ഷുഹൈബ് വധക്കേസിൽ ഡമ്മി പ്രതികളെ ഏര്‍പ്പാടാക്കാമെന്ന് ഉറപ്പുലഭിച്ചിരുന്നെന്നു അറസ്റ്റിലായ പ്രതി ആകാശ് തില്ലങ്കേരി. കൂടെയുണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് ഉറപ്പു നൽകിയത്. പ്രാദേശിക ഡിവൈഎഫ്ഐ നേതൃത്വമാണ് ക്വട്ടേഷൻ നൽകിയത്. ഭരണമുണ്ടെന്നും പാര്‍ട്ടി സഹായിക്കുമെന്നും പറഞ്ഞു. പ്രതികളെ നല്കിയാല് പൊലീസ് കൂടുതല്‍ അന്വേഷിക്കില്ലെന്നും പറഞ്ഞു. അടിച്ചാല്‍ പോരെയെന്ന് ചോദിച്ചപ്പോള്‍ വെട്ടണമെന്ന് നേതാക്കൾ ശഠിച്ചതായും ആകാശ് പൊലീസിനോടു വെളിപ്പെടുത്തി.
അതേസമയം, ഷുഹൈബ് വധം സംഘടനാതലത്തില്‍ അന്വേഷിക്കുന്നുവെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്. ആകാശ് തില്ലങ്കേരി സിപിഎം പ്രവര്‍ത്തകനെന്ന് ജില്ലാസെക്രട്ടറി സ്ഥിരീകരിക്കുകയും ചെയ്തു. പാര്‍ട്ടി അന്വേഷണം പൂര്‍ത്തിയായ ശേഷം നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
സമാധാനയോഗത്തില്‍ പങ്കെടുത്തത് കലക്ടര്‍ വിളിച്ചതുകൊണ്ടെന്ന് കെകെ രാഗേഷ് എംപി പറഞ്ഞു. സമാധാനയോഗം തകര്‍ക്കാനുള്ള ബാലിശനീക്കമാണ് യുഡിഎഫ് നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
ഷുഹൈബ് വധക്കേസിലെ പ്രതിഷേധം തണുപ്പിക്കാന്‍ സര്‍ക്കാര്‍ വിളിച്ച സമാധാനയോഗം പാഴായി. ജനപ്രതിനിധികളെ വിളിക്കാത്ത യോഗത്തില്‍ സിപിഎം എംപിയെ പങ്കെടുപ്പിച്ചതില്‍ യുഡിഎഫ് അംഗങ്ങള്‍ വന്‍ പ്രതിഷേധമുയര്‍ത്തി. അരമണിക്കൂറോളം നീണ്ട വാക്കേറ്റത്തിനൊടുവില്‍ യോഗം യുഡിഎഫ് ബഹിഷ്കരിച്ചു. മുഖ്യമന്ത്രി നേരിട്ട് വിളിക്കുന്ന സമാധാനയോഗത്തില്‍ മാത്രമേ ഇനി പങ്കെടുക്കൂ എന്നും അവര്‍ പ്രഖ്യാപിച്ചു.
മരിച്ചെന്ന വാർത്ത നിഷേധിച്ച് ഹോളിവുഡ് നടൻ സിൽവസ്റ്റർ സ്റ്റലോൺ. ഇത്തവണ അർബുദ ബാധിതനായ സ്റ്റലോൺ മരിച്ചുവെന്ന വാർത്തയാണ് ഫേയ്സ്ബുക് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചത്. രോഗബാധിതനെന്നു കാണിക്കാൻ ക്ഷീണിച്ചവശനായ സ്റ്റാലന്റെ ചിത്രങ്ങളും ഒപ്പം നൽകിയിരുന്നു. രോഗ വിവരം നടൻ മറച്ചുവെക്കുകയായിരുന്നെന്നും വാർത്തകളിൽ പറയുന്നു.
എന്നാൽ ഇത്തരം വ്യാജ പ്രചാരണങ്ങൾക്കെതിരെ ഇത്തവണ താരം തന്നെ രംഗത്തെത്തി. മണ്ടത്തരം പ്രചരിപ്പിക്കരുതെന്ന് പറഞ്ഞ അദ്ദേഹം തനിക്കൊരു കുഴപ്പവുമില്ലെന്നും പൂർണ ആരോഗ്യവാനാണെന്നും വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിൽ മക്കളോടൊപ്പമുള്ളതും ജിമ്മിൽ പരിശീലിക്കുന്നതിന്റെ വിഡിയോയും സിൽവസ്റ്റർ സ്റ്റലോൺ പോസ്റ്റ് ചെയ്തു. തന്റെ ഏറ്റവും പുതിയ ചിത്രമായ ക്രീഡ് 2 വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച അദ്ദേഹം ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. രണ്ട് വർഷം മുൻപും സ്റ്റലോൺ മരിച്ചതായി വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു.
റാംബോ ചലച്ചിത്ര പരമ്പരയിലൂടെ പ്രശസ്തനായ അമേരിക്കൻ ചലച്ചിത്ര നടനും സംവിധായകനും തിരക്കഥാകൃത്തുമാണ് സ്റ്റലോൺ. എഴുപത്-തൊണ്ണൂറ് കാലഘട്ടങ്ങളിലാണ് സ്റ്റലോന്റെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റുകൾ പുറത്ത് വന്നത്.
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ശുഹൈബ് വധക്കേസില്‍ പ്രതിയായ ആകാശ് തില്ലങ്കേരി സിപിഎം പ്രവര്‍ത്തകനാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്. ശുഹൈബ് വധം പാര്‍ട്ടി തലത്തില്‍ അന്വേഷിക്കുമെന്നും പി. ജയരാജന് വ്യക്തമാക്കി. സിപിഎമ്മിന്റെ സൈബര്‍ പോരാളികളില്‍ ഒരാളാണ് പിടിയിലായ ആകാശ് തില്ലങ്കേരി, പാര്‍ട്ടി തലത്തില്‍ അന്വേഷണം നടത്തിയതിനു ശേഷം ഉചിതമായ നടപടി സ്വീകരിക്കും പി. ജയരാജന് പറഞ്ഞു.
അതേസമയം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത സമാധാന യോഗം അലസി പിരിഞ്ഞു. കളക്ടര്‍ വിളിച്ചത് കൊണ്ടുമാത്രമാണ് സമാധാന യോഗത്തില്‍ പങ്കെടുക്കാനെത്തിയത് എന്നാല്‍ യോഗം തകര്‍ക്കാനുള്ള ബാലിശമായ നീക്കമാണ് യുഡിഎഫ് നേതാക്കളുടെ ഭാഗത്തു നിന്ന ഉണ്ടായതെന്ന് കെ.കെ രാഗേഷ് എം.പി പറഞ്ഞു.
കോണ്‍ഗ്രസ് ജന പ്രതിനിധികളെ വിളിക്കാതെ നടത്തിയ സമാധാന യോഗത്തില്‍ സിപിഎം എംപിയെ പങ്കെടുപ്പിച്ചതില്‍ യുഡിഎഫ് അംഗങ്ങള്‍ വന്‍ പ്രതിഷേധമുയര്‍ത്തി. തുടര്‍ന്ന് യുഡിഎഫ് നേതാക്കള്‍ യോഗം ബഹിഷ്കരിക്കുകയായിരുന്നു. മുഖ്യമന്ത്രി നേരിട്ട് വിളിക്കുന്ന സമാധാന യോഗത്തില്‍ മാത്രമെ ഇനി പങ്കെടുക്കുകയുള്ളുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രഖ്യാപിച്ചു.
അന്യ സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഛേദിച്ച് ഭാര്യ ക്ലോസറ്റിലൊഴുക്കി. പഞ്ചാബിലെ ജോഗീന്ദര്‍ നഗറിലാണ് സംഭവം. ഭര്‍ത്താവ് ആസാദ് സിങിനെതിരെ പരസ്ത്രീ ബന്ധം ആരോപിച്ചായിരുന്നു ഭാര്യ സുഖ്വന്ത് കൗറിന്റെ ആക്രമണം. വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന ആസാദ് സിങിനെ വടികൊണ്ട് അടിച്ച് ബോധരഹിതനാക്കിയ ശേഷം ജനനേന്ദ്രിയം ഛേദിച്ച് ക്ലോസറ്റിലൊഴുക്കുകയായിരുന്നു.
ഭര്‍ത്താവ് ആസാദിന് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്ന് സുഖ്വന്ത് കൗറിന് കടുത്ത സംശയമുണ്ടായിരുന്നു. ഇക്കാരണം പറഞ്ഞ് ഇരുവരും തമ്മില്‍ മുന്‍പും പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഭാര്യയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ആസാദിനെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഭാര്യയുടെ ക്രൂരമായ ആക്രമണത്തിന് ഇരയായ ആസാദിന്റെ പിതാവ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഇന്ത്യ-ക്യാനഡ ബന്ധത്തിനിടയില്‍ ഖാലിസ്ഥാന്‍ വാദം വീണ്ടും പ്രതിസന്ധിയുണ്ടാക്കുന്നതായി റിപ്പോര്‍ട്ട്. 1980 മുതലുള്ള കാലഘട്ടത്തിലാണ് ഇന്ത്യയ്ക്കും കാനഡയ്ക്കും ഇടയില്‍ ഖാലിസ്ഥാന്‍ ഒരു പ്രശ്നമായി മാറുന്നത്. അടുത്തിടെ പ്രശ്നം വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ജസ്റ്റിന് ട്രൂഡോയുടെ ഇന്ത്യ സന്ദര്‍ശനത്തിന്റെ ശോഭ കെടുത്തിയതും ഖാലിസ്ഥാന്‍ പ്രശ്നമാണെന്ന വാദം ഉയര്‍ന്നിട്ടുണ്ട്. 2015 ജസ്റ്റിന് ട്രൂഡോ അധികാരത്തിലെത്തുന്നത് തീവ്ര ഖാലിസ്ഥാനി രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പിന്തുണയോടു കൂടിയാണ്. കാനഡയില്‍ നിന്ന് സിഖ് തീവ്രവാദ സംഘടനകള്‍ക്ക് ലഭ്യമായിക്കൊണ്ടിരിക്കുന്ന സഹായങ്ങള്‍ ഇല്ലാതാക്കുന്നതില്‍ ജസ്റ്റിന് ട്രൂഡോ സര്‍ക്കാര്‍ പരാജയപ്പെട്ടതോടെയാണ് കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് എത്തിച്ചേര്‍ന്നതെന്ന് ഒരു മുന്‍ നയതന്ത്രജ്ഞന് അഭിപ്രായപ്പെടുന്നു.

കഴിഞ്ഞ ഏപ്രിലില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ ഖല്‍സ ദിനത്തില്‍ സിഖ് തീവ്ര സംഘടനകള്‍ സംഘടിപ്പിച്ച പരേഡില്‍ പങ്കെടുത്തതോടെയാണ് ഖാലിസ്ഥാന്‍ പ്രശ്നം വീണ്ടും രൂക്ഷമാകുന്നത്. സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം തങ്ങളുടെ പ്രതിഷേധം കാനഡ സര്‍ക്കാരിനെ അറിയിച്ചിരുന്നു. 1984ല്‍ നടന്ന സിഖ് വിരുദ്ധ കലാപത്തെ തുടര്‍ന്നുണ്ടായി കൂട്ടക്കൊലയില്‍ ഇന്ത്യയെ പഴിച്ച് കനേഡിയന്‍ അസംബ്ലി രംഗത്ത് വന്നിരുന്നു. 1984 ജൂണില്‍ നടന്ന ഓപ്പറേഷന് ബ്ലൂസ്റ്റാറില്‍ സുവര്‍ണ്ണ ക്ഷേത്രത്തില്‍ നടന്ന ഓപറേഷനിലും കൊല്ലപ്പെട്ട തീവ്ര സിഖ് കലാപകാരികളായ ജെര്‍ണയില്‍ സിംഗ് ഭിന്ദ്രന്‍വാല, അമ്രീഖ് സിംഗ് എന്നിവരെ നായകന്മാരായി ഉയര്‍ത്തിക്കാണിച്ചായിരുന്നു ഖല്‍സ പരേഡ് നടന്നത്. മുന്‍ കനേഡിയന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പര്‍ ഖല്‍സ ദിനത്തില്‍ നടന്ന പരേടുകളില്‍ പങ്കെടുത്തിരുന്നില്ല. ഇക്കാരണം കൊണ്ടു തന്നെ 2012ലെ മന്മോഹന് സിംഗിന്റെയും 2015ല്‍ പ്രധാനമന്ത്രി മോഡിയുടേയും കാനഡ സന്ദര്‍ശനം ഇരു രാജ്യങ്ങള്‍ക്കിടയിലെ ബന്ധം വളരാന്‍ സഹായിച്ചിരുന്നു.

കനേഡിയന്‍ പ്രധാനമന്ത്രി ട്രൂഡോയെ സംബന്ധിച്ച് പരേഡില്‍ പങ്കെടുത്തത് യാതൊരു പ്രശ്നവും ഉണ്ടാക്കുന്ന കാര്യമല്ല. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യടെ ആശങ്കയെ അദ്ദേഹം കണക്കിലെടുത്തില്ലെന്ന് കാനഡിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ വിഷ്ണു പ്രകാശ് ദി ഹിന്ദുവിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു. കഴിഞ്ഞ മാസം തീവ്ര സിഖ് സംഘടനകള്‍ ഇന്ത്യയിലെ തെരെഞ്ഞടുക്കപ്പെട്ട ജനപ്രതിനിധികള്‍ രാഷ്ട്രീയ സ്വയം സേവക് സംഘ് (ആര്‍എസ്എസ്) പ്രവര്‍ത്തകര്‍, ശിവസേന അംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് കാനഡയില്‍ പ്രവേശനമില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് എതിരായി കനേഡിയന്‍ സര്‍ക്കാര്‍ യാതൊരു വിധ നടപടിയും സ്വീകരിച്ചില്ലെന്ന വാദവും ശക്തമാണ്.
റാഞ്ചി: ഐസിസ് ബന്ധം ആരോപിച്ച് ഝാര്‍ഖണ്ഡില്‍ പോപ്പുലര്‍ ഫ്രണ്ടിനെ ബിജെപി സര്‍ക്കാര്‍ നിരോധിച്ചു. ഇസ്ലാമിക് സ്റ്റേറ്റുമായി നേരിട്ട് ബന്ധമുള്ള സംഘടനയാണ് എന്നാരോപിച്ചാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടത്. ഝാര്‍ഖണ്ഡിലെ മുസ്ലിം ഭൂരിപക്ഷ മേഖലകളില്‍ പലയിടങ്ങളിലും പോപ്പുലര്‍ ഫ്രണ്ട് സജീവ സാന്നിധ്യമാണ്.
ക്രിമിനല്‍ നിയമഭേദഗതി ആക്ട് 1908 പ്രകാരം പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ ആഭ്യന്തര വകുപ്പ് ശുപാര്‍ശ ചെയ്തിരുന്നുവെന്നും അതിനാലാണ് നടപടിയെന്നും സര്‍ക്കാര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങളുമായി ഏറെ സ്വാധീനമുള്ള സംഘടനയാണ് കേരളത്തില്‍ രൂപീകൃതമായ പോപ്പുലര്‍ ഫ്രണ്ടെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ രംഗത്തു വന്നിരുന്നു. എന്നാല്‍ നിരോധനം സംബന്ധിച്ച നിര്‍ദേശം കേരള സര്‍ക്കാര്‍ നിരാകരിക്കുകയായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ ഇന്ത്യയില്‍ നിന്നും പോയ ഭൂരിപക്ഷം പേരും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ പറയുന്നു.
തിരുവനന്തപുരം മൃഗശാലയിലെ സിംഹക്കൂട്ടിൽ ചാടിയ ഒറ്റപ്പാലം സ്വദേശി മുരുകനെ ജീവനക്കാർ ചേർന്ന് സാഹസികമായി രക്ഷിച്ചു. 15 അടി താഴ്ചയുള്ള കിടങ്ങിൽ ചാടിയിറങ്ങി സിംഹത്തിനടുത്തെത്തിയ മുരുകനെ പിന്തിരിപ്പിക്കാൻ ജീവനക്കാർ 20 മിനിറ്റോളം ശ്രമിച്ചെങ്കിലും തിരിച്ചു കയറാൻ തയ്യാറാകാതെ വന്നതോടെ പോലീസും ഫയർ ഫോഴ്സും ചേർന്ന് രക്ഷിക്കുകയായിരുന്നു.
രണ്ട് വയസു പ്രായമുള്ള ഗ്രെസിയെന്ന പെണ് സിംഹത്തിന്റെ കൂട്ടിലാണ് മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചയാൾ ഇറങ്ങിയത്. 20 മിനിറ്റിനു ശേഷം സിംഹത്തിന്റെ ശ്രദ്ധ തിരിച്ച ശേഷമാണ് രക്ഷ പ്രവർത്തനം നടത്തിയത്.
കോഴിക്കോട് വിമാനത്താവളത്തില്‍ യാത്രക്കാരുടെ വിലപ്പിടിപ്പുള്ള സാധനസാമഗ്രികള്‍ നഷ്ടപ്പെടുന്നത് പതിവാകുന്നു. എയര്‍ ഇന്ത്യാവിമാനത്തില്‍ ദുബായില്‍ നിന്നും കോഴിക്കോടെത്തിയ അഞ്ചുപേരുടെ ബാഗുകളില്‍ നിന്ന് പണവും പാസ്പോര്‍ട്ടും ഉള്‍പ്പെടെ സാധനങ്ങള്‍ കാണാതായി.
വിമാനത്താവളത്തിനകത്തെ ബഹളം വാട്സപ്പില്‍ വയറലായതോടെ സംഭവം പുറം ലോകമറിഞ്ഞു. പാസ്പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ പണവും മറ്റ് വിലപ്പിടിപ്പുള്ള വസ്തുക്കളും നഷ്ടമായവര്‍ തുടങ്ങി പരാതിക്കാരും മറ്റ് യാത്രക്കാരും വിമാനത്താവളത്തിനകത്ത് പ്രതിഷേധിക്കുകയായിരുന്നു. സാധനസാമഗ്രികള്‍ നഷ്ടപ്പെട്ടവര്‍ പരാതിയുമായി എയര്‍ ഇന്ത്യാ അധികൃതരെ കണ്ടെങ്കിലും ഉദ്യോഗസ്ഥര്‍ കൈമടക്കി കസ്റ്റംസിലും പരാതിപ്പെട്ടു കാര്യമുണ്ടായില്ല. ഒടുവില്‍ എയര്‍പോര്‍ട്ട് മാനേജര്‍ക്ക് പരാതി നല്കി യാത്രക്കാര്‍ പുറത്തിറങ്ങി
എയര്‍ ഇന്ത്യാ അധികൃതര്‍ ദുബായ് പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. ദുബായില്‍ വെച്ച് സംഭവിച്ചതാകാമെന്നാണ് അധികൃതരുടെ നിലപാട്. കസ്റ്റംസും സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൊച്ചി: കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതി പ്രതിസന്ധിയില്‍. ദുബായില്‍ ഒഴികെ മറ്റൊരിടത്തും പദ്ധതികള്‍ തുടരേണ്ടതില്ലെന്ന് ദുബായ് ഹോള്‍ഡിങ്സ് കമ്പനി തീരുമാനിച്ചതിനേത്തുടര്‍ന്നാണ് കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതി പ്രതിസന്ധിയിലായിരിക്കുന്നത്. ഇതോടെ 78,000 തൊഴിലവസരങ്ങളും 90 ലക്ഷം ചതുരശ്രയടി കെട്ടിടങ്ങളും സംസ്ഥാനത്തിനു നഷ്ടമായേക്കും. കൊച്ചി സ്മാര്‍ട് സിറ്റി ദുബായിലെ ഓഫീസിന്റെ പ്രവര്‍ത്തനം കഴിഞ്ഞ വര്‍ഷം പകുതിയോടെ പൂര്‍ണ്ണമായും നിലച്ചിരുന്നു. കഴിഞ്ഞ ജനുവരിയില്‍ ദുബായ് ഹോള്‍ഡിങ്സ് കമ്പനിയുടെ പുതിയ മാനേജ്മെന്റ് അധികാരത്തിലെത്തിയതോടെയാണ് മാറ്റങ്ങള്‍ക്ക് തുടക്കമായത്.
ദൂബായ് ഒഴികെയുള്ള മേഖലകളില്‍ തുടരുന്ന സ്മാര്‍ട് സിറ്റി പദ്ധതികള്‍ ഉപേക്ഷിക്കാന്‍ കമ്പനി തീരുമാനിച്ചതോടെ കേരളത്തിലെ പദ്ധതി പ്രതിസന്ധിയിലാവുകയായിരുന്നു. സൗദിയില്‍ കമ്പനി നടത്തുന്ന സ്മാര്‍ട് സിറ്റി പദ്ധതിയും ഉപേക്ഷിച്ചിട്ടുണ്ട്. 2004-ലാണ് ദുബായ് ഹോള്‍ഡിങ്സ് തങ്ങളുടെ രാജ്യത്തിനു പുറത്തും പുതിയ പദ്ധതികള്‍ കൊണ്ടുവരാനുള്ള ആശയത്തിനു രൂപം കൊടുത്തത്. ഡോ. ഒമര്‍ ബിന്‍ സുലൈമാന്‍ നടപ്പാക്കിയ ഗോയിങ് ഗ്ലോബല്‍ പദ്ധതിക്കു സ്ഥലം കണ്ടെത്താന്‍ രൂപീകരിച്ച മൂന്നംഗ കോര്‍ ടീമാണ് ഐ.ടി പദ്ധതിക്ക് അനുയോജ്യമായ സ്ഥലം തേടി ദുബായിക്കു പുറത്ത് അന്വേഷണം ആരംഭിച്ചത്.
മാള്‍ട്ട, ഇറാന്, ഇന്ത്യ, പാകിസ്താന് എന്നിവിടങ്ങളിലും സ്ഥലം നോക്കി. ഇന്ത്യയില്‍ ഗുര്‍ഗാവ്, ഹൈദരാബാദ്, ബംഗളുരു എന്നിവിടങ്ങളില്‍ എവിടെയെങ്കിലും പദ്ധതി തുടങ്ങാനായിരുന്നു ആദ്യതീരുമാനം. എന്നാല്‍, ഹൈദരാബാദിലെ വാലന്‍ബര്‍ഗ് ഐ ടി കമ്പനി വിലയ്ക്കു വാങ്ങാനുള്ള തീരുമാനം വേണ്ടെന്നുവച്ചതോടെ കേരളത്തിനു സാധ്യത തെളിഞ്ഞു. 2011 ഫെബ്രുവരിയിലാണു സ്മാര്‍ട് സിറ്റി കരാറില്‍ സര്‍ക്കാരും ദുബായ് ഹോള്‍ഡിങ്സും ഒപ്പിട്ടത്. 2016 മാര്‍ച്ചില്‍ പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തീകരിച്ച് അതിന്റെ ഉദ്ഘാടനവും നടന്നിരുന്നു. രണ്ടാംഘട്ടത്തില്‍ പൂര്‍ത്തീകരിക്കേണ്ട 90,000 ചതുരശ്രയടി കെട്ടിടങ്ങളും 78,000 തൊഴിലവസരങ്ങളുമാണ് പദ്ധതി വേണ്ടെന്നുവച്ചതോടെ കേരളത്തിനു നഷ്ടമാകുന്നത്.
ന്യൂഡല്‍ഹി: നവ മാധ്യമങ്ങളില്‍ വൈറലായ അഡാറ് ലവിലെ മാണിക്ക മലരായ പൂവിയെന്ന് ഗാനത്തിനെതിരായ എല്ലാ നിയമ നടപടികളും സ്റ്റേ ചെയ്ത് സുപ്രീം കോടതി. നടി പ്രിയ വാര്യര്‍ നല്കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. ഹൈദരാബാദിലും ഔറംഗബാദിലുമാണ് നിലവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളില്‍ തുടര്‍ന്ന് നടപടികള്‍ പാടില്ലെന്ന് കോടതി ഇടക്കാല ഉത്തരവില്‍ പറഞ്ഞു.
അഡാറ് ലവിലെ ഗാനത്തിനെതിരെ ഭാവിയില്‍ രാജ്യത്ത് ഒരിടത്തും കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. കേസുമായി ബന്ധപ്പെട്ട് എന്തുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചില്ലെന്ന് വാദം കേട്ട കോടതി ആരാഞ്ഞു. യൂടുബില്‍ അപ്ലോഡ് ചെയ്ത വീഡിയോ ആയതിനാല്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും കേസുകള്‍ വരാന്‍ സാധ്യതയുണ്ടെന്നും അതിനാലാണ് പരമോന്നത നീതി പീഠത്തെ നേരിട്ട് സമീപിച്ചെതെന്ന് പ്രിയയുടെ അഭിഭാഷകന് കോടതിയെ അറിയിച്ചു.
പ്രിയയുടെ അഭിഭാഷകന്റെ വാദം അംഗീകരിച്ച കോടതി ഗാനവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളുടെ തുടര്‍ നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടു. അഡാറ് ലവിലെ സംവിധായകനും നടി പ്രിയ വാര്യര്‍ക്കും എതിരെയാണ് ഹൈദരാബാദിലും ഔറംഗബാദിലുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലാണ് ഗാനത്തിലെ വരികള്‍ എന്നാരോപിച്ചായിരുന്നൂ കേസുകള്‍.