ഉത്തര്‍പ്രദേശ്: ആശുപത്രിയില്‍ നിന്ന് ചോരക്കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത് അച്ഛനോടുള്ള ദേഷ്യം മൂലമെന്ന് പൊലീസ് പിടിയിലായ സഹോദരിമാര്‍. അച്ഛന്‍ മറ്റൊരു വിവാഹം ചെയ്യുന്നത് തടയാനാണ് സഹോദരിമാര്‍ ഇങ്ങനൊരു കൃത്യം നടത്തിയതെന്ന് പൊലീസിന് മൊഴി നല്‍കി.
ഉത്തര്‍പ്രദേശിലെ മഥുര ജില്ലയില്‍ നിന്നാണ് സഹോദരിമാരായ ശിവാനി ദേവിയെയും പ്രിയങ്കാ ദേവിയെയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഈ മാസം 10നാണ് ഇരുവരും ചേര്‍ന്ന് രാജസ്ഥാനിലെ ഭരത്പൂരിലുള്ള ആശുപത്രിയില്‍ നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ട് പോയത്. സംഭവം പത്രങ്ങളില്‍ വാര്‍ത്തയാവുകയും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും ചെയ്തതോടെ മൂന്ന് ദിവസത്തിനു ശേഷം കുഞ്ഞിനെ ഇവര്‍ റോഡരികില്‍ ഉപേക്ഷിച്ചു. ഭരത്പൂരിലെ ആശുപത്രിയില്‍ നിന്ന് കാണാതായ കുഞ്ഞാണിതെന്നും എത്രയും വേഗം പൊലീസ് സ്റ്റേഷനിലെത്തിക്കണമെന്നും എഴുതിയ ഒരു കുറിപ്പും കുഞ്ഞിനടുത്ത് വച്ചു.
ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് സഹോദരിമാരെ പൊലീസ് തിരിച്ചറിഞ്ഞത്. ഇവര്‍ എത്തിയ സ്‌കൂട്ടറിന്റെ നമ്പര്‍ ആശുപത്രി ജീവനക്കാരന്‍ ഓര്‍ത്തിരുന്നതും പൊലീസിന് സഹായകമായി.
സഹോദരിമാർ പറയുന്നതിങ്ങനെ: രണ്ട് വര്‍ഷം മുമ്പ് തങ്ങളുടെ 12 വയസ്സുകാരനായ സഹോദരന്‍ മരിച്ചുപോയി. ഇതോടെ അമ്മ വിഷാദ രോഗിയായി മാറി. ആണ്‍കുഞ്ഞിനു വേണ്ടി അച്ഛന്‍ ലക്ഷ്മണ്‍ സിങ് വേറൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. പൂര്‍ണമായും തകര്‍ന്നുപോയ അമ്മയെ തിരികെ സ്വാഭാവിക ജീവിതത്തിലേക്ക് എത്തിക്കാനും അച്ഛനെ രണ്ടാം വിവാഹത്തില്‍ നിന്ന് പിന്തിരിപ്പിക്കാനുമാണ് ആണ്‍കുഞ്ഞിനെ തട്ടിയെടുത്തത്.
ഒരാണ്‍കുഞ്ഞിനെ ദത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല, ആശുപത്രിയില്‍ നിന്ന് ഏതെങ്കിലും കുഞ്ഞിനെ വാങ്ങാനാകുമോ എന്ന് നഴ്‌സുമാരോട് അന്വേഷിച്ചിരുന്നു. നിയമപരമായ നൂലാമാലകളും ലഭിക്കാവുന്ന ശിക്ഷയും കാരണം അതും നടന്നില്ല. തുടര്‍ന്നാണ് പരിചയക്കാരനായ മനീഷിന്റെ കുഞ്ഞിനെ തട്ടിയെടുക്കാന്‍ സഹോദരിമാര്‍ പദ്ധതിയിട്ടത്.
സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായ ശിവാനി ഭര്‍ത്താവിനൊപ്പം മഥുരയിലാണ് താമസം. ബിരുദ വിദ്യാര്‍ഥിനിയായ പ്രിയങ്കയും വിവാഹിതയാണ്.
ഹരിയാന: സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീമിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ഇയാളുടെ അനുയായികള്‍ നടത്തിയ കലാപത്തില്‍ ഹരിയാന സര്‍ക്കാരിന് നഷ്ടം 126 കോടി രൂപ. കഴിഞ്ഞ ഓഗസ്റ്റ് 25നാണ് പഞ്ച്കുളയിലെ പ്രത്യേക സിബിഐ കോടതി ഗുര്‍മീതിന് 20വര്‍ഷം കഠിനതടവിന് ശിക്ഷിച്ചത്. തുടര്‍ന്ന് ഇയാളുടെ അനുയായികള്‍ എന്നവകാശപ്പെടുന്ന ആയുധധാരികളായ ആള്‍ക്കൂട്ടം നടത്തിയ കലാപത്തില്‍ വന്‍ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കണക്ക് അനുസരിച്ച് ഹരിയാന സര്‍ക്കാരിനുണ്ടായ നഷ്ടം 1,26,68,71,700 രൂപയാണ്. അക്രമബാധിത ജില്ലകളില്‍ അംബാലയിലാണ് ഏറെ നാശനഷ്ടമുണ്ടായിരിക്കുന്നത്. 46.84 കോടി രൂപയാണ് ഇവിടുത്തെ നഷ്ടം. 14.87 കോടി രൂപയുടെ നഷ്ടമാണു ഫത്തേഹാബാദിനുണ്ടായത്. ഗുര്‍മീതിന്റെ ആശ്രമത്തിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്ന സിര്‍സയില്‍ 13.57 കോടി രൂപയുടെ നാശനഷ്ടമാണുള്ളത്. ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ട പഞ്ച്കുളയില്‍ നാശനഷ്ടം 10.57 കോടിയാണ്.
നാശനഷ്ട കണക്കുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ഹരിയാന അഡ്വക്കേറ്റ് ജനറല്‍ പഞ്ചാബ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
കുതിച്ചൊഴുകുന്ന മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട യുവതിയെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. ചൈനയിലാണ് സംഭവം. മലവെള്ളപ്പാച്ചിലില്‍ ഒഴുകി പോകാതിരിക്കാന്‍ മരത്തില്‍ അള്ളിപ്പിടിച്ച് ഏറെ നേരം നിന്ന യുവതിയെ അതി സാഹസികമായി സുരക്ഷ സേന രക്ഷിക്കുകയായിരുന്നു.
ചൈനീസ് മാധ്യമമായ പീപ്പിള്‍സ് ഡെയ്ലിയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. നദിയുടെ കുറുകെയുള്ള പാലത്തിലൂടെ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയാണ് അപകടത്തില്‍പ്പെട്ടത്. ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് പാലം വെള്ളത്തിനടിയിലാകുകയും ഇവര്‍ നദിയിലേക്ക് വീഴുകയുമായിരുന്നു. നിമിഷ നേരംകൊണ്ട് ജലനിരപ്പ് ഉയര്‍ന്നു പൊങ്ങിക്കൊണ്ടിരിന്ന നദിയില്‍ നിന്ന് മണ്ണുമാന്തി യന്ത്രമുപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നദിയുടെ നടുക്കായി ഒരു മരത്തില്‍ അളളിപ്പിടിച്ച് നില്‍ക്കുകയായിരുന്നു യുവതിയെ കണ്ട സമീപ വാസികളാണ് ദുരന്ത നിവാരണ സേനയെ വിവരമറിയിച്ചത്.
കണ്ണൂര്‍: ടി.പി ചന്ദ്രശേഖരന്‍, കതിരൂര്‍ മനോജ് വധക്കേസുകളിലെ പ്രതികള്‍ക്ക് ആയുര്‍വേദ ആശുപത്രിയില്‍ സുഖ ചികിത്സയെന്ന് ആരോപണം. രണ്ട് കേസുകളിലും സി.പി.ഐ.എം പ്രവര്‍ത്തകരാണ് പ്രതികള്‍. ഇവര്‍ക്ക് സുഖ ചികിത്സ ഒരുക്കുന്നത് പൊലീസിലെ ചിലരുടെ ഒത്താശയോടെയാണെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. പ്രതികളില്‍ ചിലര്‍ ചികിത്സക്കിടെ വീടുകളില്‍ പോയിരുന്നതായും ആരോപണം ഉയരുന്നു.
ടി.പി വധക്കേസിലെ പ്രധാന പ്രതിയായ സി.പി.ഐ.എം പ്രവര്‍ത്തകന്‍ കെ.സി രാമചന്ദ്രന്‍ കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ തുടരുകയാണ്. ആശുപത്രിയിലെ 211-ാം നമ്പര്‍ മുറിയിലാണ് ഇയാളെ പാര്‍പ്പിച്ചിരിക്കുന്നത്. ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് ചികിത്സയൊരുക്കുമ്പോള്‍ പൊലീസ് സുരക്ഷയുള്ള സെല്ലുകള്‍ ആശുപത്രിയില്‍ വേണമെന്നാണ് ചട്ടം. ഇത്തരം സൗകര്യങ്ങള്‍ ഉള്ള ആശുപത്രിയില്‍ മാത്രമേ പ്രതികള്‍ക്ക് ചികിത്സ നല്‍കാവുയെന്ന നിയമം കാറ്റില്‍ പറത്തിയാണ് കെ.സി രാമചന്ദ്രനെ കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്നത്.
ആശുപത്രിയില്‍ ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ സി.പി.എം അനുഭാവികളാണെന്നും ഇവരാണ് പ്രതികള്‍ക്കാവശ്യമായ കാര്യങ്ങള്‍ നിറവേറ്റുന്നതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. കതിരൂര്‍ മനോജ് വധക്കേസിലെ പ്രതികളില്‍ ചിലര്‍ ഇതേ ആശുപത്രിയില്‍ 45 ദിവസത്തെ സുഖവാസത്തിനു എത്തിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ന്യൂഡല്‍ഹി: ലൈംഗിക ചൂഷണം നടത്തുന്ന കേന്ദ്രങ്ങള്‍ക്കെതിരെയും മനുഷ്യക്കടത്തിനെതിരെയും ഇന്ത്യയില്‍ ശക്തമായ നിയമം നിലവിലുണ്ട്. എന്നാല്‍ വേശ്യാലയങ്ങളില്‍ എത്തുന്ന ഇടപാടുകാരെ കുടുക്കുന്ന നിയമം നിലവില്ല. പക്ഷേ ആന്ധ്രയില്‍ നിലവില്‍ വന്നിരിക്കുന്ന പുതിയ നിയമ ഭേദഗതിയില്‍ ഇടപാടുകാരും ഇടനിലക്കാരും തുടങ്ങി കൃത്യത്തില്‍ പങ്കെടുക്കുന്ന എല്ലാവരും കുറ്റക്കാരാകും. ഇടനിലക്കാരോടൊപ്പം ഇടപാടുകാരും നിയമത്തിന് മുന്നിലെത്തുന്നതോടെ വേശ്യാലയം നടത്തിപ്പ് കേന്ദ്രങ്ങള്‍ നിയന്ത്രിക്കാനാവുമെന്നാണ് ആന്ധ്ര സര്‍ക്കാരിന്റെ പ്രതീക്ഷ.
വേശ്യാലയങ്ങള്‍ വഴി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ലൈംഗിക ചൂഷണത്തിനിരയാകുന്നതായുള്ള വാര്‍ത്തകള്‍ രാജ്യത്ത് ധാരാളമാണ്. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ചൂഷണങ്ങളും കുറയുമെന്നാണ് പ്രതീക്ഷയെന്ന് ആന്ധ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ അറിയിച്ചു. ഇത്തരമൊരു നടപടിക്കൊരുങ്ങുന്ന ആദ്യ സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്.
ആന്ധ്ര സര്‍ക്കാര്‍ നിയോഗിച്ച നിയമ വിദഗ്ദ്ധരടങ്ങിയ സംഘമാണ് പുതിയ നിയമത്തിന്റെ സാധുത പരിശോധിച്ചത്. മനുഷ്യക്കടത്ത് നിരോധന നിയമത്തിന്റെ പരിധിയില്‍ പുതിയ തീരുമാനത്തെ ഉള്‍പ്പെടുത്താന്‍ കഴിയുമോ എന്ന് തീര്‍ച്ചപ്പെടുത്താനും 60 ദിവസത്തിനകം ശുപാര്‍ശകള്‍ നല്‍കാനുമാണ് സര്‍ക്കാര്‍ നിര്‍ദേശം.
2013ല്‍ പുറത്തിറങ്ങിയ റിപ്പോര്‍ട്ടില്‍ ഇന്ത്യയിലാകെ രണ്ട് കോടിയോളം വരുന്ന ലൈംഗിക തൊഴിലാളികളുണ്ടെന്നും ഇതില്‍ ഒന്നരലക്ഷത്തിലധികം വരുന്ന സ്ത്രീകളും കുട്ടികളും കടുത്ത ലൈംഗിക ചൂഷണത്തിനിരകളാവുന്നുണ്ടെന്നും പറയുന്നു.
സ്വന്തം മകളെ മരുമകൻ കൊന്നതോടെ അനാഥയായ കൊച്ചുമകൾക്കായി ഒരു വീട്ടമ്മ നാലുവർഷമായി നിയമപോരാട്ടം നടത്തുകയാണ്. തൃശ്ശൂര്‍ സ്വദേശിനി ഉഷ ധനഞ്ജയന്റെ നിയമപോരാട്ടത്തിനൊടുവിൽ വിജയം കണ്ടെത്തി.കൊച്ചുമകൾ സീനത്തിന്റെ സംരക്ഷണ ചുമതലയും മുംബൈയില്‍ത്തന്നെ പഠിപ്പിക്കാനുള്ള അവകാശവും ജസ്റ്റിസ് മൃദുല ഭഡ്കര്‍ ഉഷയ്ക്ക് നൽകി. എന്നാല്‍, കുട്ടിയെ കേരളത്തിലേക്ക് കൊണ്ടുപോയി പഠിപ്പിക്കാനുള്ള ഉത്തരവിനായി സുപ്രീം കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് ഉഷ.
ആറുവര്‍ഷംമുമ്പാണ് ദുബായില്‍െവച്ച് ഇവരുടെ മകളായ നിമ്മിയെ ഭര്‍ത്താവ് ഫിറോസ് പോപ്പറെ കൊലചെയ്തത്. കേസില്‍ ദുബായ് കോടതി ഫിറോസിന് വധശിക്ഷ വിധിച്ചു. നിമ്മിയുടെ ശവസംസ്കാരച്ചടങ്ങുകള്‍ കഴിഞ്ഞയുടനെ തുടങ്ങിയതാണ് ഇരുകുടുംബങ്ങളും സീനത്തിനുവേണ്ടിയുള്ള നിയമപോരാട്ടം.2008-ലായിരുന്നു നിമ്മിയുടെ വിവാഹം.
നിമ്മിയുടെ മരണശേഷം സീനത്തിന്റെ സംരക്ഷണച്ചുമതല റായ്ഗഢ് മാന്‍ഗാവ് കോടതി ഉഷയ്ക്ക് നല്‍കി. ഇതിനെതിരേ ഫിറോസിന്റെ കുടുംബം ബോംബെ ഹൈക്കോടതിയെ സമീപിച്ചു. കീഴ്കോടതി വിധി സ്റ്റേചെയ്ത ഹൈക്കോടതി സ്കൂള്‍ അവധിക്കാലത്തുമാത്രം കുട്ടിയെ കാണാനാണ് ഉഷയ്ക്ക് അനുമതി നല്‍കിയത്. തുടര്‍ന്നുനടന്ന നിയമപോരാട്ടത്തിനൊടുവിലാണ് പുതിയ വിധി.
മനുഷ്യക്കടത്ത് ഉള്‍പ്പടെ ഏഴോളം കുറ്റങ്ങളാണ് റാസ് അല്‍ ഖൈമ പബ്ലിക് പ്രോസിക്യൂഷന്‍ പ്രതിയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇപ്പോള്‍ 20 വയസുള്ള ആദ്യത്തെ ഇരയ്ക്ക് കുറ്റകൃത്യം നടക്കുന്ന സമയത്ത് 18 വയസായിരുന്നു പ്രായമെന്ന് കോടതി രേഖകള്‍ പറയുന്നു.
പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യല്‍, ദുഷ്‌പ്രേരണ,ചൂഷണം, വേശ്യാവൃത്തിയ്ക്ക് പ്രേരിപ്പിക്കല്‍, പെണ്‍കുട്ടിയുടെ 31 കാരിയായ സഹോദരിയെ വേശ്യാവൃത്തിയ്ക്ക് പ്രേരിപ്പിക്കല്‍,അവരെ മര്‍ദ്ദിക്കല്‍, അസഭ്യ പ്രയോഗം തുടങ്ങിയ ആരോപണങ്ങളും ഇയാള്‍ക്കെതിരെയുണ്ട്.
അതേസമയം, കോടതിയില്‍ പ്രതി കുറ്റം നിഷേധിച്ചു. പ്രതിയ്ക്ക് സാമ്പത്തിക ശേഷിയില്ലാത്തതിനാല്‍ പ്രതിയ്ക്കായി രണ്ട് അഭിഭാഷകരെ കോടതി നിയമിച്ചിരുന്നു. പ്രതിയെ പ്രതിനിധീകരിക്കുന്നതില്‍ നിന്ന് തങ്ങള്‍ക്ക് വിടുതല്‍ നല്‍കണമെന്ന് ഈ അഭിഭാഷകര്‍ കോടതിയോട് അഭ്യര്‍ഥിച്ചു.
ആറുവര്‍ഷത്തോളം പിതാവ് തന്നെ വീട്ടില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നും നൈറ്റ് ക്ലബില്‍ ഡാന്‍സ് ചെയ്യുന്നതിനും ഇടപടുകരുമായി പണം ഈടാക്കി ലൈംഗിക ബന്ധത്തിനും പിതാവ് തന്നെ നിര്‍ബന്ധിച്ചിരുന്നതായും ആദ്യത്തെ പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി.
പ്രതിയുടെ ഭാര്യ പ്രസവത്തിന് സഖര്‍ ആശുപത്രിയിലായിരുന്ന സമയത്ത് പിതാവ് തന്നെ കാറില്‍ വച്ച് ബലാത്സംഗം ചെയ്തതായും പെണ്‍കുട്ടി മൊഴി നല്‍കി.
ഒടുവില്‍ മൂത്ത സഹോദരിയുടെ സഹായത്തോടെ വീട്ടില്‍ നിന്നും രക്ഷപ്പെട്ട് പോലീസിനെ സമീപിക്കാന്‍ ശ്രമം നടത്തി. പക്ഷേ, പിതാവ് പിടികൂടി മര്‍ദ്ദിക്കുകയും വീണ്ടും പൂട്ടിയിടുകയുമായിരുന്നു. തുടര്‍ന്ന് സഹോദരിമാര്‍ പോലീസില്‍ വിളിച്ച് വിവരം പറയുകയായിരുന്നു.
ഇരയായ രണ്ടാമത്തെ സഹോദരിയ്ക്കും ആദ്യത്തെ പെണ്‍കുട്ടിയുടെ അതെ അനുഭവങ്ങളായിരുന്നു പറയാനുണ്ടായിരുന്നത്. തങ്ങള്‍ക്ക് ആരെയും അറിയാത്തതിനാലും ഓരോ തവണ സഹായത്തിന് ശ്രമിക്കുമ്പോഴും പിതാവ് കഠിനമായി ശിക്ഷിക്കുന്നതും മൂലമാണ് പിതാവിന്റെ നാണംകെട്ട കുറ്റകൃത്യങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്യാന്‍ തങ്ങള്‍ക്ക് കഴിയാതിരുന്നതെന്ന് പെണ്‍കുട്ടികള്‍ പ്രോസിക്യൂട്ടര്‍മാരോട് പറഞ്ഞു.
തനിക്കും തന്റെ രണ്ടു പെൺമക്കളുമിടയിൽ പ്രശ്നങ്ങള്‍ ഒന്നുമില്ലായിരുന്നുവെന്നും അവരുടെ ആഗ്രഹപ്രകാരം അനുസരിച്ച് നൃത്തമാടാൻ നൈറ്റ് ക്ലബ്ബിൽ കൊണ്ട് വിടുകയായിരുന്നുവെന്നും പ്രതി പറഞ്ഞു.
താന്‍ ഒരു തൊഴില്‍ രഹിതനാണെന്നും തന്റെ 10 പെണ്മക്കളെയും രണ്ട് ആണ്മക്കളെയും പോറ്റുന്നതിന് പണം ആവശ്യമായതിനാലുമാണ് നൈറ്റ് ക്ലബില്‍ ഡാന്‍സ് ചെയ്യുന്നതിന് അവര്‍ക്ക് അനുവാദം നല്‍കിയതെന്നും പ്രതി പറഞ്ഞു. ഓരോ പെണ്‍കുട്ടിയും ഡാന്‍സിന് 200 മുതല്‍ 300 ദിര്‍ഹം വരെയാണ് പ്രതിഭാഫലം വാങ്ങിയിരുന്നത്.
പ്രതിയ്ക്ക് പുതിയ അഭിഭാഷകനെ ഏര്‍പ്പാടാക്കുന്നനായി ജനുവരി 24 ലേക്ക് കേസ് മാറ്റി വയ്ക്കുന്നതായി ചീഫ് ജഡ്ജ് സമെഹ് ഷകേര്‍ ഉത്തരവിട്ടു.
ന്യൂഡല്‍ഹി: ഹജ്ജ് തീര്‍ഥാടര്‍ക്ക് നല്‍കി വന്നിരുന്ന സബ്സിഡി കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കി. കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച പുതിയ ഹജ്ജ് നയത്തിന്റെ ഭാഗമായാണ് നടപടി. നിലവില്‍ എഴുനൂറ് കോടി രൂപയാണ് കേന്ദ്രം ഹജ്ജ് സബ്സിഡിക്കായി നീക്കിവെച്ചിരുന്നത്. നിര്‍ത്തലാക്കിയ സബ്സിഡി ന്യൂനപക്ഷ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
2022ഓടെ ഹജ്ജ് തീര്‍ഥാടകര്‍ക്ക് നല്‍കി വരുന്ന സബ്സിഡി ഘട്ടം ഘട്ടമായി നിര്‍ത്താലാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ചെറുപട്ടണങ്ങളിലെ തീര്‍ഥാടകരുടെ അസൗകര്യങ്ങള്‍ പരിഗണിച്ച് ഘട്ടംഘട്ടമായി മാത്രമേ സബ്സിഡി നിര്‍ത്തലാക്കാവൂ എന്നും കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു. ഉത്തരവ് നടപ്പിലാക്കാന്‍ നാല് വര്‍ഷം ബാക്കിയിരിക്കെയാണ് ഒറ്റയടിക്ക് കേന്ദ്രസര്‍ക്കാര്‍ സബ്സിഡി നിര്‍ത്തലാക്കിയത്. വിമാന യാത്രയ്ക്കും മറ്റു ചെലവുകള്‍ക്കുമാണ് നിലവില്‍ സബ്സിഡി അനുവദിച്ചു നല്‍കിയിരുന്നത്.
സര്‍ക്കാരിന്റെ ഉദ്ദേശ്യം ന്യൂനപക്ഷ പ്രീണനമല്ല മറിച്ച് അവരെ ശക്തിപ്പെടുത്തലാണെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി അറിയിച്ചു. പതിവിലും കൂടുതലായി ഇത്തവണ 1,75,000 പേരാണ് ഹജ്ജ് തീര്‍ഥാടനത്തിനായി ഇന്ത്യയില്‍ നിന്നും പോകുന്നത്. നാല് ലക്ഷം പേര്‍ നല്‍കിയ അപേക്ഷകളില്‍ നിന്ന് 1,75,000 പേരെ തെരെഞ്ഞെടുക്കുകയായിരുന്നു
കൊല്ലം: ശ്രീജിത്തിന്റെ സമരം മുതലെടുക്കാന്‍ ശ്രമിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ചോദ്യം ചെയ്ത ആന്‍ഡേഴ്‌സണ്‍ എഡ്വേര്‍ഡിന്റെ വീടിന് നേരെ കല്ലേറ്. ഇക്കാര്യം ആന്‍ഡേഴ്‌സണ്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. തന്റെ വീട്ടുകാരെ ഉപദ്രവിക്കരുതെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ ആന്‍ഡേഴ്‌സണ്‍ പറയുന്നു.
നേരത്തെ രമേശ് ചെന്നിത്തല സമരപ്പന്തലിലെത്തി ശ്രീജിത്തിനെ കാണുകയും നിയമ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ സമരത്തിന് മുന്‍പ് ചെന്നിത്തലയെ ശ്രീജിത്തിനൊപ്പം പോയി കണ്ടെതായി ആന്‍ഡേഴ്‌സണ്‍ പറയുന്നു. അന്ന് തങ്ങളെ പരിഹസിക്കുകയാണ് ചെന്നിത്തല ചെയ്തതെന്നും ആന്‍ഡേഴ്‌സണ്‍ ആരോപിച്ചു. ശ്രീജിത്തിന്റെ കാര്യം സംസാരിക്കാന്‍ നിങ്ങളാരാണെന്ന് ചോദിച്ച ചെന്നിത്തലയോട് ഞാന്‍ പൊതുജനമാണെന്ന് മറുപടി പറഞ്ഞ ആന്‍ഡേഴ്‌സണിന്റെ വാക്കുകള്‍ക്ക് നവ മാധ്യമങ്ങളില്‍ വന്‍ അംഗീകാരമാണ് ലഭിച്ചത്.
കല്ലുകള്‍ എറിയുന്നവരുടെ ശ്രദ്ധയ്ക്ക് നിങ്ങള്‍ എന്നെ എറിയുക, ഇരുട്ടിന്റെ മറവില്‍ വീടിനും വീട്ടുകാര്‍ക്കും എതിരേ എറിയുന്നത് ഭീരുത്വമാണെന്ന് ആന്‍ഡേഴ്‌സണ്‍ ഫേസ്ബുക്കില്‍ കുറിച്ചു. കെഎസ്യു പ്രവര്‍ത്തകന്‍ ശ്രീദേവ് സോമന്‍ ഫേസ്ബുക്കില്‍ ‘കുന്നത്തൂരിലെ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ ആന്‍ഡേഴ്‌സണെ രാഷ്ട്രീയമായി നേരിടും’ എന്ന് ആഹ്വാനം ചെയ്തതിന് ശേഷമാണ് ആന്‍ഡേഴ്‌സന്റെ വീടിനുനേരെ കല്ലേറുണ്ടായിരിക്കുന്നത്. തന്റെ അനുജന്റെ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ശ്രീജിത്ത് സെക്രട്ടേറിയേറ്റ് പടിക്കല്‍ ആരംഭിച്ച സമരം 767 ദിവസങ്ങള്‍ പിന്നിട്ടു.
ഉദയംപേരൂർ നീതു വധക്കേസിലെ പ്രതി ഉദയംപേരൂർ മീൻകടവ് മുണ്ടശേരിൽ ബിനുരാജ് (32) തൂങ്ങി മരിച്ച നിലയിൽ. കേസിന്റെ വിചാരണ നാളെ തുടങ്ങാനിരിക്കെയാണ് മരണം. ഉദയംപേരൂർ ഫിഷർമെൻ കോളനിക്കു സമീപം മീൻകടവിൽ പള്ളിപ്പറമ്പിൽ ബാബു, പുഷ്‌പ ദമ്പതികളുടെ ദത്തുപുത്രിയായ നീതു (17) വിനെ മുൻ കാമുകൻ കൂടിയായ ബിനുരാജ് കൊലപ്പെടുത്തിയെന്നാണ് കേസ്. 2014 ഡിസംബർ 18 നായിരുന്നു കൊലപാതകം.
പൂണിത്തുറ സെന്റ് ജോർജ് സ്‌കൂളിലെ ജീവനക്കാരായ ബാബുവിന്റെയും പുഷ്‌പയുടെയും മകൾ എലിസബത്ത് (നീതു) നാലുവയസുള്ളപ്പോൾ വീടിന്റെ ചുറ്റുമതിൽ ഇടിഞ്ഞു വീണു മരിച്ച ശേഷമാണ് രണ്ടു വയസുള്ള പെൺകുഞ്ഞിനെ അനാഥാലയത്തിൽ നിന്നു ദത്തെടുത്തു നീതുവെന്നു തന്നെ പേരിട്ടു വളർത്തിയത്. ഇവർക്കു നിബു, നോബി എന്നീ രണ്ട് ആൺമക്കൾ കൂടിയുണ്ട്.
നീതു പത്താം ക്ലാസിൽ പഠിക്കുമ്പോഴാണു ബിനുരാജുമായി പ്രണയത്തിലായത്. പ്രായപൂർത്തിയാകാത്ത ദത്തുപുത്രി ഇതര മതത്തിൽ പെട്ട ഏറെ മുതിർന്ന ആളെ പ്രണയിക്കുന്നതു വീട്ടുകാർ വിലക്കി. ബിനുരാജും നീതുവും ഒന്നിച്ചു ജീവിക്കാൻ ശ്രമിച്ചതോടെ വീട്ടുകാർ പൊലീസിൽ പരാതിപ്പെട്ടു. തുടർന്ന് ഉദയംപേരൂർ സ്‌റ്റേഷനിൽ രണ്ടു പേരെയും വിളിച്ചുവരുത്തി. പ്രണയമാണെന്നും വിവാഹം കഴിക്കാൻ തയാറാണെന്നും ഇവർ പൊലീസിനോടു പറഞ്ഞു. നീതുവിനു 18 വയസ്സ് തികഞ്ഞ ശേഷം വിവാഹം നടത്താമെന്ന ധാരണയിൽ പിരിയുകയായിരുന്നു.
അന്നു വീട്ടുകാരോടൊപ്പം പോകാൻ വിസമ്മതിച്ച നീതുവിനെ ആദ്യം വനിതാ ഹോസ്‌റ്റലിലും പിന്നീടു ബന്ധുക്കളുടെ വീടുകളിലും താമസിപ്പിച്ചു. മനംമാറ്റമുണ്ടായ നീതു പിന്നീട് ബിനുരാജിനെ കാണുന്നതിനു വിമുഖത പ്രകടിപ്പിച്ചു. തൃപ്പൂണിത്തുറയിലെ സ്‌കൂളിൽ പ്ലസ് വൺ ക്ലാസിൽ ചേർന്നെങ്കിലും താൽപര്യമില്ലാതെ പഠനം നിർത്തി. സമീപത്തെ ബ്യൂട്ടിപാർലറിൽ ബ്യൂട്ടീഷൻ കോഴ്‌സ് പഠിക്കുകയായിരുന്നു. 2014 ഡിസംബർ 18 ന് ബാബുവും പുഷ്‌പയും ജോലിക്കു പോയ ശേഷം വീട്ടിൽ തനിച്ചായിരുന്ന നീതുവിന്റെ കരച്ചിൽ കേട്ട അയൽവാസിയായ യുവാവാണു ബിനുരാജ് നീതുവിനെ വെട്ടി വീഴ്‌ത്തുന്നതു കണ്ടത്. രാവിലെ എട്ടുമണിയോടെ വീടിന്റെ ടെറസിൽ നീതു അലക്കിയ തുണി വിരിക്കുന്നതിനിടയിലാണു കൊടുവാളുമായെത്തിയ ബിനുരാജ് കൊല നടത്തിയത്. തുടർന്ന് പൊലീസെത്തി കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.