ലക്‌നൗ: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വാശിയേറിയ പോരാട്ടം നടക്കുന്ന ഉത്തര്‍പ്രദേശില്‍ ബി.എസ്.പിയുടെ ഒരംഗം കൂറുമാറി ബിജെപിക്ക് വോട്ട് ചെയ്തു. ബിഎസ്പിയുടെ അനില്‍ സിങാണ് കൂറുമാറി വോട്ട് ചെയ്തത്. താന്‍ ബിജെപിക്കാണ് വോട്ട് ചെയതതെന്ന് അദ്ദേഹം വോട്ടെടുപ്പിന് ശേഷം പറഞ്ഞു. കഴിഞ്ഞ ദിവസം അനില്‍ സിങ് യോഗി ആദിത്യനാഥുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
എസ്.പിയില്‍ നിന്ന് നേരത്തെ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന നരേഷ് ചന്ദ്ര അഗര്‍വാളിന്റെ മകന്‍ നിതിന്‍ അഗവര്‍വാളും ബിജെപിക്കാണ് വോട്ട് ചെയ്തത്. സ്വതന്ത്ര എംഎല്‍എ അമന്‍മണി ത്രിപാദിയും ബിജെപിക്കാണ് വോട്ട് ചെയ്തത്.
യുപിയിലെ പത്ത് രാജ്യസഭാ സീറ്റുകളില്‍ എട്ടെണ്ണത്തില്‍ ബിജെപിയും ഒന്നില്‍ സമാജ് വാദി പാര്‍ട്ടിയും വിജയം ഉറപ്പാക്കിയിട്ടുണ്ട്. എന്നാല്‍ ഒരു സീറ്റില്‍ ബിഎസ്പിയും ബിജെപിയും തമ്മില്‍ കനത്ത മത്സരമാണ് നടക്കുന്നത്. സമാജ് വാദി പാര്‍ട്ടി തങ്ങളുടെ സ്ഥാനാര്‍ഥിയുടെ വിജയം ഉറപ്പാക്കിയ ശേഷം ബാക്കിയുള്ള വോട്ടുകള്‍ ബിഎസ്പി സ്ഥാനാര്‍ഥിക്ക് ചെയ്യുമെന്ന് അറിയിച്ചിരുന്നു.
കോണ്‍ഗ്രസിന്റെ ഏഴ് എംല്‍എമാരുടെ പിന്തുണയും ബിഎസ്പിക്കാണ്. കൂടാതെ മറ്റു സ്വതന്ത്ര എംഎല്‍എമാരും നേരത്തെ പിന്തുണ അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷങ്ങളില്‍ സ്വന്തം എംഎല്‍എ പോലും കൂറുമാറിയത് ബിഎസ്പിയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. 37 വോട്ടുകളാണ് വിജയിക്കാന്‍ വേണ്ടത്.
എസ്.പിയില്‍ നിന്ന് നേരത്തെ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന നരേഷ് ചന്ദ്ര അഗര്‍വാളിന്റെ മകന്‍ നിതിന്‍ അഗവര്‍വാളും ബിജെപിക്കാണ് വോട്ട് ചെയ്തത്. എസ്പിക്കായി ജയ ബച്ചനും ബിഎസ്പിക്കായി ഭീം റാവു അംബേദ്ക്കറുമാണ് മത്സരിക്കുന്നത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേയും ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യയുടേയും ലോക്‌സഭാ മണ്ഡലങ്ങളിലേറ്റ കനത്ത തോല്‍വിയില്‍ നിരാശരായ ബിജെപി രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പരമാവധി സീറ്റ് പിടിച്ചെടുക്കാന്‍ കച്ചമുറുക്കിയാണ് രംഗത്തിറങ്ങിയത്.
ഇന്ത്യന്‍ സായുധ സേനയ്ക്ക് പ്രതിരോധ ബജറ്റില്‍ അനുവദിച്ച തുക സേന ആവശ്യപ്പെട്ടതിലും 1.21 ലക്ഷം കോടി രൂപ കുറവ്. പ്രതിരോധ സഹമന്ത്രിയാണ് ഇതു സംബന്ധിച്ച കണക്കുകള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. കര, നാവിക, വ്യോമ സേനാംഗങ്ങള്‍ക്കെല്ലാം കൂടി അനുവദിച്ചിരിക്കുന്ന ഫണ്ടുമായി ബന്ധപ്പെട്ട കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്. പുതിയ ആയുധങ്ങളും യുദ്ധവിമാനങ്ങളും കപ്പലുകളും ഇതര സൈനിക ഉപകരണങ്ങളും വാങ്ങുന്നതിനായി മൂന്ന് സൈനിക വിഭാഗങ്ങളും ആവശ്യപ്പെട്ടിരുന്ന തുകയേക്കാളും 76,765 കോടി രൂപ കുറവാണ് 2018-19 വാര്‍ഷിക പ്രതിരോധ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. മൂന്ന് സേനാ വിഭാഗങ്ങളും ചേര്‍ന്ന് പ്രവര്‍ത്തന മൂലധനമായി ആവശ്യപ്പെട്ടിരുന്നത് 1.60 ലക്ഷം കോടി രൂപയായിരുന്നു എന്നാല്‍ പ്രതിരോധ വകുപ്പ് ഇത് വെട്ടിക്കുറച്ച് 83,434 കോടി രൂപയാക്കി.
ഉദ്യോഗസ്ഥരുടെ ശമ്പളം, ഉപകരണങ്ങളുടെ പരിപാലനം തുടങ്ങിയവയ്ക്ക് ആവശ്യമായ തുക, ഇതര ചെലവുകള്‍ എന്നിവക്കായി മൂന്ന് സൈനിക വിഭാഗങ്ങളും ആവശ്യപ്പെട്ട തുകയില്‍ നിന്ന് ഏതാണ്ട് 35,371 കോടി രൂപ കുറവാണ് അനുവദിക്കപ്പെട്ടത്. ആകെ ബജറ്റില്‍ വകയിരുത്തിയ തുകയുടെ കണക്ക് പരിശോധിക്കുകയാണെങ്കില്‍ ആവശ്യപ്പെട്ടതിലും 1.21 ലക്ഷം കോടി രൂപ കുറവാണ് നല്‍കിയിരിക്കുന്നതെന്ന് കാണാം. ചൈനയും പാകിസ്ഥാനുമായിട്ടുള്ള അതിര്‍ത്തി തര്‍ക്കം മുറുകുന്ന സാഹചര്യത്തില്‍ സൈന്യത്തിന് കൂടുതല്‍ തുക അനുവദിക്കാത്തതില്‍ മൂന്ന് സൈനികവിഭാഗങ്ങളുടെ മേധാവികളും അസംതൃപ്തരാണ്. അതിര്‍ത്തിയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട സമയമാണിതെന്ന് നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഫണ്ടില്‍ വരുത്തിയ ഗണ്യമായ കുറവ് വിവിധ സുരക്ഷാ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നതില്‍ സൈന്യത്തിന് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് കരസേനാ ഉപമേധാവി ലെഫ്റ്റനന്റ് ജനറല്‍ ശരത് ചന്ദ് പാര്‍ലമെന്ററി പാനലിനെ അറിയിച്ചു. ചൈനയും പാകിസ്ഥാനും തങ്ങളുടെ സൈന്യത്തെ ആധുനികവല്‍ക്കരിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷേ ഇന്ത്യന്‍ സൈന്യം അടിയന്തര സാഹചര്യങ്ങളില്‍ തയ്യാറെടുപ്പുകള്‍ നടത്താന്‍ ബുദ്ധിമുട്ടുകയാമെന്നും അദ്ദേഹം പറയുന്നു. സൈന്യം ഉപയോഗിക്കുന്ന 68 ശതമാനം ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ പഴഞ്ചനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കരസേന പ്രവര്‍ത്തന മൂലധനമായി ആവശ്യപ്പെട്ടതിലും 17,756 കോടി രൂപ കുറവാണ് അനുവദിച്ചത്. മറ്റു വിവിധ ആവശ്യങ്ങള്‍ക്കായി അപേക്ഷിച്ചിരുന്ന തുകയിലും 24,755 കോടി കുറവാണ് അനുവദിച്ചിരിക്കുന്നത്. നാവികസേനയുടെ കാര്യവും സമാനമാണ്. പ്രവര്‍ത്തന മൂലധനത്തില്‍ 37,932 കോടി കുറവാണ് അനുവദിക്കപ്പെട്ടത്. വ്യോമസേനക്ക് ലഭിച്ച തുകയിലും ആവശ്യപ്പെട്ടതിനേക്കാള്‍ 41,924 കോടി രൂപയുടെ കുറവുണ്ട്.
ബ്രിട്ടീഷ് തലസ്ഥാനത്ത് കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ ഏഴ് ദിവസങ്ങള്‍ക്കിടെ എട്ട് പേരാണ് വ്യത്യസ്ത സംഭവങ്ങളിലായി കൊല്ലപ്പെട്ടത്. ഈസ്റ്റ് ലണ്ടനിലെ ഷോപ്പിംഗ് സെന്ററില്‍ അജ്ഞാതരുടെ കുത്തേറ്റ് യുവാവ് മരിച്ചതാണ് ഏറ്റവും ഒടുവിലെ സംഭവം. 20നോട് അടുത്ത് പ്രായം തോന്നിക്കുന്ന യുവാവിനെ കുത്തേറ്റ പാടുകളോടെ സ്ട്രാറ്റ്‌ഫോഡ് സെന്ററില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ എമര്‍ജന്‍സി സംഘം സ്ഥലത്തെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി ഏതാണ്ട് 10 മണിയോടു കൂടി ഇയാളുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. മെട്രോപൊളിറ്റന്‍ പോലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2018ല്‍ മാത്രം ഇത്തരത്തില്‍ 38 കൊലപാതകങ്ങള്‍ ലണ്ടനില്‍ നടന്നിട്ടുണ്ട്. ഇവയില്‍ അന്വേഷണം നടന്നുവരികയാണ്.
സംഭവത്തിന് ആരെങ്കിലും ദൃസാക്ഷികളായിട്ടുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് വിവരം കൈമാറണമെന്ന് പോലീസ് അഭ്യര്‍ഥിച്ചു. സ്ട്രാറ്റ്‌ഫോഡ് കൊലപാതകത്തെക്കുറിച്ച് മേജര്‍ ക്രൈം കമാന്റിന് വിവരം കൈമാറിയതായി സ്‌കോട്‌ലന്റ് യാര്‍ഡ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതിനു ശേഷമേ കൂടുതല്‍ വ്യക്തത ഇക്കാര്യത്തിലുണ്ടാകുകയുള്ളുവെന്ന് പോലീസ് വക്താവ് വ്യക്തമാക്കി. ലണ്ടനില്‍ കഴിഞ്ഞ തിങ്കളാഴ്ച്ച നടന്ന വ്യത്യസ്ത ആക്രമണങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. കത്തിക്കുത്തേറ്റാണ് ഇരുവരും കൊല്ലപ്പെട്ടത്. 40കാരനായ ഒരാള്‍ വാല്‍ത്താംസ്‌റ്റോയിലും മറ്റൊരാള്‍ സൗത്താളിലുമാണ് ആക്രമിക്കപ്പെട്ടത്. സൗത്താളില്‍ വെച്ച് കുത്തേറ്റയാളെ വെസ്റ്റ് ലണ്ടനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ടോപാത്ത് വോക്കില്‍ ശരീരത്തില്‍ നിരവധി കുത്തുകളേറ്റ നിലയില്‍ മറ്റൊരാളെ ഞാറാഴ്ച്ച പോലീസ് കണ്ടെത്തിയിരുന്നു. 42 വയസ് പ്രായം തോന്നിക്കുന്ന ഇയാള്‍ സംഭവ സ്ഥലത്ത് വെച്ചു തന്നെ കൊല്ലപ്പെട്ടു. ടോപാത്തിലെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. കഴിഞ്ഞ ഞായറാഴ്ച്ച ഹോണ്‍സ്ലോയിലെ വീട്ടില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേരും ഇതിനോടകം പോലീസ് പിടിയിലായിട്ടുണ്ട്. ഹോണ്‍സ്ലോയില്‍ മരിച്ചയാളുടെ പേരു വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. ലണ്ടന്റെ വിവിധ ഭാഗങ്ങളിലായി നടന്ന കൊലപാതകങ്ങളില്‍ പോലീസ് ഊര്‍ജിതമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്നാണ് കരുതുന്നത്.
മോസ്‌കോ ആതിഥേയത്വം വഹിക്കാന്‍ പോകുന്ന 2018 ലോകകപ്പ് ഫുട്‌ബോളിനെ 1936ല്‍ ഹിറ്റ്‌ലര്‍ നടത്തിയ ജര്‍മന്‍ ഒളിമ്പിക്‌സുമായി താരതമ്യം ചെയ്ത് ഫോറിന്‍ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍. മുന്‍ റഷ്യന്‍ ഉദ്യോഗസ്ഥനും ബ്രിട്ടീഷ് ചാരനുമായിരുന്ന സെര്‍ജി സ്‌ക്രിപാലിനെ നെര്‍വ് ഏജന്റ് ആക്രമണത്തിനിരയാക്കിയതിന്റെ പശ്ചാത്തലത്തിലാണ് പുതിയ വിമര്‍ശനവുമായി ഫോറിന്‍ സെക്രട്ടറി രംഗത്ത് വന്നിരിക്കുന്നത്. റഷ്യന്‍ പ്രസിഡന്റിന്റെ ആഭിമുഖ്യത്തില്‍ സമ്മറില്‍ നടക്കാന്‍ പോകുന്ന ലോകകപ്പ് കാണുന്നത് അത്യധികം വെറുപ്പുളവാക്കുന്ന കാര്യമാണ്. റഷ്യയുടെ അതിക്രൂരവും മലീമസവുമായ ഭരണത്തെ ലോകത്തിന് മുന്നില്‍ ന്യായീകരിച്ചു കാണിക്കാനുള്ള അവസരമായി ലോകകപ്പ് വിനിയോഗിക്കപ്പെടുമെന്നും ഫോറിന്‍ സെക്രട്ടറി പ്രസ്താവനയില്‍ പറഞ്ഞു. ബ്രിട്ടീഷ് ഫുട്‌ബോള്‍ ആരാധകര്‍ റഷ്യന്‍ ലോകകപ്പിന് പോകരുതെന്ന തരത്തിലുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നത് ഫോറിന്‍ ഓഫീസ് നിര്‍ത്തലാക്കിയിട്ടുണ്ട്. പക്ഷേ ആരാധകര്‍ക്ക് റഷ്യയിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് എന്ന രൂപത്തിലാണ് ജോണ്‍സന്റെ പ്രസ്താവന പുറത്തു വന്നിരിക്കുന്നത്.
ബ്രിട്ടനിലെ ഔദ്യോഗിക സ്ഥാനം വഹിക്കുന്നവരോ മന്ത്രിമാരോ റഷ്യന്‍ ലോകകപ്പില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ പ്രധാനമന്ത്രി തെരേസ മേയ് പ്രഖ്യാപിച്ചിരുന്നു. റഷ്യന്‍ ലോകകപ്പ് ഫുട്‌ബോള്‍ ബഹിഷ്‌കരിക്കുന്നതിനെക്കുറിച്ച് ബ്രിട്ടന്‍ ആലോചിക്കണമെന്നും മത്സരങ്ങള്‍ കാണുന്നതിനായി റഷ്യയിലെത്തുന്ന ഇംഗ്ലണ്ട് ആരാധകരുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്നും ലേബര്‍ എംപി ഇയാന്‍ ഓസ്റ്റിന്‍ അഭിപ്രായപ്പെട്ടു. ന്യൂക്ലിയര്‍ ശക്തിയായ ഒരു രാജ്യത്തിന്റെ നേതാവായി പുടിന്‍ മാറിയത് ഭയപ്പാടുണ്ടാക്കുന്ന കാര്യമാണെന്നും ഫുട്‌ബോള്‍പ്രേമി കൂടിയായ ലേബര്‍ എംപി കൂട്ടിച്ചേര്‍ത്തു. 1936ലെ ഒളിമ്പിക്‌സിനെ ഹിറ്റ്‌ലര്‍ എങ്ങനെയാണോ ഉപയോഗപ്പെടുത്തിയത് അതിനു സമാന രീതിയില്‍ പുടിന്‍ വരുന്ന ലോകകപ്പിനെയും ഉപയോഗപ്പെടുത്തുമെന്ന് കോമണ്‍സ് ഫോറിന്‍ അഫേയേര്‍സ് കമ്മറ്റിക്ക് മുന്നില്‍ നടത്തിയ പ്രസംഗത്തില്‍ ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കുന്നു. പുടിന്‍ ഉത്തരവാദിയായിരിക്കുന്ന ക്രൂരപ്രവൃത്തികളെയും മലിനമായ ഭരണത്തെയും വെള്ളപൂശാനുള്ള പിആര്‍ വര്‍ക്കുകള്‍ ലോകകപ്പിലൂടെ നടത്താനാണ് റഷ്യ പദ്ധതിയിടുന്നതെന്നും ജോണ്‍സണ്‍ പറയുന്നു.
തുറന്ന് പറയുകയാണെങ്കില്‍ 1936ല്‍ ഹിറ്റ്‌ലര്‍ നടത്തിയ ഒളിമ്പിക്‌സുമായുള്ള താരതമ്യം വളരെ ശരിയാണ്. ലോകകപ്പോടു കൂടി പുടിന്‍ എന്ന നേതാവ് ലോകത്തിന് മുന്നില്‍ പ്രകീര്‍ത്തിക്കപ്പെടും. ഇഗ്ലണ്ട് ആരാധകര്‍ ലോകകപ്പ് കാണാനായി റഷ്യയിലേക്ക് യാത്ര ചെയ്യുന്നത് നിരോധിക്കുന്നത് ശരിയായ നടപടിയല്ല. പക്ഷേ റഷ്യയില്‍ സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നുവെന്ന സത്യം അവരെ അറിയിക്കേണ്ടതുണ്ട് ജോണ്‍സണ്‍ വ്യക്തമാക്കി. ഇത്തവണ റഷ്യയിലേക്ക് ലോകകപ്പ് കാണാന്‍ പോകുന്നത് 24,000 ആരാധകരാണ്. എന്നാല്‍ കഴിഞ്ഞ ബ്രസീല്‍ ലോകകപ്പിന് ഇഗ്ലണ്ടില്‍ നിന്നും 94,000 പേര്‍ പങ്കെടുത്തിരുന്നു. അതേ സമയം ഫോറിന്‍ സെക്രട്ടറിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി റഷ്യ രംഗത്ത് വന്നു. ബോറിസ് ജോണ്‍സണിന്റെ പ്രസ്താവന ദേഷ്യത്തിന്റെയും വെറുപ്പിന്റെയും വിഷം നിറഞ്ഞതാണെന്ന് റഷ്യന്‍ ഫോറിന്‍ മിനിസ്ട്രി വക്താവ് പ്രതികരിച്ചു.
വിപണിയില്‍ ഒന്നാം സ്ഥാനം നേടാന്‍ റോയല്‍ എന്‍ഫീല്‍ഡിനെ കളിയാക്കി ബജാജ് ഡോമിനാര്‍ നിരവധി പരസ്യങ്ങള്‍ പുറത്തു വിട്ടിരുന്നു. ആനയെ പോറ്റുന്നത് എന്തിനാണ് എന്ന ചോദ്യമാണ് ഓരോ പരസ്യങ്ങളില്‍ കൂടിയും അവര്‍ ഉന്നയിച്ചു കൊണ്ടിരുന്ന ചോദ്യം. ബജാജിന്റെ പരസ്യം കണ്ട് ചൊടിച്ച ബുള്ളറ്റ് ആരാധകര്‍ ഇതിനു മറുപടിയെന്നോണം നിരവധി വീഡിയോ പുറത്തു വിട്ടിരുന്നു. അതില്‍ ഏറ്റവും പുതുതായി പുറത്തു വിട്ട വീഡിയോ സോഷ്യല്‍ മീഡിയായില്‍ വൈറലായി മാറുകയാണ്. ചെന്നൈ ബുള്ളറ്റ് ക്ലബ്ബ് എന്ന പേരിലുള്ള ഒരു ഫേസ്ബുക്ക് പേജാണ് ഈ വീഡിയോ പുറത്തുവിട്ടത്.
റോയല്‍ എന്‍ഫീല്‍ഡിന്റെ ഹിമാലയന്‍ ബൈക്കില്‍ ഒരാള്‍ ഒരു കുന്ന് നിഷ്പ്രയാസം കയറി പോകുന്നതാണ് വീഡിയോയില്‍ ആദ്യം. ഇതിനു പിന്നാലെ വന്ന ബജാജിന്റെ ഡോമിനാര്‍ ബൈക്ക് കയറ്റം കയറുവാന്‍ പോലുമാകാതെ നിന്നു പോകുന്നതാണ് വീഡിയോയില്‍. തുടര്‍ന്ന് പിന്നാലെ വന്നവര്‍ ഡോമിനാറിനെ തള്ളി നീക്കുവാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഏറെ ആരാധകരുള്ള റോയല്‍ എന്‍ഫീല്‍ഡിനെ കളിയാക്കിയ ബജാജിനുള്ള കൃത്യമായ മറുപടിയാണിതെന്നാണ് ഏവരും അഭിപ്രായപ്പെടുന്നത്.
ഇന്ത്യ-വെസ്റ്റ്ഇന്‍ഡീസ് ഏകദിനം കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നടത്താന്‍ കേരളാ ക്രിക്കറ്റ് അസോസിയേഷനും സെക്രട്ടറി ജയേഷ് ജോര്‍ജ്ജും നീക്കം നടത്തിയിരുന്നു. കായികമന്ത്രി എ.സി മൊയ്തീനും ശശിതരൂര്‍ എം.പിയും ബി.സി.സി.ഐയും സച്ചിന്‍ ടെണ്ടുല്‍ക്കറും ഇടപെട്ടതോടെയാണ് ഈ നീക്കം പൊളിഞ്ഞത്. കെ.സി.യെയുടെ നീക്കങ്ങള്‍ക്ക് പിന്നിലെ ഗൂഢലക്ഷ്യം പ്രശസ്ത ഫുട്‌ബോള്‍ കമന്റേറ്ററായ ഷൈജുദാമോദരന്‍ വെളിപ്പെടുത്തുന്നു….
ഒരു രൂപ പോലും പശ്ചാത്തലസൗകര്യം ഒരുക്കാതെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നാളെ വേണമെങ്കിലും അന്താരാഷ്ട്ര ഏകദിന മല്‍സരങ്ങള്‍ നടത്താം. അതിനുള്ള സൗകര്യം അവിടെയുണ്ടെന്ന് സ്റ്റേഡിയത്തിന്റെ സി.ഇ.ഒയും മുന്‍ ക്രിക്കറ്റ് താരവുമായ അനന്തപത്മനാഭന്‍ പറയുന്നു. പിന്നെ എന്തിനാണ് കെ.സി.എ ഭാരവാഹികള്‍ ഒളിപ്പോര് നടത്തിയത്?
കൊച്ചിയില്‍ ഫുട്‌ബോളും തിരുവനന്തപുരത്ത് ക്രിക്കറ്റും മതിയെന്ന് സച്ചിന്‍ടെണ്ടുല്‍ക്കര്‍ പറഞ്ഞിട്ടും കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ അത് അവഗണിച്ചതിന് പിന്നില്‍ വിവിധ കരാറുകളിലൂടെ കിട്ടുന്ന കമ്മീഷന്‍ നഷ്ടപ്പെടുമെന്ന് അറിയാവുന്നത് കൊണ്ടാണെന്ന് ഷൈജു ദാമോദര്‍ വെളിപ്പെടുത്തി. അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ കൊച്ചി കലൂര്‍ സ്‌റ്റേഡിയത്തില്‍ നടത്തുന്നതിന് 25 കോടി മുടക്കിയാണ് ടര്‍ഫ് പണിതത്. അത് പൊളിച്ച് ഏകദിനത്തിന് പിച്ച് പണിയാനാണ് ഇവരുടെ നീക്കം. ഇതിനായി നല്‍കുന്ന കരാറുകളിലൂടെ ലക്ഷക്കണക്കിന് രൂപയാണ് കമ്മീഷനായി ഇവര്‍ക്കൊക്കെ വര്‍ഷങ്ങളായി ലഭിച്ചിരുന്നു. അതിനാണ് സര്‍ക്കാര്‍ തടയിട്ടത്.
ഏകദിനത്തിന് മുന്നോടിയായി അഞ്ച് പിച്ചുകളാണ് പണിയേണ്ടത്. അതിന് കളിമണ്ണ് ഇറക്കുന്നത് മുതല്‍ പുല്ല് വെച്ച് പിടിപ്പിക്കുന്നതിന് വരെ കരാറിലൂടെ കമ്മീഷന്‍ ലഭിക്കും. ഇതേക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കണമെന്നും ഷൈജു ദാമോദര്‍ ആവശ്യപ്പെട്ടു. 365 ദിവസവും സ്റ്റേഡിയങ്ങളില്‍ പണികള്‍ നടക്കണമെന്നാണ് കെ.സി.എ ഭാരവാഹികളുടെ ആഗ്രഹമെന്നും ഷൈജു ചൂണ്ടിക്കാട്ടി.
കൊച്ചിയില്‍ ക്രിക്കറ്റ് നടത്തിയാലും തിരുവനന്തപുരത്ത് നടത്തിയാലും 35 ലക്ഷം രൂപ വാടക നല്‍കണം. കെ.സി.എയും ജി.സി.ഡി.എയും തമ്മില്‍ മല്‍സരങ്ങള്‍ നടത്തുന്നതിന് കരാറുണ്ടെന്നും 30 വര്‍ഷത്തേക്ക് കെ.സി.എ സ്റ്റേഡിയം പാട്ടത്തിനെടുത്തിരിക്കുകയാണെന്നും ജയേഷ് ജോര്‍ജ്ജും കൂട്ടരും കായികപ്രേമികളെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. അങ്ങനെ ഒരു കരാര്‍ നിലവിലില്ലെന്ന് ഷൈജു വ്യക്തമാക്കി. നിയമസാധുതയില്ലാത്ത മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്‍ഡിംഗ് (എം.ഒ.യു) മാത്രമാണ് കെ.സി.എയും കൊച്ചി സ്റ്റേഡിയത്തിന്റെ ഉടമകളായ ജി.സി.ഡി.എയും തമ്മിലുള്ളത്. ഇത് കായികപ്രേമികള്‍ മനസിലാക്കണം.
35 ലക്ഷം മുടക്കി നിര്‍മിച്ച ക്രിക്കറ്റ് പിച്ച് തകര്‍ത്തിട്ടാണ് കൊച്ചിയില്‍ ഫുട്‌ബോള്‍ ടര്‍ഫ് പണിതത്, അന്ന് തങ്ങളാരും എതിര്‍ത്തില്ലെന്ന് ജയേഷ് പറയുന്നതില്‍ കഴമ്പില്ലെന്നും ഷൈജു പറഞ്ഞു. 35 ലക്ഷം മുടക്കി നിര്‍മിച്ച പിച്ച് പൊളിച്ചപ്പോള്‍ ജയേഷും കെ.സി.എയും എന്ത് കൊണ്ട് കോടതിയില്‍ പോയില്ല, അല്ലെങ്കില്‍ എതിര്‍ത്തില്ലെന്നും ഷൈജു ചോദിക്കുന്നു. പിച്ച് പൊളിച്ചാലേ പുതിയ പിച്ച് നിര്‍മിക്കാനൊക്കൂ എന്ന് ഇവര്‍ക്കെല്ലാം അറിയാം.
ഫിഫയുടെ ഡയറക്‌റര്‍മാരിലൊരാളായ ഹാവിഫസി , കൊച്ചിയില്‍ ക്രിക്കറ്റ് നടത്തുന്നത് കൊണ്ട് പ്രശ്‌നമില്ലെന്ന് പറഞ്ഞെന്നാണ് കെ.സി.എ നേതാക്കള്‍ ഇപ്പോള്‍ പറയുന്നത്. അത് അദ്ദേഹത്തിന് ക്രിക്കറ്റിനെ കുറിച്ച് സാങ്കേതികമായി അറിവില്ലാത്ത് കൊണ്ടാണെന്നും ഷൈജു ദാമോദര്‍ വ്യക്തമാക്കി. ക്രിക്കറ്റ് മൈതാനത്തെയും ഫുട്‌ബോള്‍ മൈതാന്തതെയും പുല്ല് പോലും വ്യത്യസ്തമാണ്. ഫുട്‌ബോളിന് കട്ടിയുള്ള പുല്ലാണ് വെച്ച്പിടിപ്പിക്കുന്നത്. തെന്നിവീഴാതിരിക്കാനും മറ്റുമാണിത്. ക്രിക്കറ്റിന് ഔട്ട്ഫീല്‍ഡിന് വേഗത കിട്ടാന്‍ പുല്ല് പറ്റെവെട്ടി നിര്‍ത്തും. ഇക്കാര്യങ്ങളൊന്നും ഹാവിസഫിക്ക് അറിയില്ലെന്നും ഷൈജു ചൂണ്ടിക്കാട്ടി. ക്രിക്കറ്റുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടന്നിട്ടുള്ള എല്ലാ കരാറുകളും അന്വേഷിക്കണമെന്നും ഷൈജു ദാമോദര്‍ ആവശ്യപ്പെട്ടു.
നടി നടാഷ സൂരിക്ക് സഹാസിക വിനോദത്തിനിടെ ഗുരുതരമായ പരിക്ക്. ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ വച്ചാണ് വെച്ചാണ് താരത്തിന് ബന്‍ജി ജംപിങ്ങിനിടെ നടിക്ക് അപകടം സംഭവിച്ചത്. 2006ലെ ഫെമിന മിസ് ഇന്ത്യ കിരീടം നേടിയ നടിയും മോഡലുമാണ് നടാഷ സൂരി. ജക്കാര്‍ത്തയില്‍ ഒരു സ്വകാര്യ ചടങ്ങിന് പങ്കെടുക്കാന്‍ എത്തിയതായിരുന്നു നടി. ബന്‍ജി ജംപിങ്ങ് നടത്തുന്നതിനിടെ സുരക്ഷ കയര്‍ പൊട്ടിയാണ് അപകടം സംഭവിച്ചത്. നടി തലകീഴായി തടാകത്തിലേക്ക് വീഴുകയായിരുന്നു. ജക്കാര്‍ത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നടി. ഇരുപത്തിനാല് മണിക്കൂര്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്.
2016ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം കിംഗ് ലയറിലൂടെയാണ് നടാഷ അഭിനയ രംഗത്തേക്കെത്തുന്നത്. നിരവധി ടിവി ചാനല്‍ ഷോകളിലും താരം പങ്കെടുത്തിട്ടുണ്ട്. അനുപം ഖേറും മനീഷ് പോളും അഭിനയിക്കുന്ന ബാ ബാ ബ്ലാക്ക് ഷീപ്പാണ് നടാഷയുടെ വരാനിരിക്കുന്ന ചിത്രം.
ജയലളിതയുടെ മരണത്തില്‍ അപ്പോളോ ആശുപത്രിയുടെ പുതിയ വെളിപ്പെടുത്തല്‍. ജയലളിതയുടെ ചികിത്സയുടെ സമയത്ത് 24 പേരെ ചികിത്സിക്കാവുന്ന ഐസിയു ഒഴിപ്പിച്ചിരുന്നുവെന്നും ആശുപത്രിയിലെ സിസിടിവി ക്യാമറകള്‍ ഓഫ് ചെയ്തിരുന്നുവെന്നും അപ്പോളോ ആശുപത്രിയുടെ ചെയര്‍മാന്‍ ഡോക്ടര്‍ പ്രതാപ് റെഡ്ഡി വെളിപ്പെടു.
ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ പുറത്ത് വന്ന പശ്ചാത്തലത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. 75 ദിവസം നീണ്ടുനിന്ന ചികിത്സക്കു ശേഷമാണ് ജയലളിത മരിച്ചത്. എഐഎഡിഎംകെയിലെ മുതിര്‍ന്ന നേതാക്കളെ പോലും ജയലളിതയെ കാണാന്‍ ശശികല അനുവദിച്ചില്ലെന്ന പരാതികള്‍ ഉയര്‍ന്നിരുന്നു.
ജയലളിതയെ പ്രവേശിപ്പിച്ചതോടെ ആ ഐസിയുവില്‍ നിന്ന് മറ്റെല്ലാ രോഗികളെയും വേറൊരു ഐസിയുവിലേക്ക് മാറ്റിയിരുന്നു. ജയലളിതയെ കാണാന്‍ ആരെയും അനുവദിച്ചിരുന്നില്ല. ആരോപണങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് ഐസിയുവില്‍ കഴിയുന്ന ജയലളിതയുടെ വീഡിയോ ശശികല വിഭാഗം പുറത്തു വിട്ടിരുന്നു.
കോളേജ് ബസിനും മതിലിനും ഇടയില്‍ ഞെരുങ്ങി അധ്യാപകൻ മരിച്ചു. ബസിൽ നിന്ന് ഇറങ്ങുന്നതിനിടെയാണ് അപകടകുമുണ്ടായത്. അധ്യാപകൻ ഇറങ്ങുന്നതിനിടെ ബസ് പിന്നോട്ടെടുത്തു, തുടർന്നാണ് ബസിനും മതിലിനും ഇടയിൽ കുടുങ്ങിയത്. മൂക്കന്നൂര്‍ ഫിസാറ്റ് എഞ്ചിനീയറിങ് കോളേജ് അധ്യാപകന്‍ ഉദയംപേരൂര്‍ സ്വദേശിയായ ഷിനോയ് ജോര്‍ജ്ജ് ആണ് മരിച്ചത്.
മാർച്ച് 14നായിരുന്നു അപകടമുണ്ടായത്.ഗുരുതരമായി പരിക്കേറ്റ ഷിനോയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുനിന്നു. ഇന്നലെ രാത്രിയോടെയാണ് ഷിനോയ് ജോര്‍ജ്ജ് മരണത്തിന് കീഴടങ്ങിയത്
കൊച്ചിയിൽ ലസി നിർമാണകേന്ദ്രത്തിൽ അതീവ വൃത്തിഹീനമായി കണ്ടെത്തിയ നിർമാണ ഉത്പന്നങ്ങൾ നശിപ്പിക്കാൻ ബ്രഹ്മപുരം മാലിന്യപ്ലാന്റിലേക്ക് മാറ്റി. കൊച്ചി നഗരത്തിലെ നാൽപതോളം ചില്ലറ വിൽപന സ്റ്റാളുകളിലേക്ക് ലസി എത്തിക്കുന്നത് ഇവിടെ നിന്നാണെന്ന് ഭക്ഷ്യസുരക്ഷാവിഭാഗം സ്ഥിരീകരിച്ചു. ഇന്നലെയാണ് ഇതരസംസ്ഥാനക്കാരുടെ നേത്യത്വത്തിൽ പുഴുക്കൾ നുരയ്ക്കുന്ന അന്തരീക്ഷത്തിൽ ലസി ഉണ്ടാക്കുന്നത് പുറംലോകം അറിഞ്ഞത്.
ഡ്രൈ ഫ്രൂട്ട് ലസി നിർക്കാനുള്ള ഉത്പന്നങ്ങളാണ് പുഴു അരിയ്ക്കുന്ന ഈ പായ്ക്കറ്റിൽ ഉള്ളത്. ഈന്തപ്പഴത്തിനകത്ത് മുഴുവൻ പുഴുക്കൾ. നായയുടെ വിസർജ്യത്തിനൊപ്പമാണ് ചോക്ലേറ്റ് ലസിക്ക് ഉപയോഗിക്കുന്ന പൊടിയുടെ പായ്ക്കറ്റുകള്‍ കണ്ടെത്തിയത്. പിസ്ത, സ്ട്രോബറി, വാനില തുടങ്ങിയ കൊതിയൂറുന്ന ഫ്ളേവറുകൾ തൈരിൽ കലക്കി നഗരത്തിലെ ചില്ലറ ഒൗട്‌ലറ്റുകളിലേക്ക് വിൽപനയ്ക്കായി എത്തിക്കുന്നത് ഇവിടെ നിന്ന് തന്നെ. വിവിധ പേരുകളിലുള്ള ലസി വിൽപന സ്റ്റാളുകളിലേക്ക് ലസി എത്തിക്കുന്നത് ഇവിടെ നിന്ന് തന്നെയെന്ന് ഭക്ഷ്യസുരക്ഷാവിഭാഗം സ്ഥിരീകരിച്ചു. പൊള്ളാച്ചിയില്‍ നിന്നെത്തിക്കുന്ന പാക്കറ്റ് പാലാണ് ലസിക്കായി ഉപയോഗിക്കുന്നത്. പാലിന്റേയും സിന്തറ്റിക് പൗഡറുകളുടേയും കൂടുതൽ സാമ്പിളുകളും പരിശോധനയ്ക്കായ് ശേഖരിച്ചു. യാതൊരു ലൈസൻസുമില്ലാതെയാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം.
കേന്ദ്രത്തിന്റെ മുഖ്യ നടത്തിപ്പുകാരനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നഗരത്തിലെ മുഴുവൻ ലസി വിൽപന കേന്ദ്രങ്ങളിലും പരിശോധന നടത്താനാണ് നഗരസഭ ആരോഗ്യ വിഭാഗത്തിന്റേയും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെയും തീരുമാനം. ലസി വിൽപനയിൽ നികുതിവെട്ടിപ്പ് നടക്കുന്നതായി ജിഎസ്ടി വിഭാഗത്തിനും വിവരം ലഭിച്ചിട്ടുണ്ട്.