ഉഭയകക്ഷി സെക്യൂരിറ്റി ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിലും ശക്തമാക്കുന്നതിലും ഇന്ത്യ കൂടുതല്‍ തുറന്ന സമീപനം പുലര്‍ത്തുന്നത് തന്ത്രപരമായി മികച്ച അവസരമാണ് നല്‍കിയിരിക്കുന്നതെന്ന് യുഎസ് പസഫിക് കമാന്‍ഡ് തലവന്‍ അഡ്മിറല്‍ ഹാരി ഹാരിസ്. ആഗോള സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സഹകരണം ഉപയോഗിക്കാനാകുമെന്നാണ് കമാന്‍ഡര്‍ അഭിപ്രായപ്പെടുന്നത്. ഇന്ത്യ, അമേരിക്ക, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ ഒരേ ദിശയില്‍ ചിന്തിക്കുന്ന രാജ്യങ്ങള്‍ ഒത്തുചേര്‍ന്നാല്‍ ഇന്തോ-പസഫിക് മേഖലയിലെ വെല്ലുവിളികള്‍ നേരിടാന്‍ കഴിയുമെന്ന് അദ്ദേഹം അമേരിക്കന്‍ സെനറ്റിന്റെ ആംഡ് സര്‍വീസ് കമ്മിറ്റിയെ അറിയിച്ചു.
രാഷ്ട്രീയം, സാമ്പത്തികം, സൈനികം തുടങ്ങിയ മേഖലകളില്‍ ഇന്ത്യയും അമേരിക്കയും സ്വാഭാവിക പങ്കാളികളാണ്. ജനാധിപത്യ മൂല്യങ്ങള്‍ ഇരുരാജ്യങ്ങളും പങ്കുവെക്കുന്നു. ഒരേ സമീപനങ്ങളാണ് പല കാര്യങ്ങളിലും ഇരു രാജ്യങ്ങള്‍ക്കും ഉള്ളത്. ഇന്തോ-പസഫിക് മേഖലയില്‍ പലപ്പോഴും സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയുമായി ചേരാനുള്ള മികച്ച അവസരമാണ് ഇപ്പോള്‍ ഉള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. ആഗോള തലത്തിലുള്ള സന്തുലിതാവസ്ഥ, നിയമങ്ങള്‍ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര വ്യവസ്ഥ തുടങ്ങിയ കാര്യങ്ങളില്‍ ഇരുരാജ്യങ്ങള്‍ക്കും പരസ്പരപൂരകങ്ങളാകാമെന്നും അദ്ദേഹം വ്യക്തമാക്കി.
സമുദ്ര സുരക്ഷ, കടല്‍ക്കൊള്ളക്കെതിരായുള്ള പ്രവര്‍ത്തനങ്ങള്‍, തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, പ്രകൃതിദുരന്തങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ യോജിച്ചുള്ള പ്രവര്‍ത്തനമാണ് ലക്ഷ്യമിടുന്നത്. പുതിയ രാഷ്ട്രീയ നേതാക്കളുടെ കടന്നുവരവോടെ ചേരിചേരാനയമെന്ന പഴയ സമീപനത്തില്‍ നിന്ന് ഇന്ത്യ പുറത്തു വരികയാണെന്നും സൈനിക ബന്ധങ്ങള്‍ ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ ഇന്ത്യയില്‍ നിന്നുണ്ടാകുന്നുണ്ടെന്നുമാണ് അമേരിക്കന്‍ സൈനികകേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്.
”ഞങ്ങളുടെ ജീവിതം ഇനി പഴയതുപോലെയാകില്ല”. ലെസ്റ്റര്‍ സ്ഫോടനത്തില്‍ ഭാര്യയെയും രണ്ട് ആണ്‍മക്കളെയെും നഷ്ടമായ ജോസ് രഗുബീര്‍ എന്ന പിതാവ് സ്ഫോടനത്തെ അതിജീവിച്ച ഇളയ മകനെ ചേര്‍ത്തു പിടിച്ച് പറഞ്ഞ വാക്കുകളാണ് ഇവ. ഫെബ്രുവരി 25നുണ്ടായ സ്ഫോടനത്തിനു ശേഷം ആദ്യമായി പ്രതികരിക്കുകയായിരുന്നു രഗുബീര്‍. കഴിഞ്ഞ ഫെബ്രുവരി 25ന് ലെസ്റ്ററിലെ ഒരു സ്ഥാപനത്തില്‍ നടന്ന സ്‌ഫോടനത്തിലാണ് ജോസ് രഗൂബീറിന് തന്റെ കുടുംബത്തിലെ പ്രിയപ്പെട്ടവരെ നഷ്ടമാകുന്നത്. ഭാര്യ മേരി രഗൂബീറും മക്കളായ ഷെയിനും ഷോണും സംഭവ സ്ഥലത്തുവെച്ചു തന്നെ കൊല്ലപ്പെട്ടു. ഇവരെ കൂടാതെ ഷെയിന്റെ കാമുകിയായ 18കാരി ലിയ ബെത്ത് റീക്കും കടയിലെ ജീവനക്കാരിയായ വിക്ടോറിയ ഇയവലേവയും സ്‌ഫോടനത്തില്‍ ദാരുണമായി കൊല്ലപ്പെട്ടു. മേരി രഗൂബീര്‍ എനിക്കേറെ പ്രിയ്യപ്പെട്ടവളായിരുന്നു. കുടുംബ കാര്യത്തില്‍ ഏറെ ശ്രദ്ധിച്ചിരുന്ന മേരി കഠിനാദ്ധ്യാനം ചെയ്താണ് മക്കളെ വളര്‍ത്തിയിരുന്നത്. വിവാഹം കഴിഞ്ഞിട്ട് 22 വര്‍ഷം മാത്രമെ കഴിഞ്ഞിട്ടുള്ളുവെങ്കിലും ഞങ്ങള്‍ക്ക് കഴിഞ്ഞ 28 വര്‍ഷമായി പരസ്പരം അറിയാം. ജോസ് രഗൂബീര്‍ ലെസ്റ്റര്‍ പോലീസ് മുഖേന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
മക്കള്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കാന്‍ അവള്‍ ദിവസവും രണ്ട് ജോലികള്‍ ചെയ്തിരുന്നു. കുട്ടികള്‍ക്ക് ആവശ്യമായ എല്ലാം ലഭിക്കുന്നുണ്ടെന്നും അവള്‍ ഉറപ്പു വരുത്തുമായിരുന്നു. ഏറ്റവും പുതിയ ഫുട്‌ബോള്‍ കിറ്റുകളാണ് മകന് അവള്‍ വാങ്ങിച്ചു നല്‍കുക. രഗുബീര്‍ പറയുന്നു. ഷെയിന്‍ വളരെ നല്ല വ്യക്തിത്വത്തിന് ഉടമായിരുന്നു. കുടുംബത്തെയും സൃഹൃത്തുക്കളെയും സഹായിക്കുന്നതില്‍ അവന്‍ അതീവ താല്‍പര്യം കാണിച്ചിരുന്നു. എല്ലാവര്‍ക്കും ബഹുമാനിക്കാന്‍ തോന്നുന്ന പ്രകൃതമായിരുന്നു ഷെയിന്റേത്. ലിവര്‍പൂള്‍ ഫുട്‌ബോള്‍ ക്ലബിന്റെ കടുത്ത ആരാധകനായ ഷെയിന്‍ നല്ലൊരു ഫുട്‌ബോള്‍ കളിക്കാരന്‍ കൂടിയായിരുന്നുവെന്നും രഗുബീര്‍ ഓര്‍മ്മിക്കുന്നു. ഷെയിനും കാമുകി ലിയയും അതീവ സന്തോത്തിലാണ് ജീവിതം നയിച്ചിരുന്നത്. ഭാവിയില്‍ അവര്‍ കുടുംബത്തിന് വലിയ സന്തോഷങ്ങള്‍ക്ക് കാരണമാകേണ്ടവരായിരുന്നു.
കുടുംബത്തിന് ഏറെ പ്രിയപ്പെട്ടവനാണ് ഷോണ്‍. യൂണിവേഴ്‌സിറ്റി പഠനം തേടാനുള്ള ശ്രമത്തിലായിരുന്നു അവന്‍. ഫ്രഞ്ചും ഹിസ്റ്ററിയും പഠിക്കാനായിരുന്ന ആഗ്രഹം. പാര്‍ട്ട് ടൈം ജോലിയെന്ന നിലയ്ക്ക് അവന്‍ പത്രവിതരണം ചെയ്യാറുണ്ട്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഇളയ മകന്‍ സ്‌കോട്ടിയുമായി ഷോണ്‍ വലിയ സൗഹൃദം സൂക്ഷിക്കുമായിരുന്നെന്നും രഗുബീര്‍ പറയുന്നു. ദുരന്തം നടക്കുന്ന സമയത്ത് രഗുബീര്‍ ജോലി സ്ഥലത്തായിരുന്നു. ദുരന്തം തട്ടിയെടുത്ത എന്റെ പ്രിയപ്പെട്ടവര്‍ എപ്പോഴും ഞങ്ങളുടെ ഓര്‍മകളിലുണ്ടാവും. സ്‌കോട്ടിയും ഞാനും കുടുംബവും സുഹൃത്തുക്കളുമെല്ലാം അവരുടെ വേര്‍പാടിനെ വലിയ നഷ്ടമായിട്ടാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌ഫോടനത്തെ തുടര്‍ന്ന് സ്‌കോട്ടിക്കും തനിക്കും ആശ്വാസ വചനങ്ങള്‍ നേര്‍ന്ന എല്ലാവര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദികളെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം പോലീസ് ഊര്‍ജിമാക്കിയിട്ടുണ്ട്. സംഭവുമായി ബന്ധമുണ്ടെന്ന് സംശയമുള്ള മൂന്ന് പേരെ ഇതിനോടകം അറസ്റ്റ് ചെയ്തതായി ലെസ്റ്റര്‍ പോലീസ് അറിയിച്ചു.
പ്ലേ സ്റ്റേഷന്‍ ഗെയിമായ ഒമേഗ ലാബ്രിയന്‍ത്ത് Z യുകെയില്‍ നിരോധിച്ചു. കുട്ടികളെ ലൈംഗീകമായി ചിത്രീകരിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. യുകെയില്‍ ഗെയിമിന്റെ വില്‍പ്പന പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. ചെറിയ കുട്ടികളെ ദോഷകരമായ രീതിയില്‍ ബാധിക്കാന്‍ സാധ്യതയുള്ളതാണ് ഈ ഗെയിമെന്ന് വീഡിയോ സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജപ്പാനില്‍ പുറത്തിറങ്ങിയ ഗെയിമിന് എയ്ജ് റേറ്റിംഗ് നല്‍കാന്‍ കഴിയില്ലെന്നും വീഡിയോ സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ പറയുന്നു. എയ്ജ് റേറ്റിംഗ് ഇല്ലാതെ ഗെയിം യുകെയില്‍ വില്‍പ്പന നടത്താന്‍ കഴിയില്ല. നിരോധനത്തിനെതിരെ നല്‍കിയ അപ്പീല്‍ തള്ളിയതായി ഗെയിമിന്റെ വിതരണക്കാര്‍ പിക്യൂബ് (PQube) അധികൃതര്‍ ട്വിറ്ററില്‍ കുറിച്ചു.
നിലവില്‍ ആസ്‌ട്രേലിയ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ ഗെയിമിന് റേറ്റിംഗ് ഇല്ല. കൂടാതെ ന്യൂസിലാന്റിലും അയര്‍ലണ്ടിലും ഗെയിം ലഭ്യമാകുകയില്ലെന്ന് പിക്യൂബ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അമേരിക്കയില്‍ നിരോധനമില്ലെങ്കിലും 17 വയസ്സിന് മുകളില്‍ ഉള്ളവര്‍ക്ക് മാത്രമെ ഗെയിം ഉപയോഗിക്കാനും വാങ്ങാനുമുള്ള അധികാരമുള്ളു. യുകെയില്‍ സ്‌റ്റോറുകളിലും ഓണ്‍ലൈന്‍ സൈറ്റുകളിലും ഗെയിം ലഭ്യമല്ലെന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു സ്ത്രീ കഥാപാത്രം വ്യത്യസ്ഥമായ വെല്ലുവിളികളെ അതിജീവിക്കുന്ന ലെവലുകള്‍ ഉള്‍പ്പെട്ടതാണ് ഒമേഗ ലാബ്രിയന്‍ത്ത് Z. മനുഷ്യ നിര്‍മ്മിതമായ പല വസ്തുക്കളും ഈ കഥാപാത്രം അന്വേഷിച്ചു കണ്ടുപിടിക്കുന്നു. ഇതിലെ പല ലെവലുകളിലും ലൈംഗീകമായ തീം അടങ്ങിയിരിക്കുന്നതായി വീഡിയോ സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ പറയുന്നു. കഥാപത്രങ്ങള്‍ പരസ്പരം ലൈംഗീകമായ സ്പര്‍ശിക്കുന്നതും വസ്ത്രങ്ങള്‍ അഴിച്ചു മാറ്റുന്നതടക്കമുള്ള രംഗങ്ങള്‍ ഒമേഗ ലാബ്രിയന്‍ത്ത് Zലുണ്ട്.
ഗെയിമിലെ കഥാപാത്രങ്ങളുടെ പ്രായം ചെറിയ കുട്ടികള്‍ക്ക് സമാനമാണ്. കുട്ടികളുടെ ശബ്ദമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും വിഎസ്‌സി വ്യക്തമാക്കുന്നു. ഗെയിമിലെ ഓവറോള്‍ കണ്ടന്റുകള്‍ യുകെയിലെ ഭുരിഭാഗം വരുന്ന ഉപഭോക്താക്കള്‍ക്ക് സ്വീകാര്യമല്ല. ഗെയിം കുട്ടികളുടെ മോറല്‍ ഡെവല്പ്‌മെന്റിനെ സാരമായി ബാധിക്കുമെന്ന് ഉപഭോക്താക്കള്‍ ഭയമുണ്ടെന്നും വിഎസ്‌സി പറയുന്നു. കുട്ടികളുടെ മോറല്‍ വളര്‍ച്ചയെ ചൂണ്ടികാണിച്ചാണ് വിഎസ്‌സി ഗെയിം നിരോധിക്കാനുള്ള തീരുമാനം കൈകൊണ്ടിരിക്കുന്നത്. നിരോധനത്തെക്കുറിച്ച് പിക്യൂബ് അധികൃതര്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
കോട്ടയം കുഞ്ഞച്ചന്‍-2 ചിത്രീകരണം തുടങ്ങുന്നതിന് മുന്‍പ് ഉപേക്ഷിച്ചു. ആദ്യ ഭാഗത്തിന്റെ അണിയറ പ്രവര്‍ത്തകരുമായി ഉണ്ടായ പകര്‍പ്പവകാശ തര്‍ക്കത്തെ തുടര്‍ന്നാണ് സിനിമ ഉപേക്ഷിച്ചത്. കോട്ടയം കുഞ്ഞച്ചന്‍-2 ഉപേക്ഷിക്കുന്നതായി നിര്‍മ്മാതാവ് വിജയ്ബാബു അറിയിച്ചു. കോട്ടയം പശ്ചാത്തലമാക്കി മറ്റൊരു മമ്മൂട്ടി ചിത്രം നിര്‍മ്മിക്കുമെന്ന് വിജയ്ബാബു പറഞ്ഞു.
സിനിമയുടെ രണ്ടാം ഭാഗം നിര്‍മ്മിക്കുന്നത് സംബന്ധിച്ച യാതൊരു ചര്‍ച്ചയും തങ്ങളുമായി നടത്തിയിട്ടില്ലെന്ന് ആദ്യ ഭാഗത്തിന്റെ സംവിധായകന്‍ സുരേഷ് ബാബുവും നിര്‍മ്മാതാവ് അരോമ മണിയും വ്യക്തമാക്കി. കോട്ടയം ചെല്ലപ്പനെന്നോ കോട്ടയം കുഞ്ഞപ്പനെന്നോ മറ്റ് പേരോ ഉപയോഗിച്ച് സിനിമ ചെയ്തോളൂ എന്നായിരുന്നു സംവിധായകന്‍ സുരേഷ് ബാബു പ്രതികരിച്ചത്.
ആദ്യ ഭാഗത്തിന്റെ ചിത്രങ്ങള്‍ പോസ്റ്ററില്‍ ഉപയോഗിച്ച നടപടിയെ കോടതിയില്‍ ചോദ്യം ചെയ്യുമെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ബോക്‌സോഫീസില്‍ വലിയ നേട്ടമുണ്ടാക്കിയ മമ്മൂട്ടി ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നുവെന്ന വാര്‍ത്ത വലിയ ആവേശത്തോടെയാണ് സോഷ്യല്‍ മീഡിയ സ്വീകരിച്ചത്. രണ്ടാം ഭാഗം പുറത്തിറങ്ങുന്ന കാര്യം മമ്മൂട്ടിയാണ് മാധ്യമങ്ങളെ അറിയിച്ചത്. എന്നാല്‍ സിനിമ ഉപേക്ഷിച്ചത് സംബന്ധിച്ച് അദ്ദേഹം പ്രതികരിച്ചിട്ടില്ല.
കോട്ടയം: മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിക്കുകയും അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് പി.സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് പോലീസില്‍ പരാതി നല്‍കി. ജോസ് കെ മാണി എം.പിയുടെ ഭാര്യ നിഷയോട് ട്രെയിനില്‍ വെച്ച് അപമര്യാദയായി പെരുമാറിയ രാഷ്ട്രീയ നേതാവിന്റെ മകന്‍ ഷോണ്‍ ജോര്‍ജാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് പുതിയ പരാതി രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്.
ദ അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന തന്റെ പുസ്തകത്തിലാണ് നിഷ ഒരു രാഷ്ട്രീയ നേതാവിന്റെ മകനില്‍നിന്ന് മോശമായ പെരുമാറ്റം ട്രെയിന്‍ യാത്രക്കിടെ നേരിടേണ്ടി വന്നതിനെ കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്. സംഭവം വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. അപമര്യാദയായി പെരുമാറിയ നേതാവിന്റെ മകന്‍ ഷോണ്‍ ആണെന്ന് ചിലര്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. അതേസമയം നിഷയ്ക്കൊപ്പം ട്രെയിന്‍ യാത്ര ചെയ്തിട്ടുണ്ടെന്ന് ഷോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ഭാര്യയുടെ പിതാവായ നടന്‍ ജഗതി ശ്രീകുമാറിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് മടങ്ങുന്ന വഴി റെയില്‍വേ സ്റ്റേഷനില്‍ വെച്ച് നിഷയുമായി സംസാരിച്ചിരുന്നു. എന്നാല്‍ ട്രെയിനില്‍ വച്ച് സംസാരിച്ചിട്ടില്ല. ചില സിപിഎം നേതാക്കളും ഒപ്പമുണ്ടായിരുന്നതായി ഷോണ്‍ പറഞ്ഞു. കോട്ടയം എസ്.പിക്കും ഡി.ജി.പിക്കും നല്‍കിയ പരാതിയില്‍ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആലപ്പുഴ: നാവികസേനയുടെ ഹെലികോപ്ടര്‍ ആലപ്പുഴയില്‍ അടിയന്തരമായി നിലത്തിറക്കി. കൊച്ചിയില്‍ നിന്ന് നിരീക്ഷണപ്പറക്കലിനായി പോല ചേതക് ഹെലികോപ്ടറാണ് മുഹമ്മയില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയത്. മുഹമ്മ കെ.പി മെമമ്മാറിയല്‍ സ്‌കൂള്‍ ഗ്രൗണ്ടിനോട് ചേര്‍ന്നാണ് ചേതക് ഹെലികോപ്ടര്‍ ഇറക്കിയത്
രണ്ടു പേരായിരുന്നു ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്ക് പരിക്കില്ല. രാവിലെ 11.20ഓടെയാണ് സംഭവം. എന്‍ജിനില്‍ സാങ്കേതികത്തകരാറ് ഉണ്ടായതിനെത്തുടര്‍ന്ന് കോക്പിറ്റിസല്‍ അപായ സിഗ്നല്‍ കാണിക്കുകയും പൈലറ്റുമാര്‍ ഹെലികോപ്ടര്‍ അടിയന്തരമായി നിലത്തിറക്കുകയുമായി
കോക്പിറ്റില്‍ അപായ സിഗ്‌നല്‍ കണ്ടതിനെ തുടര്‍ന്നാണ് നിലത്തിറക്കിയത്. ഹെലികോപ്ടറില്‍ രണ്ടു പേര്‍ ഉണ്ടായിരുന്നുവെന്നും, ആര്‍ക്കും പരിക്കില്ലെന്നും നാവികസേന അറിയിച്ചു. എഞ്ചിന് സാങ്കേതിക തകരാര്‍ കണ്ടത്തിയതിനെ തുടര്‍ന്നാണ് ഇന്നു രാവിലെ 11.20 ഓടെ വെട്ടയ്ക്കല്‍ ബീച്ചിനോട് ചേര്‍ന്ന് ആളൊഴിഞ്ഞ മേഖലയില്‍ നിലത്തിറക്കേണ്ടി വന്നത്
പാലാ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപി പാളയം. ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്റെ പിന്തുണ അഭ്യര്‍ത്ഥിച്ച് ബിജെപി നേതാക്കള്‍ കെ.എം മാണിയുമായി ചര്‍ച്ച നടത്തി. ബിജെപിയുടെ മുതിര്‍ന്ന നേതാവ് പി.കെ. കൃഷ്ണദാസ് ഉള്‍പ്പെടെയുള്ളവരുടെ സംഘമാണ് മാണിയെ കണ്ടത്. ചെങ്ങന്നൂരില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് നാളെ ചേരുന്ന കേരളാ കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി തീരുമാനമെടുക്കും.
കെഎം മാണിയെ എന്‍.ഡി.എ സഖ്യത്തിലെത്തിച്ച് ചെങ്ങന്നൂരില്‍ മുന്‍തൂക്കം നേടാമെന്ന പ്രതീക്ഷയിലാണ് ബിജെപി. എന്നാല്‍ ബിജെപി നേതാക്കളുമായി നടന്ന കൂടിക്കാഴ്ച വെറും സൗഹൃദസന്ദര്‍ശനമാണെന്നാണ് കേരളാ കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ചെങ്ങന്നൂരില്‍ വിജയിച്ചില്ലെങ്കില്‍ ബിജെപിയുടെ സംസ്ഥാന നേതൃത്വം പിരിച്ചുവിടുമെന്ന് നേരത്തെ അമിത് ഷാ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ത്രികോണ മത്സരം ഉറപ്പായ ചെങ്ങന്നൂരില്‍ മൂന്നു മുന്നണികളും ശക്തമായ പ്രചരണവുമായി രംഗത്ത് വന്നിട്ടുണ്ട്. ബിജെപിയുമായി ചെങ്ങന്നൂരില്‍ സഹകരിക്കില്ലെന്ന ബിഡിജെഎസ് നിലപാട് എന്‍ഡിഎ സഖ്യത്തിന് തിരിച്ചടിയാകുമെന്നാണ് സൂചന. ഉപതെരഞ്ഞെടുപ്പില്‍ മനസാക്ഷി വോട്ടു ചെയ്യാനാവും കേരളാ കോണ്‍ഗ്രസ് അണികള്‍ നല്‍കാന്‍ പോകുന്ന നിര്‍ദേശമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നാളെ നടക്കുന്ന മീറ്റിംഗില്‍ ഇക്കാര്യം സംബന്ധിച്ച് ഔദ്യോഗിക സ്ഥീരീകരണം ഉണ്ടാകും.
കല്‍പ്പറ്റ: വയനാട്ടിലെ ആദിവാസി ഊരുകളില്‍ ദുരന്തങ്ങള്‍ തുടര്‍ക്കഥയാവുന്നു. കല്‍പ്പറ്റയില്‍ ആദിവാസി യുവതി കെഎസ്ആര്‍ടിസി ബസിനുള്ളില്‍ പ്രസവിച്ചു. കോഴിക്കോട് നിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോയ കെ.ആര്‍.ടി.സി ബസില്‍ വെച്ചാണ് യുവതി പ്രസവിച്ചത്. അമ്പലവയല്‍ നെല്ലറച്ചാല്‍ സ്വദേശി ബിജുവിന്റെ ഭാര്യ കവിത കഴിഞ്ഞ കുറേ ദിവസങ്ങളായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ചികിത്സ പൂര്‍ത്തിയാക്കി മടങ്ങുന്ന വഴിക്കാണ് സംഭവം.
പ്രസവം നടന്നയുടന്‍ യുവതിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തിര സാഹചര്യമായതുകൊണ്ട് ബസില്‍ തന്നെയാണ് കവിതയെ ആശുപത്രിയിലെത്തിച്ചത്. അതേ സമയം അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വയനാട് ജില്ലാ കളക്ടര്‍ ആശുപത്രിയിലെത്തി യുവതിയേയും കുട്ടിയേയും സന്ദര്‍ശിച്ചു.
അടിയന്തിര സഹായമായി 5000 രൂപ അനുവദിച്ചതായി കളക്ടര്‍ അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് ഡോക്ടര്‍മാരുടെ അനുമതിയില്ലാതെയാണ് കവിത ഡിസ്ചാര്‍ജ് ആവശ്യപ്പെട്ട് സ്വദേശത്തേക്ക് തിരിച്ചു പോന്നതെന്ന് ബന്ധുക്കള്‍ പറയുന്നു. പൂര്‍ണ ഗര്‍ഭിണിയായ കവിതയെ ആംബുലന്‍സിലോ കാറിലോ കൊണ്ടുവരാനുള്ള പണം കൈവശമില്ലാത്തതാണ് ഇവരെ കെഎസ്ആര്‍ടിസിയില്‍ യാത്ര ചെയ്യാന്‍ പ്രേരിപ്പിച്ചത്.
മുംബൈ: തെന്നിന്ത്യന്‍ നടി ശ്രേയ ശരണ്‍ വിവാഹിതയായി. വരന്‍ റഷ്യന്‍ പൗരനായ ആന്ദ്രേ. ഇരുവരും വളരെക്കാലമായി പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മാര്‍ച്ച് 12ന് മുംബൈയിലെ അപ്പാര്‍ട്ട്മെന്റില്‍ വെച്ച് നടന്ന ചടങ്ങിനെക്കുറിച്ച് അധികമാര്‍ക്കും അറിവുണ്ടായിരുന്നില്ല. ശ്രേയയുടെ ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തെന്നാണ് വിവരം.
വരന്‍ ആന്ദ്രേ റഷ്യയുടെ ദേശീയ ടെന്നീസ് താരവും ബിസിനസുകാരനുമാണ്. മാധ്യമങ്ങള്‍ക്കോ സിനിമയിലെ സുഹൃത്തുക്കള്‍ക്കോ ശ്രേയയുടെ വിവാഹം സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. ഹിന്ദു ആചാര പ്രകാരം നടന്ന ചടങ്ങുകളുടെ ചിത്രങ്ങളോ മറ്റു ദൃശ്യങ്ങളോ ഇതുവരെ പുറത്തു വന്നിട്ടില്ല.
ഇരുവരും ഉദയ്പൂരില്‍ വെച്ച് വിവാഹിതരാവുമെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ വാര്‍ത്ത വ്യാജമാണെന്ന് അറിയിച്ച് ശ്രേയയുടെ ബന്ധുക്കള്‍ രംഗത്തു വന്നു. വിവാഹശേഷം വധുവും വരനും ഒന്നിച്ചുള്ള ഒരു ചിത്രം പോലും ഇരുവരും പുറത്തു വിടാന്‍ തയ്യാറായിട്ടില്ല.
ജോര്‍ജ്ജ് ജോസഫ്
ഗ്ലോസ്റ്റര്‍ : യുകെയില്‍ സംഘടനാമികവുകൊണ്ടും പ്രവര്‍ത്തനശൈലികൊണ്ടും വ്യത്യസ്തമായി നിന്ന് , ഓരോ വര്‍ഷവും ഉയര്‍ച്ചയുടെ പടവുകള്‍ താണ്ടുന്ന അസോസിയേഷനുകളില്‍ ഒന്നായ ഗ്ലോസ്റ്റര്‍ഷയര്‍ മലയാളി അസോസിയേഷന്റെ 16-ാം വര്‍ഷ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ നവസാരഥികളെ തെരഞ്ഞെടുത്തു . 200ല്‍ പരം കുടുംബങ്ങള്‍ അംഗമായിട്ടുള്ള ജിഎംഎ 16-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ സമര്‍ത്ഥരായ പുതിയ സാരഥികള്‍ നേതൃത്വം ഏറ്റെടുത്തു.
2002ല്‍ തുടക്കം കുറിച്ച ജി.എം.എക്ക് എക്കാലവും നെടുംതൂണായ ഡോ. തിയോഡോര്‍ ഗബ്രിയേല്‍ തന്നെയാണ് ഇത്തവണയും പേട്രണ്‍. ഡോ. ഗബ്രിയേലിന്റെ അനുഗ്രഹാശ്ശിസുകളോടു കൂടി പുതിയ സാരഥികള്‍ 3-ാം തീയതി മാര്‍ച്ച് 2018 ല്‍ സ്ഥാനം ഏറ്റെടുത്തു. യുകെയില്‍ വന്ന കാലം മുതല്‍ക്കേ ജിഎംഎയുടെ കൂടെ എക്കാലവും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതും , ഇതിനുമുമ്പ് രണ്ടുതവണ പ്രസിഡന്റ് ആയിരുന്ന വിനോദ് മാണി തന്നെയാണ് ഇത്തവണത്തെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തിരിക്കുന്നത്. എന്‍.എച്ച്.എസില്‍ ജോലി ചെയ്യുന്ന വിനോദ് മാണി, ചെല്‍റ്റന്‍ഹാമിലെ പ്രസ്ബറിയില്‍ ആണ് താമസിക്കുന്നത്. ഭാര്യ സ്മിതയും മൂന്ന് മക്കളുമാണ് വിനോദിന്റെ കുടുംബം.
പ്രസിഡന്റിനു സമാനമായ ഉത്തരവാദിത്തമുള്ള ഒരു സ്ഥാനമാണ് ജനറല്‍ സെക്രട്ടറിക്കുള്ളത്. അതിനു പ്രാപ്തനാണെന്നുള്ള പൂര്‍ണ ബോധ്യത്തോടെയാണ് ജനറല്‍ ബോഡി, ജില്‍സ് ടി. പോളിനെ ജിഎംഎയുടെ 16-ാമത്തെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ സജീവമായിരുന്ന ജില്‍സ്, ഭാര്യ ബീനയും രണ്ടു മക്കളോടൊപ്പം ലോങ്‌ഫോര്‍ഡില്‍ താമസിക്കുന്നു. ഗ്ലോസ്റ്റര്‍ഷയറിലെ സ്‌റ്റോണ്‍ഹൗസില്‍ എഞ്ചിനീയര്‍ ആയി സേവനമനുഷ്ഠിക്കുന്നു.
മറ്റു അസോസിയേഷനുകളെ പോലെ തന്നെ വളരെ മുഖ്യമായ ഒരു സ്ഥാനമാണ് ട്രഷററിനുള്ളത്. എക്കാലവും വ്യക്തമായ കണക്കുകള്‍ അവതരിപ്പിക്കുന്ന ജിഎംഎയുടെ കൂടെ മുമ്പ് രണ്ടു പ്രാവശ്യം ട്രഷറര്‍ ആയി സേവനമനുഷ്ഠിച്ചിട്ടുള്ള വിന്‍സെന്റ് സ്‌കറിയ തന്നെയാണ് ഇത്തവണയും സ്ഥാനമേറ്റെടുത്തിരിക്കുന്നത്. ഭാര്യ സാലിയും രണ്ടു മക്കളോടൊപ്പം ഗ്ലോസ്റ്ററിലെ സ്വാളോ പാര്‍ക്കില്‍ താമസിക്കുന്ന വിന്‍സെന്റ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്നു.
ജിഎംഎ എന്ന മഹത്തായ പ്രസ്ഥാനത്തിന്റെ ഈ മൂന്ന് സാരഥികളെ സഹായിക്കാന്‍ ജനറല്‍ ബോഡി, ചെല്‍റ്റന്‍ഹാമിലെ ബാബു ജോസഫിനെ വൈസ് പ്രസിഡന്റ് ആയും ഗ്ലോസ്റ്ററിലെ സ്വാളോപാര്‍ക്കില്‍ നിന്നുള്ള രശ്മി മനോജിനെ ജോയിന്റ് സെക്രട്ടറിയായും , സ്വാളോ പാര്‍ക്കില്‍ തന്നെയുള്ള ബിനുമോന്‍ കുര്യാക്കോസിനെ ജോയിന്റ് ട്രഷററയായും തെരഞ്ഞെടുത്തിരിക്കുന്നു. എല്ലാ പ്രവര്‍ത്തനങ്ങളും മെമ്പേഴ്‌സിനും അതോടൊപ്പം പുറംലോകത്തിനും അറിയിക്കുന്നതിനായി ഗ്ലോസ്റ്ററിലെ അബീമേടില്‍ താമസിക്കുന്ന ജോര്‍ജ് ജോസഫിനെ പി.ആര്‍.ഒ ആയി തിരഞ്ഞെടുത്തിരിക്കുന്നു.കലാപരമായി ഒരു പടി മുന്നില്‍ നില്‍ക്കുന്ന ജിഎംഎയുടെ കലാസാംസ്‌കാരിക മൂല്യം നിലനിര്‍ത്തിക്കൊണ്ട് പോകാന്‍ ആര്‍ട്‌സ് കോ-ഓര്‍ഡിനേറ്റേഴ്‌സ് ആയി തെരഞ്ഞെടുത്തിരിക്കുന്നത് ലൗവ്‌ലി മാത്യു , ബിന്ദു സോമന്‍ , മനോജ് വേണുഗോപാലന്‍ , സണ്ണി ലൂക്കോസ് , ഫ്‌ളോറെന്‍സ് ഫെലിക്‌സ് , ടോം ശങ്കൂരിക്കല്‍ എന്നിവരെയാണ്.
എക്കാലവും യുക്മയുടെ കൂടെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട അസോസിയേഷനുകളില്‍ ഒന്നായ ജിഎംഎ തുടര്‍ച്ചയായി അഞ്ചു തവണ റീജിയണല്‍ കലാമേള ചാമ്പ്യന്‍സും രണ്ടുതവണ നാഷണല്‍ കലാമേള ചാമ്പ്യന്‍സും ആയിരുന്നു. 2017ല്‍ റീജിയണല്‍ സ്‌പോര്‍ട്‌സ് മീറ്റില്‍ ചാമ്പ്യന്മാര്‍ ആകുകയും ചെയ്തു. ജിഎംയുടെ യുക്മ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് തോമസ് ചാക്കോ, റോബി മേക്കര കൂടാതെ ഡോ. ബിജു പെരിങ്ങത്തറ എന്നിവരാണ്. ഡോ. ബിജു യുക്മ നാഷണല്‍ കമ്മിറ്റി അംഗം കൂടിയാണ്.
കലാസാംസ്‌കാരിക മേഖല എന്നത് പോലെ തന്നെ കായിക മേഖലകളിലും ശ്രദ്ധചെലുത്തുന്ന ജിഎംഎ ഈ വര്‍ഷം സ്‌പോര്‍ട്‌സ് കോ-ഓര്‍ഡിനേറ്റേഴ്‌സ് ആയി തെരഞ്ഞടുത്തിരിക്കുന്നത് ജിസോ എബ്രഹാം, ബിസ്‌പോള്‍ മണവാളന്‍, സ്റ്റീഫന്‍ ഇലവുങ്കല്‍, ആന്റണി മാത്യു എന്നിവരെയാണ്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ എക്കാലവും മുന്നിട്ടു നില്‍ക്കുന്ന അസോസിയേഷന്‍ ആണ് ജിഎംഎ. എല്ലാ വര്‍ഷവും നറുക്കെടുപ്പിലൂടെ കേരളത്തിലെ ഒരു ജില്ലാ ആശുപത്രിയില്‍ വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കുകയാണ് ചെയ്യുന്നത്. നമ്മുടെ സംസ്ഥാനത്തില്‍ ഏറ്റവും പാവപ്പെട്ട ജനങ്ങള്‍ക്ക് ജാതി മത ഭേദമന്യേ സഹായ ഹസ്തങ്ങള്‍ നല്‍കുക എന്നതാണ് ഇതില്‍ നിന്നും പ്രധാനമായും നേടുന്നത്. ചുക്കാന്‍ പിടിക്കാന്‍ ചുമതല ഏറ്റിരിക്കുന്നത് ജോളി ആല്‍വിന്‍, ലോറന്‍സ് പെല്ലിശ്ശേരി കൂടാതെ സന്തോഷ് ലൂക്കോസ് എന്നിവരാണ്.
ജിഎംഎയുടെ വനിതകളുടെ ഉന്നമനത്തിനു വേണ്ടിയും അവരെ കൂടുതല്‍ മുന്‍പന്തിയിലേക്ക് കൊണ്ടുവരാന്‍ വേണ്ടി രൂപീകരിച്ചിട്ടുള്ള വിമന്‍സ് ഫോറം പ്രതിനിധികളായി തെരഞ്ഞെടുത്തിരിക്കുന്നത് ബീന രാജീവ് , നീനു ജഡ്‌സണ്‍ , റോഷിനി മനു , എലിസബത്ത് , സരിത എബി , ബിന്‍സി ബിജു , ലൗലി സെബാസ്റ്റിയന്‍ എന്നിവരാണ്.ചാരിറ്റി ഡേ , ബാര്‍ബിക്യൂ ഡേ , ആര്‍ട്സ് ഡേ , ഓണം 2018 , ബട്മിന്റ്റണ്‍ മത്സരം , ഫുട്ബോള്‍ മത്സരം , ഇഫ്താര്‍ പാര്‍ട്ടി , ഫാമിലി ടൂര്‍ , യുക്മ റീജണല്‍ – നാഷ്ണല്‍ മത്സരങ്ങള്‍ , ക്രിസ്തുമസ് – പുതുവത്സര ആഘോഷങ്ങള്‍ തുടങ്ങിയവയ്ക് പുറമെ പുതുതലമുറകളെ കേന്ദ്രീകരിച്ചിട്ടുള്ള ട്രെയിനിങ് ആന്റ് എഡ്യൂക്കേഷന്‍ പരിപാടികള്‍ കൂടി ജിഎംഎ 2018ല്‍ സംഘടിപ്പിക്കുന്നുണ്ട്. എലിസബത്ത് മേരി എബ്രഹാം , നീനു ജഡ്‌സണ്‍ , റോഷിനി മനു , ബോബന്‍ ജോസ് , ആന്റണി തെക്കുംമുറിയില്‍ എന്നിവരാണ് ജിഎംഎയുടെ പുതിയ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍മാര്‍ .
ഭാവി പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നിറവേറ്റുന്നതിനായി സമര്‍ത്ഥമായ ഒരു എക്‌സിക്യുട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തിട്ടുണ്ട് . അനില്‍ തോമസ് ,അശോക് ഭായ് , സജി വര്‍ഗീസ് , ബൈജു നാണപ്പന്‍ , റോയ് സ്‌കറിയ , സതീഷ് വെളുത്തേരില്‍ , ആന്റണി തെക്കുമുറിയില്‍ , ജൂബി കുരുവിള , തോമസ് കോടന്‍കണ്ടത്ത് , ഏലിയാസ് മാത്യു , ജോണ്‍സണ്‍ ജോസഫ് , ജോണി സേവ്യര്‍ , ടോബി ജോണ്‍ , റോയ് പാനികുളം , സുനില്‍ കാസിം , സിബി ജോസഫ് , മാത്യു ഇടിക്കുള , മാത്യു അമ്മായികുന്നേല്‍ , മാര്‍ട്ടിന്‍ ജോസ് , മനു ജോസഫ് , ജോസ് അലക്‌സ് , ജഡ്‌സണ്‍ ആലപ്പാട്ട് , ജോ വില്‍ട്ടന്‍ , ശ്രീകുമാര്‍ , അജി ഡേവിഡ് , അബ്ദുല്‍ ഖാദര്‍ , രാജന്‍ കുര്യന്‍ എന്നിവരാണ് പുതിയ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍ .
Siby Joseph Benny Augustine Manu Joseph
2018 ലെ ഗ്ലോസ്റ്റര്‍ഷയര്‍ മലയാളി അസോസിയേഷന്റെ ഈ കമ്മറ്റിക്ക് ജി എം എ യുടെ എല്ലാ അംഗങ്ങളുടെയും പേരില്‍ ആശംസകളും , ഭാവുകങ്ങളും നേരുന്നു.
പി ആര്‍ ഒ.
ജോര്‍ജ്ജ് ജോസഫ്