മലയാളി പ്രവാസി കുടുംബം തീപിടുത്തത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഞാറാഴ്ച രാത്രിയോടെയായിരുന്നു സംഭവം. അബുദാബിയിലെ നേവി ഗേറ്റിന് സമീപമുള്ള റസിഡൻഷ്യൽ കോംപ്ലക്സിൽ തീ പിടിക്കുകയായിരുന്നു. പെട്ടന്ന് തന്നെ ആളുകളെയെല്ലാം സിവിൽ ഡിഫെൻസിലെ അധികൃതർ ഫ്ളാറ്റിൾ നിന്നും രക്ഷപ്പെടുത്തി.
ഇതേ ഫ്ലാറ്റിൽ കഴിഞ്ഞ കുറേ വർഷങ്ങളായി താമസിച്ചു വരികയായിരുന്നു മലയാളിയായ സാജു ജോണും കുടുംബവും. ജോണിനെ അച്ഛൻ വർഷങ്ങളായി ശരീരം തളർന്ന അവസ്ഥയിലായിരുന്നു. കെട്ടിടത്തിന്റെ രണ്ടാം നിലയിലായിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. തീ പടർന്നത് അറിഞ്ഞ് കുട്ടികളെയും ഭാര്യയെയും താഴത്തെ നിലയിലേക്ക് ചാടിച്ച് രക്ഷപ്പെടുത്തിയെങ്കിലും പ്രായമായ അച്ഛനെയും അമ്മയെയും താഴെ എത്തിക്കാന്‍ ഒരു വഴിയും കണ്ടെത്താനായില്ല. രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ജോർജിന്റെ അച്ഛനും പരിക്കേറ്റിരുന്നു. കെട്ടിടത്തിൽ നിന്ന് പുറത്തിറങ്ങാനാകാതെ ജോർജ് നിലവിളിച്ചു. കൃത്യ സമയത്ത് തന്നെ സിവിൽ ഓഫീസേഴ്‌സ് ജോർജിനെയും കുടുംബത്തെയും കണ്ടെത്തി. മൂന്നു പേരെയും സുരക്ഷിതമായി താഴെ എത്തിച്ചു. അപകടത്തിൽ നിന്ന് ജീവിതത്തിലേക്ക് മടങ്ങിയെത്തിയെന്ന് കുടുംബത്തിന് ഇന്നും വിശ്വസിക്കാനായിട്ടില്ല.
എന്നാൽ അപകടത്തിനിടയിൽ മറ്റൊരത്ഭുതം നടന്നു. സാജുവിന്റെ എണ്‍പതു കഴിഞ്ഞ പിതാവ് കഴിഞ്ഞ കുറച്ചു വര്‍ഷമായി തളര്‍ന്നു കിടക്കുകയായിരുന്നു. തീപിടുത്തത്തിനിടെ ഇദ്ദേഹത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനിടെ വീല്‍ചെയര്‍ കൈതെന്നി താഴേക്ക് പോയി. വര്‍ഷങ്ങളായി സംസാരിക്കാതിരുന്ന പിതാവ് ഈ സമയത്ത് വീണ്ടും സംസാരിക്കുകയും ഉണ്ടായി.
സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തിയപ്പോള്‍ കുടുംബം സഹായത്തിനായി ഉറക്കെ നിലവിളിച്ചു. സിവില്‍ ഡിഫന്‍സ് ഇവരെ സുരക്ഷിതമായി രക്ഷപ്പെടുത്തുകയും ചെയ്തു. അഞ്ചു നിലയുള്ള ഫ് ളാറ്റിനാണ് തീപിടിച്ചത്. ഇതില്‍ രണ്ടാം നിലയില്‍ ആയിരുന്നു സാജുവും കുടുംബവും. ഒരോ നിലയില്‍ നിന്നും താഴേക്ക് വന്ന് രക്ഷപ്പെടാന്‍ ആണ് ശ്രമിച്ചത്. പെട്ടെന്ന് പിതാവ് ഇരുന്ന വീല്‍ചെയറില്‍ നിന്നും കൈവിട്ടുപോവുകയായിരുന്നുവെന്ന് സാജു പറയുന്നു.
ഭാഗ്യത്തിന് ആരോ പ്രധാന വാതില്‍ തുറന്നിട്ടിരുന്നു. സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ രക്ഷയ്ക്കായുള്ള ഞങ്ങളുടെ നിലവിളി കേള്‍ക്കുകയും ചെയ്തു. കുറച്ച് ഉദ്യോഗസ്ഥര്‍ ഓടിവന്ന് പിതാവിനെ രക്ഷിക്കുകയും മാതാവിനെയും ഞങ്ങളെയും സുരക്ഷിതമാക്കുകയും ചെയ്തു എന്നും സാജു പറഞ്ഞു.
വീല്‍ചെയറില്‍ നിന്നും താഴേക്ക് വീഴുമ്ബോള്‍ ആണ് സാജുവിന്റെ പിതാവ് ജോര്‍ജ് കുട്ടി സംസാരിച്ചത്. 2013ന് ശേഷം ആദ്യമായാണ് അദ്ദേഹം സംസാരിക്കുന്നത്. പറഞ്ഞറിയിക്കാന്‍ കഴിയാത്ത മുഹൂര്‍ത്തമായിരുന്നു അതെന്ന് സാജു പറയുന്നു. 2013ന് ശേഷം ആദ്യമായാണ് പിതാവിന്റെ ശബ്ദം കേള്‍ക്കുന്നത്. താഴേക്ക് വീഴുമ്പോൾ അദ്ദേഹം ഉറക്കെ നിലവിളിച്ചുവെന്നും സാജു പറഞ്ഞു.
ശനിയാഴ്ച രാത്രിയാണ് നേവി ഗെയ്റ്റിന് സമീപത്തുള്ള താമസ സ്ഥലത്ത് തീപിടിച്ചത്. സാജു, ഭാര്യ കൊച്ചു മോള്‍ മാത്യു, ഇവരുടെ നാലു മക്കള്‍, പ്രായമായ മാതാപിതാക്കള്‍ എന്നിവര്‍ കഴിഞ്ഞ നിരവധി വര്‍ഷമായി ഇവിടെയാണ് താമസിച്ചിരുന്നതെന്ന് ഖലീജ് ടൈംസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
കുവൈറ്റ് സിറ്റി : ഫിലിപ്പീന്‍സ് യുവതിയെ കൊന്ന് കത്തിച്ച ശേഷം രക്ഷപെടാന്‍ ശ്രമിച്ച മൂന്ന് മലയാളികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. കോഴിക്കോട് താമരശ്ശേരി സ്വദേശി അജിത് അഗ്സ്റ്റിന്‍, ഈങ്ങാപ്പുഴ സ്വദേശി ടിജോ തോമസ്, ബാലുശ്ശേരി സ്വദേശി തുഫൈല്‍ എന്നിവര്‍ക്കാണ് സുപ്രീംകോടതി ശിക്ഷ വിധിച്ചത്. 2014 ഫെബ്രുവരിയില്‍ ഫര്‍വാനിയയിലാണ് സംഭവം. യുവതിയെ കഴുത്തു ഞെരിച്ച് കൊല്ലുകയും തെളിവ് നശിപ്പിക്കാനായി ഫ്‌ളാറ്റിന് തീ ഇടുകയും ചെയ്തുവെന്നാണ് കേസ്. തെളിവുകളുടെ അഭാവത്തില്‍ ക്രിമിനല്‍ കോടതിയും അപ്പീല്‍ കോടതിയും ഇവരെ കുറ്റവിമുക്തരാക്കിയിരുന്നു. ഒരു പാക്കിസ്ഥാൻ സ്‌കൂളിന് സമീപമുള്ള ബഹുനില കെട്ടിടത്തില്‍ തീ പിടുത്തം ഉണ്ടാകുകയും ഫിലിപ്പീന്‍സ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുടയുമായിരുന്നു.
തീ പിടുത്തത്തെ തുടര്‍ന്നുള്ള സ്വാഭാവിക മരണം എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍, മൃതദേഹത്തില്‍ നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ തീ പിടുത്തം നടന്നതിന് മൂന്നു ദിവസം മുന്‍പ് യുവതി മരണപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. സംഭവ സ്ഥലത്തു നിന്നും കണ്ടെത്തിയ സിവില്‍ ഐഡിയും ബാങ്ക് കാര്‍ഡുമാണ് അന്വേഷണം മലയാളി യുവാക്കളിലേയ്ക്ക് എത്തിച്ചത്. ഒരു രീതിയിലും ഉള്ള കരുണ ഇവർ അർഹിക്കുന്നില്ല എന്നും അതുകൊണ്ട് ഒരു രീതിയിലും പരോൾ പാടില്ലെന്നും കോടതി ഉത്തരവിട്ടു.
കോട്ടയം ചങ്ങനാശേരി കറുകച്ചാൽ മേഘയിൽ ജനങ്ങളുടെ സ്വര്യജീവിത നശിപ്പിച്ച് വണ്ടുകൾ പെരുകുന്നു. പകൽ സമയങ്ങളിൽ കല്ലുകളുടെയും കരിയിലകളുടെയും ഇടയിൽ ഒതുങ്ങികൂടുന്ന ഇവ രാത്രികാലങ്ങളിൽ കൂട്ടത്തൊടെയാണ് വീടുകളിലെയ്ക്ക് എത്തിച്ചേരുന്നത്. രാത്രി കാലങ്ങളിൽ വെളിച്ചം തെളിയിക്കുവാനോ ഭക്ഷണം പാകം ചെയ്യാനോ സാധിക്കാത്ത അവസ്ഥയിലാണ്. മാത്രമല്ല ഇവയുടെ ശരീരത്തിൽ രൂപപ്പെടുന്ന ആസിഡ് പോലെയുള്ള ഒരു ദ്രാവകം ആളുകളുടെ ശരീരത്തിൽ വലിയ തോതിൽ പൊള്ളൽ ഉണ്ടാക്കുന്നുണ്ട്.
കൊച്ചു കുട്ടികൾ ഉള്ള വീടുകളിൽ രാത്രിയിൽ അന്തിയുറങ്ങാൻ കഴിയാത്ത സാഹചര്യമാണ്, കൊച്ചു കുട്ടികൾ അടക്കമുള്ള ആളുകളുടെ, ചെവിയിലും മൂക്കിലും വണ്ടുകൾ കയറി പൊള്ളലുകൾ ഉണ്ടാക്കുന്നത് നിത്യസംഭവമായിരിക്കുകയാണ്. ഒരാളുടെ ചെവിയിൽ അകപ്പെട്ട വണ്ടിനെ വിദഗ്ദ പരിശോദനക്കു ശേഷമാണ് ഡോക്ടർമാർ വെളിയിൽ എടുത്തത്. കൂടുതലും മാർച്ച്, ഏപ്രിൽ, മെയ് സമയങ്ങളിലാണ് ഈ ജീവിയുടെ സാന്നിധ്യം കൂടുതലായി രൂക്ഷമാകുന്നത്.
റബ്ബറർ തോട്ടങ്ങൾ കൂടുതലായി കാണുന്ന മേഘലയിലാണ് ഇവ കൂടുതലായി വിഹാരം നടത്തുന്നത്, റബ്ബറിന്റെ ഇലകൾ പൊഴിയാതിരിക്കാൻ ഉപയോഗിക്കുന്ന ഗന്ധകം പോലുള്ള മരുന്നുകൾ തോട്ടങ്ങളിൽ ഉപയോഗിക്കുന്നതിനാലാണ് ഇവ രൂപപ്പെടുന്നതെന്നാണ് ആളുകൾ പറയുന്നത്. കുടിക്കാനുള്ള ജലത്തിലും മറ്റും ഇവ ചത്ത് വീഴുന്നതിനാൽ ജലം പോലും ഉപയോഗിക്കാൽ കഴിയാത്ത സാഹചര്യമാണ്. കുറച്ചുനാൾ മുമ്പുവരെ ഹൈറേഞ്ച് മേഘലയിൽ ഇതിന്റെ ശല്യം രൂക്ഷമായിരുന്നു.
ഇവയുടെ ശല്യം രൂക്ഷമായതിനാൽ ഇതിന്റെ നശീകരണത്തിന് നാട്ടുകാർ പല വഴികളും നോക്കിയിരുന്നു. എന്നാൽ അവയൊന്നും ഫലം കണ്ടില്ല, ഇവയെ നശിപ്പിക്കുവാൻ വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന കീടനാശിനികൾ സ്പ്ര ചെയ്യുകയാണ് ഇപ്പോൾ നാട്ടുകാർ. ഈ പ്രശ്നത്തിൽ നിന്നും എങ്ങനെ രക്ഷപ്പെടും എന്നറിയാതെ നിൽക്കുകയാണ് പ്രദേശവാസികൾ
ജിഷയുടെ മാതാവ് രാജേശ്വരിയും സഹോദരി ദീപയും പാപ്പുവിന്റെ അക്കൗണ്ടിലെ നാലു ലക്ഷത്തിനായി നടത്തുന്ന പിടിവലി പോലീസ് സ്‌റ്റേഷനില്‍ എത്തിയ പരാതിക്ക് പിന്നാലെ വീണ്ടും രാജേശ്വരിയുടെ പൂര താണ്ഡവം പോലീസ് സ്റ്റേഷനിൽ. കൊല്ലപ്പെട്ട ജിഷയുടെ മാതാവ് രാജേശ്വരിയാണ് പൊലീസ് സ്‌റ്റേഷനെ വിറപ്പിച്ച പരാതിക്കാരി. മകള്‍ ദീപയുടെ കൈവശമുള്ള ഭര്‍ത്താവ് പാപ്പുവിന്റെ മരണണ സര്‍ട്ടിഫിക്കറ്റ് വാങ്ങി നല്‍കണമെന്നാവശ്യപ്പെട്ട് ഇവര്‍ സ്റ്റേഷനില്‍ പരാതിപ്പെട്ടിരുന്നു.
ഇതിന്റെ പേരില്‍ നടപടിയെടുത്തില്ല എന്നാരോപിച്ചാണ് കോടനാട് എസ് ഐയെ ജിഷയുടെ ‘അമ്മ രാജേശ്വരി നിര്‍ത്തിപ്പൊരിച്ചത്. പരാതി സ്റ്റേഷനില്‍ പരിഹരിക്കാവുന്നതല്ലന്നും മറ്റ് മാര്‍ഗ്ഗങ്ങളില്‍ പരിഹാരം തോടമെന്നും എസ് ഐ അറിയച്ചതോടെ ഇവർ അക്രമാസക്തയാവുകയായിരുന്നു.
പിന്നീട് ഇവര്‍ ഉച്ചത്തില്‍ എസ്.ഐയെ പ്രതിക്കൂട്ടിലാക്കി സംസാരിച്ചതോടെ എസ് ഐ യ്ക്കും നിയന്ത്രണം വിട്ടു. ഇതോടെ ഇവരെ തന്റെ ഓഫീസില്‍ നിന്നും പിടിച്ചിറക്കാന്‍ വനിത പൊലീസിനോട് എസ് ഐ നിര്‍ദ്ദേശിക്കുകയായിരുന്നു. പരാതിയിക്ക് പരിഹാരമുണ്ടാക്കാന്‍ കഴിയാത്ത സാറ് ഈ യൂണിഫോം ഇട്ടിരിക്കുന്നത് എന്തിനാണെന്നും ഞാനല്ല,സാറാണ് ഇറങ്ങിപ്പോവേണ്ടതെന്നും ഈ അവസരത്തില്‍ ഇവര്‍ വ്യക്തമാക്കിയപ്പോള്‍ എസ് ഐ മേശയിലടിച്ച് കലിപ്പ് തീര്‍ക്കുകയായിരുന്നെന്നാണ് അറിവായത്. ഒച്ചപ്പാടുകേട്ട് ഓടിയെത്തിയ മറ്റ് പൊലീസുകാര്‍ ചേര്‍ന്ന് ഇവരെ അനുനയിപ്പിച്ചാണ് എസ് ഐ യുടെ മുറിയില്‍ നിന്നും പുറത്തിറക്കിയത്.
എസ് ഐ നിര്‍ദ്ദേശിച്ചതനുസരിച്ച് വനിതപൊലീസുകാരി തഹസീല്‍ദാര്‍ക്ക് എഴുതിനല്‍കിയ പരാതിയുമായിട്ടാണ് ഇവര്‍ ഇവിടെ നിന്നും ഇറങ്ങിയത്. പരേതനായ പാപ്പുവിന്റ മരണ സര്‍ട്ടിഫിക്കറ്റ് മകള്‍ ദീപ കൈപ്പറ്റിയതുമായി ബന്ധപ്പെട്ട് ഭാര്യ രാജേശ്വരി പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് ദീപയെ പൊലീസ് വിളിച്ചുവരുത്തിയത്.
മരണ സര്‍ട്ടിഫിക്കറ്റ് താനറിയാതെ വാങ്ങിയത് ശരിയായില്ലെന്നും അത് തനിക്ക് വേണമന്നുമായിരുന്നു രാജേശ്വരിയുടെ പ്രധാന ആവശ്യം. എന്നാല്‍ അത് താന്‍ ജോലിയും കളഞ്ഞ് 5 ദിവസം ബുദ്ധിമുട്ടി നടന്ന് വാങ്ങിയതാണെന്നും വേണമെങ്കില്‍ കോപ്പി നല്‍കാമെന്നുമായിരുന്നു ദീപയുടെ നിലപാട്. ഇത് കേട്ടതോടെ രാജേശ്വരി കോപാകൂലയായി. ഈ വിഷയം ഇവിടെ തീരില്ലന്നും കോടതിയി മുഖേന പരിഹാരം കാണുകയേ നിവര്‍ത്തിയുള്ളു എന്നും ബോദ്ധ്യപ്പെടുത്തി പൊലീസ് ഇരുവരെയും ഒരു വിധത്തില്‍ പറഞ്ഞയക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു രാജേശ്വരി വീണ്ടും സ്‌റ്റേഷനിലെത്തി എസ് ഐ യെ പ്രതിക്കൂട്ടിലാക്കിയത്.
പാപ്പുവിന്റെ പേരില്‍ ബാങ്കിലുള്ള 4 ലക്ഷത്തില്‍പ്പരം രൂപയുടെ അവകാശത്തെച്ചൊല്ലിയാണ് ഇപ്പോള്‍ ഇരുവരും തമ്മില്‍ തര്‍ക്കം മൂര്‍ച്ഛിച്ചിട്ടുള്ളത്. ഓടയ്ക്കാലി എസ് ബി ഐ ബാങ്കില്‍ അന്തരിച്ച പാപ്പുവിന്റെ പേരില്‍ 4,32000 രൂപയുടെ നിക്ഷേപമുണ്ടെന്ന് കുറുപ്പംപടി പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.2017 നവംബറിൽ പാപ്പു മരണമടഞ്ഞതിനെത്തുടര്‍ന്ന് പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് ഇക്കാര്യം വ്യക്തമായത്.
തുക തനിക്ക് നല്‍കണമെന്നാവശ്യപ്പെട്ട് സഹോദരി ദീപ നേരത്തെ ബാങ്കില്‍ കത്ത് നല്‍കിയിരുന്നു. പിതാവിന്റെ മരണ സര്‍ട്ടിഫിക്കറ്റും ഇവര്‍ ബാങ്കില്‍ ഹാജരാക്കിയിരുന്നു.എന്നാല്‍ ബാങ്ക് അധികൃതര്‍ തുക നല്‍കിയില്ല. മകളുടെ ഈ നീക്കത്തിനെതിരെ രാജേശ്വരി കഴിഞ്ഞ ദിവസം പെരുമ്പാവൂർ പൊലീസിലെത്തി പരാതി നല്‍കി. ദീപ കരസ്ഥമാക്കിയ ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റ് തനിക്ക് ലഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. പെരുമ്പാവൂർ ഡി വൈ എസ് പി യെ സന്ദര്‍ശിച്ചാണ് രാജേശ്വരി പരാതി ബോധിപ്പിച്ചത്.
ജെ ഡേ വധക്കേസില്‍ അധോലോകകുറ്റവാളി ഛോട്ടാരാജനടക്കം എട്ട് പ്രതികള്‍ക്ക് ജീവപര്യന്തം. മലയാളി സതീഷ്കാലിയക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കൊല നടന്ന് ഏഴു വര്‍ഷത്തിനു ശേഷമാണ് പ്രത്യേക സിബിഐ കോടതിയുടെ വിധി. 2011 ജൂണ്‍ 11നാണ് ജെ ഡേ കൊല്ലപ്പെട്ടത്. കേസില്‍ മുൻ മാധ്യമപ്രവർത്തക ജിഗ്നാ വോറ അടക്കം രണ്ടുപേരെ വെറുതേവിട്ടു.
ജ്യോതിർമൊയ് ഡേയ്- ദാവൂദ് ഇബ്രാഹിമിൻറെ ഡി-കമ്പനിയുടെ അനുയായിയാണെന്ന് വിശ്വസിച്ച്, ഛോട്ടാരാജനാണ് കൊലപാതകം ആസൂത്രണംചെയ്തതെന്ന് കോടതികണ്ടെത്തി. ഇതിന് ഫോൺരേഖകൾ തെളിവായി സ്വീകരിച്ചു. ഛോട്ടാരാജന്‍റെ അധോലോക ബന്ധങ്ങളെസംബന്ധിച്ച് വാർത്തകൾ പുറത്തുവിട്ടതും പകയ്ക്ക് കാരണമായി.
എന്നാൽ, വേണ്ടത്ര തെളിവ് ഹാജരാക്കാനാകാത്തതിനാൽ, മുൻ മാധ്യമപ്രവർത്തക ജിഗ്നാവോറ അടക്കം രണ്ടുപേരെവെറുതേവിട്ടു.
കുറ്റക്കാരായി കണ്ടെത്തിയവർക്ക് വധശിക്ഷ നൽകണമെന്നായിരുന്നു പ്രൊസിക്യൂഷൻ ആവശ്യം. സ്പെഷ്യൽ കോടതി ജഡ്ജ് സമീദ് എസ്. അധ്കാർ ആണ് വിധി പറഞ്ഞത്.
2011 ജൂണ്‍ 11നായിരുന്നു ജെ ഡേയുടെ കൊലപാതകം. ബൈക്കിൽ പിന്തുടര്‍ന്നെത്തിയ നാലംഗസംഘമാണ് മുംബൈയിലെ വീടിന് സമീപംവച്ച് ജെ ഡേയെ വെടിവച്ച് വീഴ്ത്തിയത്. കേസിൽ മുംബൈപൊലീസും, പിന്നീട് സിബിഐയും അന്വേഷണം നടത്തി. ആകെ 155 സാക്ഷികളെ വിസ്തരിച്ചതിൽ, 10പേർ കൂറുമാറി.
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ സിഐ ക്രിസ്പിന്‍ സാമിന് ജാമ്യം അനുവദിച്ചു. പറവൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കൊലപാതകത്തില്‍ സിഐക്ക് നേരിട്ട് പങ്കുണ്ടെന്നതിന് തെളിവ് ലഭിച്ചിട്ടില്ലെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചു. ഒരുലക്ഷം രൂപയുടെയും ഒരാള്‍ജാമ്യത്തിന്റെയും ഈടിലാണ് ക്രിസ്പിന് ജാമ്യം അനുവദിച്ചത്.
കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയിലോ മറ്റേതെങ്കിലും കൃത്യത്തിലോ ക്രിസ്പിന്‍ സാമിന് പങ്കുണ്ടെന്ന് തെളിയിക്കാന്‍ ഇതേവരെ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. സിഐയെ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ട ആവശ്യമില്ലെന്നും അന്വേഷണ സഘം ബോധിപ്പിച്ചിരുന്നു.
അന്യായമായി തടങ്കലില്‍ വയ്ക്കുക,തെറ്റായ രേഖകള്‍ ചമയ്ക്കുക എന്നീ വകുപ്പുകള്‍ മാത്രമാണ് സിഐയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവ രണ്ടും ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ്.
അതേസമയം,ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ക്കുകയും ചെയ്തു. സാക്ഷികളെ സ്വാധീനിക്കാനും മറ്റ് ഇടപെടലുകള്‍ നടത്താനും കഴിയുന്ന വ്യക്തിയായതിനാല്‍ ജാമ്യം നല്കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു.
ചെങ്ങാലൂര്‍ കുണ്ടുകടവില്‍ പട്ടാപ്പകല്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പുതുക്കാട് പോലീസിന്റെ പിടിയിലായതായി സൂചന. സംഭവത്തിനുശേഷം ഒളിവില്‍പോയ കുണ്ടുകടവ് പയ്യപ്പിള്ളി ബിരാജുവാണ് അറസ്റ്റിലായിരിക്കുന്നത്. മഹാരാഷ്ട്രയില്‍ നിന്നാണ് ഇയാളെ പുതുക്കാട് പോലീസ് കസ്റ്റഡിയിലെടുത്തതെന്നും സൂചന ലഭിച്ചിട്ടുണ്ട്.
കൃത്യം നടത്തിയശേഷം മറ്റൊരാളുടെ ബൈക്കില്‍ കയറി രക്ഷപ്പെട്ട പ്രതി പാലക്കാട് എത്തി ട്രെയിന്‍ മാര്‍ഗം മഹാരാഷ്ട്രയിലേക്ക് കടക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പ് പോലീസ് കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നും കണ്ടെടുത്തിരുന്നു.
പുതുക്കാട് സിഐ എസ്.പി.സുധീരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം സംഭവം നടക്കുന്‌പോള്‍ നാട്ടുകാരും പഞ്ചായത്ത് അംഗവും നോക്കിനിന്നുവെന്ന വാദം പോലീസ് തള്ളി. അവര്‍ ഇക്കാര്യത്തില്‍ തെറ്റുകാരല്ലെന്നാണ് പോലീസ് നിലപാട്.
കുവൈത്ത് സിറ്റി: വീട്ടുജോലിക്കാരിയെ കൊലപ്പെടുത്തി മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ച കേസില്‍ ദമ്പതികള്‍ക്ക് വധശിക്ഷ. കുവൈത്ത് കോടതിയുടേതാണ് വിധി. ഫിലിപ്പീന്‍സ് സ്വദേശിനി ജോന്ന ഡനീല ഡെമാഫില്‍സിനെയാണ് ലബനന്‍കാരനായ ഭര്‍ത്താവ് നാദിര്‍ ഇഷാം അസാഫ്, സിറിയക്കാരിയായ ഭാര്യ മോണ ഹാസൂണ്‍ കൊന്നത്.സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസില്‍ അറസ്റ്റിലായ ഇവരില്‍ ഭര്‍ത്താവിനെ ലബനനു കൈമാറി. ഭാര്യ ഇപ്പോഴും സിറിയന്‍ കസ്റ്റഡിയിലാണ്. കുവൈത്തില്‍ തിരിച്ചെത്തുന്ന പക്ഷം ഇവര്‍ക്ക് അപ്പീല്‍ നല്‍കാം. രണ്ടുപേരെയും തിരികെയെത്തിക്കാന്‍ ഇന്റര്‍പോള്‍ സഹായം തേടിയിട്ടുമുണ്ട്. കൊലപാതകം കുവൈത്തും ഫിലിപ്പീന്‍സും തമ്മിലുള്ള ബന്ധം വഷളാക്കിയ സാഹചര്യമാണ് നിലവിലുള്ളത്. കുവൈത്തിലേക്കു ജോലിക്കായി പോകരുതെന്നു പൗരന്മാര്‍ക്കു ഫിലിപ്പീന്‍സ് നിര്‍ദേശവും നല്‍കി.
ഫിലിപ്പീന്‍സ് വീട്ടുജോലിക്കാരി ജോന്ന ഡനീല ഡെമാഫില്‍സിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ലെബനീസ് പൗരന്‍ നാദിര്‍ ഇഷാം അസാഫ് കുറ്റക്കാരനെന്ന് ലബനന്‍ വാര്‍ത്താ ഏജന്‍സികള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. നാല്‍പ്പതുകാരനായ പ്രതി കുറ്റം സമ്മതിച്ചുവെന്നും ഇയാളുടെ സിറിയന്‍ സ്വദേശിയായ ഭാര്യയും കുറ്റക്കാരിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലബനീസ് പൗരന്‍ അസാഫിനെതിരെ ഉടന്‍ വിചാരണ തുടങ്ങുമെന്നും പ്രതിയ്ക്ക് വധശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും ലബനീസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലബനന്‍ നടപടികളുമായി മുന്നോട്ടു പോകുന്നതിനിടെയാണ് കുവൈത്ത് കോടതിയുടെ വിധി എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ മാസമാണ് പ്രതി അസാഫ് കസ്റ്റഡിയില്‍ ആയ വിവരം ഫിലിപ്പീന്‍ വിദേശകാര്യ സെക്രട്ടറി പുറത്തുവിട്ടത്.
2016 മുതല്‍ അടച്ചിട്ടിരുന്ന കുവൈത്തിലെ അപാര്‍ട്ട്‌മെന്റിലെ ഫ്രീസറില്‍ നിന്നാണ് യുവതിയുടെ മൃതദേഹം ലഭിച്ചത്. ലബനീസ് പൗരനും അദ്ദേഹത്തിന്റെ ഭാര്യയുമാണ് ഇവിടെ താമസിച്ചിരുന്നത്. ഇവര്‍ കുവൈത്ത് വിട്ടെങ്കിലും അപ്പാര്‍ട്ട്‌മെന്റ് അടഞ്ഞു കിടക്കുകയായിരുന്നു. ഇരുവരും കുവൈത്ത് വിട്ടുപോകുന്നതിന് രണ്ടു ദിവസം മുന്‍പ് വീട്ടുജോലിക്കാരിയായ ഫിലിപ്പീന്‍ സ്ത്രീയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരുന്നു. ഇക്കാര്യങ്ങളിലെല്ലാം ദുരൂഹതയുണ്ടായിരുന്നു. കുവൈത്തില്‍ ഫിലിപ്പീന്‍ ജോലിക്കാര്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളില്‍ ഏറ്റവും ഒടുവില്‍ പുറത്തുവന്ന വാര്‍ത്തയാണ് ജോന്നയുടെ മരണം. തൊഴിലുടമകളുടെ പീഡനം മൂലം ഏതാനും ഫിലിപ്പിനോ ഗാര്‍ഹിക തൊഴിലാളികള്‍ ജീവനൊടുക്കിയതായി ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡുതെര്‍ത് ആരോപിച്ചതിനു പിന്നാലെ, കുവൈത്തിലേക്ക് തൊഴിലാളികളെ അയയ്ക്കുന്നതു നിര്‍ത്തിവച്ചിരുന്നു.
തിരുവനന്തപുരം: കേരള സര്‍ക്കിളില്‍ തപാല്‍ വകുപ്പിന്റെ അഞ്ച് ഡിവിഷനുകളിലെ ഡാക് സേവക് നിയമനം കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ തടഞ്ഞു. തിരുവനന്തപുരം നോര്‍ത്ത്, സൗത്ത്, കോഴിക്കോട്, തിരുവല്ല, കൊല്ലം ഡിവിഷനുകളിലെ നിയമനമാണ് നിര്‍ത്തിവെച്ചത്. നടപടികള്‍ സുതാര്യമല്ലെന്ന് ആരോപിച്ച് കൊല്ലം സ്വദേശിയായ ഉദ്യോഗാര്‍ഥി നല്‍കിയ പരാതിയിലാണ് ഉത്തരവുണ്ടായത്.
എസ്.എസ്.എല്‍.സി. മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് ഡാക് സേവക് നിയമനപ്പട്ടിക തപാല്‍ വകുപ്പ് തയ്യാറാക്കിയത്. അപേക്ഷിക്കുന്നവരുടെ ഗ്രേഡ് അനുസരിച്ച് മാര്‍ക്ക് കണക്കാക്കിയാണ് റാങ്ക് നിശ്ചയിക്കുന്നത്. മറ്റ് പരീക്ഷകളൊന്നുമില്ല. ഇത്തവണ തിരഞ്ഞെടുക്കപ്പെട്ട 1185 പേരില്‍ ഭൂരിഭാഗത്തിനും 95 ശതമാനത്തിലേറെ മാര്‍ക്കുണ്ടെന്നാണ് വെബ്‌സൈറ്റില്‍ പറയുന്നത്. ഇത് അസ്വാഭാവികമാണെന്ന് ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു.
കൊല്ലത്ത് നിന്നുള്ള അപേക്ഷകയ്ക്ക് 95 ശതമാനത്തിലേറെ മാര്‍ക്കുണ്ടായിട്ടും പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ലെന്നാണ് പരാതി. അഞ്ച് ഡിവിഷനുകളിലേക്കാണ് ഈ ഉദ്യോഗാര്‍ഥി അപേക്ഷ നല്‍കിയത്. അവയിലെ നിയമനങ്ങളാണ് ട്രൈബ്യൂണല്‍ നിര്‍ത്തിവെച്ചത്. ഹര്‍ജിക്കൊപ്പം മാര്‍ക്ക് പട്ടികയും ഉദ്യോഗാര്‍ഥി ഹാജരാക്കിയിരുന്നു. റാങ്കിനുള്ള മാര്‍ക്ക് കണക്കാക്കുന്നതിലെ അശാസ്ത്രീയതയും ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്. വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് തപാല്‍ വകുപ്പ് നിയമനവിഭാഗം അറിയിച്ചു.
ഹൈദരാബാദിലെ സെന്റര്‍ ഓഫ് എക്‌സലന്റ് പോസ്റ്റല്‍ ടെക്‌നോളജി എന്ന സി.ഇ.പി.ടിയാണ് നിയമന നടപടികള്‍ നിയന്ത്രിക്കുന്നത്. അവര്‍ തയ്യാറാക്കിയ സോഫ്‌റ്റ്വേറിന്റെ അടിസ്ഥാനത്തിലാണ് മാര്‍ക്ക് നിശ്ചയിക്കുന്നത്. ദേശീയതല തിരഞ്ഞെടുപ്പായതിനാല്‍ ഏകീകൃതശൈലിയിലാണ് മാര്‍ക്ക് കണ്ടെത്തുന്നത്. ഇതിലെ ഏറ്റക്കുറച്ചിലുകളാണ് പരാതിക്ക് അടിസ്ഥാനമെന്നാണ് തപാല്‍ വകുപ്പ് വിശദീകരിക്കുന്നത്.
പ്രാദേശിക പരിഗണനകളില്ലാതെ നാല് ലക്ഷത്തിലേറെ അപേക്ഷകളാണ് ഈ തസ്തികയ്ക്ക് ലഭിച്ചത്. പത്താം ക്ലാസ് മാര്‍ക്ക് മാത്രം അടിസ്ഥാന യോഗ്യതയായി സ്വീകരിച്ചതുകൊണ്ടാണ് മറ്റ് സംസ്ഥാനക്കാരും നിയമനപ്പട്ടികയില്‍ ഉള്‍പ്പെട്ടത്. ഇവരില്‍ ഭൂരിഭാഗവും ബിരുദാനന്തരബിരുദം, ബി.ടെക്., എം.ടെക്. തുടങ്ങിയ ഉയര്‍ന്ന ബിരുദങ്ങളുള്ളവരാണ്. 10,000 രൂപയില്‍ താഴെയാണ് ഇവര്‍ക്കുള്ള ശമ്പളം. എന്നിട്ടും അന്യനാടുകളില്‍നിന്ന് ഇത്രയേറെപ്പേര്‍ നിയമനം നേടുന്നത് ദുരൂഹമായിരിക്കുകയാണ്.
ന്യൂഡൽഹി∙ ഹിമാചൽ പ്രദേശിലെ കസോലിയിൽ സ്വകാര്യ ഹോട്ടൽ കെട്ടിടം പൊളിക്കുന്നതിനു മേൽനോട്ടം വഹിക്കാനെത്തിയ ഉദ്യോഗസ്ഥയെ വെടിവച്ചുകൊന്ന സംഭവത്തിൽ കടുത്ത വിമർശനവുമായി സുപ്രീംകോടതി. അതീവ ഗൗരവമുള്ള പ്രശ്നമാണിതെന്നു സുപ്രീംകോടതി വിലയിരുത്തി. കേസ് വ്യാഴാഴ്ച കോടതി വീണ്ടും പരിഗണിക്കും.
‘ജനങ്ങളെ കൊല്ലാനാണു പദ്ധതിയെങ്കിൽ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതു നിർത്താം. നിരവധി പേരാണു തങ്ങളുടെ ഉത്തരവുകൾ ലംഘിക്കുന്നത്. പൊലീസ് എന്തുകൊണ്ടാണു നടപടിയെടുക്കാത്തത്? ഏകദേശം 160 പൊലീസുകാർ നിയമനടപടിക്കു പോയ സംഘത്തോടൊപ്പം ഉണ്ടായിരുന്നെന്നാണു വിവരം. അക്രമം നടക്കുമ്പോൾ ഇവർ എന്തു ചെയ്യുകയായിരുന്നു’– സുപ്രീംകോടതി ചോദിച്ചു.
ഹിമാചൽ പ്രദേശ് തലസ്ഥാനമായ ഷിംലയിൽ നിന്ന് 60 കിലോമീറ്റർ അകലെ കസോലിയിൽ 13 ഹോട്ടലുകളുടെ നിയമവിരുദ്ധ നിർമാണങ്ങൾ നീക്കുന്നതിനായിരുന്നു ശൈൽ ബാല എന്ന അസിസ്റ്റന്റ് ടൗൺ ആൻഡ് കൺട്രി പ്ലാനർ എത്തിയത്. നാരായണി ഗെസ്റ്റ് ഹൗസിന്റെ സമീപം ഉദ്യോഗസ്ഥരെത്തിയപ്പോൾ ഉടമയായ വിജയ് സിങ് വെടിവയ്ക്കുകയായിരുന്നു.
സുപ്രീംകോടതി ഉത്തരവുപ്രകാരം കെട്ടിടം പൊളിക്കാനെത്തിയവർക്കു നേരെയായിരുന്നു അതിക്രമം. വെടിയേറ്റ ശൈൽ ബാല സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. തൊഴിലാളി ഗുലാബ് സിങ്ങിനും വെടിയേറ്റിരുന്നു. രക്ഷപെട്ട അക്രമിയെ കണ്ടെത്തുന്നതിനു പൊലീസ് ശ്രമം തുടരുകയാണ്. പ്രതിയെക്കുറിച്ചു വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. നിരവധി വിനോദ സഞ്ചാരികളെത്തുന്ന സ്ഥലമാണു കസോലി.