തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ പരാതി നല്‍കിയ യു.എ.ഇ പൗരന്‍ മാധ്യമങ്ങളെ കാണുന്നതില്‍ നിന്നും പിന്‍വാങ്ങി.തിങ്കളാഴ്ച വൈകുന്നേരം നാലിന് തിരുവനന്തപുരം പ്രസ്ക്ലബിലാണ് പരാതിക്കാരനായ ദുബായ് ജാസ് ടൂറിസം മാനേജിംഗ് ഡയറക്ടര്‍ ഇസ്മായില്‍ അബ്ദുള്ള അല്‍ മര്‍സൂഖി അല്‍ത്താഫ് വാര്‍ത്താ സമ്മേളനം നടത്തുമെന്ന് നേരത്ത അറിയിച്ചിരുന്നത്.

എന്നാല്‍ ചവറ എം.എല്‍.എ വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്ത് പിള്ളയ്ക്കെതിരായ പരാമര്‍ശം പാടില്ലെന്നുള്ള കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനത്തില്‍ നിന്നും മര്‍സുഖി മാറിയത്. ബിനോയ് കോടിയേരിക്കൊപ്പം സാമ്ബത്തിക തട്ടിപ്പു കേസില്‍ ആരോപണം നേരിട്ടയാളാണ് ശ്രീജിത്ത്.അതേസമയം മാധ്യമങ്ങളെ കാണില്ലെങ്കിലും കുറച്ച്‌ ദിവസം കൂടി താന്‍ ഇന്ത്യയില്‍ തന്നെ തുടരുമെന്ന് മര്‍സൂഖി അറിയിച്ചിട്ടുണ്ട്.

ശ്രീജിത്തിനെതിരായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് കരുനാഗപ്പള്ളി സബ് കോടതി വിലക്കിയിരുന്നു.രാഖുല്‍ കൃഷ്ണ എന്ന വ്യക്തി തന്റെ പേര് ദുരുപയോഗം ചെയ്യുന്നുവെന്ന് കാണിച്ച്‌ ശ്രീജിത്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.തിരുവനന്തപുരം പ്രസ് ക്ലബിനും മാദ്ധ്യമ സ്ഥാപനങ്ങള്‍ക്കും വിലക്കുമായി ബന്ധപ്പെട്ട് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.കേസുമായി ബന്ധപ്പെട്ട വാര്‍ത്തകളോ ചര്‍ച്ചകളോ പ്രസ്താവനകളോ പാടില്ലെന്നാണ് കോടതിയുടെ ഉത്തരവ്.തിരുവനന്തപുരം പ്രസ്ക്ലബിന്റെ ചുമരില്‍ ഈ നോട്ടീസ് ഒട്ടിക്കുകയും ചെയ്തിരുന്നു.