കോട്ടയത്തെ ഇരട്ടക്കൊലയിൽ പ്രതി അസം സ്വദേശി അമിത് ഒറാങ് പിടിയിൽ. തൃശൂർ മാളയിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. മൊബൈൽ ഫോൺ പരിശോധനയിലാണ് പ്രതി പിടിയിലായത്. അറസ്റ്റിലായ പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
അവസാനമായി മൊബൈൽ ഫോൺ ഓൺ ആയപ്പോൾ സേലത്തായിരുന്നു ലൊക്കേഷൻ കാണിച്ചത്. പ്രതിയുടെ കൈയിൽ പത്തോളം ഫോണുകളും നിരവധി സിമ്മുകളും ഉണ്ട്. ഇതുപയോഗിച്ചാണ് ആളുകളെ ഇയാൾ ബന്ധപ്പെടുന്നതെന്ന് തിരിച്ചറിഞ്ഞിരുന്നു. എന്നാൽ സേലത്ത് ടവർ ലൊക്കേഷൻ കാട്ടിയതിന് പിന്നിൽ പോലീസിനെ തെറ്റിധരിപ്പിക്കാനുള്ള ശ്രമമായിരുന്നു. എന്നാൽ കരുതലോടെ നീങ്ങിയ പോലീസ് മാളയിൽ നിന്നും ഇയാളെ പിടികൂടുകയായിരുന്നു.
വീട്ടിലെ മുൻജോലിക്കാരനാണ് അസം സ്വദേശി അമിത്. സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നുള്ള നിർണായക വിവരങ്ങളിൽനിന്നാണ് അമിതാണ് കൊലപാതകി എന്ന് പോലീസ് ഉറപ്പിച്ചത്. സിസിടിവി ദൃശ്യങ്ങളിൽ നടന്നു പോകുന്നയാൾ അമിത് ഒറാങ് ആണെന്ന് പോലീസ് സ്ഥിരീകരിച്ചു. കൊല്ലാനുപയോഗിച്ച മഴുവിൽ നിന്ന് ലഭിച്ച വിരലടയാളം ഇയാളുടേതാണെന്നും പോലീസ് സ്ഥിരീകരിക്കുന്നുണ്ട്.
മോഷണക്കേസുമായി ബന്ധപ്പെട്ട് അമിതിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സമയത്ത് അമിത്തിന്റെ വിരലടയാളം ഉൾപ്പെടെ പോലീസ് ശേഖരിച്ചിരുന്നു. ശാസ്ത്രീയ പരിശോധന ഫലത്തിൽ ഈ വിരലടയാളവും സംഭവസ്ഥലത്ത് നിന്ന് ലഭിച്ച് മഴുവിലെ വിരലടയാളവും തമ്മിൽ ഒത്തുപോകുന്നുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇതോടെയാണ് പ്രതിയെ ഉറപ്പിച്ചത്.
കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കൽ ശ്രീവത്സം വീട്ടിൽ ടി.കെ. വിജയകുമാർ (64), ഭാര്യ ഡോ. മീര വിജയകുമാർ (60) എന്നിവരാണ് വീടിനുള്ളിൽ ക്രൂരമായി കൊല്ലപ്പെട്ടത്. 2017 ജൂണിൽ കോട്ടയം തെള്ളകത്ത് റെയിൽവേ പാളത്തിൽ മരിച്ചനിലയിൽ കണ്ട യുവവ്യവസായി ഗൗതം വിജയകുമാറി(28)ന്റെ മാതാപിതാക്കളാണ് ഇവർ. ഈ കേസിൽ സിബിഐ അന്വേഷണം തുടങ്ങി ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ.
ചൊവ്വാഴ്ച രാവിലെ ജോലിക്കാരി രേവമ്മ വന്നപ്പോഴാണ് കൊലപാതകവിവരമറിയുന്നത്. കേൾവിപരിമിതിയുള്ള തോട്ടക്കാരൻ ബോണ്ട് രാജ് ഔട്ട്ഹൗസിൽ ഉണ്ടായിരുന്നെങ്കിലും വിവരം അറിഞ്ഞിരുന്നില്ല. തിങ്കളാഴ്ച രാത്രി 12.30-നും ഒന്നിനും ഇടയിലാണ് കൊല നടന്നതെന്ന് കരുതുന്നു.
ഇയാളുടെ ഫോണിന് സേലത്തുനിന്ന് സിഗ്‌നൽ ലഭിച്ചെങ്കിലും പിന്നീട് ഓഫായിരുന്നു, വിജയകുമാറിന്റെ ഫോൺ തട്ടിയെടുത്ത് സാമ്പത്തികത്തട്ടിപ്പ് നടത്തിയതിന് ഇയാൾ ജയിലിലായിരുന്നു. പുറത്തിറങ്ങിയശേഷം വിജയകുമാറിന്റെ വീട്ടിലെത്തി വഴക്കുണ്ടാക്കിയിരുന്നതായി സൂചനയുണ്ട്.
മൃതദേഹങ്ങൾ രണ്ടുമുറികളിലായിരുന്നു. കോടാലികൊണ്ട് തലയ്ക്കടിച്ചശേഷം തലയണകൊണ്ട് മുഖം അമർത്തി മരണം ഉറപ്പാക്കിയെന്നാണ് കരുതുന്നത്. വീടിന്റെ കതകിലും വീടിനുള്ളിലും ഉൾപ്പടെ വിവിധ സ്ഥലങ്ങളിൽ അമിത്തിന്റെ വിരലടയാളം പതിഞ്ഞിട്ടുണ്ട്. കൊലപാതകം നടത്താൻ അമിത് ദിവസങ്ങളോളം ആസൂത്രണം നടത്തിയെന്നും ശനിയാഴ്ച മുതൽ അമിത് താമസിച്ചത് നഗരത്തിലെ ലോഡിലാണെന്നും പോലീസ് കണ്ടെത്തി.
പ്രതി പലതവണ വിജയകുമാറിന്റെ വീടിന് പരിസരത്തെത്തി പരിസരം വീക്ഷിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ അമിത് ലോഡ് വിട്ടു. വൈകിട്ടോടെ റെയിൽവേ സ്റ്റേഷനിലുമെത്തി. രാത്രിയോടെയാണ് പ്രതി കൊലപാതകം നടത്താനായി വീട്ടിൽ എത്തിയത്. കൊലപാതകം നടന്ന തിരുവാതുക്കലിലെ ആറടി ഉയരമുള്ള മതിലുകളോടുകൂടിയ വലിയ വീടിന് സിസിടിവി ക്യാമറകളും കാവൽനായയുമുണ്ടായിരുന്നു. സംഭവസമയത്ത് കാവൽനായ കുരച്ചില്ല. മാത്രമല്ല വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ കാണാനുമില്ല. ഇതോടെ മോഷണശ്രമമല്ല കൊലയ്ക്ക് കാരണമെന്ന് പൊലീസിന് വ്യക്തമായി.
ഒരു വർഷം മുൻപ് വിജയകുമാറിന്റെ വീട്ടിൽ ജോലി ചെയ്തിരുന്ന അസം സ്വദേശി അമിത് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. സ്വഭാവദൂഷ്യത്തെ തുടർന്ന് ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതാണ് പ്രതികാരത്തിന്റെ തുടക്കം. ഇന്നലെ രാവിലെ എട്ടരയോടെ വീട്ടിലെ ജോലിക്കാരി എത്തിയപ്പോഴാണ് അരുംകൊലയുടെ വിവരം പുറത്തറിഞ്ഞത്.
വീടിന്റെ മുൻവാതിൽ തുറന്നുകിടക്കുകയായിരുന്നു. അകത്തേക്ക് പ്രവേശിച്ചപ്പോൾ സ്വീകരണമുറിയിൽ വിജയകുമാർ ചോരയിൽ കുളിച്ചു മരിച്ചുകിടക്കുന്ന കാഴ്ചയായിരുന്നു ആദ്യം കണ്ടതെന്ന് ജോലിക്കാരി പൊലീസിന് മൊഴി നൽകി. തൊട്ടടുത്ത മുറിയിൽ ഭാര്യ മീരയുടെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.
ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ ചൊവ്വാഴ്ചയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ കൊച്ചിയില്‍ നിയമിതനായ നാവികസേന ഉദ്യോഗസ്ഥനും. 26 കാരനായ ലെഫ്റ്റനന്റ് വിനയ് നര്‍വാലാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ഏപ്രില്‍ 16ന് വിവാഹിതനായ ലെഫ്റ്റനന്റ് വിനയ് അവധിയിലായിരുന്നു. ഹരിയാണ സ്വദേശിയായിരുന്നു. നാവികസേന ഉദ്യോഗസ്ഥനായ ലെഫ്റ്റനന്റ് വിനയ് നര്‍വാല്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടതായി പ്രതിരോധവകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
മൂന്ന് വിദേശികളും മൂന്ന് പ്രദേശവാസികളും ഉള്‍പ്പെടെ 26 പേര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ സംബന്ധിച്ച് ഇനിയും ഔദ്യോഗിക സ്ഥിരീകരണം വരേണ്ടതുണ്ട്. നിലവില്‍ 16 പേരുടെ പട്ടികയാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടിട്ടുള്ളത്.
പാകിസ്താന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) ഭീകര സംഘടനയുടെ നിഴല്‍ സംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.സൗദി അറേബ്യന്‍ സന്ദര്‍ശനത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിവരങ്ങള്‍ ധരിപ്പിക്കുകയും, തുടര്‍ന്ന് സുരക്ഷാ ഏജന്‍സികളുമായി അടിയന്തര അവലോകന യോഗം ചേരുന്നതിനായി ശ്രീനഗറിലെത്തുകയും ചെയ്തു. ഉത്തരവാദികളെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതികരിച്ചു.
അശാന്തിയുടെ കാർമേഘങ്ങൾ ഒഴിഞ്ഞുനിന്നിരുന്ന കാശ്മീരിനെ വീണ്ടും കുരുതിക്കളമാക്കിയ ഭീകരാക്രമണത്തിൽ പൊലിഞ്ഞത് 28 നിരപരാധികളുടെ ജീവൻ. ജമ്മുകാശ്മീരിലെ പഹൽഗാമിലെ ബൈസരൻ ഹിൽ സ്റ്റേഷനിൽ സൈനിക വേഷത്തിൽ മലയിറങ്ങിവന്ന നാലു ഭീകരർ വിനോദസഞ്ചാരികൾക്കുനേരെ തുരുതുരാ വെടിയുതിർക്കുകയായിരുന്നു. പത്തിലേറെപ്പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ രണ്ടു വിദേശികളും ഉണ്ടെന്ന് സൂചന. കർണാടക സ്വദേശി മഞ്ജുനാഥിനെ (47) തിരിച്ചറിഞ്ഞു.
പാക് ഭീകര സംഘടനയായ ലഷ്‌കറുമായി ബന്ധമുള്ള ദി റെസിസ്റ്റന്റ് ഫ്രണ്ട് (ടി.ആർ.എഫ്) അക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. സംഭവസ്ഥലം സൈന്യം വളഞ്ഞു. ഭീകരർ കുന്നുതാണ്ടി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയായിരുന്നു ആക്രമണം.
വിനോദ സഞ്ചാരികൾ ഇരുന്ന സ്ഥലത്തേക്ക് ഇരച്ചെത്തിയ ഭീകരർ നിഷ്‌ക്കരുണം വെടിയുതിർക്കുകയായിരുന്നു. സൈനിക വേഷത്തിൽവന്ന ഭീകരരിൽ മൂന്നുപേർ വിദേശികളും ഒരാൾ നാട്ടുകാരനുമെന്ന് സൂചന. ‘മിനി-സ്വിറ്റ്സർലൻഡ്’ എന്നറിയപ്പെടുന്ന മലനിരകൾ നിറഞ്ഞ ബൈസരനിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രത്തിൽ ട്രക്കിംഗിനായി എത്തിയവരാണ് ഇരയായത്.
കാൽനടയായും കുതിരപ്പുറത്തും മാത്രം എത്താൻ കഴിയുന്ന ഹില്ലി സ്റ്റേഷനാണ് അനന്ത്നാഗ് ജില്ലയിലെ പഹൽഗാം മേഖലയിലെ ബൈസരൻ. സുരക്ഷാ സേനയും രക്ഷാദൗത്യ സംഘങ്ങളും ഹെലികോപ്ടർമാർഗം സ്ഥലത്തേക്ക് പാഞ്ഞു. പരിക്കേറ്റവരെയും മരിച്ചവരെയും ആശുപത്രികളിലേക്ക് മാറ്റി.
സൗദിയിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശ പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഉചിതമായ എല്ലാ നടപടികളും സ്വീകരിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അമിത് ഷായുടെ നേതൃത്വത്തിൽ ഡൽഹിയിൽ ഉന്നതതല യോഗം ചേർന്നു. ഡൽഹിയിലായിരുന്ന ജമ്മുകാശ്‌മീർ ലെഫ്. ഗവർണർ മനോജ് സിൻഹയും ഷായ്‌ക്കൊപ്പം പോയി. വടക്കൻ കരസേന കമാൻഡർ ലെഫ്റ്റനന്റ് ജനറൽ എം.വി.സുചേന്ദ്ര കുമാർ ശ്രീനഗറിലെത്തി ഫോർമേഷൻ കമാൻഡർമാരുമായി ചർച്ച നടത്തി.
ഹീനമായ പ്രവൃത്തി ചെയ്‌തവരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദുരിതബാധിതർക്ക് സാദ്ധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കും. ഹീനകൃത്യം ചെയ്‌തവരുടെ ദുഷ്ട അജണ്ട ഒരിക്കലും വിജയിക്കില്ല. ഭീകരതയ്‌ക്കെതിരെ പോരാട്ടം അചഞ്ചലമാണ്, അത് ശക്തമാക്കും.
കാശ്മീർ സന്ദർശനത്തിലുള്ള കേരള ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാരും സുരക്ഷിതരാണെന്ന് വിവരം ലഭിച്ചു. ജഡ്ജിമാരായ അനിൽ കെ. നരേന്ദ്രൻ, പി.ജി. അജിത് കുമാർ, ജി. ഗിരീഷ് എന്നിവർ ശ്രീനഗറിലാണുള്ളത്. ഇന്ന് നാട്ടിലെത്തും. 17 ന് കാശ്മീരിൽ എത്തിയ ജഡ്ജിമാർ ആക്രമണം നടന്ന പഹൽഗാമിൽ തിങ്കളാഴ്ച ഉണ്ടായിരുന്നു.
കൊല്ലപ്പെട്ടവരിൽ എറണാകുളം ഇടപ്പള്ളി സ്വദേശി എൻ.രാമചന്ദ്രനും . ഇന്നലെയാണ് ഇദ്ദേഹം കുടുംബവുമായി കാശ്മീരിലെത്തിത്. മകളുടെ മുന്നിൽ വച്ചായിരുന്നു മരണപ്പെട്ടത്. ഭാര്യയും മകളും സുരക്ഷിതരാണ്.
ഹെൽപ് ഡെസ്‌ക്
ടൂറിസ്റ്റുകൾക്കായുള്ള പൊലീസ്
ഹെൽപ് ഡെസ്‌ക്: 9596777669, 01932225870, 9419051940
വിടവാങ്ങിയ പോപ്പ് ഫ്രാന്‍സിസിന്റെ സംസ്‌കാരച്ചടങ്ങുകള്‍ ശനിയാഴ്ച നടക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു. മാർപാപ്പ നിര്‍ദേശിച്ചതു പ്രകാരം ലളിതമായിട്ടായിരിക്കും ചടങ്ങുകള്‍. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് സംസ്‌കാരച്ചടങ്ങ് നടക്കുക. മാർപാപ്പയുടെ മൃതദേഹത്തിന്റെ ചിത്രങ്ങൾ വത്തിക്കാൻ പുറത്ത് വിട്ടു. ചുവന്ന തിരുവസ്ത്രവും തൊപ്പിയും ധരിച്ച് കൈയില്‍ ജപമാലയും പിടിച്ച ചിത്രമാണ് പുറത്ത് വന്നത്.
മാര്‍പ്പാപ്പയുടെ ഭൗതികദേഹം ബുധനാഴ്ച സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് എത്തിക്കും. തുടര്‍ന്ന് സംസ്‌കാരച്ചടങ്ങുകള്‍ തുടങ്ങുന്ന ശനിയാഴ്ചവരെ പൊതുദര്‍ശനമുണ്ടായിരിക്കും. കബറടക്കം കഴിയുന്നതിനു പിന്നാലെ ഏപ്രില്‍ 28 ഞായറാഴ്ച മുതല്‍ പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്ന നടപടികള്‍ ആരംഭിക്കും.
വിയോഗാനന്തരം തന്റെ അന്ത്യകര്‍മങ്ങള്‍ എങ്ങനെയായിരിക്കണമെന്നതു സംബന്ധിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ തയ്യാറാക്കിയ കുറിപ്പ് വത്തിക്കാന്‍ പുറത്തുവിട്ടിരുന്നു. എന്നും പ്രാര്‍ഥനയ്ക്കായി മുട്ടുകുത്തുന്ന മേരി മേജര്‍ ബസിലിക്കയില്‍ കബറടക്കണമെന്നാണ് അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കിയത്. അടക്കം ചെയ്യുന്ന പേടകത്തില്‍ പ്രത്യേക അലങ്കാരങ്ങളൊന്നും പാടില്ല. പൊതുദര്‍ശനം ഉയര്‍ന്ന പീഠത്തില്‍ വേണ്ട. ഫലകത്തില്‍ ഫ്രാന്‍സിസ് എന്ന് മാത്രമായിരിക്കണം ആലേഖനം ചെയ്യേണ്ടത്. സൈപ്രസ്, ഓക്ക്, പുളി മരങ്ങള്‍ക്കൊണ്ട് മൂന്ന് അറകളുണ്ടാക്കി അതില്‍ കബറടക്കുന്ന പരമ്പരാഗത രീതിക്കും അദ്ദേഹം മാറ്റം വരുത്തി. പകരം സിങ്ക് കൊണ്ട് പൊതിഞ്ഞ ഒറ്റമരപ്പെട്ടിയില്‍ അടക്കം ചെയ്യണമെന്നും നിര്‍ദേശമുണ്ട്. മരണാനന്തര ചടങ്ങുകളുടെ ചെലവുകള്‍ ഒരു അഭ്യുദയകാംക്ഷി വഹിക്കുമെന്നും കുറിപ്പില്‍ പറയുന്നു.
തിരുവാതുക്കലില്‍ ദമ്പതിമാരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയിലെന്ന് സൂചന. അസം സ്വദേശിയായ അമിത് എന്നയാളാണ് പോലീസ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇയാള്‍ നേരത്തെ വിജയകുമാറിന്റെ വീട്ടില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്നുവെന്നും സൂചനയുണ്ട്.
കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും വ്യവസായിയുമായ വിജയകുമാര്‍(64), ഭാര്യ മീര(60) എന്നിവരെയാണ് ചൊവ്വാഴ്ച രാവിലെ തിരുവാതുക്കല്‍ എരുത്തിക്കല്‍ ക്ഷേത്രത്തിന് സമീപത്തെ വീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. രാവിലെ 8.15-ഓടെ വീട്ടിലെത്തിയ ജോലിക്കാരിയാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. ഇവര്‍ നാട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.
പോലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. വീട്ടിലെ ഹാളിലാണ് വിജയകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. മീരയുടെ മൃതദേഹം കിടപ്പുമുറിയിലായിരുന്നു. ചോരയില്‍ കുളിച്ച് മുഖം വികൃതമാക്കി നഗ്നമായനിലയിലായിരുന്നു മൃതദേഹങ്ങള്‍. വിജയകുമാറിന്റെ തലയ്ക്കാണ് ഗുരുതരമായ പരിക്കേറ്റിരുന്നത്. വീട്ടിലെ വാതിലിന് സമീപത്തുനിന്ന് സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു കോടാലിയും അമ്മിക്കല്ലും കണ്ടെടുത്തിട്ടുണ്ട്.
വീട്ടില്‍ സിസിടിവി ക്യാമറകളുണ്ടെങ്കിലും ഇതിന്റെ ഹാര്‍ഡ് ഡിസ്‌ക് നഷ്ടപ്പെട്ടനിലയിലാണ്. മാത്രമല്ല, വീട്ടില്‍ വളര്‍ത്തുനായ ഉണ്ടെങ്കിലും ഇവ കുരച്ചിട്ടില്ലെന്നും ഇതുവരെ നായയ്ക്ക് അനക്കമില്ലെന്നും നാട്ടുകാര്‍ പറയുന്നു.
കസ്റ്റഡിയിലുള്ള ഇതരസംസ്ഥാന തൊഴിലാളിയെ അടുത്തിടെയാണ് വിജയകുമാര്‍ ജോലിയില്‍നിന്ന് പിരിച്ചുവിട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. മൊബൈല്‍ഫോണ്‍ മോഷ്ടിച്ചതിനാണ് ഇയാളെ ജോലിയില്‍നിന്ന് പുറത്താക്കിയതെന്നാണ് വിവരം. ഈ സംഭവത്തില്‍ പിടിയിലായി റിമാന്‍ഡിലായിരുന്ന പ്രതി ദിവസങ്ങള്‍ക്ക് മുമ്പാണ് ജയിലില്‍നിന്നിറങ്ങിയതെന്നാണ് സൂചന. കഴിഞ്ഞദിവസം ഇയാള്‍ വിജയകുമാറിന്റെ വീട്ടിലെത്തി തര്‍ക്കമുണ്ടാക്കിയതായും പറയുന്നുണ്ട്.
വീട്ടില്‍ ദമ്പതിമാര്‍ മാത്രമാണ് താമസം. ഇവരുടെ മകന്‍ 2018-ല്‍ മരിച്ചു. മകള്‍ വിദേശത്താണ്. കേസില്‍ ഒരാളെക്കുറിച്ച് സൂചനയുണ്ട്. ഇത് കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. നേരത്തേ വിജയകുമാറിന്റെ പരാതിയില്‍ ഒരു കേസെടുത്തിരുന്നു. ഇതിന്റെ വൈരാഗ്യമാണോ എന്ന് പരിശോധിക്കുകയാണെന്നും എസ്പി പറഞ്ഞു.
വീട്ടിലെ വാതിലിലോ മറ്റോ ബലപ്രയോഗം നടന്നതിന്റെ പാടുകളില്ലെന്ന് സ്ഥലം സന്ദര്‍ശിച്ച മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ ടിറ്റോ മാധ്യമങ്ങളോട് പറഞ്ഞു. എന്തോ ശബ്ദം കേട്ട് വിജയകുമാര്‍ വാതില്‍ തുറന്നിരിക്കാനാണ് സാധ്യത. അമ്മിക്കല്ലും കോടാലിയും നിലത്തുണ്ടായിരുന്നു. ഹാളിലാണ് വിജയകുമാറിന്റെ മൃതദേഹം കണ്ടത്. ഭാര്യയുടേത് കിടപ്പുമുറിയിലും. വീട്ടിലെ പട്ടി കുരച്ചിരുന്നില്ല. പട്ടിയ്ക്ക് ഇപ്പോഴും അനക്കമില്ലെന്നും അദ്ദേഹം പറഞ്ഞു.
വീടുമായി അടുപ്പമുള്ളയാളാണ് കൃത്യം നടത്തിയതെന്ന് സംശയിക്കുന്നതായി സ്ഥലം സന്ദര്‍ശിച്ചശേഷം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു. വീടിനകത്ത് സിസിടിവി ഉണ്ടായിരുന്നു. പക്ഷേ, അതിന്റെ ഹാര്‍ഡ് ഡിസ്‌ക് നഷ്ടപ്പെട്ടിട്ടുണ്ട്. വീട്ടിലോട്ട് പ്രതി കയറിയപ്പോള്‍ പട്ടി കുരച്ചിട്ടില്ല. ഇതെല്ലാം വെച്ചുനോക്കുമ്പോള്‍ വീടുമായി അത്രയ്ക്ക് അടുപ്പമുള്ള ആളോ വീടിനെ പറ്റി നന്നായി അറിയാവുന്ന ആളോ ആയിരിക്കാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
ഫ്രാൻസിസ് മാർപാപ്പയുടെ മരണപത്രം വത്തിക്കാൻ പുറത്തുവിട്ടു. അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിലായിരിക്കണമെന്നാണ് മാർപാപ്പ മരണപത്രത്തിൽ പറയുന്നത്.
ക്രിസ്തു ശിഷ്യൻ വിശുദ്ധ പത്രോസിൻ്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ് മുൻ മാർപാപ്പമാരിൽ ഭൂരിഭാഗം പേരും അന്ത്യവിശ്രമം കൊള്ളുന്നത്. ശവകുടീരത്തിൽ പ്രത്യേക അലങ്കാരങ്ങൾ പാടില്ലെന്നും ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്ന് മാത്രം എഴുതിയാൽ മതിയെന്നും മാർപാപ്പയുടെ മരണപത്രത്തിൽ പറയുന്നു.
അതിനിടെ മാർപാപ്പയുടെ മരണകാരണം വ്യക്തമാക്കി വത്തിക്കാന്‍ വാർത്താക്കുറിപ്പ് പുറത്തിറക്കി. ഹൃദയസ്തംഭനവും പക്ഷാഘാതവുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് വത്തിക്കാന്‍ അറിയിച്ചു. ഇന്ന് വത്തിക്കാനില്‍ കര്‍ദിനാള്‍മാരുടെ യോഗം ചേരും. സംസ്കാരം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കും. നാളെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ പൊതുദര്‍ശനം നടക്കും.
ആചാരങ്ങളുടെ ഭാഗമായി പോപ്പിന്റെ വസതി ചുവന്ന റിബൺ കെട്ടി മുദ്ര വെച്ചു. കാമെർലിങ്കോ കർദിനാൾ കെവിൻ ഫാരൽ ആണ് സീൽ വെച്ചത്. പതിനായിരക്കണക്കിന് വിശ്വാസികളാണ് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് ഇന്നലെ മുതല്‍ ഒഴുകിയെത്തുന്നത്.
നടി വിൻസി അലോഷ്യസിൻ്റെ പരാതി ഒത്തുതീർപ്പാക്കാൻ ശ്രമം ശക്തമാക്കി സിനിമയുടെ അണിയറ പ്രവർത്തകർ. ഇൻ്റേണൽ കമ്മിറ്റി യോഗത്തിൽ ഷൈൻ വിൻസിയോട് ക്ഷമാപണം നടത്തി. ഭാവിയിൽ മോശം പെരുമാറ്റം ഉണ്ടാകില്ലെന്ന് ഷൈൻ ഉറപ്പ് നൽകി.
ബോധപൂർവം തെറ്റ് ചെയ്തിട്ടില്ലെന്നും പെരുമാറ്റത്തിൽ ശ്രദ്ധിക്കാമെന്നും ഷൈൻ ഇൻ്റേണൽ കമ്മിറ്റി അംഗങ്ങളെ അറിയിച്ചു. ഇൻ്റേണൽ കമ്മിറ്റി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് വിൻസിയും യോഗത്തിൽ നിലപാടെടുത്തു. തൻ്റെ പരാതി ചോർന്നതിലുള്ള അതൃപ്തിയും വിൻസി യോഗത്തിൽ അറിയിച്ചു. പൊലീസിൽ പരാതി നൽകാൻ ഇല്ലെന്ന നിലപാട് ഇന്റേണൽ കമ്മിറ്റി യോഗത്തിലും വിൻസി ആവർത്തിച്ചു.
ഷൈൻ ടോം ചാക്കോയ്ക്ക് താക്കീത് നൽകി പ്രശ്നങ്ങൾ അവസാനിപ്പിക്കാനാണ് ആലോചന. ഷൈൻ ടോം ചാക്കോയ്ക്കെതിരെ തിടുക്കത്തിൽ നടപടി വേണ്ടെന്ന നിലപാടിലാണ് താര സംഘടനയും. താര സംഘടനയും ഫിലിം ചേമ്പറും ഇന്റേണൽ കമ്മിറ്റി യോഗത്തിന്റെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. റിപ്പോർട്ട് ഇന്ന് തന്നെ ലഭിച്ചേക്കും.
സൂത്രവാക്യം സിനിമയുടെ ചിത്രീകരണത്തിനിടെ ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറി എന്ന വിൻസി അലോഷ്യസിന്റെ പരാതി വൻ വിവാദമായതോടെയാണ് ഏറെ വൈകിയുള്ള ഇന്‍റേണല്‍ കമ്മറ്റിയുടെ ഇടപെടൽ.
സിനിമാ സെറ്റിൽ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയ നടനെതിരെ നിയമപരമായി പരാതി നൽകില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നാണ് വിന്‍സി അലോഷ്യസ് നേരത്തെ തന്നെ അറിയിച്ചിരുന്നത്. ഇരു ഭാഗവും കേട്ടതോടെ അന്തിമ അന്വേഷണ റിപ്പോർട്ട് തയ്യാറാക്കി ഫിലിം ചെമ്പറിന്റെ മോണിറ്ററിങ് കമ്മറ്റിക്ക് കൈമാറുകയാണ് അടുത്ത നടപടി.
റിപ്പോർട്ടിൽ ഗൗരവകരമായ പ്രശ്നങ്ങള്‍ ഉണ്ടെങ്കിൽ ഷൈനിനെതിരെ നടപടി എടുക്കാനും കമ്മറ്റിക്ക് നിർദേശം നൽകാം. നിർദേശം എന്ത് തന്നെയായാലും അത് അനുസരിക്കാൻ സിനിമ സംഘടനകൾ ബാധ്യസ്ഥരാണ്.
ചരിത്രം തിരുത്തിക്കുറിച്ചാണ് 2013 മാര്‍ച്ച് 13 ന് അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ നിന്നുള്ള കര്‍ദിനാള്‍ മാരിയോ ബെര്‍ഗോളിയ കത്തോലിക്കാ സഭയുടെ 266-ാമത് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്.
1272 വര്‍ഷങ്ങള്‍ക്ക് ശേഷം യൂറോപ്പിന് പുറത്തു നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന, ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള ആദ്യപാപ്പ. ശാരീരിക അവശതകള്‍ മൂലം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ 2013 ഫെബ്രുവരി 28 ന് രാജിവെച്ചതിനെ തുടര്‍ന്നാണ് കര്‍ദിനാള്‍ ഹോര്‍ഹെ മാരിയോ ബെര്‍ഗോളിയോയെ മാര്‍പാപ്പയായി തിരഞ്ഞെടുത്തത്.
ജീവിതത്തില്‍ ആഡംബരങ്ങള്‍ ഒഴിവാക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ മരണത്തിലും ലാളിത്യം ആഗ്രഹിച്ചിരുന്നു. സൈപ്രസ്, ഓക്ക്, വാക മരത്തടികള്‍ കൊണ്ടു നിര്‍മിച്ച മൂന്ന് പെട്ടികള്‍ക്കുള്ളിലായി മാര്‍പാപ്പമാരെ അടക്കം ചെയ്യുന്ന ആചാരത്തിനു പകരം തനിക്ക് സാധാരണ തടിപ്പെട്ടി മതിയെന്ന് അദ്ദേഹം നേരത്തെ തന്നെ നിര്‍ദേശിച്ചിരുന്നു.
ദീര്‍ഘമായ പൊതുദര്‍ശനം, നീണ്ട അന്ത്യോപചാര ചടങ്ങുകള്‍ ഇവയൊന്നും വേണ്ടെന്നും നിര്‍ദേശത്തിലുണ്ട്. മുന്‍ മാര്‍പാപ്പമാരെ അടക്കം ചെയ്യുന്ന സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്കു പകരം റോമിലെ സെന്റ് മേരി മേജര്‍ പള്ളിയില്‍ അടക്കിയാല്‍ മതിയെന്നു നേരത്തെ നിര്‍ദേശിച്ചിരുന്നു.
ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗത്തിൽ അനുശോചനമർപ്പിച്ച് പ്രമുഖർ. വിടവാങ്ങിയത് ആർദ്രതയുടെ പ്രതീകമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കുറിച്ചത്. ആഗോള കത്തോലിക്കാ സഭയുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു.
മനുഷ്യസ്‌നേഹത്തിന്റെയും ലോക സമാധാനത്തിന്റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വ്യക്തിജീവിതവും വൈദിക ജീവിതവും ഒരുപോലെ സമർപ്പിച്ച മാതൃകാ വ്യക്തിത്വമാണ് ഫ്രാൻസിസ് മാർപ്പാപ്പയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലസ്‌തീൻ ജനതയുടെ വേദനയിലും സഹനത്തിലും മനസുകൊണ്ട് ചേർന്നുനിന്ന വഴികാട്ടിയായിരുന്നു അദ്ദേഹം. അടിച്ചമർത്തലിനും ചൂഷണത്തിനും വിധേയമാകുന്ന മുഴുവൻ മനുഷ്യ വിഭാഗങ്ങളോടും ഐക്യദാർഢ്യം പുലർത്തിയ മനസായിരുന്നു അദ്ദേഹത്തിന്റേത്. മാർപ്പാപ്പയുടെ വിയോഗത്തിൽ വേദനിക്കുന്ന ലോക ജനതയോടാകെയും വിശ്വാസ സമൂഹത്തോട് പ്രത്യേകിച്ചും അവരുടെ ദുഃഖത്തിൽ പങ്കുകൊണ്ട് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി കുറിച്ചു.
യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസും മാർപ്പാപ്പയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചു. ‘അദ്ദേഹത്തെ സ്‌നേഹിക്കുന്ന ലക്ഷക്കണക്കിന് ക്രിസ്‌ത്യൻ വിശ്വാസികൾക്കൊപ്പമാണ് എന്റെ മനസ്. വളരെ ക്ഷീണിതനായിരുന്നെങ്കിലും അദ്ദേഹത്തെ കാണാനായതിൽ സന്തോഷമുണ്ട്. കൊവിഡിന്റെ ആദ്യനാളികളിൽ അദ്ദേഹം മുന്നോട്ടുവച്ച മനോഹരമായ മാതൃക എന്നും ഓർമിക്കപ്പെടും ‘, ജെഡി വാൻസ് എക്‌സിൽ കുറിച്ചു. മാർപ്പാപ്പയുമായി അവസാനം കൂടിക്കാഴ്‌ച നടത്തിയ ലോകനേതാവാണ് ജെഡി വാൻസ്.
ഫ്രാൻസിസ് മാർപ്പാപ്പയുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനും അനുശോചനം രേഖപ്പെടുത്തി. ‘വിശ്വാസികൾക്ക് എക്കാലത്തെയും വെളിച്ചമായി ഫ്രാൻസിസ് പാപ്പ ഇനി നിത്യതയിൽ’ എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
വലിയ ഇടയന് വിട. ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി. 88 വയസ്സായിരുന്നു. ചരിത്രം തിരുത്തിക്കുറിച്ചാണ് 2013 മാര്‍ച്ച് 13-ന് അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍നിന്നുള്ള കര്‍ദിനാള്‍ മാരിയോ ബെര്‍ഗോളിയ കത്തോലിക്കാ സഭയുടെ 266-ാമത് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള ആദ്യപാപ്പയായിരുന്നു പിന്നീട് ഫ്രാന്‍സിസ് മാര്‍പാപ്പ എന്നറിയപ്പെട്ട മാരിയോ ബെര്‍ഗോളിയ. 1,272 വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു യൂറോപ്പിനു പുറത്തുനിന്ന് ഒരാള്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നത്. പ്രാദേശിക സമയം 7.35-നാണ് അന്ത്യം സംഭവിച്ചതെന്ന് വത്തിക്കാൻ അറിയിച്ചു.
ശാരീരിക അവശതകള്‍ മൂലം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ 2013 ഫെബ്രുവരി 28-ന് രാജിവെച്ചതിനെ തുടര്‍ന്നാണ് കര്‍ദിനാള്‍ ഹോര്‍ഹെ മാരിയോ ബെര്‍ഗോളിയോയെ മാര്‍പാപ്പയായി തിരഞ്ഞെടുത്തത്.
ബ്യൂണസ് ഐറിസിലെ ആര്‍ച്ച് ബിഷപ്പായിരുന്ന ഹോര്‍ഹെ മാരിയോ ബെര്‍ഗോളിയോ ലാറ്റിനമേരിക്കയില്‍ നിന്നുള്ള ആദ്യ പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത് തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു. അന്ന് 78 വയസായിരുന്നു അദ്ദേഹത്തിന്. 2001-ലാണ് ബെര്‍ഗോളിയോ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് 2001-ല്‍ ബെര്‍ഗോളിയോയെ വത്തിക്കാനിലേക്ക് കൊണ്ടുവരുന്നത്. കര്‍ദ്ദിനാള്‍ എന്ന നിലയില്‍ ഒട്ടേറെ ഭരണപരമായ ചുമതലകള്‍ വഹിച്ച അദ്ദേഹം തീര്‍ത്തും വ്യത്യസ്തനായിരുന്നു. വിനയാന്വിതമായ പെരുമാറ്റം, സാമൂഹ്യനീതിക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയും കര്‍ദ്ദിനാള്‍ എന്ന നിലയില്‍ അദ്ദേഹത്തെ വ്യത്യസ്തനാക്കി. ആഡംബര വാഹനം ഒഴിവാക്കി പൊതുഗതാഗത സംവിധാനത്തിലായിരുന്നു അദ്ദേഹത്തിന്റെ യാത്രകള്‍. ഭക്ഷണം സ്വയം പാചകം ചെയ്യുന്നതായിരുന്നു അക്കാലത്ത് അദ്ദേഹത്തിന്റെ രീതി.
1936 ഡിസംബര്‍ 17-ന് അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ റെയില്‍വേ തൊഴിലാളിയായ മരിയോ ജോസ് ബെര്‍ഗോളിയോയുടെയും സാധാരണക്കാരിയായ വീട്ടമ്മ മരിയ സിവോറിയയുടെയും അഞ്ചു മക്കളില്‍ ഒരാളായി ജനനം. ഇറ്റലിയില്‍നിന്നു കുടിയേറിയ ഒരു മധ്യവര്‍ഗ കുടുംബമായിരുന്നു ഫ്രാന്‍സിസ് പാപ്പയുടേത്. സാധാരണ കുടുംബത്തില്‍ ജനിച്ച്, അവരുടെ പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞും ഇടപഴകിയും വളര്‍ന്നതിനാല്‍ താഴേക്കിടയിലുള്ളവര്‍ക്ക് അദ്ദേഹം പ്രത്യേകം പരിഗണന നല്‍കിയിരുന്നു.
എല്ലായ്‌പ്പോഴും ശാന്തനും പ്രസന്നവദനനുമായിരുന്നു എന്നുള്ളതാണ് അദ്ദേഹത്തിന്റെ പ്രത്യേകതകളിലൊന്ന്. അണുബാധയെത്തുടര്‍ന്ന് ശ്വാസകോശങ്ങളിലൊന്ന് നീക്കം ചെയ്ത് പത്തു വര്‍ഷത്തിനുശേഷം 32-ാം വയസ്സിലാണ് അദ്ദേഹം വൈദികപട്ടം ഏറ്റെടുക്കുന്നത്. താമസിച്ചാണ് പുരോഹിതപദവിയിൽ എത്തിയതെങ്കിലും നാല് വര്‍ഷത്തിനുള്ളില്‍ അര്‍ജന്റീനയിലെ ജസ്യൂട്ട് സഭയുടെ പ്രൊവിന്‍ഷ്യലായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1973 മുതല്‍ 79 വരെ പ്രൊവിന്‍ഷ്യന്‍ സ്ഥാനം അലങ്കരിച്ചു. 1992-ല്‍ ബ്യൂണസ് ഐറിസിലെ സഹായ മെത്രാനും 98-ല്‍ ആര്‍ച്ച് ബിഷപ്പുമായി തിരഞ്ഞെടുക്കപ്പെട്ടു. 2001-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ബെര്‍ഗോളിയോയെ കര്‍ദിനാള്‍ സ്ഥാനത്ത് അവരോധിച്ചു. കര്‍ദിനാള്‍ ആയി തിരഞ്ഞെടുക്കപ്പെട്ടശേഷം, തന്റെ മുന്‍ഗാമികള്‍ അനുഭവിച്ചുവന്നിരുന്ന പല സുഖസൗകര്യങ്ങളും അദ്ദേഹം ഉപേക്ഷിച്ചിരുന്നു. പ്രദേശത്തെ ചേരികള്‍ സന്ദര്‍ശിക്കുന്നതിലും അവരെ സഹായിക്കുന്നതിലും അദ്ദേഹം ഏറെ താത്പര്യം പ്രകടിപ്പിച്ചിരുന്നു. മാധ്യമങ്ങള്‍ക്ക് അദ്ദേഹം അഭിമുഖങ്ങള്‍ നല്‍കിയിരുന്നില്ല. പ്രസംഗവേദികളോടും ഭ്രമമില്ല. തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണം തെറ്റാണെന്നു ബോധ്യമുണ്ടെങ്കില്‍പോലും വിമര്‍ശകരോട് ശണ്ഠ കൂടാറില്ല.
ഫ്രാന്‍സിസ് പാപ്പയുടെ വിനയവും ഏറെ പ്രസിദ്ധമായിരുന്നു. 2001-ല്‍ കര്‍ദിനാളായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, തനിക്കൊപ്പം ആഹ്ലാദം പങ്കിടാന്‍ റോമിലേക്ക് പറക്കാനൊരുങ്ങിയ നൂറുകണക്കിന് അര്‍ജന്റീനക്കാരെ തടഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്: ”റോം യാത്രയ്ക്കു ചെലവാകുന്ന വിമാനക്കൂലി നിങ്ങള്‍ പാവങ്ങള്‍ക്ക് നല്‍കുക.” അതായിരുന്നു അദ്ദേഹത്തിന്റെ സന്തോഷം. സാമ്പത്തികമാന്ദ്യം പിടിമുറുക്കിയ 2002-ല്‍ അര്‍ജന്റീനയിലെ സാധാരണക്കാര്‍ക്കുവേണ്ടി സര്‍ക്കാറിനും രാഷ്ട്രീയക്കാര്‍ക്കും എതിരെ അദ്ദേഹം പൊരുതി.
പേര് തിരഞ്ഞെടുത്തപ്പോള്‍ തന്നെ തന്റെ വഴികള്‍ വ്യത്യസ്തമാണെന്ന് പുതിയ പാപ്പ ലോകത്തിന് വെളിപ്പെടുത്തി. കത്തോലിക്കാ സഭയുടെ രണ്ടായിരത്തിലധികം വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഫ്രാന്‍സിസ് എന്ന പേര് ഒരു മാര്‍പ്പാപ്പ സ്വീകരിക്കുന്നത്. പാവങ്ങളുടെ പുണ്യവാളനെന്നറിയപ്പെടുന്ന അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ പേര് തിരഞ്ഞെടുത്തതിന് വലിയ അര്‍ത്ഥതലങ്ങളുണ്ട്. ഫ്രാന്‍സിസ്‌കന്‍ സഭാസ്ഥാപകനായ താപസശ്രേഷ്ഠന്റെ പേരു സ്വീകരിക്കുകവഴി കര്‍ദിനാള്‍ മാരിയോ ബര്‍ഗോളിയോ ഇറ്റലിയുടെ ഹൃദയമാണ് കവര്‍ന്നത്. ദരിദ്രരോടും സകല ജീവജാലങ്ങളോടുമുള്ള സ്‌നേഹത്തിലൂടെ ക്രിസ്തുവിന് സാക്ഷ്യം വഹിച്ച വിശുദ്ധനാണ് അസ്സീസ്സിയിലെ ഫ്രാന്‍സിസ്. ഉന്നതകുലജാതനായിട്ടും സമ്പത്തിന്റെ മടിത്തട്ടില്‍ അഭിരമിച്ചിട്ടും അതെല്ലാം ക്രിസ്തുവിനോടും മനുഷ്യരോടുമുള്ള സ്‌നേഹത്തെ പ്രതി ഉപേക്ഷിച്ച് ദാരിദ്ര്യം വ്രതമായെടുത്തയാള്‍. അവസാനത്തെ ഉടുതുണി പോലും തെരുവിലെ ദരിദ്രന് കൊടുത്തയാള്‍. അങ്ങനെയുള്ള വിശുദ്ധ ഫ്രാന്‍സിസിന്റെ പേര് സ്വീകരിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് ദരിദ്രരുടെ പക്ഷത്തുനിന്ന് സഭയെ മുന്നോട്ട് നയിച്ചു.
മറ്റ് മതങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനേക്കുറിച്ചും പോപ്പിന് വ്യക്തമായ ധാരണകളുണ്ടായിരുന്നു. മനുഷ്യരെ മറന്നുകൊണ്ട് ദൈവവുമായുള്ള ബന്ധം സാധ്യമാകില്ലെന്ന് വ്യക്തമാക്കുന്ന ഫ്രാന്‍സിസ് പാപ്പയില്‍ ലോകം പുതിയൊരു മാതൃകയെയാണ് കണ്ടത്. ഗര്‍ഭഛിദ്രം, സ്വവര്‍ഗാനുരാഗം, സ്ത്രീപൗരോഹിത്യം, വൈദികബ്രഹ്‌മചര്യം, കൃത്രിമ ജനനനിയന്ത്രണം മുതലായ വിഷയങ്ങളില്‍ സഭയിലെ പരിഷ്‌കരണവാദികളുടെ മറുചേരിയിലാണ് പോപ്പിന്റെ സ്ഥാനം. സ്വവര്‍ഗരതിയെ കുറ്റകരമാക്കുന്ന നിയമങ്ങളെ ‘അനീതി’ എന്ന് വിമര്‍ശിച്ച പോപ്പ് ഫ്രാന്‍സിസ്, ദൈവം തന്റെ എല്ലാ മക്കളെയും സ്നേഹിക്കുന്നുവെന്നും സ്വവര്‍ഗരതിക്കാരായവരെ സഭയിലേക്ക് സ്വാഗതം ചെയ്യാന്‍ കത്തോലിക്കാ ബിഷപ്പുമാരോട് ആഹ്വാനം ചെയ്തു. ക്രൈസ്തവര്‍ ചെയ്യുന്ന കരുണയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രകൃതിയുടെ സംരക്ഷണം കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. ഒരു പതിറ്റാണ്ട് പിന്നിട്ടപ്പോഴേക്കും സഭയെ സുരക്ഷിതമായി മുന്നോട്ട് കൊണ്ടുപോകാന്‍ പാപ്പയ്ക്ക് സാധിച്ചു.
ജീവിതത്തില്‍ ആഡംബരങ്ങള്‍ ഒഴിവാക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ മരണത്തിലും ലാളിത്യം ആഗ്രഹിച്ചിരുന്നു. സൈപ്രസ്, ഓക്ക്, വാക മരത്തടികള്‍ കൊണ്ടു നിര്‍മിച്ച 3 പെട്ടികള്‍ക്കുള്ളിലായി മാര്‍പാപ്പമാരെ അടക്കം ചെയ്യുന്ന ആചാരത്തിനു പകരം തനിക്ക് സാധാരണ തടിപ്പെട്ടി മതിയെന്ന് അദ്ദേഹം നേരത്തെ തന്നെ നിര്‍ദേശിച്ചിരുന്നു. ദീര്‍ഘമായ പൊതുദര്‍ശനം, നീണ്ട അന്ത്യോപചാര ചടങ്ങുകള്‍ ഇവയൊന്നും വേണ്ടെന്നും നിര്‍ദേശത്തിലുണ്ട്. മുന്‍ മാര്‍പാപ്പമാരെ അടക്കം ചെയ്യുന്ന സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്കു പകരം റോമിലെ സെന്റ് മേരി മേജര്‍ പള്ളിയില്‍ അടക്കിയാല്‍ മതിയെന്നു നേരത്തെ നിര്‍ദേശിച്ചിരുന്നു.
തൻറെ നിലപാടുകൾ കൊണ്ട് ലോകം മുഴുവൻ സ്നേഹത്തിന്റെ സമാധാനത്തിന്റെയും സന്ദേശം എത്തിച്ച ഫ്രാൻസിസ് മാർപാപ്പയ്ക്ക് മലയാളം യുകെ ന്യൂസിന്റെ കണ്ണീർ പ്രണാമം.