Latest News

ആര്‍ത്തവദിവസങ്ങളില്‍ സ്ത്രീകള്‍ക്ക് ക്ഷേത്രങ്ങളിലുള്ള വിലക്കിനെ വിമര്‍ശിക്കുന്ന കവിത ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത എസ്.എഫ്.ഐ വനിതാ നേതാവിനുനേരെ സൈബര്‍ ആക്രമണം. പെണ്‍കുട്ടിയുടെ സഹോദരിയെ ബൈക്കിലെത്തിയവരുടെ സംഘം ആക്രമിച്ചു.

പത്തനംതിട്ട ചെങ്ങരൂര്‍ചിറ സ്വദേശിനിയും നിയമവിദ്യാര്‍ഥിനിയുമായ നവമി രാമചന്ദ്രന്‍ കഴിഞ്ഞ ദിവസമാണ് ക്ഷേത്രങ്ങളില്‍

ആര്‍ത്തവ സമയത്തുള്ള വിലക്കിനെതിരെ പോസ്റ്റിട്ടത്. പിന്നാലെ വിവിധതലങ്ങളില്‍നിന്നുള്ള സൈബര്‍ ആക്രമണം ആരംഭിച്ചു. ബാലസംഘം പത്തനംതിട്ട ജില്ലാ പ്രസിഡന്‍റുകൂടിയായ നവമിയെ സ്വഭാവദൂഷ്യംമൂലം കോളജില്‍നിന്ന് പുറത്താക്കിയെന്ന മട്ടിലായിരുന്ന പ്രചരണം. ഇതിന് പിന്നാലെ നവമിയുടെ സഹോദരിയും പത്താംക്ലാസുകാരിയുമായ ലക്ഷ്മി തിങ്കളാഴ്ച സ്കൂളില്‍നിന്ന് മടങ്ങിവരുന്നവഴി ബൈക്കിലെത്തിയ രണ്ടംഗസംഘം വധഭീഷണി മുഴക്കി. ബുധനാഴ്ച രാവിലെ പാലുവാങ്ങാനായി പോയ കുട്ടിയെ പിന്നിലൂടെ ബൈക്കിലെത്തിയവര്‍ അടിച്ചുവീഴ്ത്തിയെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

Image may contain: 3 people, people sitting and indoor

  ആക്രമണത്തിന് ഇരയായ സഹോദരി ആശുപത്രിയിൽ

സംഘടിതമായ ആക്രമണമാണ് സമൂഹമാധ്യമങ്ങളിലൂടെ നടന്നതെന്ന് കുടുംബവും പറയുന്നു. ഭീഷണികള്‍ക്കുമുന്നില്‍ നിലപാടുകള്‍ അടിയറവുവയ്ക്കില്ലെന്ന് നവമിയും പറയുന്നു. സംഘടനാതലത്തില്‍ സജീവമായ കുടുംബത്തിന് പൂര്‍ണ പിന്തുണ നല്‍കാനാണ് സി.പി.എം പ്രാദേശിക നേതൃത്വത്തിന്‍റെ തീരുമാനം.

ഷില്ലോങ്: തീവ്രവാദികളുടെ പിടിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ മോചിപ്പിച്ചിട്ടുള്ള വ്യക്തികളില്‍ ഭൂരിഭാഗം പേരും ക്രിസ്ത്യാനികളെന്ന് മോഡി. മേഘാലയയിലെ തെരെഞ്ഞടുപ്പ് പ്രചാരണ വേളയിലാണ് മോഡിയുടെ പ്രസ്താവന. ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയായ മേഘാലയയില്‍ മതം പറഞ്ഞ് വോട്ട് പിടിക്കാനുള്ള ബിജെപി തന്ത്രത്തിന്റെ ഭാഗമായിട്ടാണ് മോഡിയുടെ പുതിയ പ്രസ്താവന.

മധ്യപ്രദേശില്‍ പള്ളികള്‍ അക്രമിക്കപ്പെടുന്നതായും ക്രിസ്ത്യാനികള്‍ക്കെതിരായി അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായും രാഹുല്‍ ഗാന്ധി തെരെഞ്ഞടുപ്പ് പ്രചാരണ വേളയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ക്രിസ്ത്യാനികളെ കേന്ദ്ര സര്‍ക്കാര്‍ തീവ്രവാദികള്‍ക്കിടയില്‍ നിന്ന് മോചിപ്പിച്ചിരുന്നുവെന്ന അവകാശ വാദവുമായി മോഡി രംഗത്തു വന്നത്. കഴിഞ്ഞ വര്‍ഷം ഇറാഖില്‍ തീവ്രവാദികളുടെ തടവിലായിരുന്ന 46 മലയാളി നഴ്‌സുമാരെ കേന്ദ്ര സര്‍ക്കാര്‍ മോചിപ്പിച്ചിരുന്നു. ഇതില്‍ ഭൂരിഭാഗവും ക്രിസ്ത്യാനികളായിരുന്നുവെന്നാണ് മോഡി പറഞ്ഞത്.

2015 ല്‍ താലിബാന്‍ തട്ടികൊണ്ടു പോയ ഫാ. അലക്സിസ് പ്രേംകുമാറിനെ മോചിപ്പിച്ചതും തങ്ങളുടെ സര്‍ക്കാരാണെന്ന് മോഡി പറഞ്ഞു. കോണ്‍ഗ്രസിന്റെ വികസനരഹിത ഭരണം മേഘാലയയിലെ ജനങ്ങള്‍ക്ക് മടുത്തു കഴിഞ്ഞു. ചിലയാളുകള്‍ വര്‍ഗീയ വിദ്വേഷങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ്. അവര്‍ ഞങ്ങളുടെ നയം വികസനമാണെന്ന് മനസ്സിലാക്കേണ്ടതുണ്ട് വെസ്റ്റ് ഗാരോഹില്‍സ് ജില്ലയിലെ ഒരു റാലിയില്‍ പങ്കെടുത്തുകൊണ്ട് മോഡി പറഞ്ഞു.

യമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിലിന്റെ മോചനം സാധ്യമായത് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ മൂലമാണെന്നും മോഡി വ്യാഖ്യാനിച്ചു.

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി മമ്മൂട്ടി. വിശപ്പടക്കാന്‍ മോഷ്ടിക്കുന്നവനെ കള്ളനെന്ന് വിളിക്കരുതെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ മമ്മൂട്ടി പറഞ്ഞു. പട്ടിണി സമൂഹത്തിന്റെ സൃഷ്ടിയാണ്. ആള്‍ക്കൂട്ടത്തിന് നീതിപാലനത്തിന്റെ അമിതാധികാരങ്ങളും ശിക്ഷാവിധിയുടെ മുള്‍വടികളും കല്പിച്ചു കൊടുത്ത നമ്മുടെ വ്യവസ്ഥിതിക്ക് കൂടി മധുവിന്റെ മരണത്തിന് ഉത്തരവാദിത്തമുണ്ട്. മനുഷ്യന്‍ മനുഷ്യനെത്തന്നെ ആക്രമിക്കുന്നത് എന്തിന്റെ പേരിലായാലും മനുഷ്യന്‍ എന്ന നിലയില്‍ അംഗീകരിക്കാനാവില്ലെന്നും മമ്മൂട്ടി വ്യക്തമാക്കുന്നു

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

മധുവിനെ ആദിവാസി എന്നു വിളിക്കരുത്. ഞാന്‍ അവനെ അനുജന്‍ എന്ന് തന്നെ വിളിക്കുന്നു. ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്. മനുഷ്യനായി ചിന്തിച്ചാല്‍ മധു നിങ്ങളുടെ മകനോ അനുജനോ ജ്യേഷ്ഠനോ ഒക്കെ ആണ്. അതിനുമപ്പുറം നമ്മെപ്പോലെ എല്ലാ അവകാശാധികാരങ്ങളുമുള്ള പൗരന്‍. വിശപ്പടക്കാന്‍ മോഷ്ടിക്കുന്നവനെ കള്ളനെന്ന് വിളിക്കരുത്. പട്ടിണി സമൂഹത്തിന്റെ സൃഷ്ടിയാണ്. ആള്‍ക്കൂട്ടത്തിന് നീതിപാലനത്തിന്റെ അമിതാധികാരങ്ങളും ശിക്ഷാവിധിയുടെ മുള്‍വടികളും കല്പിച്ചു കൊടുത്ത നമ്മുടെ വ്യവസ്ഥിതിക്ക് കൂടി മധുവിന്റെ മരണത്തിന് ഉത്തരവാദിത്തമുണ്ട്. മനുഷ്യന്‍ മനുഷ്യനെത്തന്നെ ആക്രമിക്കുന്നത് എന്തിന്റെ പേരിലായാലും മനുഷ്യന്‍ എന്ന നിലയില്‍ അംഗീകരിക്കാനാവില്ല. വിശപ്പിന്റെയും വിചാരണയുടെയും കറുത്ത ലോകത്തു നിന്നു കൊണ്ട് നമ്മള്‍ എങ്ങനെയാണ് പരിഷ്‌കൃതരെന്ന് സ്വയം പ്രഖ്യാപിക്കുന്നത്? മധു… മാപ്പ്…

മുംബൈ: റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിലൂടെ നടന്നു പോകുകയായിരുന്ന യുവതിയെ കടന്നു പിടിച്ച് ചുംബിച്ചയാള്‍ അറസ്റ്റില്‍. നവിമുംബൈയിലെ തുഭ്രെ റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ചയാണ് സംഭവം. നരേഷ് കെ. ജോഷി എന്നയാളെയാണ് റെയില്‍വേ പ്രോട്ടക്ഷന്‍ ഫോഴ്‌സ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

പ്ലാറ്റ്‌ഫോമിലൂടെ നടന്നു പോകുകയായിരുന്ന സ്ത്രീയെ പിന്തുടര്‍ന്നെത്തിയ നരേഷ് കെ ജോഷി ബലം പ്രയോഗിച്ച് പിടിച്ചു നിര്‍ത്തി ചുംബിക്കുകയായിരുന്നു. അക്രമത്തിന് പ്രകോപനമായത് എന്താണെന്ന് വ്യക്തമല്ല. സമീപത്തെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടിട്ടുണ്ട്.

യുവതിയെ ബലം പ്രയോഗിച്ച് ചുംബിച്ച ശേഷം ഒന്നും സംഭവിക്കാത്ത രീതിയില്‍ ഇയാള്‍ പ്ലാറ്റ്‌ഫോമിലൂടെ നടന്നു പോകുന്നത് ദൃശ്യങ്ങളില്‍ കാണാം. അക്രമം നടന്നയുടന്‍ യുവതി സമീപത്തെ ആര്‍പിഎഫ് കൗണ്ടറിലെത്തി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് റെയില്‍വേ സ്റ്റേഷന്‍ പരിധിയില്‍ നിന്നുതന്നെ അക്രമിയെ കണ്ടെത്തിയ ആര്‍പിഎഫ് അറസ്റ്റ് രേഖപ്പെടുത്തി.

അഗളി: മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിനെ ജനക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ഏഴുപേര്‍ പിടിയില്‍. മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ കടയുടമ ഉള്‍പ്പെടെയുള്ളവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തിനെ നിയോഗിച്ചിട്ടുണ്ടെന്നും കുറ്റവാളികളെ ഉടന്‍ പിടികൂടാന്‍ നിര്‍ദേശം നല്‍കിയതായും ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. കേസിന്റെ അന്വേഷണ ചുമതല വഹിക്കുന്നത് തൃശൂര്‍ ഐജിയാണെന്നും ബെഹ്‌റ മാധ്യമങ്ങളെ അറിയിച്ചു.

ആദിവാസി യുവാവ് മധുവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. നവ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ കേസ് വലിയ വിവാദം സൃഷ്ടിച്ചതോടെ ഐജി എംആര്‍ അജിത് കുമാര്‍ അട്ടപ്പാടിയിലേക്ക് തിരിച്ചു. അതേ സമയം മധുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം കൊണ്ടു പോകില്ലെന്ന നിലപാടിലാണ് മധുവിന്റെ അമ്മയും ബന്ധുക്കളും.

അഗളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം പാലക്കാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകും. എന്നാല്‍ മധുവിനെ നാട്ടുകാര്‍ മൃഗീയമായി മര്‍ദ്ദിച്ചു കൊന്നതാണെന്നും ഉത്തരവാദികളെ അറസ്റ്റ് ചെയ്യാതെ മൃതദേഹം അഗളി ആശുപത്രിയില്‍ നിന്നും മാറ്റാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് മധുവിന്റെ അമ്മയും ബന്ധുക്കളും.

അട്ടപ്പാടിയില്‍ ജനക്കൂട്ടം തല്ലിക്കൊന്ന മധുവിനെ മോഷണക്കേസ് പ്രതിയാക്കി മുഖ്യധാരാ മാധ്യമങ്ങള്‍. പോലീസ് വാഹനത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മോഷണക്കേസ് പ്രതി മരിച്ചുവെന്നാണ് മാതൃഭൂമി പത്രത്തിലെ വാര്‍ത്ത. മോഷ്ടാവെന്ന് കരുതി നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ച ആദിവാസി യുവാവ് മരിച്ചുവെന്ന് മലയാള മനോരമയും എഴുതുന്നു. വനാതിര്‍ത്തിയില്‍ കണ്ട യുവാവിനെ നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പോലീസെത്തി കസ്റ്റഡിയിലെടുത്തുവെന്നാണ് മറ്റു ചില മാധ്യമങ്ങളിലെ വാര്‍ത്ത.

അഗളിയില്‍ മല്ലിപ്പൊടി മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് മധു (27) എന്ന ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. അവശനായ മധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിക്കുകയായിരുന്നു. പോലീസ് വാഹനത്തില്‍ വെച്ച് ഒന്നിലേറെത്തവണ മധു ഛര്‍ദ്ദിച്ചിരുന്നെന്നും വിവരമുണ്ട്. മോഷ്ടാവെന്ന് ആരോപിച്ച് മധുവിനെ തടഞ്ഞുവെക്കുന്നതിന്റെയും പരിശോധിക്കുന്നതിന്റെയും വീഡിയോയും മര്‍ദ്ദിക്കുന്നതിനിടയില്‍ എടുത്ത സെല്‍ഫികളും പുറത്തു വന്നിട്ടുണ്ട്.

മധുവിന്റെ മൃതദേഹം ഇന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. ആള്‍ക്കൂട്ടം തന്നെ മര്‍ദ്ദിച്ചിരുന്നുവെന്ന് മരിക്കുന്നതിനു മുമ്പ് മധു പോലീസിനോട് പറഞ്ഞിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മറ്റ് നടപടികള്‍ സ്വീകരിക്കുമെന്ന് അഗളി പോലീസ് അറിയിച്ചു.

ആന്റി ബാക്ടീരിയല്‍ വൈപ്‌സ് കീടങ്ങളെ ഇല്ലാതാക്കുന്നതില്‍ ഫലപ്രദമല്ലെന്ന വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞര്‍. ആന്റി ബാക്ടീരിയല്‍ വൈപ്‌സ് ഉപയോഗിച്ച് വൃത്തിയാക്കുന്ന അടുക്കളയില്‍ ഏതാണ്ട് ഇരുപത് മിനിറ്റിനുള്ളില്‍ കീടങ്ങള്‍ വീണ്ടും നിറയുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. വൈപ്‌സ് ഉപയോഗിക്കുന്നവര്‍ ഇതിനായി ചെലവഴിക്കുന്ന പണം പാഴാവുകയാണെന്നും ഇവ ഉപയോഗിച്ച് വൃത്തിയാക്കിയതിനു ശേഷം സാധാരണ ഗണത്തില്‍പെടുന്ന ബാക്ടീരിയകളുടെ ഒരു സെല്ലെങ്കിലും നശിക്കാതെ ബാക്കിയുണ്ടെങ്കില്‍ ഏകദേശം 20 മിനിറ്റുകോണ്ട് ഇവ പെരുകി സര്‍വ്വ വ്യാപിയാകുമെന്ന് ന്യൂകാസിലിലെ നോര്‍ത്തംബ്രിയ യൂണിവേഴ്‌സിറ്റി ബയോമെഡിക്കല്‍ ശാസ്ത്രജ്ഞ ഡേ. ക്ലെയര്‍ ലാനിയോണ്‍ സാക്ഷ്യപ്പെടുത്തുന്നു. ബാക്ടീരിയകളെ നേരിടുന്നതില്‍ ബാര്‍ സോപ്പുകളാണ് താരതമ്യേന മികച്ചു നില്‍ക്കുന്നതെന്നും ബാര്‍ സോപ്പില്‍ അടങ്ങിയിരിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ കീടങ്ങളുടെ കോശഭിത്തികളെ നശിപ്പിക്കാന്‍ പ്രാപ്തിയുള്ളവയാണെന്നും ഡോ. ലാനിയോണ്‍ പറയുന്നു.

ബിബിസിയിലെ ‘ട്രസ്റ്റ് മി ഐ ആം എ ഡോക്ടര്‍’ പരിപാടിയില്‍ ആന്റി ബാക്ടീരിയില്‍ വൈപ്‌സ് ഉപയോഗിച്ചതിനു ശേഷവും 12 മണിക്കൂറിനുള്ളില്‍ അടുക്കളയില്‍ കീടങ്ങള്‍ പെരുകുന്നതിനെ അടിസ്ഥാനപ്പെടുത്തി ഒരു പരീക്ഷണം നടത്തിയിട്ടുള്ള ശാസ്ത്രജ്ഞയാണ് ഡോ. ലാനിയോണ്‍. മാംസ ഉല്‍പ്പന്നങ്ങള്‍ കൈകാര്യം ചെയ്തതിനു ശേഷം അടുക്കള വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ അപകടകരമായ രോഗാണുക്കള്‍ പെരുകാന്‍ സാധ്യതയുണ്ട്. ബാര്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുന്നത് അപകടകാരികളായ കീടങ്ങള്‍ വ്യാപിക്കുന്നത് തടയാന്‍ കഴിയുമെന്ന് ഡോ. ലാനിയോണ്‍ പറയുന്നു. നിമിഷ നേരംകൊണ്ട് പെറ്റുപെരുകുന്ന ബാക്ടീരിയകളുടെ ആക്രമണത്തില്‍ നിന്ന് അടുക്കളയെ പൂര്‍ണമായും സംരക്ഷിക്കുകയെന്നത് അസാധ്യമായ കാര്യമാണ്. ചില ബാക്ടീരിയകള്‍ പെരുകാന്‍ വേണ്ട സമയം ഏതാണ്ട് 20 മിനിറ്റുകള്‍ മാത്രമാണ്. അതുകൊണ്ടു തന്നെ ഒന്നില്‍ നിന്ന് മില്ല്യണിലേക്ക് പെറ്റുപെരുകാന്‍ ഇവയ്ക്ക് അധികം സമയം ആവശ്യമില്ല. വെറും 6.6 മണിക്കൂറിനുള്ളില്‍ കോടിക്കണക്കിന് ബാക്ടീരിയകളായി വിഘടിക്കാന്‍ ഇവയ്ക്ക് കഴിവുണ്ടെന്ന് ലാനിയോണ്‍ ടെലഗ്രാഫിനോട് പറഞ്ഞു.

നമ്മുടെ വീടിന്റെ ഒരോ മുക്കും മൂലയും വൃത്തിയാക്കിയ ശേഷവും നമ്മള്‍ അതൃപ്തരാവേണ്ട ആവശ്യമില്ല. എല്ലാ കീടങ്ങളില്‍ നിന്നും വീടിനെ സംരക്ഷിക്കുകയെന്നത് അസാധ്യമാണ്. രോഗാണുക്കള്‍ക്കിടയില്‍ ജീവിക്കുന്നത് ഒരു പരിധി വരെ നമ്മുടെ രോഗപ്രതിരോധ ശേഷിയെ ശക്തമായി നിലനിര്‍ത്തുന്നതിന് സഹായിക്കും. ബാക്ടീരിയകളില്‍ നിന്ന് 100 ശതമാനം മുക്തി നേടാന്‍ കഴിയില്ലെന്നും പഠനം പറയുന്നു. വ്യക്തിപരമായി താന്‍ ആന്റി ബാക്ടീരിയല്‍ വൈപ്‌സ് ഉപയോഗിക്കാറില്ലെന്നും ഡോ. ലാനിയോണ്‍ കൂട്ടിച്ചേര്‍ത്തു.

യുകെയിലെ ഫാമുകളില്‍ നിന്ന് വന്‍തോതില്‍ പഴങ്ങളും പച്ചക്കറികളും പാഴാക്കപ്പെടുന്നതായി റിപ്പോര്‍ട്ട്. പതിനായിരക്കണക്കിന് ടണ്ണോളം പഴങ്ങളും പച്ചക്കറികളും പാഴാക്കപ്പെടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വന്‍തോതില്‍ ഉത്പാദന നിരക്ക് വര്‍ദ്ധിപ്പിച്ചതാണ് ഭക്ഷ്യോല്‍പ്പന്നങ്ങള്‍ പാഴായിപ്പോകാന്‍ കാരണം. ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ചതില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളുടെ സ്വാധീനമുണ്ടെന്ന് ഫുഡ് ആന്റ് എന്‍വിയോണ്‍മെന്റ് ചാരിറ്റി ഫീഡ്ബാക്ക് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വിപണിയിലെ ഏതാണ്ട് 85 ശതമാനത്തോളം വ്യാപാരത്തെ നിയന്ത്രിക്കുന്നത് സൂപ്പര്‍ മാര്‍ക്കറ്റുകളാണ്. ഭക്ഷ്യോല്‍പ്പന്നങ്ങള്‍ പാഴായി പോകുന്നതിലൂടെ നഷ്ടം സഹിക്കേണ്ടി വരുന്നത് കര്‍ഷകര്‍ക്കായിരിക്കുമെന്ന് പഠനം മുന്നറിയിപ്പ് നല്‍കുന്നു. ഉല്‍പ്പന്നങ്ങള്‍ പാഴായി പോകുന്നത് മൂലവും അനുബന്ധ ചെലവ് മൂലവും ഉണ്ടാകുന്ന നഷ്ടം കര്‍ഷകര്‍ക്കായിരിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. 37,000 ടണ്‍ പഴങ്ങളും പച്ചക്കറികളുമാണ് ഒരു വര്‍ഷത്തില്‍ പാഴായി പോകുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മൊത്തം ഉല്‍പാദനത്തിന്റെ ഏതാണ്ട് 16 ശതമാനത്തോളമാണ് പാഴാവുന്നത്.

സാധാരണഗതിയില്‍ ഒരാള്‍ ഉപയോഗിക്കുന്ന പഴം, പച്ചക്കറി എന്നിവയുടെ അളവെടുത്താല്‍ പാഴായിപ്പോകുന്ന ഭക്ഷ്യോല്‍പ്പന്നങ്ങള്‍ ഏതാണ്ട് 2,50,000 പേര്‍ക്ക് ഒരു വര്‍ഷം ഉപയോഗിക്കാന്‍ കഴിയുമെന്ന് പഠനം പറയുന്നു. ഏകദേശ കണക്കെടുത്താല്‍ ബര്‍മിങ്ഹാം അല്ലെങ്കില്‍ മാഞ്ചസ്റ്റര്‍ സിറ്റികളിലെ മൊത്തം ആവശ്യകതയുടെ അത്രയും പഴങ്ങളും പച്ചക്കറികളും പാഴായി പോകുന്നതായി ഫീഡ്ബാക്ക് നടത്തിയ പഠനത്തില്‍ പറയുന്നു. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വെച്ച് പാഴായിപ്പോകുന്ന പഴം, പച്ചക്കറികള്‍ എന്നിവയുടെ അളവ് കുറയ്ക്കുന്നതില്‍ ഗൗരവപൂര്‍വമായി ഇടപെടലുകള്‍ ഉണ്ടാകേണ്ടതുണ്ടെന്ന് പഠനം പറയുന്നു. ഫാമുകള്‍ തങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിലും ഉത്പന്നങ്ങള്‍ പാഴായി പോകുന്നുണ്ടോയെന്ന് ശ്രദ്ധിക്കണമെന്നും പഠനം പറയുന്നു.

സര്‍വ്വേയില്‍ പങ്കെടുക്കുന്ന കര്‍ഷകരില്‍ പകുതി പേരും ഉദ്പാദനം വര്‍ദ്ധിപ്പിക്കാന്‍ സമ്മര്‍ദ്ദമുണ്ടാകുന്നതായി പറയുന്നു. ഇവ സമയത്ത് മാര്‍ക്കറ്റുകളിലെത്തിച്ചില്ലെങ്കില്‍ വിപണി നഷ്ടമാകുമോയെന്ന ഭയം മൂലം ഉദ്പാദനം വര്‍ദ്ധിപ്പിക്കുകയാണ് പതിവെന്ന് കര്‍ഷകര്‍ പറയുന്നു. സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ ഉദ്പാദിപ്പിക്കുന്ന പഴങ്ങളും പച്ചക്കറികളുമൊക്കെ നിറത്തിന്റെയും ആകൃതിയുടെയുമൊക്കെ പേരില്‍ വിപണിയില്‍ നിന്ന് ഒഴിവാക്കപ്പെടാറുണ്ട്. അത്തരത്തില്‍ ഒഴിവാക്കപ്പെടുന്നവ പിന്നീട് പാഴായി പോകുകയാണ് പതിവെന്നും കര്‍ഷകര്‍ പറയുന്നു. കുറഞ്ഞ വിലയില്‍ മറ്റിടങ്ങളില്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകുന്ന സമയത്ത് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങിക്കുന്നത് മൊത്തക്കച്ചവടക്കാര്‍ നിര്‍ത്താറുണ്ടെന്ന് പഠനം നടത്തിയ പകുതിയിലേറെ കര്‍ഷകരും പ്രതികരിച്ചു.

ലണ്ടന്‍: എന്‍എച്ച്എസ് നേരിടുന്നത് അതി രൂക്ഷമായ ജീവനക്കാരുടെ ക്ഷാമമെന്ന് വെളിപ്പെടുത്തല്‍. പതിനൊന്നില്‍ ഒന്ന് വീതം ഒഴിവുകള്‍ നികത്തപ്പെടാതെ കിടക്കുകയാണെന്ന് എന്‍എച്ച്എസ് ഇംപ്രൂവ്‌മെന്റിന്റെ ക്വാര്‍ട്ടേര്‍ലി പ്രവര്‍ത്തന റിപ്പോര്‍ട്ട് പറയുന്നു. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ എന്നീ മാസങ്ങളിലെ റിപ്പോര്‍ട്ടാണ് പുറത്തു വന്നത്. ഒരു ലക്ഷത്തിലേറെ വേക്കന്‍സികള്‍ രാജ്യത്തൊട്ടാകെയുണ്ടെന്നാണ് വ്യക്തമാക്കപ്പെടുന്നത്. ഈ മൂന്ന് മാസക്കാലയളവില്‍ ആശുപത്രികളില്‍ എത്തിയ 5.6 ദശലക്ഷത്തോളം രോഗികളെ കൈകാര്യം ചെയ്യുന്നതിലുണ്ടായ പരാജയത്തിന് കാരണവും ജീവനക്കാരുടെ രൂക്ഷമായ ക്ഷാമമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ടര ലക്ഷത്തോളം അധികം രോഗികള്‍ ആശുപത്രികളില്‍ എത്തിയെന്നാണ് കണക്ക്. ഡിസംബറില്‍ മാത്രം നാല് ലക്ഷത്തോളം പേര്‍ അഡ്മിറ്റ് ചെയ്യപ്പെട്ടു. ഈ വിന്ററില്‍ എന്‍എച്ച്എസിനു വേണ്ടി ഏറ്റവും മികച്ച തയ്യാറെടുപ്പുകളാണ് നടത്തിയതെന്ന പ്രധാനമന്ത്രിയുടെയും എന്‍എച്ച്എസ് നേതൃത്വത്തിന്റെയും അവകാശവാദങ്ങളെ പൊളിച്ചുകൊണ്ടായിരുന്നു വിന്റര്‍ ക്രൈസിസ് അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരമായ വിശ്വരൂപം കാണിച്ചത്. എക്കാലത്തെയും മികച്ച സംവിധാനങ്ങളായിരുന്നു ഒരുക്കിയതെന്ന് എന്‍എച്ച്എസ് ഇംപ്രൂവ്‌മെന്റും സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍ സോഷ്യല്‍ കെയറിലേക്ക് മാറ്റേണ്ട രോഗികളെ ആശുപത്രി ബെഡുകളില്‍ നിന്ന് മാറ്റുന്നതില്‍ ട്രസ്റ്റുകള്‍ പരാജയപ്പെട്ടു.

രോഗികളുടെ തിരക്ക് വര്‍ദ്ധിക്കുകയും എ ആന്‍ഡ് ഇ, ഇലക്ടീവ് സര്‍ജറി ദേശീയ ടാര്‍ജറ്റുകള്‍ താഴേക്കാകുകയും ചെയ്തു. ട്രസ്റ്റുകളുടെ സാമ്പത്തിക നിലയില്‍ ഇടിവുണ്ടാകുകയും ചെയ്തു. ഈ സാമ്പത്തികവര്‍ഷത്തിന്റെ അന്ത്യത്തോടെ 931 മില്യന്‍ പൗണ്ടിന്റെ കമ്മി ട്രസ്റ്റുകള്‍ക്ക് ഉണ്ടാകുമെന്നാണ് പ്രവചിക്കപ്പെടുന്നത്. പ്രവചിക്കപ്പെട്ടതിനേക്കാള്‍ 435 മില്യന്‍ പൗണ്ട് കൂടുതലാണ് ഇത്. ഓട്ടം ബജറ്റില്‍ 337 മില്യന്‍ പൗണ്ട് നല്‍കുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനമെന്നിരിക്കെ ട്രസ്റ്റുകള്‍ കടക്കെണിയിലേക്ക് നീങ്ങുമെന്ന് ഉറപ്പായിരിക്കുകയാണ്.

തൃശൂർ : വർഗീയതക്കും നവ ഉദാരവൽക്കരണനയങ്ങൾക്കുമെതിരായ യഥാർഥ ജനപക്ഷബദലാണ് സിപിഐ എം ലക്ഷ്യമിടുന്നതെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സിപിഐ എമ്മിന്റെ ബഹുജന സ്വാധീനം ശക്തിപ്പെടുത്തിയും ഇടതുപക്ഷ ഐക്യം ഊട്ടിയുറപ്പിച്ചും ജനപക്ഷ ബദൽ രൂപപ്പെടുത്തണം. ഈ ബദൽ അടിസ്ഥാനമാക്കിയുള്ള ഇടതുജനാധിപത്യ ശക്തികളുടെ പൊതുഐക്യവേദിക്കുമാത്രമേ ജനവിരുദ്ധ നയങ്ങൾക്കെതിരായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകാൻ കഴിയൂ. ഇത് കേവലമായ തെരഞ്ഞെടുപ്പ് സഖ്യമല്ല. ജനകീയപോരാട്ടങ്ങളും നയങ്ങളുമുയർത്തിയുള്ള പ്രവർത്തനത്തിലൂടെമാത്രമേ ചങ്ങാത്ത മുതലാളിത്തത്തിനും തീവ്രവർഗീയവൽക്കരണത്തിനുമെതിരായ ബദൽ സൃഷ്ടിക്കാനാകൂ. ഇക്കാര്യത്തിൽ സിപിഐ എം പ്രതിജ്ഞാബദ്ധമാണ്. സിപിഐ എം 22‐ാം പാർടി കോൺഗ്രസിന് മുന്നോടിയായ സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്ത് യെച്ചൂരി പറഞ്ഞു.

നേതാവ്, ഫ്ളക്സുകൾ എന്നതല്ല വിഷയം. നീതിയാണ് വിഷയം. നരേന്ദ്ര മോഡിയോ രാഹുൽ ഗാന്ധിയോ എന്നതല്ല, ഏതു തരം  നയങ്ങളാണ് പിന്തുടരുന്നത് എന്നതാണ് പരിശോധിക്കേണ്ടത്. വിഭവങ്ങൾ ജനപക്ഷത്തുനിന്ന് ഉപയോഗിച്ചാലേ രാജ്യത്തിന് മുന്നോട്ടുപോകാനാവൂ.  ബദൽനയങ്ങൾ എങ്ങനെ യാഥാർഥ്യമാക്കാമെന്നതിന് രാജ്യത്തിന് മാതൃകയാണ് കേരളത്തിലെ എൽഡിഎഫ് സർക്കാർ. സാമ്പത്തിക അടിത്തറയാകെ തകർക്കുന്ന നവ ഉദാരവൽക്കരണത്തിനെതിരായ പോരാട്ടത്തിൽ ഒത്തുതീർപ്പോ വിട്ടുവീഴ്ചയോ പാടില്ല. ഭാഗികമായി നവ ഉദാരവൽക്കരണത്തെ എതിർക്കാം എന്ന നിലപാട് ശരിയല്ല.

ബിജെപിയെ തോൽപിക്കാൻ കോൺഗ്രസുമായി ധാരണയില്ല. കോൺഗ്രസുമായി ധാരണയോ തെരഞ്ഞെടുപ്പ് സഖ്യമോ ഉണ്ടാക്കില്ലെന്ന് കരടുരാഷ്ട്രീയപ്രമേയത്തിലുണ്ട്. ഹൈദരാബാദിൽ ചേരുന്ന പാർടി കോൺഗ്രസിൽ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയപ്രമേയം ചർച്ചചെയ്ത് പാർടിയുടെ നിലപാടുകൾക്ക് രൂപംനൽകും. കരട് രാഷ്ട്രീയപ്രമേയാവതരണവും ചർച്ചകളും വിശാലമായ ഉൾപാർടി ജനാധിപത്യത്തിന്റെ ഭാഗമാണ്. കമ്യൂണിസ്റ്റ്പാർടിയുടെ മഹത്തായ ജനാധിപത്യ പ്രക്രിയയിലൂടെ രാഷ്ട്രീയപ്രമേയത്തിന് അന്തിമരൂപം നൽകും. ബൂർഷ്വാമാധ്യമങ്ങൾക്കും ബൂർഷ്വാപാർടകൾക്കും അപരിചിതമായ രീതിയാണിത്.

തെരഞ്ഞെടുപ്പിൽമാത്രമായി ഇവരെ പരാജയപ്പെടുത്തലല്ല കൃത്യമായ ബദൽ നിലപാടുകളും നയങ്ങളുമായി ജനകീയമായ കരുത്ത് വർധിപ്പിക്കുകയാണ് വേണ്ടത്. ഇതിനായി പാർടിയുടെ  ജനകീയസ്വാധീനവും അടിത്തറയും ശക്തമാക്കും. ഒപ്പം ഇടതുപക്ഷ ഐക്യവും വിപുലമാക്കണം. ഇടതുപക്ഷ‐മതനിരപേക്ഷ ശക്തികളുടെ കൂട്ടായ്മ വളർത്തിക്കൊണ്ടുവരണം. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ബിജെപിയെ തോൽപിക്കാനാവശ്യമായ നിലപാട് സ്വീകരിക്കും.

മോഡി സർക്കാർ രാജ്യത്തെ വിറ്റഴിക്കുകയാണ്. വർഗീയ ധ്രുവീകരണത്തിനും മുതലെടുപ്പിനുമാണ് മോഡിയും ബിജെപി സർക്കാരും ശ്രമിക്കുന്നത്്. രാജ്യത്തിന്റെ അടിസ്ഥാനശിലകളും സ്വഭാവവും അട്ടിമറിക്കുകയാണ്. മതനിരപേക്ഷ രാഷ്ട്രത്തെ മതരാഷ്ട്രമാക്കാനുള്ള കടുത്ത വർഗീയധ്രുവീകരണത്തിനും നേതൃത്വം നൽകുന്നു.

വർഗീയവൽക്കരണത്തിനും ഉദാരവൽക്കരണത്തിനുമെതിരായ പോരാട്ടങ്ങൾ ശക്തിപ്പെട്ടുവരികയാണ്. രാജസ്ഥാനിൽ കർഷക പ്രക്ഷോഭം വീണ്ടും ആരംഭിച്ചു. മഹാരാഷ്ട്രയിൽ തൊഴിലാളി പ്രക്ഷോഭം നടക്കുന്നു. ഡൽഹിയിൽ ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകൾ യോജിച്ച പോരാട്ടത്തിലാണ്.
ഇത്തരം പോരാട്ടങ്ങൾക്ക് കരുത്തു പകരാനും രാജ്യത്തിന്റെ നിലനിൽപ്പുപോലും അപകടപ്പെടുത്തുന്ന മോഡി സർക്കാറിനെതിരായ പോരാട്ടങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ട് നയിക്കാനും സിപിഐ എം നേതൃത്വം നൽകുമെന്ന് യെച്ചൂരി വ്യക്തമാക്കി.

Copyright © . All rights reserved