ആം ആദ്മി പാര്‍ട്ടി ദേശീയ കര്‍ഷക സമരമായ കിസാന്‍ ന്യായ് ആന്തോളന്റെ ഭാഗമായി തൊടുപുഴയില്‍ സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാറില്‍ ആന്റണി കണ്ടരിക്കല്‍ (കാഡ്‌സ് ചെയര്‍മാന്‍), സി.ആര്‍. നീലകണ്ഠന്‍, എന്‍.യു. ജോണ്‍, പദ്മനാഭന്‍ ഭാസ്‌കരന്‍, വിനോദ് മേക്കോത്ത്, ഷൗക്കത്ത് അലി ഏരോത്ത്, പ്രഭാകരന്‍ പണായിക്കല്‍, ജോസ് കഞ്ഞിക്കുഴി എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു. കര്‍ഷകന് നീതി, കൃഷിയെ സേവനം ആയി അംഗീകരിക്കുക, കൃഷി ഭൂമിയുടെ വിലയുടെ 90% ഓവര്‍ ഡ്രാഫ്റ്റ് അനുവദിക്കുക, കാര്‍ഷിക കടം അല്ല കൃഷിക്കാരന്റെ കടം ആണ് എഴുതിത്തള്ളേണ്ടത്. സ്വാമി നാഥന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക, കര്‍ഷക തൊഴിലാളിയെ കൃഷിക്കാരന്‍ ആയി അംഗീകരിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ സെമിനാറില്‍ ഉയര്‍ന്നു വന്നു. സെപ്തംബര്‍ 16 നു പാലക്കാടു നടക്കുന്ന സംസ്ഥാന കര്‍ഷക സമ്മേളത്തിന് മുന്നോടിയായി വിവിധ ജില്ലകളില്‍ സെമിനാറുകള്‍ തുടരും.
മുസാഫര്‍പൂര്‍: മുസാഫര്‍പൂര്‍ ട്രെയിന്‍ അപകടത്തിന് കാരണമായത് ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്ന വിവരം ലോക്കോ പൈലറ്റ് അറിയാത്തത്. അപകടം നടന്ന ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുകയായിരുന്നു. ഇത് ലോക്കോ പൈലറ്റിനെ അറിയിക്കുന്നതില്‍ വീഴചയുണ്ടായതായി പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. ഖതൗലി എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. ഇവിടെ 15 മീറ്ററോളം ട്രാക്ക് മാറ്റി സ്ഥാപിച്ചിരുന്നു.
ട്രെയിന്‍ എത്തുന്നതിനു തൊട്ടു മുമ്പാണ് ട്രാക്ക് മാറ്റിയത്. പണികളുടെ അവസാന ഘട്ടം എത്തിയപ്പോളാണ് ട്രെയിന്‍ എത്തിയത്. ഇതോടെ ജോലിക്കാര്‍ ഓടി മാറുകയായിരുന്നു. ജോലിക്കാര്‍ ഉപേക്ഷിച്ച ഉപകരണങ്ങള്‍ അപകടത്തില്‍പ്പെട്ട എ 1 കോച്ചിന്റെ അടിയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഖതൗലി റെയില്‍വേ സ്‌റ്റേഷനില്‍ പോലും അറ്റകുറ്റപ്പണികള്‍ നടക്കുന്നതായി അറിയിപ്പ് ലഭിച്ചില്ലെന്നാണ് വിവരം.
ഉത്കല്‍ എക്‌സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ വൈകുന്നേരമുണ്ടായ അപകടത്തില്‍ 23 പേര്‍ മരിച്ചു. നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പാളം തെറ്റിയ ട്രെയിന്‍ സമീപത്തുള്ള ചായക്കടയിലേക്ക് ഇടിച്ചു കയറി. കടയുടമയും നാലോളം പേരും തല്‍ക്ഷണം മരിച്ചു.
പറക്കാൻ തുടങ്ങിയാൽ സ്നാക്സ് , ടീ , വാട്ടർ തുടങ്ങി ഒട്ടു മിക്ക സാധനങ്ങളും നമുക്ക് തരുന്ന വിമാനജീവനക്കാര്‍, കാബിന്‍ക്രൂ എന്നിവരാരും വിമാനത്തിലെ വെള്ളം കുടിക്കാറില്ല എന്ന കാര്യം മിക്ക യാത്രക്കാര്‍ക്കും അറിയില്ല.
വിമാനയാത്രയ്ക്കിടയില്‍ വിമാനത്തിലെ അമിതമര്‍ദ്ദം നിര്‍ജലീകരണം ഉണ്ടാക്കുമെന്നതിനാല്‍ വിമാന യാത്രക്കിടയില്‍ ധാരളം വെള്ളം കുടിക്കണം എന്നു പറയാറുണ്ട്. എന്നാല്‍ വിമാനത്തില്‍ നിന്നു ലഭിക്കുന്ന വെള്ളമോ ചായയോ ജീവനക്കാര്‍ പോലും കുടിക്കാറില്ലെന്നാണ് റിപ്പോര്‍ട്ട്. ഒരു എയര്‍ഹോസ്റ്റസ് നടത്തുന്ന വെളിപ്പെടുത്തലില്‍ 2013 ല്‍ ഒരു ആഗോള ഏജന്‍സീ നടത്തിയ പഠനത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണു പുറത്തു വിട്ടിരിക്കുന്നത്.
വിമാനത്തില്‍ നല്‍കുന്ന ചായ, കോഫി, വെള്ളം എന്നിവയില്‍ ഈ കോളിഫോം ബാക്ടീരിയയുടെ അളവ് വളരെ ഉയര്‍ന്ന തോതിലാണ് എന്നു പഠനങ്ങള്‍ പുറത്തു വന്നിരുന്നു. ലോകത്തിലെ പല പ്രമുഖ എയര്‍ലൈന്‍സിലെയും സ്ഥിതി ഇതാണ്. ഈ പഠനം പുറത്തു വന്നതിനു ശേഷം ജിവനക്കാര്‍ പോലും എയര്‍ലൈന്‍സില്‍ നിന്നു വെള്ളം കുടിക്കാറില്ല. വിമാനത്തില്‍ കയറും മുമ്പ് ഇവ പുറത്തു നിന്നു വാങ്ങി സൂക്ഷിക്കുകയാണ് പതിവ് എന്നും ചില ജീവനക്കാര്‍ വെളിപ്പെടുത്തുന്നു.
ഗൾഫിൽ മലയാളികളുള്‍പ്പെടുന്ന പെണ്‍വാണിഭ സംഘങ്ങള്‍ സജീവമാണ്. അടുത്തിടെയാണു പെണ്‍വാണിഭ കേന്ദ്രത്തില്‍നിന്നു രക്ഷപ്പെടുത്തിയ കോഴിക്കോട് സ്വദേശിനിയെ സാമൂഹിക പ്രവര്‍ത്തകര്‍ നാട്ടിലേക്കു മടക്കി അയച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ കുടുംബത്തിനു കൈത്താങ്ങാകാന്‍ വേണ്ടി ജീവിതസ്വപ്‌നങ്ങളുമായി ഗള്‍ഫ് നാടുകളിലെത്തുന്ന സാധാരണക്കാരായ മലയാളി സ്ത്രീകളാണ് പെണ്‍വാണിഭ സംഘങ്ങളുടെ കെണിയില്‍ പെടുന്നത്.
യുഎഇ കഴിഞ്ഞാല്‍ മലയാളികളടക്കമുള്ള ഇന്ത്യക്കാരായ പെണ്‍വാണിഭ സംഘങ്ങള്‍ താവളമടിച്ചിരിക്കുന്നത് ഏറെയും അയല്‍രാജ്യമായ ഒമാനിലാണ്. യുഎഇയിലേയ്ക്ക് നേരിട്ട് എത്തിക്കാന്‍ സാധിക്കാത്ത പെണ്‍കുട്ടികളെയും യുവതികളെയും ഒമാനില്‍ കൊണ്ട് വന്ന് അവിടെ നിന്ന് യുഎഇയിലേയ്ക്കും തിരിച്ചും കടത്തുന്നു.
ഇത്തരത്തില്‍ മനുഷ്യക്കടത്ത് നടത്തവെ, പെണ്‍കുട്ടികള്‍ അധികൃതരുടെ വലയില്‍പ്പെടുന്ന സംഭവങ്ങള്‍ നേരത്തെ ഒട്ടേറെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിക്രൂരമായി കാറിന്റെ ഡിക്കിയില്‍ കിടത്തി ഒമാനില്‍ നിന്ന് യുഎഇയിലേയ്ക്ക് കടത്തി ഏജന്റിന് കൈമാറിയ മലയാളി പെണ്‍കുട്ടി അനാശാസ്യകേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട സംഭവം രണ്ട് വര്‍ഷം മുന്‍പ് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
പെണ്‍കുട്ടിയുടെ വായ മൂടിക്കെട്ടിയ ശേഷം അതിര്‍ത്തിയിലെത്തുമ്പോള്‍ ഡിക്കിയില്‍ അടയ്ക്കുകയാണ് ചെയ്തത്. മസ്‌കറ്റ് അതിര്‍ത്തിമുതല്‍ അജ്മാന്‍ വരെ മണിക്കൂറുകളോളം ഈ പെണ്‍കുട്ടി ഡിക്കിയില്‍ ചുരുണ്ടുകൂടിക്കിടന്നാണു യാത്ര ചെയ്തത്. ആകെ പരവശയായിരുന്ന പെണ്‍കുട്ടി ദിവസങ്ങള്‍ക്ക് ശേഷമാണ് ഇതിന്റെ ഞെട്ടലില്‍ നിന്ന് മോചിതയായത്.
പിന്നീട്, മാസങ്ങള്‍ക്ക് കഴിഞ്ഞ് പെണ്‍കുട്ടി അനാശാസ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട ശേഷം പൊലീസിനോട് ഇക്കാര്യം വിവരിക്കുകയായിരുന്നു. ജീവാപായം പോലും സംഭവിക്കാവുന്ന തരം ക്രൂരതയാണ് ഏജന്റുമാര്‍ പെണ്‍കുട്ടിയോട് ചെയ്തത്. പിടിക്കപ്പെട്ടിരുന്നുവെങ്കില്‍ ഏജന്റുമാരോടൊപ്പം പെണ്‍കുട്ടിയും ജയിലിനകത്താകുമായിരുന്നു.
ഇതേസമയം, യുഎഇയില്‍ നിന്ന് ഒമാനിലേയ്ക്കും മനുഷ്യക്കടത്ത് നടക്കുന്നുണ്ട്. ഏറ്റവും ഒടുവില്‍, കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മോണിക്ക പണ്ഡിറ്റ് എന്ന യുവതിയെ ഇന്ത്യയില്‍ നിന്നു യുഎഇ വഴി ഒമാനിലേയ്ക്ക് കടത്തിയ സംഭവത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇടപെട്ടിരുന്നു.
മന്ത്രിയുടെ നിര്‍ദേശപ്രകാരം കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചു. പെണ്‍വാണിഭ സംഘത്തിന്റെ കൈയില്‍ നിന്ന് മോണിക്ക രക്ഷപ്പെട്ട് മസ്‌കറ്റിലെ ഇന്ത്യന്‍ എംബസിയില്‍ അഭയം തേടിയതോടെയാണ് വീണ്ടും ഒരാള്‍ കൂടി അകപ്പെട്ട വിവരം പുറംലോകമറിയുന്നത്. മോണിക്കയുടെ മക്കളുടെ പരാതിയിന്‍മേലായിരുന്നു മന്ത്രിയുടെ നടപടി.
ഗള്‍ഫില്‍ ജോലി വാഗ്ദാനം ലഭിച്ചതോടെയാണ് മോണിക്ക ടാപ്പാ പണ്ഡിറ്റ് എന്ന ഹരിയാന സ്വദേശിനി യു എ ഇയില്‍ എത്തിയത്. മുംബൈയിലെ ഏജന്റ് മുഖേന ഡല്‍ഹി വിമാനത്താവളം വഴി കഴിഞ്ഞ വര്‍ഷം ജൂലൈ 23ന് മോണിക്കയെ ഷാര്‍ജയില്‍ എത്തിച്ചു. അന്ന് രാത്രി തന്നെ അജ്മാനിലെ ഏജന്റിന്റെ ഓഫീസില്‍ ജോലിക്കായി അയച്ചു. ഇതിനു ശേഷമാണ് താന്‍ ചതിക്കുഴിയില്‍ അകപ്പെട്ടു എന്ന് മോണിക്കയ്ക്ക് മനസിലാകുന്നത്.
ഒരു മാസത്തെ സന്ദര്‍ശക വീസയിലെത്തിയ ഇവര്‍ക്ക് ഒമാനില്‍ കൂടുതല്‍ ശമ്പളം കിട്ടുമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് സൊഹാറിലേയ്ക്കു കടത്തിയത്. ഇവിടെ ഒരു സ്വദേശിയുടെ വീട്ടില്‍ മോണിക്ക ജോലി ചെയ്തു വരുന്നതിനിടെ മജസ്സു എന്ന സ്ഥലത്തു നിന്നു യുവതിയെ സാമൂഹിക പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി, ഇന്ത്യന്‍ എംബസിയുടെ സംരക്ഷണത്തില്‍ എത്തിക്കുകയായിരുന്നു.
മൂന്ന് മാസത്തിലേറെ മസ്‌കറ്റ് ഇന്ത്യന്‍ എംബസിയുടെ അഭയ കേന്ദ്രത്തില്‍ കഴിഞ്ഞ മോണിക്കയുടെ കാര്യത്തില്‍ തുടര്‍നടപടിയൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലായിരുന്നു യുവതിയുടെ കുടുംബം സുഷമാ സ്വരാജിന്റെയടുത്ത് പരാതിയുമായി എത്തിയത്. മനുഷ്യക്കടത്തില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുവാന്‍ മന്ത്രി നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതനുസരിച്ച് മുംബൈയിലെ ഏജന്റുമാര്‍ക്കെതിരെ നിയമ നടപടിയുണ്ടായി.
യുഎഇയില്‍ ബേബി കെയറില്‍ ജോലിക്ക് വന്ന മാവേലിക്കര സ്വദേശിനി മീര വാസുദേവന്‍ ഒടുവില്‍ എത്തപ്പെട്ടത് മസ്‌കത്ത് ഇന്ത്യന്‍ എംബസി ഷെല്‍ട്ടറില്‍. അജ്മാനിലെ ഒരു ഓഫീസില്‍ നിന്നു ഒമാനി സ്പോണ്‍സര്‍ മീരയെ വീട്ടു ജോലിക്കായി വാങ്ങി മസ്‌കത്തില്‍ എത്തിക്കുകയായിരുന്നു. നാല് മാസം ഇവിടെ ജോലി ചെയ്ത മീര കഴിഞ്ഞ മാസം പകുതിയോടെ രക്ഷപ്പെട്ട് ഇന്ത്യന്‍ എംബസിയില്‍ അഭയം പ്രാപിക്കുകയായിരുന്നു.2016 മേയിലാണ് അജ്മാനിലെ സ്വകാര്യ ബേബി കെയറില്‍ ജോലിക്കെന്ന് പറഞ്ഞ് സുഹൃത്ത് മീരയെ ഇവിടെയത്തിച്ചത്. വീസയ്‌ക്കോ ടിക്കറ്റിനോ പണം ഈടാക്കിയിരുന്നില്ല.
മെഡിക്കല്‍ പരിശോധനയ്ക്കുള്ള 3,500 രൂപ മാത്രമാണ് മീരയ്ക്ക് ചെലവായത്. എന്നാല്‍, പറഞ്ഞ ജോലിയോ മറ്റെന്തെങ്കിലും പണിയോ ഇവിടെ ഉണ്ടായിരുന്നില്ല. രാവിലെ മുതല്‍ അജ്മാനിലെ ഓഫീസില്‍ വന്നിരിക്കുക മാത്രമായിരുന്നു യുവതി ചെയ്തത്. ഒരു മാസം വരെ ഇങ്ങനെ തുടര്‍ന്നു. പന്നീടാണ് ഒരു ഒമാനി സ്ത്രീ വന്ന് മീരയെ അജ്മാനിലെ കമ്പനിയില്‍ നിന്ന് പണം കൊടുത്ത് വാങ്ങി ഒമാനിലേക്കു കൊണ്ടുപോയത്.
നാല് മാസം വരെ 70 റിയാല്‍ ശമ്പളത്തിന് മീര ഒമാനില്‍ ജോലി ചെയ്തു. എന്നാല്‍, അധിക സമയ ജോലി കാരണം ശാരീരിക പ്രയാസം ശക്തമായതോടെ നാട്ടിലേക്ക് അയയ്ക്കാന്‍ സ്വദേശിയോട് ആവശ്യപ്പെട്ടെങ്കിലും ഇവര്‍ തയാറായിരുന്നില്ല. 1,500 റിയാലിനാണ് തന്നെ അജ്മാനില്‍ നിന്ന് വാങ്ങിയതെന്നും ഇത്രയും തുക നല്‍കിയാല്‍ തിരച്ചയക്കാമെന്നുമായിരുന്നു സ്വദേശി വീട്ടുകാരുടെ പ്രതികരണം.
പിന്നീട് സലാലയില്‍ ജോലി ചെയ്യുന്ന സഹോദരന്‍ വന്ന് മീരയെ ഇന്ത്യന്‍ എംബസിയിലേക്ക് എത്തിക്കുകയായിരുന്നു. 18 ദിവസമായി എംബസി ഷെല്‍ട്ടറില്‍ കഴിഞ്ഞ മീരയുടെ കൈവശം പാസ്പോര്‍ട്ടോ മറ്റു രേഖകളോ ഇല്ലായിരുന്നു. ഇതിനിടെ സ്പോണ്‍സര്‍ എംബസിയില്‍ എത്തി കൊണ്ടുപോകാന്‍ ശ്രമിച്ചു. ഒരു വര്‍ഷം കൂടി ഇവരുടെ വീട്ടില്‍ ജോലി ചെയ്യണമെന്നായിരുന്നു ആവശ്യം.
തന്നോടൊപ്പം വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ അജ്മാനിലെ ഓഫീസില്‍ ഉണ്ടായിരുന്നതായും ഇവിടെ നിന്ന് മറ്റു പല സ്ഥലങ്ങളിലേക്കും ഇവരെ വില്‍പന നടത്തുകയായിരുന്നുവെന്നും മീര വാസുദേവന്‍ പറഞ്ഞു. മീരയെ പിന്നീട് ഇന്ത്യയിലേയ്ക്ക് അയച്ചു.
പൊലീസ് നടപടികള്‍ ശക്തം: വിളിക്കുക 9999
അതിര്‍ത്തി വഴിയുള്ള മനുഷ്യക്കടത്തിനെതിരെ അധികൃതരുടെ നടപടി ശക്തമാക്കിയിട്ടുണ്ട്. അനാശാസ്യ കേന്ദ്രങ്ങള്‍ക്കെതിരെയും യുഎഇയിലും ഒമാനിലും പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചുവരുന്നു. ഇത്തരക്കാരെ പിടികൂടാന്‍ നിയമപാലകര്‍ എപ്പോഴും ജാഗരൂകരായി നിലകൊള്ളുന്നു.
ഇതേസമയം, ചതിക്കപ്പെട്ട് നിരവധി സ്ത്രീകളാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്ന് കയറ്റി അയയ്ക്കപ്പെടുന്നത്. യു എ ഇയില്‍ നിന്ന് ബര്‍കയിലേക്ക് അനിധികൃതമായി വീട്ടുജോലിക്ക് കൊണ്ടുവന്ന മലയാളി സ്ത്രീ കെട്ടിടത്തില്‍ നിന്ന് ചാടിയ സംഭവം ഉണ്ടായത് ഒരു വര്‍ഷം മുമ്പാണ്. മനുഷ്യക്കടത്തില്‍ പെടുന്നവരില്‍ ഭൂരിഭാഗവും എത്തിച്ചേരുന്നത് വീട്ടുജോലിക്കാണ്. തുച്ഛമായ ശമ്പളം, കൂടുതല്‍ സമയം ജോലി തുടങ്ങി പീഡനങ്ങളാണ് ഇത്തരക്കാര്‍ നേരിടേണ്ടി വരുന്നത്.
അടുത്തിടെ മസ്‌കറ്റിലെ അല്‍ ഖുവൈര്‍ ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു അനാശാസ്യ കേന്ദ്രം റോയല്‍ ഒമാന്‍ പൊലീസ് അടപ്പിച്ചു. ഇന്ത്യക്കാരടക്കം ആറ് പേരെ അറസ്റ്റ് ചെയ്തു. അഞ്ച് സ്ത്രീകളും ഒരു പുരുഷനുമാണ് അറസ്റ്റിലായത്.പലപ്പോഴും രഹസ്യ വിവരം ലഭിച്ചതനുസരിച്ചാണ് പൊലീസ് ഇത്തരം കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തുന്നത്. ആവശ്യക്കാര്‍ ചമഞ്ഞെത്തുന്ന പൊലീസ് സംഘമാണ് നടത്തിപ്പുകാരെ കുടുക്കുന്നത്. ഇത്തരം കേന്ദ്രങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ റോയല്‍ ഒമാന്‍ പൊലീസിനെ 9999 എന്ന നമ്പരില്‍ വിളിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിക്കുന്നു.
ദുബായിലും ഇതുപോലെ അനാശാസ്യക്കാര്‍ക്കെതിരെ പൊലീസ് നടപടി ശക്തമാണ്. ഇടയ്ക്കിടെ ഇത്തരം കേന്ദ്രങ്ങള്‍ റെയ്ഡ് ചെയ്ത് നടത്തിപ്പുകാരെയും ഇടപാടുകാരെയും പിടികൂടാറുണ്ട്. പൊലീസിന്റെ കൈയില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി നടത്തിപ്പുകാരും യുവതികളും ഇടപാടുകാരുമൊക്കെ ബഹുനില കെട്ടിടത്തില്‍ നിന്ന് ചാടുകയും അതുവഴി ജീവഹാനി സംഭവിക്കുകയും ചെയ്ത സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
ഇത്തരത്തില്‍ ജീവന്‍ പൊലിഞ്ഞ നിരവധി മലയാളികളുമുണ്ട്. പലപ്പോഴും നടത്തിപ്പുകാരും ഏജന്റുമാരും ഇടപാടുകാരും ഓടി രക്ഷപ്പെടുമ്പോള്‍, നിരാലംബരായ സ്ത്രീകളുടെ ജീവിതമാണ് നിയമത്തിന്റെ കൈകളിലകപ്പെട്ട് തടവറയില്‍ ഹോമിക്കപ്പെടുന്നത്.
മാഡത്തെക്കുറിച്ചു പിന്നീടു പറയാമെന്നും ഇപ്പോള്‍ എഴുതിക്കൊണ്ടിരിക്കുകയാണെന്നും പള്‍സര്‍ സുനി. എഴുതിയത് എല്ലാവര്‍ക്കും നല്‍കുമെന്നും വിയ്യൂര്‍ ജയിലിലെത്തിയ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. യുവനടിയെ ഉപദ്രവിച്ച കേസിലെ മുഖ്യപ്രതിയാണു പള്‍സര്‍ സുനി.
കാക്കനാട് ജയിലില്‍ ക്രൂര പീഡനമായിരുന്നെന്നു സുനിക്കൊപ്പം വന്ന തടവുകാരന്‍ പറഞ്ഞു. കാക്കനാട് ജയിലില്‍നിന്നു സുനിയടക്കം ഒമ്പതു തടവുകാരെയാണു വെള്ളിയാഴ്ച വിയ്യൂര്‍ ജില്ലാ ജയിലിലേക്കു മാറ്റിയത്. സെന്‍ട്രല്‍ ജയിലില്‍ സൗകര്യമില്ലാത്തതുകൊണ്ട് ജില്ലാ ജയിലിലേക്കാണു കൊണ്ടുപോയത്. സുനിയെ പ്രത്യേക പോലീസ് വാഹനത്തില്‍ കനത്ത സുരക്ഷയിലാണെത്തിച്ചത്.
മറ്റുള്ള എട്ടുപേരെ വലിയ പോലീസ് വാഹനത്തിലാണ് കാക്കനാടുനിന്ന് വിയ്യൂരിലേക്ക് എത്തിച്ചത്. വിയ്യൂര്‍ ജയിലിലെത്തിയ സുനിയും സഹതടവുകാരും ജയില്‍ കാന്റീനില്‍നിന്ന് ഉച്ചഭക്ഷണം കഴിച്ചശേഷമാണു പോയത്. വിലകൂടിയ ചെരുപ്പും ഒരു ജോഡി ഷൂസും രണ്ടുബക്കറ്റും പുതപ്പും വസ്ത്രവുമായാണ് സുനി വിയ്യൂരിലെത്തിയത്.
എറണാകുളം സിജെഎം കോടതിയില്‍ എത്തിച്ചപ്പോള്‍ അങ്കമാലി കോടതിയില്‍ എത്തുമ്പോള്‍ കേസിലെ മാഡം ആരാണെന്ന് പറയാമെന്ന് സുനി പറഞ്ഞിരുന്നു. എന്നാല്‍ പൊലീസ് ഈ നീക്കത്തിന് തടസമിട്ടു. സുനിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കാതെ കാക്കനാട്ടെ സബ്ജയിലിലേക്ക് കൊണ്ടുപോകുകയാണ് പൊലീസ് ചെയ്തത്.
പള്‍സര്‍ സുനി നിരന്തരം വെളിപ്പെടുത്തല്‍ നടത്തി ആശയക്കുഴപ്പമുണ്ടാക്കുന്നതു ദിലീപിന്റെ ജാമ്യം സുഗമമാക്കാനാണെന്നും സൂചനയുണ്ട്. സുനിയുടെ മൊഴികള്‍ വിശ്വസിനീയമല്ലെന്നും ഇതേ രീതിയില്‍ തന്നെ നേരത്തേ പുറത്തുവിട്ട കത്തും കണ്ടാല്‍ മതിയെന്നും പ്രോസിക്യൂഷന്‍ വാദിക്കാനിടയുണ്ട്. ഇതോടൊപ്പമാണു മര്‍ദനമേറ്റെന്ന വെളിപ്പെടുത്തലും വരുന്നത്. ഇക്കുറി ജാമ്യം കിട്ടുമെന്ന പ്രതീക്ഷയിലാണു ദിലീപും കുടുംബാംഗങ്ങളും. ജാമ്യം നിഷേധിക്കപ്പെട്ടാല്‍ ഓണത്തിനുശേഷമാകും പുതിയ ഹര്‍ജി നല്‍കുക. അപ്പോഴേക്കും െഹെക്കോടതി ബെഞ്ചുകളില്‍ മാറ്റമുണ്ടാകാനുമിടയുണ്ട്.
യാത്രകളില്‍ നമ്മള്‍ ചെയ്യാന്‍ പാടില്ലാത്ത പല കാര്യങ്ങളുണ്ട്. പ്രതേകിച്ച് വിമാനയാത്രയില്‍. ഒരുകാരണവശാലും വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ യാത്രക്കാര്‍ ചെയ്യാന്‍ പാടില്ലാത്ത ചില പ്രവര്‍ത്തികളെ കുറിച്ചു അറിയാം.
1, വിമാനത്തിലെ ഉറക്കം…
വിമാനം പറന്നുയരുമ്പോഴും, ലാന്‍ഡ് ചെയ്യുമ്പോഴും ഉറങ്ങാന്‍ പാടില്ല. പറന്നുയരുമ്പോഴും, ലാന്‍ഡ് ചെയ്യുമ്പോഴും വിമാനത്തിനുള്ളിലെ മര്‍ദ്ദം കൂടുതലായിരിക്കും. ഇത് യാത്രക്കാരന്റെ തുലനനിലയില്‍ മാറ്റമുണ്ടാക്കും. ഈ സമയം ഉറങ്ങുന്നത് തലകറക്കം, മനംപുരട്ടല്‍, ചെവിവേദന, കര്‍ണ്ണപുടത്തിന് കേടുപാട്, മൂക്കില്‍നിന്ന് രക്തംവരുക തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും.
2, തുടര്‍ച്ചയായി ഇരിക്കുന്നത്…
വിമാനം പറന്നുയരുന്നത് മുതല്‍ ലാന്‍ഡ് ചെയ്യുന്നതുവരെ ഇരിക്കുന്നത് നല്ലതല്ല. കാബിനുള്ളില്‍ മര്‍ദ്ദം കുറവായതുകൊണ്ട്, ശരീരത്തിനുള്ളില്‍ രക്തയോട്ടത്തിന് വേഗം കുറവായിരിക്കും, പ്രത്യേകിച്ചും കാലിലേക്കുള്ള രക്തയോട്ടം. ഇത് രക്തം കട്ടപിടിക്കാന്‍ കാരണമാകും.
3, വെള്ളം കുടിക്കുക…
കാബിനിലെ വായു ഏറെ വരണ്ടതായിരിക്കും. ഇത് നിര്‍ജ്ജലീകരണത്തിന് ഇടയാക്കും. അതുകൊണ്ടുതന്നെ ഇടയ്‌ക്കിടെ വെള്ളം കുടിച്ചുകൊണ്ടിരിക്കുക. വിമാനത്തിനുള്ളില്‍ മദ്യപാനം പൂര്‍ണമായും ഒഴിവാക്കുക. മദ്യപാനം നിര്‍ജ്ജലീകരണം വര്‍ദ്ധിപ്പിക്കും.
4, ചായയോ കോഫിയോ കുടിച്ചാല്‍…
വിമാനത്തിനുള്ളില്‍ ലഭിക്കുന്ന ചായയോ കോഫിയോ ഒഴിവാക്കുന്നതാണ് നല്ലത്. വിമാനത്തിനുള്ളിലെ ചായ, കോഫി എന്നിവ തയ്യാറാക്കുന്നത് നല്ല വെള്ളം ഉപയോഗിച്ചല്ല. അന്താരാഷ്‌ട്ര വിമാനങ്ങളിലെ ചായയിലും കോഫിയിലും 12 ശതമാനം വരെ കോളിഫോം ബാക്‌ടീരിയ അടങ്ങിയിട്ടുള്ളതായി പഠനങ്ങളില്‍ വ്യക്തമായതാണ്.
5, കോള പോലെയുള്ള ദ്രാവകം…
കോളയോ സോഡയോ വിമാനത്തിനുള്ളില്‍വെച്ച് കുടിക്കാന്‍ പാടില്ല. വിമാനയാത്രയ്‌ക്കിടയില്‍ ഗ്യാസ്‌ട്രബിള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനൊപ്പം കോള പോലെയുള്ളവ കുടിച്ചാല്‍ ഗ്യാസ്‌ട്രബിള്‍ അധികമാകും.
6, മദ്യപിച്ചാല്‍…
വിമാനത്തിനുള്ളില്‍വെച്ച് മദ്യപിക്കുന്നവര്‍ ആദ്യം ഉറക്കത്തിലേക്ക് വഴുതുമെങ്കിലും, പിന്നീട് നിര്‍ജ്ജലീകരണവും തൊണ്ട വരളുന്നതുംകാരണം ഉറക്കം നഷ്‌ടമാകുന്നു.
വയാഗ്ര ഓവര്‍ ഡോസ് കഴിച്ചു 12 മണിക്കൂര്‍ തുടര്‍ച്ചയായി സെക്‌സിലേര്‍പ്പെയാള്‍ ദുബായില്‍ മരിച്ചു. കാമറൂണ്‍ സ്വദേശിയായ 52കാരനാണ് ദുബായിലെ ഹോട്ടല്‍ മുറിയില്‍ വച്ച് മരിച്ചത്. ഇദ്ദേഹത്തെ മുറിയിലെ ബാത്ത്‌റൂമില്‍ മരിച്ച നിലയില്‍ പൊലീസ് കണ്ടെത്തുകയായിരുന്നു.
ശരീരത്തില്‍ മുറിവുകളോ മറ്റോ കാണാത്തതിനെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇദ്ദേഹത്തിന് ഒരു 23കാരിയുമായി ബന്ധമുണ്ടായിരുന്ന കാര്യം വെളിപ്പെട്ടത്. ഇവരും കാമറൂണ്‍ സ്വദേശിയാണ്. ഇവര്‍ മരിച്ചയാള്‍ക്കൊപ്പം ഹോട്ടല്‍ മുറിയിലുണ്ടായിരുന്നു. മരിച്ച ദിവസം ഇദ്ദേഹവുമായി മണിക്കൂറുകളോളം ശാരീരിക ബന്ധം പുലര്‍ത്തിയതായി യുവതി വെളിപ്പെടുത്തി. ഇദ്ദേഹം ബാഗില്‍ നിന്നും വയാഗ്ര എടുത്ത് കഴിച്ചതായും അവര്‍ വ്യക്തമാക്കി.
തുടര്‍ന്ന് താന്‍ ബാത്ത്‌റൂമില്‍ പോയി തിരികെ വന്നപ്പോള്‍ തളര്‍ന്നുവീണു കിടക്കുന്ന 52കാരനെയാണ് കണ്ടതെന്നും യുവതി പറഞ്ഞു. മരുന്ന് ലബോറട്ടറിയിലേയ്ക്ക് ടെസ്റ്റ് ചെയ്യാന്‍ അയച്ചതിനെത്തുടര്‍ന്നാണ് വയാഗ്രയാണെന്നും, ഓവര്‍ഡോസായതാണ് മരണകാരണമെന്നും മനസ്സിലായത്.
കൊച്ചി: കൊച്ചി മെട്രോയുടെ ട്രെയിനുകളില്‍ വനിതകള്‍ക്ക് സീറ്റ് സംവരണം അനുവദിക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍. എന്നാല്‍ ഇത് അനുവദിക്കാനാകില്ലെന്ന് കെഎംആര്‍എല്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഉദ്ഘാടനത്തിനു മുമ്പേ നയം വ്യക്തമാക്കിയിട്ടുള്ളതാണ്. പുതിയൊരു യാത്രാ സംസ്‌കാരം നടപ്പിലാക്കാനാണ് ശ്രമമെന്നും കമ്പനി വ്യക്തമാക്കി.
യാത്രക്കാര്‍ക്ക് മുന്നില്‍ ഒരുവിധ ലിംഗവിവേചനവും പാടില്ലെന്ന നിലപാട് ബോധപൂര്‍വമായി തന്നെ കൈക്കൊണ്ടതാണ്. ട്രാന്‍സ്ജെന്‍ഡേഴ്സിനെയടക്കം പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തിയത് ഇതിന്റെ ഭാഗമാണ്. പ്രായമായവര്‍, ഗര്‍ഭിണികള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്ക് മെട്രോയില്‍ പ്രത്യേകം സീറ്റുണ്ടെന്നും കുട്ടികളെ എടുത്തുകൊണ്ട് വരുന്നവര്‍ക്കും ഇത് ലഭ്യമാണെന്നും കെഎംആര്‍എല്‍ വ്യക്തമാക്കുന്നു.
എന്നാല്‍ ഡല്‍ഹി മെട്രൊയടക്കമുളള സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് സീറ്റ് സംവരണമുണ്ടെന്നാണ് വനിതാകമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നത്.
കൊച്ചി മെട്രൊയില്‍ സ്ത്രീകള്‍ക്ക് 33.33 ശതമാനം സീറ്റ് സംവരണം നല്‍കണം. ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ കമ്പനിയോട് ആവശ്യപ്പെട്ടു. കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് ഇത് സംബന്ധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ് അന്വേഷണം വളരെപ്പെട്ടെന്നു തന്നെ ലക്ഷ്യസ്ഥനത്തെത്തുമെന്ന് കരുതിയിരുന്ന സാഹചര്യത്തിലാണ് നടൻ ദിലീപ് തൻറെ അഡ്വക്കേറ്റിനെ മാറ്റിയത് .ഇത്തരത്തിലുള്ള കേസുകളിൽ പ്രതിഭാഗത്തിൻറെ അഡ്വക്കേറ്റ് പയറ്റുന്ന രക്ഷാമാർഗമാണ് അലിബി. നടൻ ദിലീപിൻറെ കേസിലും ഈ തുറുപ്പ് ചീട്ടിറക്കാനാണ് സാധ്യത എന്നാണ് പുതിയ വിവരം .
ക്രിമിനല്‍ കേസുകളില്‍ ഗൂഢാലോചന തെളിയിക്കാന്‍ പ്രയാസമാണ്. തെളിവുകള്‍ ഉണ്ടാകാറില്ലെന്നതാണു കാരണം. അങ്ങനെ വരുമ്പോള്‍ ടവർ ലൊക്കേഷന്‍ അടക്കമുള്ള ആധുനികമാര്‍ഗങ്ങളാകും പൊലീസും പ്രോസിക്യൂഷനും സ്വീകരിക്കുക. പ്രതി ആ ടവര്‍ ലൊക്കേഷനു കീഴില്‍ ഉണ്ടായിരുന്നെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ ശ്രമിക്കുമ്പോള്‍, തന്റെ കക്ഷി ആ സമയം മറ്റൊരിടത്തായിരുന്നു എന്നു തെളിയിക്കാനാകും പ്രതിഭാഗം ശ്രമിക്കുക. നിയമരംഗത്ത് ‘അലിബി’ എന്നാണ് ഈ രക്ഷാമാര്‍ഗം അറിയപ്പെടുന്നത്.
എന്നാൽ ദിലീപിൻറെ ജാമ്യ ഹര്‍ജിയില്‍ മൂന്നു കാര്യങ്ങളാണു രാമന്‍പിള്ള പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്. ദിലീപ് ഒരു തവണപോലും ഒന്നാംപ്രതി സുനിയെ കാണുകയോ ഫോണില്‍ സംസാരിക്കുകയോ ചെയ്തിട്ടില്ല. തിരിച്ചും വിളിച്ചിട്ടില്ല. ഒരു ടവര്‍ ലൊക്കേഷനു കീഴില്‍വന്നതുകൊണ്ട് ദിലീപ് എങ്ങനെ ഗൂഢാലോചനയില്‍ പങ്കാളിയാകും. നടന്‍ ദിലീപിന്റെ നമ്പര്‍ തേടിയാണ് സുനി വിഷ്ണുവെന്ന പ്രതിയെ സംവിധായകന്‍ നാദിര്‍ഷായുടേയും ദിലീപിന്റ ഡ്രൈവര്‍ അപ്പുണ്ണിയുടേയും അടുത്തേക്ക് അയയ്ക്കുന്നത്. ക്വട്ടേഷന്‍ കൊടുക്കുന്ന ആളിന്റെ ഫോണ്‍ നമ്പര്‍പോലും അറിയാതെയാണോ ഒരാള്‍ ക്വട്ടേഷന്‍ ഏറ്റെടുക്കുന്നത്. ഗൂഢാലോചന നടന്നതായി പറയുന്ന സമയത്ത് നടന്‍ ദിലീപ് ആ ടവര്‍ ലൊക്കേനു കീഴിലുള്ള മറ്റെവിടെയെങ്കിലും ആയിരുന്നുവെന്നു തെളിവുകളുടെ അടിസ്ഥാനത്തില്‍ പറയാന്‍ കഴിഞ്ഞാല്‍ കേസ് മറ്റൊരു വഴിത്തിരിവിലെത്തും. സാക്ഷികള്‍ കൂറുമാറാനും സാധ്യതകളുണ്ട്.
പ്രവാസ ജീവിതം മതിയാക്കി മടങ്ങിയെത്തുന്നവര്‍ക്ക് പ്രതിമാസം അയ്യായിരം രൂപ മുതല്‍ അന്‍പതിനായിരം രൂപ വരെ ഡിവിഡന്റ് ലഭിക്കുന്ന പെന്‍ഷന്‍ പദ്ധതിക്ക് പ്രവാസി ക്ഷേമ ബോര്‍ഡ് രൂപം നല്‍കി.
പ്രവാസികള്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് ആനുപാതികമായ തുകയാണ് പെന്‍ഷനായി നല്‍കുക. അഞ്ച് ലക്ഷം മുതല്‍ 50 ലക്ഷം രൂപവരെ പദ്ധതിയില്‍ നിക്ഷേപിക്കാം. മൂന്ന് വര്‍ഷത്തിനകം ആറ് ഘട്ടമായോ ഒറ്റത്തവണയായോ തുക നിക്ഷേപിക്കാം. നിക്ഷേപത്തുക പൂര്‍ണമായാല്‍ മൂന്നു വര്‍ഷത്തിനു ശേഷം മാസംതോറും ഡിവിഡന്റ് നല്‍കും. പദ്ധതിയിലൂടെ 60,000 കോടി രൂപവരെ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. വികസന പദ്ധതികള്‍ക്കാണ് ഈ തുക ചെലവഴിക്കുക. പദ്ധതിയുടെ കരട് സര്‍ക്കാര്‍ അംഗീകാരത്തിനായി മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു.
ബാങ്കില്‍ നിക്ഷേപിച്ചാല്‍ ലഭിക്കുന്നതിലും കൂടുതല്‍ ആനുകൂല്യം ലഭ്യമാക്കുമെന്നതാണ് പദ്ധതിയുടെ സവിശേഷത. ജീവിതത്തിന്റെ നല്ലൊരുഭാഗം വിദേശത്ത് ജോലിചെയ്ത് തിരിച്ചെത്തുന്ന ഭൂരിഭാഗത്തിനും അവസാനകാലം ദാരിദ്യ്രവും രോഗവും മാത്രമാണ് സമ്പാദ്യമെന്ന തിരിച്ചറിവിലാണ് പ്രവാസികളുടെ സമ്പാദ്യം നിക്ഷേപമായി സ്വീകരിച്ചുള്ള പെന്‍ഷന്‍പദ്ധതിക്ക് രൂപംനല്‍കിയതെന്ന് പ്രവാസി ബോര്‍ഡ് ചെയര്‍മാന്‍ പി ടി കുഞ്ഞുമുഹമ്മദ് പറഞ്ഞു.
പ്രവാസി കുടുംബങ്ങള്‍ക്ക് വില്ലകള്‍ നിര്‍മിച്ചുനല്‍കുന്ന ‘സംരക്ഷിത പ്രവാസി ഗ്രാമപദ്ധതി’യും ബോര്‍ഡ് ലക്ഷ്യമിടുന്നുണ്ട്. കേരളത്തിലെ നഗരപ്രദേശങ്ങളില്‍ ആവശ്യമായ ഭൂമി എടുത്ത് അഞ്ച് മുതല്‍ 10 വരെ സെന്റ് തിരിച്ച് 1000 മുതല്‍ 3000 വരെ സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള വില്ലകള്‍ നിര്‍മിച്ച് നിശ്ചിതവിലയ്ക്ക് പ്രവാസികള്‍ക്ക് നല്‍കുന്ന പദ്ധതിയാണിത്. താഴേത്തട്ടിലും ഇടത്തരം ജീവിത നിലവാരത്തിലുമുള്ള പ്രവാസികളെ ഉദ്ദേശിച്ചാണ് പദ്ധതിയെന്ന് സിഇഒ സി ജോസ് പറഞ്ഞു.