ന്യുഡല്‍ഹി: വിവാദമായ റഫാല്‍ യുദ്ധവിമാന ഇടപാടില്‍ സുപ്രീം കോടതി ഇടപെടുന്നു. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും മുദ്രവച്ച കവറില്‍ കൈമാറണമെന്ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഇടപാടിലേക്ക് എത്തിയ കാര്യങ്ങള്‍ കേന്ദ്രം വ്യക്തമാക്കണം. റഫാല്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചിന്റെ ഇടപെടല്‍. എന്നാല്‍ ഹര്‍ജികളില്‍ സര്‍ക്കാരിന് നോട്ടീസ് അയക്കണമെന്ന ആവശ്യം കോടതി നിരസിച്ചു. കേസ് ഈ മാസം 29ന് വീണ്ടും പരിഗണിക്കും.
റഫാല്‍ ഇടപാടില്‍ എതിര്‍കക്ഷിയാക്കിയിരിക്കുന്നത് പ്രധാനമന്ത്രിയെ ആണെന്നും അതിനാല്‍ നോട്ടീസ് അയക്കരുതെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. കോടതിയില്‍ നിന്നുണ്ടായ നടപടി തെരഞ്ഞെടുപ്പില്‍ എതിരാളികള്‍ രാഷ്ട്രീയ ആയുധമാക്കുമെന്നും ചൂണ്ടിക്കാട്ടി. റഫാല്‍ ഇടപാടിന്റെ വിവരങ്ങള്‍ പുറത്തുവിടാന്‍ പാടില്ലെന്നും സര്‍ക്കര്‍ അറിയിച്ചു. വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെങ്കില്‍ കോടതിക്ക് കൈമാറാന്‍ ഈ ഘട്ടത്തില്‍ സുപ്രീം കോടതി നിര്‍ദേശിക്കുകയായിരുന്നു.
ഫ്രാന്‍സില്‍ നിന്നും 36 റഫാല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നതില്‍ ക്രമക്കേടുണ്ടെന്നും അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും കോടതി മേല്‍നോട്ടം വഹിക്കണമെന്നും ആവശ്യപ്പെട്ട് രണ്ട് ഹര്‍ജികളാണ് കോടതിയില്‍ എത്തിയത്. അഡ്വ. വിനീത് ദണ്ഡ, അഡ്വ. എം.എല്‍ ശര്‍മ്മ എന്നിവരാണ് കോടതിയെ സമീപിച്ചത്. ഇടപാട് സ്‌റ്റേ ചെയ്യണമെന്ന ആവശ്യവും ശര്‍മ്മ മുന്നോട്ടുവച്ചിരുന്നു. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള കരാര്‍ മുദ്രവച്ച കവറില്‍ സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്ന ആവശ്യവും വിനീത് മുന്നോട്ടുവച്ചിരുന്നു.
ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റീസുമാരായ എസ്.കെ കൗണ്‍, കെ.എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. യു.പി.എ കാലത്തും എന്‍.ഡി.എ കാലത്തുമുണ്ടാക്കിയ കരാറുകളില്‍ പറഞ്ഞിരുന്ന തുകയും വ്യക്തമാക്കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വീട്ടിനുള്ളില്‍ അധ്യാപികയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഹെല്‍ത്ത് ഇന്‍സ്‌പക്‌ടറായ ഭര്‍ത്താവ് ഒളിവില്‍. ശാസ്‌താംകോട്ട മനക്കര രാജഗിരി അനിതാ ഭവനത്തില്‍ അനിതാ സ്‌റ്റീഫനെ(39)യാണ് വീട്ടിനുള്ളില്‍ തലയ്‌ക്കടിയേറ്റു രക്‌തം വാര്‍ന്നൊലിച്ചു മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ആഷ്‌ലിയെ പോലീസ് തെരയുന്നു.
പത്തനംതിട്ട ചന്ദനപ്പള്ളി എല്‍.പി. സ്‌കൂള്‍ അധ്യാപികയാണ് അനിത. ഇന്നലെ വൈകിട്ട് നാലിനോടെ അനിതയുടെ പിതാവ് സ്‌റ്റീഫനാണ് മൃതദേഹം കണ്ടത്. മുറിക്കുള്ളിലെ ഇടനാഴിയിലാണ് മൃതദേഹം കിടന്നത്. സമീപത്തുനിന്നു രക്‌തം പുരണ്ട ചിരവയും പോലീസ് കണ്ടെടുത്തു. ആഷ്‌ലിയുടെ മൊബൈല്‍ ഫോണ്‍ ഓഫാണന്നു പോലീസ് പറഞ്ഞു. മക്കള്‍: ആല്‍വിന്‍, ആരോമല്‍. ശാസ്‌താംകോട്ട പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ കായലില്‍ ചാടി, ആണ്‍കുട്ടിയുടെ ജഡം കരയ്ക്കടിഞ്ഞു. പെണ്‍കുട്ടിയ്ക്കായുള്ള തിരച്ചില്‍ തുടരുന്നു. പുഞ്ചിരിച്ചിറ വടക്കേ മൈലക്കാട് ശിവശൈലത്തില്‍ വിജയന്‍ പിള്ളയുടെയും ശൈലയുടെയും മകന്‍ വിച്ചു(17) ന്റെ മൃതദേഹമാണ് കരയ്ക്കടുത്തത്. വിച്ചുവിനൊപ്പം കായലില്‍ ചാടിയതായി പറയപ്പെടുന്ന പെണ്‍സുഹൃത്ത് വടക്കേ മൈലക്കാട് ലിബിന്‍ നിവാസില്‍ തങ്കച്ചന്റേയും ലീനയുടെയും മകള്‍ ടി ലിന്‍സി(17) യെ കണ്ടെത്താനായില്ല. ഇന്നലെ വൈകിട്ട് 3.30 ഓടെയാണ് ഇരുവരെയും പരവൂര്‍ കലക്കോട് കിളിമുക്ക് റെയില്‍വേ പാലത്തിന്റെ ഭാഗത്ത് നാട്ടുകാര്‍ കണ്ടത്.
പിന്നീട് പാലത്തിനരികില്‍ ഇരുവരുടെയും ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്നത് കണ്ടു. തുടര്‍ന്ന് പരവൂര്‍ ഫയര്‍ ഫോഴ്സെത്തി വിദ്യാര്‍ത്ഥികള്‍ക്കായി തിരച്ചില്‍ നടത്തി. വൈകിട്ട് ആറരയോടെ വിച്ചുവിന്റെ മൃതദേഹം കരയ്ക്കെടുത്തു. ഇരുട്ട് വീണതോടെ ലിന്‍സിക്കായുള്ള തിരച്ചില്‍ നിര്‍ത്തി വച്ചു. ഇരുവരും ഇന്നലെ രാവിലെ സ്‌കൂളില്‍ പോകുന്നതിനായി ഇറങ്ങിയകാണെന്ന് വീട്ടുകാര്‍ പറയുന്നു. വിച്ചു ആദിച്ചനല്ലൂര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥിയും ലിന്‍സി ചാത്തന്നൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കോമേഴ്സ് വിദ്യാര്‍ത്ഥിനിയുമാണ്. സമീപവാസികളായ ഇരുവരും പ്രണയ ബന്ധത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. വിച്ചുവിന്റെ സഹോദരന്‍ വിഷ്ണു പരവൂര്‍ പോലീസ് കേസെടുത്തു.
വലിയ താര പ്രതീക്ഷയുമായി രംഗത്തെത്തിയ നിരവധി യുവതികളാണ് താരങ്ങളുടെ പീഡനങ്ങളില്‍ മനം നൊന്ത് സിനിമാഫീല്‍ഡ് ഉപേക്ഷിച്ച് പോയിട്ടുള്ളത്. ചിലരെല്ലാം പിടിച്ച് നിന്ന് സ്റ്റാര്‍ ആകുകയും ചെയ്തു. അവരെല്ലാം സിനിമാരംഗത്തെ അത്തരം പീഡനങ്ങള്‍ തുറന്ന് പറയുന്നില്ലന്നേയുള്ളൂ. സിനിമാക്കാര്‍ ശക്തരായതുകൊണ്ടും നാണക്കേടായതുകൊണ്ടുമാണ് പലരും തുറന്ന് പറയാത്തത്. എന്നാല്‍ തുറന്ന് പറയലിന് പുതിയ മാനം വന്നതോടെ അന്നേ പ്രതികാരം ഉള്ളിലൊതുക്കി നടക്കുന്നവര്‍ വീണ്ടും രംഗത്തെത്തുമെന്ന് ഉറപ്പാണ്. ഇതോടെ പല നടന്‍മാരുടേയും ഉറക്കം കെടുകയാണ്. അന്ന് ഒതുക്കിയവര്‍ രംഗത്തെത്തിയാലുണ്ടല്ലോ…
അതേസമയം മുകേഷിനെതിരെയുള്ള പ്രതിഷേധം കത്തുമ്പോള്‍ സ്ത്രീകള്‍ നേരിടുന്ന ചില പ്രശ്‌നങ്ങളില്‍ നിലപാട് എടുക്കുക എന്നത് ലക്ഷ്യമിട്ട് മാത്രമാണ് താന്‍ ട്വീറ്റ് ചെയ്തതെന്നും അതിനെ രാഷ്ട്രീയമായി മുതലെടുക്കേണ്ട കാര്യമില്ലെന്നും ആരോപണം ഉന്നയിച്ച ടെസ് ജോസഫ് പറഞ്ഞു. തന്റെ വെളിപ്പെടുത്തല്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടതായി കാണുന്നു. എന്നാല്‍ ഇത് തന്റെ ജീവിതമാണെന്നും രാഷ്ട്രീയ മുതലെടുപ്പിനുള്ളതല്ലെന്നും ടെസ് പറഞ്ഞു. നടന്‍ മുകേഷിനെതിരേ പ്രതിഷേധം ശക്തമാകുമ്പോഴാണ് നിലപാട് വ്യക്തമാക്കി ടെസി ജോസഫ് വീണ്ടും വന്നിരിക്കുന്നത്.
മീടൂ ക്യാമ്പയിന്റെ ഭാഗമായി ഒരു ടെലിവിഷന്‍ പരിപാടിക്കിടെ മുകേഷ് തന്നെ നിരന്തരം ഫോണ്‍വിളിച്ച് ശല്യം ചെയ്തതായി ടെസ് ഇന്നലെയാണ് ട്വീറ്റ് ചെയ്തത്. ആദ്യ ഷെഡ്യൂളില്‍ തന്റെ മുറിയിലേക്ക് വരാന്‍ ആവശ്യപ്പെട്ട് സ്ഥിരം വിളിച്ച മുകേഷ് രണ്ടാമത്തെ ഷെഡ്യൂളില്‍ താമസിക്കുന്ന ഹോട്ടലില്‍ സ്വാധീനം ചെലുത്തി തന്നെ മുകേഷിന്റെ മുറിയുടെ അരികിലെ മുറിയിലേക്ക് മാറ്റാന്‍ ശ്രമം നടത്തിയെന്നും ആരോപിച്ചിരുന്നു. സംഭവം വിവാദമായതോടെ കോണ്‍ഗ്രസ് മുകേഷിനെതിരേ പ്രതിഷേധിക്കുകയും അദ്ദേഹത്തിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു.
എന്നാല്‍ വിഷയം രാഷ്ട്രീയമായി ഏറ്റെടുത്തതും മുകേഷിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയതും തെറ്റാണെന്ന് പറഞ്ഞ ടെസ് തന്റെ കാര്യം സ്വന്തം അജണ്ടകള്‍ക്കായി വിനിയോഗിക്കേണ്ടതില്ലെന്നുമാണ് രാഷ്ട്രീയ പാര്‍ട്ടികളോട് പറഞ്ഞിരിക്കുന്നത്. 19 വര്‍ഷം മുമ്പത്തെ കാര്യമായിരുന്നു. ഇപ്പോള്‍ ബോളിവുഡില്‍ കാസ്റ്റിംഗ് ഡയറകട്‌റായി ജോലി നോക്കുന്ന ടെസ് പറഞ്ഞത്. അന്ന് ക്രൂവില്‍ ഉണ്ടായിരുന്ന ഏക പെണ്‍കുട്ടി എന്ന നിലയില്‍ മുകേഷിന്റെ ശല്യത്തെക്കുറിച്ച് പരിപാടി ഏറ്റെടുത്ത കമ്പനിയുടെ തലവനും ഇപ്പോള്‍ തൃണമൂല്‍ നേതാവും പാര്‍ലമെന്റംഗവുമായ ഡെറിക് ഒബ്രയാനുമായി സംസാരിച്ചതായും അദ്ദേഹം വീട്ടിലേക്ക് പോകാന്‍ വിമാനയാത്ര തരപ്പെടുത്തുകയായിരുന്നെന്നുമാണ് ടെസി ഇന്നലെ പറഞ്ഞത്.
ഇതിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശീയപാതയില്‍ ഗതാഗതം അര മണിക്കൂര്‍ സ്തംഭിപ്പിച്ച് വഴിയില്‍ കുത്തിയിരിക്കുകയും മുകേഷിന്റെ കോലം കത്തിക്കുകയും ചെയ്തു. മഹിളാമോര്‍ച്ച പ്രവര്‍ത്തകരും മുകേഷിനെതിരേ പ്രതിഷേധവുമായി രംഗത്ത് വന്നു. എംഎല്‍എ യുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുകയും പരിസരത്തുണ്ടായിരുന്ന മുകേഷിന്റെ ചിത്രം പതിച്ച ഫഌ്‌സ് ബോര്‍ഡുകള്‍ വലിച്ചു കീറുകയും ചെയ്തു. തുടര്‍ന്ന് വീടിനും ഓഫീസിനും പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ടെസ് ജോസഫിനെ അറിയില്ലെന്നും ചിരിച്ചു തള്ളുന്നതായുമാണ് ആരോപണത്തില്‍ മുകേഷിന്റെ പ്രതികരണം.
കൊച്ചി: കന്യാസ്ത്രീ പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കി. അന്വേഷണം ഇതിനകം പൂര്‍ത്തിയായിട്ടുള്ളതിനാല്‍ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. അന്വേഷണത്തോടു താന്‍ പൂര്‍ണമായും സഹകരിച്ചിട്ടുണ്ടെന്നും ഫ്രാങ്കോ ഹര്‍ജിയില്‍ പറയുന്നു.
റിമാന്‍ഡിലായ ബിഷപ്പ് ഇപ്പോള്‍ പാലാ സബ്ജയിലിലാണ് ഉള്ളത്. പാലാ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അദ്ദേഹത്തിന്റെ റിമാന്‍ഡ് കാലാവധി ഒക്ടോബര്‍ 20 വരെ നീട്ടിയിരുന്നു. ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട നേരത്തേ ബിഷപ് ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ അതു നിരസിക്കുകയാണുണ്ടായത്.
ബിഷപ്പിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു നിരീക്ഷിച്ച കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. മജിസ്‌ട്രേറ്റിനു മുന്നില്‍ കന്യാസ്ത്രീ കൊടുത്ത രഹസ്യമൊഴിയില്‍ ബിഷപ്പിനെതിരായ തെളിവുണ്ടെന്നു നിലപാടു വ്യക്തമാക്കിയാണ് അന്നു കോടതി ജാമ്യാപേക്ഷ തള്ളിയത്. കേസ് അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ഉന്നത നിലയിലുള്ള പ്രതി സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.
തിരഞ്ഞെടുപ്പു വാഗ്ദ്ധാനങ്ങല്‍ പാലിക്കാന്‍ ബി.ജെ.പി ഗവണ്‍മെന്റിന് കഴിഞ്ഞിട്ടില്ലെന്ന് കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്കരി. തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിന് വ്യാജ പ്രചരണങ്ങളും പൊള്ളയായ വാഗ്ദാനങ്ങളും നല്‍കിയാണ് ബി ജെ പി ഗവണ്‍മെന്റ് അധികാരത്തില്‍ എത്തിയത് എന്ന തുറന്നുപറച്ചില്‍ സര്‍ക്കാറിനെയാകെ വലക്കുകയാണ്.
ഒരു ചാനല്‍ റിയാലിറ്റി ഷോയ്ക്കിടയില്‍ മന്ത്രി നടത്തിയ പരമര്‍ശങ്ങളാണ് ഗവണ്‍മെന്റിനെ പുലിവാലു പിടിപ്പിച്ചത്. മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ:
അധികാരത്തില്‍ എത്താന്‍ കഴിയില്ലെന്ന് ഞങ്ങള്‍ക്ക് പൂര്‍ണമായി ഉറപ്പുണ്ടായിരുന്നു. അങ്ങനെയാണ് പൊള്ളയായ വാഗ്ദ്ധാനങ്ങള്‍ നല്‍കാന്‍ ഉപദേശം ലഭിച്ചത്. അധികാരത്തില്‍ എത്തിയില്ലെങ്കില്‍ ഇതൊന്നും നടപ്പിലാക്കണ്ടല്ലോ എന്നായിരുന്നു ചിന്ത. എന്നാല്‍ ഇപ്പോള്‍ ബി.ജെ.പി നല്‍കിയ വാഗ്ദ്ധാനങ്ങള്‍ ജനങ്ങള്‍ ഓര്‍മ്മിപ്പിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇക്കാര്യം ചിരിച്ച് തള്ളി മുന്നോട്ട് പോകാന്‍ മാത്രമേ തങ്ങള്‍ക്ക് കഴിയൂ.
ബി ജെ പി നേതാക്കള്‍ ഇപ്പോഴെങ്കിലും സത്യം തുറന്നുപറയാന്‍ തയ്യാറായല്ലോ എന്നായിരുന്നു വീഡിയോ പങ്കു വച്ചുകൊണ്ട് രാഹുല്‍ ഗാന്ധി കുറിച്ചത്.വീഡിയോ പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. വ്യാജ വാഗ്ദ്ധാനങ്ങള്‍ നല്‍കിയാണ് മോദി അധികാരത്തിലെത്തിയതെന്ന കോണ്‍ഗ്രസിന്റെ വാദം കേന്ദ്രമന്ത്രി അംഗീകരിക്കുന്നത് നല്ലതാണെന്ന് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജ് പ്രതികരിച്ചു. തൊട്ടുപിന്നാലെ രാഹുല്‍ ഗാന്ധിയും പ്രതികരണവുമായി രംഗത്തെത്തി. ഗഡ്കരി പറഞ്ഞത് ശരി തന്നെയാണ്. രാജ്യത്തെ ജനങ്ങളും ഇപ്പോള്‍ ഇത് തന്നെയാണ് പറയുന്നതെന്നും രാഹുല്‍ പരിഹസിച്ചു.
രാജ്യത്തെ തൊഴിലവസരങ്ങള്‍ കുറയുന്നുവെന്ന് പറഞ്ഞ ഗഡ്കരി നേരത്തെയും കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കിയിരുന്നു. റിസര്‍വേഷന്‍ ആവശ്യപ്പെട്ട് മറാത്ത പ്രക്ഷോഭം നടന്നപ്പോഴായിരുന്നു മന്ത്രിയുടെ പ്രസ്താവന.
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭയിലെ യു.എസ് അംബാസിഡര്‍ നിക്കി ഹാലെ രാജിവച്ചു. ഒരു വലിയ പ്രഖ്യാപനം ഓവല്‍ ഓഫീസില്‍ നിന്നുണ്ടാകുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നിക്കി ഹാലെയുടെ രാജി പ്രഖ്യാപനം.
സൗത്ത് കരോളിന ഗവര്‍ണറായിരുന്ന നിക്കി ഹാലെ ട്രംപ് പ്രസിഡന്റായതിന് ശേഷമാണ് 2017ല്‍ യു.എന്നില്‍ യു.എസ് അംബാസഡറാകുന്നത്. രാജിയിലേക്ക് നയിച്ച കാരണം വ്യക്തമല്ല. ട്രംപ് രാജി സ്വീകരിച്ചു. ഉത്തര കൊറിയയുടെ ആണവ പദ്ധതികള്‍ തകര്‍ക്കുന്നതിനും സിറിയന്‍ പ്രശ്‌നത്തിലും ഉള്‍പ്പെടെ യു.എന്നില്‍ അമേരിക്കയ്ക്ക് വേണ്ടി നിര്‍ണായക നീക്കങ്ങള്‍ നടത്തിയ അംബാസിഡറാണ് നിക്കി ഹാലെ.
യു.എസില്‍ ഉയര്‍ന്ന ഭരണഘടനാ പദവിയില്‍ എത്തിയ ആദ്യ ഇന്ത്യന്‍ വംശജയാണ് നിക്കി ഹാലെ. പഞ്ചാബില്‍ നിന്ന് യു.എസില്‍ കുടിയേറിയ സിഖ് ദമ്പതികളുടെ മകളാണ് നിക്കി ഹാലെ. ട്രംപിന്റെ വിദേശകാര്യ നയത്തെ നിക്കി ഹാലെ അടുത്തിടെ വിമര്‍ശിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ചെന്നൈ: നക്കീരൻ പത്രാധിപർ നക്കീരൻ ഗോപാലനെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിതിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ലേഖനമെഴുതിയതിനാണ് അറസ്റ്റ്. 2012ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജയലളിതയ്ക്കെതിരെ നക്കീരൻ ലേഖനം പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ടും വൻ വിവാദങ്ങൾ ഉയർന്നിരുന്നു.
ആലപ്പുഴ : പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ മാറ്റിവച്ച നെഹ്റു ട്രോഫി വള്ളംകളി നവംബർ പത്തിനു നടത്തും. നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റി യോഗത്തിലാണ് തിയതിയുടെ കാര്യത്തിൽ തീരുമാനമായത്.
മേളയിൽ മുൻ ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കർ തന്നെ മുഖ്യാതിഥിയാകും. ആർഭാടങ്ങൾ കുറച്ചുകൊണ്ടാകും മത്സരം സംഘടിപ്പിക്കുക. സർക്കാരിൽനിന്നു പുതുതായി സാന്പത്തിക സഹായം സ്വീകരിക്കാതെ തദ്ദേശീയമായി സ്പോണ്‍സർമാരെ കണ്ടെത്തിയാകും മേളയുടെ സംഘാടനം.
ഓഗസ്റ്റ് മാസം രണ്ടാമത്തെ ശനിയാഴ്ച നടക്കേണ്ട വള്ളംകളി പ്രളയദുരന്തത്തെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു.
‘മീ ടൂ’ വെളിപ്പെടുത്തലിനുപിന്നാലെ മുകേഷിനെതിരെ കൊല്ലത്ത് വന്‍ പ്രതിഷേധം. എംഎല്‍എയുടെ ഓഫീസിലേക്ക് കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ആരോപണം ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ പ്രശ്നത്തെ രാഷ്ട്രീയമുതലെടുപ്പിന് ഉപയോഗിക്കരുതെന്ന് ടെസ് ജോസഫ് പ്രതികരിച്ചു.
ബ്രൂവറി വിവാദത്തില്‍ സിപിഎമ്മിനെ കുരുക്കിലാക്കിയ പ്രതിപക്ഷത്തിന് മുകേഷിനെതിരായ ‘മീ ടൂ’ വിവാദം വീണുകിട്ടിയ ബോണസായി. കൊല്ലത്തെ മുകേഷിന്റെ ഓഫീസിലേക്ക് പ്രകടനം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അരമണിക്കൂറോളം ദേശീയപാതയില്‍ കുത്തിയിരുന്നു. എംഎല്‍എയുടെ കോലവും കത്തിച്ചു.
മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ എംഎല്‍എയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഓഫീസ് പരിസരത്തുണ്ടായിരുന്ന മുകേഷിന്റെ ചിത്രമുള്ള ഫ്ലക്സ് ബോര്‍ഡുകള്‍ കീറിക്കളഞ്ഞു. എന്നാല്‍ താന്‍ ഉന്നയിച്ച പ്രശ്നത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനോട് ടെസ് ജോസഫ് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചു. പ്രതിഷേധസാധ്യത കണക്കിലെടുത്ത് മുകേഷിന്റെ വീടിനും ഓഫീസിനും പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.
മുകേഷിനെതിരെയുള്ള ആരോപണത്തില്‍ നടപടികള്‍ നിയമപരമായി പോകട്ടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിബാലകൃഷ്ണന്‍ പ്രതികരിച്ചു. ഇത്തരത്തിൽ എന്തെല്ലാം ആരോപണങ്ങളാണ് ഉയരാറുള്ളത്. എന്നുവച്ച് അതു ശരിയാകണമെന്നില്ലല്ലോ എന്ന് അദ്ദേഹം പറഞ്ഞു. അന്വേഷിച്ച ശേഷം വിഷയത്തിൽ പ്രതികരിക്കാമെന്ന് പി.കെ. ശ്രീമതിയും പറഞ്ഞു. മുകേഷിനെതിരായ ആരോപണം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നായിരുന്നു കൊല്ലം ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം. വിശദമായി പഠിച്ചശേഷം പരിശോധിക്കാമെന്ന് നേതാക്കൾ പറഞ്ഞു