ജനങ്ങള്‍ ശക്തമായ തീവ്രവാദ വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശവുമായി പോലീസ്. ഭീകരാക്രമണങ്ങള്‍ തടയുന്നതിന് ജനങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ക്ക് നിര്‍ണായക സ്ഥാനമാണുള്ളത്. കഴിഞ്ഞ വര്‍ഷം ജനങ്ങള്‍ ഇത്തരത്തിലുള്ള 6000ത്തോളം വിവരങ്ങള്‍ ഇന്റലിജന്‍സിന് കൈമാറിയതായും പോലീസ് പറയുന്നു. വിവരങ്ങള്‍ കൈമാറുന്നതിന് പ്രത്യേക പരിശീലനത്തിന്റെ ആവശ്യമില്ല. വളരെ നൈസര്‍ഗികമായുള്ള മനുഷ്യന്റെ കഴിവേ ഇതിനായി ആവശ്യമുള്ളു. നിങ്ങള്‍ ജീവിക്കുന്ന സമൂഹത്തെ അറിയുക. സംശയാസ്പദമായി എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ അധികൃതരെ വിവരമറിയിക്കുകയാണ് ചെയ്യേണ്ടതെന്നും പുതുതായി ചാര്‍ജെടുത്ത മെട്രോപൊളിറ്റന്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ നീല്‍ ബസു അറിയിച്ചു. ഓരോരുത്തര്‍ക്കും തീവ്രവാദത്തിനെതിരായി എന്തെങ്കിലും ചെയ്യാനുള്ള സുവര്‍ണ്ണാവസരമാണ് ഇതിലൂടെ ലഭ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൗണ്ടര്‍ ടെറര്‍ പോലീസിന് 2017ല്‍ ഓണ്‍ലൈനായും ഫോണിലൂടെയും 30,984 അറിയിപ്പുകള്‍ ലഭിച്ചിരുന്നു. അവയില്‍ 6659 എണ്ണം ഉപകാരപ്രദമായി. ഇവയിലൂടെ അന്വേഷണങ്ങള്‍ക്ക് സഹായം ലഭിക്കുകയും ചില സംഘങ്ങളേക്കുറിച്ച് ഇന്റലിജന്‍സ് രൂപങ്ങള്‍ തയ്യാറാക്കാന്‍ സാധിക്കുകയും ചെയ്തു. തീവ്രവാദികള്‍ക്ക് പദ്ധതികള്‍ തയ്യാറാക്കേണ്ടതുണ്ട്, സാധനങ്ങള്‍ വാങ്ങിക്കൂട്ടേണ്ടതായി വരുന്നുണ്ട. അപ്രകാരം ചെയ്യേണ്ടി വരുമ്പോള്‍ അവര്‍ പരിഭ്രാന്തരാകുകയും അപരിചിതമായി പെരുമാറുകയും ചെയ്തേക്കാം. ഇത്തരത്തിലുള്ളവരെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ പോലീസില്‍ അറിയിക്കുകയാണ് വേണ്ടത്. വലിയ ാഹനങ്ങള്‍ വാടകയ്ക്കെടുക്കുക, കൂടിയി അളവില്‍ കെമിക്കലുകള്‍ വാങ്ങുക, ഗ്യാസ് സിലിണ്ടറുകള്‍ സംഘടിപ്പിക്കുക തുടങ്ങി പ്രത്യക്ഷത്തില്‍ അനാവശ്യമായതെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അധികാരികളെ വിവരമറിയിക്കണം. കൂടാതെ അസാധാരണ വസ്തുക്കള്‍ പാര്‍സലായി ലഭിക്കുക, അലക്ഷ്യമായി യാത്ര ചെയ്യുക, സുരക്ഷാ സംവിധാനങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തുക തുടങ്ങിയ കാര്യങ്ങളും ശ്രദ്ധയില്‍പ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പോലീസ് അറിയിക്കുന്നു.
കഴിഞ്ഞ വര്‍ഷത്തിന്റെ ആരംഭം മുതല്‍ ഏതാണ്ട് പത്തോളം ഇസ്ലാമിക് തീവ്രവാദ ആക്രമണങ്ങളും നാലോളം തീവ്ര-വലതുപക്ഷ ഭീകരാ,്രകമണങ്ങളും സുരക്ഷാ വിഭാഗത്തിന് വിജയകരമായി തടയാന്‍ കഴിഞ്ഞിട്ടുണ്ട്. എംഐ5ഉം പോലീസും നിലവില്‍ 600ഓളം തീവ്രവാദ കേസുകളാണ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ഇത് ഏതാണ്ട് 3000ത്തോളം വരുന്ന ആളുകളെ കേന്ദ്രീകരിച്ച് നടക്കുന്ന അന്വേഷണങ്ങളാണ്. തീവ്രവാദികളെ നേരിടുന്നതില്‍ പൊതുജനങ്ങള്‍ക്ക് മുഖ്യമായ പങ്കുണ്ടെന്ന് അവര്‍ തിരിച്ചറിയണമെന്നും. ജനങ്ങള്‍ക്ക് പിന്തുണയുമായി ആഗോള തലത്തില്‍ തന്നെ ഭീകരാക്രമണങ്ങള്‍ക്കെതിരെ പോരാടുന്ന ഏജന്‍സികളുണ്ടെന്നും നെയില്‍ ബസു പറയുന്നു. സംശയാസ്പദമായ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ 0800789321 എന്ന നമ്പറില്‍ വിളിച്ച് പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറുവുന്നതാണെന്നും കൗണ്ടര്‍ ടെറര്‍ പോലീസിന്റെ ചുമതലയുളള നീല്‍ ബസു വ്യക്തമാക്കി.
സൂര്യന്റെ അന്തരീക്ഷത്തില്‍ കഴിഞ്ഞയാഴ്ച ഉഗ്രസ്ഫോടനം നടന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ പ്രത്യാഘാതമെന്നോണമുള്ള വമ്പന്‍ സൗരക്കാറ്റ് വീശിയടിക്കാന്‍ തുടങ്ങിയെന്ന് പുതിയ മുന്നറിയിപ്പ്. ഭൂമിയുടെ കാന്തികവലയത്തില്‍ എക്യുനോക്സ് ക്രാക്സ് എന്ന കീറലുകള്‍ ഉണ്ടായിരിക്കുന്ന സമയത്താണ് അപകടകാരിയായ സൗരക്കാറ്റെത്തുന്നതെന്നത് യാദൃശ്ചികമാണ്. ഓരോ വര്‍ഷവും മാര്‍ച്ച് 20നും സെപ്റ്റംബര്‍ 23നുമുണ്ടാകുന്ന തുല്യദിനരാത്രകാലത്തോടനുബന്ധിച്ചാണ് ഇത്തരം കീറലുകളുണ്ടാകുന്നതെന്നാണ് ചില ശാസ്ത്രജ്ഞന്മാര്‍ വിശ്വസിക്കുന്നത്. സൂര്യനില്‍ നിന്നും പുറന്തള്ളപ്പെടുന്ന കിരണങ്ങളില്‍ നിന്നും മറ്റും ഭൂമിക്കുള്ള സ്വാഭാവിക സുരക്ഷയ്ക്ക് ഇത്തരം കീറലുകള്‍ മൂലം ഭീഷണിയുണ്ടാകുന്നുവെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
ഇന്നോ നാളെയോ ഇത്തരം കാറ്റുകള്‍ ഭൂമിയില്‍ ആഞ്ഞടിക്കുമെന്നാണ് പ്രവചനം. തല്‍ഫലമായി ഭൂമിയുടെ കാന്തികവലയത്തിന് തകരാറ് സംഭവിച്ചേക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇത്തരം കാറ്റുകളുടെ പ്രത്യാഘാതത്തെ തുടര്‍ന്ന് വിമാനങ്ങള്‍ പലതും നിലത്തിറക്കേണ്ടി വരും. ഇതോടനുനുബന്ധിച്ച് ലോകം എമ്പാടും വൈദ്യുതി വിച്ഛേദിക്കപ്പെടുമെന്ന മുന്നറിയിപ്പും ശക്തമാണ്. ഈ ഒരു പശ്ചാത്തലത്തില്‍ കരുതലോടെയാണ് ലോകരാഷ്ട്രങ്ങള്‍ നിലകൊള്ളുന്നത്. സൂര്യന്റെ അന്തരീക്ഷത്തില്‍ കഴിഞ്ഞ ആഴ്ചയുണ്ടായ ആളിക്കത്തലും സ്ഫോടനങ്ങളും നാസ തിരിച്ചറിഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് വന്‍ തോതില്‍ കൊറോണല്‍ മാസ് പുറന്തള്ളപ്പെടുന്നുവെന്നും കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്സ്മോഫെറിക് അഡ്മിനിസ്ട്രേഷന്‍ ഒരു ജി1 സ്റ്റോം വാച്ച് ഇഷ്യൂ ചെയ്തിട്ടുണ്ട്.
സൂര്യനില്‍ നിന്നുമുള്ള വലിയ ജ്വലനങ്ങളുടെ അലയൊലികള്‍ ഭൂമിയിലെ ഇലക്ട്രിസിറ്റി ഗ്രിഡുകളെ ബാധിച്ച് ഊര്‍ജവിതരണം താറുമാറാക്കുകയും ചെയ്യും.കമേഴ്സ്യല്‍ ഫ്ളൈറ്റുകള്‍, ജിപിഎസ് സിസ്റ്റം എന്നിവയ്ക്ക് സൗരക്കാറ്റുകളില്‍ നിന്നും വന്‍ ഭീഷണി നേരിടുമെന്നും മുന്നറിയിപ്പുണ്ട്. സൗരക്കാറ്റില്‍ നിന്നുമുള്ള ചാര്‍ജ്ഡ് മാഗ്നറ്റിക് പാര്‍ട്ടിക്കിളുകള്‍ ഭൂമിയിലെ ജിപിഎസ് സിസ്റ്റങ്ങള്‍, റേഡിയോ സിഗ്നലുകള്‍ തുടങ്ങിയവയെ സാരമായി ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. ഭൂമിയുടെ കാന്തിക വലയത്തെ അലോസരപ്പെടുത്തുന്ന ഈ പാര്‍ട്ടിക്കിളുകള്‍ എയര്‍ലൈനുകളുടെ പ്രവര്‍ത്തനത്തെയും ബാധിക്കുന്നതായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
ദുബായില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന മലപ്പുറം കുറ്റിപ്പുറം കാലടിയിലെ കീഴാപ്പാട് വീട്ടില്‍ മൊയ്തീന്‍ ഇപ്പോള്‍ നാട്ടില്‍ താരമാണ്. മറ്റൊന്നുമല്ല മൊയ്തീന്റെ ക്ഷണ പ്രകാരം മകളുടെ കല്യാണത്തിന് സ്ഥാനമാനങ്ങള്‍ നോക്കാതെ ദുബായിലെ ഒരു സംഘം യുവാക്കളാണ് എത്തിയത്. തങ്ങളുടെ പ്രിയപ്പെട്ട വീട്ടു ഡ്രൈവര്‍ മൊയ്തീന്‍ കുഞ്ഞിയുടെ മകളുടെ കല്യാണത്തിന് ആശംസകള്‍ നേരുകയും വീട്ടുകാരുടെ സന്തോഷത്തില്‍ പങ്കുകെള്ളുകയും ചെയ്ത്, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു സംഘത്തിന്റെ മടക്കം.
ദുബായ് ഹുസൈന ഒന്നിലെ സ്വദേശിയായ അബ്ദു റഹ്മമാന്‍ ഉബൈദ് അബു അല്‍ ഷുവാര്‍വിന്റെ വീട്ടില്‍ 26 വര്‍ഷമായി ഡ്രൈവറായി ജോലി ചെയ്യുകയാണ് മൊയ്തീന്‍. അബ്ദു റഹ്മാന്റെ മകനും ഏഴ് സുഹൃത്തുക്കളുമാണ് വിവാഹത്തിന് എത്തിയത്. നവ വധുവിനും വരനും സമ്മാനവും നല്‍കിയാണ് ഇവര്‍ പിരിഞ്ഞത്.
ദുബായില്‍ പാചകക്കാരനായിട്ടായിരുന്നു മൊയ്തീന്‍ എത്തിയത്. 26 വര്‍ഷമായി ഇവിടെ തന്നെ ജോലി ചെയ്യുന്ന ഇദ്ദേഹം 20 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഡ്രൈവിങ് ലൈസന്‍സ് എടുത്തു ഡ്രൈവറായി ജോലി ചെയ്തുതുടങ്ങിയത്. അര്‍ബാബിന്റെ മജ്ലിസില്‍ എത്തുന്ന അതിഥികളെ സ്വീകരിക്കുകയും അവര്‍ക്കുള്ള ഭക്ഷണവും മറ്റും നല്‍കുന്നതുമെല്ലാം ഇദ്ദേഹമായിരുന്നു.
മജ് ലിസ് എന്നറിയപ്പെടുന്ന സ്വീകരണ മുറിയില്‍ സ്‌പോണ്‍സറുടെ മകന്റെ കൂട്ടുകാരും പതിവായി എത്താറുണ്ടായിരുന്നു. യുഎഇയിലെ വിവിധ ഗവണ്മെന്റ് ഓഫീസുകളില്‍ ഉന്നത സ്ഥാനത്ത് ജോലി ചെയ്യുന്നവരാണ് ഇവര്‍. അവരുമായും നല്ല ആത്മബന്ധമാണ് മൊയ്തീന്. വിവാഹത്തിനെത്തിയ അതിഥികള്‍ വിവിധ വിനോദ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് യുഎഇ യിലേക്ക് മടങ്ങിയത്.
നാലുവര്‍ഷം മുന്‍പ് 239 യാത്രക്കാരുമായി കാണാതായ മലേഷ്യന്‍ വിമാനം സംബന്ധിച്ചു നടുക്കുന്ന വെളിപ്പെടുത്തലുമായി ഓസ്‌ട്രേലിയന്‍ എന്‍ജിനീയര്‍. മൗറീഷ്യസിനു സമീപത്തുനിന്നു തകര്‍ന്ന എംഎച്ച് 370 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് അവകാശപ്പെട്ട പീറ്റര്‍ മക്മഹന്‍ എന്ന മെക്കാനിക്കല്‍ എന്‍ജിനീയര്‍, വിമാനഭാഗങ്ങളില്‍ വെടിയുണ്ടകള്‍ കടന്നുപോയ ഒട്ടേറെ തുളകളുണ്ടെന്നു പറയുന്നു.
കാല്‍നൂറ്റാണ്ടായി വിമാനദുരന്തങ്ങള്‍ സംബന്ധിച്ചു ഗവേഷണം നടത്തുന്നയാളാണു മക്മഹന്‍. തന്റെ കണ്ടെത്തലുകള്‍ ഓസ്‌ട്രേലിയന്‍ ഗതാഗത, സുരക്ഷാ ബ്യൂറോയ്ക്കു കൈമാറിയതായി മക്മഹന്‍ പറഞ്ഞു. മൗറീഷ്യസിനു വടക്ക് റൗണ്ട് ഐലന്‍ഡിനു സമീപത്താണു മക്മഹന്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. രാജ്യാന്തര അന്വേഷണ സംഘങ്ങള്‍ പരിശോധിക്കാതിരുന്ന മേഖലയാണിത്.
2014 മാര്‍ച്ച് എട്ടിനാണു ക്വാലലംപുരില്‍നിന്നു ബെയ്ജിങ്ങിലേക്കു പുറപ്പെട്ട എംഎച്ച് 370 ബോയിങ് വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തിനു മുകളില്‍വച്ചു കാണാതായത്. നാലുവര്‍ഷമായി നടക്കുന്ന അന്വേഷണങ്ങളില്‍ വിമാനത്തിന്റേതെന്നു കരുതുന്ന ചില ഭാഗങ്ങള്‍ പലയിടങ്ങളില്‍നിന്നു കണ്ടെത്തിയിരുന്നു.
വിമാനം കടലില്‍ തകര്‍ന്നുവീണുവെന്ന കാര്യത്തില്‍ തര്‍ക്കമില്ലെങ്കിലും അതിനു കാരണമെന്ത് എന്നതിനെക്കുറിച്ച് ഇക്കാലമത്രയും സൂചനകളില്ലായിരുന്നു. ആദ്യമായാണ് വിമാനം വെടിവച്ചു വീഴ്ത്തിയതാകാമെന്ന മട്ടിലുള്ള തെളിവുകളുമായി ഒരാള്‍ രംഗത്തുവരുന്നത്.
കഴിഞ്ഞ വര്‍ഷം, അമേരിക്കക്കാരനായ സ്വതന്ത്രാന്വേഷകന്‍ ബ്ലെയ്ന്‍ ഗിബ്‌സണ്‍ മഡഗാസ്‌കര്‍ തീരത്ത് അവശിഷ്ട ഭാഗങ്ങള്‍ കണ്ടെത്തിയെന്നും വിമാനഭാഗങ്ങള്‍ കത്തിനശിച്ച നിലയിലാണെന്നും വെളിപ്പെടുത്തിയിരുന്നു. വിമാനത്തിന്റെ ഭാഗങ്ങള്‍ കടലില്‍ പല ഭാഗങ്ങളിലേക്ക് ഒഴുകിപ്പോയിരിക്കുമെന്നാണു കണക്കുകൂട്ടല്‍.
കേരളത്തിന്റെ ഔദ്യോഗിക ഫലം ഇനി ചക്ക. ഇതു സംബന്ധിച്ച സര്‍ക്കാരിന്റെ പ്രഖ്യാപനം ഇന്നുണ്ടായേക്കും. കാര്‍ഷിക വകുപ്പാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്. ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കുന്നതിലൂടെ കേരള ബ്രാന്‍ഡ് ചക്കയെ ലോക വിപണിയില്‍ അവതരിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. മറ്റു സംസ്ഥാനങ്ങളുടേതിനേക്കാള്‍ കേരളത്തിലെ ചക്കകള്‍ക്ക് ഗുണമേന്മയേറും. ഔദ്യോഗിക ഫലമാക്കുന്നതിലൂടെ സംസ്ഥാനത്ത് പ്ലാവ് പരിപാലനവും വര്‍ധിക്കുമെന്നാണു പ്രതീക്ഷ.
ചക്കയുടെ ഉല്‍പാദനവും വില്‍പനയും കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പ്രഖ്യാപനമെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. പരമാവധി പേര്‍ക്ക് തൈവിതരണം നടത്തുമെന്നും മന്ത്രി അറിയിച്ചു.
ചക്ക ഗവേഷണത്തിനായി അമ്പലവയലില്‍ കൃഷിവകുപ്പിന്റെ റിസര്‍ച് സെന്റര്‍ ആരംഭിച്ചു കഴിഞ്ഞു. മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളിലൂടെ പ്രതിവര്‍ഷം 1500 കോടി രൂപയുടെ വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ചക്കയില്‍ നിന്നും അതിന്റെ അനുബന്ധ ഉല്‍പന്നങ്ങളില്‍ നിന്നുമായിരിക്കും ഈ വരുമാനമുണ്ടാക്കുക.
പ്രതിവര്‍ഷം 32 കോടി ചക്ക കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നെന്നാണ് കണക്ക്. ഇതില്‍ 30 ശതമാനവും നശിച്ചു പോകുന്നു. സംസ്ഥാനത്ത് ഉപയോഗിക്കാതെ വര്‍ഷം തോറും നശിക്കുന്നത് 600 കോടി രൂപയുടെ ചക്കയാണെന്നാണ് കണക്ക്. എന്നാല്‍, ചക്ക ഉണ്ടാവാത്ത അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലുമെല്ലാം ഇവയ്ക്ക് പ്രിയമേറിവരികയാണ്. ഈ സാഹചര്യത്തില്‍ സംസ്‌കരണസാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി ചക്കയില്‍ നിന്ന് ലാഭം കണ്ടെത്താനുളള ഒരുക്കത്തിലാണ് സര്‍ക്കാര്‍.
2016 സെപ്തംബര്‍ 22ന് ജയലളിത ചെന്നൈയിലെ വസതിയിലെ ശുചിമുറിയില്‍ വീണിരുന്നു. എന്നാല്‍ ആശുപത്രിയില്‍ പോകുന്നതിന് അവര്‍ തയ്യാറായിരുന്നില്ലെന്ന് ശശികല ജുഡീഷ്യല്‍ കമ്മീഷനെ അറിയിച്ചു. ആശുപത്രിയിലേക്ക് പോകും വഴി ജയലളിതയ്ക്ക് ബോധം വന്നിരുന്നുവെന്നും തന്നെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് ചോദിച്ചിരുന്നതായും ശശികല പറയുന്നു. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ.ജയലളിതയുടെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി തോഴി വി.കെ ശശികല.
ജയലളിത സുബോധത്തോടെ ആശുപത്രിയില്‍ കഴിയുന്ന സമയത്ത് നാലു തവണ അവരുടെ വീഡിയോ ചിത്രീകരിച്ചിരുന്നു. എഐഎഡിഎം.കെ മുതിര്‍ന്ന നേതാക്കാണ് ഒ.പനീര്‍ശെല്‍വവും എം. തമ്ബിദുരൈയും അവരെ ആശുപത്രിയില്‍ എത്തി കണ്ടിരുന്നുവെന്നും ശശികല മൊഴി നല്‍കി. ജയലളിത മൂന്നു മാസം ആശുപത്രിയില്‍ കഴിഞ്ഞിട്ടും സന്ദര്‍ശിക്കാന്‍ തങ്ങളെ അനുവദിച്ചില്ലെന്ന് ഇവര്‍ നേരത്തെ ആക്ഷേപം ഉന്നയിച്ചിരുന്നു.
രണ്ട് സുരക്ഷാ ഓഫീസര്‍മാരും ജയലളിതയെ സന്ദര്‍ശിച്ച് സംസാരിച്ചിരുന്നുവെന്നും ശശികല അറിയിച്ചു. ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അവരുടെ ആരോഗ്യത്തെയും ചികിത്സയെയും സംബന്ധിച്ച് വ്യക്തതയില്ലെന്നുമുള്ള ആരോപണത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ മുന്‍ ഹൈക്കോടതി ജഡ്ജി എ.അറുമുഖസാമിയെ അന്വേഷണത്തിന് നിയോഗിച്ചത്. കഴിഞ്ഞയാഴ്ചയാണ് ശശികലയുടെ മൊഴി ജുഡീഷ്യല്‍ കമ്മീഷന് നല്‍കിയത്. ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന പനീര്‍ശെല്‍വം പക്ഷത്തിന്റെ ആവശ്യം പരിഗണിച്ചാണ് ജുഡീഷ്യല്‍ കമ്മീഷനെ അന്വേഷണത്തിന് നിയോഗിച്ചത്. സെപ്തംബര്‍ 22ന് രാത്രി 9.30 ഓടെ ചെന്നൈ പോയ്സ് ഗാര്‍ഡനിലെ വസതിയില്‍ വച്ചാണ് അവര്‍ ശുചിമുറിയില്‍ ബോധരഹിതയായി വീണത്. ഈ സമയം അവര്‍ തന്നെ സഹായത്തിനു വിളിച്ചിരുന്നു. ആശുപത്രിയില്‍ പോകാമെന്ന് താന്‍ അറിയിച്ചുവെങ്കിലും അവര്‍ സമ്മതിച്ചില്ല.
എന്നാല്‍ താന്‍ ഡോക്ടറെ വിളിച്ച് ആല്‍ബുലന്‍സ് ആവശ്യപ്പെടുകയായിരുന്നു. ശശികലയുടെ ബന്ധുവായ ഡോക്ടര്‍ കെ.എസ് ശിവകുമാറിനെയാണ് അവര്‍ സഹായത്തിന് വിളിച്ചത്. അഴിമതി കേസില്‍ ജയലളിതയ്ക്കൊപ്പം ശിക്ഷിക്കപ്പെട്ട ശശികല ഇപ്പോള്‍ ബംഗലൂരുവിലെ ജയിലില്‍ ശിക്ഷ അനുഭവിച്ചുവരികയാണ്. ജയലളിതയുടെ മരണത്തിനു ശേഷം അധികാരത്തിനു വേണ്ടി എഐഎഡിഎംകെയില്‍ വലിയ പൊട്ടിത്തെറി ഉണ്ടായെങ്കിലും ശശികലയുടെ അനന്തരവന്‍ ടിടിവി ദിനകരന്‍ പുതിയ നീക്കം നടത്തിയതോടെ ഒ.പനീര്‍ശെല്‍വവും മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും യോജിക്കുകയായിരുന്നു.
വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ മറവിൽ അൺഎയ്ഡഡ് സ്‌കൂളുകൾ, അംഗീകാരത്തിന്റെ പേരിൽ കൂട്ടത്തോടെ അടപ്പിക്കാനുള്ള ശ്രമത്തിനു പിന്നിലും വൻ സാമ്പത്തിക ഇടപാടുകൾ നടക്കുന്നതായി അണിയറയിൽ സംസാരം. ഈ പ്രശ്നത്തിൽ സർക്കാർ നിലപാടിനോട് കടുത്ത വിയോജിപ്പിലാണ് ഭരണമുന്നണിയിലെ പലരും. സി.ബി.എസ്.ഇ. മാനേജ്‌മെന്റ് ലോബി ഇതിന്റെ പേരിൽ പണപ്പിരിവ് നടത്തുന്നതായി ചില സ്‌കൂൾ മാനേജ്‌മെന്റ് പ്രതിനിധികൾ വെളിപ്പെടുത്തി. ഇതിനിടയിൽ അംഗീകാരം നില നിർത്താൻ പിരിവ് ചോദിച്ച് ചില ഇടനിലക്കാരും രംഗത്തുണ്ട്.
എന്നാൽ ഇത്തരം രീതിയിൽ വൻ ആരോപണങ്ങൾ ഉടലെടുക്കുമ്പോളും ഇക്കാര്യത്തിൽ പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയാണ് ഡി പി ഐ. വിദ്യാഭ്യാസ വകുപ്പിനും ഇക്കാര്യത്തിൽ വ്യക്തമായ മറുപടി പറയാനില്ല. മൊത്തത്തിൽ സ്‌കൂളുകൾ പൂട്ടുന്ന കാര്യത്തിൽ സർക്കാർ ഉരുണ്ടുകളിക്കുകയാണ്. ഈ അടച്ചുപൂട്ടല്‍ സ്വകാര്യ ഹൈടെക് സ്‌കൂളുകള്‍ക്കും നിയമനത്തിന് ലക്ഷങ്ങള്‍ കോഴവാങ്ങുന്ന എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാര്‍ക്കും ഉയര്‍ന്ന ഫീസ് വാങ്ങുന്ന അംഗീകൃത അണ്‍ -എയ്ഡഡ് സ്‌കൂളുകള്‍ക്കുമാണ് ഗുണകരമാകുന്നത്.
പൊതുവിദ്യാഭ്യാസമേഖലയെ ശക്തിപ്പെടുത്തുകയെന്ന സര്‍ക്കാര്‍നയത്തിന്റെ ഭാഗമായാണ് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കുപോലും മാനദണ്ഡങ്ങളുടെപേരില്‍ ഇപ്പോൾ അംഗീകാരം നൽകാതിരിക്കുന്നത്. എന്നാൽ ജോലി നഷ്ടപ്പെടുന്നവരെ എന്തുചെയ്യുമെന്ന കാര്യത്തിൽ സർക്കാരിന് കൃത്യമായ ഒരു ഉത്തരമില്ല. അതുപോലെതന്നെ അൺ എയ്ഡഡ് മേഖലയിലെ 15 ലക്ഷം വരുന്ന കുട്ടികളെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മാറ്റിച്ചേർക്കുമ്പോൾ സർക്കാർ സ്‌കൂളുകളിൽ അത്രയും കുട്ടികളെ ഉൾകൊള്ളാൻ കഴിയുമോ എന്ന കാര്യവും തീർച്ചയില്ല. 1585 സ്കൂളുകള്‍ക്കാണ് നോട്ടീസ് നൽകിയത്.
അതേസമയം അൺഎയ്ഡഡ് സ്കൂളുകള്‍ പൂട്ടുന്ന കാര്യത്തില്‍ സര്‍ക്കാറിന് തുറന്ന സമീപനമാണെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. വിദ്യാഭ്യാസാവകാശ നിയമം, ബാലാവകാശ കമ്മീഷന്‍റെ ഉത്തരവ് എന്നിവയുടെ അടിസ്ഥാനത്തിലാണ് അംഗീകാരമില്ലാത്ത സ്കൂളുകള്‍ക്ക് നോട്ടീസ് നല്‍കിയതെന്നും സ്കൂളുകള്‍ നല്‍കിയ പരാതി പരിശോധിക്കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
കെ എന്‍ എ ഖാദര്‍ നിയമസഭയില്‍ നല്‍കിയ അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ഇപ്പോള്‍ നടന്നു പോകാവുന്ന ദൂരത്ത് സര്‍ക്കാര്‍ സ്കൂളുകളുണ്ട്. എന്നിട്ടും അനിയന്ത്രിതമായി സ്വകാര്യ സ്കൂളുകള്‍ തുറക്കുകയാണെന്നും മന്ത്രി പറഞ്ഞു. അംഗീകാരമില്ലാത്ത അണ്‍ എയ്ഡഡ് സ്കൂളുകള്‍ അടച്ച് പൂട്ടുന്നത് മൂലുമുണ്ടാകുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ടായിരുന്നു അടിയന്തര പ്രമേയം.
സ്കൂളുകള്‍ അടച്ചു പൂട്ടുന്നതോടെ മൂന്ന് ലക്ഷത്തോളം വിദ്യാര്‍ഥികളുടെ ഭാവി അപകടത്തിലാവുമെന്നും 25000 അധ്യാപകര്‍ വഴിയാധാരമാകുമെന്നും കെ എന്‍ എ ഖാദര്‍ അടിയന്തിര പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
അതെ സമയം അൺഎയ്ഡഡ് സ്‌കൂളുകൾ അടച്ചുപൂട്ടാൻ ധൃതികാണിക്കുന്ന സർക്കാർ ബാറുകൾ തുറക്കാൻ അനുമതി നൽകിയത് വിവാദങ്ങൾക്ക് ആക്കം കൂട്ടുന്നു. ത്രീസ്റ്റാര്‍ ബാറുകള്‍ തുറക്കുന്നതിന് മദ്യനയത്തില്‍ത്തന്നെ അനുമതിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇതിനകം ഇരുപതിലേറെ ബാറുകള്‍ തുറന്നു. പോരാത്തതിന് ഇനിയും അറുപതെണ്ണം കൂടി തുറക്കും
തിരുവനന്തപുരം കാര്യവട്ടം ക്യാംപസിലെത്തുന്ന വിദ്യാര്‍ത്ഥികളെ ഭയപ്പെടുത്തിയിരുന്ന ഒന്നാണ് ക്യാംപസിനകത്തെ ഹൈമാവതിക്കുളം. ഹൈമാവതിയെന്ന യക്ഷി ഉള്ള സ്ഥലമാണ് ആ പ്രദേശമെന്നാണ് കഥകള്‍ പ്രചരിച്ചിരുന്നത്. അതുകൊണ്ടുതന്നെ വിദ്യാര്‍ത്ഥികള്‍ രാത്രി കാലത്ത് ആ ഭാഗത്തേക്ക് പോകാന്‍ തന്നെ ഭയന്നിരുന്നു. യക്ഷിയെന്ന അന്ധവിശ്വാസത്തെ തുരത്തുകയാണ് എസ്.എഫ്.ഐയുടെയും ഗവേഷക യൂണിയന്റെയും നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍. ഹൈമാവതി സത്യമോ മിഥ്യയോ എന്ന പേരില്‍ ചര്‍ച്ച സംഘടിപ്പിച്ചു. രാത്രി 12 മണിക്ക് ശേഷം ഹൈമാവതിക്കുളത്തിന് സമീപം വിദ്യാര്‍ഥികള്‍ ഒത്തുകൂടിയായിരുന്നു ചര്‍ച്ച. വിവിധ രംഗങ്ങളിലെ വിദഗ്ധരെ പങ്കെടുപ്പിച്ച് ശാസ്ത്രീയമായി തന്നെ ഹൈമാവതി ഒരു കെട്ടുകഥയാണെന്ന് വിദ്യാര്‍ഥികളെ ബോധ്യപ്പെടുത്തുകയും ചെയ്തു.
യക്ഷിയുടെയും അപസര്‍പ്പക കഥകളുടെയും കേന്ദ്രമായ ഹൈമാവതിക്കുളത്തെ, ആര്‍ക്കും എപ്പോഴും ചെന്നിരിക്കാവുന്ന വിശ്രമ കേന്ദ്രമാക്കി മാറ്റാനാണ് ഇവരുടെ തീരുമാനം. ഹൈമാവതികുളത്തെ നവീകരിച്ച്, വശങ്ങളില്‍ ഔഷധച്ചെടികള്‍ നട്ടുപിടിപ്പിച്ച്, ഇരിപ്പിടങ്ങളൊരുക്കി, പാര്‍ക്കാക്കി മാറ്റാനുള്ള തീരുമാനത്തിന് സര്‍ക്കാരും പച്ചക്കൊടി കാണിച്ചുകഴിഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ 15 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്. കൂടാതെ ക്യാംപസിന് ആവശ്യമായ കുടിവെള്ളം നല്‍കാനുള്ള ജലസേചന പദ്ധതിയും ഇവിടെ തുടങ്ങും.
ഹൈമാവതിയെക്കുറിച്ച് നിരവധി കഥകളാണ് പ്രചരിച്ചിരുന്നത്. അതിലൊന്ന് ഇതാണ്. ബ്രാഹ്മണ കുടുംബത്തില്‍ പിറന്ന സുന്ദരിയായ ഹൈമാവതി കാര്യവട്ടം ക്യാംപസിലെ ഒരു ഗവേഷക വിദ്യാര്‍ഥിയായിരുന്നു. പഠനകാലത്ത് താഴ്ന്ന ജാതിയില്‍പെട്ട യുവാവുമായി അവള്‍ പ്രണയത്തിലായി. പ്രണയം അറിഞ്ഞ വീട്ടുകാര്‍ എതിര്‍ത്തു. ഹൈമാവതി പ്രണയത്തില്‍ ഉറച്ചു നിന്നതോടെ വാശിയേറിയ വീട്ടുകാര്‍ കാമുകനെ തല്ലിക്കൊന്നു. ഇതില്‍ ദുഃഖിതയായി ഹൈമാവതി കുളത്തില്‍ ചാടി മരിച്ചു. കാര്യവട്ടം ക്യാംപസിലെ അക്വേഷ്യാ കാടിനുള്ളിലാണ് ഈ കുളം സ്ഥിതിചെയ്യുന്നത്. ഹൈമാവതി ചാടി മരിച്ചെന്ന വിശ്വാസത്തില്‍ കുളത്തിന്റെ പേര് ഹൈമാവതി കുളമെന്നായി മാറുകയായിരുന്നു.
നിദാഹാസ് ട്രോഫിയില്‍ ശ്രീലങ്കയും ബംഗ്ലാദേശും തമ്മില്‍ നടന്ന മത്സരം ഏറെ നാടകീയമായിരുന്നു. ക്രിക്കറ്റിനെ സ്നേഹിക്കുന്നവരെ മുറിപ്പെടുത്തിയാണ് ബംഗ്ലാദേശ് താരങ്ങൾ ഗ്രൗണ്ടിലും ഡ്രസിങ് റൂമിലും അഴിഞ്ഞാടിയത്.
നിർണായക നിമിഷത്തിൽ അമ്പയർമാരുടെ തെറ്റായ തീരുമാനത്തെ ചോദ്യം ചെയ്ത് തുടങ്ങിയ രംഗം വൻ സംഘർഷത്തിനു വഴിമാറുകയായിരുന്നു. ഇരുടീമിലെയും താരങ്ങൾ ഗ്രൗണ്ടിൽ ഏറ്റുമുട്ടി. പാതിക്ക് കളി അവസാനിക്കുമെന്ന തോന്നൽവരെയുണ്ടായി. മത്സരം ജയിച്ച് ഫൈനലിൽ കടന്ന ബംഗ്ലാദേശ് അക്ഷരാർത്ഥത്തിൽ അക്രമമാണ് അഴിച്ചു വിട്ടത്. ശ്രീലങ്കൻ ആരാധകരുടെ ഹൃദയം തകർക്കുന്നതായിരുന്നു ബംഗ്ലാദേശ് താരങ്ങളുടെ അഹങ്കാരവും അക്രമവും.
ഗ്രൗണ്ടിലെ കലിപ്പിന്റെ പുറത്ത് ബംഗ്ലാദേശ് താരങ്ങള്‍ ഡ്രസിംഗ് റൂം അടിച്ചു തകര്‍ത്തതും വാര്‍ത്തയായിരുന്നു. ഡ്രസിങ് റൂം അടിച്ചുതകർത്ത താരത്തെ കണ്ടെത്താൻ മാച്ച് റഫറി ക്രിസ് ബ്രോഡ് ഗ്രൗണ്ട് സ്റ്റാഫിനു നിർദ്ദേശം നൽകിയിരുന്നു. സിസിടിവി പരിശോധിച്ച് ‘പ്രതിയെ’ കണ്ടെത്താനായിരുന്നു നിർദേശം. മൽസരം ജയിച്ച ആവേശത്തിൽ ബംഗ്ലദേശ് താരങ്ങളിൽ ആരോ ചെയ്തതാണെന്നായിരുന്നു അനുമാനം എങ്കിലും ആരെന്നു കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച ബംഗ്ലദേശ് ടീം നഷ്ടപരിഹാരം നൽകാമെന്നും വാഗ്ദാനം ചെയ്തിരുന്നു.
എന്നാൽ നിലവിലെ റിപ്പോർട്ടുകൾ അനുസരിച്ച് ബംഗ്ലാദേശ് നായകൻ ഷാക്കിബ് അൽ ഹസൻ തന്നെയാണ് ഡ്രസിംഗ് റൂമിന്റെ ചില്ലു വാതില്‍ തകര്‍ത്തത്. സംഭവസമയത്ത് അവിടെയുണ്ടായിരുന്ന കേറ്ററിംഗ് ജീവനക്കാര്‍ സംഭവത്തിന് ദൃക്സാക്ഷിയാണെന്നും ശ്രീലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരാതിയെ തുടർന്ന് മാച്ച റഫറിമാർ നടത്തിയ അന്വേഷണത്തിലും ഷാക്കിബ് പ്രതിക്കൂട്ടിലാണ്.
അവസാന ഓവര്‍വരെ ആവേശം നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ ശ്രീലങ്കയെ രണ്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ബംഗ്ലാദേശ് ടൂര്‍ണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ചത്. . അവസാന ഓവറിൽ ബംഗ്ലദേശിന് വിജയത്തിലേക്ക് 12 റൺസ് വേണ്ടിയിരിക്കെ ഉഡാന തുടർച്ചയായി രണ്ടു ബൗൺസറുകളെറിഞ്ഞതാണ് ബംഗ്ലദേശിനെ ചൊടിപ്പിച്ചത്. രണ്ടാമത്തെ പന്ത് നോബോൾ വിളിക്കണമെന്ന ആവശ്യവുമായി മഹ്മൂദുല്ല അംപയർമാരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ ഇരുടീമിലെയും താരങ്ങൾ തമ്മിലും വാഗ്വാദമുണ്ടായി. ഇതിനിടെ മൽസരം അവസാനിപ്പിച്ചു മടങ്ങാൻ ബംഗ്ലദേശ് നായകൻ ഷക്കിബ് അൽ ഹസൻ താരങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. ബംഗ്ലബാറ്റ്സ്മാൻമാർ ഗ്രൗണ്ട് വിടാൻ ഒരുങ്ങിയെങ്കിലും പരിശീലകനും അംപയർമാരും താരങ്ങളെ അനുനയിപ്പിക്കുകയായിരുന്നു. തുടർന്ന് ക്രീസിൽ തിരിച്ചെത്തിയ മഹ്മൂദുല്ല ഒരു ബൗണ്ടറിയും സിക്സും നേടി ഒരു പന്തു ശേഷിക്കെ ടീമിന് വിജയം സമ്മാനിക്കുകയായിരുന്നു.
ഡ്രസ്സിംഗ് റൂമിന്റെ തകര്‍ന്ന ഭാഗം കാണുന്ന തരത്തില്‍ സിസിടിവി ക്യാമറകള്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ത്തന്നെ സംഭവവുമായി ബന്ധപ്പെട്ട വീഡിയോ ക്ലിപ്പുകളൊന്നും ലഭിച്ചിട്ടില്ല. അതേസമയം മോശം പെരുമാറ്റത്തിന് ഷക്കീബ് അല്‍ ഹസനും, നൂറുല്‍ ഹസനും ഐസിസി മാച്ച് ഫീയുടെ 25 ശതമാനം പിഴയും രണ്ടുപേരുടേയും മേല്‍ ഒരു ഡി മെറിറ്റ് പോയന്റും ചുമത്തിയിരുന്നു.
തിരുവനന്തപുരം ശ്രീകാര്യത്ത് പൊലീസ് ജീപ്പിടിച്ച് പരുക്കേറ്റ വിദ്യാര്‍ഥിയുടെ നില ഗുരുതരമായി തുടരുന്നു. കാര്യവട്ടം സ്വദേശി ആശംസ് ജോയിയുെട തലച്ചോറില്‍ രക്തം കട്ടപിടിച്ച നിലയിലാണ്. അപകടത്തിന് ശേഷം പൊലീസ് തിരിഞ്ഞ് നോക്കിയില്ലെന്ന് കുടുംബം പരാതിപ്പെട്ടു. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡി.ജി.പി നിര്‍ദേശം നല്‍കി.
ഇന്നലെ വൈകിട്ട് നാല് മണിക്കാണ് ബൈക്കില്‍ സഞ്ചരിച്ച വിദ്യാര്‍ഥികളെ പൊലീസ് ജീപ്പ് ഇടിച്ച് തെറിപ്പിച്ചത്. കാര്യവട്ടം ലക്ഷമിഭായി ലെയിനില്‍ ക്രിസ്റ്റഫര്‍ ജോയിയുടെ മകന്‍ ആശംസിനും സുഹൃത്ത് സൂര്യ സുബ്രഹ്മണ്യനുമാണ് പരുക്കേറ്റത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ ആശംസിന്റെ നിലയാണ് ഗുരുതരമായി തുടരുന്നത്. തലക്ക് പരുക്കേറ്റ ആശംസ് ഇതുവരെ ബോദം വീണ്ടെടുത്തിട്ടില്ല. ഇത്ര ഗുരുതരമായി പരുക്കേറ്റിട്ടും പൊലീസ് തിരിഞ്ഞ് നോക്കിയില്ലെന്നാണ് കുടുംബത്തിന്റെ പരാതി.
പൊലീസ് ജീപ്പിന്റെ അമിത വേഗമാണ് അപകടകാരണമെന്ന് ആക്ഷേപമുണ്ട്. പരുക്കേറ്റ് വീണ വിദ്യാര്‍ഥികളെ മെഡിക്കല്‍ കോളജിലാക്കിയ ശേഷം പൊലീസ് മുങ്ങിയെന്നാണ് പരാതി. ഏത് പൊലീസ് ജീപ്പാണ് ഇടിച്ചതെന്ന് വ്യക്തമാക്കാന്‍ പോലും പൊലീസ് തയാറായിട്ടില്ല. ഇതിനെതിരെ മനുഷ്യാവകാശ കമ്മീഷനും പ്രതിപക്ഷ നേതാവിനുമെല്ലാം പരാതി നല്‍കിയിരിക്കുകയാണ് കുടുംബം. ആശുപത്രിയിലെത്തിയ ഫയര്‍ഫോഴ്സ് മേധാവി ടോമിന്‍ തച്ചങ്കരിക്കും പരാതി നല്‍കി. എന്നാല്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടതായി പൊലീസ് ആസ്ഥാനത്ത് നിന്ന് അറിയിച്ചു.