എംഎല്‍എയും മന്ത്രിയും ആയിരിക്കെ തോമസ് ചാണ്ടി നടത്തിയ അഴിമതിയുടെ ഒരു നീണ്ട പട്ടികതന്നെ പുറത്തുവന്നിരിക്കുന്നു. മന്ത്രി തോമസ് ചാണ്ടി കായല്‍ നികത്തുകയും നിലം നികത്തുകയും പൊതുപണം സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുകയും ചെയ്തു എന്ന് കളക്ടറുടെ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും അദ്ദേഹം മന്ത്രി സ്ഥാനത്ത് തുടരുന്നത് എന്തുകൊണ്ടെന്ന് ഉത്തരം പറയേണ്ടത് മുഖ്യമന്ത്രിയാണെന്ന് ആംആദ്മി പാര്‍ട്ടി.

ഒരുഭാഗത്ത് അഴിമതിക്കെതിരെ ശക്തമായി പോരാടുമെന്ന് പറയുകയും തോമസ് ചാണ്ടിയെ പോലെ ഒരാളെ സംരക്ഷിക്കുകയും ചെയ്യുമ്പോള്‍ വ്യക്തമാണ് എന്താണ് പിണറായി വിജയന്റെ അഴിമതിയോടുള്ള നിലപാട് എന്ന്. പണവും അധികാരവും ഉപയോഗിച്ച് എന്തും ചെയ്യാമെന്ന തോമസ് ചാണ്ടിയുടെ ധാര്‍ഷ്ഠ്യത്തിന്റെ ഉദാഹരണമാണ് ആലപ്പുഴ സെക്രട്ടറിയേറ്റില്‍ നിന്നും ഫയലുകള്‍ കാണാതായത്. അതിന് കാരണക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തന്നെ മുന്നോട്ടു വരുന്നു എന്നത് ലജ്ജാകരമാണ്.

നഗരസഭാ ചെയര്‍മാന്റെ വിലക്കുകള്‍ മറികടന്ന്, ലോക്കല്‍ ഫണ്ട് ഓഡിറ്ററുടെ വിലക്കുകള്‍ അവഗണിച്ച്, ഡയറക്ടറുടെ ഉത്തരവ് എതിരായി പണിമുടക്കിയ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം കൊടുക്കാന്‍ സെക്രട്ടറി തീരുമാനിച്ചു എങ്കില്‍ ആ സെക്രട്ടറിക്ക് പിന്നില്‍ കേരളത്തിന്റെ മുഖ്യമന്ത്രി ഉണ്ട് എന്ന് തീര്‍ച്ചയാണ്. ഏകാധിപതിയെ പോലെ പ്രവര്‍ത്തിക്കുന്ന ഒരു മുഖ്യമന്ത്രി അറിയാതെ ഈ അഴിമതി നടത്താന്‍ കഴിയില്ല. ഒന്നര മാസത്തോളമായി കേരളം ചര്‍ച്ച ചെയ്യുന്ന ഈ അഴിമതിയെ ന്യായീകരിക്കാന്‍ നിയമസഭയില്‍ മുഖ്യമന്ത്രി തയ്യാറായെങ്കിലും അതിനര്‍ത്ഥം ഈ അഴിമതിയെ മുഖ്യമന്ത്രിക്കു കൂടി പങ്കുണ്ട് എന്നാണ്.