Latest News

മുംബൈ: മുംബൈയിലെ മറൈന്‍ ഡ്രൈവ് മേഖലയിലെ നരിമാന്‍ പോയന്റിലെ ഡിവൈഡറില്‍ വെച്ച് കമിതാക്കള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു. പട്ടാപ്പകല്‍ ഡിവൈഡറില്‍ വെച്ച് ഒരു സ്ത്രീയും പുരുഷനും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കണ്ടതോടെ പ്രദേശത്ത് വന്‍ ജനത്തിരക്കുണ്ടാവുകയും ചിലര്‍ പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. പോലീസെത്തിയപ്പോള്‍ സ്ത്രീയുടെ കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. എന്നാല്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.

യുവതിക്ക് മാനസികമായ തകരാറുണ്ടെന്നും ഇവരെ മഹിളാ സുരക്ഷാ കേന്ദ്രത്തിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു. കൂടെയുണ്ടായിരുന്ന ആള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ തങ്ങള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും ചുംബിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് യുവതി പറഞ്ഞിരിക്കുന്നത്. ഇവര്‍ ഗോവ സ്വദേശിയാണ്.

ചോദ്യം ചെയ്യലില്‍ ആദ്യം മറുപടികള്‍ കൃത്യമായി പറഞ്ഞെങ്കിലും പിന്നീട് അവര്‍ പരസ്പര വിരുദ്ധമായി സംസാരിക്കാന്‍ തുടങ്ങിയതായി പോലീസ് പറയുന്നു. യുവതിയുടെ കാമുകനാണ് ഓടി രക്ഷപ്പെട്ട വ്യക്തിയെന്നാണ് കരുതുന്നത്. ഇയാളെക്കുറിച്ച് യുവതി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.

ന്യൂദല്‍ഹി: ഇന്ത്യ – മ്യാന്‍മര്‍ 17-ാം വിദേശകാര്യ സമ്മേളനത്തില്‍ മ്യാന്‍മറില്‍ നിന്നും പലായനം ചെയ്ത റോഹിംഗ്യകളുടെ തിരിച്ചുവരവും ചര്‍ച്ചാവിഷയമായി. റോഹിംഗ്യസമൂഹം ഏറ്റവും കൂടുതലായി അധിവസിച്ചിരുന്ന റഖിന്‍ പ്രവിശ്യയുടെ ഇന്നത്തെ അവസ്ഥയെകുറിച്ചും ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്തു.

ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയും മ്യാന്‍മര്‍ വിദേശകാര്യ സെക്രട്ടറി യു മിന്‍ത് തുവും തമ്മില്‍ നടന്ന കൂടിയാലോചനയില്‍ വ്യാപാര വാണിജ്യ ബന്ധങ്ങള്‍, അതിര്‍ത്തി വിഷയങ്ങള്‍, വികസന മേഖലയിലെ സഹകരണം എന്നീ കാര്യങ്ങളും ചര്‍ച്ച ചെയ്തിരുന്നു. ഉഭയകക്ഷി ബന്ധം വിശകലനം ചെയ്യുകയായിരുന്നു കൂടിക്കാഴ്ചയുടെ പ്രധാന അജണ്ട.

കഴിഞ്ഞ മാസം വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് നടത്തിയ മ്യാന്‍മര്‍ സന്ദര്‍ശനത്തിലും റോഹിംഗ്യകളുടെ മടങ്ങിവരവ് ചര്‍ച്ചാവിഷയമായിരുന്നു. റഖിന്‍ പ്രവിശ്യയുടെ വികസനത്തില്‍ ഇന്ത്യയുടെ പങ്കാളിത്തവും വാഗ്ദാനം ചെയ്തിരുന്നു. ബംഗ്ലാദേശിലേക്ക് കുടിയേറിയ റോഹിംഗ്യകളുടെ മടങ്ങിവരവാണ് ഇപ്പോള്‍ ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്യുന്ന വിഷയം.
മ്യാന്‍മാര്‍ മിലിട്ടറി ചെക്ക്പോസ്റ്റുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച്, 2017 ആഗസ്റ്റില്‍ മ്യാന്‍മര്‍ പട്ടാളം ശക്തമായ രീതിയില്‍ റാഖിനില്‍ ആക്രമണം നടത്തിയിരുന്നു. 7,00,000 റോഹിംഗ്യകളായിരുന്നു അന്ന് ബംഗ്ലാദേശിലേക്ക് രക്ഷപ്പെട്ടത്. മ്യാന്‍മര്‍ ഇവര്‍ക്ക് പൗരത്വം നിഷേധിച്ചിരുന്നു. ഗവണ്‍മെന്റിന്റെ സുരക്ഷാസേനകളുടെ നേതൃത്വത്തില്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തതായി ആരോപണങ്ങളും റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. മുസ്ലിം ന്യൂനപക്ഷ സമൂഹമായ റോഹിംഗ്യകളുടെ നേരെ നടന്ന ഈ ആക്രമണത്തെ ‘വംശീയ ശുദ്ധീകരണം’ എന്നു പറഞ്ഞുകൊണ്ടാണ് ഐക്യരാഷ്ട്ര സംഘടന അപലപിച്ചത്.

റോഹിംഗ്യകളെ തിരിച്ചുകൊണ്ടുവരാന്‍ തയ്യാറാണെന്ന് അറിയിച്ചുകൊണ്ടുള്ള കരാറില്‍ മ്യാന്‍മര്‍ ബംഗ്ലാദേശുമായി ഒപ്പുവെച്ചിരുന്നു. പക്ഷെ ഐക്യരാഷ്ട്ര സംഘടന റാഖിനില്‍ നടത്തിയ സന്ദര്‍ശത്തിനുശേഷം റാഖിന്‍ സുരക്ഷിതമോ താമസയോഗ്യമോ അല്ലെന്ന് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ഒരു കുടുംബത്തിലെ 5 പേര്‍ മാത്രമാണ് അന്ന് മ്യാന്‍മറിലേക്ക് തിരിച്ചെത്തിയത്.

ഇന്ത്യയില്‍ 40,000ത്തോളം റോഹിംഗ്യകളുണ്ടെന്നാണ് കണക്കുകള്‍. പല സമയങ്ങളിലായി മ്യാന്‍മറില്‍ നിന്നും അഭയാര്‍ത്ഥികളായി എത്തിയ ഇവരെ, 2017 ആഗസ്റ്റില്‍ കേന്ദ്രം മടക്കി അയക്കുന്നതിനുള്ള നടപടികള്‍ക്ക് ഒരുങ്ങിയിരുന്നു. ഇന്ത്യ അഭയാര്‍ത്ഥികളുടെ തലസ്ഥാനമല്ലെന്നും റോഹിംഗ്യകള്‍ സുരക്ഷാഭീഷണി ഉണ്ടാക്കുന്നു എന്നെല്ലാമായിരുന്നു കേന്ദ്രത്തിന്റെ വാദങ്ങള്‍.ഇതിനെതിരെ റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ നല്‍കിയ പരാതിയില്‍ കേന്ദ്രത്തിനു പ്രതികൂലമായ നിലപാടായിരുന്നു കോടതി സ്വീകരിച്ചത്. റോഹിംഗ്യകള്‍ക്കുവേണ്ടി മനുഷ്യവകാശ സംഘടനകളും മുന്നോട്ട് വന്നിരുന്നു.

ഇന്ത്യയിലെ റോഹിംഗ്യ ക്യാംപുകളുടെ അവസ്ഥയും പരിതാപകരമാണ്. റോഹിംഗ്യകളെ മടക്കി അയക്കാനുളള കോടതി തടഞ്ഞതിനു പിന്നാലെ ന്യൂദല്‍ഹിയില്‍ റോഹിംഗ്യകളുടെ ക്യാംപുകള്‍ കത്തിനശിച്ചു. ഇതിനു പിന്നില്‍ തങ്ങളാണെന്ന് അവകാശവാദമുന്നയിച്ചുകൊണ്ട് ബി.ജെ.പി. യുവസംഘടന നേതാവ് മുന്നോട്ട് വന്നിരുന്നു. ഏപ്രിലില്‍ നടന്ന തീപിടിത്തത്തില്‍ ഐക്യരാഷ്ട്ര സംഘടന നല്‍കിയ തിരിച്ചറിയല്‍ രേഖകള്‍ പോലും പലര്‍ക്കും നഷ്ടപ്പെട്ടിരുന്നു.

ഇന്ത്യ – മ്യാന്‍മര്‍ – ബംഗ്ലാദേശ് ബന്ധത്തില്‍ റോഹിംഗ്യസമൂഹത്തിന്റെ പുനരധിവാസവും അനുബന്ധവിഷയങ്ങളും നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബംഗലൂരു: മാധ്യമപ്രവര്‍ത്തകയായിരുന്ന ഗൗരി ലങ്കേഷും എഴുത്തുകാരനും ചിന്തകനുമായിരുന്ന എം.എം കല്‍ബുര്‍ഗിയും കൊല്ലപ്പെട്ടത് ഒരേ തോക്കുപയോഗിച്ചെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. 7.65 എം.എം നാടന്‍ തോക്കാണ് ഇരുവരെയും വധിക്കാന്‍ ഉപയോഗിച്ചതെന്ന് കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ട് കൊലപാതകങ്ങള്‍ക്ക് പിന്നിലും ഒരേസംഘമാണെന്ന് നേരത്തെ തന്നെ സംശയമുയര്‍ന്നിരുന്നു. എന്നാല്‍ ഇത് സ്ഥാപിക്കാന്‍ ആധികാരിക തെളിവുകളുണ്ടായിരുന്നില്ല.

ഗൗരി ലങ്കേഷിന്റെ ശരീരത്തില്‍ നിന്ന് മൂന്നു വെടിയുണ്ടകളും കല്‍ബുര്‍ഗിയുടെ ശരീരത്തില്‍ നിന്ന് രണ്ട് വെടിയുണ്ടകളുമാണ് കണ്ടെത്തിയത്.

2017 സെപ്തംബര്‍ അഞ്ചിന് ബെംഗലൂരുവിലെ സ്വന്തം വസതിയില്‍ വച്ച് വെടിയേറ്റാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നത്. ഇതിന് രണ്ട് വര്‍ഷം മുമ്പ് 2015 ആഗസ്ത് 30ന് ആണ് കല്‍ബുര്‍ഗി വെടിയേറ്റ് കൊല്ലപ്പെടുന്നത്.

ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കെ.ടി നവീന്‍കുമാര്‍ എന്ന ഹിന്ദു യുവസേന എന്ന സംഘടനയുടെ പ്രവര്‍ത്തകന്‍ അടക്കം അഞ്ചു പേര്‍ക്കെതിരെയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഹിന്ദുവിരുദ്ധയായതുകൊണ്ടാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതെന്ന് കേസില്‍ അറസ്റ്റിലായ നവീന്‍ കുമാറിന്റെ വെളിപ്പെടുത്തലുണ്ടായിരുന്നു.

ന്യൂഡല്‍ഹി: യുഡിഎഫിന്റെ രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയ തീരുമാനത്തില്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിനെതിരെ പരാതി പ്രളയം. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് മുകുള്‍ വാസ്നിക്കിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കിയത്.
ഇതേതുടര്‍ന്ന് രാഹുല്‍ ഗാന്ധി മുകുള്‍ വാസ്നിക്കിനോട് സംഭവത്തില്‍ വിശദീകരണം തേടിയിട്ടുണ്ട്. എന്നാല്‍ രാജ്യസഭാ സീറ്റിനെച്ചൊല്ലി ആഞ്ഞടിക്കുന്ന പ്രതിഷേധത്തില്‍ സംസ്ഥാന നേതാക്കള്‍ തന്നെ പ്രശ്നം പരിഹരിക്കട്ടെയെന്നാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്. പ്രശ്നത്തില്‍ പരിഹാരം ആയില്ലെങ്കില്‍ മാത്രം ഇടപെടാമെന്നുമാണ് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിട്ടുള്ളത് എന്നാണ് സൂചന.

നേരത്തെ യഥാര്‍ത്ഥ വസ്തുത അറിയിക്കുന്നതില്‍ വാസ്നിക് പരാജയപ്പെട്ടെന്ന് ആരോപിച്ചായിരുന്നു കേരളത്തിന്റെ ചുമതലയുള്ള വാസ്നിക്കിനെതിരെ പരാതി ഉയര്‍ന്നത്. സംസ്ഥാനത്തെ സാഹചര്യം കൃത്യമായി അറിഞ്ഞിട്ടും യഥാര്‍ത്ഥ വസ്തുത അദേഹം രാഹുല്‍ ഗാന്ധിയെ അറിയിച്ചില്ലായെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. ഇത്തരം സാഹചര്യങ്ങളില്‍ സംസ്ഥാനത്തിന്റെ അഭിപ്രായമെന്താണെന്ന് ക്യത്യമായി മുകുള്‍ വാസ്നിക് രാഹുല്‍ ഗാന്ധിയെ അറിയിക്കണമെന്നും അല്ലെങ്കില്‍ ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമെന്നും നേതാക്കള്‍ പറയുന്നു.

മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ബിരുദ വിദ്യാര്‍ഥിനി ജെസ്‌ന മരിയ ജെയിംസിന്റെ കുടുംബത്തെ ആക്ഷേപിക്കുന്ന തരത്തില്‍ പ്രസ്ഥാവന നടത്തിയ പിസി ജോര്‍ജിനെതിരെ ജെസ്‌നയുടെ കുടുംബം. അഭിപ്രായം പറയുന്നവര്‍ സത്യാവസ്ഥ എന്തെന്ന് അറിഞ്ഞിട്ട് സംസാരിക്കണമെന്നും, സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്നും ജെസ്‌നയുടെ സഹോദരി ജെഫി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. ജെസ്‌നയുടെ തിരോധാനത്തില്‍ പിതാവിന്റെ വഴിവിട്ട ജീവിതവുമായി ബന്ധമുണ്ടെന്ന് പിസി ജോര്‍ജ് കഴിഞ്ഞ ദിവസം അരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികരണവുമായി ജെഫി രംഗത്തു വന്നത്.

‘ജെസ്‌നയുടെ തിരോധാനത്തെ രാഷ്ട്രീയമായി മുതലെടുക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. തങ്ങളെ സഹായിക്കേണ്ടവര്‍ തന്നെ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ദുഃഖകരമാണ്. പിതാവിനെതിരെ ആരോപണമുന്നയിക്കുന്നതിന് മുമ്പ് സത്യാവസ്ഥ എന്തെന്ന് ഇങ്ങനെയുള്ളവര്‍ മനസിലാക്കണം. ഞങ്ങള്‍ക്ക് ഞങ്ങളുടെ പിതാവിന്മേല്‍ ഒരു സംശയവുമില്ല. നൂറു ശതമാനം വിശ്വാസമാണ്. അമ്മയുടെ മരണ ശേഷം ഞങ്ങള്‍ മക്കളെ അത്തരയേറെ കാര്യമായിട്ടാണ് പപ്പ നോക്കുന്നത്. സഹായിച്ചില്ലെങ്കിലും ആരും ഉപദ്രവിക്കരുത്’ ജെഫി വീഡിയോയില്‍ പറയുന്നു.

ഇത്തരമൊരു സാഹചര്യത്തില്‍ ഊഹാപോഹങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. തങ്ങളെക്കുറിച്ച് എന്തെങ്കിലും പരാതിയുള്ളവര്‍ പൊലീസിന് വിവരം കൈമാറുകയാണ് ചെയ്യേണ്ടത്. ജെസ്‌നയെക്കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവരും തങ്ങളെ സഹായിക്കാന്‍ തയാറാകണമെന്നും ജെഫി വീഡിയോയില്‍ പറയുന്നു.

മുംബൈയിലെ ഫോര്‍ട്ട് മേഖലയിലെ പട്ടേല്‍ ചേംബറില്‍ വന്‍ തീപിടത്തം. ശനിയാഴ്ച രാവിലെയാണ്  കെട്ടിടത്തിന്റെ ഒരു ഭാഗത്ത് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടുകളില്ല. തീയണക്കുന്നതിനിടെ രണ്ട് അഗ്‌നിശമനസേന ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.

കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് ആദ്യം തീപിടിത്തം ഉണ്ടായത്.പിന്നീട് നാലാം നിലയിലേക്കും പടര്‍ന്നതിനെത്തുടര്‍ന്ന് 18ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിത്. തീപിടിത്തത്തില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നതിനെത്തുടര്‍ന്നാണ് അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ക്ക്  പരിക്കേറ്റത്.

നാല് മണിയോടെയുണ്ടായ തീപിടത്തം ആറരയോടെ അഗനിശമനസേന നിയന്ത്രണവിധേയമാക്കി. തീപിടിത്തം ഉണ്ടായ കെട്ടിടം നാല് വര്‍ഷമായി ഉപയോഗശൂന്യമാണ്. തീപിടിത്തത്തിന്റെ കാരണമെന്താണെന്ന് വ്യകതമായിട്ടില്ല. 16 ഫയര്‍ എന്‍ജിനുകളും 11 ടാങ്കറുകളും 150 ഫയര്‍ ഓഫീസര്‍മാരെയും സംഭവസ്ഥലത്തേക്ക് അയച്ചിരുന്നു. നിലവില്‍ എല്ലാം നിയന്ത്രണ വിധേയമായെന്ന് അഗ്‌നിരക്ഷാസേനയ്ക്ക നേതൃത്വം കൊടുത്ത ചീഫ് ഫയര്‍ ഓഫീസര്‍ അറിയിച്ചു.

ഇതേ മേഖലയില്‍ 10 ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് തീപിടത്തമുണ്ടാവുന്നത്. സൗത്ത് മുംബൈയിലെ ആദായനികുതി ഓഫീസില്‍ കഴിഞ്ഞ വെള്ളിയാഴച വന്‍ തീപിടിത്തമുണ്ടായിരുന്നു.

തിരുവനന്തപുരം/ബംഗുളുരു: കേരളത്തില്‍ ഇന്ന് മുതല്‍ കാലവര്‍ഷം ശക്തിപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കടലില്‍ പോകുന്ന മത്സ്യ തൊഴിലാലികള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് മുതല്‍ ജൂണ്‍ 11 വരെ കനത്ത മഴയായിരിക്കും സംസ്ഥാനത്ത് ലഭിക്കുക. കാലാവര്‍ഷം ശക്തിപ്പെടുന്നത് തീരദേശങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.

കടലില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും അനന്തരഫലമായി സമുദ്രനിരപ്പില്‍നിന്ന് 10 അടി മുതല്‍ 15 അടി വരെ തിരമാലകള്‍ ഉയരാനും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും തീരദേശത്ത് താമസിക്കുന്നവര്‍ രാത്രി കാലങ്ങളില്‍ സൂക്ഷിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

അതേസമയം കനത്ത മഴ തുടരുന്ന കര്‍ണാടകത്തില്‍ വ്യാപക നാശനഷ്ടം. കര്‍ണാടകയുടെ തീരപ്രദേശങ്ങളിലാണ് മഴക്കെടുതി രൂക്ഷം. സംസ്ഥാനത്തെ ഗതാഗത സംവിധാനത്തെയും മഴയും കാറ്റും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പല വിമാന സര്‍വീസുകളും ട്രെയിന്‍ സര്‍വീസുകളും വൈകിയാണ് ഓടുന്നത്.

ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളുടെ പലഭാഗങ്ങളിലും വൈദ്യുതി വിതരണം തടസപ്പെട്ടിട്ടുണ്ട്. പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണ് വൈദ്യൂത ലൈനുകള്‍ തകര്‍ന്നിരിക്കുകയാണ്. മരം വീണ് മംഗളൂരുവില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്.

കേരളാ കോണ്‍ഗ്രസിന് രാജ്യസഭ സീറ്റ് നന്‍കിയതില്‍ സംസ്ഥാനത്താകമാനം പ്രതിഷേധം കത്തിപ്പടരുകയാണ്. കോണ്‍ഗ്രസിന്റെ ഈ നടപടിക്കെതിരെ എറണാകുളം ഡിസിസി ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധം കോണ്‍ഗ്രസിനെ നാണംകെടുത്തുന്നതാണ്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രി കൂടിയായ ഉമ്മന്‍ചാണ്ടിയുടേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും ചിത്രം ശവപ്പെട്ടിയിലാക്കി റീത്ത് വെച്ചായിരുന്നു ഡിസിസി ഓഫീസിനു മുന്നിലെ പ്രതിഷേധം.

വെള്ളിയാഴ്ച രാത്രിയാണ് പ്രതിഷേധ പ്രകടനം ഉയര്‍ന്നത്. കെ.എം മാണി രാജ്യസഭ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച ഉടന്‍ തന്നെ കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രങ്ങള്‍ വെച്ച് ശവപ്പെട്ടികള്‍ സ്ഥാപിക്കുകയായിരുന്നു. ഇതിനുപുറമെ ഡിസിസി ഓഫീസ് മുഴുവന്‍ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ പോസ്റ്ററുകളും ബോര്‍ഡുകളും പ്രതിഷേധക്കാര്‍ സ്ഥാപിച്ചു.

ഉമ്മന്‍ ചാണ്ടിയും , ചെന്നിത്തലയും കോണ്‍ഗ്രസിലെ യൂദാസുമാര്‍. ഞങ്ങള്‍ പ്രവര്‍ത്തകരുടെ മനസില്‍ നിങ്ങള്‍ മരിച്ചു, പ്രസ്ഥാനത്തെ വിറ്റിട്ട് നിങ്ങള്‍ക്ക് എന്ത് കിട്ടി, തുടങ്ങിയ പോസ്റ്ററുകളും സ്ഥാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഭിമാനത്തേക്കാള്‍ നിങ്ങള്‍ വില നല്‍കിയത് മാണിയുടെ വീട്ടിലെ കമ്മട്ടത്തിനോ, പ്രവര്‍ത്തകര്‍ രക്തസാക്ഷികള്‍ തുടങ്ങിയ പോസ്റ്ററുകളുമുണ്ട്. എന്നാല്‍ പേസ്റ്ററുകള്‍ ആര് സ്ഥാപിച്ചു എന്ന് വ്യക്തമല്ല.

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസും കെ.എസ്.യുവും രംഗത്തു വന്നിരുന്നു. വെള്ളിയാഴ്ച രാത്രി പാലായില്‍ നേതാക്കള്‍ക്കെതിരെ കടുത്ത മുദ്രാവാക്യങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് പന്തംകൊളുത്തി പ്രതിഷേധിച്ചിരുന്നു.

അതേസമയം, കോണ്‍ഗ്രസ് കേരളാ കോണ്‍ഗ്രസിന് നല്‍കിയ രാജ്യസഭാ സീറ്റില്‍ ജോസ് കെ. മാണി എംപി മല്‍സരിക്കും. പാലായില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തിലാണ് അന്തിമ തീരുമാനം എടുത്തത്. കോണ്‍ഗ്രസില്‍ നിന്നും ലഭിച്ച രാജ്യസഭാ സീറ്റില്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി തന്നെ മത്സരിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ആദ്യം ആവശ്യപ്പെട്ടത്. മാണിയുടെ അസൗകര്യത്തെ തുടര്‍ന്നാണ് ജോസ് കെ മാണിയെ പരിഗണിച്ചത്.

മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷിനും എഴുത്തുകാരനായ എംഎം കല്‍ബുര്‍ഗിക്കും വെടിയേറ്റത് ഒരു തോക്കില്‍ നിന്നാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ഇതോടെ ഇരുവരുടേയും കൊലപാതകത്തിന് പിന്നില്‍ ഒരേ സംഘമാണെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിന് വ്യക്തതയായി. രണ്ട് കൊലപാതകങ്ങള്‍ക്കും സമാനതകളുണ്ടെന്ന ആദ്യ ഔദ്യോഗിക സ്ഥിരീകരണമാണിത്.

എം.എം കണ്‍ട്രി ഗണ്ണില്‍ നിന്നുമാണ് ഇരുവര്‍ക്കും വെടിയേറ്റത്. ഫോറന്‍സിക് റിപ്പോര്‍ട്ട് അന്വേഷണ സംഘം ബംഗളുരു കോടതിയില്‍ സമര്‍പ്പിച്ചു.

2015 ഓഗസ്റ്റ് 30നാണ് എംഎം കല്‍ബുര്‍ഗി കൊല്ലപ്പെട്ടത്. 2017 സെപ്റ്റംബര്‍ 5നായിരുന്നു ഗൗരി ലങ്കേഷിന്റെ കൊലപാതകം.2015ല്‍ സി.പി.ഐ നേതാവ് ഗോവിന്ദ് പന്‍സാരെ വെടിയേറ്റ് മരിച്ചതിലും 2013ല്‍ മഹാരാഷ്ട്രയില്‍ നരേന്ദ്ര ധാബോല്‍ക്കര്‍ കൊല്ലപ്പെട്ട സംഭവത്തിലും സാമ്യതയുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

ന്യൂസ്‌ ഡെസ്ക്

വീറും വാശിയുമേറിയ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ബിർമ്മിങ്ങാം ഒരുങ്ങി. കൈക്കരുത്തിന്റെയും ടീം വർക്കിന്റെയും പിൻബലത്തിൽ  നിമിഷങ്ങൾക്കൊണ്ട് എതിരാളികളെ നിഷ്പ്രഭരാക്കുന്ന തന്ത്രങ്ങൾ മെനഞ്ഞ് ടീമുകൾ അങ്കം കുറിക്കും. കാണികളുടെ ആവേശത്തിമർപ്പിൽ ഒരു കൊച്ചു കേരളം ബിർമ്മിങ്ങാമിൽ സൃഷ്ടിക്കപ്പെടുമ്പോൾ കരുത്തിന്റെ രാജാക്കന്മാർ ട്രോഫിയിൽ മുത്തമിടും. ബിർമ്മിങ്ങാം സിറ്റി മലയാളി കമ്മ്യൂണിറ്റിയുടെ വടംവലി മത്സരം ഇന്ന് നടക്കും.

അകാലത്തിൽ വേർപിരിഞ്ഞ ബിസിഎംസി യിലെ അംഗമായിരുന്ന ഷൈനിയുടെ സ്മരണാർത്ഥമാണ് ആൾ യുകെ ടഗ് ഓഫ് വാർ ടൂർണമെന്റ്  സംഘടിപ്പിച്ചിരിക്കുന്നത്. ബ്രോംഹിൽ റോഡിലുള്ള ഹോഡ്ജ് ഹിൽ കോളജിലാണ് മത്സരം നടക്കുന്നത്. വിജയികൾക്ക് 1001 പൗണ്ട് ക്യാഷ് അവാർഡും രണ്ടാംസ്ഥാനക്കാർക്ക് 751 പൗണ്ടും മൂന്നാം സ്ഥാനത്തിന് 501 പൗണ്ടും നാലാമതെത്തുന്നവർക്ക്‌ 301 പൗണ്ടും ലഭിക്കും. പ്രോത്സാഹന സമ്മാനമായി £201, £151, £101, £101 എന്നിവയും ടീമുകൾക്കു നല്കും. ബെസ്റ്റ് എമേർജിംഗ് ടീമിന് 101 പൗണ്ടിന്റെ പ്രത്യേക സമ്മാനവും ഉണ്ട്.

അനുഭവസമ്പത്തും കഠിനാദ്ധ്വാനം കൈമുതലാക്കിയ ബിസിഎംസി കലാകായിക രംഗങ്ങളിൽ വൻ നേട്ടമാണ്  കൈവരിച്ചിരിക്കുന്നത്. യുക്മ കലാമേളയിൽ തുടർച്ചയായി വിജയക്കൊടി പാറിച്ച ബിസിഎംസി മറ്റു അസോസിയേഷനുകൾക്ക് മാതൃകയായി ജനകീയ പ്രവർത്തനങ്ങൾക്ക് എന്നും നേതൃത്വം നല്കുന്നു.  2018 ലെ കമ്മിറ്റിയ്ക്ക്  അഭിലാഷ് , ബോബൻ, ജോയ്, സ്മിത, സിജി എന്നിവരാണ് നേതൃത്വം വഹിക്കുന്നത്.

ബിസിഎംസിയിലെ എല്ലാ കുടുംബങ്ങളുടെയും സഹകരണത്തോടെ സംഘടിപ്പിച്ചിരിക്കുന്ന മത്സരത്തിന് രക്ഷാധികാരികളായ പ്രവർത്തിക്കുന്നത് ജിമ്മി മൂലംകുന്നം, സിബി ജോസഫ്, ജോയ് അന്തോണി എന്നിവരാണ്. സിറോഷ് ഫ്രാൻസിസ്, സാജൻ കരുണാകരൻ എന്നിവർ നടത്തിപ്പിന് എല്ലാ ഒരുക്കങ്ങളുമായി രംഗത്തുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്ന ബിസിഎംസി ടീമിന്റെ മാനേജർ സനൽ പണിക്കർ. എല്ലാം വടംവലി പ്രേമികളെയും ബിസിഎംസി ബിർമ്മിങ്ങാമിലേയ്ക്ക് സ്വാഗതം ചെയ്തിട്ടുണ്ട്.

Copyright © . All rights reserved