ഓര്‍ക്കാട്ടേരിയില്‍ നിന്നു കാണാതായ മൊബൈല്‍ ഷോപ്പ് ഉടമ അംജാദും ജീവനക്കാരി പ്രവീണയും താമസിക്കുന്ന വാടക വീട്ടില്‍ നിന്നു കൂടുതല്‍ വസ്തുക്കള്‍ പോലീസ് കണ്ടെടുത്തു. നിര്‍മ്മാണം പൂര്‍ത്തിയായ 159 കള്ളനോട്ടുകളും 26 വ്യാജ ലോട്ടറി ടിക്കറ്റുകളും നിര്‍മ്മാണത്തിനായി തയാറാക്കി വച്ചിരിക്കുന്ന നോട്ടുകളും കടലാസു കെട്ടുകളും പോലീസ് കണ്ടെത്തി. ഇതുകൂടാതെ മലയാളത്തിലെ പ്രമുഖ വാര്‍ത്ത ചാനലിന്റെ തിരിച്ചറിയല്‍ കാര്‍ഡും ഉണ്ടായിരുന്നു. രാത്രികാലങ്ങളിലാണ് അംജാദും പ്രവിണയും കോഴിക്കോട്‌നഗരത്തില്‍ കറങ്ങിരുന്നത്. ഈ സമയം പോലീസിന്റെ കണ്ണില്‍ നിന്നു രക്ഷപെടാനായി മീഡിയ വണ്‍ ചാനലിന്റെ പേരില്‍ തയാറാക്കിയ ഐഡി കാര്‍ഡുകളാണ് ഉപയോഗിച്ചിരുന്നത്.
![]()
മീഡിയ ഐടി കാര്‍ഡില്‍ അംജാദിന്റെ ഫോട്ടോയ്‌ക്കൊപ്പമുള്ള പേര് അജു വര്‍ഗീസ് എന്നാണ്. കണ്ണട ധരിച്ച ഫോട്ടോയാണു പ്രവിണ കാര്‍ഡിനായി ഉപയോഗിച്ചിരിക്കുന്നത്.പ്രവീണ റിപ്പോര്‍ട്ടര്‍ സംഗീത മേനോന്‍ എന്ന പേരാണ് ഉപയോഗിച്ചിരിക്കുന്നത്. അംജാദ് ബേപ്പൂരില്‍ നിന്നു സ്‌കൂട്ടറില്‍ വന്ന സമയം പോലീസ് കൈ കാണിച്ചപ്പോള്‍ ഈ ഐഡി കാര്‍ഡ് ഉപയോഗിച്ചു രക്ഷപെടുകയായിരുന്നു. കേരള പോലീസ് ക്രൈം സ്‌ക്വാഡിന്റെ ഒരു തിരിച്ചറിയല്‍ കാര്‍ഡും കണ്ടെത്തി. ഇതിലും അംജാദിന്റെ ഫോട്ടോയാണ് ഉപയോഗിച്ചിരിക്കുന്നത്. പേര് അജ്മല്‍ എന്നായിരുന്നു. എന്നാല്‍ ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയയിട്ടില്ല ഇതു കൂടാതെ വീട്ടിലേയ്ക്ക് ആരെങ്കിലും വരുന്നതു കാണാനായി ബക്കറ്റില്‍ സൗണ്ട് സെന്‍സര്‍ സംവിധാനമുള്ള ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്. നിര്‍മ്മാണം പൂര്‍ത്തിയയ 100ന്റെ 156 കള്ളനോട്ടുകളും ഇവിടെ നിന്നു കണ്ടെടുത്തു. ഒറ്റനോട്ടത്തില്‍ ഒര്‍ജിനലിനെ വെല്ലുമെങ്കിലും തോട്ടു നോക്കിയാല്‍ വ്യത്യാസം അറിയാം.

500 രൂപ സമ്മാനം ലഭിച്ച കേരള ഭാഗ്യക്കുറിയുടെ 26 ടിക്കറ്റുകളും ഇവര്‍ വ്യാജമായ നിര്‍മ്മിച്ചിരുന്നു. ഇതില്‍ ചിലതു കോഴിക്കോട്ടെ ലോട്ടറി വില്‍പ്പനക്കാരനു നല്‍കി തുക വാങ്ങുകയും ചെയ്തിട്ടുണ്ട്. മൂന്നു പ്രിന്റര്‍, ഒരു ലാപ് ടോപ്പ്, ഒരു ടാബ്, കട്ടിങ് മെഷീന്‍ രണ്ടു കെട്ടു കടലാസ് എന്നിവയുടെ സഹായത്തോാടെയാണു കള്ളനോട്ടു നിര്‍മ്മാണം. ഒര്‍ജിനല്‍ നോട്ട് സ്‌ക്യാന്‍ ചെയ്തു കളര്‍ പ്രിന്റ് എടുത്താണു നോട്ടു നിര്‍മ്മാണം നടത്തുന്നത്. പ്രതികളെ പോലീസ് കസ്റ്റഡിയില്‍ ഉടന്‍ കിട്ടാന്‍ കോടതിയെ സമീപിക്കും എന്നു കോഴിക്കോട് റൂറല്‍ എസ് പി പറഞ്ഞു. ഡിസംബര്‍ 9 ന് രാത്രിയാണ് ഇരുവരും കോഴിക്കോടു നിന്നു പിടിയിലായത്.
കടപ്പാട് : എസിവി. ന്യൂസ് വടകര
സ്വന്തം മകന്റെ വിയോഗം ദൈവീക പദ്ധതിയായി കണ്ട് സന്തോഷത്തോടെ അവനെ മടക്കിയയക്കാന്‍ ആവശ്യപ്പെടുന്ന ഒരമ്മയെയാണ് കഴിഞ്ഞ ദിവസം അപകടത്തില്‍ മരിച്ച വിനു കുര്യന്‍ എന്ന യുവാവിന്റെ ശവസംസ്‌കാര ശുശ്രൂഷയില്‍ കൂടി നിന്നവര്‍ കണ്ടത്.
സ്‌കൂള്‍ അധ്യാപികയായ മറിയാമ്മ ജേക്കബാണ് 25 വയസുള്ള തന്റെ മകന്റ മൃതദേഹത്തിന് മുന്നില്‍ ദൈവവിശ്വാസത്തില്‍ കരുത്താര്‍ജ്ജിച്ച് പ്രസംഗിച്ചത്.
‘ഈ കള്ളക്കുട്ടന്‍ ഈ വീടിന്റെ മുറ്റത്തുകൂടി എന്നെ ഒത്തിരി ഓടിച്ച് കളിച്ചതാ, ദൈവത്തിന്റെ ഇഷ്ടപ്രകാരം അവന്‍ മുമ്പേ പോകുകാ..അതിന് ആരും സങ്കടപ്പെടേണ്ട..’ നെഞ്ചുവിങ്ങുമ്പോഴും കരുത്തുചോരാതെ, സഹനത്തിന്റെ മൂര്‍ത്തരൂപമായി ആ അമ്മ സംസാരിച്ച് തുടങ്ങുമ്പോള്‍ തന്നെ നാമറിയാതെ കണ്ണുനിറഞ്ഞുതൂവും.. വിനുവിന്റെ സഹോദരന്‍ ജോ ആണ് അമ്മയുടെ പ്രസംഗം ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

മരണപ്പെട്ട വിനു കാശ്മീരില്‍ നിന്നും കേരളത്തിലേക്ക് കാര്‍ ഓടിച്ചു ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയ ചെറുപ്പക്കാരന്‍. കശ്മീരിലെ ലെ മുതല്‍ കന്യാകുമാരി വരെ 58 മണിക്കൂര്‍ 52 മിനുട്ട് കൊണ്ട് കാര്‍ ഓടിച്ചെത്തിയാണ് വിനു കുര്യന്‍ ജേക്കബ് റെക്കോര്‍ഡ് സ്ഥാപിച്ചത്. 13 സംസ്ഥാനങ്ങളിലൂടെ 3888 കിലോമീറ്റര്‍ ആയിരുന്നു യാത്ര..തിരുവല്ല കുറ്റൂര്‍ സ്വദേശിയാണ്. അനുജനെയും , സുഹൃത്തിനെയും യാത്രയില്‍ ഒപ്പം കൂട്ടിയാണ് വേഗതയിലെ രാജകുമാരന്‍ തന്റെ സ്വപ്നം നേടിയെടുത്തത്.
കഴിഞ്ഞ ബുധനാഴ്ച വെളുപ്പിന് 12.30 സുഹൃത്തിനെ വിവാഹ വീട്ടില്‍ നിന്ന് മടങ്ങിയ ശേഷം, ചെങ്ങന്നൂരില്‍ – തിരുവല്ലാ ദിശയിലേക്കു ബൈക്കില്‍ വരുകയായിരുന്നു വിനു. എതിര്‍ ദിശയില്‍ വന്ന ടൂറിസ്റ്റ് ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. പോലീസെത്തി ആശുപത്രില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുറ്റൂരില്‍ വ്യാപാരിയാണ് പിതാവ് ജേക്കബ് കുര്യന്‍. സഹോദരനും യാത്രയിലെ സന്തത സഹചാരിയുമായ ജോ ജേക്കബ് ഏറ്റുമാനൂരില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി ജീവനക്കാരന്‍ ആണ്.ഇളയ സഹോദരന്‍ ക്രിസ് ജേക്കബ് തിരുവല്ല മാര്‍ത്തോമ സ്കൂള്‍ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിയും.
വീഡിയോ കാണാം
ടോം ജോസ് തടിയംപാട്
ലിവര്‍പൂളിലെ ആദ്യമലയാളി അസോസിയേഷനായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (LIMA)യുടെ ക്രിസ്തുമസ് പുതുവത്സരാഘോഷവും, വാര്‍ഷിക പൊതുയോഗവും പുതിയ കമ്മറ്റിയെ തിരഞ്ഞെടുക്കലും ജനുവരി മാസം 27-ാം തിയതി നടക്കുന്ന വിവരം എല്ലാ അംഗങ്ങളെയും അറിയിക്കുന്നു. ഇതുവരെ മെംബര്‍ഷിപ്പ് പുതുക്കാത്തവര്‍ 2017 ഡിസംബര്‍ മാസം 31നു മുന്‍പായി പുതുക്കണമെന്നു LIMA നേതൃത്വം അറിയിക്കുന്നു. മെമ്പര്‍ഷിപ്പ് പുതുക്കിയവര്‍ക്ക് മാത്രമാണ് പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ യോഗ്യതയുള്ളൂവെന്നും അറിയിക്കുന്നു.
ജനുവരി 27-ാം തിയതി വൈകുന്നരം 5 മണിക്ക് പൊതുയോഗവും പുതിയ കമ്മറ്റിയെ തിരഞ്ഞെടുക്കലും നടക്കും. 7 മണിമുതല്‍ ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നടക്കും. ഇതിലേക്കായി വിവിധ കലാപരിപാടികളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒട്ടേറെ വ്യത്യസ്ഥങ്ങളായ പരിപാടികളിലൂടെ ലിവര്‍പൂള്‍ മലയാളി സമൂഹത്തിന്റെ മുക്തകണ്ഠ പ്രശംസ പിടിച്ചുപറ്റാന്‍ കഴിഞ്ഞ ലിമയുടെ പേരില്‍ എല്ലാവര്‍ക്കും ക്രിസ്തുമസിന്റെയും പുതുവത്സരത്തിന്റെയും ആശംസകള്‍ നേരുന്നു.
പരിപാടിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുവാന്‍ വിളിക്കുക. സോജന്‍ തോമസ് 07736352874, സിമി ജിജോ 07903793992, ആഷിഷ് ജോസഫ് 07800838448
പരിപാടി നടക്കുന്ന സ്ഥലത്തിന്റെ അഡ്രസും പോസ്റ്റ് കോഡും
ST MICHAELS’S IRISH CENTER
6 BOUNDARY LINE
L6 5 JU
കൊച്ചി: ജിഷ വധക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ അമീറുള്‍ ഇസ്ലാമിന് വധശിക്ഷ. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അമീറുളിന് വധശിക്ഷ വിധിച്ചത്. ഇയാള്‍ കുറ്റക്കാരനാണെന്ന് ചൊവ്വാഴ്ച കോടതി വിധിച്ചിരുന്നു. കൊലപാതകത്തിനാണ് വധശിക്ഷ നല്‍കിയത്. തെളിയിക്കപ്പെട്ട മറ്റ് കുറ്റകൃത്യങ്ങള്‍ക്ക് ജീവപര്യന്തവും പത്ത് വര്‍ഷവും ഏഴ് വര്‍ഷവും വീതം തടവും അഞ്ച്‌ലക്ഷം രൂപ പിഴയും ശിക്ഷയായി നല്‍കി. പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പില്‍ കഴിഞ്ഞിരുന്ന അമീറുള്‍ ഇസ്ലാം വീട്ടില്‍ അതികത്രമിച്ചു കയറുകയും ജിഷയെ ബലാല്‍സംഗം ചെയ്തശേഷം ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.
പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കേസില്‍ ദൃക്‌സാക്ഷികളില്ലെന്നും പ്രതിക്കെതിരായ തെളിവുകള്‍ പോലീസ് കെട്ടിച്ചമച്ചതാണെന്നും പ്രതിഭാഗത്തിനു വേണ്ടി ഹാജരായ അഡ്വ.ബി.എ.ആളൂര്‍ വാദിച്ചു. അതിനാല്‍ ശിക്ഷ അനുഭാവപൂര്‍ണ്ണമാകണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസ് നിര്‍ഭയ കേസിന് സമാനാണെന്നും അസാധാരണമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
പ്രതിക്ക് പ്രായത്തിന്റെ ഇളവ് നല്‍കേണ്ടതില്ലെന്നും അതിക്രൂരമായ പീഡനവും കൊലയുമാണ് കേസില്‍ തെളിഞ്ഞതെന്നും ശിക്ഷ സംബന്ധിച്ച വാദത്തില്‍ പ്രോസിക്യൂഷന്‍ വ്യക്തമാക്കി. പ്രതിക്ക് ചെയ്ത തെറ്റില്‍ പശ്ചാത്താപമില്ലെന്നും അതിനാലാണ് തുടരന്വേഷണം ആവശ്യപ്പെട്ടതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. അസമീസ് ഭാഷ അറിയാവുന്ന ഉദ്യോഗസ്ഥരെക്കൊണ്ട് കേസ് വീണ്ടും അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് അമീറുള്‍ നല്‍കിയ ഹര്‍ജി കോടതി തള്ളിയിരുന്നു.
നീതിപീഠം ദൈവമെന്ന് രാജേശ്വരി

കൊച്ചി : തന്റെ മകളെ പിച്ചിച്ചീന്തിയ അമീളുറിന് വധശിക്ഷ നല്‍കിയ നീതിപീഠം ദൈവമാണെന്ന് ജിഷയുടെ അമ്മ രാജേശ്വരി. വിധിയില്‍ സന്തോഷമുണ്ടെന്നും ഈ ലോകത്ത് ഇനി ഒരു അമ്മമാര്‍ക്കും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകരുതെന്നും രാജേശ്വരി പറഞ്ഞു. അമീറിന് വധശിക്ഷ നല്‍കിയ കോടതിയോടും അന്വേഷണ സംഘത്തോടും നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു.
പൊട്ടിക്കരഞ്ഞുകൊണ്ടാണ് രാജേശ്വരി മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇനിയൊരു സൗമ്യക്കോ, ഭാവനയ്‌ക്കോ നേര്‍ക്ക് ഇത്തരം നീചന്മാരുടെ കൈ ഉയരരുത്. മറ്റൊരു പെണ്‍കുട്ടിയുടെ അമ്മയ്ക്കു കൂടി തന്റെ ഈ ഗതി ഉണ്ടാകരുതെന്നും രാജേശ്വരി പറഞ്ഞു.
കോടതിയില്‍ നിന്നും അനുകൂലമായ വിധി ലഭിച്ചുവെന്ന് ജിഷയുടെ സഹോദരി ദീപ പ്രതികരിച്ചു. ഒന്നരവര്‍ഷത്തോളമായുള്ള പ്രാര്‍ത്ഥനയാണ് ഇന്ന് ഫലത്തില്‍ എത്തിയിരിക്കുന്നത്. വളരെ വിഷമത്തോടെയാണ് ഇന്ന് കോടതിയുടെ പടി കയറിയത്. പോയ സഹോദരി തിരിച്ചു വരില്ല, അതുകൊണ്ടു തന്നെ അവളെ പിച്ചിച്ചീന്തിയ ആളുടെ ജീവനറ്റ ശരീരം കണ്ടാല്‍ മാത്രമേ ജിഷയുടെ ആത്മാവ് സന്തോഷിക്കൂ എന്നും ദീപ പറഞ്ഞു.
ലണ്ടന്‍: കൗമാരത്തില്‍ പുകവലിയിലേക്ക് ആകൃഷ്ടരാകുന്നവര്‍ കരുതുന്നത് പുക വലിക്കുമ്പോള്‍ തങ്ങളെ കാണാന്‍ കൂടുതല്‍ സ്‌റ്റൈലിഷ് ആകുന്നു എന്നാണല്ലോ. സിനിമയിലും മറ്റും സൂപ്പര്‍ താരങ്ങള്‍ സിഗരറ്റ് വലിക്കുന്നതും സിഗരറ്റ് കൊണ്ട് കാട്ടിക്കൂട്ടുന്ന അഭ്യാസങ്ങളുമൊക്കെയാണ് ഇവര്‍ക്ക് ഈ ധാരണ നല്‍കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നത്. ഈ ധാരണ തെറ്റാണെന്ന് പുകവലിക്കാരെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ കഴിയില്ലെന്നതും വാസ്തവം. ഇപ്പോള്‍ ഇതാ പുതിയ പഠനം പറയുന്നത് പുകവലിക്കാരോട് മറ്റുള്ളവര്‍ക്കുള്ള ആകര്‍ഷണം കുറയുമെന്നാണ്. ബ്രിസ്‌റ്റോള്‍ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്.
500 പേരെ പങ്കെടുപ്പിച്ചാണ് പഠനം നടത്തിയത്. 23 ഇരട്ടകളുടെ ചിത്രങ്ങളാണ് ഇവര്‍ക്ക് നല്‍കിയത്. ചിത്രങ്ങളിലെ മുഖത്തിന്റെ പ്രത്യേകതകള്‍ ശ്രദ്ധിച്ച് അവര്‍ പുകവലിക്കുന്നവരാണോ എന്ന് പറയാനാണ് ഇവരോട് ആവശ്യപ്പെട്ടത്. പുകവലി വ്യക്തികളുടെ ആകര്‍ഷണീയതയെ ബാധിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയാനും നിര്‍ദേശിച്ചു. മനുഷ്യരുടെ രൂപത്തെ പ്രായം, ലിഗം, പരിസ്ഥിതി തുടങ്ങിയ കാര്യങ്ങള്‍ ബാധിക്കാമെന്നതിനാല്‍ അവ കൂടി പരിഗണിച്ചുകൊണ്ടായിരുന്നു ഗവേഷണം നടത്തിയത്. ഐഡന്റിക്കല്‍ ഇരട്ടകളെ പഠനത്തിനായി പരിഗണിച്ചതും ഈ ഘടകങ്ങള്‍ കണക്കിലെടുത്താണ്.
ഒരേ വിധത്തിലുള്ള പ്രായ, സാഹചര്യങ്ങളില്‍ നിന്ന് വരുന്നവരായാതിനാല്‍ ഇരട്ടകളിലെ മാറ്റങ്ങള്‍ വ്യക്തമായി മനസിലാക്കാന്‍ സാധിക്കും. ഇതിനായി ഇരട്ടകളുടെ പ്രോട്ടോടൈപ്പ് മുഖങ്ങളും ഉപയോഗിച്ചു. അതിശയമെന്ന് പറയട്ടെ പുകവലിക്കുന്നവരെ ഭൂരിപക്ഷം പേരെയും തിരിച്ചറിയാന്‍ പഠനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സാധിച്ചു. 70 ശതമാനം കൃത്യതയോടെയാണ് ഇത് സാധിച്ചത്. പുകവലിക്കാത്തവരുടെ മുഖങ്ങള്‍ക്ക് ആകര്‍ഷകത്വം ഏറുമെന്നും പഠനത്തില്‍ വ്യക്തമായി.
വിധവയായ ചേട്ടത്തിയമ്മയെ വിവാഹം കഴിച്ചതിന് മണിക്കൂറുകള്‍ക്കകം സ്‌കൂള്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ബിഹാറിലെ ഗയയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. വിവാഹം കഴിഞ്ഞ് നാല് മണിക്കൂറുകള്‍ക്കകം ബാലനെ കാണാതായി. 15 വയസ്സുകാരനായ മഹാദേവ് ദാസാണ് തുണി കഴുത്തില്‍ മുറുക്കി ആത്മഹത്യ ചെയ്തത്.

ഗ്രാമത്തിലെ സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മഹാദേവ്.ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് മഹാദേവിന്റെ മൂത്ത സഹോദരന്‍ ഷോക്കേറ്റ് മരിക്കുന്നത്. ഇതിന് ശേഷം വിധവയായ ഭാര്യക്ക് രണ്ടാം വിവാഹം കഴിക്കുന്നതിനായി യുവതിയുടെ വീട്ടുകാര്‍ ഇദ്ദേഹത്തിന്റെ വീട്ടുകാരോട് പണം ആവശ്യപ്പെട്ടിരുന്നു. 80000 രൂപയായിരുന്നു ഇവര്‍ ആവശ്യപ്പെട്ടത്. ഇത്ര മാത്രം പണം ഇവരുടെ കൈയ്യില്‍ ഇല്ലാതിരുന്നത് കൊണ്ടാണ് മഹാദേവിന് ചേട്ടത്തിയമ്മയെ വിവാഹം കഴിക്കേണ്ടതായി വന്നത്.വിവാഹം കഴിഞ്ഞ് നാലു മണിക്കൂറിനുള്ളില്‍ മഹാദേവിനെ കാണാതാവുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ബാലനെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.
ഡിസംബര്‍ 10 ആം തീയതി കവന്‍ട്രിയില്‍ അന്തരിച്ച ജെറ്റ്‌സി ആന്റണിയുടെ (46) മൃതസംസ്‌ക്കാര ശുശ്രൂഷകള്‍ ശനിയാഴ്ച്ച നടക്കും. രാവിലെ 10 മണി മുതല്‍ 11:30 മണി വരെ സ്വവസതിയില്‍ വച്ച് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അന്തിമോപചാരമര്‍പ്പിക്കുവാന്‍ അവസരം ഉണ്ടാകും. (17 Minton Road, CV2 2XT ).
പാര്‍ക്കിംഗ് സൗകര്യം തൊട്ടടുത്തുള്ള Cardinal Wisemen സ്‌കൂള്‍ ഗ്രൗണ്ടില്‍ ഒരുക്കിയിട്ടുണ്ട് (CV2 2AJ ).
പിന്നീട് 12 മണിക്ക് സേക്രട്ട് ഹാര്‍ട്ട് ദൈവാലയത്തില്‍ വച്ച് (Sacred Heart Roman Catholic Church, Harefield Road CV2 4BT ) നടക്കുന്ന മൃതസംസ്‌ക്കാര ശുശ്രൂഷകള്‍ക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കാര്‍മ്മികത്വം വഹിക്കും.
കൂടുതല്‍ വണ്ടികള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം പള്ളി വക സ്‌കൂള്‍ ഗ്രൗണ്ടില്‍ ഒരുക്കിയിട്ടുണ്ട്. (Sacred Heart School, Brays Lane , CV2 4DW). ഉച്ചകഴിഞ്ഞ 2:30 ന് കവന്‍ട്രിയിലെ കാന്‍ലി സിമിത്തേരിയില്‍ മൃതസംസ്‌ക്കാര ശുശ്രൂഷകളോടെ മൃതശരീരം സംസ്‌കരിക്കും ( Canely Cemetery , 180 Cannon Hill Road , Covetnry CV4 7BX ) .
കവന്‍ട്രി മലയാളി സമൂഹവും സീറോ മലബാര്‍ സമൂഹത്തിനു അജപാലന ശുശ്രൂഷകള്‍ നല്‍കി വരുന്ന ചാപ്ലയിന്‍ റവറന്‍ഡ് ഫാദര്‍ സെബാസ്റ്റിയന്‍ നാമറ്റത്തിലും ജെറ്റ്‌സിയുടെ കുടുംബത്തിന് ആശ്വാസമായി കൂടെയുണ്ട്.
കാഞ്ഞിരപ്പള്ളി: ഇതു എന്തൊരു നാട്.. ഇങ്ങനെയും മനുഷ്യരുണ്ടോ ..? നമുക്കെന്തു പറ്റി..? മനസാക്ഷി മരവിച്ചുപോയോ ..? കരുണയും പരസ്‌നേഹവും വറ്റിപ്പോയോ ? മനസ്സ് കല്ലാണോ…? കാഞ്ഞിരപ്പള്ളി മഞ്ഞപ്പള്ളിയില്‍ ബൈക്കും ബസ്സും കൂട്ടയിടിച്ചു ബൈക്ക് യാത്രികന്‍ മരിച്ച സ്ഥലത്തു അരങ്ങേറിയ സംഭവങ്ങള്‍ അറിഞ്ഞവര്‍ മൂക്കത്തു വിരല്‍ വച്ചുകൊണ്ടു ചോദിക്കുന്ന ചോദ്യങ്ങളാണിത്…
അറിഞ്ഞവരെയെല്ലാം ഞെട്ടിച്ച, കാഞ്ഞിരപ്പള്ളിയെ നാണക്കേടിന്റെ പടുകുഴിയിലാക്കിയ ആ സംഭവങ്ങള്‍ ഇങ്ങനെ :
രാവിലെ എട്ടുമണിയോടെ റോഡരികില്‍ കൂട്ടിയിട്ടിരുന്ന മെറ്റലില്‍ കയറി, പാളി, നിയന്ത്രണം തെറ്റിവന്ന ബൈക്ക് വേഗത്തില്‍ വന്ന ബസ്സില്‍ ഇടിച്ചു തകര്‍ന്നു. ബൈക്ക് യാത്രികന്‍ ഗുരുതര പരിക്കുകളോടെ ബൈക്കില്‍ നിന്നും ബസ്സിന്റെ മുന്‍പില്‍ വീണു പിടഞ്ഞുകൊണ്ടു കിടക്കുന്നു ..തലയില്‍ വച്ചിരുന്ന ഹെല്‍മെറ്റ് തെറിച്ചു പോയി.. ഇടിയുടെ ശക്തിയില്‍ അയാളുടെ തലപൊട്ടി, വായില്‍ നിന്നും രക്തം കുടുകുടെ പുറത്തേക്കു വന്നുകൊണ്ടിരിക്കുന്നു …
ഇടിച്ച ബസ്സിലെ ജീവനക്കാരും, യാത്രക്കാരും, അതുവഴി വന്ന മറ്റു യാത്രക്കാരും, നാട്ടുകാരും ആ പാവം മനുഷ്യന്റെ ചുറ്റും കൂടി നില്‍ക്കുന്നു.. ആരും അയാളെ സഹായിക്കുവാന്‍ ശ്രമിച്ചില്ല , ചിലര്‍ മൊബൈല്‍ ഫോണില്‍ ആ ‘ അപൂര്‍വ രംഗം’ ചിത്രീകരിക്കുന്നു.. വിലപ്പെട്ട പത്തു മിനിറ്റുകള്‍ അങ്ങനെ കടന്നു പോയി.. ആ പത്തുമിനിറ്റുകള്‍ക്ക് ആ മനുഷ്യന്റെ ജീവന്റെ വിലയുണ്ടായിരുന്നു….
ആ സമയത്തു അതുവഴി കടന്നുപോയ ഒരു യുവവൈദികന്‍ തന്റെ വാഹനം നിര്‍ത്തി അപകടത്തില്‍ പെട്ടയാളുടെ അടുത്തെത്തി.. തല പൊട്ടിയിട്ടുണ്ട്, വായില്‍ നിന്നും രക്തം ഒഴുകുന്നുണ്ട് ..അതല്ലാതെ മറ്റു പരിക്കുകള്‍ ഒന്നും തന്നെ കാണുന്നില്ല. സഹായിച്ചാല്‍ ഒരു പക്ഷെ ആ വിലപ്പെട്ട ജീവന്‍ രക്ഷപെട്ടേക്കാം. ..
വൈദികന്‍ പിന്നെ ഒന്നും ആലോചിച്ചില്ല .. അയാളെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുവാന്‍ തീരുമാനിച്ചു.. താന്‍ വന്ന വാഹനത്തില്‍ അയാളെ കൊണ്ടുപോകുവാന്‍ വൈദികന്‍ തീരുമാനിച്ചു.. അതനുസരിച്ചു അപകടത്തില്‍ പെട്ടയാളെ തന്റെ വാഹനത്തിലേക്ക് കയറ്റുവാന്‍ ആരെക്കിലും സഹായിക്കുവാന്‍ അവിടെ കൂടി നിന്നവരോട് വൈദികന്‍ അഭ്യര്ത്ഥിച്ച . ബൈക്കിനടിയില്‍ പെട്ടുപോയ അയാളെ ഒറ്റയ്ക്ക് എടുത്തു വാഹനത്തില്‍ കയറ്റുവാന്‍ അദ്ദേഹത്തിന് സാധിക്കില്ലായിരുന്നു. പക്ഷെ ആ കൂടിനിന്നവര്‍ യാതൊന്നു പ്രതികരിക്കാതെ മുഖം തിരിച്ചു മാറി നില്‍ക്കുവാനാണ് ശ്രമിച്ചത്. മനസ്സാക്ഷി കല്ലാക്കിയ ഒരുകൂട്ടം മനുഷ്യര്‍ .. വൈദികന്‍ അവിടെ നിന്നവരില്‍ പലരോടും കൈകൂപ്പി ആ ജീവന്‍ രക്ഷിക്കുവാന്‍ ഒരുകൈ സഹായത്തിനു വേണ്ടി കേണപേക്ഷിച്ചു ..
ആ അപേക്ഷ കണ്ടു മനസ്സലിഞ്ഞ അവിടെ കൂടി നിന്നവരില്‍ രണ്ടുമൂന്നു പേര്‍ ആ വൈദികന്റെ അടുത്തെത്തി അപകടത്തില്‍ പെട്ടയാളെ താങ്ങിപിടിച്ചു വൈദികന്റെ വാഹനത്തിന്റെ പിന്‍സീറ്റില്‍ കിടത്തി കൊടുത്തു.. അതോടെ അവരും തങ്ങളുടെ കടമ നിര്‍വഹിച്ചു പിന്മാറി.
വൈദികന്‍ അവിടെ കൂടി നിന്നവരോട്, വണ്ടിയില്‍ കിടത്തിയ ഗുരുതരമായി പരിക്കേറ്റയാളെ താങ്ങിപിടിക്കുവാന്‍ തന്റെയൊപ്പം വാഹനത്തില്‍ കൂടെയിരിക്കുവാന്‍ ആരെക്കിലും ആശുപത്രിയിലേക്ക് വരണമെന്ന് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ അതുകേട്ടിട്ടും ആരും അനങ്ങിയില്ല. അമ്പരന്നുപോയ വൈദികന്‍ വീണ്ടും വീണ്ടും ആപ്‌കേക്ഷിച്ചപ്പോള്‍ ഫയര്‍ ഫോഴ്‌സിലെ ജീവനക്കാരനായ ഷാജി എന്നയാള്‍ സഹായിക്കുവാന്‍ മുന്‍പോട്ടു വന്നു. അങ്ങനെ വൈദികനും ഷാജിയും ചേര്‍ന്ന് ആ പാവത്തിനെ വാഹനത്തില്‍ താങ്ങിയിരുത്തി ആശുപത്രിയില്‍ എത്തിച്ചു.. എങ്കിലും ആ വിലപ്പെട്ട ജീവന്‍ അവര്‍ക്കു രക്ഷിക്കുവാനായില്ല ..
നാടിനു മാത്രമല്ല, ലോകത്തിലെ മനുഷ്യര്‍ക്ക് മുഴുവനും മാതൃകയായ ആ വൈദികന്റെ പേര് ഫാ . മനു കെ. മാത്യു കിളികൊത്തിപ്പാറ. ആനക്കല്ല് സൈന്റ് ആന്റണിസ് പബ്ലിക് സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പല്‍ ആണദ്ദേഹം . കാളകെട്ടി അസ്സീസ്സി അന്ധവിദ്യാലയത്തില്‍ വിശുദ്ധ കുര്‍ബാന ശുശ്രൂഷ അര്‍പ്പിച്ച ശേഷം സ്‌കൂളിക്കുലേക്ക് തിരിച്ചു വരുന്ന സമയത്താണ് അപകടം വഴിയില്‍ കണ്ടത്.
സമയത്തു സഹായം കിട്ടാതെ അവിടെ പിടഞ്ഞു തീര്‍ന്ന ആ മനുഷ്യന്റെ പേര് റെജി വര്‍ഗ്ഗീസ്. ഷാര്‍ജയിലെ പ്രവാസി ജീവിതത്തിനു വിരാമമിട്ടുകൊണ്ടു നാട്ടില്‍ തിരിച്ചെത്തി കാഞ്ഞിരപ്പള്ളി ആനക്കല്ലില്‍ വീടുവച്ചു കുടുംബസമേതം താമസിക്കുന്ന, അദ്ദേഹം മൂന്നു കൊച്ചു പെണ്‍കുട്ടികളുടെ പിതാവാണ്. ഇളയ കുട്ടിക്ക് രണ്ടു വയസ്സ് ..
പിറവത്ത് സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന അദ്ദേഹം ജോലിസ്ഥലത്തേക്ക് പോകുന്ന വഴിക്കാണ് അപകടത്തില്‍ പെട്ടത്.. ഒരുപക്ഷെ അവിടെ കൂടി നിന്നവരില്‍ ആരെങ്കിലും സഹായിച്ചിരുന്നങ്കില്‍ ആ വിലപ്പെട്ട ജീവന്‍ രക്ഷപെട്ടേനെ.. ആ മൂന്നു കുഞ്ഞു പെണ്‍കുട്ടികള്‍ക്ക് സ്‌നേഹനിധിയായ പിതാവിനെ തിരികെ കിട്ടുമായിരുന്നു….രണ്ടു വയസ്സുമാത്രം പ്രായമുള്ള ആഞ്ജലീന എന്ന് പേരുള്ള ഇളയ കുഞ്ഞിന് അച്ഛന്റെ സ്‌നേഹം മതിവരുവോളം ലഭിച്ചേനെ .. വിധിയെന്ന് കരുതുന്നതിനു പകരം, കുറെ മൃഗമനസ്സുകളുള്ള മനുഷ്യരുടെ കണ്ണില്‍ച്ചോരയില്ലാതെ പ്രവര്‍ത്തിമൂലമാണ് ആ ജീവന്‍ നഷ്ടപെട്ടത് എന്ന് കരുതുന്നതാണ് ശരി
മറ്റുള്ളവരെ ആപത്തില്‍ സഹായിക്കാതിരിക്കുന്നതു കുറ്റകരമാണ് എന്നകാര്യം നാം എന്നാണ് മനസ്സിലാക്കുന്നത് … ജീവന്‍ നിലനിര്‍ത്തുവാന്‍ പരസഹായം വേണ്ടിവരുന്ന സന്ദര്‍ഭങ്ങള്‍ ആര്‍ക്കും സംഭവിക്കാം എന്നകാര്യം നാം മനസ്സിലാക്കാത്തതെന്ത് ? ‘ ഇന്ന് ഞാന്‍, നാളെ നീ ‘ എന്ന വാക്യത്തിന്റെ അര്‍ഥം നാം എന്താണ് മനസ്സിലാക്കാത്തത് ? മനുഷ്യന്‍ എന്ന ജീവി എന്നും ഒരു പ്രഹേളിക തന്നെ .. ആര്‍ക്കും മനസ്സിലാകാത്ത ഒരു പ്രഹേളിക .. അവരില്‍ മിന്നലാട്ടം പോലെ ചില നല്ല മനുഷ്യര്‍ ഉണ്ടാവാറുണ്ട് .. ഫാദര്‍ മനുവിനെപ്പോലെ ..
തൃശൂര്‍: ബാറില്‍ കയറി മൂക്കറ്റം മദ്യപിച്ചശേഷം ബില്ലടയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും സംഘവും ഭീഷണിപ്പെടുത്തിയെന്നും സ്റ്റാഫിനെ തെറിയഭിഷേകത്തില്‍ മൂടിയെന്നും ആക്ഷേപം. ഞായറാഴ്ച രാത്രി ഒളരിയിലെ നിയ റീജന്‍സിയിലാണ് സംഭവം. എന്റെ മുഖം നന്നായി ഓര്‍മ്മവച്ചോളൂ എന്നും നാളെ ഞാന്‍ ഇവിടെ വരിക ലൈറ്റ് ഇട്ട വണ്ടിയില്‍ ആയിരിക്കുമെന്നും പറഞ്ഞായിരുന്നു വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കിഷോര്‍ ഭീഷണിപ്പെടുത്തിയതെന്ന് ഹോട്ടല്‍ അധികൃതര്‍ പറയുന്നു. ഞാന്‍ ആരാണെന്ന് നിനക്കൊക്കെ അപ്പോള്‍ മനസ്സിലാകുമെന്ന് പറഞ്ഞ് സ്ഥലംവിട്ട ഇന്‍സ്‌പെക്ടര്‍ ചൊവ്വാഴ്ച വീണ്ടും സഹ ഇന്‍സ്‌പെക്ടറുമായി എത്തുകയും സ്ഥാപനത്തിന് മുന്നില്‍ നിന്ന് പുറത്തേക്കിറങ്ങുന്ന വാഹനങ്ങളെല്ലാം തടുത്ത് പരിശോധിക്കുകയും ചെയ്തു.
നിങ്ങളെങ്ങനെ ഇനി ബിസിനസ് ചെയ്യുമെന്ന് കാണട്ടെയെന്നുപറഞ്ഞായിരുന്നു പ്രകടനമെന്ന് ചൂണ്ടിക്കാട്ടി ഹോട്ടല്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ കുടുംബസമേതം റസ്റ്റൊറന്റില്‍ ഉണ്ടായിരുന്ന സമയത്തായിരുന്നു വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടേയും സംഘത്തിന്റെയും ഭീഷണിപ്പെടുത്തലും സ്റ്റാഫിനെ അധിക്ഷേപിക്കലും അരങ്ങേറിയത്. ഹോസ്പിറ്റാലിറ്റി രംഗത്ത് ഏറെപ്പേര്‍ ഇഷ്ടപ്പെടുന്ന സ്ഥാപത്തെ കളങ്കപ്പെടുത്തുന്ന നടപടിയാണ് വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ഇയാള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് സ്ഥാപനത്തിന്റെ പരാതി.
ഞായറാഴ്ച രാത്രി എട്ടരയോടെയാണ് കിഷോറും കൂട്ടുകാരും കുടുബവും ഹോട്ടലില്‍ എത്തിയത്. മറ്റെവിടെനിന്നോ മദ്യപിച്ച ശേഷമായിരുന്നു വരവ്. കുടുംബത്തെ റസ്‌റ്റൊറന്റില്‍ ഇരുത്തിയ ശേഷം ഹോട്ടലിലെ ബാറിലേക്ക് കൂട്ടുകാരുമൊത്ത് പോയി. മദ്യപിച്ചശേഷം സ്റ്റാഫ് ബില്‍ നല്‍കിയതോടെയാണ് ഭീഷണിപ്പെടുത്തല്‍ തുടങ്ങിയത്. ഹോട്ടല്‍ അധികൃതര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ലോബി ഏരിയയില്‍ നിന്ന് ഭീഷണിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ സഹിതമാണ് പരാതി.
ഇതിന് പിന്നാലെ ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ ഹോട്ടലിന് മുന്നില്‍ ഔദ്യോഗിക വാഹനത്തില്‍ എത്തുകയും ഗെയ്റ്റിന് മുന്നില്‍ വാഹനമിട്ട് പരിശോധന ആരംഭിക്കുകയുമായിരുന്നു. ഹോട്ടലിലേക്ക് വരുന്നവരും പോകുന്നവരുമായ അതിഥികളെ എല്ലാവരേയും പരിശോധിക്കാന്‍ തുടങ്ങി. നിങ്ങളെങ്ങനെ ബിസിനസ് നടത്തുമെന്ന് കാണട്ടെയെന്ന് പറഞ്ഞായിരുന്നു പ്രകടനമെന്നും ഹോട്ടല്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മുണ്ടുടുത്ത് കാഷ്വല്‍ വേഷത്തില്‍ ആയിരുന്നു കിഷോര്‍ എന്നും ഹോട്ടല്‍ ലോബിയില്‍വച്ച് അസഭ്യവര്‍ഷം നടത്തിയെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സംഭവം സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായിട്ടുണ്ട്. ഏമാന്റെ അസഭ്യവര്‍ഷവും പ്രകടനവും വിവരിച്ച് ഒഡി കണ്‍സള്‍ട്ടന്റായ സന്ദീപ് കുമാര്‍ ഫേസ്ബുക്കില്‍ വീഡിയോയും ചിത്രങ്ങളും സഹിതം പോസ്റ്റ് നല്‍കി.
സന്ദീപ് നല്‍കിയ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
എന്റെ മുഖം നന്നായി ഓര്‍മ്മവച്ചോളൂ… നാളെ ഞാന്‍ ഇവിടെ വരിക ലൈറ്റ് ഇട്ട വണ്ടിയില്‍ ആയിരിക്കും. ഞാന്‍ ആരാണെന്ന് നിനക്കൊക്കെ അപ്പോള്‍ മനസ്സിലാകും.” കൂട്ടുകാരുമൊത്ത് ഫോര്‍ സ്റ്റാര്‍ ഹോട്ടലിലെ ബാറില്‍ കയറി മൂക്കറ്റം മദ്യപിച്ച് കഴിഞ്ഞപ്പോള്‍ ബില്ല് മൊത്തം ഫ്രീയാക്കി കിട്ടണം എന്നായിരുന്നു തൃശ്ശൂരിലെ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കിഷോര്‍ അവര്‍കളുടെ ആഗ്രഹം. കള്ളിമുണ്ടും ധരിച്ചു കസേരയുടെ മുകളില്‍ കാലും കയറ്റി വച്ച് ഇരുന്നായിരുന്നു ബില്ലടക്കില്ല എന്ന ഭീഷണി. ജീവനക്കാര്‍ അതിനു സമ്മതിച്ചില്ല. അപ്പോള്‍ പറഞ്ഞ വാക്കുകള്‍ ആണ് തുടക്കത്തില്‍ ഉദ്ധരിച്ചത്. തുടര്‍ന്ന് നടന്നത് വലിയ അസഭ്യ വര്‍ഷം ആയിരുന്നു. പറഞ്ഞതെല്ലാം ഇവിടെ എടുത്തെഴുതുന്നതില്‍ സഭ്യത എന്ന വലിയൊരു പരിമിതിയുണ്ട്.
എവിടെടാ നിന്റെ മുതലാളി…അവനെ ഞാന്‍ എടുത്തോളാം തുടങ്ങിയ പതിവ് ഭീഷണികളും ഇടയില്‍ ഉണ്ടായി. തൃശൂര്‍ ഒളരിയിലെ നിയാ റീജന്‍സിയില്‍ ഞായറാഴ്ച വൈകിട്ട് ആണ് കിഷോറും സുഹൃത്തുക്കളും അടങ്ങുന്ന ഒരു വലിയ സംഘം എത്തുന്നത്. സംഘത്തിലെ ആളുകള്‍ നല്ല നിലയില്‍ മദ്യപിച്ചിരുന്നു. ഭക്ഷണ ശാലയില്‍ പോയി ഫുഡ് ഓര്‍ഡര്‍ ചെയ്തതിനു ശേഷം ബാറില്‍ പോയി വീണ്ടും മദ്യപിച്ചു. ഫുഡ് ലേറ്റ് ആകുമെന്ന് കണ്ടു വീണ്ടും പോയി മദ്യപിച്ചു. അപ്പോഴാണ് തര്‍ക്കം ഉണ്ടായത്.
വിനോദ സഞ്ചാരികള്‍ അടക്കം സന്നിഹിതരായ ഹോട്ടലിലെ റിസപ്ഷനില്‍ വന്നു തെറി വിളിക്കുന്നതിനിടയില്‍ കൂട്ടത്തില്‍ ഒരാളുടെ മുണ്ട് അഴിഞ്ഞും വീണു. (സിസി ടി വി ദൃശ്യങ്ങള്‍ ഉണ്ട്). വലിയ ഭീകരാന്തരീക്ഷം ആണ് ഏമാന്‍ അവിടെ സൃഷ്ടിച്ചത്. സ്വയം അപഹാസ്യന്‍ ആകുന്നതിനോപ്പം അയാള്‍ സ്വന്തം പദവിയെയും അവഹേളിച്ചു. മാന്യമായി നടക്കുന്ന ഒരു ഹോസ്പിറ്റാലിട്ടി സ്ഥാപനത്തെ അവഹേളിച്ചു. പിറ്റേന്ന് വന്നു നിങ്ങളെ എടുത്തോളാം എന്ന് പറഞ്ഞു ഏമാന്‍ പോയപ്പോള്‍ അത് കുടിച്ച മദ്യത്തിന്റെ വീര്യം ആണെന്നായിരുന്നു കരുതിയത്.
ചൊവ്വാഴ്ച സഹ ഇന്‍സ്‌പെക്ടര്‍മാരുമായി വീണ്ടുമെത്തി. പറഞ്ഞപോലെ യൂണിഫോമില്‍ തന്നെ. ലൈറ്റ് ഇട്ട വണ്ടി. ഹോട്ടലിലേക്ക് വരുന്നതും പുറത്തേയ്ക്ക് പോകുന്നതുമായ സകല വാഹനങ്ങളും തടഞ്ഞു പരിശോധന തുടങ്ങി. സകലര്‍ക്കും പിഴ. റോഡില്‍ ട്രാഫിക് സ്തംഭനം. ഒടുവില്‍ കോപാകുലരായ നാട്ടുകാര്‍ കൈവയ്ക്കും എന്ന സാഹചര്യം വന്നപ്പോള്‍ ആണ് ഏമാന്‍ സ്ഥലം വിട്ടത്.

‘ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ എല്ലാത്തിനേയും കൊന്നു കളയും’ എന്ന് പറഞ്ഞ് വാള്‍ വീശി ഭീഷണിപ്പെടുത്തി
വോട്ടു പിടിക്കാന്‍ ശ്രമിക്കുകയാണ് ബിജെപി നേതാവ്. നരേന്ദ്ര മോഡിയുടെ ഗുജറാത്തിലാണ് സംഭവം.
മെഹ്‌സാന ജില്ലയിലെ ബിജെപി ഐടി സെല്‍ പ്രസിഡന്റ് ചന്ദ്രേശ് പട്ടേല്‍ ആണ് വാള്‍ വീശി ബിജെപിക്ക് വേണ്ടി വോട്ടു പിടിക്കാന്‍ ശ്രമിക്കുന്നത്.
ഒരു വലിയ ജനക്കൂട്ടത്തിനു നേരെ വാള്‍ വീശിക്കൊണ്ട്, ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ കൊന്നു കളയുമെന്ന് ചന്ദ്രേശ് പട്ടേല്‍ ആക്രോശിക്കുന്നത് വീഡിയോയില്‍ കാണാം. ഇയാള്‍ക്കെതിരെ ഇതുവരെ പോലീസ് കേസെടുത്തിട്ടില്ല.
ഏറെക്കാലം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡി പ്രധാനമന്ത്രി ആയതിനു ശേഷം ഗുജറാത്തില്‍ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ് നടക്കുന്നത്. രാഷ്ട്രീയപരമായി ഏറെ വിലയിരുത്തലുകള്‍ നടത്തപ്പെടുന്ന തെരഞ്ഞെടുപ്പായതിനാല്‍ എന്ത് വിലകൊടുത്തും ഗുജറാത്തില്‍ ജയിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ് ബിജെപി. അതുകൊണ്ടാണ് ഇത്തരം പ്രവര്‍ത്തികള്‍ അരങ്ങേറുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
രണ്ടു ഘട്ടമായി നടക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം ഈ മാസം എട്ടിന് കഴിഞ്ഞു. രണ്ടാം ഘട്ടം വ്യാഴാഴ്ച നടക്കും.
കടപ്പാട് : ടൈംസ് നൗ