Latest News

അരുവിക്കര എംഎല്‍എയും മുന്‍ മന്ത്രിയും സ്പീക്കറും ആയിരുന്ന ജി കാര്‍ത്തികേയന്റെ മകനുമായ ശബരീനാഥ്‌ വിവാഹിതനാകാന്‍ ഒരുങ്ങുന്നു. തിരുവനന്തപുരം സബ് കലക്ടര്‍ ആയ ഡോ. ദിവ്യ എസ്. അയ്യര്‍ ആണ് വധു. ഇരുവരും തമ്മില്‍ തിരുവനന്തപുരത്ത് വച്ചുണ്ടായ സൗഹൃദം പ്രണയത്തിലേക്ക് വഴി മാറുകയായിരുന്നു. തുടര്‍ന്ന് ഇരു വീട്ടുകാരും കൂടി ആലോചിച്ച് വിവാഹത്തിനുള്ള തീരുമാനം എടുക്കുകയായിരുന്നു.

രണ്ട് ദിവസം മുമ്പാണ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. തിരുവനന്തപുരം പാൽക്കുളങ്ങര സ്വദേശിയാണ് ദിവ്യ. വിവാഹ നിശ്ചയം ദിവ്യയുടെ വീട്ടിൽ വെച്ച് കഴിഞ്ഞു. ശബരിയുടെ അമ്മ ഡോ. എം ടി സുലേഖയും ജ്യേഷ്ഠനും അടുത്ത ബന്ധുക്കളും മാത്രമാണ് വിവാഹ നിശ്ചയത്തിൽ പങ്കെടുത്തത്.

ശബരിയുടെ പ്രൊപ്പോസൽ വന്നപ്പോൾ തന്നെ ദിവ്യയുടെ അച്ഛൻ ശേഷ അയ്യരും അമ്മ ഭഗവതി അമ്മാളും പോസിറ്റീവായാണ് പ്രതികരിച്ചതെന്ന് ഇരുവരുടെയും കുടുംബ സുഹൃത്ത് പറഞ്ഞു. ഇന്ന് രാവിലെ നിയമസഭയിൽ വച്ചാണ് ശരബി സഹ എംഎൽഎമാരോടും വിവാഹം കഴിക്കുന്ന കാര്യം വെളിപ്പെടുത്തിയത്. വിവാഹിതനാകുന്ന വിവരം അറിയിച്ചു കൊണ്ട് ശബരിനാഥ് ഫേസ്‌ബുക്ക് പോസ്റ്റിട്ടിട്ടുണ്ട്. പോസ്റ്റ് ഇങ്ങനെ:

വിവാഹത്തെക്കുറിച്ചുള്ള നിങ്ങളുടെ സ്‌നേഹം നിറഞ്ഞ ചോദ്യങ്ങൾ കേൾക്കാൻ തുടങ്ങിയിട്ട് നാളേറയായി. ഇന്നത് സന്തോഷത്തോടെ അറിയിക്കുകയാണ്. സബ് കളക്ടർ ഡോ. ദിവ്യ.എസ്. അയ്യരെ ഞാൻ പരിചയപ്പെടുന്നത് തിരുവനന്തപുരത്തു വച്ചാണ്. തമ്മിലടുത്തപ്പോൾ ആശയങ്ങളിലും ഇഷ്ടങ്ങളിലും ജീവിത വീക്ഷണത്തിലും സമാനതകളുണ്ടെന്ന് ബോധ്യമായി. ഇരു കുടുംബങ്ങളുടെയും സ്‌നേഹാശിസുകളോടെ ദിവ്യ എനിക്ക് കൂട്ടായി എത്തുകയാണ്. എല്ലാവരുടെയും അനുഗ്രഹങ്ങൾ പ്രതീക്ഷിക്കുന്നു… ബാക്കിയൊക്കെ പിന്നാലെ അറിയിക്കാം, ഒന്നു മിന്നിച്ചേക്കണെ.

 

ജക്കാര്‍ത്ത: ലോകത്തെ ഏറ്റവും പ്രായു കൂടിയ വ്യക്തി എന്ന് അവകാശപ്പെട്ടിരുന്നയാള്‍ അന്തരിച്ചു. 146 വയസുണ്ടെന്ന് അവകാശപ്പെട്ടിരുന്ന ഇന്തോനേഷ്യക്കാരനായ എംബാ ഗോഥോ ആണ് മരിച്ചത്. 1870ലാണ് ഇദ്ദേഹം ജനിച്ചതെന്നാണ് അവകാശപ്പെട്ടിരുന്നത്. കഴിഞ്ഞ മാസമാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരണകാരണം പുറത്തു വിട്ടിട്ടില്ല. സോഡിമെജ്‌ദോ എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന ഇദ്ദേഹത്തിന് പുകവലിയായിരുന്നു ഒഴിവാക്കാന്‍ കഴിയാതിരുന്ന ദുശീലം.

മരണത്തിന് അല്‍പ ദിവസം മുമ്പ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലേക്ക് പോയ ഗോഥോ മരണം വരെ പോറിഡ്ജ് മാത്രമായിരുന്നു ഭക്ഷണമായി കഴിച്ചിരുന്നതെന്ന് ചെറുമകന്‍ ബിബിസിയോട് പറഞ്ഞു. 1870ലാണ് ജനിച്ചതെന്ന് ഗോഥോ അവകാശപ്പെട്ടിരുന്നെങ്കിലും ഈ അവകാശവാദത്തില്‍ സംശയങ്ങളുണ്ട്. ഇന്തോനേഷ്യ 1900 മുതലാണ് ഔദ്യോഗികമായി ജനനങ്ങളെക്കുറിച്ചുള്ള രേഖകള്‍ സൂക്ഷിച്ചു തുടങ്ങിയത്. 1870ല്‍ ജനിച്ചുവെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള രേഖ ഇയാള്‍ സൂക്ഷിച്ചിരുന്നു.

കഴിഞ്ഞ സമ്മറിലാണ് ലോകത്തെ ഏറ്റവും പ്രായമുള്ള വ്യക്തി എന്ന നിലയില്‍ ഗോഥോ തലക്കെട്ടുകള്‍ സൃഷ്ടിച്ചത്.ഇയാള്‍ താമസിച്ചിരുന്ന സെന്‍ട്രല്‍ ജാവയിലെ സ്രാഗന്‍ എന്ന പട്ടണത്തിലെ ഉദ്യോഗസ്ഥര്‍ ഗോഥോയുടെ പ്രായം സ്ഥിരീകരിച്ചു എന്ന് അറിയിച്ചതോടെയായിരുന്നു ഇത്. 1992 മുതല്‍ താന്‍ മരണത്തിനായുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ശവക്കല്ലറയില്‍ സ്ഥാപിക്കാനുള്ള ശിലാഫലകവും തയ്യാറാക്കിയിരുന്നു.

10 സഹോദരങ്ങളുടെ മരണം ഗോഥോ കണ്ടു. നാല് ഭാര്യമാരും മക്കളും പ്രായമായി മരിക്കുന്നതിനും അദ്ദേഹം ദൃക്‌സാക്ഷിയായി. മരിച്ചാല്‍ അടക്കം ചെയ്യാനായി വര്‍ഷങ്ങള്‍ക്കു മുമ്പ് വാങ്ങിയിരുന്ന സ്ഥലത്താണ് ഗോഥോയെ സംസ്‌കരിച്ചത്. നേരത്തേ തയ്യാറാക്കിയിരുന്ന ഫലകം ശവകുടീരത്തില്‍ ഗോഥോയുടെ അനന്തരാവകാശികള്‍ സ്ഥാപിക്കുകയും ചെയ്തു.

എല്ലാ ഇടവകകളിലും തൊഴിലാളി സംഘടനാ രൂപീകരണത്തിനൊരുങ്ങി കത്തോലിക്ക സഭ. ഇടവകകളില്‍ സമയബന്ധിതമായി കത്തോലിക്കാ സഭയുടെ തൊഴിലാളി സംഘടനയായ കേരള ലേബര്‍ മൂവ്‌മെന്റ് യൂണിറ്റുകള്‍ രൂപീകരിക്കണമെന്ന് കെ.സി.ബി.സിയുടെ തൊഴിലാളികാര്യ കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നു. ഇന്ത്യയിലെ മെത്രാന്‍കാര്യ സമിതിയായ സിബിസിഐയുടെ കീഴിലുള്ള തൊഴിലാളി സംഘടനയായ വര്‍ക്കേഴ്‌സ് ഇന്ത്യാ ഫെഡറേഷന്റെ അംഗസംഘടനയാണ് കേരള ലേബര്‍ മൂവ്‌മെന്റ്.

കേരളാ ലേബര്‍ മൂവ്‌മെന്റിന്റെ കീഴില്‍ എട്ട് തൊഴിലാളി ഫോറങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിര്‍മ്മാണ തൊഴിലാളി, തയ്യല്‍ത്തൊഴിലാളി, ഗാര്‍ഹിക തൊഴിലാളി, മത്സ്യത്തൊഴിലാളി, മോട്ടാര്‍ വാഹന തൊഴിലാളി, കര്‍ഷകതൊഴിലാളി, ചെറുകിട തോട്ടം തൊഴിലാളി, പീടികതൊഴിലാളി എന്നീ ഫോറങ്ങളിലായി ഒരു ലക്ഷത്തോളം പേര്‍ കേരള ലേബര്‍ മൂവ്‌മെന്റുമായി സഹകരിക്കുന്നുണ്ടെന്ന് വര്‍ക്കേഴ്‌സ് ഇന്ത്യാ ഫെഡറേഷന്‍ പ്രസിഡന്റ് ജൂഡ് ജോസഫ് പറഞ്ഞു.

[accordion][acc title=””]ഇതൊരു സ്വതന്ത്ര സംഘടനയാണ്. വ്യത്യസ്ത മതവിഭാഗങ്ങളിലുള്ളവര്‍ കേരള ലേബര്‍ മൂവ്‌മെന്റുമായി സഹകരിക്കുന്നുണ്ട്. കത്തോലിക്ക സഭയുടെ കീഴിലുള്ള മൂപ്പത് രൂപതകളില്‍ 29ലും കേരള ലേബര്‍ മൂവ്‌മെന്റിന്റെ പ്രവര്‍ത്തനമുണ്ട്. 1000യൂണിറ്റുകളിലായി പതിനയ്യായിരത്തോളം സന്നദ്ധപ്രവര്‍ത്തകരാണ് കേരള ലേബര്‍ മൂവ്‌മെന്റിനുള്ളത്. ജൂഡ് ജോസഫ്[/acc][/accordion]

കത്തോലിക്കാ സഭയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത് സംസ്ഥാനത്ത് നിലവിലുള്ള തൊഴില്‍ നിയമങ്ങള്‍ക്ക് അനുസൃതമായിരിക്കണമെന്ന് ലേബര്‍ കമ്മിഷന്‍ മെയ് ദിന സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. സഭാ സ്ഥാപനങ്ങളിലെ സേവനവേതന വ്യവസ്ഥ സംബന്ധിച്ച് സിബിസിഐയും കെസിബിസിയും പുറത്തിറക്കിയ മാര്‍ഗ്ഗരേഖ നടപ്പാക്കണമെന്നും ലേബര്‍ കമ്മിഷന്‍ നിര്‍ദ്ദേശിക്കുന്നു.

കോണ്‍വെന്റുകളിലടക്കം ജോലി ചെയ്യുന്നവര്‍ക്ക് ബാധകമാകുന്ന വിധത്തില്‍ മാര്‍ഗ്ഗ രേഖ നടപ്പാക്കണമെന്നാണ് നിര്‍ദ്ദേശമെന്ന് കേരള ലേബര്‍ മൂവ്‌മെന്റ് ഡയറക്ടര്‍ ഫാദര്‍ ജോര്‍ജ് തോമസ് നിരപ്പുകാലയില്‍ പറയുന്നു. സഭാ സ്ഥാപനങ്ങളില്‍ കുറഞ്ഞ വേതനം പതിനായിരമാക്കാനാണ് മാര്‍ഗ്ഗരേഖയിലെ നിര്‍ദ്ദേശം. സംസ്ഥാന സര്‍ക്കാരിന്റെ ശമ്പള വ്യവസ്ഥയില്‍ മാറ്റം വരുന്നതനുസരിച്ച് സഭാ സ്ഥാപനങ്ങളിലെ വേതന വ്യവസ്ഥകളിലും മാറ്റം വരുത്തണമെന്നും നിര്‍ദ്ദേശമുണ്ട്. സഭയുടെ ആയിരത്തി അഞ്ഞൂറോളം ചെറുതും വലുതുമായ സ്ഥാപനങ്ങളിലെ പതിനായിരത്തോളം ജീവനക്കാര്‍ ഇതിന്റെ ഗുണഭോക്താക്കളാകുമെന്നാണ് പ്രതീക്ഷയെന്നും കേരളാ ലേബര്‍ മൂവ്‌മെന്റ് ഭാരവാഹികള്‍ പറയുന്നു.

കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ അവകാശ സംരക്ഷണവും ക്ഷേമവും ലക്ഷ്യമാക്കി രജിസ്‌ട്രേഷന്‍ നടത്തുന്നതിന് ദേശീയ തലത്തില്‍ വെബ്‌പോര്‍ട്ടല്‍ പ്രവര്‍ത്തനാവും ആരംഭിച്ചിട്ടുണ്ട്. എല്ലാ രൂപതകളിലും ഫെസിലിറ്റേഷന്‍ സെന്ററുകള്‍ തുറക്കുകയും ഐഡന്റിറ്റി കാര്‍ഡുകള്‍ നല്‍കുകയും ചെയ്യുകയാണ് സംഘടനയുടെ ലക്ഷ്യം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ ആലോചിക്കുന്നതായും ഭാരവാഹികള്‍ പറഞ്ഞു.

പിറന്നുവീണ കുഞ്ഞിനെ അമ്മ തന്നെ ക്ലോസെറ്റില്‍ മുക്കികൊല്ലുക. ആ അമ്മ സുൽത്താൻ ബത്തേരിയിലെ ഒരു മഠത്തിലെ കന്യാസ്ത്രീയാണ് . പ്രസവിച്ച കുഞ്ഞിനെ ലോകം കാണരുത്… അത് മറയ്ക്കാൻ ആ കുഞ്ഞിനെ ഉപേക്ഷിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് അതിനെ കൊന്നു കളയാൻ ആ കന്യാസ്ത്രീ തീരുമാനിക്കുന്നത്. സുല്‍ത്താന്‍ ബത്തേരിയിലെ ഒരു കന്യാസ്ത്രീമഠത്തിലെ കാഴ്ച്ചയായിരുന്നു ഇത്. കുഞ്ഞിന്റെ കരച്ചില്‍ മുഴങ്ങിയിട്ടും , അത് കേട്ടിട്ടും ആ മഠത്തിലെ ഒരു കന്യാസ്ത്രീകളും അനങ്ങിയില്ല.

ക്രിസ്തീയ സഭകളിൽ കന്യാസ്ത്രീകൾ പീഡനങ്ങൾക്കിരയാകുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ അടങ്ങിയ ‘നന്മ നിറഞ്ഞവളെ സ്വസ്തി’ എന്ന പുസ്തകത്തിലാണ് ഈ വിവരം ഉള്ളത്. ആത്മീയതയുടെ അണിയറയിൽ നടക്കുന്ന നമ്മളറിയാത്ത കാഴ്ചകളുടെ ചിത്രമാണ് സിസ്റ്റർ മേരി ചാണ്ടി തന്റെ പുതിയ പുസ്തകത്തിൽ വരച്ചിടുന്നത്. കത്തോലിക്കാസഭയ്ക്കുള്ളില്‍ നടക്കുന്ന സദാചാര വിരുദ്ധതയും കപട ആത്മീയതയും പൊളിച്ചടുക്കുന്ന ഞെട്ടിക്കുന്ന യാഥാര്‍ഥ്യങ്ങളാണ് അനാഥമന്ദിരം നടത്തുന്ന സിസ്റ്റർ പുസ്തകത്തിൽ വെളിപ്പെടുത്തുന്നത്.കന്യാസ്ത്രീമഠത്തിന്റെ അകത്തളങ്ങള്‍ നമ്മെ ഞെട്ടിപ്പിക്കുന്നതാണെന്ന് സിസ്റ്റര്‍ മേരി ചാണ്ടി തന്റെ ഈ പുസ്തകത്തിലൂടെ വെളിപ്പെടുത്തുന്നു. പുസ്തകത്തില്‍ ‘റേപ്പിങ് ഫാദേഴ്സ്’ എന്ന തലക്കെട്ടില്‍ എഴുതിയ ഓര്‍മക്കുറിപ്പിലാണ് ഇങ്ങനെയുള്ളത്.

”കന്യാസ്ത്രീ മഠത്തില്‍ വച്ച് ഇരുപതാംവയസ്സില്‍ തന്നെ ഒരു പുരോഹിതന്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. തന്നെ കയറിപ്പിടിച്ച പുരോഹിതനെ കസേരയെടുത്ത് തലയ്ക്കടിച്ചതുകൊണ്ട് രക്ഷപ്പെടാനായി. ചോരയൊലിച്ച് കൊണ്ട് ഇദേഹം പുറത്ത് കടന്നു. എന്നാല്‍, പരാതിപ്പെട്ടപ്പോള്‍ തനിക്ക് എതിരേയാണ് ആരോപണമുണ്ടായത്. അച്ചന്മാര്‍ എന്തു ചെയ്താലും എതിര്‍ക്കാന്‍ പാടില്ല എന്നതായിരുന്നു മഠത്തിലെ അലിഖിത നിയമം. ഈ അച്ചനിപ്പോള്‍ വയനാട്ടിലെ ഒരു ഇടവകയില്‍ മര്യാദക്കാരനായി കഴിയുന്നു. കന്യാസ്ത്രീയും അച്ചനും എന്നൊക്കെ പറഞ്ഞാല്‍ ഇതാണോ എന്ന് ഞാന്‍ അതിശയിച്ച് പോയിട്ടുണ്ട്. ഇവരാണോ ഈശോയുടെ പ്രതിപുരുഷന്മാര്‍?” സിസ്റ്റർ തുറന്നടിക്കുന്നു.

സിസ്റ്റർ മേരി ചാണ്ടി നാല്‍പ്പത് വര്‍ഷത്തിലധികം മഠത്തില്‍ ചെലവഴിച്ചു.  തുറന്നു പറച്ചിലുകളുടെ പേരിൽ സിസ്റ്റർ പലപ്പോഴും സഭയുടെ കണ്ണിലെ കരടായി. ”കന്യാസ്ത്രീകള്‍ യഥാര്‍ഥത്തില്‍ കര്‍ത്താവിന്റെ മണവാട്ടിമാരാണ്. എന്നാല്‍ ചിലയിടങ്ങളില്‍ അച്ചന്‍മാരുടെ മണവാട്ടിമാരാവാന്‍ നിര്‍ബന്ധിതരായി” മേരി ചാണ്ടി ആരോപിക്കുന്നു.

പുരോഹിതന്മാരെ മാത്രമല്ല മഠത്തിലെ ചില കന്യാസ്ത്രീകളുടെ അശ്ലീലതകളെയും പുസ്തകത്തില്‍ കുറ്റപ്പെടുത്തുന്നു.  ‘മഠത്തിലെ ചില കന്യാസ്ത്രീകള്‍ ‘വൃത്തികെട്ട’ പടമുള്ള മാസികകള്‍ വായിക്കുന്ന ശീലമുള്ളവരായിരുന്നു. ഇത്തരം മാസികകള്‍ എവിടുന്ന് കിട്ടുന്നുവെന്ന് ഞാന്‍ അദ്ഭുതപ്പെട്ടുപോയിട്ടുണ്ട്. ഒരിക്കല്‍ ഒരു കന്യാസ്ത്രീ മിക്കപ്പോഴും മുറി അടച്ചിട്ട് അതിനുള്ളിലിരിക്കുന്നത് എന്റെ ശ്രദ്ധയില്‍പെട്ടു. എല്ലാ കാര്യത്തിലും മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നവളുമായിരുന്നു അവര്‍.  എന്നാല്‍ ഈ രഹസ്യമായ ഏര്‍പ്പാടുകള്‍ എന്താണെന്ന് എനിക്ക് മനസ്സിലായിരുന്നില്ല. വളരെ രഹസ്യമായി ഇക്കാര്യം ശ്രദ്ധിച്ചപ്പോള്‍ അവര്‍ ഒരു മാസിക പതിവായി വായിച്ച് തൃപ്തിയടയുന്നതായി കണ്ടുപിടിച്ചു.

പ്രശസ്തയായ ഒരു മകള്‍ ഉണ്ടായിട്ടു പോലും എഴുന്നേറ്റ് നിൽക്കാൻ പോലും പ്രാപ്തിയില്ലാതെ ഉറ്റവരുടെയും നല്ലമനസുള്ളവരുടെയും കാരുണ്യത്തിൽ ജീവിതം തള്ളിനീക്കിയ നടി ലിസിയുടെ പിതാവ് കോതമംഗലം ചേലാട് പഴങ്ങര നെല്ലിക്കാട്ടില്‍ വര്‍ക്കി (75)അന്തരിച്ചു. ഇന്നലെ വൈകിട്ടാണ് വര്‍ക്കി മരിച്ചത്. ഇന്ന് ഉച്ചയോടെ മൃതദ്ദേഹം കീരംപാറ സെന്റ് ജോസഫ് പള്ളിസെമിത്തേരിയില്‍ സംസ്‌കരിക്കും.

ലോകം അറിയപ്പെടുന്ന മകൾ ഉണ്ടായിട്ടും മുട്ടിലിഴഞ്ഞ് നരകിച്ചുള്ള അന്ത്യമയിരുന്നു നെല്ലിട്ടിൽ പാപ്പച്ചൻ എന്ന് വിളിപ്പേരുള്ള എൻ ഡി വർക്കിയുടേത്. ദീര്‍ഘ കാലം നിയമപോരാട്ടം നടത്തിയെങ്കിലും തന്നെ കാണാൻ പോലും എത്താത്ത  മകളുടെ അവഗണനയിൽ ഏറെ മനസ്സ് വേദനിച്ചാണ്  വര്‍ക്കിയുടെ അന്ത്യം . അപ്പച്ചാ എന്നുവിളിച്ച് മകൾ ലിസ്സി തന്റെ അരികിലെത്തുമെന്ന പ്രതീക്ഷ അവസാന നിമിഷങ്ങളിലും വർക്കി കാത്തുസൂക്ഷിച്ചിരുന്നെന്നാണ് സഹോദരൻ ബാബുവിന്റെ വെളിപ്പെടുത്തൽ.

നടിയും പ്രമുഖ സംവിധായകൻ പ്രിയദർശന്റെ മുൻ ഭാര്യയുമായ ലിസി തന്റെ മകളാണെന്ന് സ്ഥാപിക്കാൻ നിയമനടപടികളുമായി വർക്കി രംഗത്തിറങ്ങിയിട്ട് വർഷങ്ങളായിരുന്നു. ഇത് സംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങൾ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. കേസ് നടപടികളെത്തുടർന്ന് ആകെ ലിസ്സിയിൽ നിന്നും ഒരു ലക്ഷത്തിൽപ്പരം രൂപ ലഭിച്ചതൊഴിച്ചാൽ പിതാവിന് ലിസിയില്‍ നിന്നും യാതൊരു സഹായങ്ങളും ലഭിച്ചിരുന്നില്ല . അച്ഛനെന്ന നിലയിൽ വര്‍ക്കിയെ ലിസ്സി ഒരിക്കലും അംഗീകരിച്ചിരുന്നില്ല . ഏതാനും വർഷങ്ങളായി പൂക്കാട്ടുപടിക്കടുത്ത് കങ്ങരപ്പടിയിലെസഹോദരന്റെ വീട്ടിലായിരുന്നു വര്‍ക്കിയുടെ താമസം.

ലിസി തനിക്ക് ജീവനാംശം നല്‍കുന്നില്ലെന്ന് കാണിച്ച് മുവാറ്റുപുഴ ആര്‍. ഡി. ഒ മുമ്പാകെ വര്‍ക്കി  ഹര്‍ജി സമര്‍പ്പിക്കുകയും മാസം 5500 രൂപ വീതം ചെലവിന് നല്‍കാന്‍ ആര്‍. ഡി. ഒ ഉത്തരവാകുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച് ആര്‍. ഡി. ഒ ഓഫീസില്‍ നിന്നും ലിസിയുടെ ചെന്നൈ അഡ്രസില്‍ അറിയിപ്പ് നല്‍കിയിരുന്നെങ്കിലും ലിസി ആദ്യം തിരിഞ്ഞു നോക്കിയില്ല. ഇതേ തുടര്‍ന്ന് വര്‍ക്കി അടുത്തിടെ ജില്ലാ കളക്ടര്‍ പി. ഐ ഷെയ്ക്ക് പരീതിന് പരാതി സമര്‍പ്പിക്കുകയും ഇതു പ്രകാരം ജീവനാംശം 10000 രൂപയായി ഉയര്‍ത്തുകയും ലിസിക്ക് കളക്ടര്‍ നോട്ടീസയക്കുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളോട് പ്രതികരിക്കവെയാണ് വര്‍ക്കിയെ അറിയില്ലെന്ന വാദവുമായി ലിസി രംഗത്തുവന്നത്. ഒടുവില്‍ കോടതി നടപടികള്‍ നേരിടേണ്ടി വരുമെന്ന ഘട്ടത്തിലാണ് ലിസി വര്‍ക്കിക്ക് ചെലവിന് കൊടുക്കാന്‍ തയ്യാറായത്.

വര്‍ക്കിയ്ക്ക് പൂക്കാട്ടുപടി സ്വദേശിനി ഏലിയാമ്മയിൽ ജനിച്ച മകളാണ് ലിസി. കോതമംഗലത്തെ പ്രശസ്തമായ തറവാട്ടായ നെല്ലിക്കാട്ടിലെ അംഗമായിരുന്നു വർക്കി. എന്നാൽ, പിതാവുമായി തെറ്റിയാണ് വർഷങ്ങൾക്കുമുമ്പ് വര്‍ക്കി ആലുവയിലെത്തിയത്. കുടുംബസ്വത്ത് ഇല്ലാത്തതിനാൽ കെട്ടിട നിർമ്മാണ ജോലിക്കാരനായാണ് അദ്ദേഹം ജീവിതം കരുപിടിപ്പിച്ചത്. ഇതിനിടെ അവിചാരിതമായാണ് ഏലിയാമ്മ എന്ന യുവതിയുമായി അടുക്കുന്നത്. വർക്കിയുടെ കൂടെ ജോലി ചെയ്യാൻ എത്തിയതായിരുന്നു ഏലിയാമ്മ.

പിതാവിന്റെ എതിർപ്പിനെ മറികടന്നായിരുന്നും വർക്കി ഏലിയാമ്മയെ വിവാഹം ചെയ്തത്. ഏലിയാമ്മയുടെ മാതാവ് മുൻകൈയെടുത്തായിരുന്നു വിവാഹം. പിതാവിന്റെ എതിർപ്പുള്ളതിനാൽ കുടുംബവീട്ടിൽ താമസിക്കാൻ സാധിച്ചില്ല. തുടർന്ന് വർഷങ്ങളോളം അമ്മാവനൊപ്പമായിരുന്നു വർക്കിയും ഭാര്യ ഏലിയാമ്മയും കഴിഞ്ഞത്. ഇതിനിടയിലാണ് ലിസി പിറന്നത്. വെളുത്ത് നീണ്ട മൂക്കുള്ള സുന്ദരിയായ ലിസി പിതാവ് വർക്കിയെപോലെ തന്നെയായിരുന്നു. മകളെ അത്യധികം സ്നേഹിച്ച പിതാവായിരുന്നു അന്ന് വർക്കി. എന്നാൽ, ഇതിനിടെയാണ് മാതാവ് ഏലിയാമ്മക്ക് സിനിമാ മോഹം ഉണ്ടാകുന്നത്. സിനിമ രംഗത്ത് സജീവമായിരുന്ന രാമുവുമായുള്ള അടുപ്പമായിരുന്നു ഏലിയാമ്മയിൽ സിനിമാ മോഹം മുളയ്ക്കാൻ കാരണമെന്നാണ് വർക്കി ഇതേക്കുറിച്ച് പറഞ്ഞിരുന്നത്. അതോടെ ബന്ധം വേര്‍പിരിയുകയും മകളെയും കൂട്ടി ഏലിയാമ്മ പോകുകയും ചെയ്തു .മകള്‍ സിനിമയില്‍ അഭിനയിക്കുന്നത് വര്‍ക്കിക്ക് ഇഷ്ടം അല്ലായിരുന്നു .എന്നാല്‍ ഏലിയാമ്മയാണ് ലിസ്സിയെ സിനിമയില്‍ എത്തിച്ചത്.

read more.. ‘കന്യാസ്ത്രീയും അച്ചനും എന്നൊക്കെ പറഞ്ഞാല്‍ ഇതാണോ എന്ന് അതിശയിച്ച് പോയിട്ടുണ്ട്; ഇവരാണോ ഈശോയുടെ പ്രതിപുരുഷന്മാര്‍’ ?; പിറന്നുവീണ ചോരക്കുഞ്ഞിനെ ക്ലോസെറ്റില്‍ മുക്കികൊല്ലുന്നത് കാണേണ്ടിവന്നിട്ടുണ്ട്; തുറന്നുപറച്ചിലുകളുമായി സിസ്റ്റർ മേരി ചാണ്ടിയുടെ പുസ്തകം

കൊച്ചി: ഇടുക്കിയിലും തിരുവനന്തപുരത്തുമുള്‍പ്പെടെ കുരിശുകള്‍ സ്ഥാപിച്ച് വന്‍തോതില്‍ റവന്യൂ ഭൂമി കയ്യേറിയതായി റിപ്പോര്‍ട്ടുകള്‍. ഇടുക്കിയില്‍ വാഗമണ്ണിനടുത്ത് പുള്ളിക്കാനത്ത് പുല്‍മേടുകള്‍ കയ്യേറിയതായാണ് വിവരം. പുള്ളിക്കാനം സെന്റ് തോമസ് പള്ളി അധികൃതരാണ് ഈ കയ്യേറ്റത്തിന് പിന്നിലെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അമ്പത് ഏക്കറിലധികം പുല്‍മേടുകള്‍ കയ്യേറിയിട്ടുണ്ട്. അതീവ പരിസ്ഥിതി ദുര്‍ബലപ്രദേശമാണ് കുരിശുകള്‍ സ്ഥാപിച്ച് സ്വന്തമാക്കാന്‍ ശ്രമിച്ചിരിക്കുന്നത്.

റവന്യൂ ഭൂമിയിലാണ് ഈ കയ്യേറ്റമെന്ന് തൊടുപുഴ തഹസില്‍ദാര്‍ സ്ഥിരീകരിച്ചിരുന്നു. ഈ ഭൂമി തിരിച്ചു പിടിക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നെന്ന് ഇലപ്പിള്ളി വില്ലേജ് ഓഫീസര്‍ പറഞ്ഞു. എന്നാല്‍ 66 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ സ്ഥാപിച്ച കുരിശുകള്‍ ആണിതെന്നും ഈ ഭൂമി പളളിയുടെതാണെന്നുമാണ് പള്ളി അധികൃതര്‍ വാദിക്കുന്നത്. തിരുവനന്തപുരത്തെ ബോണക്കാട്ടും വനഭൂമിയില്‍ കുരിശുകള്‍ സ്ഥാപിച്ച് കൈയേറ്റത്തിനുളള ശ്രമം നടക്കുന്നതായി മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മൂന്നാറിലെ പാപ്പാത്തിച്ചോലയില്‍ കുരിശ് സ്ഥാപിച്ച് നടത്തിയ കയ്യേറ്റം ഒഴിപ്പിച്ച നടപടിയെ സര്‍ക്കാര്‍ തന്നെ വിമര്‍ശിക്കുകയും അനധികൃത കൈയേറ്റങ്ങള്‍ വിവാദമാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് കയ്യേറ്റങ്ങളെക്കുറിച്ച് പുതിയ വാര്‍ത്തകള്‍ പുറത്തു വരുന്നത്. മൂന്നാറിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് കാണിച്ച് 2010ല്‍ റവന്യു സെക്രട്ടറി നിവേദിത പി ഹരന്‍ നല്‍കിയ ശുപാര്‍ശ വിഎസ് സര്‍ക്കാരും ഉമ്മന്‍ചാണ്ടി സര്‍ക്കാരും അവഗണിച്ചതായും വാര്‍ത്തകളുണ്ട്.

ലണ്ടന്‍: ബ്രിട്ടനില്‍ സ്വവര്‍ഗ്ഗ വിവാഹം കഴിച്ച ആദ്യ ആംഗ്ലിക്കന്‍ ചര്‍ച്ച് പുരോഹിതന്‍ പദവി ഉപേക്ഷിക്കുന്നു. സഭയുടെ ഭരണവിഭാഗമായ ജനറല്‍ സിനോഡിലെ അംഗം കൂടിയാണ് ഫാ.ആന്‍ഡ്രൂ ഫോര്‍ഷൂ-കെയിന്‍. ചര്‍ച്ച് ഓഫ് ഇംഗണ്ടിലെ സ്വവര്‍ഗ്ഗഭീതിയില്‍ മനംമടുത്താണ് താന്‍ സഭയിലെ ജോലികള്‍ ഉപേക്ഷിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പീക്കിലേക്ക് തന്റെ പങ്കാളി സ്റ്റീഫനുമൊത്ത് താമസം മാറ്റുന്നുവെന്ന് അറിയിച്ച ആന്‍ഡ്രൂ മറ്റൊരു ഇടവക തേടുന്നില്ല. ഇടവക അനുവദിക്കില്ലെന്നാണ് തനിക്ക് ലഭിച്ച അറിയിപ്പെന്നും പുരോഹിതന്‍ പറഞ്ഞു. സ്റ്റീഫനെ വിവാഹം കഴിച്ചതിനാലാണ് തനിക്ക് ഇടവക നല്‍കാന്‍ സഭ വിസമ്മതിക്കുന്നതെന്നും സഭയുടെ ഹോമോഫോബിയയാണ് ഇതിന് കാരണമെന്നും ഫാ. ആന്‍ഡ്രൂ പറഞ്ഞു.

ഇപ്പോള്‍ 53 വയസ് മാത്രം പ്രായമുള്ള താന്‍ കുറഞ്ഞ പ്രായത്തിലാണ് റിട്ടയര്‍ ചെയ്യുന്നത്. പക്ഷേ മുന്‍വിധികളോട് പടപൊരുതി തോറ്റതിനാലാണ് ഈ തീരുമാനത്തില്‍ എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. പുരോഹിതര്‍ സ്വവര്‍ഗ്ഗ വിവാഹം കഴിക്കുന്നത് സഭ നിരോധിച്ചിട്ടുണ്ട്. എന്നാല്‍ നോര്‍ത്ത് ലണ്ടന്‍ മേഖലയിലെ തന്റെ ഇടവകയില്‍ ഇത് പ്രശ്‌നമായിരുന്നില്ലെന്ന് ഫാ. ആന്‍ഡ്രൂ പറഞ്ഞു. 30 വര്‍ഷത്തോളം സഭയില്‍ സേവനം നടത്തിയ ആന്‍ഡ്രൂ 27 വര്‍ഷത്തോളം പുരോഹിതനായിരുന്നു. ജൂലൈയില്‍ വെസ്റ്റ് ഹാംപ്‌സ്റ്റെഡിലെ സെന്റ് മേരി ആന്‍ഡ് ഓള്‍ സോള്‍സ് പള്ളിയില്‍ തനിക്ക് അവസാനമായി കുര്‍ബാന അര്‍പ്പിക്കാനുള്ള അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആന്‍ഡ്രൂ.

പ്രാഥമികമായി സ്വവര്‍ഗ്ഗ വിരുദ്ധമാണ് ആംഗ്ലിക്കന്‍ ചര്‍ച്ചെന്ന് ആന്‍ഡ്രൂ ആരോപിക്കുന്നു. സഭയുടെ നയങ്ങളും പ്രസ്താവനകളും എല്‍ജിബിടി സമൂഹത്തിനെതിരെയാണ് വരാറുള്ളത്. അത്തരം ഒരു പ്രസ്ഥാനത്തിന്റെ ഭാഗമായി നില്‍ക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും തന്റെ തീരുമാനത്തിനെ ന്യായീകരിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. തന്റെ വിശ്വാസത്തിന് ഇതുമൂലം ഭംഗമുണ്ടാകില്ല. താന്‍ പള്ളിയില്‍ പോകുകയും ചെയ്യും. എന്നാല്‍ എല്‍ജിബിടി സമൂഹത്തിനും പള്ളികളില്‍ സമത്വമുറപ്പാക്കാനുള്ള പ്രചാരണപരിപാടികളുമായി മുന്നോട്ടു പോകുമെന്നും ആന്‍ഡ്രൂ പറഞ്ഞു.

ന്യൂഡല്‍ഹി: രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കാനില്ലന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടി ചട്ടപ്രകാരം ഒരാള്‍ക്ക് മൂന്ന് തവണയില്‍ കൂടുതല്‍ രാജ്യസഭയിലേക്ക് മത്സരിക്കാന്‍ കഴിയില്ല. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്ന നിലയ്ക്ക് പാര്‍ട്ടി നയം സംരക്ഷിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും യെച്ചൂരി പറഞ്ഞു.

സിപിഐഎം കീഴ്‌വഴക്കം അനുസരിച്ച് രണ്ട് തവണയിലധികം ഒരു പാര്‍ട്ടി മെംബറെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാറില്ല. ഇത് ലംഘിക്കാന്‍ തയ്യാറല്ലെന്നാണ് യെച്ചൂരി വ്യക്തമാക്കിയത്. സീതാറാം യെച്ചൂരി പശ്ചിമ ബംഗാളില്‍ നിന്നും രാജ്യസഭയിലേക്ക് വീണ്ടും മല്‍സരിച്ചാല്‍ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നു. ഏപ്രില്‍ അഞ്ചിന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി യെച്ചൂരി നടത്തിയ കൂടിക്കാഴ്ചയില്‍ രാഹുല്‍ കോണ്‍ഗ്രസിന്റെ ഓഫര്‍ മുന്നോട്ട് വെച്ചിരുന്നു. യെച്ചൂരിയല്ലാതെ മറ്റാരെയെങ്കിലുമാണ് സിപിഐഎം രാജ്യസഭയിലേക്ക് അയക്കാന്‍ നോക്കുന്നതെങ്കില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാവും കോണ്‍ഗ്രസ് ശ്രമിക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

യെച്ചൂരി മത്സരിക്കുന്നില്ലെങ്കില്‍ മേല്‍സഭയില്‍ സിപിഐഎം പ്രാതിനിധ്യം നഷ്ടമാകും. 294 അംഗ പശ്ചിമ ബംഗാള്‍ നിയമസഭയില്‍ 26 എംഎല്‍എമാര്‍ മാത്രമാണ് സിപിഐഎമ്മിനുള്ളത്. തെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ രക്ഷിക്കാന്‍ സിപിഐഎമ്മിന് ഒറ്റക്ക് കഴിയില്ലെന്ന് ചുരുക്കം. ആറ് രാജ്യസഭാ സീറ്റുകളില്‍ അഞ്ചും തൃണമൂല്‍ കോണ്‍ഗ്രസിനാണ്. 211 എംഎല്‍എമാരുള്ള തൃണമൂല്‍ ഇത് നിലനിര്‍ത്തും.

നീലഗിരി: മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്‌റ്റേറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടാം പ്രതിയായ സയന്റെ കാര്‍ അപകടത്തില്‍പ്പെട്ടതില്‍ ദൂരുഹതയില്ലെന്ന് തമിഴ്‌നാട് പൊലീസ്. ശനിയാഴ്ച പുറത്തിറക്കിയ വാര്‍ത്തകുറിപ്പിലാണ് പൊലീസ് ഇക്കാര്യം അറിയിക്കുന്നത്. പ്രാഥമികമായ അന്വേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ കുറിപ്പ്. ശനിയാഴ്ച രാവിലെയാണ് സയന്‍ സഞ്ചരിച്ച കാര്‍ പാലക്കാട് കണ്ണാടി ദേശീയപാതയില്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ സയന്റെ ഭാര്യ വിനുപ്രിയയും മകള്‍ നീതുവും മരിച്ചിരുന്നു. സയന്‍ ഗുരുതരപരിക്കുകളോടെ ചികില്‍സയിലാണ്.

എന്നാല്‍ സയന്റെ ഭാര്യയുടെയും മകളുടെയും കഴുത്തില്‍ കണ്ട മുറിവുകളെ പറ്റി പൊലീസ് വിശദീകരണം നല്‍കുന്നില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാവുകയുള്ളൂ. മരണത്തില്‍ ദൂരുഹതയുണ്ടെന്നായിരുന്നു പാലക്കാട് പൊലീസിന്റെ നിലപാട്.

കോടനാട് എസ്‌റ്റേറ്റിലെ കൊലപാതകത്തില്‍ ഉള്‍പ്പെട്ട ഒന്നും രണ്ടും പ്രതികള്‍ അടുത്തടുത്ത ദിവസങ്ങളിലായി അപകടത്തില്‍പ്പെടുകയായിരുന്നു. വെള്ളിയാഴ്ച രാത്രി സേലത്തിനടുത്ത് ആത്തൂരില്‍ നടന്ന ബൈക്ക് അപകടത്തില്‍ ഒന്നാം പ്രതി കനകരാജ് മരിക്കുകയും, ശനിയാഴ്ച പുലര്‍ച്ചെ കണ്ണാടിയില്‍ നടന്ന അപകടത്തില്‍ രണ്ടാം പ്രതി സയന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതാണ് ദുരൂഹതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയാക്കിയത്.

 

അപകടത്തില്‍ തകര്‍ന്ന കാര്‍

വെള്ളിയാഴ്ച പുലര്‍ച്ചെ 5.40നാണ് സയനും കുടുംബവും സഞ്ചരിച്ച കാര്‍ പാലക്കാട് കണ്ണാടിയില്‍ അപകടത്തില്‍പ്പെട്ടത്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നില്‍ കാര്‍ ഇടിച്ചുകയറുകയായിരുന്നു. വിനുപ്രിയയും നീതുവും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചിരുന്നു. പൊലീസ് നടത്തിയ ഇന്‍ക്വസ്റ്റില്‍ ഇരുവരുടെയും കഴുത്തില്‍ ആഴത്തിലുളള മുറിവ് കണ്ടെത്തിയിരുന്നു. ഇതാണ് അപകടത്തിനു മുമ്പ് തന്നെ ഇവര്‍ കൊല്ലപ്പെട്ടുവെന്ന നിഗമനത്തില്‍ പൊലീസിനെ എത്തിച്ചത്. കാറില്‍ നടത്തിയ പരിശോധനയില്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് രക്തക്കറ കണ്ടെത്താനായത്. ഇതും സംശയം ബലപ്പെടുത്തിയിരുന്നു.

അതേസമയം, കോയമ്പത്തൂരില്‍ ചികിത്സയില്‍ കഴിയുന്ന സയനെ ചോദ്യം ചെയ്യാന്‍ പാലക്കാട് നിന്നുള്ള പൊലീസ് സംഘം ആശുപത്രിയിലെത്തി. കോടനാട് എസ്റ്റേറ്റിലെ മോഷണത്തിലും തുടര്‍ന്നുണ്ടായ ദുരൂഹമരണങ്ങളിലും വലിയ ഗൂഢാലോചനയുണ്ടെന്ന നിഗമനത്തിലാണ് തമിഴ്നാട് പൊലീസ്. ജയലളിതയുടെ മരണശേഷം ശശികല കുടുംബത്തിന്റെ നിയന്ത്രണത്തിലാണ് എസ്റ്റേറ്റും ബംഗ്ലാവും. ജയലളിതയുടെ 2000 കോടി രൂപയുടെ സ്വത്തുക്കളുമായി ബന്ധപ്പെട്ട രേഖകള്‍ സ്വന്തമാക്കാനായി നടന്ന ഗൂഢാലോചനയാണെന്നും പൊലീസ് സംശയിക്കുന്നു. കേസിലെ ഒന്നാം പ്രതി കനകരാജ് സേലത്ത് വാഹനാപകടത്തില്‍ മരിച്ചതിലും ദുരൂഹത തുടരുകയാണ്.

ലണ്ടനില്‍ നിന്നും ചൈനയിലേയ്ക്കു നേരിട്ടുള്ള ആദ്യത്തെ ചരക്കുതീവണ്ടി കിഴക്കന്‍ ചൈനീസ് നഗരമായ യിവൂയിലെത്തി. 12,000 കിലോമീറ്ററാണ് ഈ തീവണ്ടി സഞ്ചരിച്ചത്. ദൈര്‍ഘ്യത്തില്‍ ലോകത്തിലെ രണ്ടാമത്തെ റെയില്‍ പാതയാണിത്.

പടിഞ്ഞാറന്‍ യൂറോപ്പുമായുള്ള വാണിജ്യബന്ധങ്ങള്‍ പുഷ്ടിപ്പെടുത്തുന്നതിനു വേണ്ടിയാണു ചൈന ഈ റെയില്‍ പാത നിര്‍മ്മിച്ചത്. ഇതിനായി  2013ൽ  ‘ഒരു ബെല്‍റ്റ്, ഒരു റോഡ്’ എന്ന പദ്ധതി പ്രഖ്യാപിച്ചിരുന്നു. ദശലക്ഷക്കണക്കിനു ഡോളറാണു റെയില്‍ പാത നിര്‍മ്മിക്കാന്‍ ചെലവായത്.

വിസ്‌കി, ബേബി മില്‍ക്ക്, മരുന്നുകള്‍, യന്ത്രസാമഗ്രികള്‍ എന്നിവയുമായി ഏപ്രില്‍ 10 നാണ് തീവണ്ടി യാത്ര ആരംഭിച്ചത്. ഫ്രാന്‍സ്, ബെല്‍ജിയം, ജര്‍മ്മനി, പോളണ്ട്, ബെലാറസ്, റഷ്യ, കസാഖിസ്ഥാന്‍ എന്നീ രാജ്യങ്ങളിലൂടെ ഇരുപത് ദിവസങ്ങള്‍ സഞ്ചരിച്ചാണ് തീവണ്ടി യിവൂയില്‍ എത്തിയത്. ചൈനയിലെ പ്രധാന വാണിജ്യകേന്ദ്രമായ സേജിയാങിലാണ് യിവൂ.

റഷ്യയുടെ ട്രാന്‌സ്-സൈബീരിയന്‍ റെയില്‍വേയ്ക്കു സമാനമാണ് ചൈനയുടെ ഈ പുതിയ പാത. ഏറ്റവും നീളം കൂടിയ റെയില്‍ പാതയായ ചൈന-മാഡ്രിഡ് ലിങ്കിനേക്കാള്‍ 1000 കിലോമീറ്റര്‍ കുറവാണ് ഈ പാതയ്ക്ക്.

ചൈന റെയില്‍വേ കോര്‍പ്പറേഷന്‍ വഴി ബന്ധിപ്പിക്കുന്ന പതിനഞ്ചാമത്തെ  നഗരമാണ് ലണ്ടന്‍. തീവണ്ടിയിലാകുമ്പോള്‍ കപ്പലിനേക്കാള്‍ 30 ദിവസം മുൻപ് ചരക്കെത്തിക്കാൻ സാധിക്കും. അതിനാൽ വിമാനം, കപ്പല്‍ എന്നിവ വഴിയുള്ള ചരക്കുനീക്കത്തേക്കാള്‍ ലാഭകരമാണു റെയില്‍ മാര്‍ഗം എന്നാണു ചൈന പറയുന്നത്. എന്നാൽ  ഈസ്റ്റ് വിന്‍ഡ് എന്നു പേരിട്ടിട്ടുള്ള ഈ തീവണ്ടിയില്‍ കയറ്റാവുന്ന ഭാരം കുറവാണ്. 88 ഷിപ്പിംഗ് കണ്ടെയ്‌നര്‍ മാത്രമേ കൊണ്ടുപോകാന്‍ പറ്റുകയുള്ളൂ. കാര്‍ഗോ ഷിപ്പിലാണെങ്കില്‍ 10, 000 മുതല്‍ 20, 000 കണ്ടെയ്‌നറുകള്‍ വരെ കയറ്റാം.

RECENT POSTS
Copyright © . All rights reserved