Latest News

മുനമ്പം ഭൂമി വിഷയത്തില്‍ ക്രൈസ്തവ സഭാ ബിഷപ്പുമാരെ ചര്‍ച്ചക്ക് വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ ഡല്‍ഹിയിലെ പ്രതിനിധി കെ.വി തോമസ് വഴിയാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. ഈസ്റ്ററിന് ശേഷം ചര്‍ച്ചയുണ്ടാകുമെന്നാണ് വിവരം.

വഖഫ് ഭേദഗതിയില്‍ ബിജെപി പറഞ്ഞു പറ്റിച്ചെന്ന വികാരം ക്രൈസ്തവ സഭ നേതൃത്വത്തിനിടയില്‍ ശക്തമാകുന്നതിനിടെയാണ് വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നത്. മുനമ്പം പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു വഖഫ് ബില്ലിന് കെസിബിസി അടക്കം പിന്തുണ നല്‍കിയിരുന്നത്.

എന്നാല്‍ മുനമ്പം വിഷയം പരിഹരിക്കാന്‍ ഇനിയും നിയമ പോരാട്ടം തുടരേണ്ടി വരുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു സൂചിപ്പിച്ചിരുന്നു. ഭൂമിയുടെ അവകാശത്തിനായി വഖഫ് ബോര്‍ഡിനെതിരെ സമരം ചെയ്യുന്ന മുനമ്പം നിവാസികളെ പ്രധാനമന്ത്രി നരേന്ദ്ര മോഡി കാണുമെന്ന് ബിജെപി നേതൃത്വം അറിയിച്ചിട്ടുണ്ട്.

മുനമ്പം സമര സമിതിയുടെ ഭാരവാഹികളായ 12 പേരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്. രാഷ്ട്രീയക്കാര്‍ തെറ്റിദ്ധരിപ്പിച്ചെന്നും നിയമഭേദഗതി കൊണ്ട് ശാശ്വത പരിഹാരമാകാത്തതില്‍ നിരാശയുണ്ടെന്നും സിറോ മലബാര്‍ സഭ പ്രതികരിച്ചിരുന്നു.

ഫാ. ഹാപ്പി ജേക്കബ്ബ്

ഈ ആഴ്ചയിൽ 4 പ്രധാന സംഭവങ്ങളാണ് ചിന്തയായ് വന്ന് ഭവിക്കുന്നത്. ദാവീദിന്റെ വംശത്തിലെ രാജാവായി അഭിഷിക്തനും രക്ഷിതാവുമായി കർത്താവിനെ ആനയിക്കുന്ന ഓശാന പെരുന്നാൾ. പിന്നീട് നന്ദി സൂചകമായ പെസഹാ പെരുന്നാളും, ദുഃഖവെള്ളിയും ഉയിർപ്പ് പെരുന്നാളും. സാധാരണ ചിന്തയിൽ ദുഃഖവെള്ളിയും ഈസ്റ്ററും പ്രാധാന്യം ഏറെ കൽപ്പിക്കപ്പെടുകയും ചെയ്യുന്നു. എന്നാൽ യഥാർത്ഥമായും പെസഹായുടെ ഈ ദിനം വളരെ സൂക്ഷ്മതയോടെ നാം ആചരിക്കുമ്പോൾ അതിവേദനയുടെയും, ചതിവിന്റെയും ഇതെല്ലാം അറിഞ്ഞിട്ടും ശുശ്രൂഷ എന്താണെന്നും കാൽവരിയിൽ അനുഭവിപ്പാൻ പോകുന്ന ബലി മനസ്സിലാകുന്ന ഭാഷയിൽ വ്യാഖ്യാനിക്കുകയും ചെയ്യുന്ന ദിനമാണ്. ആദ്യം ശിഷ്യഗണത്തിൽ ചേർക്കപ്പെട്ട പത്രോസും കൂടെ ഇരുന്ന് ഒരേ പാത്രത്തിൽ ഭക്ഷണം കഴിച്ച യൂദാസും ഒക്കെ തന്റെ ഗുരുവിനെ ഒറ്റുകയും തള്ളി പറയുകയും ചെയ്യുമ്പോൾ അനുഭവിച്ച വേദന കൂർത്ത മുള്ളുകളെക്കാൾ വേദനാജനകമായിരുന്നു. ഞാൻ വരുന്നതുവരെയും നിങ്ങൾക്ക് ആത്മീയ ആഹാരമായി ഈ ശരീരവും രക്തവും ആത്മീയ ഭക്ഷണം ആയി അവർക്ക് നൽകപ്പെട്ടു. വി. ലൂക്കോസ് 22: 7- 23. ദൈവം തൻറെ ജനത്തെ നൂറ്റാണ്ടുകളുടെ അടിമത്വത്തിൽ നിന്നും വിടുവിച്ചതിന്റെ നന്ദി സമർപ്പണം ആയിരുന്നു പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ. പ്രായപൂർത്തിയായ ഏതൊരു യഹൂദനും തൻറെ പാപത്തിന്റെ പ്രായശ്ചിതമായി ആടുകളെയും, പ്രാവിനെയും ചെങ്ങാലികളേയും പാപപരിഹാര ബലിയായി സമർപ്പിക്കപ്പെടുന്ന ദിവസം തന്നെ രക്ഷകനെ ഒറ്റി കൊടുക്കുന്നു. വിടുതൽ ആണ് പെസഹായെങ്കിൽ വീണ്ടെടുക്കും പെസഹാ തന്നെ. പുറപ്പാട് : 12: 1- 14. മരണത്തിൽ നിന്നും മക്കളെ വീണ്ടും കൊള്ളുവാൻ കട്ടളപ്പടിമേൽ പൂശിയ രക്തം ഇടയാക്കി. ഇന്നിതാ പുതിയ കുഞ്ഞാട് ബലി ആകുന്നു. ഒറ്റുകാരും ചതിയന്മാരും നീചന്മാരും ആയ നമുക്ക് രക്ഷ നൽകുവാൻ, സംഹാര ദൂതനിൽ നിന്ന് മുദ്ര ഇടുവാൻ ദൈവത്തിൻറെ കുഞ്ഞാട് അറുക്കപ്പെടുന്നു . ഇതാ ലോകത്തിൻറെ പാപത്തെ ചുമക്കുന്ന ദൈവത്തിൻറെ കുഞ്ഞാട്’ യോഹന്നാൻ 1 : 29 . അപ്പം എടുത്ത് അവർക്ക് കൊടുക്കുമ്പോഴും വീഞ്ഞ് കൊടുക്കുമ്പോഴും വരും ദിവസങ്ങളിൽ തന്റെ ശരീരം ഇത് പോലെ ഭാഗിക്കപ്പെടുമെന്നും അവർക്ക് അറിയിപ്പ് കൊടുക്കുന്നു. എന്നിട്ടും അവരിൽ യാതൊരു ഭാവ വ്യത്യാസവും കാണുന്നില്ല. ഓരോ വിശുദ്ധ കുർബാന നാം അനുഭവിക്കുമ്പോഴും വീണ്ടെടുപ്പിന്റെയും വിടുതലിന്റെയും പുതിയ ഉടമ്പടി ആയും വ്യക്തിപരമായി രക്ഷകൻ അനുഭവിച്ച വേദനയും മരണവും ആണ് തന്നെ നിലനിർത്തുന്ന വസ്തുത എന്ന് നാം തിരിച്ചറിയുക.

ഈ പെസഹ വിശുദ്ധ സംസർഗത്തിലേയ്ക്കുള്ള വിളിയാണ്. കർത്താവ് തന്നെ മുന്നമേ ഒരുക്കിയിട്ടുള്ള വിരുന്നിലേക്കാണ് ക്ഷണിക്കുന്നത്. സാധാരണ സുഹൃത്തുക്കളും സ്നേഹിതന്മാരും നമ്മെ വിളിക്കുമ്പോൾ എന്തെങ്കിലും ഒരു പങ്ക് നാം കൊണ്ട് പോകാറുണ്ട്. ഒന്നും ആവശ്യമല്ലെങ്കിൽ ഒരു പൂവോ ഒരു സമ്മാനമോ നാം കരുതും. എന്നാൽ ഈ വിരുന്നിന് നാം കടന്ന് വരുമ്പോൾ നമ്മുടെ പാപങ്ങളും, ഭാരങ്ങളും രോഗങ്ങളും വേദനകളും എല്ലാം ആ മേശമേൽ വയ്ക്കാം. മറ്റൊരു തരത്തിൽ പറഞ്ഞാൽ നമ്മെ തന്നെ സമർപ്പിക്കുക. ഉദയം അസ്തമയത്തോടെ അകന്നിരിക്കുന്നത് പോലെ അവൻ നമ്മുടെ പാപങ്ങളെ അകറ്റും. സങ്കീർത്തനം 103: 12 . സകല സമൃദ്ധിയെയും കവിയുന്ന ദൈവ സമാധാനം ഫിലിപ്പിയർ 4 : 7 , നമുക്ക് വേണ്ടി ക്രിസ്തു മരിച്ച് ദൈവസ്നേഹം നമ്മിൽ നിറച്ചു. റോമര്‍ 5 : 8.

ഒറ്റിക്കൊടുത്തവനേയും നമ്മേയും കർത്താവ് അറിയുന്നു. നാം എല്ലാവരെയും പാപം ചെയ്ത് ദൈവ തേജസ്സ് നഷ്ടപ്പെടുത്തിയിരിക്കുന്നു . നാല്പത് ദിവസം നോമ്പും ഉപവാസവും ആത്മ തപനത്തിന് നമുക്ക് ഇടയായെങ്കിൽ ഈ പെസഹാ വീണ്ടെടുപ്പ് ആയിരിക്കും. അല്ലാത്തപക്ഷം ഒറ്റുകാരോടും അവിശ്വാസികളോടും ഉള്ള കൂട്ടായ്മ ആയിത്തീരും. സർവ്വ ജനത്തേയും വീണ്ടെടുക്കുവാൻ മാനവേഷൻ ധരിച്ച ദൈവപുത്രൻ വേദനയും നിരാശയും അല്ല ദൈവഹിതവും മാനവ സ്നേഹവും ആണ് കാട്ടി തന്നത്. ആ സ്നേഹം പറയുന്നത് നീ സ്വീകരിച്ചാൽ ഇനിമുതൽ പാപി അല്ല ദൈവ മക്കളാണ്. അന്നത്തെ പോലെ തന്നെ ആ വിരിച്ചൊരുക്കിയ മാളിക ഇന്നും നമ്മെ വിളിക്കുന്നു. ക്ഷമിക്കുവാൻ, ശുശ്രൂഷിക്കുവാൻ, ദൈവമക്കളാകുവാൻ.

ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907

സിനിമാ സെറ്റിലെ ദുരനുഭവവുമായി ബന്ധപ്പെട്ട് നടി വിൻ സി.അലോഷ്യസ് താരസംഘടനയായ അമ്മയ്ക്ക് പരാതി നൽകി. നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെയാണ് വിൻസിയുടെ പരാതി. ലഹരി ഉപയോ​ഗിച്ച് തന്നോട് മോശമായി പെരുമാറിയെന്നും സൂത്രവാക്യം എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ചായിരുന്നു സംഭവമെന്നും പരാതിയിലുണ്ട്.

താരസംഘടനയ്ക്ക് പുറമേ ഫിലിം ചേംബറിനും വിൻസി പരാതി നൽകിയിട്ടുണ്ട്. ഷൈൻ ടോം ചാക്കോയ്ക്കെതിരെ നടപടി വേണമെന്ന് സിനിമാ മേഖലയിൽനിന്നുതന്നെ ആവശ്യമുയർന്നിട്ടുണ്ട്. അടുത്തിടെ ആലപ്പുഴയിലെ ഹൈബ്രിഡ് ലഹരി കേസുമായി ബന്ധപ്പെട്ടും ഷൈന്റെ പേര് ഉയർന്നുവന്നിരുന്നു. എന്നാൽ ഇക്കാര്യം ഷൈൻ നിഷേധിച്ചിരുന്നു. ഇതിനുപിന്നാലായാണിപ്പോൾ വിൻസി പരാതിയുമായി രം​ഗത്തെത്തിയത്. വിൻസിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് എക്സൈസും വിവരങ്ങൾ തേടും.

എന്റെ ഡ്രെസ്സിൽ ഒരു പ്രശ്നം വന്ന് അത് ശരിയാക്കാൻ പോയപ്പോൾ, ഞാനും വരാം, ഞാൻ വേണമെങ്കിൽ റെഡിയാക്കിത്തരാം എന്നൊക്കെ പറയുന്ന രീതിയിലേക്ക് അതും എല്ലാവരുടേയും മുന്നിൽവെച്ച് പറയുന്നരീതിയിലുള്ള പെരുമാറ്റം ഭയങ്കര ബുദ്ധിമുട്ടായിരുന്നു. അയാളുമായി സഹകരിച്ച് മുന്നോട്ടുപോകുന്നത് ബുദ്ധിമുട്ടായിരുന്നു. വേറൊരു സംഭവം പറയുകയാണെങ്കിൽ, ഒരു സീൻ പ്രാക്റ്റീസ് ചെയ്യുന്നതിനിടയിൽ ഈ നടൻ വെളുത്ത നിറത്തിലുള്ള പൊടി തുപ്പുകയാണ്. ഇതായിരുന്നു വിൻ സി കഴിഞ്ഞദിവസം വെളിപ്പെടുത്തിയത്.

തുടർന്ന് താരസംഘടനയായ അമ്മ, ഫെഫ്ക, ഫിലിം ചേംബർ എന്നിവർ നടിക്ക് പിന്തുണയുമായെത്തിയിരുന്നു. വിൻ സി പരാതിയുമായി മുന്നോട്ടുപോകുകയാണെങ്കിൽ പിന്തുണ നൽകുമെന്നാണ് ഡബ്ല്യുസിസിയുടെ നിലപാട്. വിൻ സി പരാമർശിച്ച സിനിമാ സെറ്റിൽ ആഭ്യന്തര പരാതിപരിഹാര സമിതി ഉണ്ടായിരുന്നോയെന്ന് പരിശോധിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

വിൻസിയോട് സെറ്റിലെ ആഭ്യന്തര പരാതിപരിഹാര സമിതിയിൽ പരാതി നൽകാൻ ഫിലിം ചേംബർ നിർദേശിച്ചിരുന്നു. പരാതിയുടെ പകർപ്പ് ഫിലിം ചേംബർ മോണിറ്ററിങ് കമ്മിറ്റി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ജനറൽ സെക്രട്ടറി സജി നന്ത്യാട്ട് പറഞ്ഞു.

ഷൈമോൻ തോട്ടുങ്കൽ 
 ബർമിങ്ഹാം  വലിയ നോമ്പിനൊരുക്കമായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ  എല്ലാ ഇടവകകളിലും , മിഷൻ പ്രൊപ്പോസഡ്‌ മിഷനുകളിലും നടന്ന ഗ്രാൻഡ് മിഷൻ  2025 ധ്യാനം സമാപിച്ചു , രൂപത ഇവാഞ്ചെലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ ഫെബ്രുവരി 28 ന്  ആരംഭിച്ച ധ്യാനം ഓശാന ഞായറാഴ്ച ആണ്  സമാപിച്ചത് . രൂപതയുടെ 109  കേന്ദ്രങ്ങളിൽ നടന്ന ധ്യാനത്തിന്  ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ശുശ്രൂഷ ചെയ്യുന്ന അനുഗ്രഹീതരായ  വചന പ്രഘോഷകർ  ആണ് നേതൃത്വം നൽകിയത് . ധ്യാനങ്ങൾ നടന്ന സാദ്ധ്യമായ  എല്ലാ സ്ഥലങ്ങളിലും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ എത്തുകയും സന്ദേശം നൽകുകയും ചെയ്തിരുന്നു .ഗ്രാൻഡ് മിഷൻ ധ്യാനം ഏറെ ദൈവാനുഗ്രഹപ്രദമായി സംഘടിപ്പിക്കുവാൻ നേതൃത്വം നൽകുകയും ,അനുതാപത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും വഴികളിലൂടെ വലിയ നോമ്പിലേക്കു ഒരുങ്ങുവാൻ ധ്യാനങ്ങളിൽ പങ്കെടുക്കുകയും ചെയ്ത എല്ലാവര്ക്കും നന്ദി അർപ്പിക്കുകയും ചെയ്യുന്നതായി രൂപത പി ആർ ഓ റെവ ഡോ  ടോം ഓലിക്കരോട്ട് , ഇവാഞ്ചെലൈസേഷൻ കമ്മീഷൻ ചെയർമാൻ സിസ്റ്റർ ആൻ മരിയ എസ് എച്ച് എന്നിവർ അറിയിച്ചു .

മുനമ്പം വിഷയത്തില്‍ നിലവിലുള്ള ആശങ്കകള്‍ക്ക് ഇപ്പോഴും പൂര്‍ണമായ പരിഹാരം ഉണ്ടായിട്ടില്ല എന്നത് നിരാശപ്പെടുത്തുന്നതാണെന്ന് സിറോ മലബാര്‍ സഭ.

ഇത് ആശങ്കയും ബുദ്ധിമുട്ടും ഉളവാക്കുന്ന കാര്യമാണെന്ന് സീറോ മലബാര്‍ സഭാ വക്താവ് ഫാ. ആന്റണി വടക്കേക്കര പറഞ്ഞു. ഈ കാര്യത്തില്‍ നിയമപരമായി മുന്നോട്ടു പോകേണ്ട സാഹചര്യമാണ് സഭ മുന്നില്‍ കാണുന്നതെന്നും അദേഹം വ്യക്തമാക്കി.

വഖഫ് നിയമത്തില്‍ ഏകദേശം 44 ഓളം ഭേദഗതി വരുത്തിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. റവന്യൂ അവകാശങ്ങളോടെ ഭൂമി സ്വന്തമായി ലഭിക്കാന്‍, ശാശ്വതമായ പരിഹാരത്തോടെ, ആശങ്കകളില്ലാതെ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണ് കഴിഞ്ഞ 186 ദിവസങ്ങളിലായി മുനമ്പത്ത് ഭൂ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്നത്.

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുകൂലമായോ പ്രതികൂലമായോ ഉള്ള നിലപാടല്ല ഈ വിഷയത്തില്‍ സഭ സ്വീകരിക്കുന്നത്. സര്‍ക്കാരുകള്‍ പ്രശ്‌ന പരിഹാരത്തിനായി നിയമം ഭേദഗതി ചെയ്യണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.

പാര്‍ലമെന്റില്‍ ഒരു നിയമം പാസാകുന്നതോടെയാണ്, കോടതികളില്‍ ചലഞ്ച് ചെയ്യപ്പെടാനുള്ള അവകാശം പൗരന് ലഭിക്കുന്നത്. അതാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഈ നിയമ പോരാട്ടവുമായി മുന്നോട്ടു പോകേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരു പക്ഷെ ജനങ്ങളെ ഒട്ടേറെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്.

ആ തെറ്റിദ്ധാരണയുടെ പുറത്തായിരിക്കാം മുനമ്പത്തെ സമര മുഖത്ത് ഇരിക്കുന്നവര്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുകൂലമായി വൈകാരികമായ പ്രതികരണങ്ങള്‍ നടത്തിയത്. എന്നാല്‍ ഭൂ സംരക്ഷണ സമിതിയുടെ ചെയര്‍മാന്‍, കണ്‍വീനര്‍, സമരങ്ങള്‍ക്ക് വേദിയായിരിക്കുന്ന മുനമ്പത്തെ കത്തോലിക്ക ദേവാലയത്തിന്റെ വികാരി ആന്റണി എന്നിവരുമായി താന്‍ സംസാരിച്ചിരുന്നു.

കോട്ടപ്പുറം രൂപതയുടെ മെത്രാന്‍ അംബ്രോസ് പിതാവുമായും സംസാരിച്ചിരുന്നു. അവരെല്ലാം പങ്കുവെച്ചത് ഒരേ വികാരമാണ്. ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം വഖഫ് നിയമ ഭേദഗതി കൊണ്ട് ഉണ്ടാകുന്നില്ല. മറിച്ച് നിയമ പോരാട്ടം തുടരേണ്ടി വരുന്നു എന്നതാണെന്നും ഫാ. ആന്റണി വടക്കേക്കര പറഞ്ഞു.

നിയമ പോരാട്ടത്തിന് വേണ്ട ഭരണപരമായ, നിയമപരമായ എല്ലാ സഹായവും സഹകരണവും നല്‍കുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിന് മൂന്നോ നാലോ ആഴ്ച കൂടി വേണമെന്നും പറഞ്ഞിട്ടുണ്ട്. എന്തായാലും കാത്തിരിക്കാന്‍ തയ്യാറാണ്.

പക്ഷെ, എത്രയും പെട്ടെന്ന് പ്രശ്നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാകുകയും ജനത്തിന്റെ ആവശ്യത്തിന്മേല്‍ കൃത്യതയോടെയുള്ള ഇടപെടല്‍ ഉണ്ടാകുകയും ചെയ്യണമെന്നാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടും രാഷ്ട്രീയ നേതാക്കളോടും സഭയ്ക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചില രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാകും. വഖഫ് ഭേദഗതി ബില്‍ വന്നതോടു കൂടി 186 ദിവസത്തോളം സമരമുഖത്തിരിക്കുന്ന, കുടിയിറക്ക് ഭീഷണിയിലിരിക്കുന്ന ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയായിരുന്നു. പക്ഷെ, അപ്പോഴും അവര്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാകുന്നില്ല. ഇനിയും നിയമ നടപടികള്‍ തുടരാനും സ്റ്റേ വരാനും സുപ്രീം കോടതി വരെ നിയമ പോരാട്ടം നീളാനും സാധ്യതയുണ്ടന്നും സീറോ മലബാര്‍ സഭാ വക്താവ് പറഞ്ഞു.

സിനിമാ സെറ്റിൽ ലഹരി ഉപയോഗിച്ച നടന്റെ പേര് നടി വിൻസി അലോഷ്യസ് ഉടൻ വെളിപ്പെടുത്തുമെന്ന് താരസംഘടനയായ അമ്മ. വിൻസിയുമായി സംസാരിച്ചെന്നും പേര് വെളിപ്പെടുത്തിയാൽ ഉടൻ തന്നെ നടനെതിരെ നടപടിയുണ്ടാകുമെന്നും അമ്മ ഭാരവാഹി ജയൻ ചേർത്തല അറിയിച്ചു. പുരസ്കാരങ്ങൾക്ക് പരിഗണിക്കുമ്പോൾ നടീ നടൻമാരുടെ അഭിനയം മാത്രമല്ല സ്വഭാവം കൂടി കണക്കിലെടുക്കണമെന്നും ജയൻ ചേർത്തല ആവശ്യപ്പെട്ടു. പരാതി ലഭിച്ചാലുടൻ കേസെടുക്കുമെന്ന് എക്സൈസും പൊലീസും അറിയിച്ചു. ഉന്നത ഉദ്യോഗസ്ഥർ വിൻസിയുമായി സംസാരിക്കുമെന്നാണ് വിവരം.

സിനിമാ സെറ്റിൽ വച്ച് നടൻ ലഹരി ഉപയോഗിച്ച് തന്നോടും സഹപ്രവർത്തകരോടും മോശമായി പെരുമാറിയിട്ടുണ്ടെന്നാണ് വിൻസി അലോഷ്യസ് കഴിഞ്ഞ ദിവസം പറഞ്ഞത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലാണ് വിൻസി ഇക്കാര്യം തുറന്നുപറഞ്ഞത്. ലഹരി ഉപയോഗിക്കുന്നു എന്ന് താൻ അറിഞ്ഞിട്ടുള്ള ആളുകൾക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന തന്റെ പ്രസ്താവനയെക്കുറിച്ച് വിശദീകരിക്കുമ്പോഴാണ് വിൻസി ഇക്കാര്യം വ്യക്തമാക്കിയത്. എന്തുകൊണ്ടാണ് താൻ ആ പ്രസ്താവന നടത്തിയതെന്നതിനെക്കുറിച്ചും വിൻസി പറയുന്നുണ്ട്.

‘ഞാൻ ഒരു സിനിമയുടെ ഭാഗമായപ്പോൾ ആ സിനിമയിലെ പ്രധാന താരത്തിൽ നിന്നും നേരിടേണ്ടി വന്ന അനുഭവമാണ് ആ പ്രസ്താവനയ്ക്ക് കാരണം. അയാൾ ലഹരി ഉപയോഗിച്ച് എന്നോടും സഹപ്രവർത്തകരോടും മോശമായി പെരുമാറി. മോശമെന്ന് പറയുമ്പോൾ, എന്റെ വസ്ത്രത്തിൽ ഒരു പ്രശ്നം ഉണ്ടായപ്പോൾ അത് ശരിയാക്കാൻ പോയപ്പോൾ ഞാനും വരാം, ഞാൻ വേണമെങ്കിൽ റെഡിയാക്കിത്തരാം എന്നൊക്കെ പറയുന്ന രീതിയിലേക്കായി. എല്ലാവരുടെയും മുന്നിൽവച്ച് പറയുന്നരീതിയിലുള്ള പെരുമാറ്റം ഭയങ്കര ബുദ്ധിമുട്ടായിരുന്നു.

അയാളുമായി സഹകരിച്ച് മുന്നോട്ടുപോകുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. വേറൊരു സംഭവം കൂടി പറയുകയാണെങ്കിൽ, ഒരു സീൻ പ്രാക്ടീസ് ചെയ്യുമ്പോൾ ഈ നടൻ വെളുത്ത നിറത്തിലുള്ള പൊടി തുപ്പുകയാണ്. സിനിമ സെറ്റിൽ ഇതുപയോഗിക്കുന്നുണ്ടെന്ന് വ്യക്തമാണ്. അതിന്റെ ദൂഷ്യഫലങ്ങളൊക്കെ മറ്റു വശങ്ങളാണ്. സിനിമ സെറ്റിൽ ലഹരി ഉപയോഗിച്ച് അതൊരു ശല്യമായി മാറുമ്പോൾ അവർക്കൊപ്പം ജോലി ചെയ്യുന്നത് അത്ര സുഖമല്ല. എനിക്ക് അങ്ങനെ ജോലി ചെയ്യാൻ താൽപര്യമില്ല. എന്റെ വ്യക്തിപരമായ അനുഭവം കൊണ്ട് ഞാൻ എടുക്കുന്ന തീരുമാനമാണ്’ -വിൻസി വീഡിയോയിൽ പറഞ്ഞു.

ഹൈക്കോടതി അഭിഭാഷകൻ പി ജി മനുവിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പീഡന പരാതി ഉന്നയിച്ച യുവതിയുടെ ഭർത്താവ് പൊലീസ് കസ്റ്റഡിയില്‍.

എറണാകുളം പിറവത്ത് ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ കൊല്ലം വെസ്റ്റ് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇയാളുടെ നിരന്തര പ്രേരണയിലാണ് പി.ജി മനു തൂങ്ങിമരിച്ചതെന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പി ജി മനുവിൻ്റെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ പകർത്തിയത് ഇയാളെന്നാണ് പൊലീസ് പറയുന്നത്.

നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായിരുന്നു മുൻ ഗവണ്‍മെൻ്റ് പ്ലീഡർ കൂടിയായ പി.ജി മനു. കർശന വ്യവസ്ഥയോടെ ജാമ്യത്തില്‍ തുടരവെയാണ് മറ്റൊരു യുവതിയുമായി ബന്ധപ്പെട്ട് പിജി മനുവിനെതിരെ ലൈംഗിക പീഡന ആരോപണം ഉയർന്നത്.

പിജി മനു യുവതിയുടെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നുവെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചിരുന്നു. വീഡിയോ കൊല്ലം വെസ്റ്റ് പൊലീസ് വിശദമായി പരിശോധിച്ചിരുന്നു.

മനു മരണത്തിന് മുൻപ് കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നതായാണ് സഹപ്രവർത്തകൻ കൂടിയായ അഡ്വ.ബി.എ.ആളൂർ പ്രതികരിച്ചത്. പീഡന കേസില്‍ യുവതിയുടെ വീട്ടില്‍ കുടുംബത്തോടൊപ്പം എത്തി മാപ്പ് പറയുന്ന ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് പി.ജി മനു മാനസികമായി തകർന്നത്. ഇക്കാരണത്താല്‍ വീണ്ടും ജയിലില്‍ പോകേണ്ടി വരുമെന്ന് മനുവിന് ഭയമുണ്ടായിരുന്നു.

ദൃശ്യങ്ങള്‍ ചിത്രീകരിച്ചവർക്കും പ്രചരിപ്പിച്ചവർക്കും എതിരെ നിയമ നടപടിയുമായി നീങ്ങുമെന്നും മനുവിന്റെ കുടുംബത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്നും ആളൂർ പറഞ്ഞിരുന്നു.

സംസ്ഥാനത്ത് താപനില ഉയരുന്ന സഹചര്യത്തിൽ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ വകുപ്പ്. കൊല്ലം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

2025 ഏപ്രിൽ 16, 17 തിയതികളിൽ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 37 ഡിഗ്രി വരെയും കൊല്ലം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, 2025 ഏപ്രിൽ 16, 17 തീയതികളിൽ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. താപനില ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

പകൽ 11 മണി മുതൽ മൂന്ന് മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. പരമാവധി ശുദ്ധജലം കുടിക്കാനും ശ്രദ്ധിക്കണം.

കൊല്ലം പൂരത്തിന്റെ കുടമാറ്റത്തില്‍ ആര്‍എസ്എസ് സ്ഥാപക നേതാവ് ഹെഡ്‌ഗേവാറിന്റെ ചിത്രവും ഇടംപിടിച്ചു. നവോത്ഥാന നായകരുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് ഹെഡ്‌ഗേവാറിന്റെ ചിത്രവും ഉയര്‍ന്നത്. പുതിയകാവ് ക്ഷേത്രത്തിന്റെ കുടമാറ്റത്തിലാണ് ആര്‍എസ്എസ് നേതാവ് ഇടംപിടിച്ചത്.

ബി.ആര്‍.അംബേദ്കര്‍, ശ്രീനാരായണഗുരു തുടങ്ങിയവരുടെ ചിത്രങ്ങളും കുടമാറ്റത്തില്‍ ഉണ്ടായിരുന്നു. ക്ഷേത്രോത്സവങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികളോ നേതാക്കളുടെ ചിത്രങ്ങളോ ഉപയോഗിക്കരുതെന്ന് ഹൈക്കോടതിയുടെ നിര്‍ദേശമുണ്ട്. ഇതിനിടയില്‍ കുടമാറ്റത്തില്‍ ഹെഡ്‌ഗേവാറുടെ ചിത്രമുയര്‍ന്നത് വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

കൊല്ലം കരുനാഗപ്പള്ളിയില്‍ അമ്മ 2 പെണ്‍മക്കള്‍ക്കൊപ്പം തീ കൊളുത്തി മരിച്ചു. കരുനാഗപ്പള്ളി ആദിനാട് സൗത്തില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം.

പുത്തൻ കണ്ടത്തില്‍ താര (35), മക്കളായ ആത്മിക (6), അനാമിക (ഒന്നര വയസ്) എന്നിവരാണ് മരിച്ചത്.

കോട്ടയം പേരൂരില്‍ മീനച്ചിലാറ്റില്‍ ചാടിയ അഭിഭാഷകയും 2 മക്കളും മരിച്ചു. ഏറ്റുമാനൂർ നീറിക്കാട് തൊണ്ണൻമാവുങ്കല്‍ ജിമ്മിയുടെ ഭാര്യ ജിസ്മോള്‍ തോമസ് (34), മക്കളായ നേഹ (5), പൊന്നു (2) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം.

കരുനാഗപ്പള്ളി ആദിനാട് പെണ്‍മക്കളെ ഒപ്പം നിർത്തി മണ്ണെണ്ണ ഒഴിച്ച ശേഷം അമ്മയായ താര സ്വയം തീകൊളുത്തി ജീവനൊടുക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് താരയും തൊട്ട് പിന്നാലെ പെണ്‍കുട്ടികളും മരിച്ചത്.

കുടുംബ പ്രശ്നമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പ്രവാസിയായ ഭർത്താവ് ഇന്ന് വിദേശത്ത് നിന്ന് മടങ്ങിവരാനിരിക്കെയാണ് താര മക്കള്‍ക്കൊപ്പം ജീവനൊടുക്കിയത്. ഭർത്താവിൻ്റെ വീട്ടുകാരുമായി സ്വത്ത് സംബന്ധിച്ച്‌ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. മൂവരുടെയും മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മീനച്ചിലാറ്റില്‍ മക്കളോടൊപ്പം ജീവനൊടുക്കിയ ജിസ്മോള്‍ മുത്തോലി പഞ്ചായത്ത് മുൻ അംഗവും 2019- ’20 കാലയളവില്‍ പഞ്ചായത്ത് വൈസ് പ്രസിഡൻ്റും ആയിരുന്നു. ഹൈക്കോടതിയിലും പാലായിലും അഭിഭാഷകയായി പ്രവർത്തിക്കുകയായിരുന്നു.

കോട്ടയം അയർക്കുന്നം റോഡില്‍ സർ‌വീസ് നടത്തുന്ന സ്വകാര്യ ബസ്സിന്റെ ഉടമയാണ് യുവതിയുടെ ഭർത്താവ്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കുട്ടികള്‍ക്ക് വീട്ടില്‍ വെച്ച്‌ വിഷം നല്‍കിയ ശേഷം ജിസ്മോള്‍ കയ്യിലെ ഞരമ്പ് മുറിച്ചിരുന്നു. ഇതിന് ശേഷം സ്കൂട്ടറില്‍ കയറി കടവില്‍ എത്തി പുഴയിലേക്ക് ചാടുകയായിരുന്നു. നാട്ടുകാർ ഇവരെ കരയ്ക്കെത്തിച്ച്‌ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രാവിലെ ഭർത്താവിൻ്റെ അമ്മയ്ക്ക് അർബുദ ചികിത്സയുമായി ബന്ധപ്പെട്ട് വീട്ടുകാർ ആശുപത്രിയില്‍ പോയിരുന്നു. അവർ എത്തുന്നതിന് മുമ്ബാണ് ആത്മഹത്യ. സ്കൂട്ടറില്‍ മക്കളുമായി എത്തിയ ജിസ്‌മോള്‍, മീനച്ചിലാറിന്റെ സംരക്ഷണവേലി കടന്ന് ആഴം കൂടിയ അപകടമേഖലയായ പുളിങ്കുന്ന് കടവിലേക്ക് ഇറങ്ങുകയായിരുന്നു.

ജിസ്മോളുടെ ഭർത്താവില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും പൊലീസ് മൊഴിയെടുത്തു. ഇതുവരേയും കാര്യങ്ങളില്‍ വ്യക്തത വന്നിട്ടില്ല. ബന്ധുക്കളും നാട്ടുകാരും സംഭവത്തിൻ്റെ ഞെട്ടലാണ്.

Copyright © . All rights reserved