കൊച്ചി: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഹൈക്കോടതി നോട്ടീസ്. സീറോ മലബാര്‍ സഭയിലെ ഭൂമിയിടപാടില്‍ മാര്‍ ആലഞ്ചേരിക്കും ഇടനിലക്കാരായവര്‍ക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പോലീസ് അന്വേഷണം ആവശ്യപ്പെട്ട് പെരുമ്പാവൂര്‍ സ്വദേശിയായ ജോഷി വര്‍ഗീസ് എന്നയാളാണ് ഹര്‍ജി നല്‍കിയിരുന്നത്.
മജിസ്ട്രേറ്റ് കോടതി അന്വേഷണം നടത്തി വരുന്നുണ്ടെങ്കിലും കേസിന്റെ ഗൗരവം പരിഗണിച്ച് പൊലീസ് തന്നെ അന്വേഷണിക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി. പൊതുസമൂഹവും ഇതേ ആവശ്യം ഇന്നയിച്ചിരുന്നെങ്കിലും ക്രിമിനല്‍ കേസ് എന്ന നിലയ്ക്ക് പൊലീസ് ഇത് പരിഗണിച്ചിരുന്നില്ല. ജസ്റ്റിസ് കെമാല്‍ പാഷ അധ്യക്ഷനായ ബഞ്ചാണ് ബന്ധപ്പെട്ടവര്‍ക്ക് ദൂതന്‍ മുഖാന്തരം അടിയന്തരമായി നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടത്.
ഇതനുസരിച്ച് മാര്‍ ആലഞ്ചേരി, ജോഷ്വ പൊതുവ, ഫാ: വടക്കുമ്പാടന്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കേസ് ഈ മാസം 19 വീണ്ടും പരിഗണിയ്ക്കും. അങ്കമാലി അതിരൂപതയുടെ കീഴില്‍ മെഡിക്കല്‍ കോളേജ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ കടം വീട്ടാ നടത്തിയ ഭൂമിവില്‍പ്പനയില്‍ സഭയ്ക്ക് വലിയ നഷ്ടം സംഭവിച്ചെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കര്‍ദ്ദിനാളിനെതിരെ പരാതി ഉയര്‍ന്നത്.
60 കോടിയുടെ കടംവീട്ടാന്‍ 75 കോടിയോളം വിലവരുന്ന ഭൂമി 28 കോടിക്ക് വില്‍ക്കുകയും ഇതില്‍ 19 കോടി ബാക്കി കിട്ടാനിരിക്കേ ഭൂമി ആധാരം ചെയ്ത് നല്‍കുകയും ചെയ്തുവെന്നാണ് കണ്ടെത്തിയത്.
പ്രണവ് രാജ്
മസ്കറ്റ് : വിദേശ ഇന്ത്യക്കാരും മോഡിയെ തഴയുന്നുവോ ?. ഇന്ത്യയിലെപ്പോലെ വിദേശത്തും മോഡിയെ ജനം ഒഴിവാക്കി തുടങ്ങിയതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഒമാനില്‍ മോഡി പങ്കെടുത്ത പരിപാടി. മോഡിയുടെ പ്രസംഗം ആളൊഴിഞ്ഞ കസേരകള്‍ക്ക് മുന്നിലായിരുന്നു. ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിയാതെ മോദിയുടെ ഒമാനിലെ പൊതുപരിപാടി. ജനക്കൂട്ടത്തിന്റെ സാന്നിധ്യത്താല്‍ വാര്‍ത്തകളില്‍ ഇടം നേടുന്നതാണ് എപ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ പരിപാടികള്‍. എന്നാല്‍ മസ്കറ്റില്‍ ഞായറാഴ്ച നടന്ന പൊതുപരിപാടി ചര്‍ച്ചയായത് കാണികളുടെ കുറവിനാലാണ് .
ഒമാനിലെ ഏറ്റവും വലിയ സ്റ്റേഡിയമായ സുല്‍ത്താന്‍ ഖാബൂസ് സ്പോര്‍ട്സ് കോംപ്ലക്സിലാണ് പരിപാടി നടന്നത്. മുപ്പതിനായിരത്തോളം പേര്‍ക്ക് ഇരിക്കാനാണ് സ്റ്റേഡിയത്തില്‍ സൌകര്യം ഒരുക്കിയിരുന്നത് . ഏതാണ്ട് ഇത്രത്തോളം തന്നെ പാസുകള്‍ വിതരണം ചെയ്തെങ്കിലും പരിപാടി കാണാന്‍ എത്തിയത് വളരെ കുറച്ച് പേര്‍ മാത്രമാണ്. ആറുമണിക്ക് ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന പരിപാടി ആളില്ലാത്തതിനാല്‍ ഒരു മണിക്കൂറോളം വൈകിയാണ് തുടങ്ങിയതും.
ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ക്ലബിന്റെ സഹകരണത്തോടെയാണ് പരിപാടിക്കുള്ള പാസുകള്‍ വിതരണം ചെയ്തത്. സോഷ്യല്‍ക്ലബ് മുഖേനയായിരുന്നു ആദ്യഘട്ട രജിസ്ട്രേഷന്. രജിസ്ട്രേഷന് പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാതിരുന്നതോടെ എംബസി വെബ്സൈറ്റ് മുഖേനയും സംവിധാനമേര്‍പ്പെടുത്തി. ഇതിന് പുറമെ തൊഴിലാളികളെയും വിദ്യാര്‍ഥികളെയും പങ്കെടുപ്പിക്കണമെന്ന് കാട്ടി കമ്പനികള്‍ക്കും ഇന്ത്യന്‍ സ്കൂളുകള്‍ക്കും എംബസി അയച്ച കത്ത് കഴിഞ്ഞ ദിവസം പുറത്തായിരുന്നു. അരദിവസത്തെ പരിപാടിയില്‍ എത്തിക്കേണ്ട ആളുകളുടെ എണ്ണം പറഞ്ഞുള്ള കത്തില്‍ പങ്കെടുക്കുന്ന തൊഴിലാളികള്‍ക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശിച്ചിരുന്നു.
തലേ ദിവസമായ ശനിയാഴ്ച വൈകുന്നേരമാണ് തങ്ങള്‍ക്ക് പരിപാടിയില്‍ പങ്കെടുക്കണമെന്ന് നിര്‍ദേശം ലഭിച്ചതെന്ന് പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരന്‍ പറഞ്ഞു. എംബസി നിര്‍ദേശപ്രകാരം വിവിധ സ്കൂളുകളില്‍ നിന്നായി ആയിരത്തിലധികം വിദ്യാര്‍ഥികളെയും പരിപാടിക്കായി എത്തിച്ചിരുന്നു. സ്കൂളുകളില്‍ ചില ക്ലാസുകള്‍ക്ക് ഇതിനായി ഉച്ചക്ക് ശേഷം അവധി നല്‍കിയിരുന്നു. താഴ്ന്ന ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ സ്കൂള്‍ യൂനിഫോമണിഞ്ഞും പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകളില്‍ പഠിക്കുന്നവര്‍ കളര്‍ ഡ്രസ് അണിഞ്ഞുമാണ് എത്തിയത്. സ്റ്റേഡിയത്തില്‍ പ്രവേശനം ആരംഭിച്ച ഉച്ചക്ക് രണ്ടര മുതല്‍ക്കേ വിദ്യാര്‍ഥികളില്‍ ഭൂരിപക്ഷവും എത്തിയിരുന്നു.
മലയാളികള്‍ പരിപാടിയില്‍ വളരെ കുറവായിരുന്നു. ഉത്തരേന്ത്യക്കാരായിരുന്നു പരിപാടിയില്‍ കൂടുതലും. വി.ഐ.പി,വി.വി.ഐ.പി സീറ്റുകളും പൊതുവെ ശൂന്യമായിരുന്നു. ബി.ജെ.പി അനുഭാവികളും പരിപാടിയില്‍ പരമാവധി ആളുകളെ എത്തിക്കുന്നതിനായി സാമൂഹിക മാധ്യമങ്ങളില്‍ കാമ്പയിനിഗ് നടത്തിയിരുന്നു. കോണ്‍ഗ്രസ്, സി.പി.എം അനുഭാവികള്‍ ഒാണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ബോധപൂര്‍വം പാസ് വാങ്ങിയില്ലെന്നാണ് ബി.ജെ.പി അനുകൂലികളുടെ പ്രധാന ആരോപണം. രണ്ടായിരത്തിലധികം പാസുകളാണ് ഇങ്ങനെ വരാതിരുന്നത്. പാസ് വാങ്ങിയ ശേഷം പരിപാടിക്ക് വരാതിരുന്നവരും നിരവധിയാണ്.
മോഡിയുടെ ഭരണത്തെ കോര്‍പ്പറേറ്റുകളും , തീവ്രഹിന്ദുത്വവാദികളും ഒഴികെ മഹാഭൂരിപക്ഷം ഇന്ത്യക്കാരും ഇതൊനോടകം മടുത്തു കഴിഞ്ഞു . വെറും പൊള്ളയായ വാഗ്ദാനങ്ങളും , വാചകമടിയുമായി ലോകം ചുറ്റി നടക്കുന്ന മോഡിയെ വിദേശ ഇന്ത്യക്കാരും തള്ളി കളഞ്ഞിരിക്കുന്നു എന്നാണ് മസ്ക്കറ്റിലെ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത് .
നെല്‍വയല്‍ മണ്ണിട്ട് നികത്തിയത് എതിര്‍ത്ത കര്‍ഷകര്‍ക്കെതിരെ ആന്റണി പെരുമ്പാവൂര്‍ പ്രതികാരനടപടി സ്വീകരിച്ചെന്ന് ആരോപണം. തൊട്ടടുത്തുള്ള കൃഷിയിടത്തില്‍ വെള്ളം ലഭിക്കാതിരിക്കാന്‍ നിലത്തോട് ചേര്‍ന്നുള്ള കനാല്‍ മണ്ണിട്ട് നികത്തി. തങ്ങളുടെ കൃഷിയിടത്തിലേക്ക് വെള്ളം ലഭിക്കാതായതോടെ കൃഷിയിറക്കാനാവാതെ വിഷമിക്കുകയാണ് കര്‍ഷകര്‍.
പെരുമ്പാവൂര്‍ ഇരിങ്ങോല്‍ക്കരയിലെ നെല്‍പ്പാടം നികത്താന്‍ ശ്രമിച്ചതിന് പുറമേ ആന്റണി പെരുമ്പാവൂര്‍ തൊട്ടടുത്ത കാനയും അടച്ചു. ഇവിടെ നിന്നിപ്പോള്‍ ആന്റണിയുടെ നിലത്തിലേക്ക് മാത്രമേ വെള്ളം ലഭിക്കൂ. തെങ്ങോല ഉപയോഗിച്ച് കാനയില്‍ നിന്ന് മറ്റ് കൃഷിയിടങ്ങളിലേക്കുള്ള വെള്ളച്ചാലുകള്‍ തടയുകയായിരുന്നെന്ന് കര്‍ഷകര്‍ പറയുന്നു. നിലം നികത്തലിനെ എതിര്‍ത്തതിനുള്ള പ്രതികാര നടപടിയാണിതെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. വെള്ളം ലഭിക്കാതായതോടെ കൃഷി മുടങ്ങിയ പാടങ്ങള്‍ ഇപ്പോള്‍ തരിശായിക്കിടക്കുകയാണ്.
പെരുമ്പാവൂര്‍ ഇരിങ്ങോല്‍ക്കര അയ്മുറി റോഡിലാണ് ഒരേക്കര്‍ സ്ഥലം പാഴ്മരങ്ങള്‍ നട്ട് നികത്താന്‍ ആന്‍ണി പെരുമ്പാവൂര്‍ ശ്രമിക്കുന്നതെന്നാരോപണം. ഇതു സംബന്ധിച്ച് പ്രദേശവാസികള്‍ ജില്ലാ കലക്ടര്‍ക്കും ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്കും പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ പാടം നികത്താന്‍ ശ്രമം നടക്കുന്നെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ കണ്ടെത്തി. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നും ഉത്തരവിട്ടു.
ഈ ഉത്തരവിനെതിരെ ആന്റണി പെരുമ്പാവൂര്‍ ഹൈക്കോടതിയില്‍ നിന്ന് ഇടക്കാല സ്റ്റേ വാങ്ങിയിരുന്നു. പരാതിക്കാരുടെയും പ്രദേശവാസികളുടെയും വാദങ്ങള്‍ കേട്ടുതീരും വരെ യാതൊരു പ്രവൃത്തികളും പാടില്ലെന്നാണ് കോടതി നിര്‍ദേശിച്ചിരുന്നത്. ഈ ഉത്തരവ് മറികടന്നാണ് ഇപ്പോള്‍ നിര്‍മാണ പ്രവത്തനങ്ങള്‍ നടക്കുന്നതെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
തപാല്‍ വഴി കടുവയെ അയച്ചാല്‍ എങ്ങനെയിരിക്കും. മെക്‌സിക്കോയിലാണ് തപാല്‍ വഴി കടുവക്കുട്ടിയെ അയച്ചത്… പ്ലാസ്റ്റിക് ബോക്‌സില്‍ മരുന്നു കൊടുത്ത് മയക്കികിടത്തിയ രീതിയിലായിരുന്നു രണ്ട് മാസം മാത്രം പ്രായമുള്ള ഈ ബംഗാളി കടുവക്കുട്ടി ഉണ്ടായിരുന്നത്….
സാധാരണ നടത്തുന്ന പരിശോധനയുടെ ഭാഗമായി പൊലീസുകാര്‍ പൊലീസ് നായയെയും കൊണ്ടെത്തിയപ്പോഴാണ് ഈ ബോക്‌സ് തുറന്ന് പരിശോധിച്ചത്….
മണം പിടിച്ചെത്തിയ പൊലീസ് നായ ഈ ബോക്‌സിന് സമീപത്തുനിന്ന് മാറിയില്ല തുടര്‍ന്ന് ബോക്‌സിന്റെ എയര്‍ഹോള്‍ പൊലീസുകാരുടെ ശ്രദ്ധയില്‍പ്പെട്ടു തുടര്‍ന്ന് ബോക്സ് തുറന്ന് പരിശോധിച്ച പൊലീസുകള്‍ ഞെട്ടിപ്പോയി…. കടുവക്കുട്ടി…..
ഭക്ഷണവും വെള്ളവും കിട്ടാതെ മയങ്ങിക്കിടക്കുന്ന കടുവക്കുട്ടിയെ മൃഗസംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. മെക്‌സിക്കോയിലെ ഒരു സംസ്ഥാനമായ ജലിസ്‌കോയില്‍ നിന്ന് മറ്റൊരു സംസ്ഥാനമായ ക്യുറേട്ടാറോയിലേക്ക് കടുവയെ കടത്താനായിരുന്നു ശ്രമം… സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..
മലരേ….. ഒറ്റ സിനിമ കൊണ്ട് മലയാളികളെ വട്ടം ചുറ്റിച്ച നായികയായിരുന്നു പ്രേമം എന്ന സിനിമയിലൂടെ എത്തിയ മലര്‍ എന്ന സായ് പല്ലവി. തൂവാനത്തുമ്പികളിലെ ക്ലാര ആയി എത്തിയ സുമലത കഴിഞ്ഞ് മലയാളികളുടെ ഹൃദയം കവര്‍ന്ന മറ്റൊരു നായിക ഉണ്ടായിട്ടില്ല. മലയാളത്തില്‍ മാത്രമല്ല അന്യഭാഷകളിലും മലര്‍ ഒരു വല്ലാത്ത ഫീല്‍ തന്നെയാണ് നല്‍കിയത്.
ദാ മലര്‍ കഴിഞ്ഞ് നോട്ടം കൊണ്ട് മലയാളികളെ മാത്രമല്ല സിനിമാ പ്രേമികളെ മൊത്തം കീഴ്പ്പെടുത്തിയിരിക്കുകയാണ് അഡാര്‍ ലൗ എന്ന ഒമര്‍ ലുലു സിനിമയിലെ നായിക പ്രിയ വാര്യര്‍. ഒറ്റ കണ്ണിറുക്കല്‍… ആളുകള്‍ നെഞ്ചും തല്ലി ഈ നായികയ്ക്ക് മുന്നില്‍ വീണെന്നതിന്‍റെ കണക്കുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഒറ്റദിവസം കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും അധികം ഫോളോവേഴ്സിനെ നേടിയ സെലിബ്രിറ്റികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനമാണ് ഈ സുന്ദരി സ്വന്തമാക്കിയിരിക്കുന്നത്.
അഡാര്‍ ലൗവിലെ മാണിക്യ മലരേ എന്ന ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളിലാണ് താരം ആരാധകരുടെ ഹൃദയം കീഴടക്കിയത്. ഗാനത്തിനിടയില്‍ പ്രിയ പുരികം പൊക്കുന്നതിന്‍റേയും ഒരു കണ്ണ് ഇറക്കുന്നതിന്‍റേയും രംഗങ്ങളാണ് മണിക്കൂറുകള്‍ കൊണ്ട് വൈറലായത്. ഓഡിഷന്‍ വഴി ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് പ്രിയ സിനിമയിലേക്ക് എത്തുന്നത്. പിന്നീട് സിനിമയുടെ സംവിധായകന്‍ ചിത്രത്തിലേക്ക് നായികമാരില്‍ ഒരാളായി തെരഞ്ഞെടുക്കുകയായിരുന്നു. ഷൂട്ടിങ്ങ് നിര്‍ത്തിവെച്ചാണ് ജൂനിയര്‍ ആര്‍ടിസ്റ്റുകളില്‍ നിന്ന് നായികയെ തെരഞ്ഞെടുക്കാനുള്ള ശ്രമം ഒമര്‍ ആരംഭിച്ചത്. പ്രിയയുടെ ആദ്യ സീനായിരുന്നു ഗാനരംഗത്തിനിടയിലെ കണ്ണോണ്ടുള്ള കുസൃതികള്‍.
ഷോര്‍ട്ട് ഫിലിമുകളില്‍ അഭിനയിച്ചിരുന്നെങ്കിലും തനിക്ക് സിനിമയില്‍ ഇത്ര പ്രാധാന്യമുള്ള റോള്‍ കിട്ടുമെന്നോ ഇത്രയധികം താന്‍ സ്വീകരിക്കപ്പെടുമോ എന്നോ കരുതിയിരുന്നില്ലെന്നും തൃശ്ശൂര്‍കാരിയായ പ്രിയ പറയുന്നു. ഇന്‍സ്റ്റഗ്രാമിലെ ഫോളേവേഴ്സിന്‍റെ കാര്യത്തില്‍ ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് താഴെയാണ് ഇപ്പോള്‍ പ്രിയയുടെ സ്ഥാനം. 6.5 ലക്ഷം പേരാണ് ഇന്‍സ്റ്റഗ്രാമില്‍ റൊണാള്‍ഡോയെ ഒറ്റ ദിവസം കൊണ്ട് പിന്തുടര്‍ന്നത്. പ്രിയയെ 6.06 ലക്ഷം പേരാണ് ഒറ്റദിവസം കൊണ്ട് പിന്തുടര്‍ന്നത്. 8.8 ലക്ഷം ഫോളോവ്ഴ്സുമായി അമേരിക്കന്‍ ടെലിവിഷന്‍ താരമായ കെയില്‍ ജെന്നറാണ് പട്ടികയല്‍ ഒന്നാം സ്ഥാനത്ത്.
ഹാപ്പി വെഡ്ഡിങ്ങ്, ചങ്ക്‌സ് എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന സിനിമയാണ് ഒരു അഡാര്‍ ലൗ. റഫീക്ക് തലശ്ശേരിയുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം പകര്‍ന്ന് വിനീത് ശ്രീനിവാസന്‍ ആലപിച്ച ‘മാണിക്യ മലരായ പൂവിലെ’ എന്ന ഗാനം ഒറ്റദിവസം കൊണ്ട് ഒരു മില്യണ്‍ പേരാണ് കണ്ടത്. പുതുമുഖ താരങ്ങളും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുമാണ് സിനിമയില്‍ അഭിനയിക്കുന്നത്.
കൊച്ചി : കന്യാസ്ത്രീകള്‍ കുട്ടികളെ പീഡിപ്പിച്ച എറണാകുളം പൊന്നുരുന്നിയിലെ കിങ് ക്രൈസ്റ്റ് കോണ്‍വെന്റ് അടച്ചു പൂട്ടുന്നു. വ്യക്തമായ രേഖകള്‍ ഇല്ലാതെയാണ് കോണ്‍വെന്റ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
സ്ഥാപനങ്ങളിലെ അന്തേവാസികളായ കുട്ടികളെ മറ്റ് സ്ഥാപനങ്ങളിലേയ്ക്ക് മാറ്റും. ഇന്നു രാവിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി രണ്ടു മണിക്കൂറോളം കുട്ടികളുടെ മൊഴി എടുത്തിരുന്നു. ഇതില്‍ നിന്നും മാനസികമായും ശാരീരികമായും പീഡനം അനുഭവിക്കുന്ന കുട്ടികള്‍ കോണ്‍വെന്റിലുണ്ടെന്ന് കണ്ടെത്തി.
സികെസി സ്‌കൂളില്‍ പഠിക്കുന്ന 20 ഓളം വിദ്യാര്‍ത്ഥികളാണ് കന്യാസ്ത്രീകള്‍ നടത്തുന്ന ബോര്‍ഡിങിലുള്ളത്. ഹോസ്റ്റല്‍ വാര്‍ഡനായ അംബികാമ്മ ക്രൂരമായി ശാരീരിക, മാനസിക പീഡനം ഏല്‍പ്പിക്കുന്നതായും ഇതേക്കുറിച്ച് പരാതി പറഞ്ഞതിന് കന്യാസ്ത്രീകള്‍ കടുത്ത രീതിയില്‍ ശിക്ഷിച്ചുവെന്നും മാനസികമായി പീഡിപ്പിച്ചുവെന്നുമായിരുന്നു കുട്ടികളുടെ പരാതി.
ആറു മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികളാണ് കോണ്‍വെന്റിലുള്ളത്. ഇവരില്‍ ചിലര്‍ കഴിഞ്ഞ ദിവസം രാത്രി ഹോസ്റ്റലിനു പുറത്ത് കരഞ്ഞുകൊണ്ട് നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ വിവരം അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തായത്. ഭക്ഷണത്തില്‍ പുഴുവിനെ കണ്ടതിനെ തുടര്‍ന്ന് പരാതി പറഞ്ഞതോടെയാണ് പീഡനം കൂടിയതെന്നും തുടര്‍ന്ന് ഭക്ഷണം തരാതെ പട്ടിണിക്കിട്ടുവെന്നും കുട്ടികള്‍ പറഞ്ഞു.
ന്യൂഡല്‍ഹി: ആര്‍എസ്എസ് തലവന്‍ സൈനികരെ അപമാനിച്ചെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്റര്‍ സന്ദേശത്തിലാണ് മോഹന്‍ ഭഗവതിന്റെ പ്രസ്താവനക്കെതിരെ രാഹുല്‍ രംഗത്തെത്തിയത്. ആര്‍എസ്എസ് മേധാവിയുടെ പ്രസംഗം ഓരോ ഇന്ത്യക്കാരനെയും അപമാനിക്കുന്നതാണ്, കാരണം അത് രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച സൈനികരോടുള്ള അനാദരവാണ്.
അത് നമ്മുടെ ദേശീയപതാകയെ അപമാനിക്കലാണ്,കാരണം പതാകയെ സല്യൂട്ട് ചെയ്യുന്ന ഓരോ സൈനികനെയും അപമാനിക്കലാണത്. നമ്മുടെ സൈന്യത്തെയും ജവാന്മാരെയും നിന്ദിച്ചതിന് താങ്കളോട് ലജ്ജ തോന്നുന്നു മിസ്റ്റര്‍ ഭഗവത്’ എന്ന് രാഹുല്‍ ട്വീറ്റില്‍ കുറിച്ചു.
ഇന്ത്യന്‍ സൈന്യത്തിനു യുദ്ധത്തിന് തയ്യാറെടുക്കാന്‍ ആറ് മാസം വേണമെങ്കില്‍ അതിനുള്ള സാഹചര്യം ഉണ്ടാകുകയും ഭരണഘടന അനുവദിക്കുകയും ചെയ്താല്‍ ആര്‍എസ്എസിനു വെറും മൂന്ന് ദിവസം മതിയെന്നാണ് പൂനെയില്‍ നടത്തിയ പ്രസംഗത്തില്‍ മോഹന്‍ ഭഗവത് പറഞ്ഞത്.
അതേസമയം മോഹന്‍ ഭഗവതിന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്ന വാദവുമായി ആര്‍എസ്എസും രംഗത്തെത്തിയിട്ടുണ്ട്. മോഹന്‍ ഭഗവത് സൈന്യത്തെയും ആര്‍എസ്എസിനെയും താരതമ്യം ചെയ്തിട്ടില്ലെന്ന് മന്‍മോഹന്‍ വൈദ്യ വിശദീകരണത്തില്‍ പറഞ്ഞു.
കൊച്ചി: ഓഖി വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച വിഷയത്തില്‍ ജേക്കബ് തോമസ് നല്‍കിയ വിശദീകരണം തള്ളി. ഡിജിപിക്കെതിരെ അച്ചടക്ക നടപടിയുമായി മുന്നോട്ടെന്ന സൂചനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. വിഷയത്തില്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. സര്‍ക്കാരിനെ വിമര്‍ശിച്ചതിന് ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
സര്‍ക്കാര്‍ നയങ്ങളെ പരസ്യമായി വിമര്‍ശിച്ചും പ്രകോപനപരമായ പ്രസ്താവന നടത്തിയും ജേക്കബ് തോമസ് അഖിലേന്ത്യ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചെന്ന് വ്യക്തമാക്കിയാണ് നേരത്തേ സസ്‌പെന്‍ഷന്‍ പ്രഖ്യാപിച്ചത്. പ്രസ്താവന ഓഖി ദുരിതബാധിതരുടെ വികാരങ്ങള്‍ ആളിക്കത്തിക്കാന്‍ ഇടയാക്കി, തീരദേശത്തെ ജനങ്ങളില്‍ സര്‍ക്കാരിനോട് അതൃപ്തി ഉളവാക്കുന്നതാണു പരാമര്‍ശം, സംസ്ഥാനത്തെ മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ എന്ന നിലയില്‍ ആ പദവിയുടെ യശസ്സിനു കളങ്കമുണ്ടാക്കിയെന്നും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഡിസംബര്‍ ഒന്‍പതിന് പ്രസ്‌ക്ലബില്‍ നടന്ന സംവാദത്തിലാണു ജേക്കബ് തോമസ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. ഇത് കൂടാതെ ഫേസ്ബുക്കിലും കടുത്ത വിമര്‍ശനങ്ങള്‍ നടത്തി. സംസ്ഥാനത്തു നിയമവാഴ്ചയും ക്രമസമാധാനവും തകര്‍ന്നു. അഴിമതിക്കെതിരെ നിലകൊള്ളാന്‍ ജനം ഭയക്കുന്നു. അഴിമതിക്കാര്‍ ഇവിടെ ഐക്യത്തിലാണ്. അഴിമതിവിരുദ്ധരെ ഇല്ലാതാക്കുകയാണ്. 51 വെട്ട് വെട്ടിയില്ലെങ്കിലും നിശ്ശബ്ദരാക്കും.
ഭരണത്തിനു നിലവാരമില്ലാതാകുമ്പോഴാണു വലിയ പ്രചാരണം വേണ്ടിവരുന്നത്. പരസ്യം കാണുമ്പോള്‍ ഗുണനിലവാരമില്ലെന്ന് ഓര്‍ക്കണം. ഓഖി ദുരന്തബാധിതരെ സഹായിക്കുന്നതില്‍ വീഴ്ചവരുത്തി. പണക്കാരുടെ മക്കളാണു കടലില്‍ പോയതെങ്കില്‍ ഇതാകുമായിരുന്നോ പ്രതികരണം തുടങ്ങിയവയായിരുന്നു ജേക്കബ് തോമസ് ഉന്നയിച്ച ചോദ്യങ്ങള്‍.
കോട്ടയം: സ്ഫടികത്തിലെ ആടുതോമായുടെ ഗെറ്റപ്പില്‍ വരന്‍. സൂപ്പര്‍ഹിറ്റ് സിനിമയുടെ സംവിധായകന്‍ ഭദ്രന്റെ മകന്‍ വിവാഹത്തിന് എത്തിയത് ഇങ്ങനെയാണ്. തോമാച്ചന്റെ സ്ഫടികം ലോറിയിലായിരുന്നു ഭദ്രന്റെ മകന്‍ ജെറി ഭദ്രന്‍ വിവാഹ റിസപ്ഷന്‍ വേദിയിലേക്കെത്തിയത്.
ഇന്നലെയായിരുന്നു ജെറി ഭദ്രന്റെയും എറണാകുളം കമ്പക്കാലുങ്കല്‍ ഏബ്രഹാമിന്റെ മകള്‍ സൈറയുടെയും വിവാഹം നടന്നത്. ഉച്ചകഴിഞ്ഞ് പാലാ കത്തീഡ്രലില്‍ നടന്ന വിവാഹത്തിനുശേഷം പാലാ സെന്റ് തോമസ് കോളജ് സ്പോര്‍ട്സ് കോംപ്ലക്സ് ഓഡിറ്റോറിയത്തില്‍ നടന്ന റിസപ്ഷനില്‍ പങ്കെടുക്കാനുള്ള യാത്രയാണ് സിനിമാ സ്റ്റൈലിലായത്.
ആടു തോമായുടെ അതേ ടാറ്റ 1210 എസ്ഇ ലോറി തന്നെയായിരുന്നു ഇവിടെയും താരം.
ന്യൂഡല്‍ഹി: ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് കീഴ്‌ക്കോടതി വിധിച്ച ജീവപര്യന്തം തടവ് ശരിവെച്ച് ഡല്‍ഹി ഹൈക്കോടതി. 21 തവണ കത്തിയുപയോഗിച്ച് കുത്തിയും ഇഷ്ടിക ഉപയോഗിച്ച് തലക്കടിച്ചുമായിരുന്നു കൊലപാതകമെന്നാണ് പോലീസ് പറയുന്നത്. ദേവേന്ദ്രദാസ് എന്നയാള്‍ക്ക് ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കീഴ്‌ക്കോടതി വിധിച്ച ജീവപര്യന്തമാണ് ഹൈക്കോടതി ശരിവെച്ചത്.
കീഴ്ക്കോടതിയിലെ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇയാള്‍ നല്‍കിയ അപ്പീല്‍ തള്ളിയ ഡല്‍ഹി ഹൈക്കോടതി പ്രതി നടത്തിയ കൃത്യം അത്യന്തം ഹീനമാണെന്ന് വിലയിരുത്തി. 2012 ഒക്ടോബര്‍ 31 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി വീട്ടിലെത്തിയ ദേവേന്ദ്ര ദാസ് ഭാര്യയുമായി വഴക്കിടുകയും തുടര്‍ന്ന് അവരെ കുത്തിക്കൊല്ലുകയുമായിരുന്നു. പച്ചക്കറികളുടെ തൊലി ചുരണ്ടിക്കളയാന്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചാണ് ഇയാള്‍ ഭാര്യയെ കുത്തിയത്.
തലയ്‌ക്കേറ്റ ശക്തമായ അടിയുടെ ആഘാതത്തില്‍ മൃതദേഹത്തിന്റെ തലയോട്ടി തകര്‍ന്ന നിലയിലായിരുന്നു. ക്രൂരമായ രീതിയിലാണ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പറഞ്ഞ കോടതി ഇതിനെ മനപൂര്‍വമല്ലാത്ത നരഹത്യയായി കണക്കാക്കാനാവില്ലെന്നും ക്രൂരമായ കൊലപാതകമാണെന്നും വിലയിരുത്തി. കൊലപാതകം നടത്തണമെന്ന ഉദ്ദേശത്തോടെയല്ല താന്‍ ഭാര്യയെ ആക്രമിച്ചതെന്ന വാദവും കോടതി തള്ളുകയായിരുന്നു