കൊച്ചി: നടി ആക്രമണത്തിനിരയായ കേസില്‍ വിചാരണ നടപടികള്‍ വൈകിപ്പിക്കാനാകില്ലെന്ന് ഹൈക്കോടതി. കേസില്‍ പ്രതിയായ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. നടിയെ ആക്രമിച്ചപ്പോള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
ഈ ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുന്നത് വരെ വിചാരണ നീട്ടിവെക്കണമെന്നായിരുന്നു ദിലീപ് ആവശ്യപ്പെട്ടത്. എന്നാല്‍ വിചാരണ വൈകിപ്പക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ബുധനാഴ്ച മുതല്‍ വിചാരണ ആരംഭിക്കുമെന്നാണ് കരുതുന്നത്. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുക.
പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച പല തെളിവുകളും ലഭിക്കാനുണ്ടെന്നും ദിലീപിന്റെ അഭിഭാഷകന്‍ അറിയിച്ചു. ദൃശ്യങ്ങളും തെളിവുകളും ലഭിക്കേണ്ടത് തന്റെ അവകാശമാണെന്നും അവ നല്‍കാതെ വിചാരണ ആരംഭിക്കരുതെന്നുമാണ് ദിലീപ് ആവശ്യപ്പെട്ടത്. ഹര്‍ജി മാര്‍ച്ച് 21ന് വീണ്ടും പരിഗണിക്കാനായി മാറ്റി. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്.
ബിജെപി തുടരുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ശക്തമായ രാഷ്ട്രീയ തിരിച്ചടി നല്‍കാന്‍ തയ്യാറെടുത്ത് ബിഡിജെഎസ്. ചെങ്ങന്നൂരില്‍ ബിജെപിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് ശതമാനത്തില്‍ കുറവുണ്ടാകുമെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. ഇതോടെ ഉപതെരെഞ്ഞടുപ്പില്‍ ബിഡിജെഎസ് ബിജെപിയുടെ കാലുവാരുമെന്ന് ഉറപ്പായിട്ടുണ്ട്. ബിജെപിയുടെ നിലപാടാണ് മുന്നണിയെ ശിഥിലമാക്കുന്നതെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ മാത്രമാണ് ബിജെപി കേന്ദ്ര നേതൃത്വത്തോട് ബിഡിജെഎസ് ആവശ്യപ്പെട്ടത്. രാജ്യസഭാ സീറ്റ് ആവശ്യപ്പെടാത്തതിനാല്‍ നിരാശയില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. രാജ്യസഭാ സീറ്റിനായുള്ള ബിഡിജെഎസിന്റെ അവകാശവാദം ബിജെപി നേതൃത്വം നേരത്തെ തള്ളിയിരുന്നു. തുടര്‍ന്ന് കേരളത്തിലെ മുതിര്‍ന്ന നേതാവ് വി.മുരളീധരനെ രാജ്യസഭാ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. മഹാരാഷ്ട്രയില്‍ നിന്നാണ് മുരളീധരനെ രാജ്യസഭയിലെത്തിക്കാന്‍ ബിജെപി തീരുമാനിച്ചിരിക്കുന്നത്.
18 പേരടങ്ങുന്ന രാജ്യസഭാ സ്ഥാനാര്‍ഥികളുടെ പേര് വിവരങ്ങള്‍ ബിജെപി ഇതിനോടകം പുറത്തുവിട്ട് കഴിഞ്ഞു. തുഷാര്‍ വെള്ളാപ്പള്ളിക്ക് സീറ്റ് നല്‍കിയാല്‍ സംസ്ഥാന ഘടകത്തില്‍ നിന്നും കടുത്ത എതിര്‍പ്പുകളുണ്ടാകുമെന്ന സൂചനയെ തുടര്‍ന്നാണ് രാജ്യസഭാ സീറ്റിലേക്ക് വി മുരളിധരനെ കേന്ദ്രം പരിഗണിക്കുന്നത്. അതേസമയം വാഗ്ദാനം ചെയ്ത പദവികള്‍ തന്നില്ലെങ്കില്‍ മുന്നണി വിടുമെന്ന് ബിഡിജെഎസ് നിലപാടറിയിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഈ മാസം പതിനാലിന് നടക്കുന്ന സംസ്ഥാന നേതൃയോഗത്തിന് ശേഷം പ്രഖ്യാപിക്കുമെന്ന് ബിഡിജെഎസ് വ്യക്തമാക്കി.
തേനിയിലെ കൊരങ്ങിണി വനത്തില്‍ കാട്ടുതീയില്‍ മരണം ഒന്‍പത്. വനത്തിനുളളില്‍ നിന്ന് ഇന്ന് ഒരുമൃതദേഹം കൂടി കണ്ടെത്തി. പരുക്കേറ്റ 27 പേരില്‍ ഏതാനും പേരുടെ നില അതീവഗുരുതരമാണ്. പരുക്കേറ്റ മലയാളി ചികില്‍സയിലുണ്ട്. കാട്ടുതീ നിയന്ത്രണവിധേയമായി. മരിച്ചവര്‍ അഖില, പുനിത, ശുഭ അരുണ്‍, വിപിന്‍ വിവേക്, തമിഴ്സെല്‍വന്‍, ദിവ്യ , ഹേമലത എന്നിവരാണ്.
കൊരങ്ങിണി വനത്തില്‍ ആളിക്കത്തിയ കാട്ടുതീയില്‍പ്പെട്ടത് 26 സ്ത്രീകളടക്കം 39 പേരാണ്. പരുക്കേറ്റ് മധുരയിലെയും തേനി ബോഡി നായ്ക്കന്നൂരിലെയും ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടരാണ് മരിച്ചത്. ഇതില്‍ അഞ്ചുപേര്‍ സ്ത്രീകളാണ്. പരുക്കേറ്റ പത്തിലധികം പേര്‍ക്ക് അന്‍പത് ശതമാനത്തിലധികം പൊളളലേറ്റിട്ടുണ്ട്. ചെന്നൈ , ഈ റോഡ് സ്വദേശികളാണ് ദുരന്തത്തില്‍പ്പെട്ടവരിലേറെയും. കോട്ടയം പാലാസ്വദേശിനിയായ മീന ജോര്‍ജാണ് സംഘത്തിലുണ്ടായിരുന്ന മലയാളി. ഇവര്‍ മധുര മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനുേശഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു, പരുക്കേറ്റവര്‍ക്ക് സൗജന്യ ചികില്‍സയ്ക്കായി നടപടിയെടുത്തതായി തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു. ഉപമുഖ്യന്ത്രി ഒ.പനീര്‍സെല്‍വം തേനിയില്‍ ക്യാംപ് ചെയ്ത് നടപടികള്‍ വിലയിരുത്തുന്നുണ്ട്. എല്ലാവരെയും കണ്ടെത്തായതോടെ പൊലീസും വനം, അഗ്നിശമന ഉദ്യോഗസ്ഥരും നാട്ടുകാരും നടത്തിവന്ന തിരച്ചില്‍ ഉച്ചയോടെ അവസാനിപ്പിച്ചു. വ്യോമസേനയുടെ നാല് ഹെലികോപ്റ്ററുകള്‍ തേനി കേന്ദ്രീകരിച്ച് തീയമയ്ക്കാനുളള ശ്രമം തുടരുകയാണ്.

കൃത്യമായ ആസൂത്രണമോ ഏകോപനമോ ഇല്ലാതെ നടത്തിയ ട്രെക്കിങ്ങാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. പ്രദേശത്ത് കാട്ടുതീയുണ്ടെന്ന അറിഞ്ഞിട്ടും സംഘത്തിന് പാസ് നല്‍കിയ വനംജീവനക്കാരുടെ വീഴ്ച മറച്ചുവയ്ക്കാനാകില്ല. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തേനിയിലെത്തിയവര്‍ അവിടെ ഒത്തുചേര്‍ന്നാണ് വനയാത്ര തുടങ്ങിയത്.

കൊരങ്ങിണി വനത്തില്‍ 39 പേരടങ്ങുന്ന രണ്ട് സംഘമാണ് വനയാത്ര നടത്തിയത്. സംഘത്തിന് വഴികാട്ടിയായി രണ്ടുപേരുണ്ടായിരുന്നുവെന്ന് പറയുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല. 12 പേരുടെ സംഘം മൂന്നാര്‍ –സൂര്യനെല്ലി വഴി കൊളുക്കുമലയിലെത്തി ക്യാംപുചെയ്തു. ബാക്കിയുളളവര്‍ കൊരങ്ങണിയില്‍നിന്ന് കയറി കൊളുക്കുമലയിലെത്തി. ഇവിടെ ഒത്തു ചേര്‍ന്ന സംഘം കൊരങ്ങിണിയിലേക്ക് തിരിച്ചിറങ്ങുമ്പോഴാണ് ദുരന്തം ആഞ്ഞടിച്ചത്. പരസ്പരം പരിചയമില്ലാത്തവരായിരുന്നു സംഘത്തിലേറെയും. രണ്ടോ മൂന്നോ സുഹൃത്തുക്കള്‍, കുട്ടികളടങ്ങുന്ന കുടുംബങ്ങള്‍ , ചിലരൊറ്റയ്ക്ക്, ഇങ്ങനെ ചിതറിയായിരുന്നു സംഘത്തിന്റെ നീക്കം. യാത്രയില്‍ അസ്വഭാവിക സാഹചര്യങ്ങളില്‍ എങ്ങനെ സുരക്ഷ തേടണം എന്നതില്‍ കൃത്യമായ ആസൂത്രണമോ ധാരണയോ ഉണ്ടായിരുന്നില്ല. ഇത്രവലിയ ദുരന്തം ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നതാണ് വാസ്തവം.

ഇതിനാല്‍ തീ ആളിയടുത്തതോടെ സംഘം ചിതറിയോടി. കുന്നില്‍ ചരിവുകളില്‍ തീയാളിടുത്തതോടെ പലരും പകച്ചുപോയി. വഴിയറിയാതെയും പോളളലേറ്റും മുന്നോട്ട് നീങ്ങാനാവാതെ വന്നവരാണ് ദുരന്തത്തിനിരയായത്. ചിലര്‍ പാറയുടെ പുറകില്‍ അഭയം തേടി, ചിലര്‍ക്ക് വഴി കണ്ടെത്താനായത് രക്ഷയൊരുക്കി. ഞായറാഴ്ച രാവിലെ പുറപ്പെട്ട് ഇന്ന് മടങ്ങും പ്രകാരമാണ് യാത്ര തീരുമാനിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിത അഗ്നി താണ്ഡവം സാഹസികയാത്രയെ ദുരന്തയാത്രയാക്കി. ട്രെക്കിങ് സംഘത്തെ ഏകോപിച്ചതാരെന്നത് ഇപ്പോഴും വ്യക്തമായിട്ടില്ല. ചെന്നൈ ട്രെക്കിങ് ക്ലബ് വനിത സംഘത്തെ മേഖലയില്‍ കൊണ്ടുവന്നിരുന്നതായി പറയുന്നു. എന്നാല്‍ ദുരന്തത്തില്‍പ്പെട്ടവരെല്ലാം ചെന്നൈ ക്ലബുമായി ബന്ധപ്പെട്ടാണോ വന്നതെന്നും വ്യക്തമല്ല. ജാഗ്രതപുലര്‍ത്തേണ്ട വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അലംഭാവവും ദുരന്തത്തിന് വഴിയൊരുക്കി.
മേട്ടുപ്പാളയം: കുരങ്ങിണിമല കാട്ടുതീ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9 ആയി ഉയര്‍ന്നു. മരണനിരക്ക് ഇനിയും ഉയരാനാണ് സാധ്യത. ദേവികുളം ടോപ്‌സ്റ്റേഷനു മറു ഭാഗത്തായി പടര്‍ന്ന തീയാണ് 39 അംഗ സഞ്ചാരികളുടെ സംഘത്തെ അപകടത്തിലാക്കിയത്. പൊള്ളലേറ്റ 15 പേരില്‍ അഞ്ചു പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഏഴുപേര്‍ ഇപ്പോഴും വനത്തിനുള്ളില്‍ കുടുങ്ങി കിടക്കുകയാണ്. സംഘത്തിലുണ്ടായിരുന്ന 16 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
ചെന്നൈ സ്വദേശികളായ സുശീല, ഹേമലത, സുനിത, ശുഭ, അരുണ്‍, കോയമ്പത്തൂര്‍ സ്വദേശിയായ വിപിന്‍, ഈറോഡ് സ്വദേശികളായ ദിവ്യ, വിവേക്, തമിഴ്ശെല്‍വന്‍ എന്നിവരാണ് മരിച്ചവര്‍. ഇവരില്‍ ദിവ്യയും വിവേകും ദമ്പതിമാരാണ്. ഇന്നലെയാണ് 39 പേരടങ്ങുന്ന തമിഴ്‌നാട്ടില്‍ നിന്നുള്ള സംഘം തേനിയിലേക്ക് ട്രക്കിങ്ങിനായി എത്തുന്നത്. സംഘത്തില്‍ 25 സ്ത്രീകളും എട്ട് പുരുഷന്മാരും മൂന്ന് കുട്ടികളുമുണ്ടായിരുന്നു. വിവിധ സംഘങ്ങളായി യാത്രതിരിച്ച ഇവര്‍ കുരങ്ങിണി മലയിലെത്തുമ്പോള്‍ സമയം ഏതാണ്ട് അഞ്ച് മണിയോട് അടുത്തിരുന്നു. സംഘത്തിലൊരാള്‍ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് സൂചനകളുണ്ട്. മലയുടെ മുകളില്‍ പുല്ലും ഇലകളും വരണ്ടുണങ്ങിയ നിലയിലായത് കൊണ്ട് അതിവേഗമാണ് തീ പടര്‍ന്നത്.
പ്രദേശത്ത് വാഹന ഗതാഗത സൗകര്യമില്ലാത്തത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ അപേക്ഷയെ തുടര്‍ന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നിരുന്നു. കാണാതായവര്‍ക്ക് വേണ്ടി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. പരിക്കേറ്റ 15 പേരെ ബോഡിനായ്ക്കന്നൂരിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യനില ഗുരുതരമായി തുടരുന്നവരെ തേനി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
കഠിനം കുളത്തിന് സമീപം വെട്ടുത്തുറയില്‍ മകനെ ആക്രമിക്കാനായി എത്തിയ അയല്‍വാസിയെ പിടിച്ച് മാറ്റാന്‍ ചെന്ന യുവതി കുത്തേറ്റ് മരിച്ചു. മകന് നിസാര പരുക്കേറ്റു. ചാന്നാങ്കര വെട്ടുത്തുറ സിത്താര ഹൗസില്‍ എറ്റിറുഡ് വിക്ടര്‍(42) ആണ് മരിച്ചത്. മകന്‍ വിജിത്ത് വിക്ടറിനാണ്(21) തലയ്ക്ക് പരുക്കേറ്റത്.
സംഭവത്തെ പറ്റി പോലീസ് പറയുന്നതിങ്ങനെ ഞായറാഴ്ച രാത്രി ഏഴരമണിയോടെ അമ്മയും മകന് വീട്ടില്‍ നില്‍ക്കുമ്പോള്‍ അയല്‍വാസിയായ ബിജുദാസ് വീട്ടിലെത്തി വിജിത്തുമായി വഴക്കിടുകയും ഇതിനിടയില്‍പ്പെട്ട വീട്ടമ്മയുടെ കഴുത്തിന് പിന്നില്‍ കുത്തേല്‍പ്പിക്കുകയുമായിരുന്നു.
അയല്‍ക്കാര്‍ ഓടിയെത്തി വീട്ടമ്മയെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവര്‍ നേരത്തെയും വഴക്കിടാറുണ്ടെന്നും ഇതുസംബന്ധിച്ച കഠിനംകുളം പോലീസ് സ്‌റ്റേഷനില്‍ കേസുണ്ടെന്നും പോലീസ് പറഞ്ഞു.
ലണ്ടന്‍: ഹോംലെസ് ആയവര്‍ക്ക് മാനസികാരോഗ്യ പരിരക്ഷ നല്‍കുന്ന എന്‍എച്ച്എസ് സംഘത്തിനുള്ള ഫണ്ട് വെട്ടിക്കുറച്ചു. ഫോക്കസ് ഹോംലെസ് ഔട്ട്‌റീച്ച് ടീമിന് ക്യാംഡെന്‍ എന്‍എച്ച്എസ് ക്ലിനിക്കല്‍ കമ്മീഷനിംഗ് ഗ്രൂപ്പ് നല്‍കിവരുന്ന തുകയില്‍ നിന്ന് ഒരു വര്‍ഷത്തിനുള്ളില്‍ 2,19,866 പൗണ്ടിന്റെ കുറവ് വരുത്താനാണ് തീരുമാനം. ഈ ഏപ്രില്‍ മുതല്‍ ചെലവുചുരുക്കല്‍ നടപടികള്‍ പ്രാബല്യത്തിലാകും. ടീമിലെ രണ്ട് സൈക്യാട്രിസ്റ്റുമാരില്‍ ഒരാള്‍ക്കും ആറ് നഴ്‌സുമാരില്‍ ഒരാള്‍ക്കും ഇതോടെ ജോലി നഷ്ടമാകുമെന്നും ചോര്‍ന്നു കിട്ടിയ സിസിജി രേഖകള്‍ വ്യക്തമാക്കുന്നു.

എന്‍എച്ച്എസ് മെന്റല്‍ ഹെല്‍ത്ത് സര്‍വീസിന് റെക്കോര്‍ഡ് തുകയാണ് ഫണ്ടുകളായി ലഭിക്കുന്നതെന്നാണ് തെരേസ മേയും ജെറമി ഹണ്ടും അവകാശപ്പെടുന്നത്. എന്നാല്‍ ഈ പുതിയ തീരുമാനം ഇവരുടെ വാക്കുകളുടെ പൊള്ളത്തരമാണ് വ്യക്തമാക്കുന്നതെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഭവനരഹിതരായി തെരുവുകളില്‍ കഴിയുന്നവരുടെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ ഇവര്‍ തമ്മില്‍ സംഘര്‍ഷങ്ങളുണ്ടാകാനും കൊലപാതകങ്ങള്‍ വരെ നടക്കാനും സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു. ക്യാംഡെനില്‍ ആശുപത്രികളും ജിപികളും പരമാവധി ശേഷിക്ക് മേലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളിലെ തിരക്ക് വര്‍ദ്ധിക്കാനും പുതിയ നീക്കം കാരണമാകുമെന്നും വിലയിരുത്തലുണ്ട്.

5,21,000 പൗണ്ടിന്റെ ബജറ്റാണ് സിസിജി എന്‍എച്ച്എസ് സംഘത്തിന് അനുവദിച്ചിരുന്നുത്. ഇതില്‍ നിന്ന് 42 ശതമാനം വെട്ടിക്കുറയ്ക്കാനാണ് നീക്കം. ലോക്കല്‍ ജിപിമാരും സൈക്യാട്രിസ്റ്റുകളും ഹോംലെസ് ചാരിറ്റികളും, ഹോസ്റ്റല്‍ മാനേജര്‍മാരും ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇംഗ്ലണ്ടില്‍ തെരുവിലുറങ്ങുന്നവരുടെ എണ്ണം ഏറ്റവും കൂടുതലുള്ള പ്രദേശമാണ് ക്യാംഡെന്‍. മാഞ്ചസ്റ്റര്‍, ബ്രിസ്റ്റോള്‍, കോണ്‍വാള്‍ എന്നീ പ്രദേശങ്ങളാണ് തൊട്ടി പിന്നിലുള്ളത്. 25 വര്‍ഷം മുമ്പ് നിലവില്‍ വന്ന ഫോക്കസ് ഹോംലെസ് ആയവരിലെ വിഷാദരോഗം, സൈക്കോസിസ് തുടങ്ങി എല്ലാ മാനസികാരോഗ്യ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ശ്രമം നടത്തി വരികയായിരുന്നു.
തലപ്പാവ് അഴിക്കാന്‍ വിസമ്മതിച്ച സിഖ് യുവാവിനെ നൈറ്റ് ക്ലബില്‍ നിന്നും ബലമായി പുറത്താക്കി. മാന്‍സ്ഫീല്‍ഡിലെ റഷ് എന്നറിയപ്പെടുന്ന നൈറ്റ് ക്ലബ് അധികൃതരാണ് തലപ്പാവ് കാരണം യുവാവിനെ ഇറക്കി വിട്ടത്. ഇന്നലെ രാത്രിയാണ് അമ്രിഖ് സിങ് എന്ന 22 കാരനെ വംശീയമായി അധിക്ഷേപിച്ച പ്രവര്‍ത്തി ഉണ്ടായിരിക്കുന്നത്. സംഭവത്തെക്കുറിച്ച് വിദ്യാര്‍ത്ഥിയായ അമ്രിഖ് തന്റെ ഫേസ്ബുക്കില്‍ കുറിപ്പ് എഴിതിയതോടെയാണ് വിഷയം പുറം ലോകമറിയുന്നത്. സംഭവത്തെ തുടര്‍ന്ന് ഒരു ബാര്‍ ജീവനക്കാരനെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ബാറിലെത്തിയ അമ്രിഖ് തനിക്ക് ആവശ്യമുള്ള ഡ്രിങ്ക് ഓര്‍ഡര്‍ ചെയ്തതിനു ശേഷം ചങ്ങാതിമാരോട് സംസാരിച്ചു നില്‍്ക്കുന്നതിനിടയില്‍ ബാര്‍ ജീവനക്കാരനായ ഒരാള്‍ സമീപിച്ച് തലപ്പാവ് അഴിച്ചു മാറ്റാന്‍ ആവശ്യപ്പെട്ടു. തലപ്പാവ് തന്റെ മതപരമായ വിശ്വാസത്തിന്റെ ഭാഗമാണെന്നും അഴിച്ചുമാറ്റുന്നത് വിശ്വാസത്തിനെതിരാണെന്നും അമ്രിഖ് ജീവനക്കാരനെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. എന്നാല്‍ അമ്രിഖിന്റെ വിശദീകരണത്തില്‍ തൃപ്തനാവാതെ ബാറില്‍ നിന്ന് പുറത്തു പോവാന്‍ ആവശ്യപ്പെട്ട് ഇയാള്‍ യുവാവിനെ ബലമായി ഇറക്കി വിടുകയായിരുന്നു.

ബാര്‍ ജീവനക്കാരനോട് സംസാരിക്കുന്ന ശബ്ദരേഖ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചേര്‍ത്താണ് അമ്രിഖ് ഫേസ്ബുക്കില്‍ കുറിപ്പ് എഴുതിയിരിക്കുന്നത്. തലപ്പാവിനെ പാദരക്ഷകളുമായി താരതമ്യപ്പെടുത്തി അപമാനിക്കുന്ന രീതിയില്‍ സംസാരിക്കുന്ന ജീവനക്കാരന്റെ ശബ്ദം അമ്രിഖ് പുറത്തുവിട്ട ഓഡിയോ ക്ലിപ്പില്‍ വ്യക്തമായി കേള്‍ക്കാം. തലപ്പാവ് അഴിക്കാന്‍ വിസമ്മതിച്ചതിനാണ് ഞാന്‍ പുറത്താക്കപ്പെടുന്നത്. ക്ലബിന്റെ നിയമങ്ങള്‍ അനുസരിച്ച് തലപ്പാവ് ധരിക്കാന്‍ പാടില്ലെന്നാണ് അവര്‍ പറഞ്ഞത്. ആദ്യഘട്ടത്തില്‍ ഏതാണ്ട് 30 മിനിറ്റോളം എനിക്ക് ക്ലബില്‍ തുടരാന്‍ കഴിഞ്ഞിരുന്നു അതിനു ശേഷമാണ് ജീവനക്കാരന്‍ വന്ന പുറത്താക്കിയത്. തലപ്പാവ് സ്റ്റൈലിനായി ഉപയോഗിക്കുന്നതല്ലെന്നും മതപരമായ ആചാരത്തിന്റെ ഭാഗമാണെന്നും പൊതു ഇടങ്ങളില്‍ തലപ്പാവ് ധരിക്കാന്‍ ഞങ്ങള്‍ക്ക് അനുവാദമുണ്ട് എന്നടക്കമുള്ള കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നു പക്ഷേ അംഗീകരിക്കപ്പെട്ടില്ല. സുഹൃത്തുക്കള്‍ക്കിടയില്‍ നിന്ന് ബലമായിട്ടാണ് എന്നെ പുറത്താക്കിയത് അമ്രിഖ് ഫേസ്ബുക്കില്‍ കുറിച്ചു.

എന്റെ പൂര്‍വ്വികര്‍ ബ്രിട്ടിഷ് സൈന്യത്തിന് വേണ്ടി പടപൊരുതിയിട്ടുള്ളവരാണ്. ഞാനും എന്റെ മാതാപിതാക്കളും ബ്രിട്ടനില്‍ ജനിച്ചു വളര്‍ന്നവരാണ്. രാജ്യത്തിന്റെ എല്ലാ മുല്ല്യങ്ങളെയും ബഹുമാനിച്ചാണ് ഞങ്ങള്‍ ജീവിക്കുന്നത്. വിശ്വാസത്തിന്റെ പേരില്‍ പൊതുയിടത്തില്‍ നിന്ന് പുറത്താക്കപ്പെട്ടത് എന്നെ ഏറെ വേദനിപ്പിക്കുന്നുവെന്നും അമ്രിഖ് പറയുന്നു. ബാറിലേക്ക് വീണ്ടും സമീപിച്ചെങ്കിലും തലപ്പാവ് കാരണം ഭാവിയില്‍ പ്രവേശനം അനുവദിക്കില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും അമ്രിഖ് കൂട്ടിച്ചേര്‍ത്തു. നോട്ടിംഗ്ഹാമിലെ ട്രെന്റ് യൂണിവേഴ്‌സിറ്റിയില്‍ അവസാന വര്‍ഷ നിയമ വിദ്യാര്‍ത്ഥിയാണ് അമ്രിഖ് സിങ്. അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും തലപ്പാവ് അഴിപ്പിക്കുന്നത് തങ്ങളുടെ സ്ഥാപനത്തിന്റെ പ്രൈവസിയുടെ ഭാഗമല്ലെന്നും അമ്രിഖിനെ ഇറക്കി വിട്ട ജീവനക്കാരനെ സസ്‌പെന്റ് ചെയ്തതായും റഷ് ബാര്‍ ലേബര്‍ കൗണ്‍സിലര്‍ സോണ്യാ വാര്‍ഡ് ട്വീറ്റ് ചെയ്തു.
ഉപേക്ഷിക്കപ്പെട്ട ബാഗില്‍ നിന്നും മുറിച്ചു മാറ്റപ്പെട്ട നിലയില്‍ 54 കൈപ്പത്തികള്‍ കണ്ടെത്തി. സൈബീരിയന്‍ തീരത്തു നിന്ന് മത്സ്യ തൊഴിലാളികളാണ് ബാഗ് ആദ്യമായി കാണുന്നത്. ഇവര്‍ ഉടന്‍ തന്നെ പോലീസില്‍ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാഗിന് മുകളിലായി ഒരു കൈപ്പത്തി ശ്രദ്ധയില്‍പ്പെട്ട മത്സ്യ തൊഴിലാളികള്‍ ആദ്യം അതൊരു മരത്തടിയാണെന്നാണ് ധരിച്ചിരുന്നത്. എന്നാല്‍ ബാഗ് തുറന്നു നോക്കിയപ്പോഴാണ് മനുഷ്യ കൈപ്പത്തിയാണെന്ന് മനസ്സിലായത്.
കൂട്ടകൊലപാതകത്തിന് ശേഷം കൈകള്‍ വെട്ടിമാറ്റി ഉപേക്ഷിച്ചതാകാമെന്ന് പോലീസ് സംശയിക്കുന്നുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഫോറന്‍സിക് വിദഗ്ദ്ധര്‍ സ്ഥലത്തെത്തി കൈപ്പത്തികള്‍ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. സിറിഞ്ചുകളും കോട്ടണ്‍ തുണികളും സമീപ പ്രദേശത്ത് നിന്നായി കണ്ടെടുത്തിട്ടുണ്ട്.
റഷ്യന്‍ അന്വേഷണ ഏജന്‍സിയാണ് ഇപ്പോള്‍ കേസ് കൈകാര്യം ചെയ്യുന്നത്. മെഡിക്കല്‍ സ്ഥാപനങ്ങളില്‍ നിന്നുമാണെ ഈ ശരീര ഭാഗങ്ങള്‍ ഉപേക്ഷിക്കപ്പെട്ടത് സംശയമുണ്ട്. ഈ വിഷയങ്ങള്‍ അന്വേഷിച്ചു വരികയാണ്. കൈകളുടെ ചിത്രങ്ങള്‍ സൈബീരിയന്‍ ടൈംസാണ് പുറത്തു വിട്ടിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും ധനികനായ മലയാളി എം.എ യൂസഫലിയെന്ന് റിപ്പോര്‍ട്ട്. ഫോബ്‌സ് മാസികയാണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്. ആഗോള ധനികരുടെ പട്ടികയില്‍ 388ാം സ്ഥാനത്തുള്ള യൂസഫലി ഇന്ത്യക്കാരില്‍ പത്തൊമ്പതാമതാണ്. ഏകദേശം 32,500 കോടി രൂപയാണ് എം.എ യൂസഫലി ചെയര്‍മാനായിട്ടുള്ള ലുലു ഗ്രൂപ്പിന്റെ ആസ്തി. രാജ്യത്തിന് പുറത്തും അകത്തുമായി നിരവധി സ്ഥാപനങ്ങളാണ് ലുലു ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ലുലുവിന്റെ ഏറ്റവും കൂടുതല്‍ ബിസിനസ് സാമ്രാജ്യങ്ങള്‍ നിലനില്‍ക്കുന്നത് ഗള്‍ഫ് രാജ്യങ്ങളിലാണ്.
ഏതാണ്ട് 2000 കോടി രൂപ മുതല്‍ മുടക്കില്‍ ഉത്തര്‍ പ്രദേശിലെ ലക്‌നൗവില്‍ പുതിയ ഷോപ്പിംഗ് മാള്‍ നിര്‍മ്മിക്കാനിരിക്കുകയാണ് ലുലു. അതി സമ്പന്നരായ മലയാളികളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് രവി പിള്ളയാണ്. ഏതാണ്ട് 25,300 കോടി രൂപയുടെ ആസ്തിയാണ് രവി പിള്ളയ്ക്ക് സ്വന്തമായുള്ളത്. ഇരുവരും അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനേക്കാളും സമ്പന്നരാണ് എന്നതാണ് മറ്റൊരു കൗതുകകരമായ വസ്തുത. ലോക റാങ്കിങ്ങില്‍ 572ാം സ്ഥാനത്താണ് രവി പിള്ള.
ജെംസ് എജ്യൂക്കേഷന്‍ ഗ്രൂപ്പ് തലവന്‍ സണ്ണി വര്‍ക്കി, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ എന്നിവരാണ് മൂന്നും നാലും സ്ഥാനത്തുള്ള മലയാളി ധനികര്‍. 15,600 കോടിയുടെ ആസ്തിയുള്ള സണ്ണി വര്‍ക്കിയുടെ ബിസിനസ് കേന്ദ്രങ്ങള്‍ ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നവയാണ്. ക്രിസ് ഗോപാലകൃഷ്ണന്റെ സമ്പാദ്യം 11,700 കോടി രൂപയാണ്. ശോഭ ഗ്രൂപ്പ് ചെയര്‍മാന്‍ പിഎന്‍സി മേനോന്‍, വിപിഎസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഷംസീര്‍ വയലില്‍, ജോയ് ആലുക്കാസ്, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ്.ഡി. ഷിബുലാല്‍, വിഗാര്‍ഡ് സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി എന്നിവരാണ് ആദ്യ പത്തില്‍ ഉല്‍പ്പെടുന്ന മറ്റു മലയാളി കോടീശ്വരന്മാര്‍.
ബെയ്ജീംഗ്: ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിംഗിന് ഇനി രാജ്യത്തിന്റെ ആജീവനാന്ത പ്രസിഡന്റായി തുടരാം. ഇതു സംബന്ധിച്ച ഭരണഘടനാ ഭേദഗതിക്ക് ചൈനീസ് പാര്‍ലമെന്റ് അംഗീകാരം നല്‍കി. നേരത്തെ ഒരു വ്യക്തിക്ക് രണ്ട്പ്രാവശ്യത്തില്‍ കൂടുതല്‍ പ്രസിഡന്റ് പദത്തില്‍ തുടര്‍ച്ചയായി തുടരാന്‍ പാടില്ലെന്ന് നിയമം നിലവിലുണ്ടായിരുന്നു. ഈ നിയമമാണ് ഇപ്പോള്‍ പാര്‍ലമെന്റ് ഭേദഗതി ചെയ്തിരിക്കുന്നത്.
ഞായറാഴ്ച ചൈനയുടെ പാര്‍ലമെന്റായ ചൈനീസ് പീപ്പീള്‍സിന്റെ സമ്മേളനത്തിലാണ് രാജ്യത്തിന്റെ ഗതിയെ മാറ്റിമറിക്കുന്ന സുപ്രധാന തീരുമാനമുണ്ടായത്. വേട്ടെടുപ്പില്‍ 2958 പേര്‍ ഷീയെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 2 അംഗങ്ങള്‍ എതിര്‍ത്തു. മൂന്ന് പേര്‍ വേട്ടെടുപ്പില്‍ നിന്ന വിട്ടു നിന്നു. തുടര്‍ച്ചയായി അധികാരം നിലനിര്‍ത്താന്‍ ഷീയെ സഹായിക്കുന്ന പുതിയ ഭേദഗതി ചൈനയില്‍ പുതിയ രാഷ്ട്രീയ മാറ്റങ്ങള്‍ കൊണ്ടു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2023 ല്‍ ഷീ ജിന്‍ പിംഗിന്റെ ഭരണ കാലാവധി അവസാനിക്കാരിക്കെയാണ് പാര്‍ലമെന്റ് പുതിയ തീരുമാനവുമായി രംഗത്തു വന്നിരിക്കുന്നത്. 2013ല്‍ വീണ്ടും പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഷീ ജിന്‍ പിംഗ് സൈന്യത്തിന്റെ നേതൃത്വ സ്ഥാനവും കൂടി ഏറ്റെടുത്തിരുന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഷീ ജിന്‍ പിംഗിന്റെ തത്വങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്ത് പുതിയ പരിഷ്‌കാരങ്ങള്‍ നടത്തിയിരുന്നു. മാവോ സെ തൂങ്ങിന്റെ അധികാര കാലഘട്ടത്തിന് ശേഷം മറ്റൊരു പ്രസിഡന്റ് ഇതാദ്യമായാണ് ചൈനയെ ആജീവനാന്ത കാലം ഭരിക്കാന്‍ പോകുന്നത്.