നിപ്പ രോഗബാധയ്ക്ക് ഏറ്റവും ഫലപ്രദമെന്നു കണ്ടെത്തിയ ഓസ്ട്രേലിയൻ മരുന്ന് കേരളത്തിൽ എത്തിക്കാൻ ആരോഗ്യ വകുപ്പ് ശ്രമം തുടങ്ങി. ഓസ്ട്രേലിയയിൽ മോണോക്ലോണൽ ആന്റിബോഡീസ് എം 102.4 എന്ന വിഭാഗത്തിൽപ്പെടുന്ന മരുന്ന് ഉപയോഗിച്ച എല്ലാവരും ഹെൻഡ്ര വൈറസ് രോഗബാധ തരണം ചെയ്തിരുന്നു. വൈറസ് രോഗബാധയെ തുടർന്ന് ഓസ്ട്രേലിയ സ്വയം വികസിപ്പിച്ചെടുത്തതാണിത്. കേന്ദ്ര സർക്കാർ ശ്രമം നടത്തിയാൽ ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡിൽനിന്നു മരുന്ന് എത്തിക്കാനാകും. ഇടപെടണമെന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിനു കത്തെഴുതിയിട്ടുണ്ട്.
ഓസ്ട്രേലിയയിലെ ചീഫ് ഹെൽത്ത് ഓഫിസറുമായി ആരോഗ്യ സെക്രട്ടറിയും വിഷയം സംസാരിച്ചു. ലോകാരോഗ്യ സംഘടനയുടെ ഇടപെടൽ വഴി മരുന്നു സൗജന്യമായും പെട്ടെന്നും ലഭ്യമാക്കാനുള്ള ശ്രമമാണു നടത്തുന്നത്. ഹെൻഡ്ര വൈറസ് ബാധയെ തുടർന്നാണ് ക്വീൻസ്‌ലൻഡ് ആരോഗ്യവകുപ്പിലെ ഹെൻഡ്ര വൈറസ് ദൗത്യ സംഘം 2013 ൽ മരുന്ന് കണ്ടെത്തുന്നത്. മരുന്നുപയോഗിച്ച 11 പേരിൽ പത്തു പേരും രോഗം തരണം ചെയ്തു. ശരീരത്തിൽ ആന്റിബോഡികൾ ഉൽപാദിപ്പിക്കുന്ന രാസവസ്തുവാണിത്.
മരുന്നു കേരളത്തിനു ലഭ്യമാക്കുന്നതു സംബന്ധിച്ചു ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി ഇന്നലെ ആരോഗ്യ വകുപ്പു അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനുമായി ഫോണിൽ സംസാരിച്ചു. നിലവിൽ റൈബവൈറിൻ എന്ന മലേഷ്യൻ മരുന്നാണു നിപ്പ രോഗബാധിതരായവർക്കു നൽകുന്നത്. റൈബവൈറിൻ പൂർണമായി ഫലപ്രദമല്ലെന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പു വേറെ മരുന്നിനായി അന്വേഷണം ആരംഭിച്ചത്.
സ്റ്റെർലൈറ്റ് ഫാക്ടറിക്കെതിരേ നടന്ന സമരത്തെത്തുടർന്നുള്ള ഭീകരാന്തരീക്ഷം തുടരുന്നു. സമരക്കാർക്കു നേരേയുണ്ടായ പോലീസ് വെടിവയ്പിൽ 13 പേർ കൊല്ലപ്പെട്ടതിനു പിന്നാലെ ഇവരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പോലീസ് വ്യാപകമായി അറസ്റ്റ് ചെയ്യുകയാണ്. നൂറുകണക്കിന് ആളുകളെയാണു കഴിഞ്ഞ രണ്ടു ദിവസമായി പോലീസ് പാതിരാത്രി വീടുകയറി അറസ്റ്റ് ചെയ്തത്.
വെടിവയ്പ്പിൽ പരിക്കേറ്റ് തൂത്തുക്കുടി ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ കാണാനെത്തിയ ബന്ധുക്കളെയും ഇന്നലെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തു. ഇത് ആശുപത്രിയിൽ ചെറിയ സംഘർഷത്തിനുമിടയാക്കി. കൂടാതെ കറുത്ത ടീ ഷർട്ട് ധരിച്ചു നഗരത്തിൽ വാഹനങ്ങളിലോ കാൽനടയായോ സഞ്ചരിച്ചവരെയും പോലീസ് അറസ്റ്റ് ചെയ്തു. സമരത്തിനു പിന്തുണ നൽകിയവരാണു കറുത്ത ടീ ഷർട്ട് ധരിച്ചതെന്ന വാദമായിരുന്നു പോലീസിന്റേത്. എന്നാൽ, സമരവുമായി യാതൊരു ബന്ധവുമില്ലാത്ത നിരവധിപേരെയാണ് ഇത്തരത്തിൽ അറസ്റ്റ് ചെയ്തത്.
സമരത്തിൽ പങ്കെടുത്ത 300ൽ അധികം ആളുകളെ ഇപ്പോൾ കാണാനില്ലെന്നും ഇവർ പോലീസ് കസ്റ്റഡിയിലുണ്ടെന്നുമാണു സമരസമിതി ഭാരവാഹികൾ പറയുന്നത്. എന്നാൽ, പോലീസ് ഇവരെക്കുറിച്ചു വ്യക്തമായ മറുപടിയൊന്നും നൽകുന്നില്ല. നിരോധനാജ്ഞ നിലനിൽക്കുന്നതിൽ ഇന്നലെയും തൂത്തുക്കുടിയിലെ വ്യാപര സ്ഥാപനങ്ങളൊന്നും തുറന്നു പ്രവർത്തിച്ചില്ല. ശക്തമായ പോലീസ് സന്നാഹം നഗരത്തിലുടനീളം ദൃശ്യമാണ്.
ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ പുതിയ ബസ് സ്റ്റാൻഡിനു സമീപം ചെറിയ സംഘർഷം ഉടലെടുത്തു. വൻ പോലീസ് സംഘം ഇവിടെയെത്തിയാണു രംഗം ശാന്തമാക്കിയത്. സ്റ്റെർലൈറ്റ് ഫാക്ടറിക്കു മുന്നിൽ ശക്തമായ പോലീസ് കാവൽ തുടരുകയാണ്. ഫാക്ടറി അടയ്ക്കാനുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ടിനെത്തുടർന്ന് ഫാക്ടറിയിലേക്കുള്ള വൈദ്യുതി ബന്ധം ഇന്നലെ വിച്ഛേദിച്ചു.
തൂത്തുക്കുടി അണ്ണാ നഗറിൽ ബുധനാഴ്ച പുലർച്ചെ പോലീസ് റെയ്ഡ് നടത്തി. കഴിഞ്ഞ ദിവസം പോലീസിനു നേർക്കു നാട്ടുകാർ കല്ലേറു നടത്തിയെന്ന കാരണത്താലാണ് ഇന്നലെ പോലീസ് പുലർച്ചെ വീടുകൾ കയറി ലാത്തിച്ചാർജ് നടത്തുകയും പുരുഷന്മാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. സമൂഹമാധ്യമങ്ങൾ വഴി വ്യാജ പ്രചാരണം വ്യാപകമാകുന്നു എന്ന കാരണത്താൽ തൂത്തുക്കുടി, കന്യാകുമാരി, തിരുനൽവേലി ജില്ലകളിൽ ഇന്റർനെറ്റ് സേവനം നിർത്തിവച്ചു.
ഡിഎംകെ ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളാണ് ഇന്നു തമിഴ്നാട്ടിൽ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ആക്രമണം നടക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ഉളളതിനാൽ കനത്ത സുരക്ഷാസംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ശ്രീനഗർ: ജമ്മു കാഷ്മീരിൽ പെണ്‍കുട്ടിക്കൊപ്പം പിടിയിലായ വിവാദ സൈനിക ഉദ്യോഗസ്ഥനെ പോലീസ് കേസെടുക്കാതെ വിട്ടയച്ചു. കഴിഞ്ഞ വർഷം കാഷ്മീരി യുവാവിനെ ജീപ്പിന്റെ ബോണറ്റിൽ കെട്ടിയിട്ടു വിവാദത്തിലകപ്പെട്ട മേജർ നിതിൻ ലീതുൾ ഗൊഗോയിയെയാണ് പോലീസ് കേസെടുക്കാതെ വിട്ടയച്ചത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും ഗൊഗോയിയെ അയാളുടെതന്നെ യൂണിറ്റിനാണു കൈമാറിയതെന്നുമാണ് പോലീസിന്റെ വിശദീകരണം.
ബുധനാഴ്ച രാവിലെയാണ് പെണ്‍കുട്ടിക്കൊപ്പം ഹോട്ടലിൽ മുറിയെടുക്കാനെത്തിയ ലീതുൾ ഗൊഗോയ് പിടിയിലാകുന്നത്. ഓണ്‍ലൈനിൽ മുറി ബുക്ക് ചെയ്തശേഷമാണ് ലീതുൾ ഗൊഗോയി ഹോട്ടലിലെത്തിയത്. എന്നാൽ ഡ്രൈവർക്കും പെണ്‍കുട്ടിക്കുമൊപ്പം ഹോട്ടലിലെത്തിയ ഗൊഗോയിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഹോട്ടൽ ജീവനക്കാർ ഇവരുടെ തിരിച്ചറിയൽ കാർഡുകൾ ആവശ്യപ്പെട്ടു. ലീതുൾ ഗൊഗോയി തിരിച്ചറിയൽ കാർഡ് നൽകി. ഒപ്പമുള്ള പെണ്‍കുട്ടി ബുഡ്ഗാം സ്വദേശിനിയാണെന്നും തിരിച്ചറിയൽ കാർഡിൽനിന്നു വ്യക്തമായി. ഇതേതുടർന്നു ജീവനക്കാർ ലീതുൾ ഗൊഗോയിക്കു മുറി നിഷേധിക്കുകയായിരുന്നു.
ജീവനക്കാരുമായി തർക്കത്തിലേർപ്പെട്ടശേഷം പുറത്തുവന്ന ലീതുൾ ഗൊഗോയിയുടെ ഡ്രൈവർ ഹോട്ടൽ ജീവനക്കാരനെ മർദിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാരും ടാക്സി ഡ്രൈവർമാരും ചേർന്ന് ലീതുൾ ഗൊഗോയിയെയും ഡ്രൈവറെയും മർദിച്ചു. സംഭവം വഷളായതോടെ ഹോട്ടൽ അധികൃതർ പോലീസിൽ വിവരമറിയിച്ചു. പോലീസെത്തി ലീതുൾ ഗൊഗോയിയെയും പെണ്‍കുട്ടിയെയും ഡ്രൈവറെയും കൂട്ടിക്കൊണ്ടുപോയി.
സംഭവത്തിൽ ഇതേവരെ പോലീസ് കേസെടുത്തിട്ടില്ലെന്ന് ദി വയർ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. വിഷയം സംബന്ധിച്ചു പോലീസ് പത്രക്കുറിപ്പിറക്കിയെങ്കിലും ലീതുൾ ഗൊഗോയുടെയോ പെണ്‍കുട്ടിയുടെയോ പേര്‍ പരാമർശിച്ചിട്ടില്ല. എന്നാൽ ഡ്രൈവറെ തിരിച്ചറിഞ്ഞതായി പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നുമുണ്ട്. പെണ്‍കുട്ടിക്കു 18 വയസിനുമേൽ പ്രായമുണ്ടെന്നും പോലീസ് അറിയിച്ചു. സൈന്യം ഇതു സംബന്ധിച്ച് ഇതേവരെ പ്രതികരിച്ചിട്ടില്ല.
നിപ്പ വൈറസ് സംബന്ധമായ വാർത്തകളാണ് കേരളത്തിൽ നിന്നും അനുദിനം ഉയർന്നുകേൾക്കുന്നത്. അവരസത്തിനൊത്തുണർന്നു സർക്കാർ പ്രവർത്തിക്കുന്നു രോഗത്തെ നിയന്ത്രിക്കാൻ.. പല പരിപാടികളും മാറ്റിവെക്കപ്പെടുന്നു കാരണം വൈറസ് പടരാതിരിക്കാൻ .. ഈ മുന്കരുതലുകൾക്കപ്പുറവും ചില കുടുംബത്തെ വഴിയാധാരമാക്കിയ വാർത്തകൾ ആണ് ഇപ്പോൾ പുറത്തുവരുന്നത്… അതിൽ ഒന്നാണ് മലപ്പുറത്തുനിന്നുള്ള ഉബീഷിന്റെ സെൽഫി…
ദിവസങ്ങള്‍ക്കു മുന്‍പ് എടുത്ത സെല്‍ഫി കാണുമ്പോള്‍ മലപ്പുറം തെന്നല മണ്ണത്തനാത്തു പടിക്കല്‍ ഉബീഷിന്റെ നെഞ്ച് പിടയും. കണ്ണില്‍ കുസൃതി നിറച്ചുള്ള ആ നോട്ടം ഇനിയില്ല. ഉബീഷിനെ തനിച്ചാക്കി ഷിജിത നിപ്പ വൈറസിന് കീഴടങ്ങി. ഭാര്യയെ തട്ടിയെടുത്ത മരണം ഉബീഷിനെയും നോട്ടമിട്ടിരിക്കുകയാണ്. നിപ്പ വൈറസ് ബാധിച്ച് മരണപ്പെട്ട ഷിജിതയും ഇന്നലെ നിപ്പ വൈറസ് ബാധിച്ചതായി സ്ഥിരീകരിക്കപ്പെടിരിക്കുന്ന ഭര്‍ത്താവ് ഉബീഷും ഇപ്പോള്‍ ഒരുനാടിന്റെ വേദനയാണ്. ഷിജിതയുടെ മരണത്തെ തുടര്‍ന്നാണ് ഉബീഷിനെ വീണ്ടും നിപ്പ വൈറസ് പരിശോധന നടത്തിയത്. അപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഉബീഷിനൊപ്പം നേരത്തെ ഒരാഴ്ച ഷിജിതയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞിരുന്നു.
ഈസമയത്താണ് ഷിജിതക്ക് പനി അനുഭവപ്പെട്ടു തുടങ്ങിയത്. അസഹനീയമായ കാലു വേദനയും വിറയലുമായിരുന്നു ആദ്യം. വെന്നിയൂരിലെ സ്വകാര്യ ആശുപത്രിയിലും കോട്ടയ്ക്കലിലും പിന്നീട് തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും മാറ്റമുണ്ടായില്ല. തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ടത്. പരിശോധനയില്‍ വൈറസ് ബാധിച്ചതായി കണ്ടെത്തി. ചികിത്സയിലിരിക്കെയാണ് ഞായറാഴ്ച മരിച്ചത്.
ഷിജിതയെ സന്ദര്‍ശിച്ച എട്ടുപേരേയും പനി ബാധിച്ച് ചികിത്സ തേടിയെത്തിയ മൂന്നുപേരേയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും വിദഗ്ധ പരിശോധനക്ക് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിനിടയിലാണ് ഉബീഷിനും നിപ്പ വൈറസ് ബാധിച്ചതായി കണ്ടെത്തിയത്.
മലേഷ്യ എയർലൈൻസ് വിമാനം തകർന്നതിനു പിന്നിൽ റഷ്യയാണെന്ന് ഉറപ്പിച്ച് അന്വേഷണ സംഘം. യുക്രെയ്നു മുകളിലൂടെ പറക്കുന്നതിനിടെ 2014 ജൂലൈ 17നാണു 298 യാത്രക്കാരുമായി വിമാനം തകർന്നത്. ആംസ്റ്റർഡാമിൽ നിന്നു മലേഷ്യയിലെ ക്വാലലംപുരിലേക്കു പറന്ന എംഎച്ച് 17 വിമാനം തകർത്തത് റഷ്യൻ സൈന്യത്തിന്റെ മിസൈലാണെന്ന് രാജ്യാന്തര പ്രോസിക്യൂട്ടർമാരുടെ സംഘം വ്യക്തമാക്കി. റഷ്യയുടെ ബക് മിസൈൽ ആണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നു നേരത്തേ സംഘം വ്യക്തമാക്കിയതാണ്. എന്നാൽ ഇതെവിടെ നിന്നാണു വിക്ഷേപിച്ചത് എന്നതുൾപ്പെടെയുള്ള കൂടുതൽ വിവരങ്ങളാണ് ഇതാദ്യമായി ലോകത്തിനു മുന്നിലെത്തിയിരിക്കുന്നത്.
ഓസ്ട്രേലിയ, ബെൽജിയം, മലേഷ്യ, നെതർലൻഡ്സ്, യുക്രെയ്ൻ എന്നിവിടങ്ങളിൽ നിന്നുള്ള പ്രോസിക്യൂട്ടർമാരുടെ സംയുക്ത സംഘമാണ് തങ്ങൾ കണ്ടെത്തിയ വിവരങ്ങൾ പുറത്തുവിട്ടത്. വിമാനത്തിലെ ഭൂരിപക്ഷം പേരും ഡച്ച് യാത്രികരായിരുന്നു. ഈ സാഹചര്യത്തിലാണു ഡച്ച് പൊലീസ് രാജ്യാന്തര വിദഗ്ധരെ ഉൾപ്പെടുത്തി പ്രത്യേക ക്രൈം സ്ക്വാഡിനെ നിയോഗിച്ചത്. റഷ്യയുടെ 53-ാം ആന്റി–എയർക്രാഫ്റ്റ് ബ്രിഗേഡിൽ നിന്നാണു മിസൈൽ വിക്ഷേപിച്ചതെന്നാണു വിവരം.
BUK-TELAR മിസൈലാണു വിമാനത്തിനു നേരെ പ്രയോഗിച്ചത്. ഈ മിസൈൽ വിക്ഷേപിക്കുന്നതിനു വേണ്ടി ഉപയോഗിച്ച എല്ലാ വാഹനങ്ങളും റഷ്യൻ സേനയുടെ ഭാഗമായിട്ടുള്ളവയാണ്. മിസൈൽ സംവിധാനം പ്രവർത്തിപ്പിക്കുന്നതിനു പിന്നിലുള്ളവരുടെ വിവരങ്ങൾ അറിയാമെങ്കിൽ നൽകണമെന്നും പൊതുജനങ്ങളോട് അന്വേഷണ സംഘം അഭ്യർഥിച്ചു. ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച നൂറോളം പേരുടെ വിവരങ്ങൾ തങ്ങൾക്കു ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ഇതിൽ കൃത്യമായ പങ്കാളിത്തമുള്ള പേരുകളിലേക്കു കുറ്റവാളികളുടെ പട്ടിക ചുരുക്കിയിട്ടുണ്ടെന്നാണു പുതിയ വിവരം. അതേസമയം, വിമാനം വെടിവച്ചിട്ടവരെ വിചാരണചെയ്യാൻ രാജ്യാന്തര ട്രൈബ്യൂണൽ രൂപീകരിക്കാൻ യുഎൻ രക്ഷാസമിതിയിൽ നടത്തിയ നീക്കം റഷ്യ വീറ്റോ ചെയ്തതിനാൽ പ്രോസിക്യൂഷൻ സംഘത്തിന്റെ കണ്ടെത്തൽ അപ്രസക്തമാവുമെന്നാണു വിദഗ്ധരുടെ പക്ഷം..
പതിവുപോലെ റഷ്യ ഈ വാദത്തെ തള്ളിക്കളഞ്ഞു. റഷ്യൻ നിർമിത ബക് മിസൈലാണ് ബോയിങ് 777 വിമാനത്തെ തകർത്തതെന്ന് ഡച്ച് സേഫ്റ്റി ബോർഡ് 2015ലെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് എവിടെ നിന്നാണു വിക്ഷേപിക്കപ്പെട്ടത് എന്നു വ്യക്തമാക്കിയിരുന്നില്ല. ഈ സാഹചര്യത്തിലാണു പുതിയ വെളിപ്പെടുത്തൽ പ്രസക്തമാകുന്നത്.
യുക്രെയ്ൻ വിമതരുടെ അധീനതയിലുള്ള പെർവോമയസ്ക് എന്ന ഗ്രാമത്തിൽ നിന്നാണു മിസൈൽ തൊടുത്തതെന്നായിരുന്നു രാജ്യാന്തര പ്രോസിക്യൂട്ടർമാരുടെ സംഘം കഴിഞ്ഞ വർഷം പുറത്തുവിട്ട വിവരം. സംഭവത്തിനുശേഷം ശേഷം മിസൈൽ സാമഗ്രികൾ റഷ്യയിലേക്കു മാറ്റി. റഷ്യൻ സൈന്യത്തിന്റെ പിന്തുണയോടെ പോരാടുന്ന വിമതരാണു സംഭവത്തിന്റെ പിന്നിലെന്നും പാശ്ചാത്യ രാജ്യങ്ങൾ ആരോപിച്ചിരുന്നു. എന്നാൽ, യുക്രെയ്ൻ സൈന്യമാണ് ഉത്തരവാദികളെന്നാണ് റഷ്യയുടെ നിലപാട്.
മലയാളി സിനിമാ പ്രേക്ഷകരെ ഏറെ ചിരിക്കാന്‍ പഠിപ്പിച്ച സംവിധായകരില്‍ ഒരാളാണ് സിദ്ധിഖ്. സിദ്ധിഖ്- ലാല്‍ കൂട്ടുകെട്ട് മാറ്റത്തിന്റെ വഴിയെ സിനിമ ചെയ്തവരാണ്. റാംജിറാവ് സ്പീക്കിംഗ് എന്ന ആദ്യ ചിത്രം കൊണ്ട് തന്നെ മലയാള സിനിമാ വ്യക്തി മുദ്ര പതിപ്പിച്ച ഈ ഇരട്ട സംവിധായകര്‍ പിന്നീടു മലയാളത്തില്‍ എഴുതി ചേര്‍ത്തത് നിരവധി ബോക്സോഫീസ് ഹിറ്റുകളാണ്.
റാംജിറാവ് സ്പീക്കിംഗ് , ഇന്‍ഹരിഹര്‍ നഗര്‍, കാബൂളിവാല, വിയറ്റ്നാം കോളനി തുടങ്ങിയവയാണ് സിദ്ധിഖ്- ലാല്‍ ടീമിന്റെ ശ്രദ്ധേയ ചിത്രങ്ങള്‍.
സിദ്ധിഖ് സ്വതന്ത്ര സംവിധായകാനായി സംവിധാനം ചെയ്ത ആദ്യ ചിത്രമായിരുന്നു ഹിറ്റ്ലര്‍, പിന്നീടു ഫ്രണ്ട്സ്, ക്രോണിക് ബാച്ചിലര്‍, തുടങ്ങിയ ചിത്രങ്ങളും ലാല്‍ ഇല്ലാതെ സിദ്ധിഖ് ബിഗ് സ്ക്രീനില്‍ എത്തിച്ച ചിത്രങ്ങളാണ്. കാബൂളി വാല എന്ന ചിത്രമാണ് സിദ്ധിഖ്-ലാല്‍ ടീമിന്റെ മാസ്റ്റര്‍ പീസ് മൂവി.
തെരുവ് ജീവിതങ്ങളുടെ നൊമ്പരത്തിന്റെ കഥ ഹൃദയ സ്പര്‍ശിയായി സ്ക്രീനില്‍ പകര്‍ത്തിയപ്പോള്‍ കണ്ണുനീര്‍ ഒഴുക്കാതിരുന്ന മലയാളികള്‍ വിരളം. ജഗതി ശ്രീകുമാര്‍ കടലാസായും ഇന്നസെന്റ് കന്നാസായും അഭിനയിച്ച് തകര്‍ത്തപ്പോള്‍ മലയാള സിനിമയുടെ വലിയ വിജയങ്ങളില്‍ ഒന്നായി കാബൂളിവാല മാറി.
തന്റെ കുട്ടിക്കാല ജീവിതത്തിലെ വിളിപ്പേര് ആയിരുന്നു കന്നാസ് എന്നും വീട്ടില്‍ അങ്ങനെയുള്ള വിളി പതിവ് ആയിരുന്നുവെന്നും സിദ്ധിഖ് ഓര്‍ക്കുന്നു, അതാണ് ഞാന്‍ കാബൂളിവാല സിനിമയിലേക്ക് എടുത്തത്. കന്നാസ് എന്നാല്‍ മറ്റുള്ളവരുടെ കണ്ണില്‍ ഒന്നിനും കൊള്ളാത്തവന്‍ എന്നാണര്‍ത്ഥം. സിദ്ധിഖ് ചിരിയോടെ പങ്കുവെയ്ക്കുന്നു.
പുതിയ സിനിമയിലേക്ക് നായകനെ തിരഞ്ഞുള്ള ഫ്രൈഡേ ഫിലിംസിന്റെ പരസ്യം സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്കാണ് ഇടയാക്കിയത്. വെളുത്ത നായകന്‍ എന്ന പരമാര്‍ശമാണ് വിവാദങ്ങള്‍ക്ക് വഴിതെളിച്ചത്. എന്നാല്‍ ഇപ്പോള്‍ അതിനു മറുപടിയുമായി രംഗത്തു വന്നിരിക്കുകയാണ് ഫ്രൈഡേ ഫിലിം ഹൗസിന്റെ ഉടമസ്ഥനും നടനും നിര്‍മ്മാതാവുമൊക്കെയായ വിജയ് ബാബു.
ഇതു ഞാന്‍ നിര്‍മ്മിക്കുന്ന സിനിമയിലെ ഒരു കഥാപാത്രം മാത്രമാണ്. ആ സിനിമയില്‍ ഇരുപത്തിയഞ്ചോളം പുതുമുഖതാരങ്ങള്‍ വേഷമിടുന്നുണ്ട്. ഈ കഥാപാത്രത്തിന് പുറമേ മറ്റ് 24 ആളുകളെയും ആവശ്യമുണ്ട്. ആ കഥാപാത്രത്തിന് വേണ്ട സവിശേഷതകളെക്കുറിച്ചാണ് കാസ്റ്റിംഗ് കോളില്‍ പരാമര്‍ശിച്ചിരിക്കുന്നത്. അതില്‍ ഞാനിപ്പോഴും ഉറച്ചുനില്‍ക്കുന്നു. വിജയ്ബാബു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
What is happening as absolutely ridiculous This is a Charactor in a movie which I am producing There are more than 25…
Posted by Vijay Babu on Wednesday, 23 May 2018
നമ്മുടെ സമൂഹത്തില്‍ ഇനിയും മാറ്റം വരാതെ നിലനില്‍ക്കുന്ന വര്‍ണവിവേചന മനോഭാവത്തിന്റെ പ്രതിഫലനമാണ് കാസ്റ്റിംഗ് കോള്‍ പോസ്‌റ്റെന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം. ഫ്രൈഡേ ഫിലിം ഹൗസ് പോലുള്ള ഒരു വലിയ നിര്‍മാണ കമ്പനി നിറത്തിന്റെ പേരില്‍ വിവേചനം കാണിക്കുന്നത് ഏറെ അപലപനീയമാണെന്നും വിമര്‍ശനങ്ങളുയരുന്നുണ്ട്. നടനും നിര്‍മാതാവുമായ വിജയ് ബാബുവാണ് ഫ്രൈഡേ ഫിലിം ഹൗസിന്റെ ഉടമസ്ഥന്‍.
നടി സാന്ദ്രാ തോമസിനൊപ്പമാണ് വിജയ് ബാബു ഫ്രെഡേ ഫിലിം ഹൗസ് സ്ഥാപിച്ചത്. പിന്നീട് സാന്ദ്രയും വിജയ് ബാബുവും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാവുകയും ഇരുവരും വേര്‍പിരിയുകയും ചെയ്തു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ഓഹരികളെല്ലാം വിജയ് ബാബുവിന്റെ ഉടമസ്ഥതയിലാണ്.

തമിഴ്നാട്ടില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിന്‍റെ കുടുംബത്തിനാണ് സേലത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ദുരനുഭവം ഉണ്ടായത്. തമിഴ്നാട്ടിൽ വാഹനാപകടത്തിൽ പരിക്കേറ്റ മീനാക്ഷിപുരം നെല്ലിമേട് സ്വദേശി പേച്ചിമുത്തുവിന്റെ മകൻ മണികണ്ഠനാണ് (25) ചികിത്സയിലിരിക്കെ മരിച്ചത്. ഞായറാഴ്ച രാവിലെ മൂന്നുദിവസത്തെ ചികിത്സയ്ക്ക് മൂന്നുലക്ഷം രൂപ ചെലവായെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിറുത്തുകയാണെന്നും മരണമടഞ്ഞാൽ മൃതദേഹം വിട്ടുനൽകാൻ തുക പൂർണമായും അടയ്ക്കണമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന ഇവർക്ക് പണമടയ്ക്കാൻ നിവൃത്തിയില്ലാതായതോടെ ഇടനിലക്കാർ മുഖേന നിർബന്ധപൂർവം അവയവദാന സമ്മതപത്രത്തിൽ ബന്ധുക്കളെ കൊണ്ട് ഒപ്പിടുവിച്ചു. തുടർന്ന് ഞായറാഴ്ച രാത്രി തന്നെ അവയവങ്ങൾ നീക്കം ചെയ്യുകയും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയും ചെയ്തു. വിദഗ്ദ്ധ ഡോക്ടർമാരെത്തിയാണ് അവയവങ്ങൾ നീക്കിയത്. സംഭവത്തിൽ പാലക്കാട് കളക്ടർക്കും സംസ്ഥാന ആരോഗ്യ വകുപ്പ് അധികൃതർക്കും മനുഷ്യാവകാശ കമ്മിഷനും അടുത്ത ദിവസം തന്നെ രേഖാമൂലം പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ചെന്നൈ മേൽമറവത്തൂരിൽ ശിങ്കാരി മേളം അവതരിപ്പിച്ച് മടങ്ങുകയായിരുന്ന മണികണ്ഠനും സംഘവും സഞ്ചരിച്ച കാർ സേലത്തിന് സമീപം കള്ളിക്കുറിശിയിൽ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഡ്രൈവർ ഉൾപ്പെടെ ഏഴുപേരടങ്ങുന്ന സംഘത്തിലെ മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. സമീപത്ത് തന്നെയുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്കായി മൂന്നുപേരെയും സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. സംഘത്തിലെ എല്ലാവർക്കും പരിക്കേറ്റതും സ്ഥലപരിചയമില്ലാത്തതും മൂലം നിർദ്ദേശം അനുസരിക്കുകയല്ലാതെ മറ്റ് മാർഗമുണ്ടായില്ലെന്ന് വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന മണികണ്ഠന്റെ സഹോദരൻ മഹേഷ് പറഞ്ഞു.
തൂത്തുക്കുടി : തൂത്തുക്കുടിയില്‍ വന്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന മലിനീകരണശാല അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് നടന്ന ജനങ്ങളുടെ പ്രക്ഷോഭത്തില്‍ ജുഡീഷ്യല്‍ തെളിവെടുപ്പ് ഇന്ന് നടക്കും. അതിനിടെ തൂത്തുക്കുടി, കന്യാകുമാരി, തിരുനല്‍വേലി മേഖലകളില്‍ ഇന്റര്‍നെറ്റ് നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടു.
വേദാന്ത കമ്പനിയ്ക്ക് എതിരെ നടക്കുന്ന സമരത്തില്‍ ജനപങ്കാളിത്തം ദിനംപ്രതി കൂടിവരുന്നത് മുന്നില്‍ കണ്ടാണ് ഇന്റര്‍നെറ്റ് നിരോധിച്ചുകൊണ്ടുള്ള ഈ നടപടി. ചെമ്പു ശുദ്ധീകരണശാലയ്ക്ക് എതിരെ നടക്കുന്ന സമരവുമായി ബന്ധപ്പെട്ട് ഇതുവരെ ഉണ്ടായ വെടിവെപ്പില്‍ 13 പേരാണ് ഇതിനോടകം മരിച്ചത്.
മലിനീകരണവും വന്‍ പാരിസ്ഥീതിക പ്രശ്‌നവുമുണ്ടാക്കുന്ന സെ്റ്റര്‍ലൈറ്റ് ഇന്‍ഡസ്ട്രിയല്‍ പ്ലാന്റിനെതിരെ പ്രദേശ വാസികള്‍ നടത്തുന്ന സമരത്തിന്റെ നൂറാം ദിവസം ഇരുപതിനായിരത്തോളം പേരാണ് കളക്രേ്ടറ്റ് മാര്‍ച്ചില്‍ പങ്കെടുത്തത്. സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ വേദാന്ത സ്‌റ്റെര്‍ലെറ്റ് പ്ലാന്റിലേയ്ക്കുള്ള വൈദ്യുതി ബന്ധം സംസ്ഥാന സര്‍ക്കാര്‍ വിച്‌ഛേദിച്ചിട്ടുണ്ട്. അഞ്ചുപേര്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഇവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്.
കോഴിക്കോട്: നിപാ വൈറസിന്റെ പശ്ചാത്തലത്തില്‍ പേരാമ്പ്ര താലൂക്ക് ആശുപത്രി നഴ്‌സുമാരോടെ നാട്ടുകാരും വീട്ടുകാരും അകലം പാലിക്കുന്നതായി പരാതി. നഴ്സുമാര്‍ ഇക്കാര്യം സൂചിപ്പിച്ച് നല്‍കിയ പരാതി സൂപ്രണ്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കി. ബസിലും ഓട്ടോറിക്ഷയിലും കയറ്റാന്‍ സമ്മതിക്കുന്നില്ലെന്നും വീട്ടിലുള്ളവര്‍ പോലും അകലം പാലിക്കുന്നെന്നുമാണ് ഇവര്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.
നേരത്തേ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലാണ് നിപാ വൈറസ് ബാധമൂലം ആദ്യം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരണമടഞ്ഞതിന് പിന്നാലെ ഇവരെ ചികിത്സിച്ച നഴ്‌സ് ലിനിയും മരിച്ചതോടെയാണ് നാട്ടുകാര്‍ ആശുപത്രിയില്‍ നിന്നും നഴ്‌സുമാരില്‍ നിന്നും അകലം പാലിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണം ശക്തമായ സാഹചര്യത്തില്‍ സ്വന്തം വീട്ടുകാര്‍ പോലും വീട്ടില്‍ കയറ്റാന്‍ മടിക്കുന്നെന്നാണ് ഇവരുടെ ആരോപണം. പേരാമ്പ്രയിലെ താലൂക്ക് ആശുപത്രിയില്‍ 11 സ്ഥിരം നഴ്സുമാരും അഞ്ച് എന്‍ആര്‍എച്ച് നഴ്സുമാരുമാണ് ജോലി ചെയ്യുന്നത്. ആശുപത്രിയില്‍ സേവനം അനുഷ്ഠിച്ചിരുന്ന മൂന്ന് കരാര്‍ നഴ്സുമാരും വരാതായി.
നിപാ വൈറസിനെ സംബന്ധിച്ച് വാര്‍ത്തകള്‍ വന്നതോടെ ആശുപത്രിയിലേക്ക് രോഗികള്‍ പോലും വരാത്ത സാഹചര്യത്തിലായി. സമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള തെറ്റായ പ്രചരണങ്ങളാണ് നിലവിലെ ദുരവസ്ഥയ്ക്ക് കാരണമെന്ന് നഴ്‌സുമാര്‍ പറയുന്നു. അനേകം തെറ്റിദ്ധാരണ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വീടുവീടാന്തരം കയറിയിറങ്ങി പ്രചരണം നടത്താനുള്ള നീക്കത്തിലാണ് സാമൂഹ്യപ്രവര്‍ത്തകര്‍.
സംസ്ഥാനത്തു 10 പേരുടെ മരണം നിപ വൈറസ് മൂലമാണെന്നു സ്ഥിരീകരിച്ചതായി സര്‍ക്കാര്‍. ഇതില്‍ ഏഴുപേര്‍ കോഴിക്കോട്, മൂന്നുപേര്‍ മലപ്പുറം ജില്ലക്കാരാണ്. കോഴിക്കോട് ഒന്‍പതും മലപ്പുറത്തു നാലും പേര്‍ക്കു വൈറസ് ബാധ സ്ഥിരീകരിച്ചു. നിരീക്ഷണത്തിലുള്ളവര്‍ 17. ഇവരില്‍ ഒരാള്‍ വയനാട് ജില്ലയില്‍നിന്നാണ്. എന്നാല്‍ ചികിത്സയിലുള്ളത് 19 പേരാണെന്നാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറയുന്നത്. മെഡിക്കല്‍ കോളേജിലെ വാര്‍ഡില്‍ അഞ്ചു പേരെയും ഒബ്‌സര്‍വേഷനില്‍ ആറുപേരെയും ഐസിയുവില്‍ രണ്ടുപേരെയും പീഡിയാട്രിക് ഐസിയുവില്‍ നാലു പേരെയും പ്രവേശിപ്പിച്ചിട്ടുണ്ട്. മിംസ് ഐസിയുവില്‍ ഒരാളും ബേബി മെമ്മോറിയല്‍ ആശുപത്രി ഐസിയുവില്‍ മറ്റൊരാളും ചികിത്സയിലുണ്ട്.
നിപ വൈറസിനെപ്പറ്റി വ്യാജ പ്രചാരണം നടത്തിയതിനു രണ്ടു പേര്‍ക്കെതിരേ കേസെടുത്തു. ജേക്കബ് വടക്കുംചേരി, മോഹനന്‍ വൈദ്യര്‍ എന്നിവര്‍ക്കെതിരേയാണു പോലീസ് കേസെടുത്തത്. പത്തു മരണം സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തില്‍ നിപ വൈറസ് എന്ന പ്രചരണം തട്ടിപ്പാണെന്നും മരുന്നു കമ്പനികളുടെ പ്രചരണം മാത്രമാണെന്നുമായിരുന്നു ജേക്കബ് വടക്കാഞ്ചേരിയുടെ പ്രചരണം. വവ്വാലുകള്‍ ഭാഗികമായി കഴിച്ച ഫലങ്ങള്‍ തിന്നാല്‍ വൈറസ്ബാധ ഉണ്ടാകില്ലെന്നാണ് മോഹനന്‍ വൈദ്യര്‍ പറഞ്ഞത്. ഗുരുതരമായ സാഹചര്യത്തില്‍ വികല പ്രചരണം നടത്തുന്നത് കൂടുതല്‍ മനുഷ്യരെ മരണത്തിലേക്ക് തള്ളിവിടുമെന്നു കാണിച്ച് കേരള സ്വകാര്യ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘമാണ് പരാതി നല്‍കിയത്.