തിരുവല്ലയിൽ 91 വയസ്സുള്ള വൃദ്ധയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച മധ്യവയസ്കന്‍ അറസ്റ്റില്‍. ചാത്തങ്കേരി സ്വദേശി ബിജുവാണ് പൊലീസിന്‍റെ പിടിയിലായത്.
സംഭവത്തിന് ശേഷം ഒളിവില്‍ കഴിയുകയായിരുന്ന ബിജുവിനെ ആലപ്പുഴ പുളിങ്കുന്നിലെ ബന്ധുവീട്ടില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 16ന് തിരുവല്ലക്ക് സമീപം പുളിക്കീഴിലാണ് കേസിന് ആസ്പദമായ സംഭവം. 40 വയസുള്ള ബിജു പുലര്‍ച്ചെ മൂന്ന് മണിയോടെ 91കാരിയുടെ വീട്ടില്‍ കയറി. അടുക്കള വാതില്‍ തകര്‍ത്താണ് അകത്ത് കടന്നത്. ഉറങ്ങിക്കിടന്ന വൃദ്ധയെ കയറിപ്പിടിക്കുകയും ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു.
സ്ത്രീ ഒച്ചയിട്ടതോടെ തൊട്ടടുത്ത മുറിയില്‍ കിടന്ന മകളും മരുമകനും ഉണര്‍ന്നു. ഇതോടെ ബിജു ഓടിരക്ഷപ്പെട്ടു. ബിജുവിനെ നേരത്തെ പരിചയമുണ്ടായിരുന്ന സ്ത്രീ പുളിക്കീഴ് പൊലീസില്‍ നല്‍കി. ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്തിയാണ്, പുളിക്കീഴ് എസ്.ഐ. മോഹന്‍ ബാബുവും ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ പൊലീസ് സംഘവും ചേര്‍ന്ന് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
മാധ്യമപ്രവർത്തകയായ യുവതി വാൻ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചു. കിടങ്ങൂർ കുളങ്ങരമുറിയിൽ പരേതനായ കെ.എ.വാസുദേവന്റെ മകൾ സൂര്യ (29) ആണു മരിച്ചത്. ഇടിച്ച വാൻ നിർത്താതെ പോയി. ഇന്നലെ രാത്രി ഏഴിന് അയർക്കുന്നം തിരുവഞ്ചൂർ റോഡിൽ ചപ്പാത്ത് നിഷ്കളങ്ക ജംക്‌ഷനിലായിരുന്നു അപകടം.
നീറിക്കാട്ടുള്ള ബന്ധുവീട്ടിൽ പോയ ശേഷം ബന്ധു അനന്തപത്മനാഭനൊപ്പം വീട്ടിലേക്കു പോകുകയായിരുന്നു സ്റ്റാർ വിഷൻ ചാനലിൽ വാർത്താ അവതാരകയായ സൂര്യ. ചെറിയ ചാറ്റൽമഴയുള്ള സമയത്തായിരുന്നു അപകടം. സ്കൂട്ടറിനു പിന്നിൽ വാൻ ഇടിച്ചതിനെ തുടർന്ന് സൂര്യ തെറിച്ചു വീഴുകയായിരുന്നു. നാട്ടുകാർ സൂര്യയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അനന്തപത്മനാഭനു നിസ്സാര പരുക്കേറ്റു.
സൂര്യയുടെ പിതാവ് സിപിഎം അയർക്കുന്നം ഏരിയാ കമ്മിറ്റി അംഗമായിരുന്ന വാസുദേവൻ അഞ്ചു മാസം മുൻപാണു മരിച്ചത്. അമ്മ: സുശീല. സഹോദരി: സൗമ്യ. സൂര്യയുടെ മൃതദേഹം മെഡിക്കൽകോളജ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്നു മൂന്നിനു വീട്ടുവളപ്പിൽ.
ഈ ഗ്ളാസ് ഒരു പ്രത്യേക തരമാണ്. ഇത് ധരിച്ചാൽ മനുഷ്യരിട്ടിരിക്കുന്ന വസ്ത്രം ഒന്നും കാണില്ല. ശരീരം മാത്രമേ കാണൂ. ഞാനിപ്പോൾ താങ്കളുടെ വസ്ത്രങ്ങളൊന്നും കാണുന്നില്ല. ഒൺലി യുവർ ബോഡി, ഐ മീൻ യുവർ നേക്കഡ് ബോഡി’ നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിൽ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച രംഗമായിരുന്നു ഇത്. ഗേളി മാത്യു എന്ന കഥാപാത്രത്തിന്റെ മുന്നിൽ ശ്രീ കുമാറിന്റെ ചമ്മൽ ഇന്നും യൂ ട്യൂബിലും ടിവിയിലും ആരാധകർ കണ്ടാസ്വദിക്കുന്നു. മോഹൻലാലും നദിയാ മൊയ്തുവും അഭിനയിച്ച ചിത്രം ഫാസിലിന്റെ ഹിറ്റ് ചിത്രങ്ങളൊലൊന്നായിരുന്നു.
വർഷങ്ങൾക്കിപ്പുറം ഒരിക്കൽക്കൂടി നദിയാ മൊയ്തു ആ ഗ്ളാസ് അണിഞ്ഞ് മോഹൻലാലിനെ പറ്റിക്കാനെത്തുന്നു. അജോയ് വർമ സംവിധാനം ചെയ്യുന്ന നീരാളി എന്ന ചിത്രത്തിലാണ് വീണ്ടും രംഗങ്ങൾ പുനരാവിഷ്കരിച്ചിരിക്കുന്നത്. ആയിരം കണ്ണുമായി എന്ന ഗാനവും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിന്റെ ടീസർ മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തു. ഒരു മിനിറ്റ് ദൈർഘ്യമുള്ള ടീസറിൽ സുരാജ് വെഞ്ഞാറമൂടും ഇടംപിടിച്ചിട്ടുണ്ട്.
ത്രില്ലര്‍ കഥ പറയുന്ന നീരാളി ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന ഗ്രാഫിക്സ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഒരുക്കിയിരിക്കുന്നത്. ദിലീഷ് പോത്തന്‍,തെന്നിന്ത്യന്‍ താരം നാസര്‍ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു . മോഹന്‍ലാല്‍ ശരീരഭാരം കുറച്ചതിന്ശേഷമെത്തുന്ന ആദ്യ ചിത്രം കൂടിയാണ് നീരാളി.
ന്യൂഡൽഹി: ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ സന്ദർശിക്കാനായി പുറപ്പെട്ടു. ഇന്ന് രാവിലെയാണ് ഉപരാഷ്ട്രപതി പുറപ്പെട്ടത്. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളായ ഗ്വാട്ടിമാല, പനാമ, പെറു എന്നിവിടങ്ങളാണ് വെങ്കയ്യ നായിഡു സന്ദർശിക്കുന്നത്. മേയ് ആറിന് ആരംഭിക്കുന്ന സന്ദർശനം 11 വരെ നീളും.
ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റ ശേഷം അദ്ദേഹം നടത്തുന്ന ആദ്യ വിദേശ സന്ദർശനമാണിത്. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനാണ് സന്ദർശനം. സന്ദർശനവേളയിൽ സർവകലശാലകൾ സന്ദർശിക്കുകയും ഇന്ത്യൻ വംശജരെ കാണുകയും ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ഏതാനും ദിവസം മുമ്പ് കണ്ണൂര്‍ തളിപ്പറമ്പില്‍ കെഎസ്ആര്‍ടിസി ബസ് യാത്രക്കാരനെ മര്‍ദ്ദിച്ച സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സംഭവത്തിനിടെ സ്വകാര്യ ബസ് ജീവനക്കാരുടെ മര്‍ദ്ദനത്തില്‍ നിന്നും കെഎസ്ആര്‍ടിസി യാത്രക്കാരനെ രക്ഷിച്ച് ഹീറോയായി മാറിയ വ്യക്തിയെ അന്ന് മുതല്‍ സോഷ്യല്‍ മീഡിയ തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഒടുവില്‍, ഇപ്പോഴിതാ ആ രക്ഷകനെ കണ്ടെത്തിയിരിക്കുന്നു.
കണ്ണൂര്‍ തളിപ്പറമ്പ് പട്ടുവം സ്വദേശി നാസറാണ്, ഒരു നിരാപരാധിയെ ബസ് ജീവനക്കാര്‍ ചേര്‍ന്ന് വളഞ്ഞിട്ട് തല്ലുമ്പോള്‍ സിനിമാ സ്‌റ്റൈലില്‍ ചാടിയിറങ്ങി രംഗം കയ്യിലെടുത്ത ആ സൂപ്പര്‍താരം. ഇയാളെ കണ്ടെത്തിയ വിവരം ബിജു നിലങ്ങല്‍ എന്നയാളാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.
രണ്ട് ദിവസം മുന്നേ വൈകുന്നേരം തളിപ്പമ്പില്‍ കണ്ണൂര്‍ പയ്യന്നൂര്‍ റൂട്ടിലോടുന്ന മാധവി ബസ് ജീവനക്കാരാണ് കെഎസ്ആര്‍ടിസി ബസ് യാത്രക്കാരനെ മര്‍ദ്ദിച്ചത്. തളിപ്പറമ്പ് ബസ് സ്റ്റോപ്പില്‍ വച്ച് സ്വകാര്യ ബസ് ജീവനക്കാര്‍ കെഎസ്ആര്‍ടിസി ബസ് ജീവനക്കാരുമായി തര്‍ക്കിച്ചതിനെ യാത്രക്കാരന്‍ ചോദ്യം ചെയ്തപ്പോഴായിരുന്നു ക്രൂരമായ മര്‍ദനം ഏല്‍ക്കേണ്ടി വന്നത്.
മര്‍ദ്ദനം നടക്കുന്നതിനിടയില്‍ നാട്ടുകാരില്‍ ചിലര്‍ ഇടപെട്ട് സ്വകാര്യ ബസ് ജീവനക്കാരെ പിടിച്ചു മാറ്റി യാത്രക്കാരനെ രക്ഷിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. അതില്‍ ഒരാള്‍ മര്‍ദ്ദിക്കുന്നതിന് നേതൃത്വം നല്‍കിയ സ്വകാര്യ ബസ് ജീവനക്കാരനെ ബലമായി പിടിച്ചു മാറ്റുകയായിരുന്നു.
മര്‍ദ്ദനം തുടര്‍ന്ന ജീവനക്കാരനെ കഴുത്തിന് കുത്തിപ്പിടിച്ച് പിടിച്ചുമാറ്റുന്ന വ്യക്തിയുടെ പ്രവര്‍ത്തിയാണ് സോഷ്യല്‍മീഡിയയെ അദ്ദേഹത്തിന്റെ ആരാധകരാക്കിയത്. സൂപ്പര്‍ഹീറോ എന്നാണ് പിന്നീട് വീഡിയോ കണ്ടവരെല്ലാം ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്.
യമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി യുവതി നിമിഷ പ്രിയയുടെ മോചനത്തിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടുന്നു. സഹായം അഭ്യര്‍ഥിച്ച് നിമിഷ പ്രിയ അയച്ച കത്താണ് സര്‍ക്കാര്‍ ഇടപെടലിന് വഴിയൊരുക്കിയത്. നെന്മാറ എംഎല്‍എ കെ.ബാബുവിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസും വിഷയത്തില്‍ ഇടപെട്ടു. എംബസി വഴി പ്രശ്‌നം പരിശോധിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം ജോയ്‌സ് ജോര്‍ജ് എംപിയ്ക്ക് ഉറപ്പുനല്‍കി.
കൊലപാതകക്കുറ്റം സമ്മതിച്ച് തടവറയ്ക്കുളളില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്രസംസ്ഥാനസര്‍ക്കാരുകളുടെ നടപടികളാണ് ഫലപ്രദമാകേണ്ടത്. സഹായം തേടിയുളള നിമിഷയുടെ കത്ത് പുറത്തുവിട്ടത് അടിസ്ഥാനമാക്കി ജനപ്രതിനിധികളും ഇടപെട്ടു. കേന്ദ്രവിദേശകാര്യമന്ത്രാലയത്തിന് ഇടുക്കി എംപി ജോയ്‌സ് ജോര്‍ജ് കത്ത് നല്‍കി. എംബസി മുഖേന കേസ് പരിശോധിക്കാമെന്നാണ് മന്ത്രാലയത്തില്‍ നിന്ന് എംപിക്ക് ലഭിച്ച മറുപടി. നെന്മാറ എംഎല്‍എ കെ.ബാബു മുഖ്യമന്ത്രിക്ക് നല്‍കിയ കത്ത് പ്രകാരം നോര്‍ക്ക മുഖേന മുഖ്യമന്ത്രിയുടെ ഓഫീസും ഇടപെടും.
ജീവനും മാനവും നഷ്ടപ്പെടുമെന്ന അവസ്ഥയില്‍ ചെയ്തു പോയതെന്ന് നിമിഷപ്രിയ സര്‍ക്കാര്‍ സഹായം തേടി ജയിലില്‍ നിന്നെഴുതിയ കത്തില്‍ വ്യക്തമാക്കിയിരുന്നു. തലാല്‍ അബ്ദുമഹ്ദിയുമൊന്നിച്ച് ക്ലിനിക് നടത്തുകയായിരുന്നു നിമിഷ. തന്നെ ശാരീരികമായി ആക്രമിച്ചതായും പണവും ആഭരണങ്ങളും തട്ടിയെടുത്തുവെന്നും പിന്നീട് തടവിലാക്കിയെന്നും നിമിഷ പറയുന്നു. ലൈംഗിക വൈകൃതങ്ങള്‍ക്ക് പ്രേരിപ്പിച്ചെന്നും ജയിലില്‍ നിന്നുള്ള നിമിഷയുടെ കത്തില്‍ വ്യക്തമാക്കിയിരുന്നു.
യെമനില്‍ എത്തുന്നത് മുതല്‍ ജയിലിലായതുവരെയുള്ള കാര്യങ്ങള്‍ കത്തിലുണ്ട്. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ 2014 ലാണ് തലാല്‍ എന്ന യെമന്‍ പൗരന്റെ സഹായം തേടുന്നത്. താന്‍ ഭാര്യയാണെന്ന് തലാല്‍ പലരെയും വിശ്വസിപ്പിച്ചെന്നും വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയെന്നും നിമിഷ ആരോപിക്കുന്നു. ക്ലിനിക്ക് തുടങ്ങാന്‍ സഹായിച്ചെങ്കിലും വരുമാനം മുഴുവന്‍ സ്വന്തമാക്കി. തന്റെ സ്വര്‍ണാഭരണങ്ങള്‍ പോലും തട്ടിയെടുത്ത് വിറ്റു.
യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസാണെങ്കിലും മോചനത്തിനായി പണം നല്‍കാന്‍ യമനിലെ മാരിബ് ആസ്ഥാനമായ എന്‍ജിഒയും ശ്രമിക്കുന്നുണ്ട്. തൊടുപുഴയില്‍ താമസിക്കുന്ന നിമിഷയുടെ ഭര്‍ത്താവ് ടോമിയും മകളും നിമിഷയുടെ മോചനത്തിനായി കാതോര്‍ക്കുകയാണ്.
യെമനി ഭര്‍ത്താവിനെ കൊന്ന് മൃതദേഹം 110 കഷണങ്ങളാക്കി വെട്ടി നുറുക്കി ചാക്കില്‍പൊതിഞ്ഞ് വാട്ടര്‍ ടാങ്കില്‍ ഉപേക്ഷിച്ചുവെന്നായിരുന്നു നിമിഷയ്ക്ക് എതിരായ കേസ്.
കോട്ടയം: ഈരാറ്റുപേട്ട നഗരസഭയില്‍ സി.പി.എമ്മിന് നഗരസഭാ ഭരണം നഷ്ടമായി. സി.പി.എം പ്രസിഡന്റിനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ സി.പി.എമ്മിലെ ഒരംഗം പിന്തുണച്ചു. അവിശ്വാസത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് സി.പി.എം അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിരുന്നു. ഈ വിപ്പ് ലംഘിച്ചാണ് സി.പി.എമ്മിലെ വി.കെ കബീര്‍ ചെയര്‍മാന്‍ റഷീദിനെതിരെ വോട്ട് ചെയ്തത്.
28 അംഗ കൗണ്‍സിലില്‍ 15 പേര്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. സി.പി.എമ്മിലെ മറ്റ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. അതേസമയം, തനിക്ക് വിപ്പ് ലഭിച്ചിട്ടില്ലെന്നും അതിനാല്‍ വിപ്പ് ലംഘിച്ചിട്ടില്ലെന്നും വി.കെ കബീര്‍ പറഞ്ഞു.
ചെയര്‍മാന്‍ റഷീദിനെതിരെ ആറു മാസം മുന്‍പും യു.ഡി.എഫ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിരുന്നു. അന്ന് പി.സി ജോര്‍ജിന്റെ കേരള ജനപക്ഷം പാര്‍ട്ടിയിലെ ഒരംഗം പിന്തുണച്ചതിനാല്‍ അവിശ്വാസം പരാജയപ്പെടുകയായിരുന്നു. അഴിമതിയും സ്വഭാവദൂഷ്യവും ഉള്ള റഷീദിനെ ആറു മാസം മുന്‍പേ പുറത്താക്കേണ്ടതായിരുന്നുവെന്നും അന്ന് ജനപക്ഷത്തെ ഒരംഗം കാശ് വാങ്ങി അവിശ്വാസം പരാജയപ്പെടുത്തുകയായിരുന്നുവെന്ന് പി.സി ജോര്‍ജ് എം.എല്‍.എ ആരോപിച്ചു.
ജനപക്ഷത്തെ വൈസ് ചെയര്‍മാനെതിരെ ഉച്ചകഴിഞ്ഞ് അവിശ്വാസം പരിഗണിക്കുന്നുണ്ട്. ചെയര്‍മാനെ പോലെ പുറത്തുപോകേണ്ടയാളാണ് വൈസ് ചെയര്‍മാനെന്നും പി.സി ജോര്‍ജ് പറഞ്ഞു. അവിശ്വാസം വോട്ടിനു വരുമ്പോള്‍ എന്തു സംഭവിക്കുമെന്ന അറിയില്ലെന്നും ജോര്‍ജ് പറഞ്ഞു. വൈസ് ചെയര്‍മാന് എതിരായ അവിശ്വാസത്തില്‍ എന്തു നിലപാട് എടുക്കുമെന്ന് അറിയില്ലെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
ഈരാറ്റുപേട്ട നഗരസഭയില്‍ സി.പി.എം അംഗം തന്നെ ചെയര്‍മാനാകും. അവിടെ യു.ഡി.എഫിനോ മുസ്ലീം ലീഗിനോ ജനപക്ഷത്തിനോ ചെയര്‍മാന്‍ സ്ഥാനം ലഭിക്കില്ലെന്നും ജോര്‍ജ് വ്യക്തമാക്കി.
കല്‍പ്പറ്റ: വയനാട്ടില്‍ വിഷക്കള്ള് കുടിച്ച് ഒരാള്‍ മരിച്ചു. തെക്കുംതറ മരമൂല കോളനിയില്‍ ഗോപി(40)യാണു മരിച്ചത്. അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവര്‍ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഷാപ്പില്‍ നിന്ന് കള്ളു കുടിച്ചിറങ്ങിയ ശേഷം പലയിടങ്ങളിലായി വീണു കിടക്കുകയായിരുന്ന ഇവരെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. കോട്ടാന്തറ മണിയന്‍കോട് കോളനി മുക്ക് കള്ളുഷാപ്പില്‍ നിന്നാണ് ആറുപേരും മദ്യപിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
ഇന്നലെ ഉച്ചയ്ക്ക് ശേഷം കള്ളു ഷാപ്പില്‍ പോയി തിരിച്ചുന്ന ഗോപിയെ അവശനിലയില്‍ വീടിനടുത്തായി കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് ഷാപ്പ് നടത്തിപ്പുകാരായ രണ്ട് പേരെ കല്‍പ്പറ്റ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിഷക്കള്ള് ഷാപ്പിലെത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷമേ കാര്യങ്ങള്‍ വ്യക്തമാകൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.
വായില്‍ നിന്ന് നുരയും പതയുമായി വഴിയില്‍ വീണു കിടക്കുകയായിരുന്ന ഗോപിയുടെ സമീപത്ത് നിന്ന് പോലീസിന് കള്ളുകുപ്പി ലഭിച്ചിരുന്നു. ഷാപ്പിലെത്തിയ എക്‌സൈസ് കള്ളിന്റെ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്.
മൂന്നാര്‍: മൂന്ന് വയസുള്ള കുട്ടിയുടെ അലറി വിളിച്ചുള്ള കരച്ചിലിനു മുമ്പില്‍ അലിവു തോന്നിയ കാട്ടാന കുട്ടിയുടെ അച്ഛന്റെ ജീവന്‍ തിരികെ കൊടുത്തു. ഇടുക്കി ജില്ലയിലെ ലോക പ്രസിദ്ധമായ വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിനടുത്തുള്ള മറയൂരിലാണ് സംഭവം. പുത്തൂര്‍ സ്വദേശിയായ ഗണേശന്‍ മൂന്ന് വയസുള്ള മണിയോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെയാണ് റോഡരികില്‍ പതുങ്ങി നിന്ന കാട്ടാനയുടെ മുമ്പില്‍ ചെന്നുപെട്ടത്. ബൈക്ക് തിരികെ ഓടിച്ച് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ആനയെ കണ്ട പരിഭ്രമത്തില്‍ ഗണേശനും മണിയും കൂടി ഇരുചക്രവുമായി വിഴുകയായിരുന്നു.
ഈ അവസരത്തില്‍ കാട്ടാന പാഞ്ഞുവന്ന് ഗണേശനെ നിലത്തടിക്കാനായി പിടിച്ചുയര്‍ത്തിയെങ്കിലും മൂന്ന് വയസുള്ള മകന്‍ മണിയുടെ ഉച്ചത്തിലുള്ള നിലവിളികേട്ട് അല്‍പസമയം നിഷ്‌ക്രിയനായി നിന്നതിനുശേഷം ഗണേശനെ സാവധാനം നിലത്തുവച്ച് പിന്‍വാങ്ങുകയായിരുന്നു. വാഹനത്തില്‍ നിന്ന് വീണതിന്റെ ചെറിയ പരിക്കല്ലാതെ ഗണേശന് മറ്റ് കുഴപ്പങ്ങളൊന്നുമില്ല. കോവില്‍ കടവില്‍ നിന്ന് കാണല്ലൂരിന് മടങ്ങവെ വെട്ടുകാട് ഭാഗത്തുവെച്ചാണ് ഗണേശനെയും മണിയേയും കാട്ടാന ആക്രമിച്ചത്.
ന്യൂഡല്‍ഹി: ഡല്‍ഹി നിര്‍ഭയ പീഡനക്കേസിലെ പ്രതികള്‍ തങ്ങളെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. വധശിക്ഷയെ നീതിയുടെ പേരിലുള്ള കൊലപാതകമാണെന്നാണ് പ്രതികള്‍ കോടതിയില്‍ വിശേഷിപ്പിച്ചത്. വധശിക്ഷയ്‌ക്കെതിരെ പ്രതികള്‍ ഹര്‍ജിയില്‍ വിധി പ്രസ്താവിക്കുന്നത് കോടതി മാറ്റിവെച്ചു. കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നിവരാണ് വധശിക്ഷയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജിയില്‍ വിശദമായ വാദങ്ങള്‍ അടുത്ത വ്യാഴാഴ്ചക്കകം എഴുതി സമര്‍പ്പിക്കാന്‍ ഡല്‍ഹി പോലീസ് അഭിഭാഷകനോടും പ്രതികളുടെ അഭിഭാഷകനോടും കോടതി ആവശ്യപ്പെട്ടു. തങ്ങള്‍ ചെറുപ്പക്കാരും ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ളവരുമാണെന്നും പ്രതികള്‍ കോടതിയെ അറിയിച്ചു. എന്നാല്‍ പ്രതിഭാഗത്തിന്റെ വാദം പബ്ലിക് പ്രോസിക്യൂട്ടര്‍ ഖണ്ഡിച്ചു. പ്രതികള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരല്ലെന്നും മുമ്പ് ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരല്ലെന്നും പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഡ്വ. എ.പി. സിങ് കോടതിയില്‍ വാദിച്ചു. അതിനാല്‍ തന്നെ പ്രതികള്‍ക്ക് മാനസാന്തരത്തിന് അവസരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മിക്ക രാജ്യങ്ങളും വധശിക്ഷകള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്. വധശിക്ഷ കൊണ്ട് കുറ്റവാളികള്‍ കൊല്ലപ്പെടുമെങ്കിലും കുറ്റകൃത്യം ഇല്ലാതാകില്ലെന്ന് അദ്ദേഹം വാദിച്ചു. എന്നാല്‍ രാജ്യത്ത് വധശിക്ഷ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഇതിന് മറുപടിയായി പറഞ്ഞു. അതേസമയം അറസ്റ്റിലായ സമയത്ത് പ്രതികള്‍ പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന വാദവും എ.പി. സിങ് ഉയര്‍ത്തിയിട്ടുണ്ട്. മാത്രമല്ല നിര്‍ഭയ പെണ്‍കുട്ടിയുടെ മരണമൊഴിയില്‍ തങ്ങളുടെ പേരുകള്‍ പരാമര്‍ശിക്കുന്നില്ലെന്നും പ്രതികള്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ പ്രതിഭാഗത്തിന്റെ എല്ലാ വാദങ്ങളും കോടതിയില്‍ ഉന്നയിക്കപ്പെട്ടിരുന്നതാണെന്നും ഇതെല്ലാം പരിഗണിച്ചതിന് ശേഷമാണ് 2017 മെയില്‍ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചതെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വ്യക്തമാക്കി. 2012 ഡിസംബര്‍ 16 നാണ് രാജ്യത്തെ നടുക്കിയ ബലാത്സംഗം ഡല്‍ഹിയില്‍ നടന്നത്. ഇതേതുടര്‍ന്ന് രാജ്യം വലിയ പ്രതിഷേധങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്.