തിരുവല്ല: ലൈംഗീകാരോപണം നേരിട്ട മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ അഞ്ച് വൈദികരെ ചുമതലകളില്‍ നിന്ന് സഭ സസ്പെന്റ് ചെയ്തു. പീഡനത്തിന് ഇരയായ സ്ത്രീയുടെ ഭര്‍ത്താവ് പീഡനാരോപണം ഉന്നയിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെയാണ് സഭ നടപടിയുമായി രംഗത്ത് വന്നത്. ആരോപണ വിധേയരായ അഞ്ച് വൈദികരെയും ചുമതലകളില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

സഭയുടെ നിരണം ഭദ്രാസനത്തിലെ മൂന്ന് വൈദികരേയും, ഡല്‍ഹി, തുമ്പമണ്‍ ഭദ്രാസനത്തിലെ ഓരോ വൈദികരേയുമാണ് താത്കാലികമായി സസ്പെന്റ് ചെയ്തത്. സുഹൃത്തുക്കളായ ഇവര്‍ യുവതിയെ നിരന്തരം ലൈംഗീകമായി ഉപദ്രവിച്ചതായിട്ടാണ് ആരോപണം. യുവതിയുടെ ഭര്‍ത്താവ് സഭാ നേതൃത്വത്തിന് നല്‍കിയ പരാതിയിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടി കാണിച്ചിരിക്കുന്നത്.

ആരോപണത്തില്‍ എന്തെങ്കിലും വാസ്തവമുണ്ടെന്ന് തെളിഞ്ഞാല്‍ വൈദികര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാവും. അന്വേഷണത്തിനായി പ്രത്യേക സമിതിയെ സഭ നിയമിച്ചിട്ടുണ്ട്. വിഷയത്തില്‍ പരാതിയൊന്നും ലഭിക്കാത്തതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല. യുവതിയുടെ ഭര്‍ത്താവ് പീഡന വിവരം വിവരിക്കുന്ന ഫോണ്‍ സംഭാഷണം സമൂഹ മാധ്യമങ്ങളുടെ പ്രചരിക്കുന്നുണ്ട്. മാമോദീസ രഹസ്യം പുറത്തുപറയുമെന്ന ഭീഷണിപ്പെടുത്തിയാണ് പീഡനം നടത്തിയതെന്ന് ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പറയുന്നു.