Latest News

തൃശൂര്‍: അല്‍പ നേരം ളോഹ ഊരിവെച്ച് പള്ളി വികാരി ബോഡി ബില്‍ഡറായി. ചാലക്കുടി തുരുത്തിപ്പറമ്പ് വരപ്രസാദനാഥ പള്ളിയിലെ വൈദികനായ ഫാ. ജോസഫാണ് ബോഡി ബിന്‍ഡര്‍ വേഷത്തിലെത്തി കാണികളെ ഞെട്ടിച്ചത്. 37 കാരനായ ഫാ. ജോസഫ് മോഡല്‍ ഫിസിക് വിഭാഗത്തിലാണ് മത്സരാര്‍ഥിയായത്.

തൃശുര്‍ ജില്ലാ ശരീര സൗന്ദര്യ മത്സരത്തിലാണ് അച്ചന്റെ മാസ് എന്‍ട്രി. സെമിനാരി കാലഘട്ടം മുതല്‍ക്കെ ബാഡ്മിന്റണും ബാസ്‌കറ്റ്‌ബോളുമൊക്കെ കളിച്ചിരുന്ന അച്ചന്‍ കായിക വിനോദങ്ങളില്‍ അതീവ തല്‍പരനായിരുന്നു. എന്നാല്‍ അടുത്തിടെ കാലിനേറ്റ പരിക്ക് അച്ചന് വിനയായി. തുടര്‍ന്നാണ് ബോഡിബില്‍ഡിംഗില്‍ താല്‍പര്യമുണ്ടായത്.

ഏഴുമാസത്തെ വര്‍ക്ക് ഔട്ട് കണ്ടപ്പോള്‍ പരിശീലകന്‍ സന്തോഷ് ആണ് മത്സരത്തില്‍ പങ്കെടുക്കാന്‍ നിര്‍ദേശിച്ചത്. തുടര്‍ന്നാണ് ബോഡി ബില്‍ഡറുടെ വേഷം കെട്ടാന്‍ പള്ളി വികാരി തീരുമാനിച്ചത്.

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക മൊഴികള്‍ പുറത്ത്. സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വത്തിന് ശുഹൈബ് അക്രമിക്കപ്പെടുമെന്നതിനെക്കുറിച്ച അറിവുണ്ടായിരുന്നു. ശുഹൈബിന്റെ കാലുകള്‍ വെട്ടിയെടുക്കാനായിരുന്നു ക്വട്ടേഷന്‍ കിട്ടിയതെന്നും കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും പ്രതികള്‍ പോലീസിന് മൊഴി നല്‍കി. സംഭവത്തില്‍ ഇനി പിടികൂടാനുള്ളവര്‍ സിപിഎം സംരക്ഷണത്തില്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ ഒളിവില്‍ കഴിയുകയാണെന്നും പ്രതികള്‍ പോലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.

കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തത് അഞ്ച് പേരെന്നാണ് പോലീസിന്റെ നിഗമനം. ഇപ്പോള്‍ പിടിയിലായ രണ്ട് പേര്‍ ശുഹൈബിന് വെട്ടി വീഴ്ത്തിയവരില്‍ ഉള്‍പ്പെട്ടവരാണ്. തില്ലങ്കേരി സ്വദേശിയായ ആകാശ്, റിജിന്‍രാജ് എന്നിവര്‍ സിപിഎം പ്രദേശിക നേതൃത്വവുമായി നല്ല അടുപ്പം സൂക്ഷിക്കുന്ന പാര്‍ട്ടി അനുയായികളാണ്. ആകാശും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ കൂടെയുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷിന്റെ കൊലപാതകത്തില്‍ പ്രതികളായവരാണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ളത്. കസ്റ്റഡിയിലുള്ള ആകാശ് തില്ലങ്കേരി, റിജിന്‍ രാജ് ഇവരുടെ സുഹൃത്ത് ശ്രീജിത്ത് എന്നിവര്‍ക്കെതിരെ വിനീഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് നിലനില്‍ക്കുന്നുണ്ട്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ഭക്ഷണം, മരുന്ന് എന്നിവയിലെ യൂറോപ്യന്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് തുരങ്കം വെക്കാനൊരുങ്ങി തീവ്രവലതുപക്ഷ സംഘടനകള്‍. ഇതു സംബന്ധിച്ച് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താനാണ് വലതുപക്ഷ സംഘടനകളുടെ ശ്രമം. യുകെ, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള 10 തീവ്രവലതുപക്ഷ സംഘടനകളും ലിബര്‍റ്റേറിയന്‍ ഗ്രൂപ്പുകളും ചേര്‍ന്നാണ് അമേരിക്കയുമായി സ്വതന്ത്രവ്യാപാര ബന്ധം സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത്. ഈ സ്വതന്ത്രവ്യാപാരബന്ധം സ്ഥാപിച്ചാല്‍ ബ്രിട്ടനില്‍ നിരോധിച്ചിട്ടുള്ള മരുന്നുകളും മാംസഉല്‍പ്പന്നങ്ങളും കെമിക്കലുകളും ഇറക്കുമതി ചെയ്യാനുള്ള കരാര്‍ നിലവില്‍ വരുത്താനാകും.

പരിസ്ഥിതി സംരക്ഷണങ്ങള്‍ക്കായുള്ള നിയമങ്ങളില്‍ ഭേദഗതി ആവശ്യപ്പെടുന്ന ഹെറിറ്റേജ് ഫൗണ്ടേഷന്‍, ഓയില്‍ ഭീമന്മാരായ ചാള്‍സ്, ഡേവിഡ് കോച് എന്നിവര്‍ ഫണ്ട് ചെയ്യുന്ന ഗാറ്റോ ഇന്‍സ്റ്റിറ്റ്യൂട്ട്, ഹാര്‍ഡ് ബ്രകെ്‌സിറ്റിനായി വാദിച്ചുകൊണ്ടിരിക്കുന്ന ടോറി എംഇപി ഡാനിയേല്‍ ഹന്നാന്‍ സ്ഥാപിച്ചിട്ടുള്ള ഇനീഷ്യേറ്റീവ് ഫോര്‍ ഫ്രീ ട്രേഡ് (IFT)എന്നിവരാണ് സമ്മര്‍ദ്ദം ചെലുത്തുന്ന സ്ഥാപനങ്ങള്‍. ഇനിഷ്യയേറ്റീവ് ഫോര്‍ ഫ്രീ ട്രേഡ് അബദ്ധവശാല്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച രേഖകളില്‍ യുഎസ്-യുകെ സ്വതന്ത്ര വ്യാപാര കരാറിലേര്‍പ്പെടണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ഈ കരാര്‍ പ്രകാരം അമേരിക്കയുടെ വ്യാപാര നയങ്ങള്‍ യുകെ അംഗീകരിക്കണമെന്നും പറയുന്നു.

അമേരിക്കന്‍ വ്യാപാര നയങ്ങളെക്കാളും കൂടുതല്‍ യുക്തിസഹമായ നിയമങ്ങളാണ് യൂറോപ്യന്‍ യൂണിയനില്‍ നിലനില്‍ക്കുന്നത്. ഇനീഷ്യേറ്റീവ് ഫോര്‍ ഫ്രീ ട്രേഡ് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം വ്യാപാര ബന്ധം സ്ഥാപിക്കുകയാണെങ്കില്‍ ക്ലോറിനേറ്റഡ് കോഴി ഇറച്ചിയും ഹോര്‍മോണ്‍ കുത്തിവെച്ചിട്ടുള്ള ബീഫും ബ്രിട്ടനില്‍ ഇറക്കുമതി ചെയ്യാന്‍ അമേരിക്കയ്ക്ക് അനുവാദം ലഭിക്കും. സ്വതന്ത്ര വ്യാപാര കരാര്‍ നിലവില്‍ വന്നാല്‍ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയ മാര്‍ക്കറ്റ് ലഭ്യമാകും. കൂടാതെ ഉപഭോക്താക്കള്‍ക്ക് നിലവില്‍ വാങ്ങിക്കാന്‍ കഴിയുന്നതിനേക്കാളും ചെറിയ തുകയ്ക്ക് സാധനങ്ങള്‍ ലഭ്യമാകുകയും ചെയ്യുമെന്നാണ് വാദം.

ഇപ്പോള്‍ തുടര്‍ന്ന് വരുന്ന യുറോപ്യന്‍ നിയമങ്ങളില്‍ ഇളവ് വരുത്തിയാലെ ഇവ സാധ്യമാകൂ. വില്‍ക്കാന്‍ തുടങ്ങുന്നതിന് മുന്‍പ് സുരക്ഷിതമായ ഉല്‍പന്നമാണോ ഇതെന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. നിലവിലെ യുകെ-യുഎസ് വ്യാപാര ബന്ധത്തെ അട്ടിമറിക്കാനാണ് സമ്മര്‍ദ്ദതന്ത്രം ഉപയോഗിക്കുന്ന സംഘടനകള്‍ ലക്ഷ്യമിടുന്നതെന്നും ഇറക്കുമതി നിയന്ത്രണങ്ങളെ ഇല്ലാതാക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും ഗ്രീന്‍പീസ് യുകെ പോളിസി ഡയറക്ടര്‍ ഡോ. ഡൂഗ് പാര്‍ പറഞ്ഞു.

അസുഖം ബാധിച്ച കുട്ടികളെ പരിപാലിക്കാന്‍ അമ്മമാരെക്കാളും കൂടുതല്‍ സമയം ചെലവിടുന്നത് അച്ഛന്മാര്‍. മാതാപിതാക്കള്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയിലാണ് പുതിയ കണ്ടെത്തല്‍. സാധരണഗതിയില്‍ കുട്ടികളെ പരിപാലിക്കുന്നതും അവരുടെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതും അമ്മമാരാണ്. എന്നാല്‍ മാറിവരുന്ന സാമൂഹിക സാഹചര്യങ്ങളില്‍ കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നത് അച്ഛന്‍മാര്‍ക്കാണെന്ന് സര്‍വ്വേ ചൂണ്ടിക്കാണിക്കുന്നു. എവര്‍ഗ്രീന്‍ ലൈഫ് എന്ന ഹെല്‍ത്ത് ആപ് നടത്തിയ സര്‍വ്വേയിലാണ് അച്ഛന്‍മാര്‍ ജോലിയില്‍നിന്ന് അവധിയെടുത്ത് കുട്ടികള്‍ക്ക് വേണ്ടി കൂടുതല്‍ സമയം ചെലവഴിക്കുന്നുവെന്ന് കണ്ടെത്തിയിരിക്കുന്നത്. 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുള്ള 1,000 മാതാപിതാക്കളിലാണ് സര്‍വ്വേ നടത്തിയത്. പത്തില്‍ ഒരു ശതമാനം മാതാപിതാക്കള്‍ കുട്ടികള്‍ക്ക് അസുഖം ബാധിച്ചാല്‍ ജോലിയില്‍ നിന്ന് പത്തിലേറെ ദിവസങ്ങള്‍ മാറിനില്‍ക്കുന്നവരാണ്.

ആസ്ത്മ. അലര്‍ജി, പ്രമേഹം തുടങ്ങിയ സ്ഥിരമായ അസുഖങ്ങള്‍ ബാധിച്ച കുട്ടികളുടെ മാതാപിതാക്കള്‍ മറ്റുള്ളവരെക്കാള്‍ അഞ്ച് മടങ്ങ് കൂടുതല്‍ അവധിയെടുക്കുന്നവരാണ്. അസുഖ ബാധിതരായ കുട്ടികള്‍ മാതാപിതാക്കളുടെ ജീവിതത്തില്‍ ഉണ്ടാക്കിയിട്ടുള്ള മാറ്റങ്ങള്‍ എന്തൊക്കെയെന്ന് മനസ്സിലാക്കുകയാണ് സര്‍വ്വേയിലൂടെ ലക്ഷ്യം വെച്ചതെന്ന് എവര്‍ഗ്രീന്‍ സിഇഒ സ്റ്റീഫന്‍ ക്രിച്ച്‌ലോ പറഞ്ഞു. രണ്ട് തരത്തിലുള്ള പ്രത്യാഘാതങ്ങളാണ് പ്രധാനമായും സര്‍വ്വേയിലൂടെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളത്. വളരെ വിലപ്പെട്ട ജോലി സമയം മാതാപിതാക്കള്‍ക്ക് ഇത്തരം അസുഖങ്ങള്‍ വരുന്നതു വഴി നഷ്ടമാകുന്നുണ്ട് എന്നതാണ് ആദ്യത്തെ കണ്ടെത്തല്‍. ഈ നഷ്ടപ്പെട്ട ജോലിസമയം മറ്റൊരു അവധി ദിവസം ജോലി ചെയ്യുന്നതു വഴിയോ കൂടുതല്‍ സമയം ജോലി ചെയ്യുന്നതു വഴിയോ നികത്താന്‍ അവര്‍ ശ്രമിക്കുന്നു. അവധിയെടുക്കുന്നതു മൂലം സാമ്പത്തിക നഷ്ടമുണ്ടാകുന്ന മാതാപിതാക്കളുമുണ്ടെന്നാണ് സര്‍വ്വേയിലൂടെ മനസ്സിലാക്കാന്‍ കഴിഞ്ഞ രണ്ടാമത്തെ പ്രത്യാഘാതം. എന്തായാലും ആരോഗ്യം പണത്തേക്കാള്‍ വലുതാണെന്ന് തങ്ങള്‍ക്കറിയാമെന്നും സ്റ്റീഫന്‍ വ്യക്തമാക്കുന്നു.

യുകെയില്‍ ജീവിക്കുന്ന കുടുംബത്തിന് ശരാശരി 231 പൗണ്ട് കുട്ടികളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു വേണ്ടി ചെലവാകുന്നുണ്ട്. ഏഴില്‍ ഒരു ശതമാനം ആളുകള്‍ക്ക് ഇത് 500 പൗണ്ട് വരെ ചെലവാകുന്നതായി സര്‍വ്വേ പറയുന്നു. സര്‍വ്വേ നടത്തിയവരില്‍ പകുതിയിലേറെ ആളുകളും ജിപിയുടെയോ ഡോക്ടര്‍മാരുടെയോ സേവനം ലഭ്യമാകുന്നതിന് ഏറെ കാത്തിരിക്കേണ്ടി വരുന്നുവെന്ന് പറയുന്നു. കുട്ടികളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം മാസത്തില്‍ 15 മണിക്കൂറെങ്കിലും ചെലവാക്കേണ്ടി വരുന്നതായി സര്‍വ്വേയില്‍ പങ്കെടുത്ത 57 ശതമാനം പേരും പ്രതികരിച്ചു.

വിയന്ന: ഓഖി ദുരന്തം നാശം വിതച്ച പൂന്തുറയിലെ തീരദേശവാസികളുടെ കുട്ടികളെ സഹായിക്കാന്‍ പ്രശസ്ത സംഗീതജ്ഞന്‍ ഫാ. വില്‍സണ്‍ മേച്ചേരില്‍ വിയന്നയില്‍ സംഘടിപ്പിച്ച ലൈവ് സംഗീത പരിപാടിയിലൂടെ സമാഹരിച്ച ഏഴു ലക്ഷം രൂപ (ഏകദേശം ഒന്‍പതിനായിരം യൂറോ) സ്ഥലത്തെ ഏറ്റവും അര്‍ഹതപ്പെട്ട 15 കുട്ടികളുടെ പഠനാവശ്യത്തിനായി ബാങ്കില്‍ നിക്ഷേപിച്ച് കുട്ടികള്‍ക്ക് ഫിക്സഡ് ഡെപോസിറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കി.

ഓഖി ദുരന്തത്തില്‍ കുടുംബനാഥന്മാരെ നഷ്ടപ്പെട്ട കുടുംബങ്ങളിലെ 15 കുട്ടികളുടെ പഠനാര്‍ത്ഥം ബാങ്കില്‍ നിക്ഷേപിച്ച തുകയുടെ വിവരങ്ങള്‍ വിയന്നയില്‍ നിന്നും പൂന്തുറയില്‍ എത്തിയ ഫാ. വില്‍സണ്‍ മേച്ചേരില്‍ കുട്ടികള്‍ക്ക് കൈമാറി. കുട്ടികള്‍ക്കു 18 വയസ് തികയുമ്പോള്‍ തുക അവര്‍ക്കു പിന്‍വലിച്ചു യഥേഷ്ടം ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലാണ് നിക്ഷേപം. ഫാ. വില്‍സണ്‍ നയിച്ച സംഗീത പരിപാടിയ്ക്കെത്തിയ വിയന്ന മലയാളികളാണ് ഈ തുക പൂന്തുറയിലെ കുട്ടികളുടെ പഠനത്തിനായി സംഭാവന നല്‍കിയത്.

ദുരന്തം തകര്‍ത്ത പൂന്തുറയിലെ എല്ലാ ഭവനങ്ങളും ഫാ. വില്‍സന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചാണ് ഏറ്റവും അര്‍ഹരായ കുട്ടികളെ കണ്ടെത്തിയത്. സെന്റ് ഫിലോമിനാസ് സ്‌കൂളിലെ പ്രധാന അദ്ധ്യാപിക സി. മേഴ്‌സി, ഫാ. ജയ്‌മോന്‍ എം.സി.ബി.എസ്, ഡോ. സി. ആന്‍ പോള്‍, രാജന്‍ അയ്യര്‍ എന്നിവര്‍ സഹായം ആവശ്യമുള്ള കുട്ടികളെ കണ്ടെത്തുന്നതിനുവേണ്ട സദര്‍ശനങ്ങളില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി.

പൂന്തുറയിലെ സെന്റ് തോമസ് പള്ളിയില്‍ വളരെ ലളിതമായി സംഘടപ്പിച്ച ചടങ്ങില്‍ ഫാ. ജസ്റ്റിന്‍ ജൂഡിന്‍ (വികാരി), ഫാ. വെട്ടാരമുറിയില്‍ എം.സി.ബി.എസ്, ഡോ. സി. ഫാന്‍സി പോള്‍, വിനോദ് സേവ്യര്‍, മാത്യൂസ് കിഴക്കേക്കര (വി.എം.എ ചാരിറ്റി കോര്‍ഡിനേറ്റര്‍), രാജന്‍ അയ്യര്‍ എന്നിവരും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളും അവരുടെ കുടുംബങ്ങളില്‍ നിന്നുള്ളവരും പങ്കെടുത്തു. സഹായവിതരണ പരിപാടി വിജയമാക്കിത്തീര്‍ത്ത എല്ലാവര്‍ക്കും പ്രത്യകിച്ച് വിയന്നയിലെ മലയാളി സമൂഹത്തിനും, ബിസിനസ് സംരംഭകര്‍ക്കും, സംഘടനകള്‍ക്കും ചടങ്ങില്‍ നന്ദി രേഖപ്പെടുത്തി.

മോഷണത്തിനു ശേഷം കടയിലെ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്ത് അതില്‍ പോണ്‍ വീഡിയോകള്‍ കണ്ടു സ്വയംഭോഗം ചെയ്യുന്ന കള്ളന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ കുടുങ്ങി. ലോസാഞ്ചലസിലാണ് സംഭവം. ക്യാന്‍സര്‍ രോഗികള്‍ക്കായി വിഗ്ഗുകള്‍ നിര്‍മ്മിക്കുന്നു സ്ഥാപനത്തില്‍ മോഷണത്തിനായി കയറിയ യുവാവിനെ പിന്നീട് പോലീസ് പിടിയിലായി.

വെന്റിലേറ്റര്‍ വഴി കള്ളന്‍ കടയുടെ അകത്തു കടന്നു. തുടര്‍ന്നു കടമുഴുവന്‍ പരിശോധിച്ചശേഷം പണപ്പെട്ടി തുറന്നു മോഷ്ട്ടിച്ചു. ഇതിനു ശേഷം സിഗരറ്റ് കത്തിച്ചു സ്ഥാപനത്തിലെ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു. അതില്‍ പോണ്‍ വീഡിയോകള്‍ കണ്ടു സ്വയംഭോഗം ചെയ്യുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നു ലഭിച്ചിട്ടുണ്ട്.

ഇതിനിടയില്‍ വീട്ടില്‍ നിന്നു കടയിലേയ്ക്ക് എത്തിയ ലിസയെ കണ്ട് ഇയാള്‍ രക്ഷപെടാന്‍ ശ്രമിച്ചു. കടയില്‍ ആരേയൊ കണ്ടു ലിസ നിലവിളിച്ചതോടെ ഭര്‍ത്താവും മകനും ഓടി എത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പിടികൂടി. അയല്‍വാസിയായ 28 കാരനായിരുന്നു മോഷ്ടാവ്. ഇതിനിടയില്‍ മോണിട്ടര്‍ ഓണായി കിടക്കുന്നതു കണ്ടാണു ലിസ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്. സിസിടിവി ദൃശ്യങ്ങളില്‍ കള്ളന്‍ പോണ്‍വീഡിയോ കാണുന്നതും സ്വയം ഭോ?ഗം ചെയ്യുന്നതുമെല്ലാം പതിഞ്ഞിരുന്നു.

മലപ്പുറത്ത് വന്‍ ലഹരി മരുന്ന് വേട്ട. ഏകദേശം 7 കോടി രൂപയോളം വരുന്ന ലഹരി മരുന്നാണ് മലപ്പുറത്ത് രണ്ടിടങ്ങളില്‍ നിന്നായി പോലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ 10 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു കോടിയോളം വിലമതിക്കുന്ന ബ്രൗണ്‍ ഷുഗര്‍ മഞ്ചേരിയില്‍ നിന്നും, ആറ് കോടിയുടെ വെറ്റമിന്‍ അരീക്കോട് നിന്നുമാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ പങ്കാളികളാണോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.

കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളത്തിന് സമീപത്തുനിന്നും 30 കോടിയുടെ മയക്കുമരുന്ന് പിടികൂടിയിരുന്നു. വിമാനത്താവളത്തിന് സമീപം കാറില്‍നിന്നാണ് മയക്കുമരുന്ന് പിടിച്ചത്. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായിരുന്നു. പാലക്കാട് മണ്ണാര്‍കാട് സ്വദേശികളായ ഫൈസല്‍, അബ്ദുള്‍ സലാം എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.

മുംബൈ: വിവാദം സൃഷ്ടിട്ട ഗോഡ് സെക്‌സ് ആന്‍ഡ് ട്രൂത്ത് എന്ന ചിത്രം താനല്ല സംവിധാനം ചെയ്തതെന്ന് രാംഗോപാല്‍ വര്‍മ. വനിതാ സംംഘടനകള്‍ ചിത്രത്തിനെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ചോദ്യം ചെയ്തപ്പോളാണ് വര്‍മ ചിത്രത്തില്‍ തനിക്ക് പങ്കൊന്നുമില്ലെന്ന് കൈകഴുകിയത്. ചിത്രത്തില്‍ അശ്ലീല ദൃശ്യങ്ങളുണ്ടെന്ന് കാട്ടിയാണ് വനിതാ സംഘടനകള്‍ പരാതിയുമായെത്തിയത്.

ചിത്രം നിര്‍മിച്ചതിലോ സംവിധാനം ചെയ്തതിലോ തനിക്ക് പങ്കില്ല. പോളണ്ടിലും യുകെയിലുമാണ് ചിത്രം ഷൂട്ട് ചെയ്തത്. താന്‍ സ്‌കൈപ്പിലൂടെ നിര്‍ദേശങ്ങള്‍ നല്‍കുക മാത്രമാണ് ചെയ്തത്. പരാതിക്കാര്‍ സമര്‍പ്പിച്ച ചിത്രങ്ങള്‍ മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് എടുത്തതാണെന്നും വര്‍മ പറഞ്ഞു.

പരാതിയുടെ അടിസ്ഥാനത്തില്‍ രാംഗോപാല്‍ വര്‍മയുടെ ലാപ്‌ടോപ്പ് പിടിച്ചെടുത്തിട്ടുണ്ട്. അടുത്തയാഴ്ച വീണ്ടും ചോദ്യം ചെയ്യലിനായി ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്. അഭിഭാഷകരുടെ നിര്‍ദേശമനുസരിച്ചുള്ള മറുപടിയാണ് വര്‍മ നല്‍കുന്നതെന്നാണ് മാധ്യമങ്ങള്‍ വിലയിരുത്തുന്നത്.

ഇന്റര്‍നെറ്റില്‍ റിലീസ് ചെയ്ത ജിഎസ്ടി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഗോഡ് സെക്‌സ് ആന്‍ഡ് ട്രൂത്ത് എന്ന ചിത്രത്തില്‍ പോണ്‍ താരമായ മിയ മല്‍ഖോവയാണ് മുഖ്യവേഷത്തില്‍ എത്തുന്നത്.

ഷുഹൈബ് വധക്കേസ് പ്രതികളുടെ അറസ്റ്റ് വൈകും. നാളെ രാവിലെ അറസ്റ്റ് രേഖപ്പെടുത്താനാണ് സാധ്യത. കീഴടങ്ങിയ സി.പി.എം പ്രവര്‍ത്തകനായ ആകാശ് തില്ലങ്കേരി മറ്റ് പ്രതികള്‍ക്കൊപ്പമുള്ള കൊലപാതം നടന്ന ദിവസത്തെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചു. കൃത്യം നടത്തിയശേഷം കാര്‍ മാറിക്കയറുന്നതാണ് ദൃശ്യങ്ങള്‍. ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ രണ്ടുപേരാണ് പൊലീസില്‍ കീഴടങ്ങിയത്. അഞ്ച് പേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. എന്നാല്‍ എടയന്നൂരുമായി ബന്ധമില്ലാത്തവരാണ് പിടിയിലായതെന്നും ഇവര്‍ക്ക് ഷുഹൈബിനോട് എന്തെങ്കിലും വിരോധമുണ്ടോ എന്ന് അറിയില്ലെന്നും പിതാവ് മുഹമ്മദ്.

കണ്ണൂരിലെ ഷുഹൈബ് വധക്കേസില്‍ രണ്ടുപേര്‍ പൊലീസിന് കീഴടങ്ങി. ആര്‍എസ്എസ് പ്രവര്‍ത്തകനെ വധിച്ച കേസില്‍ പ്രതികളായ ആകാശ് തില്ലങ്കേരിയും റിജിന്‍ രാജുമാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഇവര്‍ ഉള്‍പ്പെടെ സിപിഎം ബന്ധമുള്ള അഞ്ചുപേരെ കസ്റ്റഡിയില്‍ ചോദ്യംചെയ്യുകയാണ്. കേസില്‍ രാഷ്ട്രീയപരിഗണനയില്ലാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍ അറിയിച്ചു

യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ നേരിട്ട് ബന്ധമുള്ളവരാണ് രാവിലെ മാലൂര്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ ആകാശ് തില്ലങ്കേരിയും റിജിന്‍രാജും. ആകാശ് കൃത്യത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് വിവരം. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷിനെ കൊലപ്പെടുത്തിയ കേസിലും ഇരുവരും പ്രതികളാണ്. ഇവര്‍ ഉള്‍പ്പെടെ സിപിഎം ബന്ധമുള്ള അഞ്ചുപേരെ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ ചോദ്യംചെയ്യുകയാണ്. പേരാവൂര്‍, മുഴക്കുന്ന് മേഖലകളിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ ഇന്നലെ രാത്രിവരെ നടത്തിയ തിരച്ചിലിലാണ് മൂന്നുപേരെ പിടികൂടിയത്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചതായി രാവിലെ പിണറായിയെ സന്ദര്‍ശിച്ച കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍ പറഞ്ഞു.

എന്നാല്‍ കസ്റ്റഡിയിലുള്ളത് യഥാര്‍ഥപ്രതികളാണോ എന്ന് സംശയിക്കുന്നതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ പറഞ്ഞു. കണ്ണൂര്‍ കലക്ടറേയും അദ്ദേഹം വിമര്‍ശിച്ചു.

ആറുദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. അറസ്റ്റ് ഉണ്ടായാല്‍ ഇപ്പോഴുള്ള പ്രതിഷേധം പ്രതിരോധിക്കാന്‍ പൊലീസിന് കഴിഞ്ഞേക്കും. എന്നാല്‍ യഥാര്‍ഥപ്രതികളെത്തന്നെയാണ് അറസ്റ്റ് ചെയ്യുന്നത് എന്ന് ബോധ്യപ്പെടുത്തല്‍ അതിലുംവലിയ വെല്ലുവിളിയാകും. പൊലീസിനുമാത്രമല്ല സിപിഎമ്മിനും.

ബംഗളൂരു: ബംഗളൂരുവിലെ യുബി സിറ്റി ഹോട്ടലില്‍ എംഎല്‍എയുടെ മകന്റെ നേതൃത്വത്തില്‍ നടത്തിയ ആക്രമണത്തില്‍ യുവാവിന് ഗുരുതരമായ പരിക്ക്. കോണ്‍ഗ്രസ് എംഎല്‍എയായ എന്‍.എ.ഹാരിസിന്റെ മകന്‍ മുഹമ്മദ് നാലപ്പാടാണ് യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കിയത്. മുഹമ്മദും പത്തോളം കൂട്ടാളികളും ചേര്‍ന്നായിരുന്നു ഇയാളെ ക്രൂരമായി മര്‍ദ്ദിച്ചത്.

ബംഗളൂരു ഡോളര്‍ കോളിനിയില്‍ താമസിക്കുന്ന വിദ്വത് എന്ന യുവാവിനാണ് പരിക്കേറ്റത്. ഇയാളെ ഗുരുതരാവസ്ഥയില്‍ മല്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലില്‍ പ്ലാസ്റ്റര്‍ ഇട്ടിരുന്ന വിദ്വതിനോട് കസേര നേരെയിടാന്‍ മുഹമ്മദ് ആവശ്യപ്പെട്ടു. എന്നാല്‍ വിദ്വതിന് അതിന് സാധിച്ചില്ല. ഇതേത്തുടര്‍ന്നുണ്ടായ തര്‍ക്കം കയ്യാങ്കളിയില്‍ അവസാനിക്കുകയായിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വിദ്വതിനെ അവിടെയെത്തിയും മുഹമ്മദും കൂട്ടരും മര്‍ദ്ദിച്ചതായും വിവരമുണ്ട്. ഇത് തടയാന്‍ ശ്രമിച്ച വിദ്വതിന്റെ സഹോദരനും മര്‍ദ്ദനമേറ്റു. സംഭവം വിവാദമായതോടെ പോലീസ് മുഹമ്മദ് നാലപ്പാട്ടിനും സുഹൃത്തുക്കളായ പത്തുപേര്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇതിനിടെ വിദ്വതിനെ സന്ദര്‍ശിക്കാന്‍ എംഎല്‍എ എത്തിയതും വിവാദമായിട്ടുണ്ട്. കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനായാണ് ഹാരിസ് എത്തിയതെന്ന് ബിജെപിയും ജെഡിഎസും ആരോപിച്ചു. ഹാരിസിനെ കോണ്‍ഗ്രസ് പുറത്താക്കണമെന്നും പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടു.

Copyright © . All rights reserved