇപ്പോതന്നെ ഈ കറവ പശുവിന്റെ മുതുകില്‍ തണുത്തവെള്ളം ഒഴിച്ചു കറന്ന് ഒഴുക്കി അങ്ങ് അണ്ണാക്കിലേക്ക് തള്ളി തരുമെന്നാണോ അതിന്‍റെ അര്‍ഥം? ഊളയെ ഊളയെന്നെ വിളിക്കാന്‍ കഴിയൂ– എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രസംഗം.
കൊച്ചി: നടിയെ ആക്രമണ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. കേസിലെ പതിനൊന്നാം പ്രതിയാണ് ദിലീപ്. സമാന ആവശ്യമുന്നയിച്ച് ദിലീപ് നല്‍കിയ ഹര്‍ജി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. തുടര്‍ന്നാണ് ദിലീപ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്.
സത്യം പുറത്തു വരണമെങ്കില്‍ കേരള പോലീസിനു പുറത്തുള്ള ഏജന്‍സി അന്വേഷണം നടത്തണം. ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുന്നതു വരെ വിചാരണ നടപടികള്‍ നിര്‍ത്തി വെക്കണം. കേസിലെ ഒരു പ്രതിയുടെ മൊഴി അടിസ്ഥാനമാക്കിയാണ് തന്നെ പ്രതി ചേര്‍ത്തതെന്നും പോലീസ് അന്വേഷണം നിഷ്പക്ഷമായിരുന്നില്ലെന്നും ദിലീപ് വാദിക്കുന്നു.കേസില്‍ തന്റെ ഭാഗം കേട്ടിരുന്നില്ലെന്നും ഹര്‍ജിയില്‍ ദിലീപ് വ്യക്തമാക്കുന്നു.
വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ ഹര്‍ജിക്കെതിരെ ഉന്നയിച്ച തടസ്സ വാദം നേരത്തേ കോടതി തള്ളിയിരുന്നു. ഏത് ഏജന്‍സി അന്വേഷിക്കണമെന്നാവശ്യപ്പെടാന്‍ പ്രതിക്ക് അവകാശമില്ലെന്നും വിചാരണ വൈകിപ്പിക്കാനുളള ശ്രമത്തിന്റെ ഭാഗമാണ് ഹര്‍ജിയെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.