തിരുനെല്‍വേലി: വട്ടിപ്പലിശക്കാരുടെ പീഡനത്തെത്തുടര്‍ന്ന് നാലംഗ കുടുംബം തിരുനെല്‍വേലി കളക്ട്രേറ്റിനു മുന്നില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. കാസിധര്‍മം സ്വദേശിയായ ഇസക്കിമുത്തു, ഭാര്യ സുബ്ബുലക്ഷ്മി, അഞ്ച് വയസും ഒന്നര വയസും പ്രായമുള്ള ഇവരുടെ മക്കള്‍ എന്നിവരാണ് തീകൊളുത്തിയത്. സുബ്ബുലക്ഷ്മിയും മൂത്ത മകളും മരിച്ചു.

രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവമുണ്ടായത്. ഇവരെ രക്ഷിക്കാന്‍ സമീപത്തുണ്ടായിരുന്നവര്‍ ആദ്യം തയ്യാറായില്ലെന്നും വിവരമുണ്ട്. മുത്തുലക്ഷ്മി, ഗണപതിരാജ് എന്നിവരില്‍ നിന്ന് 1,40,000 രൂപയാണ് ഇസക്കിമുത്തു പലിശക്ക് വായ്പയെടുത്തത്. മാസം 10 ശതമാനമായിരുന്നു പലിശ. 2,43,000 രൂപ ഇവര്‍ തിരിച്ചടച്ചിട്ടും പലിശക്കാര്‍ ഇവരെ പിന്തുടരുകയും പീഡിപ്പിക്കുകയുമായിരുന്നു.

ഇതിനെതിരെ കളക്ട്രേറ്റിലെത്തി ഇവര്‍ രണ്ട് തവണ പരാതി നല്‍കിയിരുന്നു. പരാതികള്‍ പോലീസിന് കൈമാറുകയും പിന്നീട് നടപടിയില്ലാതെ പോകുകയുമായിരുന്നു പതിവ്. ഇതേത്തുടര്‍ന്നാണ് ഇസക്കിമുത്തു കുടുംബത്തോടെ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്.