മാണിയുടെ എൽഡിഎഫ് പ്രവേശനത്തെ തുറന്ന് എതിർക്കുന്നയാളാണ് കാനം രാജേന്ദ്രൻ. ഒരു വേദിയിൽ ഒരുമിച്ച് വേദി പങ്കിട്ടിട്ടും ഒരു വാക്കു പോലും മിണ്ടാതിരുന്ന ഇരു നേതാക്കളുടെ ഇടയിലുളള മഞ്ഞ് ഉരുക്കിയത് കാണികളിൽ ഒരാൾ വേദിയിൽ കയറി നൽകിയ കുറിപ്പടി. ‘നിങ്ങൾ ഇങ്ങനെ ഒരു വേദിയിൽ ഒരുമിച്ചിരുന്നിിട്ടും തമ്മിൽ സംസാരിക്കാത്തതെന്ത്? എന്നായിരുന്നു കുറിപ്പിലെ വരികൾ. മണിക്കൂറുകൾ വേദിയിൽ ഒരുമിച്ചിരുന്നിട്ടും തമ്മിൽ സംസാരിക്കാത്തതിനെ തുടർന്നായിരുന്നു ക്ഷമ നശിച്ച കാണികളിലൊരാൾ വേദിയിൽ കയറി ഇടപെട്ടത്. മലപ്പുറം സ്വദേശി സുബ്രഹ്മണ്യനായിരുന്നു കുറിപ്പടിക്കു പിന്നിൽ. ഞാനോരു കെഎസ്ബി ജീവനക്കാരനാണെന്ന മുഖവരയോടെയാണ് സുബ്രഹ്മണ്യൻ വേദയിലെത്തി കുറിപ്പ് കൈമാറിയത്. മാണിക്കും കാനത്തിനും രണ്ടു പേപ്പറുകളിലായി എഴുതി നൽകിയ കുറിപ്പ് വായിച്ച് ഇരുവരും ചിരിക്കുന്നതും കാണാമായിരുന്നു.
കെ എം മാണിയെ വേദിയിലിരുത്തിയാണ് കേരള കോൺഗ്രസിന്റെ മുന്നണി പ്രവേശനത്തെ ചൊല്ലി സി പി എമ്മും സിപിഐയും തർക്കിച്ചത്. മുന്നണി വിപുലീകരിക്കാൻ പറ്റിയ സമയമെന്നായിരുന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ളയുടെ ഉദ്ഘാടന പ്രസംഗത്തിന്റെ ധ്വനി.
സ്വന്തം പോസ്റ്റിലേക്ക് ഗോളടിക്കരുതെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മറുപടി. ഇടതു മുന്നണി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജയിച്ചത് അഴിമതിക്കെതിരായ പോരാട്ടത്തിന്റെ വിജയമാണ്. കാനത്തിന് ശേഷം പ്രസംഗിച്ച കെ എം മാണി മുന്നണി പ്രവേശനത്തെക്കുറിച്ച് പരോക്ഷമായി പോലും സൂചിപ്പിച്ചില്ല.
കെ.എം മാണിയുടെ എല്‍.ഡി.എഫ് പ്രവേശവും സി.പി.ഐയുടെ എതിര്‍പ്പും സജീവചര്‍ച്ചയായിരിക്കെയാണ് കെ.എം.മാണിയും കാനം രാജേന്ദ്രനും ഒരേ വേദിയിലെത്തിയത്. കാനം വിഷയം പരോക്ഷമായി ഉന്നയിച്ചെങ്കിലും മാണി കേരളത്തിന്റെ സാമ്പത്തിക പ്രശ്നങ്ങളാണ് സെമിനാറില്‍ ഉന്നയിച്ചത്.
എല്‍ഡിഎഫിന് നിലവില്‍ ഒരു ദൗര്‍ബല്യവുമില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ . ആരും സെല്‍ഫ് ഗോള്‍ അടിക്കരുതെന്നും കാനം തൃശൂരില്‍ പറഞ്ഞു. സി.പി.എം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന സെമിനാറില്‍ കെ.എം മാണിയെ സാക്ഷിയാക്കിയാണ് കാനത്തിന്റെ പരാമര്‍ശം. കുറുക്കുവഴിയില്‍ ഇടതുമുന്നണി ശക്തിപ്പെടില്ലെന്നും വോട്ടുബാങ്ക് രാഷ്ട്രീയത്തിനപ്പുറം മനുഷ്യന്റെ മോചനം ഇടതുപക്ഷം ലക്ഷ്യമാക്കണമെന്നും കാനം സെമിനാറില്‍ വ്യക്തമാക്കി.
ഡ്രൈവ് ചെയ്യുന്നതിനിടയില്‍ മറ്റൊരു വാഹനത്തിന്റെ ഡ്രൈവറോട് തോന്നുന്ന അസഹിഷ്ണുത പ്രകടിപ്പിക്കാന്‍ അംഗവിക്ഷേപങ്ങള്‍ നടത്താത്തവരായി ആരുമില്ല. എന്നാല്‍ ഇവ ശിക്ഷാര്‍ഹമായ കുറ്റകൃത്യമാണെന്ന് എത്രപേര്‍ക്ക അറിയാം. വാഹനമോടിക്കുമ്പോള്‍ സംയമനം പാലിച്ചില്ലെങ്കില്‍ ആയിരം പൗണ്ട് വരെ പിഴ ലഭിച്ചേക്കാമെന്നതാണ് വാസ്തവം. ദേഷ്യത്തോടെയുള്ള ഒരു ചെറിയ ആഗ്യം കാട്ടിയാല്‍പോലും നിങ്ങള്‍ വന്‍ തുക പിഴയൊടുക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വാഹനമോടിക്കുന്ന സമയത്ത് പരമാവധി ദേഷ്യപ്പെടാതിരിക്കുകയെന്നതേ പിഴയില്‍ നിന്ന് നിങ്ങളെ രക്ഷപ്പെടുത്തുകയുള്ളു. നടുവിരല്‍ ഉയര്‍ത്തി കാണിക്കുന്നത് കടുത്ത നിയമലംഘനമാണ്. മോശം പെരുമാറ്റത്തിന് വിചാരണ ചെയ്യാന്‍ തക്കതായ നിയമലംഘനമാണ് ഇത്.

1998ല്‍ പാസാക്കിയ ക്രൈം ആന്റ് ഡിസോര്‍ഡര്‍ ആക്ട് പ്രകാരം കുറ്റം തെളിയിക്കപ്പെട്ടാല്‍ ഒരുപക്ഷേ നിങ്ങളുടെ ഒരാഴ്ച്ചത്തെ ശമ്പളത്തിന്റെ 75ശതമാനം പിഴയൊടുക്കേണ്ടതായും വരും. വാഹനമോടിക്കുന്ന സമയത്ത് കൈകൊണ്ട് ആഗ്യം കാണിക്കുന്നത് വാഹനത്തിന്റെ നിയന്ത്രണം തെറ്റാന്‍ കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആഗ്യം കാണിക്കുമ്പോള്‍ വാഹനത്തിന്റെ നിയന്ത്രണം ഒരു കൈയ്യില്‍ മാത്രമായിരിക്കുമെന്നും ഇത് അപകടങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

റോഡില്‍ ഒരു ദിവസം ഏതാണ്ട് 40 ഓളം നിയമലംഘനങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വന്നിട്ടുണ്ടെന്ന് ബിബിസി അവതാരകന്‍ ജെറമി വൈന്‍ പറയുന്നു. ലണ്ടന്‍ അസംബ്ലി ട്രാന്‍സ്‌പോര്‍ട്ട് കമ്മറ്റിയോടാണ് അദ്ദേഹം ഈ വെളിപ്പെടുത്തല്‍ നടത്തിയത്. വൈനിനെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുന്ന വിധത്തില്‍ സംസാരിക്കുകയും ചെയ്ത ഷാനിക്യൂ സൈറേന പിയേര്‍സണ്‍ എന്നയാള്‍ക്ക് ഒമ്പത് മാസം ജയില്‍ ശിക്ഷ ലഭിച്ചിരുന്നു. മറ്റൊരു കേസില്‍ നിയമലംഘനം നടത്തിയ ഡ്രൈവര്‍ക്ക് 3000 പൗണ്ട് പിഴയൊടുക്കേണ്ടി വന്നിട്ടുണ്ടെന്നും വൈന്‍ പറയുന്നു.
ലണ്ടന്‍: ഈ വര്‍ഷം നടക്കാനിരിക്കുന്ന ലോക്കല്‍ തെരഞ്ഞെടുപ്പ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ബുദ്ധിമുട്ടേറിയതായിരിക്കുമെന്ന് വിലയിരുത്തല്‍. പാര്‍ട്ടി ചെയര്‍മാന്‍ ബ്രാന്‍ഡന്‍ ലൂയിസ് തന്നെയാണ് ഇക്കാര്യം സമ്മതിച്ചത്. ലണ്ടനിലെ കൗണ്‍സില്‍ സീറ്റുകളിലേക്കുള്ള മത്സരം ദുഷ്‌കരമായിരിക്കുമെന്ന് ലൂയിസ് പറഞ്ഞു, കുറഞ്ഞത് മൂന്ന് പ്രധാന കൗണ്‍സിലുകളെങ്കിലും രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. മെയ് മാസത്തിലാണ് തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്നത്.

പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തേക്ക് പുതുതായി നിയമിതനായ ലൂയിസിനായിരിക്കും തെരഞ്ഞെടുപ്പില്‍ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കേണ്ടി വരിക. അതിനായി ഏറെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് ലൂയിസ് പറഞ്ഞു. 2014ലെ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ലേബറിനായിരുന്നു മുന്‍തൂക്കം. ലണ്ടനിലും അവര്‍ക്കായിരുന്നു നേട്ടമുണ്ടാക്കാനായത്. ഏറ്റവും വെല്ലുവിളി നിറഞ്ഞതും ലണ്ടന്‍ തന്നെയാണ്. ഇവിടെയും മറ്റിടങ്ങളിലും ഒട്ടേറെ കാര്യങ്ങള്‍ ടോറികള്‍ക്ക് ചെയ്തു തീര്‍ക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പുകള്‍ വെല്ലുവിളി നിറഞ്ഞവ തന്നെയാണ്. എന്നാല്‍ നാണിച്ചു പിന്‍മാറി നില്‍ക്കാതെ പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയാണ് ചെയ്യേണ്ടത്. ജനങ്ങള്‍ക്ക് വേണ്ടി എന്തൊക്കെ ചെയ്യാനാകുമെന്ന് പ്രചരണങ്ങളിലൂടെ അറിയിക്കുകയും പരമാവധി സീറ്റുകളില്‍ വിജയിക്കാനുള്ള ശ്രമം നടത്തുകയുമാണ് ഇപ്പോള്‍ ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ലണ്ടനില്‍ ലേബറിന് കണ്‍സര്‍വേറ്റീവുകളേക്കാള്‍ 26 പോയിന്റ് ലീഡുണ്ടെന്ന് വ്യക്തമാക്കുന്ന പുതിയ പോള്‍ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ടോറി ചെയര്‍മാന്റെ പ്രസ്താവന. ടോറികള്‍ അധികാരത്തിലിരിക്കുന്ന പ്രധാന കൗണ്‍സിലുകളായ ബാര്‍നറ്റ്, വാന്‍ഡ്‌സ് വര്‍ത്ത്, വെസ്റ്റ്മിന്‍സ്റ്റര്‍ എന്നിവയില്‍ ലേബറിന് ആധിപത്യം നേടാനാകുമെന്നാണ് പുതിയ സര്‍വേ വ്യക്തമാക്കുന്നത്.
ഇന്ത്യയ്ക്കും ഭൂട്ടാനുമിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ചൈന ശ്രമിക്കുന്നതായി മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍. ഡോക്ലാം പ്രവിശ്യയുമായി ബന്ധപ്പെട്ട വിവാദം സൃഷ്ടിക്കാനാണ് ചൈന ശ്രമിക്കുന്നതെന്നും വിഷയത്തെ കൃത്യമായി കൈകാര്യം ചെയ്ത സര്‍ക്കാരിനെ അഭിനന്ദിച്ചുകൊണ്ട് ശിവശങ്കര്‍ മേനോന്‍ പറഞ്ഞു. കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് അതിര്‍ത്തി സംബന്ധിച്ച കാര്യങ്ങള്‍ ഇരുരാജ്യങ്ങളും കൈകാര്യം ചെയ്യേണ്ടതെന്ന് കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവായി സേവനം അനുഷ്ഠിച്ചിട്ടുള്ള മേനോന്‍ പറയുന്നു. ഡോക്ലാം മലനിരകളില്‍ സൈനിക നീക്കം നടത്താനുള്ള ചൈനയുടെ തീരുമാനത്തിന് പിന്നിലുള്ള രാഷ്ട്രീയ ലക്ഷ്യം നമ്മുടെ രാജ്യവും ഭൂട്ടാനുമായി ഭിന്നതയുണ്ടാക്കുകയെന്നതാണെന്ന് ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുത്തുകൊണ്ട് മേനോന്‍ പറഞ്ഞു. ഇന്ത്യയും ഭൂട്ടാനും തമ്മില്‍ നയതന്ത്ര തലത്തില്‍ നല്ല ബന്ധമാണ് നിലനില്‍ക്കുന്നത്. നിലവില്‍ ഭൂട്ടാന് ആവശ്യമായ സൈനിക സഹായങ്ങള്‍ നല്‍കുന്നത് ഇന്ത്യയാണ്.

നിലവില്‍ ഇന്ത്യ നല്‍കിക്കൊണ്ടിരിക്കുന്ന സൈനിക സഹായം ഭൂട്ടാന്റെ സംരക്ഷണത്തിന് കഴിയുന്ന വിധത്തിലുള്ളതല്ലെന്ന് വരുത്തിത്തീര്‍ക്കുകയാണ് ചൈനയുടെ ലക്ഷ്യം. വിഷയത്തില്‍ ഭൂട്ടാനെ സ്വാധീനിക്കാനുള്ള ശ്രമവും ചൈന നടത്തുന്നു. നമ്മള്‍ വിഷയത്തില്‍ ഗൗരവപൂര്‍ണ്ണമായ പ്രതികരണമാണ് നടത്തുന്നതെന്ന കാര്യത്തില്‍ സന്തുഷ്ടനാണെന്ന് മേനോന്‍ പറയുന്നു. 2006 ഒക്ടോബര്‍ മുതല്‍ 2009 ആഗസ്റ്റ് വരെ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായും മേനോന്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഡോക്ലാമിലെ വിവാദ മേഖലയില്‍ നടത്തി വന്നിരുന്ന റോഡ് നിര്‍മ്മാണം ഇന്ത്യ നിര്‍ത്തിവെച്ചിരുന്നു. ഡോക്ലാം മലനിരകളില്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ചൈനയുടെയും ഇന്ത്യയുടെയും സൈനികര്‍ താവളമുറപ്പിച്ചിരുന്നു. ഭൂട്ടാനും ചൈനയുമായി ഡോക്ലാം പ്രവിശ്യയുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 28 നാണ് ഇതു സംബന്ധിച്ച തര്‍ക്കങ്ങള്‍ അവസാനിച്ചത്.

നല്ല സൗഹൃദം നിലനില്‍ക്കുന്ന അയല്‍ രാജ്യമെന്ന നിലയില്‍ ഇന്ത്യയുടെ രാഷ്ട്രീയ സൈനിക സഹായങ്ങള്‍ ഭൂട്ടാന് ഏറെ സ്വീകാര്യമായ ഒന്നാണ്. അതിര്‍ത്തി പ്രദേശങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ജീവിക്കുന്ന ജനങ്ങള്‍ക്ക് ആത്മവിശ്വാസം കൊടുക്കുന്ന നടപടികള്‍ സൈന്യത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാവേണ്ടതുണ്ട്. ജനങ്ങളെ ഒപ്പം നിര്‍ത്തുകയെന്നത് പ്രധാനപ്പെട്ട കാര്യമാണെന്ന് മേനോന്‍ പറയുന്നു. അതിര്‍ത്തി സുരക്ഷയുമായി ബന്ധപ്പെട്ട് നടന്ന കോണ്‍ഫറന്‍സില്‍ ആര്‍മി ചീഫ് ജനറല്‍ ബിപിന്‍ റാവത്ത്, നാവിക സേനാ ചീഫ് അഡ്മിറല്‍ സുനില്‍ ലാംബ തുടങ്ങിയവര്‍ പങ്കെടുത്തു.
കാഞ്ഞങ്ങാട് : ചീമേനിയിലെ ജാനകി ടീച്ചറെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അരുണിന്റെ മൊഴി പുറത്ത്. അന്ന് താന്‍ കാമുകിയുടെ വീട്ടിലായിരുന്നുവെന്നാണ് അരുണ്‍ വ്യക്തമാക്കിയത്. നാട്ടുകാരില്‍ പലരെയും പോലീസ് ചോദ്യംചെയ്യുന്ന കൂട്ടത്തില്‍ പ്രതികള്‍ മൂന്നുപേരുമുണ്ടായിരുന്നു. കൊല നടന്ന ഡിസംബര്‍ 13-ന് രാത്രി എവിടെയായിരുന്നെന്ന് ചോദിച്ചപ്പോഴാണ് അരുണ്‍ ഇങ്ങനെ പറഞ്ഞത്. സംശയം തോന്നിയവരുടെ പട്ടിക പോലീസ് ആദ്യം തയ്യാറാക്കിയിരുന്നു. ഒന്‍പതുപേരാണ് അതിലുണ്ടായിരുന്നത്. പ്രതികളായ അരുണും വിശാഖും റെനീഷും ഈ പട്ടികയിലുണ്ടായിരുന്നു.
താന്‍ വീട്ടില്‍തന്നെ ഉണ്ടായിരുന്നെന്നാണ് വിശാഖ് നല്‍കിയ മൊഴി. ഉത്സവം കഴിഞ്ഞ് പാതിരാത്രിയോടെ താന്‍ വീട്ടിലെത്തിയെന്ന് റെനീഷും പറഞ്ഞു. ആദ്യാവസാനം പ്രതികളെ തിരയാനും മറ്റും പോലീസിനും നാട്ടുകാര്‍ക്കുമൊപ്പം നിന്നതിനാല്‍ ഇവരെ കുറിച്ച് അധിക സംശയമൊന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമുണ്ടായില്ല. സംഭവം നടക്കുന്ന സമയത്ത് പ്രതികളുടെ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നില്ല. അതേസമയം ഫോണ്‍കോളുകള്‍ വന്നിട്ടുമില്ല. കൊല നടന്നതിന്റെ പിറ്റേനാള്‍ നാട്ടുകാരുടെ തിരച്ചിലിനൊപ്പം ഉണ്ടായിരുന്നില്ല എന്നതിനാല്‍ വിശാഖിനെയാണ് ആദ്യം സംശയിച്ചത്.

വിശാഖിന്റെ സുഹൃത്തുക്കളാണ് അരുണും റനീഷും എന്നതിനാലും ഇവരെയും സംശയിച്ചു. വിരലടയാളമെടുക്കാന്‍ വരാതിരുന്നതിനാല്‍ പോലീസിന്റെ സംശയം ഇരട്ടിച്ചു. സിനിമയ്ക്ക് പോയതിനാലാണ് വിരലടയാള ക്യാമ്പില്‍ പങ്കെടുക്കാതിരുന്നതെന്നായിരുന്നു അരുണിന്റെ മൊഴി. ക്യാമ്പില്‍ വരാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് റെനീഷും വിശാഖും പോലീസിനെ തക്കതായ കാരണങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുകയും ചെയ്തു. അതുകൊണ്ടുതന്നെ ഇവര്‍ പറഞ്ഞ മറുപടിക്ക് പിന്നാലെ അന്വേഷണമുണ്ടായില്ല. എങ്കിലും പോലീസിന്റെ സംശയം മാറിയില്ല. അങ്ങനെയാണ് ഒന്‍പതംഗപട്ടികയില്‍ ഈ മൂന്നുപേരെയും ഉള്‍പ്പെടുത്തിയത്.
കളത്തേരവീട്ടില്‍ പ്രതികളെത്തിയത് രാത്രി 9.30-നാണ് വാതില്‍ തുറന്നയുടന്‍ കൃഷ്ണന്‍മാഷെ ചവിട്ടി നിലത്തിട്ടു. ജാനകി ടീച്ചറെ വലിച്ചിഴച്ചു. പവിത്രമോതിരവും പണവും താഴത്തെ മേശവലിപ്പില്‍ നിന്ന് കിട്ടി. മുകളിലത്തെ മുറിയിലെ ഷെല്‍ഫിലായിരുന്നു സ്വര്‍ണം. ഷെല്‍ഫിന്റെ അടിഭാഗത്തെ ലോക്കറിലാണ് അവ സൂക്ഷിച്ചിരുന്നത്. കത്തികൊണ്ട് ഇളക്കി ലോക്കര്‍ പൊട്ടിക്കുകയായിരുന്നു. കൃത്യം നിര്‍വഹിച്ചശേഷം പുഴയ്ക്കരികിലേക്ക് പോയി. ഇവിടെ കുറേ സമയം ഇരുന്നു. ഇവര്‍ പോയ വഴിയിലൂടെ പിന്നീട് പോലീസ് നായ മണം പിടിച്ച് പോയിരുന്നു. കത്തി വലിച്ചെറിഞ്ഞ് കാലുംമുഖവും കഴുകിയശേഷം മാസ്‌ക് ഒരിടത്തും സ്വര്‍ണവും പണവും മറ്റൊരിടത്തും ഒളിപ്പിച്ചു. അതിനുശേഷമാണ് മൂന്നുപേരും വീടുകളിലേക്ക് പോയത്.
തിരുവനന്തപുരം: ആദിവാസി യുവാവായ മധു ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ഡോ. ജേക്കബ് തോമസ്. അട്ടപ്പാടിയിലെ മധു മോഷ്ടാവെങ്കില്‍ വിശപ്പടക്കാന്‍ അരി മോഷ്ടിക്കേണ്ട സ്ഥിതിയിലേക്ക് ആ ചെറുപ്പക്കാരന്‍ എങ്ങനെയെത്തിയെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ജേക്കബ് തോമസ് ചോദിക്കുന്നു. പട്ടിണിക്കാരന്‍ കൊല്ലപ്പെടേണ്ടവനാണ് എന്ന തലത്തിലേക്ക് നമ്മുടെ സാമൂഹ്യാവബോധം തരംതാണിരിക്കുന്നു. വന്‍കിട മുതലാളിമാര്‍ക്കും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കും വേണ്ടി വാചാലരാവുന്നവര്‍ ഭക്ഷണം വാങ്ങാന്‍ നിവൃത്തിയില്ലാത്തവനെ തല്ലിക്കൊല്ലുന്ന ജനത്തെ ഭരിക്കുന്നു. പോളണ്ടിനെയും നികരാഗ്വയെയും കൊറിയയെയും കുറിച്ച് വാചാലരാവുന്ന ബുദ്ധിജീവികള്‍ക്ക് അട്ടപ്പാടിയെക്കുറിച്ച് എന്ത് പറയാനുണ്ട് എന്നറിയാന്‍ കൗതുകമുണ്ടെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ ചോദ്യമുയര്‍ത്തുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം
അഴിമതിയും അസമത്വവും: കേരളമോഡല്‍
2017 ലെ ആഗോള അഴിമതി സൂചികയും അസമത്വ സൂചികയും സദ്ഭരണ സൂചികയും വിരല്‍ചൂണ്ടുന്നത് അഴിമതിയുടെ ഭയാനക ഫലങ്ങളിലേക്കാണ്. State capture അഥവാ പണമുള്ളവന്‍ ഭരണത്തില്‍ കാര്യക്കാരനാവുന്നതിനെപ്പറ്റിയായിരുന്നു സമീപകാല ഗവേഷണങ്ങള്‍ ഏറെയും. ഒരു ഇന്ത്യന്‍ വ്യവസായിക്കു വേണ്ടി ഭരണ നയങ്ങള്‍ പാകപ്പെടുത്തിയതും ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ഇഷ്ടക്കാര്‍ക്ക് കട്ടുമുടിക്കാന്‍ അവസരമൊരുക്കിയതുമെല്ലാം പഠനവിധേയമായി. ധനികന്‍ ഭരണത്തിന്റെ ഗുണഫലങ്ങള്‍ പിടിച്ചെടുക്കുമ്പോള്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരമേറുന്നു. ഈ അന്തരം ആളോഹരി വരുമാനത്തില്‍ മാത്രമല്ല ജീവിതത്തിന്റെ സമസ്ത മേഖലയിലും പ്രതിഫലിക്കും. പട്ടിണി, ആരോഗ്യം, വിദ്യാഭ്യാസം, എന്നു തുടങ്ങി മനുഷ്യന്റെ സാമൂഹ്യാവബോധത്തെ പ്പോലും ബാധിക്കും സ്റ്റേറ്റ് കാപ്ച്ചര്‍. അട്ടപ്പാടിയിലെ മധു മോഷ്ടാവെങ്കില്‍ വിശപ്പടക്കാന്‍ അരി മോഷ്ടിക്കേണ്ട സ്ഥിതിയിലേക്ക് ആ ചെറുപ്പക്കാരന്‍ എങ്ങനെ എത്തി ? വന്‍കിട മുതലാളിമാര്‍ക്കും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കും വേണ്ടി വാചാലരാവുന്നവര്‍ ഭക്ഷണം വാങ്ങാന്‍ നിവൃത്തിയില്ലാത്തവനെ തല്ലിക്കൊല്ലുന്ന ജനത്തെ ഭരിക്കുന്നു! പട്ടിണിക്കാരന്‍ കൊല്ലപ്പെടേണ്ടവനാണ് എന്ന തലത്തിലേക്ക് നമ്മുടെ സാമൂഹ്യാവബോധം തരംതാണിരിക്കുന്നു. വിശപ്പടക്കാന്‍ അപ്പക്കഷണം മോഷ്ടിച്ചതിന് ഫ്രഞ്ച് മുതലാളിത്ത സമൂഹം ശിക്ഷിച്ച ജീന്‍ വാല്‍ജീന്റെ കഥ വിക്ടര്‍ ഹ്യൂഗോ എഴുതിയിട്ട് 156 വര്‍ഷമായി. പോളണ്ടിനെയും നികരാഗ്വയെയും കൊറിയയെയും കുറിച്ച് വാചാലരാവുന്ന ബുദ്ധിജീവികള്‍ക്ക് അട്ടപ്പാടിയെക്കുറിച്ച് എന്ത് പറയാനുണ്ട് എന്നറിയാന്‍ കൗതുകം
സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനാണ് ബിനീഷ് കോടിയേരിക്കും ബിനോയ് കോടിയേരിക്കുമെതിരെ വാര്‍ത്താ സമ്മേളനം വിളിച്ച് ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
തിരുവനന്തപുരം ശാസ്തമംഗലത്ത് ആറ് കമ്പനികളാണ് ഇരുവരുടെയും പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇരുവരുടെയും പങ്കാളിത്തത്തില്‍ 28 സ്വകാര്യ കമ്പനികള്‍ ഒരു കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ 28 കമ്പനികളില്‍ ആറ് കമ്പനികള്‍ കോടിയേരിയുടെ മക്കള്‍ നേരിട്ടാണ് നടത്തുന്നതെന്നും കണ്ടെത്തി. ഇത്തരത്തില്‍ കമ്പനികള്‍ രൂപീകരിച്ച് നടത്താന്‍ ഇത്രയും സാമ്പത്തിക പിന്‍ബലം കോടിയേരിയുടെ കുടുംബത്തിന് എവിടെ നിന്നാണെന്ന് വെളിപ്പെടുത്തണമെന്നും എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്‍ ടൂറിസം മന്ത്രി ആയിരുന്ന 2008ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ടൂറിസം മേഖലയിലാണ് ഈ കമ്പനികളില്‍ അധികവും പ്രവര്‍ത്തിക്കുന്നതെന്നും ബിജെപി ഉന്നയിച്ചു.
ഇതുസംബന്ധിച്ച രേഖകള്‍ എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറും. ബാലന്‍സ് ഷീറ്റ് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് നേരത്തെ ഈ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും മറുപടി ലഭിച്ചിരുന്നില്ലെന്നും ബിജെപി ആരോപിക്കുന്നു. കള്ളപ്പണം വെളിപ്പിക്കുന്നതിനാണ് ഈ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്നതെന്നാണ് ബിജെപി ഉന്നയിക്കുന്ന പ്രധാന ആരോപണം. 28 കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ ഒരു ബോര്‍ഡ് മാത്രമാണ് സ്ഥാപിച്ചിട്ടുള്ളതെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
റിയാലിറ്റി ഷോയ്ക്കിടെ മത്സരാര്‍ത്ഥിയായ പെണ്‍കുട്ടിയെ കടന്നു പിടിച്ച് ചുംബിച്ച് പ്രശസ്ത ഗായകന്‍ കുടുങ്ങി. ബോളിവുഡിലെ പ്രശസ്ത ഗായകനായ പപ്പോന്‍ ആണ് താന്‍ കൂടി വിധികര്‍ത്താവായിരിക്കുന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായ പെണ്‍കുട്ടിയെ കടന്നുപിടിച്ച് ചുംബിച്ചത്. ഹോളി ആഘോഷത്തിനിടെയായിരുന്നു സംഭവം. തന്റെ ഫെയ്‌സ്ബുക്കിലൂടെ ആഘോഷത്തിന്റെ ലൈവ് വീഡിയോ നല്‍കുന്നതിനിടെയായിരുന്നു ഇയാള്‍ പെണ്‍കുട്ടിയെ കടന്നു പിടിച്ച് അതിക്രമം കാട്ടിയത്.
അതേസമയം സംഭവത്തില്‍ പോസ്‌കോ നിയമ പ്രകാരം ഗായകനെതിരെ കേസ് നല്‍കിയിട്ടുണ്ടെന്ന് സുപ്രീം കോടതി അഭിഭാഷകയായ റൂണ ഭുയാന്‍ അറിയിച്ചു. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് നല്‍കിയത്. എന്ത് സുരക്ഷതത്വമാണ് ഇത്തരം റിയാലിറ്റി ഷോകളില്‍ പങ്കെടുക്കുന്ന പെണ്‍കുട്ടികള്‍ക്കുള്ളതെന്ന് റൂണ ചോദിക്കുന്നു. അതുകൊണ്ടു തന്നെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നിയമങ്ങള്‍ നിലവില്‍ വരേണ്ടതുണ്ടെന്നും റൂണ ഭുയാന്‍ അറിയിച്ചു.
അസാമി സ്വദേശിയായ പപ്പോന്റെ യഥാര്‍ത്ഥ പേര് അംഗരാഗ് മഹന്ത എന്നാണ്. ബര്‍ഫി, ബെഫിക്കര്‍, സുല്‍ത്താന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ പപ്പോന്‍ പാടിയിട്ടുണ്ട്.
തിരുവനന്തപുരം: ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടതായി മന്ത്രി എ കെ ബാലന്‍. അന്വേഷണത്തിനായി മണ്ണാര്‍ക്കാട് തഹസീല്‍ദാരെ ചുമതലപ്പെടുത്തിയതായും മന്ത്രി എ.കെ. ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകത്തിന് ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും. മധുവിന്റെ കുടുംബത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കും. താന്‍ നാളെ അട്ടപ്പാടി സന്ദര്‍ശിക്കുമെന്നും മന്ത്രി എകെ ബാലന്‍ പറഞ്ഞു.
ആദിവാസികളുടെ ശരീരത്തില്‍ കൈവെക്കാന്‍ ആരെയും അനുവദിക്കില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും എ കെ ബാലന്‍ പറഞ്ഞു. അതേ സമയം മധുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ആദിവാസി സംഘടനകള്‍ രാപ്പകല്‍ സമരത്തിനൊരുങ്ങുന്നു. ക്രൂരമായി ആള്‍ക്കൂട്ടം തല്ലിക്കൊന്ന മധുവിന് നീതി ലഭ്യമാക്കുക. കേസില്‍ ഉള്‍പ്പെട്ട എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരിക്കും സമരം നടക്കുക.
അതിനിടെ മുക്കാലി പാക്കുളത്തെ വ്യാപാരിയായ കെ. ഹുസൈന്‍ അക്രമി സംഘത്തിലുണ്ടായിരുന്ന കരീം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റു അഞ്ച് പേരെ ചോദ്യം ചെയ്തു വരികയാണ്. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ 15 ഓളം ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. തൃശൂര്‍ ഐജിയുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.
അഗളി: മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കൊലപാതകത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യാതെ അഗളി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് മധുവിന്റെ ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം കൊണ്ടുപോകാനായി അഗളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയ ആംബുലന്‍സ് നാട്ടുകാരും മധുവിന്റെ ബന്ധുക്കളും ചേര്‍ന്ന് തടഞ്ഞു.
മധുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നിരവധി ആദിവാസി സംഘടനകളാണ് പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ അഗളി ആശുപത്രി വളഞ്ഞിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനായി തൃശൂര്‍ മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടു പോകാനുള്ള അധികൃതരുടെ നീക്കം ഇവര്‍ തടഞ്ഞു. ഒരു വിഭാഗം പ്രവര്‍ത്തകര്‍ അഗളി ആനക്കട്ടി റോഡ് ഉപരോധിച്ച് സമരം ആരംഭിച്ചിട്ടുണ്ട്.
കൊലപാതകത്തിന് ഉത്തരവാദികളെ അറസ്റ്റ് ചെയ്യാതെ മധുവിന്റെ മൃതദേഹം മാറ്റാന്‍ അനുവദിക്കില്ലെന്ന് നിലപാടിലുറച്ചു നില്‍ക്കുന്ന ബന്ധുക്കളെ അനുനയിപ്പിക്കാനുള്ള ശ്രമം നടന്നു വരികയാണ്. വിഷയത്തില്‍ സമാധാന ചര്‍ച്ചകള്‍ നടത്താന്‍ സബ് കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അഗളിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.