Latest News

ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മ്മന്‍ ഗവേഷകര്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റില്‍ വന്‍ സുരക്ഷാ വീഴ്ച ഉണ്ടെന്ന് കണ്ടെത്തിയ വാര്‍ത്ത നിഷേധിച്ച് വാട്ട്‌സ്ആപ്പിന്റെ ഉടമസ്ഥരായ ഫെയ്‌സ്ബുക്ക്. വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് രഹസ്യ വഴിയൊന്നുമില്ലെന്ന് ഫെയ്‌സ്ബുക്കിന്റെ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ അലക്‌സ് സ്റ്റാമോസ് ട്വിറ്ററില്‍ പറഞ്ഞു.

ഒരു പുതിയ അംഗം ഗ്രൂപ്പില്‍ ചേര്‍ന്നാല്‍ മറ്റ് അംഗങ്ങള്‍ക്കെല്ലാം അത് കാണാം. അപ്പോള്‍ ഗ്രൂപ്പ് ചാറ്റില്‍ ഒളിച്ചുകടന്നവരെ കണ്ടെത്താന്‍ മറ്റുള്ളവര്‍ക്ക് എളുപ്പമാണ്. മാത്രവുമല്ല ഒരാള്‍ അയയ്ക്കുന്ന സന്ദേശങ്ങള്‍ ആരെല്ലാം കണ്ടു എന്ന് അറിയാനുള്ള ഒന്നിലധികം വഴികള്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ നല്‍കിയിട്ടുമുണ്ടെന്നും സ്റ്റാമോസ് പറയുന്നു. ഒപ്പം സാഹചര്യം വിശദമാക്കുന്നൊരു സ്‌ക്രീന്‍ ഷോട്ടും അദ്ദേഹം പങ്കുവെച്ചു.

‘വാട്ട്‌സ്ആപ്പ് സെര്‍വറുകള്‍ സാധാരണ വാട്ട്‌സ്ആപ്പ് സ്റ്റാഫിനും, നിയമപരമായി അനുമതിയുള്ള സര്‍ക്കാര്‍ അധികാരികള്‍ക്കും അതിവിദഗ്ദരായ ഹാക്കര്‍മാര്‍ക്കും മാത്രമാണ് ഉപയോഗിക്കാന്‍ കഴിയുക.

അത്തരം ഹാക്കര്‍മാര്‍ക്ക് തീര്‍ച്ചയായും ഗ്രൂപ്പ് മെമ്പര്‍ഷിപ്പില്‍ തിരിമറികള്‍ നടത്താന്‍ കഴിയും. എന്നാല്‍ അവര്‍ സ്വയം അവരെ ഗ്രൂപ്പുകളില്‍ ചേര്‍ത്താല്‍ അവര്‍ക്ക് ആ ഗ്രൂപ്പില്‍ ഉള്ള പഴയ സന്ദേശങ്ങളൊന്നും കാണാന്‍ സാധിക്കില്ല.

കാരണം അവയെല്ലാം എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് ആണ്. അതായത് സന്ദേശങ്ങള്‍ നേരത്തെ എന്‍ക്രിപ്റ്റ് ചെയ്തതായതിനാല്‍ എന്‍ക്രിപ്റ്റഡ് സന്ദേശങ്ങള്‍ തുറക്കാനുള്ള കീകള്‍ (KEYS) അവരുടെ കൈവശമുണ്ടാവില്ല.

നുഴഞ്ഞ് കയറിയാണെങ്കിലും ഹാക്കര്‍ ഒരു ഗ്രൂപ്പില്‍ അംഗമായാല്‍ എല്ലാ ഗ്രൂപ്പ് അംഗങ്ങള്‍ക്കും അത് കാണാന്‍ സാധിക്കും. പുതിയ ആള്‍ അംഗത്വമെടുക്കുമ്പോള്‍ ലഭിക്കുന്ന അറിയിപ്പിനെ തടയാന്‍ ഒരു വഴിയും ഇല്ല. അദ്ദേഹം പങ്കുവെച്ച സ്‌ക്രീന്‍ ഷോട്ടില്‍ ഇതെല്ലാം വിശദീകരിക്കുന്നുണ്ട്.

തിരുവനന്തപുരം: ജെഡിയു എല്‍ഡിഎഫിലേക്ക് പോകാൻ സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനം. 14 ജില്ലാ പ്രസിഡന്റുമാരും തീരുമാനത്തെ അനുകൂലിച്ചു. എല്‍ഡിഎഫിലേക്ക് പോകാനുള്ള അനുയോജ്യമായ സമയമാണിതെന്ന് സംസ്ഥാന പ്രസിഡന്റ് എംപി വീരേന്ദ്രകുമാര്‍ യോഗത്തില്‍ പറഞ്ഞു. ഏകകണ്ഠമായാണ് തീരുമാനമെടുത്തതെന്ന് വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.

അന്തിമ തീരുമാനം എടുക്കാനുള്ള നിർണായക യോഗങ്ങൾ തിരുവനന്തപുരത്ത് തുടരുന്നു.  ജെഡിയുവിന്റെ ഇടതുമുന്നണി പ്രവേശത്തില്‍ കെ.പി. മോഹനനും നിലപാട് മാറ്റി. ഇടതുമുന്നണിയിലേക്ക് പോകാനുള്ള നീക്കത്തിന് അദ്ദേഹവും പിന്തുണ പ്രഖ്യാപിച്ചു. അതേസമയം വീരേന്ദ്രകുമാറിന്റെ നീക്കം വ്യക്തി താല്‍പ്പര്യം സംരക്ഷിക്കാനെന്ന് യുഡിഎഫ് വിമര്‍ശിച്ചു.

ഇതിനിടെ തീരുമാനത്തിൽ പ്രതിഷേധിച്ച് പാലക്കാട് നിന്നുള്ള സംസ്ഥാന സെക്രട്ടറി രാജിവച്ച് ഇറങ്ങിപ്പോയി.  മുന്നണി മാറ്റം അടക്കമുള്ള തീരുമാനം എടുക്കാനായി രണ്ട് ദിവസം നീളുന്ന നേതൃയോഗമാണ് തിരുവനന്തപുരത്ത് തുടരുന്നത്. ആദ്യം നടന്ന സംസ്ഥാന ഭാരവാഹി യോഗത്തിലാണ് ഇടത് മുന്നണി പ്രവേശനത്തിന്റെ സൂചനകൾ എം.പി. വീരേന്ദ്രകുമാർ നൽകിയത്. ആദ്യഘട്ട ചർച്ചകൾ പൂർത്തിയായെന്നും നിലവിലെ രാഷ്ട്രീയ കാലാവസ്ഥയിൽ പാർട്ടിയുടെ വളർച്ചയ്ക്ക് മുന്നണി മാറ്റം അത്യാവശ്യമാണന്നും വീരേന്ദ്രകുമാർ പറഞ്ഞു.

തുടർന്ന് സംസാരിച്ച ഭൂരിഭാഗം സംസ്ഥാന നേതാക്കളും 14 ജില്ലാ പ്രസിഡന്റുമാരും നീക്കത്തെ പിന്താങ്ങുകയായിരുന്നു. നേരത്തേ, യുഡിഎഫിന്റെ വോട്ടിൽ രാജ്യസഭാംഗമായിരുന്ന എം.പി.വീരേന്ദ്രകുമാര്‍ എംപി സ്ഥാനം രാജിവച്ചിരുന്നു. രാജിവച്ച ഒഴിവിലുള്ള രാജ്യസഭാ സീറ്റും ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റും നിയമസഭാ തിരഞ്ഞെടുപ്പില്‍ എട്ടുസീറ്റും വേണമെന്ന് ജെഡിയു എൽഡിഎഫിൽ ആവശ്യപ്പെട്ടേക്കും. ഇതു സംബന്ധിച്ച് സിപിഐഎം നേതാക്കളുമായി അനൗദ്യോഗിക ചര്‍ച്ചകൾ തുടങ്ങി.

അതേസയം, വീരേന്ദ്രകുമാറിന്റെ ജനതാദൾ യുഡിഎഫ് വിടുന്നതിനെ കോൺഗ്രസ് വിമർശിച്ചു. വീരേന്ദ്രകുമാറിന്റെ നീക്കം വ്യക്തിതാൽപര്യം സംരക്ഷിക്കാനാണെന്നും അന്തിമ തീരുമാനമാണെന്നു കരുതുന്നില്ലെന്നും യുഡിഎഫ് കൺവീനർ പി.പി.തങ്കച്ചൻ പറഞ്ഞു. വീരേന്ദ്രകുമാർ യുഡിഎഫ് വിടേണ്ട സാഹചര്യമില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് എം.എം.ഹസനും അഭിപ്രായപ്പെട്ടിരുന്നു.

പൂര്‍ണമായും തീ പടര്‍ന്നു പിടിച്ച ബസിനുള്ളില്‍ കുടുങ്ങിയ യാത്രക്കാരനെ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ചൈനയിലെ യിബിംഗ് നഗരത്തിലാണ് സംഭവം നടന്നത്. നിറയെ യാത്രക്കാരുമായി എത്തി റോഡിനു നടുവില്‍ നിര്‍ത്തിയിട്ടിരുന്ന ബസിലാണ് തീപടര്‍ന്നത്. യാത്രക്കാരെല്ലാം ഓടി പുറത്തിറങ്ങിയെങ്കിലും ഒരാള്‍ അതിനുള്ളില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് ഇവിടേക്ക് ഓടിക്കൂടിയ ആളുകള്‍ ബസിന്റെ ഗ്ലാസ് തകര്‍ക്കുമ്പോള്‍ തീജ്വാല പുറത്തേക്കു പടരുന്നതും വീഡിയോയില്‍ വ്യക്തമാണ്.

പിന്നീട് സമീപത്തെ ഒരു കടയുടമ തന്റെ ജീവന്‍ പണയം വെച്ച് ബസിനുള്ളില്‍ പ്രവേശിച്ച് അദ്ദേഹത്തെ രക്ഷിച്ച് പുറത്തെത്തിക്കുകയായിരുന്നു. സിസിടിവിയും സംഭവസ്ഥലത്തെ ദൃക്‌സാക്ഷികളുമാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

ജമ്മുകശ്മീര്‍: കശ്മീരില്‍ കൊല്ലപ്പെട്ട ഭീകരര്‍ നമ്മുടെ സഹോദരങ്ങളും രക്തസാക്ഷികളുമാണെന്ന് വിശേഷിപ്പിച്ച കശ്മീര്‍ എംഎല്‍എ അയ്ജാസ് അഹമ്മദ് മിര്‍ വിവാദത്തിലായി. നമ്മുടെ സഹോദരങ്ങളും രക്തസാക്ഷികളുമായ’ ഭീകരരുടെ മരണത്തില്‍ സന്തോഷിക്കുകയോ അത് ആഘോഷിക്കുകയോ ചെയ്യരുതെന്നും എംഎല്‍എ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ജമ്മു കശ്മിരില്‍ ബിജെപിയുടെ സഖ്യകക്ഷി കൂടിയായ പിഡിപി എംഎല്‍എയാണ് ഭീകരരോടുള്ള സ്‌നേഹം പരസ്യമായി പ്രകടിപ്പിക്കുകയും വിവാദത്തിലാകുകയും ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം നിയമസഭയിലാണ് അയ്ജാസ് അഹമ്മദ് നിലപാട് അറിയിച്ചത്. ഇന്നും എംഎല്‍എ ഇക്കാര്യം ആവര്‍ത്തിച്ചു. ഭീകരരും ജമ്മു കശ്മീരില്‍നിന്നുള്ളവരാണെന്നും അവര്‍ നമ്മുടെ മക്കളാണെന്നും അവരുടെ മരണം നാം ആഘോഷിക്കരുതെന്നും എംഎല്‍എ പറഞ്ഞു. കശ്മീരിലെ ഷോപ്പിയാനിലുള്ള വാച്ചി മണ്ഡലത്തിലെ എംഎല്‍എ ആണ് അയ്ജാസ്.

ഭീകരരെ ‘നമ്മുടെ സഹോദരങ്ങളും രക്തസാക്ഷികളുമായി നിയമസഭയില്‍ പറഞ്ഞതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, ഇതേ അഭിപ്രായം തന്നെയാണ് ഇപ്പോഴുമുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. അതിര്‍ത്തിയിലെ സൈനികരോടും രാജ്യ സേവനത്തിനിടെ ജീവന്‍ വെടിഞ്ഞ സൈനികരോടും കുടുംബങ്ങളോടും തനിക്കു സഹതാപമുണ്ടെന്നും അയ്ജാസ് പറഞ്ഞു.

മൂന്നു മാസം മുന്‍പ് ഇതേ എംഎല്‍എയുടെ വീടിനുനേരെ ഭീകരര്‍ ആക്രമണം നടത്തിയിരുന്നു. ഗ്രനേഡ് എറിഞ്ഞായിരുന്നു ആക്രമണം. എന്നാല്‍ ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റിരുന്നില്ല. ഈ ആക്രമണത്തേക്കുറിച്ചു ചോദിച്ചപ്പോള്‍, കാഴ്ചപ്പാടുകളിലുള്ള വ്യത്യാസം കൊണ്ടാകാം അതെന്നായിരുന്നു എംഎല്‍എയുടെ മറുപടി.

മലപ്പുറം: കുറ്റിപ്പുറം പാലത്തിന് സമീപം വീണ്ടും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി. കുഴിബോംബുകളും നാനൂറിലധികം വെടിയുണ്ടകളുമാണ് കണ്ടെത്തിയത്. ഇവ വെള്ളത്തിനടിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. വന്‍ നശീകരണ ശേഷിയുള്ള കുഴിബോംബുകള്‍ ദിവസങ്ങള്‍ക്ക് മുമ്പ് കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ നടത്തിയ തെരച്ചിലിലിലാണ് കൂടുതല്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്.

സൈന്യം ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുക്കളാണ് കണ്ടെത്തിയതെന്ന നിഗമനത്തിന്റെ പശ്ചാത്തലത്തില്‍ അന്വേഷണ സംഘത്തിന്റെ ഒരു വിഭാഗം മുംബൈയിലാണ് ഇപ്പോളുള്ളത്. പാലത്തിന്റെ അഞ്ചാമത്തെയും ആറാമത്തെയും തൂണുകള്‍ക്കിടയില്‍ നിന്നാണ് അഞ്ച് കുഴി ബോംബുകള്‍ നേരത്തേ കണ്ടെത്തിയത്.

റിമോട്ട് സംവിധാനം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന തരത്തിലുള്ള കുഴിബോംബുകളായിരുന്നു ഇവ. പിന്നീട് മലപ്പുറം എആര്‍ ക്യാമ്പിലേക്ക് ഇവ മാറ്റി. സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ളവയാണെന്ന് സൂചനയുള്ളതിനാല്‍ മധുക്കരൈയിലെ സൈനിക ക്യാമ്പിലും വിവരം അറിയിച്ചിട്ടുണ്ട്.

കൊച്ചി: കണ്ണുരിന്റെ രാഷ്ട്രീയം പ്രമേയമാക്കി ബി.അജിത് കുമാര്‍ സംവിധാനം നിര്‍വ്വഹിച്ച ഈട കോടിയേരി ബാലകൃഷ്ണനും കുമ്മനം രാജശേഖരനും ഒരുമിച്ചിരുന്ന് കാണേണ്ട സിനിമയാണെന്ന് പി.സി.വിഷ്ണുനാഥ്. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കണ്ണൂരിന്റെ മണ്ണിനെ രക്തപങ്കിലമാക്കിയ സിപിഎമ്മിനെയും സംഘപരിവാറിനെയും ഒരുപോലെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു ഇതിവൃത്തമാണ് ഈട കൈകാര്യം ചെയ്യുന്നതെന്ന് പി.സി. വിഷ്ണു നാഥ് പറയുന്നു.

ഈട പ്രസരിപ്പിക്കുന്ന രാഷ്ട്രീയ ചിന്തയില്‍, മേല്‍ സൂചിപ്പിച്ച ഇരുപക്ഷത്തെയും കറുത്ത ഹാസ്യത്തോടെയാണ് സിനിമ സമീപിക്കുന്നത്. പകയുടെ കനലാട്ടത്തില്‍ രാഷ്ട്രീയ തെയ്യങ്ങള്‍ ആടിത്തിമര്‍ക്കുന്നതും ആര്‍ത്തലയ്ക്കുന്നതും ഞെട്ടലോടെ മാത്രമേ പ്രേക്ഷകന് കണ്ടിരിക്കാന്‍ സാധിക്കുകയുള്ളൂന്നുവെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.

കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തെക്കുറിച്ച് ഒരു സിനിമ എടുക്കുമ്പോള്‍ സംഘപരിവാറും സിപിഎമ്മും മാത്രം രണ്ടു ഭാഗങ്ങളിലായി അതില്‍ കടന്നുവരുന്നത് നാം കാണാതെ പോകരുതെന്നും രാഷ്ട്രീയവും ജീവിതവും ഇഴനെയ്തു കിടക്കുന്ന ഒരു ഭൂമികയില്‍ അവര്‍ രണ്ടുകൂട്ടരുമാണ് പ്രശ്നങ്ങള്‍ക്ക് മൂലകാരണമെന്ന് ചിത്രവും ചരിത്രവും ഉറക്കെ വിളിച്ചു പറയുന്നതായി വിഷ്ണുനാഥ് പറയുന്നു.

പി.സി.വിഷ്ണുനാഥ് ഫേസ്ബുക്കിലെഴുതിയ എഴുതിയ കുറിപ്പ് പൂര്‍ണരൂപം

ചങ്കില്‍ തറയ്ക്കുന്ന ഒരു പ്രണയവും അതിന്റെ പരിണാമഗതിയില്‍ പൊള്ളിക്കുന്ന രാഷ്ട്രീയത്തിന്റെ കനല്‍പ്പാടുകളും. ഈട എന്ന ബി. അജിത്കുമാര്‍ ചിത്രം പങ്കുവയ്ക്കുന്ന രാഷ്ട്രീയം കണ്ണൂരിന്റെ മണ്ണിനെ രക്തപങ്കിലമാക്കിയ സിപിഎമ്മിനെയും സംഘപരിവാറിനെയും ഒരുപോലെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു. ഈട പ്രസരിപ്പിക്കുന്ന രാഷ്ട്രീയ ചിന്തയില്‍, മേല്‍ സൂചിപ്പിച്ച ഇരുപക്ഷത്തെയും കറുത്ത ഹാസ്യത്തോടെയാണ് സമീപിക്കുന്നത്.

കൊലപാതകവും അതിനുവേണ്ടിയുള്ള ആസൂത്രണവും അത് സാധാരണക്കാരന്റെ കാല്‍പനിക സങ്കല്‍പങ്ങള്‍ക്കു മേല്‍ എപ്രകാരം കരിമേഘമായി പടരുന്നുവെന്ന് സിനിമ പറയുന്നു. പകയുടെ കനലാട്ടത്തില്‍ രാഷ്ട്രീയ തെയ്യങ്ങള്‍ ആടിത്തിമര്‍ക്കുന്നതും ആര്‍ത്തലയ്ക്കുന്നതും ഞെട്ടലോടെ മാത്രമേ പ്രേക്ഷകന് കണ്ടിരിക്കാന്‍ സാധിക്കുകയുള്ളൂ.

കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തെക്കുറിച്ച് ഒരു സിനിമ എടുക്കുമ്പോള്‍ സംഘപരിവാറും സിപിഎമ്മും മാത്രം രണ്ടു ഭാഗങ്ങളിലായി അതില്‍ കടന്നുവരുന്നത് നാം കാണാതെ പോകരുത്. രാഷ്ട്രീയവും ജീവിതവും ഇഴനെയ്തു കിടക്കുന്ന ഒരു ഭൂമികയില്‍ അവര്‍ രണ്ടുകൂട്ടരുമാണ് പ്രശ്നങ്ങള്‍ക്ക് മൂലകാരണമെന്ന് ചിത്രവും ചരിത്രവും ഉറക്കെ വിളിച്ചു പറയുന്നു. അസഹിഷ്ണുതയുടെ പെരുമ്പറകളാണ് ഓരോ നെഞ്ചിലും മുഴങ്ങുന്നത്.

കൂത്തുപറമ്പില്‍ ജീവച്ഛവമായി കിടക്കുന്ന പുഷ്പനെ മുതല്‍ പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കളെ വരെ ഈടയില്‍ കാണാം. ‘ഇലക്ഷന്‍ കാലത്തു മാത്രം ചില നേതാക്കള്‍ വന്നുപോകാറുണ്ട്’ എന്ന് ജീവിക്കുന്ന രക്തസാക്ഷിയായി വീല്‍ചെറയില്‍ കഴിയുന്ന കഥാപാത്രം പറയുന്ന ഡയലോഗ് സിപിഎമ്മിനുള്ള കുറ്റപത്രമാണ്. പുഷ്പനെ കൂത്തുപറമ്പ് രക്തസാക്ഷിത്വ ദിനത്തിലും നോമിനേഷന്‍ കൊടുക്കുമ്പോഴും മാത്രം ഓര്‍ക്കുകയും അധികാരത്തിന്റെ ശീതളച്ഛായയില്‍ സ്വാശ്രയ കച്ചവടക്കാര്‍ക്ക് കുടപിടിക്കുകയും ചെയ്യുന്ന നേതൃത്വത്തിനെതിരായ കൂരമ്പ്.
ജയകൃഷ്ണന്‍ മാസ്റ്റര്‍ സ്‌കൂളില്‍ വെട്ടേറ്റു വീണ സംഭവത്തെ ദ്യോതിപ്പിച്ച് സ്‌കൂള്‍ കുട്ടിയായ തന്റെ മുമ്പില്‍ അധ്യാപകന്‍ വെട്ടേറ്റുവീണ ഓര്‍മ്മ അയവിറക്കുന്നുണ്ട് നായിക. അവളെ സംബന്ധിച്ച് കണ്ണൂര്‍ എന്നാല്‍ ജീവിക്കാന്‍ പറ്റാത്ത ഊരാണ്! അവളുടെ അച്ഛന്‍ പക്ഷെ, കമ്മ്യൂണിസ്റ്റാണെങ്കിലും വരട്ടുവാദ പ്രത്യയശാസ്ത്രത്തിന്റെ കഠാരി മുനകൊണ്ട് എതിരാളിയെ തീര്‍ക്കണമെന്ന് വിശ്വസിക്കുന്നയാളല്ല. മകള്‍ വിരുദ്ധചേരിയിലെ ഒരാളെ പ്രണയിക്കുമ്പോള്‍ അദ്ദേഹം വായിക്കുന്നത് മേരി ഗബ്രിയേല്‍ എഴുതിയ ‘പ്രണയവും മൂലധനവും’ എന്ന പുസ്തകമാണ്.

കോളിളക്കമുണ്ടാക്കിയ തലശ്ശേരിയിലെ മുഹമ്മദ് ഫസല്‍ വധത്തിനെ അനുസ്മരിപ്പിക്കും വിധത്തില്‍ എതിരാളിയെ വളഞ്ഞിട്ട് പിടിച്ച് ഗ്രൂപ്പ് സെല്‍ഫി എടുത്ത ശേഷം നേതാവിനെ വിളിച്ച് പറഞ്ഞാണ് അക്രമികള്‍ ആനന്ദിനെ കൊല്ലാന്‍ ശ്രമിക്കുന്നത്. കമ്മ്യൂണിസ്റ്റ് നേതാവ് ദിനേശനെ സംഘപരിവാറുകാര്‍ വെട്ടിക്കൊല്ലുന്നതാവട്ടെ പ്രാകൃതമായ രീതിയിലും. ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിവെട്ടി തുണ്ടമാക്കാനുള്ള ചോദന സിപിഎമ്മിനു മാത്രമല്ല ആര്‍എസ്എസിനുമുണ്ടെന്ന് ചിത്രം വെളിവാക്കുന്നു.

കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിന് കാരണക്കാരായ നേതാക്കള്‍, തിരിച്ചടിക്കുള്ള അവരുടെ ആഹ്വാനം, രക്തസാക്ഷികളുടെ ചോരയില്‍ കൈമുക്കി വീര്യം പ്രകടിപ്പിക്കുന്ന പാര്‍ട്ടി യോഗങ്ങള്‍, വിവാഹം പോലും പാര്‍ട്ടി തീരുമാനിക്കുമെന്ന തിട്ടൂരമിറക്കുന്ന പാര്‍ട്ടി കുടുംബങ്ങള്‍, പരിഹസിക്കപ്പെടുന്ന ഗോമൂത്രവും വിചാരധാരയും സംഘപരിവാര്‍ ചിഹ്നങ്ങള്‍, പാര്‍ട്ടിക്കുവേണ്ടി ജയിലില്‍ പോകാനുള്ള സംഘപരിവാര്‍ കാര്യദര്‍ശിയുടെ നിര്‍ദ്ദേശം അഭിമാനത്തോടെ അനുസരിക്കുന്ന പ്രവര്‍ത്തകന്‍ അങ്ങനെ എത്രയോ രാഷ്ട്രീയ ബിംബങ്ങള്‍ ചിത്രത്തില്‍ നിന്ന് കണ്ടെടുക്കാം.

കമ്മ്യൂണിസ്റ്റ് കുടുംബമായിട്ടും വിവാഹ തീയതി കുറിക്കാന്‍ പരപ്പനങ്ങാടിയിലെ ജോത്സ്യനെ കാണാന്‍ പോകുന്ന ടീച്ചര്‍, ശത്രുസംഹാര പൂജയും വഴിപാടും നടത്തുന്ന വര്‍ത്തമാനകാല നേതാക്കളെ ദയയില്ലാതെ അഭിസംബോധന ചെയ്യുന്നു. സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും പുസ്തകം കൈയില്‍വച്ചാണ് സംഘപരിവാര്‍ അക്രമകാരികള്‍ ഒളിസങ്കേതത്തില്‍ വാളുമിനുക്കുന്നത്. ദണ്ഡും വാളും വീശി സംഘപരിവാറിന്റെ വളര്‍ച്ച ഇവിടെയെത്തിയെന്ന് അടയാളപ്പെടുത്തുമ്പോള്‍ ചുമരില്‍ മോദിയുടെ പടം വയ്ക്കാന്‍ മറന്നില്ല. അഥവാ ആസുരതയുടെ മോദി കാലത്തെ വ്യംഗ്യമായി സൂചിപ്പിക്കുന്നു ചിത്രം.

സൂപ്പര്‍ താരങ്ങളുടെയടക്കം ഫാന്‍സ് അസോസിയേഷനുകള്‍ കൂറ്റന്‍ കട്ടൗട്ടുകളില്‍ പാലഭിഷേകം നടത്തുന്നതിനെയും മറ്റും വിമര്‍ശിക്കുന്ന യുവജന സംഘടനകളും പാര്‍ട്ടികളും നേതാക്കള്‍ വെട്ടാനും കൊല്ലാനും പറയുമ്പോള്‍ ഫാന്‍സ് അസോസിയേഷനെ വെല്ലുന്ന വിധത്തില്‍ ചിന്താശേഷിയില്ലാത്ത അടിമപ്പറ്റമാകുന്നതിന്റെ നേര്‍ക്കാഴ്ചയാണ് ചിത്രത്തില്‍. ഇത്തരം പ്രജ്ഞാശേഷി മരവിച്ച അണികളെ സംഭാവന ചെയ്യുന്ന കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളാണ് കേരളത്തിന്റെ ശാപങ്ങളില്‍ ഒന്ന്.

പരസ്പരം ഇഷ്ടപ്പെടുന്ന അമ്മുവിനും ആനന്ദിനും കണ്ണൂരിനു പുറത്തുമാത്രം ലഭിക്കുന്ന സ്വാതന്ത്ര്യമാണ് സംവിധായകന്‍ കാണിക്കുന്നത്. അത് കണ്ണൂരിന് പൊതുവേ അപമാനകരമായ കാഴ്ചയാണ്. ആ കാഴ്ചയിലേക്ക് എത്തിച്ചതാവട്ടെ സംഘപരിവാറും സിപിഎമ്മുമാണ്.

റോമിയോ ജൂലിയറ്റ് പഠിച്ച സാഹിത്യ വിദ്യാര്‍ഥിയാണ് ഈടയുടെ സംവിധായകന്‍. കാല്‍പനികതയുടെ നിലാവൊളി ചിത്രത്തില്‍ ആദ്യാവസാനം അദ്ദേഹം കാത്തുസൂക്ഷിക്കുന്നു. രാഷ്ട്രീയം മാത്രം പറഞ്ഞ് വിരസമാക്കാനോ പ്രണയം മാത്രം പറഞ്ഞ് പൈങ്കിളി വത്കരിക്കാനോ തയാറാവാതെ റിയലിസ്റ്റികായ ജീവിതചിത്രത്തെയാണ് ഈട വരച്ചിടുന്നത്. ഷെയിന്‍ നിഗവും നിമിഷ സജയനും കേന്ദ്രകഥാപാത്രങ്ങളെ മനോഹരമാക്കിയ ചിത്രത്തില്‍ കവി അന്‍വര്‍ അലിയുടെ വരികളും ഹൃദയസ്പര്‍ശിയാണ്. തീര്‍ച്ചയായും കോടിയേരി ബാലകൃഷ്ണനും കുമ്മനം രാജശേഖരനും ഒരുമിച്ചിരുന്ന് കാണേണ്ട ചിത്രമാണ് ഈട

മൃതദേഹത്തോട് അനാദരവ് കാട്ടിയ ബസ് കണ്ടക്ടറുടെ നടപടി വിവാദമാകുന്നു.
ബസ് യാത്രയ്ക്കിടെ മരിച്ച യാത്രക്കാരന്റെ മൃതദേഹം പെരുവഴിയില്‍ ഉപേക്ഷിച്ച് ബസ് അധികൃതര്‍ സ്ഥലം വിട്ടു. ബംഗളൂരുവില്‍ നിന്ന് തിരുക്കോവിലൂര്‍ക്ക് പോയിരുന്ന തമിഴ്‌നാട് സര്‍ക്കാര്‍ ബസില്‍ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്. മൃതദേഹം സഹയാത്രികനൊപ്പം നടുറോഡില്‍ ഇറക്കി ബസ് യാത്ര തുടര്‍ന്നു.

ബംഗളൂരുവില്‍ നിന്നാണ് തൊഴിലാളികളായ ഇരുവരും ബസില്‍ കയറിയത്. തിരുക്കോവിലൂര്‍ക്ക് രണ്ടു പേരും ടിക്കറ്റെടുത്തു. എന്നാല്‍ യാത്രയ്ക്കിടെ തൊഴിലാളികളിലൊരാള്‍ മരിച്ചു. വിവരം അറിഞ്ഞ കണ്ടക്ടര്‍ സഹയാത്രികനോട് മൃതദേഹം ബസില്‍ നിന്ന് ഇറക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. അയാള്‍ക്കൊപ്പം യാത്ര ചെയ്തിരുന്ന തൊഴിലാളിയയും ഇറങ്ങാന്‍ കണ്ടക്ടര്‍ ആവശ്യപ്പെട്ടു.

കൃഷ്ണഗിരിയ്ക്കടുത്താണ് മൃതദേഹം ഇറക്കി ബസ് യാത്ര തുടര്‍ന്നത്. ടിക്കറ്റിന്റെ പണം തിരികെ പോലും നല്‍കാതെയാണ് കണ്ടക്ടറും െ്രെഡവറും സ്ഥലം വിട്ടത്. റോഡില്‍ മൃതദേഹവുമായി ഇരിക്കുന്ന തൊഴിലാളിയെ കണ്ട് വിവരം അന്വേഷിച്ച നാട്ടുകാരാണ് ഒടുവില്‍ സഹായത്തിനെത്തിയത്. മനുഷ്യത്വരഹിതമായ ഈ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്

മലപ്പുറം വെട്ടിച്ചിറ സ്വദേശി ഷഫ്നയാണ് കഴിഞ്ഞ ദിവസം മഞ്ചേരി ഏറനാട് ആശുപത്രിയില്‍ പ്രസവത്തിനിടെ മരിച്ചത്.നാച്ചുറോപ്പതി ചികിത്സയുടെ മറവില്‍ ചില വിദേശരാജ്യങ്ങളിലും മറ്റും നടക്കുന്ന വാട്ടര്‍ ബര്‍ത്ത് രീതിയിലായിരുന്നു ഇവരുടെ പ്രസവം. വെള്ളത്തില്‍ പ്രസവിക്കുന്ന രീതിയാണ് വാട്ടര്‍ ബര്‍ത്ത്. അശാസ്‌ത്രീയമായ രീതിയില്‍ നടത്തിയ വാട്ടര്‍ ബര്‍ത്ത് പ്രസവത്തില്‍ യുവതി മരിച്ച സംഭവത്തില്‍ മഞ്ചേരി ഏറനാട് ആശുപത്രി അധികൃതര്‍ക്കെതിരെ ആരോഗ്യവകുപ്പ് നപടി ആരംഭിച്ചു. ആശുപത്രിയിലെത്തി പരിശോധന നടത്തിയ ആരോഗ്യവകുപ്പ് അധികൃതര്‍ തുടര്‍ നടപടികള്‍ക്കായി ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.അശാസ്‌ത്രീയമായ രീതിയിലെ പ്രസവമാണ് യുവതിയുടെ മരണത്തിന് കാരണമെന്ന് നാട്ടുകാരില്‍ ചിലര്‍ ആരോഗ്യവകുപ്പ് അധികൃതരെ ആറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അധികൃതര്‍ ആശുപത്രിയിലെത്തി പരിശോധന നടത്തിയത്. ചികിത്സയുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും ആശുപത്രിയിലെ ഒരു മുറി നാച്ചുറോപ്പതി ചികിത്സക്കായി ആബിര്‍ എന്നയാള്‍ക്കും ഭാര്യക്കും കൂടി വാടകക്ക് വിട്ടുകൊടുത്തതാണെന്നുമാണ് ഏറനാട് ആശുപത്രി അധികൃതരുടെ നിലപാട്.

എന്നാല്‍ ഈ വാദം അംഗീകരിക്കാനാവില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. പ്രസവ മുറി അടച്ചുപൂട്ടുകയും ചെയ്തു. നാച്യുറോപ്പതി ഡോക്ടറെയും അധികൃതര്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. മരിച്ച ഷഫ്നയുടെ ബന്ധുക്കളും ഭര്‍ത്താവിന്റെ ബന്ധുക്കളും ഇതുവരെ പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല. ആരോഗ്യവകുപ്പിന്റെ പരിശോധനയില്‍ നാച്ചുറോപ്പതി ചികിത്സ നടത്തിയ ആബിറും ഭാര്യയും നേരത്തെയും ഇത്തരത്തിലുള്ള അശാസ്‌ത്രീയ പ്രസവ രീതി സ്വീകരിച്ചിട്ടുള്ളവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

അഡ്മിന്റെ അനുവാദമില്ലാതെ വാട്ട്‌സാപ്പ് ഗ്രൂപ്പുകളില്‍ കടന്നു കയറാന്‍ ആര്‍ക്കും കഴിയുമെന്ന് ഗവേഷകര്‍. ജര്‍മന്‍ വിദഗ്ദ്ധരാണ് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനുണ്ടെന്ന് അവകാശപ്പെടുന്ന വാട്ട്‌സാപ്പില്‍ സുരക്ഷാപ്പിഴവുകള്‍ ഉണ്ടെന്ന് കണ്ടെത്തിയത്. സെര്‍വറുകള്‍ നിയന്ത്രിക്കുന്ന ആര്‍ക്കും പുതിയ ആളുകളെ അഡ്മിന്‍ അറിയാതെ ഗ്രൂപ്പുകളിലേക്ക് കടത്തി വിടാനാകുമെന്നാണ് കണ്ടെത്തല്‍.

പുതിയ അംഗത്തെ ഗ്രൂപ്പുകളില്‍ ചേര്‍ക്കുന്നത് അഡ്മിന്‍മാരാണ്. എന്നാല്‍ സെര്‍വര്‍ നിയന്ത്രിക്കുന്നവര്‍ക്ക് ഇത് ഗ്രൂപ്പില്‍ ആരും അറിയാതെ ചെയ്യാന്‍ കഴിയും. ഇതിലൂടെ ഗ്രൂപ്പിലെ മെസേജുകള്‍ വായിക്കാനും അവയെ നിയന്ത്രിക്കാനും കഴിയുമെന്നാണ് വ്യക്തമായത്.

ജര്‍മ്മനിയിലെ റൂര്‍ യൂണിവേഴ്‌സിറ്റി ബോച്ചമിലെ ക്രിപ്‌റ്റോഗ്രാഫര്‍മാരാണ് വാട്ട്‌സാപ്പിലെ ഈ പിഴവുകള്‍ കണ്ടെത്തിയത്. സൂറിച്ചില്‍ നടന്ന റിയല്‍ വേള്‍ഡ് ക്രിപ്‌റ്റോ സെക്യൂരിറ്റി കോണ്‍ഫറന്‍സിലാണ് ഇക്കാര്യം പുറത്തു വിട്ടത്. നിലവില്‍ 50 വിവിധ ഭാഷകളിലായി 1.2 ബില്യന്‍ ഉപയോക്താക്കളാണ് വാട്ട്‌സാപ്പിന് ഉള്ളത്.

രണ്ട് വര്‍ഷം മുമ്പാണ് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്ട്‌സാപ്പ് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ അവതരിപ്പിച്ചത്. ഇതിലൂടെ ഉപയോക്താക്കളുടെ സന്ദേശങ്ങള്‍ക്ക് പരമാവധി സ്വകാര്യതയായിരുന്നു ഉറപ്പ് നല്‍കിയിരുന്നത്. ഇതെല്ലാം തകര്‍ക്കുന്ന പിഴവാണ് കണ്ടെത്തിയിരിക്കുന്നത്.

കൊച്ചി: എ.കെ.ജിക്കെതിരായി കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം എം.എല്‍.എ നടത്തിയ വിവാദ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് സിനിമാതാരം ഇര്‍ഷാദ്. ഫേസ്ബുക്കിലൂടെയാണ് നടന്റെ രൂക്ഷമായ പ്രതികരണം. മോശം ഭാഷ ഉപയോഗിച്ചുള്ള ഇര്‍ഷാദിന്റെ ആദ്യ പ്രതികരണം വിവാദമായതിനെത്തുടര്‍ന്നാണ് വിശദീകരണവുമായി അദ്ദേഹം വീണ്ടും രംഗത്ത് വന്നത്.

ഫെയ്സ്ബുക്ക് ലൈവിലെത്തിയ ഇര്‍ഷാദ് ബല്‍റാമിനെതിരെ വീണ്ടും രൂക്ഷമായി പ്രതികരിച്ചു. താന്‍ പറഞ്ഞതില്‍ ഒരു തെറ്റുമില്ലെന്നും ചീത്ത പറഞ്ഞത് കുറഞ്ഞുപോയെന്നാണ് തോന്നുന്നതെന്നും ഇര്‍ഷാദ് പറഞ്ഞു.

ഇര്‍ഷാദിന്റെ വാക്കുകള്‍ ഇങ്ങനെ

‘ബല്‍റാമിനെ ഞാന്‍ തെറിവിളിച്ച സംഭവത്തില്‍ കുറച്ച് പരാതികള്‍ കേട്ടിരുന്നു. ബലരാമാ താങ്കള്‍ ആദ്യം സഖാവ് എകെജി ആരാണെന്ന് പഠിക്കണം. ബല്‍റാമിനെ വിളിച്ച തെറി കുറഞ്ഞ് പോയി എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്റെ നിലവാരത്തിന് അനുസരിച്ച് അത്രയല്ലേ പറയാന്‍ പാടൊള്ളൂ. അത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ ഉറങ്ങാന്‍ പോലും സാധിക്കില്ലായിരുന്നു.’

വീഡിയോ കാണാം

https://www.facebook.com/rahoof.pgdi/videos/1513223022128343/

Copyright © . All rights reserved