തിരുവനന്തപുരം: ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള സീക്രട്ട് ഗ്രൂപ്പ് ‘ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും’(GNPC-ജിഎൻപിസി) എന്ന ഗ്രൂപ്പിന് ഗിന്നസ് റെക്കോര്‍ഡ്. ഒരു ഫേസ്ബുക്ക് പോസ്റ്റിന് ലഭിച്ചിട്ടുള്ള കമന്റുകളുടെ എണ്ണത്തിലെ ലോക റെക്കോര്‍ഡാണ് ജിഎന്‍പിസി മറികടന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. രണ്ട് കോടിയോളം കമന്റുകള്‍ നേടിയാണ് സ്യഷ്ടിച്ചത്.
അതേസമയം ലോക റെക്കോർഡ് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ രണ്ട് കോടി കമന്റു നേടിയ മറ്റൊരു ഫെയ്സ്ബുക്കിലെ പേജിലെ പോസ്റ്റാണ് ഈ റെക്കോർഡ് കൈവശം വച്ചിരുന്നത്. ഇതോടെ ഫെയ്സ്ബുക്ക് പേജിലെയും ഗ്രൂപ്പിലെയും ഏറ്റവും കൂടുതൽ കമന്റ് കിട്ടിയ പോസ്റ്റായി ഇത് മാറി.
ലോക റെക്കോര്‍ഡിന്റെ കാര്യത്തില്‍ ജിഎന്‍പിസിക്ക് ഇപ്പോള്‍ തന്നെ രണ്ട് റെക്കോര്‍ഡുകള്‍ കൂടിയുണ്ട്. ഏറ്റവും കൂടുതല്‍ കമന്റ് കിട്ടിയ ഗ്രൂപ്പ് പോസ്റ്റ്, ഏറ്റവും വേഗത്തില്‍ 17 ദശലക്ഷം കമന്റ് കിട്ടിയ പോസ്റ്റ് എന്നീ റെക്കോര്‍ഡുകളാണ് ഇപ്പോള്‍തന്നെ ജിഎന്‍പിസിയുടെ പേരിലാണ്. 21 ലക്ഷം അംഗങ്ങളുള്ള ഗ്രൂപ്പ് ഇപ്പോള്‍ തന്നെഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള സീക്രട്ട് ഗ്രൂപ്പ് എന്ന റെക്കോര്‍ഡിന് ഉടമയാണ്.
സെപ്റ്റംബർ 29ന് ഇട്ട് പോസ്റ്റ് 8 ദിവസം കൊണ്ടാണ് ലോക റെക്കോഡിൽ എത്തിയത്. പോസ്റ്റിലേക്ക് കമന്റുകളാകര്‍ഷിക്കാന്‍ ട്രോളന്മാരും രംഗത്ത് ഉണ്ടായിരുന്നു. ഒരാൾ പലതവണ കമന്റ് ചെയ്താണ് ലക്ഷ്യ സ്ഥാനത്ത് എത്തിയത്. ജിഎൻപിസി ഗ്രൂപ്പ് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന പേരില്‍ എക്സൈസ് വകുപ്പിന്റെ പരാതിയും അന്വേഷണവും നേരിട്ടിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയ്ക്കിടെ ഗ്യാസ് ബലൂണുകള്‍ പൊട്ടിത്തെറിച്ചു. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി രാഹുല്‍ നടത്തിയ റോഡ് ഷോയ്ക്ക് ഇടെയാണ് വന്‍ സുരക്ഷാ വീഴ്ചയുണ്ടായത്. ഗ്യാസ് ബലൂണ്‍ പൊട്ടിത്തെറിച്ച് അദ്ദേഹത്തിന്റെ വാഹനത്തിന് സമീപം തീ ആളിപ്പടര്‍ന്നു. അപകടത്തില്‍ നിന്നും രാഹുല്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയിലെ റോഡ് ഷോയ്ക്കിടെയാണ് സംഭവം. പരിപാടിയോടനുബന്ധിച്ച് വഴിയിലുടനീളം ബലൂണുകള്‍ക്കൊണ്ട് അലങ്കരിച്ചിരുന്നു. പ്രവര്‍ത്തകുടെ കൈയ്യിലുണ്ടായിരുന്ന ഒരു കൂട്ടം ബലൂണുകളാണ് പൊട്ടിത്തെറിച്ച് തീ പടര്‍ന്നത്. വന്‍ ജനാവലിയായിരുന്നു അദ്ദേഹത്തെ അനുഗമിച്ചത്. രാഹുല്‍ ഗാന്ധിയെ ആരതി ഉഴിഞ്ഞ് സ്വീകരിക്കാന്‍ തയ്യാറാക്കി വെച്ചിരുന്ന തട്ടില്‍ നിന്ന് ബലൂണില്‍ തീ പടരുകയായിരുന്നു. അപകടം ഉണ്ടായ ഉടനെ പ്രത്യേക സുരക്ഷ ഉദ്യോഗസ്ഥരെത്തി ജനങ്ങളെ സംഭവ സ്ഥലത്ത് നിന്ന് മാറ്റി.
നാട്ടുകാരെ അഭിസംബോധന ചെയ്തുകൊണ്ട് തുറന്ന വാഹനത്തില്‍ സഞ്ചരിക്കുന്ന രാഹുല്‍ ഗാന്ധിക്കൊപ്പം നിരവധി സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നു. പെട്ടിത്തെറി ഉണ്ടായ സ്ഥലവും രാഹുലിന്റെ വാഹനവും തമ്മില്‍ രണ്ട് മുന്നടി അകലം മാത്രമേ ഉണ്ടായിരുന്നുള്ളു. സംഭവത്തിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
നര്‍മ്മദ നദീ തീരത്തു നിന്നും ആരംഭിച്ച് എട്ട് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് ഷോയാണ് രാഹുല്‍ ഗാന്ധി ജബല്പൂരില് നടത്തിയത്. സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നും അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
കൊച്ചി: കൊച്ചിയിൽ 200 കോടിയുടെ അതിമാരക മയക്കുമരുന്നായ എംഡിഎംഎ (മെത്തിലിൻ ഡൈ ഓക്സി മെത്താംഫീറ്റമിൻ) പിടിച്ചെടുത്ത സംഭവത്തിൽ മുഖ്യ പ്രതികളിലൊരാൾ പിടിയിൽ. കണ്ണൂർ കടന്പൂർ കുണ്ടത്തിൽ മീരാ നിവാസിൽ ഉത്തമൻ മകൻ പ്രശാന്ത്കുമാർ (36) ആണ് പിടിയിലായത്.
എക്സൈസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട് നാർക്കോട്ടിക് സെല്ലിന്റെ സഹായത്തോടെ ചെന്നൈയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കണ്ണൂർ സ്വദേശിയാണെങ്കിലും ഇയാൾ വളർന്നതും പഠിച്ചതും താമസിക്കുന്നതും ചെന്നൈയിലാണ്. പ്രശാന്ത്കുമാറും ചെന്നൈ സ്വദേശിയായ അലി എന്നയാളും ചേർന്നാണ് എംഡിഎംഎ കടത്താൻ ശ്രമിച്ചതെന്ന് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് പറഞ്ഞു. അലി വിദേശത്തേക്കു കടന്നതായാണ് സൂചന. ഇയാൾക്കു വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി.
കഴിഞ്ഞ 29നാണ് പാഴ്സൽ പായക്കറ്റിൽനിന്ന് എംഡിഎംഎ പിടിച്ചെടുത്തത്. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പർവീണ്‍ ട്രാവൽസ് എന്ന പാഴ്സൽ സർവീസ് വഴി എഗ്മൂറിൽനിന്ന് എറണാകുളം എംജി റോഡിൽ രവിപുരത്തു സ്ഥിതി ചെയ്യുന്ന പാഴ്സൽ സെന്ററിലേക്കു സാരികൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ എത്തിക്കുകയായിരുന്നു. എംജി റോഡിൽത്തന്നെ സ്ഥിതി ചെയ്യുന്ന വേൾഡ് വൈഡ് എന്ന എയർ കാർഗോ വഴി മലേഷ്യയിലേക്കു കടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.
എന്നാൽ, ചെന്നൈയിൽനിന്നു നേരിട്ട് അയയ്ക്കാമെന്നിരിക്കെ കൊച്ചി വഴി അയയ്ക്കാൻ ശ്രമിച്ചതിൽ സംശയം തോന്നിയ കൊറിയർ ഉടമ വിവരം എക്സൈസിൽ അറിയിച്ചു. മലേഷ്യയിലെ അഡ്രസും കൊറിയർ ചാർജും ഇവർ നൽകിയതുമില്ല. തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടിച്ചെടുത്തത്. മലേഷ്യയിൽ എത്തിക്കേണ്ട മേൽവിലാസം ശരിയായില്ല എന്നാണ് കൊറിയർ ഉടമയോട് അറിയിച്ചതെങ്കിലും എയർ കാർഗോ വഴി അവർ ഉദ്ദേശിച്ച രീതിയിൽ കടത്താനുളള ക്രമീകരണം ആകാത്തതിനാലാണു കാലതാമസം ഉണ്ടായതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. കൊച്ചിയിൽ ഇവർക്കു മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നും അന്വേഷിച്ചുവരികയാണ്.
കഴിഞ്ഞ ഓഗസ്റ്റിൽ ഇതേരീതിയിൽ വസ്ത്രങ്ങളിൽ ഒളിപ്പിച്ചു മലേഷ്യയിലേക്കു മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്ന് അസി. എക്സൈസ് കമ്മീഷണർ ടി. എ. അശോക്കുമാറിന്റെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. ആദ്യ ഉദ്യമം വിജയിച്ചതിനാലാണു വീണ്ടും കടത്താൻ ശ്രമിച്ചത്.
എംഡിഎംഎ കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഒരു ലക്ഷം രൂപ പാതിതോഷികം നൽകുമെന്ന് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് അറിയിച്ചു. എറണാകുളം ഡിവിഷണൽ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ.എസ്. രഞ്ജിത്ത്, അസി. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ടി. അശോക് കുമാർ, സിഐ ബി. സുരേഷ്, ഇൻസ്പെക്ടർമാരായ ശ്രീരാജ്, പ്രിവന്റീവ് ഓഫീസർ സത്യനാരായണ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
മുംബൈ: വാക്കുതർക്കത്തിനിടെ അമ്മയെ തള്ളിയിട്ടു കൊലപ്പെടുത്തിയ യുവ മോഡൽ അറസ്റ്റിൽ. മുംബൈയിലാണു സംഭവം. ലക്ഷ്യ സിംഗ് എന്ന ഇരുപത്തിമൂന്നുകാരനാണ് അറസ്റ്റിലായത്. ഇയാളുടെ അമ്മ സുനിത സിംഗാണ് മരിച്ചത്.
ലോകന്ദ്വാലയിലെ ക്രോസ് ഗേറ്റ് ബിൽഡിംഗിലാണ് സുനിതയും ലക്ഷ്യയും താമസിച്ചിരുന്നത്. ലക്ഷ്യ വിവാഹം ചെയ്യാൻ തീരുമാനിച്ചിരുന്ന പെണ്‍കുട്ടിയും ഇവർക്കൊപ്പം താമസിച്ചിരുന്നു.
കഴിഞ്ഞ ദിവസം ലക്ഷ്യയും അമ്മയും തമ്മിലുണ്ടായ തർക്കത്തിനിടെ സുനിതയെ ലക്ഷ്യ ബാത്ത്റൂമിലേക്കു തള്ളി. ഇതിനുശേഷം മുറി പുറത്തുനിന്നു പൂട്ടി. തൊട്ടടുത്ത ദിവസം രാവിലെ മുറി തുറന്നപ്പോഴാണ് സുനിതയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ബാത്ത്റൂമിലെ വാഷ്ബേസിനിൽ തലയിടിച്ചാണ് മരണമെന്നാണു പ്രാഥമിക നിഗമനം.
സുനിതയും ലക്ഷ്യയും ലഹരിമരുന്നിന് അടിമകളായിരുന്നെന്നും ലഹരി ഉപയോഗിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് സുനിതയുടെ മരണത്തിലേക്കു നയിച്ചതെന്നും പോലീസ് അറിയിച്ചു. ലക്ഷ്യ കുറ്റം സമ്മതിച്ചെങ്കിലും പോലീസ് അന്വേഷണം തുടരുകയാണ്.
കണ്ണൂർ: നടൻ കുഞ്ചാക്കോ ബോബനുനേരേ വധഭീഷണിയും അസഭ്യവർഷവും. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശിയായ യുവാവിനെ റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ അഞ്ചിന് രാത്രി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. ഷൂട്ടിംഗിനായി കണ്ണൂരിലേക്ക് വരുന്നതിനായി മാവേലി എക്സ്പ്രസ് കാത്തുനിൽക്കുന്നതിനിടെയാണ് യുവാവ് കുഞ്ചാക്കോ ബോബന്റെ സമീപത്തെത്തിയത്. ആദ്യം നടനുനേരേ അസഭ്യവർഷം നടത്തിയ ഇയാൾ കൈയിൽ സൂക്ഷിച്ച വാളുമായി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
ശബ്ദംകേട്ട് മറ്റു യാത്രക്കാർ എത്തിയപ്പോഴേക്കും ഇയാൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് ട്രെയിനിൽ കണ്ണൂരിലെത്തിയ നടൻ പാലക്കാട് റെയിൽവേ പോലീസ് ഡിവിഷനിൽ ഫോണിലൂടെ പരാതി പറയുകയും ചെയ്തു. കണ്ണൂർ റെയിൽവേ എസ്ഐ സുരേന്ദ്രൻ കല്യാടൻ തളിപ്പറന്പിലെ ഹോട്ടലിൽ താമസിച്ചിരുന്ന നടന്റെ മൊഴി രേഖപ്പെടുത്തി.
റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യത്തിൽനിന്ന് എറണാകുളം റെയിൽവേ പോലീസ് അക്രമിയെ തിരിച്ചറിഞ്ഞു. തുടർന്ന് ഞായറാഴ്ച വൈകുന്നേരം ഇയാളെ കസ്റ്റഡിയിലെടുത്തു. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.
പന്തളം: ശബരിമല വിഷയത്തില്‍ ചര്‍ച്ചക്കില്ലെന്ന് താഴമണ്‍ തന്ത്രി കുടുംബം. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി വിധിക്കെതിരെ നല്‍കിയിരിക്കുന്ന പുനഃപരിശോധനാ ഹര്‍ജിയില്‍ തീരുമാനമായതിനു ശേഷം മാത്രമേ ചര്‍ച്ചയ്ക്കുള്ളൂവെന്നാണ് താഴമണ്‍ തന്ത്രി കുടുംബം അറിയിച്ചിരിക്കുന്നത്. എന്‍എസ്എസുമായി കൂടിയാലോചിച്ച ശേഷമാണ് തന്ത്രി കുടുംബം തീരുമാനം അറിയിച്ചിരിക്കുന്നത്. ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും എതിര് നില്ക്കുന്നവരുടെ മനസ്സ് മാറിയേ മതിയാകൂവെന്ന് കണ്ഠരര് മോഹനര് പറഞ്ഞു.
തുലാമാസ പൂജാസമയത്ത് വനിതാ പോലീസിനെ മലകയറ്റുന്നത് ആചാരലംഘനമാണെന്നും തന്ത്രി പറഞ്ഞു. തിങ്കളാഴ്ച ചര്‍ച്ചയ്ക്കായി മുഖ്യമന്ത്രി തന്ത്രി കുടുംബത്തെ ക്ഷണിച്ചിരുന്നു.
സ്ത്രീപ്രവേശനത്തില്‍ വിധി വന്ന ഘട്ടത്തില്‍ തന്നെ താഴമണ്‍ കുടുംബം പന്തളം രാജകുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോടതിവിധി നടപ്പാക്കുന്നത് ആചാരങ്ങളുടേയും അനുഷ്ഠാനങ്ങളുടേയും ലംഘനമാണെന്ന് വ്യക്തമാക്കിയിരുന്നു. ശബരിമല വിഷയത്തില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് താഴമണ്‍ കുടുംബവുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറായത്.
ഇന്നലെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും തന്ത്രി കുടുംബത്തെ ചര്‍ച്ചക്കായി ക്ഷണിച്ചിരുന്നു. ഭരണഘടനാ ബെഞ്ച് വിധി നിയമമായതിനാല്‍ അത് നടപ്പാക്കേണ്ട ബാധ്യത ബോധ്യപ്പെടുത്തുന്നതിനായാണ് തന്ത്രി കുടുംബത്തെ ചര്‍ച്ചക്കായി ക്ഷണിച്ചത്. തന്ത്രികുടുംബത്തെ ചര്‍ച്ചയ്ക്ക് വിളിച്ചത് സുപ്രീംകോടതിയുടെ ശബരിമല വിധി നടപ്പാക്കുന്നതിലെ പ്രായോഗികവശങ്ങള്‍ പരിശോധിക്കുന്നതിനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞിരുന്നു.
അലാസ്ക: അലാസ്കയില്‍ വാഹനാപകടത്തില്‍ മുന്‍ എംപിയും തെലുങ്കുദേശം നേതാവുമായ എം.വി.എസ്. മൂര്‍ത്തി(76) ഉള്‍പ്പെടെ നാല് ഇന്ത്യക്കാര്‍ മരിച്ചു. അദ്ദേഹത്തോടൊപ്പം കാറില്‍ ഉണ്ടായിരുന്ന വാനിന്റെ ഡ്രൈവര്‍ ശിവ, പട്ടാമ്പി രാമയ്യ, ബാസവ, എം.വി.എസ്.മൂര്‍ത്തി എന്നിവരും മരിച്ചു. യു.എസിലെ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്റ് മാനേജ്മെന്റ് അലുംനി മീറ്റില്‍ പങ്കെടുക്കാനെത്തിയതായിരുന്നു.
ഒക്ടോബര്‍ ഒന്നിന് വൈല്‍ഡ് ലൈഫ് സാങ്ങ്ച്വറി സന്ദര്‍ശിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാന്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. വാനിലുണ്ടായിരുന്ന വെങ്കിട്ട പരിക്കുകളോടെ രക്ഷപ്പെട്ടു. ട്രക്കില്‍ സഞ്ചരിച്ചിരുന്ന ഒരു കുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാതാപിതാക്കളായ കോളിന്, ഭാര്യ ഫെലീഷ്യ എന്നിവര്‍ക്കും പരിക്കുണ്ട്.

മൂര്‍ത്തി വിശാഖപട്ടണത്തില്‍നിന്നു രണ്ടു തവണ (1991, 1999) ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ആന്ധ്രപ്രദേശ് ലജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമാണ് മൂര്‍ത്തി. വിശാഖപട്ടണം ഗാന്ധി യൂണിവേഴ്സിറ്റി സ്ഥാപകന്‍ കൂടിയാണിദ്ദേഹം. 1991 ല്‍ ആദ്യമായി ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മൂര്‍ത്തിക്ക് ആന്ധ്ര യൂണിവേഴ്സിറ്റിയില്‍ നിന്നു സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ നടന്നുവരുന്നു.
ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരെ വെസ്റ്റിന്‍ഡീസ് ഫോളോഓണില്‍. ഒന്നാം ഇന്നിംഗ്സില്‍ വെസ്റ്റിന്‍ഡീസ് 181 റണ്‍സിന് പുറത്തായതോടെയാണ് വിന്‍ഡീസിന് ഫോളോഓണില്‍ നിന്നും ഒഴിവാകാന്‍ കഴിയാതെ വന്നത്. മത്സരത്തില്‍ ഇന്ത്യ 468 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കി.
ഏഴാം വിക്കറ്റില്‍ റേഷന്‍ ചേസും കിമോ പോളും ഫോളോ ഓണ്‍ ഒഴിവാക്കാന്‍ 73 റണ്‍സ് കൂട്ടുകെട്ട് ഉയര്‍ത്തിയെങ്കിലും അതും വിന്‍ഡീസിന്റെ രക്ഷക്കെത്തിയില്ല. ചേസ് 53ഉം പോള്‍ 47ഉം റണ്‍സെടുത്തു. 17 റണ്‍സുമായി ബിഷു പുറത്താകാതെ നിന്നു.
അശ്വിന് നാലും മുഹമ്മദ് ഷമി രണ്ടും വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഉമേശ് യാദവ്, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
സ്കോര്‍ രണ്ടില്‍ നില്‍ക്കെ ബ്രാത്ത് വെയ്ത്തിനെയാണ് വിന്‍ഡീസിന് ആദ്യം നഷ്ടമായത്. പിന്നീട് പവലിയനിലേക്ക് വിന്‍ഡീസ് ബാറ്റ്സ്മാന്മാരുടെ ഘോഷയാത്രയായിരുന്നു. പോളി (1) ഹോപ്പ് (10) ഹിറ്റ്മേയര് (10), ആമ്പിസ് (12) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്സ്മാന്മാരുടെ സംഭാവന.
നേരത്തെ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ കൂറ്റന്‍ സ്കോര്‍ സ്വന്തമാക്കിയിരുന്നു. അരങ്ങേറ്റ താരം പൃഥി ഷായ്ക്കും നായകന് വിരാട് കോഹ്ലിയ്ക്കും പിന്നാലെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ കൂടി സെഞ്ച്വറി സ്വന്തമാക്കിയ മത്സരത്തില്‍ 649ന് ഒന്‍പത് എന്ന നിലയില്‍ ഇന്ത്യ ആദ്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
ജഡേജ പുറത്താകാതെ 100 റണ്‍സ് സ്വന്തമാക്കി. 132 പന്തില്‍ അഞ്ച് ഫോറും അഞ്ച് സിക്സും സഹിതമാണ് ജഡേജ സെഞ്ച്വറി തികച്ചത്. ജഡേജ സെഞ്ച്വറി തികച്ചതിന് പിന്നാലെ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. കരിയറിലെ കന്നി സെഞ്ച്വറിയാണ് ജഡേജ ഇന്ന് സ്വന്തമാക്കിയത്.
രണ്ടാം ദിവസത്തില്‍ സെഞ്ച്വറി നേടിയ നായകന് വിരാട് കോഹ്ലിയും 92 റണ്‍സെടുത്ത റിഷഭ് പന്തിന്റേതുമാണ് ശ്രദ്ധേയമായ മറ്റ് ഇന്നിംഗ്സുകള്‍. അശ്വിന് ഏഴും കുല്‍ദീപ് യാദവ് 12ഉം ഉമേശ് യാദവ് 22ഉം റണ്‍സെടുത്ത് പുറത്തായി. മുഹമ്മദ് ഷമ്മി രണ്ട് റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
നാല് വിക്കറ്റെടുത്ത ബിഷുവാണ് വിന്‍ഡീസിനായി ഏറ്റവും അധികം വിക്കറ്റെടുത്തത്. ലെവിസ് രണ്ടും ഗാബ്രിയേല്‍, ചേസ്, ബ്രാത്ത് വൈത്ത് എന്നിവര്‍ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.
230 പന്തുകളില്‍ നിന്ന് 10 ബൗണ്ടറികളടക്കമാണ് കോഹ്ലി തന്റെ ഇരുപത്തി നാലാം ടെസ്റ്റ് സെഞ്ച്വറിയിലേക്കെത്തിയത്. ലെവിസിന്റെ പന്തില്‍ ബിഷു പിടിച്ചാണ് 139 റണ്‍സുമായി കോഹ്ലി പുറത്തായത്. സെഞ്ച്വറിക്ക് എട്ട് റണ്‍സ് അരികില്‍ വീണ പന്ത് 92 റണ്‍സ് സ്വന്തമാക്കി. 84 പന്തില്‍ എട്ട് ഫോറും നാല് സിക്സും സഹിതമാണ് പന്ത് അതിവേഗം 92ലെത്തിയത്.
നേരത്തെ ഒന്നാം ദിവസം പൃഥി ഷായുടെ അരങ്ങേറ്റ സെഞ്ച്വറി മികവില്‍ ഇന്ത്യ മികച്ച സ്കോറിലേക്ക് കുതിച്ചിരുന്നു. സ്കോര്‍ മൂന്ന് റണ്‍സില്‍ നില്‍ക്കെ തന്നെ ഇന്ത്യക്ക് ആദ്യ അടികിട്ടി. റണ്‍സൊന്നുമെടുക്കാതെ ഓപ്പണര്‍ ലോകേഷ് രാഹുല്‍ പുറത്ത്. പിന്നീടാണ് പ്രിഥി ഷായും ചേതേശ്വര്‍ പൂജാരയും ഒത്തുചേര്‍ന്നാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്.
ഇരുവരും ചേര്‍ന്ന കൂട്ടുകെട്ട് 206 റണ്‍സ് നേടിയശേഷമാണ് 86 റണ്‍സുമായി പൂജാര പുറത്തായത്. ഷെര്മന് ലൂയിസിനായിരുന്നു വിക്കറ്റ്. അധികം വൈകാതെ തന്നെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ കിടിലന്‍ സെഞ്ച്വറി നേടിയ പ്രിഥ്വി ഷായും പുറത്തായി. പത്തൊമ്പത് ബൗണ്ടറികളുടെ അകമ്പടിയോടെ 134 റണ്‍സെടുത്ത പ്രിഥ്വി ദേബേന്ദ്ര ബിഷുവിന്റെ പന്തില്‍ ബിഷുവിന് തന്നെ പിടികൊടുത്താണ് മടങ്ങിയത്. ഇന്ത്യയ്ക്കായി രഹാനെ 41 റണ്‍സെടുത്തു.
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ റിമാൻഡ് കാലാവധി നീട്ടി. ഈ മാസം 20 വരെയാണ് പാലാ മജിസ്ട്രേട്ട് കോടതി നീട്ടിയത്. റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് ബിഷപ്പിനെ ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കി. ഉടൻ തന്നെ ജഡ്ജി കേസ് വിളിച്ചു. എന്തെങ്കിലും പറയാനുണ്ടോയെന്ന് ജഡ്ജി ചോദിച്ചെങ്കിലും പരാതിയില്ലെന്നായിരുന്നു ഫ്രാങ്കോയുടെ മറുപടി. പൊലീസ് കസ്റ്റഡി ആവശ്യപ്പെടാത്തതിനാൽ തന്നെ റിമാൻഡ് കാലാവധി നീട്ടുന്നതായി മജിസ്ട്രേട്ട് അറിയിക്കുകയായിരുന്നു. തുടർന്ന് ഫ്രാങ്കോയെ ജയിലിലേക്ക് മടക്കിക്കൊണ്ടുപോയി.
അതേസമയം, ബിഷപ്പ് തിങ്കളാഴ്ച ഹൈക്കോടതിയിൽ വീണ്ടും ജാമ്യാപേക്ഷ നൽകും. ഇതിനുള്ള തയ്യാറെടുപ്പുകൾ അഭിഭാഷകർ തുടങ്ങിയിട്ടുണ്ട്.
കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. വെന്റിലേറ്ററിന്റെ സഹായം 80 ശതമാനമായി കുറച്ചിട്ടുണ്ട്. ഇടയ്ക്ക് മകളെയും ഭര്‍ത്താവിനെയും തിരക്കാറുണ്ട്. അവര്‍ ചികിത്സയിലാണെന്നാണ് ബന്ധുക്കള്‍ ലക്ഷ്മിയെ ധരിപ്പിച്ചിരിക്കുന്നത്. ലക്ഷ്മിയുടെ തോളിലെ ഞരമ്പിന് സാരമായ ക്ഷതമേറ്റിട്ടുണ്ട്. കാല്‍മുട്ടിനും തലച്ചോറിനുമേറ്റ പരിക്കുകള്‍ ഭേദപ്പെട്ടുവരികയാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ബന്ധുക്കളെ തിരിച്ചറിയുന്നുണ്ട്.
ലക്ഷ്മിയുടെ ശാരീരികാവസ്ഥ കണക്കിലെടുത്ത് മാനസികാഘാതമുണ്ടാക്കുന്ന ഒരു കാര്യവും പറയരുതെന്ന് ഡോക്ടര്‍മാര്‍ ബന്ധുക്കളോടു പറഞ്ഞിട്ടുണ്ട്. ഇത് കണക്കിലെടുത്ത് ബാലഭാസ്കറും മകളും മരിച്ചവിവരം ഇതുവരെയും അറിയിച്ചിട്ടില്ല.
അപകടത്തില്‍ പരിക്കേറ്റ ഡ്രൈവര്‍ അര്‍ജുനനെ തീവ്രപരിചരണ വിഭാഗത്തില്‍നിന്ന് വാര്‍ഡിലേക്കു മാറ്റി.