വിമാനത്തിന്റെ എഞ്ചിന്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. സൗത്ത്‌വെസ്റ്റ് എയര്‍ലൈന്‍സിന്റെ ബോയിംഗ് 737 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ന്യൂയോര്‍ക്കിലെ ലഗാര്‍ഡിയയില്‍ നിന്നും ടെക്‌സാസിലെ ഡല്ലാസിലേക്ക് നൂറിലധികം യാത്രക്കാരുമായി പുറപ്പെട്ട വിമാനത്തിന്റെ എഞ്ചിന്‍ യാത്രാമധ്യ പൊട്ടിത്തെറിക്കുകയായിരുന്നു. എഞ്ചിന്റെ സമീപത്തുണ്ടായിരുന്ന വിന്റോ തകര്‍ന്ന് യാത്രക്കാരി പുറത്തേക്ക് തെറിച്ചു വീണു. എന്നാല്‍ തൊട്ടടുത്തിരുന്ന മറ്റൊരു യാത്രക്കാരന്‍ സമയോചിതമായി ഇടപെട്ടത് മൂലം ഇവര്‍ വിമാനത്തിന് പുറത്തേക്ക് മുഴുവനായും തെറിച്ചു വീണില്ല. സാരമായി പരിക്കേറ്റ ഇവരെ വിമാനം നിലത്തിറക്കിയ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. ഏതാണ്ട് 32,500 ഫീറ്റ് ഉയരത്തില്‍ പറന്നുകൊണ്ടിരിക്കുമ്പോഴാണ് അപകടം ഉണ്ടായിരിക്കുന്നത്.

പൈലറ്റിന്റെ കൃത്യമായ ഇടപെടല്‍ മൂലമാണ് വന്‍ ദുരന്തം ഒഴിവായിരിക്കുന്നത്. എഞ്ചിന്‍ തകരാറിലായ ഉടന്‍ വിമാനം അടുത്തുള്ള ഫിലാഡല്‍ഫിയ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ ക്രാഷ് ലാന്‍ഡിംഗ് ചെയ്തു. വിമാനം അപകടത്തില്‍പ്പെട്ടതറിഞ്ഞ് എയര്‍പോര്‍ട്ടില്‍ അടിയന്തര സാഹചര്യങ്ങള്‍ക്കുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നു. വിമാനത്തിന്റെ അകത്ത് രക്തം തളംകെട്ടി കിടന്നതായി യാത്രക്കാരിലൊരാള്‍ പറഞ്ഞു. നൂറിലധികം യാത്രക്കാരെ വഹിക്കാന്‍ പ്രാപ്തിയുള്ള വിമാനമാണ് സൗത്ത്‌വെസ്റ്റ് എയര്‍ലൈന്‍സിന്റെ ബോയിംഗ് 737. എഞ്ചിന്‍ ചെക്ക് ഉള്‍പ്പെടെയുള്ളവ പൂര്‍ത്തിയാക്കി യാത്ര ആരംഭിച്ച വിമാനത്തിന് തകരാറ് സംഭവിക്കാന്‍ കാരണമെന്താണെന്ന് വ്യക്തമല്ല.

അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു എന്ന് മാത്രമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ള വിവരമെന്ന് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബോര്‍ഡ് വക്താവ് അറിയിച്ചു. മരിച്ചയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. പെട്ടന്ന് എഞ്ചിനടുത്തുള്ള വിന്റോ തകര്‍ന്നതോടെ ക്യാബിനുള്ളില്‍ പുക നിറഞ്ഞതായി യാത്രക്കാര്‍ പറയുന്നു. ഉഗ്ര ശബ്ദത്തോടെ എന്തോ പൊട്ടിത്തെറിച്ചതോടെ പരിഭ്രാന്തരായി യാത്രക്കാരില്‍ പലരും കരഞ്ഞ് ബഹളം വെക്കുകയായിരുന്നുവെന്നും വിമാനത്തിലുണ്ടായിരുന്നവര്‍ പറയുന്നു. എഞ്ചിന്‍ തകരാറിലാവാന്‍ കാരണെന്തെന്ന് വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.