അര്‍ജ്ജുന്‍ കപൂറും പരിനീതി ചോപ്രയും പ്രധാനവേഷത്തിലെത്തുന്ന ചിത്രം നമസ്‌തേ ഇംഗ്ലണ്ടിന്റെ പുതിയ പോസ്റ്ററുകള്‍ പുറത്തുവിട്ടു. പ്രണയത്തിന് എത്ര ദൂരംവേണമെങ്കിലും താണ്ടാന്‍ കഴിയുമെന്ന ടാഗ് ലൈനോടു കൂടി ചിത്രത്തിന്റെ രണ്ട് പോസ്റ്ററുകളാണ് പരിനീതി പങ്കുവെച്ചിരിക്കുന്നത്. ആദ്യ പോസ്റ്ററില്‍ പരിനീതി ദുപ്പട്ടയായി ബ്രിട്ടീഷ് പതാക പുതച്ചിരിക്കുന്നു. അടുത്ത പോസ്റ്ററില്‍ പതാക ടി ഷര്‍ട്ടായി അര്‍ജ്ജുന്‍ കപൂര്‍ അണിഞ്ഞിരിക്കുന്നതുമാണ് ചിത്രം.
അക്ഷയ് കുമാര്‍ കത്രീന കൈഫ് എന്നിവര്‍ പ്രധാന വേഷത്തിലെത്തി 2007ല്‍ തീയേറ്ററുകളില്‍ ഹിറ്റായി മാറിയ നമസ്‌തേ ലണ്ടന്റെ രണ്ടാം ഭാഗമാണ്. വിപുല്‍ അമൃത ലാല്‍ തന്നെയാണ് ആ ചിത്രത്തിന്റെയും സംവിധായകന്‍. പഞ്ചാബില്‍ നിന്ന് വരുന്ന രണ്ടു പ്രണയിതാക്കളുടെ ജീവിതത്തിലൂടെയാണ് നമസ്‌തേ ഇംഗ്ലണ്ട് സഞ്ചരിക്കുന്നത്.
പഞ്ചാബ് , ധാക്ക, ബ്രൂസെല്‍സ് ,ലണ്ടന്‍ എന്നിവിടങ്ങളിലാണ് ചിത്രം ഷൂട്ട് ചെയ്തത്. ഇഷ്‌ക് സാദേയ്ക്ക് ശേഷം അര്‍ജ്ജുനും പരിനീതിയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും നമസ്‌തേ ഇംഗ്ലണ്ടിനുണ്ട ചിത്രം ഒക്ടോബര്‍ 12ന് തീയേറ്ററുകളിലെത്തും.
സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. സംസ്ഥാനത്ത് ബുധനാഴ്ച വരെ കനത്ത മഴ തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി. കണ്ണൂർ കൊട്ടിയൂരിൽ വീണ്ടും ഉരുൾപൊട്ടലുണ്ടായി. ബാവലിപ്പുഴയും ചീങ്കണ്ണിപ്പുഴയും കരകവിഞ്ഞ് ഒഴുകുകയാണ്. വീടുകളിൽ വെള്ളം കയറിയതായും റിപ്പോർട്ടുണ്ട്. കോഴിക്കോട് പുല്ലൂരാംപാറ മറിപ്പുഴ വനത്തിൽ ഉരുൾപൊട്ടി. കണ്ണപ്പൻകുണ്ട് പുഴയിൽ വെള്ളപ്പാച്ചിലുണ്ടായി. സുരക്ഷിത സ്ഥലങ്ങളിലേക്ക് ഓടിക്കയറിയവർ ഒറ്റപ്പെട്ടു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കക്കയം ഡാം വീണ്ടും തുറന്നു.
ജനങ്ങളോട് ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. വയനാട് മട്ടിക്കുന്ന് വനത്തിലും ഉരുൾപൊട്ടലുണ്ടായി. താമരശേരി ചുരത്തിൽ ഒന്പതാം വളവിൽ മണ്ണിടിച്ചിലുമുണ്ടായി. മലപ്പുറം ആഢ്യൻപാറയിൽ വ്യാപക ഉരുൾപ്പൊട്ടൽ. അപകടാവസ്ഥ കണക്കിലെടുത്ത് ആഢ്യൻപാറ ജലവൈദ്യുത പദ്ധതി അടയ്ക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇടുക്കി മൂന്നാർ ഒറ്റപ്പെട്ട അവസ്ഥയിലാണ്. മാട്ടുപ്പെട്ടി ഡാം തുറന്നു വിട്ടതിനെ തുടർന്ന് ദേശീയപാത ഉൾപ്പെടെയുള്ള റോഡുകളിൽ വെള്ളം കയറി. ചുരുളിയിലും കൊരങ്ങാട്ടി മേഖലയിലും ഉരുൾപൊട്ടലുണ്ടായി. ഇവിടെനിന്നും ആളുകളെ മാറ്റിപ്പാർപ്പിച്ചു. അടിമാലി കൊന്നത്തടിയിൽ മണ്ണിടിഞ്ഞു വീണ് മൂന്നു വീടുകൾ തകരുകയും ചെയ്തു.
ജിയോ കണക്ഷന്‍ എടുക്കാത്തവര്‍ ഇപ്പോള്‍ ഏറെ ചുരുക്കമായിരിക്കുന്നു. ഇപ്പോള്‍ മൊബൈല്‍ വിപണി കടന്ന് ബ്രോഡ്ബാന്‍ഡ് വിപണിയിലേക്ക് ജിയോ വന്നെത്തുകയാണ്. ജിയോ ജിഗാഫൈബര്‍ ഫൈബര്‍ ടു ഹോം ബ്രോഡ്ബാന്‍ഡ് സര്‍വ്വീസ് ഉപയോഗിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കുള്ള രജിസ്‌ട്രേഷന്‍ ആഗസ്റ്റ് 15ന് ആരംഭിക്കും.
ബ്രോഡ്ബാന്‍ഡ്, ഐപിടിവി, ലാന്‍ഡ്‌ലൈന്‍, വിര്‍ച്വല്‍ റിയാലിറ്റി ഗെയിമിംഗ് തുടങ്ങി ഒട്ടനവധി സേവനങ്ങള്‍ ഇതുവഴി ലഭിക്കും. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ജിയോ ബ്രോഡ്ബാന്‍ഡ് വിപണിയില്‍ ചലനം സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.
അതേസമയം രജിസ്റ്റര്‍ ചെയ്തത് കൊണ്ട് ജിയോ കണക്ഷന്‍ കിട്ടണമെന്നില്ല. താമസിക്കുന്ന നഗരം നോക്കിയാണ് സര്‍വ്വീസ് ലഭിക്കുക. 1100 നഗരങ്ങളില്‍ സേവനം നേടാം. മൈജിയോ ആപ്പ്, ജിയോ വെബ്‌സൈറ്റ് എന്നിവയിലൂടെയാണ് രജിസ്‌ട്രേഷന്‍. പ്രതിമാസം 500 രൂപ വരെയുള്ള പ്ലാനുകള്‍ ലഭിക്കുമെന്നാണ് കരുതുന്നത്.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിവാഹകാര്യത്തെ കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞ കാര്യമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. നരേന്ദ്രമോദിയ്ക്ക് പങ്കാളിയെ കണ്ടെത്തിക്കൊടുക്കാന്‍ തനിക്കു സാധിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരോട് ഫലിത രൂപേണ പറഞ്ഞിരുന്നെന്നാണ് വെളിപ്പെടുത്തല്‍. പൊളിറ്റിക്കോ മാഗസിന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശമുള്ളത്. വിദേശരാജ്യങ്ങളിലെ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയും, അതിനു മുമ്പും ട്രംപിന് സംഭവിച്ചിട്ടുള്ള അബദ്ധങ്ങളെ കുറിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് പൊളിറ്റിക്കോ ഇക്കാര്യം പറയുന്നത്.
കഴിഞ്ഞ വര്‍ഷം മോദിയും ട്രംപും തമ്മില്‍ വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. സന്ദര്‍ശനത്തിന് മോദി തനിച്ചാണ് എത്തുന്നത് എന്നറിഞ്ഞപ്പോഴായിരുന്നു ട്രംപ് അഭിപ്രായം പ്രകടിപ്പിച്ചത്. മറ്റു രാജ്യങ്ങളിലെ നേതാക്കളുമായുള്ള ടെലിഫോണ്‍ സംഭാഷണങ്ങള്‍ക്കിടെയിലെ പിഴവുകളും, ഉച്ചാരണപ്പിശകുകളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് കനത്തമഴയും ഉരുള്‍പൊട്ടലും തുടരുന്നു. കരുവാരക്കുണ്ട് മണലിയാപാടം മലയില്‍ വീണ്ടും ഉരുള്‍പൊട്ടി. ഒലിപ്പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് വീടുകളില്‍ വെള്ളംകയറി. കോഴിക്കോട് പുതുപ്പാടി കണ്ണപ്പന്‍കുന്ന്, താമരശേരി മൈലിളാംപാറ, കൂരാച്ചുണ്ടിലെ വിവിധ ഭാഗങ്ങളിലും ഉരുള്‍പൊട്ടി. കക്കയംവാലിയില്‍ ഉരുള്‍പൊട്ടലില്‍ ഓന്‍പത് തൊഴിലാളികള്‍ ഒറ്റപ്പെട്ടു.
ഉരുള്‍പൊട്ടല്‍ വന്‍ നാശംവിതച്ച വയനാട് പൊഴുതന അമ്മാറയില്‍ വീണ്ടും മണ്ണിടിച്ചില്‍. നേരത്തെ ഇവിടെ ഏഴു വീടുകള്‍ പൂര്‍ണമായും മണ്ണിനടിയിലായിരുന്നു. മേഖല പൂര്‍ണമായും തകര്‍ന്നു. കോഴിക്കോട് കക്കയം ഡാമിന്‍റെ ഷട്ടറുകള്‍ രണ്ടടി ഉയര്‍ത്തി. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ മലപ്പുറം ആഢ്യന്‍പാറ ജലവൈദ്യുതി പദ്ധതി അടച്ചിടും.
സുരക്ഷാജീവനക്കാരോട് പദ്ധതി പ്രദേശത്ത് നിന്ന് മാറിപോകാന്‍ നിര്‍ദേശം നല്‍കി. പെരിങ്ങല്‍കുത്ത് ഡാമിന്‍റെ ഷട്ടറുകള്‍ ഏഴ് അടിയായി ഉയര്‍ത്തും. തൃശൂര്‍ ചിമ്മിനി ഡാമിന്‍റെ ഷട്ടറുകളും കൂടുതല്‍ ഉയര്‍ത്തും. കണ്ണൂര്‍ പാല്‍ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. കേളകം ഭാഗത്ത് റോഡുകള്‍ മുഴുവന്‍ വെള്ളത്തിലാണ്. കനത്ത കാറ്റിലും മഴയിലും മണ്ണുത്തി വെറ്ററിനറി കോളജ് വളപ്പില്‍ മരംവീണ് നിര്‍മാണ തൊഴിലാളി മരിച്ചു. ചെമ്പൂത്ര സ്വദേശി ഷാജിയാണ് മരിച്ചത്
കണ്ണൂർ ജില്ലയുടെ മലയോര മേഖലയിൽ കനത്ത മഴയും, ഉരുൾ പൊട്ടലും. ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന പാൽച്ചുരത്തിൽ മണ്ണിടിച്ചിലുണ്ടായതിനെത്തുടർന്നു. ഗതാഗതം ഭാഗികമായി തടസപ്പെട്ടു. കനത്ത മഴയിൽ കൊട്ടിയൂർ , കേളകം തുടങ്ങിയ മലയോര മേഖലകളിലെ റോഡുകൾ വെള്ളത്തിനടിയിലായി. പുലർച്ചെ മുതലാണ് ജില്ലയുടെ മലയോര മേഖലയിൽ മഴ ശക്തമായത്. പല സ്ഥലത്തും മണ്ണിടിച്ചിലുണ്ടായി.
ഗതാഗതം തടസപ്പെട്ടതോടെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണും, മരങ്ങളും നീക്കം ചെയ്താണ് ഭാഗികമായി ഗതാഗതം പുനസ്ഥാപിച്ചത്. പക്ഷേ മഴ ശക്തമായതോടെ വീണ്ടും മണ്ണിടിച്ചിലുണ്ടായി. മലവെള്ളപ്പാച്ചിലും ശക്തമായി.
കൊട്ടിയൂർ – ചപ്പമലയിൽ ഉരുൾപൊട്ടി. ആളപായമില്ല. കേളകം ശാന്തിഗിരിയിൽ മലമുകളിൽ വിള്ളൽ രൂപപ്പെട്ടതിനെത്തുടർന്ന് പ്രദേശവാസികളെ മാറ്റിപ്പാർപ്പിച്ചു. വനത്തിനുള്ളിൽ മഴ കനത്തതോടെ ബാവലിപ്പുഴ കരകവിഞ്ഞൊഴുകുകയാണ്.
ഇതോടെ ഇരിട്ടി കൊട്ടിയൂർ സംസ്ഥാന പാത വെള്ളത്തിനടിയിലായി. മേഖലയിലെ കൃഷിയിടങ്ങളിലും വെള്ളം കയറി. മഴയ്ക്കൊപ്പം ആഞ്ഞടിച്ച കാറ്റിൽ പലയിടത്തും വൈദ്യുതി തൂണുകൾ നിലംപൊത്തിയതോടെ മലയോരത്ത് വൈദ്യുതി ബന്ധവും താറുമാറായി. ഉരുൾ പൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതകൾ കണക്കിലെടുത്ത് ജില്ലാ ഭരണകൂടവും, പൊലീസ്, റവന്യൂ, അഗ്നിശമന സേന വിഭാഗങ്ങളും കനത്ത ജാഗ്രതയിലാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചലച്ചിത്രതാരം മോഹന്‍ലാല്‍ 25 ലക്ഷം രൂപ നല്‍കി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തിനൊടുവിലാണ് മോഹന്‍ലാല്‍ ചെക്ക് കൈമാറിയത്. എല്ലാവർക്കും ഇഷ്ടമുള്ളൊരാൾ ഇപ്പോൾ വരുമെന്ന് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. പിന്നാലെ നാടകീയമായിരുന്നു വാര്‍ത്താസമ്മേളനത്തിനിടെയുള്ള എന്‍ട്രി.
തിരുവനന്തപുരത്ത് ചിത്രീകരണം തുടരുന്ന ലൂസിഫറിന്‍റെ സെറ്റില്‍ നിന്നും അതേ രൂപഭാവങ്ങളിലായിരുന്നു വരവ്. മാധ്യമങ്ങളുടെ മുന്നില്‍ തന്നെ ആയിക്കോട്ടെ എന്നുകരുതിയാണ് ഇങ്ങോട്ട് വരാന്‍ പറഞ്ഞതെന്ന് ചിരിയോടെ മുഖ്യമന്ത്രി മോഹന്‍ലാലിനോട് പറഞ്ഞു. ചെക്കുകള്‍ കൈമാറി മോഹന്‍ലാല്‍ അപ്പോള്‍ തന്നെ മടങ്ങി. മാധ്യമങ്ങളോട് കാര്യമായി പ്രതികരിക്കാതെ താരം മടങ്ങി.
ന്യൂസ് ഡെസ്ക്
ഇടുക്കി ഡാമിലെ ജലനിരപ്പ് 2397.10 അടിയായി വർദ്ധിച്ചു. ഇതേത്തുടർന്ന് ചെറുതോണി ഡാമിന്റെ കൂടുതൽ ഷട്ടറുകൾ തുറക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. അതിശക്തമായ മഴയെത്തുടർന്ന് ഡാമിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് കൂടിയതിനെത്തുടർന്നാണ് തീരുമാനം. ചെറുതോണിയിൽ നിന്ന് പുറത്തേയ്ക്ക് വിടുന്ന ജലം 300ൽ നിന്ന് 600 ക്യുമെക്സ് ആക്കും. നേരത്തെ തുറന്നിരുന്ന ആറ് ഷട്ടറുകളിൽ മൂന്നെണ്ണം ജലനിരപ്പ് കുറഞ്ഞതിനെത്തുടർന്ന് അടച്ചിരുന്നു. മലബാറിൽ പലയിടങ്ങളിൽ ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. മൂന്നാറും വയനാടും ഒറ്റപ്പെട്ടിരിക്കുകയാണ്.
വയനാട്ടിലെ പല പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. കണ്ണൂരിന്റേയും മലപ്പുറത്തിന്റേയും കോഴിക്കോടിന്റേയും മലയോര മേഖലയില്‍ നിരവധി ഉരുള്‍പൊട്ടലുകളുണ്ടായി. മൂന്നാര്‍ നഗരം ഒറ്റപ്പെട്ടു. വയനാട് ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ 210 സെന്റീമീറ്റര്‍ ഉയര്‍ത്താനാണ് തീരുമാനം. കഴിഞ്ഞ ദിവസം ഡാം തുറന്നപ്പോള്‍ ജലനിരപ്പുയര്‍ന്ന സ്ഥലങ്ങളിലൊക്കെ ജലനിരപ്പ് ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്. വയനാട് മക്കിമലയില്‍ വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. ഇതേത്തുടര്‍ന്ന് തലപ്പുഴ ചുങ്കത്ത് വെള്ളം കയറുകയാണ്. കുറിച്യര്‍ മലയില്‍ മൂന്നാം തവണയും ഉരുള്‍പൊട്ടലുണ്ടായി.
1924ന് ശേഷമുളള ഏറ്റവും വലിയ പ്രളയക്കെടുതിയാണ് കേരളം നേരിട്ടത്. 14ല്‍ 10 ജില്ലകളെയും കെടുതി രൂക്ഷമായി ബാധിച്ചു. 27 അണക്കെട്ടുകള്‍ തുറന്നുവിടേണ്ടിവന്നു. ഈ മാസം 9 മുതല്‍ 12 വരെ 37 ജീവന്‍ നഷ്ടപ്പെട്ടു. കാലവര്‍ഷ കെടുതി എന്ന കേട്ടറിവിനേക്കാളും അതിന്റെ നേർകാഴ്ചയിലൂടെ ഇന്ന് കേരളം കടന്നുപോകുന്നത്. ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ എന്ന വിത്യാസമില്ലാതെ എല്ലാവരെയും ഒന്നായി നില്‍ക്കാന്‍ പഠിപ്പിക്കാന്‍ പ്രകൃതിക്കാകുമെന്ന് തെളിയിക്കപ്പെടുന്ന സമയങ്ങള്‍. അഞ്ഞൂറോളം ദുരിതാശ്വാസ ക്യാമ്പിലായി 60000ത്തോളം ആളുകളാണ് കഴിഞ്ഞിരുന്നത് ഇപ്പോൾ അത് 30000 ആയി ചുരുങ്ങിയതെയുള്ളൂ എന്ന് മാത്രം.
ഇവര്‍ക്ക് സഹായവുമായി കേരളത്തിന്റെ അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെയുള്ള ജനങ്ങള്‍ കൈകോര്‍ത്തിറിങ്ങിയിരിക്കുകയാണ്. വീട്ടില്‍ പോലും പോകാതെ ദുരിതബാധിത പ്രദേശങ്ങളില്‍ രാവും പകലുമില്ലാതെ കഷ്ടപ്പെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മാതൃകയാണ്. വീട്ടില്‍ പോകാതെ ദിവസങ്ങളായി ഓഫീസില്‍ തങ്ങി ജോലി ചെയ്യുന്ന വില്ലേജ് ഓഫീസറായ മകനെ കാണാന്‍ അമ്മയെത്തിയതും വാര്‍ത്തയായിരുന്നു. അത്തരത്തില്‍ സ്വന്തം വിവാഹമടുത്തിട്ടും വീട്ടില്‍ പോകാതെ ദുരന്തമുഖത്ത് കര്‍മ്മനിരതയായിരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥയ്ക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഫെയ്‌സ്ബുക്കിലൂടെ അഭിനന്ദനം അറിയിച്ചു.
അഞ്ജലി രവി എന്ന പെണ്‍കുട്ടിയാണ് ദുരന്തനിവാരണ മേഖലയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ഞായറാഴ്ച അഞ്ജലിയുടെ വിവാഹമാണ്. വിവാഹ ഒരുക്കങ്ങളും മറ്റുമായി ഒരുപാട് കാര്യങ്ങളുള്ളപ്പോള്‍ അതൊന്നും വകവെയ്ക്കാതെ അഞ്ജലി ദുരന്തനിവാരണ ഏകോപന സെല്ലില്‍ ജോലി ചെയ്യുന്നു. ഇത്തരത്തില്‍ നിരവധി ഉദ്യോഗസ്ഥര്‍ ഇങ്ങനെ ജോലി ചെയ്യുന്നുണ്ട്. ആവശ്യസമയത് ഉണർന്ന് പ്രവർത്തിക്കുന്ന ഈ പെൺകുട്ടി അർഹിക്കുന്ന അഭിനന്ദനം തന്നെ.
[ot-video][/ot-video]
മുംബൈ: ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം റെക്കോര്‍ഡ് തകര്‍ച്ചയില്‍. തിങ്കളാഴ്ച ഡോളറിന് 69.91 രൂപയാണ് വിനിമയ നിരക്ക്. സമീപകാലത്തെ ഏറ്റവും വലിയ തകര്‍ച്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദിര്‍ഹവുമായുള്ള വിനിമയനിരക്കിലും വന്‍മാറ്റം ഉണ്ടായിട്ടുണ്ട്. ദിര്‍ഹത്തിന് 19 രൂപയ്ക്ക് മുകളിലാണ് വിനിമയ നിരക്ക്. പൗണ്ടിന് 90 രൂപയ്ക്ക് മുകളിലേക്ക് വിനിമയ നിരക്ക് ഉയര്‍ന്നേക്കാമെന്ന സൂചനയുണ്ട്.
രൂപയുടെ മൂല്യം തകര്‍ന്നതോടെ പ്രവാസികള്‍ നേട്ടമുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാട്ടിലേക്ക് പണമയയ്ക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വര്‍ദ്ധനവ്. യു.എ.ഇ.യിലെ ഒട്ടുമിക്ക മണി എക്‌സ്ചേഞ്ചുകളിലും തിങ്കളാഴ്ച തിരക്ക് കൂടുതലായിരുന്നു. വിവിധ ബാങ്കുകളുടെ മൊബൈല്‍ ആപ്പ് വഴിയുള്ള ഓണ്‍ലൈന്‍ ട്രാന്‍സ്ഫറിലും വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
തുര്‍ക്കിയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ വികസ്വര രാജ്യങ്ങളിലെ കറന്‍സികളുടെ മൂല്യത്തില്‍ ഇടിവുണ്ടാക്കുമെന്ന് നേരത്തെ ആര്‍ബിഐ മുന്നറിയിപ്പ് നല്‍കിയിരുന്നു. വെള്ളിയാഴ്ച 68.84 രൂപയിലായിരുന്നു വിനിമയം നടന്നത്. വരും ദിവസങ്ങളില്‍ പ്രതിസന്ധി രൂക്ഷമാകുമെന്നാണ് കരുതുന്നത്.
നോട്ട് നിരോധനം ഉള്‍പ്പെടെയുള്ള സമീപകാല കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ രൂപയുടെ വിനിമയ മൂല്യത്തെ സ്വാധീനിച്ചതായി നിരീക്ഷര്‍ വ്യക്തമാക്കിയിരുന്നു. വിനിമയ നിരക്കിലെ തകര്‍ച്ച തുടരുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
തമിഴ്നാട്ടിലെ തഞ്ചാവൂരിൽ ഫ്രഞ്ച് വിനോദ സഞ്ചാരിയുടെ കത്തിക്കരിഞ്ഞ മൃതദേഹം ചാക്കിൽകെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശിയായ തിരുമുഖനെ (29) പോലീസ് അറസ്റ്റ് ചെയ്തു. എം. പീയർ ബോതിർ (50) ആണ് കൊല്ലപ്പെട്ടത്. തിരുമുഖനും പീയറും സ്വവർഗാനൂരാഗികളായിരുന്നു. മഹാബലിപുരം സന്ദർശിക്കാനെത്തിയപ്പോഴാണ് തിരുമുഖനെ പീയർ പരിചയപ്പെടുന്നത്. കഴിഞ്ഞ അഞ്ചാം തീയതി തിരുമഖന്റെ ക്ഷണപ്രകാരം അവികോട്ടയിൽ പീയർ എത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും മദ്യം കഴിക്കുന്നതിനിടെ വാക്കുതർക്കത്തിൽ ഏർപ്പെടുകയും സംഘർഷത്തിൽ കലാശിക്കുകയും ചെയ്തു. തിരുമുഖന്റെ ആക്രമണത്തിൽ പീയർ കൊല്ലപ്പെട്ടു. പിന്നീട് പീയറിന്റെ മൃതദേഹം കത്തിക്കാൻ ശ്രമിച്ചു. ഇത് പരാജയപ്പെട്ടതോടെ പാതികരിഞ്ഞ മൃതദേഹം ചാക്കിൽകെട്ടി കനാലിൽ തള്ളുകയായിരുന്നു.