Latest News

ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയുമാണ് മികച്ച മലയാള ചിത്ര. ടേക്ക് ഓഫ് എന്ന ചിത്രത്തിനും നടി പാര്‍വതിക്കും പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു. കഥേതര വിഭാഗത്തില്‍ അനീസ് കെ.മാപ്പിള സംവിധാനം നിര്‍വഹിച്ച സ്ലെവ് ജെനസിസ് എന്ന ചിത്രത്തിന് പുരസ്‌കാരം ലഭിച്ചു. വയനാട്ടിലെ പണിയ സമുദായത്തെക്കുറിച്ചുള്ള ചിത്രമാണ് ഇത്.

മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും തൊണ്ടിമുതല്‍ നേടി. മാധ്യമപ്രവര്‍ത്തകനായ സജീവ് പാഴൂരാണ് തൊണ്ടിമുതലിന്റെ തിരക്കഥാകൃത്ത്. ഫഹദ് ഫാസിലാണ് മികച്ച സഹനടന്‍. ഭയാനകം എന്ന ചിത്രത്തിലൂടെജയരാജ് മികച്ച സംവിധായകനായും റിഥി സെന്‍ മികച്ച നടനായും ശ്രീദേവി മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച പ്രൊഡക്ഷന്‍ ഡിസൈനിനുള്ള പുരസ്‌കാരവും ടേക്ക് ഓഫിന് ലഭിച്ചു. മികച്ച അഡാപ്റ്റ് തിരക്കഥയ്ക്കുള്ള പുരസ്‌കാരം ഭയാനകത്തിനാണ്. മികച്ച ഛായാഗ്രാഹകനുള്ള അവാര്‍ഡ് നിഖില്‍ എസ്. പ്രവീണിന് ഈ ചിത്രത്തിലൂടെ ലഭിച്ചു.

മികച്ച സംവിധായകന്‍ ജയരാജ് (ഭയാനകം)
സാമൂഹിക പ്രസക്തിയുള്ള ചിത്രം: ആളൊരുക്കം
ദേശീയോദ്ഗ്രഥനം: ചിത്രം: ധപ്പ
മികച്ച ഗായകന്‍ കെ.ജെ. യേശുദാസ് (ഗാനം പോയ് മറഞ്ഞ കാലം (ഭയാനകം))
സഹനടി ദിവ്യ ദത്ത (ഇരാദാ ഹിന്ദി)
മികച്ച നടി ശ്രീദേവി (ചിത്രംമോം)
നടന്‍ റിഥി സെന്‍ (നഗര്‍ കീര്‍ത്തന്‍)
സഹനടന്‍ ഫഹദ് ഫാസില്‍

മികച്ച തിരക്കഥ (ഒറിജിനല്‍) തൊണ്ടിമുതലും ദൃക്സാക്ഷിയും (സജീവ് പാഴൂര്‍)
തിരക്കഥ (അഡാപ്റ്റഡ്) ജയരാജ് (ചിത്രം: ഭയാനകം)
ഛായാഗ്രഹണം ഭയാനകം
സംഗീതം എ.ആര്‍.റഹ്മാന്‍ (കാട്രു വെളിയിടൈ)
പശ്ചാത്തല സംഗീതം എ.ആര്‍.റഹ്മാന്‍
മികച്ച മെയ്ക് അപ് ആര്‍ടിസ്റ്റ് രാം രജത് (നഗര്‍ കീര്‍ത്തന്‍)
കോസ്റ്റ്യൂം ഗോവിന്ദ മണ്ഡല്‍
പ്രൊഡക്ഷന്‍ ഡിസൈന്‍ സന്തോഷ് രാജന്‍ (ടേക്ക് ഓഫ്)
എഡിറ്റിങ് റീമ ദാസ് (വില്ലേജ് റോക്ക് സ്റ്റാര്‍)

പ്രത്യേക പരാമര്‍ശം

പാര്‍വതി (ടേക്ക് ഓഫ്)
പങ്കജ് ത്രിപാഠി (ന്യൂട്ടന്‍)
മോര്‍ഖ്യ (മറാത്തി ചിത്രം)
ഹലോ ആര്‍സി (ഒഡീഷ ചിത്രം)

ഡ്രൈയിംഗ് മെഷിനില്‍ കുടുങ്ങി അറ്റുപോയ 3 വയസുകാരന്റെ കൈപ്പത്തി ഓപ്പറേഷനിലൂടെ തുന്നിച്ചേര്‍ത്തു. കുടുംബത്തോടൊപ്പം കാരവാന്‍ ഹോളിഡേ പാര്‍ക്കില്‍ അവധി ആഘോഷിക്കാനെത്തിയ 3 വയസുകാരനാണ് അപകടത്തില്‍പ്പെട്ടത്. കാരവാനിലെ ഡ്രൈയിംഗ് മെഷീനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു. കൈപ്പത്തി പുര്‍ണമായും ശരീരത്തില്‍ നിന്ന് വേര്‍പെട്ടിരുന്നു. ഹോളിഡേ ക്യാമ്പ് ജീവനക്കാര്‍ സംഭവമറിഞ്ഞയുടന്‍ ഓടിയെത്തിയെങ്കിലും കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. എമര്‍ജന്‍സി എയര്‍ ആംബുലന്‍സുകളും പാരാമെഡിക്കുകളും എത്തിയാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. കൃത്യ സമയത്ത് തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞതിനാലാണ് കൈ തുന്നിച്ചേര്‍ക്കാന്‍ കഴിഞ്ഞത്.

അറ്റുപോയ കൈ ഐസില്‍ പോതിഞ്ഞ് മെഡിക്കല്‍ സംഘം ആശുപത്രിയിലെത്തിച്ചു. വിദഗ്ദ്ധ സര്‍ജന്മാരുടെ നേതൃത്വത്തില്‍ ഉടന്‍ തന്നെ ഓപ്പറേഷന്‍ നടത്തി കൈ തുന്നിച്ചേര്‍ത്തു. മണിക്കൂറുകളെടുത്താണ് മൈക്രോവാസ്‌കുലാര്‍ സര്‍ജറി പൂര്‍ത്തീകരിച്ചത്. ഓപ്പറേഷന്‍ വിജയകരമായിരുന്നുവെന്ന് ഹോളിഡേ പാര്‍ക്കിന്റെ വക്താവ് മാധ്യമങ്ങളെ അറിയിച്ചു. സന്തോഷിക്കാന്‍ വകയുള്ള വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ഭാവിയില്‍ കൂടുതല്‍ സര്‍ജറികള്‍ ആവശ്യമായി വരുമെങ്കിലും നിലവിലുള്ള കാര്യങ്ങളൊക്കെ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞുവെന്ന് വക്താവ് അറിയിച്ചു. അപകടം നടക്കുന്ന സമയത്ത് സംഭവസ്ഥലത്ത് ഉണ്ടായിരുന്ന പാര്‍ക്ക് ജീവനക്കാര്‍ ഇപ്പോഴും ഞെട്ടലില്‍ നിന്ന് മോചിതരായിട്ടില്ലെന്നും സ്ഥാപനം അവര്‍ക്ക് അവധി അനുവദിച്ചതായും ഹോളിഡെ ക്യാമ്പ് വക്താവ് പറഞ്ഞു.

അപകടം സംഭവിച്ച കുട്ടി പെട്ടന്ന് തന്നെ ആരോഗ്യവാനായി തിരിച്ചു വരട്ടെയെന്നും പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്ന കുടുംബത്തിലെ എല്ലാവര്‍ക്കും നല്ലതുണ്ടാകട്ടെയെന്നും പാര്‍ക്ക് അധികൃതര്‍ ആശംസകള്‍ അറിയിച്ചു. കുട്ടിക്ക് നല്‍കാന്‍ കഴിയുന്നതില്‍ ഏറ്റവും നല്ല ചികിത്സയാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. സ്വകാര്യ സ്ഥലത്ത് വെച്ച് നടന്നതിനാലും ജോലി സംബന്ധിയായ അപകടമല്ലാത്തതിനാലും സംഭവത്തെക്കുറിച്ച് ഹെല്‍ത്ത് ആന്റ് സേഫ്റ്റി എക്‌സിക്യൂട്ടീവ് അന്വേഷണം നടത്തേണ്ടതില്ലെന്ന് എച്ച്എസ്ഇ വക്താവ് പറഞ്ഞു. രോഗികളായവരുടെ സ്വകാര്യ വിവരങ്ങളുമായി ബന്ധപ്പെട്ട് പ്രതികരണം നടത്താന്‍ കഴിയില്ലെന്ന് കുട്ടിയെ ചികിത്സിക്കുന്ന കിംഗ്‌സ് കോളേജ് ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിച്ചു.

ഇറക്കത്തില്‍ പാര്‍ക്ക് ചെയ്ത് പുറത്തിറങ്ങിയയുടന്‍ തനിയെ നീങ്ങിയ കാര്‍ കയറി 25കാരി മരിച്ചു. സമേഹ മെഹമൂദ് എന്ന യുവതിയാണ് പാര്‍ക്ക് ചെയ്തപ്പോള്‍ ഹാന്‍ഡ്‌ബ്രേക്ക് ഇടാന്‍ മറന്നതിനെത്തുടര്‍ന്നുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടത്. അപകടമുണ്ടാകുമ്പോള്‍ കാറിനുള്ളില്‍ ഇവരുടെ കുട്ടിയുണ്ടായിരുന്നു. ഒരു ബര്‍ത്ത്‌ഡേ പാര്‍ട്ടിക്ക് പോകുന്നതിനായി അമ്മയായാ സഹീദ അഖ്തറിനെ വിളിക്കുന്നതിന് ഹൈ വൈക്കോമ്പിലെ വൈറ്റ്‌ലാന്‍ഡ് റോഡില്‍ എത്തിയതായിരുന്നു ഇവര്‍. ബിഎംഡബ്ല്യു കാര്‍ ഇറക്കത്തില്‍ പാര്‍ക്ക് ചെയ്തതിനു ശേഷം അമ്മയെ വിളിക്കാന്‍ പുറത്തിറങ്ങിയപ്പോളാണ് അപകടമുണ്ടായത്.

താന്‍ പുറത്ത് കാത്തുനില്‍ക്കുന്നു എന്ന് 8.20ന് സമേഹ അമ്മയെ ഫോണില്‍ വിളിച്ചു പറഞ്ഞുവെന്ന് കൊറോണര്‍ കോടതിയിലെ ഇന്‍ക്വസ്റ്റില്‍ വ്യക്തമായി. 3 മിനിറ്റിനു ശേഷം അമ്മ പുറത്തെത്തുമ്പോള്‍ സമേഹ അപകടത്തില്‍പ്പെട്ട് കിടക്കുന്നതാണ് കാണുന്നത്. സമേഹ കാറിനടിയില്‍ പെട്ടിരുന്നു. സമേഹയുടെ സഹോദരന്‍ ഈ സമയത്ത് വീട്ടിലുണ്ടായിരുന്നു. അമ്മയുടെ നിലവിളിയും അപകടത്തിന്റെ ശബ്ദവും കേട്ടാണ് മുഹമ്മദ് ഉസ്മാന്‍ മഹ്മൂദ് പുറത്തെത്തിയത്. കാറിന്റെ പിന്‍സീറ്റില്‍ തന്റെ സഹോദരിയുടെ കുഞ്ഞ് ഇരിക്കുന്നത് താന്‍ കണ്ടുവെന്ന് മഹ്മൂദ് പറഞ്ഞു.

കാറിന്റെ ഹാന്‍ഡ്‌ബ്രേക്ക് ഇട്ടിട്ടുണ്ടായിരുന്നില്ലെന്ന് മെഹ്മൂദ് ഇന്‍ക്വസ്റ്റില്‍ പറഞ്ഞു. അപകടമുണ്ടായതിനു പിന്നാലെ അയല്‍ക്കാരെല്ലാം ഓടിയെത്തുകയും കാര്‍ജാക്കുകള്‍ ഉപയോഗിച്ച് കാര്‍ ഉയര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു. സമേഹയെ കാറിനടിയില്‍ നിന്ന് പുറത്തെടുത്തതിനു ശേഷമാണ് എമര്‍ജന്‍സി സര്‍വീസുകള്‍ എത്തിയത്. ഡിസംബര്‍ 23ന് രാത്രി 8.50ന് സംഭവസ്ഥലത്തുവെച്ചു തന്നെ സമേഹ മരിച്ചതായി പാരാമെഡിക്കുകള്‍ അറിയിക്കുകയായിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു. പിന്നീട് നടന്ന പരിശോധനയില്‍ കാറിന് മറ്റു തകരാറുകളൊന്നും കണ്ടെത്തിയില്ല.

ഓസ്ട്രേലിയയിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിനിടെ ഇന്ത്യൻ സംഘത്തിലെ മലയാളി താരങ്ങളായ കെടി ഇർഫാനെയും രാകേഷ് ബാബുവിനെയും ഇന്ത്യയിലേക്ക് മടക്കി അയച്ചു. ​ഗെയിംസിനിടയിൽ സിറിഞ്ച് ഉപയോ​ഗിച്ചു എന്ന് കണ്ടെത്തിയതിനേ തുടർന്നാണ് താരങ്ങളെ തിരിച്ചയത്. ട്രിപ്പിൾ ജംപിൽ ഫൈനലിലേക്ക് യോഗ്യത നേടിയ രാകേഷ് ബാബുവും ദീർഘദൂര നടത്തത്തിൽ മത്സരിക്കേണ്ട കെടി ഇർഫാനും ഇനി ഒരിക്കലും കോമ്മൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കാനാവില്ല.

രാകേഷും ഇർഫാനും കുറ്റക്കാരെന്ന് കണ്ടെത്തിയതിന് പിന്നാലെ ഇന്ത്യയിലേക്കുള്ള ഏറ്റവും ആദ്യത്തെ വിമാനത്തിൽ രണ്ടുപേരെയും നാട്ടിലേക്ക് മടക്കി അയക്കൻ കോമൺവെൽത്ത് ഗെയിംസ് അതോറിറ്റി പ്രസിഡന്റ് ലൂയിസ് മാർട്ടിൻ ഉത്തരവിട്ടു. ഇന്ന് രാവിലെ ഓസ്ട്രേലിയൻ സമയം 9 മണിയോടെയാണ് സംഭവത്തിൽ ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയത് .

ക്രൂരതയുടെ പൈശാചിക മുഖത്തിനെതിരെ ! സംഘപരിവാര്‍ പീഡന പരമ്പരകള്‍ക്കെതിരെ രാഹുല്‍ഗാന്ധിക്കൊപ്പം ‘നിര്‍ഭയ’യുടെ മാതാപിതാക്കളും തെരുവിലിറങ്ങി……

കശ്മീരിലെ ആസിഫയുടെ അരും കൊലയില്‍ പ്രതിഷേധവുമായി ഡല്‍ഹിയില്‍ അതിക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട നിര്‍ഭയയുടെ മാതാപിതാക്കളും. ഇന്നലെ അര്‍ദ്ധരാത്രി ബിജെപിയുടെ ഡല്‍ഹി ഓഫിസിലേക്കു കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നേരത്തേ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തുകൊണ്ടാണ് നിര്‍ഭയയുടെ മാതാപിതാക്കള്‍ ആസിഫയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്.

എട്ട് വയസുകാരി ബലാത്സംഗത്തിനിരയായി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യത്ത് പ്രതിഷേധം ശക്തമാകുകയാണ്. ഇന്നലെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ അര്‍ദ്ധരാത്രി ഇന്ത്യഗേറ്റിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. കോണ്‍ഗ്രസ് ആസ്ഥാനത്ത് നിന്നാണ് മാര്‍ച്ച് നടത്തിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും മാര്‍ച്ചിന്റെ ഭാഗമായി.

Image result for congress-protest-against-kashmir-up-rape-case-march

ഇന്ത്യാഗേറ്റില്‍ മെഴുകുതിരിയേന്തി നടത്തിയ പ്രകടത്തിന് കോണ്‍ഗ്രസ് അധ്യക്ഷകന്‍ രാഹുല്‍ ഗാന്ധിയാണ് നേതൃത്വം നല്‍കി. സഹോദരി പ്രിയങ്ക ഗാന്ധിയും ഭര്‍ത്താവ് റോബര്‍ട് വാധ്രയും പതിനഞ്ചുകാരിയായ മകള്‍ക്കൊപ്പമാണ് എത്തിയത്. ഡല്‍ഹിയിലെ വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും സമരത്തിനു പിന്തുണയുമായെത്തി. കുഞ്ഞുങ്ങള്‍ക്കൊപ്പം എത്തിയാണു മാതാപിതാക്കള്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ഇന്ത്യാഗേറ്റിലേക്കുള്ള പ്രകടനത്തിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് കുത്തിയിരിപ്പു സമരം നടത്തി.

കത്വവയിലും ഉന്നാവയിലും സംഭവിച്ചത് ദേശീയ വിഷയമാണ്, രാഷ്ട്രീയ വിഷയമല്ല. രാജ്യത്തെ വനിതകളെ ആ സംഭവങ്ങള്‍ ആശങ്കാകുലരാക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ ഇടപെട്ടേ മതിയാകൂ. രാജ്യത്തെ വനിതകള്‍ക്കു സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിടാന്‍ ഇനിയെങ്കിലും പ്രധാനമന്ത്രി മോദി തയാറാകണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു.

കത്വ സംഭവത്തെ അപലപിച്ച് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്. കത്വ ബലാത്സംഗത്തിലെ പ്രതികള്‍ ശിക്ഷയില്‍നിന്നു രക്ഷപ്പെടരുത്. എങ്ങിനെയാണ് ഈ അക്രമികളെ ചിലര്‍ക്ക് സംരക്ഷിക്കാന്‍ കഴിയുക. നിഷ്‌കളങ്കയായ ഒരു കുട്ടിയോട് കാട്ടിയ ക്രൂരതയെ രാഷ്ട്രീയവത്കരിക്കാന്‍ അനുവദിക്കരുതെന്നും രാഹുല്‍ ട്വീറ്റില്‍ ആവശ്യപ്പെട്ടിരുന്നു

സ്വന്തം ലേഖകന്‍

അയര്‍ലണ്ട് : നീണ്ട വേദനയ്ക്കൊടുവില്‍ സിനി ചാക്കോ ഇനി നിത്യവിശ്രമത്തിലേയ്ക്ക്. മാര്‍ച്ച് 14 രാത്രി കോര്‍ക്കിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നിന്നും ജോലി കഴിഞ്ഞു നടന്നു മടങ്ങവേ വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ കോട്ടയം കുറിച്ചി സ്വദേശിനി സിനി ചാക്കോ (27) ഇന്ന് ഉച്ചകഴിഞ്ഞു 12 മണിയോടെയാണ് നിര്യാതയായത്. വട്ടന്‍ചിറയിലായ പാറച്ചേരി കുടുംബാംഗമാണ്. ഒക്ടോബറിലാണ് അയര്‍ലണ്ടില്‍ സ്റ്റാഫ് നഴ്സായി സിനി എത്തിയത്. വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ നിന്നും നഴ്സിംഗില്‍ മികച്ച മാര്‍ക്കോടെ പഠനം പൂര്‍ത്തിയാക്കിയ സിനി തുടര്‍ന്ന് ന്യൂഡല്‍ഹിയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ സ്റ്റാഫ് നഴ്സായി ജോലി ചെയ്യവെയാണ് അയര്‍ലണ്ടില്‍ എത്തിയത്.

ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അബോധാവസ്ഥയില്‍ ആയിരുന്ന സിനി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇതേവരെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. അപകടവിവരമറിഞ്ഞു കേരളത്തില്‍ നിന്നും സിനിയുടെ മാതാപിതാക്കളും, ഗള്‍ഫിലുള്ള സഹോദരനും കോര്‍ക്കില്‍ എത്തിയിരുന്നു. കഴിഞ്ഞ ദിവസം സിനിയ്ക്ക് വേണ്ടി കോര്‍ക്ക് യൂണിവേഴ്സിറ്റി ചാപ്പലില്‍ വിശുദ്ധ കുര്‍ബാനയും പ്രാര്‍ത്ഥനാശുശ്രൂഷകളും നടത്തുകയും കൂദാശകള്‍ നല്‍കുകയും ചെയ്തിരുന്നു.

സിനി അപകടാവസ്ഥ അതിജീവിക്കാനായുള്ള സാധ്യതയില്ലെന്ന സൂചനകള്‍ ആശുപത്രി അധികൃതര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നുവെങ്കിലും പ്രാത്ഥനാപൂര്‍വം, പ്രതീക്ഷയോടെ കാത്തിരുന്ന കുടുംബാംഗങ്ങളെ ദുഃഖത്തിലാഴ്ത്തി കൊണ്ടാണ് സിനി കടന്നുപോയത്. മരണസമയത്ത് മാതാപിതാക്കളും, സഹോദരനും, ഉള്‍പ്പെടയുള്ള ബന്ധുക്കളും, കോര്‍ക്ക് ഹോളി ട്രിനിറ്റി മലങ്കര ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ.ജോര്‍ജ് സക്കറിയയും അടക്കമുള്ളവര്‍ സമീപത്തുണ്ടായിരുന്നു.

സിനിയുടെ അകാലത്തിലുള്ള നിര്യാണവാര്‍ത്തയറിഞ്ഞ കോര്‍ക്ക് മലയാളി സമൂഹവും ദുഃഖത്തിലാണ്. ഒരു ഘട്ടത്തില്‍ സിനിയുടെ ജീവന്‍ രക്ഷിക്കാനാവുമെന്ന പ്രതീക്ഷയുയര്‍ന്നിരുന്നുവെങ്കിലും വിധിയോടും, ഈശ്വരനിശ്ചയത്തോടും വിധേയപ്പെട്ടാണ് സിനി ചാക്കോ കടന്നു പോയത്.

പൊതുദര്‍ശനവും അനുസ്മരണ ശുശ്രൂഷകളും 

ഏപ്രില്‍ 14 ന് (ശനി) ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ട് 6 മണി വരെയും, ഏപ്രില്‍ 15 (ഞായര്‍)ന് ഉച്ചയ്ക്ക് 2 മുതല്‍ 4 വരെയും കോര്‍ക്ക് യൂണിവേഴ്സ്റ്റിറ്റി ഹോസ്പ്പിറ്റല്‍ മോര്‍ച്ചറിയില്‍ സിനിയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം പൊതുസമൂഹത്തിനായി ഒരുക്കിയിട്ടുണ്ട്.

ഏപ്രില്‍ 15 ന് ഞായറാഴ്ച്ച

വൈകിട്ട് നാല് മണിയ്ക്ക് വില്‍ട്ടണിലെ എസ് എം എ ചര്‍ച്ചിലേയ്ക്ക് എത്തിക്കുന്ന ഭൗതികശരീരത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും അര്‍പ്പിക്കപ്പെടും. കോട്ടയം കുറിച്ചി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് വലിയ പള്ളി ഇടവകാംഗമായ സിനിയുടെ സംസ്‌കാരം പിന്നീട് കേരളത്തില്‍ നടത്തപ്പെടും.

സ്പെയിനിലെ കടല്‍തീരത്ത് ചത്തടിഞ്ഞ തിമിംഗലത്തിന്റെ വയറ്റില്‍ നിന്ന് കണ്ടെടുത്തത് 30 കിലോ മാലിന്യം. സ്പെയിനിലെ തെക്കുകിഴക്കന്‍ തീരപ്രദേശമായ കാബോ ഡി പലോസയിലാണ് 33 അടി നീളമുള്ള തിമിംഗലം അടിഞ്ഞത്. നീളമേറിയ തിമിംഗലത്തിന്റെ വയര്‍ പരിശോധിച്ചപ്പോഴാണ് നാട്ടുകാര്‍ ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. ബാഗുകളും, വലയും, കയറുമുള്‍പ്പടെ നിരവധി പ്ലാസ്റ്റിക് സാധനങ്ങളാണ് തിമിംഗലത്തിന്റെ വയറ്റില്‍ നിന്ന് നാട്ടുകാര്‍ പുറത്തെടുത്തത്.

കിലോ കണക്കിന് പ്ലാസ്റ്റിക് മാലിന്യം വയറ്റില്‍ അടിഞ്ഞുകൂടിയതാണ് തിമിംഗലത്തിന്റെ മരണത്തിന് കാരണമായതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. കടലിനുള്ളില്‍ അടിഞ്ഞു കൂടിയ പ്ലാസ്റ്റിക്കുകള്‍ ഭക്ഷിച്ച തിമിംഗലത്തിന് സ്വാഭാവിക വളര്‍ച്ചയുണ്ടായിരുന്നില്ലെന്ന് ഗവേഷകര്‍ പറയുന്നു. സാധാരണഗതിയില്‍ ഇത്തരം തിമിംഗലങ്ങള്‍ക്ക് 45 ടണ്‍ ഭാരമാണ് ഉണ്ടാവുക. എന്നാല്‍ തീരത്തടിഞ്ഞ തിമിംഗലത്തിന് കേവലം ഏഴ് ടണ്‍ മാത്രമാണ് ഭാരമുണ്ടായിരുന്നതെന്നും ഗവേഷകര്‍ പറയുന്നു.

പ്രദേശത്ത് പരിസ്ഥിതി സംഘടനയാണ് പ്ലാസ്റ്റിക് തിന്ന് മരണമടഞ്ഞ തിമിംഗലത്തിന്റെ ചിത്രം സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. തിമിംഗലത്തിന്റെ ദാരുണമരണത്തെ തുടര്‍ന്ന് മുര്‍സിയയിലെ പ്രാദേശിക ഭരണകൂടം കടല്‍ മലിനീകരണത്തിനെതിരെ ശക്തമായി പ്രചരണപരിപാടികളാണ് നടത്തിവരുന്നത്. ഇന്‍ഡോനീഷ്യയിലും കഴിഞ്ഞ മാസം സമാനമായ സംഭവം ഉണ്ടായിരുന്നു. അന്ന് അവിടെ 29 അടി നീളമുള്ള തിമിംഗലമാണ് ചത്ത് തീരത്തടിഞ്ഞത്.

വേദിയിൽ പാടിക്കൊണ്ടിരുന്ന യുവഗായിക വെടിയേറ്റു കൊല്ലപ്പെട്ടു. വെടിവച്ച താരിഖ് അഹമ്മദ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പാക്കിസ്ഥാൻ സിന്ധിലെ ലർകാന ജില്ലയിലായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നത്.
സാമിന സമൂൻ എന്ന ഗായികയ്ക്കാണു ദാരുണാന്ത്യം നേരിടേണ്ടി വന്നത്. ലർകാന ജില്ലയിലെ കംഗ ഗ്രാമത്തിൽ സംഗീതപരിപാടിയ്ക്കിടെയായിരുന്നു ദുരന്തം. ആറു മാസം ഗർഭിണിയായിരുന്നതിനാൽ 24 കാരിയായ സാമിന ഇരുന്നാണ് പാടിയത്.  ഇതിനിടെ താരിഖ് അഹമ്മദ് സ്റ്റേജിലെത്തി എഴുന്നേറ്റു നിന്ന് പാടണമെന്നാവശ്യപ്പെട്ടു. എന്നാൽ ആവശ്യം നിരാകരിച്ച സാമിന ഇയാളെ തിരിച്ചയച്ചു. ഇതോടെ പ്രകോപിതനായി താരിഖ് തോക്കെടുത്ത് വെടിയുതിർക്കുകയായിരുന്നു.
ഉടൻ തന്നെ സാമിനയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സാമിനയും ഗർഭസ്ഥശിശുവും മരിച്ചതു കൊണ്ട് ഇരട്ടക്കൊലപാതകത്തിനു കേസെടുക്കണമെന്നു ഗായികയുടെ ഭർത്താവ് ആവശ്യപ്പെട്ടു. നിരവധി മനുഷ്യാവകാശ പ്രവർത്തകർ സംഭവത്തിൽ അപലപിച്ച് രംഗത്തെത്തി.

ഇതാണ് ആ കാരണം വളച്ചുകെട്ടലൊന്നും ഇല്ല, നേരെ കഥയിലേക്ക്.1987 മാര്‍ച്ച് 25ന് രാവിലെ പത്തരയോടെ തൃശൂര്‍ പുറ്റേക്കരയില്‍ ഒരപകടം നടന്നു. സൈക്കിളില്‍ ജോലിയ്ക്കു പോകുകയായിരുന്ന പുറ്റേക്കര സ്വദേശി വര്‍ഗീസ് ടെംപോയിടിച്ച് തല്‍ക്ഷണം മരിച്ചു. അന്ന് ഉച്ചയ്ക്ക് പുറ്റേക്കരയില്‍ മറ്റൊരു ദൃഢപ്രതിജ്ഞ നടന്നു. അപ്പന്‍ വണ്ടിയിടിച്ചു മരിച്ചു വീണ മണ്ണില്‍ ഇനി ചെരിപ്പിടില്ല. വര്‍ഗീസിന്റെ മൂത്ത മകന്‍ കുരിയാക്കോസായിരുന്നു ആ പ്രതിജ്ഞയെടുത്തത്. വീട്ടില്‍ നിന്ന് പുറത്തേയ്ക്കു പോകുമ്പോഴെല്ലാം ഈ ജങ്ഷന്‍ പിന്നിടണം.

അപ്പന്‍ മരിച്ചു വീണ മണ്ണില്‍ ചെരിപ്പിട്ട് ചവിട്ടുന്നത് അപ്പനോടുള്ള അനാദരമായി മനസില്‍ ചിന്തവന്നതാണ് ദൃഢപ്രതിജ്ഞയ്ക്കു കാരണം. ദുരന്തത്തിന്റെ കണ്ണീരിനിടയില്‍ കുരിയാക്കോസിന്റെ ശപഥം ആരും അറിഞ്ഞതുമില്ല. കാരണം, പതിനാറു വയസുള്ള ചെറിയ പയ്യന്‍ ചെരിപ്പിടാതെ നടക്കുന്നത് ആ മരണവീട്ടില്‍ ആരും ശ്രദ്ധിച്ചതുമില്ല. പിന്നെ, ജീവിതം മുന്നോട്ടു പോയപ്പോള്‍ ചെരിപ്പിടാത്തതിന്റെ കാരണം പലരും തിരക്കി. എനിക്കിഷ്ടമല്ലെന്നായിരുന്നു മറുപടി. വിവാഹ ആലോചന തുടങ്ങിയപ്പോള്‍ വീണ്ടും ചെരിപ്പ് വില്ലനായി. ചെരിപ്പിടാത്ത ചെക്കനെ വേണ്ടെന്ന് പെണ്ണു പറഞ്ഞു. രണ്ടാമതു കണ്ട പെണ്ണാകട്ടെ ചെരിപ്പിന് പ്രാധാന്യം കൊടുക്കാത്തതിനാല്‍ കുരിയാക്കോസിന്റെ ജീവിതസഖിയായി. വിവാഹപന്തലിലും ചെരിപ്പിടാന്‍ സുഹൃത്തുക്കളുടെ സമ്മര്‍ദ്ദമുണ്ടായി. അപ്പോഴും വെളിപ്പെടുത്തിയില്ല യഥാര്‍ഥ കാരണം.

പിന്നെ, രാഷ്ട്രീയക്കാരന്റെ മേലങ്കിയണിഞ്ഞു. കേരള കോണ്‍ഗ്രസിന്റെ നേതാവായി നാട്ടില്‍ പ്രവര്‍ത്തിച്ചു. പഞ്ചായത്തിലേയ്ക്കും ജില്ലാ പഞ്ചായത്തിലേയ്ക്കും ബ്ലോക്ക് പഞ്ചായത്തിലേയ്ക്കും പലപ്പോഴായി മല്‍സരിച്ചു. ചെരിപ്പിന്റെ രഹസ്യം പുറത്തുവിടാതെതന്നെ നല്ല ഭൂരിപക്ഷത്തില്‍ വിജയിച്ചു. ചെരിപ്പിടാത്ത രാഷ്ട്രീയക്കാരനെക്കുറിച്ച് പല പത്രങ്ങളിലും പണ്ട് വാര്‍ത്ത വന്നിട്ടുണ്ട്. അന്നെല്ലാം, ചെരിപ്പിടാത്ത രാഷ്ട്രീയക്കാരന്റെ ലാളിത്യമായി മാത്രമാണ് ആ കഥ പുറത്തുവന്നത്.

കടുത്ത വേനില്‍ ഉരുകിയൊലിക്കുന്ന ടാറില്‍ ചെരിപ്പിട്ടു പോലും നടക്കാന്‍ പ്രയാസം. അപ്പോള്‍ പിന്നെ, ചെരിപ്പിടാതെ നടക്കുന്ന കാര്യം ഓര്‍ത്തുനോക്കൂ. ഈ ചൂടിലും ചെരിപ്പിടാതെ കുരിയാക്കോസ് നടക്കും. കുറേവര്‍ഷമായി നടക്കുന്നതിനാല്‍ കാല്‍പാദത്തിനടയില്‍ തൊലിയ്ക്കു നല്ല കട്ടിയായി. പൊള്ളാറില്ല. പിന്നെ, സൂചിയെങ്ങാനും കയറിയാല്‍ മറ്റുള്ളവര്‍ നിഷ്പ്രയാസം എടുക്കുന്നതു പോലെ എടുത്തുമാറ്റാന്‍ കഴിയില്ല. കാല്‍പാദത്തിനടിയിലെ തൊലി നല്ല കട്ടിയായതാണ് പ്രശ്നം. ഇനി മരണം വരെ ചെരിപ്പ് വേണ്ടെന്നാണ് തീരുമാനം. കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ സി.വി.കുരിയാക്കോസ് തൃശൂര്‍ ജില്ലാ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍കൂടിയാണ്. രാഷ്ട്രീയപ്രവര്‍ത്തകനായതിനാല്‍ നിരവധി യാത്രകള്‍ വേണം. അപ്പോഴെല്ലാം, ചെരിപ്പില്ലാതെ കുരിയാക്കോസ് നടക്കും. അപ്പന്റെ ഓര്‍മകള്‍ക്ക് കരുത്തായി കുര്യാക്കോസിന്‍റെ ഈ ദീര്‍ഘയാത്രകള്‍ തുടരുകതന്നെയാണ്.

ബര്‍മിംഗ്ഹാം: ഹെയില്‍സ്ഓവനില്‍ നിന്നും കാണാതായ പതിമൂന്നുകാരിയായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ തിരോധാനത്തില്‍ ദുരൂഹത തുടരുന്നു. പെണ്‍കുട്ടിയെ കുറിച്ച് ഇതുവരെയും യാതൊരു വിവരവും ലഭ്യമായിട്ടില്ല. ഇന്ന് പുലര്‍ച്ചെ ഒരു മണി മുതലാണ്‌ എലിസ ആലം എന്ന പതിമൂന്നുകാരിയെ കാണാതായിരിക്കുന്നത്.  വെളുപ്പിന് ഒരു മണിയോടെ ഹെയില്‍സ്ഓവനിലെ  വീട്ടില്‍ നിന്നും പുറത്ത് പോയ  എലിസ ഇത് വരെ തിരിച്ചെത്തുകയോ വീട്ടുകാരെ ബന്ധപ്പെടുകയോ ചെയ്തിട്ടില്ല. എവിടേയ്ക്ക് പോകുന്നു എന്ന് പറയാതെ പുറത്ത് പോയ എലിസ എഴുതി വച്ചിരിക്കുന്ന കുറിപ്പ് അനുസരിച്ച് മാനസികമായി തകര്‍ന്ന നിലയിലാണ് പുറത്ത് പോയിരിക്കുന്നത്.

എലിസയെ കണ്ട് പിടിക്കുന്നതിനായി പോലീസ് ശ്രമിക്കുന്നുണ്ടെങ്കിലും ആശാവഹമായ വിവരങ്ങള്‍ ഒന്നും ഇത് വരെയും ലഭ്യമായിട്ടില്ല. കാണാതാവുമ്പോള്‍ എലിസ ധരിച്ചിരുന്നത് വെളുത്ത അക്ഷരത്തില്‍ എഴുത്തുകളുള്ള ഗ്രേ കളര്‍ ജംപറും കറുത്ത ലെഗിന്‍സും കറുത്ത കളര്‍ തന്നെയുള്ള പാര്‍ക ജാക്കറ്റും ആണ്. ഒരു ചെറിയ ഷോള്‍ഡര്‍ ബാഗും എലിസ കയ്യില്‍ കരുതിയിരുന്നു. ഏഷ്യന്‍ വംശജയായ എലിസ കറുത്ത് നീണ്ട തലമുടി പോണി ടെയില്‍ സ്റ്റൈലില്‍ കെട്ടി വച്ചിട്ടുണ്ട്. അഞ്ചടി അഞ്ച് ഇഞ്ചാണ് ഉയരം.

എലിസയെ കണ്ട് മുട്ടുന്നവര്‍ എത്രയും പെട്ടെന്ന് അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കാന്‍ വെസ്റ്റ്‌ മിഡ് ലാന്‍ഡ്‌സ് പോലീസ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

 

RECENT POSTS
Copyright © . All rights reserved