ഷിംല: അപകട നിരക്ക് കുറയ്ക്കാന്‍ പുതിയ പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വേ. ട്രെയിനിലെ കോച്ചുകളിലും ചക്രത്തിലുമുണ്ടാകുന്ന തകരാറുകള്‍ കണ്ടെത്താന്‍ സഹായിക്കുന്നതാണ് പുതിയ ടെക്‌നോളജി. ഓണ്‍ലൈന്‍ മോണിറ്ററിംഗ് ഓഫ് റോളിംഗ് സ്‌റ്റോക്ക് എന്നറിയപ്പെടുന്ന ഈ സാങ്കേതികത രാജ്യത്തിലെ 25 കേന്ദ്രങ്ങളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. മുംബൈ-ന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസുള്‍പ്പെടെയുള്ളവ കൈകാര്യം ചെയ്യുന്ന സൂറത്ത്-വഡോദര സെക്ഷനിലും പുതിയ ടെക്‌നോളജി ഇന്‍സ്റ്റാള്‍ ചെയ്യപ്പെടും. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഏതാണ്ട് 113 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പുതിയ പദ്ധതി ട്രെയിന്‍ അപകടങ്ങളുടെ തോത് കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രണ്ടാമത്തെ ഘട്ടത്തില്‍ 40 കേന്ദ്രങ്ങളില്‍ പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും നിലവില്‍ അംബാല ഡിവിഷനിലെ ഡല്‍ഹി-പാനിപ്പത്ത് സെക്ഷനില്‍ ടെക്‌നോളജി ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞുവെന്ന് ഇന്ത്യന്‍ റെയില്‍വേ പ്രിന്‍സിപ്പല്‍ ചീഫ് മെക്കാനിക്കല്‍ എന്‍ഞ്ചിനീയര്‍ അരുണ്‍ അറോറ വ്യക്തമാക്കി. 2013ല്‍ ലക്‌നൗ ഡിവിഷനിലാണ് പദ്ധതിയുടെ പരീക്ഷണ ഘട്ടം നടപ്പിലാക്കിയത്. ട്രെയിന്‍ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ റോളിംഗ് സ്‌റ്റോക്കിലുണ്ടാകുന്ന തകരാറുകളെ കണ്ടെത്താന്‍ പുതിയ ടെക്‌നോളജിക്ക് കഴിയും. ഇത്തരത്തില്‍ തകരാറുകള്‍ കണ്ടുപിടിക്കുന്നത് അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും അപകടങ്ങള്‍ ഒഴിവാക്കാനും ഏറെ സഹായകമാവും.
ഡിപ്പോയില്‍ നിന്നോ അല്ലെങ്കില്‍ ട്രെയിനുകള്‍ ഒരോ സ്‌റ്റേഷനിലും എത്തുമ്പോള്‍ നേരിട്ട് പരിശോധിച്ചാണ് നിലവില്‍ ഇന്ത്യന്‍ റെയില്‍വേ കോച്ചുകളിലെ തകരാറുകള്‍ കണ്ടുപിടിക്കുന്നത്. ഇക്കാര്യത്തില്‍ സമഗ്രമായ മാറ്റമാണ് വരാന്‍ പോകുന്നത്. റെയില്‍വേ ട്രാക്കുകള്‍ക്ക് ഇരുവശത്തുമായി ഘടിപ്പിച്ചിരിക്കുന്ന മൈക്രോഫോണുകളും സെന്‍സറുകളും ട്രെയിനിന്റെ കോച്ചുകളിലെ തകരാറുകള്‍ പരിശോധിക്കുന്നു. ചക്രങ്ങളുടെ ശബ്ദവ്യത്യാസങ്ങളും മറ്റും തിരിച്ചറിയുകയാണ് ഇതിലൂടെ ചെയ്യുന്നത്. രണ്ട് തരത്തിലുള്ള മുന്നറിയിപ്പുകളാണ് തകരാറുകള്‍ കണ്ടെത്തിയാല്‍ നല്‍കുക. യെല്ലോ വാണിംഗ് ശ്രദ്ധചെലുത്താനും ചുവപ്പ് വാണിംഗ് അപായ സൂചനയും നല്‍കുന്നു. പദ്ധതിയുടെ പരീക്ഷണം വിജയമായതിനെത്തുടര്‍ന്നാണ് കൂടുതല്‍ പ്രദേശങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുന്നത്.
നാക്കുപിഴകളിലൂടെ വിവാദങ്ങളില്‍ അകപ്പെടാറുള്ള സെലിബ്രിറ്റി ടിവി ഷെഫ് ആണ് ഗോര്‍ഡന്‍ റാംസെ. ഇത്തവണ അദ്ദേഹം വാര്‍ത്തകളില്‍ നിറയുന്നത് ടെലിവിഷന്‍ പരിപാടിയുമായി ബന്ധപ്പെട്ടല്ല. 4.4 മില്ല്യണ്‍ പൗണ്ട് മുതല്‍മുടക്കില്‍െ കന്‍സിംഗ്ടണ്‍ ഓണ്‍ സീയിലെ നോര്‍ത്തേണ്‍ കോര്‍ണിഷ് കോസ്റ്റില്‍ നിര്‍മ്മിക്കാനൊരുങ്ങുന്ന ഹോളിഡെ ഹോംമിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണിപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. അദ്ദേഹം നിര്‍മ്മിക്കുന്ന ഹോളിഡെ ഹോംമിന്റെ പ്രാഥമിക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. അതേ സമയം പുതിയ നിര്‍മ്മാണത്തിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്ത് വന്നിരിക്കുകയാണ്. ഇത്തരത്തിലുള്ള ആഢംബര ഹോളിഡെ ഹോംമുകള്‍ നിര്‍മ്മിക്കുന്നത് കമ്യൂണിറ്റിയെ ഇല്ലാതാക്കുമെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. റാംസെയെപ്പോലുള്ള വരുത്തന്‍മാരായ കോടീശ്വരന്മാര്‍ പ്രദേശത്ത് നടത്തുന്ന ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രദേശത്തെ സമൂഹത്തെ തകര്‍ക്കുമെന്നാണ് പ്രതിഷേധകരുടെ വാദം.
നോര്‍ത്തേണ്‍ കോര്‍ണിഷ് കോസ്റ്റില്‍ സ്ഥിതി ചെയ്തിരുന്ന 1920ല്‍ നിര്‍മ്മിതമായ ബഗ്ലാവ് ഏതാണ്ട് 4.4 മില്ല്യണ്‍ പൗണ്ടിനാണ് റാംസെ വാങ്ങിയത്. പുതിയ ആഢംബര വീട് പണിയുന്നതിന് അനുമതി ലഭിക്കാന്‍ അയല്‍ക്കാരായ ആളുകളുമായി വലിയ പോരാട്ടം തന്നെ റാംസെയ്ക്ക് നടത്തേണ്ടി വന്നു. നിലവിലുണ്ടായിരുന്ന ബംഗ്ലാവ് പൊളിച്ചുമാറ്റി 5 ബെഡ്‌റൂമുകളും സ്വിമ്മിംഗ് പൂളും രണ്ട് അടുക്കളയും ബോട്ട് ഹൗസും ഉള്‍പ്പെടുന്ന വലിയൊരു ആഢംബര സൗധം തന്നെ നിര്‍മ്മിക്കാനാണ് റാംസെ പദ്ധതിയിടുന്നത്. ഏതാണ്ട് 38 മില്ല്യണ്‍ പൗണ്ടിന്റെ ആസ്തിയുള്ള റാംസെ നിലവില്‍ പ്രദേശത്തെ ഏറ്റവും വലിയ വീടുകളിലൊന്നാണ് നിര്‍മ്മിക്കാന്‍ പോകുന്നത്. പുതിയ വീടിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ലണ്ടനില്‍ താമസിക്കുന്ന റാംസെയുടെ അവധിക്കാല വസതിയാണ് ഇത്.
സൗത്ത് കോര്‍ണിഷ് കോസ്റ്റില്‍ നിന്നും 25 മൈല്‍ മാറി ഹോവിയില്‍ റാംസെയ്ക്ക് മറ്റൊരു മൂന്ന്‌നില ടൗണ്‍ ഹാസ് കൂടി സ്വന്തമായുണ്ട്. പുതിയ ആഢംബര വീട് നിര്‍മ്മിക്കാനുള്ള റാംസെയുടെ തീരുമാനം ലജ്ജാവഹവും അംഗീകരിക്കാനാകാത്തതുമാണെന്ന് പ്രദേശത്ത് 50 വര്‍ഷങ്ങളായി താമസിച്ച് വരുന്ന അന്ന ഹെയ്ന്‍സ് പ്രതികരിച്ചു. അദ്ദേഹത്തിന് ട്രെബെതെറിക്കില്‍ മറ്റൊരു വീട് സ്വന്തമായുണ്ട്, വീണ്ടും പുതിയത് എന്തിനാണ്? റോക്കില്‍ ഇപ്പോള്‍ അദ്ദേഹം വാങ്ങിയിരിക്കുന്ന പഴയ ബംഗ്ലാവില്‍ ചെറിയ അറ്റകുറ്റപ്പണികള്‍ നടത്തി അതു തന്നെ ഉപയോഗിക്കാമായിരുന്നു. റോക്കിന്റെ അവസ്ഥ ഒരോ ദിനം ചെല്ലുന്തോറം മോശമായികൊണ്ടിരിക്കുകയാണെന്നും എല്ലാ ഭാഗങ്ങളിലും പുതിയ കെട്ടിടങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണെന്നും ഹെയ്ന്‍സ് കൂട്ടിച്ചേര്‍ത്തു. ഹോളിഡേ വീടുകളുടെ ഉടമസ്ഥര്‍ പ്രദേശം നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് മറ്റൊരു സമീപവാസിയായ റെയ്‌വാള്‍ പ്രതികരിച്ചു. വീടുകളുടെ സെക്കന്റ് ഹാന്റ് ഉടമസ്ഥര്‍ക്ക് ഇവിടെ എന്തും ചെയ്യാമെന്നാണ് അവര്‍ കരുതുന്നത്. ഇതൊരു നല്ല പ്രദേശമായിരുന്നു എന്നല്‍ ഇപ്പോള്‍ ഇവിടം നശിപ്പിക്കപ്പെട്ടിരിക്കുകയാണെന്നും റെയ്‌വാള്‍ പറയുന്നു. വിവാദങ്ങളെക്കുറിച്ച് റാംസെ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ലണ്ടന്‍: ടിക്കറ്റുകളില്‍ എയര്‍ലൈനുകള്‍ അധികമായി ഈടാക്കുന്ന നിരക്കുകള്‍ ഇല്ലാതാക്കാനൊരുങ്ങി ഗവണ്‍മെന്റ്. അപ്രതീക്ഷിത ചാര്‍ജുകളില്‍ നിന്ന് യാത്രക്കാര്‍ക്ക് സംരക്ഷണം നല്‍കാനുള്ള നിര്‍ദേശങ്ങള്‍ പുതിയ ഏവിയേഷന്‍ സ്ട്രാറ്റജിയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതനുസരിച്ച് ബുക്കിംഗ് ഫീസ്, സീറ്റ് റിസര്‍വേഷന്‍, ലഗേജ്, ലെഗ് റൂമുകള്‍ എന്നിവയ്ക്കും മറ്റുമായി ഈടാക്കുന്ന നിരക്കുകള്‍ ഒഴിവാക്കണമെന്നാണ് എയര്‍ലൈന്‍ കമ്പനികളോട് ആവശ്യപ്പെടുക. ഇത്തരം ഹിഡന്‍ ചാര്‍ജുകള്‍ ബുക്കിംഗിനിടയില്‍ മാത്രമായിരിക്കും യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെടുക. ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട് ആണ് ഇക്കാര്യം അറിയിച്ചത്.
ടിക്കറ്റിലെ പേര് മാറ്റുന്നതിന് ഈടാക്കുന്ന നിരക്കുകള്‍ ബുക്കിംഗ് സമയത്തുതന്നെ വ്യക്തമാക്കിയിരിക്കണമെന്നും പുതിയ നിര്‍ദേശങ്ങളില്‍ പറയുന്നു. റയന്‍എയര്‍ പേരുമാറ്റത്തിന് ഓണ്‍ലൈനില്‍ 115 പൗണ്ടും വിമാനത്താവളങ്ങളില്‍ 160 പൗണ്ടുമാണ് ഈടാക്കാറുള്ളത്. ഈസിജെറ്റ് ഇതിനായി ഓണ്‍ലൈനില്‍ 40 പൗണ്ടും കോള്‍ സെന്റര്‍ വഴിയാണെങ്കില്‍ 52 പൗണ്ടും ഈടാക്കുന്നുണ്ട്. എന്നാല്‍ ഇത്തരം ചാര്‍ജുകള്‍ മറച്ചുവെച്ചിരിക്കുന്നവയല്ലെന്നാണ് എയര്‍ലൈനുകള്‍ അവകാശപ്പെടുന്നത്.
നിരക്കുകള്‍ സുതാര്യമായി അവതരിപ്പിക്കണമെന്നാണ് എയര്‍ലൈനുകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇവ അമിതമാകുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള സംവിധാനമേര്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. ലോകത്തെ വന്‍കിട എയര്‍ലൈനുകളില്‍ 66 എണ്ണം ഇത്തരം ഫീസുകളിലൂടെ 33 ബില്യന്‍ പൗണ്ടാണ് സമ്പാദിച്ചതെന്ന് കഴിഞ്ഞ വര്‍ഷം നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നു. മൊത്തം വരുമാനത്തിന്റെ 10 ശതമാനത്തോളം വരും ഇതെന്നാണ് കണക്ക്.
നെയ്യാറിലെ കയത്തിൽ യുവാവ് മരണത്തിലേക്ക് മുങ്ങിത്താഴുന്നത് ഇരുകരകളിലും തടിച്ചു കൂടിയ ജനങ്ങൾ നോക്കി നിന്നു. മാമ്പഴക്കര വാഴാത്തത മേലേക്കര വത്സല ഭവനിൽ ബാബുവിന്റെയും വത്സലയുടെയും മകൻ ബൈജുവാണ് (31) കഴിഞ്ഞ ബുധനാഴ്ച കന്നിപ്പുറം കടവിന് സമീപത്തായി മുങ്ങി മരിച്ചത്.
ബൈജുവും ബന്ധുവായ ബിജുവും ഒരുമിച്ച് നെയ്യാർ ഇരുമ്പിൽ കടവിലിരുന്ന് മദ്യപിച്ചതായി പൊലീസ് പറയുന്നു. തുടർന്ന് വള്ളത്തിൽ കയറി കന്നിപ്പുറം കടവിലെത്തിയ ബൈജു മണലെടുത്ത കുഴിയിൽ മുങ്ങിത്താഴുകയായിരുന്നു. ഇത് കണ്ട് സമീപത്ത് നിന്ന ചിലർ നിലവിളിച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടി. നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, ഇരുമ്പിൽ മുടിപ്പുര എന്നിവിടങ്ങളിൽ ഉത്സവമായതിനാൽ വിവരം അറിഞ്ഞ് ധാരാളം പേർ എത്തിയിരുന്നു. ഇവർ നോക്കിനിൽക്കേയാണ് ബൈജു കയത്തിലേക്ക് താഴ്ന്നുപോയത്.
നെയ്യാറ്റിൻകരയിൽ നിന്നു ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്തിയെങ്കിലും കയത്തിൽ താഴുന്നയാളെ രക്ഷപ്പെടുത്താനുള്ള ഉപകരണങ്ങൾ ഇല്ലായിരുന്നു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ ഒരു മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ മൃതദേഹം കരയ്ക്കെത്തിച്ചു. നെയ്യാറ്റിൻകര പൊലീസ് മഹസർ എഴുതാൻ തിടുക്കം കാട്ടിയത് സംഘർഷത്തിന് വഴി വച്ചു.
മരണത്തിൽ ദുരൂഹതയുള്ളതായി വീട്ടുകാർ ആരോപിക്കുന്നു. വീട് നിർമ്മിച്ച് ഗൃഹപ്രവേശനത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു കൂലിപ്പണിക്കാരനായ ബൈജു.
ഗുജറാത്തിലെ അങ്ക്‌ളേശ്വര്‍ പട്ടണത്തില്‍ 40 വയസ്സുള്ള അമ്മയും, 19കാരിയായ മകളെയും പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷം ബറൂച് ജില്ലയില്‍ നിന്നും കാണാതായ 10 കുട്ടികളുടെ തിരോധാനത്തിന് പിന്നില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന സംശയത്തിലാണ് അറസ്റ്റ്.
റഷീദ പട്ടേല്‍, മകള്‍ മുഹ്‌സിന എന്നിവരെ അറസ്റ്റ് ചെയ്ത പോലീസ് ഇവര്‍ക്കെതിരെ കൊലപാതക കേസും രജിസ്റ്റര്‍ ചെയ്തു. ഇവര്‍ താമസിക്കുന്ന വീടിന് പിന്നിലെ പറമ്പില്‍ നിന്നും കഴിഞ്ഞ ദിവസം പോലീസ് ഒരു ആണ്‍കുട്ടിയുടെ അസ്ഥികൂടം കണ്ടെടുത്തിരുന്നു.
2016 മാര്‍ച്ചില്‍ കാണാതായ വിക്കി ദേവിപൂജക് എന്ന ഏഴ് വയസ്സുകാരന്റെ അസ്ഥികൂടമാണ് പോലീസ് കണ്ടെത്തിയത്. കുട്ടി എങ്ങിനെ മരിച്ചെന്ന് കണ്ടെത്താനായി അവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
കുട്ടി കീടനാശിനി കുടിച്ച് മരിച്ചെന്നാണ് റഷീദ പോലീസിന് നല്‍കിയ മൊഴി. 2017 നവംബര്‍ 17ന് ഏഴ് വയസ്സുള്ള മറ്റൊരു ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അമ്മയെയും, മകളെയും പോലീസ് നേരത്തെ പിടികൂടിയിരുന്നു. ഇവരുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട മൊഹിത് പസ്വാന്‍ എന്ന ഏഴ് വയസ്സുകാരന്‍ നാല് മാസത്തിന് ശേഷമാണ് വീട്ടില്‍ തിരിച്ചെത്തിയത്.
റഷീദയുടെ വീട്ടില്‍ കുട്ടിയെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ഇവര്‍ കുട്ടിയെ മര്‍ദ്ദിച്ചിരുന്നതായും വ്യക്തമായി. മൊഹിതിന്റെ രക്ഷിതാക്കള്‍ നല്‍കിയ വിവരത്തെത്തുടര്‍ന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍ റഷീദയുടെ ചെറിയ കുഞ്ഞും മരിച്ചിരുന്നു. തനിക്ക് പ്രായമാകുമ്പോള്‍ നോക്കാന്‍ ഒരു ആണ്‍കുട്ടി വേണമെന്ന നിലപാടിലായിരുന്നു ഇവര്‍. ഈ വിവരങ്ങള്‍ വെച്ച് അന്വേഷണം നടക്കവെയാണ് പറമ്പില്‍ നിന്നും അസ്ഥികൂടം ലഭിച്ചത്. ഇതോടെ മറ്റ് എട്ട് കുട്ടികളുടെ തിരോധാനവും ഇവരെ ബന്ധപ്പെടുത്തി പോലീസ് അന്വേഷിക്കുകയാണ്.
സൂര്യാതപം: വേണം ജാഗ്രത
വിവിധ ഭാഗങ്ങളില്‍ അടുത്ത 48 മണിക്കൂറില്‍ ചൂടുകാറ്റിനു സാധ്യതയുണ്ടെന്നു കാലാവസ്ഥാ പ്രവചനം. മുംബൈ, പുണെ, നാസിക് എന്നിവിടങ്ങളില്‍ കടുത്ത ഉഷ്ണം അനുഭവപ്പെട്ടേക്കാമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു. മുംബൈയിലും സമീപപ്രദേശങ്ങളിലും അന്തരീക്ഷ ഊഷ്മാവ് ഇപ്പോഴത്തെ നിലയില്‍നിന്ന് ആറു ഡിഗ്രി മുതല്‍ എട്ടു ഡിഗ്രി വരെ ഉയര്‍ന്നേക്കാം. പുണെയിലും നാസിക്കിലും നാലു ഡിഗ്രി മുതല്‍ ആറു ഡിഗ്രി വരെ ഉയരാനിടയുണ്ട്. അന്തരീക്ഷ ഊഷ്മാവ് 37 മുതല്‍ 39 വരെ എത്താം. വിദര്‍ഭ മേഖലയില്‍ ഇപ്പോള്‍ തന്നെ 40 ഡിഗ്രി ചൂടുണ്ട്.
രത്നഗിരി, താനെ എന്നീ തീരദേശ ജില്ലകളിലും കടുത്ത ചൂട് അനുഭവപ്പെട്ടേക്കാം. ചൂടിനു പുറമെ, അന്തരീക്ഷത്തില്‍ ഈര്‍പ്പം നിലനില്‍ക്കുന്നതും കൂടുതല്‍ അസ്വസ്ഥതയ്ക്കു കാരണമാകാം.
സൂര്യാതപം ഏല്‍ക്കാതിരിക്കാന്‍ സൂക്ഷിക്കണമെന്നു മുന്നറിയിപ്പുണ്ട്. പകല്‍ പരമാവധി നേരിട്ടുള്ള സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുകയാണ് ചെയ്യാവുന്നത്. നിര്‍ജലീകരണം ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കണം. പ്രത്യക്ഷമായി ദാഹം അനുഭവപ്പെട്ടില്ലെങ്കിലും വെള്ളം കുടിച്ചുകൊണ്ടിരിക്കാം. ശരീരത്തിലെ ലവണാംശം കുറയാതെ സൂക്ഷിക്കണം. അതേസമയം, സോഡ പാനീയങ്ങള്‍ ഒഴിവാക്കുന്നതാണ് ഉചിതം.
മുന്‍വാരങ്ങളെ അപേക്ഷിച്ച് ഉഷ്ണം കുറഞ്ഞ ദിവസങ്ങളായിരുന്നു ഈ ആഴ്ച ഇതുവരെ. ഇന്നലെ കൂടിയ താപനില 32 ഡിഗ്രിയും കുറഞ്ഞ താപനില 26 ഡിഗ്രിയുമാണ് മുംബൈ നഗരത്തില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ ഞായറാഴ്ച ഇത് യഥാക്രമം 38, 28 എന്നീ നിലകളില്‍ ആയിരുന്നു. ഫെബ്രുവരിയിലേക്കും നീണ്ട തണുപ്പിനു ശേഷമാണ് ആ മാസം രണ്ടാം വാരത്തോടെ നഗരവാസികള്‍ ഉഷ്ണത്തിന്റെ വരവറിഞ്ഞത്.
മരണം നിരന്തരസാന്നിധ്യമായിരുന്നു ആതിരയുടെ കവിതകളില്‍. തന്റെ പ്രണയഭാജനത്തെ വിവാഹം കഴിക്കാന്‍ മണിക്കൂറുകള്‍ ബാക്കിയിരിക്കേ ജന്മംനല്‍കിയ അച്ഛന്റെ കൈകൊണ്ടുതന്നെ ഓര്‍മയായി അവള്‍. മരണത്തിന്റെ സൂചനകള്‍ ഒളിപ്പിച്ച കുറേ കവിതകള്‍ സമ്മാനിച്ചുകൊണ്ട്. എഴുതിയ അക്ഷരങ്ങളിലെല്ലാം ആതിരയുടെ ജീവിതമുണ്ടായിരുന്നു.
മഞ്ഞുപോലുരുകുമ്പോഴും …’ എന്നിങ്ങനെ വേദനകളില്‍ പൊള്ളി ആ എഴുത്ത്. സുവനീറിലെഴുതിയ ‘അവള്‍’ എന്ന കവിത അവസാനിപ്പിക്കുന്നതിങ്ങനെ-
‘ഗ്രീഷ്മത്തിന്റെ സൗന്ദര്യവും വര്‍ഷത്തിന്റെ സംഗീതവും അവള്‍ ആസ്വദിച്ചില്ല. കാരണം ഒരു താലിച്ചരട് അവളെ ബന്ധിച്ചിരുന്നു’. മോര്‍ച്ചറയിലെ ഫ്രീസറില്‍ തണുത്തുറഞ്ഞ് അവള്‍ കിടന്നപ്പോള്‍ ആ വരികള്‍ പലരുടെയും ഹൃദയം കൊത്തിവലിച്ചു. താലിമാലയുമായി വന്ന ബ്രിജേഷിന് കാണാനായതും തണുത്തു വിറങ്ങലിച്ച് ചേതനയറ്റ ആ ശരീരം മാത്രം. വാത്സല്യത്തേക്കാള്‍ ദുരഭിമാനം സ്വന്തം പിതാവിനെ ഭരിച്ചപ്പോള്‍ അവളുടെ ജീവനെടുക്കാന്‍ തന്നെ പിതാവ് തീരുമാനിക്കുകയായിരുന്നു.
അരീക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഓട്ടോഡ്രൈവറായ രാജനാണ് (48) 21കാരിയായ മകള്‍ ആതിരയെ അയല്‍വീട്ടില്‍വച്ചു കുത്തിവീഴ്ത്തിയത്. കീഴ്ജാതിക്കാരനായ യുവാവുമായി പ്രണയവിവാഹത്തിനൊരുങ്ങിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സാളിഗ്രാം ക്ഷേത്രത്തില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു ആതിരയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ഡയാലിസിസ് യൂണിറ്റില്‍ ജോലി ചെയ്യുകയായിരുന്നു ആതിര.
ഇതിനിടെ കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ബംഗളൂരുവിലെ മിലിട്ടറി ഉദ്യോഗസ്ഥന്‍ ബ്രിജേഷ് അമ്മയുമായി ഒരിക്കല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തി. അങ്ങനെയാണ് പരിചയപ്പെട്ടത്. പരിചയം പ്രണയത്തിനു വഴിമാറി. ഇതിനിടെ ആതിരയ്ക്ക് ചില ആലോചനകള്‍ വന്നതോടെ ഇരുവരും വീട്ടുകാരെ അറിയിച്ച് വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ രാജന്‍ ഈ ബന്ധം അംഗീകരിക്കാന്‍ തയ്യാറായില്ല. ആതിരയുടെ അമ്മയും ബന്ധുക്കളുമടക്കം അനുകൂല നിലപാട് എടുത്തെങ്കിലും രാജന്റെ എതിര്‍പ്പ് ശക്തമായിരുന്നു. ഇടയ്ക്കൊക്കെ മദ്യപിച്ചെത്തുന്ന രാജന്‍ നിന്നെയും കൊന്ന് ഞാനും ചാകുമെന്ന് പറയാറുണ്ടെന്ന് സമീപവാസികള്‍ പറയുന്നു. എന്നാല്‍ നാട്ടില്‍ എല്ലാവര്‍ക്കും നല്ലപോലെ അറിയാവുന്ന രാജന്‍ പറയുന്നതു പോലെ ചെയ്തുകളയുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.
അച്ഛന്റെ എതിര്‍പ്പ് ശക്തമായപ്പോള്‍ ആതിര ബ്രിജേഷിനൊപ്പം ഒരുനാള്‍ വീടുവിട്ടിറങ്ങിയിരുന്നു. ഇതേ തുടര്‍ന്ന് മകളെ കാണാനില്ലെന്ന് കാട്ടി രാജന്‍ അരീക്കോട് പൊലീസില്‍ പരാതി നല്‍കി. ആതിര കാമുകന്റെ വീട്ടിലേക്കല്ല പോയത്. അവളുടെ സുഹൃത്തിന്റെ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. പരാതിയെ തുടര്‍ന്ന് പൊലീസ് ഇരുകൂട്ടരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും തങ്ങള്‍ രജിസ്റ്റര്‍ വിവാഹം ചെയ്തതായും ഒരുമിച്ച് താമസിക്കാനാണ് ഇഷ്ടമെന്നും പറയുകയായിരുന്നു. ഒടുവില്‍ ഏറെ നിര്‍ബന്ധത്തിനൊടുവില്‍ വിവാഹം നടത്തി നല്‍കാമെന്ന് രാജന്‍ ഉറപ്പ് നല്‍കിയാണ് പുറത്തിറങ്ങിയത്.
കീഴ്ജാതിക്കാരന്റെ കൂടെ മകള്‍ പോയാല്‍ നാട്ടുകാരുടെ മുഖത്ത് നോക്കാനാകില്ലെന്ന് രാജന്‍ പറഞ്ഞതായി ബന്ധുക്കള്‍ വ്യക്തമാക്കുന്നു. പൊലീസ് സ്റ്റേഷനില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ വിവാഹത്തിന് സമ്മതം മൂളിയെങ്കിലും വിവാഹശേഷം വീട്ടില്‍ കാലുകുത്താന്‍ പാടില്ലെന്ന് രാജന്‍ പറഞ്ഞിരുന്നുവത്രെ. ദിവസവും മദ്യപിച്ചെത്തി വീട്ടില്‍ ബഹളമുണ്ടാക്കാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. വിവാഹത്തലേന്ന് മദ്യപിച്ചു വീട്ടിലെത്തിയ രാജന്‍ ആതിരയുടെ സാധനങ്ങളൊക്കെ വലിച്ച് കൂട്ടിയിട്ട് തീയിടുകയായിരുന്നു ആദ്യം. ഭീഷണിപ്പെടുത്തിയിട്ടും ആതിര വിവാഹത്തില്‍ നിന്നും പിന്മാറില്ലെന്ന് ഉറപ്പായതോടെയായിരുന്നു അക്രമം. അച്ഛന്‍ ഉപദ്രവിക്കുമെന്ന് ബോധ്യമായതോടെയാണ് ആതിര ബന്ധുവായ അയല്‍വാസിയുടെ വീട്ടിലേക്ക് ഓടിക്കയറി വാതില്‍ അടച്ചിരുന്നത്.
എന്നാല്‍ രാജന്‍ പിന്നാലെ ഓടിവന്ന് വാതില്‍ ചവിട്ടി പൊളിച്ചു. അകത്ത് കയറി ചുറ്റും നോക്കുന്നതിനിടെ കട്ടിലിനടിയില്‍ പതുങ്ങിയിരുന്ന് ഭയത്തോടെ നോക്കുന്ന മകളെയാണ് കണ്ടത്. വാത്സല്യത്തിന്റെ കണികപോലും ആ പിതാവിലപ്പോഴുണ്ടായിരുന്നില്ല. കട്ടിലിനടിയിലേക്ക് കൈനീട്ടി വലിച്ച് പുറത്തേക്ക് ഇടുകയായിരുന്നു. ആതിരയുടെ നിലവിളി ഉയര്‍ന്നെങ്കിലും ആരെങ്കിലും ഓടിയെത്തും മുമ്ബ് ആതിരയുടെ ഇടനെഞ്ചില്‍ കത്തികുത്തിയിറക്കി. ആ വീട്ടില്‍ സ്ത്രീകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അക്രമംകണ്ട് അവര്‍ പകച്ചുനില്‍ക്കുകയായിരുന്നു. ബഹളംകേട്ട് ഓടിയെത്തിയ ചിലരാണ് പെണ്‍കുട്ടിയെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.
ഹൃദയത്തിനേറ്റ മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. മകളെ കുത്തിവീഴ്ത്തിയ ശേഷം ഓടിക്കൂടിയ നാട്ടുകാരെയും കത്തികാട്ടി രാജന്‍ അകറ്റി നിറുത്തി. എന്നാല്‍ പൊലീസെത്തിയതോടെ കീഴടങ്ങുകയായിരുന്നു. ഇതൊക്കെ നടക്കുമ്ബോഴും ബ്രിജേഷ് പിറ്റേന്ന് പ്രണയിനിക്ക് താലി ചാര്‍ത്താനുള്ള ഒരുക്കങ്ങള്‍ നടത്തുകയായിരുന്നു. അവള്‍ മരിച്ചത് ബ്രിജേഷിന്റെ ബന്ധുക്കള്‍ അറിഞ്ഞെങ്കിലും വരനെ അറിയിക്കാനുള്ള ധൈര്യം വന്നില്ല. അപകടം പറ്റി എന്നു മാത്രം അവനോട് പറഞ്ഞു. താലിയുമായി പുറപ്പെട്ട ബ്രിജേഷ്,പക്ഷേ, അവളെ കണ്ടു മുട്ടിയത് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്.
പ്രണവ് രാജ്
ചെങ്ങന്നൂര്‍ : ഇടത് – വലത് – ബിജെപി മുന്നണികളിലെ രാഷ്ട്രീയ മാലിന്യങ്ങളെ തൂത്തു വാരി വേസ്റ്റ് ബക്കറ്റിലെറിയാന്‍ രാജീവ് പള്ളത്ത് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ചെങ്ങന്നൂരില്‍ മത്സരിക്കുന്നു . ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തെ ഭയപ്പാടോടെയാണ് ഇടത് – വലത് – ബി ജെ പി മുന്നണികള്‍ കാണുന്നത് . കാരണം മുന്‍ വര്‍ഷങ്ങളെക്കാള്‍ വലിയ രീതിയില്‍ തന്നെ കേരളത്തിലും , ഇന്ത്യയിലും ആം ആദ്മി പാര്‍ട്ടി വളര്‍ന്നു കഴിഞ്ഞു എന്ന് അവര്‍ തിരിച്ചറിയുന്നു . പതിനായിരക്കണക്കിന് സജീവ പ്രവര്‍ത്തകരാണ് ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുവാന്‍ കേരളത്തിലുള്ളത് . ഇവര്‍ ഒന്നിച്ച് നിന്ന് ചെങ്ങന്നൂരിലെ വീടുകളില്‍ കയറി ഇറങ്ങി പ്രചാരണം നടത്തിയാല്‍ അത് തങ്ങളെ ഇല്ലാതാക്കുമെന്ന് കേരളത്തിലെ പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ ഭയപ്പെടുന്നു .
ഇന്ത്യന്‍ ജനതയുടെ വിശ്വാസം നഷടപ്പെട്ട ഈ പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളെ ഇല്ലാതാക്കി കെജരിവാളിന്റെ നേതൃത്വത്തില്‍ നല്ലൊരു സര്‍ക്കാര്‍ ഇന്ത്യ ഭരിക്കണമെന്നാണ് ഇന്ന് ഇന്ത്യയിലെ മഹാഭുരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നത് . അതുകൊണ്ട് തന്നെ സമൂഹത്തിന്റെ നാനാ മേഖലകളിലുമുള്ള ലക്ഷക്കണക്കിന് ആളുകളാണ് ദിനംപ്രതി ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണയുമായി എത്തുന്നത് . നൂറുകണക്കിന് വിദേശ മലയാളികളായ ആം ആദ്മി പ്രവര്‍ത്തകരാണ് രാജീവ് പള്ളത്തിനുവേണ്ടി ചെങ്ങന്നൂരില്‍ പ്രചാരണത്തിനെത്താന്‍ തയാറെടുക്കുന്നത് . ആയിരക്കണക്കിന് വിദേശ മലയാളികളാണ് ചെങ്ങന്നൂരില്‍ ആം ആദ്മി പാര്‍ട്ടി മത്സരിക്കുകയാണെങ്കില്‍ തെരഞ്ഞെടുപ്പ് ഫണ്ടിലേയ്ക്ക് സംഭാവന നല്‍കി സഹായിക്കുവാനും മുന്നോട്ട് വന്നിരിക്കുന്നത് .
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി രാജീവ് പള്ളത്ത് 1979 ഡിസംബര്‍ 12ന് ചെങ്ങന്നൂര്‍ വാഴാര്‍മംഗലം പള്ളത്ത് വീട്ടില്‍ കെ രാഘവന്റെയും സി കെ ഗോമതിയുടേയും മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം 14 വര്‍ഷം മുംബയിലും പൂനയിലുമായി സ്വകര്യ സ്ഥാപനങ്ങളില്‍ സേവനമനുഷ്ഠിച്ചു. 2011 ല്‍ അണ്ണാ ഹസാരയുടെ നേതൃത്വത്തില്‍ ഇന്ത്യ ഒട്ടാകെ കത്തി പടര്‍ന്ന അഴിമതി വിരുദ്ധ പോരാട്ടമായ ഇന്ത്യാ എഗൈന്‍സ്റ്റ് കറപ്ഷന്റെ ഭാഗമായി. ജന്‍ ലോക്പാല്‍ ബില്ലിനായി ഡല്‍ഹിയില്‍ നടന്ന അണ്ണാ ഹസാരെയുടെ നിരാഹാര സമരത്തില്‍ പങ്കാളിയായി. തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടിയുടെ രൂപീകരണം മുതല്‍ സജീവ പാര്‍ട്ടി പ്രവര്ത്തകന്. ആലപ്പുഴയിലെ ആം ആദ്മി പാര്‍ട്ടിയുടെ ആദ്യ ജില്ലാ കമ്മറ്റി അംഗം. ചെങ്ങന്നൂര്‍ എല്‍ എ സി ഒ ആയ രാജിവ് പള്ളത്ത് ചെങ്ങന്നൂരിലെ സാമൂഹിക സാംസ്കാരിക പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ നേതൃപരമായ പങ്ക് വഹിക്കുന്നു.
അധികാര കേന്ദ്രങ്ങളിലെ അഴിമതിയും ക്രമക്കേടും പുറത്തു കൊണ്ടുവരാന്‍ വിവരാവകാര നിയമ പ്രകാരം രേഖകള്‍ ശേഖരിച്ച് നിയമ പോരാട്ടം നടത്തുന്ന രാജീവ് പള്ളത്ത് , സുപ്രസിദ്ധ വിവരാവകാശ പ്രവര്‍ത്തകനായ അഡ്വ: ഡി ബി ബിനു നേതൃത്വം നല്കുന്ന വിവരാവകാശ പ്രവര്‍ത്തകരുടെ സംഘടനയായ ആര് ടി ഐ കേരളാ ഫെഡറേഷന്റെ ചെങ്ങന്നൂര്‍ താലൂക്ക് കോ-ഓര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിക്കുന്നു. ദേശിയ മനുഷ്യാവകാശ സംഘടനയായ നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍സ് റൈറ്റ്സിന്റെ ചെങ്ങന്നൂര്‍ താലൂക്ക് പ്രസിഡന്റെ ആയി പ്രവര്‍ത്തിക്കുന്നു.
ചെങ്ങന്നൂരിന്റെ പ്രധാന ജലസ്രോതസ്സായ വരട്ടാറിന്റെ പുനരുജ്ജീവനത്തിനായി ശബ്ദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തു കൊണ്ടിരുന്ന രാജീവ് പള്ളത്ത് വിവിധ പഞ്ചായത്തുകളില്‍ വരട്ടാറിനായി പ്രവര്‍ത്തിക്കുന്നവരെ ഏകോപിപിക്കുന്നതിനായി 2012 ല്‍ സേവ് വരട്ടാര്‍ എന്ന പേരില്‍ ഒരു നവ മാധ്യമ കൂട്ടയ്മക്ക് രൂപം കൊടുത്തു. 2017ല്‍ തുടക്കമിട്ട വരട്ടാര്‍ പുനരുജ്ജീവന പ്രര്ത്തനക്കള്ക്കായുള്ള ചര്‍ച്ചകള്‍ക്കും ധനസമാഹരണത്തിനുമായി വരട്ടെ ആറ് എന്ന നവ മാധ്യമ കൂട്ടായ്മ രൂപീകരിച്ചു.
നികുതി വെട്ടിപ്പ് നടത്തിയും ജനങ്ങളെ ചൂഷണം ചെയ്തും ചെങ്ങന്നൂര്‍ പ്രവര്‍ത്തിച്ചിരുന്ന വ്യാജ ലോട്ടറി പ്രവര്‍ത്തനങ്ങള്‍ക്ക് 2014ല്‍ അന്ത്യം കുറുപ്പിക്കുകയും തുടര്‍ന്നുള്ള നിയമ പോരാടങ്ങള്‍ നടത്തി വരികയും ചെയ്യുന്നു.ചെങ്ങന്നൂര്‍ നഗരമധ്യത്തിലെ അഞ്ഞൂറോളം കുടുംബങ്ങള്‍ വസിക്കുന്ന ജനവാസ കേന്ദ്രത്തില്‍ മാലിന്യം തള്ളുന്ന നഗരസഭയുടെ നടപടിക്കെതിരെ പ്രദേശത്തെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ പങ്കാളികളാക്കി കൊണ്ട് നഗരസഭയ്ക്കതിരെ സമരം ചെയ്തു. പിന്നീട് നഗരസഭക്കെതിരെ കോടതിയില്‍ അന്യായം ഫയല്‍ ചെയ്ത് നിയമ പോരാട്ടം തുടരുന്നു.
ചെങ്ങന്നൂര്‍ നഗരസഭയുടെ സ്റ്റേഡിയം നിര്‍മ്മാണത്തിലെ ഒന്നര കോടി രൂപയുടെ അഴിമതി വിവരാവകാശ പ്രവര്‍ത്തനത്തിലൂടെ പുറത്ത് കൊണ്ടുവന്നു. അഴിമതിക്കെതിരായി വിജിലന്‍സ് അന്വേഷണം നടന്നു വരുന്നു. 2016 തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷവും ബി ജെ പിയും കോണ്‍ഗ്രസിനെതിരെ നടത്തിയ പ്രധാന ആരോപണം രാജീവ് പള്ളത്ത് പുറത്ത് കൊണ്ടുവന്ന സ്റ്റേഡിയം അഴിമതിയാണ്. ഈ അഴിമതി പൊതുജന സമക്ഷത്തില്‍ എത്തിച്ചതിന് യുത്ത് കോണ്‍ഗ്രസുകാരാലും പോലിസിനാലും മര്‍ദ്ദനം നേരിടേണ്ടി വന്നിട്ടുണ്ട്. പോലീസ് മര്‍ദ്ദനത്തില്‍ മനുഷ്യാവകാശ കമ്മീഷന് ഇടപെടലും ഉണ്ടായി.
മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ മാലിന്യം നിക്ഷേപിക്കുന്നത്തില് സ്റ്റേഡിയം യുവാക്കള്‍ക്കും കായിക പ്രേമികള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കാതെ വന്നതിനാല്‍ നിരവധി പരാതികള്‍ അധികാരികള്‍ക്ക് നല്‍കി. അധികാരികളുടെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് സ്റ്റേഡിയത്തിലെ മാലിന്യം വാരി വേസ്റ്റ് ബക്കറ്റ് ചലഞ്ച് എന്ന പേരില്‍ മുന്‍സിപ്പല്‍ ചെയര്‍മാനെയും സ്ഥലം എം എല്‍ എ യും വെല്ലുവിളിച്ചത് ചെങ്ങന്നൂരിലെ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും, മുന്‍സിപ്പല്‍ അധികാരികള്‍ ഒറ്റ രാത്രി കൊണ്ട് സ്റ്റേഡിയം വൃത്തിയാക്കുകയും ചെയ്തത് രാജീവ് പള്ളത്തിന്റെ പോരാട്ട വീര്യത്തിന്റെ വിജയമാണ്.
അഴിമതിക്കെതിരെയും പരിസ്ഥിതി സംരക്ഷണത്തിനും , സമൂഹിക സുരക്ഷക്കുവേണ്ടിയും പോരാടിയ ചെങ്ങന്നൂരിന്റെ സ്വന്തം യുവപോരാളി രാജീവ് പള്ളത്തുമായി ആം ആദ്മി പാര്‍ട്ടി എത്തുന്നതോടു കൂടി ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കടുത്ത പോരാട്ടം ഉറപ്പായി കഴിഞ്ഞു . കേരളത്തിലും , ഇന്ത്യയിലും വിദേശ മലയാളികള്‍ക്കിടയിലും ആം ആദ്മി പാര്‍ട്ടിക്ക് വര്‍ധിച്ചുവരുന്ന വരുന്ന ജനപിന്തുണയെ മറ്റ് എല്ലാ പാര്‍ട്ടികളും ഭയപ്പാടോടെയാണ് കാണുന്നത് . ഇത് മുതലാക്കാനുള്ള പരിശ്രമത്തിലാണ് കേരളത്തിലെ ആം ആദ്മി പാര്‍ട്ടിയും പ്രവര്‍ത്തകരും .
ക്രിക്കറ്റ് ചരിത്രത്തിലെ അത്ഭുത ഇന്നിംഗ്സുമായി ഇന്ത്യന്‍ ടെസ്റ്റ് വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ. ജെ സി മുഖര്‍ജി ട്രോഫിയില്‍ മോഹന്‍ ബഗാനായി ബാറ്റിംഗിന് ഇറങ്ങിയ സാഹ 20 പന്തില്‍ പുറത്താകാതെ 102 റണ്‍സാണ് നേടിയത്. ആദ്യ ബാറ്റ്‌ചെയ്ത ബിഎന്‍ആര്‍ റിക്രേട്ടേഷന്‍ ക്ലബ് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 151 റണ്‍സാണ് സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗില്‍ മോഹന്‍ ബഗാന്‍ ഏഴ് ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ലക്ഷ്യം കണ്ടു. 20 പന്തില്‍ നാല് ഫോറും 14 സിക്‌സും സഹിതമാണ് വൃദ്ധിമാന്‍ സാഹ പുറത്താകാതെ 102 റണ്‍സെടുത്തത്. സാഹയെ കൂടെ സഹതാരം ഷുബോമോയ് 22 പന്തില്‍ 43 റണ്‍സും നേടി. സാഹയുടെ ഇന്നംഗ്സില്‍ 2 പന്തുകളൊഴികെ ബാക്കി എല്ലാ പന്തുകളും ബൗണ്ടറി ലൈൻ കടന്നു.
പഞ്ചാബ് ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയായ നീരവ് മോദിയുടെ വസതിയിൽ റെയ്ഡ്. കോടികണക്കിന് രൂപ വില വരുന്ന ആഭരണങ്ങളും വാച്ചുകളും പെയിന്റിംഗുകളും പിടിച്ചെടുത്തു. ആദായനികുതിവകുപ്പും സിബിഐയും സംയുക്തമായാണ് പരിശോധന നടത്തിയത്.
പത്ത് കോടി രൂപ വില വരുന്ന മോതിരവും 1.40 കോടി വിലവരുന്ന വാച്ചും ഉൾപ്പെടെ 36 കോടി രൂപ മുല്യം വരുന്ന സ്വത്തുക്കളാണ് മൂന്നു ദിവസം നീണ്ടുനിന്ന പരിശോധനയിൽ പിടിച്ചെടുത്തിരിക്കുന്നത്.
മുംബൈ വറോളിയിലെ സമുദ്ര മഹലിലെ ആഡംബര ഫ്ളാറ്റിലായിരുന്നു പരിശോധന. നീരവ് മോദി പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നും 12,600 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്.