വിവാഹം കഴിഞ്ഞ് ഏഴു ദിവസത്തിന് ഉള്ളില്‍ തന്നെ നവവധു നേരിടേണ്ടി വന്നത് ക്രൂരമർദ്ദനം. പറവൂര്‍ സ്വദേശിയായ യുവതിയ്ക്കാണ് ഭർത്താവിന്റെ ക്രൂരമർദ്ദനം ഏല്‍ക്കേണ്ടി വന്നത് സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
സംശയത്തിന്റെ പേരിലാണ് മദ്യപിച്ചെത്തി ഭര്‍ത്താവ് തന്നെ ക്രൂരമായി മര്‍ദിച്ചതെന്ന് യുവതി പറയുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി പറവൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.
ഈ മാസം അഞ്ചിനാണ് പറവൂര്‍ സ്വദേശിയായ പെണ്‍കുട്ടിയും കോഴിക്കോട് പന്തീരങ്കാവ് വള്ളിക്കുന്ന് സ്നേഹതീരത്തില്‍ രാഹുല്‍ പി. ഗോപാലും (29) തമ്മിലുള്ള വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍വച്ച് നടന്നത്. തുടര്‍ന്ന് വിവാഹാനന്തരച്ചടങ്ങായ അടുക്കളകാണലിന് വധുവിന്റെ വീട്ടുകാരടങ്ങുന്ന സംഘം രാഹുലിന്റെ വീട്ടിലെത്തിയപ്പോഴാണ് യുവതിയെ ക്രൂരമായി മര്‍ദിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് ശാരീരികമായി പീഡിപ്പിച്ചെന്ന ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിന്റെ പേരില്‍ ഗാര്‍ഹികപീഡനത്തിന് പോലീസ് കേസെടുക്കുകയായിരുന്നു.
വരന്റെ വീട്ടില്‍ വിരുന്നിനെത്തിയ ബന്ധുക്കള്‍ കണ്ടത് വധുവിന്റെ ശരീരമാസകലം മർദ്ദനമേറ്റ പരിക്ക്: ഏഴാം ദിവസം വേർപിരിയല്‍
മാട്രിമോണിയല്‍ വെബ്‌സൈറ്റ് വഴിയാണ് രാഹുലിന്റെ വിവാഹാലോചന വന്നത്. ഒരിക്കല്‍ ആലോചന വന്ന് ചില കാരണങ്ങളാല്‍ മുടങ്ങി പോയിരുന്നു. പിന്നീട് രണ്ടാമത് രാഹുലിന്റെ താത്പര്യപ്രകാരം വീണ്ടും ആലോചനയുമായി എത്തുകയായിരുന്നു. തുടര്‍ന്നാണ് വിവാഹം നടന്നത്. വിവാഹത്തിന് മുമ്ബ് ഇത്തരം പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍, വിവാഹത്തിന് ശേഷം ചെറിയ പിണക്കമുണ്ടായി. ഇതിന് പിന്നാലെ കൂടെ ജോലി ചെയ്യുന്നവരടക്കമുള്ള പുരുഷന്മാരുടെ ഫോണ്‍ നമ്ബരുകള്‍ ബ്ലോക്ക് ചെയ്തു. ഇതിനുശേഷം ഒരു പരിപാടിയില്‍ പങ്കെടുത്ത് തിരികെ മദ്യപിച്ചെത്തി ഈ കാരണം പറഞ്ഞ് ക്രൂരമായി മര്‍ദിക്കുകയാണുണ്ടായതെന്നും യുവതി പറഞ്ഞു.
“മൊബൈല്‍ ഫോണ്‍ ചാര്‍ജറിന്റെ വയര്‍ കഴുത്തില്‍ മുറുക്കി. ചെകിടത്തും ദേഹത്തുമെല്ലാം അടിച്ചു. തല പിടിച്ച് ഇടിച്ചു. ഇപ്പോള്‍ ഒരു ഭാഗം വീങ്ങിയിരിപ്പുണ്ട്. മുഖത്ത് അടിച്ചപ്പോള്‍ ബോധം പോവുകയും മൂക്കില്‍നിന്നും ചോര വരുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഭര്‍ത്താവും അന്നേരം വീട്ടിലുണ്ടായിരുന്ന ഭര്‍ത്താവിന്റെ സുഹൃത്തും ചേര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോയി. തിരികെയെത്തിയതിന് പിന്നാലെ കുറേ ക്ഷമയൊക്കെ പറഞ്ഞിരുന്നു” യുവതി പറഞ്ഞു.
സംഭവത്തിന് തൊട്ടടുത്ത ദിവസം അടുക്കളകാണലിനെത്തിയ ബന്ധുക്കള്‍ യുവതിയുടെ മുഖത്തും കഴുത്തിലുമായി മര്‍ദിച്ചപാടുകള്‍ കണ്ടതിനെത്തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് പീഡനവിവരം യുവതി ബന്ധുക്കളോട് പറഞ്ഞത്. ആദ്യം കുളിമുറിയില്‍ വീണതാണെന്നാണ് പറഞ്ഞതെങ്കിലും സംശയം തോന്നിയ വീട്ടുകാര്‍ കൂടുതല്‍ ചോദിച്ചപ്പോഴാണ് പീഡന വിവരം യുവതി വീട്ടുകാരോട് തുറന്നുപറഞ്ഞത്. ഉടന്‍ തന്നെ പന്തീരങ്കാവ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
രാഹുല്‍ ജര്‍മനിയില്‍ എയറോനോട്ടിക്കല്‍ എന്‍ജിനീയറാണ്. എം.ടെക്ക് ബിരുദധാരിയായ യുവതി ടെക്‌നോപാര്‍ക്കിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ്. അതേസമയം, തന്റെ മകളെ ക്രൂരമായി മര്‍ദിച്ച രാഹുലിനെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്ന് യുവതിയുടെ പിതാവ് ആരോപിച്ചു. ഗാര്‍ഹികപീഡനത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. യുവതിയെ ക്രൂരമായി മര്‍ദിച്ചതില്‍ കൊലപാതക ശ്രമത്തിന് കേസെടുക്കണമെന്നും യുവതിയുടെ പിതാവ് ആവശ്യപ്പെട്ടു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ചാലക്കുടി ചങ്ങാത്തം സൗഹൃദ കൂട്ടായിമയിലേക്ക് പുതുതായി എത്തിച്ചേർന്ന എല്ലാവർക്കും സ്വാഗതം.
ചാലക്കുടി ചങ്ങാത്തം സൗഹൃദ കൂട്ടായ്മയെ എല്ലാവരെയും കൂടുതലായി പരിചയപെടുത്തുന്നു. 2013 -ൽ ചാലക്കുടികാരായ കുറച്ചു കൂട്ടുകാർ ഒന്നിക്കുകയും അവരിൽ നിന്നും വന്ന ഒരു ആശയം നമ്മുടെ ചാലക്കുടിക്കാരുടെ ഒരു സൗഹൃദകൂട്ടായ്മ വേണമെന്നുള്ള അവരുടെ ആഗ്രഹത്തിന്റെയും പരിശ്രമത്തിന്റെയും ഫലമായി ചാലക്കുടി ചങ്ങാത്തം ഒത്തു കൂടി 2013 -ൽ ഇംഗ്ലണ്ടിലെ ബിർമിംഗ്ഹാമിൽ വെച്ച് ഫാ. വില്ഫ്രഡ്, ഫാ. തോമസ്, ഫാ. ജയിസൺ, എന്നിവർ ഉത്ഘാടകരായി നമ്മുടെ ചാലക്കുടി ചങ്ങാത്തത്തിനു തിരി തെളിയിച്ചു.
ആട്ടും പാട്ടവും ചാലക്കുടിയുടെ മധുരമാർന്ന ഓർമ്മകളും പങ്കുവെച്ചു ചാലക്കുടി ചങ്ങാത്തം ഒത്തു ചേർന്ന് നമ്മുടെ ചങ്ങാത്തത്തിന്റെ ആദ്യ പ്രസിഡന്റ് ആയി സൈബിൻ പാലാട്ടിയും സെക്രട്ടറി ആയി ബിജു അമ്പൂക്കനിനെയും ട്രഷററായി എൽസി ജോയും മുൻപിൽ നിന്ന് നയിച്ചു. നമ്മുടെ ആദ്യ പ്രോഗ്രാം വളരെ വിജയകരമാക്കി ചാലക്കുടി ചങ്ങാത്തം സൗഹൃദ കൂട്ടായ്മ വീണ്ടും ഒത്തുകൂടാൻ തുടങ്ങി വർഷത്തിൽ ഒരു ക്രിസ്മസ് ന്യൂഇയർ സെലിബ്രേഷൻ അതുപോലെ ജൂൺ മാസത്തിൽ ഒരു അനുവൽ പ്രോഗ്രാം, ചാരിറ്റി പ്രവർത്തനങ്ങൾ തുടർന്നുള്ള വർഷങ്ങളിൽ ഇത് കൂടുതൽ മനോഹരമാക്കി കൊണ്ട് ഓരോ ഭാരവാഹികളും ചങ്ങാത്തം കൂടുതൽ മനോഹരമാക്കി..
2015 -ൽ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ക്രീയേറ്റ് ചെയ്ത് കൂടുതൽ ആളുകളെ ചങ്ങാത്തത്തിലേക്കു എത്തിച്ചു ചാലക്കുടിയും ചാലക്കുടിയോട് അനുബന്ധിച്ചു കിടക്കുന്ന സ്ഥലംങ്ങളും ചാലക്കുടി നാടിനെ സ്നേഹിക്കുന്ന എല്ലാവരെയും ഒന്നിക്കുന്ന വലിയ സൗഹൃദ സംഗമായി മാറി,.. ഓരോ പ്രോഗ്രാമിലും ചങ്ങാത്തതിലെ ഒരുപാട് നല്ല കലാകാരന്മാരെ നമുക്ക് കാണാൻ കഴിഞ്ഞു… ഇന്ന് നമ്മൾ നമ്മുടെ അനുവൽ പ്രോഗ്രാമിന് ഒരുക്കങ്ങൾ നടത്തുമ്പോൾ ആദ്യം മുതലേ നമ്മുടെ ചാലക്കുടി ചങ്ങാത്തത്തിനു മുൻപിൽ നിന്നും പിറകിൽ നിന്നും നയിച്ച എല്ലാവരെയും ഓർക്കുന്നു…. അതുപോലെ നമ്മുടെ പുതുതായി എത്തിയ എല്ലാവർക്കും ചാലക്കുടി ചങ്ങാത്തം സൗഹൃദ കൂട്ടായിമയിലേക്ക് ആത്മാർത്ഥമായി സ്വാഗതം ചെയ്യുന്നു നമുക്ക് ഒരുമിച്ച് നിന്ന് കൊണ്ട് നമ്മുടെ ആരവം 2024 നു ഒത്തു ചേരാം. .
2013 മുതൽ നമ്മുടെ ചങ്ങാത്തതിന്റെ ഭാരവാഹികളുടെ പേരുകൾ താഴെ ചേർക്കുന്നു
2013-2015
പ്രസിഡൻ്റ് – സൈബിൻ പാലാട്ടി
സെക്രട്ടറി – ബിജു അംബുക്കൻ
ട്രഷറർ- എൽസി ജോയി
2015 —2016
പ്രസിഡൻ്റ് – ജോഷി പയപ്പിള്ളി
സെക്രട്ടറി -വേണു ചാലക്കുടി
ട്രഷറർ -ദിവ്യ ബോബിൻ
2017–2018
പ്രസിഡൻ്റ് -ദാസൻ നെറ്റിക്കാടൻ
സെക്രട്ടറി- ഷാജു പാലിപ്പാടൻ
ട്രഷറർ- ഹിൽഡ ബൈജു
2019 – 2020
പ്രസിഡൻ്റ്- ബാബു ചാലക്കുടി
സെക്രട്ടറി- ജിയോ ജോസഫ്
ട്രഷറർ- ടാൻസി പാലാട്ടി
2021–2022
പ്രസിഡൻ്റ്- സെജോ മൽപാൻ
സെക്രട്ടറി- ഷാജു ടെൽഫോർഡ്
ട്രഷറർ- ദീപ ഷാജു
2023—
പ്രസിഡൻ്റ്- സോജൻ നബിപറമ്പിൽ
സെക്രട്ടറി- ആദർശ് ചന്ദ്രശേഖർ
ട്രഷറർ- ജോയ് പാലത്തിങ്കൽ ആൻ്റണി
എന്നാൽ ഇവരെ കൂടാതെ ഇതിന്റ തുടക്കം മുതൽ ഈ സ്‌നേഹ ചങ്ങാത്തത്തിന് വേണ്ടി പ്രവർത്തിച്ച നമ്മുടെ എല്ലാം പ്രയപ്പെട്ട ജിബി ജോർജ് മട്ടക്കൽ, ടാൻസി പാലാട്ടി , സിൽജി ജോയി . ഇവരുടെ എല്ലാവരുടെയും പേരുകൾ പരിചയപ്പെടുത്താതെ എനിക്ക് ചാലക്കുടി ചങ്ങാത്തം പരിചയപ്പെടുത്താനാകില്ല. .എല്ലാവരുടെയും പരിശ്രമത്തിന്റ ഭാഗമായി ചാലക്കുടി ചങ്ങാത്തം ഇത്രയും വലിയൊരു കൂട്ടായ്മയായി വളർന്നു നില നിന്ന് ഇനിയെന്നും ഒത്തുകൂടാൻ നമുക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നമുക്ക് എല്ലാവർക്കും ഒരുമിച്ച് നിന്ന് നമ്മുടെ ഈ വർത്തെ അനുവൽ പ്രോഗ്രാം ആരവം ആഘോഷമാക്കി മാറ്റം .
കേരളത്തില്‍ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ ഇടതുപക്ഷത്തിന് ലഭിക്കുന്ന രണ്ടെണ്ണത്തില്‍ ഒന്നില്‍ പരസ്യ അവകാശവാദം ഉന്നയിച്ച് കേരള കോണ്‍ഗ്രസ് എം. കേരള കോണ്‍ഗ്രസിന് അവകാശപ്പെട്ട സീറ്റാണെന്നും എല്‍.ഡി.എഫ്. ഉചിതമായ തീരുമാനം എടുക്കുമെന്നും പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് പ്രതികരിച്ചു.
‘ജോസ് കെ. മാണിയാണ് ഇപ്പോള്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് എം.പിയായി ഇരിക്കുന്നത്. അതുകൊണ്ടുതന്നെ കേരള കോണ്‍ഗ്രസ് എമ്മിന് അവകാശപ്പെട്ട സീറ്റാണിത്. എല്‍.ഡി.എഫ്. ഉചിതമായ തീരുമാനം എടുക്കും’, സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു.
അതേസമയം, ഇത്തരം ചര്‍ച്ചകള്‍ നടത്തേണ്ടത് പൊതു ഇടത്തിലല്ലെന്ന് കേരള കോണ്‍ഗ്രസ് എം. സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനുശേഷം ചെയര്‍മാന്‍ ജോസ് കെ. മാണി പറഞ്ഞു. രാജ്യസഭാ സീറ്റിനെ സംബന്ധിച്ച് സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ല. എല്‍.ഡി.എഫില്‍ ആദ്യംചര്‍ച്ച ചെയ്യും. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് വ്യക്തമായ നിലപാടുണ്ട്. മുന്നണിയിലാണ് ചര്‍ച്ച ചെയ്യേണ്ടത്, പൊതുഇടത്തിലല്ല. സി.പി.എമ്മും എല്‍.ഡി.എഫും ഉചിതമായ തീരുമാനം എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജൂലായ് ഒന്നിനാണ് സി.പി.എം. നേതാവ് എളമരം കരീം, സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി എന്നിവരുടെ രാജ്യസഭാ കാലാവധി തീരുന്നത്. ഇടതുമുന്നണിയുടെ മൂന്നുപേര്‍ ഒഴിയുമ്പോള്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍, എം.എല്‍.എ.മാരുടെ എണ്ണമനുസരിച്ച് രണ്ടുപേരെയേ മുന്നണിക്ക് ജയിപ്പിക്കാനാവൂ. സി.പി.ഐ.യുടെയും കേരള കോണ്‍ഗ്രസ് എമ്മിന്റെയും ഏറ്റവും മുതിര്‍ന്ന നേതാക്കള്‍ ഒഴിയുന്ന സീറ്റ് വീണ്ടും നിലനിര്‍ത്തേണ്ടത് രണ്ടുപാര്‍ട്ടികളുടെയും ആവശ്യമാണ്.
അതേസമയം, മൂന്ന് സീറ്റില്‍ ഒന്ന് തങ്ങളുടേതാണെന്നും അതില്‍ വിട്ടുവീഴ്ച വേണ്ടെന്നുമുള്ള നിലപാടാണ് സി.പി.ഐക്ക്. മുന്നണി യോഗത്തില്‍ സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് സി.പി.ഐക്കുള്ളിലെ പൊതുവികാരം.
വിഷയം ഇതുവരെ ഇടത് മുന്നണി ചര്‍ച്ച ചെയ്തിട്ടില്ല. നിലവിലെ നിയമസഭയിലെ അംഗബലം അനുസരിച്ച് ഇടത് മുന്നണിക്ക് രണ്ട് സീറ്റില്‍ വിജയിക്കാനാകും. ഇതില്‍ ഒന്ന് സി.പി.എമ്മിനും മറ്റൊന്ന് ഘടക കക്ഷിക്കുമായാണ് പോവുക.
ശാസ്താംകോട്ടയിൽ എസി പൊട്ടിത്തെറിച്ച് വീട് ഭാഗികമായി കത്തി നശിച്ചു. ഇടക്കാട് മുണ്ടുകുളഞ്ഞി പള്ളിപ്പറമ്പിൽ ഡെന്നി ഡാമിന്റെ വീട്ടിലാണ് അപകടമുണ്ടായത്.
കഴിഞ്ഞ ശനിയാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം. കുടുംബാംഗങ്ങൾ പള്ളിയിൽ പോയ സമയത്താണ് തീപിടുത്തം ഉണ്ടായത്. അതുകൊണ്ട് വൻ ദുരന്തം ഒഴിവായി. വലിയ ശബ്ദത്തോടെ പൊട്ടിത്തെറി ഉണ്ടാവുകയായിരുന്നു. മുറിയുടെ വാതിലും ജനാലകളും കട്ടിലും കിടക്കയും അടക്കം കത്തി നശിച്ചു.
പുറത്തുപോയ സമയത്ത് എസി ഓഫ് ചെയ്യാതിരുന്നതോ തണുപ്പ് കൂട്ടിയിട്ടോ ആകാം പൊട്ടിത്തെറിക്കു കാരണം അല്ലെങ്കിൽ മിന്നലേറ്റ് തീപിടുത്തം ഉണ്ടായതെന്ന് അഗ്നി രക്ഷാസേനയുടെ പ്രാഥമിക നിഗമനം.
കോളേജിന്റെ പേരിൽ പ്രചരിക്കുന്ന പ്രണയരംഗം ഉൾപ്പെട്ട അഡ്മിഷൻ പരസ്യ വീഡിയോയെ തള്ളിപ്പറഞ്ഞ് മൂവാറ്റുപുഴ നിർമല കോളേജ്. എഴുപത് വർഷമായി കോളേജ് ഉയർത്തിപ്പിടിക്കുന്ന സാംസ്കാരികവും ധാർമികവുമായ മൂല്യങ്ങൾക്കെതിരാണ് ഈ വീഡിയോയെന്നാണ് പ്രിൻസിപ്പൽ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നത്. സമൂഹമാധ്യമങ്ങളിൽ പരസ്യം കൈകാര്യം ചെയ്തിരുന്ന ഏജൻസി പുറത്തുവിട്ടതാണ് വീഡിയോയെന്നും അത് കോളേജിന്റെ അറിവോടുകൂടിയല്ലെന്നും കുറിപ്പിൽ പറയുന്നു.
1990കളിലിറങ്ങിയ ‘നിറക്കൂട്ട്’ എന്ന സിനിമയിലെ “പൂമാനമേ..” എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ദൃശ്യാവിഷ്കാരമായിരുന്നു പുറത്ത് വന്ന വീഡിയോ. കോളേജ് ലൈബ്രറിയിൽ പ്രണയിക്കുന്ന ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും രംഗങ്ങളാണ് വീഡിയോയിലുള്ളത്.
ലൈബ്രറിയിൽ പുസ്തകം ആസ്വദിച്ചു വായിച്ചുകൊണ്ടിരിക്കുന്ന ആൺകുട്ടിയിൽനിന്നാണ് ഹ്രസ്വ വീഡിയോയുടെ തുടക്കം. വായനക്കിടെ ആൺകുട്ടിയുടെ ശ്രദ്ധ ലൈബ്രറിയിൽ പുസ്തകം പരതുന്ന പെൺകുട്ടിയിൽ പതിയുകയും ഇരുവരും പ്രണയത്തിലാവുകയും ചെയ്യുന്നു.
എന്നാൽ വീഡിയോ അവസാനിക്കുന്നത് ആൺകുട്ടി മുട്ടത്ത് വർക്കിയുടെ ‘ഇണപ്രാവുകൾ’ വായിച്ചുകൊണ്ടിരിക്കുന്ന രംഗത്തിലാണ്. ഇതാണ് വീഡിയോയിലെ സസ്പെൻസ്. വായന നിങ്ങളുടെ മനസിനെയും ഭാവനയെയും ഉണർത്തുമെന്ന് എഴുതിക്കാണിക്കുന്നതോടെയാണ് വീഡിയോയിലെ സസ്പെൻസ് മനസിലാവുക. വീഡിയോയിൽ നിന്നുള്ള രംഗം
തുടർന്ന് വായിക്കാനും ജീവിക്കാനും നിർമല കോളേജിലേക്ക് വരൂ എന്നും 2024ലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നുവെന്നും എഴുതിക്കാണിക്കുന്നു.
കോളേജിൽ വളരെ അലസമായ ചുറ്റുപാടാണന്നു തോന്നിപ്പിക്കുന്ന വീഡിയോ മുന്നോട്ടുവെയ്ക്കുന്ന ആശയം വസ്തുതാപരമായി ശരിയല്ലെന്നും വീഡിയോയിൽ കാണിച്ചിട്ടുള്ള ലൈബ്രറി നിർമല കോളേജിൽ അല്ലെന്നും പ്രിൻസിപ്പൽ പുറത്തുവിട്ട കുറിപ്പിൽ പറയുന്നു.
വിഷയം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ടെന്നു പറയുന്ന കുറിപ്പ്, വീഡിയോ കാരണം മനോവിഷമം നേരിട്ട പൂർവവിദ്യാർഥികളോട് ക്ഷമ ചോദിച്ചുകൊണ്ടാണ് അവസാനിപ്പിക്കുന്നത്.
വിവാഹം കഴിഞ്ഞ് ഏഴാം ദിവസം യുവദമ്പതികള്‍ പൊലീസ് സ്റ്റേഷനിൽ വച്ച് താലിമാല മടക്കിനൽകി വേർപിരിഞ്ഞു. വധുവിനെ വരൻ മർദിച്ചതിനെ തുടർന്നാണ് ഇവർ പൊലീസ് സ്റ്റേഷനിലെത്തി വേർപിരിഞ്ഞത്.
വരന്റെ വീട്ടിലേക്ക് വിരുന്നിനെത്തിയ വധുവിന്റെ വീട്ടുകാര്‍ യുവതിയുടെ മുഖത്തും കഴുത്തിലും മർദനമേറ്റതിന്റെ പാടുകൾ കണ്ട് തിരക്കിയപ്പോഴാണ് മർദ്ദന വിവരം പുറത്തറിഞ്ഞത്.
തുടർന്ന് യുവതിയുടെ വീട്ടുകാർ പന്തീരാങ്കാവ് പൊലീസിൽ വിവരം അറിയിച്ചു. വധുവിന്റെ പിതാവ് പൊലീസില്‍ പരാതി നൽകി. ബന്ധം തുടരാൻ താത്പര്യമില്ലെന്ന് വധുവും വീട്ടുകാരും പൊലീസിൽ അറിയിച്ചു. മേയ് 5ന് എറണാകുളത്തു വച്ചായിരുന്നു ഇവരുടെ വിവാഹം.
തിരുവല്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. പത്തനംതിട്ട തിരുവല്ല നിരണത്തെ സർക്കാർ താറാവ് വളർത്തല്‍ കേന്ദ്രത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
കഴിഞ്ഞാഴ്ച ഇവിടെ താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു. ഇതിന് കാരണം പക്ഷിപ്പനിയാണെന്ന സംശയത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവിടെ പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാല്‍ വൈറോളജി ലാബിലേക്കാണ് സാംപിളുകള്‍ അയച്ചുകൊടുത്തത്. ഇവിടെ നടത്തിയ പരിശോധനയുടെ ഫലം വന്നപ്പോഴാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ പഞ്ചായത്തില്‍ പ്രതിരോധ നടപടികള്‍ ഊർജ്ജിതമാക്കിയിട്ടുണ്ട്. നാളെ കളക്ടറുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേർന്ന് കള്ളിംഗ് അടക്കമുള്ള തുടർനടപടി സ്വീകരിക്കും.
വിമാനയാത്രക്കിടെ പ്രശ്നമുണ്ടാക്കുകയും ജീവനക്കാരോട് മോശമായി പെരുമാറുകയും ചെയ്ത മലയാളി യാത്രക്കാരനെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശി മുഹമ്മദ് ബി.സിയാണ് അറസ്റ്റിലായതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ടുചെയ്തു. പറക്കുന്ന വിമാനത്തില്‍നിന്ന് ചാടുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതോടെ ജീവനക്കാരും സഹയാത്രികരും പരിഭ്രാന്തരായി. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ്-മംഗളൂരു വിമാനത്തില്‍ മേയ് എട്ടിനാണ് സംഭവം. ജീവനക്കാരുടെ പരാതിയെ തുടര്‍ന്നാണ് വിമാനം മംഗളൂരുവിലെത്തിയ ഉടനെ ഇയാളെ അറസ്റ്റ് ചെയ്തത്.
”കണ്ണൂര്‍ സ്വദേശിയായ യാത്രക്കാരന്‍ മേയ് എട്ടിന് ദുബായില്‍ നിന്ന് മംഗളൂരുവിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കിടെ മോശമായി പെരുമാറുകയും വിമാനത്തിനുള്ളില്‍ പ്രശ്നങ്ങളുണ്ടാക്കി ജീവനക്കാര്‍ക്കും സഹയാത്രക്കാര്‍ക്കും അസൗകര്യമുണ്ടാക്കുകയും ചെയ്തു. വിമാനത്തില്‍നിന്ന് കടലിലേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തിയതുള്‍പ്പെടെ ഇയാളുടെ പ്രവൃത്തികള്‍ മറ്റുള്ളവരുടെ ജീവന് ഭീഷണി സൃഷ്ടിച്ചു’ – മുഹമ്മദിന്റെ അറസ്റ്റിനെക്കുറിച്ച് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.
ഡല്‍ഹിയില്‍നിന്ന് വിമാനം പുറപ്പെട്ടതിന് പിന്നാലെ കണ്ണൂര്‍ സ്വദേശി ശൗചാലയത്തിലേക്ക് പോയി. തിരിച്ചെത്തിയ ശേഷം മറ്റൊരു യാത്രക്കാരനെക്കുറിച്ച് ഇയാള്‍ ജീവനക്കാരോട് തിരക്കി. എന്നാല്‍ ആ പേരിലുള്ള വ്യക്തി യാത്രക്കാരുടെ പട്ടികയിലുണ്ടായിരുന്നില്ല. വിമാന ജീവനക്കാര്‍ സമീപത്തുണ്ടായിരുന്നിട്ടും സഹായത്തിനായി ഇയാള്‍ ബെല്‍ അമര്‍ത്തിക്കൊണ്ടിരുന്നു. പിന്നാലെ ഒരു ലൈഫ് ജാക്കറ്റ് കയ്യിലെടുത്ത് ഒരു ക്രൂ അംഗത്തിന് നല്‍കി വിമാനം ലാന്‍ഡ് ചെയ്യുന്ന സമയത്ത് തനിക്കിത് ധരിക്കണമെന്ന് പറഞ്ഞു. അനാവശ്യചോദ്യങ്ങളുന്നയിച്ച് ജീവനക്കാരെ ശല്യം ചെയ്തു. അറബിക്കടലിന് മുകളിലൂടെ വിമാനം പറക്കുന്നതിനിടെ തനിക്ക് കടലിലേക്ക് ചാടാനാഗ്രഹമുണ്ടെന്ന് പറയുകയും ചെയ്തു – പോലീസ് പറഞ്ഞു.
വിമാനം മംഗളൂരുവില്‍ എത്തിലെത്തിയ ഉടനേ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രശ്‌നമുണ്ടാക്കിയ യാത്രക്കാരരെ കസ്റ്റഡിയിലെടുത്ത് രേഖാമൂലമുള്ള പരാതി സഹിതം ഇയാളെ പോലീസിന് കൈമാറി. യാത്രക്കാരനെതിരെ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു, ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. മേയ് ഒമ്പതിന് രാവിലെ 7.30 നാണ് വിമാനം മംഗളൂരുവിലെത്തിയത്.
റ്റിജി തോമസ്
മോട്ടോർ വേയിൽ നിന്ന് ബാർനെറ്റിലെ താമസസ്ഥലത്ത് എത്തിച്ചേരാൻ ഏകദേശം 20 മിനിറ്റ് യാത്ര ഉണ്ടായിരുന്നു. മോട്ടോർ വേയിൽ നിന്ന് മാറിയുള്ള ആ യാത്ര ഒരു പ്രത്യേക അനുഭവമായിരുന്നു. ഇടതൂർന്ന് നിൽക്കുന്ന മരങ്ങളുടെ ഇടയിലൂടെയുള്ള വഴി. കാടിൻറെ മധ്യത്തിലൂടെയുള്ള യാത്ര പോലെ. ലണ്ടൻ പോലെ ഒരു സ്ഥലത്ത് ഇത്ര ഹരിതാഭമായ വഴി എനിക്ക് അത്ഭുതമായിരുന്നു. വഴികളായ വഴികളുടെ ഇരുവശത്തും വീടുകളും കടകളും തിങ്ങിനിറഞ്ഞു നിൽക്കുന്ന നമ്മുടെ നാടുമായി താരതമ്യം ചെയ്യുമ്പോൾ അത് ഒരു പ്രത്യേകതയായി എനിക്ക് തോന്നി .
ഞങ്ങൾ ബുക്ക് ചെയ്തിരുന്ന ഹോംസ്റ്റേ രണ്ട് നില ബിൽഡിംഗ് ആണ്. താഴെയും മുകളിലുമായി രണ്ടുകൂട്ടർക്ക് താമസിക്കാം. മുകളിലെ അപ്പാർട്ട്മെൻറ് ആണ് ഞങ്ങൾക്കായി അനുവദിച്ചിരുന്നത്. വണ്ടി പാർക്ക് ചെയ്യാനുള്ള സൗകര്യം കോമ്പൗണ്ടിന് അകത്ത് ഇല്ലാത്തതുകൊണ്ട് റോഡിൽ കാറ് പാർക്ക് ചെയ്യേണ്ടതായി വന്നു. കാർ പാർക്കിംഗ് സൗകര്യം ഒരുക്കുന്നതിനു പകരം വീടിൻറെ മുൻപിലായി സാമാന്യം ഭേദപ്പെട്ട ഒരു പൂന്തോട്ടം ഒരുക്കിയിരുന്നു. ഗ്രേറ്റർ ലണ്ടനിലെ ബാർനെറ്റിലെ കോനാട്ട് റോഡിലാണ് ഞങ്ങൾ താമസിക്കാനായി തിരഞ്ഞെടുത്ത ഹോംസ്റ്റേ.
ഹോംസ്റ്റേയുടെ താക്കോൽ കൈമാറാൻ ഉടമയായ ബെഞ്ചമിൻ ഞങ്ങളെ കാത്തു നിൽപ്പുണ്ടായിരുന്നു. 2000- ൽ നൈജീരിയയിൽ നിന്ന് കുടുംബസമേതം ലണ്ടനിൽ എത്തിയതാണ് ബെഞ്ചമിൻ. തുടക്കത്തിൽ പല ജോലികളും ചെയ്തെങ്കിലും അധികം താമസിയാതെ ഹോംസ്റ്റേയുടെ ബിസിനസ് ആരംഭിച്ചു. ഒന്നിൽ തുടങ്ങി പലതായി ഇന്ന് ലണ്ടനിൽ പല ഭാഗത്തായി 11 ഓളം ഹോംസ്റ്റേകളാണ് ബെഞ്ചമിൻ നടത്തുന്നത്.
കസ്റ്റമറിനെ കണ്ടെത്താൻ സമൂഹമാധ്യമങ്ങൾ വഴി പരസ്യം ചെയ്യും. ആവശ്യക്കാർക്ക് ഓൺലൈനായി ബുക്ക് ചെയ്യാം. രണ്ട് ബെഡ്റൂം വിശാലമായ ഹാളും കിച്ചനും ബാത്റൂമും അടങ്ങിയ വീടിന്റെ ഉൾവശം ബെഞ്ചമിൻ ഞങ്ങൾക്കായി കാണിച്ചുതന്നു. വീടിന്റെ ഉള്ളിലെ താപനില ക്രമീകരിക്കാനുള്ള സംവിധാനം ഉൾപ്പെടെ അദ്ദേഹം ഞങ്ങൾക്ക് പരിചയപ്പെടുത്തി. താമസക്കാർ പാലിക്കേണ്ട നിർദ്ദേശങ്ങളിൽ പ്രധാനപ്പെട്ടവ ഹോംസ്റ്റയുടെ എല്ലാ മുറികളിലും പതിപ്പിച്ചിട്ടുണ്ട്. താഴത്തെ നിലയിൽ താമസിക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനുള്ള ചില നിർദ്ദേശങ്ങളും അതിൽ ഉൾപ്പെട്ടിട്ടുണ്ട്. യുകെ സ്മൃതിയിൽ വീടുകളുടെ നിർമ്മാണ രീതിയെ കുറിച്ച് നേരത്തെ പറഞ്ഞിരുന്നത് പോലെ ബാത്റൂമിലുള്ള കുളിക്കുന്നതിനുള്ള ബാത്ത് ടബ്ബിന് വെളിയിൽ വെള്ളം വീണാൽ അത് താഴത്തെ നിലയിലേയ്ക്ക് പനച്ചിറങ്ങാനുള്ള സാധ്യതയുള്ളതുകൊണ്ട് പല കാര്യങ്ങളിലും താമസക്കാർ നല്ല രീതിയിൽ അച്ചടക്കം പാലിച്ചിരിക്കണം.
20 മിനിറ്റുകൊണ്ട് ബെഞ്ചമിൻ എല്ലാം പറഞ്ഞ് വിടവാങ്ങി. ഇനി ഹോംസ്റ്റേ വെക്കേറ്റ് ചെയ്യുമ്പോൾ ബെഞ്ചമിനെ കാണേണ്ട ആവശ്യമില്ല. രണ്ട് ദിവസം കഴിഞ്ഞ് മടങ്ങുമ്പോൾ താക്കോൽ എവിടെ വെയ്ക്കണമെന്ന് അദ്ദേഹം ഞങ്ങൾക്ക് കാണിച്ചു തന്നിരുന്നു.ഇപ്പോൾ സമയം ഉച്ച കഴിഞ്ഞു .ഒട്ടും സമയം കളയാതെ ഞങ്ങൾ ലണ്ടനിലേക്ക് തിരിച്ചു.
റ്റിജി തോമസ്
റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
എം. ജി.ബിജുകുമാർ
” കമല നീ എന്തായാലും വരണേ…. മുപ്പത് വർഷത്തിനുശേഷം നമ്മൾ പഴയ ചങ്ങാതിമാർ ഒത്തുകൂടാൻ പോകുന്നു. ആ നല്ല നാളുകളുടെ ഓർമ്മകൾ അയവിറക്കാൻ ഒരു അവസരം. മറക്കണ്ട മെയ് 15ന് നമ്മുടെ പഴയ സ്കൂളിൽ പൂർവ്വവിദ്യാർത്ഥി സംഗമവുമായി പഴയ സ്വർഗലോകത്തേക്ക് ഒരു മടങ്ങിപ്പോക്ക്…..” വാട്സാപ്പിൽ വന്ന മെസ്സേജും വായിച്ചിരിക്കവേ കമലയുടെ മനസ്സിലൂടെ സ്കൂൾ പഠനകാലത്തെക്കുറിച്ച് ഒരു വെള്ളിവെളിച്ചം പതിയെ കടന്നുപോയി. ശരിയാണ് എത്ര മനോഹരമായിരുന്നു ആ കാലഘട്ടം. ഇനിയൊരു മടങ്ങിപ്പോകില്ലാത്ത സുവർണ്ണകാലം.
ഉച്ചയുടെ നീളുന്ന വെയിൽപ്പടർപ്പുകളിൽ തളർന്ന് മീനച്ചൂടും കഴിഞ്ഞ് കർക്കിടകമാരിയും കാത്തിരിക്കുമ്പോൾ
അടർന്നു വീഴുന്ന മഴയിലും തണുപ്പിലും ഓർമ്മകളുടെ വഞ്ചി പിന്നിലേക്ക് തുഴഞ്ഞ് പോകുവാൻ കൊതിച്ചിരിന്നിട്ടുണ്ട്.
വല്ലപ്പോഴും മാത്രം മിന്നുന്ന, തലയുയർത്തിപ്പിടിച്ചു നിൽക്കുന്ന വഴിവിളക്കുകളുള്ള നാട്ടുവഴിയിലൂടെ നടക്കാനും തുറന്നിട്ട ജാലകത്തിനപ്പുറം തെളിയുന്ന തിരിയുടെ വെളിച്ചത്തിൽ
അക്ഷരങ്ങളെ മനസ്സിൽ ചേർത്തു വച്ചിരുന്ന, പുസ്തകങ്ങളെ ചേർത്തു പിടിച്ചുറങ്ങിപ്പോയ കാലത്തിലേക്ക്
ഒന്നു തിരിച്ചു പോകാനും വളരെയേറെ ആഗ്രഹിച്ചിട്ടുണ്ട്. അത്തരം ഓർമ്മകൾ അയവിറക്കാൻ ഒരു അവസരം വന്നുചേർന്നതായി അവൾക്ക് തോന്നി.
കമല അടുക്കളയിലെ ഭിത്തിയിൽ ചാരി നിന്ന് ഓർമ്മകളുടെ പിറകേ പായുമ്പോൾ നിരവധി മുഖങ്ങൾ അവളുടെ മനസ്സിലേക്ക് ഇരച്ചെത്തി. ”കിച്ചു , നന്ദു,മായ, ഹരീഷ് സാർ, സുനന്ദ, രാജശ്രീ, മഹേഷേട്ടൻ, മേഘ…..”
ഇവരുമായിട്ടൊക്കെ ഓർത്തിരിക്കത്തക്കതും അത്ര സുഖകരമല്ലാത്തതുമായ സംഭവങ്ങൾ ഉള്ള ആ പഴയ വിദ്യാലയകാലം അവരുടെയെല്ലാം ഉള്ളിൽ ഉണ്ടാവുമെന്നും അതിൻ്റെയൊക്കെ പ്രതിഫലനം ഒത്തുചേരലിനായി ചെല്ലുമ്പോൾ അവരിൽ നിന്നുണ്ടാകുമെന്ന് കമല ഭയപ്പെട്ടു.
വിവാഹത്തിനുശേഷം മറ്റൊരു നാട്ടിലേക്ക് പറിച്ചു നട്ടതിൽപ്പിന്നെ ആരെയും കാണുവാനോ ബന്ധം പുതുക്കുവാനോ സാധിച്ചിരുന്നില്ല. ഈ അടുത്തിടെയാണ് പൂർവ്വ വിദ്യാർത്ഥികളുടെ വാട്സ്ആപ്പ് കൂട്ടായ്മ രൂപീകരിച്ചതും അതുവഴി സൗഹൃദം പുതുക്കാൻ അവസരം കിട്ടുന്നതും.
അടുക്കളയിലെ അത്യാവശ്യ പണികൾക്ക് ശേഷം കമല ഹാളിലെ ദിവാൻ കോട്ടിൽ ചാരിക്കിടന്നു സ്കൂൾ കാലത്തേക്ക് മനസ്സിനെ പറത്തി വിട്ടു. ബാല്യകാല ഓർമ്മകളുടെ ചിതലരിക്കാത്ത
ചില അദ്ധ്യായങ്ങൾ മനസിനെ കുത്തിനോവിക്കുമ്പോൾ
പടർന്ന അക്ഷരങ്ങളെ മായിച്ചു കളയാൻ കഴിയാതെ നിശബ്ദമായി
ഭൂതകാലം മഷി പടർത്തിയ ഏടുകളിലൂടെ മിഴിനീർ പായിച്ചു കൊണ്ടിരിക്കുന്നതായി കമലയ്ക്ക് തോന്നി.
അഞ്ചാം ക്ലാസ് വരെയും കിച്ചുവിനോടൊപ്പമായിരുന്നു സ്കൂളിൽ പോയിരുന്നതെന്ന് അവൾ ഓർത്തു. അവന്റെ വിരൽത്തുമ്പിൽ പിടിച്ചു പഠിക്കാൻ പോവുകയും വരികയും ചെയ്യുമ്പോൾ അസൂയയോടെ ഞങ്ങളെ നോക്കിയിരുന്നത് കിച്ചുവിന്റെ അടുത്ത ചങ്ങാതിയായ നന്ദുവായിരുന്നു. കിച്ചുവിന്റെ ആത്മാർത്ഥ സുഹൃത്ത് ആയിരുന്നു നന്ദു. പക്ഷേ താൻ നന്ദുവിനോട് നീരസത്തോടെ മാത്രമേ പെരുമാറിയിരുന്നുള്ളുവെന്നും അവനോടൊപ്പം കളിക്കാൻ കൂടുമായിരുന്നില്ലെന്നും അവൾ ഓർത്തു.
പഠനത്തിനു ശേഷം കിച്ചുവിനോടൊപ്പം സ്കൂൾ വിട്ടുപോകുമ്പോൾ ചീനിയിലത്തണ്ട് ഒടിച്ചെടുത്ത് മാലയുണ്ടാക്കി പരസ്പരം അണിയുമായിരുന്നു. അറിവില്ലാത്ത പ്രായത്തിലെ പ്രവർത്തികൾ എന്നും കൗതുകത്തോടെയാണ് താൻ ഓർമ്മിക്കാറുള്ളത്. അടുത്തകാലത്താണ് അറിയുന്നത് കിച്ചുവിനും നന്ദുവിനും ഒരുപോലെ തന്നെ ഇഷ്ടമായിരുന്നുവെന്നും എന്റെ അവഗണന നന്ദുവിനെ വളരെ വിഷമിപ്പിച്ചിട്ടുണ്ടെന്നും.
ഒരിക്കൽ അവൻ്റെ അമ്മ ക്ഷേത്രദർശനത്തിനിടയിൽ ഇക്കാര്യം വെളിപ്പെടുത്തിയത് താനിന്നും ഓർക്കുന്നു. രണ്ടുപേരും ഇപ്പോൾ വിദേശത്താണെന്നും പൂർവ്വ വിദ്യാർത്ഥി സംഗമത്തിന് വരുമെന്നും വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും അറിഞ്ഞപ്പോൾ മുതൽ ഒരുമിച്ചെത്തുന്ന ഇവരെ എങ്ങനെ അഭിമുഖീകരിക്കും എന്ന ചിന്തയും അലോസരപ്പെടുത്തുന്നുണ്ടായിരുന്നു.
” വാകപ്പൂവോർമ്മകൾ -2024 ” എന്ന പേരിൽ നടക്കുന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിന്റെ പോസ്റ്റർ തയ്യാറാക്കി ഗ്രൂപ്പിൽ ഇട്ടപ്പോൾ മുതൽ മനസ്സ് തുടിക്കുന്നതിനോടൊപ്പം ചിലരെയൊക്കെ എങ്ങനെ അഭിമുഖീകരിക്കുമെന്ന ചിന്തയും കമലയെ അലട്ടിക്കൊണ്ടിരുന്നു.
എട്ടാം ക്ലാസിൽ ഓണാഘോഷ പരിപാടികൾക്കിടയിൽ നീഡിൽ സ്പൂൺ മത്സരത്തിൽ തന്നെ തോൽപ്പിച്ച മായയുടെ ചെവിയിൽ കട്ടുറുമ്പിനെ പിടിച്ചിട്ടതും അതിന് കൃഷ്ണകുമാരി സാറിന്റെ കയ്യിൽ നിന്നും ഇഷ്ടം പോലെ അടി കിട്ടിയതും ഇന്നും മറന്നിട്ടില്ല. അന്ന് അടി കിട്ടിയതിന്റെ ചൂട് ഇപ്പോഴും കയ്യിലുള്ളതായി തോന്നാറുണ്ട്. പിന്നെ തമ്മിൽ മിണ്ടിയിട്ടില്ല. ഇനി തന്നെ കാണുമ്പോൾ അവൾ തന്നോട് മിണ്ടുമോയെന്ന് അറിയില്ല.
കുളിരായി പെയ്തിറങ്ങിയ മഴ പകലിനെ നനച്ചു നീങ്ങി. സന്ധ്യയെ വിഴുങ്ങിയ നിലാത്തൂവലില്ലാത്ത രാവിന്റെ കുട നിവരുമ്പോൾ, ശലഭങ്ങളുടെ കൂട്ടിൽ വസന്തം പൂക്കും പോലെയുള്ള ചിറകുകളുടെ നിറങ്ങളാസ്വദിച്ച് ഒരു ചിത്രശലഭമായ് പൂവിന്റെ കാതുകളിൽ കിന്നാരം ചൊല്ലുന്നത്
കനവു കണ്ടുറങ്ങാൻ കൊതിച്ച് കിടക്കയിലേക്ക് വീഴുമ്പോഴും സ്കൂളോർമ്മകൾ അവളിൽ തികട്ടി വന്നുകൊണ്ടേയിരുന്നു..
മായയുടെ അടുത്ത ചങ്ങാതിയായിരുന്നു രാഹുൽ. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് രാഹുലിന് മറക്കാൻ പറ്റാത്ത ഒരു സംഭവം താൻ മൂലമുണ്ടാകുന്നത്. വഴിവക്കിൽ മൈനയെ കണ്ടാൽ പത്ത് മരം വരെ എണ്ണണം എന്നതായിരുന്നു കൂട്ടുകാർക്കിടയിൽ പറഞ്ഞു കേട്ടിരുന്നത്. ഒരു ദിവസം വൈകുന്നേരം സ്കൂളിൽ നിന്നും വീട്ടിലേക്ക് പോകുമ്പോൾ വഴിയിൽ ഒരു മൈനയെ കാണുകയും പത്ത് വരെ എണ്ണണമെന്ന് രാഹുലിനോട് പറയുകയും ചെയ്തു. അവനത് പറഞ്ഞു കളിയാക്കിക്കൊണ്ട് ഓടിപ്പോവുകയും കൂടെയുള്ള മറ്റു കുട്ടികൾ തന്നെ കളിയാക്കി ചിരിക്കുകയും ചെയ്തപ്പോൾ അന്ന് സങ്കടത്തോടെ താൻ നടന്നു പോയ രംഗം കമലയുടെ ഓർമ്മകളിൽ തെളിഞ്ഞു
തിരി കത്തിത്തീരാറായ റാന്തൽ വിളക്കിന്റെ ചുവട്ടിൽ ഓർമ്മകളുടെ ചുരമിറക്കത്തിൽ
മിഴിയിലും നിഴലിലും മഴത്തുള്ളികൾ ചിതറി വീഴുമ്പോൾ പോയ കാലത്തിന്റെ പോറലുമായി
തുറന്നിരുന്ന പുസ്തകത്തിൽ ചില ചിത്രങ്ങൾ വിശ്രമിക്കുന്നുണ്ടെന്ന് കമല നെടുവീർപ്പോടെ ഓർത്തു.
രാമഴയുടെ സംഗീതം കാതുകളിലേക്ക് ഒഴുകുമ്പോൾ തിരിച്ചു പോക്കില്ലാത്ത കാലത്തിൻ്റെ ഓർമ്മകൾ അയവിറക്കുന്നതിനായി അവളുടെ മനസ് വെമ്പി.
ദിവസങ്ങൾ കൊഴിഞ്ഞു വീഴവേ ഒരിക്കൽ കരിമ്പ് ആട്ടിയെടുത്ത് ശർക്കര ഉണ്ടാക്കുന്ന മില്ലിന് അടുത്തുകൂടി പോകുമ്പോൾ ‘നമുക്ക് അല്പം ശർക്കര വാങ്ങാം’ എന്ന് പറഞ്ഞ് രാഹുലും കിച്ചുവും കൂട്ടുകാരുമെല്ലാം മില്ലിലേക്ക് കയറിപ്പോയി. അടുപ്പിനടുത്ത് ആരുമില്ല. ചൂട് ശർക്കര എടുക്കാൻ തവിയോ പാത്രമോ ഉണ്ടായിരുന്നില്ല. അപ്പോഴാണ് രാഹുൽ കാരണം എല്ലാവരും തന്നെ കളിയാക്കിച്ചിരിച്ച മൈനയുടെ സംഭവം മനസ്സിലെത്തിയത്.
എല്ലാവരും തിക്കും പക്കും നോക്കിനിൽക്കെ താൻ അടുപ്പിന്റെ അടുത്തു നിന്ന രാഹുലിന്റെ അടുത്തേക്ക് ചെന്ന് അവൻ്റെ കൈപിടിച്ച് തിളച്ച ശർക്കര കിടന്ന വാർപ്പിന്റെ അരികത്ത് മുക്കി ശർക്കര വടിച്ചെടുത്തു. രാഹുൽ കൈപൊള്ളി വേദനയോടെ നിലവിളിച്ചു. മായയും കിച്ചുവും നന്ദുവും ഒക്കെ ഓടിപ്പോയി.
അന്ന് സന്ധ്യയ്ക്ക് രാഹുലിനെയും കൂട്ടി അവന്റെ അച്ഛൻ വീട്ടിൽ വന്ന് വലിയ വഴക്കുണ്ടാക്കിയതൊന്നും തന്നെപ്പോലെ അവരും മറന്നിട്ടുണ്ടാവില്ല. പഴയ നായർ തറവാട്ടിലെ പ്രമാണിയായി വിലസിയിരുന്ന അച്ഛൻ ആ പ്രശ്നം എങ്ങനെയോ പരിഹരിച്ചു.
രാഹുലിന്റെ അച്ഛൻ രാഘവനായിരുന്നു സ്ഥിരമായി വീട്ടിലെ കൃഷിപ്പണികൾ ചെയ്തിരുന്നത്. കാലങ്ങൾ കടന്നുപോയി രാഹുൽ പട്ടാളത്തിൽ ചേർന്നു. ആദ്യം ലീവിന് എത്തിയപ്പോൾ അവൻ കൊണ്ടുവന്ന മദ്യം ആസ്വദിച്ചു കുടിച്ചിരിക്കുന്നതിനിടയിൽ രാഘവൻ ഒറ്റ ചോദ്യമായിരുന്നു.
“പണ്ട് ശർക്കരയിൽ കൈ മുക്കിയ ഒരു സംഭവമൊക്കെ ഉണ്ടായിട്ടുണ്ട് എങ്കിലും ഇപ്പോൾ എന്റെ മകൻ പട്ടാളക്കാരനായി മാറി. ഗോപാലകൃഷ്ണൻ നായരേ.,,, നിങ്ങളുടെ മകളെ അവനു കെട്ടിച്ചു കൊടുക്കരുതോ? ”
ഈ ചോദ്യം കേട്ടതും ദേഷ്യത്തോടെ അച്ഛൻ കൈവീശി ഒറ്റയടിയായിരുന്നു. അടി കൊണ്ട രാഘവൻ ചക്ക വീണത് പോലെ താഴെ കിടക്കുന്നു.
“എന്റെ മകളെ പെണ്ണ് ചോദിക്കാൻ മാത്രം വളർന്നോടാ നീ ??? ”
അത് ഒരു അലർച്ചെയായിരുന്നു അതിനുശേഷം രാഹുലുമായി സംസാരിച്ചിട്ടില്ല. ഒന്ന് രണ്ട് പ്രാവശ്യം എതിരെ വന്നപ്പോഴും പരസ്പരം മുഖം കുനിച്ചു നടന്നിട്ടേയുള്ളൂ.
സൗഹൃദസംഗമത്തിൽ പോയാൽ അവന്റെ പ്രതികരണം എന്താവും എന്നറിയാതെ അവൾ കുഴഞ്ഞു.
താനന്ന് ആൺപിള്ളാരെ പോലെ കുരുത്തക്കേടുകൾ കാണിച്ചിരുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോഴും പിടികിട്ടിയിട്ടില്ല. “പൂരം പിറന്ന പുരുഷനാകേണ്ടതായിരുന്നു, പക്ഷേ പെണ്ണായി പോയതാ ” എന്ന് ചിറ്റപ്പൻ എല്ലാവരോടും പറയുമായിരുന്നു.
ഓരോ ദിവസം കഴിയുന്തോറും കമലയുടെ ആശങ്ക കൂടിക്കൂടി വരുന്നുണ്ടായിരുന്നു.
താൻ ദ്രോഹിച്ചിട്ടുള്ള കൂട്ടുകാരൊക്കെ തന്നെ കാണുമ്പോൾ എങ്ങനെയാവും പ്രതികരിക്കുക എന്ന് ചിന്തിച്ച് അവൾ കുഴങ്ങി.
വേനൽച്ചൂടിൽ ചുട്ടുപൊള്ളലുകൾക്കിടയിൽ തണൽതേടുന്ന പക്ഷിയുടെ മനസ്സുമായ്
ജാലക വാതിലിൽ മിഴി പാർക്കവേ, ഇരച്ചെത്തി നിറഞ്ഞു പെയ്ത മഴയുടെ മടക്കത്തിൽ പൊഴിഞ്ഞ രാജമല്ലിപ്പൂവുകൾ ഒഴുകാൻ മടിച്ച് മുറ്റത്ത് കിടക്കുന്നതും നോക്കി കമല നെടുവീർപ്പിട്ടു.
എല്ലാവരും നീരസം കാണിച്ചാലും ഒരാൾ മാത്രം തന്നോടത് കാണിക്കില്ലെന്ന് കമല ചിന്തിച്ചു. രാജശ്രീ ആയിരുന്നു ആ കൂട്ടുകാരി. അന്നൊക്കെ കൂട്ടുകാർ എല്ലാവരുടെയും ഇൻഷ്യൽ ചേർത്തായിരുന്നു പേര് വിളിക്കാറുണ്ടായിരുന്നത്. രാജശ്രീ.ഒ എന്നായിരുന്നു അവളുടെ പൂർണമായ പേര്. ഞങ്ങളെല്ലാവരും അങ്ങനെ തന്നെയായിരുന്നു വിളിച്ചിരുന്നത്. അഞ്ചാം ക്ലാസിൽ കണക്ക് പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ സമചതുരത്തിന് നാല് മൂലകൾ ഉണ്ട് എന്ന് രാജശ്രീ എഴുതിയതിൽ മൂല എന്നതിനു പകരം മുല എന്ന തെറ്റ് കടന്നു കൂടി. അടുത്തിരുന്ന സുനന്ദ ഇത് കണ്ട് പൊട്ടിച്ചിരിച്ചു. അപ്പോഴാണ് രാജശ്രീയുടെ വലതുവശത്തിരുന്ന ഞാൻ ആ ബുക്കിലേക്ക് നോക്കിയത്. അപ്പോഴേക്കും ടീച്ചർ സുനന്ദയോട് കാര്യം തിരക്കി.
“എന്താ സുനന്ദേ എന്തിനാ ബഹളം വെക്കുന്നത്..?
ടീച്ചറിൻ്റെ ശബ്ദമുയർന്നു.
” രാജശ്രീ ബുക്കിൽ തെറ്റ് എഴുതി വെച്ചിരിക്കുന്നു.. ”
അവൾ ഉറക്കെ ചിരിച്ചുകൊണ്ടു പറഞ്ഞു.
എന്നാൽ ഈ തെറ്റ് വന്നത് രാജശ്രീ അറിഞ്ഞിരുന്നില്ല.
രണ്ടുപേരെയും ടീച്ചർ എഴുന്നേൽപ്പിച്ചു നിർത്തി.
”എന്ത് തെറ്റാണ് രാജശ്രീ എഴുതിയത്, ?”
കയ്യിലിരുന്ന് ചൂരൽ ചൂണ്ടി കൊണ്ടാണ് ടീച്ചർ ചോദിച്ചത്.
” സമചതുരത്തിന് നാല് മുലകൾ ഉണ്ട് എന്നാണ് അവൾ എഴുതി വെച്ചിരിക്കുന്നത്..”
ഇതു പറഞ്ഞിട്ട് സുനന്ദ ഉറക്ക ചിരിച്ചു. കുട്ടികൾ എല്ലാവരും ഇത് കേട്ട് ആർത്തു ചിരിച്ചു.
താൻ പെട്ടെന്ന് പേന എടുത്ത് ” മു, ‘ എന്നത് ” മൂ”എന്നു തിരുത്തി.
ടീച്ചർ വന്ന് ബുക്ക് നോക്കിയപ്പോഴേക്കും അതിൽ തെറ്റ് കണ്ടതുമില്ല. സുനന്ദയ്ക്ക് ടീച്ചർ രണ്ട് അടിയും കൊടുത്തു.
തെറ്റ് താനാണ് തിരുത്തിയതെന്ന് മനസ്സിലായ സുനന്ദ അന്നുമുതൽ എപ്പോഴും ശത്രുതയോടെയാണ് തന്നോട് പെരുമാറിയിട്ടുള്ളത്. എന്നാൽ രാജശ്രീ ആകട്ടെ അവളെ നാണക്കേടിൽ നിന്ന് രക്ഷിച്ചതിനാൽ അന്നു മുതൽ കൂടുതൽ സ്നേഹത്തോടെയാണ് തന്നോട് പെരുമാറിയുന്നത്. പക്ഷേ രാജശ്രീ തെറ്റാണ് എഴുതിയതെന്നും കമല തിരുത്തിയതാണെന്നും സുനന്ദ കൂട്ടുകാരെ എല്ലാം ബോധ്യപ്പെടുത്തി. കാര്യം മനസ്സിലാക്കിയ സഹപാഠികൾ എല്ലാം മിക്കപ്പോഴും അവളെ കളിയാക്കുകയും ചെയ്യുമായിരുന്നു.
അന്നൊക്കെ ഫ്രീ പിരീഡിൽ മുഴങ്ങി കേൾക്കുന്ന ഒരു ചോദ്യമായിരുന്നു “രാജശ്രീ.ഓ പറയൂ, സമചതുരത്തിന് എത്ര മൂലകൾ ഉണ്ട് ” എന്നത്.
ഇത് കേട്ട് അവൾ കുനിഞ്ഞിരുന്ന് കരയുമായിരുന്നു.അന്നും അവളെ ആശ്വസിപ്പിച്ചിട്ടുള്ളത് താനാണ്.
പിന്നീട് പറഞ്ഞു പറഞ്ഞ് ഇതിലെ രസം ഇല്ലാതാവുകയും ക്രമേണ ഇത് എല്ലാവരും മറന്നതു പോലെ തങ്ങളുടെ ഇടയിൽ നിന്നും അപ്രത്യക്ഷമാവുകയും ചെയ്തു.
ഉച്ചയൂണ് കഴിഞ്ഞ് ജനാലയ്ക്കരികിൽ ഓരോന്നോർത്തിരുന്ന് ചെറുതായൊന്നു മയങ്ങിയ കമല തുടർച്ചയായി ഹോണടിക്കുന്നത് കേട്ടാണ് ഉണർന്നത്. അവൾ ജനാലയിലൂടെ വെളിയിലേക്ക് നോക്കി. പെട്ടിവണ്ടിയിൽ മീൻ കച്ചവടം ചെയ്യുന്നവരാണ്. അതിലൊരാളെ കണ്ടപ്പോൾ നല്ല മുഖപരിചയം തോന്നി. പുറത്ത് മങ്ങിയ വെയിലുണ്ട്.
പെട്ടെന്നാണ് അവളുടെ ഉള്ളിൽ ഹരീഷ് സാറിനെപ്പറ്റിയുള്ള ചിന്തയുണ്ടായത്. അപ്പോഴേക്കും അദ്ദേഹത്തിൻ്റെ മുഖസാദൃശ്യമുള്ള മീൻകാരൻ വാഹനവുമായി മുന്നോട്ട് കടന്ന് പോയിരുന്നു.
എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ടീച്ചിംഗ് പ്രാക്ടീസിന് വന്ന ഹരീഷ് സാറിനോട് എന്തോ ഒരു ഇഷ്ടം തോന്നിയിരുന്നു. അദ്ദേഹം തന്നോട് കൂടുതൽ വാത്സല്യം കാണിച്ചതു കൊണ്ടാവും വല്ലാത്ത ആരാധനയായിരുന്നു. എന്നാൽ ടീച്ചിംഗ് പ്രാക്ടീസ് കഴിഞ്ഞ് പിന്നീട് അദ്ദേഹത്തെ ഒന്നു രണ്ടു വർഷത്തേക്ക് കണ്ടിരുന്നില്ല. പിന്നീട് പത്താം ക്ലാസിലായപ്പോൾ ട്യൂഷൻ ക്ലാസിൽ പോകവേ ” കുഞ്ഞേ നീ ഇത്ര വളർന്നോ..? ” എന്ന് അത്ഭുതത്തോടെ ചോദിച്ചപ്പോഴാണ് തന്റെ ചിന്തകളെല്ലാം തെറ്റായിരുന്നു എന്ന ബോധോദയം ഉണ്ടാകുന്നത്. തന്നോടുള്ളത് വാത്സല്യമായിരുന്നുവെന്നും താനത് പ്രണയമായി കണ്ടത് തെറ്റായിപ്പോയെന്നും മനസ്സിലായപ്പോൾ അത് മായയോട് പറഞ്ഞു. അവൾ മറ്റു കൂട്ടുകാരോട് എല്ലാം പറയുകയും ഹരീഷ് സാറിതറിയുകയും ചെയ്തു. കൂട്ടുകാരെല്ലാവരും തന്നെ കളിയാക്കിയതിന്റെ വിഷമം ഇന്നും മനസ്സിലുണ്ട്. അത് കാരണം പിന്നീട് ട്യൂഷൻ ക്ലാസിൽ പോയിട്ടില്ല. ഹരീഷ് സാർ കുറേക്കാലത്തിനുശേഷം ടീച്ചറായി ഗവൺമെന്റ് സർവീസിൽ കയറി. ഇപ്പോൾ ആ സ്കൂളിൽ തന്നെയാണ് പഠിപ്പിക്കുന്നത്. അപ്പോൾ തീർച്ചയായും സംഗമത്തിന് അദ്ദേഹമുണ്ടാകുമെന്നും എങ്ങനെ സാറിൻ്റെ മുന്നിലേക്ക് ചെല്ലുമെന്നും ചിന്തിച്ച് കമല അസ്വസ്ഥയായി. സംഗമത്തിന് ഹരീഷ് സാറും ഉണ്ടാകുമെന്ന യാഥാർത്ഥ്യം അവളെ മ്ളാനവതിയാക്കി.
പ്രീഡിഗ്രി പഠനത്തിന് ചേർന്നതിനുശേഷമാണ് ബന്ധുവായ മഹേഷേട്ടൻ തന്നോട് പ്രണയമാണെന്ന് എഴുതിയ കത്ത് മേഘയുടെ കയ്യിൽ കൊടുത്തുവിട്ടത്. ആദ്യമൊന്നും തനിക്ക് പ്രണയം തോന്നിയിരുന്നില്ലെങ്കിലും വീണ്ടും വീണ്ടും പ്രണയലേഖനങ്ങൾ കൊടുത്തു വിടുകയും മേഘയോടൊപ്പം അത് വായിക്കുകയും അവൾ പ്രോത്സാഹിപ്പിക്കുകയും ചെയ്തപ്പോൾ അറിയാതെ താനും മഹേഷേട്ടനെ പ്രണയിച്ചു തുടങ്ങി.
നീലാകാശത്തിന്റെ പ്രണയം കുളിർമഴത്തുള്ളികളായ് പൊഴിഞ്ഞ് വരണ്ടമണ്ണിനെ പുൽകിത്തുടങ്ങുന്നതായി തോന്നിയ കാലം. മഞ്ഞിലലിയാനും മഴയിൽ നനഞ്ഞു കുതിരാനും കൊതിക്കുന്ന എന്റെയുള്ളിൽ ആനന്ദം നിറച്ചു കൊണ്ട് ഞങ്ങളുടെ പ്രണയം മുന്നോട്ട് നീങ്ങി. ക്ഷേത്രങ്ങളിൽ, വഴിയരികിൽ, ഉത്സവപ്പറമ്പുകളിൽ വിവാഹ ആഘോഷങ്ങളിൽ.. എന്നുവേണ്ട എവിടെയും തന്റെ നിഴലായി മഹേഷേട്ടൻ ഉണ്ടാകുമായിരുന്നു. ബൈക്കിലെ യാത്രകളിൽ കഥ പറഞ്ഞു നീങ്ങിയ തങ്ങൾക്കിടയിലെ പ്രണയം തകർന്നുവീഴുന്ന സംഭവം ഇന്നും തന്നിൽ അസ്വസ്ഥത നിറയ്ക്കാറുണ്ട്.
ഒരു തണുത്ത പ്രഭാതത്തിൽ മനസ്സിൽ പ്രണയത്തിൻ്റെ ഓർമ്മകൾ അലതല്ലവേ ജാലകത്തിനു വെളിയിൽ അമൃതകണങ്ങൾ പൊഴിച്ച് ചെമ്പകപ്പൂക്കൾ പുഞ്ചിരി തൂകുന്നുണ്ടായിരുന്നു. അപ്പോഴാണ് മഹേഷേട്ടൻ അടുത്തു തന്നെ ജോലിക്കായി ഡൽഹിയിലേക്ക് പോകുന്നുവെന്ന വിവരം മേഘ വന്നറിയിച്ചത്. പോകുന്നതിൻ്റെ തലേദിവസം യാത്ര പറയാനായി വീട്ടിലെത്തിയ മഹേഷേട്ടൻ തന്നെ ചേർത്തുപിടിച്ച് ചുംബിക്കുകയും ശരീരഭാഗങ്ങളിൽ അമർത്തുകയും ചെയ്തു പെട്ടെന്ന് താൻ കുതറി മാറി. സിഗരറ്റിൻ്റെ മനംപുരട്ടുന്ന മണം തന്റെ നാസികയിൽ നിറഞ്ഞു അനുവാദമില്ലാതെ തന്നെ കടന്നുപിടിച്ചതിനാൽ വെറുപ്പ് നിറഞ്ഞ മുഖത്തോടെയാണ് താനന്ന് പ്രതികരിച്ചത്. ആ പ്രണയത്തിന് അന്ന് താൻ തിരശ്ശീല ഇടുകയാണുണ്ടായത്.
പിന്നീട് മഹേഷേട്ടൻ കെഞ്ചി പറഞ്ഞിട്ടും തുടർന്നുവന്ന വിവാഹാലോചനയിൽ നിന്ന് താൻ പിന്മാറിയില്ല. തൻ്റെ വിവാഹത്തിന് ശേഷം മഹേഷേട്ടൻ തൻ്റെ ക്ളാസ്മേറ്റായിരുന്ന മായയെ വിവാഹം കഴിച്ചു.
കുറച്ച് വർഷങ്ങൾക്ക് ശേഷം ഒരു വിവാഹ സത്കാരത്തിനിടയിൽ മായ കൊത്തും കോളും വെച്ച് ഓരോന്ന് സംസാരിക്കുകയും അതിൻ്റെ പേരിൽ അവളുമായി വഴക്കുണ്ടാകുകയും അത് കയ്യാങ്കളിയിലെത്തുകയും ആകെ നാണക്കേടുണ്ടാവുകയും ചെയ്തത് ഇന്നലെ നടന്നതു പോലെ മനസ്സിലുണ്ട്. അവൾ എന്തായാലും വരുമെന്ന് ഉറപ്പാണ്. അവളുടെ മുന്നിൽ പോയി നിന്ന് പുഞ്ചിരിക്കാൻ തനിക്കു കഴിയില്ലെന്ന് കമലയ്ക്ക് തോന്നി.
തന്റെ വിവാഹത്തിനുശേഷം പൂർവ്വകാല സംഭവങ്ങളെപ്പറ്റി ഭർത്താവായ മനുവേട്ടനോട് പറഞ്ഞപ്പോൾ കളിയാക്കിപ്പറഞ്ഞ ഒരു ഡയലോഗ് ആണ് ആദ്യം ഓർമ്മ വരിക. “അടി നൽകി വളർത്തേണ്ടതിന് പകരം ആ അവസരങ്ങളിൽ അപ്പം വാങ്ങി നൽകി വളർത്തിയത് കൊണ്ടാണ് ഇങ്ങനെയൊക്കെ കുരുത്തക്കേടുകൾ ഒപ്പിച്ചു കൊണ്ടിരുന്നത് ” എന്നാണ് മനുവേട്ടൻ പറയാറുള്ളത്.
ദിവസങ്ങൾ കഴിയുന്തോറും പഠനകാല ഓർമ്മകളിലെ വ്യത്യസ്തങ്ങളായ സംഭവങ്ങൾ കമലയെ മഥിച്ചു കൊണ്ടിരുന്നു. പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പോകണോ വേണ്ടയോ എന്ന് തീരുമാനമെടുക്കാൻ അവൾക്ക് കഴിഞ്ഞില്ല. ഇതേപോലെ എന്തെങ്കിലും കുഴയ്ക്കുന്ന കാര്യങ്ങളുണ്ടായാൽ സുഹൃത്തായ മണികണ്ഠനോടാണ് അഭിപ്രായമാരായുക. കപ്പലിലെ ജോലിയായതിനാൽ അവനോടെപ്പോഴും സംസാരിക്കാൻ സാധിക്കുകയില്ല. എട്ടും പത്തും ദിവസം കൂടുമ്പോഴാണ് അവൻ കപ്പലിനു വെളിയിൽ വരുന്നതും ഫോണിൽ സംസാരിക്കുന്നതും. എന്തായാലും അത്യാവശ്യമായി വിളിക്കണമെന്ന് അവന് മെസേജിട്ട് അടുക്കളയിലേക്ക് നടക്കുമ്പോൾ അവനെന്തായാലും ഒരു നല്ല തീരുമാനമുണ്ടാക്കിത്തരും എന്ന് അവളുടെ മനസ്സ് പറയുന്നുണ്ടായിരുന്നു.
രണ്ടു ദിവസം കടന്നു പോയി.സായാഹ്നത്തിൽ പലവിധ ചിന്തകളുമായി കമല വീട്ടുമുറ്റത്തെ വാകമരച്ചോട്ടിലിരിക്കുകയായിരുന്നു. അപ്പോഴും മണികണ്ഠൻ്റെ മറുപടിയ്ക്കായി അവൾ കാത്തിരിക്കുകയായിരുന്നു. പൊഴിഞ്ഞു കിടക്കുന്ന വാകപ്പൂക്കൾ കണ്ടപ്പോൾ കമലയുടെ ഓർമ്മകൾ കാറ്റിനെക്കാൾ വേഗതയിൽ പുറകിലേക്കോടൻ കൊതിക്കുന്നുണ്ടായിരുന്നു. അതറിഞ്ഞിട്ടെന്നോണം വീശിയെത്തിയ കാറ്റിൽ വാകമരം കമലയുടെ ദേഹത്തേക്ക് പൂക്കൾപൊഴിക്കുന്നുണ്ടായിരുന്നു.