കറുകച്ചാൽ യാത്രക്കാരനെ ഇടിച്ചിട്ടു നിർത്താതെ പോയ കാർ ആശുപത്രിയിലേക്ക് പോകും വഴി യാത്രക്കാരൻ തന്നെ കണ്ടെത്തി പോലീസിൽ ഏൽപ്പിച്ചു. പോലീസ് കാര് കസ്റ്റഡിയിൽ എടുത്തത് അറിയാതെ മദ്യലഹരിയിൽ കാര് തപ്പി നടന്ന ഉടമയെ പോലീസ് എത്തി അറസ്റ്റ് ചെയ്തു.മദ്യ ലഹരിയിൽ അപകടം ഉണ്ടാക്കിയതിന് പാമ്പാടി വസ്ത്ര വ്യാപാര സഥാപന ഉടമ കെപി ലാൽജയനെതിരെ കേസ് എടുത്തു.
ഇന്നലെ ഉച്ചക്ക് കറുകച്ചാൽ പോലീസ് സ്റ്റേഷന് എതിർ വശത്തുള്ള ബാങ്കിൽ പോയി മടങ്ങുകയായിരുന്ന പാമ്പാടി കോത്തല സ്വദേശി രാധാകൃഷ്ണൻ നായരേ നെത്തല്ലൂർ ഭാഗത്തു നിന്നും അമിതവേഗതയിൽ വന്ന കാർ ഇടിച്ചിട്ടു. സംഭവം കണ്ടു നിന്ന ടാക്സി ഡ്രൈവറന്മാർ ബഹളംവച്ചെങ്കിലും കാര് നിർത്താതെ ചങ്ങനാശേരി ഭാഗത്തേക്ക് ഓടിച്ചു പോകുകയായിരുന്നു.
സാരമായി പരുക്ക് പറ്റിയ യാത്രക്കാരനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി കറുകച്ചാൽ ബീവറേജ് ഔട്ട്ലെറ്റ് മുൻപിൽ കാര് കിടക്കുന്നതു രാധാകൃഷ്ണൻ കാണുകയായിരുന്നു. ഡ്രൈവർമാരുടെ സഹായത്താൽ കാര് പരിശോധിച്ചപ്പോൾ താക്കോൽ കാറിൽ തന്നെ കിടക്കുന്നതു കണ്ടു അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. ഉടൻ കാര് പോലീസ് കസ്റ്റഡിയിൽ എടുത്തു. ആർ സി ബുക്കിൽ നിന്നുമല്ലെ തിരിച്ചറിഞ്ഞു എങ്കിലും ഉടമ കാര് ഉപേക്ഷിച്ചു പോയതാണ് എന്ന് പോലീസ് കരുതി.
ഈ സമയം കാർ കാണാതെ മദ്യകുപ്പികളുമായി റോഡിലൂടെ തപ്പിനടന്ന ആളെ നാട്ടുകാർ വിവരം പോലീസിൽ അറിയിച്ചതിനെ തുടർന്ന് പോലീസ് വന്നു വാഹനത്തിൽ കയറാൻ പറഞ്ഞപ്പോൾ താൻ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും പറഞ്ഞു. മദ്യം വാങ്ങാൻ പോയി വന്നപ്പോൾ തന്റെ കാര് കാണാനില്ലെന്നും തിരിച്ചു പറഞ്ഞു. വഴിയാത്രകാരനെ ഇടിച്ചു നിർത്താതെ പോയത് ചോദിച്ചപ്പോൾ എപ്പോൾ ഇടിച്ചിട്ടത് എന്നായിരുന്നു ഉടമയുടെ മറു ചോദ്യം. ഇടിയേറ്റ രാധാകൃഷ്ണനെ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. തുടയെല്ലിനും കൈക്കും സാരമായി പരുക്ക് ഉണ്ട്
ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും നൂറ് ഗ്രാം ഹെറോയിന്‍ കടത്തിയ യുവാവ് പിടിയില്‍. ലിംഗത്തില്‍ ഗര്‍ഭ നിരോധന ഉറ ധരിച്ച ശേഷം ഇയാള്‍ അതിനകത്തായിരുന്നു ഹെറോയിന്‍ കടത്തിയത്.
പരിശോധനയ്ക്കിടെയാണ് ലിംഗത്തിന്റെ ആസാധാരണ വലുപ്പം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഗര്‍ഭനിരോധന ഉറയില്‍ ഹെറോയിന്‍ കണ്ടെത്തിയത്. ഹെറോയിന്‍ വീണുപോവാതിരിക്കാനായി റബ്ബര്‍ബാന്റ് ഉപയോഗിച്ച് കുടുക്കിയിരുന്നു.
ചെന്നൈ എന്‍ജിനീയറിംഗ് കോളേജിലെ സ്‌റ്റോര്‍ കീപ്പര്‍ കൊളംബിയയിലേക്കുള്ള യാത്രയ്ക്കിടെയാണ് പിടിയിലായത്. ഇയാളെ കസ്റ്റംസ് അധികൃതര്‍ക്ക് കൈമാറി. സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്
സാഹസികതയുടെ പല വീഡിയോ നമ്മൾ കണ്ടിട്ടുണ്ട്. പക്ഷെ ജീവൻ തീർച്ചയായും നഷ്ടപെടുമെന്നുള്ള നിലയിലുള്ളത് അധികം കണ്ടു കാണില്ല. ദക്ഷിണാഫ്രിക്കയിെല കേപ് ടൗണ്‍ തീരത്ത് ഒരു യുവാവ് ചെയ്ത കാര്യം കണ്ടാൽ ആരുമിങ്ങനെ ചോദിക്കും.
കടലിൽ നീന്തുകയായിരുന്ന യുവാവിന്റെ അധികം അകലെയല്ലാതെ പെട്ടന്ന് തിമിംഗലങ്ങൾ പ്രത്യക്ഷപ്പെട്ടു. നിരവധിയാളുകൾ കടലിൽ കുളിക്കുന്നുണ്ടായിരുന്നു. കാഴ്ചകണ്ട് പലരും ഭയചകിതരായി. എന്നാൽ ഈ യുവാവ് തിമിംഗലങ്ങൾക്കുനേരെ നീന്തി ചെന്നു. പലരും അരുതെന്ന് വിളിച്ചുപറഞ്ഞിട്ടും കേൾക്കാൻ കൂട്ടാക്കിയില്ല.
അവിടെയുണ്ടായിരുന്ന നാലു തിമിംഗലങ്ങളും ഇയാളുടെ രണ്ടു വശത്തുമായി ചുറ്റാന്‍ ആരംഭിച്ചു. ഈ സമയത്താണ് തിമിംഗലങ്ങളില്‍ ഒന്നിന്റെ പുറത്ത് ഇയാള്‍ കയറിയത്. പുറത്തു കയറിയതോടെ തിമിംഗലം ഇയാളുമായി അൽപനേരം നീന്തി. തിമിംഗലം വെള്ളത്തിലേക്ക് ഊളിയിട്ടതോടെ ഇയാള്‍ വീണ്ടും കടലിലേക്കു ചാടി.
മറൈന്‍ ലൈഫ് പ്രൊട്ടക്ഷന്‍ നിയമപ്രകാരം ദക്ഷിണാഫ്രിക്കയില്‍ തിമിംഗലങ്ങളെ ശല്യപ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാണ്. ഇയാളെ തിരിച്ചറിഞ്ഞാല്‍ നടപടിയെടുക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
ഇനിയെങ്കിലും ഹിന്ദുക്കള്‍ ഉണരണമെന്ന ആഹ്വാനവുമായി സംവിധായകന്‍ മേജര്‍ രവിയുടെ ശബ്ദരേഖ. ആര്‍എസ്എസ് സീക്രട്ട് ഗ്രൂപ്പില്‍ ഇട്ട ശബ്ദരേഖയാണ് പുറത്തായത്. ഇനിയും ഉണരാന്‍ തയ്യാറല്ലെങ്കില്‍ ഹിന്ദു ഇല്ലാതായി തീരും. ഇന്ന് അമ്പലങ്ങളില്‍ കയറിക്കൂടിയവര്‍ നാളെ വീടുകളിലും വന്നു കയറുമെന്നും മേജര്‍ രവി പറയുന്നു.
ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്ത പശ്ചാത്തലത്തിലാണ് മേജര്‍രവിയുടെ ആഹ്വാനം. കുമ്മനം രാജശേഖരനുമായി സംസാരിച്ചുവെന്ന് പറഞ്ഞാണ് സന്ദേശം തുടങ്ങുന്നത്. ഞാന്‍ മുന്‍കൈ എടുത്ത കാലഘട്ടമുണ്ടായിരുന്നു. ഒരു വര്‍ഷം മുന്‍പ് ദുര്‍ഗാദേവിയെ വേശ്യയെന്ന് ഒരു ചാനല്‍ അവതാരിക വിളിച്ച സമയത്ത്, അവളുടെ മുഖത്ത് കാറിത്തുപ്പുമെന്ന് ഞാന്‍ പറഞ്ഞു. അന്ന് പല ജാതിക്കാരും പാര്‍ട്ടിക്കാരും എല്ലാം എന്റെ നെഞ്ചത്ത് പൊങ്കാലയിട്ടു. അന്ന് ഒരു ഹിന്ദുവിന്റെയും രക്തം തിളയ്ക്കുന്നത് കണ്ടില്ല.
അത് എന്നെ ബാധിക്കുന്നതല്ലല്ലോ എന്ന ആറ്റിറ്റിയൂഡ്. ഇന്നവര്‍ നിങ്ങള്‍ വിശ്വസിക്കുന്ന അമ്പലങ്ങളില്‍ കയറിക്കൂടിയിരിക്കുന്നു. നാളെ വീട്ടിലും കയറും. ഇതില്‍ നിന്നും മോചനം നേടണമെങ്കില്‍ ശക്തരായി മുന്നോട്ടുപോയില്ലെങ്കില്‍…. അത് എല്ലാവരോടും പറയുകയാണ്. ഇനി എല്ലാവരും കൂടി ഇറങ്ങുന്ന സമയത്തു മാത്രമേ താനും പുറത്തിറങ്ങൂവെന്നും ഒറ്റപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും മേജര്‍ രവി പറയുന്നു. മനസ്സു വേദനിച്ചിട്ടുള്ളതുകൊണ്ടാണ് ഗ്രൂപ്പില്‍ കൂടുതല്‍ ഡിസ്‌കഷന് വരാത്തതെന്നും സന്ദേശത്തില്‍ മേജര്‍ രവി പറയുന്നു. ഇനിയും ഒറ്റക്കെട്ടായി ഒരുമിച്ച് നിന്നില്ലെങ്കില്‍ ഹിന്ദു ഇല്ലാതാകുമെന്നും മേജര്‍ രവി പറയുന്നു.
പത്തനംതിട്ട: മടന്തമണ്ണില്‍ മമ്മരപ്പള്ളില്‍ സിന്‍ജോമോന്റെ മരണത്തിലുള്ള ദുരൂഹത ഏറുന്നു. മൃതദേഹം രണ്ടാമത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളും പുറത്തു വന്നിരിക്കുകയായിരുന്നു. ഒക്ടോബര്‍ 28നാണ് സിന്‍ജോ മോന്റെ മൃതദേഹം കല്ലറ പൊളിച്ച് പുറത്തെടുത്ത ശേഷം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. എന്നാല്‍ രണ്ടാമത്തെ പോസ്റ്റ്‌മോര്‍ട്ടവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അന്നു പുറത്തുവിട്ടിരുന്നില്ല. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടശേഷമാണ് റീ പോസ്റ്റ്‌മോര്‍ട്ടവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
മൃതദേഹം രണ്ടാമത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ തലച്ചോര്‍ കാണാനില്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. തലച്ചോറിന്റെ സ്ഥാനത്ത് നനഞ്ഞ തുണികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
തലച്ചോറിന്റെ സ്ഥാനത്ത് കണ്ടെത്തിയ നനഞ്ഞ തുണിയില്‍ ഒന്‍പത് സെന്റിമീറ്റര്‍ നീളത്തില്‍ തലമുടിയുമുണ്ടായിരുന്നു. ഇതുകൂടാതെ മുന്‍നിരയിലെ രണ്ട് പല്ലുകള്‍ കണാതായിട്ടുണ്ട്. ഒക്ടോബര്‍ 28നാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ വിദഗ്ധ സംഘം മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. ആര്‍ഡിഒ വി ജയമോഹന്റെ നേതൃത്വത്തിലായിരുന്നു റീ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ചീഫ് ഫോറന്‍സിക് സര്‍ജന്‍ രഞ്ജു രവീന്ദ്രന്‍, കെഎ അന്‍വര്‍, ഐശ്വര്യ റാണി എന്നിവരാണ് റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്ന മെഡിക്കല്‍ ടീമിലുണ്ടായിരുന്നത്.
കഴിഞ്ഞ തിരുവേണനാളിലാണ് വീടിനു സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ സിന്‍ജോമോനെ കണ്ടെത്തുന്നത്. തുടക്കം മുതല്‍ മരണത്തേക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജിലായിരുന്നു സിന്‍ജോയുടെ മൃതദേഹം ആദ്യം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. തുടര്‍ന്ന് ലോക്കല്‍ പോലീസ് കേസ് അന്വേഷിച്ചെങ്കിലും മരണത്തിലെ ദുരൂഹത നീങ്ങിയിരുന്നില്ല. സിന്‍ജോയുടെ ബന്ധുക്കളും നാട്ടുകാരും നിരന്തരം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പിന്നീട് ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായാണ് വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്തത്.
വാലിനു തീ പിടിച്ച് അമ്മയാനക്കു പിന്നാലെ ശരീരം മുഴുവന്‍ തീ പിടിച്ച് ആ കുട്ടിയാന വേദനയോടെ ഓടുകയാണ്. സാങ്ചറി വന്യജീവി ഫൗണ്ടേഷന്‍റെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ഈ ചിത്രം വേദനയോടെ അനേകം പേര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു കഴിഞ്ഞു. മരണവെപ്രാളത്തോടെ പായുന്ന ആനായ്ക്കു പിന്നിലായ് തീ കൊളുത്തിയതിനു ശേഷം ഓടി രക്ഷപെടുന്ന യുവാക്കളോയും കാണാം.
അമച്വര്‍ ഫോട്ടോഗ്രാഫറായ ബപ്ലബ് ഹസ്‌റയാണു നരകം ഇവിടെയാണ് എന്ന് അടിക്കുറിപ്പോടെ ചിത്രം പങ്കുവച്ചത്. കാടിറങ്ങിയ ആനകള്‍ നാട്ടില്‍ എത്തുന്നതു തടയാന്‍ എന്ന പേരിലാണ് ഇത്രയും വലിയ ക്രൂരത കാണിക്കുന്നത്. കാടിറങ്ങിയെത്തുന്ന ആനകള്‍ക്കു നേരേ പ്ലാസ്റ്റിക്ക് കൂടിനുള്ളില്‍ പെട്രോള്‍ നിറച്ച ശേഷം തീ കൊളുത്തി എറിയുകയാണ് ചെയ്യുന്നത്. വന്യജീവി വകുപ്പും ഈ പ്രവര്‍ത്തിക്കെതിരെ കാര്യമായ നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ല പ്രമുഖ പരിസ്ഥിതിപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ഞെട്ടലോടെയാണ് ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്.
പശ്ചിമബംഗാള്‍, അസം, ബീഹാര്‍, ചത്തീസ്ഗഢ് എന്നിവിടങ്ങിളില്‍ വന്യ ജീവികള്‍ക്കെതിരെ കൊടും ക്രൂരതയാണ് അരങ്ങേറുന്നത് എന്ന് ഇതില്‍ നിന്നു വ്യക്തമാണ് എന്ന് ഫോട്ടോഗ്രാഫര്‍ ഹസ്‌റ അറിയിച്ചു.
ന്യുഡല്‍ഹി: ഹരിയാന ഗുരുഗ്രാമിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ പ്രഥ്യൂമാന്‍ (ഏഴ്) ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട കേസില്‍ ട്വിസ്റ്റ്. കേസില്‍ സ്‌കൂളിലെ ഒരു പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ സി.ബി.ഐ അറസ്റ്റു ചെയ്തു. സോനയിലെ വീട്ടില്‍ നിന്നാണ് ഇയാളെ സി.ബി.ഐ കസ്റ്റഡിയില്‍ എടുത്തത്. ചൊവ്വാഴ്ച കസ്റ്റഡിയില്‍ എടുത്ത വിദ്യാര്‍ത്ഥിയെ രാത്രി മുഴുവന്‍ സി.ബി.ഐ ചോദ്യം ചെയ്തു. തുടര്‍ന്ന് ഐപിസി 302 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. നേരത്തെ സ്‌കൂള്‍ ബസ് കണ്ടക്ടര്‍ അശോക് കുമാറിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
ഇന്നലെ രാത്രിയാണ് അറസ്റ്റ് വിവരം പോലീസ് അറിയിച്ചതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത ആളായതിനാല്‍ പേരുവിവരങ്ങള്‍ പുറത്തുവിടില്ല. അതേസമയം, സ്‌കൂള്‍ അധികൃതരുടെ ശ്രദ്ധയില്ലായ്മയാണ് കൊലപാതകത്തിനു കാരണമെന്ന് പ്രഥ്യൂമാന്റെ പിതാവ് വരുണ്‍ താക്കൂര്‍ ആരോപിച്ചു. സ്‌കൂളിലെ കുട്ടികള്‍ ആരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പതിവുപോലെ സ്‌കുളിലെത്തിയ പ്രഥ്യുമാനെ ശുചിമുറിയില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ലോക്കല്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് പ്രഥ്യൂമാന്റെ പിതാവ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സമ്മര്‍ദ്ദം ശക്തമായതോടെയാണ് ഹരിയാന സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തിന് തയ്യാറായത്.
ന്യൂഡല്‍ഹി: ഇന്‍ഡിഗോ ജീവനക്കാരന്‍ യാത്രക്കാരനെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്ത്. ഡല്‍ഹി വിമാനത്താവളത്തില്‍ ഒക്ടോബര്‍ 15ന് നടന്ന സംഭവത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയി എത്തിയചത്. രാജീവ് കത്യാല്‍ എന്ന യാത്രക്കാരനെ ഇന്‍ഡിഗോ ജീവനക്കാരന്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതാണ് വീഡിയോയില്‍. യാത്രക്കാര്‍ക്കുള്ള എയര്‍ലൈന്‍ ബസ് എത്താന്‍ വൈകിയത് ചോദ്യം ചെയ്തതിനു പിന്നാലെയായിരുന്നു മര്‍ദ്ദനം.
ചെന്നൈയില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിയതായിരുന്നു രാജീവ് കത്യാല്‍. ബസ് വൈകിയത് ചോദ്യം ചെയ്ത തന്നെ രണ്ട് ജീവനക്കാര്‍ ചേര്‍ന്ന് ബസില്‍ നിന്ന് വലിച്ച് താഴെയിടുകയും മര്‍ദ്ദിക്കുകയുമായിരുന്നെന്ന് കത്യാല്‍ വ്യക്തമാക്കി. വീഡിയോയും വാര്‍ത്തയും പ്രചരിച്ചതോടെ ക്ഷമാപണവുമായി ഇന്‍ഡിഗോ രംഗത്തെത്തി. ഇന്‍ഡിഗോ പ്രസിഡന്റ് ആദിത്യ ഘോഷ് കത്യാലിനെ നേരിട്ട് വിളിച്ച് ക്ഷമാപണം നടത്തി.
സംഭവത്തില്‍ അന്വേഷണം നടത്തിയതായും ജീവനക്കാരനെതിരെ നടപടിയെടുത്തതായും ഘോഷ് പറഞ്ഞു. ഗ്രൗണ്ട് സ്റ്റാഫുമായുള്ള വാക്കേറ്റമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. ബസില്‍ കയറാന്‍ തുടങ്ങുന്ന യാത്രക്കാരനെ വലിച്ച് താഴെയിടുന്നതും മര്‍ദ്ദിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ബാഡ്മിന്റണ്‍ താരം പി.വി.സിന്ധുവും ഇന്‍ഡിഗോ ഗ്രൗണ്ട് സ്റ്റാഫ് മോശമായി പെരുമാറിയെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
https://www.facebook.com/JantaKaReporterHN/videos/1942078806111784/
തിരുവവനന്തപുരം: അനന്തപുരിയില്‍ വിരുന്നെത്തിയ ടി20 മത്സരത്തില്‍ ഇന്ത്യയുടെ ചുണക്കുട്ടികളുടെ മുന്നില്‍ കിവികള്‍ക്ക് കാലിടറി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 68 റണ്‍സിന്റെ വിജയലക്ഷ്യം നേടാനിറങ്ങിയ കിവികള്‍ക്ക് നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സേ നേടാനായുള്ളൂ. ഇതോടെ ആറ് വിക്കറ്റ് വിജയം നേടിയ ഇന്ത്യ പരമ്പര സ്വന്തമാക്കി. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ ആദ്യ ഓവറിലെ അവസാനത്തെ പന്തില്‍ ന്യൂസിലാന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ വിക്കറ്റാണ് കിവികള്‍ക്ക് ആദ്യം നഷ്ടമായത്.
രണ്ടാമത്തെ ഓവറില്‍ ബുംറയുടെ പന്തില്‍ കോളിന്‍ മണ്‍റോയും പുറത്തായി.നാലാമത്തെ ഓവറില്‍ കുല്‍ദീപ് യാദവിന്റെ പന്തില്‍ ഹാര്‍ദിക് പാണ്ഡെയുടെ ത്രോയില്‍ കെയിന്‍ വില്യംസ്ണ്‍ പുറത്തായി. തൊട്ടടുത്ത പന്തില്‍ ശിഖര്‍ ധവാന്റെ സൂപ്പര്‍ ക്യാച്ചില്‍ ഗ്ലെന്‍ ഫിലിപ്‌സും പുറത്തായി. ജസ്പ്രീത് ബൂംറ എറിഞ്ഞ ആറാമത്തെ ഓവറിലെ ആദ്യ പന്തില്‍ ഹെന്‍ട്രി നിക്കോളാസിനെ ശ്രേയസ് അയ്യര്‍ പിടിച്ചു പുറത്താക്കി. ന്യൂസിലാന്‍ഡിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സ് നേടി. 11 പന്തില്‍ ഒരു ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെ 17 റണ്‍സെടുത്ത മനീഷ് പാണ്ഡെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
ആറുപന്തില്‍ ആറ് റണ്‍സെടുത്ത ഓപ്പണര്‍ ശിഖര്‍ ധവാനെയും ഒമ്പത് പന്തില്‍ എട്ട് റണ്‍സെടുത്ത രോഹിത് ശര്‍മയെയും മൂന്നാം ഓവറില്‍ തന്നെ ഇന്ത്യയ്ക്ക് നഷ്ടമായി. ടിം സൗത്തിയാണ് അടുത്തടുത്ത പന്തുകളില്‍ ധവാന്റെയും രോഹിത്തിന്റെയും വിക്കറ്റെടുത്തത്. നാലാം ഓവറില്‍ ആറ് പന്തില്‍ 13 റണ്‍സെടുത്ത കൊഹ്‌ലിയെ ഇഷ് സോധി പുറത്താക്കി. ഇഷ് സോധി എറിഞ്ഞ അഞ്ചാം ഓവറില്‍ ആറ് റണ്‍സെടുത്ത ശ്രേയസ് അയ്യറും പുറത്തായി. അവസാന ഓവറില്‍ ട്രെന്‍ഡ് ബോള്‍ട്ട് എറിഞ്ഞ പന്തില്‍ മനീഷ് പാണ്ഡെയെ ഗ്രാന്‍ഡ്‌ഹോം ബൗണ്ടറിയില്‍ നിന്നും അസാമാന്യ കാച്ചെടുത്ത് പുറത്താക്കി. 14 പന്തെടുത്ത ഹാര്‍ദിക് പാണ്ഡെയും റണ്‍സൊന്നുമെടുക്കാതെ ധോണിയും പുറത്താകാതെ നിന്നു. നേരത്തെ, ടോസ് നേടിയ ന്യൂസീലന്‍ഡ് ക്യാപ്ടന്‍ കെയ്ന്‍ വില്യംസന്‍ ബൗളിങ് തിരഞ്ഞെടുത്ത് ഇന്ത്യയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു.
മഴമൂലം എട്ട് ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ഇരു ടീമുകളും വിജയത്തില്‍ കുറഞ്ഞൊന്ന് പ്രതീക്ഷിച്ചിരുന്നില്ല. മൂന്ന് മത്സരങ്ങടങ്ങിയ പരമ്പരയില്‍ ഇരു ടീമുകളും ഓരോ മത്സരം ജയിച്ചതിനാല്‍ ഇന്നത്തേത് നിര്‍ണായകമായിരുന്നു. ഏഴു മണിക്കു തുടങ്ങേണ്ട മല്‍സരം മഴമൂലം വൈകിയ സാഹചര്യത്തിലാണ് എട്ട് ഓവറാക്കി ചുരുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. മുന്‍ മത്സരങ്ങളില്‍ ഉണ്ടായിരുന്ന അക്‌സര്‍ പട്ടേലിനെയും മുഹമ്മദ് സിറാജിനെയും ഒഴിവാക്കിയ കൊഹ്‌ലി മനീഷ് പാണ്ഡെയെയും കുല്‍ദീപ് യാദവിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഒന്നാ പ്രതിയാകില്ലെന്ന് സൂചന. രണ്ട് ദിവസത്തിനകം കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കും. രണ്ടാം ഘട്ട കുറ്റപത്രത്തില്‍ അഴിച്ചുപണികള്‍ ഉണ്ടാകുമെന്നാണ് വിവരം. എഫ്‌ഐആറില്‍ 1-ാം പ്രതിയായ ദിലീപ് ഒന്നാം പ്രതിയാകുമെന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പുതിയ വാര്‍ത്തകളനുസരിച്ച് ദിലീപ് ഏഴാം പ്രതിയാകുമെന്നാണ് വിവരം.
കൃത്യത്തില്‍ പങ്കെടുത്തതിനു തുല്യമാണ് അത് സംബന്ധിച്ച ഗൂഢാലോചനയെന്ന് വിശദീകരിച്ചാണ് പോലീസ് ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ തീരുമാനിച്ചചത്. ആഴ്ചകള്‍ക്കു മുമ്പ് പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം കൊച്ചിയില്‍ ചേര്‍ന്നപ്പോഴാണ് ഇക്കാര്യം തീരുമാനിച്ചത്. എന്നാല്‍ ഇത് വിചാരണ ഘട്ടത്തില്‍ തിരിച്ചടിയായേക്കുമോ എന്ന സംശയത്തിലാണ് പുനര്‍വിചിന്തനം.
പള്‍സര്‍ സുനിയെ ഒന്നാം പ്രതിയാക്കിക്കൊണ്ട് ദിലീപിനെ രണ്ടാം പ്രതിയോ ഏഴാം പ്രതിയോ ആക്കുമെന്നാണ് സൂചന. ദിലീപും സുനിയും മാത്രമാണ് ഗൂഢാലോചനയില്‍ പങ്കെടുത്തത്. മറ്റു പ്രതികള്‍ക്ക് ഇതേക്കുറിച്ച് കാര്യമായി അറിയില്ലായിരുന്നുവെന്നും വിലയിരുത്തലുണ്ട്.