രാജ്ഭവനു മുന്നിൽ ഒാട്ടോയിൽ തട്ടി നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞ് യുവാവ് മരിച്ച സംഭവത്തിന് കാരണം അമിത വേഗമെന്ന് പൊലീസ്.മറ്റൊരു കാറുമായി നടത്തിയ മത്സരയോട്ടത്തിലാണ് അത്യാഹിതം സംഭവിച്ചതെന്ന് പോലീസ് നൽകുന്ന സൂചനയെങ്കിലും ഈ കാര്യം സ്ഥിരീകരിച്ചിട്ടില്ല. അപകടം നടക്കുമ്പോൾ കാറിൽ മരണമടഞ്ഞ ആദർശും മൂന്നും പെൺകുട്ടികളുമാണ് ഉണ്ടായിരുന്നത്. ഇവരെല്ലാവരും തന്നെ വ്യവസായ പ്രമുഖരുടെ മക്കളാണ്. ആധുനിക സുരക്ഷാസംവിധാനങ്ങളുളള പുതുപുത്തൻ ആഡംബര കാര്‍ ഇത്തരത്തില്‍ തകരുകയും യാത്രക്കാരില്‍ ഒരാള്‍ മരിക്കുകയും കൂടെയുണ്ടായിരുന്നവര്‍ ഗുരുതരാവസ്ഥയില്‍ ആകുകയും ചെയ്യണമെങ്കില്‍ കാര്‍ അത്രയേറെ ഉത്തരവാദിത്വ രഹിതമായി കൈകാര്യം ചെയ്തതിനാലാണെന്ന് പൊലീസ് പറയുന്നു. എയര്‍ ബാഗുകള്‍ ഉള്‍പ്പടെ ശക്തമായ സുരക്ഷാ സംവിധാനങ്ങളുള്ള ആഡംബരക്കാറാണ് അപകടത്തില്‍ പെട്ടത്. താത്കാലിക രജിസ്ട്രേഷന്‍ മാത്രമാണ് കാറിനുണ്ടായിരുന്നത്. കാറോടിച്ചിരുന്ന വള്ളക്കടവ് പെരുന്താന്നി സുഭാഷ് നഗർ ‘ഭൂപി’യിൽ യിൽ സുബ്രഹ്മണ്യന്റെ മകൻ ആദർശ് (20) ആണു മരിച്ചത്.
രാത്രി 11 മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. അമിതവേഗമാണ് അപകടത്തിന് ഇടയാക്കിയതെന്ന് ദൃക്സാക്ഷികൾ പ്രതികരിച്ചു.വെള്ളയമ്പലം ഭാഗത്തു നിന്നു കവടിയാറിലേക്കു പോകുകയായിരുന്നു ഒാട്ടോറിക്ഷയിൽ നിയന്ത്രണം വിട്ട കാർ ഇടിക്കുകയായിരുന്നു. സമീപമുണ്ടായിരുന്ന വൈദ്യുതി പോസ്റ്റിലിടിച്ചാണ് കാർ തലകീഴായി മറഞ്ഞത്.ഉടൻ തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയെങ്കിലും കാർ തുറക്കാൻ പോലും സാധിച്ചിരുന്നില്ല. ഫയർഫോഴ്സ് എത്തി വെട്ടിപ്പൊളിച്ചാണ് എല്ലാവരെയും പുറത്തെടുത്തത്. അതി നൂതന സാങ്കേതിക സംവിധാനങ്ങളുളള കാർ ഇത്തരമൊരു അപകടത്തിൽപ്പെട്ടതും ആശ്ചര്യത്തിന് വഴിവെച്ചിട്ടുണ്ട്. അപകടത്തിന്റെ ആഘാതത്തിൽ വാഹനത്തിന്റെ ഹെഡ്‌ലെറ്റ് ദൂരത്തേയ്ക്ക് തെറിച്ചു പോയിരുന്നു.
ന്യൂ തിയറ്റർ ഉടമ മഹേഷ് സുബ്രഹ്മണ്യത്തിന്റെ മകൾ തൈക്കാട് ഇവി റോഡ് ഗ്രീൻ സ്ക്വയർ ബീക്കൺ ഫ്ലാറ്റിൽ ഗൗരി ലക്ഷ്മി സുബ്രഹ്മണ്യം (23), അനന്യ (24), എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്. ഇവരെ എസ്‌യുടി ആശുപത്രിയിലും കൂടെയുണ്ടായിരുന്ന ശിൽപയെ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശിൽപ്പയ്ക്ക് ഒഴികെ ബാക്കിയെല്ലാവർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. കാറിൽ നിന്ന് പുറത്തെടുക്കുമ്പോൾ മൂവരും അബോധവസ്ഥയിലായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ശിൽപ കൊച്ചി സ്വദേശിയാണ്. മറ്റുള്ളവർ തിരുവന്തപുരം സ്വദേശികളാണെന്നാണു സൂചന. പരുക്കേറ്റ ഒാട്ടോ ഡ്രൈവർ പാപ്പനംകോട് സ്വദേശി സജികുമാർ (42) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്.
എം.ബി.ബി.എസ്. വിദ്യാര്‍ഥിനി ഊഷ്മള്‍ ഉല്ലാസ് ജീവനൊടുക്കിയതിന്റെ കാരണം കണ്ടെത്താന്‍ ഫെയ്‌സ്ബുക്കും മൊെബെല്‍ നമ്പറും പോലീസ് പരിശോധിക്കുന്നു. ഡെന്റല്‍ കോളജ് കെട്ടിടത്തില്‍നിന്നു ചാടി ജീവനൊടുക്കുന്നതിനുമുമ്പ് ഊഷ്മള്‍ ആരോടോ ഫോണില്‍ കയര്‍ത്തു സംസാരിച്ചതിന് ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരന്‍ സാക്ഷിയാണ്. ജീവനൊടുക്കുന്നതിനുമുമ്പ് ഊഷ്മളിന് ഫോണ്‍ കോള്‍ വന്നിരുന്നതായി സഹപാഠികള്‍ മൊഴി നല്‍കിയിട്ടുമുണ്ട്. കെട്ടിടത്തില്‍നിന്നു ചാടുംമുമ്പ് ഊഷ്മള്‍ ഫോണ്‍ എറിഞ്ഞുടച്ചിരുന്നു. തൃശൂര്‍ ഇടത്തിരുത്തി പുളിയന്‍ചോട് ഇയ്യാനിവീട്ടില്‍ ഉല്ലാസിന്റെയും ബേട്ടിയുടെയും മകള്‍ ഊഷ്മള്‍ ബുധനാഴ്ച അഞ്ചിനാണ് മുക്കം മണാശ്ശേരി കെ.എം.സി.ടി. ഡെന്റല്‍ കോളജിന്റെ മുകളിലെ നിലയില്‍നിന്നു ചാടി ജീവനൊടുക്കിയത്. കെ.എം.സി.ടി. മെഡിക്കല്‍ കോളജിലെ നാലാം വര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥിനിയാണ് ഊഷ്മള്‍. സഹപാഠികളുമായുണ്ടായ എന്തോ തര്‍ക്കത്തെക്കുറിച്ചാണ് ഊഷ്മളിന്റെ ഒടുവിലത്തെ ഫെയ്‌സ്ബുക്ക് കുറിപ്പ് സൂചിപ്പിക്കുന്നത്. 13-ന് രാത്രി 10.54-നാണ് ഊഷ്മള്‍ ഫെയ്‌സ്ബുക്കില്‍ ഏറ്റവും ഒടുവില്‍ കുറിപ്പെഴുതുന്നത്. കെ.എം.സി.ടി കണ്‍ഫെഷന്‍ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ തന്റെ മുന്‍ പോസ്റ്റിലുള്ള കമന്റ് ഇപ്പോഴാണ് കാണാനിടയായത് എന്നു പറഞ്ഞാണു കുറിപ്പ് തുടങ്ങുന്നത്. ആരെങ്കിലും എന്തെങ്കിലും പേജില്‍ എഴുതുമ്പോള്‍ നിങ്ങള്‍ ഇരയാക്കപ്പെട്ടതായി നിങ്ങള്‍ക്ക് തോന്നിയാല്‍ ആ സമയത്ത് എന്തുകൊണ്ടാണ് ഇങ്ങനെ തോന്നിയതെന്ന് നിങ്ങള്‍ ഒരു പക്ഷേ ചിന്തിച്ചേക്കാം. തന്റെ ബാച്ചിനോടോ മറ്റേതെങ്കിലും ബാച്ചിനോടോ തനിക്ക് തോന്നുന്ന ദേഷ്യവും സ്‌നേഹവും നിങ്ങളെ ബാധിക്കുന്നതല്ലെന്നു’മാണ് ഊഷ്മള്‍ അവസാനമായി ഫെയ്‌സ് ബുക്കില്‍ കുറിച്ചത്. പോസ്റ്റില്‍ പരാമര്‍ശിക്കുന്ന കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടും ഊഷ്മള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ പോസ്റ്റിന് വന്ന കമന്റുകളും പോലീസ് പരിശോധിക്കുന്നുണ്ട്. സഹപാഠികളുമായി എന്തൊക്കെയോ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായി പോലീസിന് ബോധ്യമായിട്ടുണ്ട്. സുഹൃത്തക്കളേയും സഹപാഠികളേയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. പോലീസ് ഹോസ്റ്റലില്‍ വിശദമായ പരിശോധന നടത്തിയെങ്കിലും പ്രത്യേകിച്ച് ഒന്നും കണ്ടെത്താനായിരുന്നില്ല. അച്ഛനും അമ്മയ്ക്കുമായി ഒരു കത്ത് എഴുതി വച്ചിട്ടുണ്ടായിരുന്നു. ഇതില്‍ നിന്നു കാര്യമായ സൂചനകളൊന്നും പോലീസിന് ലഭിച്ചിട്ടില്ല. പരീക്ഷയായതിനാല്‍ നാലുമാസത്തോളം മണാശ്ശേരിയിലെ വീട്ടില്‍ അമ്മയ്‌ക്കൊപ്പമായിരുന്നു ഊഷ്മള്‍ താമസിച്ചിരുന്നത്. കഴിഞ്ഞ മാസമാണ് ഹോസ്റ്റലില്‍ തിരിച്ചെത്തിയത്. തിങ്കളാഴ്ചയാണ് അവസാനമായി നാട്ടില്‍ പോയി മടങ്ങിയെത്തിയത്.
ന്യൂസിലാന്‍ഡ്: വേട്ടയാടിപ്പിടിച്ച കാട്ടുപന്നിയുടെ ഇറച്ചി കഴിച്ച ന്യൂസിലാന്‍ഡിലെ മലയാളി കുടുംബത്തിലെ മൂന്ന് പേര്‍ അതീവ ഗുരുതരാവസ്ഥയില്‍. ന്യൂസിലന്‍ഡിലെ നോര്‍ത്ത് ഐലന്‍ഡ് പ്രദേശമായ പുറ്റാറുരുവില്‍ താമസിക്കുന്ന മലയാളി കുടുംബത്തെയാണ് ഗുരുതരാവസ്ഥയില്‍ വല്ക്കാറ്റോ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഷിബു കൊച്ചുമ്മനെയും(35) ഭാര്യ സുബി ബാബുവിനെയും(32) ഷിബുവിന്റെ ‘അമ്മ ഏലിക്കുട്ടി ഡാനിയേലിനെയുമാണ്(62) ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രിയോടെയാണ് ഷിബു വിളിച്ചതനുസരിച്ച് പാരാമെഡിക്‌സ് വീട്ടിലെത്തിയത്.
മാസത്തിലൊരിക്കല്‍ കൂട്ടുകാരുമൊത്ത് വേട്ടക്ക് പോകാറുള്ള ഷിബുവും കൂട്ടുകാരും വെള്ളിയാഴ്ചയും പുറ്റാരുരുവില്‍ വേട്ടക്കിറങ്ങിയിരുന്നു. കാട്ടുപന്നിയെ വെടിവെച്ചിട്ട ഷിബു രാത്രി കാട്ടുപന്നിയുടെ ഇറച്ചി വീട്ടില്‍ പാകം ചെയ്ത് കുടുംബവുമൊത്ത് കഴിച്ചതിനെ തുടര്‍ന്നാണ് ഛര്‍ദ്ദി അനുഭവപ്പെട്ടത്. അമ്മയ്ക്കായിരുന്നു ആദ്യം ഛര്‍ദ്ദി തുടങ്ങിയത്. പാരാമെഡിക്‌സിനെ ഫോണ്‍ ചെയ്ത ഷിബു പാതിവഴി അബോധാവസ്ഥയിലായി. പാഞ്ഞെത്തിയ പാരാമെഡിക്‌സ് കണ്ടത് ഷിബുവും ഭാര്യയും അമ്മയും അബോധാവസ്ഥയില്‍ നിലത്ത് കിടക്കുന്നതാണ്. കുട്ടികളെ നേരത്തെ ഉറക്കിയത് കാരണം അവര്‍ ഇറച്ചി കഴിച്ചിരുന്നില്ല. ഭക്ഷണ സാധനങ്ങള്‍ പോലീസ് വിശദമായ പരിശോധനക്ക് അയച്ചിട്ടുണ്ട്.
അഞ്ചു വര്‍ഷത്തിന് മുന്‍പാണ് ഷിബു കൊച്ചുമ്മനും കുടുംബവും ന്യൂസിലാന്‍ഡില്‍ എത്തുന്നത്. പുറ്റാറുരുവില്‍ ഏറെ സൗഹൃദങ്ങളുള്ള ഷിബുവിന്റെയും സുബിയുടെയും കുട്ടികളുടെ സംരക്ഷണ ചുമതല തത്കാലം ഹാമില്‍ട്ടണ്‍ മാര്‍ത്തോമ പള്ളിയിലെ മലയാളി കുടുംബങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.
ഏകദേശം മൂന്നു മാസക്കാലം എടുക്കും കാട്ടുപന്നിയിറച്ചി കഴിച്ചതിലൂടെ ഉണ്ടായ വിഷാംശം ശരീരത്തില്‍ നിന്നും നീങ്ങാന്‍ എന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. അങ്ങനെയാണെങ്കില്‍ പോലും ഇപ്പോള്‍ അബോധാവസ്ഥയിലുള്ള ഇവര്‍ തിരികെ ജീവിതത്തിലേക്ക് മടങ്ങി വരുമ്പോള്‍ ശരീരം തളര്‍ന്ന് പോയിരിക്കാനുള്ള സാധ്യത കൂടുതലാണെന്നും ഇവരെ പരിശോധിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നു.
റെഡിച്ച്: സേവനത്തിലൂടെ മാനവ സ്‌നേഹത്തിന്റെ ഉദാത്ത മാതൃകകള്‍ ലോകത്തിനു കാണിച്ച് തരുന്ന നഴ്‌സുമാർ… ‘വിളക്കേന്തിയ വനിത’ എന്നറിയപ്പെടുന്ന ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ പിൻഗാമികൾ… നൈറ്റിംഗേലിന്റെ ജന്മദിനമായ മെയ് 12, അന്താരാഷ്ട്ര നഴ്‌സ് ദിനമായി ആചരിച്ചു നഴ്‌സുമാരെ ലോകം ബഹുമാനിക്കുന്നു. അതു കൊണ്ടു തന്നെ നഴ്‌സസ് ദിനത്തിന്റെ ചരിത്രം കേരളത്തിന്റെ അല്ല മലയാളി നഴ്‌സ്‌മാരുടെ ദിനമാണ് എന്ന് വേണമെങ്കിൽ പറയാം. കാരണം അത്രമേൽ പ്രാധാന്യം ഇന്ന് നഴ്‌സുമാർക്കുണ്ട് എന്നുള്ളതാണ്. ഒരുകാലത്ത് അധ്യാപനമാണ് ഏറ്റവും നല്ലത് എന്ന് ധരിച്ചിരുന്നവർ മലയാളികൾ.. വിദേശ നഴ്‌സിംഗ് ജോലികളുടെ ലഭ്യതയോടെ നേഴ്സിങ്ങിന് കൂടുതൽ സ്വീകാര്യത മലയാളികളിലേക്ക് കടന്നുവന്നു… നഴ്സുമാരോടുള്ള മലയാളിയുടെ മനോഭാവം മാറി എന്ന് പറയാം..
ആദ്യമൊക്കെ ഗൾഫ് രാജ്യങ്ങളായിരുന്നു നഴ്‌സുമാർക്ക് ആശ്രയം. എന്നാൽ രണ്ടായിരങ്ങളിൽ യൂറോപ്പിൽ, പ്രതേകിച്ചു യുകെയിൽ ഉണ്ടായ നഴ്സുമാരുടെ ക്ഷാമം മലയാളികൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കി.. മെച്ചപ്പെട്ട വേതനം എന്നതിനേക്കാൾ കുടുംബസമേതം ജീവിക്കാം എന്ന സാധ്യത മലയാളികളെ സംബന്ധിച്ചടത്തോളം കൂടുതൽ ആകർഷകമാക്കി.. യുകെയിൽ എത്തിപ്പെട്ട മലയാളികളിൽ കൂടുതലും സിംഗപ്പൂർ, മലേഷ്യ, ഗൾഫ് തുടങ്ങിയ രാജ്യങ്ങളിൽ ജോലി ചെയ്തിരുന്നവരായിരുന്നു… പിന്നീട് ആണ് ഇന്ത്യയിലെ പല സിറ്റികളിൽ നിന്നും മലയാളികൾ എത്തിചേർന്നത്…
ആദ്യ കാലഘട്ടങ്ങളിലെ കടമ്പ ആയിരുന്നു ഒരു പിൻ നമ്പർ ലഭിക്കുക എന്നത്.. ഇംഗ്ലീഷ് പരിജ്ഞാനത്തിലെ കുറവ് പരിഹരിച്ചുവരുമ്പോൾ കൂടുതൽ കടമ്പകൾ ഇവിടുത്തെ നഴ്‌സിംഗ് ജോലികളിലേക്ക് കടന്നു വന്നു… നഴ്സിംഗ് സ്റ്റാൻഡേർഡ് ഉയർത്തുന്നതിന് വേണ്ടി എൻ എം സി പുതിയ പരിശീലന പദ്ധതികൾ കൊണ്ടുവന്നപ്പോൾ ജോലിക്കിടയിലും പഠനത്തിന്റെ തലത്തിലേക്ക് നഴ്‌സുമാർക്ക് പ്രവേശിക്കേണ്ടതായി വന്നു എന്നതിന്റെ ബാക്കി പത്രമാണ് ഈ റീവാലിഡേഷൻ പ്രോഗ്രാം എന്ന പദ്ധതി… ഒരുപാട് സംശയങ്ങൾ സമ്മാനിച്ച് റീവാലിഡേഷന്റെ പ്രാഥമിക ഘട്ടങ്ങൾ പലരും പൂർത്തിയാക്കി എങ്കിലും പലർക്കും ഇന്നും സംശയങ്ങൾ ബാക്കി.. ഇത്തരത്തിൽ ഒരു നഴ്‌സസ് സെമിനാർ ഒരുക്കി വാർത്തയിൽ ഇടം നേടിയിരിക്കുകയാണ് റെഡിച്ചിലെ മലയാളി അസോസിയേഷന്റെ കീഴിലുള്ള നഴ്‌സ്‌സ് ഫോറം…
കഴിഞ്ഞ പത്തു വർഷമായി റെഡിച്ചിൽ മലയാളി സാന്നിധ്യം ഉണ്ടായി തുടങ്ങിയിട്ട്… നേഴ്സസ് സെമിനാർ എന്നൊരു നല്ലൊരു കാര്യത്തിനായി ഇറങ്ങിതിരിച്ചപ്പോൾ എല്ലാവരും ഒറ്റക്കെട്ടായി സഹകരിച്ചു വിജയിപ്പിച്ചു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.. സമയ നിഷ്ഠ പാലിച്ചുകൊണ്ട് ഉച്ചക്ക് ഒന്നരക്ക് തന്നെ സെമിനാര്‍ ആരംഭിച്ചു. തെരെഞ്ഞെടുക്കപ്പെട്ട ഓരോ വിഷയത്തിനും പവര്‍ പോയിന്റ് പ്രേസേന്റ്‌റേഷൻ ഉൾപ്പെടുത്തി സെമിനാറിന് ഒരു മോഡേൺ ടെക്നോളജി ലുക്ക് നൽകിയിരുന്നു. സെമിനാറിനെത്തിയ നഴ്സുമാരെ ഏഴു പേര്‍ അടങ്ങിയ ഗ്രൂപ്പുകളായി തിരിക്കുകയും അവരെ നയിക്കുവാനായി ഓരോ ഗ്രൂപ്പിനും രണ്ട് ലീഡേഴ്‌സിനേയും തിരഞ്ഞെടുത്തു. ഓരോ വിഷയങ്ങളെ പറ്റിയും വളരെ വിശദമായ ചര്‍ച്ചകള്‍… വഴി മുട്ടിയ പല പ്രശ്‌നങ്ങൾക്കും ഉത്തരങ്ങളുമായി സെമിനാർ ക്രീയേറ്റീവ് ആയി.. ഇന്നുവരെ പരിചയമില്ലാതിരുന്ന വിഷയങ്ങളിൽ അറിവ് പകർന്ന് സെമിനാർ മുന്നോട്ട്…
ബിഞ്ചു ജേക്കബ്, മേഴ്‌സി ജോണ്‍സന്‍ എന്നിവര്‍ നേതുത്വം നല്‍കിയ സെമിനാറില്‍ നഴ്‌സിംഗ് രംഗത്ത് ജോലി ചെയുന്ന കെ സി എ മെംബേര്‍സ് ആയ നാല്പതു പേരോളം സംബന്ധിച്ചു. എല്ലാത്തിന്റെയും ചുക്കാൻ പിടിച്ചു കോഓർഡിനേറ്റർ ഷിബി ബിജുമോൻ… അടുത്ത വര്‍ഷം ഒരു ദിവസം മുഴുവൻ നീളുന്ന സെമിനാര്‍ നടത്തുവാനുള്ള സാധ്യതകളും ആരാഞ്ഞ് കെ സി എ റെഡിച്ചിന്റെ ഭാരവാഹികൾ. കെ സി എ പ്രസിഡന്റ് ജസ്റ്റിന്‍ ജോസഫ് ഉത്ഘാടനം നിര്‍വഹിച്ച നേഴ്സസ് സെമിനാറില്‍ ഡോക്ടര്‍ സിദിഖി, എന്‍ എച് എസ് പ്രൊഫെഷണല്‍ കോര്‍ഡിനേറ്റര്‍ ഡോണ്‍ ടോള്‍ഹുര്‍സ്‌റ് എന്നിവര്‍ അതിഥികള്‍ ആയി സംസാരിച്ചു.
വൈകുന്നേരം ആറുമണിക്ക് മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു യൂ കെ കോര്‍ഡിനേറ്റര്‍ മുരളി വെട്ടത്തു, എബ്രഹാം എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നു നടന്ന യോഗത്തില്‍ വച്ച് മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ഔദ്യോഗികമായി ഉത്ഘാടനം നിര്‍വഹിക്കുകയും പ്രധാന അധ്യാപകനായി പീറ്റര്‍ ജോസഫിനെ തിരഞ്ഞെടുക്കുകയും ചെയ്തതോടുകൂടി പരിപാടികൾക്ക് സമാപനം കുറിച്ചു.
ദൃശ്യം സിനിമയെ അനുസ്മരിപ്പിക്കുംവിധം ഒരു കൊലപാതകവും തെളിവ് നശിപ്പിക്കലും. മാനന്തവാടിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ മനുഷ്യശരീരം കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തി. എടവക പൈങ്ങാട്ടിരി നല്ലൂര്‍നാട് വില്ലേജ് ഓഫീസിന് എതിര്‍വശത്തെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിനുള്ളിലാണ് ചാക്കില്‍ പൊതിഞ്ഞ നിലയില്‍ മണ്ണിനടിയില്‍ കുഴിച്ചിട്ട മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ടയാള്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. ദുര്‍ഗന്ധം വമിക്കുന്ന മൃതശശീരത്തിന് ഏകദേശം ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. വിദഗ്ധമായി തെളിവു നശിപ്പിച്ച് പൊലീസിനെ കബളിപ്പിക്കാനുള്ള ശ്രമമാണ് നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ മൃതദേഹം കുഴിച്ചു മൂടിയതിലൂടെ കൃത്യം നടത്തിയവര്‍ ചെയ്തതെന്നു കരുതുന്നു.
ഒരു മാസം മുമ്പ് ഈ മുറിയിലെ മണ്ണ് ഇളകിയ നിലയില്‍ കണ്ടിരുന്നെങ്കിലും തൊഴിലാളികള്‍ അത് കാര്യമാക്കിയില്ല. ബുധനാഴ്ച വീടുപണിക്കെത്തിയ മണി എന്ന തൊഴിലാളി തറ നിരപ്പില്‍ നിന്ന് മണ്ണ് താഴ്ന്ന നിലയില്‍ കണ്ടതിനെ തുടര്‍ന്ന് കരാറുകാരനെ അറിയിക്കുകയും തുടര്‍ന്ന് മണ്ണ് മാറ്റി നോക്കുകയുമായിരുന്നു. ചാക്കില്‍ കെട്ടി മണ്ണിനടിയില്‍ താഴ്ത്തിയ മൃതദേഹത്തിന് മുകളില്‍ ചെങ്കല്ല് കയറ്റി വെച്ചിട്ടുണ്ടായിരുന്നു. മാനന്തവാടി സി.ഐ. പി.കെ. മണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും തൊഴിലാളികളില്‍ നിന്ന് മൊഴി ശേഖരിക്കുകയും ചെയ്തു. സംഭവം കൊലപാതകം തന്നെയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മൃതദേഹം കുഴിച്ചു മൂടിയതില്‍ ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായാണ് വിലയിരുത്തല്‍. മറ്റെവിടെനിന്നെങ്കിലും കൃത്യം നടത്തിയ ശേഷം മൃതദേഹം ഇവിടെ കുഴിച്ചിട്ടതാണെന്നാണ് പൊലീസ് കരുതുന്നത്. മൃതദേഹത്തിനു പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വിവരമറിഞ്ഞതിനെ തുടര്‍ന്ന് നൂറുകണക്കിനാളുകളാണ് പ്രദേശത്തെത്തിയത്.
സിനിമയില്‍ മോഹന്‍ലാലിന്റെ ജോര്‍ജ്കുട്ടി എന്ന കഥാപാത്രം, കൊലപാതകത്തില്‍ നിന്ന് ഭാര്യയെയും മകളെയും രക്ഷിക്കാനായി നിര്‍മാണത്തിലിരിക്കുന്ന പൊലീസ് സ്റ്റേഷനുള്ളിലാണ് മൃതദേഹം കുഴിച്ചിട്ടത്. പൊലീസ് സ്റ്റേഷന്‍ പണി പൂര്‍ത്തിയായതോടെ തെളിവു ലഭിക്കാതെ ജോര്‍ജ് കുട്ടിയെ വെറുതെ വിടുന്നതുമാണ് സിനിമയിലെ കഥ.
നെഞ്ചിടിപ്പോടെ ഒരു രാത്രി കേരളം ഒരു കുഞ്ഞിന് വേണ്ടി മാറ്റി വെച്ചു, പരിയാരം മുതൽ ഇങ്ങ് തെക്ക് തിരുവനന്തപുരം വരെ റോഡിന്റെ ഓരോ കവലകളിലും ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ ആംബുലൻസിനു വഴിയൊരുക്കി.
സോഷ്യൽ മീഡിയയുടെ കൂടി വിജയമാണ് ഇത്.
14 മണിക്കൂർ വേണ്ട സ്ഥാനത്തു വെറും 8 മണിക്കൂറിൽ ആംബുലൻസ് ലക്ഷ്യത്തിൽ എത്തിച്ച കാസർകോട് സ്വദേശി തമീം എന്ന തേരാളിയായ പോരാളിയെ പ്രത്യേകം അഭിനന്ദിക്കുന്നു.
ദേ, ഇതാണ് കേരളം.
ഇതാണ് മലയാളി. ഈ ഒത്തൊരുമക്ക് വേണ്ടിയാണ് എല്ലാവരും ആഗ്രഹിക്കുന്നത്.
പിന്നിൽ പ്രവർത്തിച്ച പതിനായിരങ്ങൾക്ക് അഭിനന്ദനംകണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ ആറേകാല്‍ മണിക്കൂര്‍കൊണ്ട് ആംബുലന്‍സ് ഡ്രൈവര്‍ തമീം ഡ്രൈവ് ചെയ്തത് ചരിത്രത്തിലേക്ക്. 31 ദിവസം മാത്രം പ്രായം ഉള്ള കുഞ്ഞുമായി കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്എടി ആശുപത്രിയിലേക്കു തിരിച്ച ആംബുലന്‍സ് വെളുപ്പിന് 3.15ന് ലക്ഷ്യം കണ്ടു.
കുട്ടിയെ കൊണ്ടുവരുന്ന കാര്യം മുന്‍കൂര്‍ അറിയിപ്പു ലഭിച്ചതിനാല്‍ പൊലീസും പൊതു ജനങ്ങളും വഴിയൊരുക്കി പരിമാവധി സഹകരിച്ചിരുന്നു. കുട്ടിയെ കൊണ്ട് വരുന്ന ആംബുലന്‍സിന് പോലീസ് പൂര്‍ണ്ണമായും പൈലറ്റ് നല്‍കി കൂടെയുണ്ടായിരുന്നു. സഞ്ചരിക്കുന്ന വഴിയിലെ പൊലീസിന്റെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയായിരുന്നു ആംബുലന്‍സ് ജീവനക്കാര്‍ തങ്ങളുടെ ദൗത്യം ഭംഗിയായി നിറവേറ്റിയത്.
കാണാതായ ദമ്പതികളുടെ മകനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാങ്ങാനം സ്വദേശി ടിൻസി ഇട്ടി ഏബ്രഹാമാണ് മരിച്ചത്. ഇയാളുടെ മാതാപിതാക്കളായ പി.സി എബ്രഹാം, ഭാര്യ തങ്കമ്മ എന്നിവരെ തിങ്കളാഴ്ച രാവിലെ മുതൽ കാണാതായിരുന്നു.
ഇതിന്റെ മാനസിക സംഘർഷത്തിലായിരുന്നു ടിൻസി എന്നാണ് സൂചന. പ്രസവത്തിനായി ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം തിരികെ വീട്ടിലെത്തിയ ടിൻസി ആത്മഹത്യ ചെയ്യുകയായിരുന്നു. ഏറെ നേരമായിട്ടും കാണാതായതോടെ ഭാര്യ ടിൻസിയുടെ സഹോദരനെ വിവരമറിയിക്കുകയായിരുന്നു. ഇവർ വീട്ടിലെത്തിയപ്പോഴാണ് ടിൻസി മരിച്ചതറിയുന്നത്. അതേ സമയം കഴിഞ്ഞ ദിവസം കാണാതായ ദമ്പതികളെക്കുറിച്ച് പൊലീസിന് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.
ഇരിയ പൊടവടുക്കത്ത് ധര്‍മശാസ്താക്ഷേത്രത്തിനു സമീപം താമസിക്കുന്ന അമ്പൂട്ടി നായരുടെ ഭാര്യ സി ലീല(56)യാണ് മരിച്ചത്. കൊലപാതകമാണെന്ന സംശയത്തെത്തുടര്‍ന്ന് പോലീസ് അഞ്ച് മഹാരാഷ്ടക്കാരെ കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ സ്‌കൂളില്‍നിന്നെത്തിയ മകന്‍ പ്രജിത്ത് അമ്മയെ കാണാഞ്ഞ് വീട്ടിനകത്തും പരിസരത്തും തിരയുന്നതിനിടെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഹൃദയാഘാതം മൂലം മരിച്ചുവെന്നാണ് വീട്ടുകാര്‍ ആദ്യം കരുതിയത്. തുടര്‍ന്ന് മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അമ്മയുടെ കഴുത്തില്‍ സ്വര്‍ണമാല കാണാത്തതിനാല്‍ പ്രജിത്തിന് സംശയം തോന്നി. വീട്ടിലെത്തി മാല അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് വീടിന് പിറകില്‍നിന്നാണ് മാല ലഭിച്ചത്. ഇതോടെ മറുനാടന്‍ തൊഴിലാളികളെ സംശയമുള്ളതായി പ്രജിത്ത് ബന്ധുക്കളെ അറിയിച്ചു.
ഇക്കാര്യം ഡോക്ടര്‍മാരുടെയും ശ്രദ്ധയില്‍പ്പെടുത്തിയതോടെ വിശദപരിശോധന നടത്തി. കഴുത്തിലെ പാടുകള്‍ ശ്രദ്ധയില്‍പ്പെടുകയും മരണത്തില്‍ ഡോക്ടര്‍മാര്‍ക്കും സംശയമുയരുകയും ചെയ്തു. തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചു. കൊലപാതകമാണെന്ന സംശയം ഉയര്‍ന്നതോടെ നാട്ടുകാര്‍ ലീലയുടെ വീടിന്റെ തേപ്പുജോലിയില്‍ ഏര്‍പ്പെട്ടിരുന്ന മഹാരാഷ്ട്ര സ്വദേശികളെ തടഞ്ഞുവച്ചു. തുടര്‍ന്ന് അഞ്ചുപേരടങ്ങുന്ന സംഘത്തെ അമ്പലത്തറ പോലീസ് കസ്റ്റഡിലെടുത്തു. പ്രവീണ്‍ കുമാര്‍ (ഗള്‍ഫ്), പ്രസാദ് എന്നവരാണ് ലീലയുടെ മറ്റുമക്കള്‍.
“ഞാൻ നിന്നിൽ തന്നെ ഉണ്ട്” അഥവാ “നീ തന്നെയാണ് ഈശ്വരൻ” എന്നർത്ഥം വരുന്ന തത്ത്വമസി എന്ന വാക്യം ക്ഷേത്രത്തിനു മുന്നിൽ. കടൽനിരപ്പിൽ നിന്നും ഏതാണ്ട് 914 മീറ്റർ ഉയരത്തിലാണ് ശബരിമല ക്ഷേത്രത്തിന്റെ സ്ഥാനം. ബ്രഹ്മചാരി ഭാവത്തിലുള്ള അയ്യപ്പനാണ് ഇവിടുത്തെ ഭഗവാൻ എന്നതിനാൽ ഋതുമതി പ്രായത്തിലുള്ള (10 മുതൽ 50 വയസ്സു വരെ) സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാറില്ല. എല്ലാ ജാതിമതസ്ഥർക്കും ഇവിടെ പ്രവേശനം അനുവദിനീയമാണ് “നെയ്യഭിഷേകമാണ്” പ്രധാന വഴിപാട്.
മണ്ഡലകാല പൂജകള്‍ക്ക് തുടക്കം കുറിച്ച് ശബരിമല നട തുറന്നു. രാവിലെ 3ന് പുതിയ മേല്‍ശാന്തി എ.വി. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയാണ് നടതുറന്നത്. പ്ലാസ്റ്റിക് മുക്ത മണ്ഡലകാലമാണ് ഇത്തവണ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം അഞ്ച് മണിയോടെ തന്ത്രിയും മേല്‍ശാന്തിയും പതിനെട്ടാംപടിയിറങ്ങിയെത്തി നിയുക്ത മേല്‍ശാന്തിയെ സ്വീകരിച്ചു. തുടര്‍ന്ന് ആഴിയില്‍ ദീപം തെളിച്ച് അദ്ദേഹത്തെ കൈപിടിച്ച് പതിനെട്ടാംപടികയറ്റി, ക്ഷേത്ര സോപാനത്തിലെത്തിച്ചു. സോപാന മണ്ഡപത്തിലിരുന്ന നിയുക്ത മേല്‍ശാന്തിയുടെ ശിരസ്സില്‍ തീര്‍ഥം അഭിഷേകം ചെയ്തശേഷം തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ശ്രീകോവിലിലേക്ക് ആനയിച്ചു. നിയുക്ത മേല്‍ശാന്തിയുടെ കാതില്‍ അയ്യപ്പന്റെ മൂലമന്ത്രവും തന്ത്രി ഓതിക്കൊടുത്തു. ഇതോടെ എ.വി. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പുറപ്പെടാശാന്തിയായി. മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരിക്ക് തന്ത്രി കലശമാടി മൂലമന്ത്രം ഓതിക്കൊടുത്തു. വൃശ്ചികപ്പുലരിയില്‍ വന്‍ഭക്തജനതിരക്കും സന്നിധാനത്തുണ്ടായി. സങ്കട മോചകനാണ് അയ്യപ്പന്‍. വ്രതനിഷഠയോടെ വേണം ദര്‍ശനം നടത്താന്‍.
കന്നി അയ്യപ്പന്മാര്‍ മുതല്‍ ഗുരുസ്വാമി വരെ ഒരേ നിഷ്ഠകളാണ് പാലിക്കേണ്ടത്. 41ദിവസത്തെ വ്രതശുദ്ധിയോടെ വേണം ശബരിമല ദര്‍ശനം. വൃശ്ചികം ഒന്നുമുതല്‍ ശബരിമല തീര്‍ഥാടനകാലം ആരംഭിക്കുകയാണ്. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സ്വാമി അയ്യപ്പനെ കാണാന്‍, അയ്യപ്പനായി ഭക്തജനങ്ങള്‍ പതിനെട്ടാംപടി ചവിട്ടുന്നു. മണ്ഡലകാല വ്രതാനുഷ്ഠാനത്തിനെ കുറിച്ച് പല തെറ്റിധാരണകളും, അന്ധവിശ്വാസങ്ങളും ചിലരുടെയൊക്കെ മനസ്സില്‍ ഉണ്ട്. എങ്ങനെയാണ് വ്രതം അനുഷ്ഠിക്കേണ്ടതെന്നു നോക്കാം. മണ്ഡലകാല വ്രതാനുഷ്ഠാനം പലപ്പോഴും ഒരു അനുകരണം ആകുന്നു. എങ്ങിനെയാണ് ശാസ്ത്രീയമായ വ്രതാനുഷ്ഠാനം. തുലാംമാസത്തിലേ തന്നെ വ്രതം അനുഷ്ഠിക്കുന്നവരാണ് വൃശ്ചികം ആദ്യംതന്നെ അയ്യപ്പനെ കാണുവാന്‍ പോകുന്നത്. മാലയിട്ടു 41 ദിവസത്തെ ചിട്ടയായ വ്രതമാണ് അതിനു വേണ്ടത്. ശബരിമല തീര്‍ത്ഥാടനം വൃതശുദ്ധിയുടെതാണ്. മനസ്സും ശരീരവും ശുദ്ധമായിരിക്കണം. വ്രതനിഷ്ഠകളെക്കുറിച്ച് യോഗശാസ്ത്രം വ്യക്തമായി പറയുന്നു. വ്രതനിഷ്ഠയില്‍ പ്രധാനം ബ്രഹ്മചര്യമാണ്. സ്ത്രീ പുരുഷ സംഗമം മാത്രമല്ല, ഓര്‍മ്മ, കീര്‍ത്തിക്കല്‍, സംസാരം എന്നിങ്ങനെ എട്ട് കാര്യങ്ങളും ബ്രഹ്മചര്യം അനുഷ്ഠിക്കാന്‍ വര്‍ജിക്കണം എന്ന് ശാസ്ത്രം വ്യക്തമാക്കുന്നു.
പലരും തെറ്റായി ധരിച്ചുവച്ചിരിക്കുന്നത് അഷ്ടാംഗത്തില്‍ എട്ടമാത്തേതായ സ്ത്രീപുരുഷ സംഗമം മാത്രം വര്‍ജിച്ചാല്‍ ബ്രഹ്മചര്യം ആയി എന്നാണ്, എട്ടാമത്തേത് മാത്രമല്ല, അതിനു മുന്നേ യോഗശാസ്ത്രം പറയുന്ന ഏഴ് കാര്യങ്ങള്‍ നിര്‍ബന്ധമായും വര്‍ജിക്കുകതന്നെ വേണം. ഇതാണ് ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷിദ്ധമാകുന്നതിനു പിന്നാലെയുള്ള പ്രധാന കാരണം. ശബരിമല പുണ്യഭൂമിയാണ്. പവിത്രമായ പതിനെട്ടാം പടിയില്‍ പാദസ്പര്‍ശം നടത്താന്‍ ബ്രഹ്മചര്യം നിര്‍ബന്ധമാണ്. ബ്രഹ്മചര്യം അനുഷ്ഠിക്കുന്നതിലൂടെയാണ് ഭക്തര്‍ ഭഗവാനിലേക്ക് എത്തിച്ചേരുന്നത്. അയ്യപ്പഭക്തര്‍ അദ്വൈതാനുഭൂതി ലഭിച്ചവരെപോലെയാണ്. എല്ലാറ്റിലും ഈശ്വരചൈതന്യം ദര്‍ശിക്കുന്നു. യഥാര്‍ഥമായ ഈ അവസ്ഥയിലേക്ക് എത്തിച്ചേരാനും യോഗശാസ്ത്രം പറയുന്ന ബ്രഹ്മചര്യനിഷ്ഠ കര്‍ശനമായി പാലിക്കണം.
സത്യം, ബ്രഹ്മചര്യം, ആസ്‌തേയം, അപരിഗ്രഹം, അഹിംസ, എന്നിവയും കൃത്യമായി പാലിച്ചുവേണം ശബരിമലദര്‍ശനം നടത്തുവാന്‍. ഈ വ്രുതാനുഷ്ഠാനങ്ങള്‍ ജീവിതചര്യയാക്കി മാറ്റാനുള്ള ചുവടു വയ്പ്പായി ശബരിമല വ്രതാനുഷ്ഠാനക്കാലത്തെ കാണുകയും വേണം.
ശബരിമലയിലേക്കുള്ള വഴി
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 115 കിലോമീറ്റർ അകലത്തിലും കൊച്ചിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 106 കിലോമീറ്റർ അകലത്തിലുമാണ് ശബരിമല സ്ഥിതി ചെയ്യുന്നത്. തീർത്ഥാടനകാലത്ത് ചാലക്കയം വഴിയോ അല്ലെങ്കിൽ എരുമേലി വഴി കരിമല നടന്നു കയറിയോ (ഏകദേശം 50 കിലോമീറ്റർ ) ഇവിടെയെത്താം. ഏറ്റവുമടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ കോട്ടയവും ചെങ്ങന്നൂരുമാണ്.
പ്രധാന വഴികൾ
കോട്ടയത്തു നിന്നു എരുമേലി വഴി പമ്പ; (മണിമല വഴി കോട്ടയത്തു നിന്ന് പമ്പയിലേക്ക് 136 കിലോമീറ്റർ) പമ്പയിൽ നിന്ന് കാൽനടയായി ശബരിമല
എരുമേലിയിൽ നിന്ന് കാളകെട്ടി, അഴുത, ഇഞ്ചിപ്പാറ, കരിമല വഴി പമ്പ – 45 കിലോമീറ്റർ. പമ്പയിൽ നിന്ന് ശബരിമലയിലേക്ക് കാൽനടയായി
എരുമേലിയിൽ നിന്ന് മുക്കൂട്ടുതറ, മുട്ടപ്പള്ളി, പാണപിലാവ്, കണമല വഴിയുള്ള ഗതാഗതയോഗ്യമായ പാത – 46 കിലോമീറ്റർ (28.6 മൈൽ)
വണ്ടിപ്പെരിയാർ മുതൽ മൗണ്ട് എസ്റ്റേറ്റ് വരെ വാഹനത്തിൽ. ശേഷം കാൽനടയായി ശബരിമലയിലേക്ക്
വണ്ടിപ്പെരിയാർ മുതൽ കോഴിക്കാനംവരെ 15 കിലോമീറ്റർ; കോഴിക്കാനത്ത് നിന്ന് ഉപ്പുപാറ വരെ 10 കിലോമീറ്റർ; ഉപ്പുപാറ മുതൽ ശബരിമല വരെ 3.5 കിലോമീറ്റർ. (ഉപ്പുപാറ വരെ വാഹനഗതാഗതം സാധ്യമാണ്).
ചെങ്ങന്നൂർ റയിൽവെസ്റ്റേഷനിൽ നിന്നും- കോഴഞ്ചേരി വരെ( 12 കിലോമീറ്റർ);കോഴഞ്ചേരിയിൽനിന്നും റാന്നിക്ക് (13 കിലോമീറ്റർ); റാന്നി-എരുമേലി- ശബരിമല( 62 കിലോമീറ്റർ) (ആകെ: 87 കിലോമീറ്റർ)
വിവിധ സ്ഥലങ്ങളിൽ നിന്നും പമ്പയിലേക്കുള്ള ദൂരം കിലോമീറ്ററിൽ:
തിരുവനന്തപുരം 179 കൊല്ലം 135 പുനലൂർ 105 പന്തളം 85 ചെങ്ങന്നൂർ 89 കൊട്ടാരക്കര 106 ഗുരുവായൂർ 288 തൃശ്ശൂർ 260 പാലക്കാട് 330 കണ്ണൂർ 486 കോഴിക്കോട് 388 കോട്ടയം 123 എരുമേലി 50 കുമളി 180 പത്തനംതിട്ട 65 റാന്നി 62
തിരുവനന്തപുരം: മുഖ്യമന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ട സിപിഐ മന്ത്രിമാര്‍ രാജിവെക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മന്ത്രിമാര്‍ ക്യാബിനറ്റ് യോഗം ബഹിഷ്‌കരിച്ചത് ചരിത്രത്തിലെ ആദ്യ സംഭവമാണ്. ഇതുപോലെയുള്ള ഭരണ അനിശ്ചിതത്വം നേരത്തേ ഉണ്ടായിട്ടില്ല. മന്ത്രിമാരെ വിശ്വാസത്തിലെടുക്കാന്‍ കഴിയാത്ത മുഖ്യമന്ത്രിക്ക് ജനങ്ങളെ എങ്ങനെ വിശ്വാസത്തിലെടുക്കാന്‍ കഴിയുമെന്നും ചെന്നിത്തല ചോദിച്ചു.
പിണറായി വിജയന്‍ ദുര്‍ബലനായ മുഖ്യമന്ത്രിയാണെന്ന് കഴിഞ്ഞ ദിവസത്തോടെ തെളിഞ്ഞു. തോമസ് ചാണ്ടി വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മുഖം നഷ്ടപ്പെട്ടിരിക്കുകയാണ്. സിപിഎമ്മും ചാണ്ടിയുമായുള്ള സാമ്പത്തിക ഇടപാടുകള്‍ മൂലമാണോ മറ്റുള്ളവരൊക്കെ എതിര്‍ത്തിട്ടും തോമസ് ചാണ്ടിയെ സംരക്ഷിക്കാന്‍ തയ്യാറായതെന്ന് പിണറായി വ്യക്തമാക്കണം. നിരപരാധിത്വം ആദ്യം തെളിയിക്കുന്നവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കുമെന്ന് പറയാന്‍ ഇത് ഓട്ടമത്സരമാണോയെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.
മുഖ്യമന്ത്രി പറഞ്ഞാല്‍ മന്ത്രിമാരും മന്ത്രിമാര്‍ പറഞ്ഞാല്‍ മുഖ്യമന്ത്രിയും കേള്‍ക്കാത്ത അവസ്ഥയാണ് കേരളത്തിലുള്ളത്. പരസ്പര വിശ്വാസമില്ലാത്ത മുന്നണിക്ക് എങ്ങനെ കേരളത്തെ നയിക്കാനാകുമെന്നും ചെന്നിത്തല ചോദിച്ചു.