പ്രണവ് രാജ്
ചെങ്ങന്നൂര്‍ : മോഡിയെപ്പോലെ തന്നെ പിണറായി വിജയനും ആം ആദ്മി പാര്‍ട്ടിയെയും , ചെങ്ങന്നൂരിലെ ആം ആദ്മി സ്ഥാനാര്‍ത്ഥി രാജീവ് പള്ളത്തിനെയും വല്ലാതെ ഭയക്കുന്നു എന്നാണ് സമീപകാല സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത് . ആം ആദ്മി പാര്‍ട്ടി വെറും ഫേസ്ബുക്ക് പാര്‍ട്ടിയാണ് , അവര്‍ക്ക് പ്രത്യേകശാസ്ത്രമില്ല , അവര്‍ക്ക് ഭരിക്കാന്‍ അറിയില്ല , അവര്‍ ഒരു പ്രതിഭാസം മാത്രമാണ് , ഒരു വര്‍ഷംകൊണ്ട് അവര്‍ ഇല്ലാതാകും എന്നൊക്കെ പറഞ്ഞ് പരിഹസിച്ചിരുന്ന സിപിഎം തന്നെയാണ് ചെങ്ങന്നൂരിലെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി രാജീവ് പള്ളത്തിനെ ഏറ്റവും കൂടുതല്‍ ഭയക്കുന്നതും .
കെജരിവാളിനും , ആം ആദ്മി പാര്‍ട്ടിക്കും എതിരെ മാധ്യമങ്ങളെ ഉപയോഗിച്ച് പല രീതിയിലുള്ള കുപ്രചരണങ്ങള്‍ നടത്തിയിട്ടും ലക്ഷക്കണക്കിന് ജനങ്ങളാണ് ആം ആദ്മി പാര്‍ട്ടിക്ക് പൂര്‍ണ്ണ പിന്തുണയുമായി അനുദിനം മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത് . ഇന്ത്യയിലും വിദേശത്തും ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യത രാജ്യത്തെ മുത്തശി പാര്‍ട്ടികളായ ഇടത് – വലത് – ബിജെപി മുന്നണികളുടെ നിലനില്‍പ്പിനെ തന്നെയാണ് അപകടത്തിലാക്കിയിരിക്കുന്നത് . അതുകൊണ്ട് തന്നെ അവര്‍ പരസ്പരമുള്ള ശത്രുത മറന്ന് രഹസ്യവും പരസ്യുമായ എല്ലാതരം നീക്കുപോക്കുകളും നടത്തി ഇന്ത്യയില്‍ ആം ആദ്മി പാര്‍ട്ടിയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഇതിന്റെ ഭാഗമാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെതിരെ അവര്‍ എടുത്തിരിക്കുന്ന മൌനവും .
വി വി പാറ്റ് മെഷീനുകളെപ്പറ്റി ചെങ്ങന്നൂരിലെ സ്ഥാനാര്‍ത്ഥികള്‍ പറയുന്നത് കേള്‍ക്കുവാന്‍ ഈ വീഡിയോ ക്ലിക്ക് ചെയ്യുക
മോഡി അധികാരത്തില്‍ എത്തിയതിന് ശേഷം രാജ്യത്ത് നടന്ന തെരഞ്ഞെടുപ്പുകളില്‍ ആയിരക്കണക്കിന് ഇലക്ട്രോണിക് മെഷീനുകള്‍ ഉപയോഗിച്ച് കള്ള വോട്ടിംഗ് നടന്നതായും , അങ്ങനെയാണ് പല സംസ്ഥാനങ്ങളിലും ഭരണം പിടിച്ചെടുത്തത് എന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും , മുത്തശി പാര്‍ട്ടികളായ ഇക്കൂട്ടര്‍ വളരെ അപകടകരമായ മൌനമാണ് ഈ കാര്യത്തില്‍ സ്വീകരിച്ചു വരുന്നത് . അവര്‍ മോഡിയെക്കാള്‍ ഉപരി കെജരിവാളിനെയും ആം ആദ്മി പാര്‍ട്ടിയെയുമാണ് പേടിക്കുന്നതെന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നു. തങ്ങള്‍ പരസ്പരം നടത്തുന്ന കൂട്ട് കച്ചവടം ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ നടക്കില്ലെന്ന് അവര്‍ക്ക് വ്യക്തമായി അറിയാം . അതുകൊണ്ട് തന്നെയാണ് ആം ആദ്മി പാര്‍ട്ടിക്ക് എതിരെ വരുന്ന എല്ലാ രാഷ്ട്രീയ പ്രശ്നങ്ങളിലും അവര്‍ ഒറ്റക്കെട്ടായി നിലപാടുകള്‍ എടുക്കുന്നതും.
അതിന്റെ ഏറ്റവും വലിയ തെളിവാണ് ചെങ്ങന്നൂരില്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനൊപ്പം വിവിപാറ്റ് മെഷീനിലെ പേപ്പര്‍ സ്ലിപ്പുകളും എണ്ണി റിസള്‍ട്ട് പ്രഖ്യാപിക്കണം എന്ന് അവര്‍ ആവശ്യപ്പെടാത്തതും . എന്നാല്‍ ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരണമെന്നും , ചെങ്ങന്നൂരില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ വിവിപാറ്റ് മെഷീനിലെ പേപ്പര്‍ സ്ലിപ്പുകള്‍ നിര്‍ബന്ധമായും എണ്ണി തിട്ടപ്പെടുത്തി ജനാധിപത്യം സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി രാജീവ് പള്ളത്ത് കോടതിയില്‍ കേസ് നല്‍കി കാത്തിരിക്കുകയാണ്.
ചെങ്ങന്നൂരിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ പോള്‍ ചെയ്യപ്പെടുന്ന വെറും ഒന്നര ലക്ഷത്തോളം വരുന്ന വോട്ടുകള്‍ വിവിപാറ്റ് മെഷീനിലെ പേപ്പര്‍ സ്ലിപ്പുകളിലും യഥാര്‍ത്ഥ സ്ഥാനാര്‍ത്ഥിക്ക് തന്നെയാണോ പോള്‍ ചെയ്യപ്പെട്ടത് എന്ന് ഉറപ്പാക്കേണ്ടത് ഗവണ്മെന്റിന്റെ കടമയാണ് . എന്നാല്‍ ബൂത്ത് പിടിച്ചടക്കി കള്ളവോട്ടുകള്‍ ചെയ്ത് തെരഞ്ഞെടുപ്പുകളില്‍ ജയിച്ച് കയറിയിട്ടുള്ള ഈ പാര്‍ട്ടികള്‍ എങ്ങനെയാണ് സുതാര്യമായ ഒരു തെരഞ്ഞെടുപ്പ് പ്രക്രീയയെ അംഗീകരിക്കുന്നത് എന്നതാണ് മറ്റൊരു പ്രസക്തമായ ചോദ്യം.
അതുകൊണ്ട് തന്നെ ഈ കാര്യത്തില്‍ ധൈര്യമായി ഒരു നിലപാട് സ്വീകരിക്കാന്‍ ചെങ്ങന്നൂരിലെ ഇടത് – വലത് -ബിജെപി സ്ഥാനാര്‍ത്ഥികള്‍ തയ്യാറല്ല എന്നതാണ് സത്യം . കാരണം ചെങ്ങന്നൂരില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി രാജീവ് പള്ളത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന ജനപിന്തുണ അവരെ വല്ലാതെ ഭയപ്പെടുത്തുന്നു . മാധ്യമങ്ങള്‍ തള്ളികളഞ്ഞിട്ടും ചെങ്ങന്നൂരിലെ ജനങ്ങള്‍ രാജീവ് പള്ളത്തിനെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് പ്രചരണത്തില്‍ ഉടനീളം കാണുന്നതെന്ന് അവര്‍ രഹസ്യമായി സമ്മതിക്കുന്നു . ഈ മൂന്നു മുന്നണികള്‍ക്കും എതിരായി ആം ആദ്മി പാര്‍ട്ടി വളര്‍ന്നു വരണമെന്നാണ് ചെങ്ങന്നൂരിലെ ജനങ്ങള്‍ തന്നോട് ആവശ്യപ്പെടുന്നത് എന്ന് രാജീവ് പള്ളത്ത് വ്യക്തമാക്കുന്നു.
സുതാര്യമായ തെരഞ്ഞെടുപ്പ് നടന്നാല്‍ രാജീവ് പള്ളത്ത് ജയിക്കാന്‍ സാധ്യതയുണ്ടെന്നാണ് അവരെ ഭയപ്പെടുത്തുന്ന യഥാര്‍ത്ഥ പ്രശ്നം . അതുകൊണ്ടുതന്നെ പരസ്പരം വോട്ടുകള്‍ വിറ്റുകൊണ്ടോ , ഇലക്ട്രോണിക് മെഷീനില്‍ തിരിമറി നടത്തിയോ ആണെങ്കിലും ആം ആദ്മി പാര്‍ട്ടിയെ കേരളത്തില്‍ വളരാന്‍ അനുവദിക്കരുത് എന്നാണ് അവര്‍ മൂന്നു കൂട്ടരും ആഗ്രഹിക്കുന്നത് . ഈ മാസം ഇരുപതിന് പരിഗണിക്കുന്ന കേസ്സില്‍ വിവിപാറ്റ് മെഷീനിലെ പേപ്പര്‍ സ്ലിപ്പുകള്‍ കൂടി എണ്ണണം എന്ന് വിധി വന്നാല്‍ അത് ഏറ്റവും കൂടുതല്‍ വെട്ടിലാക്കുന്നത് കേരളത്തിലെ മുത്തശി പാര്‍ട്ടികളെ തന്നെയാണ് .
വിവിപാറ്റ് മെഷീനിലെ പേപ്പര്‍ സ്ലിപ്പുകള്‍ എണ്ണിയാല്‍ ചെങ്ങന്നൂരില്‍ ആം ആദ്മി പാര്‍ട്ടി നേടുന്ന വോട്ടുകള്‍ എത്രയെന്ന് കൃത്യമായി പുറത്ത് വരും . അത് കേരളത്തിലെ ആം ആദ്മി പാര്‍ട്ടിയുടെ വളര്‍ച്ചയെ തുറന്ന് കാട്ടും . അതോടൊപ്പം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെയും , വിവിപാറ്റ് മെഷീനിലെയും രേഖപ്പെടുത്തിയ വോട്ടുകളില്‍ തമ്മില്‍ വ്യത്യാസം വന്നാല്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ച് നടത്തുന്ന വന്‍തട്ടിപ്പ് പുറത്ത് വരുകയും ചെയ്യും . അതുകൊണ്ടുതന്നെയാണ് ഈ പ്രശ്നത്തില്‍ ഈ മൂന്നു പാര്‍ട്ടികളും വ്യക്തമായ മൌനം പാലിക്കുന്നതും.
രാജ്യം ഇത്രവലിയ അപകടകരമായ ഒരു സാഹചര്യത്തിലൂടെ കടന്നു പോകുമ്പോഴും അതിന് കാരണമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെ ഒഴിവാക്കി ബാലറ്റ് പേപ്പറിലൂടെ ജനാധിപത്യം പുനസ്ഥാപിക്കാന്‍ ഇവര്‍ ആഗ്രഹിക്കുന്നില്ല എന്നാണ് ഈ കപട നിലപാടുകളിലൂടെ വ്യക്തമാകുന്നത്. എന്നാല്‍ ഇതിനെതിരെയെല്ലാം ജനമാനസാക്ഷിക്കൊപ്പം നിന്ന് വ്യക്തമായ നിലപാടുകള്‍ എടുക്കുന്നതുകൊണ്ടാണ് രാജ്യത്താകെയുള്ള ജനങ്ങള്‍ ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണ നല്‍കി മുന്നോട്ട് വരുന്നതും .
ചെങ്ങന്നൂരിലെ ആം ആദ്മി സ്ഥാനാര്‍ത്ഥി രാജീവ് പള്ളത്തിനെ കേരളത്തിലെ ആദ്യ ആം ആദ്മി എം എല്‍ എയായി നിയമസഭയില്‍ എത്തിക്കുവാനുള്ള കഠിന പരിശ്രമത്തിലാണ് കേരളത്തിലും ലോകം മുഴുവനിലുമുള്ള ആം ആദ്മി പ്രവര്‍ത്തകര്‍ . നൂറുകണക്കിന് പ്രവര്‍ത്തകരാണ് എല്ലാം മാറ്റിവച്ച് ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി എത്തിക്കൊണ്ടിരിക്കുന്നത് . ഒന്നും നേടാനും , നഷ്ടപ്പെടുവാനും ഇല്ലാത്ത അവര്‍ രാജീവ് പള്ളത്ത് എന്ന ആം ആദ്മി സ്ഥാനാര്‍ത്ഥിയിലൂടെ കേരളത്തിലെ കൂട്ട് കൃഷിക്കാരായ രാഷ്ട്രയക്കാര്‍ക്ക് ഒരു വന്‍ തിരിച്ചടി നല്‍കണമെന്നും ആഗ്രഹിക്കുന്നു .
കോടികള്‍ ആസ്ഥിയുള്ള മുത്തശി പാര്‍ട്ടികള്‍ക്കൊപ്പം പണം മുടക്കി തെരഞ്ഞെടുപ്പുകളെ നേരിടാന്‍ കഴിയുന്നില്ല എന്നതാണ് ആം ആദ്മി പാര്‍ട്ടി അഭിമുഖീകരിക്കുന്ന വലിയ പ്രശ്നം . എന്നാല്‍ പ്രവാസി മലയാളികളില്‍ അനേകര്‍ പലവിധ സഹായങ്ങളുമായി മുന്നോട്ട് വരുന്നു എന്നതാണ് അവരുടെ ആശ്വാസം . സാമ്പത്തികമായി സഹായിക്കുവാനും , നേരിട്ടുള്ള പ്രചരണങ്ങള്‍ക്കായും , ഫോണിലൂടെയുള്ള വോട്ട് അഭ്യര്‍ത്ഥനകള്‍ക്കായും അനേകം വിദേശ മലയാളികളാണ് മുന്നോട്ട് വന്നിരിക്കുന്നത് . എന്ത് തന്നെയാണെങ്കിലും ആം ആദ്മി പാര്‍ട്ടിയെക്കാള്‍ ഉപരി ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് കേരളത്തിലെ മുത്തശി പാര്‍ട്ടികള്‍ക്ക് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത് . ചെങ്ങന്നൂരില്‍ രാജീവ് പള്ളത്ത് ജയിച്ചാല്‍ പിന്നെ കേരളം മുഴുവനും ആം ആദ്മി എം എല്‍ എ മാരെക്കൊണ്ട് നിറയാന്‍ അധികം സമയം വേണ്ടി വരില്ല എന്നതാണ് അവരുടെ നെഞ്ചിടിപ്പ് കൂട്ടുന്നതും.
ജിമ്മി മൂലംങ്കുന്നം
വീറും വാശിയുമേറിയ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ബിർമ്മിങ്ങാം ഒരുങ്ങുന്നു. കൈക്കരുത്തിന്റെയും ടീം വർക്കിന്റെയും പിൻബലത്തിൽ നിമിഷങ്ങൾക്കൊണ്ട് എതിരാളികളെ നിഷ്പ്രഭരാക്കുന്ന തന്ത്രങ്ങൾ മെനഞ്ഞ് ടീമുകൾ അങ്കം കുറിക്കും. കാണികളുടെ ആവേശത്തിമർപ്പിൽ ഒരു കൊച്ചു കേരളം ബിർമ്മിങ്ങാമിൽ സൃഷ്ടിക്കപ്പെടുമ്പോൾ കരുത്തിന്റെ രാജാക്കന്മാർ ട്രോഫിയിൽ മുത്തമിടും. ബിർമ്മിങ്ങാം സിറ്റി മലയാളി കമ്മ്യൂണിറ്റിയുടെ വടംവലി മത്സരം ജൂൺ 9 ന് ശനിയാഴ്ച നടക്കും. അകാലത്തിൽ വേർപിരിഞ്ഞ ബിസിഎംസി യിലെ അംഗമായിരുന്ന ഷൈനി ബിനോയിയുടെ സ്മരണാർത്ഥമാണ് ആൾ യുകെ ടഗ് ഓഫ് വാർ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. നോർത്ത് സോളിഹൾ ലെഷർ സെൻററിലാണ് മത്സരം നടക്കുന്നത്. വിജയികൾക്ക് 1001 പൗണ്ട് ക്യാഷ് അവാർഡും രണ്ടാംസ്ഥാനക്കാർക്ക് 751 പൗണ്ടും മൂന്നാം സ്ഥാനത്തിന് 501 പൗണ്ടും നാലാമതെത്തുന്നവർക്ക് 301 പൗണ്ടും ലഭിക്കും. പ്രോത്സാഹന സമ്മാനമായി £201, £151, £101, £101 എന്നിവയും ടീമുകൾക്കു നല്കും. ബെസ്റ്റ് എമേർജിംഗ് ടീമിന് 101 പൗണ്ടിന്റെ പ്രത്യേക സമ്മാനവും ഉണ്ട്.
അനുഭവസമ്പത്തും കഠിനാദ്ധ്വാനം കൈമുതലാക്കിയ ബിസിഎംസി യുടെ കമ്മിറ്റിയംഗങ്ങളുടെ നേതൃത്വത്തിൽ കലാകായിക രംഗങ്ങളിൽ വൻ നേട്ടമാണ് കമ്യൂണിറ്റി കൈവരിച്ചിരിക്കുന്നത്. യുക്മ കലാമേളയിൽ തുടർച്ചയായി വിജയക്കൊടി പാറിച്ച ബിസിഎംസി മറ്റു അസോസിയേഷനുകൾക്ക് മാതൃകയായി ജനകീയ പ്രവർത്തനങ്ങൾക്ക് എന്നും നേതൃത്വം തല്കുന്നു. എല്ലാം വടംവലി പ്രേമികളെയും ബിസിഎംസി ബിർമ്മിങ്ങാമിലേയ്ക്ക് സ്വാഗതം ചെയ്തിട്ടുണ്ട്. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ കമ്മിറ്റി അംഗങ്ങളെ ബന്ധപ്പെട്ട് രജിസ്ട്രേഷൻ നടത്തേണ്ടതാണ്. ടീം രജിസ്ട്രേഷൻ ഫീസ് 100 പൗണ്ടാണ്. ഏഴ് അംഗങ്ങളടങ്ങുന്ന ടീമിന്റെ മൊത്തം തൂക്കം 590 കിലോഗ്രാം ആയിരിക്കും. സ്പോൺസർഷിപ്പിന് താത്പര്യമുള്ളവരും കമ്മിറ്റിയെ ബന്ധപ്പെടേണ്ടതാണ്.
സിറോഷ് ഫ്രാൻസിസ് 07828659934
സാജൻ കരുണാകരൻ 07828851527
വടംവലി നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്
North Solihull Sports Centre, Conway Road
Chemsley Road, B37 5LA
സൗത്ത് ആഫ്രിക്കയിലെ ബ്രിട്ടീഷ് ലൈഫ് പാർക്കിൽ വൃദ്ധനെ സിംഹം ആക്രമിച്ചു. മൃഗശാലയുടെ ഉടമയായ 71 കാരൻ മിക്കേ ഹോഡ്‌ഗേയാണ് സിംഹത്തിന്റെ ആക്രമണത്തിനിരയായത്. ദൃശ്യങ്ങൾ പുറത്തു വന്നതോടെ സംഭവം വൻ വാർത്താപ്രാധാന്യം നേടുകയും ചെയ്തു. മൃഗശാലയിലെ സിംഹക്കൂട്ടിൽ പ്രവേശിച്ച മിക്കേ ഹോഡ്ഗേ കുറച്ചു സമയം അവിടെ ചെലവഴിച്ചു. ശാന്തനായി കാണപ്പെട്ട ആൺസിംഹം പ്രകോപനം ഒന്നും കൂടാതെ തന്നെ മിക്കേ ഹോഡ്ഗേയെ ആക്രമിക്കുകയായിരുന്നു.
സിംഹം തനിക്ക് നേരെ പാഞ്ഞുവരുന്നത് കണ്ട് വേഗം പുറത്തിറങ്ങാന്‍ ഹോഡ്ഗേ ശ്രമിച്ചെങ്കിലും പാഞ്ഞെത്തിയ സിംഹം ഹോഗ്‌ഡെയെ കടിച്ചെടുക്കുകയായിരുന്നു.
മൃഗശാല കാണാനെത്തിയ വിനോദ സഞ്ചാരികള്‍ നോക്കിനില്‍ക്കെയാണ് സംഭവം. സംഭവം നടക്കുമ്പോൾ മൃഗശാല ജീവനക്കാർ സ്ഥലത്ത് ഇല്ലാതിരുന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിച്ചു. വിനോദസഞ്ചാരികൾ നിലവിളിച്ചതോടെ കൂടുതൽ അക്രമകാരിയായ സിംഹം കൂടുതൽ ഉളളിലേയ്ക്ക് ഹോഡ്ഗേയെ വലിച്ചെടുത്തു കൊണ്ട് പാഞ്ഞു.
ആളുകളുടെ നിലവിളി ശബ്ദം കേട്ട് ഓടിയെത്തിയ ജീവനക്കാര്‍ വെടിവച്ചതിന് ശേഷമാണ് സിംഹം ഹോഗ്‌ഡെയെ ഉപേക്ഷിച്ച് പിന്മാറിയത്. ഗുരുതരമായ പരുക്കേറ്റ ഹോഗ്‌ഡെയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിക്കുകയായരുന്നു. അദ്ദേഹം അപകടനില തരണം ചെയ്തുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
തിരുവനന്തപുരത്ത് വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പനത്തുറ സ്വദേശികളും ലഹരി സംഘാംഗങ്ങളുമായ ഉമേഷ്, ഉദയന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേന വിദേശ വനിതയെ കണ്ടല്‍ക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷമായിരുന്നു കൊലയെന്നും പൊലീസ് കണ്ടെത്തി.
കൊലപാതകം പീഡനത്തിനിടെയെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. ദിവസങ്ങള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലുള്ള പ്രതികളുടെ കുറ്റസമ്മതമൊഴിയും ശാസ്ത്രീയ സാഹചര്യത്തെളിവുകളും കോര്‍ത്തണിക്കിയാണ് വിദേശ വനിത എങ്ങനെ കൊല്ലപ്പെട്ടൂവെന്നതിന്റെ പൂര്‍ണ ചിത്രം അന്വേഷണസംഘത്തിന് ലഭിച്ചത്. മൃതദേഹം കണ്ടെത്തിയ കാടിന് സമീപം താമസിക്കുന്നവരും ലഹരിസംഘാംഗങ്ങളുമായ ഉമേഷ്, ഉദയന്‍ എന്നിവരാണ് കൊലപ്പെടുത്തിയതെന്നും സ്ഥിരീകരിച്ചു.
ഇവരെ കാണാതായത് മാര്‍ച്ച് 14നാണ്. അന്ന് രാവിലെ ഒമ്പത് മണിയോടെ കോവളം ഗ്രോവ് ബീച്ചിലെത്തിയ വിദേശ വനിത അവിടെ നിന്ന് പനത്തുറ ഭാഗത്തേക്ക് ഒറ്റക്ക് നടന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട പ്രതികള്‍ ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേന അവരെ സമീപിച്ച് വിശ്വാസ്യത പിടിച്ചുപറ്റി. തുടര്‍ന്ന് ഫൈബര്‍ വള്ളത്തില്‍ കണ്ടല്‍ക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വച്ച് ഇരുവരും ചേര്‍ന്ന് വിദേശ വനിതയെ ശാരീരികമായി ആക്രമിച്ചു. അതിന് ശേഷം പീഡിപ്പിക്കുകയും ചെയ്തു.
ഇതിനിടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് പ്രതികളും സമ്മതിച്ചിട്ടുണ്ട്. മൃതദേഹത്തില്‍ കണ്ട ജാക്കറ്റ് പ്രതികളിലൊരാളായ ഉദയന്റേതാണെന്നും പൊലീസ് അറിയിച്ചു. വിദേശവനിതയെ കാണാതായ മാര്‍ച്ച് 14ന് ഉച്ചയ്ക്ക് ശേഷം കൊല നടന്നെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. അതിന് ശേഷം പലതവണ പ്രതികള്‍ ഇവിടെയെത്തിയിരുന്നൂവെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. കാട്ടില്‍ നിന്ന് കണ്ടെടുത്ത മുടിയിഴകളും വിരലടയാളങ്ങളും ഇവരുടേതെന്ന് സ്ഥിരീകരിച്ചതോടെയാണ് അറസ്റ്റിന് വഴിയൊരുങ്ങിയത്.
ഇന്ന് ലോക മാധ്യമസ്വാതന്ത്ര്യ ദിനം. മാധ്യമപ്രവര്‍ത്തനം ഏറെ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലത്തു. മാധ്യമ സ്വാതന്ത്ര്യത്തിനും പറയാനുള്ള അവകാശത്തിനും വേണ്ടിയുള്ള ഓര്‍മ്മ ദിനം കൂടിയാണിന്ന്.
1993 മുതല്‍ ഐക്യരാഷ്ട്ര സഭയുടെ നിര്‍ദേശപ്രകാരമാണ് മെയ് 3 ലോക പത്രസ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നത്. മാധ്യസ്വാതന്ത്രത്തിലൂടെ സാമൂഹിക മാറ്റം എന്നതാണ് ഈ വര്‍ഷത്തെ പത്രസ്വാതന്ത്ര്യ ദിനത്തിന്‍റെ സന്ദേശം.
സര്‍ക്കാറുകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കേണ്ട സ്വാതന്ത്ര്യവും അവകാശങ്ങളും ഒാര്മിപ്പിച്ചും, 1991ല്‍ ആഫ്രിക്കയിലെ മാധ്യമപ്രവര്‍ത്തകര്‍ വിന്‍ഡ്ബീകില്‍ നടത്തിയ പ്രഖ്യാപനത്തിന്റെ വാര്ഷികമായുമാണ് ദിനാചരണം. എന്നാല്‍, ഒാരോ വര്‍ഷവും മാധ്യമപ്രവര്‍ത്തകര്‍ തൊഴിലിനിടെ കൊല്ലപ്പെടുന്നതും ജയിലിലടക്കപ്പെടുന്നതും ആശങ്കപെടുത്തുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 260 മാധ്യമപ്രവര്‍ത്തകരാണ് ജയിലിലടക്കപ്പെട്ടത്. കഴിഞ്ഞ ദിവസം കാബൂളില്‍ നടന്ന സ്ഫോടനത്തില്‍ ഒൻപതു മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു.
ഈ ദിനത്തില്‍ പത്ര സ്വാതന്ത്ര്യത്തിനായി പോരാടിയ ലോകത്തിലെ മികച്ച മാധ്യമ പ്രവര്‍ത്തകനു യുനസ്കോ ഗുയിലീര്‍മോ കാനോ ലോക പത്രസ്വാതന്ത്ര്യ പുരസ്കാരം നൽകുന്നു. ഈ പ്രവാശ്യം അസര്‍ബൈജാനില്‍ നിന്നുള്ള എയ്നുള്ള ഫത്തൂലിവ് എന്ന ജേര്‍ണലിസ്റ്റാണ് പുരസ്കാരത്തിന് അര്‍ഹനായിരിക്കുന്നത്. മുപ്പത്തിയഞ്ച് വയസ്സുകാരനായ എയ്നുള്ള ഫത്തൂലിവ് റിയല്‍ അസര്‍ബൈജന്‍,അസര്‍ബൈജന്‍ ഡെയ്ലി എന്നിവയുടെ എഡിറ്റര്‍ ഇന്‍ ചീഫായിരുന്നു. എന്നാല്‍ മാധ്യമസ്വാതന്ത്ര്യത്തിന്‍റെ പേരില്‍ നടത്തിയ പോരാട്ടങ്ങളുടെ പേരില്‍ 2007ല്‍ ജയിലില്‍ അടക്കപ്പെട്ടു. തുടര്‍ന്ന് ബഹുജനരോക്ഷത്തെ തുടര്‍ന്ന് 2011ല്‍ ജയില്‍ മോചിതനായ ഇദ്ദേഹം ഇപ്പോള്‍ സാമൂഹിക പ്രവര്‍ത്തന രംഗത്ത് ശക്തമായി പ്രവര്‍ത്തിക്കുന്നു.
അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിക്കുന്ന മാധ്യമ പ്രവര്‍ത്തകരാണ് പ്രധാനമായും ഭീഷണി നേരിടുന്നത്. മണല്‍ മാഫിയ, ക്വാറി മാഫിയ, അനധികൃത നിര്‍മ്മാണങ്ങള്‍, പൊലീസ് അതിക്രമങ്ങള്‍, അരോഗ്യരംഗത്തെ അവഗണനകള്‍, അഴിമതി, തെരഞ്ഞെടുപ്പ് സ്റ്റോറികള്‍ ഈ മേഖലകളില്‍ തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചവരാണ് കൂടുതലും ജീവന് ഭീഷണി നേരിട്ടത്. ലോകത്തെ 180 രാജ്യങ്ങളിലെ മാധ്യമസ്വാതന്ത്ര്യത്തെ പഠനവിധേയമാക്കിയതില്‍ ജനാധിപത്യ രാജ്യമായിട്ടും, ഇന്ത്യ 136ാം സ്ഥാനത്താണ്.
വൈത്തിരി പൊഴുതന പാറത്തോട് മുട്ടപ്പള്ളി രാജേഷിന്റെ ഭാര്യ ടിന്റുമോള്‍(24) മകള്‍ അബ്രിയാന(4) എന്നിവരെ കണ്ടെത്താനുള്ള പൊലീസ് ശ്രമവും എങ്ങുമെത്തുന്നില്ല. സര്‍വ്വത്ര ആശയക്കുഴപ്പമാണ് ഈ കേസില്‍ ഉള്ളത്. ചൊവ്വാഴ്ച മുക്കം അഗസ്ത്യന്മുഴി ഫോണ്‍ ടവര്‍ ലൊക്കേഷനില്‍ ഇവര്‍ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
അന്വേഷണത്തില്‍ ഇവിടുത്തെ സ്വകാര്യ ആശുപത്രിയില്‍ അബ്രിയാനക്ക് ചികില്‍സ തേടിയതായി കണ്ടെത്തി. ഇവിടെ നിന്ന് ആരുടെയൊ ബൈക്കില്‍ കയറി പോകുന്നതായാണു സിസിടിവി ദൃശ്യത്തിലുള്ളത്. പിന്നീട് യാതൊരു വിവരവുമില്ല.
ടിന്റു മോളേയും മകളേയും തിങ്കളാഴ്ച മുതലാണ് കാണാതായത്. മകള്‍ക്കു മരുന്നു വാങ്ങാന്‍ വൈത്തിരി താലൂക്ക് ആശുപത്രിയിലേക്കു പോയതായിരുന്നു. അതിന് ശേഷം തിരികെ എത്തിയില്ലെന്നു ടിന്റുമോളുടെ പിതാവ് വക്കച്ചന്‍ വൈത്തിരി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
രാജസ്ഥാന്റെ വിവിധ ഭാഗങ്ങളിൽ വീശിയടിച്ച മണൽകാറ്റിൽ 22 പേർ മരിച്ചു. 100 ലേറെ പേർക്ക് പരിക്കേറ്റു. ഭാരത് പൂർ, ആൾവാർ, ദോർപൂർ ജില്ലകളിൽ നൂറുകണക്കിന് മരങ്ങൾ കടപുഴകി. ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞ് വൈദ്യുതി ബന്ധം തകരാറിലായി. 1000 ലേറെ പോസ്റ്റുകളാണ് തകർന്നത്.
ആൾവാർ നഗരം പൂർണമായും ഇരുട്ടിലായി. സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.ഭാരത് പൂർ ; ജില്ലയിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവിടെ മാത്രം 11 പേരാണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് മണൽക്കാറ്റ് അതിശക്തമായി വീശിയടിച്ചത്.
തിരുവനന്തപുരം∙ ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 97.84 ശതമാനം പേർ വിജയിച്ചതായി വിദ്യാഭ്യാസ മന്ത്രി പ്രഫ. സി.രവീന്ദ്രനാഥ് അറിയിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ (95.98 ശതമാനം) കൂടുതലാണ് ഇത്തവണത്തെ വിജയം. പരീക്ഷ എഴുതിയ 4,41,103 പേരിൽ 4,31,162 പേർ വിജയിച്ചു. 34,313 പേർ മുഴുവൻ എ പ്ലസ് നേടി; മുൻ വർഷം 20,967. പ്രൈവറ്റായി പരീക്ഷ എഴുതിയ 2784 പേരിൽ 2085 വിദ്യാർഥികൾ വിജയിച്ചു; 75.67%.
വിദ്യാഭ്യാസ ജില്ലകളിൽ എറണാകുളമാണു മുന്നിൽ– 99.12 ശതമാനം. പിന്നിൽ വയനാട്– 93.87 ശതമാനം. മലപ്പുറത്താണു കൂടുതൽ എപ്ലസുകാർ– 2435. ഗൾഫ് മേഖലകളിൽ പരീക്ഷ എഴുതിയ 544 പേരിൽ 538 വിദ്യാർഥികൾ വിജയിച്ചു. 517 സർക്കാർ സ്കൂളുകളും 659 എയ്ഡഡ് സ്കൂളുകളും 100 ശതമാനം വിജയം നേടി. ടിഎച്ച്എസ്എൽസിയിൽ 3279 പേർ പരീക്ഷ എഴുതിയപ്പോൾ 3234 വിദ്യാർഥികൾ വിജയം കരസ്ഥമാക്കി– 98.6%.
റീവാലുവേഷനു മേയ് 10 വരെ അപേക്ഷിക്കാം. സേ പരീക്ഷ 21 മുതൽ 25 വരെ നടക്കും. പ്ലസ് വൺ പ്രവേശനം 9 മുതൽ തുടങ്ങും. ഇത്തവണ മാർക്ക് ദാനമോ മോഡറേഷനോ നൽകിയിട്ടില്ലെന്നു മന്ത്രി അറിയിച്ചു.
പരീക്ഷാഫലം അറിയാം:
http://keralapareekshabhavan.in,
http://results.kerala.nic.in,
keralaresults.nic.in,
www.kerala.gov.in,
www.prd.kerala.gov.in,
http://results.itschool.gov.in
PRD Live
എന്നീ ആപ്പുകളിലും വെബ്‌സൈറ്റുകളിലും ഫലം ലഭിക്കും.
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് പിആർഡി ലൈവ് ആപ് ഡൗൺലോഡ് ചെയ്യാം. എസ്എസ്എൽസി ഒഴികെയുള്ള പരീക്ഷകളുടെ ഫലം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ (http://keralapareekshabhavan.in) മാത്രമേ ലഭ്യമാകുകയുള്ളൂ.
തൃശൂര്‍: കുറ്റിപ്പുറം ദേശീയപാതയില്‍ കാലടിത്തറയ്ക്ക് സമീപം വാഹനാപകടത്തില്‍ നടന്‍ അനീഷ് ജി. മേനോന് പരിക്കേറ്റു. ദൃശ്യം, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് അനീഷ്. ചൊവ്വാഴ്ച രാവിലെ ഒന്‍പതുമണിയോടെ കാലടിത്തറയ്ക്കും കാളച്ചാലിനും ഇടയിലാണ് അപകടം. വളാഞ്ചേരി കുണ്ടൂര്‍ പള്ളിയാലില്‍ വീട്ടില്‍നിന്ന് എറണാകുളത്ത് നടക്കുന്ന പരിപാടി ഉദ്ഘാടനംചെയ്യാന്‍ പോകുമ്പോഴാണ് അപകടം. അനീഷ് ജി. മേനോന്‍ സഞ്ചരിച്ചിരുന്ന കാറും കാളച്ചാലില്‍നിന്ന് എടപ്പാള്‍ ഭാഗത്തേക്കുവന്ന പിക്കപ്പും കൂട്ടിയിടിക്കുകയായിരുന്നു.
കൈകള്‍ക്കും കാലിനും പരിക്കേറ്റ അനീഷ് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് മടങ്ങി .ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. സീറ്റ് ബെല്‍റ്റും എയര്‍ബാഗും ഉണ്ടായിരുന്നത് കൊണ്ടും, വീട്ടുകാരുടെ പ്രാര്‍ത്ഥനകൊണ്ടും മാത്രമാണ് താനിന്നും ജീവിച്ചിരിക്കുന്നതെന്ന് അപകട വിവരം പങ്കുവച്ച് കൊണ്ട് അനീഷ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞു. ദൃശ്യം, അഡാര്‍ ലൗ, സുഡാനി ഫ്രം നൈജീരിയ, ക്യൂന്‍, കായംകുളം കൊച്ചുണ്ണി തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ മോഹന്‍ലാലിന്റെ ഓടിയന്‍ സിനിമയില്‍ അഭിനയിക്കുകയാണ് അനീഷ്.
ഫെയ്‌സ്ബുക്ക് പോസ്റ്റ്:
ഇന്നലെ രാവിലെ എടപ്പാള്‍ ചങ്ങരംകുളം ഹൈവേയില്‍ വെച്ച് എന്റെ കാര്‍ ഒരു ‘ആക്‌സിഡന്റ്’ല്‍ പെട്ടു! വളവ് കഴിഞ്ഞ് മുന്നോട്ട് വരുമ്പോള്‍ ഇടതു സൈഡില്‍ നിന്നും ഒരു പിക്കപ്പ് പെട്ടെന്ന് ‘u turn’ ചെയ്ത് റോഡിന്റെ നടുക്ക് വിലങ്ങു വന്നു. അത്യാവശ്യം സ്പീഡ് ഉണ്ടായിരുന്നത്‌കൊണ്ട് മാക്‌സിമം ചവിട്ടി നോക്കിയിട്ടും കിട്ടിയില്ല..ഇടിച്ചു ‘കാര്‍ ടോട്ടല്‍ ലോസ്’ ആയി. ‘സീറ്റ് ബെല്‍റ്റും എയര്‍ബാഗും’ ഉണ്ടായിരുന്നത് കൊണ്ടും, വീട്ടുകാരുടെ പ്രാര്‍ത്ഥനകൊണ്ടും മാത്രമാണ് ഞാനിന്നും ജീവിക്കുന്നത്. ആ ‘പിക്കപ്പ്’ ന് പകരം ഒരു ‘ബൈക്ക്/ഓട്ടോ’ ആയിരുന്നു ആ വളവില്‍ അപകടപരമായ രീതിയില്‍ ‘u turn’ ചെയ്തിരുന്നത് എങ്കില്‍… ഓര്‍ക്കാന്‍ കൂടെ പറ്റുന്നില്ല!
പലപ്പോഴും നമ്മളെല്ലാവരും രക്ഷപെടുന്നത് വീട്ടില്‍ ഇരിക്കുന്നവരുടെ പ്രാത്ഥനകൊണ്ടു മാത്രമാണ് പ്രത്യേകിച്ചു ‘സൂപ്പര്‍ ബൈക്ക്’ യാത്രികര്‍. നമ്മുടെ അനുഭവങ്ങള്‍ ആണ് ഓരോന്നും ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്.
*വേഗത കുറക്കുക.
*ഹെല്‍മെറ്റ് /സീറ്റ്‌ബെല്‍റ്റ് ശീലമാക്കുക.
*ശ്രദ്ധയോടെ ഡ്രൈവ് ചെയുക.
ഓരോ ജീവനും വലുതാണ്.
ഇതോടൊപ്പം ചില ‘ചങ്ങരംകുളം സ്വദേശികളുടെ പേരുകള്‍ കൂടെ പറയാം..
എടപ്പാള്‍ചങ്ങരംകുളം റൂട്ടില്‍ സഞ്ചരിക്കുന്നവര്‍ ഈ പേരുകള്‍ ഓര്‍ത്ത് വെക്കുക.. ഉപകാരപ്പെടും. ആന്‍സര്‍, സാലി, പ്രസാദ്, ഉവൈസ് .. കൂടെ വളാഞ്ചേരി സൈഫു പാടത്ത്.
സുഹൃത്തുക്കളെ നിങ്ങളെ പോലുള്ള മനുഷ്യ സ്‌നേഹികളായ യുവാക്കള്‍ എല്ലായിടത്തും ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ‘ഓരോ ജീവനും വലുതാണ്’ അനീഷ് ജി മേനോന്‍.