Latest News

കന്നി അയ്യപ്പനായി ഇരുമുടിക്കെട്ടുമേന്തി മലയാളികളുടെ വാനമ്പാടി കെ.എസ് ചിത്ര ശബരിമലയില്‍.
പമ്പയില്‍ നിന്നും ഡോളിയിലാണ് ചിത്ര നടപ്പന്തലില്‍ എത്തിയത്. തുടര്‍ന്ന് പതിനെട്ടാം പടി ചവിട്ടിയാണ് ശബരീശ ദര്‍ശനത്തിനായി സന്നിധാനത്ത് എത്തിയത്. വൈകിട്ട് ഏഴിന് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമൊപ്പമാണ് ചിത്ര സന്നിധാനത്തെത്തിയത്.

നാളെ രാവിലെ വലിയ നടപന്തലില്‍ നടക്കുന്ന ചടങ്ങില്‍ ഹരിവരാസന പുരസ്‌കാരം ഏറ്റുവാങ്ങി വൈകുന്നേരം മകരജ്യോതി ദര്‍ശവും നടത്തിയ ശേഷം ചിത്ര മലയിറങ്ങുകയുള്ളു. തൈയ്ക്കാട് അയ്യപ്പക്ഷേത്രത്തില്‍ നിന്നും കെട്ടുമുറുക്കിയാണ് ചിത്ര ശബരീശനെ കാണാന്‍ പുറപ്പെട്ടത്.

ഡോളിയില്‍ വരേണ്ടി വന്നതില്‍ കുറ്റബോധമുണ്ടെന്നും മാസ പൂജ സമയത്ത് മല ചവിട്ടി സന്നിധാനത്ത് എത്തുമെന്നും ചിത്ര പറഞ്ഞു. ആദ്യ ശബരിമല ദര്‍ശനത്തെ ജന്മസാഫല്യമെന്നാണ് ചിത്ര പറഞ്ഞത്രി

ചെങ്ങന്നൂര്‍ എം.എല്‍.എ കെ.കെ രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു. കരള്‍ രോഗ ബാധിതനായി ചെന്നൈയിലെ അപ്പോളോ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു അന്ത്യം.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ സിപിഎമ്മിലെത്തിയ കെ.കെ.രാമചന്ദ്രന്‍ നായര്‍ സിപിഎം ഏരിയ സെക്രട്ടറിയായും അഭിഭാഷകനായും പ്രവര്‍ത്തിച്ച ശേഷമാണ് എം.എല്‍.എ കുപ്പായമണിഞ്ഞത്. കക്ഷി രാഷ്ട്രീയത്തിനതീതമായി ചെങ്ങന്നൂരുകാര്‍ നെഞ്ചിലേറ്റിയ കെ.കെ.ആര്‍ തികഞ്ഞ സംഗീത പ്രേമിയുമായിരുന്നു.

സൗമ്യതയുടെ മുഖമായിരുന്നു കെ.കെ.രാമചന്ദ്രന്‍ നായര്‍. 1952 ഡിസംബര്‍ 1ന് ചെങ്ങന്നൂര്‍ ആല ഭാസ്‌കരവിലാസത്തില്‍ കരുണാകരന്‍ നായരുടേയും ഭാരതിയമ്മയുടേയും മകനായി ജനിച്ച അദ്ദേഹം എസ്.എഫ്.ഐയിലൂടെയാണ് ഇടതുപക്ഷത്തേക്ക് എത്തുന്നത്. എസ്.എഫ്.ഐയുടെ ആലപ്പുഴ ജില്ലാകമ്മറ്റി അംഗമായിരുന്ന കെ.കെ.ആര്‍ ലോ കോളജ് പഠനകാലത്ത് തിരുവനന്തപുരം ജില്ലാകമ്മറ്റി അംഗമായും ലോ കോളജ് യൂണിയന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചു.

ചെങ്ങന്നൂരില്‍ അഭിഭാഷകനായി പ്രവര്‍ത്തനമാരംഭിച്ച അദ്ദേഹം ബാര്‍ കൗണ്‍സില്‍ പ്രസിഡന്റായിട്ടുണ്ട്. സിപിഎം ചെങ്ങന്നൂര്‍ താലൂക്ക് യൂണിയന്‍ സെക്രട്ടറിയായും പിന്നീട് ഏരിയ സെക്രട്ടറിയായും നീണ്ട 14 വര്‍ഷം ചെങ്ങന്നൂരിലെ പാര്‍ട്ടിയെ അദ്ദേഹം നയിച്ചു. തികഞ്ഞ വി.എസ് പക്ഷക്കാരനായി അറിയപ്പെട്ടിരുന്ന കെ.കെ.ആര്‍ ജീവിതാവസാനം വരെ വി.എസിന്റെ നിലപാടുകള്‍ക്കൊപ്പം നിലകൊണ്ടു.

2001ല്‍ ശോഭന ജോര്‍ജിനെതിരെ ചെങ്ങന്നൂരില്‍ നിന്ന് നിയമസഭയിലേക്ക് കന്നിയങ്കം. 1425 വോട്ടുകള്‍ക്ക് അദ്ദേഹം പരാജയപ്പെട്ടു. വിഭാഗീയതയാണ് തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമെന്ന വിമര്‍ശനവും അന്ന് ഉയര്‍ന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ വീണ്ടും കെ.കെ രാമചന്ദ്രന്‍ നായര്‍ക്ക് നറുക്ക് വീണു. 7983 വോട്ടുകള്‍ക്ക് പി.സി. വിഷ്ണുനാഥിനെ പരാജയപ്പെടുത്തി ആദ്യമായി അദ്ദേഹം നിയമസഭയുടെ പടികടന്നു.

ശാസ്ത്രീയ സംഗീതത്തില്‍ അഗാധപാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം ചെങ്ങന്നൂരിലെ പ്രമുഖ സാംസ്‌കാരിക സംഘടനനായി സര്‍ഗവേദിയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

സ്വന്തം ലേഖകന്‍

കൊച്ചി : അയർലന്റിൽ പെൺകുട്ടികൾ അടക്കം നിരവധി മലയാളി നെഴ്സുമാരെ തൊഴിലും , താമസ സൗകര്യവും , ഭക്ഷണവും ഇല്ലാതെ പെരുവഴിയിലാക്കിയതിനു പിന്നിൽ മലയാളി നെഴ്സിനും പങ്ക്. കേരളത്തിൽ നിന്നും യൂറോപ്പിലെ നെഴ്സിങ്ങ് തൊഴിൽ സ്വപ്നം കണ്ട് 5.5 ലക്ഷം രൂപവരെ ഏജന്റിന് നല്കി വന്ന നെഴ്സുമാരാണ്‌ 3 മാസമായി നരകിക്കുന്നത്. താമസിക്കാൻ പോലും ഇടം ഇല്ലാത്ത ഇവർ ഇപ്പോൾ ഒരു ഫാമിലെ കുതിര ലയത്തിലാണ്‌ കഴിയുന്നത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട വാർത്തയെ തുടർന്ന് നെഴ്സുമാരെ എത്തിച്ച ഏജൻസിയെകുറിച്ചും ആളുകളെ കുറിച്ചും കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വരികയാണ്‌.

ഏറ്റുമാനൂരിലുള്ള ഒലിവർ പ്ളേസ്മെന്റ് എന്ന ഏജൻസിയാണ്‌ റിക്രൂട്ട്മെന്റിനു പിന്നിൽ. ഇത് നടത്തുന്നത് റെജി എന്ന മുൻ അയർലന്റ് പ്രവാസിയാണ്‌. ഒലിവർ പ്ളേസ്മെന്റിന് അയർലന്റ് താലഗട്ട് (താല) എന്ന സ്ഥലത്ത് Gd House Whitestown Dr, Tallaght Business Park, Dublin 24, Ireland. എന്ന വിലാസത്തിൽ ഓഫീസുണ്ട്. ഈ ഓഫീസ് പ്രവർത്തിപ്പിക്കുന്നത് താലയിൽ തന്നെ മെയിൽ നെഴ്സായി ജോലി നോക്കുന്ന ഇന്നസന്റ് എന്ന മലയാളിയാണ്‌. ഏറ്റുമാനൂരിൽ ഒലിവർ പ്ലേസ്മെന്റിൽ ഉള്ള റെജിയുടെ അളിയൻ ആണ്‌ അയർലന്റിൽ ഉള്ള ഇന്നസെന്റ് എന്ന വ്യക്തി. അതായത് കേരളത്തിലുള്ള  ഒരു അളിയൻ നെഴ്സുമാരേ അയർലന്റിൽ ഉള്ള മറ്റൊരു അളിയന്റെ ബലത്തിൽ പണം വാങ്ങി റിക്രൂട്ട് ചെയ്യുന്നു. അയർലന്റിലെ നെഴ്സിങ്ങ് ഹോമുകളിലേക്ക് ഇന്നസെന്റ് എന്ന വ്യക്തി ആളുകളെ സപ്ളേ ചെയ്യുന്നു. ഫ്രീ ആയി നടത്തേണ്ട റിക്രൂട്ട്മെന്റിൽ 5.5 ലക്ഷവും തരം പോലെ അതിനും മുകളിൽ പണം നെഴ്സുമാരുടെ കൈയ്യിൽ നിന്നും വാങ്ങുന്നു. ഒരു നെഴ്സിനെ റിക്രൂട്ട് ചെയ്യുമ്പോൾ 3000 ത്തിലധികം യൂറോ റിക്രൂട്ടിങ്ങ് ചിലവായി നെഴ്സിങ്ങ് ഹോമുകളും ആശുപത്രികളും നല്കാറുണ്ട്. ഈ 3000 യൂറോയിൽ കൂടുതൽ ഒരു പണം പോലും ഉദ്യോഗാർഥിയിൽ നിന്നും വാങ്ങാൽ പാടില്ല എന്നാണ്‌ നിയമം. ഇത് ലംഘിച്ചാണ്‌ അളിയനും അളിയനും ചേർന്ന് 5.5 ലക്ഷം രൂപ നെഴ്സുമാരിൽ നിന്നും കോഴയായി വാങ്ങിക്കുന്നത്. ഇത്തരത്തിൽ എത്തിയ നെഴ്സുമാർക്കാണ്‌ ഇപ്പോൾ ജോലി കിട്ടാതെ വന്നിരിക്കുന്നത്.

ചതിക്കപ്പെട്ട നെഴ്സുമാർ ഇപ്പോൾ അയർലന്റിൽ നരകിക്കുന്നു. കിടപ്പാടം പോലും വിറ്റും, പണയപ്പെടുത്തിയും ഈ അളിയന്മാരുടെ കൂട്ടുകച്ചവടത്തിൽ പെട്ടുപോയവർ ഇപ്പോൾ അയർലന്റിൽ ഭയപ്പാടിലാണ്‌ കഴിയുന്നത്. നെഴ്സുമാരുടെ നരകയാതന പുറത്തു വാർത്തയായി വന്നയുടന്‍ ഇന്നസെന്റ് എന്നയാൾ ഇവരെ വിളിച്ച് ഭീഷണിപ്പെടുത്തി. ഫോണിൽ വിളിച്ചാണ്‌ പെൺകുട്ടികളേയും മറ്റും അയർലന്റിൽ ജോലിചെയ്യുന്ന ഈ മെയിൽ നെഴ്സുകൂടിയായ ഇന്നസെന്റ് ഭീഷണിപ്പെടുത്തിയത്. ഒരു വിവരവും പുറത്ത് പറയരുതെന്നും , പറഞ്ഞാൽ അനുഭവിക്കുമെന്നും ആണ്‌ വ്യാഴാഴ്ച പെൺകുട്ടികളോട് പറഞ്ഞിരിക്കുന്നത്. അയർലന്റിൽ നിങ്ങൾക്ക് ജോലി ഉണ്ടാകില്ലെന്നും , കയറി പോകേണ്ടിവരുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. ഇവിടെയല്ല ഒരിടത്തും ജോലികിട്ടാത്ത വിധത്തിൽ ആക്കുമെന്ന് ഇയാൾ വിരട്ടുന്നു. 5.5 ലക്ഷം രൂപയും കൊടുത്ത് 3 മാസമായി ഭക്ഷണം പോലും ഇല്ലാതെ കഴിയുന്ന നേഴ്സുമാരേയാണ്‌ ഈ വിധത്തിൽ വിരട്ടുന്നത്. ഇവർ ആകെ ഭയപ്പാടിലാണ്‌. എന്തു സഭവിക്കും എന്നു പോലും ഇവർക്ക് അറിയില്ല.

ഒലിവർ പ്ളേസ്മെന്റ് എന്ന ഏജൻസി ഇതിനകം 100 കണക്കിന്‌ നെഴ്സുമാരേ അയർലന്റിൽ എത്തിച്ചു. തികച്ചും ഫ്രീ ആയി നടത്തേണ്ട റിക്രൂട്ട്മെന്റിൽ ശത കോടികണക്കിന്‌ രൂപയാണ്‌ ഇവർ അവിഹിതമായി നെഴ്സുമാരിൽനിന്നും വാങ്ങിയിരിക്കുന്നത്. ഇതിനെതിരേ ഇവർ എത്തിച്ച നെഴ്സുമാരിൽ വൻ പ്രതിഷേധം ഉയരുന്നു.

വാർത്ത പുറത്ത് വന്നു അരമണിക്കൂറിനുള്ളിൽ ഇന്നസെന്റും കൂട്ടാളികളും ഭയന്ന് ജീവിക്കുന്ന കുട്ടികളെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി . അതോടെ തട്ടിപ്പിന് പിന്നിൽ ഇയാൾ ആണെന്നും പുറത്തായി . നിങ്ങളാണ് പറഞ്ഞതെന്ന് എനിക്കറിയാം . നിങ്ങളെ അകത്താക്കും നിങ്ങളുടെ വോയിസ് ഉണ്ട് എന്നും ഇന്നസെന്റ് കൂട്ടാളികളെ ഭീഷണി മുഴക്കി. നെഴ്‌സുമാർ നെഞ്ചുപൊട്ടി കരയുകയാണ് . ഇവർക്ക് ഇവിടെ ജോലി കിട്ടിയാലും ഇവരെ ട്രാപ്പിലാക്കി ഈ ഏജന്റ് അവരെ തകർക്കും എന്നുമാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത് . ആരെങ്കിലും ജോലി തരുകയോ , ഓഫർ ലെറ്റർ തന്ന തൊഴിലുടമയുടെ അംഗീകാരം കിട്ടുകയോ ചെയ്‌താൽ അവിടെ ജോലി കിട്ടിയാലും ഇവരെ നരകിപ്പിക്കും, പ്രൊബേഷൻ സമയത്ത് തോൽപ്പിക്കും അങ്ങനെ പകരം വീട്ടും എന്നും ഭയപ്പെടുത്തുന്നു .അയർലന്റിൽ ഇത്തരം നിയമലംഖനത്തിന് എതിരെ പൊലീസിന് പരാതി കൊടുക്കാൻ ഒരുങ്ങുകയാണ് സാമൂഹ്യ പ്രവർത്തകർ. അത്രയധികം പണം നെഴ്സുമാരിൽ നിന്നും കഴിഞ്ഞ 8 വർഷമായി ഇയാൾ പിഴിഞ്ഞെടുത്തിട്ടുള്ളതായി അനുഭവസ്ഥർ സാക്ഷ്യപെടുത്തുന്നു. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്‌ ഒരു കൂട്ടം ആളുകൾ. അയര്‍ലന്റിലുള്ള പല മാധ്യമങ്ങളും ഈ തട്ടിപ്പിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

‘എന്റെ ഭര്‍ത്താവിനെ ആരോ കൊലപ്പെടുത്തിയതാ… അവരെ വെറുതെ വിടരുത്.. ആരോ ഇതിന് പിന്നിലുണ്ട്, അവരുടെ ലക്ഷ്യം പുറത്തു കൊണ്ടുവരണം…’. ഭര്‍ത്താവ് ഗണേശിന്റെ മരണം അന്വേഷിക്കാനെത്തിയ പോലീസ് സംഘത്തിനു മുന്നില്‍ ഹൃദയം വിങ്ങുന്ന വേദനയോടെ തോട്ടംതൊഴിലാളിയായ ഹേമലത അലമുറയിട്ടത് ഇങ്ങനെ…

2016 ഡിസംബര്‍ ആറിനാണ് ഗണേശനെ മൂന്നാര്‍ എല്ലപ്പെട്ടി ഫാക്ടറിക്ക് സമീപത്തെ പുല്‍മേട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്നും രാത്രി 9 മണിയോടെ ഫാക്ടറിയിലേയ്ക്ക് ജോലിക്കു പോയ ഗണേശന്‍ 11 മണിയോടെ വീട്ടിലേയ്ക്ക് പോകുകയാണെന്ന് പറഞ്ഞ് കമ്പനിയില്‍നിന്നും പുറത്തേയ്ക്ക് ഇറങ്ങിയിരുന്നതായി ജീവനക്കാര്‍ പറയുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഭാര്യ ഹേമലത ഇക്കാര്യം അറിയുന്നത്.  ഭര്‍ത്താവിന് സുഖമില്ലെന്ന് അയല്‍വാസി അറിയിച്ചതിനെ തുടര്‍ന്ന് കമ്പനിയില്‍ എത്തിയ താന്‍ പുല്‍മേട്ടില്‍ കിടക്കുന്ന ഭര്‍ത്താവിനെയാണ് കണ്ടത്. കനത്ത തണുപ്പിനിടയിലും ഭര്‍ത്താവിന്റെ ശരീരത്തില്‍ നല്ല ചൂടുണ്ടായിരുന്നു. ആശുപത്രിയില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും ഇത് ആരും കൂട്ടാക്കിയില്ലെന്നും ഹേമലത ആരോപിക്കുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം ഗണേശിനെ എസ്‌റ്റേറ്റിലെ കമ്പനി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും 20,000 മുതല്‍ 70,000 രൂപ വരെ ചെലവാകുമെന്ന് പറഞ്ഞ് ഒപ്പമുണ്ടായിരുന്നവര്‍ തന്നെ പിന്തിരിപ്പിച്ചു. ഇതില്‍ സംശയം തോന്നിയതിനാലാണ് പരാതി നല്‍കാന്‍ തയ്യാറായതെന്നും ഹേമലത പോലീസിനോട് പറഞ്ഞു.

പ്രമുഖനടന്‍ കലാശാല ബാബു ഗുരുതരാവസ്ഥയില്‍. ഹൃദയാഘാതത്തെ തുടര്‍ന്നു കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. അടിയന്തര സര്‍ജറിക്കു വിധേയനാക്കുന്നതിനിടയില്‍ സ്‌ട്രോക്ക് കൂടി വന്നതോടെ ഗുരുതരാവസ്ഥയിലാകുകയായിരുന്നു എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.
1977 ല്‍ പുറത്തിറങ്ങിയ ഇണയെ തേടി എന്ന ചിത്രത്തിലൂടെയാണു സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്നു നിരവധി മികച്ച കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ എത്തിച്ചിരുന്നു.

തിരുവനന്തപുരം: സഹോദരന്റെ മരണത്തിന് ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാര സമരം നടത്തുന്ന ശ്രീജിത്തിനെ കാണാനെത്തിയ പ്രതിപക്ഷ നേതാവ് ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം മുട്ടി. ശ്രീജിത്തിന്റെ സുഹൃത്തിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ മറുപടിയില്ലാതെ രമേശ് ചെന്നിത്തല സമരപ്പന്തലില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. 764 ദിവസമായി സമരം ചെയ്തുവരുന്ന ശ്രീജിത്ത് കഴിഞ്ഞ 35 ദിവസമായി നിരാഹാര സമരത്തിലാണ്.

സോഷ്യല്‍ മീഡിയ ഏറ്റെടുത്ത സമരത്തിന് പിന്തുണ പ്രഖ്യാപിക്കാനാണ് ചെന്നിത്തല എത്തിയത്. എന്നാല്‍ പ്രതിപക്ഷ നേതാവിനെ കാത്തിരുന്നത് ചോദ്യങ്ങളുടെ പെരുമഴയായിരുന്നു.

ചോദ്യങ്ങള്‍ ഇങ്ങനെ

‘ഒരു സംശയം ചോദിച്ചോട്ടെ ചൂടാവുകയല്ല. സര്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണ് ഈ സംഭവം നടക്കുന്നത്. സാറിന്റെ മുന്നില്‍ ശ്രീജിത്ത് വന്നിട്ടുണ്ട്. അപ്പോള്‍ സര്‍ പറഞ്ഞിട്ടുണ്ട്. റോഡില്‍ പോയി കിടന്നാല്‍ പൊടിയടിക്കും കൊതുക് കടിക്കും എന്നൊക്കെയാണ്. 700ല്‍ അധികം ദിവസം സമരം ചെയ്തിട്ടും നിങ്ങളൊക്കെ എവിടെയായിരുന്നു’

അപ്രതീക്ഷിതമായി ചോദ്യമുയര്‍ന്നപ്പോള്‍ പ്രതിരോധത്തിലായ ചെന്നിത്തല ഇത് ചോദിക്കാന്‍ നിങ്ങളാരാണെന്ന എതിര്‍ ചോദ്യമുന്നയിച്ചു. ചോദ്യമുയര്‍ത്തിയ സുഹൃത്തിനോട് മിണ്ടാതിരിക്കാന്‍ പറഞ്ഞെങ്കിലും താന്‍ പൊതുജനമാണെന്നും ശ്രീജിത്തിന് നീതി കിട്ടണമെന്നുമായിരുന്നു അയാള്‍ നല്‍കിയ മറുപടി. പൊതുജനമായ തനിക്ക് അത് ചോദിക്കാനുള്ള അധികാരമുണ്ടെന്ന് യുവാവ് വ്യക്തമാക്കിയതോടെ മറുപടിയില്ലാതായ ചെന്നിത്തല സ്ഥലംവിടുകയായിരുന്നു.

പോലീസുകാരന്റെ ബന്ധുവായ പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ ശ്രീജിത്തിന്റെ അനുജനായ ശ്രീജിവിനെ ലോക്കപ്പിലിട്ട് മര്‍ദ്ദിച്ച് കൊന്നുവെന്നാണ് പരാതി. ആരോപണ വിധേയരായ പോലീസുകാര്‍ കുറ്റക്കാരാണെന്ന് പോലീസ് കംപ്ലെയിന്റ്‌സ് അതോറിറ്റി കണ്ടെത്തിയെങ്കിലും ഇവര്‍ക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല. നടപടി ആവശ്യപ്പെട്ടാണ് ശ്രീജിത്തിന്റെ സമരം.

സമരം ഒത്തുതീര്‍ക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉടന്‍ നടപടിയുണ്ടാകണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. അന്വേഷണം സിബിഐയ്ക്ക് കൈമാറണം എന്നാവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയെന്നും ചെന്നിത്തല പറഞ്ഞിരുന്നു. എന്നാല്‍ കേസില്‍ അന്വേഷണം നടത്താനാകില്ലെന്ന് സിബിഐ വ്യക്തമാക്കി. കഴിഞ്ഞ ജൂണിലാണ് കേസ് സിബിഐക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

വീഡിയോ കാണാം

https://www.facebook.com/kirandeepu.k/videos/2251821321510193/

ഫ്രാന്‍സിസ് പാപ്പാ ചിലി സന്ദര്‍ശിക്കുവാന്‍ മൂന്നു ദിവസം ശേഷിക്കേ തലസ്ഥാന നഗരമായ സാന്‍റിയാഗോയിലെ നാലോളം ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടു. ഇന്നലെയാണ് (വെള്ളിയാഴ്ച) അക്രമങ്ങള്‍ നടന്നത്. നാടന്‍ ബോംബുകള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ വലിയതോതിലുള്ള നാശനഷ്ടങ്ങള്‍ സംഭവിച്ചില്ലെങ്കിലും ദേവാലയ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ലായെന്നാണ് റിപ്പോര്‍ട്ട്. പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ടെങ്കിലും അക്രമികളെകുറിച്ച് ഇതുവരെ യാതൊരു അറിവും ലഭിച്ചിട്ടില്ല.

മാര്‍പാപ്പ ചിലി സന്ദര്‍ശിക്കുവാനിരിക്കെ നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നില്‍ പാപ്പയെ ഭയപ്പെടുത്തുക എന്ന ലക്ഷ്യമാണെന്നാണ് പോലീസ് ഭാഷ്യം. ഇതിനെ ശരിവെക്കുന്ന രേഖകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആക്രമികള്‍ രണ്ട് ദേവാലയങ്ങള്‍ക്ക് തീവെച്ച ശേഷം ലഘുലേഖകള്‍ വിതറികൊണ്ടായിരുന്നു രക്ഷപ്പെട്ടത്. “ഫ്രാന്‍സിസ് പാപ്പാ അടുത്ത ബോംബ്‌ നിങ്ങളുടെ സഭാവസ്ത്രത്തിലായിരിക്കും പതിക്കുക” എന്ന ഭീഷണിയാണ് ലഘുലേഖയിലുണ്ടായിരുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.

അതേസമയം ചിലി പ്രസിഡന്‍റ് മിച്ചെല്ലെ ബാച്ചെലെറ്റ് ആക്രമണങ്ങളെ ശക്തമായി അപലപിച്ചു. ഒരു ജനാധിപത്യ രാജ്യത്തില്‍ ആളുകള്‍ക്ക് സമാധാനപരമായി പ്രതികരിക്കുവാന്‍ അവകാശമുണ്ടെങ്കിലും, കഴിഞ്ഞ രാത്രിയില്‍ സംഭവിച്ച കാര്യങ്ങള്‍ ദൗര്‍ഭാഗ്യകരമായിപോയെന്നും അദ്ദേഹം റേഡിയോ അഭിമുഖത്തില്‍ പറഞ്ഞു. ആക്രമണങ്ങളെക്കുറിച്ച് വത്തിക്കാന്റെ ഭാഗത്തുനിന്നും ഇതുവരെ യാതൊരു പ്രതികരണവും ലഭ്യമായിട്ടില്ല.

സമീപവര്‍ഷങ്ങളില്‍ ചിലിയില്‍ അനേകം ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടുവെങ്കിലും ഭൂരിഭാഗം കേസുകളിലും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുവാന്‍ കഴിഞ്ഞിരിന്നില്ല. തിങ്കളാഴ്ചയാണ് ഫ്രാന്‍സിസ് പാപ്പ ചിലിയില്‍ എത്തുക. ചൊവ്വാഴ്ച സാന്‍റിയാഗോ പാര്‍ക്കില്‍ വെച്ച് അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ 5 ലക്ഷത്തിലധികം വിശ്വാസികള്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. പെറുവിലേക്ക് പോകുന്നതിനു മുന്‍പ് ചിലിയിലെ ടെമുക്കോ, ഇക്വിക്ക് തുടങ്ങിയ നഗരങ്ങളും മാര്‍പാപ്പ സന്ദര്‍ശിച്ചേക്കും. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ അതീവ സുരക്ഷയാണ് ചിലിയില്‍ ഒരുക്കുന്നത്.

കെഎസ്ആര്‍ടിസി ബസ് കുളത്തിലേക്ക് മറിഞ്ഞ് എട്ടുപേര്‍ മരിച്ചു. ഹസ്സന്‍ ജില്ലയിലെ കാരേക്കരെലെ വഴി സൈഡിലുള്ള കുളത്തിലേക്കാണ് യാത്രക്കാരുമായി പോയ ബസ് മറഞ്ഞത്.

ശനിയാഴ്ച പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് അടുത്തുള്ള കുളത്തിലേക്ക് പതിക്കുകയായിരുന്നു. അഞ്ചുപേര്‍ സംഭവസ്ഥലത്ത് വച്ചുതന്നെ കൊല്ലപ്പെടുകയും മൂന്ന് പേര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.

ബംഗളൂരുവില്‍ നിന്നും ധര്‍മ്മസ്ഥലയിലേക്ക് പോകുകയായിരുന്ന വോള്‍വോ ബസ്സില്‍ 43 യാത്രക്കാരുണ്ടായിരുന്നു. യാത്രക്കാര്‍ അപകടസമയത്ത് ഉറക്കമായതിനാല്‍ നിരവധിയാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

നാട്ടിലെ പ്രണയം പൊളിക്കാന്‍ മാതാപിതാക്കള്‍ 15 കാരിയെ കുടുംബ സുഹൃത്തിന്റെ വീട്ടിലാക്കി. കുടുംബ സുഹൃത്തിന്റെ പിതാവായ 57 കാരന്‍ ഇത് തരമായിക്കണ്ടു പെണ്‍കുട്ടിയെ ശല്യം ചെയ്യാന്‍ തുടങ്ങി. ഇയാളുടെ പീഡനം സഹിക്കവയ്യാതായതോടെ പെണ്‍കുട്ടി കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പെണ്‍കുട്ടിയുടെ മൊഴി ലഭിച്ചതോടെ പോലീസ് തമിഴ്‌നാട് ബിദര്‍ക്കാട് മുണ്ടനിശ്ശേരി വര്‍ഗീസിനെ (57) അറസ്റ്റ് ചെയ്തു. കൊട്ടിയൂര്‍ സ്വദേശിനിയായ 15-കാരി ആണ് ആത്മഹത്യക്ക് ശ്രമിച്ചത്.

തങ്കച്ചന്റെ പഴൂര്‍ ആശാരിപ്പടിയിലുള്ള ഫര്‍ണിച്ചര്‍ കടയില്‍വച്ച് ഒരാഴ്ച മുമ്പാണ് പെണ്‍കുട്ടി കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നാട്ടില്‍ ഒരു യുവാവുമായുണ്ടായ പ്രണയബന്ധം വീട്ടില്‍ അറിഞ്ഞതോടെ പെണ്‍കുട്ടിയെ കുടുംബസുഹൃത്തായ സ്ത്രീയുടെ ബിദര്‍ക്കാടുള്ള തറവാട്ടുവീട്ടിലേക്ക് മാറ്റിത്താമസിപ്പിക്കുകയായിരുന്നു.

ഇവിടെ താമസിച്ചുവരുന്നതിനിടെ തങ്കച്ചന്‍ വീട്ടിലും പഴൂരിലെ ഫര്‍ണിച്ചര്‍ കടയിലും വെച്ച് പീഡിപ്പിച്ചിരുന്നുവെന്നാണ് പരാതി. ഫര്‍ണിച്ചര്‍കടയില്‍വച്ച് തങ്കച്ചന്‍ വീണ്ടും മോശമായി പെരുമാറിയതോടെയാണ് കടയിലെ മര ഉരുപ്പടികളില്‍ ചിതലിനെ പ്രതിരോധിക്കാനുള്ള കീടനാശിനി കഴിച്ച് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. വിഷംകഴിച്ച് അവശനിലയിലായ പെണ്‍കുട്ടിയെ തങ്കച്ചന്‍തന്നെയാണ് മൂന്ന് ആശുപത്രികളിലെത്തിച്ചത്.

രണ്ടുതവണ പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും വിശദമായ അന്വേഷണം നടത്തുകയുംചെയ്തു. തുടര്‍ന്ന് സൈബര്‍സെല്ലിന്റെ സഹായത്തോടെ തങ്കച്ചന്റെ മൊബൈല്‍ഫോണ്‍ പരിശോധിച്ചു. പെണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗംചെയ്യുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിസൂക്ഷിച്ചിരുന്ന തങ്കച്ചന്‍, പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെ ഈ ചിത്രങ്ങള്‍ ഫോണില്‍നിന്ന് നീക്കംചെയ്തിരുന്നു.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ ചിത്രങ്ങള്‍ വീണ്ടെടുത്തതോടെ തങ്കച്ചന്‍ പൊലീസിനുമുന്നില്‍ കുറ്റസമ്മതം നടത്തി. പോക്‌സോ, ഐ.ടി. തുടങ്ങിയ വകുപ്പുകള്‍പ്രകാരമാണ് പ്രതിയുടെപേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പെണ്‍കുട്ടിയെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി. തങ്കച്ചനെ റിമാന്‍ഡ് ചെയ്തു.

മുംബൈ: മുംബൈ തീരത്ത് ഏഴ് യാത്രക്കാരുമായി പോയ ഹെലികോപ്ടർ കാണാതായി. അഞ്ച് ഒഎൻജിസി ജീവനക്കാരും രണ്ട് പൈലറ്റുമാരുമായിരുന്നു ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. തീരത്ത് നിന്ന് 30 നോട്ടിക്കൽ മൈൽ അകലെ വെച്ച് ഹെലികോപ്ടറുമായുള്ള ബന്ധം നഷ്ടമായെന്ന് എയർ ട്രാഫിക് കൺട്രോൾ അറിയിച്ചു.

ജൂഹുവിൽ നിന്ന് രാവിലെ 10.20നാണ് ഹെലികോപ്ടർ പുറപ്പെട്ടത്. ഒഎൻജിസിയുടെ നോർത്ത് ഫീൽഡിൽ 10.58ന് എത്തേണ്ടതായിരുന്നു. എന്നാൽ പറന്നുയർന്ന് അൽപ സമയത്തിനുള്ളിൽ ഹെലികോപ്ടറുമായുള്ള ബന്ധം നഷ്ടമായെന്നാണ് വിവരം. കോസ്റ്റ് ​ഗാർഡ് തിരച്ചിൽ ആരംഭിച്ചു. പവൻ ഹൻസ് വിഭാ​ഗത്തിലുള്ള ഹെലികോപ്ടറാണ് കാണാതായത്.

Copyright © . All rights reserved