ന്യൂഡല്‍ഹി: വിയറ്റ്നാമില്‍ നിന്നും റഷ്യക്ക് പുറപ്പെട്ട വിമാനം ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കി. സാങ്കേതിക തകരാറിനെത്തുടര്‍ന്നാണ് വിമാനം ഡല്‍ഹിയില്‍ ഇറക്കിയത്. യാത്രക്കിടെ എഞ്ചിന്‍ തകരാറ് ശ്രദ്ധയില്‍പ്പെട്ട പൈലറ്റ് ഡല്‍ഹി വിമാനത്താവളത്തില്‍ ഇറക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പൈലറ്റിന്റെ സമയോചിതമായ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. വിമാനത്തില്‍ 345 യാത്രക്കാരുണ്ടായിരുന്നു. അപായ സൂചന ലഭിച്ചയുടന്‍ ഡല്‍ഹി വിമാനത്താവളത്തിലെ 11 ാം നമ്പര്‍ റണ്‍വേയില്‍ വിമാനം ഇറക്കി. യാത്രക്കാര്‍ എല്ലാവരും സുരക്ഷതിരാണെന്ന് അധികൃതര്‍ അറിയിച്ചു.
വിയറ്റ്നാമിലെ ഫുക്കുവോക്കില്‍ നിന്നു പുറപ്പെട്ട റഷ്യന്‍ വിമാനം ശനിയാഴ്ച വൈകിട്ട് ആറിന് ഫുള്‍ എമര്‍ജെന്‍സി പ്രോട്ടോകോള്‍ പ്രകാരമായിരുന്നു അടിയന്തിര ലാന്‍ഡിങ്.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രംപ് ടവറില്‍ ശനിയാഴ്ച രാത്രിയുണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ മരിച്ചു. ആറു പേര്‍ക്കു പരുക്കേറ്റു. ടവറിന്റെ 50-ാം നിലയിലാണ് ശനിയാഴ്ച വൈകീട്ട് ആറു മണിയോടെ തീ പടര്‍ന്നത്. രണ്ടു മണിക്കൂറിനുള്ളില്‍ അഗ്‌നിബാധ നിയന്ത്രണവിധേയമാക്കി.

ട്രംപിന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ ആസ്ഥാനമാണ് ന്യൂയോര്‍ക്കിലെ ട്രംപ് ടവര്‍. പ്രസിഡന്റാകുന്നതിനു മുമ്പ് ട്രംപിന്റെ വസതിയായിരുന്നു. തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ അഗ്‌നിശമന സേനയിലെ അംഗങ്ങള്‍ക്കാണ് പൊള്ളലേറ്റത്. തീപിടിത്തുത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

കെട്ടിടത്തിന്റെ 50-ാം നിലയിലെ താമസക്കാരനായ 67 വയസുകാരനാണ് മരണത്തിനു കീഴടങ്ങിയത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും ഇയാള്‍ മരണമടഞ്ഞിരുന്നു. ട്രംപ് ടവറിലെ തീപിടുത്തം നിയന്ത്രണവിധേയമായതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ട്വീറ്റ് ചെയ്തു. മികച്ച രീതിയില്‍ നിര്‍മിച്ച കെട്ടിടമാണിതെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ്, അഗ്‌നിബാധ നിയന്ത്രണവിധേയമാക്കിയ അഗ്‌നിശമന സേനയെ അഭിനന്ദിക്കുകയും ചെയ്തു.
കുട്ടനാട് കുടിവെള്ള പദ്ധതിക്കായി എസി (ആലപ്പു ഴ-ചങ്ങനാശേരി) റോഡിനു കുറുകെ മാന്പുഴക്കരിയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് നാളെ 12 മണിക്കൂർ എസി റോഡ് അടച്ചിടുമെന്നു വാട്ടർ അഥോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെ റോഡ് അടച്ചിട്ടാണ് പൈപ്പ് സ്ഥാപിക്കുക.
എസി റോഡ് വഴി പോകേണ്ട വാഹനങ്ങൾ തിരിച്ചുവിടുന്നത് ഇങ്ങനെ: ചെറിയ വാഹനങ്ങൾ: എസി റോഡ് -മാന്പുഴക്കരി പാലം- തെക്കോട്ടു തിരിഞ്ഞ് -മിത്രക്കരി എസ്എൻഡിപിയോഗം വഴി പടിഞ്ഞാറ് തിരിഞ്ഞ് ഉരുക്കരി- കാപ്പിരിശേരി- വേഴപ്ര വടക്കു തിരിഞ്ഞ് ടൈറ്റാനിക് പാലം വഴി എസി റോഡിൽ എത്താം.
വലിയ വാഹനങ്ങൾ: ആലപ്പുഴയിൽ നിന്ന് വരുന്ന വലിയ വാഹനങ്ങൾ രാമങ്കരി-എടത്വ-വെട്ടുകാട് വഴി തിരിഞ്ഞ് മാന്പുഴക്കരി എസി റോഡ് വഴിയും ചങ്ങനാശേരിയിൽനിന്നു വരുന്ന വാഹനങ്ങൾ മാന്പുഴക്കരി-വെട്ടുകാട് -എടത്വ-രാമങ്കരി വഴി എസി റോഡിലേക്കു കടന്നു പോകണം.
ആലുവ: വാട്ട്സാപ്പിലൂടെ തെറ്റായ സന്ദേശം പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ വിവാഹം മുടങ്ങി. സംഭവത്തില്‍ ഒരാള്‍ പോലീസ് പിടിയിലായി. വ്യാജ സന്ദേശം പ്രചരിപ്പിച്ച ചേലക്കുളം കാവുങ്ങപറമ്പ് കീടേത്ത് വീട്ടില്‍ ഷിഹാബ് (35) ആണ് അറസ്റ്റിലായത്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്.
കോളേജ് വിദ്യാര്‍ഥിനിയായ എടത്തല സ്വദേശിനിയും സുഹൃത്തും ആലുവ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ രഹസ്യമായി ഫോണില്‍ പകര്‍ത്തിയ പ്രതി ഇവര്‍ ഒളിച്ചോടാനായി എത്തിയതാണെന്നും വീട്ടുകാരെ അടിയന്തരമായി അറിയിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള വോയ്സ് ക്ലിപ്പ് സഹിതമുള്ള സന്ദേശം തയ്യാറാക്കുകയായിരുന്നു.
ഇയാള്‍ വ്യാജ സന്ദേശം പിന്നീട് പല ഗ്രൂപ്പുകളിലും ഷെയര്‍ ചെയ്യുകയും ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് യുവതിയുടെ വിവാഹം മുടങ്ങിയത്. യുവതി നല്‍കിയ പരാതി അന്വേഷിച്ച പോലീസ് ഷിഹാബാണ് വ്യാജ സന്ദേശത്തിന് പിന്നിലെന്ന് കണ്ടെത്തി. ആലുവ സി.ഐ. വിശാല്‍ ജോണ്‍സണ്‍, എസ്.ഐ. എം.എസ്. രാജന്‍, എ.എസ്.ഐ. രാജീവ്, സി.പി.ഒ. മാരായ നവാബ്, മുഹമ്മദ് അലി, ഷമീര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
സെൻട്രൽ മാലിയിൽ തടവുചാടാൻ ശ്രമിച്ച 17 ജിഹാദികളെ സൈന്യം വെടിവച്ചു കൊന്നു. ദിയൂറയിൽ വ്യാഴാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിറ്റേന്നു തടങ്കൽ ക്യാന്പിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ വെടിവച്ചു കൊല്ലുകയായിരുന്നുവെന്നു സൈന്യം അറിയിച്ചു.
കഴിഞ്ഞാഴ്ച മാലിയിൽ ആറ് മൃതദേഹങ്ങളുടെ കൂട്ട കുഴിമാടം കണ്ടെത്തിയിരുന്നു. അസാധാരണമായ സംഭവവുമായി ബന്ധപ്പെട്ട് ആംനെസ്റ്റി ഇന്റർനാഷണൽ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
കല്ല്യാണ്‍ ജ്വല്ലേഴ്‌സിന്റെ തട്ടിപ്പ് പുറത്തുകൊണ്ടുവന്ന എസ്‌ഐയെ സ്ഥലംമാറ്റാന്‍ വീണ്ടും സമ്മർദ്ദം. കല്യാൺ ജൂവലേഴ്‌സിനെതിരെയുള്ള വാർത്ത മാധ്യമങ്ങൾക്ക് നൽകി എന്ന പേരിൽ തമ്പാനൂർ എസ് ഐ സമ്പത്തിനെ സ്ഥലം മാറ്റാൻ ഉന്നതരുടെ ഭീഷണി. സമ്പത്തിനെ തെറിപ്പിച്ച് ഇതിന് പ്രതികാരം ചെയ്യാനാണ് കല്യാണിന്റെ സമ്മർദ തന്ത്രം. ഇതിനോട് കൂടെ കല്യാൺ ജൂവലേഴ്‌സിനെതിരെ സോഷ്യൽ മീഡിയയിൽ കുറിപ്പെഴുതിയതിന് സാമുഹ്യപ്രവർത്തക ധന്യരാമനെതിരെയും പല രീതിയിലും ഭീഷണി ഉയർന്നിരുന്നു. വലിയ രീതിയിലാണ് കല്യാൺ തങ്ങൾക്കെതിരെയുള്ള വാർത്തകൾ മുക്കാൻ വേണ്ടി രംഗത്തെത്തിയിരിക്കുന്നത്.വാർത്ത പുറത്തുവന്നതിന്റെ പേരിൽ തമ്പാനൂർ എസ് ഐ സമ്പത്തിനെതിരെ നടപടിക്കും ചില കേന്ദ്രങ്ങൾ നീക്കം നടത്തി. ഇതിന് പിന്നിൽ കല്യാൺ ഗ്രൂപ്പാണെന്ന് ധന്യാരാമനെ പോലുള്ള സാമൂഹിക പ്രവർത്തകരും ആരോപിക്കുന്നു.
ഇതോടെ തമ്പാനൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ കേസ് സത്യമാണെന്നതിന് സ്ഥിരീകരണമാവുകയാണ്. ഈ വാർത്ത ചില മുഖ്യധാരാ മാധ്യമങ്ങൾ നൽകിയില്ല. എന്നാൽ കല്യാണിന്റെ വിശദീകരണം കൊടുക്കുകയും ചെയ്തു. സോഷ്യൽ മീഡിയിയൽ കല്യാണിനെതിരായ വാർത്ത പ്രചരിപ്പിക്കുന്നവരെ ഭീഷണിപ്പെടുത്താനായി തയ്യാറാക്കിയ പത്രക്കുറിപ്പ് രണ്ട് പത്രങ്ങളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. തിരുവനന്തപുരം കല്യാൺ ജുവല്ലറിയിൽ നിന്നും വിറ്റ അഞ്ചര പവൻ നെക്ലേസിൽ ആകെ ഉണ്ടായിരുന്നത് ഒന്നര പവൻ സ്വർണമാണെന്ന് വാർത്ത ഒരു ഓണ്‍ലൈന്‍ മാധ്യമം പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ ദുബായിൽ പ്രചരിച്ച ഒരു വീഡിയോയുടെ പേരിൽ കല്യാണിനെതിരെ വ്യാജവാർത്ത പ്രചരിച്ചവർക്കെതിരെ കേസ് നൽകിയെന്നു പറഞ്ഞ് ഇന്നത്തെ പത്രങ്ങളിലെല്ലാം വാർത്ത നൽകുകയും ചെയ്തു.
വ്യാജ വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു എന്ന പേരിൽ ചിലരെ കസ്റ്റഡിയിൽ എടുത്തുവെന്നും കല്യാണിന്റെ പരസ്യം സ്ഥിരമായി സ്വീകരിക്കുന്ന പത്രങ്ങളിൽ നൽകിയ പരസ്യത്തിൽ പറഞ്ഞിരുന്നു. എന്നാൽ അറസ്റ്റിലായവരുടെ പേരോ മറ്റ് വിവരങ്ങളോ അതിൽ ഇല്ലായിരുന്നു. സോഷ്യൽ മീഡിയയെ അറസ്റ്റു ഭീതിയിൽ ഒതുക്കാനുള്ള തന്ത്രമായിരുന്നു ഈ വാർത്ത. ദുബായിൽ കേസെടുത്തു എന്ന വിധത്തിലാണ് വാർത്തകൾ. കല്യാണിന്റെ പി ആർ വിഭാഗം അയച്ചു നൽകിയ വാർത്ത അതേപടി പ്രസിദ്ധീകരിക്കുകയാണ് ഇന്നത്തെ മിക്ക പത്രങ്ങളും ചെയ്തതെന്ന് ആരോപണവുമുണ്ട്. വാർത്തയുടെ സ്വഭാവം പരിശോധിച്ചാൽ തന്നെ ഇക്കാര്യം വ്യക്തമാകും. കല്യാണിൽ നിന്നും വ്യാജസ്വർണം പിടിച്ചെന്ന വിധത്തിൽ കുറച്ചുകാലമായി സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചിരുന്നു. വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെയാണ് നടപടിയെന്ന വിധത്തിലാണ് വാർത്തകൾ
തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കിയും നാടന്‍പാട്ട് കലാകാരനുമായ രാജേഷ് എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലായി. കായംകുളം സ്വദേശിയായ യാസീന്‍ മുഹമ്മദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. രാജേഷിനെ കൊലപ്പെടുത്താനെത്തിയ ക്വട്ടേഷന്‍ സംഘത്തെ സഹായിച്ചയാളാണ് യാസീന്‍. നേരത്തെ ക്വട്ടേഷന്‍ സംഘത്തിന് താമസം സൗകര്യം നല്‍കിയ സനു എന്നയാള്‍ പോലീസ് പിടിയിലായിരുന്നു.
മാര്‍ച്ച് 27ന് പുലര്‍ച്ചെ രണ്ടുമണിയോടെ ആറ്റിങ്ങല്‍ മടവൂരിനടുത്ത് വെച്ച് നാലംഗ ക്വട്ടേഷന്‍ സംഘമാണ് രാജേഷിനെ കൊലപ്പെടുത്തിയത്. രാജേഷിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് കുട്ടനും അക്രമത്തില്‍ പരിക്കേറ്റിരുന്നു. ഖത്തറില്‍ വ്യവസായിയായ ഓച്ചിറ തെക്ക് കൊച്ചുമുറി നായമ്പരത്ത് കിഴക്കതില്‍ പത്തിരി സത്താറാണ് രാജേഷിനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പോലീസിന്റെ നിഗമനം. ഇയാളുടെ നിര്‍ദേശ പ്രകാരം അലിഭായി എന്നറിയപ്പെടുന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊലപാതകം നടത്തിയത്.
സംഭവത്തിന് ശേഷം പ്രതികള്‍ രാജ്യം വിട്ടിരിക്കാമെന്നാണ് പോലീസ് കരുതുന്നത്. സത്താറിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തി വരികയാണ്. സത്താറിന്റെ ഭാര്യയുമായി രാജേഷിനുള്ള അടുപ്പമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് ഭാഷ്യം. ഖത്തറില്‍ ജിംനേഷ്യം പരിശീലകനായ ഓച്ചിറ സ്വദേശി അലിഭായി എന്ന സാലിഹ ബിന്‍ ജലാല്‍ ഉള്‍പ്പെടെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത നാല് പേര്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
കുമ്പളത്ത് വീപ്പയ്ക്കുള്ളില്‍നിന്നു ഉദയംപേരൂര്‍ സ്വദേശിനി ശകുന്തളയുടെ അസ്ഥികൂടം ലഭിച്ച കേസില്‍ പോലീസിന്റെ അന്വേഷണത്തിനു വീണ്ടും തടസം. ശകുന്തളയുടെ മകള്‍ അശ്വതി നുണ പരിശോധനയ്ക്കു തയ്യാറല്ലെന്ന് കോടതിയെ അറിയിച്ചതാണ് ഇപ്പോള്‍ അന്വേഷണ സംഘത്തിനു തലവേദനയായത്.
പോലീസിനോട് ആദ്യം നുണ പരിശോധനയ്ക്കു തയ്യാറാണെന്ന് പറഞ്ഞ അശ്വതി കോടതിയില്‍ എത്തിയപ്പോള്‍ അഭിഭാഷകന്‍ മുഖേന നിലപാട് മാറ്റുകയായിരുന്നു. മുഖ്യപ്രതിയെന്ന് പോലീസ് പറയുന്ന അശ്വതിയുടെ കാമുകന്‍ സജിത്തിലേക്ക് എത്താനുള്ള വഴിയാണ് ഇതോടെ അടഞ്ഞത്.
ശകുന്തളയുടെ മൃതദേഹം ലഭിച്ചതിന്റെ അടുത്ത ദിവസം സജിത്തിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അന്വേഷണം തന്നിലേക്കെത്തുമെന്ന് ഉറപ്പായതോടെ സജിത്ത് ആത്മഹത്യ ചെയ്തതാകാമെന്ന നിലപാടാണ് പോലീസിനുള്ളത്. അശ്വതി നുണ പരിശോധനയ്ക്കു വിധേയയാക്കി ദൂരൂഹതകളുടെ ചുരുളഴിക്കാമെന്നാണ് പോലീസ് കരുതിയത്. പ്രശ്‌നത്തില്‍ വീണ്ടും ആലോചിച്ച ശേഷം നിലപാട് അറിയിക്കാന്‍ കോടതി അശ്വതിയുടെ അഭിഭാഷകന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അശ്വതി നുണ പരിശോധനയ്ക്കു തയാറായില്ലെങ്കില്‍ കൂടുതല്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ സ്വീകരിച്ച് മുന്നോട്ടു പോകുമെന്ന് എറണാകുളം സൗത്ത് സിഐ സിബി ടോം പറഞ്ഞു. അശ്വതിയുടെ മൊഴികളില്‍ വൈരുദ്ധ്യം കണ്ടതോടെയാണ് നുണ പരിശോധനയുടെ സാധ്യതകള്‍ തേടിയത്.
ചോദ്യം ചെയ്യാന്‍ ഇനി ആരും ബാക്കിയില്ല. എങ്കിലും അന്വേഷണത്തിനിടയില്‍ കണ്ടെത്തിയ ചില കാര്യങ്ങളുടെ വെളിച്ചത്തില്‍ മുന്നോട്ടു പോകാനുള്ള ശ്രമമാണു പോലീസ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ജനുവരി ഏഴിന് കുമ്പളം ടോള്‍ പ്ലാസയ്ക്കു സമീപമുള്ള ഒഴിഞ്ഞ പറമ്പില്‍ ഉപേക്ഷിച്ച നിലയിലാണു വീപ്പ കണ്ടെത്തിയത്.
വീപ്പയില്‍നിന്നു ലഭിച്ച മൃതദേഹം സ്ത്രീയുടെതാണെന്നു പരിശോധനയില്‍ തെളിഞ്ഞിരുന്നു. കാലുകള്‍ കൂട്ടിക്കെട്ടി വീപ്പയില്‍ തലകീഴായി ഇരുത്തി കോണ്‍ക്രീറ്റ് ചെയ്ത നിലയിലായിരുന്നു മൃതദേഹം. അല്‍പ വസ്ത്രം ധരിച്ചിരുന്ന മൃതദേഹത്തോടൊപ്പം മൂന്ന് 500 രൂപ നോട്ടുകളും കണ്ടെത്തിയിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഇടത് കണങ്കാലില്‍ ശസ്ത്രക്രിയ നടത്തി സ്റ്റീല്‍ കന്പിയിട്ടിട്ടുള്ളതായി കണ്ടെത്തി.
വര്‍ഷങ്ങള്‍ക്കു മുന്‍പ് അപകടത്തില്‍ പരിക്കേറ്റ ഇത്തരം ശസ്ത്രക്രിയ നടത്തിയവരെ സംബന്ധിച്ചു നടത്തിയ അന്വേഷണമാണ് ശകുന്തളിയിലേക്കെത്തിച്ചത്. മകള്‍ അശ്വതിയുടെ ഡിഎന്‍എയുമായി അസ്ഥികൂടത്തിനു പൊരുത്തമുണ്ടെന്നു കണ്ടെത്തിയതോടെ അന്വേഷണ സംഘം ശകുന്തളയാണു മരിച്ചതെന്ന് ഉറപ്പു വരുത്തി.
യുകെയിലെ ആംബുലന്‍സുകളുടെ പ്രവര്‍ത്തനം താറുമാറാകുന്നു. ആംബുലന്‍സ് വാഹനങ്ങളില്‍ തെറ്റായ ഇന്ധനം നിറയ്ക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം. ആംബുലന്‍സിന് ആവശ്യമായ ഇന്ധനം ഏതെന്ന് തിരിച്ചറിയാന്‍ കഴിയാതെ വരുന്ന ക്രൂ അംഗങ്ങള്‍ തെറ്റായ ഇന്ധനം നിറയ്ക്കുന്നു. ഇത് കാരണം ദിവസങ്ങളോളം ആംബുലന്‍ പ്രവര്‍ത്തനരഹിതമാകും. ഡീസലിന് പകരം പെട്രോള്‍ നിറച്ചാല്‍ വാഹനത്തിന്റെ എഞ്ചിന് തകരാറ് സംഭവിക്കും. ഇതോടെ ദിവസങ്ങളോളം നീളുന്ന റിപ്പയറിംഗ് ജോലികള്‍ ആവശ്യമായി വരികയും അടിയന്തര സാഹചര്യങ്ങളില്‍ ആവശ്യാനുസരണം ആംബുലന്‍സുകള്‍ ലഭ്യമാകാതെ വരികയും ചെയ്യും. ടെലഗ്രാഫാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്‍എച്ച്എസിന് സ്വന്തമായുള്ള ബങ്കറിംഗ് ഹബ്ബുകളില്‍ പോലും ഇത്തരം പിഴവുകള്‍ ഉണ്ടാകുന്നുണ്ട്.

2012 മുതല്‍ യുകെയില്‍ ഇത്തരത്തിലുള്ള 769 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്രൂ അംഗങ്ങളുടെ അശ്രദ്ധയാണ് തെറ്റായ ഇന്ധനം നിറയ്ക്കുന്നതിന് കാരണമാകുന്നത്. പാരാമെഡിക്കുകള്‍ക്ക് ഇന്ധനം നിറയ്ക്കുന്ന സംബന്ധിച്ച നിര്‍ദേശങ്ങള്‍ എന്‍എച്ച്എസ് അധികൃതര്‍ നല്‍കാറുണ്ട്. ഇത് സംബന്ധിച്ച ഓഡിയോ അലര്‍ട്ട് ആംബുലന്‍സ് ക്രൂ അംഗങ്ങള്‍ക്ക് നല്‍കാറുണ്ടെങ്കിലും പല സമയങ്ങളില്‍ അബദ്ധങ്ങള്‍ ആവര്‍ത്തിക്കാറുണ്ട്. എആന്‍ഇ ഡിപാര്‍ട്ട്‌മെന്റുകളിലെ ജീവനക്കാരുടെ അപര്യാപ്തത ആംബുലന്‍സ് ട്രസ്റ്റുകളെ കാര്യമായി ബാധിക്കാറുണ്ടെന്ന് ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ഉപയോഗിച്ച് ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു. അടിയന്തര സമയങ്ങളില്‍ പോലും ജീവനക്കാരുടെ അപര്യാപ്തത പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

വിന്ററില്‍ ആംബുലന്‍സ് സ്റ്റാഫുകളുടെ അപര്യാപ്തത വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. വിന്ററിലെ പ്രതിസന്ധി മറികടക്കാന്‍ ടാക്‌സികള്‍ വരെ ഉപയോഗിക്കാന്‍ അധികൃതരെ നിര്‍ബന്ധിതരാക്കിയിരുന്നു. ജീവനക്കാരുടെ ലഭ്യതയിലുള്ള കുറവ് ആംബുലന്‍സ് വാഹനങ്ങളിലുണ്ടാകുന്ന കുറവും പൊതുജനാരോഗ്യ രംഗത്തെ സാരമായി ബാധിക്കും. തെറ്റായ ഇന്ധനം നിറയ്ക്കുന്നത് ജനങ്ങളുടെ ആരോഗ്യ സംരക്ഷിക്കുന്നതില്‍ വീഴ്ച്ച വരുത്തുമെന്നും നികുതിപ്പണം പാഴാവുന്നതിന് കാരണമാകുമെന്നും കാംമ്പയിനേഴ്‌സ് പറയുന്നു. സൗത്ത് ഈസ്റ്റ് കോസ്റ്റ് ആംബുലന്‍സ് സര്‍വീസിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏതാണ്ട് 156 ആംബുലന്‍സിലാണ് തെറ്റായ ഇന്ധനം നിറച്ചിരിക്കുന്നത്. ഈ ആംബുലന്‍സുകള്‍ റിപ്പയര്‍ ചെയ്യുന്നതിനായി ഏതാണ്ട് 51,500 പൗണ്ട് ചെലവ് വന്നിട്ടുണ്ട്.
പാമ്പാടി പള്ളിക്കത്തോട് മുണ്ടന്‍ കവലയില്‍ കഞ്ചാവു വിൽപ്പന നടത്തിയതു ചോദ്യം ചെയ്യാനെത്തിയ യുവാവ് മർദ്ദനമേറ്റു മരിച്ചു. പാമ്പാടി പാറയ്ക്കൽ ഉല്ലാസ് ആണ് മരിച്ചത്. തെക്കേൽ അജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതി അജേഷ് സ്ഥിരം കഞ്ചാവു വില്‍പ്പക്കനക്കാരനാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
തുമ്പോളി ഭാഗത്തുള്ള അജേഷിന്റെ വീട്ടില്‍ വച്ച് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ഉച്ചയ്ക്ക് ഒരാൾ അജേഷിന്റെ വീട്ടിലേക്കു പോകുന്നത് വഴിയിരികിൽ കൂട്ടുകാരുമായി സംസാരിച്ചുകൊണ്ടിരുന്ന ഉല്ലാസ് കണ്ടു. ഇയാൾ കഞ്ചാവ് വാങ്ങാനാണ് അജേഷിന്റെ വീട്ടിൽ പോകുന്നതെന്ന സംശയത്തെ തുടർന്ന് ഇതു ചോദ്യം ചെയ്യാൻ കൂട്ടുകാരനെയും കൂട്ടി ഉല്ലാസ് അജേഷിന്റെ വീട്ടിലെത്തുകയായിരുവെന്നു.
എന്നാൽ, വീടിനുള്ളിൽ ഉല്ലാസും അജേഷുമായി സംസാരിക്കുന്നതിനിടെ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായെന്നു ദൃക്സാക്ഷികൾ പറയുന്നു. തിരികെ മടങ്ങിയ ഉല്ലാസ് വീണ്ടും കൂട്ടുകാരെയും കൂട്ടി അജേഷിനെ ചോദ്യം ചെയ്യാനെത്തി. ഇതിനിടെ അജേഷ് കമ്പി വടിയെടുത്തു തലയുടെ പുറകിൽ അടിച്ചതോടെ ഉല്ലാസ് ബോധരഹിതനായി വീഴുകയായിരുന്നു. കൂട്ടുകാർ ഉടൻ ഉല്ലാസിനെയുമായി പാമ്പാടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ഉല്ലാസ് മരിച്ചിരുന്നു.
അടിയേറ്റ ഉല്ലാസിനു പരുക്ക് മാത്രമെ ഉള്ളുവെന്നു കരുതി അജേഷും തൊട്ടുപിന്നാലെ ആശുപത്രിയില്‍ ചികൽസ തേടാനെത്തി. ഉല്ലാസ് മരിച്ച വിവരം അറിഞ്ഞ അജേഷ് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് എത്തി പിടികൂടുകയായിരുന്നു. ഭാര്യയെ കൊന്ന കേസില്‍ അജേഷിന്റെ പിതാവ് വർഷങ്ങൾ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇതേ തുടർന്നു ഒറ്റക്കായാരുന്നു അജേഷിന്റെ താമസം.