മലയാളി ബി.എ.എം.എസ് വിദ്യാര്‍ത്ഥിനിയെ ബംഗലൂരുവിലെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരിന്തല്‍മണ്ണ കുന്നക്കാവ് സ്വദേശി അച്യുതന്റെ മകള്‍ മഞ്ജുഷ (27) ആണ് മരിച്ചത്. ദൊഡ്ഡബെല്ലാപുര ആത്രേയ ആയുര്‍വേദ കോളജിലെ വിദ്യാര്‍ത്ഥിനിയായിരുന്നു.വ്യാഴാഴ്ച രാവിലെ കോളജിനടുത്ത വാടകവീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഈ മാസം 26ന് വിവാഹം നടക്കാനിരിക്കേയാണ് മരണം. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
യുഎസിൽ യാത്രയ്ക്കിടെ വെള്ളപ്പൊക്കത്തിൽ വാഹനം ഒഴുകിപ്പോയി കാണാതായ നാലംഗ മലയാളി കുടുംബത്തിലെ ഒരാളുടെതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി. ഒരു സ്ത്രീയുടെ മൃതദേഹമാണ് ലഭിച്ചത്. മരിച്ചത് സൗമ്യയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. സന്ദീപ് തോട്ടപ്പള്ളി (42), ഭാര്യ സൗമ്യ (38), മക്കളായ സിദ്ധാന്ത് (12), സാച്ചി (ഒൻപത്) എന്നിവരെ ഈ മാസം അഞ്ചിനു രാത്രിയാണു വാഹനം സഹിതം കാണാതായത്. മരണം സംബന്ധിച്ച് പല അഭ്യൂഹഭങ്ങൾ ഉയർന്നെങ്കിലും സാധനങ്ങൾ ലഭിച്ചതോടെ ഇവർ ഒഴുക്കിൽപ്പെട്ടത് തന്നെയെന്ന് പൊലീസ് കരുതുന്നു.
നദിയിൽ നിന്നു കണ്ടെടുത്ത സാധനങ്ങൾ ഇവരുടേതാണെന്നു ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഓറിഗനിലെ പോർട്‌ലാൻഡിൽനിന്നു സനോസെയിലേക്കു പോകുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന വാഹനം വെള്ളപ്പൊക്കത്തിൽ ഒഴുകി ഈൽ നദിയിൽ വീഴുകയായിരുന്നുവെന്നു കലിഫോർണിയ പൊലീസ് കരുതുന്നു.ദക്ഷിണ കലിഫോർണിയയിലെ വലൻസിയയിൽ താമസിച്ചിരുന്ന കുടുംബം ബന്ധുക്കളെ സന്ദർശിക്കാൻ പോയതായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന മറൂൺ നിറത്തിലുള്ള ഹോണ്ട പൈലറ്റ് വാഹനത്തിന്റെ അവശിഷ്ടങ്ങളാണ് നദിയിൽ നിന്നു കണ്ടെത്തിയതെന്നും പൊലീസ് സ്ഥിരീകരിച്ചു.
ഒഴുക്കുള്ള നദിയിൽ ഇവർ സഞ്ചരിച്ച മെറൂൺ നിറമുള്ള ഹോണ്ട പൈലറ്റ് വാഹനം ഒഴുകിപ്പോയതാകാമെന്നാണ് കാലിഫോർണിയ ഹൈവേ പട്രോൾ അധികൃതർ കരുതുന്നത്. തോട്ടപ്പള്ളി കുടുംബാംഗങ്ങളെ കാണാതായെന്ന പരാതി ലഭിച്ചിട്ടുണ്ടെന്ന് സാൻജോസ് പൊലീസ് ഡിപ്പാർട്ടുമെന്റ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇവർ സഞ്ചരിച്ച വാഹനത്തിന് സമാനമായ വാഹനം ഡോറ ക്രീക്കിന് അടുത്തുവച്ച് റോഡിൽനിന്ന് ഈൽ നദിയിലേക്ക് വീണതായി അധികൃതർക്ക് വിവരം ലഭിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി യാത്രക്കാരെ രക്ഷപെടുത്താൻ ശ്രമം നടത്തിയിരുന്നു. എന്നാൽ വാഹനം പൂർണമായി ഒഴുക്കിൽപ്പെട്ട് നദിയിൽ കാണാതായെന്നാണ് വിവരം.മലയാളി കുടുംബത്തിന്റെ വാഹനം തന്നെയാണോ ഇതെന്ന് സ്ഥിരീകരിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.
സന്ദീപിന്റെ യുഎസിലെ സുഹൃത്തുക്കളും കാനഡയിൽ താമസിക്കുന്ന സഹോദരൻ സച്ചിനും തിരച്ചിലിൽ സഹായിക്കാൻ കാലിഫോർണിയിയിൽ എത്തിയിട്ടുണ്ട്.വടക്കൻ കാലിഫോർണിയിയിലെ റേഡ്വുഡ് നാഷണൽ ആൻഡ് സ്റ്റേറ്റ് പാർക്സിലാണ് സന്ദീപിനെയും കുടുംബത്തെയും ഏറ്റവും ഒടുവിൽ കണ്ടെത്തിയത്.തന്റെ മകനെയും കുടുംബത്തെയും കണ്ടുപിടിക്കാൻ പിതാവ് ബാബു സുബ്രഹ്മണ്യം തോട്ടപ്പിള്ളി സോഷ്യൽ മീഡിയയിൽ മിസിങ് പോസ്റ്ററുകൾ പ്രചരിപ്പിക്കുന്നുണ്ട്.സന്ദീപും കുടുംബവും ഈ മാസം 5 ന് സാൻജോസിലെ ഒരു സുഹൃത്തിന്റെ വീട്ടിൽ എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ അഞ്ചാം തീയതിക്ക് ശേഷം ഇവരെ കുറിച്ച് ഒരുവിവരവുമില്ല.
കൊച്ചി: കത്വയില്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടു വയസുകാരിയെ അപമാനിച്ച് ഫേസ്ബുക്കില്‍ കമന്റിട്ട ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെ കേസെടുത്തു. കൊച്ചി മരട് സ്വദേശി വിഷ്ണു നന്ദകുമാറിനെതിരെ പനങ്ങാട് പോലീസാണ് കേസെടുത്തത്. ഇരു വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചു എന്ന കുറ്റത്തിന് ഐപിസി 153 എ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ജാമ്യമില്ലാ വകുപ്പാണ് ഇത്. കോട്ടക് മഹീന്ദ്ര ബാങ്കിന്റെ പാലാരിവട്ടം ബ്രാഞ്ചില്‍ അസിസ്റ്റന്റ് മാനേജരായിരുന്ന വിഷ്ണുവിനെ ബാങ്ക് പിരിച്ചു വിട്ടിരുന്നു. ഇയാള്‍ക്കെതിരെയുള്ള പ്രതിഷേധം ശക്തമായതിനു പിന്നാലെയാണ് പിരിച്ചു വിട്ടതായി ബാങ്ക് അറിയിച്ചത്. ഇയാള്‍ക്കെതിരെ പോലീസില്‍ നിരവധി പരാതികള്‍ ലഭിച്ചിരുന്നു. കൊച്ചി പോലീസ് കമ്മീഷണര്‍ക്കുള്‍പ്പെടെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ്.
ഇവളെയെല്ലാം ഇപ്പോളേ കൊന്നത് നന്നായി. അല്ലെങ്കില്‍ നാളെ ഇന്ത്യക്കെതിരെ ബോംബായി വന്നേനെ എന്നായിരുന്നു വിഷ്ണുവിന്റെ കമന്റ്. പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ രാജ്യമൊട്ടാകെ പ്രതിഷേധമുയരുന്നതിനിടെയാണ് സോഷ്യല്‍ മീഡിയയില്‍ ഈ കമന്റ് പ്രത്യക്ഷപ്പെട്ടത്.
ന്യൂസ് ഡെസ്ക്
മണിമല സെന്റ് ബേസിൽ പള്ളിയുമായി ബന്ധപ്പെട്ട് യുകെ മലയാളിയായ ബോബി ആൻറണി പടിയറ ഉന്നയിച്ച ആക്ഷേപങ്ങൾക്ക് മണിമല സെന്റ് ബേസിൽ ചർച്ച് പാരിഷ് കൗൺസിൽ വിശദീകരണം നല്കി. മണിമല സെന്റ് ബേസിൽ പള്ളിയേയും വികാരിയച്ചനെയും കുറ്റപ്പെടുത്തിക്കൊണ്ട് ബോബി ആൻറണി പടിയറ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ നൽകിയ വിവരങ്ങൾ സത്യവിരുദ്ധമാണ് എന്ന് മലയാളം യുകെ ന്യൂസിന് ലഭിച്ച പാരിഷ് കൗൺസിലിന്റെ കുറിപ്പ് വ്യക്തമാക്കുന്നു. ഇടവക പൊതുയോഗ നിശ്ചയപ്രകാരം ബോബി ആൻറണി പള്ളി നിർമ്മാണത്തിനായി നൽകേണ്ട തുകയായ 1,15,000 രൂപയ്ക്കുള്ള മൂന്നു ചെക്കുകളിൽ ഒന്ന് മടങ്ങിയെന്നും അതിന് പള്ളി 228 രൂപ ബാങ്കിൽ ഫൈനടച്ചെന്നും പാരിഷ് കൗൺസിൽ പറയുന്നു. മാമ്മോദീസ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ കുടിശിഖ തുക അടയ്ക്കാൻ നിർദ്ദേശിച്ചെന്നും സർട്ടിഫിക്കറ്റിനായി രണ്ടു ലക്ഷം രൂപ ചോദിച്ചുവെന്നത് സത്യമല്ല എന്നും വിശദീകരണക്കുറിപ്പ് വ്യക്തമാക്കി.
പള്ളി നിര്‍മ്മാണത്തിനായി നല്‍കിയ പണം മതിയായില്ലെന്നു പറഞ്ഞു കുട്ടിയുടെ മാമോദീസാ സര്‍ട്ടിക്കറ്റ് നല്‍കിയില്ലെന്ന വിഷയത്തിൽ ചങ്ങനാശേരി അതിരൂപതയിലെ മണിമല സെന്റ് ബേസില്‍സ് പള്ളി വികാരി ഫാ. ജോണ്‍ വി തടത്തിലിനെതിരെ പരാതിയുമായി ഇടവാകാംഗമായ ബോബി ആന്റണി പടിയറയാണ് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ സമീപിച്ചത്. യുകെയിലുള്ള പള്ളിയിൽ വച്ച് തന്റെ മകന്റെ ആദ്യകുർബാന നടത്തുന്നതിനായി നൽകുന്നതിനായാണ് ബോബി മാമ്മോദീസ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടത്. കുർബാന മദ്ധ്യേയുള്ള പ്രസംഗത്തിൽ തന്നെ ചെക്ക് തട്ടിപ്പുകാരനായി ചിത്രീകരിച്ചെന്നും ബോബി വെളിപ്പെടുത്തിയിരുന്നു. സാമൂഹ്യ മാദ്ധ്യമങ്ങൾ ഇക്കാര്യം വൻ ചർച്ചയാക്കിയതിന്റെ അടിസ്ഥാനത്തിലാണ് മണിമല സെൻറ് ബേസിൽ പാരിഷ് കൗൺസിൽ വിശദീകരണം നല്കിയിരിക്കുന്നത്.
മണിമല സെൻറ് ബേസിൽ പാരിഷ് കൗൺസിൽ നല്കിയിരിക്കുന്ന വിശദീകരണം ചുവടെ ചേർക്കുന്നു.

മണിമല സെന്റ് ബേസിൽ പള്ളിയേയും ബ. വികാരിയച്ചനെയും കുറ്റപ്പെടുത്തിക്കൊണ്ട് ബോബി ആൻറണി പടിയറ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ നൽകിയ വിവരങ്ങൾ സത്യവിരുദ്ധമാണ്.
യഥാർത്ഥ വസ്തുതകൾ!
1. ഇടവക പൊതുയോഗ നിശ്ചയപ്രകാരം പള്ളി നിർമ്മാണത്തിന് ബോബി ആൻറണി നൽകേണ്ട വിഹിതത്തിൽ Rs 1,15,000 നുള്ള മൂന്നു ചെക്കുകൾ (HDFC Bank a/c No. 5010006939250 ചെക്ക് No.5 for Rs 25,000 dated 15/8/15, No.6 for Rs 50,000 dated 25/11/15, No.7 for Rs 40,000 dated 15/2/16) ബോബി തന്നെ പള്ളിയിലേല്പിച്ചിരുന്നു. അതിൽ ചെക്ക് നമ്പർ 5 (for Rs 25,000) 31/8/2015 ൽ പള്ളി ബാങ്കിൽ ഏൽപ്പിച്ചു. 5/9/2015 ൽ ആ ചെക്ക് മടങ്ങി. പള്ളിയിൽ നിന്ന് Rs 228 രൂപ ഫൈൻ അടയ്ക്കേണ്ടി വന്നു. ബാക്കി ചെക്കുകൾ ബാങ്കിൽ നല്കിയില്ല. വിവരങ്ങളെല്ലാം ബോബിയെ യഥാസമയം അറിയിച്ചു.
2. ബോബി മാമ്മോദീസാ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ കുടിശിഖയടയ്ക്കാനായി ഇവിടെ പള്ളിയിൽ ഏല്പിച്ചിരിക്കുന്ന ചെക്കുകളുടെ ഈ അടയ്ക്കണമെന്ന് നിർദ്ദേശിച്ചു.
3. അങ്ങനെ അടയ്ക്കണമെങ്കിൽ ഞാൻ ലണ്ടനിൽ ലത്തീൻ പള്ളിയിൽ ഇടവക ചേർന്നു കൊള്ളാമെന്ന് ബോബി പറഞ്ഞു.
4. സർട്ടിഫിക്കറ്റിനായി രണ്ടുലക്ഷം രൂപ ചോദിച്ചു എന്നത് സത്യമല്ല.
5. തുക സമ്മതിച്ച് പള്ളിയിൽ അടച്ച ചെക്കുകളുടെ കാര്യം മാത്രമാണ് ബോബിയുടെ ശ്രദ്ധയിൽ പെടുത്തിയത്.
മണിമല സെന്റ് ബേസിൽ പാരിഷ് കൗൺസിൽ നല്കിയ ഔദ്യോഗിക വിശദീകരണത്തിന്റെ പൂർണ രൂപം.

പെട്രോള്‍ വില വാരാന്ത്യത്തില്‍ വര്‍ദ്ധിക്കുന്നു. 2 പെന്‍സ് വരെ വിലവര്‍ദ്ധനവുണ്ടാകുമെന്നാണ് വിവരം. മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് പെട്രോള്‍ വിലയില്‍ വര്‍ദ്ധനവുണ്ടാകുന്നത്. ഒരു മാസത്തിനിടെ ഹോള്‍സെയില്‍ വിലയില്‍ ലിറ്ററിന് 4 പെന്‍സ് വരെ വര്‍ദ്ധിച്ചതിനാല്‍ ഇനിയും 5.5 പെന്‍സിന്റെ വര്‍ദ്ധനവ് കൂടി ഇന്ധനവിലയില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. മൂന്നര വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ധനവിലയില്‍ കഴിഞ്ഞ വ്യാഴാഴ്ച രേഖപ്പെടുത്തിയത്. ബാരലിന് 72 പൗണ്ടായിരുന്നു രേഖപ്പെടുത്തിയത്.

ടാങ്കുകള്‍ വിലവര്‍ദ്ധനവിനു മുമ്പായി നിറച്ചിടാന്‍ ഓട്ടോമൊബൈല്‍ അസോസിയേഷന്‍ വാഹന ഉടമകള്‍ക്ക് നിര്‍ദേശം നല്‍കി. അണ്‍ലെഡഡ് പെട്രോളിന് 121 പെന്‍സില്‍ നിന്ന് 123 പെന്‍സ് ആയി വില ഉയരും. ഡീസല്‍ വില 123.61 പെന്‍സില്‍ നിന്ന് 125.61 പെന്‍സ് ആയി വര്‍ദ്ധിക്കും. സിറിയയിലേക്ക് മിസൈലുകള്‍ അയക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനയാണ് ഈ വിലക്കയറ്റത്തിന് കാരണം. അമേരിക്കയും റഷ്യയും തമ്മില്‍ ഉടലെടുത്ത സംഘര്‍ഷവും യെമനില്‍ നിന്ന് സൗദി ലക്ഷ്യമാക്കി ഹൂതി വിമതര്‍ മിസൈലാക്രമണം നടത്തിയതും എണ്ണവിലയെ സാരമായി ബാധിച്ചു.

ലോകത്തെ ഏറ്റവും വലിയ എണ്ണ ഉദ്പാദക രാജ്യമായ സൗദിക്കു മേലുണ്ടായ ആക്രമണം എണ്ണവിപണിയില്‍ 9 ശതമാനം വിലക്കയറ്റമാണ് സൃഷ്ടിച്ചത്. 2014 ഡിസംബറിനു ശേഷം ആദ്യമായാണ് ഇത്രയും വര്‍ദ്ധനവുണ്ടാകുന്നത്. മിസൈല്‍ ഭീഷണിയാണ് വിലക്കയറ്റത്തിന് കാരണമായതെങ്കിലും ഊഹക്കച്ചവടക്കാരുടെ പങ്ക് കുറച്ചു കാണാന്‍ കഴിയില്ലെന്ന് ഓട്ടോമൊബൈല്‍ അസോസിയേഷന്‍ വ്യക്തമാക്കി.
സിറിയയെ ആക്രമിക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് അമേരിക്ക. വിമത സൈന്യത്തിന് നേരെ അസദ് ഭരണകൂടം രാസായുധങ്ങള്‍ പ്രയോഗിക്കുന്നതിനെതിരെ ലോക വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ബ്രിട്ടനോടൊപ്പം ചേര്‍ന്ന് സിറിയയെ ആക്രമിക്കുമെന്ന് വൈറ്റ് ഹൗസ് സൂചന നല്‍കിയിരുന്നു. എന്നാല്‍ നയതന്ത്ര വിദഗ്ദ്ധരടങ്ങുന്ന സംഘവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷമാണ് ആക്രമണം ഉണ്ടാകില്ലെന്ന് സംബന്ധിച്ച തീരുമാനങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. ജനങ്ങളുടെ മേല്‍ രാസായുധങ്ങള്‍ പ്രയോഗിക്കുന്നത് മനുഷ്യത്വരഹിതമായ നടപടിയാണെന്ന് വിമര്‍ശിച്ച് തെരേസ മേയ് സിറിയയെ ആക്രമിക്കാന്‍ തയ്യാറെടുക്കുകയാണെന്നുള്ള സൂചനകള്‍ നല്‍കിയതിന് പിന്നാലെ അമേരിക്കയും അസദിനെതിരെ രംഗത്ത് വന്നിരുന്നു. നേരത്തെ അസദ് മൃഗത്തിന് തുല്യനാണെന്ന് ട്രംപ് വിമര്‍ശിച്ചിരുന്നു. അമേരിക്കന്‍ വിമാനങ്ങള്‍ ആക്രമണമ നടത്താന്‍ സാധ്യതയുള്ള പ്രദേശങ്ങളുടെ പട്ടിക നേരത്തെ പുറത്ത് വന്നിരുന്നു.
ബരാക് ഒബാമ വിചാരിച്ചിരുന്നെങ്കില്‍ അസദ് ഭരണകൂടം എത്രയോ മുന്‍പ് തന്നെ ഇല്ലാതാകുമായിരുന്നുവെന്നും ട്രംപ് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. സിറിയന്‍ ഭരണകൂടത്തിന്റെ രാസായുധ പ്രയോഗത്തിനെ ശരിവെക്കുന്ന തെളിവുകള്‍ ലഭിച്ചുവെന്ന് അവകാശപ്പെട്ട് ഫ്രഞ്ച് ഭരണകൂടവും രംഗത്ത് വന്നിരുന്നു. സിറിയന്‍ സൈന്യം രാസായുധ ആക്രമണങ്ങള്‍ തുടരുകയാണെങ്കില്‍ നോക്കി നില്‍ക്കില്ലെന്ന് ബ്രിട്ടന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റഷ്യന്‍ സഹായത്തോടെയാണ് വിമത സൈന്യത്തെ സിറിയ നേരിടുന്നത്. അതേസമയം അസദിന്റെ സഖ്യകക്ഷിയായി റഷ്യയും കരുതിയിരിക്കുന്നത് നന്നായിരിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. സിറിയയെ ആക്രമിക്കുന്ന കാര്യത്തില്‍ അവസാന തീരുമാനം എടുത്തിട്ടില്ല. സഖ്യകക്ഷികളും മറ്റുള്ളവരുമായി ഇക്കാര്യത്തില്‍ ഗൗരവമേറിയ ചര്‍ച്ചകള്‍ നടന്നുവരുന്നതേയുള്ളുവെന്ന് യുഎസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേര്‍സ് വ്യക്തമാക്കി.
വിമത ശക്തികേന്ദ്രത്തില്‍ സിറിയന്‍ സൈന്യം നടത്തിയ വിഷവാതക ആക്രമണമാണ് നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും വിഷവാതകം ശ്വസിച്ച് 400ലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. സിറിയന്‍ ആക്രമണം നെര്‍വ് ഏജന്റ് ഉപയോഗിച്ചാണോയെന്ന് സംശയമുയര്‍ന്നിട്ടുണ്ട്. ചികിത്സയിലുള്ളവരുടെ രക്തത്തിലും മൂത്ര സാമ്പിളിലും ക്ലോറിന്റെയും നെര്‍വ് ഏജന്റിന്റെയും അംശം കണ്ടെത്തിയിരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അസദ് ഭരണകൂടത്തെ വിമര്‍ശിച്ചുകൊണ്ട് നിരവധി ലോക നേതാക്കളാണ് രംഗത്ത് വന്നിരിക്കുന്നത്.
പതിമൂന്ന് വയസ് മാത്രം പ്രായമുളള, സുഹൃത്തിന്‍റെ മകളായ ഇന്ത്യൻ പെൺകുട്ടിക്ക് അശ്ലീല ദൃശ്യങ്ങൾ അയക്കുകയും വീട്ടുസന്ദര്‍ശനത്തിനിടെ മോശമായി പെരുമാറുകയും ചെയ്ത ഇന്ത്യൻ യുവാവിന് ദുബായിൽ മൂന്ന് മാസം തടവു ശിക്ഷ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഇ– മെയിൽ അക്കൗണ്ടിലേയ്ക്ക് ഇരുപത്തിയേഴു വയസുളള യുവാവ് തുടർച്ചയായി ദൃശ്യങ്ങൾ അയക്കുകയായിരുന്നു. കുടുംബ സുഹൃത്തായ ഇയാൾ വീട്ടിൽ വരുമ്പോൾ പെൺകുട്ടിയോട് മോശമായി പെരുമാറാറുണ്ടെന്നും പരാതിയിൽ പറയുന്നു,
2017 ആഗസ്റ്റിലാണ് സംഭവം നടന്നത്. ഫെബ്രുവരിയിൽ ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി പ്രതിക്ക് മൂന്നു മാസം ശിക്ഷ വിധിച്ചിരുന്നു. ഇതു ചോദ്യം ചെയ്ത് ഉന്നത കോടതിയെ സമീപിച്ചെങ്കിലും അപ്പീൽ തള്ളുകയായിരുന്നു. ഇതോടെയാണ് പ്രതിക്ക് മൂന്നു മാസം ശിക്ഷ ലഭിച്ചത്. തടവിനുശേഷം ഇയാളെ നാടുകടത്താനും ഉത്തരവിട്ടു.
പെൺകുട്ടിയുടെ അമ്മയുടെ തന്ത്രപരമായ ഇടപെടലാണ് ഇയാളെ കുടുക്കിയത്. കുടുംബവുമായി ഏറ്റവും അടുത്തു നിൽക്കുന്ന വ്യക്തിയുടെ പ്രവൃത്തിയിൽ നടുങ്ങിയെങ്കിലും തുടർന്ന് നടത്തിയ പരിശോധനയിൽ അശ്ലീലം കലര്‍ന്ന നിരവധി മെയിലുകള്‍ ഇയാള്‍ അയച്ചതായി മാതാവ് കണ്ടെത്തി. സംഭവത്തെക്കുറിച്ച് പെണ്‍കുട്ടിയോട് ചോദിച്ചപ്പോള്‍, ഇന്ത്യക്കാരനായ വ്യക്തി മോശമായ രീതിയില്‍ തന്നോട് പെരുമാറിയിട്ടുണ്ടെന്നു വെളിപ്പെടുത്തി. തുടര്‍ന്ന്, പൊലീസിനെ വിവരം അറിയിക്കുകയും കേസുമായി മുന്നോട്ടു പോവുകയുമായിരുന്നു. സംഭവത്തില്‍ പ്രതി സ്ഥാനത്തു നില്‍ക്കുന്ന ഇന്ത്യക്കാരന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് അതിക്രമം കാണിച്ചുവെന്നും ഇന്റര്‍നെറ്റ് തെറ്റായ രീതിയില്‍ ഉപയോഗിച്ചുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചതായും ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
യുവാവ് പലപ്പോഴും തന്നെ ബലമായി ചുംബിച്ചിരുന്നതായും മോശമായി പെരുമാറിയിരുന്നതായും പെൺകുട്ടി വെളിപ്പെടുത്തി. പതിനൊന്നാം വയസ്സു മുതൽ ഇപ്രകാരം ചെയ്യുന്നതായും പെൺകുട്ടി പറഞ്ഞു. സംഭവം വീട്ടില്‍ അറിയിച്ചാല്‍ അമ്മ അടിക്കുമെന്നും തന്നെ തിരികെ ഇന്ത്യയിലേക്ക് പറഞ്ഞുവിടുമെന്നും പ്രതി തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പെണ്‍കുട്ടി പ്രോസിക്യൂഷനോട് പറഞ്ഞു.
പ്രതിസ്ഥാനത്തു നില്‍ക്കുന്ന വ്യക്തി വീട്ടില്‍ വരുമ്പോഴെല്ലാം പെണ്‍കുട്ടി ദേഷ്യം കാണിക്കുകയും ഭയപ്പെടുകയും ചെയ്തിരുന്നുവെന്ന് അമ്മയും മൊഴി നല്‍കി. പെൺകുട്ടിയുമായി താൻ പ്രണയത്തിലാരുന്നുവെന്നാണ് ഇയാളുടെ അവകാശവാദം. അവധി ദിവസങ്ങളില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ പോകുമ്പോള്‍ ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. പെണ്‍കുട്ടിയെ ചുംബിക്കുന്നത് ഒരിക്കല്‍ അമ്മ കാണുകയും തന്നെ ഫ്ലാറ്റില്‍ നിന്നും പിടിച്ച് പുറത്താക്കുകയും ചെയ്തിരുന്നുവെന്നും പ്രതി അന്വേഷണ സംഘം മുന്‍പാകെ പറഞ്ഞു.
കൊച്ചി: കത്വയില്‍ ക്ഷേത്രത്തിനുള്ളില്‍ കൂട്ടബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ബിജെപിയെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് ചെങ്ങന്നൂരില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാനിരിക്കെ ആസിഫയുടെ കൊലപാതകം ബിജെപിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് സൂചനകള്‍
‘ഈ വീട്ടില്‍ പത്ത് വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികള്‍ ഉണ്ട് ദയവായി ബിജെപിക്കാര്‍ വോട്ട് ചോദിച്ച് വീട്ടില്‍ കയറരുത്’ പോസ്റ്ററില്‍ പറയുന്നു.
അമ്പലത്തില്‍ വെച്ച് ക്രൂരമായി പീഡിപ്പിക്കപ്പെട്ട ആസിഫയ്ക്ക് പിന്തുണയുമായി ലക്ഷക്കണക്കിന് ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നിട്ടുള്ളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടക്കുന്നുണ്ട്. അതേ സമയം ആസിഫയുടെ കൊലപാതകത്തെ ന്യായീകരിച്ച് രംഗത്ത് വന്ന വിഷ്ണു നന്ദകുമാര്‍ എന്ന ബാങ്ക് അസിസ്റ്റന്റ് മാനേജരെ ജോലിയില്‍ നിന്നും പുറത്താക്കി.
മനുഷ്യന്റെ നിയന്ത്രണത്തില്‍ നില്‍ക്കാത്ത റോബട്ടിക് സേനയൊരുക്കാന്‍ തയ്യാറെടുത്ത് ദക്ഷിണ കൊറിയ.യുദ്ധത്തിന് നിര്‍മിത ബുദ്ധി പ്രകാരം പ്രവര്‍ത്തിക്കുന്ന കില്ലര്‍ റോബട്ടുകളെയും ആകാശത്തു പറന്നു സ്വയം ആക്രമണം നടത്താനുള്ള ഡ്രോണുകളെയുമെല്ലാം നിര്‍മിച്ചെടുക്കാനുളള ദക്ഷിണ കൊറിയയുടെ നീക്കത്തില്‍ അമ്പരന്ന് നില്‍ക്കുകയാണ് ലോകരാജ്യങ്ങള്‍.ലോകത്തെ നശിപ്പിക്കാന്‍ പോവുന്ന കില്ലര്‍ റോബോര്‍ട്ടുകളുടെ നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിക്കുന്നത് കൊറിയ അഡ്വാന്‍സ്ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയാണ്.ദക്ഷിണ കൊറിയയുടെ ഈ ഭീകര നീക്കത്തോടെ ഉത്തര കൊറിയയാണ് ഏറ്റവും അപകടകാരികളെന്ന ധാരണക്ക് മാറ്റം വന്നിരിക്കുകയാണ്.ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള കുപ്രസിദ്ധ ആയുധ നിര്‍മാണ കമ്പനിയായ ഹന്‍വ സിസ്റ്റംസാണ് നിര്‍മിത ബുദ്ധി നിര്‍മ്മാണത്തില്‍ സഹായിക്കുന്നത്.
എന്നാല്‍ ഇതു ലോകനാശത്തിനു കാരണമാകുമെന്നു പറഞ്ഞ് 57 എഐ ഗവേഷകര്‍ പ്രോജക്ടില്‍ നിന്നു പിന്മാറിക്കഴിഞ്ഞു. 30 രാജ്യങ്ങളില്‍ നിന്നു ഗവേഷണത്തിനു വേണ്ടി ദക്ഷിണ കൊറിയയിലെത്തിയ വിദഗ്ധരാണ് പ്രോജക്ടില്‍ തങ്ങളുടെ വിസമ്മതം അറിയിച്ചു കത്തു നല്‍കിയത്. വാര്‍ത്ത പുറംലോകം അറിഞ്ഞതും അങ്ങനെയാണ്. ഇതിന്റെ നാശോന്മുഖമായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയാല്‍ നിയന്ത്രിക്കാനാവില്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അതായത് ഒരിക്കല്‍ ആരംഭിച്ചാല്‍ അതുണ്ടാക്കുന്ന നശീകരണം തടയാന്‍ നിര്‍മാതാക്കള്‍ക്കു പോലും സാധിക്കില്ലെന്നു ചുരുക്കം. മനുഷ്യന്റെ നിയന്ത്രണത്തില്‍ നില്‍ക്കുന്നതല്ല റോബട്ടിക് സേനയെന്നും ഗവേഷക സംഘം നല്‍കിയ കത്തില്‍ പറയുന്നു.എന്നാല്‍ കില്ലര്‍ റോബട്ടുകളെ സൃഷ്ടിക്കുകയല്ല തങ്ങളുടെ ലക്ഷ്യമെന്നും അത്തരത്തില്‍ മനുഷ്യന് ദോഷകരമായ യാതൊന്നും തങ്ങള്‍ ചെയ്യില്ലെന്നുമാണ് ദക്ഷിണ കൊറിയയുടെ വാദം. ഹോളിവുഡ് ചിത്രങ്ങളില്‍ കണ്ടു പേടിച്ച റോബോര്‍ട്ട് യുദ്ധങ്ങള്‍ യാഥാര്‍ത്ഥ്യമായി ലോകത്തെ നശിപ്പിക്കുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ നിഴലിക്കുന്നത്.
പോയ് മറഞ്ഞ കാലം.. വന്നു ചേരുമോ…
പെയ്തൊഴിഞ്ഞ മേഘം.. വാനം തേടുമോ..
‘വിശ്വാസപൂർവം മന്‍സൂര്‍’ എന്ന ചിത്രത്തിലെ ഈ
ഗാനത്തിന് മലയാളത്തിന്‍റെ ഗാനഗന്ധര്‍വ്വന്‍ യേശുദാസിനെ തേടി എട്ടാം തവണ മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം എത്തിയത്. ഇപ്പോള്‍ പഴയത് പോലെ ഗാനാലാപനത്തിനു സജീവമല്ലെങ്കിലും ആലാപന മികവില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ഗായകന്‍ താന്‍ തന്നെയാണ് എന്ന് ഒന്ന് കൂടി തെളിയിച്ചിരുക്കുകയാണ് യേശുദാസ്. നിത്യഹരിത വസന്തമായി മലയാളിയുടെ സ്വത്വത്തില്‍ അലിഞ്ഞ ശബ്ദമാണ് കെ.ജെ.യേശുദാസ്. 2017ല്‍ ലഭിച്ച പദ്മവിഭൂഷനൊപ്പം ഇരട്ടി മധുരമാകുന്നു ‘പോയ് മറഞ്ഞ കാലത്തി’നുള്ള ഈ അവാര്‍ഡ്. റഫീഖ് അഹമ്മദിന്‍റെ വരികള്‍ക്ക് രമേശ് നാരായണന്‍ സംഗീതം പകര്‍ന്ന ഗാനമാണിത്.
1993ലാണ് മലയാളത്തിന്‍റെ സ്വന്തം ദാസേട്ടന് ഇതിനു മുന്‍പ്ദേശീയ പുരസ്കാരം ലഭിക്കുന്നത്. ജയരാജ് സംവിധാനം ചെയ്ത ‘സോപാനം’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വേണ്ടി ആയിരുന്നു അത്. ശാസ്ത്രീയ സംഗീത കീര്‍ത്തനങ്ങള്‍ ധാരാളമുണ്ടായിരുന്ന ഈ ചിത്രത്തിന്‍റെ മറ്റു ഗാനങ്ങള്‍ രചിച്ചത് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ്. സംഗീതം എസ്.പി.വെങ്കടേഷ്. 1991ല്‍ ‘ഭരതം’ എന്ന ചിത്രത്തിലെ ‘രാമകഥ ഗാനലയം’, 1987ല്‍ ‘ഉണ്ണികളേ ഒരു കഥ പറയാം’ എന്ന ചിത്രത്തിലെ ശീര്‍ഷക ഗാനം, 1982ല്‍ മേഘസന്ദേശം എന്ന തെലുങ്ക് ചിത്രത്തിലെ ‘ആകാശ ദേശന’, 1976ല്‍ ഹിന്ദി ചിത്രമായ ‘ചിത്ചോറി’ലെ ‘ഗോരി തേരാ ഗാവ് ബഡാ പ്യാരാ’, 1973ല്‍ ഗായത്രിയിലെ എന്ന ചിത്രത്തിലെ ‘പത്മതീര്‍ത്ഥമേ ഉണരൂ’, 1972ല്‍ ‘അച്ഛനും ബാപ്പയും’ എന്ന ചിത്രത്തിലെ ‘മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു’ എന്നീ ഗാനങ്ങള്‍ളാണ് ഇതിനു മുന്‍പ് യേശുദാസിന് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ഗാനങ്ങള്‍.
കേൾക്കാത്തവർക്കായി ആ മനോഹര ഗാനം ഒന്ന് കേൾക്കാം…..