നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന പ്രതിയായ ദിലീപിന് ജാമ്യം കിട്ടിയ ദിവസം ആലുവ സബ് ജയിലിന് മുന്നിലെത്തിയത് മദ്യപിച്ചെന്ന് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ദിലീപിന് ജാമ്യം ലഭിച്ച ദിവസം മാധ്യമങ്ങളോട് സംസാരിക്കവെ ധര്‍മ്മജന്‍ പൊട്ടിക്കരഞ്ഞിരുന്നു. ധര്‍മ്മജന്‍ കരയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്ന് നിരവധി ട്രോളുകളും താരത്തിനെതിരെ പ്രചരിച്ചു.
സംഭവത്തെക്കുറിച്ച് കൈരളി ചാനലിലെ ജെബി ജംഗ്ഷന്‍ പരിപാടിയില്‍ ധര്‍മ്മജന്‍ പറയുന്നതിങ്ങനെ:
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ജാമ്യം ലഭിച്ചെന്ന വാര്‍ത്ത അറിയുന്നത് നാദിര്‍ഷായുടെ ഫോണ്‍ കോളിലൂടെയാണ്. ആ സന്തോഷത്തില്‍ മൂന്നാലെണ്ണം അടിച്ചു. കുടിച്ചത് അറിയാതിരിക്കാന്‍ കൂളിംഗ് ഗ്ലാസ് വച്ചാണ് ജയില്‍ പരിസരത്തേക്ക് പോയത്. അന്ന് കള്ളുകുടിച്ച് ജയിലിലിന് മുന്‍പില്‍ പോയതിനു എന്നെ ഒരുപാടു പേര് കുറ്റം പറഞ്ഞു. പിഷാരടിയൊക്കെ ഒരുപാട് ചീത്ത പറഞ്ഞു. എനിക്കതു വലിയ കുറ്റമായി തോന്നിയിട്ടില്ല. എനിക്ക് ഭയങ്കര സങ്കടമായിരുന്നു. അന്ന് നിര്‍ത്തിയതാണ്. പിന്നെ തൊട്ടിട്ടില്ല.
ഞാന്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ കാണുന്നത് ദിലീപേട്ടന്‍ വാങ്ങിത്തന്ന എസിയാണ്. എനിക്കതു കണ്ട് കിടക്കാന്‍ പറ്റാത്തത് കൊണ്ട് ഞാനും ഭാര്യയും മക്കളും നിലത്തു പായ് വിരിച്ചാണ് ദിലീപേട്ടന്‍ പുറത്തിറങ്ങുന്നത് വരെ കിടന്നത്. ട്രോളന്‍മാര്‍ എന്ത് പറഞ്ഞാലും എനിക്കിത് പറയാതിരിക്കാന്‍ പറ്റില്ല.
വീഡിയോ കാണാം..
തൃശൂര്‍: നടി ഭാവന വിവാഹിതയായി. കന്നഡ നിര്‍മ്മാതാവ് നവീന്‍ ആണ് വരന്‍. ജന്മദേശമായ തൃശുര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വെച്ചായിരുന്നു ചടങ്ങുകള്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ സംബന്ധിച്ചത്. ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് ശേഷം ജവഹര്‍ ഓഡിറ്റോറിയത്തില്‍ വിവാഹ സത്കാരം നടന്നു.
നീണ്ട നാല് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഭാവനയും കന്നഡ നിര്‍മ്മാതാവായ നവീനും വിവാഹിതരാവുന്നത്. ഭാവന അഭിനയിച്ച റോമിയോ എന്ന സിനിമയുടെ നിര്‍മാതാവായിരുന്നു നവീന്‍. നമ്മള്‍ എന്ന സിനിമയിലൂടെ അഭിനയ ജീവീതം ആരംഭിച്ച ഭാവന ചെറിയ കാലംകൊണ്ട് തന്നെ തെന്നിന്ത്യന്‍ ഭാഷകളില്‍ ശ്രദ്ധിക്കപ്പെട്ട നടിയായി മാറുകയായിരുന്നു.
വിവാഹ സത്കാര ചടങ്ങുകള്‍ക്ക് ശേഷം നവദമ്പതികള്‍ മാധ്യമങ്ങളെ കണ്ടു. വൈകീട്ട് ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടക്കുന്ന റിസപ്ഷനില്‍ സിനിമാ മേഖലയില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കും.
ചിത്രങ്ങള്‍ കാണാം;
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാർ വീണ്ടും അനിശ്ചിതകാല സമരം ആരംഭിക്കുന്നു. ഫെബ്രുവരി ആദ്യവാരം മുതൽ സമരം ആരംഭിക്കും. ചേർത്തല കെവിഎം ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീർപ്പാകാത്ത സാഹചര്യത്തിലാണ് നഴ്സുമാർ പ്രതിഷേധത്തിന് തയ്യാറെടുക്കുന്നത്. അത്യാഹിത വിഭാഗത്തിലൊഴികെയുള്ള നഴ്സുമാർ സംസ്ഥാനവ്യാപകമായി സമരത്തിൽ പങ്കെടുക്കും.
ചേർത്തല കെവിഎം ആശുപത്രിയിലെ സമരം 154 ദിവസമായി തുടരുകയാണ്. ഇവിടെ 110 നഴ്സുമാർ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. മിനിമം വേതനം നൽകണമെന്നുള്ള സർക്കാർ ഉത്തരവ് ആശുപത്രി പാലിച്ചിട്ടില്ലെന്നാണ് നഴ്സുമാരുടെ പരാതി. 7000 രൂപയാണ് മിനിമം ശമ്പളം. ഇത് കൂടാതെ 12 മണിക്കൂർ ജോലി ചെയ്യിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ആവശ്യമുണ്ട്.
മന്ത്രിമാരായ തോമസ് ഐസക്, തിലോത്തമന്‍, എംഎല്‍എ എംഎ ആരിഫ്, കളക്ടര്‍ ടിവി അനുപമ എന്നിവര്‍ സമരം ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും നഴ്‌സുമാര്‍ സമരം അവസാനിപ്പിച്ചിരുന്നില്ല. ആശുപത്രി മാനേജ്‌മെന്റ് നഴ്‌സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതിരിക്കുകയും സമരം ചെയ്യുന്നവര്‍ക്കെതിരെ കുപ്രചരണങ്ങള്‍ നടത്തുകയും ചെയ്തതിന്റെയും അടിസ്ഥാനത്തിലാണ് സമരം തുടര്‍ന്നതെന്നാണ് യുഎന്‍എ വ്യക്തമാക്കി.
ന്യൂഡല്‍ഹി:ശത്രുഘ്‌നന്‍ സിന്‍ഹയും ആം ആദ്മിയിലേയ്‌ക്കോ ? ആശങ്കപ്പെടേണ്ട കാര്യമില്ല, സത്യം ജയിക്കുമെന്ന് പറഞ്ഞുകൊണ്ട് ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണയുമായി ബി ജെ പി നേതാവ് ശത്രുഘ്നന്‍ സിന്‍ഹ രംഗത്ത്. ഇരുപത് എംഎല്‍എമാരെ അയോഗ്യരാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്ക് പിന്നാലെ സമ്മര്‍ദ്ദത്തിലായ ആം ആദ്മി പാര്‍ട്ടിയേയും അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളിനേയും പിന്തുണച്ച് മുതിര്‍ന്ന ബിജെപി നേതാവ് ശത്രുഘ്നന്‍ സിന്‍ഹ.
നിലവിലെ പ്രതിസന്ധിയില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയ ശത്രുഘ്നന്‍ സിന്‍ഹ സ്ഥാപിത താല്‍പര്യങ്ങളുള്ള രാഷ്ട്രീയ കളികള്‍ക്ക് നിലനില്‍പ്പുണ്ടാവില്ലെന്ന് അഭിപ്രായപ്പെട്ടു. എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടിയില്‍ വിഷമിക്കേണ്ടതില്ലെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ട്വിറ്ററിലൂടെയായിരുന്നു ശത്രുഘ്നന്‍ സിന്‍ഹയുടെ പ്രതികരണം.
എല്ലായിടത്തും നിങ്ങളാണിപ്പോള്‍ ചര്‍ച്ചാ വിഷയം, പിന്നെന്തുകൊണ്ടാണ് നിങ്ങള്‍ ആശങ്കാകുലരാവുന്നത്. എത്രയും പെട്ടന്ന് ആം ആദ്മിക്ക് നീതി ലഭിക്കട്ടേയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ചില രാഷ്ട്രീയക്കളികള്‍ക്ക് തങ്ങള്‍ ഇരകളായി എന്നതിന്റെ ഫലമാണ് ആം ആദ്മി എംഎല്‍എമാര്‍ അയോഗ്യരാക്കപ്പെട്ടതെന്ന് കഴിഞ്ഞ ദിവസം ആം ആദ്മി നേതൃത്വം ആരോപിച്ചതിന് പിന്നാലെയാണ് പാര്‍ട്ടിയെ പിന്തുണച്ച് ശത്രുഘ്നന്‍ സിന്‍ഹ രംഗത്തെത്തിയത്.
ഇരട്ടപ്പദവി ആരോപണത്തെ തുടര്‍ന്നാണ് എഎപിയുടെ ഡല്‍ഹിയിലെ 20 എംഎല്‍എമാരെ അയോഗ്യരാക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്. കമ്മീഷന്റേത് ഏകപക്ഷീയവും പക്ഷാപാത പരവുമാണെന്നും പാര്‍ട്ടിയുടെ ഭാവി ജനങ്ങള്‍ തീരുമാനിക്കുമെന്നുമായിരുന്നു കമ്മീഷന്‍ നടപടിയോട് ആം ആദ്മി നേതൃത്വത്തിന്റെ പ്രതികരണം. നീതി തേടി ഞങ്ങള്‍ ജനങ്ങളിലേക്ക് തന്നെയാണ് ഇറങ്ങുന്നത്, തിരഞ്ഞെടുപ്പിനെ ഞങ്ങള്‍ ഭയക്കുന്നില്ലെന്നും എഎപി നേതാവ് ഗോപാല്‍ റായ് പ്രതികരിച്ചു.
കൊച്ചി: എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്.ഐ ടി.ഗോപകുമാറിന്റെ ആത്മഹത്യ മേലുദ്യോഗസ്ഥരുടെ സമ്മര്‍ദ്ദം മൂലമെന്ന് ആത്മഹത്യാക്കുറിപ്പ്. തൂങ്ങിമരിച്ച ലോഡ്ജ് മുറിയില്‍ നിന്നാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തത്. എറണാകുളം ടൗണ്‍ നോര്‍ത്ത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.ജെ പീറ്റര്‍, എസ്ഐ വിപിന്‍ദാസ് എന്നിവര്‍ ജീവിക്കാന്‍ കഴിയാത്ത വിധം മാനസിക സമ്മര്‍ദ്ദത്തിലാഴ്ത്തിയെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശമുള്ളത്.
പ്രമോഷന്‍ ലഭിച്ചതിനു ശേഷം കഴിഞ്ഞ ഒരാഴ്ച്ചയായി ഗോപകുമാര്‍ തൃപ്പൂണിത്തുറയിലെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം കണ്ടെടുത്ത നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള മുറിയിലാണ് കഴിഞ്ഞ ആറുമാസമായി ഇദ്ദേഹം താമസിച്ചു വരുന്നത്. ആത്മഹത്യയെക്കുറിച്ച് വീട്ടുകാര്‍ക്ക് സൂചനയൊന്നും ലഭിച്ചിരുന്നില്ല.

ഇന്നലെ രാവിലെ ഭാര്യ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിയാതെ വന്നപ്പോള്‍ നോര്‍ത്ത് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് മുറിയിലെത്തിയ നോര്‍ത്ത് സ്റ്റേഷനിലെ പൊലീസുകാരാണ് മൃതദേഹം കണ്ടെടുത്തത്. തന്റെ മൃതദേഹം പോലും വിപിന്‍ ദാസിനെയും പീറ്ററിനെയും കാണിക്കരുതെന്ന് ആത്മഹത്യാക്കുറിപ്പില്‍ ഗോപകുമാര്‍ പറഞ്ഞിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് കൈമാറും.
കൊച്ചി: നടി അക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങളിലെ ചില സംഭാഷണ ശകലങ്ങള്‍ ഉദ്ധരിച്ച് ദിലീപ് വീണ്ടും നടിയെ അപമാനിക്കാന്‍ ശ്രമിക്കുന്നതായി അന്വേഷണ സംഘം. കേസിലെ പ്രധാന തെളിവായി പ്രോസിക്യൂഷന്‍ ഹാജരാക്കിയിരിക്കുന്ന ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് ദിലീപ് നടിയെ അപമാനിക്കാന്‍ ശ്രമിക്കുന്നതെന്ന് അന്വേഷണ സംഘം പറയുന്നു. നേരത്തെ തെളിവായി ഹാജരാക്കിയ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
നടി അക്രമിക്കപ്പെട്ട കേസിലെ പ്രധാന പ്രതിയായ ദിലീപിന് ദൃശ്യങ്ങള്‍ നല്‍കരുതെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് പൊലീസ് എതിര്‍ സത്യവാങ്മൂലം നല്‍കും. നിയമപ്രകാരം നടിയെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ തനിക്ക് ലഭിക്കേണ്ടതാണെന്ന് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. പൊലീസ് സുനിയുടെ ഫോണില്‍ നിന്ന് കണ്ടെത്തിയിരിക്കുന്ന ഈ ദൃശ്യങ്ങള്‍ കേസിലെ പ്രധാന തെളിവാണ്.
നിലവില്‍ പൊലീസ് കണ്ടെടുത്ത വീഡിയോ എഡിറ്റ് ചെയ്തതാണെന്ന് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ നടിയെ വീണ്ടും അപമാനിക്കാന്‍ ലക്ഷ്യം വെച്ചാണ് ദിലീപ് ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നതെന്നാണ് പൊലീസ് വാദം. ദൃശ്യത്തിലെ സംഭാഷണ ശകലങ്ങള്‍ അടിസ്ഥാനപ്പെടുത്തി ദീലിപ് നടിയെ വീണ്ടും അപമാനിക്കാനുള്ള ശ്രമിക്കുകയാണെന്നും പൊലീസ് പറയുന്നു.
ദൃശ്യങ്ങളില്‍ നിന്നും ഒരു സ്ത്രീ ശബ്ദം എഡിറ്റ് ചെയ്ത് മാറ്റിയിട്ടുണ്ടെന്നും ഇവര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ഇടയ്ക്ക് കേള്‍ക്കാനാവുമെന്നുമാണ് ദിലീപ് നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ പറയുന്നത്. ഈ വാദം സാമാന്യ ബുദ്ധിക്ക് നിരക്കാത്തതാണെന്ന് പൊലീസ് പറയുന്നു. കുറ്റപത്രം ചോര്‍ത്തിയെന്നാരോപിച്ച് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ കോടതി പൊലീസിനെ താക്കീത് ചെയ്തിരുന്നു.
തിരുവനന്തപുരം: അഭയ കേസിൽ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ക്രൈം ബ്രാഞ്ച് മുന്‍ എസ്പി കെ.ടി മൈക്കിളിനെ പ്രതിചേർത്തു. നിർണ്ണായക തെളിവുകൾ നശിപ്പിക്കപ്പെട്ട സംഭവത്തിലാണ് മൈക്കിളിനെ നാലാം പ്രതിയാക്കിയത്. ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജിയിൽ തിരുവനന്തപുരം സിബിഐ കോടതി നിർദേശിച്ചതനുസരിച്ചാണ് നടപടി. സിസ്റ്റർ അഭയ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് കെ.ടി.മൈക്കിൾ ആണ് ആദ്യം റിപ്പോർട്ട് നൽകിയത്.
അഭയയുടെ ശരീരത്തിലുണ്ടായിരുന്ന വസ്ത്രങ്ങളും ഡയറിയുമുൾപ്പെടെയുള്ളവ കോട്ടയം ആർഡിഒ കോടതിയിൽ സമർപ്പിച്ചിരുന്നെങ്കിലും കേസ് സിബിഐ ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ ഇവ നശിപ്പിക്കപ്പെട്ടു. ഈ സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് കാട്ടിയാണ് ജോമോൻ പുത്തൻപുരയ്ക്കൽ ഹർജി സമർപ്പിച്ചത്. കേസന്വേഷിച്ച ഉദ്യോഗസ്ഥനെ പ്രതിചേർത്ത് അന്വേഷണം നടത്തണമെന്നും ഹർജിയിൽ ആവശ്യമുണ്ടായിരുന്നു.
ഈ വിഷയത്തിൽ വിശദമായി വാദം കേട്ട ശേഷമാണ് മൈക്കിളിനെ പ്രതിയാക്കാൻ കോടതി നിർദേശം നൽകിയത്. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് മൈക്കിൾ സമർപ്പിച്ച ഹർജി കോടതി തള്ളുകയും ചെയ്തു. ഫെബ്രുവരി ഒന്നിന് നേരിട്ട് ഹാജരാകാൻ മൈക്കിളിന് നിർദേശവും നൽകിയിട്ടുണ്ട്.
യുഎഇയില്‍ ഫ്രീ വീഡിയോ കോള്‍ സംവിധാനങ്ങളായ സ്‌കൈപ്പ്, ഐഎംഒ, വാട്സ് ആപ്പ്, മെസഞ്ചര്‍, വൈബര്‍ തുടങ്ങിയവക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സൂപ്പര്‍ വിപിഎന്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഇത്തരം സംവിധാനങ്ങള്‍ ‘അണ്‍ബ്ലോക്ക്’ ചെയ്ത് വീഡിയോ കോള്‍ ചെയ്യുന്ന പ്രവാസികള്‍ നിരവധിയാണ്. എന്നാല്‍ ഇങ്ങനെ അനധികൃതമായി കോളുകള്‍ ചെയ്യുന്നവരെ യുഎഇ സൈബര്‍ സെല്‍ നിരീക്ഷിച്ച് വരുകയാണ്. പിടിക്കപ്പെട്ടാല്‍ 50000 മുതല്‍ 100000 ദിര്‍ഹം വരെ പിഴ അടക്കുകയും കൂടാതെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിയും വരും. യുഎഇ ഗവണ്‍മെന്റ് ലീഗല്‍ ആയി അനുവദിച്ചിരിക്കുന്ന വീഡിയോ കോള്‍ സംവിധാനം മാത്രമേ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. മാസം 50 ദിര്‍ഹം മാത്രമാണ് ഇതിനു മുടക്കേണ്ടത്. യുഎഇ മൊബൈല്‍ നെറ്റ്വര്‍ക്ക് ആയ എത്തിസലാത്ത്, ഡു(Du) ആണ് ഇതിനു നിങ്ങള്‍ക്ക് സൗകര്യം ഒരുക്കി തരുന്നത്.
ഇതിനായി നിങ്ങള്‍ ആദ്യം ചെയ്യേണ്ടത് പ്ലെയ്‌സ്റ്റോറില്‍ പോയി ഫ്രീ വീഡിയോ കോള്‍ ആയ BOTIM അല്ലെങ്കില്‍ CME ഡൌണ്‍ലോഡ് ചെയ്യണം. എത്തിസലാത്ത് സിം യൂസ് ചെയ്യുന്നവര്‍ ഐസിപി(ICP) എന്ന് ടൈപ്പ് ചെയ്തു 1012 നമ്പറിലേക്ക് അയക്കുക. ഡു (Du) സിം യൂസ് ചെയ്യുന്നവര്‍ NETCALL എന്ന് ടൈപ്പ് ചെയ്തു 1355 എന്ന നമ്പറിലേക്ക് അയക്കുക. പിന്നീട് മൊബൈല്‍ ഡേറ്റ ഓപ്പണ്‍ ചെയ്ത് നാട്ടിലേക്കും മറ്റും വീഡിയോ കോള്‍ ചെയ്യാവുന്നതാണ്.
കഴിഞ്ഞ ഡിസംബറില്‍ യുഎഇ തലസ്ഥാനമായ അബുദാബിയിലും പിന്നീട് ജനുവരിയില്‍ മറ്റ് എമിറേറ്റ്‌സുകളിലും സ്‌കൈപ്പ്, ഐഎംഒ, വാട്സ് ആപ്പ്, മെസഞ്ചര്‍, വൈബര്‍ തുടങ്ങിയവ നിരോധിച്ചിരുന്നു.
ട്രെയിനിൽ ചായയിൽ മയക്കുമരുന്ന് നൽകി മയക്കിയശേഷം അമ്മയെയും മകളെയും കവർന്ന സംഭവത്തിൽ റെയിൽവേ പൊലീസിന് പ്രതികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചു. തത്കാല്‍ റിസര്‍വേഷന്‍ ചെയ്തവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതോടൊപ്പം റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു വരുന്നു. ചായയിൽ മയക്കുമരുന്ന് നൽകി മയക്കിയശേഷം അമ്മയുടെയും മകളുടെയും പത്തരപവൻ സ്വർണം, രണ്ട് മൊബൈൽ ഫോണുകൾ, കൈയിലുണ്ടായിരുന്ന 18,000 രൂപ, നഴ്സിംഗ് സർട്ടിഫിക്കറ്റുകൾ തുടങ്ങിയവയാണ് കവർച്ച ചെയ്യപ്പെട്ടത്.ഹൈദരാബാദില്‍നിന്ന് കേരളത്തിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. പിറവം അഞ്ചൽപ്പെട്ടി നെല്ലിക്കുന്നേൽ പരേതനായ സെബാസ്റ്റ്യെൻറ ഭാര്യ ഷീലാ സെബാസ്റ്റ്യൻ (60), മകൾ ചിക്കു മരിയ സെബാസ്റ്റ്യൻ (24) എന്നിവരാണ് കവർച്ചയ്ക്ക് ഇരയായത്. കോട്ടയത്ത് അബോധാവസ്ഥയിൽ ട്രെയിനിൽ കണ്ടെത്തിയ ഇവരെ റെയിൽവേ പോലീസാണ് ആശുപത്രിയിലെത്തിച്ചത്. മകളുടെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നതിനാണ് കഴിഞ്ഞദിവസം ഇരുവരുംയാത്ര പുറപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് ശബരി എക്സ്പ്രസിന്റെ എസ് 8 കംന്പാർട്ട്മെൻറിലാണ് ഇരുവരും കയറിയത്. ആലുവക്കാണ് ടിക്കറ്റ് എടുത്തിരുന്നത്. തൊട്ടടുത്ത സീറ്റുകളിൽ അന്യസംസ്ഥാനക്കാരായ മൂന്നുപേരും ഉണ്ടായിരുന്നതായി ഇവർ പൊലീസിനു മൊഴി നൽകിയിരുന്നു.
ഇവര്‍ക്കൊപ്പം എസ് -8 കംപാര്‍ട്ട്മെന്റില്‍ യാത്ര ചെയ്തവരാണു കവര്‍ച്ച നടത്തിയതെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഹൈദരാബാദില്‍ നിന്നു തത്കാല്‍ ടിക്കറ്റെടുത്താണ് ഇവര്‍ ട്രെയിനില്‍ കയറിയത്. കോയമ്ബത്തൂരില്‍ വച്ചാണു ഷീലയെയും മകളെയും മയക്കി ഇവര്‍ മോഷണം നടത്തിയത്. മോഷണത്തിനു ശേഷം ഇരുവരും പാലക്കാട് സ്റ്റേഷനില്‍ ഇറങ്ങിയതായും ഇതേ കംമ്പാർട്ട്മെന്റിലുണ്ടായിരുന്ന യാത്രക്കാര്‍ പോലീസിനു മൊഴി നല്‍കി.റിസര്‍വേഷന്‍ ചാര്‍ട്ട് പരിശോധിച്ച റെയില്‍വേ പോലീസ് സംഘത്തിനു ഇരുവരുടെയും പേരും വിലാസവും ലഭിച്ചിട്ടുണ്ട്. എന്നാല്‍, വിലാസം വ്യാജമാണെന്നാണു പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
ഇതേ തുടര്‍ന്നു തല്‍കാല്‍ ടിക്കറ്റ് ബുക്ക് ചെയ്ത കേന്ദ്രവും, ബുക്ക് ചെയ്ത ആളുടെ മൊബൈല്‍ നമ്ബരും വിശദാംശങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. ഷീലയുടെയും മകളുടെയും മൊബൈല്‍ ഫോണും സംഘം കവര്‍ന്നിട്ടുണ്ട്. ഈ മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്ലിന്റെ നിരീക്ഷണത്തിലാണ്. റെയില്‍വേയില്‍ നിന്നു വിശദാംശങ്ങള്‍ ലഭിച്ച ശേഷം അന്വേഷണം തുടരുമെന്നു റെയില്‍വേ എസ്.ഐ ബിന്‍സ് ജോസഫ് അറിയിച്ചു. ട്രെയിൻ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്താറായപ്പോൾ രണ്ടുപേർ അബോധാവസ്ഥയിൽ കിടക്കുന്നത് ടിടിഇയാണ് കണ്ടെത്തിയത്. തുടർന്ന് വിവരം പോലീസ് കണ്ട്രോൾ റൂമിൽ അറിയിക്കുകയായിരുന്നു. റെയിൽവേ പൊലീസ് എത്തി ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവശനിലയിലായ വീട്ടമ്മയും മകളും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
നടി ഭാവനയുടെ വിവാഹം ഇന്ന് തൃശൂരിൽ. കന്നട നിർമാതാവായ നവീൻ ആണ് വരൻ. തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ ഒമ്പതിനും പത്തിനും മധ്യേയാണ് മുഹൂർത്തം. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി രാവിലെ തൃശൂർ ജവഹർലാൽ കൺവൻഷൻ സെൻററിലും ചലച്ചിത്ര മേഖലയിൽ നിന്നുള്ളവർക്കായി വൈകിട്ട് ആറിന് ത്യശൂർ ലുലു കൺവൻഷൻ സെന്ററിലുമാണ് സ്നേഹവിരുന്ന്. സിനിമ മേഖലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്ക് മാത്രമാണ് ക്ഷണം. കഴിഞ്ഞ ദിവസം നടന്ന മൈലാഞ്ചിയിടല്‍ ചടങ്ങില്‍ സിനിമയിലെ അടുത്ത വനിതാ സുഹൃത്തുക്കള്‍ മാത്രമാണ് പങ്കെടുത്ത്.