കൊച്ചി: സീറോ മലബാര്‍ സഭ ഭൂമി കച്ചവട വിവാദത്തെ തുടര്‍ന്ന് മാര്‍ ആലഞ്ചേരി സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് വൈദികരുടെ പ്രതിഷേധം. നേരത്തെ ഭൂമി ഇടപാട് കേസില്‍ മാര്‍ ആലഞ്ചേരിക്കെതിരെ അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇടപാട് വിവാദമായതിനെത്തുടര്‍ന്ന് മാര്‍ ആലഞ്ചേരി രൂപതാധ്യക്ഷ സ്ഥാനത്ത് നിന്ന് മാറണമെന്നാണ് വൈദികരുടെ ആവശ്യം.
ഭൂമി ഇടപാട് വിവാദമാകുകയും സംഭവത്തില്‍ മാര്‍ ആലഞ്ചേരിക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ നിലവിലെ സ്ഥാനത്ത് നിന്ന് അദ്ദേഹം മാറി നില്‍ക്കണമെന്ന് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ രൂപത വൈദിക സമിതി ചെയര്‍മാനും അങ്കമാലി ഫൊറോന പള്ളി വികാരിയുമായ ഫാദര്‍ കുര്യാക്കോസ് മുണ്ടാടന്‍ ആവശ്യപ്പെട്ടു. മലയാറ്റൂര്‍ കുരിശുമുടി പള്ളിയിലെ വികാരി കൊല്ലപ്പെട്ട സംഭവത്തില്‍ മാര്‍ ആലഞ്ചേരി അനുശോചനം അറിയിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഫാദര്‍ കുര്യാക്കോസ് മുണ്ടാടന്‍ കൂട്ടിച്ചേര്‍ത്തു.
പ്രതിഷേധം സംഘടിപ്പിച്ച വൈദികര്‍ മാര്‍ ആലഞ്ചേരിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് അതിരൂപതയ്ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. നേരത്തെ ആലഞ്ചേരിയെ അനുകൂലിച്ച് രംഗത്തു വന്ന ഒരുപറ്റം വൈദികര്‍ പ്രതിഷേധകരെ തടയാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാല്‍ മറ്റു വൈദികര്‍ ഇടപെട്ട് സ്ഥിതിഗതികള്‍ നിയന്ത്രിക്കുകയായിരുന്നു.
തിരുവനന്തപുരം: കേരളാ പോലീസില്‍ സ്ത്രീ പീഡനക്കേസില്‍ ഉള്‍പ്പെട്ടവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവെന്ന് പുതിയ റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് ഗുരുതര സ്വഭാവദൂഷ്യത്തിന് നടപടി നേരിടുന്ന പോലീസുകാരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. മുഖ്യമന്ത്രി പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 365 പോലീസുകാര്‍ക്കെതിരെയാണ് സ്വഭാവ ദൂഷ്യത്തിന് നടപടി സ്വീകരിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് സ്ത്രീ പീഡനക്കേസുകളില്‍ അകപ്പെട്ട ഏതാണ്ട് 73 പോലീസുകാര്‍ ഉണ്ടെന്നാണ് കണക്ക്. ഇവര്‍ക്കെതിരെ വകുപ്പുതല നടപടിയെടുത്തിട്ടുണ്ട്. കൂടാതെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പിണറായി അറിയിച്ചു. പുതിയ കണക്കുകള്‍ സംസ്ഥാനത്തെ പോലീസ് സേനയില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുണ്ടെന്ന് തെളിയിക്കുന്നതാണ്. വിഷയവുമായി ബന്ധപ്പെട്ട് ഭാവിയില്‍ സര്‍ക്കാര്‍ തലത്തില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്നാണ് കരുതുന്നത്.
സ്ത്രീ പീഡനക്കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട 73 പേരില്‍ 33 പേരും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളവരാണ്. കൊല്ലം ജില്ലയില്‍ നിന്ന് മൂന്നു പേര്‍, പത്തനംതിട്ട ജില്ലയില്‍ നിന്ന് നാലു പേര്‍, ആലപ്പുഴ ജില്ലയില്‍ നിന്ന് നാലു പേര്‍, ഇടുക്കി ജില്ലയില്‍ നിന്ന് രണ്ടു പേരും സ്ത്രീ പീഡന കേസില്‍ പ്രതികളാണ്. എറണാകുളം സിറ്റിയില്‍ ആറു പേര്‍, എറണാകുളം റൂറലില്‍ ഒരാള്‍, തൃശൂര്‍ ജില്ലയില്‍ നിന്ന് രണ്ടു പേര്‍, പാലാക്കാട് ജില്ലയില്‍ നിന്ന് ഏഴു പേര്‍, മലപ്പുറം ജില്ലയില്‍ നിന്ന് നാലു പേര്‍, കോഴിക്കോട് ജില്ലയില്‍ രണ്ടു പേര്‍, വയനാട് ജില്ലയില്‍ നിന്ന് ഒരാള്‍, കണ്ണൂരില്‍ നിന്ന് മൂന്ന് പേരും ക്രിമനല്‍ കേസ് പ്രതികളാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ന്യൂഡല്‍ഹി: രാജ്യത്തെ മുസ്ലിം മതവികാരത്തെ വ്രണപ്പെടുത്തുന്ന പ്രസ്താവന നടത്തിയ ആത്മീയ നേതാവ് ശ്രീ ശ്രീ രവിശങ്കറിനെതിരെ പോലീസ് കേസെടുത്തു. അയോധ്യക്ഷേത്ര നിര്‍മാണം സംബന്ധിച്ച് അദ്ദേഹം നടത്തിയ പ്രസ്താവനക്കെതിരെ മുസ്ലിം പണ്ഡിതര്‍ നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ പോലീസ് നടപടി ഉണ്ടായിരിക്കുന്നത്.
അയോധ്യ കേസില്‍ ക്ഷേത്രത്തിനു എതിരായി വിധിയുണ്ടായാല്‍ രാജ്യത്ത് രക്തപ്പുഴ ഒഴുകുമെന്നും ഇന്ത്യയില്‍ സിറിയയിലേതുപോലുള്ള അവസ്ഥ ഉണ്ടാക്കരുതെന്നുമായിരുന്നു ശ്രീ ശ്രീ രവിശങ്കര്‍ കഴിഞ്ഞ ദിവസം പ്രസ്താവിച്ചത്. എന്നാല്‍ ഇത് രാജ്യത്തെ മുസ്ലിം മത വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് പണ്ഡിതര്‍ ആരോപിച്ചു.
കേസില്‍ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അറസ്റ്റ് ഉണ്ടാകുമോയെന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നിലവില്‍ അയോധ്യക്ഷേത്ര നിര്‍മാണം സംബന്ധിച്ച് രൂക്ഷമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. രവിശങ്കറിന്റെ പ്രസ്താവനെയെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
ന്യൂഡല്‍ഹി: രാജ്യത്ത് ദയാവധം നടപ്പിലാക്കുന്നതിന് സുപ്രീം കോടതി അനുമതി. ഉപാധികളോടെയാണ് പുതിയ അനുമതി കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചാണ് സുപ്രധാന തീരുമാനം കൈകൊണ്ടിരിക്കുന്നത്. യാതൊരുവിധ ചികിത്സയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സഹായിക്കില്ലെന്ന് ഡോക്ടര്‍മാര്‍ തീര്‍പ്പിച്ചു പറഞ്ഞിരിക്കുന്ന രോഗികള്‍ മരണ താത്പര്യം അറിയിക്കുകയാണെങ്കില്‍ ദയാവധത്തിന് അനുമതി നല്‍കാമെന്ന് കോടതി ഉത്തരവില്‍ പറയുന്നു.
കോമണ്‍ കോസ് എന്ന സംഘടന നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ വിധി. എന്നാല്‍ മെഡിക്കല്‍ ബോര്‍ഡിന്റെയും ഹൈക്കോടതിയുടെയും അനുമതിയോടെ മാത്രമെ ദയാവധം നടപ്പിലാക്കാന്‍ കഴിയൂ. ഒരു വ്യക്തി മരണ താത്പര്യം പ്രകടിപ്പിച്ചു കഴിഞ്ഞാല്‍ മെഡിക്കല്‍ ബോര്‍ഡിന്റെയും അതിനു ശേഷം ഹൈക്കോടതിയുടെയും അനുമതിക്കായി കാത്തു നില്‍ക്കേണ്ടി വരും.
മരുന്ന് കുത്തിവെച്ചുള്ള മരണത്തിന് കോടതി അനുമതി നല്‍കിയിട്ടില്ല. മറിച്ച് നിഷ്‌ക്രിയ മരണം തെരെഞ്ഞെടുക്കാനുള്ള അവകാശത്തിന് മാത്രമെ അനുമതി നല്‍കുകയുള്ളുവെന്ന് ഉത്തരവില്‍ പറയുന്നു. ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവിനൊപ്പം പുതിയ മാര്‍ഗ നിര്‍ദേശങ്ങളും കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്. അന്തസ്സോടെ മരിക്കുന്നത് മനുഷ്യന്റെ അവകാശമാണെന്നും വിധി പ്രസ്താവിച്ച കോടതി വ്യക്തമാക്കി.
ലക്ഷദ്വീപിലുണ്ടായ കപ്പൽ അപകടത്തിൽ നിന്ന് രക്ഷപെട്ട പത്തൊൻപത് പേരെ കൊച്ചിയിലെത്തിച്ചു.കപ്പൽ മാർഗം പുറകടലിലെത്തിച്ച ശേഷം കോസ്റ്റ്ഗാർഡിന്റെ ബോട്ടിലാണ് ഇവരെ കരയ്ക്കെത്തിച്ചത്. അപകടത്തിൽ മരിച്ച ഒരാളുടെ മൃതദേഹവും കൊച്ചിയിലെത്തിച്ചു.
പുലർച്ചെ ഒരുമണിയോടെയാണ് അപകടത്തില്‍ നിന്ന് രക്ഷപെട്ടവരെ കോസ്റ്റ്ഗാര്‍ഡിന്റെ ബോട്ടില്‍ എറണാകുളം വാര്‍ഫിലെത്തിച്ചത്. എല്ലാവരെയും ഉടന്‍ തന്നെ നഗരത്തിലെ വിവിധ ആശുപത്രിയിലേക്ക് മാറ്റി.ഇതില്‍ മലായാളികളും ഉൾപ്പെടും.കഴിഞ്ഞ ബുധനാഴ്ച്ച രാത്രിയാണ് ലക്ഷദ്വീപിൽ നിന്ന് മുന്നൂറ്റി നാൽപത് നോട്ടിക്കൽ മൈൽ അകലെ കപ്പൽ അപകടത്തിൽപെട്ടത്.
സിംഗപ്പൂരിൽ രജിസ്റ്റർ ചെയ്ത കപ്പലിൽ മലയാളികളടക്കം ഇരുപത്തിയേഴ് പേരാണുണ്ടായിരുന്നത്. പ്രാണരക്ഷാർഥം കടലിൽ ചാടിയ ഇരുപത്തിമൂന്ന് പേരെ മറ്റു കപ്പലിലുള്ളവർ രക്ഷിച്ചു. ഗുരുതരമായി പരുക്കേറ്റ മുന്നു പേരെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിച്ചിരുന്നു.രാസപദാര്‍ഥങ്ങളില്‍ തീപിടിച്ചണ് അപകടമുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ കാണാതായ മൂന്നു പേർക്കുള്ള തിരച്ചിൽ തുടരുകയാണ്.
ഇന്റര്‍നെറ്റ് ഷോയുടെ സ്വാധീനത്തിൽ വിദ്യാർഥിനി സ്കൂള്‍ ടോയ്‌ലറ്റില്‍ ജീവനൊടുക്കി. വിവാദമായ നെറ്റ്ഫ്ലിക്സ് ഷോയുടെ ഒടുവിലത്തെ ഇരയാണ് പതിമൂന്നുകാരി. യുഎസിലെ കൗമാരക്കാര്‍ക്കിടയിൽ നെറ്റ്ഫ്ലിക്സ് ഷോയ്ക്ക് വലിയ സ്വാധീനമാണുള്ളത്. ഷോയുടെ സമൂഹിക പ്രതിഫലനമായി യുഎസിൽ കൗമാരക്കാർ ആത്മഹത്യ ചെയ്യുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.
നെറ്റ്ഫ്ലിക്സ് ഷോ നിർത്തലാക്കണമെന്ന ആവശ്യവും ശക്തമാണ്. കഴിഞ്ഞ ദിവസമാണ് പെൺകുട്ടിയെ സ്കൂൾ ടോയ്ലറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നെറ്റ്ഫ്ലിക്സ് ഷോയിൽ കാണുന്ന രീതിയിലാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
കഴിഞ്ഞ മെയിൽ പെൺകുട്ടി സ്വന്തം വീട്ടിലും ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. പെൺകുട്ടി സ്ഥിരമായി നെറ്റ്ഫ്ലിക്സ് വിഡിയോ കാണുമായിരുന്നു എന്ന് അമ്മ കോടതിയെ അറിയിച്ചു. മകൾക്ക് നെറ്റ്ഫ്ലിക്സ് ലോഗിൻ ഉണ്ടായിരുന്നതായും അമ്മ കോടതിയെ അറിയിച്ചു.
കൊച്ചി: നടന്‍ പൃഥ്വിരാജ് സിനിമാ നിര്‍മ്മാണ മേഖലയിലേക്ക്. പുതിയ നിര്‍മ്മാണ കമ്പനി ആരംഭിക്കുന്ന കാര്യം ഫേസ്ബുക്കിലൂടെയാണ് താരം പ്രഖ്യാപിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നാണ് കമ്പനിയുടെ പേര്. പുതിയ നിര്‍മ്മാണ സംരഭം ഒരുപിടി നല്ല സിനിമകള്‍ മലയാളത്തിന് സമ്മാനിക്കുമെന്ന് പൃഥ്വിരാജ് പ്രതീക്ഷ പ്രകടിപ്പിച്ചു. ഏതാണ്ട് ഒരു വര്‍ഷത്തോളം നീണ്ടു നിന്ന തയ്യാറെടുപ്പുകള്‍ക്ക് ഒടുവിലാണ് പൃഥ്വിയുടെ സിനിമാ കമ്പനി പ്രഖ്യാപനം. കമ്പനി ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തെക്കുറിച്ച് നിലവില്‍ സൂചനകളൊന്നും ലഭിച്ചിട്ടില്ല.
കമ്പനി പ്രഖ്യാപിച്ചുകൊണ്ട് പൃഥ്വിരാജ് എഴുതിയ കുറിപ്പ്.
കഴിഞ്ഞ ഒരു വര്‍ഷമായി സുപ്രിയയും ഞാനും ഒരു സ്വപ്നസാക്ഷാത്കാരത്തിനായി ഉള്ള പ്രയത്‌നത്തില്‍ ആയിരുന്നു. ഇപ്പോള്‍ അത് നിങ്ങളുമായി പങ്കുവയ്ക്കാന്‍ സമയമായി. മലയാള സിനിമയ്ക്കു ഒരു പുതിയ സിനിമ നിര്‍മാണ കമ്പനി കൂടി! എനിക്ക് എല്ലാം തന്ന സിനിമക്ക് എന്റെ ഏറ്റവും ഉചിതമായ സമര്‍പ്പണം, മലയാള സിനിമക്ക് അഭിമാനിക്കാവുന്ന ഒരു പറ്റം സിനിമകള്‍ക്കു വഴി ഒരുക്കുക എന്നത് തന്നെ ആണ് എന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. എന്തുകൊണ്ട് ഈ സംരംഭം ഉടലെടുക്കാന്‍ ഒരു വര്‍ഷം വേണ്ടി വന്നു? ഈ ദൗത്യം മലയാള സിനിമ നിര്‍മാണ മേഖലക്ക് ഒരു പുത്തന്‍ ചുവടു വെപ്പ് ആണ് എന്ന് ഞങ്ങള്‍ എന്ത് കൊണ്ട് വിശ്വസിക്കുന്നു? മലയാള സിനിമയെ കുറിച്ച് ഞാന്‍ കണ്ട സ്വപ്നങ്ങളിലേക്ക് ഇതിലൂടെ നമ്മള്‍ എങ്ങനെ ഒരു പടി കൂടുതല്‍ അടുക്കുന്നു?
ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തുടര്‍ന്ന് ഉണ്ടാകുന്ന പ്രഖ്യാപനങ്ങളിലൂടെ നിങ്ങള്‍ക്ക് ലഭിക്കും എന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. എന്നെ ഞാന്‍ ആക്കിയ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട്, സിനിമ നിര്‍മാണ മേഖലയിലേക്ക് കടന്നു വന്നപ്പോള്‍ എന്നോട് ഒപ്പം നിന്ന ശ്രീ ഷാജി നടേശനും സന്തോഷ് ശിവനും നന്ദി പറഞ്ഞു കൊണ്ട്, സിനിമ എന്തെന്നും എങ്ങനെ എന്നും എന്നെ പഠിപ്പിച്ച ഗുരുക്കന്മാര്‍ക്ക് നന്ദി പറഞ്ഞു കൊണ്ട്, സുപ്രിയയും ഞാനും അഭിമാനപൂര്‍വം അവതരിപ്പിക്കുന്നു, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്.
പുതിയ വീഡിയോ ഗെയിമായ ഫോര്‍ട്ട്‌നൈറ്റ് രക്ഷിതാക്കളില്‍ ആശങ്ക പടര്‍ത്തുന്നു. ലോകമൊട്ടാകെ കുട്ടികളില്‍ പടര്‍ന്നു പിടിച്ചിരിക്കുന്ന ഈ ഗെയിം ജ്വരം കുടുംബങ്ങളില്‍ പ്രത്യാഘാതങ്ങളുണ്ടാക്കുന്നുവെന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ ഉണ്ടാകുന്നത്. പ്ലേസ്റ്റേഷന്‍ 4, എക്‌സ്‌ബോക്‌സ് വണ്‍, വിന്‍ഡോസ്, മാക് പ്ലാറ്റ്‌ഫോമുകളില്‍ കളിക്കാവുന്ന ഈ ഗെയിം ഒരു സര്‍വൈവല്‍ ഷൂട്ടിംഗ് ഗെയിമാണ്. ഇതിന്റെ ഫ്രീ ടു പ്ലേ ബാറ്റില്‍ റോയാല്‍ മോഡാണ് ഗെയിമിനെ ജനപ്രിയമാക്കുന്നത്. നൂറുകണക്കിന് അപരിചിതരുമായി നേര്‍ക്കുനേര്‍ വെടിവെക്കുകയും ഒരാള്‍ മാത്രം ശേഷിക്കുന്ന വിധത്തില്‍ എതിരാളികളെ വെടിവെച്ച് വീഴ്ത്തുന്നതുമാണ് ഗെയിം.
കുട്ടികള്‍ ഇതില്‍ പൂര്‍ണ്ണമായും മുഴുകുന്നു എന്ന പാര്‍ശ്വഫലമാണ് പ്രധാനമായും ഉള്ളത്. ഗെയിമില്‍ തോല്‍ക്കുന്ന കുട്ടികളില്‍ ദേഷ്യം അനിയന്ത്രിതമാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഫിഫ, റോക്കറ്റ് ലീഗ് തുടങ്ങിയ ഗെയിമുകളിലും ഇത് സാധാരണമാണെങ്കിലും ഫോര്‍ട്ട്‌നൈറ്റില്‍ ഒരു ലൈഫ് മാത്രമാണുള്ളത്. രണ്ടാമത് തോല്‍ക്കുന്നതോടെ ഗെയിമില്‍ നിന്ന് പുറത്താകുമെന്നതിനാല്‍ കുട്ടികളുടെ ദേഷ്യം വര്‍ദ്ധിക്കും. കുട്ടികള്‍ ഈ ഗെയിമിന്റെ അടിമകളായി മാറിയിരിക്കുകയാണെന്നും കളിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ അവര്‍ വിഷണ്ണരാകുകയാണെന്നും മാതാപിതാക്കള്‍ പറയുന്നു..
ഐടിവിയുടെ ദിസ് മോര്‍ണിംഗ് ടുഡേ എന്ന പരിപാടിയില്‍ സംഘടിപ്പിച്ച ചര്‍ച്ചയിലാണ് രക്ഷിതാക്കള്‍ ഇക്കാര്യം അറിയിച്ചത്. ഗെയിം നിര്‍ത്താന്‍ പറഞ്ഞാല്‍ കുട്ടികളുടെ സ്വഭാവം തന്നെ മാറുന്നുവെന്നാണ് ഒരു മാതാവ് വെളിപ്പെടുത്തിയത്. ഗെയിം 12 വയസിനു മുകളിലുള്ളവര്‍ക്ക് മാത്രമായി മാറ്റണമെന്ന ആവശ്യവും ചിലര്‍ ഉന്നയിക്കുന്നു.
ഷിബു മാത്യൂ.
യുകെയില്‍ പരീക്ഷകളുടെ കാലമായി. ഇനി പഠിച്ചാലും വിജയിക്കാം. പരീക്ഷയില്ലെങ്കില്‍ വിജയമില്ല. പരീക്ഷ വിജയത്തിലേയ്ക്ക് നയിക്കുന്ന ഉപാധിയാണ്. ജോലിത്തിരക്കിനിടയില്‍ മക്കളെ ശ്രദ്ധിക്കാന്‍ കഴിയാതെ പോകുന്നവരാണ് യുകെയിലെ മാതാപിതാക്കളില്‍ ഭൂരിഭാഗവും. പക്ഷേ മക്കള്‍ പരീക്ഷയില്‍ ഉന്നത വിജയം നേടാതെ വരുമ്പോള്‍ അവരെ പഴിചാരുന്നതും ഇതേ മാതാപിതാക്കള്‍ തന്നെ. ഇരുപത്തിനാല് മണിക്കൂറും മക്കളെ ശ്രദ്ധിക്കുന്ന മാതാപിതാക്കള്‍ മക്കള്‍ക്കൊരു ശല്യമാണ്. പ്രശസ്ത ടെലിവിഷന്‍ അവതാരകയും കൊച്ചി ഇടപ്പള്ളി ഗവ. ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ ഗണിത വിഭാഗം അദ്ധ്യാപികയുമായ മായാറാണി പറയുന്നു.
ഏഷ്യാനെറ്റ് കേബിള്‍ വിഷനില്‍ പെണ്ണഴക് എന്ന പരിപാടിയില്‍ എക്‌സാം ടിപ്‌സ് അവതരിപ്പിക്കുകയാണ് മായാറാണി. അഞ്ച് മിനിറ്റ് ദൈര്‍ഘ്യത്തില്‍ നാല് എപ്പിസോഡായി പ്രക്ഷേപണം ചെയ്യുന്ന ഈ പരിപാടിയില്‍ പരീക്ഷകളെ എങ്ങനെ നേരിടാം എന്ന് വ്യക്തമായി പറയുന്നു. യാതൊരു ടെന്‍ഷനുമില്ലാതെ കുട്ടികളെ എങ്ങനെ പരീക്ഷാഹാളിലെത്തിക്കാം എന്ന മാര്‍ഗ്ഗ നിര്‍ദ്ദേശം മാതാപിതാക്കന്മാര്‍ക്ക് നല്‍കുകയാണിവിടെ.
GCSE യും A level പരീക്ഷയും അതീവ ഭീതിയോടെ കാണുന്ന യുകെയിലെ മാതാപിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികളെ ഒട്ടും ടെന്‍ഷനില്ലാതെ പരീക്ഷാഹാളിലെത്തിക്കാന്‍ ഈ വീഡിയോ പ്രയോജനപ്പെടും.
എക്‌സാം ടിപ്‌സിന്റെ നാലാം ഭാഗം കാണുവാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.
[ot-video][/ot-video]
[ot-video][/ot-video]
[ot-video][/ot-video]
[ot-video][/ot-video]
കൊച്ചി കുമ്പളത്ത് വീപ്പയില്‍ കണ്ട ജഡം ഉദയംപേരൂര്‍ ശകുന്തളയുടേത്. ശാസ്ത്രീയപരിശോധനയ്ക്കു ശേഷമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2016 സെപ്റ്റംബറില്‍ കാണാതായ ശകുന്തളയുടെ മൃതദേഹം ജനുവരി ഏഴിനാണ് കണ്ടെത്തിയത്. വീപ്പയ്ക്കുള്ളിൽ കോൺക്രീറ്റ് ചെയ്ത നിലയിൽ കണ്ടെത്തിയ മൃതദേഹം സ്ത്രീയുടേതെന്ന് നേരത്തെ പരിശോധനയിൽ തെളിഞ്ഞിരുന്നു. സ്ത്രീയുടെ കാലുകൾ കൂട്ടിക്കെട്ടി വീപ്പയിൽ തലകീഴായി ഇരുത്തിയ നിലയിലായിരുന്നു കണ്ടെത്തിയത്. മൃതദേഹത്തിൽ അൽപവസ്ത്രം മാത്രമാണ് ഉണ്ടായിരുന്നത്. മൂന്ന് 500 രൂപ നോട്ടുകളും അന്ന് കണ്ടെത്തി.
കൊച്ചി കുമ്പളം കായലിൽ നിന്ന് ആളൊഴിഞ്ഞ പറമ്പിലേക്ക് കയറ്റി വച്ച വീപ്പയിൽ കോൺക്രീറ്റ് ചെയ്ത ഉറപ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വീപ്പ മുറിച്ച് കോൺക്രീറ്റ് പൊട്ടിച്ച് പുറത്തെടുത്ത് നടത്തിയ പരിശോധയിലാണ് മുപ്പത് വയസ് തോന്നിക്കുന്ന യുവതിയുടേതാണ് മൃതദേഹമെന്ന് വ്യക്തമായത്. കാലുകൾ കൂട്ടിക്കെട്ടി വീപ്പയിൽ തലകീഴായി ഇരുത്തിയാണ് കോൺക്രീറ്റ് ചെയ്തതെന്ന് പരിശോധനയിൽ തെളിഞ്ഞു.
മൃതദേഹത്തോടൊപ്പം മൂന്ന് പഴയ 500 രൂപ നോട്ടുകളും ലഭിച്ചിട്ടുണ്ട്. വീപ്പ കായലിൽ കിടക്കുമ്പോൾ എണ്ണമയം കലർന്ന ദ്രാവകം കായലിൽ പടരുന്നത് കണ്ട മത്സ്യത്തൊഴിലാളികൾ ഈ വിവരം മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഇതേത്തുടർന്ന് വീപ്പയ്ക്കുള്ളിലെ കോൺക്രീറ്റിൽ ദുരൂഹതയെന്ന് മലയാള മനോരമ വാർത്ത നൽകി. വാർത്തയ്ക്ക് പിന്നാലെ പൊലീസ് നടത്തിയ പരിശോധനയിലാണ് കോൺക്രീറ്റിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. 2016 ഡിസംബറിലാണ് വീപ്പ കായലിൽ നിന്ന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ കയറ്റി വച്ചതെന്നായിരുന്നു പൊലീസ് ഭാഷ്യം.
നെട്ടൂരിൽ യുവാവിനെ ശ്വാസം മുട്ടിച്ച് കൊന്ന് കായലിൽ തള്ളിയ കേസിൽ ഒരു തുമ്പുമില്ലാതെ പൊലീസ് നട്ടം തിരിയുമ്പോഴാണ് വീപ്പക്കുള്ളിലെ മൃതദേഹം തിരിച്ചറിഞ്ഞിരിക്കുന്നത്.