യുകെയിലേക്കുള്ള ഏറ്റവും വലിയ മലയാളി കുടിയേറ്റത്തിന്റെ കാലഘട്ടത്തിൽ മലയാളി സമൂഹത്തോടൊപ്പം സഞ്ചരിക്കുകയും അവരുടെ ജീവിതത്തിന്റെ എല്ലാ അവസ്ഥകളിലും ക്രിസ്‌തുവിന്റെ സാന്നിധ്യം പകർന്നുനൽകുകയും ചെയ്‌ത ഫാ. സജി മലയിൽ പുത്തൻപുരയിൽ 19 വർഷത്തെ സ്‌തുത്യർഹമായ സേവനത്തിനുശേഷം നാട്ടിലേക്ക് മടങ്ങുമ്പോൾ അദ്ദേഹത്തിന് വമ്പിച്ച യാത്രയയപ്പ് നൽകാനൊരുങ്ങുകയാണ് യുകെയിലെ ക്‌നാനായ കത്തോലിക്കാ വിശ്വാസി സമൂഹം.
യുകെയിലേക്കുള്ള കുടിയേറ്റത്തിന്റെ ആദ്യഘട്ടങ്ങളിൽ നിരവധി പ്രതിസന്ധികളിലൂടെയായിരുന്നു മലയാളികളായ വിശ്വാസി സമൂഹം കടന്നുപോയത്. ആ കാലയളവിൽ സജിയച്ചൻ യുകെയിലെ പലഭാഗങ്ങളിലും വിശ്രമില്ലാതെ യാത്രചെയ്‌തുകൊണ്ട് മലയാളികളായ വിശ്വാസി സമൂഹത്തിനു വേണ്ടി വിശുദ്ധകുർബാനും മറ്റു ശുശ്രൂഷകളും ഒരുക്കിക്കൊണ്ട് അവരെ വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നതിന് സഹായിച്ചു. ക്‌നാനായ സമുദായത്തെ എന്നും ഹൃദയത്തോട് ചേർത്തുനിറുത്തിയ സജിയച്ചൻ ആദ്യകാലം മുതൽ തന്നെ യുകെയിലെ ക്നാനായ സമൂഹത്തെ ഒരു കുടക്കീഴിൽ അണിനിരത്തിക്കൊണ്ട് ക്നാനായ കുടുംബങ്ങളുടെ കെട്ടുറപ്പിനും വിശ്വാസ പാരമ്പര്യ സംരക്ഷണത്തിനും ഉതകുന്ന നിരവധി പദ്ധതികൾ നടപ്പിൽ വരുത്തി.
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത സ്ഥാപിതമാകുന്നതിനു മുൻപുതന്നെ, യുകെയിലെ ക്‌നാനായ സമൂഹം ഒരു ആട്ടിൻപറ്റവും ഒരു ഇടയനുമായി ഏകമനസ്സോടെ വളരുന്നതിനുവേണ്ടി ഷൂഷ്ബറി രൂപതയുടെ കീഴിൽ ക്‌നാനായ ചാപ്ലൻസി ലഭ്യമാക്കിയതിനും, ഇത്തരം സംവിധാനങ്ങൾ യുകെ മുഴുവൻ നിലവിൽ വരുന്നതിനുള്ള ശ്രമങ്ങൾ നടത്തിയതിനും, പിന്നീട് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ കീഴിൽ 15 ക്‌നാനായ മിഷനുകൾ സ്ഥാപിക്കുന്നതിനും അത് വളർത്തിയെടുക്കുന്നതിനും സജിയച്ചൻ നടത്തിയ മഹത്തായ സേവനങ്ങൾ ക്‌നാനായ സമൂഹം എന്നും നന്ദിയോടെ ഓർമ്മിക്കും.
എല്ലാ കാര്യങ്ങളും ദീർഘവീക്ഷണത്തോടെ കാണുകയും ഏതു പ്രതിസന്ധികളെയും ക്രിസ്‌തുവിലുള്ള അടിയുറച്ച വിശ്വാസത്തിലൂടെ അതിജീവിച്ചുകൊണ്ട് വിശ്വാസി സമൂഹത്തിന് ആവശ്യമായ കാര്യങ്ങൾ നടപ്പിൽ വരുത്തുകയും ചെയ്യുന്ന സജിയച്ചൻ പുതിയ തലമുറയിലെ വൈദികർക്ക് എന്നും ഒരു മാതൃകയാണ്. ഇപ്രകാരം അദ്ദേഹം തുടക്കം കുറിച്ച നിരവധി ആത്മീയ സംരംഭങ്ങൾ പിന്നീട് യുകെയിൽ അനേകർക്ക് വലിയ ക്രൈസ്‌തവ സാക്ഷ്യത്തിനുള്ള വേദികളായി മാറി എന്നതിന് ചരിത്രം സാക്ഷിയാണ്.
ആധുനിക കാലഘട്ടത്തിൽ ക്‌നാനായ യുവതലമുറ നേരിടാൻ സാധ്യതയുള്ള വെല്ലുവിളികൾ മുൻകൂട്ടി തിരിച്ചറിഞ്ഞ സജിയച്ചൻ കുട്ടികൾക്ക് നൽകേണ്ട കത്തോലിക്കാ വിശ്വാസത്തിന്റെയും ക്നാനായ പാരമ്പര്യത്തിന്റെയും പരിശീനത്തെക്കുറിച്ച് ഉത്തമബോധ്യമുണ്ടായിരുന്നു. അതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് അദ്ദേഹം UKKCYL, സാന്തോം യൂത്ത് തുടങ്ങിയ യുവജന സംഘടനകൾക്ക് തുടക്കം കുറിച്ചു. അങ്ങനെ ക്‌നാനായ കത്തോലിക്കാ വിശ്വാസി സമൂഹം യുകെയിലെ ഏറ്റവും ശക്തമായ പ്രവാസി സമൂഹമായി വളർന്നു വരുന്നതിനും, വിശ്വസത്തിലും പാരമ്പര്യത്തിലും അടിയുറച്ച ഒരു പുതിയ തലമുറയെ വാർത്തെടുക്കുന്നതിനും സുപ്രധാന പങ്കുവഹിച്ച ഫാ. സജി മലയിൽ പുത്തൻപുരയിൽ നാട്ടിലേക്ക് മടങ്ങുമ്പോൾ അദ്ദേഹത്തിന് ഈ മാസം പതിനൊന്നാം തിയതി ശനിയാഴ്ച, മാഞ്ചസ്‌റ്റർ ക്‌നാനായ കാത്തലിക് മിഷന്റെ നേതൃത്വത്തിൽ വമ്പിച്ച യാത്രയയപ്പ് നൽകുവാൻ യുകെയിലെ ക്‌നാനായ സമൂഹം തയ്യാറെടുക്കുന്നു.
തഴക്കരയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. തഴക്കര ഗ്രാമപഞ്ചായത്തിലെ വെട്ടിയാർ പെരുവേലിൽ ചാൽ പുഞ്ചയിൽ തീറ്റക്കായി കൊണ്ടുവന്ന താറാവ് കൂട്ടത്തിനാണ് രോഗം. 70 ദിവസം പ്രായമുള്ള 10000 താറാവുകൾ ആണ് ഇവിടെ ഉള്ളത്. ഇതിൽ 3000 എണ്ണം ചത്തു.
തിരുവല്ല മഞ്ഞാടി ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗബാധ അറിഞ്ഞത്. ഭോപ്പാലിലെ കേന്ദ്ര ലാബിലെ റിസൾട്ട് കിട്ടിയാൽ മാത്രമേ ഔദ്യോഗിക സ്ഥിരീകരണം ആവുകയുള്ളൂ. വെട്ടിയാർ ആശുപത്രിയിലെ ഡോ. രേണു കെ രാജ് സ്ഥലത്തെത്തി. റിപ്പോർട്ട് കിട്ടിയാലുടൻ പക്ഷികളെ നശിപ്പിക്കാൻ വേണ്ട നടപടികൾ ക്രമീകരിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ് പറഞ്ഞു.
മേയര്‍ ആര്യാ രാജേന്ദ്രനുമായുണ്ടായ തര്‍ക്കത്തിനുശേഷം ബസിലെ ക്യാമറുയുടെ മെമ്മറി കാര്‍ഡ് കാണാതായ കേസില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദുവിനെ ചോദ്യംചെയ്തു വിട്ടയച്ചു. വൈകീട്ടോടെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത യദുവിനെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിലെത്തിച്ചാണ് ചോദ്യംചെയ്തത്. തമ്പാനൂര്‍ പോലീസ് അന്വേഷിക്കുന്ന കേസില്‍ വെള്ളിയാഴ്ച രാവിലെ സ്‌റ്റേഷന്‍ മാസ്റ്ററേയും ബസിലെ കണ്ടക്ടറേയും ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു.
മൊഴിയില്‍ വൈരുധ്യമുണ്ടെന്നും വീണ്ടുംവിളിപ്പിക്കുമെന്നും പോലീസ് അറിയിച്ചു. മെമ്മറി കാര്‍ഡ് കാണാതായതുമായി ബന്ധപ്പെട്ട് യദുവിനെ പോലീസിന് സംശയമുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യംചെയ്തത്.
തര്‍ക്കം നടന്നതിന്റെ പിറ്റേദിവസം എ.ടി.ഒയ്ക്ക് മൊഴി നല്‍കാന്‍ യദു കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ എത്തിയിരുന്നു. ഈ സമയത്ത് ബസ് അവിടെയുണ്ടായിരുന്നു. ഇവിടെ സി.സി.ടി.വി. ക്യാമറകളില്ല. എന്നാല്‍, ബസ് പാര്‍ക്ക് ചെയ്ത സ്ഥലത്തേക്ക് യദു പോയതുസംബന്ധിച്ച് ചില തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട് എന്നാണ് സൂചന. ബസില്‍ കയറി യദു മെമ്മറി കാര്‍ഡ് മോഷ്ടിച്ചിട്ടുണ്ടോയെന്ന സംശയം പോലീസിനുണ്ട്. ഇത് ദൂരീകരിക്കാനാണ് ചോദ്യംചെയ്തത്.
കെ.എസ്.ആര്‍.ടി.സിയുടെ പരാതിയില്‍ തമ്പാനൂര്‍ പോലീസാണ് കേസെടുത്തത്. പോലീസിന്റെ ബസ് പരിശോധനയില്‍ ക്യാമറയുടെ ഡി.വി.ആര്‍. ലഭിച്ചു. എന്നാല്‍, ഡി.വി.ആറില്‍ മെമ്മറി കാര്‍ഡ് ഉണ്ടായിരുന്നില്ല.
ബസില്‍ മൂന്ന് നിരീക്ഷണ ക്യാമറകളുണ്ടായിരുന്നു. മേയറും ഡ്രൈവറും തമ്മിലുള്ള തര്‍ക്കത്തിന് പിന്നാലെ ബസിലെ ക്യാമറകള്‍ പരിശോധിക്കാത്തതില്‍ വിമര്‍ശനങ്ങളുമുയര്‍ന്നിരുന്നു. മേയര്‍ ആര്യാ രാജേന്ദ്രനുനേരെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ബസിലെ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു.
ജെസ്ന തിരോധാന കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി.ജെസ്നയുടെ പിതാവ്‍ ജെയിംസ് സമർപ്പിച്ച ഹർജിയിലാണ് തിരുവനന്തപുരം സി.ജെ.എം കോടതിയുടെ ഉത്തരവ്.
പിതാവ് നൽകിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തണമെന്ന് കോടതി സിബിഐയ്ക്ക് നിർദേശം നൽകി. മുദ്രവെച്ച കവറിൽ നൽകിയ തെളിവുകൾ അന്വേഷണ ചുമതലയുള്ള എസ്.പിക്ക് കോടതി കൈമാറി.
തുടരന്വേഷണത്തിൽ തെളിവുകൾ ഗുണകരമാകുമെന്നും അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും ജസ്നയുടെ പിതാവ്‍ ജെയിംസ് പറഞ്ഞു. ജസ്ന തിരോധാനത്തിന് പിന്നാലെ നടത്തിയ സമാന്തര അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ല. കേസുമായി ബന്ധപ്പെട്ട ചില ഫോട്ടോകളും സൂചനകളും നൽകിയിട്ടുണ്ടെന്നും പിതാവ് മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.
ജസ്‌ന തിരോധാനക്കേസ് അവസാനിപ്പിച്ചുകൊണ്ട് സിബിഐ നൽകിയ റിപ്പോർട്ടിനെതിരെയായിരുന്നു ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ജെയിംസ് ജോസഫ് ഹർജി സമർപ്പിച്ചത്. ജസ്‌ന അജ്ഞാതസുഹൃത്തിനാൽ ദുരുപയോഗം ചെയ്യപ്പെട്ടിരിക്കാമെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സി.ബി.ഐ. അന്വേഷണം എത്തിയില്ലെന്നും മകളുടെ തിരോധാനത്തിനു പിന്നിലെ അജ്ഞാതസുഹൃത്തിന്റെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി.
കേസിൽ പുനരന്വേഷണത്തിന് തയ്യാറാണെന്ന് സി.ബി.ഐ. കോടതിയെ അറിയിക്കുകയും കേസിൽ വിവരങ്ങൾ മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലെ അഞ്ച് ഇന്ത്യക്കാരടക്കം ഏഴു ജീവനക്കാരെകൂടി മോചിപ്പിച്ചു. ഇറാനിലെ ഇന്ത്യൻ എംബസി മോചനം സ്ഥിരീകരിച്ചു. വ്യാഴാഴ്ച വൈകീട്ടോടെ ഇവർ ഇറാനിൽനിന്നും പുറപ്പെട്ടെന്നാണ് വിവരം. എന്നാൽ അഞ്ചുപേരുടെ പേരുവിവരം ഇറാനോ ഇന്ത്യൻ എംബസിയോ പുറത്തുവിട്ടിട്ടില്ല.
എം.എസ്.സി. ഏരീസ് എന്ന കപ്പിലിൽ ഉണ്ടായിരുന്ന 25 ജീവനക്കാരിൽ 17 പേർ ഇന്ത്യക്കാർ ആയിരുന്നു. ഇതിൽ നാലുപേർ മലയാളികളാണ്. കപ്പലിലെ ഏക വനിതാ ജീവനക്കാരിയായ തൃശ്ശൂർ സ്വദേശി ഡെക്ക് കേഡറ്റ് ആൻ ടെസ ജോസഫിനെ നേരത്തേ വിട്ടയച്ചിരുന്നു. മറ്റുളളവരെ വിട്ടയക്കുന്നതിൽ ഇറാന് എതിർപ്പ് ഉണ്ടായിരുന്നില്ല. എന്നാൽ എം.എസ്.സി. ഏരീസുമായിട്ടുള്ള കരാർ സംബന്ധമായ കാര്യങ്ങൾ പരിഗണിച്ചാവും ഇവർക്കുള്ള മോചനം എന്ന് ഇന്ത്യൻ എംബസി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഞ്ചുപേരെ ഇപ്പോൾ മോചിപ്പിച്ചത്.
ബാക്കിയുള്ളവരെ വരും ദിവസങ്ങളിൽ മോചിപ്പിക്കും എന്നാണ് അറിയുന്നത്. അതിനായുള്ള ചർച്ചകൾ നയതന്ത്രതലത്തിൽ തുടരുകയാണ്. കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി ശ്യാംനാഥ്, പാലക്കാട് കേരളശ്ശേരി സ്വദേശി സുമേഷ്, മാനന്തവാടി കാട്ടിക്കുളം സ്വദേശി പി.വി. ധനേഷ് എന്നിവരാണ് കപ്പലിലെ മറ്റു മലയാളികള്‍.
ഏപ്രില്‍ 13-ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ഒമാൻ ഉൾക്കടലിന് സമീപം ഹോർമൂസ് കടലിടുക്കിൽ ഇസ്രയേൽ ബന്ധമുള്ള കപ്പൽ ഇറാൻ പിടിച്ചെടുത്തത്. ഇസ്രയേൽ ശതകോടീശ്വരനായ ഇയാൽ ഓഫറിന്റെ ഉടമസ്ഥതയിലുള്ള സൊഡിയാക് മാരിടൈം കമ്പനിയുടെതേണ് കപ്പൽ. ഇറ്റാലിയൻ-സ്വീസ് കമ്പനിയായ എം.എസ്.സി.യാണ് കപ്പലിന്റെ നടത്തിപ്പ്.
ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നിരവധി ഓൺലൈൻ തട്ടിപ്പുകൾ നടത്തിയ സംഘത്തിലെ പ്രധാന കണ്ണി പിടിയിലായി. അബ്ദുൾ റോഷൻ എന്നയാളാണ് പിടിയിലായത്. കർണാടകയിലെ മടിക്കേരിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് മലപ്പുറം എസ്‌പി എസ്.ശശിധരൻ വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. മടിക്കേരിയിൽ സ്വകാര്യ മൊബൈൽ കമ്പനിയുടെ വിതരണക്കാരനാണ് പ്രതി.
ഇയാളുടെ പക്കൽ നിന്നും 40000 സിം കാർഡുകൾ, 150 മൊബൈൽ ഫോണുകൾ, ബയോമെട്രിക് സ്കാനറുകൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയാണ് റോഷൻ തട്ടിയെടുത്തതെന്നാണ് വിവരം. സംഘത്തിലെ മറ്റു പ്രതികളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നിക്ഷേപ തട്ടിപ്പ് നടത്തുന്ന സംഘത്തിന് സിം കാര്‍ഡ് നൽകുകയാണ് പ്രതി ചെയ്തതെന്ന് പൊലീസ് പറയുന്നു. മടിക്കേരി പൊലീസും ഇയാൾക്കെതിരെ തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പൊലീസ് പിടിച്ചെടുത്തതിൽ നിലവിൽ ആക്‌റ്റീവായ 1500 സിം കാർഡുകളുണ്ട്. ഇതിന് പുറമെ ആക്ടീവാക്കാനുള്ള 2000 സിം കാർഡുകളും കണ്ടെത്തിയിട്ടുണ്ട്. ഒരു സിമ്മിന് 50 രൂപ വീതം വാങ്ങിയാണ് റോഷൻ സിം കാര്‍ഡ് നിക്ഷേപ തട്ടിപ്പ് സംഘത്തിന് നൽകിയതെന്നാണ് വിവരം. ഈ സിം കാര്‍ഡുകൾ ഇട്ടാൽ ഐഎംഇ നമ്പർ മാറ്റാൻ കഴിയുന്ന ചൈനീസ് ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.
ഓൺലൈൻ വ്യാജ ഷെയർ മാർക്കറ്റ് സൈറ്റിൽ വേങ്ങര സ്വദേശിയുടെ ഒരു കോടി എട്ട് ലക്ഷം രൂപ തട്ടിയെടുത്ത തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ച് നൽകുന്ന മുഖ്യസൂത്രധാരനായ പെരിയപ്പട്ടണ താലൂക്കിലെ ഹരാഹനഹള്ളി സ്വദേശി അബ്ദുൾ റോഷൻ (46)യാണ് അറസ്റ്റിലായത്. വേങ്ങര സ്വദേശിയായ യുവാവ് ഫേസ്ബുക്ക് പേജ് ബ്രൗസ് ചെയ്ത സമയത്ത് ഷെയർമാർക്കറ്റ് സൈറ്റിന്റെ ലിങ്ക് ക്ലിക്ക് ചെയ്ത സമയത്ത്, ഈ സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന വാട്സാപ്പിൽ ഒരു സ്ത്രീയുടെ പ്രൊഫൈൽ പിക്ചർ വെച്ച് ട്രേഡിംഗ് വിശദാംശങ്ങൾ നൽകിയിരുന്നു. അതിനായി വമ്പൻ ഓഫറുകൾ നൽകി പരാതിക്കാരനെ കൊണ്ട് നിർബന്ധിച്ച് ഒരു കോടി എട്ട് ലക്ഷം രൂപ വിവിധ ബാങ്ക് അക്കൌണ്ടുകളിൽ ഡെപ്പോസിറ്റ് ചെയ്യിപ്പിച്ചു.
ലാഭവിഹിതം നൽകാതെ പരാതിക്കാരാനെ കബളിപ്പച്ച് പണം തട്ടിയതാണ് കേസ്. നൂതന സൈബർ ടെക്നോളജി ഉപയോഗിച്ച് സൈബർ ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് സിംകാർഡുകൾ സംഘടിപ്പിച്ച് നൽകുന്ന പ്രതിയെ പറ്റി സംഘത്തിന് സൂചന ലഭിച്ചത്. സൂചനയുടെ അടിസ്ഥാനത്തിൽ സംഘം കർണ്ണാടക സംസ്ഥാനത്തിലെ വിവിധ സ്ഥലങ്ങളിൽ അന്വേഷണം നടത്തി. കൊടക് ജില്ലയിലെ മടിക്കേരിയിലെ ഒരു വാടക വീട്ടിൽ പ്രതി താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തി കർണ്ണാടക പോലീസിന്റെ സഹായത്തോടെ പ്രതിയെ കസ്ററഡിയിലെടുക്കുകയായിരുന്നു. പരിശോധന നടത്തിയ സമയം വിവിധ മൊബൈൽ കമ്പനികളുടെ നാപ്പതിനായിരത്തോളം സിംകാർഡുകളും 180 തിൽപരം മൊബൈൽ ഫോണുകളും പ്രതിയിൽ നിന്നും കണ്ടെടുത്തു.
പ്രതി കൃത്യത്തിന് ഉപയോഗിച്ച സിം കാർഡ് കസ്റ്റമറായ യുവതിയുടേതാണ്. തന്റെ പേരിൽ ഇത്തരത്തിലുള്ള ഒരു മൊബൈൽ നമ്പർ ആക്ടീവായ കാര്യം യുവതിക്ക് അറിയില്ല.. യുവതിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് പ്രതി ഈ സിം കാർഡ് കുറ്റകൃത്യത്തിന് ഉപയോഗിച്ചത്. ഇത്തരത്തിൽ കസ്റ്റമർ അറിയാതെ ആക്ടീവാക്കിയ 40000ത്തിൽ പരം സിംകാർഡുകൾ പ്രതി വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരിക്കാം എന്നാണ് നിഗമനം. വൻ തോതിൽ സിം ആക്ടീവായ കാര്യത്തെ സംബന്ധിച്ച് പ്രതിയെ ചോദ്യം ചെയ്തു. ഏതെങ്കിലും കസ്റ്റമർ സിം കാർഡ് എടുക്കുന്നതിന് വേണ്ടി റീട്ടെയിൽ ഷോപ്പിൽ എത്തുന്ന സമയം കസ്റ്റമർ അറിയാതെ ഫിംഗർ പ്രിന്റ് രണ്ടോ മൂന്നോ പ്രാവശ്യം ബയോ മെട്രിക് പ്രസ്സ് ചെയ്യിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്.
ആക്ടീവ് ആകുന്ന സിം കാർഡുകൾ പ്രതിയുടെ സുഹൃത്തുക്കളായ ഷോപ്പിലെ സ്റ്റാഫ് വഴി ഒരു സിംകാർഡിന് 50 രൂപ കൊടുത്തു വിൽക്കും. ഇതിനായി പ്രതി കള്ളപ്പേരിൽ വിവിധ മൊബൈൽ കമ്പനികളുടെ പി ഒ എസ് ആപ്ളിക്കേഷനുകൾ വിവിധ ആളുകളുടെ പേരിൽ കരസ്ഥമാക്കി. കൂടാതെ വിവിധ റീട്ടെയിൽ ഷോപ്പുകളിൽ നിന്നും കൊറിയർ മുഖാന്തിരവും പ്രതി സിംകാർഡ് കരസ്ഥമാക്കുന്നുണ്ട്, സിം കാർഡുകൾ ആക്ടൂിവായതിന് ശേഷം പ്രതി തട്ടിപ്പുകാർക് ആവശ്യാനുസരണം സിം കാർഡ് ഒന്നിന് 50 രൂപ നിരക്കിൽ സിം കാർഡ് കൈമാറ്റം ചെയ്യുന്നു. കൂടാതെ വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾക്കും ഫ്ലിപ്കാർട്ട്, ഐ ആർ സി ടി സി, ആമസോൺ എന്നീ വാണ്യജ്യ പ്ലാറ്റ് ഫോമുകളിലും വ്യാജ അക്കൌണ്ടുകൾ തുറക്കുന്നതിന് ഒ ടി പികൾ തട്ടിപ്പുകാർക്ക് ഷെയർ ചെയ്ത് കൊടുക്കുന്നതാണ് പ്രതി അവലംബിക്കുന്ന രീതി.
മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദ്ദേശ പ്രകാരം സൈബർ നോഡൽ ഓഫിസറായ ഡിസിആർബി ഡിവൈഎസ് പി ഷാജു. വി എസ്, സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ചിത്തരഞ്ജൻ.ഐ.സി, പ്രത്യേക ജില്ലാ സൈബർ സ്ക്വാഡ് അംഗങ്ങളായ സബ്ബ് ഇൻസ്പെകടർ നജുമുദ്ദീൻ മണ്ണിശ്ശേരി പോലീസുകാരായ പി.എം ഷൈജൽ പടിപ്പുര, ഇ.ജി. പ്രദീപ്, കെ.എം ഷാഫി പന്ത്രാല, രാജരത്നം മടിക്കേരി പോലീസിലെ മുനീർ പി.യു എന്നിവരും സൈബർ പോലീസ് സ്റ്റേഷനിലെ സൈബർ വിദഗ്ദരും ചേർന്നാണ് പ്രതിയെ പിടികൂടി തുടരന്വേഷണം നടത്തുന്നത്. പ്രതിയെ മലപ്പുറം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു, പ്രതി മറ്റേതെങ്കിലും കുറ്റകൃത്യങ്ങൾക്ക് ഇത്തരം സിംകാർഡുകൾ ഉപയോഗിച്ചിട്ടുണ്ടോ എന്നും മറ്റും അറിയുന്നതിനായി കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങിക്കുമെന്ന് സൈബർ ഇൻസ്പെക്ടർ അറിയിച്ചു.
മെട്രിസ് ഫിലിപ്പ്
ശോ, എന്തൊരു ചൂടാണ്. ഏഷ്യൻ രാജ്യങ്ങളിലെ, കഴിഞ്ഞ ഒരു മാസകാലമായി 40 ഡിഗ്രിക്കു മുകളിൽ ആണ് താപ നില. ഒരിക്കലും ഇല്ലാത്ത ചൂട് ആണ് ഏഷ്യയിലെ വിവിധ രാജ്യങ്ങളിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ.
പച്ച പുതച്ചു നിൽക്കുന്ന സിങ്കപ്പൂരിലെ താപ നില പോലും 35-38 ഡിഗ്രി ആണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ 45-50 ഡിഗ്രി വരെയുള്ള അതി ശക്തമായ ചൂട് അനുഭവപ്പെടുന്നു. ചൂടിന്റെ കാഠിന്യ മൂലം പുഴകളിലും തോടുകളിലും കിണറുകളിലും വെള്ളം ഇല്ലാതെ വറ്റി വരണ്ടണങ്ങി കിടക്കുന്ന ഭീകരമായ കാഴ്ചകൾ ആണ് കാണുവാൻ സാധിക്കുന്നത്. ഇടുക്കി ഡാമിന്റെ റിസേർവ്‌യറിലെ വെള്ളം വറ്റികൊണ്ടിരിക്കുന്നു. കുടിവെള്ളം തേടി ആളുകൾ അലയേണ്ടി വരുന്നു.
ചൂടിന്റെ കാഠിന്യം മൂലം സൂര്യഘാതം ഉണ്ടാകുന്നു. വീടിനുള്ളിൽ ഇരിക്കുന്നവർക്ക് വരെ സൂര്യഘാതം ശരീരത്തിൽ ഏൽക്കപ്പെടുന്നു എന്നത് വളരെ ഭയാനകം ആണ്. അത് കൊണ്ട് തന്നെ കേരളത്തിൽ കൺസ്ട്രക്ഷൻ ജോലികൾ ചെയ്യുന്നവരുടെ ജോലി സമയം പുനഃക്രമീകരിച്ചിട്ടുണ്ട് . ചില സ്ഥലങ്ങളിൽ യെല്ലോ , ഓറഞ്ച് അലേർട്ടുകൾ സർക്കാർ പ്രഖ്യപിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ കഴിയുന്നതും, ആളുകൾ 11-3 മണി വരെ എങ്കിലും പുറത്തിറങ്ങാതെ സൂക്ഷിക്കുക.
രാജ്യങ്ങളിലെ കാലാവസ്ഥകൾ എല്ലാം മാറി കൊണ്ടിരിക്കുന്നു. ഗ്ലോബൽ വാർമിംഗ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. കേരളത്തിൽ വർഷകാലത്ത് പെയ്യുന്ന വെള്ളം ഒഴുകി കടലിൽ ചെന്ന് ചേരുന്നു. പുഴകളിൽ മണൽ അടിഞ്ഞത് കൊണ്ട് വെള്ളം അധികമായി സംഭരിക്കപ്പെടുന്നില്ല എന്നത് ചിന്തിക്കേണ്ട വിഷയം ആണ്. മണൽ ലോബി ഈ വിഷയത്തിൽ ഇടപെടുന്നത് കൊണ്ട് സർക്കാർ വളരെ കരുതലോടെ വേണം തീരുമാനം എടുക്കുവാൻ.
വനത്തിൽ, വെള്ളത്തിന്റെ കുറവ് കൊണ്ട്, ആന ഉൾപ്പടെ ഉള്ള വന്യ മൃഗങ്ങൾ, കാട് വിട്ട് നാട്ടിലേക്ക് ഇറങ്ങി കൊണ്ടിരിക്കുന്നു. പുതിയ റിപ്പോർട്ട് പ്രകാരം അറബി കടൽ ചൂട് കൊണ്ട് നിറഞ്ഞിരിക്കുന്നു. അത് കൊണ്ട് കാലാവസ്ഥ വ്യതിയാനമുണ്ടാകുവാൻ സാധ്യത ഉണ്ട് എന്നുള്ള റിപ്പോർട്ട് ഉണ്ട്.
യൂറോപ്പ്, യുകെ, അയർലൻഡ്, ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങിൽ, തണുപ്പ് കൊണ്ട് ആളുകൾ ബുദ്ധിമുട്ടുന്നു. ചൂടായാലും തണുപ്പ് ആയാലും, മനുഷ്യർ സഹിച്ചു കൊണ്ട് ജീവിതം തള്ളി നീക്കുന്നു. AC കാറിലിരുന്ന് കൊണ്ട് ചൂടുള്ള വഴിയിലൂടെ, ചൂടിനെ കുറ്റം പറഞ്ഞു കൊണ്ട് പോകുന്നവർ, വഴി അരുകിൽ, കൺസ്ട്രക്ഷൻ ജോലി ചെയുന്ന ആളുകളെ നോക്കി മനസലിവുണ്ടാകില്ല എന്നത് സത്യമായ കാര്യം. അവരോടും കരുണ ഉള്ളവർ ആയിരിക്കണം. അത് പോലെ AC റൂമിൽ ഇരുന്നു ജോലി ചെയ്തിട്ടും, അൽപനേരം, തണുപ്പ് കുറഞ്ഞാൽ, കുറ്റം പറയുന്നവർ ആണ് നമ്മളൊക്കെ എന്ന് ഓർക്കുക.
ഇനിയും ചൂട് കൂടി കൊണ്ടിരിക്കും. അതിനാൽ സഹിച്ചു മുന്നോട്ട് പോകുക. ആരെയും കുറ്റപ്പെടുത്താതെ. എല്ലാം കാലാവസ്ഥയുടെ മാറ്റങ്ങൾ ആണെന്ന് ചിന്തിച്ചു കൊണ്ട്, മഴ നോക്കിയിരിക്കുന്ന വേഴാമ്പലിനെ പോലെ, ഒരു കുളിർ നിറഞ്ഞ മഴക്കായി കത്തിരിക്കാം.
ആശംസകൾ….
മെട്രിസ് ഫിലിപ്പ്
കോട്ടയം ജില്ലയിലെ ഉഴവൂർ സ്വദേശിയായ മെട്രീസ് ഫിലിപ്പിൻെറ നിരവധി ലേഖനങ്ങൾ, വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. “നാടും മറുനാടും: ഓർമ്മകൾ കുറിപ്പുകൾ”, “ലൈഫ് ഈസ് ബ്യൂട്ടിഫുൾ” എന്നി ലേഖന സമാഹാരങ്ങൾ, “ഗലീലിയിലെ നസ്രത്” എന്ന യാത്ര വിവരണപുസ്തകം സിംഗപ്പൂർ പ്രവാസി പബ്ലിക്കേഷൻ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളാ പ്രവാസി കോൺഗ്രസ് അവാർഡ്, സിംഗപ്പൂർ പ്രവാസി എക്സ്പ്രസ്സ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. കലാ, വായന, എഴുത്ത്, സാമൂഹ്യപ്രവർത്തനം, എന്നിവ ചെയ്യുന്നു.
ഭാര്യ മജു മെട്രീസ്, മക്കൾ: മിഖായേൽ, നഥാനിയേൽ, ഗബ്രിയേൽ.
[email protected]
+6597526403
Singapore
ഹീത്രു ടീം അവതരിപ്പിക്കുന്ന പുതുമായർന്ന സംഗീത വിരുന്ന് മെയ് 12 ഞായറാഴ്ച്ച വൈകുന്നേരം 6:30 ന് വെസ്റ്റ് ലണ്ടനിലെ സെന്റ് മേരീസ് ചർച്ച് ഹാളിൽ വച്ച് നടത്തപ്പെടും. “ഇസ്രായേലിൻ നാഥനായി വാഴുമേക ദൈവം…”എന്ന എക്കാലത്തെയും ഹിറ്റ് ഗാന ശില്പി പീറ്റർ ചേരാനലൂരിന്റെ നേതൃത്വത്തിൽ ആയിരിക്കും സ്നേഹ സംഗീതാരാവ് എന്ന ഈ ഗാനനിശ അരങ്ങേറുന്നത്.
സ്നേഹ സങ്കീർത്തനം എന്ന മുൻ സംഗീത പരിപാടിയുടെ സീസൺ 2 ആയിട്ടാണ് സ്നേഹസംഗീത രാവ് അരങ്ങേറുക. മുന്തിയ ശബ്ദം വെളിച്ച വിന്യാസവും, കൂറ്റൻ ഡിജിറ്റൽ വാളും പരിപാടിയെ വർണ്ണാഭമാക്കും.
ഫ്‌ളവേഴ്‌സ്, ഏഷ്യാനെറ്റ് ചാനലുകളിലെ സംഗീത പരിപാടിയിൽ പ്രേക്ഷക ഹൃദയം കവർന്ന കൊച്ചു മിടുക്കി മേഘന കുട്ടിയുടെ സാന്നിധ്യം ലണ്ടൻ മലയാളികൾക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിക്കും.
യുവജനങ്ങളുടെ സംഗീത തുടിപ്പ് ക്രിസ്റ്റ കല.
കേരള കര കടന്ന് യൂറോപ്പിലും അമേരിക്കയിലും ആരാധക ലക്ഷങ്ങളെ സൃഷ്ടിച്ച യുവഗായകൻ ലിബിൻ സകരിയ.
കീബോർഡിൽ ഇന്ദ്രജാലം തീർക്കുന്ന ഏഷ്യാനെറ്റ് ബൈജു കൈതാരം
പ്രശസ്ത ഗായകരുടെ ശബ്ദത്തിൽ പാടി നമ്മെ അമ്പരിപ്പിക്കുന്ന ചാർളി ബഹറിൻ.
വ്യത്യസ്തമായ ഈ സംഗീത വിരുന്ന് മലയാളി സുഹൃത്തുക്കൾക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിക്കും.
ടിക്കറ്റുകൾക്കും കൂടുതൽ വിവരങ്ങൾക്കും :
ബിജു
07903732621
ബിനോജ്
07912950728
സതീഷ്
07888622347
ഹാളിനോട് ചേർന്ന് വിപുലമായ സൗജന്യ കാർ പാർക്കിങ് ലഭ്യമാണ്.
കൊട്ടാരക്കര-ഡിണ്ടിഗല്‍ ദേശീയപാതയില്‍ കുട്ടിക്കാനം കടുവാ പാറയ്ക്ക് സമീപം കാര്‍ 600 അടി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം നാവായിക്കുളം വെട്ടുചിറവിളയില്‍ ഭദ്ര (18), സിന്ധു (45) എന്നിവരാണ് മരിച്ചത്.
ആറു പേരാണ് കാറിലുണ്ടായിരുന്നത്. നാലുപേരുടെ പരിക്ക് ഗുരുതരമാണ്. ഭാഗ്യ (12), ആദിദേവ് (21), മഞ്ജു (43), ഷിബു (51) എന്നിവരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. കുട്ടിക്കാനത്ത് നിന്നും മുണ്ടക്കയം ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ ഇറക്കമിറങ്ങി വരവെ നിയന്ത്രണം വിട്ട് റോഡിന്റെ വശത്തെ ബാരിക്കേഡ് തകര്‍ത്ത് കൊക്കയിലേക്ക് മറിയുകയായിരുന്നു.
ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് വളരെ പണിപ്പെട്ടാണ് കാറിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചത്. കാറിലുണ്ടായിരുന്ന ആറുപേരും അതീവഗുരുതരാവസ്ഥയിലായിരുന്നു. മുകളിലെത്തിക്കുമ്പോഴേക്കും രണ്ടുപേര്‍ മരിച്ചു. പരിക്കേറ്റവരെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും പാലാ മാര്‍ സ്ലീവാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഒരു കുടുംബത്തിലെ അംഗങ്ങളായ ഇവര്‍ വാഗമണ്‍ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു. തുടര്‍ച്ചയായി അപകടം നടക്കുന്ന സ്ഥലമാണിതെന്ന് പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ ആദ്യമായാണ് ഇത്രയും താഴ്ചയിലേക്ക് വാഹനം മറിഞ്ഞുള്ള അപകടം ഉണ്ടാകുന്നതെന്നും അവര്‍ പറയുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി നിയന്ത്രണ വിധേയമെന്ന് കെ.എസ്.ഇ.ബിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. മേഖലകള്‍ കേന്ദ്രീകരിച്ചുള്ള നിയന്ത്രണം ഫലംകണ്ടുതുടങ്ങി എന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ലോഡ് ഷെഡ്ഡിങ് വേണ്ടിവരില്ലെന്നും കെ.എസ്.ഇ.ബി. അറിയിച്ചു.
ഇനി പ്രതിസന്ധിയുള്ള മേഖലകള്‍ മാത്രം കേന്ദ്രീകരിച്ചായിരിക്കും നിയന്ത്രണം തുടരുക. കഴിഞ്ഞദിവസം സംസ്ഥാനത്ത് മിക്ക ജില്ലകളിലും വേനല്‍മഴ ലഭിച്ചതോടെ വൈദ്യുതിയുടെ ആവശ്യകത കുറഞ്ഞു. ബുധനാഴ്ച ആകെ ഉപയോഗിച്ചത് 5251 മെഗാവാട്ട് വൈദ്യുതി ആണ്.
ഇത് ചൊവ്വാഴ്ച ഉപയോഗിച്ചതിനേക്കാള്‍ 493 മെഗാവാട്ട് കുറവാണ്. ഇതാണ് വൈദ്യുതി വിതരണ സംവിധാനത്തില്‍ ഉണ്ടാക്കിയ സമ്മര്‍ദ്ദം കുറച്ചത്. വേനല്‍ മഴ തുടര്‍ന്നാല്‍ ഇനിയും വൈദ്യുതിയുടെ ആവശ്യകത കുറയുമെന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തല്‍.
വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച ചേര്‍ന്ന അവലോകന യോഗത്തിലാണ് വൈദ്യുതി പ്രതിസന്ധി കുറഞ്ഞതായി വിലയിരുത്തിയത്. തുടര്‍ദിവസങ്ങളിലും വൈദ്യുതി ഉപഭോഗം നിരീക്ഷിക്കുമെന്നും അതിനനുസരിച്ചായിരിക്കും നിയന്ത്രണം കൊണ്ടുവരികയെന്നും കെ.എസ്.ഇ.ബി. വ്യക്തമാക്കി.