കുവൈത്തില്‍ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് ആശ്വാസം. തടവില്‍ കഴിയുന്ന 134 പേര്‍ക്ക് ശിക്ഷയിളവ് പ്രത്യേക അമീരി ഉത്തരവ് പ്രകാരം ലഭിച്ചതായി കേന്ദ്രം സര്‍ക്കാര്‍ അറിയിച്ചു. വധശിക്ഷ കാത്ത് കഴിഞ്ഞിരുന്ന 15 ഇന്ത്യക്കാരുടെ തടവ് ജീവപര്യന്തമാക്കി കുറച്ചു. ഇതിനു പുറമെ 119 ഇന്ത്യക്കാരുടെ തടവ് ശിക്ഷ ഇളവ് ചെയ്തു. ഇക്കാര്യം വിദേശകാര്യ സഹമന്ത്രി ജനറല്‍ വി കെ സിങാണ് വ്യക്തമാക്കിയത്.
ശിക്ഷയിളവ് ലഭിച്ച 53 പേരുടെ ജീവപര്യന്തം തടവ് 20 വര്‍ഷമായിട്ടാണ് കുറച്ചത്. ഇതുകൂടാതെ 18 പേരുടെ തടവ് ശിക്ഷ ഒമ്പതു മാസമായിട്ടും 25 പേരുടെ ആറു മാസമായിട്ടും ഒരാളുടെ മൂന്നു മാസമായിട്ടും കുറച്ചു. തടവില്‍ കഴിയുന്ന 22 പേരെ ഉടന്‍ മോചിപ്പിക്കും.
മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ തടവില്‍ കഴിയുന്ന ഇന്ത്യക്കാര്‍ത്ത് ശിക്ഷയിളവവ് നല്‍കുന്നതിനുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
പക്ഷേ വിഷയത്തില്‍ കുവൈത്ത് സര്‍ക്കാര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എല്ലാ വര്‍ഷവും അമീരി കാരുണ്യത്തിന്റെ ഭാഗമായി തടവ് ശിക്ഷയിളവ് നല്‍കുന്ന പതിവുണ്ട്. 1207 തടവുകാര്‍ക്ക് ഇത്തവണ ഇളവ് നല്‍കുന്ന കാര്യം പരിഗണിക്കുന്നുണ്ട്. ഈ പട്ടികയില്‍ വിദേശികളുമുണ്ടെന്നാണ് വിവരം.
ന്യൂഡല്‍ഹി: കൃഷ്ണമൃഗത്തെ വേട്ടയാടിയ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് തടവ് ശിക്ഷ വിധിച്ച ജഡ്ജിക്ക് സ്ഥലം മാറ്റം. ജഡ്ജ് ദേവ് കുമാര്‍ ഖാത്രിയെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. കേസില്‍ സല്‍മാന്‍ ഖാന്‍ നല്‍കിയ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കുകയാണ്. ജാമ്യീപേക്ഷയില്‍ വാദം കേള്‍ക്കേണ്ട ജോധ്പുര്‍ സെഷന്‍സ് കോടതി ജഡ്ജി രവീന്ദ്ര കുമാര്‍ ജോഷിക്കും സ്ഥലം മാറ്റമുണ്ട്.
സംസ്ഥാനത്തെ 87 ജഡ്ജുമാരെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് രാജസ്ഥാന്‍ ഹൈക്കോടതി പുറത്തുവിട്ടു. ജഡ്ജുമാരുടെ സ്ഥലം മാറ്റത്തില്‍ പ്രതിഷേധിച്ച് നവമാധ്യമങ്ങളില്‍ ചിലര്‍ രംഗത്ത് വന്നിട്ടുണ്ട്. രാജസ്ഥാനില്‍ സാധാരണ ഏപ്രില്‍ 15ന് ശേഷമാണ് ജഡ്ജിമാരുടെ സ്ഥലംമാറ്റങ്ങള്‍ നടക്കാറ്. എന്നാല്‍ ഇത്തവണ സ്ഥലംമാറ്റം നേരത്തേയാണ്. സല്‍മാന് ശിക്ഷവിധിച്ച ജഡ്ജ് ഖാത്രിക്ക് പകരം ഉദയ്പുര്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സമരേന്ദ്ര സിങ് സികര്‍വാറിനെയാണ് നിയമിച്ചത്.
1998ലാണ് ഷൂട്ടിംഗ് ലോക്കേഷനില്‍ വെച്ച് സല്‍മാന്‍ ഖാന്‍ രണ്ട് കൃഷ്ണ മൃഗത്തെ വേട്ടയാടുന്നത്. സല്‍മാന് പുറമെ മറ്റു ചില നടന്മാര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും അവരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ജോധ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുകയാണ് താരം ഇപ്പോള്‍.
കൊല്ലപ്പെട്ട റേഡിയോ ജോക്കി രാജേഷുമായി ബന്ധമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി യുവതി. രാജേഷുമായി ഒന്നിച്ച് താമസിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും ഗള്‍ഫിലെ ഒരു റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. എന്നാല്‍ ഇരുവരും തമ്മില്‍ വഴിവിട്ട ബന്ധമില്ലായിരുന്നുവെന്നും ഗള്‍ഫിലെ വ്യവസായയുടെ മുന്‍ ഭാര്യയായ യുവതി പറഞ്ഞു.
റേഡിയോ ജോക്കിയുടെ കൊലപാതകത്തിൽ നിർണായക വെളിപ്പെടുത്തലുമായാണ് നൃത്താധ്യാപികയും സത്താറിന്റെ മുൻ ഭാര്യയുമായ യുവതി രംഗത്തെത്തിയത്. ഖത്തറിലെ വാട്സ് ആപ്പ് റേഡിയോയുമായുള്ള അഭിമുഖത്തില്‍ രാജേഷും അദ്ദേഹത്തിന്‍റെ കുടുംബവുമായി തനിക്ക് ബന്ധമുണ്ടെന്നും യുവതി സ്ഥിരീകരിച്ചു.
പല തവണ രാജേഷിനെ ഞാൻ സാമ്പത്തികമായി സഹായിച്ചിട്ടുണ്ട്. ഭർത്താവും അച്ഛനും അമ്മയും കയ്യൊഴിഞ്ഞ തനിക്ക് രാജേഷ് ഒരു പ്രതീക്ഷ തന്നെയായിരുന്നു. എന്നെങ്കിലും ഒരുമിച്ച് ജീവിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ ഞങ്ങൾ തമ്മിൽ വഴിവിട്ട ബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും യുവതി പറഞ്ഞു.
അതേസമയം രാജേഷിന്റെ കൊലപാതകത്തില്‍ തന്റെ മുന്‍ ഭര്‍ത്താവിന് പങ്കില്ലെന്നാണ് തന്റെ വിശ്വാസമെന്നും യുവതി പറഞ്ഞു. ഈ റേഡിയോ അഭിമുഖത്തിന്‍റെ ഓഡിയോ കേരള പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇത് അന്വേഷണത്തില്‍ നിര്‍ണായകമാകുമെന്നാണ് പ്രതീക്ഷ. സംഭവത്തിന്റെ സൂത്രധാരൻ അലിഭായിക്ക് താനാണ് ക്വട്ടേഷൻ നൽകിയതെന്ന ആരോപണം തള്ളി നൃത്താധ്യാപികയുടെ മുൻ ഭർത്താവ് സത്താറും രംഗത്തെത്തിയിരുന്നു. ഇതും പൊലീസ് അന്വേഷണത്തിനായി ശേഖരിച്ചിട്ടുണ്ട്.
ക്വട്ടേഷനിൽ പൊലീസിന് ആശയക്കുഴപ്പം
തിരുവനന്തപുരത്തെ റേഡിയോ ജോക്കി രാജേഷ് വധക്കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ ക്വട്ടേഷന്‍ നല്‍കിയത് ആരാണെന്നതില്‍ ആശയക്കുഴപ്പം. ക്വട്ടേഷന്‍ നല്‍കിയെന്ന് പൊലീസ് കരുതുന്ന ഖത്തറിലെ വ്യവസായിയെ ന്യായീകരിച്ച് രാജേഷുമായി അടുപ്പമുണ്ടായിരുന്ന നൃത്താധ്യാപികയെത്തിയതാണ് പൊലീസിനെ കുഴപ്പിക്കുന്നത്. കൊലനടന്ന് രണ്ടാഴ്ചയായിട്ടും മുഖ്യപ്രതികളെ കിട്ടാത്തതും അന്വേഷണത്തിന് തിരിച്ചടിയാകുന്നുണ്ട്.
അലിഭായി എന്നറിയപ്പെടുന്ന സാലിഹ് ബിന്‍ ജലാലിന്റെ നേതൃത്വത്തിലെ മൂന്നംഗ ക്വട്ടേഷന്‍ സംഘം കൊലനടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ക്വട്ടേഷന്‍ കൊടുത്തത് ഖത്തറിലെ വ്യവസായി അബ്ദുള്‍ സത്താര്‍. കൊല്ലാനുള്ള കാരണം സത്താറിന്റെ ഭാര്യയായിരുന്ന നൃത്താധ്യാപികയും രാജേഷും തമ്മിലുള്ള ബന്ധം. അന്വേഷണസംഘത്തിന്റെ ഇതുവരെയുള്ള വിലയിരുത്തല്‍ ഇങ്ങിനെയാണ്. ഫോണിലൂടെ നൃത്താധ്യാപികയുടെ മൊഴിയെടുത്തപ്പോള്‍ ഈ വിലയിരുത്തലിനെ അവരും ശരിവച്ചിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം ഖത്തറിലെ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ നിലപാട് മാറ്റി. സത്താര്‍ ക്വട്ടേഷന്‍ നല്‍കുമെന്ന് കരുതുന്നില്ലെന്നാണ് നൃത്താധ്യാപിക പറയുന്നത്.
ഇതോടെയാണ് ക്വട്ടേഷന്‍ നല്‍കിയതിന്റെ കാരണത്തില്‍ ആശയക്കുഴപ്പമുണ്ടായിരിക്കുന്നത്. എന്നാല്‍ നിലപാട് മാറ്റത്തിന് പിന്നില്‍ സത്താറിന്റെയും ക്വട്ടേഷന്‍ സംഘത്തിന്റെയും ഭീഷണിയാവാമെന്നും പൊലീസ് വിലയിരുത്തുന്നു. അതിനിടെ ഖത്തറിലെ മറ്റൊരു മലയാളി വ്യവസായിക്ക് രാജേഷുമായി വൈരാഗ്യമുണ്ടായിരുന്നെന്ന സൂചനയും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
എന്നാല്‍ കൊലനടത്തിയ അലിഭായിയെയും അപ്പുണ്ണിയെയും കിട്ടിയാല്‍ മാത്രമേ യഥാര്‍ത്ഥ കാരണം കണ്ടെത്താനാവു. ഇന്ത്യയില്‍ തന്നെയുള്ള അപ്പുണ്ണിയെ കണ്ടെത്താനായി വിവിധയിടങ്ങളില്‍ തിരയുന്നുണ്ടെങ്കിലും തലനാരിഴയ്ക്ക് രക്ഷപെടുകയാണെന്ന് പൊലീസ് അറിയിച്ചു.
മുന്‍കൂട്ടി ടിക്കെറ്റെടുക്കാതെ നോര്‍ത്തേണ്‍ റെയിലില്‍ യാത്ര ചെയ്യുന്നവര്‍ ഇനി മുതല്‍ ഇരട്ടി തുകയോ 20 പൗണ്ട് പിഴയോ നല്‍കേണ്ടി വരും. ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍ നിന്നും പുറപ്പെടുന്ന ദീര്‍ഘദൂര ട്രെയിനുകളിലായിരിക്കും പുതിയ ചാര്‍ജ് നിരക്ക് നിലവില്‍ വരുക. ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍ നിന്ന് പ്രധാന നോര്‍ത്തേണ്‍ നഗരങ്ങളിലേക്കുള്ള ട്രെയിനുകളില്‍ അടുത്ത മാസം മുതല്‍ പുതിയ രീതി നിലവില്‍ വരും. പുതിയ മാറ്റം ഏറ്റവും കൂടുതല്‍ ബാധിക്കുക തിരക്കിട്ട് സ്റ്റേഷനിലെത്തുന്ന യാത്രക്കാരെയായിരിക്കും. സ്റ്റേഷനിലെത്തി ടിക്കറ്റ് സ്ലിപ്പുകള്‍ എടുക്കാന്‍ സമയം ലഭിക്കാത്ത ഇത്തരക്കാര്‍ സാധാരണയായി ട്രെയിനില്‍ കയറിയതിന് ശേഷം കണ്ടക്ടര്‍മാരില്‍ നിന്ന് ടിക്കറ്റെടുക്കുകയാണ് പതിവ്. എന്നാല്‍ ഇനി മുതല്‍ അത് സാധ്യമാകില്ല.
കാഷ് പേയ്‌മെന്റ് നടത്തുന്നവര്‍ തീവണ്ടിയില്‍ കയറുന്നതിന് മുന്‍പ് തന്നെ സ്റ്റേഷനില്‍ സ്ഥാപിച്ചിരിക്കുന്ന മെഷനില്‍ നിന്ന് പേ സ്ലിപ് എടുക്കുകയും ട്രെയിനില്‍ കയറിയതിന് ശേഷം കണ്ടക്ടര്‍ക്ക് പണം നല്‍കി ടിക്കറ്റ് വാങ്ങുകയും വേണം. കാര്‍ഡ് വഴി പേയ്‌മെന്റ് നടത്തുന്ന ആളുകള്‍ ടിക്കറ്റില്ലാതെ ട്രെയിനില്‍ കയറുകയാണെങ്കില്‍ 20 പൗണ്ട് പിഴ നല്‍കേണ്ടി വരും. മെഷീന്‍ തകരാറ് തുടങ്ങിയ കാരണങ്ങള്‍ മൂലം ടിക്കറ്റ് എടുക്കാന്‍ കഴിയാത്ത യാത്രക്കാരെ പിഴ അടക്കുന്നതില്‍ നിന്ന് ഒഴിവാക്കും. സാങ്കേതികത്തകരാറ് മൂലം ടിക്കറ്റ് എടുക്കാന്‍ കഴിയാത്തവര്‍ ഇറങ്ങേണ്ട സ്ഥലമെത്തുന്നതിന് മുന്‍പ് തന്നെ കണ്ടക്ടറെ കണ്ട് കാര്യങ്ങള്‍ ബോധിപ്പിച്ച് ടിക്കറ്റ് എടുക്കണം. അല്ലാത്തപക്ഷം പിഴ ലഭിക്കുന്നതായിരിക്കും.
ഓണ്‍ലൈന്‍ വഴിയോ റെയില്‍ ആപ്പ് വഴിയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള സൗകര്യം യാത്രക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്. മാഞ്ചസ്റ്റര്‍ വിക്ടോറിയയില്‍ നിന്ന് യോര്‍ക്ക് വരെയും മാഞ്ചസ്റ്ററിലെ എല്ലാ സ്‌റ്റേഷനില്‍ നിന്ന് വാറിംഗ്ട്ടണ്‍ വഴി ലിവര്‍പൂളിലേക്കും മാഞ്ചസ്റ്ററിലെ എല്ലാ സ്‌റ്റേഷനില്‍ നിന്ന് മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ട് വഴി വിംസ്ലോയിലേക്കും യാത്ര ചെയ്യുന്നവരെ ആയിരിക്കും പുതിയ ടിക്കറ്റ് സംവിധാനം ബാധിക്കുക. കൂടാതെ ഷെഫീല്‍ഡ് വഴി മൂര്‍ത്തോര്‍പ്പിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കും പുതിയ രീതി ബാധകമാവും. സ്‌റ്റേഷനിലുള്ള കളക്ടേഴ്‌സായിരിക്കും പിഴ ഈടാക്കുക. 2016ല്‍ പുറത്തിറക്കിയ ‘ബൈ ബിഫോര്‍ യു ബോര്‍ഡ്’ കാംമ്പയിന്റെ ഭാഗമായിട്ടാണ് പിഴ ഈടാക്കാനുള്ള തീരുമാനം എടുത്തിരിക്കുന്നതെന്ന് നോര്‍ത്തേണ്‍ റീജണല്‍ ഡയറക്ടര്‍ ലിയാം സംപ്റ്റര്‍ പറഞ്ഞു.
യുകെയില്‍ പെര്‍മനന്റ് റസിഡന്‍സി ലഭിക്കാന്‍ യൂറോപ്യന്‍ സ്ത്രീകളുമായി വ്യാജ വിവാഹങ്ങള്‍ നടത്തിയ സംഭവത്തിലെ പ്രതികള്‍ക്ക് 23 വര്‍ഷം തടവ്. പാകിസ്ഥാന്‍ വംശജനായ അയാസ് ഖാന്‍ ഇയാളുടെ ഭാര്യയായിരുന്ന ലിത്വാനിയന്‍ വംശജ യേര്‍ഗിറ്റ പാവ്‌ലോവ്‌സ്‌കൈറ്റ് എന്നിവരായിരുന്നു വ്യാജവിവാഹങ്ങള്‍ നടത്തി രേഖകള്‍ തയ്യാറാക്കി നല്‍കിയിരുന്നതെന്ന് കണ്ടെത്തിയിരുന്നു. ബ്രിട്ടനില്‍ തുടരാന്‍ നിയമപരമായി അവകാശമില്ലാത്തതോ, വിസ കാലാവധി അവസാനിച്ചതോ ആയ പാകിസ്ഥാന്‍ വംശജര്‍ക്കാണ് ഇവര്‍ യൂറോപ്യന്‍ വധുക്കളെ സംഘടിപ്പിച്ച് നല്‍കിയതെന്ന് ഹോം ഓഫീസ് വ്യക്തമാക്കി.
ഇത്തരം വിവാഹങ്ങള്‍ തട്ടിപ്പാണെന്ന സംശയത്തെത്തുടര്‍ന്ന ഒരു രജിസ്ട്രി ഓഫീസ് ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ ക്രിമിനല്‍ ആന്‍ഡ് ഫിനാന്‍ഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ വിവരമറിയിക്കുകയായിരുന്നു. 3000 പൗണ്ട് ഈടാക്കിയാണ് ഇത്തരം വിവാഹങ്ങള്‍ ഈ ദമ്പതികള്‍ നടത്തിക്കൊടുത്തിരുന്നത്. ഇതിനായി വധുക്കളെ പ്രത്യേകം വരുത്തുകയായിരുന്നു. നിരവധി പേര്‍ ഇവര്‍ക്ക് പണം നല്‍കി ‘വിവാഹിതരായിട്ടുണ്ടെന്ന്’ അന്വേഷണത്തില്‍ വ്യക്തമായി. ഈ വിവാഹങ്ങള്‍ ചെയ്തവര്‍ രേഖകള്‍ സമ്പാദിച്ച് റസിഡന്‍സിക്കായി അപേക്ഷിച്ചതായും വ്യക്തമായി. ഇമിഗ്രേഷന്‍ നിയമങ്ങളുടെ ദുരുപയോഗമാണ് ഇതിലൂടെ നടന്നിരിക്കുന്നത്.
ഓള്‍ഡ് ബെയ്‌ലിയില്‍ രണ്ടു മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. അയാസ് ഖാന്‍, പാവ്‌ലോവ്‌സ്‌കൈറ്റ് എന്നിവരെക്കൂടാതെ വിവാഹിതരായ ഫാറൂഖ്, താതാന്യ റോളിക്, മുഹമ്മദ് സാഖ്‌ലെയിന്‍, ഷെയ്ഖ് അഹമ്മദ്, വലേറിയ ബാര്‍ട്ടേസെവിക്, ഡയാന സ്റ്റാന്‍കെവിക്ക് എന്നിവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. സ്റ്റാന്‍കെവിക്ക്, നെല്‍സന്‍ ഗാര്‍ഡന്‍സ് എന്നിവരായിരുന്നു വ്യാജരേഖകള്‍ തയ്യാറാക്കിയിരുന്നത്. ഹോം ഓഫീസില്‍ അപേക്ഷ നല്‍കാനും മറ്റും ഇവരായിരുന്നു ‘ദമ്പതി’കള്‍ക്ക് സഹായം ചെയ്തിരുന്നത്.
സമ്പത്തിന്റെ ഉന്നതിയിൽ നിന്നും ആരുടെയോ തോക്കിലെ ഒരു ബുള്ളറ്റിന് അയാളെ വിഴ്ത്താൻ പറ്റി. പക്ഷേ ആ മടക്കയാത്ര ഇന്ന് ലോകശ്രദ്ധ നേടുകയാണ്. ഷെറോൺ സുഖ്ഡിയോ എന്നയാള്‍ ട്രിനിഡാഡ് ആൻഡ് ടുബാഗോ എന്ന രാജ്യത്തെ കോടീശ്വരൻമാരിൽ ഒരാളാണ്. ഭാര്യാ സഹോദരന്റെ വീട് സന്ദർശിച്ചതിനുശേഷം പുറത്തിറങ്ങിയപ്പോൾ അജ്ഞാതർ ഇദ്ദേഹത്തെ വെടിവച്ചു കൊല്ലുകയായിരുന്നു. 33 വയസ്സുകാരനും രണ്ടു കുട്ടികളുടെ പിതാവായ ഷെറോണിന്റെ കൊലപാതകത്തെക്കാളുപരി അദ്ദേഹത്തിന്റെ സംസ്കാരമാണ് വാർത്തകളിൽ നിറഞ്ഞുനിന്നത്. എസ്റ്റേറ്റ് ഏജന്റും കാർ ഡീലറുമാണ് ഷെറോൺ. ചെറുപ്രായത്തിനുള്ളിൽത്തന്നെ സമ്പന്നനായി മാറി. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സംസ്കാരചടങ്ങുകൾ ആഡംബരമാക്കാൻ ഭാര്യയും ബന്ധുക്കളും തീരുമാനിക്കുകയായിരുന്നു.
50 ലക്ഷം രൂപയുടെ ശവപ്പെട്ടിയാണ് സംസ്കാരത്തിന് ഉപയോഗിച്ചത്. ഒപ്പം ഷെറോണിന് ഏറെ പ്രിയപ്പെട്ട സ്വർണ്ണാഭരണങ്ങളും. അതിന്റെ വില ഏകദേശം രണ്ടു മില്യൺ യുഎസ് ഡോളറോളം (13 കോടിയോളം) വരും. മുട്ടറ്റം നീളുന്ന മാലയും കൈവിരലുകളിൽ നിറയെ മോതിരവുമൊക്കെ ധരിപ്പിച്ചായിരുന്നു സംസ്കാരം. ടിംബർലാൻഡ് ബൂട്ടുകൾ ഒരു ജോഡി കാൽച്ചുവട്ടിൽത്തന്നെ വച്ചിരുന്നു. വിവിധ റേസുകളിൽ വിജയിച്ച് ഷെറോൺ നേടിയ ട്രോഫികളും മൃതദേഹത്തിനൊപ്പം അടക്കി.
ഷെറോണിന് ഏറെ പ്രിയപ്പെട്ട ബെന്റ്ലി കാറിലായിരുന്നു അന്ത്യയാത്ര. ഷെറോണിന് ഏറ്റവും പ്രിയപ്പെട്ട മോയെറ്റ് ഷാംപെയിൻ ഒഴിച്ചാണ് മൃതദേഹം ദഹിപ്പിച്ചത്. വേൾഡ് ബോസ് എന്നാണ് ഷെറോണ്‍ വ്യവസായികൾക്കിടയിൽ അറിയപ്പെട്ടിരുന്നത്. 15 ആഡംബര വാഹനങ്ങളും എട്ടു സ്പീഡ് ബോട്ടുകളും 10 ജെറ്റ് സ്കൈസും രണ്ടു ചെറിയ എയർ ക്രാഫ്റ്റുകളും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ വാഹന ശേഖരം. ഇതിനു പുറമേ ഏഴു വീടുകളും ആറു അപ്പാർട്ട്മെന്റുകളും സ്വന്തമായുണ്ട്.
ഇനി മനുഷ്യര്‍ക്ക് സംസാരിക്കാതെ സംസാരിക്കാം. മനസില്‍ വിചാരിക്കുന്ന കാര്യങ്ങള്‍ പുറത്തുവിടാന്‍ കഴിയുന്ന ഉപകരണം ശാസ്ത്രജ്ഞന്‍മാര്‍ വികസിപ്പിച്ചു. ആള്‍ട്ടര്‍ഈഗോ എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഉപകരണം ധരിക്കുന്നവര്‍ പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ മനസില്‍ വിചാരിച്ചാല്‍ മതിയാകും. ത്വക്കില്‍ ഘടിപ്പിച്ചിരിക്കുന്ന ഇലക്ട്രോഡുകളിലൂടെയാണ് ഈ ഉപകരണം ആശയവിനിമയം നടത്തുന്നത്. എംഐടിയുടെ മീഡിയ ലാബില്‍ നടന്ന ഗവേഷണത്തിലാണ് ഈ ഉപകരണം കണ്ടെത്തിയത്. ഇന്ത്യന്‍ വംശജനായ അര്‍ണവ് കപൂറാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയത്. മനുഷ്യനെയും മെഷീനെയും ആന്തരികമായി ഇണക്കിച്ചേര്‍ക്കുന്ന ഒരു കമ്പ്യൂട്ടിംഗ് പ്ലാറ്റ്‌ഫോം നിര്‍മിക്കാനുള്ള അന്വേഷണമാണ് ഇതിലേക്ക് എത്തിച്ചതെന്ന് കപൂര്‍ വ്യക്തമാക്കി.
ഒരു ഇന്റലിജന്‍സ് ഓഗ്മെന്റേഷന്‍ ഡിവൈസാണ് ഇതെന്ന് കപൂര്‍ പറഞ്ഞു. ടോക്യോയില്‍ നടന്ന അസോസിയേഷന്‍ ഫോര്‍ കമ്പ്യൂട്ടിംഗ് മെഷീനറിയുടെ ഇന്റലിജന്റ് യൂസര്‍ ഇന്റര്‍ഫേസ് കോണ്‍ഫറന്‍സില്‍ ഇത് അവതരിപ്പിച്ചു. കീഴ്ത്താടിയിലാണ് ഈ ഉപകരണം ഘടിപ്പിക്കേണ്ടത്. സ്ഥാനം തെറ്റാതിരിക്കാന്‍ ചെവിയില്‍ ക്ലിപ്പ് ചെയ്യും. ഉപകരണത്തിലെ നാല് ഇലക്ട്രോഡുകളാണ് ത്വക്കിലെ ന്യൂറോ മസ്‌കുലാര്‍ സിഗ്നലുകള്‍ ഒപ്പിയെടുത്ത് ശബ്ദമാക്കി മാറ്റുന്നത്. മനസില്‍ സംസാരിക്കുന്നകാര്യങ്ങളും ഉപകരണത്തിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വാക്കുകളാക്കി മാറ്റും.
കമ്പ്യൂട്ടറിലേക്ക് അയക്കുന്ന ഈ സിഗ്നലുകളെ ഡിവൈസ് ശബ്ദമാക്കി മാറ്റി ഉപയോഗിക്കുന്നയാളുടെ ഇയര്‍ഫോണിലെത്തിക്കുന്നു. മൊബൈല്‍ ഫോണുകളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തിയാല്‍ മറ്റുള്ളവര്‍ക്ക് ശല്യമാകാതെ സംസാരം സാധ്യമാകുമെന്നതാണ് ഏറ്റവും വലിയ നേട്ടം. 92 ശതമാനം കൃത്യത ഈ ഉപകരണത്തിന് ഉണ്ടെന്നാണ് വിലയിരുത്തല്‍.
ഗോവയിൽ കനത്തസുരക്ഷ. കടൽവഴി തീവ്രവാദി ആക്രമണത്തിനുള്ള സൂചന ലഭിച്ചതിനെത്തുടർന്നാണ് സുരക്ഷ കർശനമാക്കിയത്. മത്സ്യതൊഴിലാളികളുടെ വേഷത്തിൽ തീവ്രവാദികൾ ഗോവയിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന് സൂചനലഭിച്ചതായി തുറമുഖവകുപ്പ് മന്ത്രി ജയേഷ് സൽഗോവൻകാർ അറിയിച്ചു.
കോസ്റ്റ്ഗാർഡിനോടും മത്സ്യബന്ധനബോട്ടുകൾക്കും വള്ളങ്ങൾക്ക് ഇതേക്കുറിച്ച് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. പടിഞ്ഞാറൻ സമുദ്രമേഖലാപ്രദേശങ്ങളിലാണ് തീവ്രവാദി ആക്രമണമുണ്ടാകാൻ സാധ്യതയെന്ന് ഇന്റലിജൻസ് വിഭാഗം അറിയിപ്പ് നൽകിയിട്ടുണ്ട്.
എന്നാൽ ഈ മുന്നറിയിപ്പ് ഗോവയ്ക്ക് മാത്രമല്ല ബാധകം, മുബൈ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളോടും ജാഗ്രതപുലർത്താൻ നിർദേശമുണ്ട്.
പിടിച്ചടുത്ത ഒരു മൽസ്യബന്ധനബോട്ട് പാകിസ്ഥാൻ മോചിപ്പിച്ചിട്ടുണ്ട്. ആ ബോട്ട്‌വഴി തീവ്രവാദികൾ ഇന്ത്യയിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്നാണ് ഇന്റലിജൻസ് വിഭാഗം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ബ്രിട്ടീഷ് യുവജനത ജീവിതത്തില്‍ അസന്തുഷ്ടരാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. അഞ്ചില്‍ മൂന്ന് പേര്‍ ജോലി സംബന്ധമായി മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രിന്‍സസ് ട്രസ്റ്റ് നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. 16 മുതല്‍ 25 വയസു വരെ പ്രായമുള്ള 2200 യുവജനങ്ങളിലാണ് സര്‍വേ നടത്തിയത്. നാലില്‍ ഒരാള്‍ക്ക് പ്രതീക്ഷകള്‍ അസ്തമിച്ചതായുള്ള തോന്നലുകളുണ്ടെന്നും രാജ്യത്തെ യുവജനങ്ങളില്‍ പകുതിയോളം പേര്‍ മാനസികാരോഗ്യ പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്നതായും പഠനം വ്യക്തമാക്കുന്നു. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് യുവത കടുത്ത അസംതൃപ്തി നേരിടുന്നതായും പഠനം കണ്ടെത്തിയിട്ടുണ്ട്.
9 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പ്രിന്‍സസ് ട്രസ്റ്റ് ഈ പഠനം ആരംഭിക്കുന്നത്. രാജ്യത്തിലെ യുവജനത അസംതൃപ്തരും മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ പിന്നാക്കം പോകുന്നതും നമുക്കുള്ള മുന്നറിയിപ്പാണെന്ന് പ്രിന്‍സസ് ട്രസ്റ്റ് യുകെ ചീഫ് എക്‌സിക്യൂട്ടീവ് നിക്ക് സ്റ്റാസ് പറയുന്നു. തങ്ങളുടെ ജീവിത ലക്ഷ്യത്തിലെത്താന്‍ കഴിയുമെന്ന വിശ്വാസം പുതിയ തലമുയ്ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. തൊഴില്‍ മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന മാനസിക പിരിമുറുക്കത്തിന്റെ പിടിയിലാണ് മിക്കവരുമെന്ന് നിക്ക് സ്റ്റാസ് പറഞ്ഞു. ഒരുപാട് ആഗ്രഹങ്ങള്‍ മനസില്‍ സൂക്ഷിക്കുന്നത് നല്ലൊരു ഭാവിയെ കെട്ടിപ്പടുക്കാന്‍ സഹായിക്കുമെന്നും ജീവിതത്തിന്റെ ഓരോ പ്രതിസന്ധി ഘട്ടങ്ങളില്‍ കൂടെ നില്‍ക്കാന്‍ ഞങ്ങളുണ്ടെന്നും യുവതയെ ബോധ്യപ്പെടുത്തുകയാണ് ഈ ഘട്ടത്തില്‍ നാം അടിയന്തരമായി ചെയ്യേണ്ടത്. പഠിക്കുവാനും സമ്പാദിക്കുവാനും ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് അവരോട് പറയേണ്ടതുണ്ടെന്നും സ്റ്റാസ് വ്യക്തമാക്കുന്നു.
യുവതയെ ഈ പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കുന്നതിന് സര്‍ക്കാരും ചാരിറ്റികളും യുകെയിലെ കമ്പനികളുമെല്ലാം മുന്നോട്ട് വരേണ്ടതുണ്ട്. യുവജനങ്ങളുടെ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന് ആവശ്യമായ സാധ്യതകളൊരുക്കുകയും നല്ലൊരു കരിയര്‍ അവര്‍ക്ക് ഒരുക്കി കൊടുക്കേണ്ടതുണ്ടെന്നും ട്രസ്റ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് കൂട്ടിച്ചേര്‍ത്തു.
42 ശതമാനം പേരും തങ്ങളാഗ്രഹിക്കുന്ന വിജയത്തിലെത്താന്‍ അധിക സമ്മര്‍ദ്ദം സഹിക്കേണ്ടി വരുമെന്ന് ബോധ്യമുള്ളവരാണ്. 28 ശതമാനം അത്യാവശ്യ ഘട്ടങ്ങളില്‍ പോലും പരസഹായം അഭ്യര്‍ത്ഥിക്കുന്നതില്‍ മടി കാണിക്കുന്നവരാണ്. നല്ലൊരു ജോലിയുണ്ടാകുന്നത് മാനസികാരോഗ്യത്തിന് നല്ലതാണെന്നാണ് 49 ശതമാനം ആളുകളും കരുതുന്നത്. 61 ശതമാനം പേര്‍ തൊഴില്‍ ജീവിതത്തിന് ഒരു അര്‍ത്ഥം നല്‍കുമെന്ന് ചിന്തിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യക്കാരിയായ ഇൗ മുത്തശ്ശി ബ്രിസ്ബണിലെ അന്താരാഷ്ട്ര വിമാനത്താവളത്തെ മുൾമുനയിൽ നിർത്തിയത് മണിക്കൂറുകളോളം. അമ്പരപ്പും പിന്നിട് കൗതുകവും ആയി മാറിയ കഥ ഇങ്ങനെ. മുത്തശ്ശിയുടെ ബാഗില്‍ എഴുതിയ വാക്കുകളാണ് യാത്രക്കാരെയും എയർപോർട്ട് ജീവനക്കാരെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയത്. ‘ബോംബ് ടു ബ്രിസ്ബേന്‍’ എന്നെഴുതിയ ഇന്ത്യക്കാരിയായ മുത്തശ്ശിയുടെ ബാഗാണ് അമ്പരപ്പുണ്ടാക്കിയത്. പിന്നീട് എയർപോർട്ട് അധികൃതരും സുരക്ഷാജീവനക്കാരും സ്ഥലത്തെത്തി തിരച്ചിലായി. ബാഗിന്റെ ഉടമയായ മുത്തശ്ശിയെ കണ്ടെത്തി കാര്യം തിരക്കിയപ്പോഴാണ് അബദ്ധം തിരിച്ചറിഞ്ഞത്. മുംബൈയില്‍നിന്നുള്ള മുത്തശ്ശി ബോംബെ എന്നെഴുതിയത് ബോംബ് എന്നായിപ്പോയതാണ് ഇക്കണ്ട പ്രശ്നങ്ങൾക്കെല്ലാം കാരണം.
അറുപത്തിയഞ്ച് വയസുകാരിയായ വെങ്കട ലക്ഷ്മിയ്ക്കാണ് ബോംബെയ്ക്ക് ബോംബ് എന്ന് തെറ്റി ബാഗിലെഴുതിയത്. മുംബൈയില്‍നിന്ന് ബ്രിസ്ബണിലെത്തിയ വെങ്കട ലക്ഷ്മിയെ ഓസ്ട്രേലിയന്‍ ഫെഡറല്‍ പൊലീസ് ആണ് സ്വീകരിച്ചത്. ലക്ഷ്മിയുടെ മകള്‍ ദേവി ജ്യോതി രാജ് കഴിഞ്ഞ പത്തുവര്‍ഷമായി ഓസ്ട്രേലിയയിലാണ് താമസം.
എന്തിനാണ് ബാഗില്‍ ബോംബ് എന്നെഴുതിയിരുക്കുന്നതെന്നും എന്താണ് അതിനുളളില്‍ ഉള്ളിലെന്നും പൊലീസ് പല ആവർത്തി ചോദിച്ചെന്നും മുത്തശ്ശി മാധ്യമങ്ങളോട് പറഞ്ഞു. പിറന്നാള്‍ മകള്‍ക്കും കൊച്ചുമക്കള്‍ക്കും ഒപ്പം ആഘോഷിക്കാനാണ് ലക്ഷ്മി ഓസ്ട്രേലിയയിലെത്തിയത്. തനിച്ചുള്ള ആദ്യയാത്രയുടെ പരിഭ്രാന്തിയെ തുടര്‍ന്നാണ് ലക്ഷ്മി ബോംബെയ്ക്ക് എന്നതിന് പകരം ബോംബ് എന്നെഴുതിയതിപോയത്. എന്നാല്‍ ഇൗ പ്രശ്നങ്ങളൊക്കെ ഉണ്ടായശേഷമാണ് പിശക് മുത്തശ്ശിയും അറിയുന്നതെന്നാണ് കൗതുകം.