22 വര്‍ഷത്തെ ആഴ്‌സണല്‍ പരിശീലക കുപ്പായം അഴിച്ചുവെക്കുന്ന ആഴ്‌സണ്‍ വെങ്ങര്‍ക്ക് ഗംഭീര യാത്രയയപ്പ് നല്‍കി ബദ്ധ വൈരികളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഓള്‍ഡ് ട്രെഫോര്‍ഡില്‍ കഴിഞ്ഞ ദിവസം നടന്ന ആഴ്‌സണല്‍-മാഞ്ചസ്റ്റര്‍ പോരാട്ടത്തിന് മുമ്പാണ് ആരാധകരുടെ പ്രിയ പരിശീലകനായ വെങ്ങര്‍ക്ക് യുണൈറ്റഡ് യാത്രയയപ്പ് നല്‍കിയത്.

ഈ സീസണ്‍ അവസാനത്തോടെ ക്ലബ്ബ് വിടുമെന്ന് പ്രഖ്യാപിച്ച വെങ്ങറിന് അനുമോദന ചടങ്ങ് സംഘടപ്പിക്കുമെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ്ബ് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച പരിശീലകനായ സര്‍ അലെക്‌സ് ഫെര്‍ഗ്യൂസണ്‍ വെങ്ങര്‍ക്ക് മത്സരത്തിന് മുമ്പായി മൈതാന മധ്യത്തില്‍ വെച്ച് ഉപഹാരം നല്‍കി. യുണൈറ്റഡിന്റെ നിലവിലെ പരിശീലകനായ ജോസ് മൊറീഞ്ഞോയും വെങ്ങറെ അനുമോദിക്കാന്‍ ഗ്രൗണ്ടിന് നടുവിലെത്തിയിരുന്നു.

 

പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ട് പരിശീലകരെ ഒരുമിച്ച് കണ്ടപ്പോള്‍ ഓള്‍ഡ് ട്രെഫോര്‍ഡില്‍ കരഘോഷം ഉച്ചത്തിലായി. കളിച്ചിരുന്ന സമയത്ത് ഫെര്‍ഗ്യൂസണും വെങ്ങറും ആരോഗ്യപരമായ വൈര്യം സൂക്ഷിച്ചിരുന്നെങ്കിലും ഇതിഹാസ പരിശീലകരെ ഒരുമിച്ച കണ്ടപ്പോള്‍ എഴുന്നേറ്റ് നിന്നാണ് യുണൈറ്റഡ് ആരാധകര്‍ ഇരുവരെയും സ്വീകരിച്ചത്.