Latest News

കന്യാസ്ത്രീകളുടെ സമരത്തെക്കുറിച്ചും, പീഡന പരാതിയെക്കുറിച്ചും ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനോട് പൊട്ടിത്തെറിച്ച മോഹൻലാലിൻറെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനു പിന്നാലെ ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ രംഗത്ത്.

സുഹൃത്തേ,

എനിക്ക് നിങ്ങളുടെ മുഖം ഓര്‍മ്മയില്ല. ശബ്ദം മാത്രമേ ഓര്‍മ്മയിലുള്ളു. നിങ്ങളുടെ ചോദ്യത്തിന് ഞാന്‍ പറഞ്ഞ മറുപടിയും മറക്കാനാവുന്നില്ല. അതുകൊണ്ടാണ് ഇങ്ങനെയൊരു കുറിപ്പ്. എന്റെ അച്ഛന്‍ന്റെയും അമ്മയുടെയും പേരില്‍ സമൂഹസേവനത്തിനും മനുഷ്യനന്മയ്ക്കുമായി രൂപീകരിച്ച ട്രസ്റ്റ് ആണ് ‘വിശ്വശാന്തി’ . നിശബ്ദമായി പലകാര്യങ്ങളും ഞങ്ങള്‍ ചെയ്യുന്നു. ഈ കഴിഞ്ഞ പ്രളയ ദുരന്തത്തില്‍ പെട്ടവര്‍ക്ക് ഒരുപാട് സഹായങ്ങള്‍ ഞങ്ങള്‍ എത്തിച്ചു . ഇപ്പോഴും ആ പ്രവര്‍ത്തി തുടരുന്നു.

അതിന്റെ ഭാഗമായി വിദേശത്തുനിന്നു സമാഹരിച്ച കുറേ സാധനങ്ങള്‍ ശനിയാഴ്ച കൊച്ചിയിലെ പോര്‍ട്ടില്‍ നിന്നും പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയക്കാനാണ് അതിരാവിലെ ഞാന്‍ കൊച്ചിന്‍ പോര്‍ട്ടില്‍ എത്തിയത്. ഞങ്ങള്‍ ക്ഷണിച്ചിട്ടാണ് അതിരാവിലെ തന്നെ അവിടെ മാധ്യമപ്രവര്‍ത്തകര്‍ വന്നത്. മാധ്യമപ്രവര്‍ത്തകരോട് ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരിക്കുമ്പോഴാണ് നിങ്ങള്‍ അനവസരത്തിലുള്ള ഒരു ചോദ്യം എന്നോട് ചോദിച്ചത്.

േരളം ഇപ്പോള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന വിഷയമായതുകൊണ്ട് തീര്‍ച്ചയായും ആ ചോദ്യം പ്രസക്തവുമാണ്. പക്ഷെ ആ ചോദ്യത്തിന് പെട്ടെന്നൊരു മറുപടി പറയാന്‍ തക്കവണ്ണമുള്ള ഒരു മാനസികനിലയില്‍ ആയിരുന്നില്ല ഞാന്‍. ഒരു മനുഷ്യന്‍ എന്ന നിലയിലും ഒരു മകന്‍ എന്ന നിലയിലും എന്റെ മനസ്സ് അപ്പോള്‍ മറ്റൊരാവസ്ഥയിലായിരുന്നു. അതുകൊണ്ടാണ് എന്റെ ഉത്തരം അങ്ങിനെയായത്.

അവിടെ നടക്കുന്ന ആ കര്‍മ്മത്തെപ്പറ്റി ഒരു ചോദ്യം പോലും ചോദിക്കാതെ നിങ്ങള്‍ ഇങ്ങനെ ഒരു ചോദ്യം ചോദിക്കാന്‍ പാടില്ലായിരുന്നു എന്ന് എന്റെ മനസ്സ് എന്നോട് പറഞ്ഞിട്ടുണ്ടാകാം… അതുകൊണ്ടാണ് അങ്ങനെ ഒരു ഉത്തരം എന്നില്‍ നിന്നും ഉണ്ടായത്. ഒരു രാത്രി കഴിഞ്ഞിട്ടും അത് മനസ്സില്‍ നിന്നും മായാതെ ഇരിക്കുന്നതിനാലാണ് ഇങ്ങനെ ഒരു കുറിപ്പ് …

എന്റെ ഉത്തരം ആ ചോദ്യം ചോദിച്ച വ്യക്തിയെ വേദനിപ്പിച്ചുവെങ്കില്‍ അത് ഒരു മൂത്ത ചേട്ടന്‍ പറഞ്ഞതാണ് എന്ന് കരുതി ക്ഷമിക്കുക. വിട്ടു കളഞ്ഞേക്കുക ….. എന്റെ ഉത്തരം ഒരു വ്യക്തിയെയോ, സ്ഥാപനത്തെയോ, പത്രപ്രവര്‍ത്തനത്തെയോ ഉദ്ദേശിച്ചായിരുന്നില്ല.. നമ്മള്‍ ഇനിയും കാണേണ്ടവരാണ് , നിങ്ങളുടെ ചോദ്യങ്ങള്‍ക്കു ഞാന്‍ മറുപടി പറയേണ്ടതുമാണ്…

സ്‌നേഹപൂര്‍വ്വം മോഹന്‍ലാല്‍

കേരള ബ്ലാസ്റ്റേഴ്സിന്റെ ഓഹരികൾ കൈമാറിയെന്നു സ്ഥിരീകരിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ. തന്റെ കൈവശമുണ്ടായിരുന്ന 20% ഓഹരികളാണു കൈമാറിയതെന്നു സച്ചിൻ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് ജീവിതത്തിലെ അവിഭാജ്യ ഘടകമായിരുന്നു. തന്റെ ഹൃദയം എപ്പോഴും ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടാകുമെന്നും സച്ചിൻ പറഞ്ഞു.

2015ലാണു സച്ചിൻ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുന്നത്. സച്ചിനും പിവിപി ഗ്രൂപ്പും ചേർന്നാണ് ഓഹരി വാങ്ങിയത്. എന്നാൽ ഇക്കഴിഞ്ഞ മേയിലെ മൽസരത്തിനു മുന്നോടിയായി പിവിപി ഗ്രൂപ്പ് ഓഹരികൾ വിറ്റഴിച്ചിരുന്നു.

ഗുവാഹത്തിയിൽ ആദ്യകളി തോറ്റ കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിനെ കാണാൻ ഡ്രസിങ് റൂമിലെത്തിയ ടീം ഉടമ സച്ചിൻ തെൻഡുൽക്കർ കളിക്കാരോടു പറഞ്ഞു: ഇന്ത്യൻ ടീമിനൊപ്പം ക്രിക്കറ്റ് ലോകകപ്പ് നേടാൻ എനിക്ക് 22 വർഷം വേണ്ടി വന്നു. വിജയം ഒറ്റയടിക്കു കൈവരില്ല. സാവധാനം ജയിച്ചുതുടങ്ങുക, ജയിച്ചാൽ പിന്നെ തോൽക്കാതിരിക്കുക..! ആദ്യ മൂന്നുകളിയും ജയിക്കാതിരുന്നപ്പോഴും ആത്മവിശ്വാസം അൽപം പോലും നഷ്‌ടമാക്കാതെ നാലാമത്തെ കളി ജയിക്കാൻ ടീമിനു കരുത്തുനൽകിയത് സച്ചിന്റെ വാക്കുകളായിരുന്നു.

sachin-with-team

സച്ചിന്റെ സാന്നിധ്യം ടീമിന് അദൃശ്യമായൊരു സ്ട്രൈക്കറുടെ ബലമായിരുന്നു നൽകിയിരുന്നത്. കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഓഹരികൾ വിറ്റ് സച്ചിൻ പിൻമാറുന്നത് ടീമിന് നഷ്ടമാകാൻ പോകുന്നത് ആത്മവിശ്വാസത്തോടെ തോൽവിയിലും പുഞ്ചിരിച്ചുകൊണ്ടുള്ള സച്ചിന്റെ വാക്കുകളായിരിക്കും.

ഫുട്‌ബോൾ ഹരത്തിന്റെ നിറമേതെന്നു ചോദിച്ചാൽ മനസിൽ ആദ്യം നിറയുക മഞ്ഞയായിരിക്കും. ഫുട്‌ബോൾ ലഹരിയുടെ ആഗോള തലസ്‌ഥാനമായ ബ്രസീലിന്റെ മഞ്ഞപ്പടയിൽ നിന്നു ലോകമെങ്ങും പടർന്നു പിടിച്ചതാണ് ആ മഞ്ഞ ലഹരി. ഐഎസ്‌എല്ലിൽ ബ്രസീലിന്റെ പ്രതിരൂപമാണു കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മഞ്ഞപ്പട. ടീം ആരാധകരോട് വിളിച്ചു പറയുന്നതും ഇതാണ്; ‘മഞ്ഞയിൽ കളിച്ചാടൂ’…

ആ മഞ്ഞപ്പടയുടെ നടുവിലേക്ക് സൂര്യപ്രഭയിൽ സച്ചിൻ തെൺഡുൽക്കർ ഇറങ്ങുമ്പോൾ ആവേശം ഉച്ചസ്ഥായിയിലാകുമായിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് എന്ന പേര് പോലും രൂപപ്പെട്ടത് സച്ചിന്റെ ഓമനപ്പേരായ മാസ്റ്റർ ബ്ലാസ്റ്റേഴ്സിൽ നിന്നാണ്.

സച്ചിൻ എന്ന ക്രിക്കറ്റ് ദൈവത്തെ കാണാൻ വേണ്ടി മാത്രം ഐഎസ്എൽ വേദികളിലേക്ക് ദൈവത്തിന്റെ സ്വന്തം നാട്ടിലെ ക്രിക്കറ്റ് പ്രേമികൾ ഒഴുകിയെത്തി. ബ്ലാസ്റ്റേഴ്സ് എന്ന പേരിനൊപ്പം സച്ചിൻ സച്ചിൻ എന്ന ആവേശവിളികളും ഗാലറികളിൽ നിന്നും മുഴങ്ങിക്കേട്ടു.

ഒരു കാലത്ത് നിറം മങ്ങിയിരുന്ന കേരളത്തിലെ ഫുട്ബോൾ കാലത്തിന്റെ ആവേശം തിരികെയത്തിക്കാൻ സാച്ചിൻ സാന്നിധ്യം കൊണ്ട് സാധിച്ചു. 2014 മുതൽ ഓരോ ഐഎസ്എൽ കാലവും ആവേശക്കാലം കൂടിയായിരുന്നു.

‘സച്ചിന്‍… സച്ചിന്‍’ എന്ന് ഒരു മന്ത്രംപോലെ ആര്‍ത്തുവിളിച്ച ഗാലറികൾ. അവിടെ ദൈവത്തിന്‍റെ സ്വന്തം നാട്ടിലേക്കു ക്രിക്കറ്റിലെ ദൈവത്തിനു സ്വാഗതമോതുന്ന ബാനറുകൾ. സ്‌റ്റേഡിയത്തിലെ ഇലക്‌ട്രോണിക് സ്‌ക്രീനില്‍ സച്ചിനെ കാണുമ്പോഴെല്ലാം ജനം ഇളകിമറിഞ്ഞു.

raina-sachin
ടീമിനായി ആർത്തുവിളിക്കാൻ സച്ചിന്‍ കൈവീശി ആഹ്വാനം ചെയ്‌തപ്പോൾ ജനമൊന്നാകെ ആർത്തിരമ്പി. സച്ചിൻ കളികാണാൻ വരുന്നുണ്ടോയെന്നാണ് ഗാലറികളിലേക്ക് എത്തുന്നവർ ആദ്യം അന്വേഷിക്കുക. കേരള ബ്ലാസ്റ്റേഴ്സ് എന്ന മഞ്ഞപ്പടയെ ലോകമെമ്പാടുമുള്ളവർക്ക് സുപരിചതമാക്കിയതിൽ സച്ചിന്റെ പങ്ക് ചെറുതല്ല.

ഐഎസ്എല്ലിൽ സ്വന്തം നാടായ മുംബൈയെ കൈവെടിഞ്ഞ് ബ്ലാസ്റ്റേഴ്സിനെ സ്വന്തമാക്കിയപ്പോൾ കേരളം നൽകിയ സ്നേഹം സച്ചിന് ഒരിക്കലും മറക്കാനാവുന്നതല്ല.

മനംനിറഞ്ഞ് കൈവീശി ചെറുപുഞ്ചിരിയോടെ കേരളത്തിൽ നിന്നും പോകുന്ന സച്ചിനെ കേരളീയർക്കും മറക്കാനാകില്ല. ഓഹരി വിറ്റഴിച്ചാലും ബ്ലാസ്റ്റേഴ്സ് ഹൃദയത്തിനൊപ്പമെന്നാണ് മാസ്റ്റർ ബ്ലാസ്റ്റേഴ്സ് പ്രതികരിച്ചത്.

അതെ, കൈമാറ്റം ചെയ്താലും ബ്ലാസ്റ്റേഴ്സ് എന്ന മലയാളി ടീമിനെ ഇന്ത്യൻ ഫുട്ബോൾ പട്ടികയിലേക്ക് കൈപിടിച്ചുയർത്തിയ ആദ്യ ഉടമയെ കേരളത്തിനും എങ്ങനെ മറക്കാനാകും. സച്ചിനില്ലാത്ത മഞ്ഞപ്പടയുടെ അഞ്ചാം സീസണിലെ കളിയുടെ ആവേശം പഴയതുപോലെ തന്നെയുണ്ടാകുമോയെന്ന് കണ്ടറിയണം.

നാലു വർഷമായി കേരള ബ്ലാസ്റ്റേഴ്സ് എന്റെ ജീവിതത്തിലെ അവിഭാജ്യ ഘടകമായിരുന്നു. ഈ കാലയളവിൽ ബ്ലാസ്റ്റേഴ്സിന്റെ ആയിരക്കണക്കിനു ആരാധകർ കടന്നുപോയ വികാരത്തിനൊപ്പം ഞാനും സഞ്ചരിച്ചിട്ടുണ്ട്. ഫുട്ബോളിനോടുള്ള അഭിനിവേശം വളർത്തുകയും കേളത്തിലെ കായികപ്രേമികൾക്കും പ്രതിഭകൾക്കും ദേശീയതലത്തിൽ അവസരം ഒരുക്കുകയെന്ന ഉദ്ദേശ്യത്തോടെയുമായിരുന്നു ബ്ലാസ്റ്റേഴ്സുമായുള്ള പങ്കാളിത്തം. ആ ഉദ്യമം വളരെയധികം ഉത്സാഹം തരുന്നതും എന്നും മനസ്സിൽ സൂക്ഷിക്കാൻ സാധിക്കുന്നതുമാണ്.

Image result for sachin in kerala blasters

ഐഎസ്എല്ലിന്റെ അഞ്ചാം സീസണിൽ അടുത്ത അഞ്ചോ അതിൽ കൂടുതലോ വർഷത്തേക്കുള്ള ടീമിനെ കെട്ടിപ്പടുക്കേണ്ടത് അത്യാവശ്യമാണ്. അതിൽ എന്റെ പങ്കും അലോചിക്കേണ്ട സമയമായി. അതുകൊണ്ടു തന്നെ ടീമംഗങ്ങളുമായുള്ള ദീർഘനാളത്തെ ചർച്ചകൾക്കുശേഷം ബ്ലാസ്റ്റേഴ്സിന്റെ സഹഉടമ സ്ഥാനം ഒഴിയാൻ ഞാൻ തീരുമാനിച്ചു. ആരാധകരുടെ നിരുപാധികമായ പിന്തുണയോടെ മുന്നോട്ടുള്ള പാതയിൽ കൂടുതൽ വിജയങ്ങൾ നേടാൻ ബ്ലാസ്റ്റേഴ്സിനു സാധിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. ബ്ലാസ്റ്റേഴ്സിനെ കുറിച്ചു ഞാൻ അഭിമാനം കൊള്ളുന്നു. എന്റെ ഹൃദയത്തിന്റെ ഒരു ഭാഗം എപ്പോഴും ബ്ലാസ്റ്റേഴ്സിനു വേണ്ടി തുടിക്കും.

Image result for sachin in kerala blasters

ജെ.എൻ.യു യൂണിയൻ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോള്‍ പ്രധാനപ്പെട്ട നാലു സീറ്റുകളിലും സംയുക്ത ഇടതു സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷത്തോടെ ലീഡ്. എ.ബി.വി.പിയാണ് രണ്ടാം സ്ഥാനത്ത്. വോട്ടെണ്ണലിന്റെ തുടക്കത്തിൽ എബിവിപി നേരിയ മുന്നേറ്റം നടത്തിയെങ്കിലും ആർട്‌സ് ആൻഡ് സയൻസ് ഡിപ്പാർട്ടുമെന്റുകളിൽ നിന്ന് ഇവര്‍ക്ക് കനത്ത തിരിച്ചടി ലഭിച്ചു. എന്‍എസ്‌‌യുവിന് കനത്ത തിരിച്ചടിയാണ് നേരിടുന്നത്.

തൃശ്ശൂര്‍: കട്ടിലപ്പൂവം യാക്കോബായ സുറിയാനി പള്ളി വികാരി സഹവികാരിയെ ആക്രമിച്ചു. വെള്ളിയാഴ്ച്ച രാത്രിയാണ് സംഭവം. വികാരിയുടെ ആക്രമണത്തില്‍ വയറിന് ഗുരുതരമായി പരിക്കേറ്റ സഹവികാരി ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം സംഭവത്തില്‍ പരാതിയൊന്നും ലഭിക്കാത്തതിനാല്‍ പോലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. സഭ ഇടപെട്ട് അടിപിടി ഒതുക്കി തീര്‍ക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

വെള്ളിയാഴ്ച്ച രാത്രി ബന്ധുവുമായി ഫോണില്‍ സംസാരിക്കുന്നതിനിടയിലാണ് സഹവികാരിക്ക് നേരെ അപ്രതീക്ഷിത ആക്രമണം ഉണ്ടായിരിക്കുന്നത്. ഇരുമ്പ് പൈപ്പുമായി എത്തിയ വികാരി ഇയാളെ ആക്രമിക്കുകയായിരുന്നു. സംസാരിക്കുന്നതിനിടെ ഫോണില്‍ ബഹളം കേട്ട ബന്ധു നാട്ടിലേക്ക് ഫോണ്‍ വിളിച്ചറിയിച്ചാണ് പരിക്കേറ്റ സഹവികാരിയെ ആശുപത്രിയിലെത്തിച്ചത്.

വികാരിമാരുടെ പ്രവൃത്തി അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇരുവര്‍ക്കുമെതിരെ നടപടി വേണമെന്നും ഇടവകയിലെ ആളുകള്‍ ആവശ്യപ്പെട്ടു. അടിയന്തര യോഗത്തിന് ശേഷം ഇക്കാര്യം സഭയിലെ മേലധികാരികളെ അറിയിക്കാനുള്ള ശ്രമത്തിലാണ് വിശ്വാസികള്‍. വികാരിയും സഹവികാരയും തമ്മില്‍ കുറേക്കാലങ്ങളായി തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായി സമീപവാസികള്‍ പറയുന്നു. പല സമയങ്ങളിലും പൊതുസ്ഥലങ്ങളില്‍ വെച്ച് ഇവര്‍ തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

ഫോണിലൂടെ സോഷ്യൽ ലോകത്ത് വൈറലായ ഷിബുലാൽജിയ്ക്ക് ഫോണിലൂടെ ലഭിച്ച ഭീഷണിയാണിത്. ഇൗ ഒാഡിയോ ക്ലിപ്പ് അദ്ദേഹം തന്നെയാണ് ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടത്.

ഇതൊരു മുന്നറിയിപ്പായിട്ടൊന്നും കരുതേണ്ട. പക്ഷേ തന്റെ മുഹമ്മയിലുള്ള വീടുൾപ്പെടെ നിന്റെ ജാതി, നിന്റെ ഭാര്യയുടെ ജാതി എല്ലാം ഞങ്ങൾ സ്കെച്ച് ചെയ്തു കഴിഞ്ഞു. നിന്റെ ജോലി സംബന്ധിച്ച് എല്ലാം വിവരങ്ങളും ഞങ്ങൾ ശേഖരിച്ചു കഴിഞ്ഞു. നിന്റെ ജോലി മൂന്നു ദിവസത്തിനുള്ളിൽ തെറിപ്പിക്കും. അതിനുള്ള കാര്യങ്ങൾ ചെയ്തു കഴിഞ്ഞു. നിന്റെ കളി നിർത്തിക്കോ നീ സംഘി ചമഞ്ഞിട്ട് സംഘപരിവാറിനെയും ബിജെപിയെയും തേയ്ക്കുന്നത് ആർക്കും മനസിലാകില്ലെന്ന് കരുതിയോ? നിന്റെ കളി തീർത്തുതരാം..’

പെട്രോൾ വില വർധനയിൽ ജനങ്ങൾ‌ നട്ടം തിരിയുമ്പോൾ അസാധാരണ മികവുളള ട്രോൾ വിഡിയോയിലൂടെ കടുത്ത വിമർശനം ഉന്നയിച്ച ഷിബുലാൽ കയ്യടി നേടിയിരുന്നു. ഇതിന് പിന്നാലെ വൻ സൈബർ ആക്രമണമാണ് സംഘപരിവാർ ഇയാൾക്കെതിരെ നടത്തിയത്. ഇതിന് പിന്നാലെയാണ് ഫോണിൽ വിളിച്ചുള്ള വധഭീഷണി. കുടുംബത്തിനെ അടക്കം കൊന്നുകളയുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയതായി ഇയാൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറയുന്നു.

വധഭീഷണി മുഴക്കിയ സംഘപരിവാർ പ്രവർത്തകൻ പക്ഷേ തന്റെ വീടും സ്ഥലവും തെറ്റായി പറഞ്ഞതായും ഇയാൾ വിഡിയോയിൽ പറയുന്നു. നിന്നെ ഞങ്ങൾ സ്കെച്ച് ചെയ്തു കഴിഞ്ഞു എന്നായിരുന്നു ഇയാളുടെ ഭീഷണി. മുഹമ്മയിലുള്ള നിന്റെ വീട് ഞാൻ തകർത്തിരിക്കും എന്നായിരുന്നു ഭീഷണി. എന്നാൽ പേരിനൊപ്പം തന്നെ തകഴി എന്ന സ്ഥലപേര് ചേർത്തിട്ടും അതുപോലും മനസിലാക്കാതെയാണ് സംഘപരിവാർ തന്നെ സ്കെച്ച് ചെയ്യുന്നതെന്നും ഷിബുലാൽജി പരിഹസിക്കുന്നു. ജാതീയമായും ഇവർ അപഹസിക്കുന്നതായി ഇയാൾ ചൂണ്ടിക്കാട്ടുന്നു. ഭീഷണിമുഴക്കിയ വ്യക്തിയുടെ ഫെയ്സ്ബുക്കിന്റെ സ്ക്രീൻഷോട്ടും ഇയാൾ പങ്കുവച്ചിട്ടുണ്ട്.

പെട്രോൾ വിലക്കൂടുതലിനെതിരെയുളള ട്രോൾ വിഡിയോയാണ് ഷിബുലാൽജിയെ പ്രശസ്തനാക്കിയത്. വെറും 10 പൈസയോ 15 പൈസയോ മാക്സിമം പോയി കഴിഞ്ഞാൽ 30 പൈസയോ ആണ് പെട്രോളിന് ഒരു ലിറ്ററിന് കൂടുന്നതെന്നും വിഡിയോയിൽ ഷിബുലാൽജി വിശദീകരിച്ചിരുന്നു . ഈ 15 പൈസയോ 30 പൈസയോ കൂടുമ്പോൾ നിങ്ങൾക്ക് ഇതിൽ നിന്ന് എന്താണ് നഷ്ടമുണ്ടാകുന്നത്. 1000 രൂപയ്ക്കും 2000 രൂപയ്ക്കും മദ്യം വാങ്ങി കുടിക്കുന്നവർക്ക് ലിറ്ററിന് 30 പൈസ പെട്രോളിന് കൂടുമ്പോൾ ഇത്രയ്ക്കും ബഹളം വയ്ക്കേണ്ടതുണ്ടോ? 30 പൈസ വച്ച് കൂടുന്നത് ഇന്ത്യയിലെ പാവപ്പെട്ടവർക്കു വേണ്ടി കക്കൂസ് പണിയുന്നതിനു വേണ്ടിയാണെന്ന് കേന്ദ്രസർക്കാർ പറയുകയും ചെയ്തിട്ടുണ്ട്. 30 പൈസ വച്ച് കൂടുമ്പോൾ അത് കൊടുക്കാൻ കയ്യിൽ ഇല്ലെന്നു പറയുന്നത് എത്ര ആലോചിച്ചിട്ടും സംഘമിത്രങ്ങൾക്ക് മനസിലാകുന്നില്ലെന്നും വിഡിയോയിൽ ഷിബുലാൽ പരിഹസിച്ചിരുന്നു.

പെട്രോൾ വില വർധനയിൽ ജനങ്ങൾ‌ നട്ടം തിരിയുമ്പോൾ അസാധാരണ മികവുളള ട്രോൾ വിഡിയോയിലൂടെ കടുത്ത വിമർശനം ഉന്നയിച്ച ഷിബുലാൽ കയ്യടി നേടി.സീരിയസ് വിഡിയോ ആണെന്ന് കരുതി ഷിബുലാലിനെ ചീത്തവിളിച്ചവരും കാര്യമറിഞ്ഞതോടെ പൊട്ടിച്ചിരിച്ചു. ഒറ്റ ട്രോൾ കൊണ്ടൊന്നും ഷിബുലാൽ അവസാനിപ്പിച്ച മട്ടില്ല. ഉടൻ വന്നു മാരക ഐറ്റം. സംഘപരിവാർ സംഘടനകള്‍ മാപ്പുപറച്ചിലിൽ കേമൻമാരാണെന്ന ശത്രുപക്ഷക്കാരുടെ പതിവു പല്ലവി ഏറ്റെടുത്താണ് ഷിബുലാൽജിയുടെ രണ്ടാമത്തെ വിഡിയോ. ക്ലാസ് സ്റ്റെലിൽ മാപ്പു പറച്ചിൽ. ഷിബുലാൽജിയുടെ മാപ്പുപറച്ചിൽ വിഡിയോയും സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തതിന് പിന്നാലെയാണ് വിജയ്മല്യ വിഷയത്തിൽ വേറിട്ട ഭാഷ്യവുമായി ഷിബുലാൽജി രംഗത്തു വന്നത്.

അമേരിക്കയിൽ നാശം വിതച്ച് മുന്നേറുകയാണ് ഫ്ലോറൻസ് ചുഴലിക്കാറ്റ്. ഈ സാഹചര്യത്തിൽ ‘ദ വെതര്‍’ ചാനലിന്‍റെ വ്യത്യസ്ഥമായ കാലാവസ്ഥാ റിപ്പോര്‍ട്ട് വന്‍ ഹിറ്റാകുകയാണ്. നാഷണല്‍ ഹരിക്കെയിന്‍ സെന്റര്‍ നല്‍കിയ മുന്നറിയിപ്പ് പ്രകാരം കനത്ത മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ രണ്ട് അടി മുതല്‍ 13 അടി വരെ വെള്ളം ഉയരും. അങ്ങനെ സംഭവിച്ചാല്‍ എന്തായിരിക്കും വീടുകളുടേയും കാറുകളുടേയും മറ്റും അവസ്ഥയെന്ന് കാണിച്ചു തരികയാണ് ഈ കാലാവസ്ഥാ റിപ്പോര്‍ട്ട്.

മിക്‌സഡ് റിയാലിറ്റിയുടെ സാധ്യതകളെ ഉപയോഗിച്ച് വെള്ളം മൂന്ന് അടി, ആറ് അടി, ഒമ്പത് അടി എന്നിങ്ങനെ വ്യത്യസ്ഥ നിലയിലെത്തുമ്പോള്‍ എന്തെല്ലാം അപകടങ്ങള്‍ പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ടര്‍ വിശദീകരിക്കുന്നത്. ദൃശ്യങ്ങളുടെ കൂടി അകമ്പടിയില്‍ ഈ റിപ്പോര്‍ട്ടിനൊടുവില്‍ അധികൃതരുടെ മുന്നറിയിപ്പുകളെ അവഗണിക്കരുതെന്ന് പറയുമ്പോള്‍ സാധാരണ കാലാവസ്ഥാ മുന്നറിയിപ്പിനേക്കാള്‍ അത് ശക്തമാകുന്നു. ട്വിറ്ററില്‍ മാത്രം 4 മില്ല്യണ്‍ ആള്‍ക്കാരാണ് ഈ വിഡിയോ കണ്ടിരിക്കുന്നത്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിര പരാതി നല്‍കിയ കന്യാസ്ത്രീയോടുള്ള സഭയുടെ സമീപനം എന്തായാലും ജനങ്ങള്‍ക്ക് അത്ര കണ്ട് ബോധിച്ചിട്ടില്ല. എന്നാല്‍ സമരത്തിന് പിന്തുണ ഏറുന്നതും ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയതും സഭയ്ക്ക് തിരിച്ചടിയായ അവസ്ഥയിലാണ്. കന്യാസ്ത്രിയെ പരസ്യമായി പിന്തുണയ്ക്കാന്‍ ഒരു ക്രിസ്തീയ സംഘടനകളും മുന്നോട്ടു വരുന്നില്ല എന്നതും ഏറെ ആശങ്കപ്പെടുത്തുന്ന ഒന്നാണ്.

സഭയില്‍ നടക്കുന്ന പീഠനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭാഗത്തുനിന്നും ഇതുവരെ ഒരു വിശദ്ദീകരണവും വന്നിട്ടില്ല. എന്നാല്‍ കന്യാസ്ത്രീയുടെ പരാതിയില്‍ വത്തിക്കാന്‍ ഇടപെടുന്നു എന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുിവരുന്നത്. കര്‍ദിനാള്‍ ഓസ്വാള്‍ ഗ്രേഷ്യസിന്റെ ഓഫീസില്‍ നിന്ന് ഇറങ്ങിയ വാര്‍ത്താ കുറിപ്പിലാണ് ബിഷപ്പിന്റെ രാജി ആവശ്യപ്പെടും എന്ന സൂചനയനല്‍കുന്നത്

കന്യാസ്ത്രീയുടെ പരാതിയില്‍ വത്തിക്കാന്‍ ഇടപെടുകയാണ്. ബിഷപ്പിന്റെ രാജി ഉടന്‍ ആവശ്യപ്പെടും. കഴിഞ്ഞ ദിവസം കര്‍ദിനാള്‍ ഓസ്വാള്‍ ഗ്രേഷ്യസിന്റെ ഓഫീസില്‍ നിന്ന് ഇറങ്ങിയ വാര്‍ത്താ കുറിപ്പില്‍ ഇതു സംബന്ധിച്ച സൂചനകതള്‍ ലഭിക്കുന്നത്.

ബിഷപ്പിനെതിരെ രണ്ട് ദിവസത്തിനകം വത്തിക്കാന്‍ നടപടിയെടുത്തേക്കുമെന്നാണ് സൂചന. കേരളത്തിലെ സഭാ നേതൃത്വത്തില്‍ നിന്ന് വത്തിക്കാന്‍ അടിയന്തരമായി വിവരങ്ങള്‍ തേടി.സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ ബിഷപ്പിനോട് വത്തിക്കാന്‍ ആവശ്യപ്പെടും.

അടുത്ത ബുധനാഴ്ചയാണ് ചോദ്യം ചെയ്യലിന് ഹാജരാകാനായി ബിഷപ്പിന് പോലീസ് നോട്ടീസ് നല്‍കിയത്. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കില്ല എന്നു ബിഷപ്പ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ബിഷപ്പിനെതിരെ നടപടിയെടുക്കാന്‍ വത്തിക്കാന്‍ നിര്‍ബന്ധിതമായത്. ബിഷപ്പ് അറസ്റ്റിലാകുകയാണെങ്കില്‍ സ്ഥാനത്തുള്ള ഒരു ബിഷപ്പ് അറസ്റ്റിലായി എന്നത് ഒഴിവാക്കാനാണ് വത്തിക്കാന്‍ ആഗ്രഹിക്കുന്നത്.

കഴിഞ്ഞ ദിവസം മുംബൈ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ഓസ്വാള്‍ ഗ്രേഷ്യസിന്റെ ഓഫീസില്‍ നിന്ന് ഇറങ്ങിയ വാര്‍ത്താ കുറിപ്പില്‍ വത്തിക്കാന്റെ നിലപാടിന്റെ സൂചനയുണ്ടായിരുന്നു. ബിഷപ്പ് മാറി നില്‍ക്കുന്നതാണ് ഉചിതം എന്നായിരുന്നു ഈ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞിരുന്നത്.

കര്‍ദിനാള്‍ ഓസ്വാള്‍ ഗ്രേഷ്യസ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി വത്തിക്കാനിലായിരുന്നു. അദ്ദേഹം ഇന്നലെ രാത്രിയാണ് മടങ്ങിയെത്തിയത്.  നേരത്തെ വത്തിക്കാന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഉള്‍പ്പടെ ബിഷപ്പിനെതിരെ നടപടി ആവശ്യപ്പെട്ട് വ്യാപകമായി കമന്റുകള്‍ വന്നിരുന്നു. വത്തിക്കാന്റെ വിവിധ മന്ത്രാലയങ്ങളില്‍ ഇത് സംബന്ധിച്ചുള്ള പരാതികള്‍ ലഭിച്ചിരുന്നു. ഇതിന് പുറമെ കന്യാസ്ത്രീകളുടെ പ്രത്യക്ഷ സമരവും വത്തിക്കാനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

കന്യാസ്ത്രീ നല്‍കിയ പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തെക്കുറിച്ചുള്ള ചോദ്യത്തിന് ക്ഷുഭിതനായി മോഹന്‍ലാല്‍. ക്യാസ്ത്രീകള്‍ നടത്തുന്ന സമരത്തെക്കുറിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനാണ് മോഹന്‍ ലാല്‍ ക്ഷുഭിതനായത്.നിങ്ങള്‍ക്ക് നാണമുണ്ടോ ഇങ്ങനെ ആവശ്യമില്ലാത്ത കാര്യം ചോദിക്കാന്‍.., നല്ല ഒരു കാര്യം പറയുമ്പോള്‍.. കന്യാസ്ത്രികള്‍ക്ക് എന്ത് ചെയ്യണം, അതും ഇതും ആയിട്ട് എന്ത് ബന്ധം, നിങ്ങള്‍ക്ക് വേറെ എന്തെങ്കിലുമൊക്കെ ചോദിക്കാമല്ലോ, അത് പൊതുവികാരമാണോ.. ഇത്രയും വലിയ പ്രോബ്ലം ഇവിടെ നടക്കുമ്പോള്‍.. എന്ന് പറഞ്ഞ് മോഹന്‍ ലാല്‍ നിര്‍ത്തുകയായിരുന്നു.

മോഹന്‍ ലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി കൊച്ചിയില്‍ എത്തിയപ്പോഴായിരുന്നു താരരാജാവിന്റെ ഒഴിവാക്കല്‍. വെല്ലിങ്ടണ്‍ ഐലന്റിലെ കളക്ഷന്‍ സെന്ററിലെത്തി ദുരിതബാധിതര്‍ക്ക് സഹായങ്ങള്‍ കൈമാറാന്‍ എത്തിയപ്പോഴായിരുന്നു കന്യാസ്ത്രീകളുടെ സമരത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ ചോദ്യം ഉന്നയിച്ചത്. മോഹൻലാൽ രൂക്ഷമായി പ്രതികരിച്ചത്.

മലപ്പുറം വാഴക്കാട്ട് അസം സ്വദേശിയെ കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. അസം സ്വദേശി ഷഹനൂര്‍ അലിയെ എട്ടു വര്‍ഷത്തിന് ശേഷം അസമിലെ ഇയാളുടെ ഗ്രാമത്തില്‍ നിന്നാണ് കേരള പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയായ മലയാളിയെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്തിട്ടും ഒളിവില്‍ പോയ ഷഹനൂര്‍ അലിയെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.

അസമില്‍ ഇയാള്‍ ഉണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് സംഘം അസമിലെ കൊക്രാജാര്‍ ജില്ലയിലെ ഗ്രാമത്തില്‍ എത്തിയത്. പ്രാദേശിക പൊലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്. സി.ഐ എം.വി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ പ്രകാശ് മണികണ്ഠന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിജോയ്, ബിജു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ എട്ടുവര്‍ഷമായി ഇയാളെ പിടികൂടാന്‍ പൊലീസ് അന്വേഷണം നടത്തി കൊണ്ടിരിക്കുകയായിരുന്നു. ഇന്ത്യയുടെ പല ഭാഗങ്ങളിലും ഷഹനൂര്‍ ഉണ്ടെന്ന് വിവരം ലഭിച്ചപ്പോഴൊക്കെ പൊലീസ് സംഘം എത്തിയെങ്കിലും ഇയാളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഷഹനൂറിനെ നാട്ടിലെത്തിച്ച ശേഷം കോടതിയില്‍ ഹാജരാക്കും.

ജലന്തര്‍ ബിഷപ് ഉള്‍പ്പെട്ട പീഡനക്കേസില്‍ കൂടുതല്‍ പേര്‍ക്കെതിരെ അന്വേഷണം. ജലന്തര്‍ രൂപത പി.ആര്‍.ഒ. പീറ്റര്‍ കാവുംപുറം, ഫാദര്‍ ജെയിംസ് എര്‍ത്തയില്‍ എന്നിവര്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് തെളിവു ലഭിച്ചു. പീറ്റര്‍ കാവുംപുറം കൊച്ചിയില്‍ താമസിച്ച ഹോട്ടലില്‍ നിന്ന് അന്വേഷണസംഘം രേഖകള്‍ പിടിച്ചെടുത്തു. ഫാദര്‍ എര്‍ത്തയില്‍ പരാതിക്കാരിയായ കന്യാസ്ത്രീയുടെ കുടുംബത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ ശബ്ദരേഖ നേരത്തേ പുറത്തുവന്നിരുന്നു. കോട്ടയത്തിനുപുറത്ത് മൂന്നുജില്ലകളില്‍ പൊലീസ് സംഘങ്ങള്‍ തെളിവുശേഖരണം തുടരുകയാണ്.

ഇതിനിടെ ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ രൂപതയുടെ ഭരണചുമതല കൈമാറി. വീണ്ടും ചോദ്യം ചെയ്യാനായി പൊലീസ് വിളിച്ചതിന്റെ പശ്ചാത്തലത്തിലാണ് ചുമതല കൈമാറിക്കൊണ്ടുള്ള സർക്കുലർ ഇറക്കിയത്. വത്തിക്കാനിൽ നിന്നുള്ള ശക്തമായ സമ്മർദത്തെ തുടർന്നാണ് ബിഷപ്പിന്റെ നീക്കമെന്നും സുചനയുണ്ട്. ഫാ.മാത്യു കോക്കണ്ടമാണ് രൂപതയുടെ പുതിയ അഡ്മിനിസ്ട്രേറ്റർ.

ബിഷപ്പിനെതിരെ ശക്തമായ തെളിവുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നതിന് പിന്നാലെയാണ് ചുമതല കൈമാറിയത്. കുറ്റാരോപിതനായ ബിഷപ് ചുമതലകളിൽ തുടരുന്നതിൽ വത്തിക്കാനും കടുത്ത അതൃപ്തി പ്രകടിപ്പിച്ചതായാണ് വിവരം. കത്തോലിക്ക ബിഷപ്പുമാരുടെ സംഘടനയായ സിബിസിഐ യുടെ പ്രസിഡന്റ് ഒസ്വാൾ ഗ്രേഷ്യസും ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ മാറി നിൽക്കണമെന്ന നിലപാടെടുത്തു. തുടർന്നാണ് കൂടിയാലോചനകൾക്ക് ശേഷം ചുമതല കൈമാറി കൊണ്ടുള്ള സർക്കുലർ പുറത്തിറക്കിയത്. ഫാ.മാത്യു കോക്കണ്ടത്തിന് രൂപതയുടെ പ്രധാന ചുമതലയും മറ്റ് മൂന്ന് വൈദീകർക്ക് സഹ ചുമതലകളും കൈമാറി.

എല്ലാം ദൈവത്തിന് കൈമാറുന്നുവെന്നും തനിക്കും പരാതിക്കാരിക്കും വേണ്ടി പ്രാർഥിക്കണമെന്നും ബിഷപ് സർക്കുലറിൽ ആവശ്യപ്പെടുന്നു. ബുധനാഴ്ച രാവിലെ പത്തു മണിക്ക് മുൻപായി ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ചൊവ്വാഴ്ച തന്നെ ബിഷപ് കേരളത്തിൽ എത്തുമെന്നാണ് ജലന്തർ രൂപത വൃത്തങ്ങൾ നൽകുന്ന വിവരം.

RECENT POSTS
Copyright © . All rights reserved